Pages

Pages

2010, ജനുവരി 16, ശനിയാഴ്‌ച

ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!

ഖുര്‍ആനിന്റെ ദൈവികത സംശയിച്ച മക്കയിലെ നിഷേധികള്‍ക്ക് വേണ്ടി  ഖുര്‍ആന്‍ സ്വയം ഉന്നയിച്ച തെളിവുകളിലൊന്നാണ് ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന വസ്തുത.  അവരെ മുന്‍നിര്‍ത്തി ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു. (4:82)

അഥവാ, ''അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ലേ? ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് അത് സ്വയം തെളിയിക്കുന്നുണ്ടല്ലോ.'' വ്യത്യസ്ത കാലഘട്ടങ്ങളില്‍, വിവിധ പരിതഃസ്ഥിതികളില്‍, വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഒരാള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ പരസ്പര ഭിന്നതകളില്ലാതെ ഇത്രമേല്‍ ഏകവര്‍ണവും സമഞ്ജസവും രഞ്ജിതവുമായിരിക്കുക അസാധ്യവും അസംഭവ്യവുമാണ്. ഇതിലെ ഒരംശം മറ്റെ അംശവുമായി കലഹിക്കുന്നില്ല. എവിടെയും അഭിപ്രായമാറ്റത്തിന്റെ കണിക പോലും കാണാനില്ല. വക്താവിന്റെ ഭിന്നങ്ങളായ വികാരവിചാരങ്ങളും പരിതഃസ്ഥിതികളും ഇതില്‍ ഭിന്നരൂപത്തില്‍ പ്രതിഫലിച്ചതിന്റെ ലാഞ്ഛനപോലുമില്ല. പുനഃപരിശോധന ആവശ്യമെന്ന് തോന്നുന്ന യാതൊന്നും ഇതില്‍ വന്നുപോയിട്ടില്ല. ഇത്രമേല്‍ സന്തുലിതമായ ഒരു പ്രഭാഷണ സമാഹാരം മനുഷ്യനിര്‍മിതമായിരിക്കുക സാധ്യമാണോ?' (തഫ്ഹീം)

മറ്റൊരിടത്ത് ഖുര്‍ആന്‍ സ്വയം ഇങ്ങനെ പരിചയപ്പെടുത്തി:

സമുല്‍കൃഷ്ടമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ ഒരു വേദം. (39:23)

അതായത്, 'അതില്‍ യാതൊരു ഭിന്നതയോ വൈരുധ്യമോ ഇല്ല എന്നര്‍ഥം. തുടക്കം മുതല്‍ ഒടുക്കംവരെ അത് ഒരേ പ്രമേയവും പ്രമാണവും ചിന്താ-കര്‍മ പദ്ധതിയുമാണ് അവതരിപ്പിക്കുന്നത്. അതിലെ ഓരോ ഘടകവും മറ്റു ഘടകങ്ങളെ ബലപ്പെടുത്തുന്നു. ഓരോ ആശയവും മറ്റാശയങ്ങളെ സത്യപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു. അക്ഷരത്തിലും അര്‍ഥത്തിലും അഥവാ വാക്കുകളിലും ആശയങ്ങളിലും അത് തികഞ്ഞ ഏകതാനത പുലര്‍ത്തുന്നുണ്ട്.' (തഫ്ഹീം)

ഖുര്‍ആനെക്കുറിച്ച് കെട്ടിച്ചമച്ചതാണെന്നും, പകര്‍ത്തി എഴുതിയതാണെന്നും ആരോപിച്ച മക്കയിലെ നിഷേധികള്‍ പക്ഷേ ഇവയോട് പ്രതികരിച്ചില്ല. കാരണം വൈരുദ്ധ്യങ്ങളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതുതന്നെ. എന്നാല്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്ന കേരളത്തിലെ ഇസ്‌ലാം വിമര്‍ശകര്‍ ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയുണ്ടായി. അല്ലെങ്കില്‍ പാശ്ചാത്യ വിമര്‍ശകര്‍ മെനക്കെട്ട് കണ്ടെത്തിയവ പകര്‍ത്തി പ്രചരിപ്പിച്ചു എന്നുപറയുന്നതാകും കൂടുതല്‍ ശരി. എന്തുകൊണ്ടാണ് മക്കയിലെ നിഷേധികള്‍ ഇവയെ കാണാതെ പോയതെന്ന്. വൈരുദ്ധ്യമെന്ന് പറഞ്ഞ് എടുത്തെഴുതുന്ന സൂക്തങ്ങളെ വിശകലനം ചെയ്താല്‍ മനസ്സിലാകും.

ഖുര്‍ആനിലെ വൈരുദ്ധ്യങ്ങളുള്ള സൂക്തങ്ങള്‍?


ദൈവത്തെക്കുറിച്ച ചര്‍ചക്കിടയില്‍ വി.ബി. രാജന്‍ എന്ന യുക്തിവാദി സുഹൃത്താണ് പ്രസ്തുത സൂക്തങ്ങള്‍ എന്റെ വീണ്ടും ശ്രദ്ധയില്‍ പെടുത്തിയത്. അതിങ്ങനെ:

ഇതാ ചില വൈരുദ്ധ്യങ്ങള്‍:

1 ആകാശങ്ങളിലും ഭൂമിയിലും ഉള്ള എല്ലാം ദൈവത്തിന്റെ അധീനതയിലും എല്ലാവരും അവനെ അനുസരിക്കുമെന്നും ഒരിടത്ത് പറയുന്നു. വേറൊരിടത്ത് പറയുന്നു ഇബ്ലീസ് അനുസരിച്ചില്ലന്ന്, അവനെ പ്രാകുകയും ചെയ്യുന്നു.

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്‍റെ അധീനത്തിലത്രെ. എല്ലാവരും അവന്ന്‌ കീഴടങ്ങുന്നവരാകുന്നു. (30:26)
----------
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (2:34)

2 വേദഗ്രന്ഥത്തില്‍ മാറ്റം ഉണ്ടാകില്ലന്ന് പറഞ്ഞിട്ട് ആയത്തുകള്‍ മാറ്റി പുതിയത് കൊണ്ടുവരുമെന്നും പറയുന്നു

നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന്‌ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെനാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (2:85)

നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.(6:34)

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.(6:115)
----------
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌? (2:106)

ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.(16:101)

3. ലഹരിയോടുള്ള സമീപനം: ഒരുടത്ത് ലഹരി പാപമായും മറ്റൊരിടത്ത് അവ അനുവദിച്ചതായും കാണുന്നു.

( നബിയേ, ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെഅംശമാണ്‌ പ്രയോജനത്തിന്‍റെഅംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: ( അത്യാവശ്യം കഴിച്ച്‌ ) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു.(2:219)
----------
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(16:67)

4. അല്ലാഹുവിന്റെ ഒരു ദിവസം മനുഷ്യന്റെ ആയിരം കൊല്ലമാണോ, അമ്പതിനായിരം കൊല്ലമാണോ എന്നും ഉറപ്പില്ല:

( നബിയേ, ) നിന്നോട്‌ അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.) (22:47)

അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌. (32:5)
----------
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു. (70:4)

ലിസ്റ്റ് വളരെ നിണ്ടു പോകുമെന്നതുകൊണ്ട് ഇത് ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ പ്രതീക്ഷിക്കാം


മുകളില്‍ കൊടുത്ത സൂക്തങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ആരോപിക്കണമെങ്കില്‍ ഖുര്‍ആനെക്കുറിച്ച് സഹതാര്‍പമായ അജ്ഞത വേണം. അല്‍പമെങ്കിലും പ്രസക്തമായത് അവസാനം നല്‍കിയവയാണ്. സമയവും കാലവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ രണ്ട് പരാമര്‍ശങ്ങളാണ് വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമയവും ദിവസവും ആപേക്ഷികമാണ്. മനുഷ്യന്‍ സമയം നിശ്ചയിക്കുന്നത് ഭൂമിയുടെ കറക്കംമൂലമുണ്ടാകുന്ന സൂര്യന്റെ ഉദയാസ്തമയങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയിലെ ഒരു ദിവസമല്ല ചന്ദ്രനിലെ ഒരു ദിവസം. അത് 29.5 ദിവസമാണ് എന്ന് നമ്മുക്കിന്നറിയാം. ഇത് ഓരോ ഗ്രഹങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ പ്രപഞ്ചത്തെ മൊത്തം പരിഗണിക്കുമ്പോള്‍ സമയത്തിന്റെ മാനദണ്ഡം തന്നെ മാറും. അത് ആയിരമോ അമ്പതിനായിരമോ ഭൂമിയിലെ ദിവസത്തിന് തുല്യമായി മാറാം. എന്തിനെ മാനദണ്ഡമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഭൂമിക്കപ്പുറം മനുഷ്യചിന്ത ചെന്നത്താത്ത കാലത്താണ് ഖുര്‍ആന്‍ സമയത്തിന്റെ വ്യത്യസ്തമാനങ്ങളെ സൂചിപ്പിക്കുന്നത് എന്നതാണ് അത്ഭുതകരമായ സംഗതി. ഇത്തരം വിഷയത്തില്‍ ആയിരം അമ്പതിനായിരം എന്നോക്കെ ആദിക്യത്തെ സൂചിപ്പിക്കാനുള്ള പ്രയോഗമായി എല്ലാ ഭാഷയിലുമുള്ളതാണ്. മാത്രമല്ല, ചിലപ്പോള്‍ സമയം എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ ആശ്രയിച്ചും ദിവസത്തെയും സമയത്തെയും ചുരുക്കിയും കൂട്ടിയും പറയുന്ന ശൈലിയും പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഖുര്‍ആനിലും നബിവചനങ്ങളിലും അത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ കാണാം. അന്ത്യദിനത്തില്‍ ഭൂമി അതിന്റെ സ്വാഭാവികാവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. അന്നത്തെ ഒരു ദിനം മനുഷ്യനെ സംബന്ധിച്ചിടത്തോളം ആയിരം വര്‍ഷമായി അനുഭവപ്പെടുന്നു. അതുതന്നെ വിശ്വാസിക്ക് അരദിവസം പോലെയും നിഷേധിക്ക് അമ്പതിനായിരം വര്‍ഷം പോലെയും അനുഭവപ്പെടും.

ഖുര്‍ആന്‍ പ്രയോഗിച്ച സന്ദര്‍ഭം വെച്ച് പണ്ഡിതന്‍മാര്‍ എത്തിച്ചേര്‍ന്ന ഈ വ്യത്യാസത്തിലെ മറ്റൊരു സാധ്യത.  അമ്പതിനായിരം എന്നത് അന്ത്യദിനത്തിന് ശേഷമുള്ള അവസ്ഥയാണ്. എന്നാല്‍ ഇന്നത്തെ പ്രപഞ്ചഘടനയനുസരിച്ച് ദൈവത്തിന്റെ ഒരു ദിവസം നാം എണ്ണിക്കൊണ്ടിരിക്കുന്ന ആയിരം വര്‍ഷത്തിന് സമാനമാണ്. പ്രപഞ്ചഘടനയില്‍ ഭൂമിയിലെ ജീവിതം വളരെ ദൈര്‍ഘ്യമേറിയതായി നമ്മിലോരോരുത്തര്‍ക്കും അനുഭവപ്പെടുമെങ്കിലും നമ്മുടെ ആയിരം വര്‍ഷങ്ങള്‍ ദൈവത്തിന് ഒരു ദിവസത്തെ ദൈര്‍ഘ്യമെയുള്ളൂ. മനുഷ്യന് ലഭിക്കുന്ന ആയുസാകട്ടെ ആ ദിവസത്തിന്റെ പത്തിലൊന്നോ ഇരുപതിലൊന്നോ മാത്രം. ഈ ചുരുങ്ങിയ സമയത്തിന് വേണ്ടി മനുഷ്യന്‍ ശാശ്വതമായ ജീവതം നഷ്ടപ്പെടുത്തുന്നതിലെ വിഢിത്തം ചൂണ്ടിക്കാണിക്കുക കൂടിയാണ് കാലഗണനസൂചിപ്പിച്ചതിന്റെ യുക്തിയെന്ന് ഖുര്‍ആനിക സൂക്തങ്ങളിലൂടെ തന്നെ നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്.


ഖുര്‍ആനില്‍ ഇതുപോലെ എടുത്ത് ചേര്‍ക്കാവുന്ന സൂക്തങ്ങള്‍ ധാരാളമുണ്ട്. അവ തന്റെ ബ്ലോഗില്‍ പോസ്റ്റായി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട് പ്രസ്തുത ബ്ലോഗര്‍. ചര്‍ചയില്‍ പങ്കെടുത്ത് അവ ഇവിടെയും ചേര്‍ക്കാവുന്നതാണ്. പോസ്റ്റിന്റെ വലിപ്പം കുറക്കുന്നതിനായി പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യത്തിന്റെ ലാഞ്ചനപോലുമില്ലാത്ത മുകളിലെ സൂക്തങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല. ആവശ്യമെങ്കില്‍ കമന്റ് സ്‌പേസില്‍ നല്‍കുന്നതാണ്. വൈരുദ്ധ്യമില്ല എന്നത് ഖുര്‍ആനിന്റെ അവകാശവാദമാണ് നമ്മുക്ക് പരിശോധിക്കാനുള്ള അര്‍ഹതയുണ്ട്. പക്ഷെ ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ എടുത്ത് ചേര്‍ക്കുന്നത് മനുഷ്യബുദ്ധിയെ പരിഹസിക്കലാണ്.

35 അഭിപ്രായങ്ങൾ:

  1. വൈരുദ്ധ്യമില്ല എന്നത് ഖുര്‍ആനിന്റെ അവകാശവാദമാണ് നമ്മുക്ക് പരിശോധിക്കാനുള്ള അര്‍ഹതയുണ്ട്. പക്ഷെ ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ എടുത്ത് ചേര്‍ക്കുന്നത് മനുഷ്യബുദ്ധിയെ പരിഹസിക്കലാണ്.

    മറുപടിഇല്ലാതാക്കൂ
  2. പ്രപഞ്ചഘടനയില്‍ ഭൂമിയിലെ ജീവിതം വളരെ ദൈര്‍ഘ്യമേറിയതായി നമ്മിലോരോരുത്തര്‍ക്കും അനുഭവപ്പെടുമെങ്കിലും നമ്മുടെ ആയിരം വര്‍ഷങ്ങള്‍ ദൈവത്തിന് ഒരു ദിവസത്തെ ദൈര്‍ഘ്യമെയുള്ളൂ.

    അപ്പോൾ ഇതൊക്കെ ലത്തീഫിനു എങ്ങനെ മനസിലായതാ ? ഇതൊന്നും മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കൽ ആവില്ലെന്നുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  3. നാല് വൈരുദ്ധ്യങ്ങളാണ് രാജന്‍ നല്‍കിയത്.

    1. ഭൂമിയിലുള്ളവരെല്ലാം ദൈവത്തിന്റെ അധീനത്തിലാണെന്ന് വ്യക്തമാക്കിയ ഖുര്‍ആനില്‍ ഇബ്്‌ലീസ് ദൈവകല്‍പനക്ക് വിധേയമായില്ല എന്നും പറയുന്നു. ഇത് വൈരുദ്ധ്യമല്ലേ എന്നാണ് ചോദ്യം. ഇബ്്‌ലീസ് മാത്രമല്ല. മനുഷ്യരിലും ജിന്നുകളിലും വലിയ ഒരു വിഭാഗം ദൈവകല്‍പനകള്‍ അനുസരിക്കുന്നില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യനും ജിന്നിനും നല്‍കപ്പെട്ട ദൈവകല്‍പനകള്‍ വിസമ്മതിക്കാനുള്ള കഴിവിന്റെ ഫലമായിട്ടാണ് ജീവിത്തിന്റെ ഒരു ചെറിയ ഭാഗത്ത് മാത്രം ദൈവനിയമത്തിന് അതീതമായി നീങ്ങാന്‍ അവന് കഴിയുന്നത്. ഇതേ മനുഷ്യനും ജിന്നും തന്നെ ദൈവത്തിന്റെ അധീനതയിലാണ്. ഇതില്‍ ഒരു വൈരുദ്ധ്യവും പ്രത്യക്ഷത്തില്‍ തന്നെ കാണപ്പെടുന്നില്ല. വെരുദ്ധ്യമുണ്ടെങ്കില്‍ അതിതാണ് ഖുര്‍ആന്‍ വായിക്കാന്‍ പോലും സന്‍മനസ്സിലാത്തവര്‍ ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. "ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (2:34)


    പടച്ചോന്‍ വിചാരിക്കാതെ ആരും നിഷേധികളാവുന്നില്ല എന്നിട്ടും ഇബ്ലീസ് സത്യ നിഷേധിയായി പടച്ചോന്റെ ശത്രുവായി.പടച്ചോനൊരു നേരമ്പോക്ക് ഇബ്ലീസിന്റൊരു ഗതികേട്!

    എന്നു വച്ചാല്‍ ചെയ്യണത് ഒറ്റയ്ക്കിരുന്നൊരു ചെസ്സുകളി! രണ്ടു ടീമിലേം കരുക്കള്‍ പടച്ചോന്‍ വച്ചകളത്തിനനുസരിച്ചു കളിക്കും പടച്ചോന്‍ വിചാരിച്ച കരുക്കള്‍ ജയിക്കും.ദേഷ്യം വന്നാല്‍ പലകേം കരുക്കളുമൊക്കെ വാരി ഒറ്റ ഏറും കൊടുക്കും.

    മറുപടിഇല്ലാതാക്കൂ
  5. 2. 'അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ആരും തന്നെയില്ല' എന്നൊരിടത്ത് പറയുമ്പോള്‍ ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം പകരം വെക്കുന്നവനാണ് അല്ലാഹു എന്ന് പറയുന്ന സൂക്തങ്ങളില്‍ വൈരുദ്ധ്യം കാണുന്നു അദ്ദേഹം. എവിടെയാണ് വൈരുദ്ധ്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിശദീകരിച്ചാല്‍ മറുപടി നല്‍കാം. ദൈവവചനങ്ങളെ- ഖുര്‍ആന്‍ മാത്രമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത് - ആര്‍ക്കും മാറ്റാനാവില്ല. എന്നതും ചില സൂക്തങ്ങള്‍ മാറ്റി മറ്റുചില സൂക്തങ്ങള്‍ പകരം അവതരിപ്പിക്കുന്നതും തമ്മിലെന്ത് ബന്ധം?.

    ഇതാണ് ഖുര്‍ആനിലെ രണ്ടാമത്തെ വൈരുദ്ധ്യത്തിന്റെ അവസ്ഥ.

    മറുപടിഇല്ലാതാക്കൂ
  6. 3. 'മദ്യത്തിലും ചൂതാട്ടത്തിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്' എന്ന് ഖുര്‍ആന്‍ ഒരിടത്ത് പറയുമ്പോള്‍ 'ഈന്തപനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍നിന്നും നിങ്ങള്‍ക്ക് നാം പാനീയ നല്‍കുന്നു അതില്‍ നിന്ന് ലഹരിപദാര്‍ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു' എന്ന് പറയുമ്പോള്‍ വൈരുദ്ധ്യമില്ലേ എന്നാണ് മൂന്നാമത്തെ ചോദ്യം. ലഹരിപദാര്‍ഥം ഉത്തമമല്ല എന്ന ധ്വനിയാണ് അതില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല ആദ്യഘട്ടത്തില്‍ മദ്യം നിരോധിക്കപ്പെട്ടിരുന്നില്ല. നിരോധനത്തിന്റെ ആദ്യഘട്ടത്തിലുള്ള ബോധവല്‍കരണമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആ ഘട്ടത്തില്‍ പലമുസ്്‌ലിംകളും മദ്യം കഴിച്ചിരുന്നു. ഇതോട് കൂടി പലരും മദ്യം ഇസ്്‌ലാം നിരുത്സാഹപ്പെടുത്തുന്നു എന്ന് മനസ്സിലാക്കി നിര്‍ത്തി. അതിന് ശേഷമാണ് പൂര്‍ണമായ നിരോധനം വന്നത്. ഇടക്ക് നമസ്‌കാരത്തില്‍ മദ്യോന്മത്തരായി നമസ്‌കരിക്കരുതെന്ന് പറഞ്ഞ് രണ്ടാം ഘട്ടം നടപ്പിലാക്കി. വേണമെങ്കില്‍ മക്കയില്‍ അവതരിപ്പിച്ച രണ്ടാമത്തെ സൂക്തത്തെ തന്നെ മധ്യനിരോധനത്തിന്റെ ആദ്യപടിയായി കാണാം. കാരണം അത് നല്ലതല്ല എന്ന ശക്തമായ സൂചന നല്‍കുന്നു. ഇതില്‍ എവിടെയും വൈരുദ്ധ്യമില്ല. മാത്രമല്ല പോസ്റ്റില്‍ രണ്ടാമത് കൊടുത്ത സൂക്തത്തില്‍ പരാമര്‍ശിച്ച പോലെ ഓരോ ഘടകവും മറ്റുഭാഗത്തെ ശക്തിപ്പെടുത്തുന്നു. എന്തെല്‍ഭുതം വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാന്‍ തന്ന സൂക്തങ്ങള്‍ തന്നെ ഖുര്‍ആന്റെ സമഗ്രസ്വഭാവത്തിനും വിഷയഭദ്രതക്കും തെളിവായി മാറുന്നു. അതിനാല്‍ ബുദ്ധിയുള്ളവരേ ചിന്തിക്കുക.

    മറുപടിഇല്ലാതാക്കൂ
  7. 4.നാലാമത്തെ വൈരുദ്ധ്യം സൂചിപ്പിക്കുന്ന സൂക്തങ്ങള്‍ക്ക് പോസ്റ്റില്‍ വിശദീകരണം നല്‍കുകയുണ്ടായി. അതിനാല്‍ ഖുര്‍ആന്റെ അവകാശവാദം കൂടുതല്‍ ശക്തിയായി ആവര്‍ത്തിക്കുന്നു.

    എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു. (4:82)

    മറുപടിഇല്ലാതാക്കൂ
  8. രണ്ട് 'അനോണികള്‍' വിഷയവുമായി ബന്ധമില്ലാതെ സംസാരിക്കുന്നു. അജെക്‌സും കൂതറമാപ്ലയും. അവരുടെ സംശയം തീരത്തക്കവിധമുള്ള ചര്‍ച എന്റെ ബ്ലോഗില്‍ കഴിഞ്ഞുപോയതാണ്. പക്ഷെ സംശയം ചോദിക്കാനും പരിഹസിക്കാനും മാത്രം സമയം കണ്ടെത്തുന്നവര്‍ക്ക് കാര്യങ്ങള്‍ യഥാവിധി മനസ്സിലാകാതെ പോകുക സ്വാഭാവികം.

    പ്രിയ അജെക്‌സ് താങ്കള്‍ക്കുള്ള മറുപടി ഇവിടെ തെരയുക.

    പ്രയ കൂതറമാപ്ല താങ്കള്‍ക്കുള്ളത് ഇവിടെയും.

    ചോദ്യവും പരിഹാസവും മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ ഇവിടെ തന്നെ ഇടക്ക് വന്ന് ഇതുപോലെ തന്നെ തുടരുക.

    മറുപടിഇല്ലാതാക്കൂ
  9. ഒന്നാമതായി ശ്രീ ലത്തീഫ് ഞാൻ താങ്കളെ പരിഹസിക്കുന്ന രീതിയിൽ ഒരു കമന്റ് എഴുതിയിട്ടില്ല. രണ്ടാമത് ഞാൻ ഒരു അനോണിയല്ല. അജെക്സ് എന്നത് എന്റെ പേരു തന്നെയാണ്. പൂർണ്ണ നാമം അജെക്സ് ഡാനിയേൽ .

    അപ്പോൾ അസഹിഷ്ണുത വിശ്വാസികൾക്കും ആവാമല്ലേ.. വളരെ മാന്യമായ രീതിയിൽ ഒരു സംശയം ചോദിച്ചതിനെ അനോണി എന്ന് വിളിച്ച് താങ്കളല്ലേ പരിഹസിച്ചത്. അതോ ഇതിനുത്തരം തരാൻ അറിയാത്ത കൊണ്ടോ?

    എല്ലാത്തിനും പരിഹാരം പുസ്തകത്തിലെ നാല് വചങ്ങൾ വഴി കണ്ടെത്താൻ ശ്രമിക്കുന്ന കൂട്ടത്തിലാണെങ്കിൽ ഒന്നും പറയാനില്ല. ഇടക്കിടെ ഇവിടെ വന്ന് കമന്റാനും താല്പര്യമില്ല.

    താങ്കൾ തന്ന ലിങ്ക് വായിച്ചു. ഞാൻ ചോദിച്ചതിനു ഒരുത്തരം അവിടെ എങ്ങും കണ്ടതുമില്ല. ചക്കയെക്കുറിച്ച് ചോദിക്കുമ്പോൾ മാങ്ങയെക്കുറിച്ച് പറയുന്നു സ്ഥിരം ശൈലിയാണിതെന്ന് എന്താ‍യാലും മനസിലായി..

    മറുപടിഇല്ലാതാക്കൂ
  10. ഒരു കാര്യം കൂടി. സി.കെ ലത്തീഫ് എന്ന പേരു വെച്ചതുകൊണ്ട് മാത്രം താങ്കൾ ‘സനോണി’ ആവില്ല ചങ്ങാതീ. എന്താണ് താങ്കൾ അനോണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഒന്ന് വിശദമാക്കാമോ ?

    മറുപടിഇല്ലാതാക്കൂ
  11. പ്രിയ അജെക്‌സ്

    അനോണി എന്നത് ഞാന്‍ ഇന്‍വെര്‍ടെഡ് കോമയില്‍ നല്‍കിയത് കണ്ടില്ലേ. താങ്കളിത് പറയാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. എനിക്ക് അജ്ഞാതന്‍ എന്നാണ് എന്നാണ് ഞാനതുകൊണ്ട് അര്‍ഥമാക്കിയത്. താങ്കള്‍ക്കും പരിഹസിച്ച കുതറക്കും ഒന്നിച്ചാണ് ഞാന്‍ മറുപടി പറഞ്ഞത്. താങ്കളുടെ ചോദ്യവും കുതറയുടെ പരിഹാസവും ആദ്യവസാനം ആ ക്രമം ഞാന്‍ പാലിച്ചത് കണ്ടില്ലേ. താങ്കളുടെ ചേദ്യം എനിക്കെങ്ങനെ മനസ്സിലായി എന്നല്ലേ. ഖുര്‍ആനില്‍ നിന്ന് എന്നെ ഞാനതുകൊണ്ടു ഉദ്ദേശിച്ചുള്ളു. ബാനറില്‍ ഒരു ഖുര്‍ആന്‍ സൂക്തം ശ്രദ്ധിച്ചില്ലേ. അവിടുന്നെങ്കിലും താങ്കള്‍ കാര്യം മനസ്സിലാക്കേണ്ടിയിരുന്നു. സാരമില്ല താങ്കളുടെ അരങ്ങേറ്റമല്ലേ. ബൂലോഗത്തേക്ക് സ്വാഗതം. താങ്കളുടെ പ്രൊഫൈല്‍ കണ്ടവരില്‍ 6 ല്‍ 4 ഞാനും 2 താങ്കളും. താങ്കള്‍ ബ്ലോഗിംങ്ങ് ഗൗരവത്തില്‍ കാണുന്നെങ്കില്‍ ഈ ശൈലിമാറ്റിയേ തീരൂ. ഞാന്‍ പേരും ഫോട്ടോയും സ്ഥലവും നല്‍കിയിട്ടും ഞാന്‍ സനോണിയല്ല. പേരിന്റെ ഒരു കഷ്ണം നല്‍കിയ താങ്കള്‍ സനോണിയും.

    മറുപടിഇല്ലാതാക്കൂ
  12. ഞാൻ എത്തിയ സ്ഥലം മാറി പോയി. പ്രിയ ലത്തീഫ് ക്ഷമിക്കുക..

    :)

    മറുപടിഇല്ലാതാക്കൂ
  13. സാരമില്ല അജെക്‌സ് ക്ഷമിച്ചിരിക്കുന്നു. :-) താങ്കള്‍തന്നെ അത് തിരിച്ചറിഞ്ഞതില്‍ നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. വളരെ സുപ്രധാനമായ ഒരു ചര്‍ചയാണ് ഇവിടെ നടക്കുന്നത്. ഖുര്‍ആനിന്റെ ദൈവികതയുടെ പ്രത്യക്ഷതെളിവാണ് ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്നത്.
    23 വര്‍ഷങ്ങളില്‍ പലപ്പോഴായി ഒരു മനുഷ്യന്‍ പറഞ്ഞ കാര്യങ്ങള്‍. നാപ്പത് വയസുവരെ അദ്ദേഹം പറഞ്ഞ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി പറയാന്‍ തുടങ്ങുന്നു. അത് പ്രത്യേകമായി എഴുതിവെക്കാന്‍ ആവശ്യപ്പെടുന്നു. അതേ സമയം അദ്ദേഹം സാധാരണ സംസാരിക്കാറുള്ളത് തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലും രൂപത്തിലും. ആദ്യത്തേത് അന്നത്തെ അറബികളുടെ സകല സാഹിത്യ സൃഷ്ടികളെയും കവച്ചുവെക്കുന്ന രൂപത്തില്‍. ചരിത്രവും നിയമവും(സിവില്‍ ക്രിമിനല്‍,...) എന്നുവേണ്ട സകല വിജ്ഞാനങ്ങളും കൂടിചേര്‍ന്ന അവസ്ഥയില്‍ അത് പുറപ്പെടുന്നു. മാത്രമല്ല; ഈ നിയമങ്ങളിലാകട്ടെ മറ്റുവല്ല പ്രസ്താവനകളിലാകട്ടേ വൈരുദ്ധ്യവുമില്ല. ഇത് ദൈവത്തില്‍ നിന്നല്ലായിരുന്നെങ്കില്‍ സ്വാഭാവികമായും വൈരുദ്ധ്യങ്ങളുണ്ടാകുമായിരുന്നു എന്നത് അവകാശപ്പെടുകയും ചെയ്യുന്നു. ഇത്ര സത്യസന്ധമായ മറ്റേതൊരു രേഖയാണ് ലോകത്തുള്ളത്. മനുഷ്യരില്‍ പെട്ട ചിലരുടെ ഇത്തിരിബുദ്ധിക്ക് ഇതൊന്നും യോജിക്കുന്നില്ല എന്നതാണോ ഖുര്‍ആനെ അവിശ്വസിക്കാന്‍ ഞങ്ങള്‍-അതിന്റെ അനുയായികള്‍- മാനദണ്ഡമായി സ്വീകരിക്കേണ്ടത്. അത്തരക്കാരും ഞങ്ങളും നിങ്ങളുടെ മൗസിന്‍ തുമ്പിലുണ്ടല്ലോ. അരാണ് സത്യസന്ധമായ സംവാദത്തിലേര്‍പ്പെടുന്നതും ഇതരവിശ്വാസക്കാര്‍ക്കും വിമര്‍ശകര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. ഈ സമയം ഉപയോഗപ്പെടുത്തുക. വിമര്‍ശങ്ങളെ സ്വാഗതം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  15. ലത്തീഫേ പോസ്റ്റ് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ദൈവത്തിന്റെ ഒരു ദിവസം മനുഷ്യന്റെ എത്ര കൊല്ലമാണെന്നാണ് ഖുറാനില്‍ പറയുന്നത്. ആയിരം കൊല്ലമാണോ, അമ്പതിനായിരം കൊല്ലമാണോ. 24 മണിക്കൂറുള്ള 365 1/4 ദിവസമുള്ള കൊല്ലമാണ് ഞാനുദ്ദേശിച്ചത്.

    മറുപടിഇല്ലാതാക്കൂ
  16. പ്രിയ രാജന്‍

    അതില്‍ സംശയിക്കാനെന്തിരിക്കുന്നു. ഖുര്‍ആന്‍ വ്യക്തമാക്കിയതല്ലെ അത്. അതുസംബന്ധിച്ച് ഒരൊറ്റ സൂക്തമേ ഖുര്‍ആന്‍ നല്‍കിയിട്ടുള്ളൂ. അത് 22 ല്‍ 47 ആണ്. അതില്‍ ആയിരം വര്‍ഷം എന്നാണ് പറയുന്നത്. ഇതാണ് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം. കാരണം ഈ സൂക്തം മാത്രമേ താങ്കള്‍ ചോദിച്ച വിധത്തില്‍ (അടുക്കല്‍ ഒരു ദിവസമെന്നാല്‍)വ്യക്തമായി പറഞ്ഞിട്ടുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  17. എന്നാല്‍ ശേഷം വരുന്ന ഏതാണ്ട് ഒരേ സന്ദര്‍ഭത്തിലുള്ള സൂക്തങ്ങളില്‍ രണ്ട് വ്യത്യസ്ഥ വര്‍ഷങ്ങളുടെ അളവുകള്‍ കാണുന്നു എന്നതാണ് ഉത്തരമര്ഹിക്കുന്നത്. ഇതിന്റെ സന്ദര്‍ഭം പരിഗണിക്കുമ്പോള്‍ കൃത്യമായ ഒരു കാലയളവ് വ്യക്തമാക്കിക്കൊടുക്കു എന്നതല്ല ലക്ഷ്യം. നിഷേധികള്‍ ശിക്ഷക്ക് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു 'ഇവിടെ ശിക്ഷ തേടുന്നവര്‍ക്കുള്ള മറുപടിയില്‍ പറയുന്നത് അല്ലാഹുവിങ്കലെ ഒരു ദിനം അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്നാണ്. അനന്തരം റസൂല്‍ തിരുമേനിയെ ഉപദേശിക്കുന്നു: 'ഹാസ്യമായി ശിക്ഷ ചോദിക്കുന്നവരുടെ വര്‍ത്തമാനത്തില്‍ ക്ഷമ കൈക്കൊള്ളുക.' തുടര്‍ന്നു പറഞ്ഞു: 'ഇക്കൂട്ടര്‍ക്കത് അതിവിദൂരമായി തോന്നുന്നു. എന്നാല്‍, നാമത് സമീപത്തുതന്നെ കണ്ടുകൊണ്ടിരിക്കുകയാണ്.' ഈ വചനങ്ങളെ മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നതിങ്ങനെയാണ്: സ്വന്തം മനസ്സിന്റെയും ചിന്താമണ്ഡലത്തിന്റെയും വീക്ഷണവൃത്തത്തിന്റെയും സങ്കോചം മൂലം ദൈവത്തിന്റെ കാര്യങ്ങള്‍ തങ്ങളുടെ കാലഗണനയനുസരിച്ച് അളക്കുമ്പോള്‍ അവ അമ്പതിനായിരം വര്‍ഷങ്ങളുടെതന്നെ ദൈര്‍ഘ്യമുള്ളതായി തോന്നും. എന്നാല്‍, അല്ലാഹുവിങ്കലുള്ള ഓരോ പദ്ധതിയും സഹസ്രാബ്ദങ്ങളുടേതോ അമ്പതു സഹസ്രാബ്ദങ്ങളുടേതോ ആയിരിക്കും. ഈ കാലയളവുതന്നെയും കേവലം ഉദാഹരണമാണ്. പ്രപഞ്ചപദ്ധതികള്‍ ലക്ഷങ്ങളോ കോടികളോ കോടി കോടികളോ വര്‍ഷംതന്നെ നീണ്ടതായിരിക്കും. ആ പരിപാടികളില്‍ സുപ്രധാനമായ ഒരു പദ്ധതിയുടെ കീഴിലാണ് ഭൂമിയില്‍ മനുഷ്യവംശത്തെ ഉണ്ടാക്കിയതും ഭൂമിയില്‍ അവര്‍ക്ക് ഒരു നിര്‍ണിത അവധി നിശ്ചയിച്ചു കൊടുത്തതും; അതായത്, ഇന്ന കാലയളവു വരെ ഇവിടെ ഈ വംശത്തിനു പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കപ്പെടുമെന്ന്. ഈ പദ്ധതി തുടങ്ങിയതെന്നാണെന്ന് ഒരാള്‍ക്കും അറിയാനാവില്ല. എത്ര കാലം ഈ പദ്ധതി പിന്നിട്ടു കഴിഞ്ഞുവെന്നും ഇനി ഇതവസാനിക്കാനും പുനരുത്ഥാനത്തിനും നിശ്ചയിച്ചിട്ടുള്ള സമയം ഏതാണെന്നും ആദിമുതല്‍ അവസാനം വരെയുള്ള സകല മര്‍ത്ത്യരെയും ഒറ്റയടിക്ക് ഉയിര്‍ത്തെഴുന്നേല്‍പിച്ച് വിചാരണ ചെയ്യുന്നതെപ്പോഴാണെന്നും ഒന്നും അറിയില്ല. ഈ പദ്ധതിയില്‍ നമ്മുടെ മുന്നില്‍ കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഭാഗത്തെക്കുറിച്ചു മാത്രമേ നാമറിയുന്നുള്ളൂ. കഴിഞ്ഞുപോയതിന്റെ ചില വശങ്ങളുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, അതിന്റെ തുടക്കവും ഒടുക്കവും അറിയുന്നതിരിക്കട്ടെ, അവ സംവേദനം ചെയ്യുക എന്നതുതന്നെ നമ്മുടെ കഴിവിനതീതമാകുന്നു. കാരണം, അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുക്തികള്‍ നമുക്ക് ഗ്രഹിക്കാനാവില്ല. അതിനാല്‍, ഈ പദ്ധതി അവസാനിപ്പിച്ച് അതിന്റെ പര്യവസാനം ഉടനെ ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവരണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പര്യവസാനത്തെക്കുറിച്ച് നിങ്ങള്‍ പറയുന്നതൊക്കെ വെറും പൊളിയാണെന്നതിനുള്ള തെളിവായി അത് കണക്കാക്കുന്നതാണ് എന്നു പറയുന്നവര്‍ തങ്ങളുടെ മൗഢ്യത്തിന്റെ തെളിവുകള്‍ സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്.

    മറുപടിഇല്ലാതാക്കൂ
  18. മുകളില്‍ നല്‍കിയത് മൗദൂദിനല്‍കിയ വ്യാഖ്യാനമനുസരിച്ചാണ്. എന്നാല്‍ മറ്റുചിലര്‍ ഈ വ്യത്യാസത്തിന് കാരണം, അന്ത്യദിനവുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത സൂക്തമെന്നതിനാല്‍ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച പ്രകാരം ഇങ്ങനെയും അഭിപ്രായപ്പെട്ടിരിക്കുന്നു. ദൈവത്തിങ്കലുള്ള ഒരു ദിവസം 1000 വര്‍ഷത്തിന് തുല്യമാണെങ്കിലും പരലോകത്തില്‍ നിഷേധികള്‍ക്കത് അമ്പതിനായിരമായി അനുഭവപ്പെടും. അതേ ദിവസം തന്നെ വിശ്വാസികള്‍ക്ക് അരദിവസമായും ഒരു നിര്‍ബന്ധനമസ്‌കാരത്തിന് വേണ്ട സമയമായും അനുഭവപ്പെടും.

    ചുരുക്കത്തില്‍ ഒരിടത്ത് 1000 വര്‍ഷങ്ങള്‍ എന്നും മറ്റൊരിടത്ത് അമ്പതിനായിരം വര്‍ഷങ്ങള്‍ എന്നുകാണുമ്പോഴേക്ക് വൈരുദ്ധ്യം ആരോപിക്കാനുള്ള തന്ത്രപ്പാടിലാണ് വസ്തുതകള്‍ കാണാതെ പോകുന്നത്.

    മറുപടിഇല്ലാതാക്കൂ
  19. @ V.B.Rajan

    ശ്രീ രാജന്‍ വൈരുദ്ധ്യമെന്ന് കരുതിയ ഖുര്‍-ആന്‍ സൂക്തങ്ങള്‍ ഒന്നുകൂടി വായിക്കുക.

    സൂക്തം (32:5) ല്‍ എന്തിനെപ്പറ്റിപ്പറയുന്നുവെന്ന് കാണൂ:

    ആകാശം മുതല്‍ ഭൂമിവരെ പ്രപഞ്ചത്തിന്റെ എല്ലാ കാര്യങ്ങളും അവന്‍ ആസൂത്രണം ചെയ്യുന്നു. പിന്നെ ഒരുനാള്‍ അതിന്റെ നടപടിറിപ്പോര്‍ട്ടുകള്‍ ഉപരിലോകത്ത് അവന്റെ സന്നിധിയില്‍ ചെല്ലുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടാനാളിന്

    ഇനി അമ്പതിനായിരം കൊല്ലമെന്ന (70:4) കണക്ക് എന്തിനെപ്പറ്റിയെന്നും കാണൂ:

    മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു; അമ്പതിനായിരമാണ്ട് ദൈര്‍ഘ്യമുള്ള ഒരു നാളില്‍.

    സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താലും ഈ സൂക്തങ്ങള്‍ വൈരുദ്ധ്യമുള്ളതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം രണ്ടും രണ്ട് കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ആദ്യത്തേത് ദൈവത്തിന്റെ നടപടിക്രമത്തിന്റെ കാലയളവ് (ആയിരം വര്‍ഷം) രണ്ടാമത്തേത് അന്ത്യനാളില്‍ മലക്കുകളും സകലസ്ര്യഷ്ടിജാലങ്ങളുടെയും ആത്മാക്കളും ദൈവസന്നിധിയെലെത്താനെടുക്കുന്ന കാലയളവ് (അമ്പതിനായിരം വര്‍ഷം).

    മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  20. ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ്‌ അനുഷ്ഠിച്ചു വരുന്നത്‌. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട്‌ വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു. 22:67

    മുകളില്‍ കൊടുത്ത വാക്യത്തില്‍ ഓരോ സമൂദായത്തിനും പ്രത്യേകം ആരാധനാ ക്രമം ദൈവം നിശ്ചയിച്ചു കൊടുത്തിട്ടുണ്ടെന്ന് പറയുന്നു. അപ്പോള്‍ വിവിധ മതത്തില്‍പ്പെട്ടവര്‍ നടത്തുന്ന ആരാധാന ക്രമം ഖുറാനില്‍ കൂടി ദൈവം അനുവദിച്ചതു തന്നെയല്ലെ? അത് തെറ്റാണെന്നു പറയേണ്ടതുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  21. @ V.B.Rajan പറഞ്ഞു

    ***
    മുകളില്‍ കൊടുത്ത വാക്യത്തില്‍ ഓരോ സമൂദായത്തിനും പ്രത്യേകം ആരാധനാ ക്രമം ദൈവം നിശ്ചയിച്ചു കൊടുത്തിട്ടുണ്ടെന്ന് പറയുന്നു. അപ്പോള്‍ വിവിധ മതത്തില്‍പ്പെട്ടവര്‍ നടത്തുന്ന ആരാധാന ക്രമം ഖുറാനില്‍ കൂടി ദൈവം അനുവദിച്ചതു തന്നെയല്ലെ? അത് തെറ്റാണെന്നു പറയേണ്ടതുണ്ടോ?
    ***

    ഇതൊരു വൈരുദ്ധ്യമായാണോ നിങ്ങള്‍ കണക്കാക്കുന്നതെന്നറിയാന്‍ താല്‍പ്പര്യം. വൈരുധ്യമാണെങ്കില്‍ ഏതു ഖുര്‍-ആന്‍ വചനവുമായി? വൈരുദ്ധ്യമല്ലെങ്കില്‍ ഈ ചോദ്യത്തിനുത്തരം ഇവിടെ പറയേണ്ടതില്ല. വിഷയം അതല്ലാത്തതിനാല്‍.

    മറുപടിഇല്ലാതാക്കൂ
  22. @ V.B.Rajan പറഞ്ഞു

    ***
    3. ലഹരിയോടുള്ള സമീപനം: ഒരുടത്ത് ലഹരി പാപമായും മറ്റൊരിടത്ത് അവ അനുവദിച്ചതായും കാണുന്നു.
    ***

    ഖുര്‍‌ആനില്‍ വൈരുദ്ധ്യം ഉണ്ടാക്കാന്‍ ഇമ്മാതിരി തട്ടിപ്പുകാണിക്കേണ്ടിരുന്നില്ല. എവിടെയാണ് സുഹൃത്തെ മദ്യം അനുവദിച്ചതായിപ്പറയുന്നത്? ഒന്നു ചോദിച്ചോട്ടെ, ഈ ‘വൈരുദ്ധ്യങ്ങള്‍’ നിങ്ങള്‍ ഖുര്‍-ആന്‍ വായിച്ചപ്പോള്‍ കണ്ടതോ അതോ നെറ്റില്‍ സെര്‍ച്ച് ചെയ്ത് കോപ്പി-പേസ്റ്റ് ചെയ്തതോ?

    സൂക്തം 2:219 ല്‍ മദ്യം പാപമാണെന്നു പറയുന്നു:

    ( നബിയേ, ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെഅംശമാണ്‌ പ്രയോജനത്തിന്‍റെഅംശത്തേക്കാള്‍ വലുത്‌.

    16:67 ല്‍ മദ്യം അനുവദനീയമെന്നും പറയുന്നെന്നാണ് രാജന്‍ ആരോപിച്ചത്. അതൊരാരോപണം മാത്രമാണെന്ന് പ്രസ്തുത വചനം വായിച്ചാല്‍ത്തന്നെ മനസ്സിലാകും:

    (നിങ്ങള്‍ കാണുന്നുണടല്ലോ,) അല്ലാഹു ആകാശത്തുനിന്നു ജലമിറക്കി. നിര്‍ജീവമായിക്കിടന്ന ഭൂമിയെ അതുവഴി പെട്ടെന്ന് സജീവമാക്കി.നിശ്ചയം, കേള്‍ക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണട്...
    ...
    (ഇതേവിധം) ഈത്തപ്പനകളില്‍നിന്നും മുന്തിരിവല്ലികളില്‍നിന്നും നിങ്ങളെ പാനീയം കുടിപ്പിക്കുന്നു. അതിനെ നിങ്ങള്‍ ലഹരിപദാര്‍ഥങ്ങളും ശുദ്ധ ഭോജ്യങ്ങളുമാക്കുന്നു. നിശ്ചയം, ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണട്.


    ബോള്‍ഡാക്കിയ ഭാഗം ശ്രദ്ധിയ്ക്കുക. ഒന്നാമത് ഇവിടെയെങ്ങും മദ്യം അനുവദിച്ചതായിപ്പറയുന്നില്ല. രണ്ടാമത് ലഹരിയെ ശുദ്ധ ഭോജ്യമായല്ല ദൈവം പരിചയപ്പെടുത്തുന്നത്, മൂന്നാമത് മുന്തിരി വള്ളിയില്‍ നിന്നും ദൈവം നേരെ മദ്യം വാറ്റിത്തരുന്നില്ല. മുന്തിരി നീര് വാറ്റിയാലേ അതു കള്ളായിത്തിരുകയുള്ളു.

    മദ്യം നിര്‍മ്മിക്കുന്നതുതന്നെ നിരോധിച്ച ദൈവത്തിനിട്ടുതന്നെ വേണം ഈ പണി! അമ്പട മിടുക്കാ‍!

    മറുപടിഇല്ലാതാക്കൂ
  23. @ V.B.Rajan

    വൈരുദ്ധ്യം എന്ന് പറഞ്ഞാല്‍ എന്താണ് ശ്രീ രാജന്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കിനിയും പിടികിട്ടിയില്ല. ഇനി ഞാന്‍ മനസ്സിലാക്കിയേടത്ത് തെറ്റിയോ എന്നും അറിയില്ല. വൈരുദ്ധ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയത് ഒരുദാഹരണത്തിലൂടെ പറയാന്‍ ശ്രമിയ്ക്കുന്നു. തെറ്റാണെങ്കില്‍ കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുമല്ലോ..

    -
    ഒരു പുസ്തകത്തിലെ കഥാപാത്രമാണ് 'x'.

    പുസ്തകത്തിലെ പത്താം പേജില്‍ ‘x' ഒരു പുരുഷനാണെന്ന് പറയുന്നു.

    പതിനഞ്ചാം പേജില്‍ ‘x' ഒരു സ്ത്രീയാണെന്നും പറയുന്നു.

    എങ്കില്‍ ആ പുസ്തകത്തില്‍ ‘x' നെക്കുറിച്ച് വിവരിച്ചതില്‍ വൈരുദ്ധ്യമുണ്ടെന്ന് പറയാം.
    -

    നിങ്ങളെന്തു പറയുന്നു? വൈരുദ്ധ്യമെന്നതിന് ഇങ്ങനെയൊരു ഡെഫിനിഷന്‍ കൊടുക്കാമോ?

    മറുപടിഇല്ലാതാക്കൂ
  24. @Rajan

    'മുകളില്‍ കൊടുത്ത വാക്യത്തില്‍ ഓരോ സമൂദായത്തിനും പ്രത്യേകം ആരാധനാ ക്രമം ദൈവം നിശ്ചയിച്ചു കൊടുത്തിട്ടുണ്ടെന്ന് പറയുന്നു. അപ്പോള്‍ വിവിധ മതത്തില്‍പ്പെട്ടവര്‍ നടത്തുന്ന ആരാധാന ക്രമം ഖുറാനില്‍ കൂടി ദൈവം അനുവദിച്ചതു തന്നെയല്ലെ? അത് തെറ്റാണെന്നു പറയേണ്ടതുണ്ടോ?'

    താങ്കള്‍ ഒരു പക്ഷെ സമുദായം എന്ന് മനസ്സിലാക്കുന്നത്. ക്രൈസ്തവര്‍, ജൂതര്‍, ജൈനര്‍, ഹൈന്ദവര്‍ എന്നിങ്ങനെയായിരിക്കും. എന്നാല്‍ ഖുര്‍ആന്‍ പറയുന്ന സമുദായം പ്രവാചകന്‍മാരുടെ സമുദായമാണ്. മൂസായുടെ സമുദായം ഇസായുടെ സമുദായം, മുഹമ്മദ് നബിയുടെ സമുദായം എന്നിങ്ങനെ ഇവര്‍ക്കെല്ലാം ആരാധനാകര്‍മം നിശ്ചയിച്ചത് ദൈവം തന്നെ അവ അല്‍പസ്വല്‍പം വ്യത്യസ്തമായിരുന്നിരിക്കാം അല്ലാതിരിക്കാം. നിയമവ്യവസ്ഥകളിലും മാറ്റമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ അവര്‍ അതനുഷ്ഠിക്കല്‍ നിര്‍ബന്ധവുമായിരുന്നു. എന്നാല്‍ പുതിയ പ്രവാചകന്‍മാര്‍ വന്നപ്പോള്‍ ആ പ്രവാചകനില്‍ വിശ്വസിക്കാതെ പഴയ പ്രവാചകന്റെ വികലമാക്കപ്പെട്ട വ്യവസ്ഥയില്‍ കഴിഞ്ഞ് കൂടിയതുകൊണ്ടാണ് വ്യത്യസ്ത മതങ്ങള്‍ നിലവില്‍ വന്നത്. മനസ്സിലായികാണുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  25. ഒരു പുസ്തകം...അതിൽ കുറെ മണ്ടത്തരങ്ങൾ മാത്രം.. അത് മാത്രം ശരിയെന്ന് വിശ്വസിക്കുന്ന തന്റെ യാതൊരു ലൊജിക്കുമില്ലാത്ത കുറെ വിവരങ്ങൾ... എനിക്കത്രയെ വായിച്ചിട്ട് മനസ്സിലായൊള്ളൂ...

    ലോകവസാനം എന്നൊന്ന് ഉണ്ടോ? എന്ന്?

    ഏതേലും ഗ്രഹങ്ങളിൽ ജീവജാലങ്ങളുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  26. പ്രിയ മുക്കുവന്‍,

    കമന്റ് ഇട്ടതിലുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിമാത്രമാണ് ഇത്തരം അഭിപ്രായങ്ങളോട് പ്രതികരിക്കുന്നത്. നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ക്ക് ലോജിക്കില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍, മണ്ടത്തരമെന്ന് തോന്നുന്ന സൂക്തങ്ങള്‍ നിങ്ങള്‍ സൂചിപ്പിക്കണമെന്നും. താങ്കളെ എന്റെ മറുപടികള്‍ പൂര്‍ണമായി തൃപ്തിപ്പെടുത്തിയില്ലെങ്കിലും ഇന്നയിന്ന സൂക്തങ്ങളാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് വിധേയമാകുന്നത് എന്ന് മനസ്സിലാക്കാനെങ്കില്‍ അതു ഉതകമല്ലോ. എന്നാല്‍ പലപ്പോഴും പലരും വെറുതെ കാടടച്ചു വെടിവെക്കുകയാണ് ചെയ്യുന്നത്.

    ഇവിടെ പലവിഷയങ്ങിലും പോസ്റ്റുകളിടുന്നു. പലരും ചര്‍ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അതുസംബന്ധിച്ച് അഭിപ്രായം പറയുന്നതിന് എന്താണ് തടസ്സം. ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്നതാണ് വിഷയം. താങ്കള്‍ക്ക അപ്രകാരം വൈരുദ്ധ്യമായി തോന്നിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഇതുകൊണ്ടൊന്നുമല്ലെങ്കിലും ഇന്നയിന്ന കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നതെന്ന് പറയാം.

    മണ്ടത്തരങ്ങള്‍ മാത്രമുള്ള ഒരു ഗ്രന്ഥം എങ്ങനെ 1400 വര്‍ഷമായി യാതൊരു മാറ്റവുമില്ലാതെ ലോകജനതയില്‍ അഞ്ചിലൊന്നിന്റെ ന്യായപ്രമാണവും ഭരണഘടനുയും ജീവിത ദര്‍ശനവുമായി നിലനില്‍ക്കുന്നു എന്ന ഒരു ചിന്തപോലും നിങ്ങളില്‍ ഉല്‍ഭവിക്കാത്തതെന്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥമായി യാതൊരു ലോജിക്കുമില്ലാത്ത ഈ ഗ്രന്ഥം എങ്ങനെ പരിണമിക്കുന്നു. എവിടെയോ പ്രശ്‌നങ്ങളുണ്ട് എന്നെങ്കിലും മനസ്സിലാക്കൂ.

    കൂടുതല്‍ വായിക്കാന്‍ ശ്രമിച്ചാല്‍ താങ്കളുടെ ധാരണകള്‍ അടിമുടി മാറും എന്നെനിക്കുറപ്പുണ്ട്. തുറന്ന മനസ്സോടെയാകണം എന്നുമാത്രം. എന്നിട്ട് മാത്രമേ താങ്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍ അര്‍ഥമുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  27. പ്രാര്‍ത്ഥനാ സമയത്ത് ഏതു ഭാഗത്തേയ്ക്ക് മുഖം തിരിക്കണമെന്ന കാര്യത്തില്‍ പോലും ഖുറനിലെ വാക്യങ്ങളില്‍ വൈരുദ്ധ്യം കാണാം. ഒരിടത്ത് പറയുന്നത് കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെ ആകയാല്‍ നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കുമെന്ന്. അല്പം കഴിഞ്ഞ് വീണ്ടുവിചാരമുണ്ടായിട്ടെന്നപോലെ പറയുന്നു നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക എന്ന്.

    2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
    ------------
    2:143 അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട്‌ അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.

    2:144 ( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

    മറുപടിഇല്ലാതാക്കൂ
  28. ആല്ലാഹൂ പരമ കാരുണികനും കരുണാനിധിയുമാണെന്നു പറഞ്ഞുകൊണ്ടാണ് ഖുറാന്റെ തുടക്കം തന്നെ. പക്ഷേ പിന്നീട് വായിക്കുമ്പോള്‍ കാരുണ്യവാനല്ലാത്ത ആളുകളുടെ മനസ്സും കാതുകളും അടച്ചു മുദ്രവച്ചിരിക്കുന്ന ഒരു ദൈവത്തെയാണ് നാം കാണുന്നത്.

    1:1 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
    1:3: പരമകാരുണികനും കരുണാനിധിയും.
    ------------------------
    2:7അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ (2). അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
    2:10 അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക.
    2:15 എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.
    2: 88 അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ ( അതല്ല ശരി ) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  29. പ്രിയ രാജന്‍

    മുകളില്‍ അബ്ദുല്‍ അഹദിന്റെ കമന്റ് ആവശ്യമില്ലെന്ന് തോന്നിയിരുന്നു. പക്ഷെ നിങ്ങളുടെ ഈ കമന്റുകൂടി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ആ കമന്റ് ഒന്നുകൂടി ആവര്‍ത്തിച്ച് വായിക്കണം താങ്കളെന്ന് പറയാന്‍ തോന്നുന്നു.

    ബൈത്തുല്‍ മഖ്ദിസിന് നേരെതിരിഞ്ഞായിരുന്നു നിര്‍ബന്ധ നമസ്‌കാരങ്ങള്‍ മദീനയിലെ ആദ്യഘട്ടത്തില്‍ നബി നമസ്‌കരിച്ചിരുന്നത്. ആ സമയത്ത് പ്രവാചകന്‍ മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കാന്‍ ആഗ്രഹിച്ചിരുന്നു അതാണ് അവസാനം നല്‍കിയ സൂക്തം 2,144 . തുടര്‍ന്ന് ഖിബ്്‌ലമാറ്റം സംഭവിച്ചു. അപ്പോള്‍ നിഷേധികള്‍ രംഗത്ത് വന്ന് പരിഹസിക്കാന്‍ തുടങ്ങി. അതിനുമറുപടി പറയുന്ന കൂട്ടത്തിലാണ്. അതിത്ര വലിയ സംഗതിയല്ല എന്നും കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതാണ് എന്ന് ഉണര്‍ത്തിയത്. ഈ സംഭവങ്ങള്‍ അതാതിന്റെ ക്രമത്തില്‍ എടുത്ത് വായിച്ചാല്‍ കാര്യം വ്യക്തമാകുന്നതെയുള്ളൂ. ഒരു വൈരുദ്ധ്യവും ഇവിടെവിയുമില്ല. തോന്നുന്നെങ്കില്‍ എന്താണെന്ന് പ്രത്യേകമായി എടുത്തുപറയുക. കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതാണ് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നീട് ഒരു പ്രത്യേക ദിക്കിലേക്ക് തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക എന്ന് കല്‍പിച്ചാല്‍ അതെങ്ങനെയാണ് വിരുദ്ധമാകുക. ഏതിനോടാണ് വിരുദ്ധമാകുക.

    മറുപടിഇല്ലാതാക്കൂ
  30. അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണെന്ന് പറയുകയും അതേ സമയം പ്രത്യക്ഷത്തില്‍ അതിന് വിരുദ്ധമായ ചെയ്തികള്‍ ദൈവത്തില്‍ നിന്ന് കാണപ്പെടുകയും ചെയ്യുന്നു എന്നാണ് താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.

    ദൈവമാണ് മനുഷ്യര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കിയത് അതിനാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മനുഷ്യന്റെ അധീനതയിലല്ല. അവന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം ഉല്‍പാദിപ്പിക്കുന്നതിലും ദൈവത്തിന്റെ ഇഛപ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഞാന്‍ വഴിയെ നടന്നുപോകുമ്പോള്‍ ഒരാളെ അപകടത്തില്‍ പെട്ടതായി കണ്ടു എന്ന് കരുതുക. എനിക്ക് അത് ശ്രദ്ധിക്കാതെ നടന്ന് പോകാനും. അദ്ദേഹത്തിന് വേണ്ട സഹായം ചെയ്യാനും അദ്ദേഹത്തെ ഹോസ്പിറ്റലിലെത്തിക്കാനും സാധിക്കും. എന്നാല്‍ ഞാന്‍ അപ്രകാരം ചെയ്യുന്നത്. ദൈവം എനിക്ക് നല്‍കിയ അവയവങ്ങള്‍ ഉപയോഗിച്ചാണ്. അവന്‍തന്നെ നല്‍കിയ ബുദ്ധിയും കഴിവും ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ പ്രസ്തുത സംഭവത്തില്‍ ദൈവത്തിന്റെകൂടി പങ്കുണ്ടെന്ന് പറയാം.

    മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ ദൈവവുമായി ചേര്‍ത്ത് പറയുന്നത് ഈ അര്‍ഥം ലഭിക്കുന്നതിന് വേണ്ടിയാണ്. മനുഷ്യന്‍ നന്മചെയ്യാനോ തെറ്റ് ചെയ്യാനോ മുതിര്‍ന്നാല്‍ അതിന് അവസരം ലഭിക്കുന്ന വിധമാണ് പ്രപഞ്ചസംവിധാനം. ഒരാള്‍ നിഷേധം കൈക്കൊള്ളാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നീട് മറ്റൊന്നും കാണാന്‍ കഴിയാത്തവിധമുള്ള ഒറുമറ ദൈവമിടും അതാണ് ഒന്നാമത് സൂചിപ്പിച്ച സൂക്തത്തലുള്ളത് (2:7). കുശുമ്പിന്റെയും അഹങ്കാരത്തിന്റെയും അസൂയയുടെതുമായ മനസ്സിന്റെ രോഗങ്ങള്‍ ഉണ്ടായികഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ സംഭവവും അത് വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി മാറും എന്നത് അനുഭവ സത്യമാണല്ലോ. ബൂലോഗത്തുള്ളവര്‍ക്ക് ഉദാഹരണം പെട്ടെന്ന് ലഭിക്കും (ഒരേ സംഭവങ്ങള്‍ എങ്ങനെയാണ് ദൈവത്തെ പരിഹസിക്കാനും മഹത്വപ്പെടുത്താനുമുള്ളതാകുന്നത് എന്നറിയണമെങ്കില്‍ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിശ്വാസികളുടെയും യുക്തിവാദികളുടെയും അഭിപ്രായ പ്രകടനങ്ങള്‍ മാത്രം വായിച്ചാല്‍ മതി). അവര്‍ ദൈവത്തെ പരിഹസിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം പരിഹാസ്യരാകുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇതിനെക്കുറിച്ചാണ് 2:15 ല്‍ പറയുന്നത്. 2:88 ല്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു അവരുടെ നിഷേധം കാരണമായി ദൈവശാപം ഭവിച്ചതിനാല്‍ അവരുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്നതാണ് ശരി എന്ന് അല്ലാഹു തിരുത്തുന്നു.

    മനുഷ്യന് സ്വന്തം ഇഛയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നത് ദൈവകാരുണ്യത്തിന്റെ നിഷേധമല്ല. അതിന്റെ പ്രകടനമാണ്. ഇതിലും വൈരുദ്ധ്യം എവിടെയെന്ന് നിങ്ങളോട് ചോദിക്കേണ്ടി വന്നിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  31. അജക്സ്, വി.ബി.രാജന്‍, മുക്കുവന്‍ പ്രിയ ചങ്ങാതിമാരെ , എന്തിനാ നിങ്ങളുടെ വിലപ്പെട്ട സമയം ഈ ചവറ് പോസ്റ്റുകളില്‍ കളയുന്നത്? ഇവര്‍ പറയുന്ന ആന മണ്ടത്തരം ഇവര്‍ക്ക് തന്നെ ബോദ്ധ്യപ്പെട്ടാലും ഇവര്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപ്പാടില്‍ നിന്നൊരിക്കലും മാറില്ല. അല്ലെങ്കില്‍ ഈ കൂതറ ഖുര്‍‌ആനിലെ വാക്കുകളില്‍ വല്ല സത്യമുണ്ടോ ?, പ്രിയ ചങ്ങാതിമാരെ നല്ല വല്ല കാര്യവും ചെയ്തോ മറ്റോ സമയത്തെ ആസ്വദിക്കൂ

    മറുപടിഇല്ലാതാക്കൂ
  32. ലത്തീഫിന്‍റ്റെ വിവരണത്തില്‍ നിന്നും വന്ന ഒരു സംശയമാണ്‌... ദൈവത്തിനു സമയം ഉണ്ടാകുമോ? ആദിയും അന്തവും ഇല്ലാത്തതിനെന്തു സമയം?

    ഈ സൂക്തങ്ങള്‍ സമയം എന്നത് ആപേക്ഷികമാണ്‌ എന്നു മാത്രമേ സൂചിപ്പിക്കുന്നുള്ളൂ എന്നാണ്‌ എന്‍റ്റെ അഭിപ്രായം...

    ഈ പറയുന്ന സന്ദര്‍ഭങ്ങളില്‍ മനുഷ്യന്മാര്‍ക്ക് ഒരു ദിവസം എന്നത് ആയിരമോ (ആദ്യത്തെ 2 സന്ദര്‍ഭങ്ങള്‍) അമ്പതിനായിരമോ (അവസാനത്തെ സന്ദര്‍ഭം) വര്‍ഷങ്ങളായി അനുഭവപ്പെടും എന്നായിക്കൂടെ സൂചന? ചില ദിവസം നമുക്ക് പെട്ടെന്നു പോകുന്ന പോലെയും ചില ദിവസങ്ങള്‍ തീരാത്ത പോലെയും തോന്നാറുള്ളതു പോലെ...

    :)

    മറുപടിഇല്ലാതാക്കൂ
  33. വിചാരം ഇവിടെ വന്ന് താങ്കളെ സ്വയം പരിചയപ്പെടുത്തിയതിന് നന്ദി. താങ്കളെ എനിക്ക് മറ്റ് പലേടത്തുനിന്നുമായി പരിചയമുണ്ട്. താങ്കള്‍ ചങ്ങാതിമാര്‍ക്ക് ബുദ്ധി ഉപദേശിക്കാന്‍ വന്നതാണെങ്കിലും. എന്റെ പ്രതികരണം അറിയിച്ചുകൊള്ളട്ടേ. മുയലിന് മൂന്ന് കൊമ്പ് വന്ന ഉദാഹരണമൊക്കെ ആര്‍ക്കും ആരെക്കുറിച്ചും പറയാവുന്നതല്ലേ. എന്നോട് നിങ്ങളെപ്പോലുള്ള യുക്തിവാദികളെക്കുറിച്ചും അതുതന്നെ പറയുന്നു. ഒരോരുത്തരും ഇപ്പോള്‍ എത്തിചേര്‍ന്ന നിലപാടിന് അടിസ്ഥാനമായ ചില അറിവുകളുണ്ടാകും. അതില്‍ മാറ്റം വന്നാല്‍ നിലപാടിലും മാറ്റം വരും. താങ്കള്‍ക്ക ഖുര്‍ആന്‍ കൂതറയാണ്. അത് അറിവിനേക്കാള്‍ ഖുര്‍ആനെക്കുറിച്ച താങ്കളുടെ അറിവില്ലായ്മയാണ് സൂചിപ്പിക്കുന്നത്. എനിക്കാണെങ്കില്‍ ഖുര്‍ആന്‍ പവിത്രവും ബഹുമാനാര്‍ഹവുമാണ്. അറിയാത്ത ഒരു കാര്യത്തെ ഇവ്വിധം അവഹേളിച്ചും അവമതിച്ചും സംസാരിക്കുക എന്നതാണ് നിങ്ങളുടെ തത്വശാസ്ത്രം നിങ്ങളോട് കല്‍പിക്കുന്നതെങ്കില്‍. താങ്കളോടെനിക്ക് സഹതാപമാണുള്ളത്. താങ്കളുടെ കല്‍പനകേട്ട് സിരസ് നമിക്കുന്നവരോട് എനിക്കൊന്നും പറയാനുമില്ല. അതല്ല ഇസ്്‌ലാമിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത എന്തോ ചിലത് ഇവിടുത്തെ ചര്‍ചയില്‍ നിന്ന് ലഭിക്കും എന്ന് തോന്നുന്നെങ്കില്‍ നിങ്ങളുടെ വിമര്‍ശനം എത്രകടുത്തതാണെങ്കിലും സ്വാഗതം ചെയ്യുന്നു. അത് മാന്യമായി അവതരിപ്പിക്കണം എന്ന നിബന്ധനപോലും ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി തല്‍കാലം വേണ്ടെന്ന് വെക്കും. അതല്ല നിങ്ങളുടെ ആദ്യ കമന്റിന്റെ വിവിധ രൂപത്തിലുള്ള ആവര്‍ത്തനമാണ് അടുത്ത കമന്റുകളെങ്കില്‍ അവനീക്കം ചെയ്യുക എന്റെ മാത്രം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. നന്‍മകള്‍ നേരുന്നു. ദൈവം അനുഗ്രഹിക്കുമാറാകട്ടേ.

    മറുപടിഇല്ലാതാക്കൂ
  34. ദൈവം ത്രികാലജ്ഞനാണ് എന്നാണ് ഒരു വിശ്വാസിക കരുതുന്നത്. അഥവാ ഭൂതം ഭാവി വര്‍ത്തമാന കാലങ്ങള്‍ ദൈവത്തിന്റെ അറിവിനെ സ്വാധീനിക്കുന്നില്ല. ഖുര്‍ആനില്‍ അപ്രകാരം ഒരു സൂക്തമുണ്ട്. അതിന്റെ ആശയം വ്യക്തമാക്കിയല്ലോ. താങ്കള്‍ സൂചിപ്പിച അര്‍ഥവും പരലോകവുമായ ബന്ധപ്പെട്ടതില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിനാല്‍ താങ്കളുടെ നിരീക്ഷണം അസ്ഥാനത്തല്ല. അഭിപ്രായം നല്‍കിയതില്‍ നന്ദി.

    മറുപടിഇല്ലാതാക്കൂ
  35. mr.c k latheef kuaanil thettukuttangal seraseri vayichu uhikkane ullu.thettukal valarayere undangilum ningalarum sammathichu tharilla.munvithikalillathe manasiruthi veekshichal karyangal manasilakum.

    മറുപടിഇല്ലാതാക്കൂ