2011, ജനുവരി 29, ശനിയാഴ്‌ച

ജബ്ബാര്‍ എന്ന മുസ്ലിം പരിഷ്‌കര്‍ത്താവ് !!

ഒരു യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ (2)

പ്രമുഖ യുക്തിവാദി ഇ.എ.ജബ്ബാറും അദ്ദേഹത്തോടൊപ്പമുള്ളവരും പറയുന്ന വാദങ്ങള്‍ ഇവിടെ മിക്കപ്പോഴും ചര്‍ച വിഷയമാകാറുണ്ട്. പല പ്രവാശ്യം സൂചിപ്പിച്ച പോലെ. ഈ ബ്ലോഗിന്റെ പ്രചോദനം ഇ.എ. ജബ്ബാറിന്റെ ബ്ലോഗുകളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏതെങ്കിലും വാദത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. ജബ്ബാര്‍ മാഷ് തന്നെ പല ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലും നല്‍കിയ വീഡിയോ ഇവിടെ നല്‍കുകയാണ്. ഈ വീഡിയോപ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ മാത്രമേ ഇവിടെ ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ.  ഇതില്‍ രണ്ട് പ്രസംഗങ്ങളുണ്ട്. പ്രസംഗം കേട്ടുതുടങ്ങുന്നതിന് മുമ്പ് രണ്ടുവാക്ക്. (മിക്കവരും ഇത് വായിക്കുന്നതിന് മുമ്പ്  കേട്ടുകഴിഞ്ഞിട്ടുണ്ടാകും)

എന്താണ് ഇസ്ലാമുമായി ഇ.എ.ജബ്ബാറിന് ഇപ്പോഴുള്ള ബന്ധം. ചിലര്‍ അദ്ദേഹത്തെ ഒരു മുസ്ലിം പരിഷ്‌കര്‍ത്താവായി കാണുന്നുണ്ടോ എന്ന് സംശയം. അദ്ദേഹത്തിനും അതു പോലെ തോന്നുന്നുണ്ടോ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെയും എഴുത്തിന്റെയും ചിലയിടത്തെ ശൈലി അതാണ്. അങ്ങനെ ഈ പ്രസംഗത്തെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമില്‍ ഒരു വലിയ പരിഷ്‌കരണം ആവശ്യമാണ്. കാരണം. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം ആധുനിക കാലഘട്ടത്തിലെ വൈജ്ഞാനിക വിസ്‌ഫോടനം വെച്ചു ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ച് വലുതായൊന്നും അറിയാത്ത, ശ്ക്തിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശക്തിയില്ലാത്ത, കാരുണ്യമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കാരുണ്യം പ്രായോഗികമായി കാണിക്കാത്ത ദൈവമാണ്. ഈ ദൈവസങ്കല്‍പം ഒന്ന് പരിഷ്‌കരിക്കണം. പിന്നെ ആരുടെ വിശ്വാസത്തെയും നിരൂപണം ചെയ്യരുത്. ഒന്നും പ്രചരിപ്പിക്കരുത്. ആശയസംവാദത്തില്‍ തീരെ ഏര്‍പ്പെട്ടുപോകരുത്. എല്ലാ ദൈവസങ്കല്‍പങ്ങളും ശരിയാണെന്ന് അംഗീകരിക്കുക. ബിംബാരാധനയെ നിരൂപണം ചെയ്യരുത്. ഇതാണ് ചിലപ്പോള്‍ അദ്ദേഹത്തില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിയുന്ന പരിഷ്‌കര്‍ത്താവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ റോള്‍. ശേഷം പ്രസംഗിക്കുന്ന വ്യക്തി അതിലേക്ക് സൂചന തരുന്നുണ്ട്. ഇസ്ലാമില്‍ ഇതുവരെ പരിഷ്‌കരണം നടന്നിട്ടില്ലത്രേ. ലോകത്തെ മിക്ക മതങ്ങളിലും പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. 500 വര്‍ഷം പഴക്കമുള്ള സിഖ് മതത്തില്‍ പോലും. പക്ഷെ ഇസ്ലാമില്‍ നടന്നിട്ടില്ല. നടന്നാല്‍ എന്ത് സംഭവിക്കും അതിനും അദ്ദേഹം സൂചന തരുന്നുണ്ട്. അഞ്ച് നേരം 'അല്ലാഹു വലിയവനാണ്' എന്ന് വിളിച്ച് പറയുന്ന ബാങ്ക് എങ്കിലും നിര്‍ത്തും.

മറ്റുചിലപ്പോള്‍ മുഴുവന്‍ മതങ്ങളെയും തകര്‍ത്ത് അവിടെ മനുഷ്യത്വം എന്ന് മതം സ്ഥാപിക്കാന്‍ നടക്കുന്ന ഒരു മുഴുത്ത ദൈവനിഷേധിയും മതനിഷേധിയുമായിട്ടും പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോള്‍ മതപരമായ വേര്‍ത്തിരിവൊന്നുമില്ല. ഏത് മതമായാലും തിന്മതന്നെ. മതം നഷിക്കട്ടേ മനുഷ്യത്വം വളരട്ടേ. ഇതാണ് മുദ്രാവാക്യം. ഇനി നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്ന പ്രസംഗം ആദ്യവിഭാഗത്തില്‍ പെടുന്നതാണ്. അഥാവാ പരിഷ്‌കര്‍ത്താവിന്റെ റോളില്‍. അതുകൊണ്ടാണ് എല്ലാ മതങ്ങളും അവരവരുടെ ദൈവത്തെ വിളിച്ചോട്ടെ എന്ന ആനുകൂല്യം നല്‍കുന്നത്. മറ്റു മതസങ്കല്‍പങ്ങളെ വിമര്‍ശിക്കാന്‍ പോയാല്‍ മതങ്ങള്‍ക്കിടയില്‍ ശണ്ഠവളരും സ്പര്‍ദയും കുഴപ്പവുമുണ്ടാകും. (അപ്പോള്‍ ഒരു വിഭാഗം വന്ന് മതങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ വേണ്ടി പണിയെടുത്താലോ എന്ന് ചോദിക്കരുത്.) നിങ്ങള്‍ കേള്‍ക്കുന്നതിന് മുമ്പ് അവയെ നിരൂപണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യം ആ പ്രസംഗം കേള്‍ക്കുക.





2011, ജനുവരി 27, വ്യാഴാഴ്‌ച

ജബ്ബാറിന്റെ വിതണ്ഡവാദങ്ങള്‍ (1)

[ഇസ്ലാമും വിഗ്രഹാരാധനയും : ലാത്തമനാത്തദൈവങ്ങളെ അംഗീകരിക്കുന്ന വെളിപാട് പിശാചിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഖുര്‍ ആനില്‍ നിന്നും ഒഴിവാക്കി പകരം വേറെ ആയത്തിറക്കുകയുണ്ടായല്ലോ. എന്നാല്‍ നബിക്കോ അല്ലാഹുവിനോ തിരിച്ചറിയാനും തിരുത്താനും സാധിക്കാതെ പോയ നിരവധി `പൈശാചിക വചനങ്ങള്‍ `അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇനിയുമുണ്ടെന്നു ന്യായമായും കരുതാം.

ഇതാ ഒരുദാഹരണം:- إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ
“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]

ശിര്‍ക് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവനാണല്ലോ ഇബ് ലീസ്. ഇറങ്ങിപ്പോരുമ്പോള്‍ ഇബ് ലീസ് ദൈവത്തോട് പറഞ്ഞത് “എന്നോട് ചെയ്ത ചതിക്കു ഞാന്‍ പകരം വീട്ടും.” എന്നാണ്.. മനുഷ്യരെക്കൊണ്ട് ശിര്‍ക് ചെയ്യിക്കാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതു ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഖുറ് ആനിലെ നിരവധി വചനങ്ങളും മുസ്ലിംങ്ങളുടെ പല ചെയ്തികളും വ്യക്തമാക്കുന്നത്.

ബിംബാരാധന തെറ്റാണെന്ന് സ്വന്തം അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ ഒടുവില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനയുടെ ചളിക്കുണ്ടിലേക്കു തന്നെ ആഴ്ത്തി വിട്ടതെന്തുകൊണ്ടാണെന്ന കാര്യം ഇസ്ലാമിക ചിന്തകരെത്തന്നെ ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ്. മക്ക തനിക്കു കീഴടങ്ങിയതോടെ മുഹമ്മദിന്റെ വിഗ്രഹവിരോധം പമ്പ കടന്നു!

ഹജ്ജ് എന്ന പേരില്‍ അവിടെ നടന്നു വന്ന പ്രാകൃതാചാരങ്ങളെല്ലാം നില നിര്‍ത്താന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളെപ്പോലും അമ്പരപ്പിച്ചതായി വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറയുന്നു. മേല്‍ ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യത്തിന് കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:

“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”

ഹജ്ജ് എന്ന പ്രാകൃതവും മൂഡവുമായ ജാഹിലിയ്യ ആചാരം ഇസ്ലാമില്‍ നിലനിര്‍ത്തിയതിന്റെ പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയില്ലേ? ഈ ആയത്തുള്‍പ്പെടെ വിഗ്രഹാരാധനക്കു പ്രേരകമായ പല വെളിപാടുകളും പിശാചിന്റെതാകാന്‍ ഇടയില്ലേ? എന്തൊക്കെയാണ് ഹജ്ജിന്റെ പേരില്‍ അവിടെ നടക്കുന്നത്? കല്ലിനെ ചുറ്റുക, കല്ലിനെ ചുംബിക്കുക, കല്ലിനെ കല്ലെറിയുക,തല മൊട്ടയടിക്കുക, ഒട്ടകങ്ങളെ ബലിയറുക്കുക എന്നിങ്ങനെ അറബിനാടോടികളുടെ എല്ലാ അനാചാരങ്ങളും ഇതിന്റെ ചടങ്ങുകളായി നടക്കുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേ വിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ പോലും ഈ വിഗ്രഹങ്ങളുടെ `പരിശുദ്ദി` കാക്കുന്നു!! അതേ സമയം തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു കളിയാക്കുകയും ചെയ്യും!]

ജബ്ബാര്‍ മാഷ് വെച്ച മഞ്ഞകണ്ണടുയുടെയും ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയുടെയും ഫലമാണ് ഇവിടെ അദ്ദേഹം പകര്‍ത്തിവെച്ച പോസ്റ്റ്.

സഫാ മര്‍വക്കിടയില്‍ ഓടാനാവശ്യപ്പെട്ടത് അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെ ഓര്‍ത്തുകൊണ്ടാണ് എന്ന് ഇസ്ലാം വിമര്‍ശകരില്‍ ആരോ പറഞ്ഞതുകേട്ട് ചങ്കുതൊടാതെ  വിഴുങ്ങുകയും യുക്തിയുപയോഗിച്ച് അല്‍പവും ചിന്തിക്കാതെ പകര്‍ത്തിവെച്ചിരിക്കുകയാണ് അദ്ദേഹം. ഹജ്ജ് എന്ന കര്‍മം മുഹമ്മദ് നബി ആരംഭിച്ചതല്ല. ഇബ്‌റാഹിം നബി മുതല്‍ ഉള്ളതാണ്. ഇടക്ക് വിഗ്രഹാരാധനയിലേക്ക് മനുഷ്യര്‍ മാറിയപ്പോള്‍ അവര്‍ രണ്ട് മലയിലും ബിംബങ്ങളെ പ്രതിഷ്ഠിച്ചു. മുഹമ്മദ് നബിയുടെ പ്രബോധനത്തോടെ വിഗ്രാഹാരധനയുടെ അര്‍ഥശൂന്യത മനസ്സിലാക്കിയ അറബികള്‍ അതില്‍നിന്ന് പിന്‍മാറി (മാഷിന് ഇപ്പോഴും അത് മനസ്സിലായില്ല. മറ്റുള്ളവരുടെ വിഗ്രഹാരാധനയെ വിമര്‍ശിക്കുന്നുവെന്നത് അദ്ദേഹം മുസ്ലിംകളില്‍ കാണുന്ന ഒരു മഹാഅപരാധമാണ്). പിന്നീട് ഹജ്ജിനെ സംസ്‌കരിച്ചെടുത്തപ്പോള്‍ നിര്‍ദ്ദേശിച്ച സഫാ മര്‍വ ഓട്ടം ചിലര്‍ക്ക് ദുസ്സഹമായി കാരണം അവരത് നേരത്തെ വിഗ്രഹങ്ങളെ വെച്ച് ചെയ്തിരുന്നതാണ്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവരോട് പറഞ്ഞതാണ് ജബ്ബാര്‍ ഉദ്ധരിച്ച സൂക്തം. അതിന്റെ സന്ദര്‍ഭമാണ് പണ്ഡിതന്‍മാര്‍ വിശദീകരിച്ചത്. പക്ഷെ ജബ്ബാര്‍ അതിന് അദ്ദേഹത്തിന്റേതായ ഒരു വിശദീകരണം നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ വൃഥാശ്രമം നടത്തുകയാണ് ഇവിടെ ചെയ്തത്.

ആരാധനാപരമായ ചടങ്ങുകള്‍ക്ക് ചില മഹത്തായ ധര്‍മങ്ങളുണ്ട് അത് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കും അതിന് സന്നദ്ധമാകാത്തവര്‍ക്കും ആ ചടങ്ങുകളുടെ ആത്മാവും അവയുടെ മനശാസ്ത്രപരമായ ധര്‍മവും ഗ്രഹിക്കാനാവുകയില്ല. അവര്‍ക്ക് ആരാധനകള്‍ കുത്തിമറിച്ചിലും കല്ലേറുമായി മാത്രം അനുഭവപ്പെടും അത് മനസ്സിലാക്കിക്കൊടുക്കാന്‍ ഞാന്‍ നിസ്സഹായനാണ്. അതൊന്നുമില്ലാതെ ബുദ്ധി,യുക്തി എന്നൊക്കെ പറഞ്ഞ് ആളെ സംഘടിപ്പിക്കാന്‍ പതിറ്റാണ്ടുകളായി ശ്രമം നടത്തിയിട്ട്. അവസാനം അഖിലലോക നാസ്തിക സമ്മേളനങ്ങള്‍ പോലും സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരാനെ കഴിയുന്നുള്ളൂ. അതില്‍ നിന്നെങ്കിലും ജനങ്ങളുടെ മനസ്സും മസ്തിഷ്‌കവുമറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് 1400 വര്‍ഷം മുമ്പ് അറേബ്യന്‍ മരുഭൂമിയില്‍ ജനിച്ച 'സംസ്‌കാരമില്ലാത്ത' ഒരു അറബിയായിരുന്നുവെന്ന് ഇവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.

വളരെയധികം അച്ചടക്കവും അനുസരണവും വേണ്ട വകുപ്പുകളായ പട്ടാളം പോലീസ് തുടങ്ങിയ വകുപ്പുകളില്‍ സലൂട്ടടിയും മറ്റും എന്തിനാണ് എന്ന് ഏതെങ്കിലും ഒരു മനശാസ്ത്രകാരനോട് അന്വേഷിക്കുക അദ്ദേഹം ചിലതെല്ലാം പറഞ്ഞുതരും അതും ഞങ്ങളുടെ നമസ്‌കാരവും നോമ്പും ഹജ്ജുമൊന്ന് താരതമ്യപ്പെടുത്തുക. ചിലതെല്ലാം ബോധമണ്ഡലത്തിലേക്ക് പ്രവേശിക്കാതിരിക്കില്ല. വെറുതെ അരാധനകളെ അവഹേളിക്കുന്നതിനുള്ള സമയമെങ്കിലും അങ്ങനെ താങ്കള്‍ക്ക് ലാഭിക്കാനാവുകയും ജനോപകാരമായ വല്ലതിലും ചെലവഴിക്കുകയും ചെയ്യാം.
  

2011, ജനുവരി 25, ചൊവ്വാഴ്ച

ചൂഷണവും ലൈംഗികഅരാജകത്വവും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (3)

നാസ്തിക സംസ്‌കാരം സാമ്പത്തിക രംഗത്ത് നല്‍കിയ സംഭാവന വ്യാവസായിക വിപ്ലവത്തിന്റെ രൂപത്തിലായിരുന്നു. അതുവരെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥതിയെ അത് പിഴുതെറിഞ്ഞു. യന്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ അധികോല്‍പാദനമുണ്ടായി. ഇത്രയും കാര്യങ്ങള്‍ മനുഷ്യന്റെ പുരോഗതിയുടെ ഗണത്തില്‍ എണ്ണാവുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുമായി ബന്ധപ്പെട്ടുണ്ടായ സ്വാഭാവിക പ്രതികരണങ്ങളെക്കൂടാതെ നാസ്തികതയുടെ ഫലമായുണ്ടായ പ്രശ്‌നങ്ങളാണ് ഇവിടുത്തെ പ്രതിപാദ്യം.

യന്ത്രങ്ങളുടെ കടന്നുവരവോടെ ആയിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ത്വഴില്‍രഹിതരായി മാറി. അതോടെ മനുഷ്യന്റെ എല്ലാ ചലനങ്ങളുടെയും കേന്ദ്രബിന്ദു ഒരു ചാണ്‍ വയറായി പരിണമിച്ചു. വ്യവസായം കൃഷിയെ അടിപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് പട്ടണങ്ങളില്‍ തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തൊഴിലില്ലായ്മ അസ്ഥിരവാസത്തെ അനിവാര്യമാക്കിയപ്പോള്‍ വേതനം സ്ത്രീകളെക്കൂടി വീടിനു പുറത്ത് ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇത് കുടുംബമെന്ന സുപ്രധാന സാംസ്‌കാരിക സ്ഥാപനത്തിന്റെ അടിത്തറയെ ഇളക്കി. മത-ധാര്‍മിക വിഭാവനകള്‍ക്ക് യാതൊരു പരിഗണനയും ലഭ്യമല്ലാത്ത സാമൂഹികാന്തരീക്ഷത്തില്‍ പണവും ഭൗതികാവശ്യങ്ങളുടെ പൂര്‍ത്തീകരരണവും മാത്രമായി ജീവിതത്തിന്റെ അന്തിമ ലക്ഷ്യം.

റൊട്ടിയുടെ ബലിപീഠത്തില്‍ തന്റെ വിലപ്പെട്ട എന്തിനെയും കുരുതികൊടുക്കാനാണ് നാസ്തികതയിലധിഷ്ഠിതമായ വ്യാവസായിക വിപ്ലവം മനുഷ്യനെ പഠിപ്പിച്ചത് എന്നാണ് ചിന്തകര്‍ അന്നത്തെ ജീവിത മൂല്യങ്ങളുടെ നിരാസത്തെയും ചൂഷണത്തെയും ബന്ധപ്പെടുത്തി പറഞ്ഞത്. മനുഷ്യനെ സംബന്ധിച്ച പ്രത്യേകരീതിയിലുള്ള യാന്ത്രിക വിഭാവനം പ്രചാരം നേടിയതും ഇക്കാലത്താണ്. മനുഷ്യന്റെ അവയവങ്ങള്‍ക്ക് മാത്രമല്ല അവന്റെ മനസ്സിനും സദാചാരത്തിനും സാങ്കേതികമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടു. ആ വ്യാഖ്യാനത്തിന്റെ ചട്ടക്കൂട്ടില്‍ ആത്മീയ മൂല്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമുണ്ടായില്ല. ക്രൂരമായ ചൂഷണത്തിന് തൊഴിലാളികള്‍ വ്യാപകമായി വിധേയമാക്കപ്പെട്ടു.

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് മൃഗീയമായ ഒരു തത്വശാസ്ത്രം രൂപപെടുത്തി എന്നതാണ് നാസ്തിക സംസ്‌കാരത്തിന്റെ കുടുംബപരമായ സംഭാവന. ധാര്‍മിക മൂല്യങ്ങളെ നശിപ്പിക്കുന്നതിലും നാഗരിക വ്യവസ്ഥയുടെ അധഃപതനം പൂര്‍ത്തീകരിക്കുന്നതിലും ഈ തത്ത്വശാസ്ത്രം വലുതായ സ്വാധീനം ചെലുത്തി. വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാതലത്തില്‍ സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിനനുസരിച്ച സ്ത്രീ-പുരുഷ സമത്വം എന്ന കൃത്രിമ സിദ്ധാന്തത്തിന് തത്ത്വശാസ്ത്രജ്ഞന്‍മാര്‍ മുന്നോട്ട് വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏത് ജോലിയിലും പുരുഷന് ഒപ്പത്തിനൊപ്പം മത്സരിക്കുകയും സാമ്പത്തികമായി സ്വന്തം കാലില്‍നില്‍ക്കുകയുമാണ് സ്ത്രീയുടെ യഥാര്‍ഥ ദൗത്യമെന്ന് പറഞ്ഞ് ധരിപ്പിച്ചു.

സ്ത്രീ പുറത്തിറങ്ങരുതെന്നോ അവര്‍ ഒരു നിലക്കും സാമുഹ്യപുരോഗതിയുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കരുതെന്നോ മതങ്ങള്‍ക്കും വാദമില്ല. എന്നാല്‍ അവരുടെ യഥാര്‍ഥ ദൗത്യം സംബന്ധിച്ച് നാസ്തികതയുടെ മേല്‍ പ്രസ്താവിച്ച ബോധനം വഞ്ചനാത്മകമാണെന്ന് മതം കരുതുന്നു.  മതധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായതും ദേഹേഛക്കും ഭോഗാസക്തിക്കും അടിപ്പെട്ട ലൈംഗികസ്വാതന്ത്ര്യവും നിമിത്തമായത് അനിയന്ത്രിതമായ വ്യഭിചാരത്തിനും അതുവഴി എണ്ണമറ്റ വിവാഹമോചനത്തിനുമാണ്.  ലൈംഗിക സ്വാതന്ത്ര്യം തികച്ചും പ്രകൃതിപരമാണെന്നും പാപമല്ലെന്നുമുള്ള പുരോഗമന തത്ത്വശാസ്ത്രം മറ്റൊരു പ്രശ്‌നത്തിന് വഴിതുറന്നു. അത് പരിഹരിച്ചത് സന്താന നിയന്ത്രണ സിദ്ധാന്തത്തിന് പ്രചാരം നല്‍കിക്കൊണ്ടാണ്.

സന്താനനിയന്ത്രണത്തില്‍ സാമ്പത്തികവും നാഗരികവുമായ വമ്പിച്ച നേട്ടങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെട്ടു. എന്നിട്ടും സന്തത്യുല്‍പാദനം വേണ്ടവണ്ണം തടയാന്‍ കഴിയാതെ വരികയും ജാരസന്താനങ്ങള്‍ ഒരു സ്ഥിരം പ്രശ്‌നമായി മാറുകയും ചെയ്തപ്പോള്‍ അതിന് പരിഹാരം കണ്ടത്, ജാരസന്താനങ്ങള്‍ക്ക് വിഹിത സന്താനങ്ങള്‍ക്കുള്ള അതേ സ്ഥാനം നല്‍കാനും എല്ലാതരത്തിലുള്ള മാതൃത്വത്തെയും ഒന്നായിക്കാണാനുള്ള ചിന്താഗതി പ്രചരിപ്പിച്ചുകൊണ്ടാണ്. ലൈംഗിക അരാചകത്വം അതിന്റെ മൂര്‍ധന്യത പ്രാപിച്ചു എന്നതായിരുന്നു ഇതിന്റെയൊക്കെ സ്വാഭാവിക ഫലം. സാര്‍വത്രികമായ ഈ സാമൂഹികാധഃപതനം മാനുഷിക ധാര്‍മികതയുടെ അടിവേരുകളെ പുഴക്കിയെറിഞ്ഞുവെന്നതാണ് മാനവകുലം നാസ്തികസംസ്‌കാരം മൂലം അനുഭവിച്ച എറ്റവും ദുരന്തപൂര്‍ണമായ വസ്തുത.

2011, ജനുവരി 21, വെള്ളിയാഴ്‌ച

മനുഷ്യപുരോഗതിയും യുക്തിവാദികളും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (2)

'സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.' 

യുക്തിവാദിയായ ഇ.എ. ജബ്ബാറാണ് മേല്‍ വരികള്‍ സ്വന്തം ബ്ലോഗിന്റെ മുഖവുരയായി നല്‍കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ പദങ്ങള്‍ക്കും യുക്തിവാദികള്‍ക്ക് അവരുടേതായ അര്‍ഥമുണ്ട്. അത് വിശ്വാസികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നമാണ്. യുക്തിവാദികള്‍ തങ്ങളുടെ ജീവിതവീക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത വാക്കുകള്‍ വ്യാഖ്യാനിക്കുന്നത്. അതെന്താണെന്ന് സാധാരണ യുക്തിവാദികള്‍ വിശദീകരിക്കാറില്ല. ഇവ മനസ്സിലാക്കാതെ യുക്തിവാദികളുമായുള്ള ചര്‍ച ഫലശൂന്യമത്രേ. അതുകൊണ്ട് ഈ ചര്‍ച നാസ്തികതയുടെ മൗലികാടിത്തറയെ വിശകലനം ചെയ്യാന്‍ കൂടിയുള്ളതാണ്.

കഴിഞ്ഞ പോസ്റ്റില്‍ ലിബറലിസം (സര്‍വതന്ത്രസ്വതന്ത്രചിന്ത) വിശദീകരിച്ചു. ഇവിടെ നമ്മുക്ക് അവരുടെ മറ്റൊരു മൗലികാടിത്തറയെ പരിശോധിക്കാം.

2. പദാര്‍ഥവാദം (Materialism)

നാസ്തികസംസ്‌കാരത്തന്റെ മറ്റൊരു സംഭവനായാണ് പദാര്‍ഥവാദം(Materialism). 'പദാര്‍ഥത്തിനപ്പുറം ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അതിന് മനുഷ്യനുമായോ മനുഷ്യന് അതുമായോ ബന്ധമൊന്നുമില്ല. മനുഷ്യന്‍ തന്റെ ലക്ഷ്യമാക്കേണ്ടത് ഭൗതിക താല്‍പര്യങ്ങളെ മാത്രമാകുന്നു. പണം, ഭക്ഷണം, വസ്ത്രം, കൃഷി, വ്യവസായം, അസംസ്‌കൃ പദാര്‍ഥങ്ങള്‍ , കമ്പോളങ്ങള്‍  എന്നിത്യാദി വസ്തുക്കളെക്കുറിച്ചു മാത്രമേ മനുഷ്യന് ചിന്തിക്കാവൂ. ഇതിനപ്പുറം മനുഷ്യന്‍ തന്റെ മസ്തിഷ്‌കവും കഴിവുകളും വിനിയോഗിക്കേണ്ടതായി യാതൊന്നുമില്ല. ഈ ലോകത്തിന് ശേഷം വരാനിരിക്കുന്ന മറ്റൊരു ലോകത്തെയും അതിലെ വിചാരണയെയും അതിന്റെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകളെയും മുമ്പില്‍വെച്ചുകൊണ്ടാണ് ഒരു മനുഷ്യന്‍ തന്റെ ലാഭ-നഷ്ടങ്ങള്‍ കണക്കാക്കുന്നതെങ്കില്‍ അവന്‍ പരമ്പര വിഢിയാണ്. ഭൗതികമായ ലാഭ-നഷ്ടങ്ങള്‍ മാത്രമായിരിക്കണം നന്മയുടെയും തിന്‍മയുടെയും മാനദണ്ഡം' ഇതാണ് പാദാര്‍ഥവാദത്തിന്റെ രത്നച്ചുരുക്കം.

ദൈവത്തെ നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഉരുത്തിരിഞ്ഞ ഒരു വാദമാണ് പദാര്‍ഥവാദം. മനസ്സ്, ആത്മാവ്, യുക്തിചിന്ത, ബുദ്ധി എന്നിവയില്‍ ചിലതിനെ പൂര്‍ണമായി നിഷേധിക്കുകയോ ചിലതിന് പദാര്‍ഥപരമായ വ്യാഖ്യാനം നല്‍കുകയോ ചെയ്തു. അങ്ങനെയാണ് ആത്മാവിനെ നിഷേധിക്കുകയും മനസ്സ്, ബുദ്ധി, യുക്തി എന്നിവയെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെടുത്തുകയും ചെയ്തത്.

പദാര്‍ഥവാദം മനുഷ്യനില്‍ അനുഗുണമല്ലാത്ത ചില സ്വാഭാവവിശേഷങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ളതാണ് എന്നതാണ് അതില്‍ വിശ്വാസികള്‍ കാണുന്ന ഏറ്റവും വലിയ ദൂഷ്യം. മനുഷ്യനെന്നാല്‍ ഭൗതിക പ്രധാനമായ ശരീരവും അഭൗതികമായ ആത്മാവും ചേര്‍ന്നതാണ് എന്നാണ് മിക്കമതങ്ങളുടെയും സന്ദേശം. അതില്‍ ആത്മാവിന്റെ വശത്തെ നിഷേധിച്ചുകൊണ്ട് മനുഷ്യനെ കേവലം ബുദ്ധിയും ചിന്തയും പുരോഗമിച്ച ഒരു മൃഗമായി അത് കണ്ടു. 

ധാര്‍മികതയെ സംബന്ധിച്ചടത്തോളം 'പ്രയോജനാത്മകവാദം' (Utilitarianism) അംഗീകരിക്കേണ്ടിവന്നുവെന്നതായിരുന്നു മേല്‍ പറഞ്ഞ ഭൗതിക ചിന്താഗതിയുടെ അനിവാര്യഫലം. അതിന്റെ ഫലമായി മനുഷ്യന്റെ നന്മ പുരോഗതി എന്നൊക്കെ പറഞ്ഞാല്‍ സാധാരണ മനസ്സിലാക്കിയതിന് വിരുദ്ധമായി 'പരമാവധി ക്ലേശരഹിതമായി കൂടുതല്‍ സുഖം നേടാന്‍ കഴിയുന്നതും ഭൗതികവുമായ ഏതെങ്കിലും നേട്ടവുമുള്ളതിന്റെ പേരാ'യി മാറി.  ഭൗതികമായ നഷ്ടവും ക്ലേശവുമുള്ളതെന്തും തിന്മയാണ് എന്നും വ്യാഖ്യാനിക്കപ്പെട്ടു.

ഇപ്രകാരം നന്മ-തിന്മകളുടെ ഭൗതികമായ മാനദണ്ഡവും പ്രയോജനാത്മകവാദത്തിന്റെ ധാര്‍മികവീക്ഷണവും കൂടിച്ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളത്രെയും മൃഗീയവികാരങ്ങളുടെ ചുറ്റും കറങ്ങിത്തുടങ്ങി. ചൂഷണവും അക്രമവും സ്വാര്‍ഥതയും വളരാന്‍ ആവശ്യമായ രംഗമൊരുക്കാന്‍ ഈ വാദത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജഢികേഛകളെ തൃപ്തിപ്പെടുത്തുന്ന ഏത് പദ്ധതിയും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ ഇരുകൈനീട്ടി സ്വീകരിക്കും. മലയില്‍നിന്ന കീഴ്‌പ്പോട്ടിറങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഉഛിയിലെത്താന്‍ നന്നായി പരിശ്രമിക്കണം എന്ന് പറഞ്ഞപോലെ മനുഷ്യത്വത്തില്‍നിന്ന് മൃഗീയതയിലേക്ക് താഴാന്‍ ഇഛകളെ കയറൂരിവിട്ടാല്‍ മാത്രം മതി. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉന്നതിയിലെത്താന്‍ ക്ഷമയും സ്വയംനിയന്ത്രണവും ത്യാഗവും ആവശ്യമായിവരും. അതൊക്കെ മെറ്റീരിയലിസത്തിന്റെ ഉല്‍പന്നമായ പ്രയോജനാത്മകവാദവുമായി നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നു. മതങ്ങളും ധര്‍മങ്ങളും പ്രബോധനം ചെയ്യുന്നതിന്റെ നേര്‍ എതിര്‍ദിശയിലേക്കായിരുന്നു പദാര്‍ഥവാദം മനുഷ്യനെ ക്ഷണിച്ചത് എന്ന് ചുരുക്കം.

2011, ജനുവരി 19, ബുധനാഴ്‌ച

യുക്തിവാദികളുടെ സ്വതന്ത്രചിന്ത !!

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (1)

ഒരു മാസത്തിലേറെയായി ദൈവനിഷേധികളായ യുക്തിവാദികള്‍ എന്‍ ‍.എം.ഹുസൈനുമായി പൊരിഞ്ഞ ചര്‍ചയിലാണ്. വിഷയത്തിന്റെ മര്‍മം പ്രപഞ്ചവും ജീവികളും സൃഷ്ടിക്കപ്പെട്ടതോ അതല്ല ഒരു ആസൂത്രകന്റെയും ശക്തിയുടെയും സാന്നിദ്ധ്യമില്ലാതെ യാദൃശ്ചികമായി രൂപം കൊള്ളുകയും പരിണാമ പ്രകൃയയിലൂടെ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോ എന്നതാണ്. അത് അതിന്റെ മുറക്ക് നടക്കട്ടേ. ഒന്നുറപ്പ് ശാസ്ത്രം പുരോഗമിക്കും തോറും സൃഷ്ടിവാദം കൂടുതല്‍ ശക്തമാകുകയും യാദൃശ്ചിക-പരിണാമവാദം ദുര്‍ബലമായി വരികയുമാണ്. അതിനെ മറികടക്കാന്‍ തികഞ്ഞ അസംബന്ധം എഴുന്നള്ളിക്കുന്നതിന് പോലും യുക്തിവാദികള്‍ മടിക്കുന്നില്ല. അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. ആസൂത്രണം കേവലം മനുഷ്യന്റെ തോന്നലാണത്രേ.

പ്രപഞ്ചത്തിലെ വസ്തുക്കള്‍ ദൈവം സൃഷ്ടിച്ചതോ അതല്ല തനിയെ ഉണ്ടായതോ എന്ന അന്വേഷണത്തിന് പിന്നില്‍ ഒരു താല്‍പര്യമുണ്ട്. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ സാധിച്ചാല്‍ മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനായി പിന്നെ അവനെ നിയന്ത്രിക്കാനാരുമില്ല. പിന്നീട് അവന്‍ അനുസരിക്കേണ്ടതും പിന്തുടരേണ്ടതും അവന്റെ ഇഛയെ മാത്രമാണ്. എന്നാല്‍ സമൂഹം അതിന് അത്രതന്നെ അനുവദിച്ചു എന്ന് വരില്ല. അതിനെ മറികടക്കാനും തല്‍കാലം കഴിയില്ല. അതുകൊണ്ട് സാമൂഹികബോധത്തിനനുസരിച്ച് മനുഷ്യന്‍ നിയന്ത്രിതനാണ് എന്ന തത്വം കൂടി അവര്‍ അംഗീകരിക്കുന്നു. ഈ സാമൂഹിക ബോധം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടാനുസരണം നീക്കിവെക്കാം എന്നുള്ളത് കൊണ്ട് ഇത് കുറേയൊക്കെ അനിയന്ത്രിതമായ ഇഛക്ക് വിലങ്ങുതടിയാവില്ല എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. ഇല്ലാത്ത ദൈവത്തെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്രയധികം അധ്വാനിക്കുന്നതിന്റെ യുക്തിയതാണ്.

ഇപ്രകാരം ഏറെക്കുറെ മത-ദൈവമുക്തമായ ഒരു സംസ്‌കാരത്തിന് കീഴില്‍ ലോകം നിലനിന്നിട്ടുണ്ട്. മനുഷ്യന്‍ മുഴുവന്‍ അത് അംഗീകരിച്ചിരുന്നോ എന്നതല്ല. മനുഷ്യരെ മുഴുവന്‍ അതിന് നിയന്ത്രിക്കാനായിരുന്നു എന്നത് വസ്തുത. അവര്‍ ചില തത്ത്വങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാസ്തികസംസ്‌കാരത്തിന്റെ മൗലിക ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. അത് എപ്രകാരമാണ് മനുഷ്യനെ സ്വാധീനിച്ചതെന്നും അതോടൊപ്പം നാം മനസ്സിലാക്കേണ്ടതുണ്ട്. 

1. ലിബറലിസം
(Liberalism)

ചിന്താരംഗത്ത് നാസ്തികസംസ്‌കാരം സ്വീകരിച്ച മൗലിക തത്ത്വങ്ങളിലൊന്നാമത്തേത് ലിബറലിസമാണ്. മനുഷ്യന്‍ ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും തുടങ്ങുമ്പോള്‍ തന്റെ ചിന്തയെ മതപരമോ ആദര്‍ശപരമോ ധാര്‍മികമോ ആയ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് സംക്ഷേപിച്ചു പറഞ്ഞാല്‍ ലിബറലിസത്തിന്റെ വിവക്ഷ. free എന്നര്‍ഥമുള്ള  liber എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബറല്‍ എന്ന് വാക്കിന്റെ നിഷ്പത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലിബറലിസം എന്ന ചിന്താഗതി ഒരു ആദര്‍ശ രൂപം കൈകൊണ്ടത്. 1789 മുതല്‍ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ. അന്ന് സംഭവിച്ച വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച, അഭ്യന്തരയുദ്ധങ്ങള്‍ എന്നിവ കടന്ന് നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. പ്രസ്തുത കാലഘട്ടത്തില്‍ രൂപം കൊണ്ട ലിബറലിസം എന്ന മനോഹര സംജ്ഞ. ആളുകളെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.

നേരത്തെ പലതവണ സൂചിപ്പിക്കപ്പെട്ട പോലെ മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതികരണമായിരുന്നു നിര്‍മത-നാസ്തിക സംസ്‌കാരത്തിന് അടിത്തറ പാകിയത്. കത്തോലിക്കാ പൗരോഹിത്യത്തിന്റെ രാജഭരണത്തിലുള്ള സ്വാധീനം ജനങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വരിഞ്ഞുമുറുക്കിയെതിനെതിരെയുള്ള പ്രതിഷേധം. ലിബറലിസത്തിലും സ്വാധീനം ചെലുത്തിയത് ഈ പ്രതികാരമനസ്സായിരുന്നു. കടുത്ത മതധാര്‍മിക നിയമങ്ങളില്‍നിന്ന കുതറിച്ചാടിയവര്‍ ആത്യന്തികമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു. 

ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് മതം എന്തുപറഞ്ഞുവെന്നോ ധര്‍മം എന്ത് ശാസിക്കുന്നുവെന്നോ സാമൂഹിക വ്യവസ്ഥിതി എന്തുനിബന്ധനകള്‍ ചുമത്തിയിട്ടുണ്ടെന്നോ അന്വേഷിക്കുന്നത് പിന്തിരിപ്പന്‍ ചിന്താഗതിയും യാഥാസ്ഥിതികത്വവുമാകുന്നു. അതുവഴി പുരോഗതി സാധ്യമല്ല. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന എന്തിനെയും അതെത്രതന്നെ സത്യസന്ധവും ഫലപ്രദവുമാണെങ്കിലും നിരാകരിക്കലും പുതുതായെന്തെങ്കിലുമൊന്ന് കണ്ടെത്തലുമാണ് സ്വതന്ത്രചിന്തയെന്നടത്തോളമെത്തി, ലിബറലിസത്തിന്റെ പോക്ക്.

ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം. ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തില്‍ കണ്ടത്.

യുക്തിവാദികള്‍ അടിക്കടി സ്വതന്ത്രചിന്ത എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍  ലിബറലിസത്തിന്റെ പ്രേതബാധയിലകപ്പെട്ട ഒരു ചിന്തയെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് മതകീയമായ എല്ലാം വെറുക്കപ്പെടേണ്ടതും തള്ളപ്പെടേണ്ടതുമാണെന്ന തെറ്റായ ചിന്താഗതി അവരെ ഭരിക്കുന്നത്. ഒരു മതവിശ്വാസിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധ്യമല്ലെന്ന മുന്‍ധാരണയിലെത്തുന്നതും ഈ നിഷേധാത്മകമായ ചിന്തകൊണ്ടുതന്നെ.

2011, ജനുവരി 16, ഞായറാഴ്‌ച

തമിഴാ.. തമിഴാ.. കടവുള്‍ ഇല്ലൈ !?

['നാസ്തികത-ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു.']

['തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.']

2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന ലോകനാസ്തിക സമ്മേളനത്തിന്റെ വാര്‍ത്തയില്‍നിന്നാണ് മേല്‍ വരികള്‍ നല്‍കിയിട്ടുള്ളത്. താഴെപറയുന്ന വിഷയത്തില്‍ മൂന്ന് സെഷനുകളും സമ്മേളനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു. 

["നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.]

അതോടൊപ്പം മലപ്പുറത്ത് മതേതര കുടുംബോല്‍സവം എന്ന നാമത്തില്‍ നടന്നുകഴിഞ്ഞ യുക്തിവാദി കുടുംബ സംഗമത്തിലെ 'മാനവികതക്ക് മതമില്ലാത്ത ജീവന്‍ , മതമില്ലാത്ത സമൂഹം' എന്ന മുദ്രാവാക്യവും ശ്രദ്ധേയമാണ്. ലോകത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആശയങ്ങള്‍ തുറന്ന് പറയാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട് എന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ മാനവികതക്ക് വേണ്ടി മതമില്ലാത്ത ജീവനും സമൂഹവുമാണ് വേണ്ടത് എന്ന ഒരു വിഭാഗത്തിന്റെ വാദം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍ 'മനുഷ്യന്‍ സൃഷ്ടിച്ചതില്‍ വെച്ച് ഏറ്റവും നശീകരണ ശക്തിയുള്ള ആയുധമാണ് മതം' എന്ന് വലിയ ബാനര്‍ വെച്ച് ഭീകരതയുടെയും ഫാസിസത്തിന്റെയും പേര് പറഞ്ഞ് മതങ്ങളെ മതമൂല്യങ്ങളെ കടന്നാക്രമിക്കുമ്പോള്‍, എന്താണ് ഇവര്‍ കൊട്ടിഘോഷിച്ച് വീണ്ടും രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്ന നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത് എന്ന് ചര്‍ചചെയ്യപ്പെടേണ്ടതുണ്ട്

'നിര്‍മതയുഗം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ലോകചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ഈ കാലഘട്ടത്തെ അങ്ങനെ പറയാനാകില്ല. മുമ്പ് മതരഹിതമായ രാജ്യങ്ങള്‍ അല്‍പം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മതങ്ങളെയും ദൈത്തെയും സ്വീകരിച്ച കാഴ്ചയാണ് നാം റഷ്യയുടെ തകര്‍ച്ചയോടെ കണ്ടുകഴിഞ്ഞത്. ആ കാലഘട്ടത്തിന്റെ അവസാനം (1970 കളില്‍) പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായ നഈം സിദ്ദീഖി എഴുതുന്നു:

'മനുഷ്യന്‍ മുമ്പും സത്യത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട് ദൈവിക സന്‍മാര്‍ഗത്തില്‍നിന്ന വ്യതിചലിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശീയവും അന്തര്‍ദേശീയവുമായ ജീവിതതുറകളിലോരോന്നിനെയും ദൈവനിഷേധത്തിന്റെയും മതനിഷേധത്തിന്റെയും സദാചാരനിഷേധത്തിന്റെയും അടിത്തറകളില്‍ പണിതുയര്‍ത്താന്‍ മാത്രം ആസൂത്രിതമായും ശാസ്ത്രീയവുമായ തയ്യാറെടുപ്പുകളോടുകൂടിയും മനുഷ്യന്‍ വഴിതെറ്റിയത് ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരുന്നു. അതും ഒരു നഗരത്തിലോ രാജ്യത്തോ വന്‍കരയിലോ മാത്രമല്ല, ലോകത്തുടനീളം നിര്‍മതത്വ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ വ്യാപിച്ചതും ഇതാദ്യമായിരുന്നു. ഇന്ന് നിര്‍മതത്വം ഒരു യുഗസംസ്‌കാരത്തിന്റെ പ്രഭാവത്തോടെ നമ്മുടെ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്നു. അതെ നാമീ യുഗത്തെ നിര്‍മതയുഗം എന്ന് വിളിക്കുന്നു.' (ഉദ്ധരണം: ഇസ്‌ലാമും ഇതര പ്രസ്ഥാനങ്ങളും പേജ് 10,11)

ഈ യുഗപ്രഭാവം പിന്നീട് അതികം നീണ്ടുനിന്നില്ല. ലോകത്തെ മുഴുവന്‍ കയ്യിലെടുത്ത നിര്‍മതത്വം അതിന്റെ ആന്തരികബലഹീനതയും മാനവവിരുദ്ധമായ സിദ്ധാന്തവും മനുഷ്യമനസ്സിന് യോജിക്കാത്ത തത്വശാസ്ത്രവും കാരണമായി കാലയവനികക്ക് പിന്നിലേക്ക് പെട്ടെന്ന് വലിഞ്ഞു. അതിനെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതേതര കുടുമ്പോത്സവം എന്നക്കെയുള്ള ആകര്‍ഷണീയമായ പേരുകളില്‍ പുനരവതരിക്കപ്പെടുന്നത്. മതേതരത്വം എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഒരു മതത്തോടും പ്രത്യേക മമതയില്ലാതെ, എല്ലാമതങ്ങളെയും തുല്യമായി പരിഗണിക്കുന്ന വിഭാവനയാണ്. ഈ മനസികാവസ്ഥമുതലെടുത്താണ് ഇഷ്ടമില്ലാത്ത ചില വിഭാഗങ്ങളെ മതേതരവിരുദ്ധര്‍ എന്ന് പറയുന്നത്. എന്നാല്‍ നാസ്തികരുടെ മതേതരത്വം മതവിരുദ്ധത തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. മതവിരുദ്ധതക്കും നിര്‍മതത്വത്തിനും മനുഷ്യമനസ്സില്‍ സ്വീകാര്യത ലഭിക്കാന്‍ ഇത്തരം ചില മുഖം മൂടി ആവശ്യമാണ് എന്നത് ശ്രദ്ധേയമാണ്. 

മതത്തിന്റെ പ്രചാരത്തിനും പ്രചരണത്തിനും കാരണം ദൈവവിശ്വാസികള്‍ മനുഷ്യരില്‍ കുട്ടികളായിരിക്കെ അടിച്ചേല്‍പിച്ച ദൈവത്തോടുള്ള വിധേയത്വമാണ് എന്ന് യുക്തിവാദികള്‍ കൂടെകൂടെ പറയാറുണ്ട്. എന്നാല്‍ യുക്തിവാദികളുടെ സന്താനങ്ങളല്ലാം യുക്തിവാദികളായി വളരാത്തതെന്തേ എന്ന ചോദ്യത്തിന് ഞങ്ങള്‍ അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ വിടുന്നുവെന്നതാണ് ഉത്തരം ലഭിക്കാറുള്ളത്. സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല. ഇവിടെ ഒരു സെഷനിലെ ചര്‍ചാവിഷയം നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്നതാണ്. ചുരുക്കത്തില്‍ കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടരുതെന്നും മതവിരുദ്ധത കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ രക്ഷയില്ല എന്നും നാസ്തികര്‍ തിരിച്ചറിഞ്ഞുവോ?. അപ്പോള്‍ പിന്നെ മതത്തിന്റെ ഏറ്റവും വലിയ ദൂഷ്യമായി കാണുന്ന സ്വന്ത്രചിന്തക്കുള്ള കൂച്ചുവിലങ്ങ് സ്വയം സ്വീകരിക്കുകയാണോ?.

ഈ പശ്ചാതലത്തില്‍ 'നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത്' എന്ന വിഷയത്തില്‍ ഏതാനും ലേഖനങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ വായിക്കുക.

2011, ജനുവരി 11, ചൊവ്വാഴ്ച

ദൈവനിഷേധത്തിന് പിന്നില്‍ അഹങ്കാരം !

അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.(ഖുര്‍ആന്‍ , 27:13,14)

ദൈവനിഷേധത്തിന് കാരണം അക്രമവും അഹങ്കാരവുമായിരുന്നെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത്തരം അഹങ്കാരികളും കുഴപ്പക്കാരുമായ നിഷേധികളുടെ പര്യവസാനം എന്തായിരുന്നെന്ന് ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ അത് ആവശ്യപ്പെടുകയും ചെയ്യുന്നു. ബ്ലോഗില്‍ ചര്‍ചചെയ്യുന്നവര്‍ തമ്മില്‍ പരസ്പരം കാണുന്നില്ല. അവരുടെ സ്വഭാവം ചര്‍ചചെയ്യുന്നവരുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാന്‍ മാത്രമേ നമ്മുക്ക് കഴിയൂ. അഹങ്കാരമാണ് വാക്കുകളിലൂടെ പെട്ടെന്ന് വെളിവാക്കുന്ന മേല്‍ സ്വഭാവങ്ങളിലൊന്ന്. ദൈവനിഷേധികളായ യുക്തിവാദികള്‍ ദൈവവിശ്വാസികളുമായി നടത്തുന്ന ചര്‍ചകളില്‍നിന്ന് അവരിലെ അഹങ്കാരത്തിന്റെ ആഴം നമ്മുക്ക് അളക്കാന്‍ കഴിയും അതിന് വേണ്ടി സാമ്പിളിന് യുക്തിവാദിയായ സുശീലിന്റെ ബ്ലോഗില്‍നടന്ന ചില സംവാദങ്ങള്‍ നോക്കാം. ഖുര്‍ആന്‍ പറയുന്നത് എത്രമാത്രം ശരിയാണെന്ന് അത് നമ്മെ ബോധ്യപ്പെടുത്തും.

യുക്തിവാദികളുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ എന്‍.എം ഹുസൈനിലാണ്. കാരണം മറ്റൊന്നുമല്ല. തങ്ങളുടെ പ്രവാചകനെയാണ് അദ്ദേഹം വിമര്‍ശിക്കുകയും പുസ്തകത്തിന് ഖണ്ഡനമെഴുതുകയും ചെയ്തത്. അതോടെ അദ്ദേഹം അതിന് യോഗ്യനല്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണ് യുക്തിവാദി ബ്ലോഗ് നിറയെ. അതുകൊണ്ടുതന്നെ വിഷയ കേന്ദ്രീകൃതമെന്നതിനെക്കാളുപരി വ്യക്തികേന്ദ്രീകൃതമായിട്ടാണ് ചര്‍ച നീങ്ങുന്നത്. എന്‍.എം ഹുസൈന്‍ തന്റെ ബ്ലോഗ് പോസ്റ്റുകള്‍ വ്യക്തിപരാമര്‍ശങ്ങളോടെ നല്‍കി എന്നത് യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വലിയ സൗകര്യവുമായി. വ്യക്തിപരമായ  അധിക്ഷേപങ്ങള്‍ ഇല്ലാത്തിടത്തോളം വ്യക്തികളെ തലക്കെട്ടില്‍ പരാമര്‍ശിക്കുന്നതും മറ്റും തെറ്റാണെന്ന എന്ന കാഴ്ചപ്പാട് എനിക്കില്ല. എങ്കിലും വിഷയത്തെക്കാള്‍ പരിഗണന വ്യക്തികള്‍ക്കാകുന്നത് ചര്‍ചയുടെ ആരോഗ്യകരമായ മുന്നേറ്റമല്ല. ഇവിടെ ഞാന്‍ സി.കെ ബാബുവെന്ന യുക്തിവാദി ബ്ലോഗറെ പരാമര്‍ശിക്കുകയാണ്. യുക്തിവാദികളുടെ ദൈവനിഷേധത്തിന് പ്രേരകം അഹങ്കാരമാണ് എന്ന് സംഭവലോകത്തുനിന്നുതന്നെ തെളിയിക്കാന്‍ ഇതുപകരിക്കും എന്ന് എനിക്ക് തോന്നിയതിനാല്‍. ചര്‍ചയിലേക്ക് പോകാം.
---------------------------------------------------------------
സി.കെ.ബാബു said...

സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന്‍ നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്‍റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.

റിച്ചാര്‍ഡ് ഡോക്കിന്‍സിനേപ്പോലുള്ളവര്‍ എഴുതുന്ന കാര്യങ്ങളെ എന്‍ എം ഹുസൈനേപ്പോലുള്ളവര്‍ വിമര്‍ശിക്കുമ്പോള്‍ അതിന് വോള്‍ട്ടയര്‍ ഒരിക്കല്‍ പറഞ്ഞ ഒരു താരതമ്യമേ യോജിക്കുകയുള്ളു:

"ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല."

സത്യാന്വേഷി said... 

സത്യാന്വേഷിയുടെ പോസ്റ്റിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ ചില കമന്റുകള്‍ക്ക് എന്‍ എം ഹുസൈന്‍ നല്‍കിയതായി സത്യാന്വേഷി പതിപ്പിച്ച ഒരു കമന്‍റ് മതി ഏത് ചെളിക്കുണ്ടിലാണ് ആ മാന്യദേഹം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍.  സി കെ ബാബുവിന്റെ കമന്റില്‍ നിന്നാണിത്.

    ഹുസൈന്റെ ആ കമന്റ് ഇതാണ്.

    സി കെ ബാബുവിന്റെ പ്രതികരണം കൌതുകകരമാണ്. സകല വാദങ്ങളെയും താന്‍ ഖണ്ഡിച്ചുകഴിഞ്ഞുവെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ഒരു മറുവാദത്തിനും മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. അമൂര്‍ത്തം, സമൂര്‍ത്തം എന്നിത്യാദി പദങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച്, ഈ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ശ്രീ രവിചന്ദ്രനു പിണഞ്ഞ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. അതേപ്പറ്റിയും ശ്രീ ബാബുവിനു് ഒന്നും പറയാനില്ല. എങ്കിലും വീമ്പിളക്കലിനു കുറവൊന്നുമില്ലെന്നത് കൌതുകത്തിനു വക നല്‍കുന്നു. അപ്രസക്തമായി അതുമിതും എഴുതി നേരം കളയാതിരുന്നാല്‍ മറുപടി എഴുതാന്‍ ധാരാളം സമയം കിട്ടുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.   

    ഈ പ്രതികരണം വച്ച് എഴുതിയ ആളെ ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കാമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എന്തായാലും, എം എ ബക്കര്‍ എന്ന ബ്ലോഗറെ മുന്‍പൊരിക്കല്‍ ഈ ബാബുതന്നെ വിശേഷിപ്പിച്ച പ്രയോഗം പോലെ വരുമോ ഈ "ചെളിക്കുണ്ട്?"  

സി.കെ.ബാബു said...  

    സത്യാന്വേഷി, 

ഞാന്‍ മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട്. അത് സത്യാന്വേഷിയെകൊണ്ട് അംഗീകരിപ്പിക്കേണ്ട യാതൊരു ബാദ്ധ്യതയും എനിക്കില്ല. പഴയ കാര്യങ്ങളൊക്കെ തിരഞ്ഞാല്‍ "സത്യാന്വേഷണത്തിന്റെ" ഒരുപാട് മാതൃകകള്‍ എനിക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതിനൊന്നും എനിക്ക് താത്പര്യമില്ല, സമയവുമില്ല. ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്. എന്‍റെ കമന്‍റില്‍ അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് നല്‍കിയിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാവും. അതിനെപ്പറ്റി ഡോക്കിന്‍സ് വിമര്‍ശകന് ഒന്നും പറയാനുണ്ടായിരുന്നില്ലേ? ഇനിയിപ്പോള്‍ അത് അറിയണമെന്ന് എനിക്ക് വലിയ താത്പര്യവുമില്ല. സത്യാന്വേഷിയെ ഇടക്കാരനായി നിര്‍ത്തിക്കൊണ്ട് എന്‍ എം ഹുസൈനുമായി ഒരു ചര്‍ച്ച നടത്തി എന്തെങ്കിലും നേടേണ്ട ഗതികേടൊന്നും തത്കാലം എനിക്കില്ല. എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്‍റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്ന് ഡോക്കിന്‍സ് വിമര്‍ശനത്തിന്റെ രണ്ട് പാരഗ്രാഫ് വായിച്ചപ്പോള്‍ മനസ്സിലാവുകയും ചെയ്തു. അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്‍റെ അവസാനത്തെ കമന്‍റാണ്‍.

     കാലം said...
    
        [[അതുകൊണ്ട് ഇത് സത്യാന്വേഷിക്കുള്ള എന്‍റെ അവസാനത്തെ കമന്‍റാണ്‍. ]] ......... താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്. അവസാനത്തെ അത്താഴം എന്ന് കേട്ടിട്ടുണ്ട്... ബൂലോഗത്ത് അവസനത്തെ കമന്റുകൾക്കുള്ള ഒരവാർഡ് ഏർപെടുത്താൻ സമയമായി എന്ന് തോന്നുന്നുന്നു. 
[[“ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല." ]]
വോൾട്ടറയുടെ ഈ ഉദ്ധരണി ഡോക്കിൻസിന് തന്നെയാണ് ഏറ്റവും നന്നായി ചേരുക. ഡോക്കിൻസ് ഒരു കുഴിയീച്ച തന്നെയാണ്. ദൈവമില്ലാ എന്ന് സ്ഥാപിക്കാൻ പുസ്തകമെഴുതി സമയം പാഴാക്കുന്ന ഒരു കുഴിയീച്ച; എന്നാൽ ഭൂരിപക്ഷം ദൈവ വിശ്വാസികളായി കൊണ്ട് തന്നെ, ഈ ലോകം അന്നും ഇന്നും എന്നും, മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ പോയ്ക്കൊണ്ടിരിക്കും. കുഴിയീച്ചകൾ അവിടെ കിടന്നു മുട്ടയിടുമെന്നല്ലാതെ കുതിരയുടെ ഓട്ടത്തിന് യാതൊന്നും സംഭവിക്കില്ല തന്നെ! ഡോക്കിന്സിനെ ദൈവമായി കൊണ്ടു നടക്കുന്നവർക്ക്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ വിമർശകരെ വ്യക്തിഹത്യ നടത്തുന്നതിനപ്പുറത്തേക്ക് കടക്കാൻ കഴിയില്ലെന്നതിന്റെ നല്ല ഉദാഹരണമാണ് സികെ ബാബുവിന്റെ കമന്റുകൾ.
    
    സത്യാന്വേഷി said...
    
    സി കെ ബാബു, " മുന്‍പ് പറഞ്ഞ എല്ലാ കാര്യങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ശരിയായിരുന്നെന്ന ഉത്തമബോദ്ധ്യം " ബാബുവിനു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ ആ ബോധ്യം മറ്റുള്ളവര്‍ക്കു(എല്ലാവര്‍ക്കും എന്നല്ല) കൂടി വരുമ്പോളേ ബ്ലോഗ് പോലുള്ള പരസ്യ പ്ലാറ്റ്ഫോമിലെഴുതുന്നതിന് അര്‍ത്ഥമുണ്ടാകൂ. ഇവിടെ ബാബു, ഹുസൈന്റെ ഏതെങ്കിലും വാദത്തിനു മറുപടി നല്‍കിയെന്ന് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ ? എന്തിന്. ബാബുവിന്റെ കമന്‍റില്‍ നല്‍കിയിരുന്ന "അക്വീനാസിന്റെ തത്വങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റിന്റെ ലിങ്കി"ലുണ്ടോ എന്തെങ്കിലും മറുപടി ? "ബാബുവിനെയോ മറ്റേതെങ്കിലും വ്യക്തിയേയോ ചുറ്റിപ്പറ്റിയല്ല ഗൌരവതരമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത്." എന്ന ഉപദേശം, ഈ പോസ്റ്റില്‍, ഹുസൈന്റെ വാദങ്ങള്‍ക്കു മറുപടി പറയാതെ ,അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഇ എ ജബ്ബാര്‍ എന്ന യുക്തിവാദി കേട്ടു പഠിക്കട്ടെ. പിന്നെ, സുശീലിനെപ്പോലെ വാദങ്ങള്‍ക്കു മറുപടി പറയാന്‍ തന്റേടം കാണിക്കാതെ," എന്‍ എം ഹുസൈനുമായി നേരിട്ടുള്ള ഒരു ചര്‍ച്ച പോലും എന്‍റെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ "എന്ന് പറഞ്ഞ് സംവാദത്തില്‍നിന്ന് ഒളിച്ചോടുന്ന ബാബുവിന്റെ സമീപനം ബുദ്ധിജീവികള്‍ക്കു ചേര്‍ന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

സി.കെ.ബാബു said... 

    വന്നല്ലോ വനമാല! 
Blogger കാലം said... 
"താൻ പറയുന്നത് മാത്രമേ ശരിയാവാൻ തരമുള്ളൂ എന്ന മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം വെച്ചു പുലർത്തുന്നവരോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നത് പോത്തിനോട് വേദമൊതുന്നത് പോലെയാണ്."

ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ? എനിക്ക് എന്‍റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.

    കാലം said... 
    
>>> ഖുര്‍ആന്‍ മാത്രമേ ശരിയാവാൻ തരമുള്ളൂ എന്നതിനെ ഈ മുൻ വിധി-അഹങ്കാരം-അന്ധവിശ്വാസം മുതലായവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടല്ലോ അല്ലേ? എനിക്ക് എന്‍റെ ഡോക്കിന്‍സ് ദൈവത്തിനുമുന്നില്‍ തിരി കത്തിക്കാനും നിസ്കരിക്കാനും നേരമായി. അതിനാല്‍ വിട.<<< 

ഖുർ ആൻ മുഴുവൻ ശരിയാണെന്ന് പറയുതിന് പിന്നിൽ ഒരു യുക്തിയുണ്ട്. അത് ശരിയായാലും തെറ്റായാലും. കാരണം അതിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിൽ നിന്നവതരിപ്പിക്കപെട്ടതാണെന്ന് ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്. എന്നാൽ ഡോക്കിൻസ് നമ്മളെ പോലെ ജനിക്കുകയും തിന്നുകയും കുടിക്കുകയും, നിരീശ്വരവാദത്തെ സ്ഥാപിക്കാൻ ഗവേഷണം നടത്തി സമയം പാഴാക്കുകയും ചെയ്യുന്നത് നമ്മുടെ കൺമുന്നിലുള്ള സത്യമാണ്. ആ ഡോക്കിൻസിനെ ദൈവമാക്കി, അദ്ദേഹം പറയുന്നതെല്ലാം 100% സത്യമാണെന്ന് വാദിക്കുകയും അദ്ദേഹത്തെ വിമർശിക്കുന്നവരെ തെറിപറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനേക്കാൾ എത്രയോ യുക്തിപരമാണ് ദൈവത്തിൽ നിന്ന് അവതരിച്ചു എന്നവകാശപെടുന്ന ഖുർ ആൻ സത്യമാണെന്ന് കരുതുന്നത്. ഏതായാലും ഒരു കാര്യം മനസ്സിലായി..... ഡോക്കിൻസിനെ വിമർശിക്കുമ്പോൾ ആരാധകർക്ക് കലിവരുന്നുണ്ട് എന്നത് :)
    
    Subair said...  

    "ഒന്നാംതരം ഓട്ടക്കാരനായ ഒരു കുതിരയുടെ ആസനത്തില്‍ ചെന്ന് കുഴിയീച്ച മുട്ടയിടുന്നതുപോലെയാണ് നല്ല എഴുത്തുകാരുടെ പുറകെ നടന്ന് ചൊറിയുന്ന വിമര്‍ശകര്‍ . കുതിരയുടെ ഓട്ടത്തിന് അതുവഴി തടസ്സമൊന്നും ഉണ്ടാവുന്നില്ല." 
    =================== 

    Atheists arrogance is worse than their ignorance. 

        സുശീല്‍, ഹുസൈന്‍ പറയുന്ന കാര്യങ്ങള്‍, ശരിയായാലും തെറ്റായാലും, വായനയുടെയും, ഗവേഷണത്തിന്റെയും ഫലമാണ് എന്ന് ആ ലേഖനങ്ങള്‍ വായിച്ചാല്‍ മതിയാകും (റഫറന്‍സ് നോക്കണമേന്നില്ല) താങ്കളുടെ മറുപടിയില്‍ ഇത് രണ്ടിന്റെയും അഭാവം ഉണ്ട്.
     
        കല്‍ക്കി said...
   
            ബാബുവിന്‍റെ അഹങ്കാരം ഡ്വനിക്കുന്ന മറ്റോരവകാശ വാദം, "ദൈവത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരേക്കാള്‍ ദൈവവിഷയം കൂടുതല്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവര്‍ നിരീശ്വരവാദികളാണെന്നതിനാലാണു് അവരുടെ വാദമുഖങ്ങള്‍ക്കു് വിശ്വാസികളുടേതിനേക്കാള്‍ കൂടുതല്‍ തെളിമയും ആധികാരികതയും ഉണ്ടാവുന്നതു്." ഈ വാദം സത്യമാണെന്ന് അംദീകരിച്ചാല്‍‌,‌ ലോകത്തുള്ള ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും വിഡ്ഡികളും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തെല്ലും ബുദ്ധിയില്ലാത്തവരും ആണെന്ന് പറയേണ്ടിവരും. അങ്ങനെ തന്നെയാണ്‍ നാസ്തികരുടെ മനസ്സിലിരിപ്പ് എന്ന കാര്യം അറിയാതെയല്ല ഞാന്‍ ഇത് പറയുന്നത്. കാര്യം ഇവിടെ ഒന്നു വ്യക്തമാക്കി എന്നു മാത്രം.

കല്‍ക്കി said... 

    ഡോക്കിന്‍സിന്‍റെ പുസ്തകത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ബാബു എഴുതിയ ലേഖനത്തിലെ വിഷയത്തിന്‍റെ ചുരുക്കം ഇതാണ്: "വളരെ വ്യവസ്ഥാപിതമെന്നു വിശ്വാസികള്‍ കരുതുന്ന ഈ പ്രപഞ്ച ഘടന ഒരു കാരണവുമില്ലാതെ തികച്ചും യാദൃച്ഛികമായി ഉണ്ടായതാണ്." ഇതാണ് നാസ്തിക വാദത്തിന്‍റെ കാതല്‍. തലക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഈ യാദൃച്ഛികതാ വാദം സ്ഥാപിക്കാന്‍ കാലാകാലങ്ങളായി നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലപല സിദ്ധാന്തങ്ങള്‍ അവരുടെ കഴിവനുസരിച്ച് അവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു നിര്‍‌വചനവും ഇന്നേവരെ ഈ യാദൃച്ഛികതാ സിദ്ധാന്തത്തിനു നല്‍കാന്‍ നാസ്തികര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യം. എങ്കിലും, അഹങ്കാരത്തിനും വിടുവായത്തത്തിനും ഒട്ടും കുറവില്ല. ആകസ്മികമായി ഉണ്ടായി എന്നു നാസ്തികര്‍ പറയുന്ന ഈ പ്രപഞ്ച വ്യവസ്ഥ കാണുന്ന ബുദ്ധിയുള്ളാ ആര്‍ക്കും തോന്നുന്നത് ഇത് യാദൃച്ചികമല്ല, ഇതിനു പിന്നില്‍ ഒരു ബുദ്ധിയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച വളരെ നിസ്സാരമായ വസ്തുക്കള്‍പോലും ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ഉണ്ടാകുന്നില്ല എന്നു വിശ്വസിക്കുന്ന നാസ്തികന്‍ ദൈവത്തെ നിഷേധിക്കുക എന്ന ഒരൊറ്റ് ഉദ്ദേശ്യത്തോടെയല്ലേ ഈ ആകസ്മികതാ വാദം ഉന്നയിക്ക്കുന്നത്? ദൈവത്തെക്കുറിച്ചു തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് ആര്‍ജ്ജവത്തോടെ സമ്മതിക്കുന്നതിനു പകരം ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ മുതിരുന്നതിനെ എങ്ങനെ യുക്തിവാദം എന്നു വിളിക്കും?

സി.കെ.ബാബു said...

    കാലം, ഇതുപോലെ പ്രതികരിക്കുന്നവരുടെ ചോദ്യങ്ങൾ അല്ല Einstein ഉദ്ദേശിച്ചത്. This is my last reply to you. എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല. കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും.

Subair said...
 
>>> എന്തുചെയ്യാം, ചില ജന്‍മങ്ങള്‍ അങ്ങനെയാണ്. സ്വന്തമായി എന്തെങ്കിലും എഴുതാനോ ചര്ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനോ ഇല്ലാത്തതിന്നാല്‍ ആരുടെയെങ്കിലുമൊക്കെ പുറകെ നടന്ന് ഇളിഭ്യത്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ആട്ടിയാലും തുപ്പിയാലും അവ പോവുകയില്ല. കൃത്യമായി ഇത്തരം കുഴിയീച്ചകളെത്തന്നെയാണ് വോള്‍ട്ടയര്‍ ഉദ്ദേശിച്ചതും. <<<
================

    ബാബു, വിനയം പാണ്ഡിത്യത്തിന്റെ ലക്ഷണം ആണ്, ഞാന്‍ വായിച്ച താങ്കളുടെ കമ്മന്റുകളില്‍ ഞാന്‍ കാണാത്തതും അതാണ്‌. ആര്‍ക്കുള്ളതാന് താങ്കളുടെ മേല്‍ മറുപടി എന്നറിയില്ല, ആര്‍ക്കായിരുന്നാലും പറയെട്ടെ, എല്ലാവരും താങ്കളെ പോലെ സ്വന്തമായി എഴുതാനും ചര്‍ച്ച ചെയ്യാനും കഴിവുള്ളവര്‍ ആയിക്കൊള്ളണം എന്നില്ല, അവര്‍ ഒരു പക്ഷെ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത് വീക്ഷിച്ചു കാര്യങ്ങള്‍ പടിക്കുകയായിരിക്കാം. അവയെല്ലാം, ഇളിഭ്യതരം എന്ന് വിളിച്ചു ആട്ടുകയും തുപ്പുകയും ചെയ്യരുത്‌. പ്ലീസ്.

കാലം said...

    പിന്നെ ബാബുവിന്റെ ലാസ്റ്റ് കമന്റ് ഞാന്‍ ഇന്നും ഇന്നലെയും ഒന്നു കാണുന്നതല്ല. ബാബുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ച ആര്‍ക്കാണ് ബാബു ലാസ്റ്റ് കമന്റെഴുതാതിരുന്നത്? കൃത്യമായി June 1, 2009 7:07 PM ന് എനിക്ക് “This is my last reply to you“ എന്ന് എഴുതിയ ആള്‍,

    വീണ്ടും വീണ്ടും ലാസ്റ്റ് കമന്റ് എഴുതി.. എനിക്ക് തുപ്പാന്‍ എന്റെ കൂടെ തുപ്പല്‍ കോളാമ്പിയുമായി വരുന്നതെന്തിനാണാവോ?

    സി.കെ.ബാബു said...
    
        Subair, വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.

     Subair said...
        
            വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.  

            =============
            സംസ്കാരവും, പരസ്പര ബഹുമാനവും, പെരുമാറ്റ മര്യാദകളും ഒന്നും ട്യൂഷേനെടുത്തു പഠിക്കേണ്ട കാര്യങ്ങളല്ല. 
--------------------------------------------------------------------
വിനയത്തിന് ട്യൂഷന്‍ ആവശ്യമില്ലെന്ന വസ്തുത എല്ലാവരും അംഗീകരിക്കും. വിനയം ഒരു നല്ലഗുണമാണ് എന്ന് മനസ്സിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനാവുന്നില്ല എന്നതാണ് ദൈവനിഷേധികള്‍ അനുഭവിക്കുന്ന പ്രതിസന്ധി. അതുകൊണ്ടുതന്നെ അഹങ്കാരം അവരുടെ ഓരോവാക്കിലും മുഴച്ച് നില്‍ക്കുന്നു. അല്‍പം മുമ്പ് സുശീലിന്റെ ബ്ലോഗില്‍ നടന്ന ഈ സംവാദം ഞാന്‍ നല്‍കിയതിന് പിന്നില്‍ ഒരു യുക്തിവാദി ബ്ലോഗറുടെ അഹങ്കാരം നിറഞ്ഞ അഭിപ്രായ പ്രകടനവും അതിനോട് വിശ്വാസികളുടെ പ്രതികരണവും വായനക്കാരുടെ ശ്രദ്ധയില്‍ ഒന്നുകൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യം മാത്രമാണ് ഉള്ളത്. ദൈവനിഷേധത്തിന് കാരണം യുക്തിയാണ് എന്ന് പറയാന്‍ ഇനിയും ധൈര്യമുള്ളത് ആര്‍ക്കാണ്. 

2011, ജനുവരി 7, വെള്ളിയാഴ്‌ച

നാസ്തികവാദത്തിന്റെ പ്രേരകം

ലോകത്ത് നീരീശ്വരവാദം ഉത്ഭവിച്ചതും വളര്‍ന്ന് വികസിച്ചതും യുക്തിവാദികള്‍ വിശദീകരിക്കുന്ന പ്രകാരം മനുഷ്യബുദ്ധിവികാസം പ്രാപിച്ചതിന്റെ ഫലമായിരുന്നില്ല. ഇന്നും ദൈവവിശ്വാസികളേക്കാള്‍ തുലോം കുറവാണ് യുക്തിവാദികള്‍ എന്ന് തെറ്റായി അറിയപ്പെടുന്ന നാസ്തികരുടെ ചിന്താശേഷി. യുക്തിവാദികളുടെ ബ്ലോഗുകള്‍ പരിശോധിക്കുന്ന ആര്‍ക്കും അത് ബോധ്യമാകും. ഉപരിപ്ലവമായേ അവര്‍ ഏത് വിഷയത്തെയും ചര്‍ചചെയ്യുന്നുള്ളൂ. ദൈവികവിഷയം പോകട്ടെ ശാസ്ത്രവിഷയം പോലും. ബ്ലോഗിലുള്ള നാടന്‍ യുക്തിവാദികളുടെ കാര്യം മാത്രമല്ല അത്. അവരുടെ പ്രവാചകനായി കൊണ്ടാടപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും അതില്‍നിന്നൊഴിവല്ല എന്ന് എന്‍ . എം ഹുസൈന്‍ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.

ശാസ്ത്രത്തിന്റെ മൊത്തക്കുത്തക തങ്ങള്‍ക്കാണ് എന്ന ഗര്‍വില്‍ ദൈവവിശ്വാസികളെ പരിഹസിക്കുന്നവര്‍ നിലക്കൊള്ളുന്ന അജ്ഞതയുടെ ആഴം വളരെ വലിയതാണ്. ദൈവവിശ്വാസികള്‍ എങ്ങനെ ദൈവത്തെ വിശദീകരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പരിഹസിക്കാന്‍ പാകത്തിന് ഒരു ദൈവത്തെ അവര്‍ സ്വയം നിര്‍മിച്ച് പരിഹസിച്ച് തൃപ്തിയടയുകയാണ് നാസ്തികരായ യുക്തിവാദികള്‍ ചെയ്യുന്നത്. എന്നാല്‍ ആധുനികരായ പ്രഗത്ഭരായ ശാസ്ത്രകാരന്‍മാര്‍ സൃഷ്ടിയിലെ ദൈവത്തിന്റെ പങ്ക് നിഷേധിക്കുന്ന പരിണാമവാദത്തിന്റെ പൊള്ളത്തരം കാണിക്കാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. മറിച്ച് ആദ്യമേ ദുര്‍ബലദൈവവിശ്വാസം കൊണ്ടുനടന്നിരുന്ന ഡഗ്‌ളസ് ആഡംസിനെ പോലുള്ള ശാസ്ത്രകഥാകാരന്‍ ദൈവവിശ്വാസം ഉപേക്ഷിച്ച് പരിണാമ സങ്കല്‍പം സ്വീകരിച്ചത് വലിയ കാര്യമായി എടുത്ത് പറയുവോളം നാസ്തികര്‍ നിസ്സഹായരായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്.

പറഞ്ഞുവന്നത് ഒരു കാലത്തും ചിന്തയോ ശാസ്ത്രീയ ബോധമോ അല്ല ദൈവനിഷേധത്തിന് പ്രേരകം എന്നാണ്. കാലമല്ലാതെ ഞങ്ങളെ നശിപ്പിക്കുന്നില്ല എന്ന് വാദിച്ച വിരലിലെണ്ണാവുന്ന ചില ദൈവനിഷേധികളുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. അവര്‍ അന്നത്തെ വിപ്ലവകാരികളോ സാമൂഹ്യപരിഷ്‌കര്‍ത്താക്കളോ ആയിരുന്നില്ല. അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഒന്നിനെ അന്ധമായി നിഷേധിച്ചു എന്നതിനപ്പുറം യാതൊരു പ്രാധാന്യവും അവരുടെ നിഷേധത്തിനുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ഈ പറഞ്ഞത് നിഷേധികളായ യുക്തിവാദികളെക്കുറിച്ചാണ് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.
കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക.(10:39)

ഖുര്‍ആന്‍ ഈ പറഞ്ഞത് കൂടുതല്‍ ബോധ്യപ്പെടാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത അഹങ്കാരമോ വെറുപ്പോ ഒക്കെയാണ് ദൈവനിഷേധത്തിന് പിന്നില്‍ വര്‍ത്തിക്കുന്നത് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. മൂസാനബിയില്‍ അവിശ്വസിച്ചവരെപ്പറ്റി ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:
അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.(27:13,14)

ആധുനിക സമൂഹത്തില്‍ നിരീശ്വരത്വം ഇത്രമേല്‍ പ്രചരിച്ചതെങ്ങനെ എന്ന കാര്യം വിശകലനവിധേയമാക്കുമ്പോള്‍ മേല്‍ സൂക്തങ്ങളുടെ ആശയം നമ്മുക്ക് സത്യമെന്ന് ബോധ്യപ്പെടും. അതിങ്ങനെ സംഗ്രഹിക്കാം.

ദൈവനിഷേധത്തിന്റെ ഉത്ഭവം  ചിന്താപരമെന്നതിനേക്കാള്‍ വൈകാരികവും പ്രതികാരപരവുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത. ഈ പ്രതികാരചിന്ത ഇന്നോളം അത് തുടര്‍ന്നുപോരുന്നു. ഈ ലോകം കേവലം പാദാര്‍ഥിക പ്രതിഭാസമാണെന്നും, യാതൊരു സ്രഷ്ടാവുമില്ലാതെ സ്വയമേവ ഉണ്ടായി ഒരു നിയന്ത്രകനും അധിപനുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും, അതില്‍ നടക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ഒരു നിയമനിര്‍മാതാവിന്റെയും വകയല്ലെന്നും, നിരീശ്വരവാദികള്‍ പ്രചരിപിച്ചു. ഈ തത്വശാസ്ത്രത്തിന്‍മേലാണ്-പ്രപഞ്ചത്തിലെ നഗ്നമായ ദൃഷ്ടാന്തങ്ങളെയും മനുഷ്യപ്രകൃതിയുടെ ആഹ്വാനങ്ങളെയും തട്ടിനീക്കിക്കൊണ്ട്- നിര്‍മതസംസ്‌കാരത്തിന്റെ പ്രണേതാക്കള്‍ ജീവിത സൗധത്തെ കെട്ടിപ്പടുത്തത്. സമാന്യമനുഷ്യപ്രകൃതി ഇത്തരം നിരീശ്വരത്വത്തോട് വഴങ്ങാന്‍ മടികാണിക്കുമെന്ന് അനുഭവയാഥാര്‍ഥ്യമാണെങ്കിലും പാശ്ചാത്യലോകത്ത് ഈ നിരീശ്വരത്വം ഇത്രമേല്‍ പച്ചപിടിക്കാന്‍ കാരണം അത്രമാത്രം മതപുരോഹിത്യവും പള്ളിമേധാവിത്തവും ഭരണവര്‍ഗവുമായി യോജിച്ച് മനുഷ്യനെ ഞെക്കിഞെരുക്കുകയും അവന്റെ സാമാന്യചിന്തക്ക് പോലും കൂച്ചുവിലങ്ങിടുകയും ചെയ്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ നിരീശ്വരവാദികള്‍ കേവലം ഒരു വാദക്കാര്‍ മാത്രമല്ല. മതത്തെയും ദൈവത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കൈകാര്യം ചെയ്യാന്‍ ഉദ്യമിക്കുന്നവരായത്. നിര്‍മത-നിരീശ്വരവ്യവസ്ഥ ആധ്യപത്യം സ്ഥാപിച്ചിടത്ത് ദൈവവിശ്വാസികളെ ഉന്‍മൂലനം ചെയ്യുന്നത് ഒരു വലിയ ദൗത്യമായി അവര്‍ മനസ്സിലാക്കിയത്. ഈ കഠിന ശത്രുതയുടെ ഫലമായിരുന്നു.

അതുവരെ ദൈവവിശ്വസത്തിന്റെ (പൌരോഹിത്യത്തിന്റെതല്ല) അടിത്തറകളില്‍ നിലനിന്നിരുന്ന മാനുഷിക-ജനായത്ത മൂല്യങ്ങളെ ആധുനിക സംസ്‌കാരത്തിന്റെ ശില്‍പികള്‍ ദൈവനിഷേധത്തിന്റെ അസ്തിവാരങ്ങളില്‍ പണിതുയര്‍ത്താനുള്ള സുദീര്‍ഘമായൊരു സംരംഭം ആരംഭിച്ചു. അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു: ദൈവമില്ല, ദിവ്യബോധനമില്ല, നിര്‍ബന്ധപൂര്‍വം അനുസരിക്കപ്പെടേണ്ട ഒരു ധാര്‍മികവ്യവസ്ഥയില്ല. പുനരുത്ഥാനമോ വിചാരണയോ പരലോകമോ ഇല്ല. ഈ സങ്കല്‍പത്തോടെയായി എല്ലാ ഗവേഷണത്തിന്റെയും തുടക്കം. ജീവശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, സാമുഹിക ശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ ഏത് മേഖലയിലും തൂലികയെടുക്കുമ്പോള്‍ നിര്‍മതത്വചിന്താഗതിയെ ഒരു യാഥാര്‍ഥ്യമായംഗീകരിപ്പിക്കാന്‍ തല്‍കര്‍ത്താക്കള്‍ പ്രതിജ്ഞാബദ്ധരായി. ഇപ്രകാരമാണ് ആധുനിക സംസ്‌കാരത്തിന് ശാസ്ത്രീയമായ അടിത്തറകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് പ്രസ്തുത ശാസ്ത്രീയടിത്തറകളില്‍ സാമൂഹിക വ്യവസ്ഥിതികളും സംഘടിത പ്രസ്ഥാനങ്ങളും നിലവില്‍വന്നു. ഇങ്ങനെ നിലവില്‍വന്ന സംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക-രാഷ്ട്രീയതത്വങ്ങളും ലോകത്തുടനീളം വ്യാപിച്ചു.

ദൈവികദര്‍ശനത്തിന്റെ കീഴില്‍ നിലനിന്നിരുന്ന ആകര്‍ഷകമായ ചിലമുദ്രാവാക്യങ്ങള്‍  (സ്വതന്ത്ര ചിന്ത, അഭിപ്രായ സ്വാതന്ത്യം, മനുഷ്യമോചനം തുടങ്ങിയവ)പൗരോഹിത്യത്തിന്റെ കടന്നുകയറ്റത്തില്‍ വിസ്മൃതമായിപ്പോയിരുന്നു. എന്നാല്‍ യൂറോപ്പിലെ മുസ്ലിം സമൂഹത്തില്‍നിന്ന് ദൈവനിഷേധത്തിന്റെ അടിത്തറകളില്‍ ഇവയെ പുനരവതരിപ്പിച്ച്  ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ നാസ്തികള്‍ അന്നത്തെ ക്ഷമാപണമനസ്‌കരായ വിശ്വാസികളെ മറികടന്നതിന്റെ ഫലമായിട്ടാണ് നാസ്തികത്വം മേല്‍കൈനേടിയത്. എന്നാല്‍ ഇന്ന് നിരീശ്വരത്വം ഒട്ടും ആകര്‍ഷകമായ ഒരു വാദമല്ല. അതുകൊണ്ട് ചിലകണ്‍കെട്ടുകള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വരെ എത്ര വിദ്യാസമ്പന്നരെയും വീഴ്താമെന്നായിരിക്കുന്നു. ആള്‍ദൈവലേക്ക് വീഴുന്ന വിദ്യാസമ്പന്നരെപോലും ആകര്‍ഷിക്കാന്‍ ദൈവനിഷേധപരമായ അന്ധവിശ്വാസത്തിനാകുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.       

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review