2012, ഫെബ്രുവരി 22, ബുധനാഴ്‌ച

ഇസ്ലാമിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം; നിര്‍ഭയം.


'മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന് സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാറ്) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല. (ഒ. അബ്ദുല്ല. മാധ്യമം )

തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയ മുസ്ലിയാര്‍, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: 'മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്.' (മുജീബ് റഹ്മാന്‍ കിനാലൂര്‍ - മാധ്യമം)

തിരു കേശ വിവാദത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യമില്ല
തിരുവനന്തപുരം: പ്രവാചക കേശത്തിന്റെ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യം തനിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായവും തുടര്‍ന്നുണ്ടായ വിവാദത്തേയും കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കും. താന്‍ പല കാര്യങ്ങളിലും അജ്ഞനാണ്. മാത്രമല്ല  ഇവിടെ നടക്കുന്ന വിവാദം സാധാരണ മുടിയുടെ കാര്യത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃമുണ്ട്. എന്നാല്‍, എല്ലാറ്റിനും ഒരു ലക്ഷ്മണ രേഖയുണ്ട്. കൂടാതെ രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
എന്താണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്. പാര്‍ട്ടിയുടെ സെക്രട്ടറിയായാലും പ്രസിഡണ്ടായാലും അവര്‍ അവരവരുടെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ വര്‍ഗീയതയും ഛിദ്രതയുമുണ്ടാവും. പ്രവാചക കേശത്തിന്റെ അമാനുഷികതയെക്കുറിച്ച് അതറിയാത്തവര്‍ സംസാരിക്കേണ്ട. അതൊക്കെ പറയാന്‍ മതപണ്ഡിതന്‍മാരുണ്ട്. രാഷ്ട്രീയക്കാര്‍ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ട. മറ്റുമതസ്ഥര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇതിനെക്കുറിച്ച് പറയാന്‍ അവകാശമില്ല. ഞങ്ങള്‍ എല്ലാ കാലത്തും ഒരു പാര്‍ട്ടിയുടെ കൂടെ മാത്രം നില്‍ക്കുന്നവരല്ല. സന്ദര്‍ഭത്തിനനുസരിച്ച് വ്യതിയാനമുണ്ടാവാറുണ്ട്. ഇപ്പോള്‍ അവരുടെ കൂടെ നില്‍ക്കാത്തതുകൊണ്ടാണോ തിരുകേശത്തെക്കുറിച്ച് ഇങ്ങനെയഭിപ്രായം പറഞ്ഞത് എന്നറിയില്ല. രാഷ്ട്രീയക്കാര്‍ മതത്തില്‍ കയ്യിട്ടാല്‍ ചോദ്യം ചെയ്യും. തിരുകേശത്തെക്കുറിച്ച് മതത്തിനകത്തുള്ള അഭിപ്രായ വ്യത്യാസം മറ്റുള്ളവര്‍ നോക്കേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു. (21-02-12)

ഈ വിഷയം കണ്ടും കേട്ടും മടുത്തവരുടെ മുന്നിലേക്ക് ഇതേ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഉദ്ദേശിച്ചതല്ല. എന്നാലും ഇടക്ക് വിട്ടുപോകുന്നുവെന്ന് തോന്നിയ ചില പോയിന്റുകള്‍ കൂട്ടിചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. മതത്തെക്കുറിച്ച് അറിവുള്ളവര്‍ ഈ വിഷയത്തില്‍ സംസാരിച്ചാല്‍ മതിയെന്ന് പറ‍ഞ്ഞത് കാന്തപുരം ഇന്നെത്തിപ്പെട്ട ഒരു നിസ്സഹായതയുടെ ഫലമാണ്. ഇത് വരെയും മതത്തെക്കുറിച്ച് അറിവുള്ള കാന്തപുരം വിഭാഗം ഒഴികെയുള്ള മുഴുവനാളുകളും മതസംഘടനകളും തിരുമുടിയെക്കുറിച്ച് തന്നെ സംശയത്തിലാണ്. സമസ്തകേരള ജംഇയത്തുല്‍ ഉലമ എന്ന ഇ.കെ വിഭാഗം അതിനെതിരെ ശക്തമായ പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. അവര്‍ പറയുന്നത് മുഖവിലക്കെടുക്കാന്‍ കാന്തപുരം തയ്യാറായിട്ടില്ല. അത് പരിഗണിച്ച് തിരുത്താനും. അതോടൊപ്പം മുജാഹിദ് വിഭാഗങ്ങളും ജമാഅത്തും ഈ പോക്ക് ശരിയല്ലെന്ന് പറയുന്നത് മതപരമായി അറിഞ്ഞുകൊണ്ട് തന്നെ. ചാനല്‍ ചര്‍ചയില്‍ സമസ്തയുടെ പ്രതിനിധി പങ്കെടുത്തും മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന പ്രസ്താവന നടത്തുന്നത് കണ്ടു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ വിവരം ഉണ്ടാവുക മതത്തിന്റെ ആളുകള്‍ക്ക് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അഭിപ്രായം പറയാനും ചോദ്യം ചെയ്യാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട് എന്നതാണ് ശരി. രാഷ്ട്രീയകാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മതത്തിന്റെ ആളുകള്‍ക്കും മതത്തിലെ സ്വീകാര്യമല്ലെന്ന് തോന്നുന്ന പ്രവണതകളെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയം കയ്യാളുന്നവര്‍ക്കും തുല്യ സ്വാതന്ത്ര്യമുണ്ട്. ബന്ധപ്പെട്ടവര്‍ അത് സ്വീകരിക്കണോ മുഖവിലക്കെടുക്കണോ തള്ളിക്കളയണോ എന്നത് വേറെ കാര്യമാണ്.

ഇത്രയും പറഞ്ഞത് പൊതുവായ ഒരു വീക്ഷണമാണ്. എനിക്ക് ഇവിടെ മനസ്സിലാകാതെ പോകുന്നത് വേറൊരു കാര്യമാണ്. എന്താണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടക്കുള്ള അതിര്‍വരമ്പ്. ഏതൊക്കെ കാര്യങ്ങള്‍ മതത്തിന്റെ പരിധിയില്‍വരും ഏതൊക്കെ കാര്യങ്ങല്‍ രാഷ്ട്രത്തിന്റെ പരിധിയില്‍വരും.

ഇതരമതങ്ങളുടെ കാര്യം പറയാന്‍ ഞാന്‍ ആളല്ല. ഇസ്ലാം ദര്‍ശനത്തിന്റെ കാര്യം വെച്ച് നോക്കിയാല്‍ മതപരം രാഷ്ട്രീയപരം എന്ന വേര്‍ത്തിരിവ് പോലും അപ്രസക്തമാണ്. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലയുണ്ടോ അവിടങ്ങളിലൊക്കയെും  ഇസ്ലാമിന് വ്യക്തമായ നിയമനിര്‍ദ്ദേശങ്ങലുണ്ട്. വിധിവിലക്കുകളുണ്ട്. അടിസ്ഥാനവിശ്വാസാദര്‍ശങ്ങളുണ്ട്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്ലാമിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് തീരുമാനിച്ചാലും ഇസ്ലാം രാഷ്ട്രീയമെന്ന് വ്യവഹരിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അഭിപ്രായം പറയും. അതിന്റെ സമഗ്രസ്വഭാവംകൊണ്ടുണ്ടാകുന്ന നിഷേധിക്കാനാവാത്ത പ്രത്യേകതയാണത്.

ഇസ്ലാം അതിന്റെ സകലതും ആദര്‍ശവും, കര്‍മവും, ആരാധനകളും, സ്വഭാവ ചര്യകളും ജനങ്ങളുടെമുന്നില്‍ തുറന്ന് വെക്കുന്നു. കാരണം ഇസ്ലാം എല്ലാവരുടെതുമാണ്. അത് മുസ്ലിംകള്‍ എന്ന ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്തല്ല. അതിനെ പരിശോധിക്കാനും പഠിക്കാനും സ്വീകാര്യമെങ്കില്‍ ഉള്‍കൊള്ളാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രീയക്കാരനായത് കൊണ്ടോ ഇതര മതവിഭാഗത്തില്‍ പെട്ടതുകൊണ്ടോ അതിനുള്ള അവകാശം ഹനിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുന്നത്. കാന്തപുരം പ്രതിനിധീകരിക്കുന്നത് ഒരു പൌരോഹിത്യമതത്തെയാണ് എന്നതാണ് ഇസ്ലാമുമായി ബന്ധമില്ലാത്ത ഈ അഭിപ്രായ പ്രകടനങ്ങള്‍ കാണിക്കുന്നത്. പൌരോഹിത്യമാകട്ടേ ഇസ്ലാമിന് അന്യവുമാണ്.

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

മതം പ്രചരിപ്പിക്കുന്നവന്‍ കുഴപ്പക്കാരന്‍ ?

അഭിലാഷ് എന്ന ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ചെന്ന രണ്ട് ഇസ്ലാമിക പ്രവര്‍ത്തകരുമായുള്ള സംഭാഷണം അഭിലാഷിന്റെ വാക്കുകളിലൂടെ തന്നെ ഫെയ്സ് ബുക്കിലൂടെ വായിക്കാന്‍ സാധിച്ചപ്പോള്‍ ഒരു പുതുമ തോന്നി. അതിലൊരു ഭാഗം ഇവിടെ എടുത്ത് ചേര്‍ക്കുന്നു. ഈ സംഭവം ഉയര്‍ത്തിയ ചിന്തകളും അതോടൊപ്പം പങ്കുവെക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലിരിക്കുമ്പോള്‍ രണ്ടു ശുഭ്ര വസ്ത്ര ധാരികള്‍ വീട്ടില്‍ വന്നു. "വീടുപണി നടക്കുകയാനല്ലേ? ഇപ്പൊ വീട് പണി നടത്താന്‍ എന്താ ബുദ്ധിമുട്ട്? " എന്ന് പറഞ്ഞുകൊണ്ട് വീട്ടില്‍ കേറി. "അതെ . കൂലി വളരെ കൂടുതല്‍ തന്നെ. ഇരിക്കൂ" ഞാന്‍ പറഞ്ഞു. അവര്‍ ഇരുന്നു. "വായിക്കാറുണ്ടോ"  ഒരാള്‍ ചോദിച്ചു. "മുന്‍പൊക്കെ വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അങ്ങനെ സമയം കിട്ടാറില്ല" ഞാന്‍ പറഞ്ഞു. "ഇസ്ലാമിനെ പറ്റി വായിച്ചിട്ടുണ്ടോ"   അയാള്‍ വീണ്ടും ചോദിച്ചു. "കുറച്ചൊക്കെ. കുര്‍ ആന്‍ പരിഭാഷ വായിച്ചിട്ടുണ്ട്. പിന്നെ ചില പുസ്തകങ്ങളും കൂടാതെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗും വായിച്ചിട്ടുണ്ട്." ഞാന്‍ മറുപടി പറഞ്ഞു. അവര്‍ രണ്ടു പേരും മുഖത്തോടു മുഖം നോക്കി. "ജബ്ബാര്‍ മാഷ്‌ എന്ന് പറഞ്ഞാല്‍?" "അറിയില്ലേ? മലപ്പുറത്തുള്ള ജബ്ബാര്‍ മാഷ് " ഞാന്‍ അവരോടു ചോദിച്ചു. അതേതാ ഞമ്മള്‍ അറിയാത്ത ഒരു ജബ്ബാര്‍ മോയ്ല്യാര്‍ എന്ന മട്ടില്‍ അവര്‍ പിന്നെയും നോക്കി. "യുക്തിവാദിയാ" ഞാന്‍ പറഞ്ഞു. .......

പ്രായമുള്ള കാക്ക തന്നെയാണ് സംസാരിക്കുന്നത്. "അപ്പൊ ഇസ്ലാം ഒരു ജീവിത ദര്‍ശനം അവതരിപ്പിക്കുന്നുണ്ട്. അതെന്താണെന്ന് വെച്ചാല്‍ ഈ പ്രപഞ്ചമൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്നത് ദൈവമാണ്. ആ ദൈവത്തെ അനുസരിച്ച് ജീവിക്കെണ്ടാവര്‍ ആണ് നമ്മള്‍. അതിനു വേണ്ടിയാണ് 1400 കൊല്ലം മുന്‍പ് ദൈവം പ്രവാചകന് കുര്‍ആന്‍ ഇറക്കിക്കൊടുത്തത്. ഇസ്ലാം അതിനു മുന്‍പേ ഉണ്ട് അത് വേറെ കാര്യം".


അതിനു മുന്‍പ് ഇസ്ലാം എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദേഹം എന്നോട് ദൈവം ആദ്യമായി സൃഷ്ടിച്ചത് ആദത്തെയും ഹവ്വയെയും ആണ് എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ ദൈവം രണ്ടു മനുഷ്യരെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പൊ നിങ്ങള്‍ പരിണാമമാണോ വിശ്വസിക്കുന്നത് എന്നെന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ പലതും പറഞ്ഞു ദൈവം ഒന്നെയുണ്ടാകൂ എന്ന് പറഞ്ഞു. രണ്ടുണ്ടായാല്‍ എന്താ കുഴപ്പം എന്ന് ഞാനും ചോദിച്ചു.

രണ്ടുണ്ടായാല്‍ അവര്‍ തല്ലുകൂടും എന്ന് പറഞ്ഞു. എങ്ങനെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു."അതായത് ഒരു സ്കൂളിനു രണ്ടു ഹെഡ് മാസ്റെര്മാര്‍ ഉണ്ടായാല്‍ അവര്‍ തമ്മില്‍ അടിയുണ്ടാവില്ലേ? അതുപോലെ ഒരു ദൈവം ഇപ്പോള്‍ മഴ വേണമെന്നും മറ്റേ ദൈവം ഇപ്പോള്‍ വെയില്‍ വേണമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും? " കാക്ക വളരെ കുടുക്കുന്ന ചോദ്യമാണ് എന്ന മട്ടില്‍ ചോദിച്ചു.

"ദൈവം മനുഷ്യരെപ്പോലെ അടികൂടുന്നവരാനെന്നു നിങ്ങളോടാര് പറഞ്ഞു? ദൈവങ്ങള്‍ ഉണ്ടെങ്കില്‍ അടികൂടില്ല. കൂടിയാല്‍ അത് ദൈവങ്ങളല്ല . മനുഷ്യന്റെ നിലവാരത്തില്‍ ദൈവത്തെ സംകല്‍പ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത് " എന്ന് ഞാന്‍ പറഞ്ഞു.

ആ കാര്യത്തില്‍ ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത് സമ്മതിച്ചില്ലെങ്കില്‍ ചര്‍ച്ച മുന്നോട്ടു പോവില്ലെന്നായി കാക്ക . ഇത് സമ്മതിച്ചു തന്നിട്ട് മുന്നോട്ടു പോകാനാവില്ലെന്ന് ഞാനും പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും തൊട്ട് തൊട്ട് ജീവിച്ചാലും ചാനലും പത്രങ്ങളും ഇന്‍റര്‍നെറ്റ് മീഡികളും ഇടതടവില്ലാതെ വിശകലനം ചെയ്താലും തന്റെ സുഹൃത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് സാമാന്യഅറിവ് പോലും ആര്‍ജിക്കുന്നതില്‍ നാം പൊതുവെ പരാജയപ്പെടുന്നു. മതങ്ങളെക്കുറിച്ച് എന്തിനറിയണം, ഒരോരുത്തരും തങ്ങള്‍ ജനിച്ച മതമേതായാലും അതിന്റെ ആത്മീയ വശത്തെ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതി, അഥവാ വ്യക്തി തലത്തിനപ്പുറം മതത്തിന് ഒരു ഇടവും നല്‍കേണ്ടതില്ല. ഇതാണ് പൊതുവെ സ്വീകാര്യമായ ധാരണ.

ആരെങ്കിലും മതം പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവന്‍ സങ്കുചിതവാദിയാണ്, നാട്ടില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവനാണ്, അതുതന്നെയാണ് വര്‍ഗീയത എന്ന രൂപത്തിലൊക്കെയാണ് ഫെയ്സ് ബുക്കില്‍ ഈ പോസ്റ്റിനെ തുടര്‍ന്ന് വന്ന ചര്‍ചയില്‍ മുഴച്ച് നിന്നത്. മത പ്രബോധകരുടെ ലക്ഷ്യം ഒരിക്കലും ദൈവത്തിന്റെ പ്രീതിയോ തന്റെ സഹോദരങ്ങളോടുള്ള ഗുണകാംക്ഷയോ ആയിരിക്കുകയില്ലന്നും. അത് മുഖേന ലഭിക്കുന്ന ഭൌതിക സമ്പാദ്യം മാത്രമായിരിക്കുമെന്നും ചിലര്‍ ഉറച്ച് വിശ്വസിക്കുന്നു.
Abdu Raheem: യഥാര്‍ത്ഥത്തില്‍ ഈ മതം മാറ്റാന്‍ നടക്കുന്നത് ഉപരിപ്ലവമായ ഒരു പ്രവര്‍ത്തനം മാത്രം. ഇതിന്റെ പുറകില്‍ ലഭിക്കുന്ന ഭീമാമായ ഫണ്ട് ആണ് ഇതിന്റെ പ്രധാന പ്രചോദനം..!!!
ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് എനിക്ക് ഇങ്ങനെ പറയേണ്ടി വന്നു.

Abdul Latheef:
ഈ പ്രബോധന ശൈലി അടച്ചുപൂട്ടിയ സമുദായങ്ങളില്‍ നടക്കേണ്ടുന്ന മഹത്തായ ഒരു കര്‍മമാണ്. അതിനെ ആ നിലക്ക് തന്നെ സ്വാഗതം ചെയ്യും എന്നാണ് ഫ്രീതിങ്കര്‍ എന്ന് ഗ്രൂപില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തോ ഗുരുതരമായ പാതകം ചെയ്തുവെന്ന രൂപത്തില്‍ ഇതിനോട് പ്രതികരിക്കുന്നവര്‍ ബുദ്ധിയുടെ മഹത്വം മനസ്സിലാക്കിയിട്ടു തന്നെയാണോ എന്ന് ഞാന് സംശയിക്കുന്നു.

തനിക്ക് തോന്നുന്ന വിശ്വാസം വെച്ച് പുലര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൌലികാവകാശമാണ്. ഭരണഘടന ആ നിലക്ക് തന്നെയാണ് അതിനെ കാണുന്നത്. ഇവിടെയുള്ളവരൊക്കെ അത് ചെയ്യുന്നുണ്ട്. ജബ്ബാര്‍ മാഷടക്കം.  ഇസ്ലാം ശരിയല്ല എന്ന് മാത്രമേ അദ്ദേഹത്തിന് പ്രചരിപ്പിക്കാനാവുന്നുള്ളൂവെന്നത് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണത്തിന്റെ ദൌര്‍ബല്യമാണ് കാണിക്കുന്നത്. അതേ പ്രകാരം ആര്‍.എസ്.എസ് കാരും അവര്‍ക്ക് നല്ലതെന്ന് കരുതുന്ന കാര്യങ്ങള്‍ പറഞ്ഞുനോക്കുന്നുണ്ട്. ഞാന്‍ പറയുന്നത് ഇതൊക്കെ നടക്കണം എന്നതാണ്.
വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്ന വിഷമനസ്സുകള്‍ക്ക് ഇപ്രകാരം സംവദിക്കാനാവില്ല. അത് അവരുടെ വിദ്വേഷം അലിയിച്ച് കളയും എന്നത് തന്നെയാണ് കാരണം. മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണ് എന്നത് പതിര് കളഞ്ഞ പഴഞ്ചൊല്ലാണ്. അതില്‍ മതങ്ങളും മതവിഭാഗങ്ങളുമൊക്കെ പെടും. മതപരമായ അജ്ഞത സ്വന്തം മതത്തെക്കുറിച്ചും അന്യന്റെ മതത്തെക്കുറിച്ചും ഉള്ള ആളുകളാണ് വികാര ജീവികളായി മാറുന്നത്. ചിലരുടെ ധാരണ ഇത് പാരത്രിക പ്രതിഫലം ഉദ്ദേശിച്ചൊന്നുമല്ല എന്നാണ്. ഇവര്‍ ഭൌതികവാദികളായിരിക്കും. ഒരു പക്ഷെ ഇവരുടെ അതേ രൂപത്തില്‍ മറ്റുള്ളവരെയും അളക്കുന്നതിന്റെ ഫലവുമാകാം.

സത്യത്തില്‍ ചിന്തിച്ചു നോക്കുക. ഒരു മനുഷ്യന്‍ തന്റെ സഹജീവിയോട് കാണിക്കുന്ന അങ്ങേ അറ്റത്തെ ഗുണകാംക്ഷയല്ലേ താന്‍ മനസ്സിലാക്കിയ സത്യം അപരനുമായി പങ്കുവെക്കുക എന്നത്. ഇത് ചെയ്യാതിരിക്കുന്നതല്ലേ കാപട്യവും അനീതിയും.

ഇസ്ലാം ശരിയല്ല എന്ന് പറയുന്നതില്‍ എന്തോ ഒരു നന്മയുണ്ട് എന്ന് ജബ്ബാര്‍ മാഷ് മനസ്സിലാക്കുന്നതല്ലേ അദ്ദേഹത്തിന്റെ പ്രബോധനത്തിന് (അത് നെഗറ്റീവാണെങ്കിലും) ന്യായം നല്‍കുന്നത്.

അതേ സമയം ബോധ്യമാകാത്ത ഒരാളെ മതംമാറ്റാന്‍ ശ്രമിക്കുക എന്നത് ഒരിക്കലും സ്വാഗതാര്‍ഹമായ ഒന്നല്ല. പ്രലോഭനം കൊണ്ടായാലും ഭീഷണികൊണ്ടായാലും ഇത് തിന്മയും അക്രമവും തന്നെ. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണത്. അതേ സമയം തനിക്ക് നന്മയും സത്യവുമാണെന്ന് ബോധ്യമായ കാര്യം അപരരുടെ മുന്നില്‍ മറച്ചുവെക്കുന്നത് കടുത്ത തിന്മയും അനീതിയുമാണ്. രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, മതനിഷേധത്തിലേക്കും ക്ഷണിക്കാം എന്നാല്‍ മതത്തിന്റെ ധാര്‍മിക സദാചാര മൂല്യങ്ങളോ അതിന്റെ വിശ്വാസാദര്‍ശങ്ങളോ പരിചയപ്പെടുത്താന്‍ പാടില്ല അപ്രകാരം സംഭവിച്ചാല്‍ അത് വര്‍ഗീയത ഇളക്കി വിടും തുടങ്ങിയ വാദങ്ങള്‍ സത്യസന്ധമല്ല. ഇരട്ടത്താപ്പും ആളുകളുടെ കണ്ണില്‍ പൊടിയിടലുമാണ്. മതംമാറ്റം നിരോധിക്കുന്നത് എന്തോ വലിയ സുകൃതമാണ് എന്ന് ധരിക്കുന്നവരുണ്ട്. സ്വന്തത്തിനും അപരര്‍ക്കും ചിന്താസ്വാതന്ത്ര്യം തടയുന്നതിനപ്പുറം അതിന് വല്ല മാനവുമുണ്ടോ.


മനുഷ്യരുടെ വിശ്വാസവും അവരുടെ കര്‍മവുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന മിഥ്യബോധമാണ് ഇത്തരം കാര്യങ്ങളില്‍ ഒരു വിഭാഗം ഇത്തരം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് പിന്നില്‍ . സ്വന്തം മതത്തില്‍ നിന്ന് പുറത്ത് പോകുന്നത് ഏതെങ്കിലും വിശ്വാസിസമൂഹം ഭയപ്പെടുന്നുണ്ടെങ്കില്‍ (ആ ഭയപ്പാട് ന്യയീകരിക്കപ്പെടാം കാരണം തങ്ങളുടെ മതത്തില്‍നിന്ന് മാറുന്നതോടെ അവര്‍ തിന്മയില്‍ പെട്ടുപോകുന്നുവെന്നോ പരലോക മോക്ഷം നഷ്ടപ്പെടുത്തുന്നുവെന്ന് ചിന്തിക്കുന്നത് കൊണ്ടോ ആണത്)   അവര്‍ ചെയ്യേണ്ടത് തങ്ങളുടെ അനുയായികള്‍ക്ക് യുക്തിപൂര്‍വം തങ്ങളുടെ വിശ്വാസത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ്.

തികച്ചും ഭൌതികാവശ്യത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ നാം സൌകര്യാനുസരണം മാറുന്നത് പോലെ തന്നെ മനുഷ്യന്റെ ആത്മീയതയും ഭൌതികതയും പാരത്രികജീവിത്തെയും ഉള്‍കൊള്ളുന്ന മതവിശ്വാസവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മനുഷ്യന്‍ സ്വതന്ത്രനാണ് എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല.

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

മുഹമ്മദ് നബി ദൈവദൂതനോ സാധാരണ മനുഷ്യനോ ?

മുഹമ്മദ് നബി പ്രവാചകനോ അതല്ല കവലം ഒരു ചരിത്ര പുരുഷന്‍മാത്രമോ എന്ന ചോദ്യത്തിന് നാം ഉത്തരം കാണേണ്ടതുണ്ട്. കേവല ചരിത്ര പാരായണം കൊണ്ട് അദ്ദേഹം പ്രവാചകനാണോ എന്ന് നമ്മുക്ക് ഉറപ്പിക്കാനാവുന്ന അറിവ് ലഭിക്കുകയില്ല. അതിന് പ്രത്യേകമായി നമ്മുടെ യുക്തിയും മുന്നറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രവാചകന്‍ എന്നുപയോഗിച്ചത് ദൈവദൂതന്‍ എന്ന അര്‍ഥത്തിലാണ്. അഥവാ മനുഷ്യര്‍ക്ക് ദൈവിക സന്ദേശം അറിയിച്ചു തന്നെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തി.

1400 നൂറ്റാണ് മുമ്പ് മക്കയില്‍ ജീവിച്ച ഒരു വ്യക്തിയായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ലാത്തവിധം ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല  ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യവ്യക്തിത്വം ആര് എന്ന ചോദ്യത്തിനും സത്യസന്ധമായ മറുപടി മുഹമ്മദ് എന്നാണ്.  എന്നാല്‍ എന്താണ് അദ്ദേഹം നിര്‍വഹിച്ച ദൌത്യം. എന്തായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം എന്നതിനെ മനസ്സിലാക്കുന്നതില്‍ ആളുകള്‍ രണ്ട് പക്ഷമാണ്. ഒരു വിഭാഗം അദ്ദേഹം പറഞ്ഞത് അംഗീകരിച്ച് അദ്ദേഹത്തെ വിലയിരുത്തി ഉത്തരം കണ്ടെത്തിയവരാണ്. മറ്റൊരു വിഭാഗം അദ്ദേഹം പറഞ്ഞതിനെ മുഖവിലക്കെടുക്കാതെ അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിച്ചവരാണ്. ഇത് രണ്ടും ഒരേ സമയം ശരിയായിരിക്കുകയില്ല. ഒരു കൂട്ടരുടെ നിലപാട് കൂടുതല്‍ ശരിയോട് അടുത്ത് നില്‍ക്കുന്നുണ്ട്. 

ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? വിശ്വാസകാര്യങ്ങളില്‍ മനുഷ്യബുദ്ധിക്ക് സ്ഥാനമില്ലേ. യുക്തി ഉപയോഗിച്ചാല്‍ മുഹമ്മദ് നബി പ്രവാചകനാണ് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കുമോ?. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാതിരിക്കുന്നവര്‍ എല്ലാ സാധ്യകളും പരിഗണിച്ചിട്ടുണ്ടോ? ഒന്നുകില്‍ മുഹമദ് നബി തന്നെക്കുറിച്ച് അവകാശപ്പെട്ടത് സത്യം. അല്ലെങ്കില്‍ തന്നെക്കുറിച്ച് പറഞ്ഞത് കളവ്. ഇതല്ലാത്ത മറ്റൊരു സാധ്യത ഉണ്ടോ?. അദ്ദേഹം അവകാശപ്പെട്ടത് സത്യമെങ്കില്‍ അതിനെ കളവാക്കിയവരുടെ അവസ്ഥയും വളരെ പ്രയാസകരമാവില്ലേ?.

എങ്ങനെ ഒരു പ്രവാചകനെ തിരിച്ചറിയാം എന്ന് നമ്മുക്ക് ആദ്യം പരിശോധിക്കാം..

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും.

1. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും.
അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും.

2. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും.

3.
അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ , എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല.

4. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. 


5. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല.

6. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും.


പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.'
(ഇസ്ലാം  എന്ന പുസ്തകത്തില്‍നിന്ന് )

ഈ കാര്യങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ബ്ലോഗര്‍ സുഹൃത്തിനുണ്ടായ സംശയവും അതിന് ഞാന്‍ നല്‍കിയ മറുപടികളും സംക്ഷിപ്തമായി ഇവിടെ നല്‍ക്കുന്നു.

ഈ വിശേഷണങ്ങളുള്ള വ്യക്തികള്‍ പ്രവാചകന്‍മാരാണ് എന്നാണോ പറഞ്ഞുവരുന്നത് അങ്ങനെയെങ്കില്‍ ഈ ഗുണങ്ങള്‍ ഒത്തുവരുന്ന ചില ചരിത്രപുരുഷന്‍മാര്‍ പ്രവാചകന്‍മാരാണ് എന്ന് നമ്മുക്ക് പറയാമോ? ഉദാഹരണം ഗാന്ധിജി..

ആദ്യമായി പരിഗണിക്കേണ്ടത് ഏതൊരു മഹാനും തന്നെക്കുറിച്ച് എന്ത് അവകാശപ്പെട്ടുവെന്നാണ്. പ്രവാചകത്വം എന്നത് മനുഷ്യര്‍ ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഒരു മഹാനായ മനുഷ്യന്‍റെ നന്മകളെ പിന്തുടരാന്‍ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചതിന് ശേഷമേ സാധിക്കൂ എന്നുമില്ല. ചരിത്രത്തില്‍ കഴിഞ്ഞ് പോയ പ്രവാചകന്‍മാരെല്ലാം അവരുടെ പ്രവാചകത്വം സ്വയം വാദിച്ചവരാണ്. അത് പരിശോധിച്ച് സത്യമെന്ന് ബോധ്യപ്പെട്ടവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍ . അനുയായികള്‍ വാദം അംഗീകരിക്കുന്നവരാണ്, സ്വീകരിക്കുന്നവരാണ്. അല്ലാതെ വാദം നേതാവില്‍ അടിച്ചേല്‍പിക്കുന്നവരല്ല. ഈ പോയിന്റില്‍നിന്നാണ് നാം പരിശോധന ആരംഭിക്കുന്നത്.

ചുരുക്കത്തില്‍, ഒരാള്‍ ദൈവത്തിന്റെ ദൂതനായി നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ ആദ്യപ്രഖ്യാപനത്തോടൊപ്പം ചേര്‍ക്കുന്നത്. താന്‍ ദൈവത്തിന്റെ ദൂതനാണ് എന്നായിരിക്കും.  മറ്റൊരു സാധ്യത ഒരാള്‍ താന്‍ ദൈവദൂതനാണെന്ന് തെറ്റായ അവകാശവാദമുന്നയിക്കാനുള്ളതാണ്. ഇവിടെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും യോജിച്ചുവരുന്നെങ്കില്‍ അദ്ദേഹം പ്രവാചകനാണെന്ന കാര്യത്തില്‍ പിന്നീട് സംശയിക്കേണ്ട ആവശ്യമെന്ത്?. ഇത് പൊതുവായി പ്രവാചകത്വ സ്ഥരീകരണവുമായി ബന്ധപ്പെട്ടതാണ്.

അതേ സമയം നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. മുഹമ്മദ് നബിയുടെ പ്രവാചകത്വമാണ്. അദ്ദേഹം ഈ മാനദണ്ഡമനുസരിച്ച് പ്രവാചകനാണോ അല്ലേ എന്ന് പരിശോധിക്കാന്‍ മനുഷ്യരിലോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കാരണം അദ്ദേഹം അഭിസംബോധനചെയ്തത് മുഴുവന്‍ മനുഷ്യരെയുമാണ്. ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള ദൈവത്തിന്റെ ദൂതനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മനുഷ്യര്‍ക്കാവശ്യമുള്ള ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക-നാഗരിക-ധാര്‍മികവ്യവസ്ഥകളുമായി ആഗതനായി. അദ്ദേഹത്തെ കണ്ടെത്താനും അതംഗീകരിക്കാനും കഴിഞ്ഞവര്‍ ദൈവനിയമം അനുസരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ മുസ്്‌ലിംകള്‍ എന്ന് വിളിക്കപ്പെട്ടു. ചിലര്‍ ബോധ്യമായതിന് ശേഷവും തള്ളിക്കളഞ്ഞു. ചിലരാകട്ടെ അദ്ദേഹത്തിന്റെ വിളി കണ്ടില്ലെന്ന് നടിച്ചു, ദൈവമവര്‍ക്ക് സത്യബോധനം സ്വീകരിക്കാനാവശ്യമായ ബുദ്ധിയെ അവര്‍ ഉപയോഗപ്പെടുത്തിയില്ല. വേണ്ടവിധം അദ്ദേഹം പ്രബോധനം ചെയ്യപ്പെടാത്തതിനാല്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലകപ്പെട്ടു.

ഏതായാലും നാം നമ്മുടെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാനോ നിരാകരിക്കാനോ മാത്രം നാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പഠിച്ചിട്ടുണ്ടോ?.

എന്താണ് ബനൂഖൈറൈളിയില്‍ സംഭവിച്ചത് ?

യുദ്ധം നടക്കാതെ പോയതില്‍ ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ അല്‍പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ദ്ധിക്കുയല്ലാതെ അല്‍പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്‍ഭത്തില്‍ യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില്‍ അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ. യുക്തിവാദികള്‍ ഞങ്ങളോട് പറയുന്നു പ്രവാചകന്‍ അവരുടെ വാക്കുകള്‍ കേട്ട് നളീര്‍ ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ.

'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'

ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്‍ഭത്തില്‍ അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്‍മാര്‍ ഹൃദയസ്പൃക്കായ രീതിയില്‍ അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില്‍ അവര്‍ ഉദ്ധരിച്ചിരുന്നുവെങ്കില്‍ സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്‌ലാമിനെതിരെ പൊരുതുന്നവരില്‍ നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന്‍ പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്‌നുസാബിത്തിനെ പ്രവാചകന്‍ ഏല്‍പിച്ചു.

അഹ്‌സാബ് യുദ്ധം ശത്രുക്കള്‍ ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്‌ലിംകളില്‍ രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്‌നു മസ്ഊദ്. പ്രവാചകന്‍ അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള്‍ ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്. ഇവിടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ ബിംബാരാധകരാണെന്നും അവര്‍ ചെയ്ത ആകെയുള്ള തെറ്റ് ഇസ്‌ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില്‍ വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്‌ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവാചകന്‍ യുദ്ധം നയിച്ചിട്ടുണ്ടെങ്കില്‍ അത് മതത്തില്‍ ചേര്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിന് എന്നാണ് അവര്‍ യുക്തിമാന്‍മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില്‍ കണ്ടാല്‍ മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്‍ക്ക് ദൈവികദര്‍ശനം നല്‍കാന്‍ വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന്‍ എന്നുതന്നെ അറിയാന്‍ കഴിയണം.

ബനൂഖുറൈള സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ ..

മുസ്ലിംകളോടുള്ള ജൂതരുടെ ശത്രുത

ഈ തലക്കെട്ട് ജൂതരോടുള്ള മുസ്ലിംകളുടെ ശത്രുത എന്നായിക്കൂടെ എന്ന് ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്നതാണ്. എന്നാല്‍ ചരിത്രപരമായോ മതപരമായോ ജൂതന്‍മാരെ ശത്രുപക്ഷത്ത് നിര്‍ത്താവുന്ന പ്രേരകങ്ങളൊന്നുമുണ്ടായിരുന്നില്ല ഇസ്ലാമിന്. പ്രവാചകന്‍മാര്‍ ഏതെങ്കിലും മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്റെ സമുദായമേ.. എന്നാണ് അവരിരോരുത്തരും തങ്ങളുടെ പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രബോധിത സമൂഹം എപ്പോഴും പ്രബോധകരെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. നൂഹ്, ലൂത്ത്, മൂസാ, ഈസാ എന്നീ പ്രവാചകന്‍മാര്‍ക്കൊക്കെ തങ്ങളുടെ പ്രബോധിത സമൂഹത്തില്‍ നിന്ന് ശത്രുക്കളുണ്ടായത് അവര്‍ അതിക്രമമോ അനീതിയോ പ്രവര്‍ത്തിച്ചത് കാരണമായിരുന്നില്ല. പ്രവാചകന്‍ മക്കയില്‍ ആഗതനായപ്പോഴും തന്റെ സമൂഹത്തെ അത്യന്തം ഗുണകാംക്ഷയോടെയാണ് ദിവ്യസന്ദേശത്തിലേക്ക് ക്ഷണിച്ചത്. പതിമൂന്ന് വര്‍ഷം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തി എന്ന് ഏറ്റവും കടുത്ത ഒരു ഇസ്ലാം വിമര്‍ശകന് പോലും പറയാനാന്‍ കഴിയില്ല. പ്രവാചകന്‍ അവരോട് ചെയ്ത ‘തെറ്റ്’ ദൈവദര്‍ശനം അവര്‍ക്ക് പ്രബോധനം ചെയ്തു എന്നതായിരുന്നു. അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയോ കഅ്ബയില്‍ പ്രതിഷ്ടിച്ചിരുന്ന വിഗ്രങ്ങളിലൊന്നിനെപ്പോലും പോറലേല്‍പിക്കുകയോ ചെയ്തില്ല. സത്യസന്ദേശം സ്വീകരിച്ച വിശ്വാസികളെ അവര്‍ കഴിയാവുന്ന വിധത്തിലെല്ലാം ഉദ്രവിച്ചതും തങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവരുണ്ടാക്കിയതുകൊണ്ടല്ല. അവസാനം മദീനയിലെത്തിയപ്പോഴും പ്രവാചകന്‍ സമാധാനത്തിന്റെ മാര്‍ഗമാണ് അവലംബിച്ചത്. ഒരു ഘട്ടത്തിലും മതപ്രചരണത്തിന് ബലപ്രയോഗത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ല. മദീനയിലെ പ്രബലവിഭാഗമായിരുന്നു ജൂതന്‍മാര്‍. മുമ്പ് വിവരിച്ച് കഴിഞ്ഞ സംഭവങ്ങളോടെ ജൂതന്‍മാരുടെ പക വീണ്ടും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒരോ പുതിയ സംഭവങ്ങളും ജൂതന്‍മാരുടെ ശത്രുത വര്‍ദ്ധിപ്പിക്കുയാണുണ്ടായത്.

മുഹമ്മദ് നബിയെയും മുസ്ലിംകളെയും ഉന്‍മൂലനം ചെയ്യുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റുമാര്‍ഗമില്ല എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. തങ്ങള്‍ മാത്രം വിചാരിച്ചാല്‍ അതിന് സാധ്യമല്ലെന്നും കിട്ടാവുന്ന മുഴുവന്‍ അറബിഗോത്രങ്ങളെയും മക്കാനിവാസികളെയും സംഘടിപ്പിക്കുയും ചെയ്ത് മാത്രമേ ഇനി മുസ്ലിംകളെ തോല്‍പിക്കാനാവൂ എന്നവര്‍ കണക്കുകൂട്ടി. ഇതിന് മുന്നിട്ടിറങ്ങിയത് ബനൂനളീര്‍ തലവനായ ഹുയയ്യുബ്നു അഖ്തബാണ്. മുഹമ്മദ് നബിയുടെ ഔദാര്യത്താന്‍ കൈനിറയെ സമ്പത്തുമായി മദീനയില്‍ നിന്ന് മാറിതാമസിക്കാന്‍ അനുവാദം ലഭിച്ചുവെങ്കിലും ബനൂനളീറുകാരില്‍ പ്രതികാരത്തിന്റെ മനസ്സ് എരിയുകയായിരുന്നു. ജൂതഗോത്രങ്ങളില്‍പെട്ട മദീനക്ക് സമീപം താമസിക്കുന്ന ബനൂഖുറൈള ഇത് വരെ മുസ്ലിംകളുടെ ശത്രുപക്ഷത്ത് ചേര്‍ന്നിരുന്നില്ല. എങ്കിലും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുതകുന്ന ഒരു സംഭവം തുടര്‍ന്നുണ്ടായി. അതാണ് ഇനിപറയാന്‍ പോകുന്നത്.

ബനൂ നളീറിന്റെ 'പ്രത്യുപകാരം' അഥവാ അഹ്‌സാബ് യുദ്ധം


(മക്കയില്‍ നിന്ന് വന്ന മുശ്‌രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്‌സാബ് യുദ്ധം എന്നാണ് ലളിതമായി നാം മനസ്സിലാക്കി വരുന്നത്. ബദറും ഉഹദും അവരുടെ കാരണത്താലായിരുന്നതിനാല്‍ അഹസാബ് (ഖന്‍ദഖ്)യുദ്ധവും ആ ഗണത്തില്‍ പെടുത്താറാണ് പതിവ്. ഇതില്‍ ജൂതന്‍മാരുടെ പങ്ക് കരാര്‍ലംഘിച്ച് ശത്രുസൈന്യത്തില്‍ ചേര്‍ന്നെന്ന് നാം ചുരുക്കിപ്പറയുകയും ചെയ്യും. അല്‍പം വിശദമായി നാം ചരിത്രം വായിച്ചാല്‍ ലഭിക്കുന്നത്, ഈ യുദ്ധം സ്‌പോണ്‍സര്‍ ചെയ്തതും അതിന് മുന്‍കൈയ്യെടുത്തതും ജൂതന്‍മാരായിരുന്നു വിശിഷ്യാ ബനുനളീര്‍ എന്ന ജൂതഗോത്രം. അവര്‍ മക്കാനിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.)


ബനൂനളീര്‍ ഗോത്രതലവനായ ഹുയയ്യ്ബിന്‍ അഖതബ്, സലാം ബിന്‍ അബൂഹുഖൈഖ്, കിനാനബിന്‍ അല്‍ഹുഖൈഖ തുടങ്ങിയവര്‍ മക്കയിലെ അറബികളെ യുദ്ധസന്നദ്ധരാക്കുന്നതിന് വേണ്ടി അവിടെയെത്തി. ഇവരോടൊപ്പം ചില അറബിഗോത്രങ്ങളിലെ നേതാക്കളുമുണ്ടായിരുന്നു. മക്കക്കാര്‍ ഹുയയ്യിനോട് ജൂതന്‍മാരെ പറ്റിചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഞാന്‍ അവരെ ഖൈബറിനും മദീനക്കുമിടയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന്‍ നിങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുകയാണ്." ഖുറൈളയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. "മുഹമ്മദിനെ കെണിയില്‍ പെടുത്താന്‍ അവര്‍ മദീനയില്‍ തന്നെ നില്‍ക്കുകയാണ്. നിങ്ങള്‍ അവിടെയെത്തേണ്ട താമസം അവര്‍ നിങ്ങളോടൊപ്പം ചേരും." ഹുയ്യയിന്റെ ഈ അഭിപ്രായം ശരിവെക്കുന്ന തരത്തിലായിരുന്നു ഖുറൈളക്കാര്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ പെരുമാറിയത്.

ഹുയയ്യിന്റെ ഒരോ വാക്കും ഖുറൈശികള്‍ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു. ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ നല്ലത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി നിങ്ങളുടെ മതമാണ് എന്നായിരുന്നു. ഇതില്‍ പല അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. കാരണം ബഹുദൈവത്വം ഒരു നിലക്കും പൊറുപ്പിക്കാത്തവരാണ് ജൂതന്‍മാര്‍ മുഹമ്മദ് നബിയാകട്ടേ പ്രബോധനം ചെയ്യുന്നത് തങ്ങളുടെ അതേ ഏകദൈവത്വവും എന്നിരിക്കെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഹുയയ്യ് നടത്തിയ അഭിപ്രായ പ്രകടനം മുസ്‌ലികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അടക്കാനാവാത്ത അമര്‍ഷത്തിന്റെ ലക്ഷണമായിക്കാണാം. യുദ്ധത്തിന് ഒരു ദിവസവും നിശ്ചയിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടൊപ്പം അദ്ദേഹവും സംഘവും ഗത്ഫാന്‍, മുര്‍റ, ഫസാറ, അശ്ജഅ്, സുലൈ, സഅ്ദ് എന്നീ ഗോത്രങ്ങളുടെ സഹായം കൂടി മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഉറപ്പുവരുത്തി. അതോടെ രൂപപെട്ട സംഖ്യകക്ഷികളുടെ സൈന്യം പതിനായിരത്തോളം പേര്‍ അടങ്ങിയതായിരുന്നു. പുറത്താക്കപ്പെട്ട ബനൂനളീര്‍ ആണ്, ഇത്രവലിയ ഒരു സൈന്യത്തെ സജ്ജീകരിച്ചതിലെ മാസ്റ്റര്‍ ബ്രൈന്‍ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഈ യുദ്ധം മൂലം തങ്ങള്‍ തോല്‍പ്പിക്കപ്പെടുക മാത്രമല്ല വേരോടെ പിഴുതെറിയപ്പെടും എന്ന് വിശ്വാസികള്‍ കണക്കുകൂട്ടി. ഉഹദില്‍ തങ്ങളെ പരാജയപ്പെടുത്തിയത് ഇതിലും എത്രയോ ചെറിയ സൈന്യമായിരുന്നു എന്ന വസ്തുത അവരുടെ പരിഭ്രമം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ശക്തമായ ഒരു യുദ്ധതന്ത്രം ഉടനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പ്രവാചകന്‍ കൂടിയാലോചിച്ചു, പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ) ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുകയും പ്രവാചകന്‍ അംഗീകരിക്കുകയും ചെയ്തു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കാതിരിക്കാന്‍ കിടങ്ങ് കീറുക എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച തന്ത്രം. ഖുറൈളക്കാരുടെ താമസസ്ഥലം വരെ ഇപ്രകാരം വലിയ ഒരു കിടങ്ങ് കീറി. അതുവരെ കരാര്‍ ലംഘിക്കാതിരുന്ന ഖുറൈളക്കാരെ വിശ്വാസത്തിലെടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കേവലം ഊഹത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗവുമായി ചെയ്ത കരാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് പ്രവാചകന്‍ പ്രതിനിധാനം ചെയ്യുന്ന നീതിക്കെതിരാണ്. ആ സന്നിഗ്ദ ഘട്ടത്തില്‍പോലും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് നാം കാണുന്നു. ഈ സന്ദര്‍ഭത്തിലെങ്ങാനും ഖുറൈള കരാര്‍ ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതമാണ് മുസ്‌ലിംകള്‍ നേരിടേണ്ടിവരിക. അതോടെ മാസങ്ങള്‍ നീണ്ട് നിന്ന കിടങ്ങ് അപ്രസക്തമായി മാറുകയും ശത്രുസൈന്യത്തിന് നിഷ്പ്രയാസം ഖുറൈളക്കാരുടെ വാസസ്ഥലത്തുകൂടെ മദീനയില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും.

വര്‍ദ്ധിതആവേശത്തോടെയാണ് സഖ്യസൈന്യം മദീനയിലേക്കടുത്തത്. ഇനിയൊരിക്കലും മുസ്‌ലിംകളുമായി മറ്റൊരു യുദ്ധം വേണ്ടിവരില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഇനി ഇപ്രകാരം ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടുക സാധ്യമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കാരണം വിജയത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എമ്പാടും നല്‍കിയിട്ടാണ് അറബി ഗോത്രങ്ങളടക്കമുള്ള വിഭാഗത്തെ ഹുയയ്യ് ഒരുമിച്ച് അണിനിരത്തിയത്. മദീനയെ സമീപിച്ചപ്പോള്‍ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതമായിരുന്നില്ല. ഒരു സൈന്യാധിപന്‍ എന്ന നിലക്ക് മുഹമ്മദ് നബിയുടെ വിജയമായിരുന്നു അത്. തന്നെ ഒരു ശിഷ്യന്റെ അഭിപ്രായം സ്വീകരിക്കാനും അതില്‍ തീരുമാനമെടുത്ത് സ്വന്തം പക്ഷത്തെ അതില്‍ സഹകരിപ്പിക്കാനും സാധിച്ചു എന്നത് ഒരു വലിയ കാര്യമായിരുന്നു. ശത്രുക്കളെ അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുമാര്‍ പ്രതിരോധിക്കാന്‍ സഹായിച്ചത് ഈ ആസൂത്രണമായിരുന്നു. കിടങ്ങ് ചാടിക്കടക്കാനുള്ള അവരുടെ ശ്രമം പലരുടെയും മരണത്തിലാണ് കലാശിച്ചത്. ചാടികടന്ന് വന്നവരെ നിഷ്പ്രയാസം നേരിടാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ടുപോയി. വളരെ പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് പോകാന്‍ ഉദ്ദേശിച്ചുവന്നവര്‍, നേരിടേണ്ടിവന്നപ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതിശൈത്യം അവരുടെ ആവേശം കെടുത്തി. ഖുറൈശികള്‍ തിരിച്ചുപോകാന്‍ ആലോചിച്ചു. പക്ഷേ ഈ യുദ്ധം നടക്കേണ്ടത് ജൂതന്‍മാരുടെ ആവശ്യമായിരുന്നു. അതിനാല്‍ ഹുയ്യയ് ഈ പ്രതിസന്ധിമറികടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഖുറൈള ഗോത്രത്തെ അദ്ദേഹം മുമ്പെതന്നെ കണ്ടുവെച്ചതാണ്. അദ്ദേഹത്തിന്റെ പരിശ്രമം വിജയം കണ്ടു. ഖുറൈള ഗോത്രം പ്രവാചകനുമായുള്ള കരാര്‍ ലംഘിക്കാന്‍ തീരുമാനിച്ചു.

ഖുറൈളക്കാര്‍ കരാര്‍ ലംഘിക്കുന്നു

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു ആ വാര്‍ത്ത എന്ന് പറയേണ്ടതില്ല. സംഗതിയുടെ വിശദവിവരങ്ങള്‍ അറിയാനായി പ്രവാചകന്‍ മൂന്നംഗസംഘത്തെ ഖുറൈളയിലേക്ക് അയച്ചു. കാര്യങ്ങള്‍ വളരെ മോശമായതായി അവര്‍ക്കനുഭവപ്പെട്ടു. അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഅദുബ്‌നു മുആദിന്റെ നേതൃത്വത്തിലുള്ള സംഘം ആവുന്നത്ര ശ്രമിച്ചു. അവരുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തലവന്‍ സഅദ് പ്രവാചകനുമായുള്ള കരാര്‍ ഈ ഘട്ടത്തില്‍ ലംഘിക്കുന്ന പക്ഷം, നളീര്‍ ഗോത്രത്തിന് നേരിട്ടതിനേക്കാള്‍ ഭയാനകമായ വിപത്ത് അവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും. ഈയൊരു യുദ്ധത്തിന് ശേഷം മുസ്‌ലിംകള്‍ ബാക്കിയുണ്ടാവില്ല എന്ന അറിയുന്നത് കൊണ്ടാവും ഖുറൈള ഗോത്രത്തലവനായ കഅ്ബ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ആരാണീ ദൈവദൂതന്‍ ഞങ്ങളും മുഹമ്മദുമായി ഒരു സംഖ്യവുമില്ല." ഇതോടെ തങ്ങള്‍ ഇനിയവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കി സംഘം പ്രവാചകന്റെ അടുത്തേക്ക് മടങ്ങി. പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം, കേട്ടത് സത്യമായത് കൊണ്ട് അവര്‍ പ്രവാചകനെ മാത്രം അറിയിച്ചു.

ഖുറൈളഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ അഹ്‌സാബ് യുദ്ധതന്ത്രം രൂപപ്പെടുത്തിയത് എന്ന നാം കണ്ടുകഴിഞ്ഞു. ഖുറൈള ഗോത്രം കരാര്‍ ലംഘിച്ചത്തോടെ കിടങ്ങെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ശത്രുസൈന്യത്തിന് നിഷ്പ്രയാസം സാധിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശത്രുക്കള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. ശത്രുക്കള്‍ ആര്‍ത്തിരമ്പി വരുന്നതും തങ്ങളെ ഉന്‍മൂലനം ചെയ്യുന്നതും മുസ്‌ലിംകള്‍ ഭാവനയില്‍ കണ്ടു. വഞ്ചകരായ ഖുറൈളഗോത്രത്തിന്റെ ഭവനങ്ങളില്‍ പതിയിരിക്കുന്ന മരണം തങ്ങളിലേക്ക് നടന്നടുക്കുന്നതായി അവര്‍ക്ക് തോന്നി. നളീര്‍ ഗോത്രത്തെ കൈനിറയെ സമ്പത്തുമായി മദീനവിട്ടുപോകാന്‍ അനുവദിച്ച പ്രവാചകന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചിലരെല്ലാം ചിന്തിച്ചുപോയി. തങ്ങള്‍ വെറുതെവിട്ട ഹുയയ്യ് എന്ന മനുഷ്യന്റെ കാരണത്താല്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടവന്ന ദുര്യോഗവും അവര്‍ അറിഞ്ഞു. സര്‍വശക്തനായ രക്ഷിതാവിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ മനസ്സിലുറപ്പിച്ചു. ഈ സന്ദര്‍ഭം കപടവിശ്വാസികള്‍ നന്നായി ഉപയോഗപ്പെടുത്തി. എന്നത്തെയും പോലെ ശക്തമായ മനശാസ്ത്രയുദ്ധത്തിലാണ് അവര്‍ ഏര്‍പ്പെട്ടത്. ദുര്‍ബലവിശ്വാസികളുടെ മനസ്സിളക്കാന്‍ തക്ക കാര്യങ്ങളൊക്കെ അവര്‍ ചെയ്തു.

യുദ്ധം വീണ്ടും ആരംഭിച്ചു. ഖുറൈളക്കാര്‍ സ്വന്തം കൊട്ടയില്‍ നിന്നിറങ്ങി മുസ്‌ലിംഭവനങ്ങളില്‍ ചെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മദീനാവാസികള്‍ പരിഭ്രാന്തിയില്‍ കഴിയവെ പ്രവാചകന്‍ രക്ഷാമാര്‍ഗങ്ങളെക്കുറിച്ചോര്‍ത്തു. യുദ്ധത്തില്‍നിന്ന് പിന്തിരിയുന്ന പക്ഷം മദീനയുടെ ഉല്‍പന്നത്തിന്റെ മൂന്നിലൊന്ന് നല്‍കാമെന്ന് ഗത്ഫാന്‍ ഗോത്രത്തെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഗത്ഫാന്‍ ഗോത്രത്തിന്റെ ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില്‍ പെട്ട നഈമുബ്‌നു മസ്ഊദ് എന്ന വ്യക്തി ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ സന്നിധിയില്‍ വന്നു. അദ്ദേഹത്തിന്റെ തന്ത്രപൂര്‍വമായ ഇടപെടല്‍ യുദ്ധഗതിയെ പിന്നെയും മുസ്‌ലിംകള്‍ക്ക് അനുകൂലമാക്കി മാറ്റി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ രക്ഷക്കെത്തി ശക്തമായ ഇടിയും മിന്നലും കാറ്റും സംഖ്യസൈന്യത്തെ ചിന്നഭിന്നമാക്കി. അവര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. അഹ്‌സാബ് യുദ്ധമെന്നും ഖന്‍ദഖ് യുദ്ധമെന്നും അറിയപ്പെട്ട ആ സുപ്രധാന സംഭവം അങ്ങിനെ പര്യവസാനിച്ചു.  (തുടരും)

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ജൂതഗോത്രങ്ങള്‍ക്കെതിരെയുള്ള നടപടി

പ്രവാചകന്‍ മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്‍മാരുമുണ്ടായിരുന്നു എന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ മതിപ്പുനേടിയെടുക്കാനും തങ്ങള്‍ കൊണ്ടുനടക്കുന്ന ചിലപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അത് സഹായകമാകുമെന്നും ജൂതന്‍മാര്‍ കണക്കുകൂട്ടി. തങ്ങളെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. പ്രവാചകന്റെ ഓരോ നീക്കവും നിപുണനായ ഒരു രാജ്യതന്ത്രജ്ഞന് യോജിച്ചവിധത്തിലായിരുന്നു. ജൂതന്‍മാരുമായി ഒരു സമാധാന കാരാരില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വിശദമായ വ്യവസ്ഥാപിതമായ ആ കരാറില്‍ മദീനയുടെ ആഭ്യന്തര ഭദ്രതയും ജൂതന്‍മാര്‍ക്കുള്ള വിശ്വസ-ആചാര സ്വാതന്ത്യ്രവും ഉറപ്പാക്കപ്പെട്ടു. ജൂതന്‍മാര്‍ ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കുന്നത് വരെ അതിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടു. മദീനയില്‍ ഈ സമാധാനാന്തരീക്ഷത്തിന്റെ പ്രയോക്താക്കള്‍ ജൂതന്‍മാര്‍കൂടിയായിരുന്നു. അവരുടെ കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെട്ടു. പക്ഷേ കാര്യങ്ങള്‍ വളരെ കാലം തുടര്‍ന്ന് പോകാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാരണത്താലായിരുന്നില്ല അത്. പ്രവാചകന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ബഹുമുഖ ലക്ഷ്യത്തോടെയാണ്. കേവലം ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി മദീനയിലെത്തിയ ശിഷ്ടകാലം കഴിച്ചുകൂട്ടുക അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായിരുന്നില്ല. പ്രവാചകന്‍ തന്റെ ദിവ്യസന്ദേശത്തിന്റെ പ്രബാധനം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു പ്രശ്നങ്ങളുമില്ലാതെ മരണം കൂടാതെ സൌഖ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. അതേ സമയം ഇസ്ലാം എന്ന സമ്പൂര്‍ണമായ ദര്‍ശനം ജീവിതത്തിന്റെ എല്ലാ രംഗത്തും ഇടപെടും. ഇത് മനസ്സിലാക്കാതെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ നല്ല സാധ്യതയുണ്ട്. പ്രവാചകന്‍ നയിച്ച യുദ്ധങ്ങള്‍ മതം അടിച്ചേല്‍പ്പിക്കാനായിരുന്നു എന്ന ലളിതമായ ഉത്തരം അത്തരക്കാരെ തൃപ്തിപ്പെടുത്തുകയും. അതല്ലാത്ത് ഉത്തരങ്ങള്‍ തങ്ങളുടെ മതയുദ്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അനുയായികളുടെ വാചകകസര്‍ത്തായി വ്യാഖ്യാനിക്കുകയും ചെയ്യും. ജീവിതത്തിന്‍ മുഴുമേഖലകള്‍ക്കും മനുഷ്യസ്രഷ്ടാവിന്റെ നിയമങ്ങള്‍ നല്‍കുകയും അവയുടെ പ്രയോഗികത സമര്‍പ്പിച്ചുകാണിക്കുകയുമാണ് പ്രവാചകന്റെ നിയോഗലക്ഷ്യം.

മനുഷ്യര്‍ ഓരോരുത്തരും സ്വന്തം നിലക്ക് വഴികള്‍ കണ്ടെത്തെട്ടെ എന്നും, അവന് ആവശ്യമുള്ള നിയമങ്ങള്‍ തന്നത്താന്‍ നിര്‍മിക്കുകയും ചെയ്യട്ടേ എന്നും അല്ലഹു വെച്ചിട്ടില്ല. അത് ദൈവത്തിന്റെ നീതിയുടെ ലംഘനമാണ് എന്നാണ് ഇസ്ലാം കരുതുന്നത്. വ്യത്യസ്ഥമായ ചിന്താഗതികള്‍ ഉണ്ടായിരിക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കല്‍ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റിരിക്കുന്നു.

പ്രവാചകന്‍ മദീനത്തിലെത്തിയ ശേഷം തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദൈവത്വത്തിന്റെ വക്താക്കളായിരുന്ന ജൂതന്‍മാര്‍ അല്‍പം ആത്മവിശ്വാസത്തിലായിരുന്നുവോ?. തങ്ങളിലാരെയും ഇസ്ലാം സ്വാധീനിക്കാന്‍ പോകുന്നില്ല എന്നവര്‍ ധരിച്ചുവോ?. അല്ലായിരുന്നെങ്കില്‍ അബ്ദുല്ലാഹിബ്നു സലാമിന്റെയും കുടുംബത്തിന്റെയും ഇസ്ലാം ആശ്ളേഷം അവരില്‍ ഇത്ര പ്രതികരണം ഉണ്ടാക്കില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നിര്‍വികാരരായി നോക്കി നില്‍ക്കാന്‍ മാത്രം സഹിഷ്ണുത മറ്റേത് മതത്തില്‍ നിന്ന് പ്രതീക്ഷിച്ചാലും ജൂതമതത്തില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. പുതിയ പ്രവാചകനെക്കുറിച്ച പ്രതീക്ഷയില്‍ മാറ്റം വന്നപ്പോള്‍ തന്നെ അവര്‍ തീരുമാനിച്ചതാണ്, തങ്ങളില്‍ ഒരാളും മുഹമ്മദിന് സഹായകമാകുന്ന രൂപത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിക്കരുതെന്ന്. അതിനുള്ള തന്ത്രങ്ങളൊക്കെ മുന്‍കൂട്ടി അവര്‍ എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ഇനിയും അവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സമൃദ്ധിയെ മാത്രം പരിഗണിച്ച് അടങ്ങിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നില്ല. നജ്റാനില്‍ നിന്ന് വന്ന ക്രൈസ്തവരെ എത്രമാന്യമായാണ് പ്രവാചകന്‍ സ്വീകരിച്ചത്. പ്രവാചകന്റെ പള്ളിയില്‍ പോലും പ്രാര്‍ഥനനടത്തുവാന്‍ അവരെ അനുവദിച്ചു. എത്രമാന്യമായാണവര്‍ പിരിഞ്ഞുപോയത്. ഇപ്രകാരം സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനില്‍ നിന്ന് തങ്ങളുടെ ശത്രുക്കളെ തോല്‍പിക്കാനുള്ള സഹായം എങ്ങനെ ലഭ്യമാകാന്‍. അവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു. മാത്രമല്ല ദിവസംതോറും മുഹമ്മദിന്റെ അനുയായികള്‍ ശക്തിപ്രാപിച്ചുവരുന്നതും അവര്‍ കണ്ടു. തങ്ങളുടെ നിലനില്‍പിന് മദീനയിലെ മുസ്ലിം സാന്നിദ്ധ്യം ഒരു വലിയ ഭീഷണിയായി അവര്‍ക്ക് തോന്നി. അതിനാല്‍ ഏത് വിധേനയും അതിനെ നഷിപ്പിക്കുക എന്നത് പൊതുജൂതമനസ്സായി രൂപപ്പെട്ടു. എന്നാല്‍ ഒറ്റയടിക്ക് പ്രവാചകനെ നേരിടാനുള്ള കെല്‍പ് അവര്‍ക്കുണ്ടായിരുന്നില്ല. മദീനയിലുള്ള കപടവിശ്വാസകളായിരുന്നു അവരുടെ ഒരു കൂട്ട്. അതിന് നല്ല ഒരാളെ തന്നെ അവര്‍ക്ക് കിട്ടി. ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ നേതാവാകാന്‍ തയ്യാറായി നിന്നിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ്. പ്രവാചകന്റെ മദീനയിലേക്കുള്ള ആഗമനമാണ് തന്റെ നേതൃസ്വപ്നത്തിന് വിഘ്നം വരുത്തിയത് എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചു.

പ്രവാചകന്റെ ഏറ്റവും വലിയ ശക്തി ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ ഇണക്കമാണ്. ആദ്യം അതില്‍ വിള്ളല്‍ വീഴ്തണം. അതിന് ഏറ്റവും നല്ലത് ബുഗാസ് യുദ്ധത്തിന്റെ ഓര്‍മ സജീവമായി നിലനിര്‍ത്തുകയാണ്. അതിനായി വിരചിതമായ കവിതകള്‍ ഉദ്ധരിച്ചും മറ്റും രണ്ടുഗോത്രങ്ങളെയും ഇളക്കിവിടാന്‍ ജൂതന്‍മാര്‍ ആവുന്നത്ര ശ്രമിച്ചു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ച് നിന്ന് കൊള്ളയിലേര്‍പ്പെട്ട ചില അറബി ഗോത്രങ്ങളെ തുരത്തിയതും മക്കക്കാരുടെ വ്യാപാര മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ട് ഖുറൈശികളെ സമ്മര്‍ദ്ധത്തിലാക്കി അവരെ അനുനയത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും വിപരീത ഫലമാണ് ഉളവാക്കിയത്. അതിനെ തുടര്‍ന്നുണ്ടായ ബദര്‍ യുദ്ധത്തിലെ മുസ്ലിംകളുടെ വിജയം ഖുറൈശികളേക്കാള്‍ ഞെട്ടിപ്പിച്ചത് ജൂതന്‍മാരെയാണ്. ഇതുവരെ തങ്ങളുടെ മതത്തില്‍നിന്ന് ഇസ്ലാമിലേക്കാകര്‍ഷിക്കുന്നവരുടെ കാര്യത്തിലായിരുന്നു ആശങ്കയെങ്കില്‍ ഇതോടെ സ്വാധീനവും ആധിപത്യത്തിന്റെ വ്യാപനവുംകൂടി അവര്‍ക്ക് പ്രതിരോധിക്കേണ്ടിവന്നു. ജൂതന്‍മാരില്‍ ദിനംപ്രതി ഇസ്ലാമിനോടുള്ള ശത്രുതയും കൂടിവന്നു.

ബനൂഖൈനുഖാഅ് ഇടയുന്നു, കരാര്‍ ലംഘിക്കപ്പെടുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍ . ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന്‍ ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്‍മാര്‍ സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി.

ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന്‍ നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്‍സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള്‍ പിന്തുടര്‍ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള്‍ ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം ലഭിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി.

തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്‍പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില്‍ നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

ബനൂനളീര്‍ കരാര്‍ ലംഘിക്കുന്നു, ശിക്ഷാനടപടി ക്ഷണിച്ചു വരുത്തുന്നു.

ഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്‍മാര്‍ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന്‍ നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്‍കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്‍പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്.

അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്‍പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി.

നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്‍ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന്‍ തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.

(തുടരും...)

2012, ഫെബ്രുവരി 5, ഞായറാഴ്‌ച

മദീനയിലെ ജൂതരും മുസ്ലിംകളും

പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ സമാധാനപൂര്‍വകമായ ജീവിതം നയിച്ചത് ശക്തിയില്ലാത്തത് കൊണ്ടാണ് എന്നും എന്നാല്‍ മദീനയിലെത്തിയപ്പോള്‍ പ്രവചാകന്‍ മുഹമ്മദ് നബി യുദ്ധത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും. അങ്ങനെ മദീനയിലെ ജൂതരെ ഉന്‍മൂലനം ചെയ്തുവെന്നും ഇസ്ലാം വിമര്‍ശകരില്‍ ചിലര്‍ തട്ടിവിടുന്നു. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച ആളുകളുടെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം ആരോപണം ഉന്നിയക്കുന്നത്. വിവാദമായ ബനൂനളീര്‍ സംഭവത്തെ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി മറ്റൊരു ബ്ലോഗില്‍ ഞാനിട്ട പോസ്റ്റ് ഇവിടെയും നല്‍കുകയാണ്.  മദീനയില്‍ പ്രവാചകന്‍ എത്തിയത് മുതല്‍ ബനൂനളീര്‍ സംഭവം വരെയുള്ള കാര്യങ്ങള്‍ ലളിതവും ഹൃസ്വവുമായി വിശദീകരിക്കുകയാണ് ഇവിടെ.


മദീനാവാസികള്‍


ക്രിസ്ത്യാനികളായ റോമക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടി മദ്ധ്യധരണ്യാഴിതീരങ്ങളില്‍ ഓടിപ്പോന്നവരായിരുന്നു മദീനയില്‍ കുടിയേറിയ ജൂതസമൂഹം. മദീനയിലെ ഫലപൂയിഷ്ടമായ സ്ഥലങ്ങളില്‍ അവര്‍ താമസമാക്കി. ഇവര്‍ പ്രധാനമായും മൂന്ന് ഗോത്രക്കാരായിരുന്നു. ബനൂ ഖുറൈള, ബനൂ നളീര്‍, ബനൂഖൈനുഖാഅ്. കൃഷി, കച്ചവടം മുതലായ മാര്‍ഗങ്ങളിലൂടെ ഏറെകുറെ പട്ടണവാസികളുടെ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. കൃഷിസ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു. യഹൂദര്‍ക്ക് ശേഷം ക്രിസ്താബ്ദം 450 ല്‍ യമനിലുണ്ടായിരുന്ന മഅ്റബ് അണകെട്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവിടെ നിന്നും ഔസ് ഖസ്റജ് വിഭാഗവും മദീനയിലെത്തി. ഇവര്‍ക്കുപുറമേ മദീനയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ഗ്രാമീണഅറബിഗോത്രങ്ങളുമുണ്ടായിരുന്നു.

ഔസ്-ഖസ്റജുകാരും ജൂതരും

യമനിലെ അണക്കെട്ടുതകര്‍ന്നപ്പോള്‍ അവിടെ നിന്നും അംറുബ്നു ആമിര്‍ എന്നയാള്‍ തന്റെ കുടുംബവുമായി വടക്കന്‍ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. അംറിന്റെ ഒരു മകനായ ജഫനത്തിന്റെ സന്താനങ്ങള്‍ സിറിയയില്‍ പോയി താമസമാക്കി. ഇവര്‍ക്ക് ആലു ജഫനത്ത് എന്നു ഗസ്സാനികള്‍ എന്നും അറിയപ്പെടുന്നു ഇവര്‍ സ്ഥാപിച്ച രാജവംശത്തിന് ഗസാസിനത്തു രാജവംശംമെന്നും പറയപ്പെടുന്നു.

അംറിന്റെ മറ്റൊരു മകനായ ഹാരിസ് ചെങ്കടല്‍ തീരത്തിനും ഹിജാസ് പര്‍വത നിരക്കുമിടയിലുള്ള തിഹാമയില്‍ താമസമാക്കി.

അംറിന്റെ മൂന്നാമത്തെ പുത്രനായ സഅ്ലബത്തിന്റെ രണ്ടുമക്കളാണ് ഔസും ഖസ്റജും ഇവരാണ് മദീനയില്‍ താമസിച്ചത്. അന്ന് മദീനയിലുണ്ടായിരുന്ന ജൂതഗോത്രങ്ങള്‍ ഔസ് ഖസ്റജ് ഗോത്രങ്ങളെ ഫലഭൂയിഷ്ടമായ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ജീവിക്കാന്‍ അക്കാരണത്താല്‍ അവര്‍ നിര്‍ബന്ധിതതരായി. സിറിയയിലുള്ള തങ്ങളുടെ സഹോദര ഗ്രോത്രം അവിടെ ഒരു രാജവംശത്തിന് അടിത്തറയിടുകയും സൈനികമായി ശക്തിപ്രാപിക്കുകയും ചെയ്യുന്നത് വരെ ഈ അവസ്ഥ തുടര്‍ന്നു. പിന്നീട് അവര്‍ ഗസ്സാനികളോട് സഹായം തേടുകയും അവര്‍ സൈന്യസമേതം വന്ന് ബലം പ്രയോഗിച്ച് യഹൂദരെ പട്ടണത്തില്‍ നിന്ന് പുറത്താക്കി. നല്ല കൃഷിസ്ഥലങ്ങളെല്ലാം ഔസ് ഖസ്റജുകള്‍ക്ക് അധീനപ്പെടുത്തി കൊടുത്തു. എന്നാല്‍ പിന്നീട് ബനൂഖൈനുഖാഅ് കാലാന്തരത്തില്‍ ഖസ്റജികളുമായി സംഖ്യമുണ്ടാക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് താമസിക്കാന്‍ സൌകര്യം നേടിയെടുത്തു. ഇത് കണ്ടപ്പോള്‍ ബനുഖുറൈളയും ബനൂ നളീറും ഔസുമായും സഖ്യമുണ്ടാക്കി ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി. ഇതോടെ ഔസും ഖസ്റജും തങ്ങളുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പരസ്പരം യുദ്ധം ചെയ്യുന്ന വിധം ശത്രുത കഠിനമായി 250 വര്‍ഷത്തിനിടയില്‍ അവര്‍ അനേകം യുദ്ധം ചെയ്തു. അതില്‍ 11 എണ്ണം രക്തരൂക്ഷിതമായ യുദ്ധങ്ങളായിരുന്നു. അവസാന യുദ്ധം നടന്നത് പ്രവാചക നിയോഗത്തിന്റെ എട്ടാം വര്‍ഷമായിരുന്നു. ഈ യുദ്ധത്തിനായി ഔസില്‍ പെട്ട ഒരു പറ്റം യുവാക്കള്‍ സഹായം തേടി മക്കയിലെത്തി.

മദീനയില്‍


പ്രവാചകന്‍ അവരെ കാണുകയും ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവരില്‍ ഇയാസ് ബിന്‍ മുആദ് ഇസ്ലാം സ്വീകരിച്ചു. അതിനിടെ യുദ്ധം പൊട്ടിപുറപ്പെടുകയും അവരിരുവരുടെയും മിക്കവാറും നേതാക്കളെല്ലാം മരണപ്പെടുകയും ചെയ്തു. പ്രവാചകത്വത്തിന്റെ എട്ടാം വര്‍ഷത്തിലാണ് ബുആസ് യുദ്ധം എന്നറിയപ്പെടുന്ന ഈ രക്തരൂക്ഷിത യുദ്ധം നടന്നത്. ഈ ശത്രുത നിലനിന്നാല്‍ ഇരുഗോത്രവും നാമാവശേഷമാകുമെന്ന് അവരിലെ ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഖസ്റജ്നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിനെ നേതാവാക്കാന്‍ ഇരു കക്ഷികളും തീരുമാനിച്ചത്. ഇതിനിടെ ഖസ്റജിലെ ഒരു പറ്റം ആളുകള്‍ ഹജ്ജ് കാലത്ത് മക്കയിലെത്തിയിരുന്നു പ്രവാചകന്‍ അവരെയും സമീപിച്ചു. സംഭാഷണത്തില്‍ ജൂതന്‍മാര്‍ തങ്ങളോട് മുന്നറിയിപ്പ് നല്‍കിയ അതേ പ്രവാചകനാണ് ഇതെന്ന് അവര്‍ മനസ്സിലാക്കി. ബഹുദൈവാരാധകരായ ഔസു-ഖസ്റജുമായി ഭിന്നിക്കുമ്പോള്‍ അവര്‍ സാധാരണ പറയാറുണ്ടായിരുന്നു. അടുത്തുതന്നെ ഒരു പ്രവാചകന്‍ വരും. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിങ്ങളെ കീഴ്പെടുത്തും. അവര്‍ പ്രതീക്ഷിച്ചിരുന്നത് അവരുടെ കൂട്ടത്തില്‍ നിന്നായിരിക്കും ആ പ്രവാചകന്‍ വരിക എന്നായിരുന്നു. ജൂതന്‍മാരുടെ ഭീഷണി ഓര്‍ത്തുകൊണ്ട് ജൂതന്‍മാര്‍ക്ക് മുമ്പ് പ്രവാചകനെ അംഗീകരിക്കാന്‍ അവര്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ജൂതന്‍മാര്‍ തങ്ങളുടെ ധാരണതെറ്റിയപ്പോള്‍ പ്രവാചകനെ പിന്‍പറ്റാന്‍ തയ്യാറായില്ല. അസൂയയും താന്‍പോരിമയും ജൂതന്‍മാരെ ഇസ്ലാമിക സന്ദേശം സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തി. അവര്‍ക്കാകട്ടേ ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തങ്ങളുടെ മക്കളെ അറിയുന്ന പോലെ പ്രവാചകനെ അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് അറിയുകയും ചെയ്തിരുന്നു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ മദീനയില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് എത്തിയവര്‍ പ്രവാചകനുമായി നടത്തിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. നിര്‍ബന്ധിതരായാണ് മുഹമ്മദ് നബിയും അനുചരന്‍മാരും പലായനം ചെയ്തത്. തങ്ങളുടെ സമ്പത്തും സാമഗ്രികളും വ്യാപാരവും മക്കയിലാണ്. മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ജ•ഭൂമിയോടുള്ള സ്നേഹം. തങ്ങള്‍ പെറ്റുവീണ, പിച്ചവെച്ചുവളര്‍ന്ന ഭൂമി ആരുടെയും ഹൃദയവികാരമാണ്. പ്രവാചകന്റെ തുടര്‍ന്നുള്ള നടപടികളുടെ യുക്തി യഥാവിധി ഗ്രഹിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം.

മദീനയിലെത്തിയ പ്രവാചകനെ സ്വീകരിക്കാന്‍ വിശ്വാസികളോടൊപ്പം ജൂതന്‍മാരും ഉണ്ടായിരുന്നു. പ്രവാചകന്‍ അങ്ങേഅറ്റത്തെ നയതന്ത്രജ്ഞതയോടെയാണ് പ്രവര്‍ത്തിച്ചത്. ജൂതന്‍മാരുമായി അദ്ദേഹം കരാറിലെത്തി. മദീനയെ ബാഹ്യശക്തികളില്‍ നിന്ന് രക്ഷിക്കുക. മദീനയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം. ആവശ്യഘട്ടങ്ങളില്‍ മുസ്ലിംകളെ സഹായിക്കുമെന്നും, മറ്റേതെങ്കിലും വിഭാഗവുമായി ചേര്‍ന്ന് അവരെ ആക്രമിക്കുയില്ലെന്നും, ജൂതന്‍മാര്‍ക്ക് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും നിലനിര്‍ത്താനുള്ള അവകാശവുമുണ്ടെന്നും കരാര്‍ ഉറപ്പാക്കി. ഈ കരാറില്‍ ഏര്‍പ്പെടുന്നതിന് ജൂതന്‍മാര്‍ക്ക് ഇതിനപ്പുറം താല്‍പര്യങ്ങളുണ്ടായിരുന്നു. തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് തങ്ങളെ പുറംതള്ളിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പ്രവാചകനുമായി കരാറിലെത്തിയെങ്കിലും അവര്‍ ഒട്ടും സമാധാനചിത്തരായിരുന്നില്ല. ഇസ്ലാമിന്റെ പ്രചാരം അവരുടെ ഉറക്കം കെടുത്തി. അതിനാല്‍ അവര്‍ നിരന്തരം പ്രവാചകനെ പലവിധത്തിലും ശല്യം ചെയ്തുകൊണ്ടിരുന്നു. പ്രവാചകന്‍ അവരോട് വളരെ മാന്യമായാണ് പെരുമാറിയിരുന്നത്.

പക്ഷേ ദിനംപ്രതി മുസ്ലിംകളോടുള്ള ശത്രുത കടുത്തുവന്നു. യഹൂദര്‍ അങ്ങേഅറ്റം ആദരിക്കുന്ന അവരുടെ പണ്ഡിതന്‍ അബ്ദുല്ലാഹിബ്നു സലാം കുടുംബസഹിതം ഇസ്ലാം സ്വീകരിച്ചത് അവരുടെ ശത്രുത വര്‍ദ്ധിക്കാനിടയാക്കി. ഈ സാഹചര്യത്തിലാണ് അവരുടെ പൂര്‍വകാല ചരിത്രം ദിവ്യബോധനത്തിലൂടെ അല്ലാഹു പ്രവാചകനെ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് ആ സൂക്തങ്ങള്‍ മൊത്തത്തില്‍ നല്‍കുന്നത്. അതോടൊപ്പം അവരുടെ പൂര്‍വികര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നു. എപ്പോള്‍ മുതലാണ് അവര്‍ നിന്ദ്യരായതെന്നും. നിഷേധത്തിന് ദൈവത്തിന്റെ ശിക്ഷയെങ്ങനെയാണ് വന്നുപതിക്കുക എന്നൊക്കെ അതില്‍ വിശദീകരിക്കുന്നു.

ഔസ്-ഖസ്റജ് വിഭാഗങ്ങളില്‍ നിന്ന് ഭൂരിഭാഗം പേര്‍ ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും അവര്‍ നേതാവാക്കാന്‍ തീരുമാനിച്ചിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അദ്ദേഹത്തിന്റെ കൂടെ ഒരു സംഘവും ബാഹ്യമായി ഇസ്ലാം സ്വീകരിക്കുകയും കപടന്‍മാരായി നിലകൊള്ളുകയും ചെയ്തു. ഇവര്‍ കാര്യമായി പരിശ്രമിച്ചത് ഇസ്ലാമിനെ ഉള്ളില്‍ നിന്ന് തുരങ്കം വെക്കുവാനാണ്. പുറമെ അവര്‍ അതിനായി ജൂതന്‍മാരെയും കൂട്ടുപിടിച്ചു. അതിനിടെ മക്കക്കാര്‍ മദീനയിലുള്ള ഇസ്ലാമിക ഭരണകൂടത്തെ നശിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഇസ്ലാം മദീനയില്‍ ശക്തിപ്രാപിക്കുന്നത് തങ്ങളുടെ കച്ചവടതാല്‍പര്യങ്ങളെ ബാധിക്കുമെന്നവര്‍ കണക്കുകൂട്ടി. പ്രവാചകന്‍ സ്വീകരിച്ച ചില തന്ത്രപരമായ നടപടികള്‍ അവരുടെ ഈ ധാരണയെ ശക്തിപ്പെടുത്തി. അവരുടെ വ്യാപാരമാര്‍ഗങ്ങളിലേക്ക് ചെറിയ സംഘങ്ങളെ അയച്ച് നാശനഷ്ടങ്ങളേല്‍പിച്ചു. കൊള്ളയോ യുദ്ധമോ ആയിരുന്നില്ല ഈ സംഘങ്ങളുടെ ആദ്യന്തിക ലക്ഷ്യം. മുസ്ലിംകളുമായി ഒരു ധാരണക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു. ഖുറൈശികള്‍ പക്ഷേ ഇവയെ ഒരു യുദ്ധ പ്രഖ്യാപനമായി കാണുകയും മുസ്ലികളെ നശിപ്പിക്കാന്‍ ഒരുങ്ങിപുറപ്പെടുകയും ചെയ്തു. ഇവരോടൊപ്പം ഒളിഞ്ഞുംതെളിഞ്ഞും മദീനയിലെ ജൂതന്‍മാരും പങ്കാളികളായി. കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു അത്. ഒരു വിഭാഗത്തില്‍ നിന്ന് വിശ്വാസവഞ്ചന (കരാര്‍ ലംഘനം) ഭയപ്പെട്ടാല്‍ അവരുടെ കരാര്‍ അവരിലേക്കിട്ടുകൊടുക്കുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (അന്‍ഫാല്‍ 58) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ജൂതന്‍മാരും കപടവിശ്വാസികളും ഇസ്ലാമിനെതിരില്‍ അവരവരുടേതായ പങ്ക് വഹിച്ചു.

(തുടരും... )

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review