2014, ജൂൺ 14, ശനിയാഴ്‌ച

ഖുര്‍ആന്‍ തോന്നിയത് പോലെ എഴുതിയുണ്ടാക്കിയ ഗ്രന്ഥമോ ?


വിശുദ്ധഖുര്‍ആന്‍ മുസ്ലിംകളെ മതം പഠിപ്പിക്കാന്‍ മാത്രമായി അല്ലാഹു അവതരിപ്പിച്ചതല്ല. ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങളെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണത്. അഥവാ മാര്‍ഗദര്‍ശനമായി, സത്യാസത്യവിവേചകമായി, വെളിച്ചമായി നല്‍കപ്പെട്ട വേദഗ്രന്ഥം. സ്രഷ്ടാവായ ദൈവത്തില്‍നിന്ന് അവതരിച്ചത്, മുന്നിലൂടെയും പിന്നിലൂടെയോ മിഥ്യ അതില്‍ പ്രവേശിക്കുകയില്ലെന്നും അന്ത്യദിനം വരെ സംരക്ഷിക്കപ്പെടുമെന്നും വാഗ്ദാനം ചെയ്യപ്പെട്ട ഗ്രന്ഥം. 1400 ലേറെ വര്‍ഷമായി ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിശുദ്ധവേദം. അതിന് തുല്യമായി ഒരു ഗ്രന്ഥവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല. അതുല്യമായ സൌന്ദര്യം, സാഹിത്യം, ആശയഗാംഭീര്യം, സുഭദ്രമായ ഘടന, സമഗ്രം  അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. ഒറിജിനല്‍ ഭാഷയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികളുള്ള ഗ്രന്ഥം. ഇതൊക്കെ വിശുദ്ധഖുര്‍ആന്  മാത്രം അവകാശപ്പെട്ടതാണ്. 

പൂര്‍ണമായും ദൈവത്തില്‍നിന്ന് അവതരിച്ചത് എന്ന് സ്വയം അവകാശപ്പെടുന്ന ഗ്രന്ഥവും ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ളവയെ സംബന്ധിച്ച് പലരും അത്തരമൊരു സ്ഥാനം അവകാശപ്പെടാതെ അടിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്. ഒരു ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്നാല്‍ ആ ഗ്രന്ഥത്തിന്റെ വാദം അംഗീകരിക്കുന്നവരാണ്. അല്ലാതെ ഒരു ഗ്രന്ഥത്തിന് മേല്‍ സ്വന്തം വാദം അടിച്ചേല്‍പ്പിക്കുന്നവരല്ല. ആ നിലക്ക് അനുയായികളുള്ള ഏക ഗ്രന്ഥവും വിശുദ്ധഖുര്‍ആനാണ്. ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം നിലക്ക് ഗ്രഹിച്ച് ഉള്‍കൊള്ളുകയും അതിനെ സത്യമെന്നംഗീകരിക്കുകയും ചെയ്യുന്ന ആരും ഖുര്‍ആനിന്റെ അനുയായിയാണ്. ഇന്നലെ വരെ അവന്‍ എങ്ങനെ ജീവിച്ചുവെന്നോ ആരുടെ മകനായി പിറന്നുവെന്നതോ അവിടെ പ്രസക്തമല്ല. കാരണം ഇത് മനുഷ്യന് ഉള്ളതാണ്. എന്നാല്‍ ചിലര്‍ ഖുര്‍ആനെ സമീപിക്കുന്നത്, അതിന്റെ വാദം സത്യമോ അല്ലേ എന്ന് പരിശോധിക്കാനല്ല. മറിച്ച് തങ്ങള്‍ മുന്‍കൂട്ടി ഉണ്ടാക്കിയ ധാരണകള്‍ക്ക് വല്ല തെളിവും അതില്‍നിന്ന് ലഭിക്കുമോ എന്നറിയാനാണ്. സംശയമില്ല അത്തരമൊരാള്‍ക്ക് അതിലെ സൂക്തങ്ങള്‍ വെച്ച് അത്തമൊരു ശ്രമം നടത്തിനോക്കാവുന്നതാണ്. അനില്‍ കുമാര്‍ എന്ന പേരിലുള്ള ക്രൈസ്തവ സുഹൃത്ത് അത്തരമൊരു ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ വാദം ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയത് മുഹമ്മദ് നബിയുടെ അനുയായികള്‍ തന്നെയാണ് എന്നത്രേ. എന്ന് വെച്ചാല്‍ എന്താണതിന്റെ നേര്‍ക്ക് നേരെയുള്ള അര്‍ഥം. മുഹമ്മദ് നബിക്ക് ഒരു കഴിവുമില്ല എന്ന് അനുയായികള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല തങ്ങള്‍ എഴുതിയുണ്ടാക്കുന്നത് പോലും മനസ്സിലാക്കാന്‍ കഴിയാത്ത പാവം. ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ഇത്രയും നിസ്സാരനായിരുന്നുവെന്ന വാദം സ്വന്തം മനസാക്ഷിക്ക് പോലും അംഗീകരിക്കാനാവുമോ?. ഒരു കള്ളനും കപടനും വേണ്ടി ആരെങ്കിലും ഇത്രയധികം ബുദ്ധിമുട്ട് സഹിച്ച ചരിത്രമുണ്ടോ?. ആരോപണങ്ങളാവാം എന്നാലും ഇത്ര ദുര്‍ബലമായ ആരോപണങ്ങളാവാമോ ?. അദ്ദേഹം എഴുതിയത് കാണുക. 

'എഴുത്തും വായനയും ഒന്നുമറിയാത്ത നിരക്ഷരനായിരുന്നു മുഹമ്മദ്‌ എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ നാട്ടുകാരാരും കാണാതെ പാത്തും പതുങ്ങിയും വന്നു അല്ലാഹുവിന്‍റെതെന്ന വ്യാജേന മലക്ക്‌ പറഞ്ഞിട്ട് പോയതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു സൂക്ഷിക്കാനും മുഹമ്മദിന് കഴിയുമായിരുന്നില്ല. പിന്നെ ആരാണ് ഇതൊക്കെ എഴുതി വെച്ചത് എന്ന് ചോദിച്ചാല്‍ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്ന അനുയായികള്‍ ആയിരുന്നു ഇതിന്‍റെ എഴുത്തുകാര്‍ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. തങ്ങള്‍ എഴുതി വെക്കുന്നത് വായിച്ചു നോക്കി ഉറപ്പു വരുത്തുവാന്‍ മുഹമ്മദിന് കഴിയില്ല എന്ന്‍ ഉറപ്പുള്ളത് കൊണ്ട് ഈ അനുയായികള്‍ ഓരോരുത്തരും മുഹമ്മദ്‌ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെയാണ് എഴുതി വെച്ചത് എന്നതിന് ഖുര്‍ആന്‍ ആയത്തുകള്‍ തന്നെ സാക്ഷി!! ഒരു സംഭവം മലക്ക്‌ ഒരിക്കല്‍ വന്നു പറഞ്ഞിട്ട് പോകുന്നു, മുഹമ്മദില്‍ നിന്ന് അത് കേട്ട അനുയായി തനിക്ക്‌ ബോധിച്ചതുപോലെ അത് എഴുതി വെക്കുന്നു, കുറെ നാള്‍ക്കു ശേഷം അതേ സംഭവം പിന്നെയും പറഞ്ഞിട്ട് പോകുന്നു, ആ സമയത്ത് മുഹമ്മദിന്‍റെ കൂടെയുള്ള അനുയായി മുഹമ്മദില്‍ നിന്ന് അത് കേട്ട് തന്‍റെ ഇഷ്ടംപോലെ എഴുതി വെക്കുന്നു, കുറേ നാള്‍ക്ക് ശേഷം പിന്നെയും മലക്ക്‌ വന്നു അതേ സംഭവം വിവരിച്ചിട്ടു പോകുന്നു, അന്നേരം മുഹമ്മദിന്‍റെ കൂടെയുള്ള സ്വഹാബി തനിക്ക്‌ ബോധിച്ചത് പോലെ അതെഴുതി വെക്കുന്നു! ഈ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കില്‍ തെളിവ് തരാം:'

ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം തെളിവെന്ന രീതിയില്‍ കുറേ സൂക്തങ്ങള്‍ നിത്തി വെക്കുന്നു. എന്നിട്ട് അതിന് സ്വന്തമായി ചില ടിപ്പണികള്‍ ചെയ്യുന്നു. ഖുര്‍ആന്‍ കുറേ പേര്‍ എഴുതിയുണ്ടാക്കിയതാണ് എന്ന മുന്‍ധാരണയുള്ളവര്‍ക്ക് ഇത് മതിയാകും എന്നാല്‍ അല്‍പ സ്വല്‍പം ഖുര്‍ആനെയും ഇസ്ലാമിനെയും കുറിച്ച് അറിയുന്നവര്‍ക്ക് ഇതിലെ കളി എളുപ്പത്തില്‍ മനസ്സിലാകും. അദ്ദേഹം നല്‍കിയ തെളിവുകളില്‍ സാമ്പിളിന് ഒന്ന് ഇവിടെ നല്‍കാം. മദ്യപാനവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറഞ്ഞ കാര്യങ്ങളെയാണ് അദ്ദേഹം ഇവിടെ വിശകലനം ചെയ്യുന്നത്..... 


ഈ കാര്യത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് ഇതുപോലത്തെ സംഗതികള്‍ ഇഷ്ടംപോലെ! മദ്യത്തെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയത് നോക്കിയാല്‍ എഴുത്തുകാരുടെ മദ്യത്തിനോടുള്ള വീക്ഷണ വ്യതിയാനം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ചില ആയത്തുകള്‍ നോക്കാം:

“പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (സൂറാ.5:91)

സൂറാ.5:91 എഴുതിയ ആള്‍ വെള്ളമടിയില്‍ താല്പര്യമില്ലാത്ത ആളാണ്‌ എന്ന് മനസിലാകും. എന്ന് മാത്രമല്ല, അത് സമൂഹത്തിനു ദോഷം ചെയ്യുന്നതാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തെ നിഷേധിച്ച് എന്തെങ്കിലും എഴുതി വെച്ചാല്‍ മദ്യത്തില്‍ മുഴുകി ജീവിക്കുന്ന അറബികള്‍ അതനുസരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സൂറാ.5:91 എഴുതിയ ആള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവസാനത്തെ വരി വായിച്ചാല്‍ പിടികിട്ടും. അതുകൊണ്ടാണ് ‘നിങ്ങള്‍ മദ്യവും ചൂതാട്ടവും നിര്‍ത്തണം’ എന്ന് കല്പിക്കുന്നതിന് പകരം ‘നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന് വായനക്കാരോട് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നത്!

എന്നാല്‍ സൂറാ.2:291-ന്‍റെ എഴുത്തുകാരന്‍ മദ്യവും ചൂതാട്ടവും അങ്ങനെയങ്ങ് മോശമാണ് എന്ന അഭിപ്രായം ഉള്ള ആളല്ല! ആയത്ത് നോക്കൂ:

“(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ്‌ പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്‌) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു” (സൂറാ.2:291)

ഇദ്ദേഹം പറയുന്നത് മദ്യവും ചൂതാട്ടവും ഗുരുതരമായ ദോഷം ആണെങ്കിലും ചില പ്രയോജനങ്ങളും ഇതില്‍ നിന്ന് ഉണ്ടെന്നാണ്. ചിലപ്പോള്‍ ഈ ആയത്തിന്‍റെ എഴുത്തുകാരന്‍ മദ്യ വ്യാപാരി ആയിരുന്നിരിക്കണം. മാത്രമല്ല, വല്ല ചൂതാട്ട കേന്ദ്രവും നടത്തിയിട്ടുണ്ടായിരിക്കണം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും പ്രയോജനം കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്‌ മാത്രമാണല്ലോ. ഏതായാലും ഈ രണ്ട് കൂട്ടരില്‍ നിന്നും വളരെ വ്യത്യസ്തമായ വീക്ഷണമാണ് സൂറാ.47:15-ന്‍റെ എഴുത്തുകാരനുണ്ടായിരുന്നത്. ‘മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടേയും വെള്ളമടിച്ച് ജീവിക്കണം’ എന്ന അഭിപ്രായക്കാരനാണ് ആ ഭാഗം എഴുതിയതെന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

“സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (സൂറാ.47:15)

ഇദ്ദേഹം തന്നെയാണ് സൂറാ.83:25,26 എഴുതിയത് എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന ആ വിശിഷ്ടമായ മദ്യത്തിന് വേണ്ടി വാശി കാണിക്കാന്‍ വരെ അദ്ദേഹം എഴുതി ചേര്‍ത്തിട്ടുണ്ട്:

“മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ” (സൂറാ.83:25,26)

എന്നാല്‍ സൂറാ.37:45-47 വരെയുള്ള ഭാഗങ്ങള്‍ എഴുതിയ ആളുടെ അഭിപ്രായത്തില്‍ ഇത് മദ്യമല്ല, കാരണം ഇത് കുടിച്ചാല്‍ ലഹരി പിടിക്കില്ലത്രേ! നോക്കൂ:

“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല” (സൂറാ.37:45-47)


ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ഖുര്‍ആന്‍ മനസ്സിലാക്കിയവരെ സംബന്ധിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ല. എങ്കിലും അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി പറയാം. ഇസ്ലാം മദ്യപാനം പോലെയുള്ള വ്യക്തിയിലും സമൂഹത്തിലും ആഴത്തില്‍ വേരുന്നിയ തിന്മകള്‍ ഒരു കല്‍പനയിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടില്ല. മനുഷ്യന്റെ സ്വാഭാവവും അവന്റെ സൃഷ്ടിപ്പിലെ പ്രത്യേകതകളും പരിഗണിച്ചുകൊണ്ടാണ് ദൈവം അവന് വേണ്ട നിയമങ്ങള്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ ആദ്യഘട്ടത്തില്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും, പിന്നീട് നമസ്കാരം പോലുള്ള ചില പ്രത്യേക സമയത്ത് മത്തന്‍മാരായി തുടരാതെ അത് ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയും പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കുകയുമാണുണ്ടായത്. നിങ്ങള്‍ വിരമിക്കുന്നില്ലേ എന്നത് ദയനീയമായ ഒരു ചോദ്യമായിരുന്നില്ല. ആധുനിക കാലഘട്ടത്തില്‍ കോടികള്‍ ചെലവഴിച്ച് ബോധവല്‍ക്കരണം നടത്തിയതിന് ശേഷം മദ്യം നിരോധിച്ചിട്ടും താമസിയാതെ മദ്യാപാനാനുമതി നല്‍കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ ഖുര്‍ആന്‍ ഒരൊറ്റ ചോദ്യം കൊണ്ട് പൂര്‍ണമായും മദ്യനിരോധനം വരുത്തി. ആ ചോദ്യം നിലനില്‍ക്കുന്നതുകൊണ്ട് ജീവിതത്തിലൊരിക്കലും മദ്യത്തിന്റെ രുചിപോലും അറിയാന്‍ ശ്രമിക്കാത്ത കോടിക്കണക്കിന് മുസ്ലിംകളുണ്ട് എന്ന് അനില്‍ കുമാറും അദ്ദേഹത്തെ പോലുള്ളവരും മനസ്സിലാക്കണം. 

ഒരു കാര്യം കൂടി സഹേദരനോട് പറയട്ടേ, നിങ്ങള്‍ ഇപ്രകാരമല്ല ഖുര്‍ആനെ സമീപിക്കേണ്ടത്. ഇത് താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനവും ചെയ്യില്ല. വിമര്‍ശിച്ചോളൂ പക്ഷെ അത് വസ്തുതകള്‍ മുന്നില്‍ വെച്ചാകാന്‍ ശ്രമിക്കുക. ഖുര്‍ആന്‍ പലരായി എഴുതിയുണ്ടാക്കിയതാണ് എന്ന വാദത്തിന് യാതൊരു നിലനില്‍പ്പുമില്ല. ഒട്ടും വിശ്വാസയോഗ്യവുമല്ല അത്. അല്‍പം കൂടി മനസാക്ഷിയോടുകൂടി അതിനെ സമീപിക്കുക. ഖുര്‍ആന്‍ നിങ്ങളുടേതാണ്. 

 ഖുര്‍ആന്‍ അവതരിച്ച മാസമാണ് വരാന്‍ പോകുന്നത്. അതില്‍ വന്ന ഒരു സൂക്തമാണ് ലോകത്തെ നൂറുകോടിയില്‍ പരം (ബാക്കിയുള്ള കൂറേ നോമ്പുകള്ളന്‍മാരെ ഒഴിവാക്കിയാലും) മുസ്ലിംകള്‍ പകല്‍ മുഴുവന്‍ - എത്ര ദാഹമുണ്ടെങ്കിലും വിശപ്പുണ്ടെങ്കിലും - അല്‍പം പോലും ഭക്ഷണമോ വെള്ളമോ അകത്ത് പ്രവേശിക്കാതെ നോമ്പനുഷ്ഠിക്കുന്നത് വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം ഒരു സൂക്തം ഉള്ളതുകൊണ്ടാണ് എന്ന് മനസ്സിലാക്കുക. 

[(2:185) മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്. ]

2014, ജൂൺ 4, ബുധനാഴ്‌ച

ഏകസിവില്‍കോഡ് എന്ന ഉണ്ടയില്ലാ വെടി.


ഏകസിവില്‍കോഡ് /പൊതുസിവില്‍കോഡ് എന്ന പദം ഇനിയുള്ള നാളുകളില്‍ കൂടുതലായി കേള്‍ക്കാന്‍ പോകുകയാണ്. 1980 കളിലാണ് ഇതിന് മുമ്പ് ഈ പദം ഏറെ പരാമര്‍ശിക്കപ്പെട്ടത്. അന്ന് കാര്യമായി അത് ഉപയോഗിച്ചത് മതനിഷേധം അടിസ്ഥാനമായംഗീകരിച്ചവരും യുക്തിവാദികളും പുരോഗമനവാദികളെന്നറിയപ്പെടുന്നവരാണ്. മുസ്ലിംകളെ പ്രകോപിപ്പിക്കാനുള്ള ഒന്നാംതരം ഒരു ഉരുപ്പടിയാണ് ഏകസിവില്‍കോഡെന്ന് അന്നായിരിക്കാം ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. അതിന് ശേഷം ഇടക്കിടക്ക് ആ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഹൈന്ദവരാഷ്ട്രീയ സംഘടനകള്‍ മുന്‍പന്തിയില്‍നില്‍ക്കുന്നു. ഇപ്പോള്‍ ഭരണത്തിലേറിയ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ തന്നെ ഏകസിവില്‍കോഡ് സ്ഥാനം പിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടക്കിടക്ക് അത് ഉരുവിടലും ചര്‍ചയാക്കലും അവരുടെ ബാധ്യതയായി മാറിയിരിക്കുന്നു. 

എന്താണ് ഏകസിവില്‍കൊഡിന് ഭരണഘടനയിലുള്ള സ്ഥാനം ?

ഏകസിവില്‍കോഡിനായി രാജ്യം പരിശ്രമിക്കുമെന്ന് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ 44 ാം ഖണ്ഡികയായി പറഞ്ഞുപോയിട്ടുണ്ട് എന്നത് ശരിയാണ്. മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ എന്നാല്‍ ഭരണകൂടത്തിന് ദിശാബോധം നല്‍കാന്‍ ഉതകുന്ന ദര്‍ശനമോ കാഴ്ചപ്പാടോ മാത്രമാണ്. ഭരണഘടനയില്‍ തന്നെയുള്ള 38 മുതല്‍ 50 വരെയുള്ള ഖണ്ഡികയിലെ ഇത്തരം മാര്‍ഗനിര്‍ദേശകതത്വങ്ങളെ പരിശോധിച്ചാല്‍ അത് വ്യക്തമാകും ഉദാഹരണത്തിന്.. വരുമാന വിഷയത്തില്‍ പൌരന്‍മാര്‍ തമ്മില്‍ മാത്രമല്ല ജനവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം ദൂരീകരിക്കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കണമെന്നും സാമൂഹികക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് പൌരന്മാരുടെ ആരോഗ്യ-പോഷകാഹാര പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നൊക്കെ അവിടെ തന്ന പരാമര്‍ശിക്കുന്നുണ്ട് (അതിന്റെ ഭാഗമായിട്ടാണ് സംവരണം പോലുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുക). സംവരണത്തിനും പിന്നോക്കക്കാരുടെ ആനുകൂല്യങ്ങള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിക്കുന്നവരാണ് അതേ ഇനത്തില്‍ പെട്ട ഏകസിവില്‍കോഡിന് വേണ്ടി പ്രത്യേകം ശംബ്ദമുയര്‍ത്തുന്നത് എന്ന വിരോധാഭാസം തല്‍കാലം അവഗണിക്കുക. 

മനോഹരമായ നടക്കാത്ത സ്വപ്നം. 

ഏകസിവില്‍കോഡ് മനോഹരമായ ഒരു സ്വപ്നമാണ്. ഏക ക്രിമിനല്‍കോഡിന് രാജ്യത്തെ മൊത്തം ജനങ്ങളും വഴിപ്പെടുന്ന പോലെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ അവരുടെ സിവില്‍ നിയമങ്ങളില്‍ അഥവാ വിവാഹം, പിന്തുടര്‍ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, മരണപത്രം എന്നിവയിലും ഒരൊറ്റ നിയമം പിന്തുടരുക എന്നത് സാധ്യമാകുന്ന പക്ഷം ആകര്‍ഷകം തന്നെയാണ്. എന്നാല്‍ മറ്റു മാര്‍ഗനിര്‍ദേശക തത്വങ്ങളെ പോലെ അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും രാജ്യപുരോഗതിയോ സമാധാനമോ അതുകൊണ്ടുണ്ടാകും എന്ന് കരുതാനാവില്ല. രാജ്യത്തെ ഏതാണ്ടെല്ലാ മതവിഭാഗങ്ങള്‍ക്കും യോജിച്ച ഒരു ഏകസിവില്‍കോഡ് ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. അറുപത് വര്‍ഷമായിട്ടും അതേക്കുറിച്ച് ചെറിയ ഒരു ധാരണപോലും ഉണ്ടായിട്ടില്ല. ഒരോ മതവിഭാഗങ്ങളും തങ്ങളുടെ വ്യക്തിത്വവും ആചാരവും നിലനിര്‍ത്തുന്നതില്‍ ഈ നിയമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 

പലരും കരുതുന്നത്, മുസ്ലിംകളെ മാത്രം പ്രതികൂലമായി ബാധിക്കുന്ന ഹൈന്ദവ സമൂഹത്തിന് അഭിമാനിക്കാവുന്ന എന്തോ ഒന്നാണ് ഏകസിവല്‍കോഡ് എന്നതാണ്. അതുകൊണ്ട് ഏകസിവല്‍കോഡ് കൊണ്ടുവരുന്നുവെന്ന് പറയുമ്പോള്‍ ഹിന്ദുത്വവാദികള്‍ വലിയ ആവേശം കാണിക്കുന്നു. കുടെ അവരുടെ മെഗാഫോണുകളായ യുക്തിവാദ നാട്യക്കാരും. അതേ സമയം മുസ്ലിംകള്‍ വല്ലാത്ത പ്രതിരോധത്തിലുമാകുന്നു.  ഈ നടപ്പുശീലമാണ് ഈ മാര്‍ഗനിര്‍ദേശക തത്വത്തിന്റെ മാര്‍ക്കറ്റ്. മുസ്ലിംകള്‍ അല്‍പം കൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. പൊതുസിവില്‍കോഡ് സജീവ ചര്‍ചയും സംവാദവുമാകട്ടേ, മുസ്ലിംകളുടെ ഇപ്പോഴത്തെ ഭയം തന്നെയാണ് അവരുടെ ഈ വിഷയത്തിലുള്ള ശക്തിയും. അഥവാ അവര്‍ കരുതുന്നത്. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളാണ് ശരീഅത്ത് എന്നത്, അതിന്റെ ഒരു ഭാഗമാണ് അവര്‍ പിന്തുടരുന്ന സിവില്‍ നിയമങ്ങള്‍ അത് ആവശ്യാനുസരണം മാറ്റം വരുത്താന്‍ പാടില്ലാത്തതാണ്. അഥവാ അങ്ങനെ തിരുത്തിയ ഒരു നിയമം പിന്തുടരുന്ന പക്ഷം മുസ്ലിം എന്ന അവകാശവാദത്തിന് കഴമ്പുണ്ടാവില്ല. അതിനാല്‍ അത്തരം ഒരു ശ്രമത്തെ മുളയിലേ നുള്ളുക എന്നതാണ് ഈ വിഷയത്തിലെ മുസ്ലിം വികാരത്തിന്റെ ഹേതു. ക്രൈസ്തവ സമൂഹത്തിന്റെ സിവില്‍കോഡില്‍ മാറ്റം വരുത്താന്‍ അവര്‍ തന്നെ ഇടക്ക് ശബ്ദം ഉയര്‍ത്താറുണ്ട്. പ്രത്യേകിച്ചും വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള നിയമത്തേക്കാള്‍ മെച്ചപ്പെട്ടതാണ് ഏകസിവില്‍കോഡെങ്കില്‍ അത് വരട്ടെ എന്ന് അവര്‍ മനസ്സാ അംഗീകരിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നത്. 

വ്യക്തിനിയമങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല. 

ഏഴു വ്യക്തിനിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്ന് പലര്‍ക്കും അറിയില്ല. വ്യക്തിനിയമം എന്നാല്‍ അത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന എന്തോ ഒന്ന് എന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഏതൊക്കെയാണ് നിലവിലുള്ളത് എന്ന് നോക്കാം. 1. ഹിന്ദുവ്യക്തിനിയമം, 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍, 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍, 4. ക്രിസ്ത്യന്‍ വ്യക്തിനിയമം, 5. പാഴ്സി വ്യക്തിനിയമം, 6. ജൂതവ്യക്തിനിയമം, 7. മുസ്ലിം വ്യക്തിനിയമം. 

ഏതൊരു വ്യക്തിയും ഇതില്‍ ഏതെങ്കിലും ഒന്നിന്റെ കീഴിലായിരിക്കും തങ്ങളുടെ കുടുംബപരവും സാമൂഹികവുമായ ജീവിതപരിസരം ക്രമപ്പെടുത്തിയിട്ടുണ്ടാവുക. ഏകസിവില്‍കോഡിന് വേണ്ടി വാദിക്കുന്നവര്‍ ഇതില്‍ ഏത് മതനിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഈ ചോദ്യത്തിന് ഇന്നോളം ഉത്തരം ഉണ്ടായിട്ടില്ല. ഏകസിവില്‍കോഡ് എന്ന ഒന്നിന് വേണ്ടി വാദിക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്. ഇതരമതക്കാര്‍ക്ക് തങ്ങളുണ്ടാകുന്ന നിയമത്തിന്റെ സൌകര്യം ലഭിക്കണമെന്നാണോ ?. അതല്ല ഹിന്ദുത്വശക്തികള്‍ അവരുടെ മതനിയമം എല്ലാ ജനവിഭാഗത്തിനും അനുഗുണമായി കാണുന്നുവോ?. മുസ്ലിംകള്‍ ഇതില്‍ ഒരു വിഭാഗം മാത്രമാണ്. മറ്റു മതസ്ഥര്‍ അതിനെ എങ്ങനെ കാണും. കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്നത് പോലെ ഒരോ മതസ്ഥരും അവരവരുടെ നിയമം കൊണ്ട് സിവില്‍ വിഷയങ്ങളില്‍ വിധി ലഭിക്കാനാണ് ഇഷ്ടപ്പെടുക എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധി ആവശ്യമില്ല. അതിനാല്‍ തന്നെ രാജ്യം ഇന്ന് നിലനില്‍ക്കുന്ന അതിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന മനോഹര തത്വത്തെ തകര്‍ത്തിട്ടേ കേവലം സ്വപ്നമായ അപ്രായോഗികമെന്ന് അധികം ചിന്തിക്കേണ്ടതില്ലാത്ത ഏകസിവില്‍കോഡിലേക്ക് നടക്കാനാവൂ. 

അംബേദ്കര്‍ തന്നെ വ്യക്തമാക്കുന്നു. 

ഭരണഘടനാശില്‍പികള്‍ തന്നെയാണ് ഇതിന്റെ അപ്രയോഗികത ആദ്യമായി മനസ്സിലാക്കിയത് എന്ന് അവരുടെ തന്നെ വാക്കുകളില്‍ കാണാം. ബന്ധപ്പെട്ട വിഭാഗങ്ങള്‍ സ്വയം മുന്നോട്ട് വരുന്നത് വരെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കുക പോലുമില്ലെന്നും എഴുതാപുറം വായിക്കരുത് എന്നും അദ്ദേഹം ഉണര്‍ത്തുന്നു. അപ്പോള്‍ കാര്യം വ്യക്തം. ഇന്ത്യയില്‍ മേല്‍പറയപ്പെട്ട മതവിഭാഗങ്ങള്‍ മുന്നോട്ട് വന്ന് തങ്ങള്‍ക്ക് ഒരു ഏകീകൃതവ്യക്തിനിയമം വേണം എന്നാവശ്യപ്പെടുമ്പോള്‍ അതുമായി മുന്നോട്ട് പോകും എന്നും അല്ലാത്ത പക്ഷം അതേക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച ചെയ്യുന്നത് പോയിട്ട് ചിന്തിക്കുകയില്ല എന്നാണ് അംബേദ്കര്‍ പറയുന്നത്. ആരുടെ മേലും ബലാല്‍കാരമായി അടിച്ചേല്‍പിക്കുന്ന ഒരു വ്യവസ്ഥയായി 44 ാം അനുച്ഛേദത്തെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നത് ചരിത്ര രേഖകളില്‍ കാണാം. അംബേദ്കര്‍ പറയുന്നുവെന്നതല്ല ഇതിന്റെ പ്രസക്തി മറിച്ച് ഇന്ത്യന്‍ മതേതരത്വം സ്വാഭാവികമായി ഇത് താല്‍പര്യപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതേക്കുറിച്ച് തന്നെയാണോ ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത് എന്ന് വ്യക്തമാകേണ്ടതുണ്ട്. അതല്ല ഏകസിവില്‍കോഡ് എന്ന പേരില്‍ ഹിന്ദുകോഡ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണെങ്കില്‍ അത് പറയുകയാണ് വേണ്ടത്. 

ഹിന്ദുക്കള്‍ ഏകസിവില്‍കോഡ് അംഗീകരിക്കുമോ ?. 

ഈ ചോദ്യം പ്രസക്തമാണ്. കാരണം ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ പ്രജകള്‍ക്ക് ഒന്നായി കൊണ്ടുവന്ന സെക്യൂലര്‍ സ്വഭാവമുള്ള 1872 ലെ പ്രത്യേക വിവാഹനിയമം, 1869ലെ ഇന്ത്യന്‍ വിവാഹഭഞ്ജന നിയമം, 1890 ലെ രക്ഷാകര്‍തൃനിയമം, 1925 ഇന്ത്യന്‍ പിന്തുടര്‍ചാനിയമം എന്നിവയെ ഏകസിവില്‍കോഡ് മാര്‍ഗനിര്‍ദേശകതത്വമായി അവതരിപ്പിച്ചതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇവക്കൊക്കെ പകരമായി ഹിന്ദുമതനിയമങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. അതിനായി 1955 ല്‍ ഹിന്ദു വിവാഹനിയമം, 1956 ല്‍ ഹിന്ദുപിന്തുടര്‍ചാവകാശ നിയമം, ഹിന്ദുദത്തെടുക്കല്‍നിയമം, ഹിന്ദുരക്ഷാകര്‍തൃനിയമം എന്നിവ പ്രത്യേകമായി ഉണ്ടാക്കി. അതില്‍നിന്ന് മനസ്സിലാക്കുന്നത് ഭരണഘടന പരാമര്‍ശിക്കുന്ന തരത്തില്‍ ഏല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍കോഡ് ഹിന്ദുക്കള്‍ക്ക് പോലും സ്വീകാര്യമാവില്ല എന്നതാണ്. അതുകൊണ്ട് തന്നെ കേവലം ഇന്ത്യന്‍ ജനസംഖ്യയില്‍ നിലവിലെ മുസ്ലിംകളെക്കാള്‍ ന്യൂനപക്ഷമായ ബി.ജെപിക്ക് വോട്ടുചെയ്തവര്‍ (ഇന്ത്യന്‍ ജനസംഖ്യയില്‍ 16 ല്‍ അല്‍പം കൂടുതലാവും ഇവര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. കാരണം വോട്ട് ചെയ്തവരില്‍ തന്നെ 31 ശതമാനമാണ് ബി.ജെ.പിക്ക് വേട്ടി കീ അമര്‍ത്തിയത്) ഈ രാജ്യത്തിലെ എല്ലാവര്‍ക്കുമായി ഒരു ഏകീകൃത സിവില്‍നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അസംബന്ധമായി മറ്റെന്താണുള്ളത്. 

ഏകസിവില്‍കോഡ് എന്നത് ഉണ്ടയില്ലാ വെടി. 

ന്യൂനപക്ഷം മുസ്ലിംകളെ താല്‍കാലികമായി സംഭ്രമിപ്പിക്കാന്‍ മാത്രം സാധിക്കുന്ന ഉണ്ടയില്ലാ വെടിയാണ് ഏകസിവല്‍കോഡിന് വേണ്ടിയുള്ള ഹിന്ദുത്വവാദം എന്ന് മനസ്സിലാക്കുക. കാരണം അത്തരം ഒരു സങ്കല്‍പം തന്നെ അവ്യക്തമാണ്. 60 ലധികം വര്‍ഷം കഴിഞ്ഞിട്ടും ഇത് എന്താണ് എന്ന് വിശദീകരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍ നിയമം, 6 പ്രമുഖ മതങ്ങളും 6 പ്രബല വംശീയ വിഭാഗങ്ങളും 55 മുഖ്യ ഗോത്രങ്ങളും 6400 ജാതികളും ഉപജാതികളും കൊണ്ട് വൈവിധ്യവത്കരിക്കപ്പെട്ട ഒരു രാജ്യത്ത് അസംഭവ്യവും അപ്രയോഗികവുമാണ് എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇക്കാര്യത്തില്‍ വാശിയുള്ള ഹിന്ദുത്വശക്തികള്‍ എല്ലാ ഹിന്ദുക്കള്‍ക്കും സ്വീകാര്യമായ ഒരു പൊതുനിയമം കൊണ്ടുവന്ന് അത് പ്രാവര്‍ത്തികമാകട്ടേ, അതിന്റെ ഗുണം ആദ്യം ഹിന്ദു സുഹൃത്തുക്കള്‍ക്ക് ലഭിക്കട്ടെ, തങ്ങളുടെ നിലവിലെ സിവില്‍നിയമത്തെക്കാള്‍ ഗുണകരമെന്ന് കാണുമ്പോള്‍ ചുരുങ്ങിയത് കൃസ്ത്യാനികളെങ്കിലും അത് സ്വീകരിക്കാന്‍ സന്നദ്ധമായേക്കും അടുത്ത ഒരു നൂറ്റാണ്ടിനടക്ക് ഒന്ന് രണ്ട് മതവിഭാഗമെങ്കിലും അതിന് കീഴില്‍ കൊണ്ടുവന്നാല്‍ അത്രയും ആശ്വസിക്കാമല്ലോ.

ഏകസിവില്‍കോഡിനെക്കുറിച്ച് പറയുന്നത് ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ്. അത് കേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യാനുസരണം നിയമനിര്‍മാണം നടത്താന്‍ അധികാരം നല്‍കുന്ന കണ്‍കറന്റ് ലിസ്റ്റ് ആണ്. അതുതന്നെ ഈ നിയമം ഇന്ത്യയൊട്ടാകെ കൊണ്ടുവരിക എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നു.


ആര്‍ക്ക് വേണ്ടി ?.

ഈ വിഷയത്തിലെ ഏറ്റവും വലിയ തമാശ, ആരാണോ ഏകസിവില്‍കോഡിനെ ഇപ്പോള്‍ കൂടുതല്‍ എതിര്‍ക്കുന്നത് അവരിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഏകസിവില്‍കോഡ് എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. അഥവാ ഏകസിവില്‍കോഡ് വരുന്നതോടെ മുസ്ലിം സ്ത്രീകള്‍ അന്യായമായ ത്വലാഖില്‍നിന്ന് രക്ഷപ്പെടും. അതിനാല്‍ ഏകസിവില്‍കോഡിന്റെ അഭാവം മുസ്ലിംകള്‍ക്ക് വലിയ പ്രയാസമാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. അപ്പോള്‍ കാര്യമായി ഇതിന്റെ ഉന്നം മുസ്ലിംകളാണ്, അവരിലെ സ്ത്രീകളാണ്. അനാഥശാലയിലേക്ക് വന്ന അനാഥകളെ തടഞ്ഞുവെച്ചതും അവരിലെ അധ്യാപകരെ ജയിലിലടച്ചതും അനാഥകളെ പീഡിപ്പിക്കുന്നതിനെതിരെയായിരുന്നുവെന്ന പോലെ ഒരു തമാശ മാത്രമാണിത്. വിവാഹമോചനം സങ്കീര്‍ണമാക്കിയതുകൊണ്ട് എത്രമാത്രം ജീവിതത്തില്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നുവെന്നറിയാന്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കളോട് ചോദിച്ചാല്‍ മതി. അപ്പോള്‍ പ്രശ്നം ഇന്ത്യയുടെ ഏകത്വമോ കെട്ടുറപ്പോ ഒന്നും അല്ല. മുസ്ലിം സിവില്‍ നിയമത്തില്‍ വിവാഹമോചനവും ബഹുഭാര്യത്വവും ഇല്ലായിരുന്നെങ്കില്‍ ആര്‍ക്കും ഏകസിവില്‍കോഡ് വേണ്ടിവരുമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

മുഖ്യഅവലംബം. മാധ്യമം 


Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review