2016, ജൂലൈ 17, ഞായറാഴ്‌ച

ഐ.എസ്.ഐ.എസ് നു പിന്നിൽ ആര് ?


കേരളത്തിലെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാതലത്തിൽ ഐ.എസ്.ഐ.സ് വീണ്ടും മലയാളികളുടെ സജീവശ്രദ്ധയിൽ വന്നിരിക്കുകയാണ്. ഇവിടെ നിന്ന് അപ്രത്യക്ഷമായവർ പോയിട്ടുണ്ടാവുക എവിടേക്കായിരിക്കും എന്ന് മുസ്ലികളിലുണ്ടായ (കൃത്യമായി പറഞ്ഞാൽ മുജാഹിദുകളിലുണ്ടായ) വിഭജനത്തെസംബന്ധിച്ച് ധാരണയുള്ളവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് ഒന്ന് ശ്രീലങ്കയും അവിടുന്നും പോയാൽ യമനുമായിരിക്കും എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു അവർ. അവർ ഐ.സിൽ ചേരാനുള്ള സാധ്യതയില്ല എന്നും ചിന്തിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവില്ലാതെ ഇതൊന്നും ഉറപ്പിച്ച് പറയാനാവില്ല. പിന്നീട് നടന്ന ഗവൺമെന്റ് തല അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വെളിപ്പെട്ടത്. എങ്കിലും ഐ.എസ് എന്ന ഭീകരഗ്രൂപ്പ് ഒരു യാഥാർഥ്യം തന്നെയാണ്. അതിന്റെ പ്രചോദനവും ലക്ഷ്യവും എന്ത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായം ലോകത്തിനുണ്ട്. ഇസ്ലാമുമായി അതിന് ഒരു ബന്ധവുമില്ലെന്ന് മുസ്ലിം സമൂഹം പറയുമ്പോൾ.. അതിനെ മുസ്ലികളായി തന്നെ കാണാനും ഖുർആനാണ് അവരുടെ പ്രചോദനം എന്ന് സ്ഥാപിക്കാനുമാണ് ഇസ്ലാമിക വിമർശകർ സമയം കണ്ടെത്തുന്നത്. നിങ്ങൾക്ക് അനിഷ്ടകരമാകുന്ന പ്രവർത്തനങ്ങൾ മുസ്ലിംകൾ ചെയ്താൽ അതിന് പിന്നിൽ പാശ്ചാത്യസാമ്രാജ്യത്വ ശക്തികളാണെന്നും ഇസ്രായീലാണെന്നും നിങ്ങൾ ആരോപിക്കും എന്നും അവർ പറഞ്ഞുവെക്കുന്നു. തെളിവായി ഐ.എസിനോടുള്ള സമീപനത്തെയും അവർ ഉദാഹരിക്കുന്നു. 

ബഗ്ദാദിയുടെ ഖിലാഫത്ത് എന്തുകൊണ്ട് ഇസ്ലാമികമല്ല എന്ന് ബഗ്ദാദി പ്രത്യക്ഷപ്പെട്ട കാലത്ത് തന്നെ (2014 ആഗസ്തിൽ എഴുതിയ പോസ്റ്റഇലൂടെ) ഈ ബ്ലോഗിൽ വിശദമായി ചർച ചെയ്തിട്ടുണ്ട്. അന്ന് അതെഴുതാനുള്ള കാരണം. അബൂബക്കർ ബഗ്ദാദി ഖിലാഫത്ത് വാദവുമായി രംഗത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചില മുസ്ലിം സുഹൃത്തുക്കൾ അതിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സന്ദർഭത്തിൽ എഴുതേണ്ടിവന്നതാണ്. ഇന്ന് അത്തരം പിന്തുണ ആരും പരസ്യമായി നൽകുന്നില്ല. എഴുതുന്നവർ തന്നെ ഫൈയ്ക് ഐഡിയിൽ മറഞ്ഞിരുന്നാണ് അൽപമെങ്കിലും അത് ചെയ്യുന്നത്. വൈകാരികമായി മാത്രം കാര്യങ്ങളെ സമീപിച്ച അവർ ഖലീഫയെ എതിർക്കുന്നവർക്ക് ഒരു പേരും നൽകി കുലാവികൾ..  അന്ന് ഞങ്ങൾ കുറച്ചുപേർ ആ സംവാദത്തിൽ ഒറ്റപ്പെട്ടെങ്കിലും ഇന്ന് എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ച് ഐ.എസ് നെതിരിൽ രംഗത്തുണ്ട്. ഇന്നലെ പുറത്ത് വെച്ച് ഒന്നു രണ്ടു പേർ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചു. ഈ പശ്ചാതലത്തിൽ സുഹൃത്ത് വി അമീൻ ചൂനൂർ എഴുതിയ  (മലയാളം ന്യൂസ് പത്രത്തിൽ) ലേഖനം ഈ ബ്ലോഗിന്റെ വായനക്കാർക്കായി ഇവിടെ ചേർക്കുകയാണ്. 

ഐ.എസിനെ സംബന്ധിച്ച് അന്തിമമായ ഒരു വിധിതീർപ്പ് എന്ന നിലക്കല്ല ഈ പോസ്റ്റ് ഇവിടെ നൽകിയത്.. ഒരു പക്ഷെ വർഷങ്ങളോളം അത് മറഞ്ഞുതന്നെ കിടക്കും. എന്നാൽ ചരിത്രഘട്ടങ്ങളിൽ എപ്പോഴെങ്കിലും അതിനെ ഉൽപാദിച്ചവർ തന്നെ അക്കാര്യം തുറന്നു പറയും അന്നൊരു പക്ഷെ ആ സംഘം ഇല്ലാതായിപ്പോയിട്ടുണ്ടാകും. അതിന്റെ സൃഷ്ടിച്ചവർ അന്നേക്ക് അതിന്റെ ലക്ഷ്യം നേടുകയും ചെയ്തിട്ടുണ്ടാവും. 

********************************************************************************************

## ഐ.എസ് ഇസ്രായില്‍ സൃഷ്ടി തന്നെ ##

-------വി. അമീന്‍ ചൂനൂര്‍-----

ഐ.എസ് അല്ലെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, കൂണുപോലെ പെട്ടെന്ന് ഒരു ഇടിമുഴക്കത്തിലുണ്ടായതല്ല. രാഷ്ട്രം പോലുമല്ലാത്ത ഒരു വിഭാഗത്തിന് തന്ത്രവും ബുദ്ധികേന്ദ്രവും വിഭവ ആസൂത്രണവും ഇല്ലാതെ വെറുതെ രംഗപ്രവേശം ചെയ്ത് അധികാരം പിടിച്ചടക്കാന്‍ കഴിയുമെന്ന് കരുതുന്നതും വിവിധ രാജ്യങ്ങളില്‍ അവിടെയുള്ള സൈന്യത്തെ തോല്‍പിച്ച് മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന് ചിന്തിക്കുന്നതും വങ്കത്തമാണ്. 

ഭാവിയെ കുറിച്ച് ഗവേഷണവും തിരക്കഥയും പരിശീലനവും വന്‍ ശക്തി രാഷ്ട്രങ്ങളില്‍ ആരുടെയോ പിന്തുണയും ഉള്ള വിഭാഗം തന്നെയായിരിക്കണം ഐ.എസ്. അങ്ങനെ നോക്കുമ്പോള്‍ ഐ.എസ് അതിന്റെ പേരില്‍ സൂചിപ്പിച്ച ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാതിരിക്കുന്നതിനും അതിന്റെ രണ്ടക്ഷരത്തില്‍ തന്നെ തുടങ്ങുന്ന ഇസ്രായിലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്നതിനും ചില ന്യായങ്ങള്‍ ഉണ്ട്. 

1. ഐ.എസിന്റെ പ്രവര്‍ത്തന മേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പോയന്റ് ഉണ്ട്. 'ഗ്രേറ്റര്‍ ഇസ്രായില്‍' എന്ന് അവര്‍ തന്നെ വിളിക്കുന്ന വന്‍ പദ്ധതിയുടെ മേഖലകളിലൂടെ തന്നെയാണ് ഇന്ന് ഐ.എസ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന വലിയ യാഥാര്‍ത്ഥ്യമാണത്. ഇറാഖും സിറിയയും ലിബിയയുമെല്ലാം അതില്‍ വരും. 

സിയോണിസത്തിന്റെ സ്ഥാപകന്‍ തിയോഡര്‍ പറയുന്നത് പ്രകാരം 'ഗ്രേറ്റര്‍ ഇസ്രായില്‍' നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീണ്ടുകിടക്കുന്ന ഒന്നാണ്. ഇറാഖിനെ അതിനു വേണ്ടി ആദ്യം ഉഴുതു മറിച്ച് ദുര്‍ബലമാക്കുന്ന നിലപാട് അമേരിക്കയിലൂടെ അവര്‍ നടപ്പിലാക്കി. ഇപ്പോള്‍ സിറിയയിലും ഐ.എസിലൂടെ അതിനു വേണ്ടിയുള്ള ശ്രമം നടക്കുന്നു. ഈജിപ്തിലും അവര്‍ക്ക് വേണ്ട മാറ്റങ്ങള്‍ നേടിയെടുക്കാന്‍ കഴിയും വിധം അധികാര മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി തന്ത്രപരമായി ഇസ്രായില്‍ രൂപീകരിച്ച പദ്ധതിയാണ് യിനാന്‍ പദ്ധതി. ചുറ്റുവട്ടത്തുള്ള അറബ് രാഷ്ട്രങ്ങളെ ദുര്‍ബലമായ ചെറിയ പ്രദേശങ്ങളാക്കി പുനഃക്രമീകരിക്കുക എന്നത് അവരുടെ യിനാന്‍ പദ്ധതിയുടെ ഭാഗമാണ്. യിനാന്‍ രൂപീകരിച്ച വലിയ ഇസ്രായിലി സ്ട്രാറ്റജിസ്റ്റുകളുടെ അഭിപ്രായ പ്രകാരം ഇറാനാണ് ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇറാഖിനെ അവര്‍ ഈ ബാല്‍ക്കനൈസേഷന്‍ പരിപാടിയുടെ കേന്ദ്രമായി നിശ്ചയിച്ചു. 

ഐ.എസ് സൗദി, കുവൈത്ത് മേഖലയില്‍ പോലും ചിലയിടങ്ങളില്‍ അക്രമ മാര്‍ഗങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മേഖലയില്‍ ഈയിടെ നടന്ന വിവിധ ആക്രമണങ്ങള്‍ ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ചില ദുസ്സൂചനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അല്‍ ഹസയില്‍ നിന്നും ഐ.എസ് അനുകൂലികളെ പിടികൂടുകയും ചെയ്തിരുന്നു. ശിയാക്കളുടെ മേഖലയില്‍ ആക്രമണം നടത്തുക വഴി ഐ.എസ് ഉദ്ദേശിക്കുന്നത് ഭിന്നത രൂപപ്പെടുത്തുകയും ദുര്‍ബലതയിലേക്ക് നയിക്കുകയുമാണ്. 

2. ഐ.എസിനു ഇസ്രായിലി പ്രതിരോധ സേനയുമായുള്ള ബന്ധമാണ് മറ്റൊരു സംഗതി. യു.എന്‍ അടുത്ത് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. മെയ് 2013 മുതല്‍ ഐ.ഡി.എഫുമായി 'ഐ.എസ്' നിരന്തരമായ ബന്ധം പുലര്‍ത്തുന്നു എന്നാണ് യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എസ് പോരാളികള്‍ക്കുള്ള ചികിത്സ വരെ ഉള്‍പ്പെടുന്ന തരത്തിലുള്ള ബന്ധങ്ങള്‍ അതിലുണ്ട്. സാധന സാമഗ്രികളുടെ കൈമാറ്റം പോലും നടന്നതായി യു.എന്‍ നിരീക്ഷണത്തില്‍ വ്യക്തമായതാണ്. വിവിധ ഇസ്രായില്‍ ഗവണ്മെന്റ് വെബ്‌സൈറ്റുകളിലേക്ക് ചൈനയില്‍ നിന്നുള്ള ചില ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസ് അയച്ചതായി അവരുടെ ന്യൂസ് ഏജന്‍സി വ്യക്തമാക്കുകയുണ്ടായി. അവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിലും ശക്തമായ ഇസ്രായില്‍-ഐ.എസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3. ഐ.എസിനെ തകര്‍ക്കാനുള്ള ഓപറേഷന് അമേരിക്ക തുടക്കം കുറിച്ച സമയത്ത് ഇസ്രായിലിന്റെ ഭാഗത്ത് നിന്നും ഒരു വിധത്തിലുള്ള പിന്തുണയും അതിനുണ്ടായില്ല. ബ്രിട്ടനും ഓസ്‌ട്രേലിയയും പിന്തുണച്ച അമേരിക്കയുടെ നീക്കത്തെ ഇസ്രായിലി ഹൈക്കമാന്‍ഡ് തെറ്റായ ഒരു തീരുമാനമായാണ് വിലയിരുത്തിയത്. 

4. അമേരിക്കയും മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളൂം ഐ.എസിനെതിരായി സൈനികമായി രംഗത്തിറങ്ങിയിട്ടും ബ്രിട്ടനും ഓസ്‌ട്രേലിയയുമടങ്ങിയ വന്‍ രാഷ്ട്രങ്ങള്‍ അതിനെ പിന്തുണച്ചിട്ടും മുന്നേറാന്‍ ഐ.എസിന് സാധിക്കുന്നുവെങ്കില്‍ അവരുടെ സൈനിക-ആയുധ-വിഭവ ശേഷിയാണ് അത് തെളിയിക്കുന്നത്. 
അത്ര വലിയ കരുത്ത് ഇന്ന് മുസ്ലിം സമൂഹത്തിന് ഒരു വിധത്തിലും നല്‍കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്രായിലിനു അതിനുള്ള ശേഷിയുണ്ടുതാനും. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ കീഴടക്കാനുള്ള ആയുധ-സൈനിക ശേഖരം അവരുടെ കയ്യില്‍ ഉണ്ടായതുകൊണ്ടാണല്ലോ അവര്‍ക്ക് മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്നത്.

5. ഇസ്ലാമിന്റെ പക്ഷത്ത് നിന്നും ദാര്‍ശനികമായ യാതൊരു പിന്തുണയും നല്‍കാന്‍ കഴിയാത്ത ഒന്നാണ് നിരപരാധികളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചിട്ടുള്ള വിഭാഗം ഇസ്രായില്‍ തന്നെയാണ്. 

അത് നമുക്ക് ഫലസ്തീന്‍ അക്രമങ്ങളിലും മറ്റും കാണാന്‍ കഴിയും. ലോകത്ത് അവര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ധിക്കാരത്തിന്റേയും അക്രമത്തിന്റേയും പരിസരത്ത് നിന്ന് മാത്രമേ ഐ.എസ് പോലുള്ള കാടന്‍ സംഘത്തിന് ജന്മം കൊടുക്കാന്‍ കഴിയൂ. ഇസ്രായിലിന്റെ ചരിത്രത്തിലുള്ള മുന്നേറ്റങ്ങള്‍ക്കൊക്കെ ഈ ശൈലി ഉള്ളതായി കാണാന്‍ കഴിയും. എന്നാല്‍ ഇസ്ലാം ചരിത്രത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളത് ഈ ശൈലിയിലൂടെയല്ല. 

6. 'അമേരിക്കന്‍ ഫ്രീ പ്രസ്' വ്യക്തമാക്കിയത് പോലെ, ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസ്സാദിന്റെ സൃഷ്ടിയാണ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നും സ്‌നോഡന്‍ വഴി പുറത്തായ 1.7 മില്യണ്‍ പേജുള്ള രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത് അതാണ്. 

7. ഐ.എസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രായലില്‍ നിര്‍മ്മിച്ചവയാണ് എന്ന് കണ്ടെത്തിയതാണ്. ഇറാഖ് പ്രവിശ്യയില്‍ ഐ.എസ് പിടിച്ചടക്കിയ മേഖലകളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ വഴിയാണ് ഇത് ലോകത്തിനു മുന്നില്‍ വ്യക്തമാവുന്നത്.

8. വലിയ ആസൂത്രണമുള്ള ഒരു വിഭാഗമായതുകൊണ്ട് തന്നെയാണ് അവര്‍ വിജയിച്ചു മുന്നേറുന്നത്. എന്നാല്‍ അവരിലൂടെ നടപ്പിലാക്കപ്പെടുന്നത് സയണിസവും സാമ്രാജ്യത്വവും ആഗ്രഹിക്കുന്ന അജണ്ടകളാണ്. അത് ഇസ്ലാമോഫോബിയയാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും മുന്നേറ്റങ്ങളേയും മലീമസമാക്കലാണ്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് രണ്ടും ലോകത്തിന് സമ്മാനിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇസ്ലാമിന്റെ ഒരു മൂല്യവും അവരിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല. 

ഒരു ക്വട്ടേഷന്‍ സംഘം ആക്രമത്തിന് വരുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സ്വന്തം വേഷത്തില്‍ പ്രത്യക്ഷപ്പെടുകയല്ല. ആരെ മലീമസപ്പെടുത്തണോ അവരുടെ വേഷവും രൂപവും സ്വീകരിക്കുന്നു. അവരെക്കുറിച്ച് ലോകത്തെ ഭീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു ചരിത്രത്തില്‍ നിരവധി സമാനതകള്‍ ഉണ്ട്. പ്രവാചകനു ശേഷം പ്രത്യക്ഷപ്പെട്ട കള്ള പ്രവാചകന്‍ മുതല്‍ ഖാദിയാനിസവും അല്‍ ഖാഇദയും ഇന്ത്യന്‍ മുജാഹിദീനും ഒരേ ശൈലിയില്‍ പ്രത്യക്ഷപ്പെട്ടതാണ്. 

ലൈംഗിക അക്രമങ്ങള്‍, വധം, അക്രമങ്ങള്‍, ചരിത്രങ്ങളുടെ സര്‍വ്വനാശം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയ പോലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ വളര്‍ത്തുക. ആളുകള്‍ ഇസ്ലാമില്‍ നിന്ന് അകലുന്നതിനും ഇസ്ലാമിനെത്തന്നെ പിഴുതെറിയുവാനും വേണ്ടിയായിരുന്നു അവര്‍ ഇസ്ലാമോഫോബിയക്ക് തുടക്കം കുറിച്ചത്. 

എന്നാല്‍ അത് ഇസ്ലാമിനു വലിയ വളര്‍ച്ച നേടിക്കൊടുക്കുകയാണുണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ഫോബിയാ കാലത്ത് 'ഇസ്ലാം' കൂടുതല്‍ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല, പലയിടങ്ങളിലും തികച്ചും സമാധാന വിപ്ലവങ്ങളിലൂടെ ഇസ്ലാമിന്റെ അടിത്തറയിലുള്ള രാജ്യങ്ങള്‍ രൂപപ്പെടുവാനുള്ള സാധ്യതകളും കാണാന്‍ തുടങ്ങി. ഇത് അവരിലുണ്ടാക്കിയ വിറളിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ എന്ന അജണ്ടയും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കാരണം.ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ഒരു സംഘമാണ് ഐ.എസ് എങ്കില്‍ അതിന്റെ ആദ്യ പോരാട്ടം ഇസ്രായിലിനെതിരെയായിരിക്കണം. 2012-2015 ഘട്ടത്തില്‍ ഇസ്ലാമിക ലോകം ഏറെ ആശങ്കയോടും നിരാശയോടും വീക്ഷിച്ചത് ഇസ്രായിലിന്റെ ഫലസ്തീന്‍ നരവേട്ടയായിരുന്നു. ഐ.എസ് യഥാര്‍ഥ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നെങ്കില്‍ മുസ്ലിം ലോകത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുവാനായിരുന്നില്ല; മറിച്ച് ഇസ്രായിലിനു ഭീഷണി സൃഷ്ടിച്ചുകൊണ്ടായിരിക്കും അവര്‍ രംഗപ്രവേശം ചെയ്യുക. 

9. ഇസ്രായിലിനെതിരെ പ്രതികരിക്കുവാനും ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഇസ്ലാമിക പണ്ഡിതന്മാര്‍ ചെറുതല്ലാത്ത രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക ലോകത്ത് നിന്നും ഒരു പണ്ഡിതന്‍ പോലും ഐ.എസ് ചെയ്തികളെ ന്യായീകരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ശക്തമായി എതിര്‍ത്ത് അതിന്റെ എതിര്‍ ദിശയില്‍ നിലകൊള്ളുവാനാണ് പണ്ഡിത സമൂഹം ആഹ്വാനം ചെയ്തത്. ഇസ്രായിലിനെതിരെ പ്രതികരിക്കുന്ന അതേ ശൗര്യത്തോടെ ഐ.എസ് ചെയ്തികളേയും വിമര്‍ശിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. 

ഇത് കേവലമായ ഒരു കൊള്ളക്കൂട്ടത്തിന്റെ എടുത്തുചാട്ടമല്ല. ആസൂത്രണമില്ലാത്ത, അയഞ്ഞ ഒരു സായുധ സംഘത്തിന്റെ വേട്ടയുമല്ല. സയണിസ്റ്റ്- സാമ്രാജ്യത്വ ശക്തികള്‍ക്ക് മിഡില്‍ ഈസ്റ്റിലുള്ള പുതിയ താല്‍പര്യങ്ങളുടെ പിടിച്ചടക്കലാണ്. പാശ്ചാത്യര്‍ പണ്ട് വിവിധ രാജ്യങ്ങളുടെ ഭരണം നേടിയെടുത്തതിന്റെ മറ്റൊരു ശൈലി. അന്യായങ്ങളെ കുറിച്ച് ലോകത്തില്‍ ആര്‍ക്കും ചോദിക്കാന്‍ തോന്നാത്ത വിധത്തില്‍ മുസ്ലിംകള്‍ക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ക്ക് കഴിയും വിധം ആദ്യം രംഗങ്ങള്‍ സൃഷ്ടിച്ചു. അവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് അതിനു വേണ്ടിയാണ്. ഒപ്പം അതേ ഫോബിയ ഉപയോഗപ്പെടുത്തി മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും സയണിസ്റ്റ്-സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചു. അതാണ് ഐ.എസ്. 

ഐ.എസ് പേരിലും വസ്ത്രധാരണത്തിലും ചുണ്ടനക്കങ്ങളിലും ഇസ്ലാമിനെ സാദൃശ്യപ്പെടുത്തി ഇസ്ലാമിന്റെ സമാധാന ദാര്‍ശനികതയെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന്റെ ഹൃദയവും തലച്ചോറും ഓരോ ഘട്ടത്തിലും ഐ.എസിന്റെ ആശയ പരിസരം വ്യക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്ത് ഇസ്ലാമോഫോബിയ വളര്‍ത്തപ്പെട്ടെങ്കിലും അതിന്റെ സ്രഷ്ടാക്കളുടെ നാട്ടില്‍ ഇസ്ലാമിന് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കിയ കാലമായിത്തീര്‍ന്നു അത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയയാണ് അടുത്തതെങ്കില്‍ പുതിയ ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ രൂപപ്പെടുന്നത് യൂറോപ്പിലായിരിക്കും. തീര്‍ച്ച.

------------------------

2016, മേയ് 1, ഞായറാഴ്‌ച

ഒരു ബ്ലോഹാദിയുടെ ജിഹാദും യുക്തിവാദികളുടെ നുണപ്രചാരണവും


യുക്തിവാദവും ബ്ലോഗും ഇസ്ലാമുമെല്ലാം ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നു. അവിടെ നിന്നും വിട്ട് ദിനപത്രങ്ങളിലും അതിൻെറ അലയൊലികളുണ്ട്. ഇതിന്റെ പ്രധാന കാരണം ഇയ്യിടെ പ്രത്യക്ഷപ്പെട്ട ഫെയ്ക് ഐഡിയിൽനിന്നുള്ള ഒരു ബ്ലോഗാണ്. വളരെ അപകടകരമായ സന്ദേശങ്ങളുള്ള പ്രസ്തുത ബ്ലോഗ്  സാമൂഹികവിരുദ്ധവും രാജ്യവിരുദ്ധവും അതുകൊണ്ടുതന്നെ നിയമപരമായ നടപടി നേരിടേണ്ടിവരുന്നതും ആണ് എന്ന് എല്ലാവരെക്കാളും മുമ്പേ അതിന്റെ കർത്താവ്/കർത്താക്കൾ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഫെയ്ക് ഐഡിയിൽനിന്ന് അത് കൈകാര്യം ചെയ്യുന്നത്. അതിന്റെ പിന്നിൽ ഒരാളാണോ ഒരു സംഘമാണോ എന്നതൊക്കെ ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ. എന്നാൽ ഇതേ ആശയങ്ങൾ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളെ കണ്ടു. ഇത്രത്തോളം പച്ചയായിട്ടല്ലെങ്കിലും സമാനമായി സംസാരിക്കുന്ന ഒറിജിനൽ ഐഡികളെയും ഫെയ്സ് ബുക്ക് ച‍ർചയിൽ കാണാവുന്നതാണ്. അത്തരക്കാർ ഉന്നയിക്കുന്ന വാദങ്ങളും പലപദപ്രയോഗങ്ങളും ഈ ബ്ലോഗും ഉൾകൊള്ളുന്നുണ്ട്. അതിനാൽ തന്നെ ഒറിജിനലായി ചിലരെ യുക്തിവാദികൾ സംശയിക്കുന്നതിൽ കുറ്റപ്പെടുത്താനാവില്ല. 

ഹദീസ് സമാഹാരങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാത്ത വ്യജമെന്ന് പ്രസിദ്ധമായ ഒരു ഹദീസ് വെച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത് തന്നെ. കള്ളനോട്ടും ഒരു നോട്ടാണ് എന്ന് പറയുന്നതുപോലെ ഒരു അസംബന്ധം പറഞ്ഞാണീ ച‍ർച ആരംഭിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പോസ്റ്റിനെ വിശകലനം ചെയ്യുന്നത് വൃഥാവേലയാണ്. ഈ ബ്ലോഗ് തുടർന്നു പറയുന്ന കാര്യങ്ങളിലും തികഞ്ഞ അറിവില്ലായ്മയും യുക്തിശൂന്യതയും നിഴലിക്കുന്നു. 

(((മോഡേൻ മുഹദ്ദിസുകൾ ഈ ഹദീസ് തള്ളിക്കളയുന്നവർ ആണ്. ഈ ഹദീസിന്റെ സനദിൽ   പ്രശ്നം ഉണ്ട്.  ഈ ഹദീസിനു മൂന്നു വേർഷനുകൾ ഉണ്ട്. രണ്ടെണ്ണം ദയീഫും ഒരെണ്ണം മുർസ്സലുമാണ്. ഒതെന്റിക് അല്ല എങ്കിലും ഇത് കെട്ടിച്ചമച്ചതോ വ്യാജമോ ആയ ഹദീസ് അല്ല. സനാദിലെ വ്യക്തിക്ക് അബദ്ധങ്ങൾ പറ്റും എന്ന കാരണത്താൽ ദയീഫ് /മുർസ്സൽ വിഭാഗാത്തിൽപ്പെടുത്തി എന്നെ ഉള്ളൂ. അതിനാൽ റസൂൽ തിരുമേനി ഇങ്ങനെ പറഞ്ഞിരിക്കാനുള്ള സാധ്യത ഉണ്ട്. സുബുഹാനല്ലാ ഇക്കാലത്ത് ജിഹാദ് പ്രായോഗികം അല്ലാ എന്ന് പറയുന്ന നിരവധി പണ്ഡിതരെ കാണുബോൾ ഈ ഹദീസ് ഓർക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് ജിഹാദ് പാടില്ല എന്ന് പറയുന്നവരാണ് ഇവിടെയുള്ള ഏതാണ്ട് എല്ലാ പണ്ഡിതരും. ഇന്ത്യയില ജിഹാദിന്റെ സാധ്യതകൾ അന്വേഷിക്കുന്ന ചെറിയ ഒരു ശ്രമമാണ് തുടർന്നുള്ളത്.)))

ഈ ഹദീസ് ദു‍ർബലമാണ് എന്ന് പറയുന്നത് ചില മോഡേൺ മുഹദ്ദിസുകളാണ് എന്നത് അസത്യമാണ്. യഥാർത്ഥത്തിൽ ഇത് കെട്ടിച്ചമച്ച ഹദീസുകളുടെ കൂട്ടത്തിലാണ് പണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമാണികമോ അല്ലാത്തതോ ആയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇബ്നു അസാക്കിർ തന്റെ ചരിത്രഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇതിലെ നിവേദകരാകട്ടെ ദുർബലരാണ്. അതോടൊപ്പം മറ്റു ന്യൂനതകളും ഇതിനുണ്ട്. ജിഹാദ് എന്നത് സായുധ പോരാട്ടം എന്ന അ‍ർത്ഥത്തിലെടുത്തുകൊണ്ടുള്ള ഒരു വ്യജഹദീസാണിത് എന്ന് ഇതിന്റെ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ജിഹാദ് എന്നാൽ ഇസ്ലാമിൽ ചെറുതും വലുതുമായ ദൈവികമാ‍ർഗത്തിലുള്ള സകല പരിശ്രമവും ഉൾകൊള്ളുന്നതാണ്. എന്നാൽ സായുധ പോരാട്ടം എന്ന അ‍ർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിന് സ്ഥലവും കാലവുമൊക്കെ ബാധകമാണ് എന്നതാണ് മുസ്ലിം ലോകം അംഗീകരിക്കുന്നത്. ഏതെങ്കിലും തീവ്രവാദികൾ അല്ല എന്ന് പറയുന്നുണ്ടാവും. പക്ഷെ ഈ ബ്ലോഗിന് പിന്നിലുള്ളവ‍‍ർക്ക് ലോക മുസ്ലിം ജനസമൂഹം ഒന്നടങ്കം വഴിതെറ്റിയവരും മുനാഫിഖുകളും (കപടവിശ്വാസികൾ) ആണ്. ലോകത്ത് കപടവിശ്വാസിയല്ലാത്ത ഒരാൾ ഈ ബ്ലോഗർ മാത്രമാണ് എന്ന് തോന്നും സംസാരം കേട്ടാൽ.  

ബ്ലോഗിലെ അടുത്ത ഖണ്ഡിക നോക്കൂ... 

(((ഇന്ത്യക്ക് പുറത്തുള്ള ജിഹാദി ശൈഖുകൾ എല്ലാം ഇന്ത്യാ ദാറുൽ ഹർബും ഇന്ത്യയിൽ ജിഹാദ് നിർബന്ധവുമാണെന്ന അഭിപ്രായക്കാരുമാണ്. പക്ഷെ അതൊടോപ്പമുള്ള വസ്തുതയാണ് ഇവരെല്ലാവരും തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തിയത് കാശ്മീർ എന്ന ഒറ്റ പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് എന്നത്. കാശ്മീർ അല്ലാത്ത ഇന്ത്യയുടെ ഇതര ഭാഗത്തെ കുറിച്ചോ ജനതയെ കുറിച്ചോ ഇവർക്കൊന്നുമ ഒരു ധാരണയുമില്ല എന്നതും വസ്തുതയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാശ്മീർ ഒഴിച്ചുള്ള ഇന്ത്യയുടെ ഫിഖ്‌ഹുൽ വാഖിയയിൽ ഇവർ അജ്ഞരാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ. ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഇന്ത്യക്ക് പുറത്തുള്ള മുസ്ലീം സമൂഹത്തെ അറിയിക്കാനുള്ള ഒരു താല്പര്യവും നാളിതു വരെ ഇന്ത്യൻ മുസ്ലീങ്ങൾ കാണിചിട്ടില്ല.)))

ആരാണ് ഈ ജിഹാദി ശൈഖുകൾ.. അവരു പോലും കാഷ്മീറുമായി ബന്ധപ്പെടുത്തിമാത്രമാണ് ഇന്ത്യയെ ദാറുൽ ഹ‍ർബായി ചിത്രീകരിക്കുന്നത് എന്നതിൽ പ്രയാസപ്പെടുകയാണ് ബ്ലോഗർ. ലോകത്തുള്ള ജിഹാദി ശൈഖുകൾക്കും കാര്യം അറിയില്ല എന്ന് സ്വയം സമാധാനിക്കുന്നു. തങ്ങൾക്കറിയാവുന്നത് ആ ജിഹാദി ശൈഖുകൾക്ക് അറിയാമായിരുന്നെങ്കിൽ അവർ അഭിപ്രായം മാറ്റുമെന്നാണ്  ഈ ഫെയ്ക് ഐഡികൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നവൻ ആശ്വസിക്കുന്നത്. 

വളരെ രസകരമായ കാര്യം, എന്നാൽ ഇക്കൂട്ടർക്ക് ഇതൊക്കെ ലോകത്തെ ഇതര ശൈഖുമാരെ അറിയിച്ചുകൂടെ എന്നൊരു ചോദ്യത്തിന് ഉത്തരം ഇല്ല എന്നതാണ്. മാത്രമല്ല ബ്ലോഗിൽ സംവദിക്കുന്ന ചില യുക്തിവാദി സുഹൃത്തുക്കളുണ്ട്. എന്റെ ഈ ബ്ലോഗിൽ മാന്യമായി മാത്രം സംവദിച്ചിട്ടുള്ള സുശീലടക്കമുള്ള ഒരു നീണ്ട ലിസ്റ്റ് നൽകിയിട്ട് ചോദിക്കുന്നത് ഇങ്ങനെയാണ്. 

(((വിമർശനം എന്ന പേരിൽ, തരം കിട്ടിയ അവസരത്തിൽ ഇസ്ലാമിനേയും അല്ലഹുവിന്റെ റസൂലിനേയും, ഉമ്മുൽ മുഅ’മിനിനുകളേയും പച്ചതെറിയും, അവഹേളനവും, ഇല്ലാകഥകളും പ്രചരിപ്പിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ഉമ്മത്തിനെ പിഴപ്പിക്കുന്ന കുറച്ച് കുഫാറുകളും, മുർത്തദുകളുമാണ് മുകളിലേ ചിത്രത്തിൽ ഉള്ളത്. ഇവരോക്കെ മുസ്ലിം സമൂഹത്തിൽ നെഞ്ചും വിരിച്ച് നടക്കുന്നത് ആ സമൂഹത്തിന്റെ പോരായ്മ തന്നെയാണ്. ഇന്ത്യൻ മുസ്ലിങ്ങൾ അത്രക്ക് മുനാഫിഖുകൾ ആയി മാറിയോ? ഇല്ലാ എന്ന് പ്രതീക്ഷിക്കുന്നു.)))

ബ്ലോഗെഴുതിയ മുപ്പ‍ർക്ക് അദ്ദേഹം പറയുന്നതൊന്നും ചെയ്യാൻ വയ്യ. അദ്ദേഹം മറ്റുള്ളവരെ പ്രതീക്ഷിക്കുകയാണ്. പക്ഷെ നിരാശയാണ് ഫലം. കാരണം ഇദ്ദേഹം മനസ്സിലാക്കുന്ന തരത്തിലല്ല ഇന്ത്യയിലെ മുസ്ലിംകളായാലും ലോക മുസ്ലിംകളായാലും ഇസ്ലാമിനെയും ഇന്ത്യയിലെ മുസ്ലികളല്ലാത്തവരെയും കാണുന്നത് എന്നതുകൊണ്ടുതന്നെ. ചിലരെങ്കിലും ഈ ആഹ്വാനം കേട്ട് തൊടുപുഴയിൽ ജോസ്ഫിന്റെ കൈവെട്ടിയ പോലെ വെട്ടുമെന്ന പ്രതീക്ഷയാവും ബ്ലോഗർക്ക്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫലത്തിൽ ഈ ബ്ലോഗിന് പിന്നിൽ ഒരു വ്യക്തിയായാലും ഒരു സംഘമായാലും തനിബഡായി ബഡുക്കൂസുകൾ മാത്രമാണ് എന്ന് ഇതിലെ ഓരോ വരിയും വ്യക്തമാക്കുന്നു. മറ്റൊരു ആവശ്യം നോക്കൂ.

(((ജബ്ര അല്ലാഹുവിന്റെ  ദൂതരെ തെറി വിളിച്ചിട്ടും നെഞ്ചും വിരിച്ചു നടക്കുന്നുണ്ടെങ്കിൽ അതിനർഥം ആ സമൂഹത്തെ അല്ലാഹു കൈവിട്ടു എന്നതാണ്. അല്ലാഹുവിന്റെ ദൂതരെ നിന്ധിക്കുന്നവൻ വധിക്കപ്പെടണം. എന്നതിൽ ഉലാമാക്കൾക്കിടയിൽ ഇജ്മാ ഉണ്ട്. അത് നടപ്പാക്കാൻ ഒരു മുസ്ലിമിന് ആരുടേയും അനുമതി വേണ്ടാ. അല്ലാഹുവിന്റെ ദൂതരെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അല്ലാഹുവിന്റെ വിധി ജബ്രയിൽ നടപ്പാക്കൂ. )))

ഭീരുവായ ഒരു ബഡായി വീരനാണ് ഈ ബ്ലോഗിന് പിന്നിലെന്ന സുചനയാണിത് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. അല്ലാഹുവിന്റെ ദൂതരെ നിന്ദിക്കുന്നവർ വധിക്കപ്പെടണം എന്നതിൽ ഉലമാക്കൾക്കിടയിൽ ഇജ്മാഅ് ഉണ്ട് പോലും. അങ്ങനെ സംഭവിച്ചാൽ ആ ശിക്ഷ നടപ്പാക്കാൻ ആരുടെയും അനുവാദം പോലും വേണ്ടത്രെ. അതുകൊണ്ട് ആരെങ്കിലും ഇത് നടപ്പാക്കിത്തരൂ എന്നാണ് ബ്ലോഗറുടെ ആവശ്യം. എങ്ങനെയുണ്ട് ബ്ലോഗ‍ർ, അല്ലെങ്കിൽ ബ്ലോഗിന് പിന്നിലുള്ളവരുടെ ഇസ്ലാമും ഈമാനും മനോദാർഢ്യവുമൊക്കെ എന്ന് അൽപസ്വൽപം ബോധമുള്ളവ‍ർക്കൊക്കെ മനസ്സിലാകും. 

ഇത് മനസ്സിലാകാത്തവരിൽ ഒരു വിഭാഗം (അല്ലെങ്കിൽ മനസ്സിലായില്ല എന്ന് നടിക്കുന്നവർ) ഈ ഫെയ്ക് ബ്ലോഗിലൂടെ ജിഹാദ് നടത്തുന്നവരുടെ (ബ്ലോഹാദി എന്നാണ് ഒരു യുക്തിവാദിയായ നാസർക്കുന്നുംപുറത്തിന്റെ  തന്നെ പ്രയോഗം) ഭീഷണിക്കിരയായ സാക്ഷാൽ യുക്തിവാദികൾ തന്നെയാണ്. ആ യുക്തിവാദികളിൽ ആർക്കും ഇവർ പറയുന്നതാണ് യഥാർഥ ഇസ്ലാം എന്ന കാര്യത്തിൽ സംശയമില്ല. ആ നിലക്ക് ഇസ്ലാമിനെതിരായും ഇസ്ലാമിക പ്രസ്ഥാനത്തിനെതിരായും കടുത്ത ആക്രമണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇസ്ലാം ഭീകരമാണ് പ്രവാചകൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാം തന്നെ ഒരു മനോരോഗമാണ് കണ്ടില്ലേ തെളിവ് എന്നാണ് യുക്തിവാദികൾ ആവേശം കൊള്ളുന്നത്. സത്യത്തിൽ ഈ ബ്ലോഗിലും അതേ പ്രകാരം സോഷ്യൽ മീഡിയയിലും മുസ്ലിം സുഹൃത്തുക്കളിൽ മഹാഭൂരിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ ബ്ലോഹാദികളുടെ ആരോപണങ്ങളെ പ്രതിരോധിച്ചതുകൊണ്ടാണ് ജമകുലാവികൾ, കോക്കനട്ട് അപ്പോളജിസ്റ്റുകൾ തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞങ്ങൾക്ക് ഈ ബ്ലോഹാദികളിൽ നിന്ന് ചാ‍ർത്തിക്കിട്ടിയത്. 

ഈ അവസം മുതലെടുത്തുകൊണ്ട് സി. രവിചന്ദ്രനടക്കമുള്ളവ‍ർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തന്നെയാണ്. സത്യത്തിൽ ഇത്തരം ഗുരുതരമായ അസുഖങ്ങളെ കൈകാര്യം ചെയ്യുന്നത് ഇസ്ലാമിന്റെ തന്നെ ബാനറിൽ നിന്നാണ് അക്കൂട്ടർക്ക് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നതും ഇസ്ലാമിനെ സമഗ്രമായി ഉൾകൊള്ളുന്നവരിൽനിന്നു തന്നെ. അതിനാൽ മുസ്ലികൾ അവരുടെ തീവ്രചിന്താഗതി പുലർത്താത്തതിന് കാരണം ഭീരുത്വമാണ് എന്നവർ പ്രചരിപ്പിച്ചുവരുന്നു. അവരെ സത്യപ്പെടുത്തുകയാണ് യുക്തിവാദികൾ ചെയ്യുന്നത്. അതേ ഇസ്ലാം ഭീകരമാണ് ഈ ബ്ലോഹാദി (ബ്ലോഗ് + ജിഹാദ്) പറയുന്നതാണ് ശരി എന്ന് ഇക്കൂട്ടർ അംഗീകരിച്ചു കൊടുക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ആയിരങ്ങളും ലക്ഷങ്ങളും കോടികളുമൊക്കെ വരുന്ന മുസ്ലിം സമൂഹം ഭീരുക്കളോ അല്ലെങ്കിൽ രവിചന്ദ്രൻ പറയുന്നതുപോലെ തന്ത്രക്കാരോ ആയതുകൊണ്ടാണ് എന്ന് യുക്തിവാദികൾ സത്യപ്പെടുത്തുന്നു. ഇതിനെക്കാൾ യുക്തിശൂന്യമായ ഒരു നിലപാട് ഉണ്ടോ. 

നാസർ കുന്നും പുറം ഈ അവസരം മുതലെടുത്ത് ചില ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ വഹ്ദത്തെ ഇസ്ലാമിയാണെന്നും, അതിലേക്ക് ജമാഅത്തിൽ നിന്ന് കുത്തൊഴുക്കാണെന്നുമൊക്കെയാണ് അത്. ഈ പ്രസ്താവനയിൽ ആദ്യ ഭാഗം സാധ്യതയുള്ള ഊഹം മാത്രമാണ്. രണ്ടാമത്തെതോ ഒട്ടും വസ്തുതാപരമല്ല എന്ന് പറയാൻ ജമാഅത്ത് പ്രവ‍ർത്തകർക്ക് കഴിയും. 

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇസ്ലാം മനുഷ്യനുമായി ബന്ധപ്പെട്ട സകലമേഖലകളെയും ഉൾകൊള്ളുന്ന ഒരു സമഗ്രദ‍ർശനമാണ്. എന്നാൽ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള കഴിവും അവസരവും മനുഷ്യർക്ക് നൽകിയിരിക്കുന്നു. മതത്തിൽ ബലാൽകാരമില്ല എന്നത് ഖു‍ർആനിന്റെ തന്നെ അടിസ്ഥാന തത്വമാണ്. ഈ മതം പ്രചരിപ്പിക്കാൻ മനുഷ്യന്റെ ബുദ്ധിയും യുക്തിയും തന്നെയാണ് അവലംബിക്കുന്നത്. ഖു‍ർആൻ പരിശോധിച്ചാലും ആ കാര്യം വ്യക്തമാകും. ഖുർആനിലെ പകുതിയോളം ഭാഗവും ഇസ്ലാമിനെ യുക്തിപൂർവ്വം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. മുഹമ്മദ് നബി ഒരു മനുഷ്യനായിരുന്നു. പ്രവാചകനായിരുന്നു. പ്രബോധകനായിരുന്നു. അതോടൊപ്പം മദീനയിൽ അദ്ദേഹം ഒരു ഭരണാധികാരികൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭരണകൂടത്തിന് ആവശ്യമായ നിയമനി‍ർദ്ദേശങ്ങൾ ഇസ്ലാമിലുണ്ട്. യുദ്ധം ആരോട് എപ്പോൾ എന്നതൊക്കെ സംശയരഹിതമായി പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യപോലൊരു രാജ്യത്ത് സായുധ ജിഹാദാകാം എന്ന് പറയുന്ന പണ്ഡിതന്മാർ ആരെങ്കിലുമുണ്ടെങ്കിൽ അവ‍ർ വല്ല തീവ്രവാദ സംഘങ്ങളിലും പെട്ടവരാകും. അവര് തന്നെയും കാശ്മീർ ഉദ്ദേശിച്ചാണ് അപ്രകാരം പറയുന്നത് എന്നാണ് ഈ ബ്ലോഹിദി തന്നെ വ്യക്തമാക്കുന്നത് എന്നിരിക്കെ ഇന്ത്യൻ മുസ്ലികളെയൊക്കെ അപരവൽക്കരിക്കാനും അവ‍രെയൊക്കെ സംശയിക്കണം എന്ന നിലപാടിലേക്കെത്താനും യുക്തിവാദികൾ എന്ന് പറയുന്നവ‍ർക്ക് എങ്ങനെ സാധിക്കുന്നു. യുക്തിയുടെ ലാഞ്ചന പോലും നിങ്ങളുടെ വാദങ്ങളിൽ കാണപ്പെടുന്നില്ല എന്ന് പറയുന്നത് ഒരു സത്യം മാത്രമാണ്. 

അതോടൊപ്പം ഇത്തരം ബ്ലോഗിന് പിന്നിൽ ആരായാലും അവർ ഇസ്ലാമിനും സമൂഹത്തിനും ചെയ്യുന്ന ഉപദ്രവം ചെറുതല്ല. അത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും നിയന്ത്രിക്കേണ്ടതും ഒരു സാമുഹികാവശ്യമാണ് .

(((കോക്കനട്ട് അപൊളജറ്റിക്കുകൾ മുസ്ലീം സമുദായത്തെ പഠിപ്പിക്കുന്നില്ല എങ്കിലും ദീനിലെ അടിസ്ഥാന നിയമം ആണ് ഒരു മുസ്ലീമും അമുസ്ലീമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധത്തിന്റെതാണ്. അഥവാ ജിഹാദിന്റെതാണ്. )))
ഈ പോസ്റ്റ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ പ്രസ്താവനക്ക് കൂടി പ്രതികരണം നൽകണമെന്ന് തോന്നുന്നു. ഒരു മുസ്ലിമും ഒരു അമുസ്ലിമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധമല്ല. അവർ രണ്ടുപേരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്നതാണ് അതിനാൽ സഹോദരങ്ങളാണ്. അതിലും ഉപരിയായി അവർ രണ്ടുപേരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് എന്നതാണ്. ഇനി മറ്റൊരു രൂപത്തിൽ നോക്കുയാണെങ്കിൽ ഒരാൾക്ക് ദൈവിക സന്ദേശം ലഭിച്ചു മറ്റെ ആൾക്ക് അത് ലഭിച്ചില്ല എന്ന വ്യത്യാസമാണ്. ഇതാകട്ടെ അവരോട് തെറ്റായ നയം അനുവർത്തിക്കാനുള്ള കാരണമേ അല്ല.

അതിനാൽ മനസ്സിലാക്കേണ്ടത്. ഇത്തരം അവിവേകികളെ യഥാർഥ ഇസ്ലാമിലൂടെ മാത്രമേ ചികിത്സിക്കാനാവൂ എന്നതാണ്.  



2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

ദൈവമെന്താണെന്ന് പറയൂ.. അതൊരു സങ്കൽപമല്ലേ ?



Vb Rajan said.. ദൈവം എന്താണെന്ന് ആരും വിശദീകരിക്കുന്നില്ലല്ലോ? ദൈവം മാനുഷ്യന്റെ സങ്കല്പം മാത്രമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അല്ലങ്കിൽ പിന്നെ എന്തെന്ന് പറയു.
****************************************************************


ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടാകണം എന്ന് മനുഷ്യപ്രകൃതി അവനോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ പൊതുവെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നത്. വളരെ കുറച്ചാളുകൾ വളരെ പണിപ്പെട്ടാണ് തങ്ങളുടെ ദൈവനിഷേധം കൊണ്ടുനടക്കുന്നത്. നിരീശ്വരർ സ്വയം ചില അബദ്ധധാരണകൾ അരക്കിട്ടുറപ്പിച്ച് വിശ്വസിച്ചാണ് ദൈവത്തെ ഹൃദയത്തിൽനിന്ന് പുറത്താക്കുന്നത്. പരിണാമവാദമാണ് അവരുടെ ഒരു പ്രധാന തുരുപ്പ് ശീട്ട്. 

മനുഷ്യൻ ദൈവവിശ്വാസിയാവുക എന്നതിൽ വലിയ കാര്യമില്ല. ഇവയൊന്നും തനിയെ ഉണ്ടായതാവാൻ സാധ്യതയില്ല എന്ന വിചാരമുൾക്കൊള്ളുന്ന തന്റെ യുക്തിയെ തൃപ്തിപ്പെടുത്താനും, തന്റെ പ്രയാസങ്ങൾ നീക്കാനുമുള്ള ഒരു അത്താണി മാത്രമായതിനെ കൊണ്ടുപോകുന്നു പലരും. വലിയ ഒരു വിഭാഗം മനുഷ്യരെ സംബന്ധിച്ച് ദൈവം ഒരു സങ്കൽപം മാത്രമാണ്. ദൈവസങ്കൽപം എന്ന പ്രയോഗം തന്നെ അതാണ് സൂചിപ്പിക്കുന്നത്. 

എന്നാൽ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം കേവലം ഒരു സങ്കൽപത്തിനപ്പുറത്തേക്ക് ദൈവവിശ്വാസം കടക്കുന്നു. കൃസ്ത്യാനികളും ജൂതരും മുസ്ലികളുമൊക്കെ അങ്ങനെയാണ്. ഇവരോട് നിങ്ങളുടെ ദൈവം വെറുമൊരു സങ്കൽപമല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെ അവർ മറുപടിപറയും. അവരുട മനസ്സിലെ ദൈവരൂപം അവർ സ്വയം ഉണ്ടാക്കിയതല്ല വേദഗ്രന്ഥം അവർക്ക് നൽകിയതാണ്. ആ ചിത്രം തങ്ങളുടെ യുക്തിക്ക് നിരക്കുന്നതാകട്ടെ അല്ലാതിരിക്കട്ടെ അവരതിൽ വിശ്വസിക്കുന്നു. കാരണം വേദം സത്യമാണ് എന്ന് അവർ വിശ്വസിക്കുനു. 

മൂന്നാമത്തെ തലത്തിലാണ് ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം. അത് ഒരു സ്രഷ്ടാവ് മാത്രമല്ല, നിയന്താവും, പരിപാലകനും കൂടിയാണ്. മനുഷ്യർക്ക് ആവശ്യമായ നിയമം നൽകിയവനും, മനുഷ്യന്റെ അന്നദാതാവും സംരക്ഷകനും ആണ്. എല്ലാറ്റിലുമുപരി തങ്ങളെ നിരന്തരം വീക്ഷിച്ചിരിക്കുന്നവനും മരണശേഷം തങ്ങളുടെ ഇവിടുത്തെ പ്രവർത്തനങ്ങളുടെ പേരിൽ പരലോകത്ത് രക്ഷാശിക്ഷകൾ നൽകുന്നവനുമാണ്. 

മുസ്ലിംകളെ സംബന്ധിച്ച് ഇത് കേവലം ഒരു സങ്കൽപമല്ല. കേവലം വിശ്വാസം പോലുമല്ല. ദൃഢബോധ്യമാണ്. ഈ വിശ്വാസം അവർക്ക് നൽകുന്ന മനസ്സമാധാനവും ശക്തിയും ഒന്ന് വേറെത്തന്നെയാണ്. 

പ്രിയ സുഹൃത്ത്  വി.ബി. രാജന് എനിക്ക് നൽകാവുന്ന ചുരുങ്ങിയ മറുപടി ഇതാണ്.

2016, മാർച്ച് 11, വെള്ളിയാഴ്‌ച

നബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത് പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം ചെയ്തത്,  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയിലൂടെയും വിമര്‍ശിക്കപ്പെടുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍  ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.  ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് (2014 ൽ) നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്, നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ ദാമ്പത്യബന്ധം ആരംഭിച്ചുവെന്നത് നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു വിശ്വാസകാര്യമല്ല എന്നാണ്.

ഇസ്ലാമിന്റ ആദ്യകാല വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ഗുരുതരമായ ഒരു വിമർശനമായി ഉന്നയിക്കാൻ തുടങ്ങുന്നത്. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനിവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്, സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ഒരു ചരിത്രം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതിലുന്നയിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് പ്രവാചകത്വം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ആയിശ(റ)ന്റെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍. ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്: അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ്: ത്വബ്`രിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. അങ്ങനെ ഈ പറഞ്ഞതൊക്കെ  ഒരു ക്ഷമാപണമനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള പിശക് ഈ വിഷയത്തിൽ കാര്യമായി നാം കണക്കിലെടുക്കാൻ ചരിത്രം മുന്നിൽ വെക്കുമ്പോൾ നിർബന്ധിതരാകുന്നു.

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖിലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യത കുറേകൂടി ഇവിടെ ഉണ്ട് എന്നത് തൽകാലം അവഗണിക്കാം. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്. (താരിഖ് സുവൈദാൻ വളരെ പ്രശസ്തനായ പണ്ഡിതനും പ്രഭാഷകനുമാണ്. ഇതേ കാര്യമാണ് അദ്ദേഹം താഴെ നൽകിയ പ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്)


1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്.എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍, ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം. (പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയെ യുദ്ധത്തിന് കൊണ്ടുപോയാൽ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിക്കാവുന്നതാണ്. അതിനാൽ ഇതൊരു വാലിഡ് പോയിന്റല്ല എന്ന് സമ്മതിക്കുന്നു. അറബികളുടെ ശരീര പ്രകൃതി നമ്മുടേത് പോലെയല്ല എന്നും നമുക്ക് പറയാം. എന്നാൽ ഈ വീഡിയോ അറബികളായി സ്ത്രീകൾ തന്നെ അതിന് മറുപടി പറയുന്നു. എങ്കിലും കൂടെയുള്ള വസ്തുതകൾ കൂടി മുന്നിൽ  വെച്ച് യുക്തിസഹമായ ഒരു നിഗമനമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.)

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും. ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ചു എന്ന പരമ്പര വിഢിത്തം നാം അംഗീകരിക്കേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റയുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു. (അന്ന് വിവാഹ പ്രായം എന്നത് ആറ് വയസ്സാണ് എന്ന് ചിലർ തട്ടിവിടുന്നു. എന്നാൽ അത്തരം എത്ര വിവാഹങ്ങൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് കഴിയും എന്നത് പരിശോധിക്കേണ്ടതല്ലേ. സത്യത്തിൽ ഈ സംഭവം വെച്ചാണ് നാം ആ ധാരണ രൂപീകരിച്ചത് എന്നതല്ലേ സത്യം).

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 9 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഹിജ്റക്ക് മുമ്പേ ആയിശ(റ) പ്രായപൂർത്തിയായിരുന്നെങ്കിൽ പിന്നെയും മൂന്ന് വർഷം ദാമ്പത്യജീവിതം തുടങ്ങാൻ താമസിച്ചതെന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതിന് നാം സ്വയം കണ്ടെത്തുന്ന മറുപടിയാണ് കുറച്ചുകൂടി പ്രയാമാകാൻ പ്രവാചകൻ കാത്തിരുന്നുവെന്നത് എന്നാൽ അത് ശരിയല്ലെന്ന് നാം അറിയുന്നത് അബൂബക്കറിന് നബി(സ) നൽകപ്പെട്ട മറുപടിയിൽനിന്നാണ്. അവിടെ നബി മറുപടിയായി പറയുന്നത് സദാഖ്(മഹ്റ് നെക്കുറിച്ചാണ്). മാത്രമല്ല ജുബൈറുബ്നു മുത്ഇമിന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമിച്ചത് മൂന്ന് വർഷം കാത്തിരിക്കണം എന്ന നിബന്ധനയോട് കൂടിയായിരുന്നോ. (താഴെ നൽകിയ വീഡിയോയിൽ നിന്ന് അക്കാര്യങ്ങൾ കൂടി കേൾക്കാം) 




ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് (ഇതുപോലും സൌകര്യത്തിന് പറയുന്നതാ ശരിക്കും 6 വയസ്സ് എന്നാണ് പറയേണ്ടത്) എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാചന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍. മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

(അടുത്തകാലത്ത് ഈ ബ്ലോഗിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്നത് ഈ പോസ്റ്റാണ്. ആരെങ്കിലും ഇതിന്റെ ലിങ്ക് ഷെയർ ചെയ്യുന്നതാകാം കാരണം. ഇതിവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഈ വിഷയം കാര്യമായി മലയാളത്തിൽ ചർച ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് പല ഇസ്ലാമിക പണ്ഡിതൻമാരും ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയുണ്ടായി. അവകൂടി കണക്കിലെടുത്ത് ചില മിനുക്കുകൾ ഈ പോസ്റ്റിൽ വരുത്തിയിട്ടുണ്ട്. ഇതിന് നൽകപ്പെട്ട മറുപടികൾ വായിച്ചപ്പോൾ നബി (സ) ആയിശയെ വിവാഹം ചെയ്തത് ആറാം വയസ്സിൽ അല്ല എന്നും അത് 17ലോ 18 ലോ ആണ് എന്ന വിശ്വാസം ഒന്നുകൂടി ശക്തിപ്പെടുക മാത്രമാണുണ്ടായത്. 29-03-2018) 

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

10 ചോദ്യങ്ങൾക്ക് യുക്തിവാദിയുടെ മറുപടി.

യുക്തിവാദികളോട് 10 ചോദ്യങ്ങൾ എന്ന പോസ്റ്റിന് അവസാനം ചില യുക്തിവാദികൾ പ്രതികരിച്ചുകണ്ടതിൽ സന്തോഷം. ബ്ലോഗിൽ ഇടപെട്ടില്ലെങ്കിലും യുക്തിവാദികളുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അക്കമിട്ടു തന്നെ മറുപടി നൽകിയിരിക്കുന്നു. 

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിയും സ്വയം ഉത്തരം തേടേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട ചില ചോദ്യങ്ങൾക്ക് യുക്തിവാദികൾക്ക് നൽകാൻ കഴിയുന്ന പരമാവധി മറുപടിയാണ് യുക്തിവാദി സുഹൃത്ത് നൽകിയതെന്ന്  കരുതുന്നു. മിക്ക മറുപടിക്കും എട്ടോ പത്തോ പേർ ലൈക്ക് നൽകിയിട്ടുമുണ്ട്.  5 വർഷത്തിലേറെ നീണ്ട നിരന്തരബന്ധത്തിൽ അതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല, അവർ വിശ്വാസികളായ സുഹൃത്തുക്കളോട് ചോദിക്കുന്നതുപോലെ കേവലം പരിഹാസം ഉദ്ദേശിച്ചല്ല ആ ചോദ്യങ്ങൾ നൽകിയിട്ടുള്ളത്.  അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയെന്തോ അതാണ് അവന്റെ ജീവിതം ചിട്ടപ്പെടുത്തപ്പെടുന്നത് എന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസിയും അങ്ങനെ തന്നെ. 

ഏതൊരാൾക്കും ഒരു പ്രപഞ്ചവീക്ഷണവും ജീവിത വീക്ഷണവും ഉണ്ടായിരിക്കും. അത് ഒന്നുകിൽ അവൻ സ്വയം രൂപം നൽകുന്നതോ അവൻ അവലംബിക്കുന്ന ദർശനം രൂപം നൽകിയതോ ആയിരിക്കും. യുക്തിവാദി എന്ന് ഈ ബ്ലോഗിൽ വിശേഷപ്പിക്കുന്നത് യുക്തി ഉപയോഗിച്ച് കാര്യങ്ങളെ ഗ്രഹിക്കുന്നവരെയല്ല. മറിച്ച് ഏതെങ്കിലും ഒരു മതത്തിൽ പ്രത്യേകിച്ച് വിശ്വസിക്കാതെ സ്വന്തമായി ഒരു ദൈവസങ്കൽപവും ( അത് ചിലപ്പോൾ ദൈവം ഇല്ല എന്നായിരിക്കാം) തന്റെ സൌകര്യത്തിനും യുക്തിക്കും അനുസരിച്ച വിധം ഒരു ജീവിതവീക്ഷണവും കൊണ്ടു നടക്കുന്നവരെ ഉദ്ദേശിച്ചാണ്. അത്തരമൊരു യുക്തിവാദിയുടെ പ്രപഞ്ചവീക്ഷണവും ജീവിതവീക്ഷണവും ഈ ബ്ലോഗ് വായനക്കാരെ അറിയിക്കുക എന്നതായിരുന്നു ആ ചോദ്യങ്ങളുടെ പ്രധാന ലക്ഷ്യം.   

ചോദ്യവും അതിനുള്ള യുക്തിവാദിയുടെ മറുപടിയും നമുക്ക് നോക്കാം.. 

ചോദ്യം 1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.
(ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?.)


യുക്തിവാദിയുടെ മറുപടി 1: 
പ്രപഞ്ചം സ്വയം ഉണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. അത് എന്നും ഇവിടെത്തന്നെ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയെന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം,യുക്തിവാദിയുടെ മറുപടി 2പ്രപഞ്ചം എന്നാല്‍ എന്താണു എന്ന ചോദ്യത്തിനു തന്നെ പൂര്‍ണമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടില്ല ലതീഫ് ! അതിന്റെ വ്യാപ്തിയും അതിരുകളും ഒന്നും നമുക്ക് അറിയില്ല. അല്പം മാത്രമേ ഇന്നും അറിയു. അതിനാല്‍ തന്നെ എങ്ങനെ ഉണ്ടായി? എപ്പോള്‍ ഉണ്ടായി? എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടോ? പ്രപഞ്ചം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടോ?അതോ ഇപ്പോഴും ഉണ്ടാകല്‍ തുടരുന്നുണ്ടോ? ഇതിനൊന്നും കിറു കൃത്യമായ ഉത്തരം മനുഷ്യനു കണ്ടെത്താനായിട്ടില്ല്ല. . അതിനാല്‍ ഈ ചോദ്യത്തിനു അറിയില്ല എന്ന ഉത്തരമേ യുക്തിവാദിക്കുള്ളു. അറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചില ഊഹങ്ങള്‍ മാത്രമേ ശാസ്ത്രത്തിനു പോലും ഉള്ളു. എന്നാല്‍ ഈ പറഞ്ഞതിനര്‍ത്ഥം ആരോ പണ്ട് പറഞ്ഞൂ പോയ മുത്തശ്ശിക്കഥകള്‍ സത്യമാണു എന്നല്ല. അന്യേഷണത്തിലൂടെ നിരീക്ഷണ പരീകഷണങ്ങളിലൂടെ ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങ്ളെ മാത്രമേ അറിവായി സ്വീകരിക്കാന്‍ യുക്തിവാദിക്കു കഴിയൂ !

ചോദ്യം 2.  ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?.
(ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?.) 

യുക്തിവാദിയുടെ മറുപടി 1: ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകാൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല. സാമൂഹിക ജീവി എന്ന നിലയിൽ പല നിയമങ്ങളും പിന്തുടരാൻ മനുഷ്യന് ബാധ്യതയുണ്ട്. അത്തരം നിയമങ്ങൾ ആവശ്യാനുസരണം മനുഷ്യൻ തന്നെ നിർമ്മിക്കുന്നു.

യുക്തിവാദിയുടെ മറുപടി 2:  ജീവികളുടെ അടിസ്ഥാന ഘടന നിരീക്ഷിച്ചു കൊണ്ട് ശാസ്ത്രം അനുമാനിക്കുന്നത് അജൈവ പദാത്ഥങ്ങള്‍ കൂടുതല്‍ സങ്കീര്ണ ഘടന പ്രാപിച്ചപ്പോ‍ാള്‍ ഉണ്ടായ സവിശേഷ ഗുണങ്ങളാണു ജീവന്‍ എന്നാണു. അവ വീണ്ടും സങ്കീര്‍ണത കൈവരി്ച്ച് പരിണമിച്ചപ്പോള്‍ ജീവികള്‍ ഉണ്ടായി . മനുഷ്യനും ! മനുഷ്യനും ഇതര ജീവികളും തമ്മില്‍ മാത്രമല്ല വ്യത്യാസം. എണ്ണത്തിലും പിണ്ഡത്തിലൂം കൂടുതല്‍ ഉള്ള ജീവികള്‍ സൂക്ഷമജീവികളായ ഏക കോശക്കാരാണു. അവയും ബഹു കോശ ജീവികളും തമ്മില്‍ വലിയ അന്തരം ഉണ്ട്. അമീബയും പൂച്ചയും തമ്മിലുള്ള വ്യത്യാസം ഉദാഹരണം. അത്രയൊന്നും വ്യത്യാസമില്ല മനുഷ്യനും കുരങ്ങനും തമ്മില്‍.. ധാര്‍മ്മികത എന്നത് കൂട്ടമായി ജീവിക്കാന്‍ അനിവാര്യമായതു കൊണ്ട് മാത്രം ഉണ്ടായതാണു. അതു മനുഷ്യന്റെ ആവശ്യമാണു. ദൈവങ്ങളുടെ അല്ല ! അത് ഉണ്ടാക്കിയതും വികസിപ്പിച്ചതും മനുഷ്യന്‍ തന്നെ ! ദൈവങ്ങള്‍ അല്ല !!.

ചോദ്യം 3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?.
(അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ?.)

യുക്തിവാദിയുടെ മറുപടി : സുഖമായി ജീവിച്ച് മരിക്കുക എന്നതാണ് ലളിതമായിപ്പറഞ്ഞാൽ മനുഷ്യന്റെ ജീവിത ദൌത്യം. പ്രപഞ്ചത്തോടാകമാനം മനുഷ്യൻ കടപ്പെട്ടിരിക്കുന്നു. കാരണം, അവന്റെ ജീവിതം സാധ്യമാക്കുന്നതിൽ പ്രപഞ്ചത്തിലെ ഓരോ ഘടകത്തിനും അതിന്റേതായ പങ്കുണ്ട്.ചോദ്യം 4.  മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

യുക്തിവാദിയുടെ മറുപടി :  അറിവില്ലായ്മ.

ചോദ്യം 5.  മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?.
(നിങ്ങൾ അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. )

യുക്തിവാദിയുടെ മറുപടി: ധാർമ്മിക മൂല്യങ്ങൾക്ക് രൂപം നൽകിയത് മനുഷ്യൻ തന്നെയാണ്. എന്നാൽ, അതിന് അടിസ്ഥാനമാകുന്നത് സ്നേഹം, ദയ തുടങ്ങിയ നൈസർഗ്ഗിക വികാരങ്ങളാണ്.

ചോദ്യം 6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?.
(കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?.) 

യുക്തിവാദിയുടെ മറുപടി: ഈ ലോകത്ത് നീതി ലഭിക്കാത്തവരുടെ അവസ്ഥയും അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തവരുടെ അവസ്ഥയും പ്രതിഷേധാർഹമാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ കഷ്ടമെന്നേ പറയേണ്ടൂ. ഇത്തരം അനീതികൾ ആവർത്തിക്കാതിരിക്കാനായി പരിശ്രമിക്കുക മാത്രമാണ് പോംവഴി.

ചോദ്യം 7.  മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  നിങ്ങളുടെ ആരോപണം. അങ്ങനെ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ ഇതിനേക്കാൾ നല്ലൊരു തത്വസംഹിതയാണോ നിങ്ങൾ പിന്തുടരുന്നത്?. 

യുക്തിവാദിയുടെ മറുപടി:   യുക്തിബോധമാണ് മാനവകുലത്തിന്റെ നിലനിൽ‌പ്പിനുതന്നെ ആധാരമായ തത്വസംഹിത. അതിനെയാണ് ഞങ്ങൾ പിന്തുടരുന്നത്.

ചോദ്യം 8.  മതമുക്തമായ ജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?.
(മതവിശ്വാസികളെക്കാൾ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. മാനസികമായി എന്ത് സൌഖ്യമാണ് അതുകൊണ്ട് മതവിശ്വാസികളെക്കാൾ നിങ്ങൾ അനുഭവിച്ചത്?.)

യുക്തിവാദിയുടെ മറുപടി: സ്വാതന്ത്യം - അതാണ് മതമുക്തമായ ജീവിതം കൊണ്ട് ഭൌതികമായും മാനസികമായും സാമൂഹികമായും ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നേട്ടം. മതത്തെയോ ദൈവത്തെയോ പിന്തുടരുന്നില്ല എന്നുള്ളതുകൊണ്ട് തീവ്രവാദികളുടെ ഭാഗത്തുനിന്നുള്ള ചില ഭീഷണികൾക്കപ്പുറം മറ്റു കുഴപ്പങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടാകുന്നുമില്ല.

ചോദ്യം 9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.
(യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എന്നതല്ലേ കാര്യം?.)
യുക്തിവാദിയുടെ മറുപടി: മതവിശ്വാസിയുടെ യുക്തി, മതവിശ്വാസമില്ലാത്തവരുടെ യുക്തി എന്നിങ്ങനെ യുക്തികൾ പല ഇനമില്ല. ഒരു ഗണിത സമവാക്യം പോലെ യുക്തി സാർവ്വ ജനീനമാണ്, സാർവ്വ കാലികമാണ്, സാർവ്വ ലൌകികമാണ്. പ്രപഞ്ചസൃഷ്ടാവിനെയാണ് ദൈവം എന്നു വിളിക്കുന്നതെങ്കിൽ ദൈവവീക്ഷണം ഒരിക്കലും യുക്തിഭദ്രമാവില്ല. കാരണം, സൃഷ്ടിയും വിനാശവും ആരാലും സാധിക്കാത്തതാണ്.
ചോദ്യം 10. 
മനുഷ്യരുടെയും മൃഗങ്ങളുടെയും മരണശേഷം ഒരേ പോലുള്ള പരിണാമമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?.
(നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കും?. ഇത് നിങ്ങളുടെ കേവല വിശ്വാസമോ, അതല്ല വ്യക്തമായ തെളിവിന്റെ പിൻബലമതിനുണ്ടോ?.)
 

യുക്തിവാദിയുടെ മറുപടി: മനുഷ്യരായാലും മൃഗങ്ങളായാലും മരിച്ചാൽ സാധാരണഗതിയിൽ ശരീരം ജീർണ്ണിച്ച് വിഘടിക്കും. ഇത് തെളിയിക്കാൻ ഒരു ശവശരീരത്തിന് എന്തു സംഭവിക്കുന്നു എന്ന് നേരിട്ട് നിരീക്ഷിച്ചാൽ മാത്രം മതിയാകും.

ഈ ചോദ്യങ്ങൾക്ക് ഒരു ഇസ്ലാം മതവിശ്വാസിക്ക് നൽകാവുന്ന മറുപടി ഈ പോസ്റ്റിൽ വായിക്കാം..

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

മദീനയിലെ ജിഹാദി പ്രവർത്തനം

ഒരു യുക്തിവാദിയുടെ ആരോപണം

മുഹമ്മദിന്റെ മക്കയിലേയും മദീനയിലേയും ജീവിതം രണ്ടായി ഭാഗിച്ചാൽ മക്കയിലെ 13 കൊല്ലത്തെ മതപ്രബോധനത്തിൽ 150 ൽ പരം പേരാണ് അദ്ദേഹത്തെ അംഗീകരിച്ചത്. മദീനയിലെത്തി ജിഹാദീ പ്രവർത്തനമാണ് അദ്ദേഹത്തെ പച്ചതൊടീച്ചത്. മുഹമ്മദ് മരിക്കുമ്പോൾ മക്കയിലേയും മദീനയിലേയും എല്ലാവരും മുസ്ലിം ആവേണ്ടി വന്നു. യുദ്ധങ്ങൾ മുഹമ്മദിനെ വിജയിപ്പിക്കുകയായിരുന്നു. ജിഹാദിപ്രവർത്തനങ്ങളില്ലാതെ മക്കയിലെ പോലെ ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നെങ്കിൽ‍ ഏതാനും പേരു മാത്രമേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നുള്ളൂ. മക്കയിൽ നിന്ന് മുഹമ്മദ് പ്രതിരോധത്തിലായിരുന്നപ്പോൾ പറഞ്ഞിരുന്ന ഖുറാനിൽ എഴുതിയ സൂക്തങ്ങളും മദീനയിലെത്തി ജിഹാദീപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പറഞ്ഞു തുടങ്ങിയ മദനിയ്യായ ഖുറാന്‍ വചനങ്ങളും ശ്രദ്ധിച്ചാൽ ഈ വിത്യാസം കാണാം.


ആരോപണത്തിന് മറുപടി 
മുഹമ്മദ് നബിയെ സംബന്ധിച്ച് കുറേ മുമ്പ് തന്നെ യുക്തിവാദികൾ ഉന്നയിച്ചുവരുന്ന ഒരു ആരോപണമാണ് അൽപം കൂടി ശാസ്ത്രീയമായി ഗ്രാഫിന്റെയൊക്കെ സഹായത്തോടെ ഇയ്യിടെ ഒരു യുക്തിവാദി ഫെയ്സ് ബുക്ക് ഗ്രൂപിൽ ഉന്നയിച്ചിരിക്കുന്നത്.  അൽപം വസ്തുതകളും കുറേ ധാരണകളും കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഈ ആരോപണം ഇസ്ലാമിനെ സംബന്ധിച്ച് കൂടുതൽ പഠിക്കാൻ അവസരം ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായി തോന്നാം. അതിനാൽ ഇതിലെ വസ്തുതകളും ധാരണ(പിശകു)കളും വേർത്തിരിക്കേണ്ടതുണ്ട്. 


മേൽ ആരോപണത്തിലെ ഏറെക്കുറെ സത്യസന്ധമായ കാര്യം ഇതുമാത്രമാണ്.  പ്രവാചകൻ മുഹമ്മദ് നബിയുടെ മക്കാപ്രബോധന കാലയളവിൽ ഇസ്ലാം സ്വീകരിച്ചവർ ഇവിടെ സൂചിപ്പിക്കപ്പെട്ട പോലെ 150  വരുമെന്നതാണ്. അതേ സമയം മദീനാകാലഘട്ടത്തിലെകൂടി ഇസ്ലാം സ്വീകരിച്ചവർ ഒരു ലക്ഷത്തിലധികം വരും. 

ഈ വസ്തുതകളോട് അദ്ദേഹം ഒരുപാട് തെറ്റായ ധാരണകൾ കൂട്ടിചേർത്തിരിക്കുന്നു.

1.  ജിഹാദി പ്രവർത്തനങ്ങളില്ലാതെയാണ് മക്കയിൽ പ്രബോധനം ചെയ്തത് എന്ന ധ്വനി ഇസ്ലാമിക സാങ്കേതികപദങ്ങളെ സംബന്ധിച്ച യുക്തിവാദിയുടെ തികഞ്ഞത ധാരണപിശകാണ്. ജിഹാദ് എന്നത് സത്യസന്ദേശ പ്രബോധനമാർഗ്ഗത്തിലെ മുഴുവൻ അധ്വാന പരിശ്രമങ്ങളുമാണ്. ഇസ്ലാമിക രാഷ്ട്രഘടനയെ ശക്തി ഉപയോഗിച്ച് തകർക്കാൻ വരുന്നവരെ സായുധമായി നേരിടുന്നതും ജിഹാദിന്റെ ഭാഗം തന്നെ. ഇതിനെ സായുധജിഹാദ് എന്നോ യുദ്ധം (ഖിതാല്) എന്നൊക്കെ പറയാവുന്നതാണ്. 


2. മുഹമ്മദ് മരിക്കുമ്പോൾ മക്കയിലെയും മദീനയിലെയും എല്ലാവരും മുസ്ലിംകളാകേണ്ടിവന്നു. ഇത് മറ്റൊരു ധാരണപിശകാണ്. ആരെയും മുസ്ലിംകളാകാൻ പ്രവാചകനോ അനുചരൻമാരോ നിർബന്ധിച്ചിരുന്നില്ല. മാത്രമല്ല മദീനയിലെത്തിയ ശേഷവും ഇസ്ലാമിനെ അംഗീകരിക്കാത്ത ജൂത മതസ്ഥർക്ക് അവരുടെ ആരാധനകളും കർമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. മക്കയിലോ മദീനയിലോ നബിയോ അനുചരൻമാരോ ആരെയെങ്കിലും ഭയപ്പെടുത്തിയോ യുദ്ധം ചെയ്തോ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചതായി പോലും കാണാൻ കഴിയില്ലെ എന്നിരിക്കെ ഇത് ധാരണ പിശക് മാത്രമല്ല ബോധപൂർവമുള്ള തെറ്റിദ്ധരിപ്പിക്കലാണ്. 

3. ജിഹാദിപ്രവർത്തനങ്ങളില്ലാതെ മക്കയിലെ പോലെ ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നെങ്കിൽ‍ ഏതാനും പേരു മാത്രമേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നുള്ളൂ. ഇതും ഒരു തെറ്റിദ്ധാരണയാണ്. മക്കയിലും മദീനയിലുമൊക്കെ പ്രബോധനപ്രവർത്തനം നടത്തിയത് ഒരേ തരത്തിൽ തന്നെയാണ്. എന്നാൽ മദീനയിൽ അൽപം കൂടി അനുകൂലമായ ഒരു സാഹചര്യം സംജാതമായി. അത് ഇസ്ലാമിന്റെ രാഷ്ട്രീയമായ സത്ഫലങ്ങൾ കൂടി ജനങ്ങൾക്ക് അനുഭവഭേദ്യമായി എന്നതാണ്. അഥവാ മദീനയിൽ പ്രവാചകൻ എത്തിചേരുന്നതിന് മുമ്പ് തന്നെ മുസ്അബ് ബ്നു ഉമൈറിനെ പോലുള്ള സഹാബി വര്യൻമാരുടെ നേതൃത്വത്തിൽ ഇസ്ലാം പ്രചരിക്കുകയും മദീനയുടെ അധികാരം സ്ഥാപിക്കാനാവശ്യമായ മേൽകൈ നേടുകയും ചെയ്തിരുന്നു. ഒരു ഭരണനേതാവിന്റെ കുറവ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. നബിയുടെ ഭരണപാടവത്തിന് കീഴിൽ മദീന മുഹമ്മദ് നബിക്ക് കീഴിലായി. അതുകൊണ്ടുമാത്രം അവിടെയുള്ള ജൂതഗോത്രത്തെ ബലം പ്രായോഗിച്ച് തന്റെ അധികാരത്തിന് കീഴിൽകൊണ്ടുവരാനല്ല പ്രവാചകൻ ശ്രമിച്ചത്. മറിച്ച് അവരുമായി രാഷ്ട്രീയ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. എന്നാൽ ജൂതഗോത്രങ്ങൾ ഓരോന്നായി കരാർ ലംഘിച്ചപ്പോൾ സ്വഭാവികമായും അവർ മദീനയിൽനിന്ന് പുറത്താക്കപ്പെട്ടുവെന്നതാണ് ശരി. മദീനയിലെ ഔസ്, ഖസ്റജ് അറബ് ഗോത്രങ്ങളായിരുന്നു നബിയുടെ ശക്തി. അതിലുപരിയായി മക്കയിൽ നിന്ന് വന്ന് ചേർന്ന അനുചരൻമാരും. ജൂതൻമാരിൽനിന്ന് ഒരു പ്രവാചകന്റെ ആഗമനം മനസ്സിലാക്കിയ ഔസ്, ഖസ്റജ് ഗോത്രങ്ങൾ പ്രവാചകനിൽ കൂട്ടമായി വിശ്വസിച്ചതാണ് മദീനയിലെ ശക്തിയുടെ നിധാനം. അതോടൊപ്പം തന്നെ മക്കയിലും ഇസ്ലാം ശക്തിയാർജിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് നബിയുടെ അവസാനകാലത്ത് നടന്ന വിടവാങ്ങൽ ഹജ്ജിന് ഒരു ലക്ഷത്തിൽ പരം ആളുകൾ കൂടെയുണ്ടായത്. 

4. മക്കയിൽ നിന്ന് മുഹമ്മദ് പ്രതിരോധത്തിലായിരുന്നപ്പോൾ പറഞ്ഞിരുന്ന ഖുറാനിൽ എഴുതിയ സൂക്തങ്ങളും മദീനയിലെത്തി ജിഹാദീപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പറഞ്ഞു തുടങ്ങിയ മദനിയ്യായ ഖുറാന്‍ വചനങ്ങളും ശ്രദ്ധിച്ചാൽ ഈ വിത്യാസം കാണാം.  എന്ത് വ്യത്യാസമാണ് ആരോപകൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും ഒരു ആരോപണം ഇതിൽ വ്യഗ്യമായി ഉദ്ദേശിച്ചിരിക്കുന്നു.  മക്കയിൽ നബി പ്രതിരോധത്തിലായിരുന്നു. മദീനയിൽ അദ്ദേഹം ആക്രമണകാരിയും മറ്റുള്ളവർ പ്രതിരോധത്തിലുമായി. എന്നാൽ സത്യം അതല്ല. മക്കയിൽ ശാരീരികമായ പ്രതിരോധം വേണ്ടെന്ന് വെച്ചിരുന്നെങ്കിലും പ്രബോധനപരമായി ഏതെങ്കിലും ഒരു ഘട്ടത്തിൽ പ്രതിരോധത്തിലായതായി കാണാനാവില്ല. മിക്കപ്പോഴും പ്രബോധിതരാണ് പ്രതിരോധത്തിലായത് എന്നതത്രെ കാര്യം. മദീനയിൽ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതികൂടിയുണ്ടായി അത്തരം വ്യവസ്ഥിതികളെ പ്രതിരോധിക്കാൻ സായുധമായ പോരാട്ടം അനിവാര്യമായി വരും. ലോകത്ത് ഒരു രാജ്യവും പട്ടാളങ്ങളില്ലാതെയില്ല. ആ പട്ടാളത്തിൽ ജൂതന്മാരും ഇസ്ലാം സ്വീകരിക്കാത്തവരുമൊക്കെ ഉണ്ടാകണം എന്നായിരുന്നു വ്യവസ്ഥ. ഇസ്ലാമിനെ പ്രതിരോധിക്കുക എന്നതിനെക്കാൾ മദീനയെ പ്രതിരോധിക്കലായിരുന്നു അതിന്റെ പ്രധാന ദൌത്യം. എന്നാൽ ജൂതൻമാരുടെ പിന്മാറ്റവും ചതിയും കാരണം അത് പൂർണമായി നടപ്പിലാകാതെ പോയി എന്നതാണ് വസ്തുത. ബനൂ ഖൈനുക്കാഉം ബനൂ നളീറും സന്ധിലംഘിച്ചപ്പോൾ പോലും ബാക്കിയുള്ള ബനൂഖുറൈളയെ നബി തിരുമേനി വിശ്വാസത്തിലെടുത്തിരുന്നു. എന്നാൽ അഹ്സാബ് യുദ്ധത്തിന്റെ അവസാനത്തിൽ അവരും കാലുമാറിയപ്പോഴാണ്. മദീനയിൽ നിന്ന് ജൂതന്മാർക്ക് പോകേണ്ടവന്നത്. നബി തിരുമേനി ഒരു ഘട്ടത്തിലും ആക്രമണകാരിയായിട്ടില്ല. മറിച്ച് മദീനയിൽ വെച്ച് സായുധമായി പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്. റോമും പേർഷ്യയും കോളനികളെ പോലെ അടിമകളാക്കിയ അറബ് ദേശങ്ങളെ തദ്ദേശീയരുടെ സഹായത്തോടെ മോചിപ്പിച്ചിട്ടുണ്ട്.

5. ഇസ്ലാമിനെക്കുറിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണ യുക്തിവാദി ആരോപകനും പങ്കുവെക്കുന്നു. അതിൽ നിന്നാണ് ഈ ആരോപണം തന്നെയുണ്ടാകുന്നത്. ഇസ്ലാം ഒരു ജീവിത വ്യവസ്ഥയാണ്. ആരാധനകളും ജീവിത മര്യാദകളും ധാർമികസദാചാര നിയമങ്ങളും ഉള്ളതുപോലെ തന്നെ ക്രിമിനൽ ശിക്ഷാനിയമങ്ങളും അവ നടപ്പാക്കുന്നതിനായി രാഷ്ട്രീയ വ്യവസ്ഥയും ഒക്കെ അത് ഉൾകൊള്ളുന്നു. ഈ കാഴ്ചപ്പാട് ഇല്ലായെങ്കിൽ ഇസ്ലാം യുദ്ധം ചെയ്തുതൊക്കെ അത് അംഗീകരിക്കാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് ചേർക്കാനോ അവിശ്വാസികൾക്കെതിരിലോ ആയിരിക്കും എന്ന ധാരണയുണ്ടാകും. അത് ഏറെക്കുറെ ശരിയുമാണ്. ഇതുസംബന്ധമായ ചർചയിൽ അബൂസുഫ് യാൻ മുസ്ലിമാകുവാൻ നിർബന്ധിക്കപ്പെടുകയാണുണ്ടായത് എന്ന് ആരോപകരിലൊരാൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുതയാകട്ടെ അബൂസുഫ് യാൻ വധാർഹനാകുന്നത് ഒരു യുദ്ധകുറ്റവാളി എന്ന നിലക്കാണ്. അത്തരം കുറ്റവാളികളുടെ ശിക്ഷ ഇസ്ലാമിനെ പിൻപറ്റാൻ സന്നദ്ധമായാൽ ലഘൂകരിക്കും. ഇത് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഒരു അധികസൌകര്യമായേ കാണേണ്ടതുള്ളൂ. ഒരു പക്ഷെ ഇതര രാഷ്ട്രീയ വ്യവസ്ഥയിൽ അവർക്ക് കൊലയിൽ കുറഞ്ഞ ഒരു ശിക്ഷയും നൽകാനില്ല. അതിനപ്പുറം ഈ സംഭവത്തെ കാണാൻ കഴിയില്ല. കാരണം മറിച്ചൊരു വ്യഖ്യാനം ഖുർആന് തന്നെ എതിരാണ്. മതത്തിൽ ബലാൽകാരമില്ല എന്നത് അതിന്റെ അടിസ്ഥാന തത്വമാണ്. 

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

യുക്തിവാദികളോട് 10 ചോദ്യങ്ങൾ

1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.  ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?. 

2. ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?. ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?. 

3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?. അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ ?.

4. മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

5. മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?. അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. 

6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?. 

7. മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  നിങ്ങളുടെ ആരോപണം. അങ്ങനെ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ ഇതിനേക്കാൾ നല്ലൊരു തത്വസംഹിതയാണോ നിങ്ങൾ പിന്തുടരുന്നത്?. 

8. മതമുക്തമായ ജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?. മതവിശ്വാസികളെക്കാൾ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. മാനസികമായി എന്ത് സൌഖ്യമാണ് അതുകൊണ്ട് മതവിശ്വാസികളെക്കാൾ നിങ്ങൾ അനുഭവിച്ചത്?. 

9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.  യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എന്നതല്ലേ കാര്യം?. 

10. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണശേഷം ഒരേ പോലുള്ള പരിണാമമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?. നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കും?. ഇത് നിങ്ങളുടെ കേവല വിശ്വാസമോ, അതല്ല വ്യക്തമായ തെളിവിന്റെ പിൻബലമതിനുണ്ടോ?. 

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഒരു യുക്തിവാദിയുടെ 25 ചോദ്യങ്ങൾ

ഒരു യുക്തിവാദി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചോദിച്ച 25 ചോദ്യങ്ങൾക്ക് ഞാനും എന്റെ രണ്ട് സഹോദരൻമാരും നൽകിയ മറുപടികളടങ്ങിയതാണ് ഈ പോസ്റ്റ്. 

Q 1. സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?

A 1.
ഒരു ദൈവം. ഖുര്‍ആനില്‍ ആ ദൈവത്തെ അല്ലാഹ് എന്ന് വിളിക്കുന്നു.

Q 2.
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?

A 2.
പലദൈവങ്ങളില്ല എന്നാതാണ് ഉത്തരം. അതുകൊണ്ടുതന്നെ ഇവരിൽ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് പിന്നെ പ്രസക്തി ഇല്ല. 

Q 3.
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം?

A 3. ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂവെങ്കിൽ, ദൈവത്തിന്റെ എണ്ണത്തിന്റെ വിഷയത്തിൽ അത്തരം വിശ്വാസം പുലർത്തുന്നതെല്ലാം ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. 


Q 4.
ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഞാനുള്‍പ്പടെ, ഇന്ന് ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?

A 4.
ദൈവത്തില്‍ വിശ്വസിക്കാവുന്ന വിധം ബുദ്ധിയും ചിന്തയും യുക്തിയും നല്‍കിയാണ് ഓരോ മനുഷ്യനെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ചിലര്‍ ദൈവം തൃപ്തിപ്പെട്ട വിധം ദൈവത്തെ കണ്ടെത്തുകയും ആ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തി ശരിയായ ജീവിതം നയിക്കുകയും ചെയ്യുന്നു. ചിലര്‍ അതിന് സന്നദ്ധമാകുന്നില്ല. മനുഷ്യന്‍ വിശ്വസിച്ചില്ല എന്നതിനാല്‍ ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. അതുകൊണ്ടു തന്നെ വിശ്വസിക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണ്. ചുരുക്കത്തില്‍ സ്വന്തം സൃഷ്ടികളില്‍ തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ കഴിയുന്നവിധം (വിശ്വസിക്കാതിരിക്കാന്‍ പറ്റാത്തവിധം) മനുഷ്യനെ സൃഷ്ടിക്കാമായിരുന്നു. പക്ഷെ സ്വന്തം ഇഛക്കനുസരിച്ച് ദൈവവിശ്വാസം കൈകൊള്ളാനും ഉപേക്ഷിക്കാനും സാധിക്കുന്ന വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

Abdul Latheef CK Q 5. മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതരോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ straight forward ആയി എഴുതപ്പെടാത്തത്?

A 5.
മതതത്വങ്ങള്‍ straight forward ആയി എഴുതപ്പെട്ടിട്ടില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. ആ ധാരണയില്‍നിന്നാണ് ഈ ചോദ്യം ഉത്ഭവിക്കുന്നത്. മറിച്ച് ദൈവം മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നു. അതനുസരിച്ച് ജീവിക്കാന്‍ സന്നദ്ധമായാല്‍ മതതീവ്രവാദം ഉണ്ടാവില്ല. പക്ഷെ ദൈവം നല്‍കിയ ജീവിത ദര്‍ശനം ഒരാള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ സാധിക്കുന്ന പോലെ തന്നെ. അതിനെ വക്രീകരിച്ച് ഉള്‍കൊള്ളാനും സാധിക്കും. യഥാവിധി അത് പിന്‍പറ്റുമ്പോള്‍ അതിന്റെ ഗുണം അത് പിന്തുടരുന്നവര്‍ക്കാണ്. തെറ്റായി മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ദോഷവും അനുഭവിക്കേണ്ടിവരും. ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനത്തിലെ വൈകല്യം മാത്രമാണ് കാണപ്പെടുന്ന കുഴപ്പങ്ങള്‍ക്ക് ഹേതു.

Q 6.
കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്, തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

A 6.
മനുഷ്യന്‍ തിന്മ ചെയ്യുമ്പോഴേക്ക് ദൈവം ഇടപെട്ട് ശിക്ഷിക്കുക എന്നതല്ല ദൈവിക ചര്യ. മറിച്ച് മനുഷ്യന് ഒരു നിശ്ചിത കാലയളവ് ജീവിതം നല്‍കുക. ആ നല്‍കപ്പെട്ട ജീവിതത്തില്‍ അവന്‍ എങ്ങനെ പെരുമാറി എന്നതിനനുസരിച്ച് മരണാനന്തരം പ്രതിഫലം നല്‍കുക എന്നതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ദൈവം ഇവിടെ വെച്ച് തന്നെ ശിക്ഷിച്ചെന്ന് വരാം. അതില്‍ ദൈവിക യുക്തി നമുക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചുകൊള്ളണം എന്നില്ല.

Abdul Latheef CK Q 7. ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല, ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില്‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

A 7.
മനുഷ്യന്റെ ജീവിതം അവനിവിടെ ഒരു പരീക്ഷയാണ്. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട സാധ്യതയനുസരിച്ച് മാത്രമാണ് ബാധ്യത പ്രതീക്ഷിക്കുന്നത്. കാഴ്ച നല്‍കിയതും അത് എടുത്തതും ദൈവം തന്നെ എന്ന് വിശ്വസിക്കുന്നു. പൂര്‍ണനായ മനുഷ്യനും ഒട്ടേറെ പരിമിതികള്‍ ഉണ്ടല്ലോ. അതിനാല്‍ ഓരോ മനുഷ്യനും അവന് നല്‍കപ്പെട്ട സാധ്യത ഉപയോഗപ്പെടുത്തി ദൈവിക നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കുക. പരലോക പ്രതിഫലമാകട്ടേ അവന് പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്യും.

(
ദൈവമില്ലെന്ന് വാദിക്കുന്നവര്‍ക്ക് ഇവിടെ എന്താണ് മറുപടി പറയാനുള്ളത് എന്നും. അത് മനുഷ്യമനസ്സിന് എന്ത് ആശ്വാസമാണ് നല്‍കുക എന്നതും കൂട്ടത്തില്‍ ചിന്തിക്കട്ടേ.)
-----------------

Zuhair Ali 8.മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ് തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

A8.
ഈ ചോദ്യം ചോദിക്കേണ്ടത് താങ്കളല്ല. ഈ ലോകത്തിന്റെ അവസാനത്തിന് തൊണ്ട് മുമ്പ് മരണപ്പെടേണ്ട വ്യക്തിയാണ്. കാരണം ഓരോ നിമിഷവും ഓരോ ശാസ്ത്ര ശാഖയും ന്നു കൊണ്ടിരിക്കുകയാണ്. എല്ലാം കണ്ടെത്തി ക്ലോസ് ചെയ്ത ഒരു ശാസ്ത്രശാഖയും ഇല്ല എന്നാണെന്റെ അറിവ്. ഏതായാലും ശരീരശാസ്ത്രം (Anatomy) എന്തായാലും ഇല്ല. പറഞ്ഞ് മനുഷ്യശരീരത്തിന്റെ മുഴുവ ഫങ്ഷന് ഇതു വരെ ശാസ്ത്രജ്ഞക്ക് അന്തിമമായി നിണയിക്കാനായിട്ടില്ല. ഒരു vestigial organs ആയി അറിയപ്പെട്ടിരുന്ന പലതും ഇന്ന് ആ ഗണത്തിലില്ല എന്നതു തന്നെ കാരണം. മനുഷ്യ ശരീരത്തിലെ കോടിക്കണക്കിന് ജീനുകക്കും കോശങ്ങക്കും എസൈമുകക്കും ഫഗ്ഷ ഉണ്ടെന്ന് ശാസ്ത്രം ഇന്ന് കണ്ടെത്തിയിട്ടുണ്ടെങ്കി ഇതുവരെ കണ്ടെത്താത്തതിനും ഫങ്ഷ ഉണ്ട് ഉണ്ട് എന്ന് മനസ്സിലാക്കലാണ് യുക്തി.

9.കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

A9.
ഈ ചോദ്യം ഇങ്ങിനെയും ചോദിക്കാം. എന്തിനാണ് മനുഷ്യ മരണപ്പെടുന്നത്. ദൈവമാണ് മനുഷ്യനെ കൊല്ലുന്നതെങ്കി എന്തിനാണ് അങ്ങിനെ ചെയ്യുന്നത്. ഇനി ദൈവമല്ലെങ്കി ദൈവം തടയാത്തതെന്ത്? ഇതിന്റെ Plural Function തന്നെയാണ് ഒരുപാട് പേ ഒരുമിച്ച് മരണപ്പെടുന്ന ദുരന്തത്തിലും സംഭവിക്കുന്നത്. ജനിപ്പിച്ചത് ദൈവമാണെങ്കി മരിപ്പിക്കുന്നതു ദൈവം തന്നെ. അത് ഒറ്റക്കോ കൂട്ടായോ ആവാം. ഒരു വഷം ഇത്തരം ദുരന്തത്തി മരിക്കുന്നതിനേക്കാ ആളുക സ്വാഭാവിക മരണം വരിക്കുന്നുണ്ട് എന്ന സത്യം ചോദ്യകത്താവ് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.

10.ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?

A10. Funny Ques..
പ്രകൃതി മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചതെങ്കി എന്തിനാണ് ദൈവവിശ്വാസമില്ലാത്ത യുക്തിവാദികളും നിരീശ്വരവാദികളും സ്വയം വസ്ത്രം ധരിക്കുകയും ഭാര്യക്കും അമ്മക്കും മക്കക്കും വസ്ത്രം വാങ്ങിച്ചു നകുകയും ചെയ്യുന്നത്. വസ്തം ധരിക്കുന്നത് എന്തിന്? ഊരിയിട്ട് നടക്കാമല്ലോ? ആരാണ് തടസ്സം?ദൈവത്തെ ഭയന്നാണോ വസ്തം ധരിക്കുന്നത്? അതോ ദൈവം പറഞ്ഞിട്ടോ? വസ്ത്രം അലങ്കാരവും സംസ്കാരവുമാണ് മനുഷ്യന് ആജ്ജിച്ച നാഗരികതയുടെ ഭാഗം കൂടിയാണ്. ചോദ്യം ഇവിടെ അവസാനിപ്പിക്കണമെന്നില്ല. വീടില്ലാതെയാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചെതെങ്കി അവ വീടു വെക്കുന്നതെന്തിനാണ്. വാഹനമില്ലാതെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെങ്കി അവ വാഹനത്തി കയറുന്നതെന്തിനാണ്...ഹാ...വയ്യ.

-----------------------------------------
Noorul Ameen 9. കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

ദൈവം തന്നെ കാരണം:

"
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക." [ഖുര്‍ആന്‍ 2:155]

10.
ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?

നഗ്നത മറക്കുവാന്‍. മനുഷ്യരെ മറ്റ് മൃഗങ്ങളെ പോലെ സൃഷ്ടിച്ചിട്ടുള്ളതല്ല എന്നുള്ളത് ചിന്തിക്കുവാന്‍ കൂടിയാണ് വസ്ത്രം മനുഷ്യന് മാത്രമായി ദൈവം നല്‍കിയതും.

"
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌. " [ഖുര്‍ആന്‍ 7:26]

11.
പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

ഒരു കയറ്റമുണ്ടെകില്‍ ഒരു ഇറക്കമുണ്ടായിരിക്കും , സുഖമുണ്ടെകില്‍ ദുഖവും ഉണ്ടായിരിക്കും, ചിരി ഉണ്ടെകില്‍ കരച്ചിലും ഉണ്ടായിരിക്കും etc etc
ഇങ്ങനെയാണ് ദൈവം ഇഹലോകം ചിട്ടപ്പെടുത്തിയിരിക്കുന്നത് .

12: .
ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?

ദൈവം

13..
ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്?

ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം താമസിക്കുന്നില്ല.

14..
ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സൌകര്യം ഉണ്ടാകുവാന്‍.

15..
ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

കാണിക്ക സമര്‍പ്പിക്കുന്നത് ദൈവവുമായി ബന്ധമില്ല.
---------------------------------------------

Abdul Latheef CK Q 16. സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?

A 16
ഈ ചോദ്യം വരുന്നത് മനുഷ്യനില്‍നിന്നുണ്ടാകുന്ന കൊള്ളരുതായ്മകളെ ദൈവത്തിന് അസഹ്യമായി സഹിക്കേണ്ടിവരുന്നുവെന്ന ധാരണയില്‍നിന്നാണ്. ജീവിതം ഒരു പരീക്ഷണാലയമാണ്. എങ്ങനെയാണ് പരീക്ഷയില്‍ വിജയിക്കേണ്ടത് എന്ന് ദൈവം മുന്‍കൂടി പ്രവാചകന്‍മാരിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള പരീക്ഷാകാലയളവില്‍ ചിലര്‍ ലാബില്‍ വെച്ച് സള്‍ഫ്യറിക്ക് ആസിഡ് കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പരീക്ഷണം നടത്തി മാര്‍ക്ക് വാങ്ങുന്നതിന് പകരം അത് തെറ്റായി ഉപയോഗിച്ച് ശരീരം പൊള്ളിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവന് തന്നെയാണ്.

തെറ്റ് ചെയ്തവരെ അപ്പപ്പോള്‍ ശിക്ഷിക്കുക എന്ന നിലപാട് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിനില്ല. ഒരു നിശ്ചിത അവധിവരെ പിന്തിച്ചിടുകയും, ചെയ്ത തെറ്റിന് പിന്നീട് പിടികൂടുകയും ചെയ്യുക എന്നതാണ് ദൈവിക ചര്യ.

Q 17. എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?

A 17.
നിരീശ്വരവാദി ഉണ്ടാകുന്നത് ദൈവത്തെക്കുറിച്ച് ഗൌരവത്തോടെ ചിന്തിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടും, സ്വന്തം യുക്തിയെ ഉപയോഗിക്കാത്തത് കൊണ്ടുമാണ്. ഒരു സാധാരണ മനുഷ്യന്റെ മുന്നിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്റെ നിയമം നല്‍കുന്നില്ല. മനുഷ്യരില്‍നിന്ന് സത്യസന്ധരായ ഒരാളെ തെരഞ്ഞെടുത്ത് അദ്ദേഹത്തിലൂടെ യുക്തിഭദ്രമായ നിലയില്‍ ദൈവത്തെ മനസ്സിലാക്കികൊടുക്കയാണ് ദൈവം സ്വീകരിച്ച മാര്‍ഗം. നിഷേധിക്കാന്‍ തീരുമാനിച്ചവന്റെ മുന്നില്‍ ഒരു തവണയല്ല നൂറ് തവണ പ്രത്യക്ഷപ്പെട്ടാലും അവന്‍ വിശ്വസിക്കുകയില്ല. ഇനി വിശ്വസിക്കണമെങ്കില്‍ ദൈവനിഷേധികള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ശിക്ഷ മുന്നില്‍ കാണണം. അന്ന് വിശ്വസിക്കും എന്ന് ദൈവം ഖുര്‍ആനില്‍ (അവസാന വേദത്തില്‍) പറഞ്ഞിട്ടുണ്ട്. അത് വരാന്‍ പോകുന്ന സംഗതിയാണ്. കാത്തിരുന്ന് കാണാം. അറിയുക... അതിന് ശേഷം പിന്നീട് ഒരു മടക്കം ഇല്ല.

 Q 18. ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാവരും സര്‍വശക്തനായ ദൈവത്തെ അംഗീകരിക്കും എന്നിരിക്കെ ഇതിനകം തന്നെ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്ന (/അങ്ങനെ പറയപ്പെടുന്ന) പുരോഹിതന്‍മാരുടെ മുന്നില്‍ അപ്പത്തിലും കല്ലിലും ഒക്കെ മാത്രമായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്?

A 18.
ഈ അതിഗംഭീരമായ പ്രപഞ്ചവും അതിലെ അതിസങ്കീര്‍ണവും സൂക്ഷമവും യുക്തിഭദ്രവുമായ സൃഷ്ടികളെയും കണ്‍മുന്നില്‍ കണ്ടിട്ടും അതിന് പിന്നില്‍ ഒരു യുക്തിമാനായ സ്രഷ്ടാവുണ്ടെന്ന് ഊഹിക്കാന്‍ പോലും കഴിയാത്തവര്‍ക്ക് തങ്ങള്‍ക്ക് കാണാവുന്ന വിധം പദാര്‍ഥ രൂപത്തിലുള്ള ഒരു അസ്തിത്വം ദൈവമെന്ന് പറഞ്ഞ് വന്ന് ഇറങ്ങിവന്നാല്‍ വിശ്വസിക്കാന്‍ സാധിക്കുമെന്നോ ?. ഇവര്‍ യുക്തി ഉപയോഗിക്കുന്നില്ലെന്നതിന് ഏറ്റവും വലിയ തെളിവ് അത് തന്നെ. ഈ പദാര്‍ഥ ലോകത്തിന്റെ സ്രഷ്ടാവ് പദാര്‍ഥാതീതനായ ഒരു അസ്തിത്വമാകുക എന്നതാണ് യുക്തി. പകരം ഒരു പദാര്‍ഥ രൂപത്തിലുള്ള എത്ര സങ്കീര്‍ണമായ അവതാരം പ്രത്യക്ഷപ്പെട്ടാലും അത് ദൈവമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

ചോദ്യം പ്രധാനമായും അപ്പത്തിലും കല്ലിലും ദൈവം പ്രത്യക്ഷപ്പെടുന്നുവെന്ന് വാദിക്കുന്ന ബഹുദൈവ വിശ്വസികളുടെയോ വികലമായ ദൈവം സങ്കള്‍പം പുലര്‍ത്തുന്ന പൌരോഹിത്യമത സങ്കല്‍പത്തെയോ മനസ്സില്‍ വെച്ചാണ്.

ഇസ്ലാം യുക്തിഭദ്രമല്ലാത്ത അത്തരം വിശ്വാസങ്ങളെ തള്ളിക്കളയുന്നു..

 Q 19. ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാണ്. എന്തുകൊണ്ടാണ് ദൈവം നേരിട്ട് അവരെ ഒന്നും ചെയ്യാത്തത്? വളരെയധികം പ്രായം ചെല്ലുന്നതുവരെ സുഖമായി ജീവിച്ചിരുന്നവരാണല്ലോ മിക്ക നിരീശ്വരവാദികളും.

A 19.
ദൈവവത്തില്‍ വിശ്വസിക്കാത്തവരെ ഉപദ്രവിക്കണം എന്നത് ദൈവികമായ നിര്‍ദ്ദേശത്തിന്റെ ഭാഗമല്ല. അപ്രകാരം ചെയ്യുന്നവരെ ദൈവനിഷേധികള്‍ക്കൊപ്പം ദൈവം ശിക്ഷക്ക് വിധേയമാക്കുന്നതാണ്. മരിക്കുന്നത് വരെ സുഖമായി ജീവിക്കാന്‍ നിരീശ്വരവാദികള്‍ക്കും കഴിഞ്ഞെന്നിരിക്കും. ഒരു വിശ്വാസി ജീവിതാവസാനം വരെ പ്രയാസത്തിലും കഴിഞ്ഞെന്നുവരാം. നേരത്തെ സുഹൈറലി ചോദിച്ച പോലെ തന്നെ. ഈ ലോകത്തോടെ ജീവിതം അവസാനിച്ചുവെന്ന് വന്നാല്‍ മാത്രമേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ. പ്രമാണം ഉദ്ധരിക്കരുതെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് മുകളിലെ ഉത്തരങ്ങളിലൊന്നും ഖുര്‍ആന്‍ സൂക്തം ക്വാട്ട് ചെയ്യാത്തത്. ചോദ്യം ആവര്‍ത്തിച്ചത് കൊണ്ട് ഇവിടെ അത്തരം ഒരു സൂക്തം ക്വാട്ട് ചെയ്യേണ്ടതുണ്ട്.

 Q 20. ഏതാണ്ട് എല്ലാ മതങ്ങളും സ്രഷ്ടാവ് ഏകനാണ് എന്ന്‍ പറയുന്നു. എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

A 20.
ഏതാണ്ട് എല്ലാ മതഗ്രന്ഥങ്ങളും സ്രഷ്ടാവ് ഏകാനാണ് എന്ന് പറയുന്നുവെന്ന പ്രസ്താവന ശരിയാണ്. ഓരോ മതഗ്രന്ഥങ്ങളും എവിടെയാണോ അവതരിച്ചത് അതിന്റെ പ്രഥമ അഭിസംബോധിതരെ പ്രത്യേകമായി പരിഗണിക്കുക എന്നത് സ്വാഭാവികമാണ്. ദൈവം യുക്തിമാനാണ് എന്നതിന്റെ തെളിവാണത്. യാത്ര സൌകര്യങ്ങള്‍ ഇത്ര വിപലവും അനായാസകരവുമല്ലാത്ത കാലത്ത് വിവിധ രാജ്യങ്ങള്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി മാത്രം പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ പോലും ഖുര്‍ആനില്‍ റഷ്യയിലെ അന്ന് അറബികള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചരിത്രം വരെ പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക കഥാപാത്രങ്ങള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് പ്രവാചകന്‍മാരെ സംബന്ധിച്ചാണെങ്കില്‍ സിറിയ ഫലസ്തീന്‍ ജോര്‍ഡാന്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാചകന്‍മാര്‍ അതില്‍ വരുന്നു.

 Q 21. ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലും ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?

A 21.
ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ഒരേ ഭാഷ സംസാരിക്കണമെന്നും ഒരേ ഭക്ഷണം കഴിക്കണമെന്നും വ്യത്യസ്ഥ രൂപത്തില്‍ ഉണ്ടാവരുതെന്നും ഏത് മതവിശ്വാസത്തിന്റെ ആളുകളാണ് വിശ്വസിക്കുന്നത്. പല ഭാഷകള്‍ എന്തുകൊണ്ട് സംസാരിക്കുന്നുവെന്നതിനും എന്തുകൊണ്ട് ഒരേ രൂപത്തില്‍ ഇരിക്കുന്നില്ല എന്നതിനും ശാസ്ത്രീയമായ വല്ല ഉത്തരവും ഉണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ വിശ്വാസികളും ഒരുക്കമാണ്.


 Q 22. തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

A 22.
ദൈവിക ഗ്രന്ഥം ഏത് ഭാഷയില്‍ അവതരിച്ചാലും ഇതര ജനവിഭാഗത്തിന് അത് മനസ്സിലാക്കാനുള്ള സംവിധാനം നിലവിലുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ അവതരിക്കുന്നത് ഒരു കുറവല്ല. ഇനി ആണെങ്കില്‍ തന്നെ സകലമനുഷ്യര്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷ മനുഷ്യന്‍ പണ്ടുമുതലേ ഉപയോഗിക്കുന്നില്ല എന്നത് മനുഷ്യന്റെ മാത്രം കുറവാണ്. ഏതായാലും അതൊരു കുറവായി ദൈവം കാണുന്നില്ല. അതിനാല്‍ ഓരോ ജനതയിലും പ്രവാചകന്‍മാര്‍ വന്നപ്പോള്‍ അവരുടെ ഭാഷയില്‍ സംസാരിച്ചു. അറബിയല്‍ അവതരിച്ച ഖുര്‍ആന്‍ ഇന്ന് ലോകത്ത് എല്ലാ ഭാഗത്തും അനുയായികളുണ്ട്.


 Q 23. ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?

A 23.
തീര്‍ചയായും ദൈവം പ്രാര്‍ഥന കേള്‍ക്കും. പക്ഷെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നത് സര്‍ജ്ഞനായ ദൈവത്തിന്റെ യുക്തിയനുസരിച്ചാണ്. എല്ലാവരും ദീര്‍ഘായുസിനും സമ്പത്തിനും പ്രാര്‍ഥിക്കുന്നു. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ വരെ തനിക്ക് രോഗമില്ലാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു. പക്ഷെ ആ പ്രാര്‍ഥനകളൊക്കെ ചോദിക്കുന്നതിനുസരിച്ച് സ്വീകരിച്ച് ഉത്തരം നല്‍കുകയാണെങ്കില്‍ ഉണ്ടാവുന്ന ലോകം ഇത്ര വൈവിധ്യപൂര്‍ണമോ സന്തോഷകരമോ ആയിരിക്കുമോ എന്ന് സംശയമാണ്. ചോദിക്കുന്നവര്‍ക്ക് മാത്രമല്ല. ചോദിക്കാത്തവരുടെയും ആവശ്യങ്ങള്‍ ഒരു യുക്തിയനുസരിച്ച് പൂര്‍ത്തീകരിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ ദൈവം ചോദിക്കാനാവശ്യപ്പെട്ടു. നാം അത് ചോദിക്കാതിരിക്കുന്നത് ദൈവ ധിക്കാരമാണ്.

 Q 24. അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?

A 24.
അതെ ദൈവം തന്നെയാണ് അപകടത്തില്‍ പെടുത്തുന്നതും രക്ഷപ്പെടുത്തുന്നതും. അത് ഇന്നലെ ഞാന്‍ നേരിട്ട് അനുഭവിച്ചു. സാമാന്യം നല്ല വേഗതയില്‍ വന്ന കാറ് എതിരെ വന്ന ബസ്സ് പോകറ്റ് റോഡിലെക്ക് തിരിയാനായി വെട്ടിച്ച് ട്രാക്കില്‍ കയറിയപ്പോള്‍ ഗള്‍ഫില്‍നിന്ന് വന്ന റജിസ്ട്രേഷന്‍ പോലും പൂര്‍ണായിട്ടില്ലാത്ത പുതിയ കാറ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. നേരെ ഇടിച്ച് ഞങ്ങളൊക്കെ ഇന്ന് വാര്‍ത്തയാകേണ്ടിയിരുന്നതാണ്. പക്ഷെ വെട്ടിതിരിച്ചപ്പോള്‍ ഒരിക്കലും അപടകത്തില്‍ പെടാന്‍ സാധ്യതയില്ലാത്ത ബൈക്കുകാരനെ പോയി ഇടിച്ചു. അദ്ദേഹത്തിന്റെ തല കാറില്‍ ഇടിച്ചെങ്കിലും എക്സറെയിലോ സ്കാനിംഗിലോ യാതൊരു കുഴപ്പവും കണ്ടില്ല വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇന്ന് വീണ്ടം ചെന്ന് പരിശോധിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ മനുഷ്യന്റെ നോട്ടക്കുറവ് അശ്രദ്ധ എന്നിവക്കൊക്കെ പങ്കുണ്ട് എന്നാല്‍ ബൈക്കിടിച്ച് വീണ ഓരാള്‍ക്ക് നേരെ തൊട്ടുപിന്നില്‍ ഒരു വാഹനം ഉണ്ടായിരുന്നെങ്കില്‍ അല്ലെങ്കില്‍ ബൈക്കിന് പകരം അവിടെ വന്നത് മറ്റൊരു ഹെവി വാഹനമായിരുന്നെങ്കില്‍ അപകടം കൂടുതല്‍ ഭീകരമാവുമായിരുന്നു. ഇതിലൊക്കെ ദൈവത്തിന്റെ പങ്ക് എവിടെ എന്ന് ചോദിക്കാം. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടുന്നതും. രക്ഷപ്പെടുത്തുന്നതും. രക്ഷപ്പെട്ട പിതാവിന് ഞങ്ങളുടെ നേരെ അക്ഷോഭ്യാനായി നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ദൈവവിശ്വാസമാണ്. അതേ പ്രകാരം ഞങ്ങളില്‍നിന്ന് കാശ് വാങ്ങാതെ മെഡിക്കല്‍ കോളേജിലെത്തിക്കുയും ഞങ്ങള്‍ അവനെ വേണ്ടിവിധം പരിചരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അവിടെ വിട്ട് പോയ ശബരിമലയില്‍ പോകാന്‍ കറുത്ത തുണിയെടുത്ത് നില്‍ക്കുന്ന ഹിന്ദു സുഹൃത്തിനെ പ്രേരിപ്പിച്ചതിലും ദൈവവിശ്വാസം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അഥവാ ദൈവവിശ്വാസിക്ക് ഇത്തരം കാര്യങ്ങള്‍ കുറേകൂടി ജാഗ്രത്തായി നിര്‍വഹിക്കാന്‍ സാധിക്കും.

 Q 25. ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?

A 25.
യുക്തി ഉപയോഗിക്കുന്ന ഒരാള്‍ ഇങ്ങനെ ചോദിക്കില്ല. പല കാരണങ്ങളുണ്ട്. ഒന്ന് ദൈവം സ്രഷ്ടാവാണ്. സൃഷ്ടിയല്ല. ദൈവം സൃഷ്ടിക്കപ്പെട്ടവനാണെങ്കില്‍ സ്രഷ്ടാവ് വെറെ ഒരാള്‍ വേണം. ദൈവം ആദികാരണമാണ്. ഒരു ആദികാരണം ഭൌതികവാദിക്കും വേണം. ഭൌതികവാദിയുടെ വീക്ഷണത്തില്‍ ആദികാരണം പദാര്‍ഥമാണ്. യുക്തിയില്ലാത്ത പദാര്‍ഥം യുക്തിപൂര്‍വം പരിണമിച്ചു അതി സങ്കീര്‍ണമായ ഈ ചരാചരങ്ങളൊക്കെ യുക്തിപൂര്‍വം സജ്ജീകരിക്കപ്പെട്ടുവെന്ന് ചിന്തിക്കുന്നതിനേക്കാള്‍ എന്റെ യുക്തിക്ക് ബോധ്യപ്പെടുന്നത് പദാര്‍ഥാതീതനായ ഒരു അതിശക്തമാനും അതിഗംഭീരനും അഭിജ്ഞനുമായ ഒരു അസ്തിത്വം വളരെ ബോധപൂര്‍വം ഈ പ്രപഞ്ചത്തെയും അതിലെ സകല വസ്തുക്കളെയും സൃഷ്ടിച്ചുവെന്നതാണ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review