2016, ജൂലൈ 17, ഞായറാഴ്‌ച

ഐ.എസ്.ഐ.എസ് നു പിന്നിൽ ആര് ?


കേരളത്തിലെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാതലത്തിൽ ഐ.എസ്.ഐ.സ് വീണ്ടും മലയാളികളുടെ സജീവശ്രദ്ധയിൽ വന്നിരിക്കുകയാണ്. ഇവിടെ നിന്ന് അപ്രത്യക്ഷമായവർ പോയിട്ടുണ്ടാവുക എവിടേക്കായിരിക്കും എന്ന് മുസ്ലികളിലുണ്ടായ (കൃത്യമായി പറഞ്ഞാൽ മുജാഹിദുകളിലുണ്ടായ) വിഭജനത്തെസംബന്ധിച്ച് ധാരണയുള്ളവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് ഒന്ന് ശ്രീലങ്കയും അവിടുന്നും പോയാൽ യമനുമായിരിക്കും എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു അവർ. അവർ ഐ.സിൽ ചേരാനുള്ള സാധ്യതയില്ല എന്നും ചിന്തിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവില്ലാതെ ഇതൊന്നും ഉറപ്പിച്ച് പറയാനാവില്ല. പിന്നീട് നടന്ന ഗവൺമെന്റ് തല അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വെളിപ്പെട്ടത്. എങ്കിലും ഐ.എസ് എന്ന ഭീകരഗ്രൂപ്പ് ഒരു യാഥാർഥ്യം തന്നെയാണ്. അതിന്റെ പ്രചോദനവും ലക്ഷ്യവും എന്ത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായം ലോകത്തിനുണ്ട്. ഇസ്ലാമുമായി അതിന് ഒരു ബന്ധവുമില്ലെന്ന് മുസ്ലിം സമൂഹം പറയുമ്പോൾ.. അതിനെ മുസ്ലികളായി തന്നെ കാണാനും ഖുർആനാണ് അവരുടെ പ്രചോദനം എന്ന് സ്ഥാപിക്കാനുമാണ് ഇസ്ലാമിക വിമർശകർ സമയം കണ്ടെത്തുന്നത്. നിങ്ങൾക്ക് അനിഷ്ടകരമാകുന്ന പ്രവർത്തനങ്ങൾ മുസ്ലിംകൾ ചെയ്താൽ അതിന് പിന്നിൽ പാശ്ചാത്യസാമ്രാജ്യത്വ ശക്തികളാണെന്നും ഇസ്രായീലാണെന്നും നിങ്ങൾ ആരോപിക്കും എന്നും അവർ പറഞ്ഞുവെക്കുന്നു. തെളിവായി ഐ.എസിനോടുള്ള സമീപനത്തെയും അവർ ഉദാഹരിക്കുന്നു. 

ബഗ്ദാദിയുടെ ഖിലാഫത്ത് എന്തുകൊണ്ട് ഇസ്ലാമികമല്ല എന്ന് ബഗ്ദാദി പ്രത്യക്ഷപ്പെട്ട കാലത്ത് തന്നെ (2014 ആഗസ്തിൽ എഴുതിയ പോസ്റ്റഇലൂടെ) ഈ ബ്ലോഗിൽ വിശദമായി ചർച ചെയ്തിട്ടുണ്ട്. അന്ന് അതെഴുതാനുള്ള കാരണം. അബൂബക്കർ ബഗ്ദാദി ഖിലാഫത്ത് വാദവുമായി രംഗത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചില മുസ്ലിം സുഹൃത്തുക്കൾ അതിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സന്ദർഭത്തിൽ എഴുതേണ്ടിവന്നതാണ്. ഇന്ന് അത്തരം പിന്തുണ ആരും പരസ്യമായി നൽകുന്നില്ല. എഴുതുന്നവർ തന്നെ ഫൈയ്ക് ഐഡിയിൽ മറഞ്ഞിരുന്നാണ് അൽപമെങ്കിലും അത് ചെയ്യുന്നത്. വൈകാരികമായി മാത്രം കാര്യങ്ങളെ സമീപിച്ച അവർ ഖലീഫയെ എതിർക്കുന്നവർക്ക് ഒരു പേരും നൽകി കുലാവികൾ..  അന്ന് ഞങ്ങൾ കുറച്ചുപേർ ആ സംവാദത്തിൽ ഒറ്റപ്പെട്ടെങ്കിലും ഇന്ന് എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ച് ഐ.എസ് നെതിരിൽ രംഗത്തുണ്ട്. ഇന്നലെ പുറത്ത് വെച്ച് ഒന്നു രണ്ടു പേർ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചു. ഈ പശ്ചാതലത്തിൽ സുഹൃത്ത് വി അമീൻ ചൂനൂർ എഴുതിയ  (മലയാളം ന്യൂസ് പത്രത്തിൽ) ലേഖനം ഈ ബ്ലോഗിന്റെ വായനക്കാർക്കായി ഇവിടെ ചേർക്കുകയാണ്. 

ഐ.എസിനെ സംബന്ധിച്ച് അന്തിമമായ ഒരു വിധിതീർപ്പ് എന്ന നിലക്കല്ല ഈ പോസ്റ്റ് ഇവിടെ നൽകിയത്.. ഒരു പക്ഷെ വർഷങ്ങളോളം അത് മറഞ്ഞുതന്നെ കിടക്കും. എന്നാൽ ചരിത്രഘട്ടങ്ങളിൽ എപ്പോഴെങ്കിലും അതിനെ ഉൽപാദിച്ചവർ തന്നെ അക്കാര്യം തുറന്നു പറയും അന്നൊരു പക്ഷെ ആ സംഘം ഇല്ലാതായിപ്പോയിട്ടുണ്ടാകും. അതിന്റെ സൃഷ്ടിച്ചവർ അന്നേക്ക് അതിന്റെ ലക്ഷ്യം നേടുകയും ചെയ്തിട്ടുണ്ടാവും. 

********************************************************************************************

## ഐ.എസ് ഇസ്രായില്‍ സൃഷ്ടി തന്നെ ##

-------വി. അമീന്‍ ചൂനൂര്‍-----

ഐ.എസ് അല്ലെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, കൂണുപോലെ പെട്ടെന്ന് ഒരു ഇടിമുഴക്കത്തിലുണ്ടായതല്ല. രാഷ്ട്രം പോലുമല്ലാത്ത ഒരു വിഭാഗത്തിന് തന്ത്രവും ബുദ്ധികേന്ദ്രവും വിഭവ ആസൂത്രണവും ഇല്ലാതെ വെറുതെ രംഗപ്രവേശം ചെയ്ത് അധികാരം പിടിച്ചടക്കാന്‍ കഴിയുമെന്ന് കരുതുന്നതും വിവിധ രാജ്യങ്ങളില്‍ അവിടെയുള്ള സൈന്യത്തെ തോല്‍പിച്ച് മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന് ചിന്തിക്കുന്നതും വങ്കത്തമാണ്. 

ഭാവിയെ കുറിച്ച് ഗവേഷണവും തിരക്കഥയും പരിശീലനവും വന്‍ ശക്തി രാഷ്ട്രങ്ങളില്‍ ആരുടെയോ പിന്തുണയും ഉള്ള വിഭാഗം തന്നെയായിരിക്കണം ഐ.എസ്. അങ്ങനെ നോക്കുമ്പോള്‍ ഐ.എസ് അതിന്റെ പേരില്‍ സൂചിപ്പിച്ച ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാതിരിക്കുന്നതിനും അതിന്റെ രണ്ടക്ഷരത്തില്‍ തന്നെ തുടങ്ങുന്ന ഇസ്രായിലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്നതിനും ചില ന്യായങ്ങള്‍ ഉണ്ട്. 

1. ഐ.എസിന്റെ പ്രവര്‍ത്തന മേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പോയന്റ് ഉണ്ട്. 'ഗ്രേറ്റര്‍ ഇസ്രായില്‍' എന്ന് അവര്‍ തന്നെ വിളിക്കുന്ന വന്‍ പദ്ധതിയുടെ മേഖലകളിലൂടെ തന്നെയാണ് ഇന്ന് ഐ.എസ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന വലിയ യാഥാര്‍ത്ഥ്യമാണത്. ഇറാഖും സിറിയയും ലിബിയയുമെല്ലാം അതില്‍ വരും. 

സിയോണിസത്തിന്റെ സ്ഥാപകന്‍ തിയോഡര്‍ പറയുന്നത് പ്രകാരം 'ഗ്രേറ്റര്‍ ഇസ്രായില്‍' നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീണ്ടുകിടക്കുന്ന ഒന്നാണ്. ഇറാഖിനെ അതിനു വേണ്ടി ആദ്യം ഉഴുതു മറിച്ച് ദുര്‍ബലമാക്കുന്ന നിലപാട് അമേരിക്കയിലൂടെ അവര്‍ നടപ്പിലാക്കി. ഇപ്പോള്‍ സിറിയയിലും ഐ.എസിലൂടെ അതിനു വേണ്ടിയുള്ള ശ്രമം നടക്കുന്നു. ഈജിപ്തിലും അവര്‍ക്ക് വേണ്ട മാറ്റങ്ങള്‍ നേടിയെടുക്കാന്‍ കഴിയും വിധം അധികാര മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി തന്ത്രപരമായി ഇസ്രായില്‍ രൂപീകരിച്ച പദ്ധതിയാണ് യിനാന്‍ പദ്ധതി. ചുറ്റുവട്ടത്തുള്ള അറബ് രാഷ്ട്രങ്ങളെ ദുര്‍ബലമായ ചെറിയ പ്രദേശങ്ങളാക്കി പുനഃക്രമീകരിക്കുക എന്നത് അവരുടെ യിനാന്‍ പദ്ധതിയുടെ ഭാഗമാണ്. യിനാന്‍ രൂപീകരിച്ച വലിയ ഇസ്രായിലി സ്ട്രാറ്റജിസ്റ്റുകളുടെ അഭിപ്രായ പ്രകാരം ഇറാനാണ് ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇറാഖിനെ അവര്‍ ഈ ബാല്‍ക്കനൈസേഷന്‍ പരിപാടിയുടെ കേന്ദ്രമായി നിശ്ചയിച്ചു. 

ഐ.എസ് സൗദി, കുവൈത്ത് മേഖലയില്‍ പോലും ചിലയിടങ്ങളില്‍ അക്രമ മാര്‍ഗങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മേഖലയില്‍ ഈയിടെ നടന്ന വിവിധ ആക്രമണങ്ങള്‍ ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ചില ദുസ്സൂചനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അല്‍ ഹസയില്‍ നിന്നും ഐ.എസ് അനുകൂലികളെ പിടികൂടുകയും ചെയ്തിരുന്നു. ശിയാക്കളുടെ മേഖലയില്‍ ആക്രമണം നടത്തുക വഴി ഐ.എസ് ഉദ്ദേശിക്കുന്നത് ഭിന്നത രൂപപ്പെടുത്തുകയും ദുര്‍ബലതയിലേക്ക് നയിക്കുകയുമാണ്. 

2. ഐ.എസിനു ഇസ്രായിലി പ്രതിരോധ സേനയുമായുള്ള ബന്ധമാണ് മറ്റൊരു സംഗതി. യു.എന്‍ അടുത്ത് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. മെയ് 2013 മുതല്‍ ഐ.ഡി.എഫുമായി 'ഐ.എസ്' നിരന്തരമായ ബന്ധം പുലര്‍ത്തുന്നു എന്നാണ് യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എസ് പോരാളികള്‍ക്കുള്ള ചികിത്സ വരെ ഉള്‍പ്പെടുന്ന തരത്തിലുള്ള ബന്ധങ്ങള്‍ അതിലുണ്ട്. സാധന സാമഗ്രികളുടെ കൈമാറ്റം പോലും നടന്നതായി യു.എന്‍ നിരീക്ഷണത്തില്‍ വ്യക്തമായതാണ്. വിവിധ ഇസ്രായില്‍ ഗവണ്മെന്റ് വെബ്‌സൈറ്റുകളിലേക്ക് ചൈനയില്‍ നിന്നുള്ള ചില ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസ് അയച്ചതായി അവരുടെ ന്യൂസ് ഏജന്‍സി വ്യക്തമാക്കുകയുണ്ടായി. അവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിലും ശക്തമായ ഇസ്രായില്‍-ഐ.എസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3. ഐ.എസിനെ തകര്‍ക്കാനുള്ള ഓപറേഷന് അമേരിക്ക തുടക്കം കുറിച്ച സമയത്ത് ഇസ്രായിലിന്റെ ഭാഗത്ത് നിന്നും ഒരു വിധത്തിലുള്ള പിന്തുണയും അതിനുണ്ടായില്ല. ബ്രിട്ടനും ഓസ്‌ട്രേലിയയും പിന്തുണച്ച അമേരിക്കയുടെ നീക്കത്തെ ഇസ്രായിലി ഹൈക്കമാന്‍ഡ് തെറ്റായ ഒരു തീരുമാനമായാണ് വിലയിരുത്തിയത്. 

4. അമേരിക്കയും മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളൂം ഐ.എസിനെതിരായി സൈനികമായി രംഗത്തിറങ്ങിയിട്ടും ബ്രിട്ടനും ഓസ്‌ട്രേലിയയുമടങ്ങിയ വന്‍ രാഷ്ട്രങ്ങള്‍ അതിനെ പിന്തുണച്ചിട്ടും മുന്നേറാന്‍ ഐ.എസിന് സാധിക്കുന്നുവെങ്കില്‍ അവരുടെ സൈനിക-ആയുധ-വിഭവ ശേഷിയാണ് അത് തെളിയിക്കുന്നത്. 
അത്ര വലിയ കരുത്ത് ഇന്ന് മുസ്ലിം സമൂഹത്തിന് ഒരു വിധത്തിലും നല്‍കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്രായിലിനു അതിനുള്ള ശേഷിയുണ്ടുതാനും. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ കീഴടക്കാനുള്ള ആയുധ-സൈനിക ശേഖരം അവരുടെ കയ്യില്‍ ഉണ്ടായതുകൊണ്ടാണല്ലോ അവര്‍ക്ക് മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്നത്.

5. ഇസ്ലാമിന്റെ പക്ഷത്ത് നിന്നും ദാര്‍ശനികമായ യാതൊരു പിന്തുണയും നല്‍കാന്‍ കഴിയാത്ത ഒന്നാണ് നിരപരാധികളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചിട്ടുള്ള വിഭാഗം ഇസ്രായില്‍ തന്നെയാണ്. 

അത് നമുക്ക് ഫലസ്തീന്‍ അക്രമങ്ങളിലും മറ്റും കാണാന്‍ കഴിയും. ലോകത്ത് അവര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ധിക്കാരത്തിന്റേയും അക്രമത്തിന്റേയും പരിസരത്ത് നിന്ന് മാത്രമേ ഐ.എസ് പോലുള്ള കാടന്‍ സംഘത്തിന് ജന്മം കൊടുക്കാന്‍ കഴിയൂ. ഇസ്രായിലിന്റെ ചരിത്രത്തിലുള്ള മുന്നേറ്റങ്ങള്‍ക്കൊക്കെ ഈ ശൈലി ഉള്ളതായി കാണാന്‍ കഴിയും. എന്നാല്‍ ഇസ്ലാം ചരിത്രത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളത് ഈ ശൈലിയിലൂടെയല്ല. 

6. 'അമേരിക്കന്‍ ഫ്രീ പ്രസ്' വ്യക്തമാക്കിയത് പോലെ, ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസ്സാദിന്റെ സൃഷ്ടിയാണ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നും സ്‌നോഡന്‍ വഴി പുറത്തായ 1.7 മില്യണ്‍ പേജുള്ള രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത് അതാണ്. 

7. ഐ.എസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രായലില്‍ നിര്‍മ്മിച്ചവയാണ് എന്ന് കണ്ടെത്തിയതാണ്. ഇറാഖ് പ്രവിശ്യയില്‍ ഐ.എസ് പിടിച്ചടക്കിയ മേഖലകളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ വഴിയാണ് ഇത് ലോകത്തിനു മുന്നില്‍ വ്യക്തമാവുന്നത്.

8. വലിയ ആസൂത്രണമുള്ള ഒരു വിഭാഗമായതുകൊണ്ട് തന്നെയാണ് അവര്‍ വിജയിച്ചു മുന്നേറുന്നത്. എന്നാല്‍ അവരിലൂടെ നടപ്പിലാക്കപ്പെടുന്നത് സയണിസവും സാമ്രാജ്യത്വവും ആഗ്രഹിക്കുന്ന അജണ്ടകളാണ്. അത് ഇസ്ലാമോഫോബിയയാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും മുന്നേറ്റങ്ങളേയും മലീമസമാക്കലാണ്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് രണ്ടും ലോകത്തിന് സമ്മാനിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇസ്ലാമിന്റെ ഒരു മൂല്യവും അവരിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല. 

ഒരു ക്വട്ടേഷന്‍ സംഘം ആക്രമത്തിന് വരുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സ്വന്തം വേഷത്തില്‍ പ്രത്യക്ഷപ്പെടുകയല്ല. ആരെ മലീമസപ്പെടുത്തണോ അവരുടെ വേഷവും രൂപവും സ്വീകരിക്കുന്നു. അവരെക്കുറിച്ച് ലോകത്തെ ഭീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു ചരിത്രത്തില്‍ നിരവധി സമാനതകള്‍ ഉണ്ട്. പ്രവാചകനു ശേഷം പ്രത്യക്ഷപ്പെട്ട കള്ള പ്രവാചകന്‍ മുതല്‍ ഖാദിയാനിസവും അല്‍ ഖാഇദയും ഇന്ത്യന്‍ മുജാഹിദീനും ഒരേ ശൈലിയില്‍ പ്രത്യക്ഷപ്പെട്ടതാണ്. 

ലൈംഗിക അക്രമങ്ങള്‍, വധം, അക്രമങ്ങള്‍, ചരിത്രങ്ങളുടെ സര്‍വ്വനാശം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയ പോലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ വളര്‍ത്തുക. ആളുകള്‍ ഇസ്ലാമില്‍ നിന്ന് അകലുന്നതിനും ഇസ്ലാമിനെത്തന്നെ പിഴുതെറിയുവാനും വേണ്ടിയായിരുന്നു അവര്‍ ഇസ്ലാമോഫോബിയക്ക് തുടക്കം കുറിച്ചത്. 

എന്നാല്‍ അത് ഇസ്ലാമിനു വലിയ വളര്‍ച്ച നേടിക്കൊടുക്കുകയാണുണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ഫോബിയാ കാലത്ത് 'ഇസ്ലാം' കൂടുതല്‍ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല, പലയിടങ്ങളിലും തികച്ചും സമാധാന വിപ്ലവങ്ങളിലൂടെ ഇസ്ലാമിന്റെ അടിത്തറയിലുള്ള രാജ്യങ്ങള്‍ രൂപപ്പെടുവാനുള്ള സാധ്യതകളും കാണാന്‍ തുടങ്ങി. ഇത് അവരിലുണ്ടാക്കിയ വിറളിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ എന്ന അജണ്ടയും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കാരണം.ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ഒരു സംഘമാണ് ഐ.എസ് എങ്കില്‍ അതിന്റെ ആദ്യ പോരാട്ടം ഇസ്രായിലിനെതിരെയായിരിക്കണം. 2012-2015 ഘട്ടത്തില്‍ ഇസ്ലാമിക ലോകം ഏറെ ആശങ്കയോടും നിരാശയോടും വീക്ഷിച്ചത് ഇസ്രായിലിന്റെ ഫലസ്തീന്‍ നരവേട്ടയായിരുന്നു. ഐ.എസ് യഥാര്‍ഥ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നെങ്കില്‍ മുസ്ലിം ലോകത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുവാനായിരുന്നില്ല; മറിച്ച് ഇസ്രായിലിനു ഭീഷണി സൃഷ്ടിച്ചുകൊണ്ടായിരിക്കും അവര്‍ രംഗപ്രവേശം ചെയ്യുക. 

9. ഇസ്രായിലിനെതിരെ പ്രതികരിക്കുവാനും ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഇസ്ലാമിക പണ്ഡിതന്മാര്‍ ചെറുതല്ലാത്ത രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക ലോകത്ത് നിന്നും ഒരു പണ്ഡിതന്‍ പോലും ഐ.എസ് ചെയ്തികളെ ന്യായീകരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ശക്തമായി എതിര്‍ത്ത് അതിന്റെ എതിര്‍ ദിശയില്‍ നിലകൊള്ളുവാനാണ് പണ്ഡിത സമൂഹം ആഹ്വാനം ചെയ്തത്. ഇസ്രായിലിനെതിരെ പ്രതികരിക്കുന്ന അതേ ശൗര്യത്തോടെ ഐ.എസ് ചെയ്തികളേയും വിമര്‍ശിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. 

ഇത് കേവലമായ ഒരു കൊള്ളക്കൂട്ടത്തിന്റെ എടുത്തുചാട്ടമല്ല. ആസൂത്രണമില്ലാത്ത, അയഞ്ഞ ഒരു സായുധ സംഘത്തിന്റെ വേട്ടയുമല്ല. സയണിസ്റ്റ്- സാമ്രാജ്യത്വ ശക്തികള്‍ക്ക് മിഡില്‍ ഈസ്റ്റിലുള്ള പുതിയ താല്‍പര്യങ്ങളുടെ പിടിച്ചടക്കലാണ്. പാശ്ചാത്യര്‍ പണ്ട് വിവിധ രാജ്യങ്ങളുടെ ഭരണം നേടിയെടുത്തതിന്റെ മറ്റൊരു ശൈലി. അന്യായങ്ങളെ കുറിച്ച് ലോകത്തില്‍ ആര്‍ക്കും ചോദിക്കാന്‍ തോന്നാത്ത വിധത്തില്‍ മുസ്ലിംകള്‍ക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ക്ക് കഴിയും വിധം ആദ്യം രംഗങ്ങള്‍ സൃഷ്ടിച്ചു. അവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് അതിനു വേണ്ടിയാണ്. ഒപ്പം അതേ ഫോബിയ ഉപയോഗപ്പെടുത്തി മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും സയണിസ്റ്റ്-സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചു. അതാണ് ഐ.എസ്. 

ഐ.എസ് പേരിലും വസ്ത്രധാരണത്തിലും ചുണ്ടനക്കങ്ങളിലും ഇസ്ലാമിനെ സാദൃശ്യപ്പെടുത്തി ഇസ്ലാമിന്റെ സമാധാന ദാര്‍ശനികതയെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന്റെ ഹൃദയവും തലച്ചോറും ഓരോ ഘട്ടത്തിലും ഐ.എസിന്റെ ആശയ പരിസരം വ്യക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്ത് ഇസ്ലാമോഫോബിയ വളര്‍ത്തപ്പെട്ടെങ്കിലും അതിന്റെ സ്രഷ്ടാക്കളുടെ നാട്ടില്‍ ഇസ്ലാമിന് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കിയ കാലമായിത്തീര്‍ന്നു അത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയയാണ് അടുത്തതെങ്കില്‍ പുതിയ ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ രൂപപ്പെടുന്നത് യൂറോപ്പിലായിരിക്കും. തീര്‍ച്ച.

------------------------

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review