2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും

വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്. ഹിന്ദു സഹോദരങ്ങളുടെ ബ്ളോഗിലും അത്തരം ചര്‍ചകളുണ്ട്. പ്രത്യേക വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി എന്നതിനേക്കാളുപരി സ്വന്തമായി ഒരു ദൈവസങ്കല്‍പത്തെ സമര്‍പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഖുര്‍ആന്‍ സമര്‍പിക്കുന്ന ദൈവവീക്ഷണം വളരെ തെളിഞ്ഞതും കലര്‍പ്പറ്റതുമാണ്. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വീക്ഷണം അതിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായു ഏറെ വിമര്‍ശിക്കപ്പെട്ടത് സ്വാഭാവികമായും ഖുര്‍ആനിലെ ദൈവവീക്ഷണമാണ്. അതില്‍ ഏറെകുറെ പ്രസക്തമായ വിമര്‍ശനമാണ്, മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ടത്. മനുഷ്യന്‍ സ്വന്ത്രനോ. അതോ ദൈവത്തിന്റെ തീരുമാനത്തിന് വിധേയനോ?. നന്‍മയും തിന്‍മയും പടച്ചത് ദൈവമെങ്കില്‍ തിന്‍മ ചെയ്തവനെ ശിക്ഷിക്കുന്നതില്‍ ന്യായമുണ്ടോ?. എന്തുകൊണ്ട് തെറ്റ് ചെയ്യാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ചു?. പിശാചിനെ സൃഷ്ടിച്ച ദൈവമല്ലേ വലിയ പിശാച് എന്ന യുക്തിവാദി നിരീക്ഷണങ്ങളും. ദൈവം ഇഛിച്ചതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ.

ഇതെല്ലാം പറഞ്ഞത് ഖുര്‍ആനിലാണ് എന്ന ഒരൊറ്റ കാരണത്താല്‍ നാം അങ്ങനെതന്നെ വിശ്വസിക്കണമോ. ഇതിനെക്കുറിച്ചുള്ള അന്വേഷണം ഏത് വരെ ആകാം?. പകരം ഇതിനേക്കാള്‍ യുക്തമായ ദൈവിക വീക്ഷണം വേറെയുണ്ടോ?. ദൈവവിശ്വാസം കൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ?. ദോശമുണ്ടോ?. ദൈവവിശ്വാസം കൈവെടിഞ്ഞാല്‍ നമ്മുക്ക് മനുഷ്യസമൂഹത്തിന് വല്ല പ്രയോജനവുമുണ്ടോ?. ഏതൊരു മനുഷ്യനും ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കാന്‍ ആഗ്രഹിക്കില്ലേ?. അല്ലെങ്കില്‍ ഇതിനകം ഓരോരുത്തരും ഒരു കണ്‍ക്ളൂഷനിലെത്തിയിരിക്കില്ലേ?. സന്‍മനസ്സുള്ളവര്‍ അതൊന്ന് പങ്ക് വെക്കുന്നത് നല്ലതായിരിക്കില്ലേ. ഇത്തരം കാര്യങ്ങള്‍ ചര്‍ചചെയ്ത് മടുത്തവരും ഇതിന് സമയം ചെലവഴിക്കുന്നതില്‍ കാര്യമില്ല എന്ന് കരുതുന്നവരുമുണ്ടാകാം. അവര്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. കാരണം ഒരു പുതിയ വിവരം ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളണം എന്നില്ല.

വിവിധമതങ്ങളുടെ ദൈവവീക്ഷണം ഇവിടെ തലനാരിഴ കീറിയുള്ള ചര്‍ച ഉദ്ദേശിക്കുന്നില്ല. ഇസ്ലാമിന്റെ ദൈവവീക്ഷണവുമായി ബന്ധപ്പെട്ടാണ് ചര്‍ച മുന്നോട്ടു നീങ്ങുക. ഖുര്‍ആനാണ് അവലംബം. ആദ്യമായി പരിശോധിക്കാനുള്ളത് ദൈവത്തിന്റെ ഇഛയും മനുഷ്യന്റെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.

(അധ്യായം 76:23-31 )
പ്രവാചകാ, ഈ ഖുര്‍ആന്‍ പലപ്പോഴായി നിനക്ക് അവതരിപ്പിച്ചിട്ടുള്ളത് നാമാകുന്നു. അതിനാല്‍ നീ നാഥന്റെ ശാസനയില്‍ സ്ഥിരചിത്തനായിരിക്കുക. ഇവരിലെ കുറ്റവാളിക്കോ സത്യവിരോധിക്കോ വഴങ്ങിപ്പോകരുത്. പ്രഭാതത്തിലും പ്രദോഷത്തിലും നാഥന്റെ നാമം സ്മരിക്കുക. രാത്രിയിലും അവനു വേണ്ടി പ്രണാമം ചെയ്യുക. രാവില്‍ നീണ്ട നേരം അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുക. ഈ ജനം ശീഘ്രം ലഭിക്കുന്നതിനെ (ഭൌതിക നേട്ടത്തെ) സ്നേഹിക്കുകയും വരാനിരിക്കുന്ന ഭാരമേറിയ നാളിനെ അവഗണിച്ചുതള്ളുകയുമാകുന്നു.നാമാണിവരെ സൃഷ്ടിച്ചതും ഇവരുടെ ചട്ടക്കൂട് ദൃഢീകരിച്ചതും. നമുക്ക് വേണമെങ്കില്‍ ഇവരുടെ രൂപങ്ങള്‍ മാറ്റിക്കളയാവുന്നതാണ്. ഇതൊരുദ്ബോധനമാകുന്നു. ഇനി ഇഷ്ടമുള്ളവന്‍ തന്റെ റബ്ബിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. ധിക്കാരികള്‍ക്ക് വേദനയേറിയ ശിക്ഷയാണവന്‍ ഒരുക്കിവെച്ചിട്ടുള്ളത്.

ഈ സൂക്തങ്ങളില്‍ മൂന്നു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്, ഇഷ്ടമുള്ളവന്‍ തന്റെ നാഥനിലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. രണ്ട്, അല്ലാഹു ഇഛിക്കാതെ നിങ്ങളുടെ ഇഛകൊണ്ട് മാത്രം ഒന്നും സംഭവിക്കുന്നില്ല. മൂന്ന്, അല്ലാഹു ഏറ്റം യുക്തിമാനും സര്‍വജ്ഞനുമാകുന്നു. ഈ മൂന്നു സംഗതികളെക്കുറിച്ച് നന്നായി ചിന്തിച്ചുനോക്കിയാല്‍ മനുഷ്യസ്വാതന്ത്യ്രവും ദൈവേഛയും തമ്മിലുള്ള ബന്ധം ശരിക്കും മനസ്സിലാക്കാവുന്നതാണ്. വിധിവിശ്വാസം സംബന്ധിച്ച് പൊതുവില്‍ ജനമനസ്സുകളില്‍ സ്ഥലംപിടിക്കുന്ന സന്ദേഹങ്ങളെയെല്ലാം അതു ദൂരീകരിക്കുകയും ചെയ്യും.

ആദ്യവാക്യം മനസ്സിലാക്കിത്തരുന്നത് ഇതാണ്: ഈ ലോകത്ത് മനുഷ്യന്ന് നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്യ്രം, അവന്‍ ഇവിടെ ജീവിതം നയിക്കുന്നതിനു വേണ്ടി, തന്റെ മുന്നില്‍ വരുന്ന വിവിധ സരണികളില്‍ ഏതു സരണി സ്വീകരിക്കണമെന്ന് സ്വയം തീരുമാനിക്കുക എന്ന പരിധിയില്‍ പരിമിതമാകുന്നു. തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രം (Freedom of choice) ആണ് അല്ലാഹു മനുഷ്യന്ന് നല്‍കിയിട്ടുള്ളത്. ഉദാഹരണമായി, നിത്യവൃത്തി തേടുന്ന ഒരാള്‍. അയാളുടെ മുന്നില്‍ പലവഴികളുണ്ട്. ചിലത് കൃഷി, കച്ചവടം, വ്യവസായം, ഉദ്യോഗം, കൈത്തൊഴില്‍ എന്നിവപോലെ അനുവദനീയങ്ങളാണ്. ചിലത് മോഷണം, കവര്‍ച്ച, പലിശക്കച്ചവടം, കൈക്കൂലി, ചാരിത്യ്രവില്‍പന, ചൂതാട്ടം, അവിഹിതമായ തൊഴിലുകള്‍ എന്നിവ പോലെ നിഷിദ്ധവും. ഇവയില്‍ നിത്യവൃത്തിക്കായി ഏതു മാര്‍ഗം സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്റെ തെരഞ്ഞെടുപ്പിനു വിട്ടുകൊടുത്തിരിക്കുന്നു. വ്യത്യസ്ത സ്വഭാവരീതികളും ഇപ്രകാരം തന്നെ. ഉത്തരവാദിത്വം, വിശ്വസ്തത, സത്യസന്ധത, മാന്യത, നീതി, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങള്‍ ഒരുവശത്ത്. അപകര്‍ഷത, നിരുത്തരവാദിത്വം, അക്രമം, കാപട്യം, കളവ്, അവിവേകം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മറുവശത്തും. ഇതില്‍ ഇഷ്ടമുള്ള ഏതു സ്വഭാവരീതിയും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് പൂര്‍ണ സ്വാതന്ത്യ്രമുണ്ട്. മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യവും ഇപ്രകാരംതന്നെ. ആ വകയിലും പല സരണികള്‍ മനുഷ്യന് മുമ്പില്‍ തുറന്നുകിടപ്പുണ്ട്. നാസ്തികത്വം, ബഹുദൈവത്വം, വിഗ്രഹാരാധന, ഏകദൈവത്വവും ബഹുദൈവത്വവും കൂടിക്കുഴഞ്ഞ സങ്കരങ്ങള്‍, ഖുര്‍ആന്‍ പഠിപ്പിക്കുന്ന തനി ഏകദൈവാരാധന എന്നിങ്ങനെ. അതില്‍ ഏത് സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്നുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. അല്ലാഹു സ്വന്തം തീരുമാനം മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അതായത്, മനുഷ്യന്‍ അനുവദനീയമായ നിത്യവൃത്തി ആഗ്രഹിക്കുകയും അല്ലാഹു ബലാല്‍ക്കാരം അവനെ നിഷിദ്ധ ഭക്ഷണം കഴിക്കുന്നവനാക്കുകയും ചെയ്യുന്നില്ല. അല്ലെങ്കില്‍ അവന്‍ ഖുര്‍ആനിനെ അനുഗമിക്കാനാഗ്രഹിക്കുമ്പോള്‍ അല്ലാഹു അവനെ നാസ്തികനോ ബഹുദൈവവിശ്വാസിയോ സത്യനിഷേധിയോ ആക്കുന്നില്ല. മനുഷ്യന്‍ സച്ചരിതനായിത്തീരണമെന്നാഗ്രഹിക്കുമ്പോള്‍ അല്ലാഹു നിര്‍ബന്ധിച്ച് അവനെ ദുഷ്ടനാക്കുക എന്നതും ഒരിക്കലും സംഭവിക്കുന്നില്ല.

പക്ഷേ, തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രത്തിനുശേഷം ഒരു കാര്യമുണ്ട്. മനുഷ്യന് താന്‍ ഉദ്ദേശിച്ചതുതന്നെ പ്രായോഗികമായി ചെയ്യാന്‍ കഴിയുക എന്നത് അല്ലാഹുവിന്റെ ഇഛയെയും مَشِيئَة അനുമതിയെയും إِذْن ഉതവിയെയും تَوْفِيق ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്‍ ചെയ്യാനാശിക്കുകയോ ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ ചെയ്തതുതന്നെ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ മശീഅത്ത് ഉണ്ടെങ്കിലേ അവന്നത് ചെയ്യാന്‍ കഴിയൂ. മനുഷ്യന്‍ എത്രതന്നെ ശ്രമിച്ചാലും അല്ലാഹുവിന്റെ മശീഅത്തും അനുമതിയുമില്ലാതെ അവന്ന് ഒന്നും ചെയ്യാനാവില്ല. ഇതാണ് അടുത്ത വാക്യത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇവ്വിഷയകമായി ഗ്രഹിച്ചിരിക്കേണ്ട ഒരു കാര്യമിതാണ്: ഈ ലോകത്ത് മനുഷ്യന്ന് സകല സ്വാതന്ത്യ്രങ്ങളും നല്‍കിയിട്ട് അവനാഗ്രഹിക്കുന്നതെന്തും ചെയ്തുകളയാനുള്ള കഴിവും അവന്റെ ഇഷ്ടത്തിനുതന്നെ വിട്ടുകൊടുത്തിരിക്കുന്നുവെങ്കില്‍ പ്രാപഞ്ചിക വ്യവസ്ഥയാകെ താറുമാറികും. ലോകത്തുള്ള സകല മനുഷ്യരെയും കൊന്നുകളയാന്‍ ഒരു ഘാതകന്‍ മതിയാകുമായിരുന്നു- അവന് തോന്നുന്ന ആരെയും കൊല്ലാനുള്ള സൌകര്യം ലഭിക്കുകയാണെങ്കില്‍. ഇഷ്ടമുള്ളയാരെയും പോക്കറ്റടിക്കാന്‍ സൌകര്യം ലഭിക്കുന്ന പോക്കറ്റടിക്കാരനില്‍നിന്ന് ആരുടെ പോക്കറ്റാണ് രക്ഷപ്പെടുക? ഒരു കള്ളന്റെ കൈയില്‍നിന്ന് ആരുടെയും മുതലും രക്ഷപ്പെടില്ല. ഒറ്റ സ്ത്രീക്കും ഒരു തെമ്മാടിയില്‍നിന്ന് മാനം കാക്കാനാവാതെവരും. ഒരു ഭവനഭേദനക്കാരന്‍ ഒറ്റ വീടും ഒഴിവാക്കുകയില്ല; ഇവര്‍ക്കൊക്കെ അവരവര്‍ക്കു തോന്നുന്നത് അപ്പടി ചെയ്യാന്‍ തികഞ്ഞ കഴിവും സൌകര്യവും കൂടി കിട്ടുകയാണെങ്കില്‍. അതുകൊണ്ട് മനുഷ്യന്‍ ശരിയോ തെറ്റോ ആയ ഏതു മാര്‍ഗത്തിലൂടെ നടക്കാന്‍ ഉദ്ദേശിച്ചാലും അതിലൂടെ അവനു നടക്കാന്‍ സൌകര്യമേകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അല്ലാഹു അവന്റെ കരത്തില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒരാള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം സ്വീകരിക്കാനാഗ്രഹിച്ചാല്‍ അയാള്‍ക്കും അല്ലാഹുവിന്റെ മശീഅത്തും തൌഫീഖും ലഭിച്ചാല്‍ മാത്രമേ പ്രായോഗികമായി സന്‍മാര്‍ഗനിരതനാവാന്‍ കഴിയൂ. ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം കൈക്കൊള്ളാനുള്ള തീരുമാനം മനുഷ്യന്‍ സ്വയം എടുത്തിരിക്കണമെന്ന് ഉപാധിയുണ്ടെന്നു മാത്രം. അതല്ലാതെ, അല്ലാഹു ആരെയും ബലാല്‍ക്കാരം കള്ളനോ ഘാതകനോ നാസ്തികനോ ബഹുദൈവവിശ്വാസിയോ ആക്കാത്തതു പോലെ ആരെയും ബലാല്‍ക്കാരം സത്യവിശ്വാസിയും ആക്കുന്നില്ല.

അനന്തരം തുടര്‍ന്നുള്ള വാക്യത്തില്‍, അല്ലാഹുവിന്റെ ഈ മശീഅത്ത് അവ്യവസ്ഥിത (Arbitrary) മാണെന്ന തെറ്റിദ്ധാരണയെ ദൂരീകരിച്ചിരിക്കുകയാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ് എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അത് ദൂരീകരിക്കുന്നത്. അതായത്, അവന്‍ ചെയ്യുന്നതെന്തും തികഞ്ഞ ജ്ഞാനത്തോടെയാണ് ചെയ്യുന്നത്. അതിനാല്‍ അവന്റെ തീരുമാനത്തില്‍ തെറ്റുപറ്റാനുള്ള ഒരു സാധ്യതയുമില്ല. ആര്‍ക്ക് എന്തിന് തൌഫീഖ് നല്‍കണം, എന്തിനു നല്‍കേണ്ടതില്ല, എന്തുകാര്യം എങ്ങനെ ചെയ്യാനനുവദിക്കണം, എങ്ങനെ ചെയ്യാനനുവദിക്കേണ്ടതില്ല എന്നൊക്കെ അവന്‍ വിധിക്കുന്നത് സമ്പൂര്‍ണമായ ജ്ഞാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്. അല്ലാഹു ഒരാള്‍ക്ക് എത്രത്തോളം അവസരം നല്‍കുകയും സൌകര്യങ്ങളേര്‍പ്പെടുത്തിക്കൊടുക്കകയും ചെയ്യുന്നുവോ അത്രത്തോളമേ അയാള്‍ക്ക് തന്റെ ഇഛാനുസാരം കര്‍മം ചെയ്യാനാകൂ-അത് സല്‍ക്കര്‍മമായാലും ശരി, ദുഷ്കര്‍മമായാലും ശരി. സന്‍മാര്‍ഗപ്രാപ്തിയുടെ കാര്യവും ഇതിന്നപവാദമല്ല. ആരാണ് സന്‍മാര്‍ഗപ്രാപ്തിക്കര്‍ഹനെന്നും ആര്‍ അര്‍ഹനല്ലെന്നും അല്ലാഹു തന്റെ ജ്ഞാനത്താല്‍ അറിയുകയും തന്റെ യുക്തിവൈഭവത്താല്‍ തീരുമാനിക്കുകയും ചെയ്യുന്നു. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുസ്‌ലിംകളില്‍ ചിലരെ ദൈവനിഷേധികളാക്കുന്നത്

വളരെ വ്യക്തവും ശക്തവും ലളിതവുമായ ദൈവിക വിശ്വാസമുള്ള ദര്‍ശനമാണ് ഇസ്‌ലാം. യുക്തിവാദത്തിന്റെയും ദൈവനിഷേധപ്രസ്ഥാനത്തിന്റെയും അമരത്തെത്തുന്നവരില്‍ ഒരു വലിയ വിഭാഗം മുസ്‌ലിം നാമം ഉള്ളവരാണ്. അതിനാല്‍ മുസ്‌ലികള്‍ക്കും മുസ്‌ലിംകളെല്ലാത്തവര്‍ക്കും പൊതുവായുള്ള സംശയമാണ്. ഇവര്‍ എന്തുകൊണ്ട് യുക്തിവാദികളായി? എങ്ങനെ ഇസ്‌ലാമില്‍ നിന്ന് അകന്നു? (മറുചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ നില്‍കുന്നില്ല. ഇവര്‍ എന്നെങ്കിലും യഥാര്‍ത്ഥമുസ്‌ലിംകളായിരുന്നോ? എന്നിട്ടല്ലേ അകല്‍ചയും മാറ്റവും). നാം അവരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുകയുമാണ്. കേരളത്തിലെ പ്രമുഖരായ രണ്ട് മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ ഒന്നിച്ചവകാശപ്പെടുന്നത് ഖുര്‍ആനിലെ 33ാം അധ്യായമാണ് തങ്ങളെ യുക്തിവാദികളാക്കിയത് എന്നാണ്. അതിലേക്ക് കടക്കുന്നതിന് മുമ്പ്. അല്‍പം കൂടി കൃത്യമായി പറഞ്ഞ ഒരു സംഭവമാണ് ബനുഖുറൈള സംഭവം അത് ജബ്ബാര്‍ മാഷിന്റെ വാക്കുകളില്‍ വായിക്കുക. എന്നെ ഇസ്‌ലാമില്‍ നിന്നകറിയത് എന്ന പോസ്റ്റില്‍ നിന്നും ആദ്യത്തെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കി പൂര്‍ണമായി നല്‍കുകയാണ്.



'[ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-

“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.

യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‍, “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.

[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]

യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.

1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാ‍ത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.

2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.

3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.

ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.


യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെ‍ന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.

പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.

ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.

ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “‍നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”

ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി!]'

2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

സായുധ ജിഹാദിന്റെ സന്ദര്‍ഭം

('ജിഹാദ്‌ സത്യവേദത്തിന്റെ ആത്‌മഭാവം' എന്ന പുസ്‌തകത്തില്‍ വാണിദാസ്‌ എളയാവൂര്‍ എഴുതിയ സായുധജിഹാദിന്റെ സന്ദര്‍ഭം എന്ന അധ്യായം ഇവിടെ എടുത്ത്‌ ചേര്‍ക്കുകയാണ്‌. ഇസ്‌‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഒരു പ്രമുഖ പണ്‌ധിതനും എഴുത്തുകാരനുമായ വാണിദാസ്‌ എളയാവൂര്‍ വസ്‌തുതകളെ മനസ്സിലാക്കുന്നതിലും അവതരിപ്പിക്കുന്നതിലും മുസ്‌‌ലിംകളെക്കാള്‍ ഒരു പടിമുന്നില്‍ നില്‍ക്കുന്നു എന്ന്‌ താഴെ നല്‍കിയ ഭാഗം വ്യക്തമാക്കും. മുസ്ലിലിംകളലത്താത്തവര്‍ക്കെതിരെ മുസ്‌‌ലിംകള്‍ നടത്തുന്ന മതയുദ്ധമാണ്‌ ജിഹാദ്‌ എന്ന കാഴ്‌ചപ്പാട്‌ പുലര്‍ത്തുന്നവര്‍ക്ക്‌ തങ്ങളുടെ ധാരണകള്‍ തിരുത്താന്‍ അല്‍പം സുദീര്‍ഘമായ ഈ ലേഖനം സഹായകമാകും)

ഇസ്‌ലാമിലെ യുദ്ധം ഒരു പുതിയ സ്ഥാപനമല്ല. പ്രകൃത്യവലംബിതമായ ഒരു സാര്‍വലൗകിക നിയമത്തിന്റെ പുനഃസ്ഥാപനമാണത്‌. മനുഷ്യജീവന്റെ പവിത്രതയും സമൂഹത്തിന്റെ ധാര്‍മികതയും ശാന്തിയും അതിക്രമിക്കപ്പെടാതിരിക്കാന്‍ അതിക്രമത്തിന്റെ ശക്തികളോട്‌ പോരടിക്കേണ്ടി വരുന്നു; ഇതാണ്‌ ഇസ്‌ലാമിലെ യുദ്ധം.

പ്രപഞ്ച ജീവിതത്തിനൊരു താളമുണ്ട്‌. സകലാധിനാഥനായ സ്രഷ്‌ടാവിന്റെ അഭിമതമാണത്‌. അതിന്റെ അന്യൂനമായ അനുവര്‍ത്തനം പ്രപഞ്ചജീവിതത്തിന്റെ സുസ്വരതയ്‌ക്കനിവാര്യമാണ്‌. അതനുസരിക്കാനും അതിനെ സംരക്ഷിക്കാനും മനുഷ്യന്‌ ബാധ്യതയുണ്ട്‌. രണ്ടും ദൈവമാര്‍ഗത്തിലുള്ള നിര്‍വഹണമാണ്‌.അതിനോടുള്ള നിസ്സംഗതയും അതിന്റെ വിലംഘനവും ദൈവേതരപ്രവണതകളാണ്‌.

  • മര്‍ദിക്കപ്പെടുക
  • യുദ്ധം ചെയ്യപ്പെടുക
  • അന്യായമായി സ്വഗൃഹത്തില്‍നിന്നോ
  • സ്വന്തം നാട്ടില്‍നിന്നോ പുറംതള്ളപ്പെടുക
  • വിശ്വാസസ്വാതന്ത്ര്യവും
  • ആരാധനാസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക
ഈ സാഹചര്യങ്ങളില്‍ സമാധാനശ്രമത്തിന്റെ സകല കവാടങ്ങളും അടയപ്പെട്ടു എന്നു വന്നാല്‍ അവിടെ യുദ്ധം അനിവാര്യമായിത്തീരുന്നു. ആ യുദ്ധം ദൈവമാര്‍ഗത്തിലെ പവിത്ര നിര്‍വഹണമായി അല്ലാഹു അംഗീകരിക്കുന്നു. യുദ്ധമൊഴിവാക്കാനുള്ള സൂക്ഷ്‌മസുഷിരമെങ്കിലും അന്ത്യനിമിഷത്തിലായാല്‍ പോലും കണ്ടെത്തുകയാണെങ്കില്‍ അത്‌ പ്രയോജനപ്പെടുത്താന്‍ അതീവ ജാഗ്രത കാണിക്കണമെന്നാണ്‌ അല്ലാഹുവിന്റെ അഭിമതം.

``ആര്‍ ദൈവികസരണിയില്‍ യുദ്ധം ചെയ്യുകയും അങ്ങനെ വധിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നുവോ അവന്‌ നാം അതിമഹത്തായ പ്രതിഫലം നല്‌കുന്നതാകുന്നു. പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്‌ത്രീ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന്‌ എന്തുണ്ട്‌ ന്യായം? ആ ജനമോ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: `നാഥാ മര്‍ദകരായ നിവാസികളുടെ ഈ പട്ടണത്തില്‍നിന്ന്‌ ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന്‌ ഞങ്ങള്‍ക്ക്‌ ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ. നീ ഞങ്ങള്‍ക്ക്‌ ഒരു സഹായിയെയും നിശ്ചയിച്ചുതരേണമേ.' വിശ്വാസത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. നിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരോ പിശാചിന്റെ മാര്‍ഗത്തിലും സമരം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ സാത്താന്റെ കൂട്ടുകാരോട്‌ സമരം ചെയ്യുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം അതീവ ദുര്‍ബലമാകുന്നു.'' (അന്നാസിആത്ത്‌: 71-76)

ദൈവനാമത്തിന്റെ സര്‍വാതിശായിത്വവും പരമോന്നതിയും സാക്ഷാല്‍ക്കരിക്കുവാനും ദൈവഹിതത്തിന്റെ അപ്രമാദിത്വം ബോധ്യപ്പെടുത്തുവാനും നടത്തുന്ന സമരമേതും ദൈവമാര്‍ഗത്തിലുള്ള യുദ്ധമായിരിക്കും. സങ്കുചിതവും ഭൗതികവുമായ സ്വാര്‍ഥസംപൂര്‍ത്തിക്കു വേണ്ടിയുള്ള ശ്രമമോ, സംഘടനകളുടേതോ സമുദായത്തിന്റേതോ രാഷ്‌ട്രത്തിന്റേതോ ആയ ശക്തിപ്രകടനമോ അല്ല ജിഹാദ്‌. മാനുഷ്യകത്തിന്റെ താല്‍പര്യം കീര്‍ത്തിച്ച്‌ സാധിക്കേണ്ട, സാമൂഹികനീതിക്കും ക്ഷേമത്തിനും വേണ്ടി ഓരോ മുസല്‍മാനും ചെയ്യാന്‍ ഭരമേല്‌പിക്കപ്പെട്ട ദിവ്യദൗത്യമാണത്‌. അതാണ്‌, അതുമാത്രമാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധം. സത്യശുദ്ധമായ വിശ്വാസവും വ്യക്തമായ ജീവിതക്രമവും ലോകത്ത്‌ സംസ്ഥാപിക്കുവാനാണ്‌ ജിഹാദ്‌ ഉദ്ദേശിക്കുന്നത്‌.

``ദൈവമാണ്‌ സത്യം. തീര്‍ച്ചയായും ഞാന്‍ ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടാനഭിലഷിക്കുന്നു. പിന്നെ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനും, വീണ്ടും വധിക്കപ്പെടാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ഓരോ സമയത്തും ഓരോ പുതിയ പ്രതിഫലം എനിക്ക്‌ ലഭിക്കുമായിരുന്നു.''
``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിന്‌ പുറപ്പെടുന്നവരെ അല്ലാഹു സഹായിക്കും. വധിക്കപ്പെട്ടില്ലെങ്കില്‍ അവന്‍ പ്രതിഫലവും സമരാര്‍ജിതസ്വത്തുമായി വീട്ടില്‍ തിരിച്ചെത്തും. വധിക്കപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ത്തപ്പെടും.''
``ദൈവമാര്‍ഗത്തില്‍ മരിക്കുന്നതോടെ എല്ലാ പാപവും പൊറുക്കപ്പെടും. കടത്തിന്റെ പാപമൊഴികെ. ജിഹാദ്‌ ആഗ്രഹിക്കാത്തവന്‍ വിശ്വാസിയല്ല'' തുടങ്ങിയ ഹദീസുകള്‍ ദൈവമാര്‍ഗത്തിലുള്ള യുദ്ധത്തിന്റെ പ്രാമുഖ്യം കീര്‍ത്തിക്കുന്നു. ``അക്രമത്തിന്‌ വിധേയരായവര്‍ക്ക്‌ യുദ്ധത്തിന്‌ അനുവാദം നല്‌കിയിരിക്കുന്നു. കാരണം, അവരോട്‌ അനീതി കാണിക്കപ്പെട്ടിരിക്കുന്നു. അവരെ സഹായിക്കാന്‍ അല്ലാഹു പ്രാപ്‌തനാണ്‌. അന്യായമായി സ്വന്തം ഭവനങ്ങളില്‍നിന്ന്‌ അവര്‍ പുറത്താക്കപ്പെട്ടു, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന്‌ പറഞ്ഞതല്ലാതെ ഒരു കുറ്റവും അവര്‍ ചെയ്‌തിട്ടില്ല.'' (അല്‍ഹജ്ജ്‌: 39-40)

പാരത്രികനേട്ടം വാഗ്‌ദാനം ചെയ്‌ത്‌ ഖുര്‍ആന്‍ സത്യവിശ്വാസികളെ ധര്‍മയുദ്ധത്തിന്‌ പ്രോത്സാഹിപ്പിച്ചുവെങ്കില്‍ ലൗകിക സുഖങ്ങളില്‍ മയങ്ങി ധര്‍മസമരത്തെ അവഗണിക്കുന്നവരെ അത്‌ നിരന്തരം താക്കീത്‌ ചെയ്യുകയും പരലോക ജീവിതത്തെയപേക്ഷിച്ച്‌ ലൗകിക ജീവിതം നിസ്സാരമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ``വിശ്വസിച്ചവരേ, നിങ്ങള്‍ക്ക്‌ എന്തുപറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിന്‌ പുറപ്പെടുവിന്‍ എന്ന്‌ നിങ്ങളോട്‌ പറയുമ്പോള്‍ ഭൂമിയിലേക്ക്‌ നിങ്ങള്‍ അമര്‍ന്നുകളയുന്നു. പരലോകത്തിനുപകരം ലൗകിക ജീവിതത്തെ നിങ്ങള്‍ ഇഷ്‌ടപ്പെട്ടുവോ? എന്നാല്‍ പരലോകത്തെ അപേക്ഷിച്ച്‌ ലൗകിക ജീവിതത്തിലെ വിഭവങ്ങള്‍ കേവലം തുച്ഛമാണ്‌.'' (അത്തൗബ: 38)

ആയുധ ശക്തിയുണ്ട്‌, സമ്പദ്‌ശേഷിയുണ്ട്‌. ആള്‍ബലമുണ്ട്‌, ദൈവികമായ നീതീകരണവുമുണ്ട്‌- എന്നാല്‍പ്പോലും യുദ്ധമാരംഭിക്കുന്നതിനു കൂടുതല്‍ നിബന്ധനകള്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്‌:

``അവര്‍ യുദ്ധസന്നദ്ധരാവാതെ മാറിനില്‌ക്കുകയും സന്ധി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അവര്‍ക്കെതിരില്‍ വല്ലതും ചെയ്യാന്‍ നിങ്ങള്‍ക്കവകാശമില്ല.'' (അന്നിസാഅ്‌: 90)
ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്‌ യുദ്ധം എന്ന്‌ ഇസ്‌ലാം കരുതുന്നില്ല. യുദ്ധം പോലുള്ള പ്രത്യക്ഷ നടപടികളൊഴിവാക്കാന്‍ സഹനത്തിന്റെ നെല്ലിപ്പടിയോളം ആണ്ട്‌മുങ്ങിയവരാണവര്‍. അവരുടെ ഗതകാല ചരിത്രപഥത്തിലൂടെ സഞ്ചരിച്ചാല്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതകളാണ്‌ ഖുറൈശികള്‍ കാണിച്ചിരുന്നതെന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

``ജീവനുള്ള ശരീരത്തില്‍നിന്ന്‌ ഈര്‍ച്ചവാളുപയോഗിച്ച്‌ പച്ചമാംസം ഊര്‍ന്നെടുത്തവരാണവര്‍. ഒരിക്കല്‍ ഒരു കുടുംബത്തെ ഒന്നടങ്കം പുകയിട്ട്‌ കുമിച്ച്‌ വിശ്വാസമാറ്റം ആവശ്യപ്പെട്ടവരാണവര്‍. സുജൂദില്‍കിടന്ന്‌ റബ്ബിനോട്‌ പ്രാര്‍ഥിക്കുന്ന നേരത്ത്‌ ഒട്ടകത്തിന്റെ കുടല്‍മാല വാരി പിടലിയിലിട്ട്‌ പൊട്ടിച്ചിരിച്ചവരാണവര്‍. ഉപരോധമെന്ന പേര്‌ പറഞ്ഞ്‌ ഭീകരമായ ഒരു മലയോരത്ത്‌ കൊണ്ടുപോയി പിശാചുക്കള്‍ പോലും ചെയ്യാനറക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്‌ത്‌ സംതൃപ്‌തി കൊണ്ടവരാണവര്‍. എന്നാല്‍, അവരിപ്പോള്‍ സമരരംഗത്തുനിന്ന്‌ പിന്മാറുകയാണെങ്കില്‍ നിങ്ങളവിടെ ക്ഷമാചിത്തരാവണ''മെന്നുപദേശിക്കുന്ന ഇസ്‌ലാം സംസ്‌കൃതി, അതിന്റെ നേര്‍ത്ത വിലംഘനം പോലും മതവിരുദ്ധ വൃത്തിയായി മാത്രമേ കാണുകയുള്ളൂവെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിന്റെ സഹജമായ യുദ്ധവിരാഗിത ആസ്വദിക്കപ്പെടേണ്ടതാണ്‌.

പ്രവാചകന്റെ മാനസികാവസ്ഥ പോലും യുദ്ധപ്രവണമല്ല, പ്രത്യുത സൗമ്യവും സാത്വികവുമാണ്‌:
ഒരിക്കല്‍ അബൂജഹ്‌ല്‍ മുഹമ്മദ്‌ നബിയെ ശകാരിച്ചു, അപമാനിച്ചു, കൈയേറ്റം ചെയ്‌തു. ആരെങ്കിലുമറിഞ്ഞ്‌ അങ്കലാപ്പേതുമുണ്ടാവേണ്ടാ എന്ന്‌ കരുതി നബി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇടംവലമൊന്ന്‌ നോക്കി തിരിഞ്ഞുനടന്നു. അപ്പോള്‍ ആ വഴി വരികയായിരുന്ന നബിയുടെ പിതൃവ്യന്‍ ഹംസ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഹംസ ധൃതിയില്‍ നടന്നെത്തുമ്പോഴേക്ക്‌ ഇരുവരും രണ്ടുവഴിക്ക്‌ നടന്നുനീങ്ങിക്കഴിഞ്ഞിരുന്നു. തന്റെ സഹോദരപുത്രനെ അപമാനിക്കുകയും അകാരണമായി മര്‍ദിക്കുകയും ചെയ്‌ത അബൂജഹ്‌ലിനോട്‌ പകരംചോദിക്കാതിരിക്കുന്നത്‌ അതിലേറെ മാനക്കേടാണെന്ന്‌ കരുതിയ ഹംസ അബൂജഹ്‌ലിനെ തേടിനടന്നു; വഴിയില്‍ തന്നെ കണ്ടുമുട്ടി. ചാടിച്ചെന്ന്‌ ക്രോധാവേശത്തോടെ പൊതിരെ തല്ലി. തന്റെ പ്രതിക്രിയയില്‍ മുഹമ്മദ്‌ ഏറെ സന്തോഷിക്കുമെന്നായിരുന്നു ഹംസ കരുതിയത്‌. മറിച്ചായിരുന്നു അനുഭവം. നബി മനസ്സുറഞ്ഞു വേദനിച്ചു. പ്രതിക്രിയ പാടില്ലെന്നും ശത്രുവോടുപോലും പരമാവധി ദയാദാക്ഷിണ്യങ്ങള്‍ കാട്ടണമെന്നും അനുചരന്മാരോടുപദേശിക്കാറുള്ള നബിക്ക്‌ അങ്ങനെ തോന്നിയതില്‍ വിസ്‌മയമില്ല. മുഹമ്മദിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ഹംസ ആത്മാര്‍ഥമായി ദുഃഖിച്ചു. അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ പ്രവാചകന്‍ ഒരു തേജോബിംബമായി മാറുകയായിരുന്നു. (ഏറെ വൈകാതെ ഹംസ സത്യവേദം സ്വീകരിച്ചു.)
ഇതാണ്‌ നബിയുടെ മനസ്സ്‌. ആ മനസ്സില്‍ യുദ്ധവെറി വിളയുമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. വാളും കഠാരിയുമല്ല, സഹനവും സംയമനവുമാണ്‌ സാധാരണ സാഹചര്യങ്ങളില്‍ ഇസ്‌ലാം ഉപയോഗിച്ചുപോന്നത്‌.

മക്കയില്‍നിന്ന്‌ ആട്ടിയോടിക്കപ്പെട്ട അഭയാര്‍ഥികളായിരുന്നു മദീനയിലെ പകുതിയോളം വരുന്ന മുസ്‌ലിംകള്‍. തങ്ങളുടെ പ്രിയപ്പെട്ട കഅ്‌ബ ഒന്നുകാണാന്‍ മനസ്സുനിറഞ്ഞ കൊതിയുണ്ടവര്‍ക്ക്‌. പക്ഷേ, അവര്‍ നിസ്സഹായരായിരുന്നു. ഒരു ദിവസം പ്രവാചകനില്‍നിന്ന്‌ വെളിപാടുണ്ടായി: ``മക്കയിലേക്ക്‌ ഉംറക്ക്‌ പോകാന്‍ തയ്യാറാവുക'' എന്ന്‌.
അവര്‍ പുറപ്പെട്ടു. ഹുദൈബിയയിലെത്തിയപ്പോള്‍ അവര്‍ തടയപ്പെട്ടു. ഒരു നീതീകരണവുമില്ലാത്ത ധിക്കാരമായിരുന്നു അത്‌. പ്രത്യാക്രമണം നടത്താതെ, ചെറുത്തുനില്‌ക്കാതെ മുസ്‌ലിംകള്‍ സന്ധിഭാഷണത്തിന്നൊരുങ്ങി. തുടര്‍ന്ന്‌ മദീനയിലേയ്‌ക്ക്‌ മുസ്‌ലിംകള്‍ തിരിച്ചുപോവുക എന്നതുള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസ്ഥകളുള്ള കരാറില്‍ പ്രവാചകന്‍ ഒപ്പുവെച്ചു. അപ്പോള്‍ ഉമര്‍ പ്രവാചകനോട്‌ ഇങ്ങനെ ചോദിച്ചു:
``പ്രവാചകരേ, നാം സത്യത്തിന്റെ അനുയായികളല്ലേ? സത്യത്തിനും അതിന്റെ അനുയായികള്‍ക്കും ഈ കരാര്‍ വഴി നാം എന്തിനാണ്‌ മാനക്കേട്‌ വരുത്തുന്നത്‌? ഒരു സൈനികമുന്നേറ്റം വഴി മുസ്‌ലിംകളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‌ക്കാത്തവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്‌തുകൂടേ'' എന്ന്‌. എന്നാല്‍ പ്രവാചകന്‍ സന്ധിവ്യവസ്ഥയില്‍ ഉറച്ചുനില്‌ക്കുക തന്നെ ചെയ്‌തു. യുദ്ധമൊഴിവാക്കാനുള്ള മഹത്തായ സഹനമായിരുന്നു അത്‌. ഇസ്‌ലാം സംസ്‌കൃതിയുടെ നിര്‍വഹണപഥത്തില്‍ യുദ്ധം അനുവദിച്ചുകൊണ്ടുള്ള വെളിപാട്‌ വന്നതിന്‌ ശേഷമാണ്‌ ഈ സംഭവമുണ്ടായതെന്നുകൂടി ഇവിടെയോര്‍ക്കണം.

മനുഷ്യസ്വാതന്ത്ര്യം, വ്യഷ്‌ടി-സമഷ്‌ടിയവകാശങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും പ്രതിരോധത്തിനും വേണ്ടിയല്ലാതെ ഒരു യുദ്ധത്തിനും പ്രവാചകന്‍ നേതൃത്വമെടുത്തിട്ടില്ല. പ്രവാചകന്‍ നേരിട്ട്‌ നടത്തിയ യുദ്ധങ്ങളായാലും സഹാബിമാരെയയച്ചു നടത്തിയ പോരാട്ടങ്ങളായാലും- എല്ലാം ഈ മാനദണ്‌ഡത്തിന്‌ വിധേയമായിരുന്നു. ``ലോകത്ത്‌ നിങ്ങളാണ്‌ ഉത്തമന്മാര്‍, നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളായിട്ടുണ്ടെങ്കില്‍'' എന്ന്‌ ഖുര്‍ആന്‍ അറിയിക്കുകയുണ്ടായി. ഇത്‌ അര്‍ഥഗര്‍ഭമായ ഒരു പ്രയോഗമാണ്‌. മഹിതാദര്‍ശങ്ങളാല്‍ മഹത്ത്വവല്‍ക്കരിക്കപ്പെട്ടവരാണ്‌ നിങ്ങള്‍. നിങ്ങള്‍ക്കാണ്‌ യുദ്ധാനുമതി നല്‌കിയത്‌. ആ അപൂര്‍വലബ്‌ധമായ അവകാശം നിങ്ങള്‍ ഒരു സാഹചര്യത്തിലും ദുരുപയോഗം ചെയ്യില്ല എന്ന ഉത്തമ വിശ്വാസത്തിലാണത്‌. ധര്‍മസംരക്ഷണാര്‍ഥം നിങ്ങള്‍ക്ക്‌ ലഭിച്ച വരദാനമാണത്‌. ആദര്‍ശത്തിന്റെ അഗ്നിശലാകകളാണ്‌ നിങ്ങള്‍. നിങ്ങള്‍ക്കുമാത്രമേ ജിഹാദിന്റെ നിയത സ്വഭാവമുള്‍ക്കൊള്ളുവാനും അതിന്റെ വിഭാവിതലക്ഷ്യം സാക്ഷാല്‍ക്കരിക്കാനും കഴിയൂ- എന്നെല്ലാമുള്ള അര്‍ഥതലങ്ങളതിന്നുണ്ട്‌.

മക്കയില്‍ മുസ്‌ലിംകള്‍ ഏറെ യാതനകളനുഭവിച്ചിട്ടുണ്ട്‌. എന്നിട്ടും ആയുധമെടുക്കാന്‍ നബി അനുയായികള്‍ക്കനുമതി നല്‌കിയില്ല. മദീനയില്‍ ഇസ്‌ലാമികഭരണം രൂപപ്പെട്ടതിന്‌ ശേഷം മാത്രമാണ്‌-അതും ചില പ്രത്യേക സന്ദര്‍ഭങ്ങളിലേയ്‌ക്ക്‌ മാത്രം-യുദ്ധാനുമതി നല്‌കിയത്‌; ഏറെയും വിശ്വാസ സ്വാതന്ത്ര്യം നിഹനിക്കപ്പെട്ടപ്പോള്‍. എന്നാല്‍ യുദ്ധരംഗത്ത്‌ വെച്ചുപോലും സത്യധര്‍മാദികളെക്കുറിച്ച്‌ പ്രബോധനം നടത്താന്‍ പ്രവാചകന്‍ സ്വഹാബികളോടാവശ്യപ്പെട്ടിരുന്നു.

സമൂഹത്തിന്റെ സാമാന്യമായ ക്ഷേമം സാക്ഷാല്‍ക്കരിക്കാനാവുന്നില്ലെങ്കില്‍ മറുപക്ഷത്തിനുനേരെ ആയുധമുയര്‍ത്തരുതെന്നും ആത്യന്തിക വിശകലനത്തില്‍ മനുഷ്യസ്‌നേഹമായിരിക്കണം അതിന്‌ നിയാമകമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ശസ്‌ത്രക്രിയക്ക്‌ ഭിഷഗ്വരന്‍ കത്തിയുപയോഗിക്കുന്നത്‌ അക്രമവികാരത്തോടെയല്ല, പവിത്രമായ സര്‍ഗാത്മക ഭാവത്തോടെയാണ്‌. ആയുധമുപയോഗിക്കാനാവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാംസംസ്‌കൃതിയുടെ ആത്മനൊമ്പരവും വ്യത്യസ്‌തമല്ല. ആസുരമായ കര്‍മങ്ങളരങ്ങേറുകയും ദൈവികനിയമങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും സമൂഹത്തിന്റെ സാമഞ്‌ജസ്യവും സുസ്വരതയും നഷ്‌ടപ്പെടുകയും ചെയ്യുന്നത്‌ നിഷ്‌ക്രിയമായി, നിര്‍വികാരമായി നോക്കിനില്‌ക്കുന്നത്‌ ഷണ്‌ഡത്വമാണെന്ന്‌ ഇസ്‌ലാം ദര്‍ശനം പ്രബോധിപ്പിക്കുന്നു. സ്രഷ്‌ടാവോടും സമസ്രഷ്‌ടങ്ങളോടും തനിക്കുള്ള ബാധ്യത അഭംഗം നിര്‍വഹിക്കാന്‍ ഒരു മുസല്‍മാന്‍ തയ്യാറാവണം. `താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കുന്ന തപോനിധി'യല്ല സത്യവേദ വിശ്വാസി. സമസൃഷ്‌ടി സ്‌നേഹവും അതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്ന വിശ്വ സാഹോദര്യവും സത്യവേദ വിശ്വാസിയുടെ സമുജ്ജ്വലവിഭാവനകളാണ്‌. അകലെ കഴിയുന്നവനായാല്‍ പോലും, തന്റെ സമൂഹത്തിലെ ഒരു നിരപരാധിയുടെ കൈയില്‍ ചങ്ങല വീഴുമ്പോള്‍ അത്‌ തനിക്കുണ്ടായ കൈക്കുരുക്കാണെന്നറിയുവാനും ഒരു നിരപരാധിയുടെ പുറത്ത്‌ മര്‍ദനമേല്‌ക്കുമ്പോള്‍ അതിന്റെ നോവ്‌ തന്റെ പുറത്തനുഭവപ്പെടുന്നതുപോലെ തോന്നുവാനും ഒരു സത്യവിശ്വാസിക്ക്‌ കഴിയണം.

ഇസ്‌ലാം അനുവദിച്ച യുദ്ധത്തിന്റെ സവിശേഷ പ്രകൃതം മനസ്സിലാക്കുവാന്‍, പ്രവാചകനരുളിയ യുദ്ധനിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:
``കുട്ടികളെയും സ്‌ത്രീകളെയും കൊല്ലരുത്‌. ശത്രുക്കളുടേതായ ഒന്നും മോഷ്‌ടിക്കരുത്‌. അവരെ കൊള്ളയടിക്കരുത്‌. നല്ലത്‌ ചെയ്യുക; നല്ലത്‌ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.'' (അബൂദാവൂദ്‌)
ഒരിക്കല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു സ്‌ത്രീയുടെ മൃതശരീരം കണ്ടപ്പോള്‍ ധര്‍മരുഷ്‌ടനും നിരുദ്ധകണ്‌ഠനുമായ പ്രവാചകന്‍, യുദ്ധത്തില്‍ സ്‌ത്രീകളെയും കുട്ടികളെയും കൊല്ലരുതെന്ന്‌ കര്‍ക്കശമായി താക്കീത്‌ ചെയ്യുകയുണ്ടായെന്ന്‌ ഖലീഫാ ഉമര്‍ അനുസ്‌മരിച്ചിട്ടുണ്ട്‌.
ഒരിക്കല്‍ പ്രവാചകന്‍ യുദ്ധഭൂമിക്ക്‌ സമീപം നില്‌ക്കുകയായിരുന്നു. കുറച്ചകലേ ഒരിടത്ത്‌ കുറേപേര്‍ വട്ടം കൂടിനില്‌ക്കുന്നതുകണ്ടു. അതെന്തെന്നറിയാന്‍ പ്രവാചകന്‍ ഒരാളെ അയച്ചു. കൊല്ലപ്പെട്ട ഒരു സ്‌ത്രീയുടെ ജഡം അവിടെ കിടക്കുകയാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ ചോദിച്ചു:

``സ്‌ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്തില്ല. പിന്നെയെങ്ങനെ അവള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവളായി?''

ഖാലിദാണ്‌ സൈന്യാധിപനെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ ആളയച്ചു വരുത്തി. സത്യം മനസ്സിലായപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ രൂക്ഷമായി ശകാരിച്ചു; ഒരിക്കലും ഇതാവര്‍ത്തിക്കരുതെന്ന്‌ ആജ്ഞാപിച്ചു. ശത്രുക്കളെ ചുട്ടുകൊല്ലുന്ന കിരാതമായ സമ്പ്രദായം അന്നു നിലവിലുണ്ടായിരുന്നു. പ്രവാചകന്‍ അത്‌ നിരോധിക്കുകയും അതിന്നെതിരെ ശക്തമായ താക്കീത്‌ നല്‌കുകയുമുണ്ടായി. ഒരിക്കല്‍, നാലു യുദ്ധത്തടവുകാരെ ബന്ധനസ്ഥരാക്കി ക്രൂരമായി ശ്വാസം മുട്ടിച്ചു കൊന്ന സംഭവം പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഒരു കോഴിക്കുഞ്ഞായാല്‍പോലും താനത്‌ സഹിക്കുകയില്ലെന്ന്‌ വികാരവിക്ഷുബ്‌ധനായിപ്പറഞ്ഞ തിരുമേനിയെ മറ്റൊരു വ്യാഖ്യാനത്തിന്‌ വിധേയനാക്കരുത്‌.

പ്രവാചകന്റെ ഹൃദയം സൂക്ഷിപ്പുകാരനായിരുന്ന ഹസ്രത്ത്‌ അബൂബക്‌ര്‍ തന്റെ പടയാളികള്‍ക്ക്‌ നല്‌കിയ കര്‍ശനമായ നിര്‍ദേശം ചരിത്രത്തിലെ സുപ്രധാനമായ വരമൊഴികളിലൊന്നാണ്‌:
``ചതിപ്പോര്‌ നടത്തരുത്‌. പിഴച്ച്‌ നീങ്ങരുത്‌. കുട്ടികളെയോ സ്‌ത്രീകളെയോ വയോധികരെയോ അംഗഭംഗം വരുത്തുകയോ കൊല്ലുകയോ അരുത്‌. ഈന്തപ്പനമരമോ ഫലം തരുന്ന മറ്റു വൃക്ഷങ്ങളോ വെട്ടി നശിപ്പിക്കരുത്‌, അഗ്നിക്കിരയാക്കരുത്‌. ഒട്ടകങ്ങളെയോ മറ്റ്‌ പക്ഷിമൃഗാദികളെയോ കൊന്നുകളയരുത്‌.'' മുസ്‌ലിംസേന ശത്രുക്കളെയോ അവരെ അനുകൂലിക്കുന്നവരെയോ കൊള്ളയടിക്കുകയോ സന്ധികള്‍ ലംഘിക്കുകയോ ജനങ്ങളെ അംഗഭംഗം വരുത്തുകയോ ചെയ്യരുതെന്ന്‌ പ്രവാചകന്‍ കര്‍ശനമായി വിലക്കിയിരുന്നു. സ്‌ത്രീകള്‍, അന്ധര്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, ശയ്യാവലംബികളായ രോഗികള്‍ മുതലായവരെ വധിക്കാവുന്നതല്ല. അംഗഹീനര്‍ക്കും ഈ വിധി ബാധകമാണ്‌. യുദ്ധരംഗത്ത്‌ ഒറ്റപ്പെട്ടുപോയ ശത്രുസൈനികനെയും കൊല്ലരുത്‌, അവരെല്ലാം അവിശ്വാസികളായിരുന്നാലും.

മുസ്‌ലിംകള്‍ ഒരു രാജ്യത്തോട്‌ യുദ്ധം ചെയ്യാനുറച്ചാല്‍ അപ്രതീക്ഷിതമായിച്ചെന്നാക്രമിക്കുന്ന അമാന്യതയോട്‌ ഇസ്‌ലാം സംസ്‌കൃതിക്ക്‌ യോജിപ്പില്ല. ആദ്യം സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും. പിന്നെ ഉപരോധമായി. മാനസാന്തരപ്പെടാന്‍ പിന്നെയും സമയമനുവദിക്കും. പ്രവാചകന്‍ നായകത്വമെടുത്ത സകല യുദ്ധത്തിന്റെയും നടപടിക്രമം അതായിരുന്നു. അലക്ഷ്യമായി, അതിലാഘവത്തോടെ എടുത്തുപെരുമാറാവുന്ന ഒന്നല്ല സായുധ ജിഹാദ്‌. സത്യവേദത്തെക്കുറിച്ചറിയാത്ത സമൂഹത്തോട്‌ സായുധ ജിഹാദ്‌ നടത്താന്‍ പാടില്ല. അതുകൊണ്ടാണ്‌ മുഹമ്മദ്‌ നബി 13 വര്‍ഷക്കാലം മക്കയില്‍ ദുരിതങ്ങളേറെയനുഭവിച്ചിട്ടും സായുധ ജിഹാദില്‍നിന്ന്‌ പൂര്‍ണമായും വിട്ടുനിന്നത്‌. ഇസ്‌ലാമിന്റെ ദര്‍ശനത്തില്‍ യുദ്ധമെന്നത്‌ ഹിംസാത്മകമായ ആക്രമണത്തിന്റെ ഒരു പ്രകടനമല്ല. വികാര-വിചാര-വൃത്തികളിലനുഭവപ്പെടുന്ന നീചവും ദുഷ്‌ടവും ഹീനവുമായ എന്തിനോടുമുള്ള ചെറുത്തുനില്‌പാണത്‌. വാളുയര്‍ത്തുക എന്നത്‌ ജിഹാദിന്റെ വൈവിധ്യമാര്‍ന്ന കര്‍മതലങ്ങളിലൊന്നുമാത്രം. മുസ്‌ലിം നിയമങ്ങളില്‍ അതറിയപ്പെടുന്നത്‌ ദിവ്യസമരം എന്നപേരിലും.

``ഒരു ദിവസമെങ്കിലും ഇസ്‌ലാമിന്റെ അതിര്‍ത്തി സംരക്ഷിക്കുക എന്നത്‌ മുഴുലോകത്തെക്കാളും അതിലെ സകലമാന വിഭവങ്ങളെക്കാളും ഉത്തമമത്രേ.''
``ദൈവമാര്‍ഗത്തില്‍ സമരത്തിന്‌ പുറപ്പെടുകവഴി പൊടിപുരണ്ട പാദങ്ങളെ ഒരിക്കലും നരകാഗ്നി സ്‌പര്‍ശിക്കുകയില്ല.''
``മുജാഹിദുകള്‍ക്ക്‌ പരോക്ഷമായെങ്കിലും സഹായസഹകരണങ്ങള്‍ നല്‌കുന്നവരും ജിഹാദില്‍ പങ്കാളികളാണ്‌.''
വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സ്വേച്ഛാനുസാരം എടുത്തുപയോഗിക്കാവുന്ന ഒന്നല്ല സായുധ ജിഹാദ്‌. അങ്ങനെയാണെങ്കില്‍ അത്‌ നിരന്തരമായ ലഹളയ്‌ക്കും അവസാനിക്കാത്ത ആഭ്യന്തര കലാപങ്ങള്‍ക്കും അതുവഴി അരാജകത്വത്തിനും കാരണമായി ഭവിക്കും. ഇവയൊന്നും ഇസ്‌ലാമിക സംസ്‌കൃതിയുടെ വിഭാവനകളല്ല. അതിനാല്‍ സായുധ ജിഹാദ്‌ പ്രഖ്യാപിക്കേണ്ടത്‌ ഇസ്‌ലാമിക ഭരണാധികാരികളാണെന്ന്‌ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പ്രബോധിപ്പിക്കുന്നു. ലക്ഷണമൊത്ത, ഭദ്രമായ ഒരു ഇസ്‌ലാമിക ആസ്ഥാനം- രാഷ്‌ട്രം-നിലവില്‍ വരണം. ആ രാഷ്‌ട്രത്തലവന്‌ മാത്രമേ സായുധ ജിഹാദ്‌ പ്രഖ്യാപിക്കാനധികാരമുള്ളൂ. സായുധ ജിഹാദിനുള്ള നിബന്ധനകളില്‍ വിധികര്‍ത്താവ്‌ (ഹാക്കിം) ഉണ്ടായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ട്‌. രാഷ്‌ട്രത്തലവന്റെ കല്‌പനക്കനുസരണമായി ശത്രുപക്ഷത്തെ പ്രതിരോധിക്കാനും ആവശ്യമെങ്കില്‍ പ്രത്യാക്രമണത്തിനും മുസല്‍മാന്‍ അനുവദിക്കപ്പെട്ടവനാണ്‌. പക്ഷേ, അവിരാമമായി നിഷ്‌കര്‍ഷിക്കപ്പെടേണ്ട ഒന്ന്‌ എല്ലാം ദൈവമാര്‍ഗത്തിലായിരിക്കണം എന്നതത്രേ.

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഇസ്‌ലാമും അടിമത്തവും

സാമൂഹ്യഘടനയുടെ ഭാഗം:

ക്രിസ്താബ്ദം 6 ാം നൂറ്റാണ്ടില്‍ അഥവാ പ്രവാചകന് മുഹമ്മദ് നബിയുടെ നിയോഗകാലത്ത് അടിമത്ത സമ്പ്രദായം ലോകത്തിന്റെ ഇതര പ്രദേശങ്ങളിലെന്ന പോലെ അറേബ്യയിലും നിലനിന്നിരുന്നു. സാമൂഹ്യഘടനയുടെ അവിഭാജ്യഭാഗമായിരുന്നു അന്ന് അടിമവ്യവസ്ഥ. മനുഷ്യരെ മുഴുവന്‍ ദൈവത്തിന്റെ ദാസന്‍മാരെന്ന നിലക്ക് തുല്യന്‍മാരാണെന്നവകാശപ്പെടുന്ന ഇസ്‌ലാം എന്തുകൊണ്ട് അടിമത്തമെന്ന കാടന്‍ സമ്പ്രദായം നിരോധിച്ചില്ല, എന്ന ചോദ്യം വളരെ പ്രസക്തവും മറുപടിയര്‍ഹിക്കുന്നതുമാണ്. അന്ന് നിലനിന്നിരുന്ന മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, പലിശ തുടങ്ങിയ തിന്‍മകളെ നിഷിദ്ധമാക്കുകയും അവയ്‌കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്ത ഇസ്‌ലാമിന് എങ്ങനെ അടിമത്തത്തോട് രാജിയാവാന്‍ കഴിയും. ഇസ്‌ലാമിനെ നിഷ്പക്ഷമായി പഠിക്കാനാഗ്രഹിക്കുന്നയാളെപോലും ശങ്കയിലാക്കാന്‍ ഈ ചോദ്യത്തിന് കഴിയും.

നിരോധിക്കാതിരിക്കാനുള്ള ന്യായം:

ലോകത്ത് എവിടെയും സാങ്കേതികമായി അടിമത്തം നിലനില്‍ക്കുന്നില്ല. എബ്രഹാം ലിങ്കന്‍ ആധുനിക അമേരിക്കയില്‍ അടിമത്തം നിയമപരമായി നിരോധിക്കുന്നതുവരെ അടിമത്തം മഹാപാതകമായി ലോകം കണ്ടിരുന്നില്ല. വ്യഭിചാരം പോലെ ഒരു ഭരണാധികാരിക്ക് ഒറ്റയടിക്ക് നിരോധിച്ച് പരിഹരിക്കാവുന്നതായിരുന്നില്ല പ്രവാചകന്റെ കാലത്തെ അടിമവ്യവസ്ഥ. കാരണം നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹികവ്യവസ്ഥയുടെ ഭാഗമായി അതുനിലനില്‍കുകയായിരുന്നു. ഗോത്രങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും യുദ്ധം നിലനിന്നിരുന്ന അക്കാലത്ത് യുദ്ധത്തില്‍ പിടികൂടപ്പെടുന്നവര്‍ അടിമകളാക്കപ്പെടുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. പിടികൂടുന്നവരെ പാര്‍പ്പിക്കാന്‍ അന്ന് ജയിലുണ്ടായിരുന്നില്ല. യുദ്ധസന്ധികളില്‍ തടവുകാരെ പരസ്പരം കൈമാറുക പതിവായിരുന്നു. പ്രവാചക നിയോഗത്തിന് ശേഷം മുഹമ്മദ് നബിയെ പിന്തുടര്‍ന്നവരും സ്വാഭാവികമായും യുദ്ധത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഈ സാഹചര്യം പ്രവാചകന്റെ മരണശേഷവും ഖലീഫമാരുടെ കാലത്തും മാറ്റമില്ലാതെ നിലനിന്നു. ഇസ്‌ലാം ഈ സമ്പ്രദായത്തെ നിരോധിക്കുകയും മുസ്‌ലിംകള്‍ പ്രസ്തുത കല്‍പന പാലിക്കുകയും ചെയ്യുന്ന പക്ഷം മുസ്‌ലിം പക്ഷത്തുള്ളവര്‍ യുദ്ധത്തില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ അടിമകളാക്കപ്പെടുകയും മറുപക്ഷത്തുള്ളവരെ വെറുതെ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടാകും. തടവുകാരെ കൈമാറാനുള്ള അവസരവും ഇതോടെ നഷ്ടപ്പെടുന്നു. അതേ പ്രകാരം തന്നെയാണ് യുദ്ധസന്ദര്‍ഭത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളുടെയും അവസ്ഥയും. ഇത്തരം സ്ത്രീകളെ സേനാനായകന്‍ യുദ്ധത്തില്‍ ഏര്‍പെട്ട പട്ടാളക്കാര്‍ക്ക് അനുവദിച്ച് കൊടുക്കുന്നതുവരെ അവരെ സ്വന്തമാക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ഇത്തരം ചില സാഹചര്യങ്ങളില്‍ ചില സ്ത്രീകളെ പ്രവാചകന്റെ കീഴില്‍ നിര്‍ത്തുകയും ചിലരെ യുദ്ധത്തില്‍ പങ്കാളികളായ അനുചരന്‍മാര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ഈ സാമൂഹിക സാഹചര്യം അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ വിഷയത്തില്‍ സംശയം തീരില്ല. കാര്യങ്ങളെ ഇന്നത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ ഇസ്‌ലാം അടിമത്തം നിയമം മൂലം നിരോധിക്കാതിരുന്നത് ഒരു വലിയ അപരാധമായി തോന്നാവുന്നതാണ്. അടിമവ്യവസ്ഥയെ ഇസ്‌ലാം ഇല്ലായ്മ ചെയ്തിട്ടില്ല എന്നത് ശരിയാണെങ്കിലും, ഇസ്‌ലാം അടിമത്തത്തിന്റെ കാഠിന്യം കുറക്കുകയും ക്രമാനുഗതമായി അതിനെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

ഇസ്‌ലാമിന്റെ അടിമകളോടുള്ള സമീപനം:

അടിമകളോടുള്ള ക്രൂരത അറിയപ്പെട്ടതാണ്. മൃഗതുല്യം പരിഗണനയേ അവര്‍ ഏത് സമൂഹത്തിലും അനുഭവിച്ചിട്ടുള്ളൂ. ഇസ്‌ലാം അവരിലെ ആത്മാവിനെ അംഗീകരിക്കുകയും അവര്‍ തങ്ങളുടെ സഹോദരങ്ങളാണെന്ന വീക്ഷണം വിശ്വാസികളില്‍ വളര്‍ത്തുകയും ചെയ്തു, അതിനായി പ്രവാചകന്‍ അരുളി: 'നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള സഹോദരന് താന്‍ ഭക്ഷിക്കുന്നത് പോലുള്ള ആഹാരവും ധരിക്കുന്നത് പോലുള്ള വസ്ത്രവും നല്‍കേണ്ടതാണ്. അവര്‍ക്ക് അസാധ്യമായ കാര്യം അവരെ ഏല്‍പ്പിക്കരുത്. അഥവാ പ്രയാസകരമായ വല്ല ജോലിയും അവരെ ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങളും അവരെ സഹായിക്കുക' (ബുഖാരി). എന്റെ ദാസാ, ദാസീ എന്ന് വിളിക്കുന്നത് പോലും വിലക്കി. മറിച്ച് എന്റെ ജോലിക്കാരാ അല്ലെങ്കില്‍ ജോലിക്കാരീ എന്ന് വിളിക്കണമെന്നനുശാസിച്ചു. പ്രവാചകന്റെ വാക്കുകള്‍ അക്ഷരം പ്രതിയനുസരിക്കുന്ന ഒരു വിഭാഗമായിരുന്നു പ്രവാചകന്റെ അനുയായികള്‍ എന്നറിയണം.

വാഹനത്തിന്റെ പിറകില്‍ അടിമയെ നടത്തി വാഹനത്തില്‍ യാത്രചെയ്യുന്ന ഒരാളോട് പ്രവാചകന്റെ അനുയായിയാരുന്ന അബൂഹുറൈറ(റ) പറഞ്ഞു: 'നിന്റെ പിറകില്‍ അവനേയും കയറ്റൂ. നിന്റെ സഹോദരനാണവന്‍. നിന്റേത് പോലുള്ള ആത്മാവ് അവനുമുണ്ട്.' ഈ അടിമത്തത്തെയാണ് ഇസ്ലാം നിയമം മൂലം നിരോധിക്കാതിരുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്.

ഇല്ലായ്മ ചെയ്യാന്‍ കൈകൊണ്ട നടപടികള്‍:

1. അടിമ മോചനത്തിന് വമ്പിച്ച പ്രധാന്യം നല്‍കുകയും പുണ്യകരമായ ഒരു പ്രവര്‍ത്തിയായി നിശ്ചയിക്കുകയും ചെയ്തു.
2. സക്കാത്തിന്റെ ഒരോഹരി അടിമ മോചനത്തിനായി നീക്കിവെച്ചു.
3. പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി അടിമ മോചനം നിയമമാക്കി.
4. 10 പേര്‍ക്ക് എഴുതും വായനയും പഠിപ്പിക്കുന്ന അടിമകളെ മോചിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു.
5. മോചനപത്രമെഴുതി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏത് അടിമക്കും മോചിതനാകാനുള്ള അവസരമൊരുക്കി. അടിമ സന്നദ്ധമായാല്‍ യജമാനന് അംഗീകരിക്കാതിരിക്കാനാവില്ല. അന്ന് മുതല്‍ അവന്റെ യജമാനുള്ള ജോലി ഒരു കൂലിക്കാരന്റെതിന് തുല്യമായിരിക്കും കരാര്‍ പത്രത്തിനനുസരിച്ച് സംഖ്യ ആയികഴിഞ്ഞാല്‍ അവന്‍ പൂര്‍ണസ്വതന്ത്രനായി. യൂറോപ്പില്‍ ഈ വ്യവസ്ഥ നിലവില്‍ വന്നത് 14ാം നൂറ്റാണ്ടിലാണെന്ന് അറിയുമ്പോഴെ ഇസ്‌ലാം ഇക്കാര്യത്തില്‍ എത്രമാത്രം വിപ്ലവകരമായ മാര്‍ഗമാണ് കൈകൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
6. അടിമസ്ത്രീയില്‍ യജമാനന് ഉണ്ടാകുന്ന കൂട്ടികള്‍ സ്വതന്ത്രരായിരിക്കും. യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും.
7. യുദ്ധത്തിലൂടെയല്ലാതെ അടിമകളാക്കുന്ന സമ്പ്രദായം കര്‍ശനമായി വിലക്കി.

ആരോപണത്തിന്റെ ഉന്നം:

അടിമത്തം നിലനിന്ന കാലത്ത് ഇസ്‌ലാമിനെതിരെ ഇത്തരമൊരാരൊപണം ഉന്നയിക്കപ്പെട്ടതായി അറിയപ്പെട്ടിട്ടില്ല. അടിമത്തം ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട സാമൂഹികാവസ്ഥ സംജാതമായതിന് ശേഷം ഇസ്‌ലാമിനെതിരെ ഈ ആരോപണം നടത്തുന്നതിനുള്ള കാരണമന്വേഷിച്ചാല്‍ പ്രസ്തുത ആരോപണത്തിന്റെ ശൈലിയില്‍ നിന്നുതന്നെ ഉത്തരവും ലഭിക്കുന്നതാണ്. ഇസ്‌ലാം അപരിഷ്‌കൃതവും ആറാം നൂറ്റാണ്ടിന് മാത്രം യോജിച്ച തത്വസംഹിതയാണെന്നും വരുത്തിതീര്‍ക്കുന്നതിന്റെ ഭാഗമാണീ ആരോപണം. അതുകൊണ്ട് തന്നെ ഇസ്‌ലാമിന് അക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമായിരുന്നു, ചെയ്തതെന്ത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. ഇസ്‌ലാം അടിമത്തം നിരോധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയുക, ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക. ഇതാണ് ഈ വിഷയകമായി വിമര്‍ശകര്‍ സ്വീകരിക്കുന്ന രീതി. പക്ഷേ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ മനുഷ്യസ്‌നേഹത്തിനും സമത്വത്തിനും യോജിച്ചവിധം പ്രായോഗികവും തത്വാധിഷ്ഠിതവുമായ നിലപാടാണ് എല്ലാകാര്യത്തിലുമെന്ന പോലെ അടിമത്തവ്യവസ്ഥയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല.

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ദൈവത്തെ സൃഷ്ടിച്ചതാര് ?

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണ് എന്ന് പറയുമ്പോള്‍ എന്നാല്‍ പിന്നെ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന് പദാര്‍ഥവാദികള്‍ സാധാരണ ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍ നാം എത്തിച്ചേരുക, ചോദ്യം അപ്രസക്തമെന്നതിലേറെ അബദ്ധവുമാണ് എന്നതിലാണ്. എങ്ങനെയെന്ന് നോക്കാം. പദാര്‍ഥപരമായ ഈ പ്രപഞ്ചം പുതുതായുണ്ടായതോ, അതോ ആദ്യമേ ഉള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇസ്‌ലാം പറയുന്നത് ദൈവമാണ് അനാദി ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാത്രമാണ്. അതിന്റെ അടിസ്ഥാന ഘടകമായ പദാര്‍ഥം പുതുതായുണ്ടായതാണ്. പുതുതായുണ്ടായത് മാറ്റത്തിന് വിധേയമാണ്. എന്നാല്‍ പദാര്‍ഥവാദികള്‍ പറയുന്നത്, പദാര്‍ഥം അനാദിയാണ് എന്നാണ്, ആദ്യത്തില്‍ ഉണ്ടായിരുന്നത് അതീവ സാന്ദ്രതയുള്ള പദാര്‍ത്ഥത്തിന്റെ വളരെ ചെറിയ ഒരു അംശമാണ്, പിന്നീട് ഊഷ്മാവ് അതിന്റെ പാരതമ്യതയിലെത്തിയപ്പോള്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. അങ്ങനെ ഗോളങ്ങളും നക്ഷത്രങ്ങളുമുണ്ടായി. ചുരുക്കത്തില്‍ ബിഗ്ബാംങ് തിയറിയുടെ സംക്ഷിപ്തമാണിത്. അതോടൊപ്പം ദൈവനിഷേധികളും പദാര്‍ഥവാദികളും മറ്റൊരു ചര്‍ചയും നടത്താറുണ്ട്. അത് പദാര്‍ഥവും സമയവും ബന്ധപ്പെടുത്തിയാണ്. പദാര്‍ഥം ഉണ്ടാക്കിയതാര് എന്നും പദാര്‍ഥം എന്നുണ്ടായി എന്നീ ചോദ്യത്തെ മറികടക്കുന്നതിന് വേണ്ടിയാണ് അപ്രകാരമൊരു കസര്‍ത്ത് നടത്തുന്നത് എന്ന് വ്യക്തം. സ്ഥലത്തെയും സമയത്തെയും ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങള്‍ വസ്തുതപരമായി ശരിയും ഒരു വിശ്വാസിക്ക് അതുകൊണ്ടുതന്നെ അംഗീകരിക്കാവുന്നതുമാണ്.

സമയം എന്നാല്‍ എന്താണ്?. (What is time?) കാലവും സമയവും ആപേക്ഷികമാണ്. നാം പറയുന്ന സമയം ഭൂമിയിലുള്ള മനുഷ്യന്‍ ഭൂമിയുടെയും സൂര്യന്റെയും സ്ഥാനചലനങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്നതാണ്. നാം സൗരയൂധത്തിലെ മറ്റേതെങ്കിലും ഒരു ഗോളത്തിലായിരുന്നെങ്കില്‍ സമയം ഇപ്പോള്‍ നാം കണക്കാക്കുന്ന് പോലെയാകില്ല. അതിനുമപ്പുറം സൗരയൂധത്തിന് പുറത്തായിരുന്നെങ്കില്‍ അപ്പോഴും സമയത്തിലും കാലത്തിലും മാറ്റം വരുമായിരുന്നു. അപ്പോള്‍ സമയം പദാര്‍ഥത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച ഉല്‍ഭവത്തിന് ശേഷമാണ് സ്ഥലവും കാലവും നിലവില്‍വന്നത്, അതിനാല്‍ പ്രപഞ്ച ഉല്‍ഭവത്തിന് മുമ്പ് എന്ത് എന്ന ചോദ്യം അപ്രസക്തമാണ്. ഇതില്‍ പദാര്‍ഥവും സമയവും തമ്മിലുള്ള ബന്ധവും നാം ഭൂമിയില്‍ കണക്കാക്കുന്ന ഒരു ദിവസമല്ല പ്രപഞ്ചത്തിന് ബാധമായ ദിവസമെന്നും വിശ്വാസികളും കരുതുന്നു. ദൈവത്തിന്റെ പക്കല്‍ ഒരു ദിവസം അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ പ്രപഞ്ചം രൂപപെടുന്നതിന്റെ മുമ്പ് എന്നത് എങ്ങനെ അപ്രസക്തമായ ചോദ്യമാകുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. മാത്രമല്ല ആദിമ പദാര്‍ഥം എന്തുകൊണ്ട് മഹാവിസ്‌ഫോടനത്തിന് വിധേയമായി?. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെന്ത്?. ഊഷ്മാവും സാന്ദ്രതയും വര്‍ദ്ധിച്ചു എന്നതാണ് കാരണമെങ്കില്‍ അതെങ്ങനെ സംഭവിച്ചു?. തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.

ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലേക്ക് കടക്കാം. ദൈവം അനാദിയാണെന്ന് ഖുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നു. അവന് ആദ്യമോ അന്ത്യമോ ഇല്ല. അവന്‍ പണ്ടേ ഉള്ളവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ ഇതെല്ലാം ദൈവത്തിന്റെ വിശേഷണങ്ങളാണ്. ഏതായാലും അനാദിയായ ഒന്നുണ്ടാകല്‍ നിര്‍ബന്ധം. അത് ദ്രവ്യമോ, അതോ ദൈവമോ എന്നതാണ് അവസാനം നിലനില്‍ക്കുന്ന ചോദ്യം. ദ്രവ്യമാണെന്ന് ദൈവനിഷേധികളും ദൈവമാണെന്ന് ദൈവവിശ്വാസികളും പറയുന്നു. അനാദിയായ പദാര്‍ഥത്തെ ആരുണ്ടാക്കി എന്നത് അപ്രസക്തമാണെന്ന് പദാര്‍ഥവാദികള്‍ അംഗീകരിക്കുന്നു. അപ്പോള്‍ അനാദിയായവന്‍ ഉണ്ടാക്കപ്പെട്ടതല്ല അഥവാ സൃഷ്ടിയല്ല; സ്രഷ്ടവാണ്.

പദാര്‍ഥം അനാദിയാണ്. ദൈവം അനാദിയാണ്. ഈ രണ്ട് പ്രസ്ഥാവനകളും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം കേവല ഊഹം എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ല. ഈ പ്രസ്താവനകളോട് അന്വേഷണാത്മകമായി നടത്തുന്ന ചോദ്യങ്ങളില്‍ ഏതാണ് കൂടുതല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുന്നത്, ആ പ്രസ്താവനയാണ് ശരി എന്നംഗീകരിക്കേണ്ടിവരും. പദാര്‍ഥനിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. പദാര്‍ഥം മാറ്റത്തിന് വിധേയമാണ്. മാറ്റത്തിന് വിധേയമാകുന്നത് പുതുതായി ഉണ്ടായതാണ്. പദാര്‍ഥത്തെ ഉണ്ടാക്കുന്നവന്‍ മറ്റൊരു പദാര്‍ഥ കാനും സാധ്യമല്ല. അവന്‍ പദാര്‍ഥാതീതമായിരിക്കണം. പദാര്‍ഥത്തിന് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതമായതിന് ബാധകമല്ല. ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് ഒരു അദൈ്വതവാദി ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. മനുഷ്യനുള്ള പരിമിതിയാണ് ആ ചോദ്യത്തിലുള്ളത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അസംസ്‌കൃത വസ്തുക്കളെ രൂപപരിണാമം വരുത്താനെ മനുഷ്യന് കഴിയൂ. അവന് അണുവിനെപ്പോലും സൃഷ്ടിക്കാനാവില്ല. ദൈവം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച സ്രഷ്ടാവാണ്.

പ്രാപഞ്ചികമായ എല്ലാ വസ്തുകളും സംഭവങ്ങളും ഒരു കാരണത്തെ തേടുന്നു. ആ കാരണം മറ്റൊരു കാരണത്തെയും തേടുന്നു. ഇത് അനന്തമായി നീണ്ടുപോകുക സാധ്യമല്ല. ഒരിടത്ത് അത് അവസാനിക്കേണ്ടതുണ്ട്. അതാണ് എല്ലാ കാരണങ്ങളുടെ കാരണം. ദൈവത്തെ മുസബിബുല്‍ അസ്ബാബ് (അഥവാ കാരണങ്ങളുടെ കാരണക്കാരന്‍) എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു വിശേഷണം. അതിനാല്‍ പ്രപഞ്ച ഉല്‍ഭവസമയത്തുള്ള പൊട്ടിത്തെറിക്ക് കാരണമെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ വിശ്വാസി അന്തിച്ചു നില്‍ക്കുകയില്ല. ആ ശക്തിയാണ് ദൈവമെന്ന് വിശ്വാസി പറയും. ഉത്തരം പറയാന്‍ വിഷമകരമായ കാര്യങ്ങള്‍ വിശ്വാസികള്‍ ദൈവത്തില്‍ ചാര്‍ത്തി രക്ഷപ്പെടുകയാണ് ദൈവനിഷേധികള്‍ പറയാറുണ്ട് ഇതാണ് അതിന് കാരണം.

ദൈവമാണ് സ്രഷ്ടാവ് എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഊഹാധിഷ്ഠിതമോ യുക്തിപരമോ മാത്രമായ ഒരു കാര്യമല്ല. യുക്തിപിന്തുണക്കുന്നതോടൊപ്പം, ദൈവത്തില്‍ നിന്ന് പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട അദൃശ്യജ്ഞാനത്തിന്റെ പിന്‍ബലവും അതിനുണ്ട്. അതിബൃഹത്തായ അത്ഭുതകരമായ ഈ പ്രപഞ്ചം സര്‍വശക്തനും അനാദിയുമായ ഒരു സ്രഷ്ടാവിന്റെ ശക്തിമഹാത്മ്യത്തിന്റെ പ്രകടനമാണ് എന്ന് അത് മനുഷ്യനെ പഠിപ്പിച്ചു. പ്രപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന്റെ പിന്നില്‍ പ്രവത്തിക്കുന്ന പരാശക്തിയെ കണ്ടെത്താനും അത് മനുഷ്യനെ ഉണര്‍ത്തി. ഈ വസ്തുതകളെ നിഷേധിക്കാന്‍ തക്ക ഒരു ന്യായീകരണവും നമ്മുക്ക് ഇന്ന് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രവാചകന്‍ എന്ന് പറയുമ്പോഴേക്ക് ചിലരുടെ നെറ്റിചുളിയും. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് സ്വാഭാവികമായി ദൈവനിയുക്തന്‍ എന്ന് പറയുന്ന പ്രവാചകനെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. മനുഷ്യരെ ഇത്ര വ്യവസ്ഥാപിതമായി സൃഷ്ടിച്ച നാഥന്‍ നീതിമാനാണ്. അതിനാല്‍ അവന്റെ ഉത്തരവാദിത്തമാണ്. വക്രമായ മാര്‍ഗമുള്ളതോടൊപ്പം ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കല്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ യുക്തിവാദികള്‍ക്ക് ചിരിവരുമത്രേ. പ്രവാചകന്‍, മലക്ക്, ജിന്ന്, സ്വര്‍ഗം, നരകം ഇതൊന്നും കേവല മനുഷ്യയുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല. ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി. വിശ്വാസത്തെ യുക്തിവാദികളും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവര്‍ വിശ്വസിക്കന്നത് മറ്റൊരു യുക്തിവാദിയെ ആയിരിക്കും എന്ന് മാത്രം. വിശ്വാസികള്‍ പ്രവാചകനില്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം പഠിച്ചതിന് ശേഷമാണ്. അവരുടെ ജീവിത വിശുദ്ധിയും സത്യസന്ധയും ഒരല്‍പം നിഷ്പക്ഷതയുള്ള നല്ല മനുഷ്യര്‍ക്കെല്ലാം അംഗീകരിക്കാവുന്നതാണ്. അവരപ്രകാരം പറയുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ചോദിക്കുന്നത് എന്നാല്‍ എന്തുകൊണ്ട് അവര്‍ മുസ്‌ലിംകളായില്ല. മുസ്‌ലികളാകാതിരിക്കാന്‍ എന്തായിരുന്നു അവരുടെ ന്യായം എന്നവര്‍ വ്യക്തമാക്കിയിട്ടില്ല. എന്ന് വെച്ച് അവര്‍ക്ക് ബോധ്യമായത്ര കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്നുണ്ടോ?. അതേസമയം വളരെ ലളിതമായ ഒരു സത്യം പോലും അംഗീകരിക്കാത്ത യുക്തിവാദി നേതാക്കളുടെ ജല്‍പനങ്ങള്‍ അപ്പടി വിശ്വസിച്ച് ഇസ്‌ലാമിനെ ഭല്‍സിക്കുന്നതില്‍ ഹരംകൊള്ളാന്‍ യുക്തിവാദികള്‍ എന്ന് പറയുന്നവര്‍ക്ക് ഒരു മടിയുമില്ല.

സ്രഷ്ടാവായ ദൈവത്തിന് സ്രഷ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ സ്രഷ്ടാവല്ല സൃഷ്ടിമാത്രമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും യഥാര്‍ഥ സ്രഷ്ടാവല്ല. സ്വയം ഭൂവായ, ആദികാരണമായ, അനാദിയായ ശക്തിയേതൊ അതാണ് സ്രഷ്ടാവായ ദൈവം. യഥാര്‍ഥ സ്രഷ്ടാവിനെ - ദൈവത്തെ - പ്രാപഞ്ചികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സങ്കല്‍പിക്കുന്നത് കൊണ്ടാണ്, ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യമുത്ഭവിക്കുന്നത്. അനാദിയും അനന്തനുമായ സ്രഷ്ടാവിന് ആദ്യന്തങ്ങളുള്ള വസ്തുക്കള്‍ക്ക ബാധകമായ കാര്യകാരണബന്ധം ബാധകമല്ല. കാര്യകാരണബന്ധങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ സ്രഷ്ടാവ്. അതുകൊണ്ട് ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review