2009, ഡിസംബർ 28, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ ?

ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം എന്നത് സൂക്ഷമായ ഒരു പ്രയോഗമല്ല. ദൈവവീക്ഷണം എന്ന് പറയാം. കാരണം ഇസ്‌ലാമിലെ ദൈവം കേവലം ഒരു സങ്കല്‍പമാകാവതല്ല. വിശുദ്ധഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്ന് ഉരുവംക്കൊള്ളുന്ന സുഭദ്രവും സുശക്തവുമായ ദൈവവീക്ഷണമാണ്. ഈ ദൈവത്തില്‍ കേവലവിശ്വാസത്തിനപ്പുറം ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന ആ ദൈവിക നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയൂ. ഇസ്ലാം വിശ്വാസികളെല്ലാം ഒരേവിധത്തില്‍ അംഗീകരിക്കുന്ന അതുല്യമായ ദൈവവീക്ഷണമാണത്.

ഞാനിത് പറയാന്‍ കാരണം മറ്റേത് മതവിശ്വാസമെടുത്ത് പരിശോധിച്ചാലും ആ മതത്തിലെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ഈശ്വര സങ്കല്‍പം പുലര്‍ത്തുന്നതായി കാണാന്‍ കഴിയും. പലപ്പോഴും ഈ വ്യത്യസ്ത ദൈവസങ്കല്‍പങ്ങളില്‍ നിന്നാണ് മതവിഭാഗങ്ങള്‍ തന്നെ ഉരുത്തിരിയുന്നത്. എന്നാല്‍ മുസ്ലിംകളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ദൈവവീക്ഷണം ഒന്നുതന്നെ എന്ന് കാണാന്‍ കഴിയും. ലോകത്തൊരിടത്തും ഒരു വിഭാഗം തങ്ങള്‍ മുസ്‌ലിംകളാണെന്ന് വാദിക്കുകയും അതേ സമയം ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമോ വ്യത്യസ്തമോ ആയ ദൈവസങ്കല്‍പം പുലര്‍ത്തുകയും ചെയ്യുന്നില്ല എന്ന് തീര്‍ത്ത് പറയാന്‍ എനിക്ക് കഴിയില്ല എങ്കിലും. അത്തരമൊരു സംഘത്തെ ഇസ്്‌ലാമിലെ ഒരു വിഭാഗമായി ലോകമുസ്‌ലിംകള്‍ കണക്കാക്കുകയില്ല എന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. കാരണം ഇസ്ലാമിലെ ദൈവവീക്ഷണം ഖുര്‍ആനിന് യോജിച്ചതായിരിക്കണം.

ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ച് നെറ്റില്‍ ധാരാളം ചര്‍ച നടന്നിട്ടുണ്ട് അവിടങ്ങളിലൊക്കെ പൂര്‍ണമായി തന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും ആ വീക്ഷണത്തെ നിരൂപണം ചെയ്തും പരിഹസിച്ചുകൊണ്ടും ധാരാളം ചര്‍ചകള്‍ നടന്നുവരികയും ചെയ്യുന്നു. ചില ഹൈന്ദവ സുഹൃത്തുകളുടെ ബ്ലോഗുകളില്‍ ചില ദൈവസങ്കല്‍പങ്ങള്‍ കാണാനിടയായി. അത്തരമൊരു ദൈവത്തില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതിലും വലിയ കാര്യമില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. അതിനാല്‍ ആമുഖമായി ചിലകാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് കരുതുന്നു.

ഇസ്്‌ലാമിലെ ദൈവം നിര്‍ഗുണനല്ല. എല്ലാ നല്ലഗുണങ്ങളും അവനുള്ളതാണ്. അഥവാ ഉല്‍കൃഷ്ടനാമങ്ങള്‍ അവനവാകാശപ്പെട്ടതാണ്. യാതൊരു തരത്തിലുള്ള ന്യൂനതയും കുറവും ഇല്ലാത്തവന്‍. ഏകനും സകലചരാചരങ്ങളുടെയും സ്രഷ്ടാവുമായുള്ളവന്‍, സൃഷ്ടിക്കുക മാത്രമല്ല അവയ്‌ക്കെല്ലാം അവയുടേതായ ധര്‍മവും നിയമവും നിശ്ചയിച്ചവന്‍, അവന്‍ തന്നെയാണ് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംരക്ഷിക്കുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയതത്.

അവന്‍ മനുഷ്യന് സ്വയം പരിചയപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ആദം നബി മുതല്‍ ഇബ് റാഹിം (അബ്രഹാം) മൂസ (മോശ) ഈസ (യേശു) തുടങ്ങിയവരിലൂടെ കടന്ന് മുഹമ്മദ് നബിയിലെത്തിചേരുന്ന പ്രവാചക ശൃഖലയിലൂടെ ആ കര്‍മം നിറവേറ്റി. ദൈവത്തെ സ്വന്തം ബുദ്ധിഉപയോഗിച്ച് ചിത്രീകരിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരോ ദൈവത്തെയാകും ലഭിക്കുക. അതിന് ദൈവം ഇടനല്‍കിയിട്ടില്ല ആരെങ്കിലും ദിവ്യവെളിപാടുകളെ തള്ളിക്കളഞ്ഞ് അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ദൈവം അനുവദിച്ചുകൊടുത്ത തെരഞ്ഞെടുപ്പുസ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിക്കുകയാണവര്‍ ചെയ്യുന്നത്. വേദഗ്രന്ഥങ്ങളില്‍ കാണുന്ന ദൈവവീക്ഷണങ്ങളിലെ ഈ സാമ്യത പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദൈവവീക്ഷണങ്ങള്‍ ഒന്നായിരുന്നു എന്നതിന്റെ തെളിവാണ്. മുസ്്‌ലിംകളുടെ ഈ വിശ്വാസം കാരണം നിലവില്‍ വേദങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളിലെ സമാന ഉദ്ധരണികള്‍ പരിശോധനക്ക് വിധേയരാക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പ്രസ്തുത ഗ്രന്ഥത്തിന്റെ ആളുകള്‍ക്ക് വ്യത്യസ്തമായ ദൈവസങ്കല്‍പങ്ങളുള്ളതിനാല്‍ ഉരസലുകള്‍ ബ്ലോഗില്‍ അപൂര്‍വമല്ല. 'ഖുര്‍ആന്‍ പഠിച്ചിട്ടുപോരെ മറ്റുമതഗ്രന്ഥങ്ങളിലെ തെറ്റുതിരുത്തല്‍' എന്ന ആത്മാര്‍ഥമായ ഉപദേശമാണ് ആളുകളുടെ വൈവിധ്യമനുസരിച്ച് കനം കൂട്ടിയും കുറച്ചും എന്റെ സഹോദര സമുദായാംഗങ്ങള്‍ അതിന് മറുപടിയായി നല്‍കാറുള്ളത്.

ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ചുള്ള അല്‍പം പരിഗണനീയമായ ആക്ഷേപം മാനുഷികമായ എല്ലാ വിചാരവികാരങ്ങളും ദൗര്‍ബല്യങ്ങളും ദൈവത്തില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു എന്നതാണ്. കോപം, അഹങ്കാരം, സന്തോഷം അതോടൊപ്പം മാനുഷികമായ പ്രവര്‍ത്തനങ്ങളും പ്രതികാരം ചെയ്യല്‍, നല്‍കല്‍, തടയല്‍, ശിക്ഷിക്കല്‍. ഇതെല്ലാത്തിനും പുറമെയാണ് യുക്തിവാദികളുടെ വകയായുള്ള വെച്ചുകെട്ടലുകള്‍. നിരന്തരമായ ആവര്‍ത്തനത്തിലൂടെ ദൈവമെന്ന് പറഞ്ഞാല്‍ ഇതൊന്നുമായിരിക്കില്ല. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം അവന്റെ കൊടാനുകോടി ഗ്രങ്ങളില്‍ ഒന്നായ ഭൂമിയിലെ മനുഷ്യനാകുന്ന 'കൃമികീടങ്ങളുടെ' കാര്യത്തില്‍ ഇടപെടുന്നു എന്നുപറയുന്നത് തന്നെ ദൈവത്തെ ഒരു തരം കൊച്ചാക്കലാണ്. അതിനാല്‍ ദൈവത്തെ നിഷേധിക്കാനല്ല. അല്‍പംകൂടി ആ ദൈവത്തെ വലുതായി കാണാനാണ് ജബ്ബാര്‍ മാഷ് വ്യക്തിപരമായി തന്നെ എന്നോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ ദൈവസങ്കല്‍പം എങ്ങനെയുള്ളതായിരിക്കണം എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല എന്ന് വാദിക്കാം. എന്നാലും ദൈവം എങ്ങനെ ആയിരിക്കരുത് എന്നദ്ദേഹത്തിന് വാശിയുണ്ട്. അവന്‍ സൃഷ്ടിക്കുന്നവനാകരുത്, മനുഷ്യരുടെ കാര്യത്തില്‍ ഇടപെടുന്നവനാകരുത്, പ്രത്യേകം നിയമമോ നിര്‍ദ്ദേശമോ നല്‍കുന്നവനാകരുത്, തന്നെമാത്രമേ അനുസരിക്കാവൂ എന്ന് പറയുന്ന സങ്കുചിമനസ്‌കനാകരുത്, ഒന്നിലധികമുണ്ടാവാം. ഇങ്ങനെയൊക്കെയുള്ള ഒരു ദൈവത്തോട് അദ്ദേഹത്തിന് വലിയ വിയോജിപ്പില്ല എന്നാണ് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒരാളോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് മനസ്സിലാകുന്നവിധം സംസാരിക്കുക എന്നതാണ് ആശയവിനിമയത്തിന് യോജിച്ച ശൈലി. രണ്ടു ഡോക്ടര്‍മാര്‍ തമ്മില്‍ സംസാരിക്കുന്നതും. അതേ ഡോക്ടര്‍മാര്‍ നിരക്ഷരരായ നാട്ടിന്‍ പുറത്തുള്ള ഒരു രോഗിയോട് സംസാരിക്കുന്നതും ഒരേ പോലെയാണോ. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം. ദൈവം മനുഷ്യരുടെ ഭാഷ ഉപയോഗിച്ച് അവനോട് സംസാരിക്കുമ്പോള്‍ ആ ശൈലി ദൈവത്തിന് ചേര്‍ന്നതല്ല എന്ന രൂപത്തിലുള്ള ധാരാളം അഭിപ്രായ പ്രകടനങ്ങള്‍ കണ്ടതുകൊണ്ടാണ്.

മനുഷ്യന്‍ പദാര്‍ഥനിര്‍മിതനാണ്. എന്നാല്‍ സ്രഷ്ടാവായ ദൈവം പദാര്‍ത്ഥാതീതനും അതിനാല്‍ തന്നെ സൃഷ്ടികളൊന്നിനോടുപോലും സാമ്യതയില്ലാത്തവനാണ്. മനുഷ്യന് പരിചയപ്പെടുത്തുമ്പോള്‍ അവന് മനസ്സിലാകുന്ന ഗുണങ്ങളോടെയാണ് ദൈവം സ്വയം പരിചയപ്പെടുത്തുന്നത്. മനുഷ്യന് വികാരങ്ങളൊക്കെ അനുഭവപ്പെടുന്നത് അവന് ലഭിക്കുന്നതോ നഷ്ടപ്പെടുന്നതോ ആയവയെ സംബന്ധിച്ചാണ്. ദൈവത്തിന് ലഭിക്കാനോ നഷ്ടപ്പെടാനോ ഒന്നുമില്ല എന്നിരിക്കെ മനുഷ്യന്റെ വികാരങ്ങള്‍ ദൈവത്തിനെങ്ങനെ ഉണ്ടാകും. ഈ ചോദ്യത്തിലൂടെ നാം ദൈവത്തെ മനുഷ്യവികാരത്തോടെ കാണുന്നതിന്റെ ഫലമാണ്. ദൈവത്തിനുണ്ടാകുന്ന കോപം ലഭിക്കേണ്ടതെന്തെങ്കിലും നഷ്ടപ്പെട്ടതുകൊണ്ടുള്ള ഇഛാഭംഗത്തില്‍ നിന്നുണ്ടാകുന്നതല്ല. നമ്മെ ഒരു കാര്യം പ്രേരിപ്പിക്കുന്നതിനോ വിരോധിക്കുന്നതിനോ വേണ്ടി പ്രയോഗിക്കുന്ന ഒരു ശൈലിയാണ്. മനുഷ്യരുടെ കോപവുമായി അതിന് വലിയ സാമ്യമില്ല. മറ്റൊരു ശൈലി അതിനുപയോഗിച്ചാല്‍ പണ്ഡിതനും പാമരനും ഒരേ പോലെ അത് പ്രയോജനപ്പെട്ടു എന്ന് വരില്ല.

ഒരര്‍ഥത്തില്‍ ദൈവത്തിന് മനുഷ്യനെക്കൊണ്ട് ഒരു ആവശ്യവുമില്ല. മനുഷ്യനാണ് ദൈവത്തെക്കൊണ്ട് ആവശ്യം. മനുഷ്യന്റെ ആരാധനകള്‍ ദൈവത്തിന് ആ‌വശ്യമില്ല. എന്നാല്‍ അതേ ആരാധനകളിലൂടെ മനുഷ്യന് പ്രയോജനമുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ നിയമങ്ങള്‍ ലംഘിച്ചാല്‍ ദൈവത്തിനൊന്നും വരാനില്ല. എന്നാല്‍ മനുഷ്യന്‍ ദൈവത്തിന്റെ നിയമങ്ങള്‍ നിരാകരിക്കുന്നതിലൂടെ അവന് ലഭിക്കാനിടയുള്ള പല സൗകര്യങ്ങളും നഷ്ടപ്പെടുന്നു. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാകും. ഒരോ രാജ്യവും അതിലെ പ്രജകളുടെ ക്ഷേമത്തിന് നിയമങ്ങള്‍ നിര്‍മിക്കുന്നു. എന്താ ഓരോരുത്തരും തങ്ങളുടെ യുക്തിയും ബോധവും അനുസരിച്ച് ജീവിച്ചാല്‍ പോരെ എന്നൊരാള്‍ക്ക് ചോദിക്കാമെങ്കിലും ആ ചോദ്യം ആരും മുഖവിലക്കെടുക്കില്ലല്ലോ. നിയമം അനുസരിക്കുന്നതിന്റെ പ്രയോജനം അത് അനുസരിക്കുന്നവര്‍ക്ക് തന്നെയാണ് പിന്നെയെന്തിന് പട്ടാളത്തെയും പോലീസിനെയും നിയോഗിക്കുന്നു എന്നൊരാള്‍ ചോദിക്കുന്നതും അതുപോലെത്തന്നെ. ഇപ്രകാരംതന്നെ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളെയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള ശിക്ഷയെയും കണ്ടാല്‍ മതി. അനുസരിക്കുന്നവര്‍ക്ക് അതിലൂടെ ലഭിക്കുന്ന ഭൗതിക പ്രയോജനങ്ങള്‍ക്കുപരിയായി ദൈവത്തിങ്കല്‍ മരണശേഷം പ്രതിഫലവും ഒരുക്കിയിട്ടുണ്ട്. ദൈവനിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് ഭൗതികമായ പ്രയാസങ്ങള്‍ക്കുപരി മരണശേഷം ശിക്ഷയും. ഇവിടെയും ചില പ്രശ്‌നങ്ങള്‍ ചിലര്‍ കാണുന്നു. പ്രതിഫലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മനുഷ്യന് ഭൗതികമായി മനസ്സിലാക്കുന്ന ചില കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതില്‍ എല്ലാതര ആസ്വാദനങ്ങളും പെടും. ശിക്ഷയെക്കുറിച്ചും അങ്ങനെത്തന്നെ ഏത് കാലത്തെ മനുഷ്യനും കടുത്ത ശിക്ഷയായി അനുഭവിക്കാന്‍ കഴിയുന്ന തീ കൊണ്ടുള്ള ശിക്ഷ.

ചുരുക്കത്തില്‍ പറഞ്ഞുവന്നത്. ദൈവത്തെ പരിചയപ്പെടുമ്പോള്‍ ആര്‍ക്കെങ്കിലും മനുഷ്യനോട് സാമ്യത തോന്നുന്നെങ്കില്‍ അത് ദൈവത്തിന്റെ പരിമിതിയെക്കാളേറെ മനുഷ്യന്റെ പരിമിതിയാണ്. അതിഭൗതികമായ ദൈവത്തിന് നല്‍കപ്പെട്ട ഗുണങ്ങള്‍ നാം നമ്മുടെ പരിധിയില്‍ നിന്ന് മനസ്സിലാക്കുകയാണ്. നമ്മുടെ കാഴ്ചക്കും കേള്‍വിക്കും ഭൗതികമായ പരിമിതികളുണ്ട്. എന്നാല്‍ ദൈവത്തിന് ആ പരിധികളില്ല. എങ്കിലും അത്തരം ചിത്രീകരണത്തിലൂടെ ദൈവമുദ്ദേശിച വിധം സംഭവിച്ചിട്ടുണ്ട് എന്നുവെച്ചാല്‍ അപ്രകാരം ദൈവത്തെ മനസ്സിലാക്കുകയും ദൈവനിയമലംഘനങ്ങള്‍ ബോധപൂര്‍വം സംഭവിക്കുന്നതില്‍ അതീവ സൂക്ഷമത പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിഭാഗം ചരിത്രത്തിന്റെ എല്ലാ കാലഘട്ടത്തിലും നിലനിന്നിട്ടുണ്ട്. അതിനാല്‍ അതിനുപകരം മറ്റൊരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നതില്‍ യുക്തിയൊന്നുമില്ല. ഖുര്‍ആനില്‍ തെറ്റ് മാത്രം കണ്ടെത്തുന്നതിന്റെ ഭാഗമായി സംഭവിച്ച അബദ്ധങ്ങളാണ് പലതും. 'താങ്കള്‍ എറിഞ്ഞപ്പോള്‍ താങ്കളല്ല നാമാണ് എറിഞ്ഞത്' എന്നത് അതിനുദാഹരണമാണ്. ദൈവം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തു എന്നൊക്കെ ഇ.എ.ജബ്ബാര്‍ ഇടക്കിടക്ക് പറയുന്ന പരാമര്‍ശവും ഒരു കൃതിയുടെ സാഹിത്യമോ മനുഷ്യരുടെ തന്നെ സാധാരണ സംഭാഷണ ശൈലികളെയോ പോലും അവഗണിച്ചുള്ളതാണ്. മുസ്‌ലിംകളില്‍ ഖുര്‍ആനില്‍ അല്‍പം വിവരമുള്ള ആരും ജബ്ബാര്‍മാഷ് മനസ്സിലാക്കിയ പോലെ മനസ്സിലാക്കിയിട്ടില്ല എന്നാണ് എന്റെ അറിവ്. (തുടരും)

34 അഭിപ്രായ(ങ്ങള്‍):

കാവലാന്‍ പറഞ്ഞു...

"ചില ഹൈന്ദവ സുഹൃത്തുകളുടെ ബ്ലോഗുകളില്‍ ചില ദൈവസങ്കല്‍പങ്ങള്‍ കാണാനിടയായി. അത്തരമൊരു ദൈവത്തില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതിലും വലിയ കാര്യമില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്"

വളരെ നല്ലത്, ഇതേ സ്വാതന്ത്ര്യം ലത്തീഫിന്റെ ഇതര മത സുഹൃത്തുക്കളും പുലര്‍ത്തിയാല്‍ അത് കാഫിറിസമായി കാണരുതെന്ന് ഒരപേക്ഷ.

V.B.Rajan പറഞ്ഞു...

വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.9-29

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

ഫിത്ന ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല.2-193

മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.

CKLatheef പറഞ്ഞു...

'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.'

പ്രിയ രാജന്‍

താങ്കളീകമന്റില്‍ പറഞ്ഞ നാല് കാര്യങ്ങളോടും വിയോജിക്കുന്നു. താങ്കള്‍ ഈ പോസ്റ്റ് വായിച്ചിട്ടില്ലെന്ന് തോന്നുന്നു. അതിന് ശേഷം നമ്മുക്ക് ചര്‍ചചെയ്യാം.

പാര്‍ത്ഥന്‍ പറഞ്ഞു...

ഈ ദൈവത്തില്‍ കേവലവിശ്വാസത്തിനപ്പുറം ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന ആ ദൈവിക നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയൂ.

ഒന്നുകൂടി ഉറപ്പിച്ചു പറ്യൂ ലത്തീഫേ. ചോദ്യം ചെയ്യപ്പെടാതെയുള്ള അന്ധമായ വിശ്വാസം എന്നു ചേർത്തു പറയൂ.
------------------
ദൈവത്തെ സ്വന്തം ബുദ്ധിഉപയോഗിച്ച് ചിത്രീകരിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരോ ദൈവത്തെയാകും ലഭിക്കുക. അതിന് ദൈവം ഇടനല്‍കിയിട്ടില്ല ആരെങ്കിലും ദിവ്യവെളിപാടുകളെ തള്ളിക്കളഞ്ഞ് അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ദൈവം അനുവദിച്ചുകൊടുത്ത തെരഞ്ഞെടുപ്പുസ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിക്കുകയാണവര്‍ ചെയ്യുന്നത്.

ബുദ്ധി വളരാൻ പാടില്ല. അന്ത്യനാൾ വരെ മന്ദബുദ്ധിയാതിത്തന്നെ നിലനിൽക്കണം. എങ്കിലല്ലെ വേരൊരു ചിന്തകൻ വരാതിരിക്കുള്ളൂ.
-------------------------
ചില ഹൈന്ദവ സുഹൃത്തുകളുടെ ബ്ലോഗുകളില്‍ ചില ദൈവസങ്കല്‍പങ്ങള്‍ കാണാനിടയായി.

വേറൊരു ദൈവത്തെ ആരാധിക്കരുതെന്ന് പറയുന്ന ദൈവത്തിനു തന്നെ അറിവുള്ളതല്ലെ വേറെയും ദൈവങ്ങളുണ്ടെന്ന്. അസഹിഷ്ണുവായ ദൈവമാണെന്ന് സ്വയം ബോധ്യപ്പെടുത്തുമ്പോൾ എന്തു ചെയ്യും.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്,

താങ്കള്‍ ചൂണ്ടിക്കാണിച്ച പോസ്റ്റ് വായിച്ചു. വാഖ്യാന കസര്‍ത്തുകളല്ലാതെ ഒന്നും കണ്ടില്ലല്ലോ. താഴെ കൊടുത്ത വാക്യത്തില്‍ നിന്നു തങ്കളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാന്‍ സാധിച്ചു:

"എന്തൊക്കെപ്പറഞ്ഞാലും ഖുര്‍ആന്‍ തിരുത്തി മാറ്റിയെഴുതുക ലോകത്തുള്ള ആരോക്കെ വിചാരിച്ചാലും സാധിക്കുകയില്ല. കാരണം ഖുര്‍ആന്റെ സംരക്ഷണം അത് അവതരിപ്പിച്ച ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. ഇതുവരെ അത് അപ്രകാരം നിലനിന്നിട്ടുണ്ടെങ്കില്‍ ഇനിയും അങ്ങനെത്തന്നെ നിലനില്‍ക്കാനാണ് സാധ്യത."

ഇതാണ് കുഴപ്പം. നമുക്ക് പിന്തുടരാന്‍ പറ്റാത്ത കാര്യങ്ങള്‍ ഖുറാനിലുണ്ടെങ്കില്‍ അത് തെറ്റാണെന്നു പറഞ്ഞു തള്ളിക്കളയുവാന്‍ കഴിയാതെ വരുന്നു. ഇത്തരം വാക്യങ്ങളെ വ്യാഖ്യാന കസര്‍ത്തു കൊണ്ട് വളച്ചൊടിച്ച് സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്നു ചിന്തിക്കുക. ഖുറാനില്‍ പരത്തിവച്ചിരിക്കുന്ന ഭൂമിയെ ഉരുട്ടാന്‍ എത്ര സമയമാണ് വ്യാഖ്യാതാക്കള്‍ ചിലവഴിക്കുന്നത്.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ജീ,

എന്റെ മറ്റുപോസ്റ്റുകള്‍ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. താങ്കള്‍ക്കവ വ്യാഖ്യാന കസര്‍ത്തുകളായാണ് മനസ്സിലായത്. അതില്‍ ഞാന്‍ താങ്കളെ കുറ്റപ്പെടുത്തുന്നില്ല. അതുകേട്ടതില്‍ എനിക്ക് നിരാശയുമില്ല. എന്റെ സമയം പാഴാക്കുകയാണെന്ന തോന്നലുമില്ല. നെറ്റില്‍ നിന്ന് ഇതുവരെ താങ്കളെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു വ്യാഖ്യാനം ലഭിച്ചില്ല എന്നത് എന്റെ സമയം ഏറെ ഈ മാര്‍ഗത്തില്‍ ചെലവഴിക്കേണ്ടതുണ്ടെന്ന നിഗമനത്തിലാണ് എന്നെ എത്തിക്കുന്നത്. അതിനാല്‍ താങ്കള്‍ ക്ഷമിക്കുക. താങ്കള്‍ക്ക് തുടര്‍ന്ന് വായിക്കുകയോ നിര്‍ത്തിപ്പോകുകയോ ചെയ്യാം.

ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ മുസ്്‌ലിംകളായ ഞങ്ങള്‍ നല്‍കാത്ത അര്‍ഥവും വ്യാഖ്യാനവും നല്‍കി തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതേ സൂക്തങ്ങളെ വിശ്വാസികളായ ഞങ്ങള്‍ എങ്ങനെയാണ് കാണുന്നത് എന്ന് മറ്റുള്ളവരെ അറിയിക്കണമെന്ന് തോന്നി. വേണമെങ്കില്‍ കണ്ണുചിമ്മാന്‍ സാധിക്കുമായിരുന്നു. പക്ഷേ സമൂഹത്തില്‍ ചിദ്രതയും വിദ്വേഷവും മാത്രമേ അവവളര്‍ത്തുകയുള്ളൂ എന്നും മനുഷ്യനോ സമൂഹത്തിനോ അപ്രകാരം തെറ്റിദ്ധരിക്കുന്നതില്‍ യാതൊരു നന്‍മയുമില്ലെന്നും തോന്നിയതിനാല്‍ ഞാനീ ചിലവഴിക്കുന്ന സമയം മഹത്തായ ഒരു സല്‍കര്‍മമായി എനിക്ക് തോന്നുകയാണ്. മറിച്ച് യുക്തിവാദികളായ താങ്കളുടെ ചിലസുഹൃത്തുകളുടെ ആരോപണം കണ്ണും പൂട്ടി അംഗീകരിച്ചുകൊടുത്താല്‍ സംഭവിക്കാനിടയുള്ളത് അവര്‍ ചിന്തിക്കുന്നതായിരിക്കില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഖുര്‍ആന്‍ മുഴുവന്‍ അബദ്ധമാണെന്ന് തിരിച്ചറിയുകയും മതങ്ങള്‍ നശിച്ച് മണ്ണടിയുമെന്നും മനുഷ്യത്വം തഴച്ചുവളരുമെന്നുമല്ലേ യുക്തിവാദികളെ ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നത്. എന്നാല്‍ സംഭവിക്കുക. ഇങ്ങനെയാണോ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത് എന്ന ധരിച്ച് തന്റെ അയല്‍വാസിയായ ഇതരമതസഹോദരനോട് ശത്രുതകാണിക്കുകയായിരിക്കും ഫലം. മാത്രമല്ല യുക്തിവാദികളുടെ അബദ്ധവ്യാഖ്യാനങ്ങള്‍ കേട്ട് 1400 വര്‍ഷത്തിലധികമായി മാറ്റമില്ലാതെ തുടര്‍ന്ന് വരുന്ന ദൈവം സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത ഖുര്‍ആന്‍ കേരളത്തിലെ ഏതാനും 'മനുഷ്യസ്‌നേഹി'കള്‍ക്ക് തിരുത്താം എന്നധാരണ ഈ നിസ്സഹായനില്ലാത്തതുകൊണ്ടാണ് ഞാനപ്രകാരം എഴുതിയത്. അതിനാല്‍ വ്യക്തമായ ചിന്തകള്‍ക്ക് ശേഷം തന്നെ ഞാന്‍ താങ്കള്‍ എടുത്ത് ചേര്‍ത്ത സൂക്തങ്ങള്‍ക്ക് ഞങ്ങള്‍ പഠിച്ച അര്‍ഥം ചേര്‍ക്കുന്നു. ഈ വ്യാഖ്യനമല്ല യുക്തിവാദികളുടെ വ്യാഖ്യാനമാണ് പ്രചരിപ്പിക്കേണ്ടതെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അങ്ങനെയാകട്ടേ.

ഖുര്‍ആന്‍ ഭൂമിയെ ഉരുട്ടാനോ പരത്താനോ അവതരിച്ചതല്ല. അത് വിശദീകരിക്കാന്‍ വേണ്ടി ഞാന്‍ സമയം ചെലവഴിക്കുകയുമില്ല.

CKLatheef പറഞ്ഞു...

@ V.B.Rajan
'നമുക്ക് പിന്തുടരാന്‍ പറ്റാത്ത കാര്യങ്ങള്‍ ഖുറാനിലുണ്ടെങ്കില്‍ അത് തെറ്റാണെന്നു പറഞ്ഞു തള്ളിക്കളയുവാന്‍ കഴിയാതെ വരുന്നു.'

ദൈവദത്തമായ ഖുര്‍ആനില്‍ അങ്ങനെയില്ല എന്നതാണ് എന്റെ അറിവ് താങ്കള്‍ കണ്ടെങ്കില്‍ ദയവായി കാണിച്ചു തരിക തള്ളിക്കളയണോ എന്ന് നമ്മുക്ക് പരിശോധിക്കാം. മൂന്ന് സൂക്തങ്ങള്‍ താങ്കള്‍ നല്‍കിയല്ലോ. അവയില്‍ ഞാന്‍ കണ്ടില്ല. അതു വ്യക്തമാക്കാം. കൂടുതലെന്തെങ്കിലും... നല്‍കിയതിനുള്ള ഉത്തരം ലഭിച്ച ശേഷമായാലും മതി.

CKLatheef പറഞ്ഞു...

@Parthan

'ഒന്നുകൂടി ഉറപ്പിച്ചു പറ്യൂ ലത്തീഫേ. ചോദ്യം ചെയ്യപ്പെടാതെയുള്ള അന്ധമായ വിശ്വാസം എന്നു ചേര്‍ത്തു പറയൂ.'

പാര്‍ത്ഥന്‍ ഒരിക്കല്‍ കൂടി സ്വാഗതം.

അന്ധമായ വിശ്വാസം എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത് ബോധ്യപ്പെടാവുന്ന തെളിവുകളില്ലാതെ കേട്ടതിന്റെയും കണ്ടതിന്റെയും അടിസ്ഥാനത്തില്‍ നേരിട്ട് കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ഒരു കാര്യത്തില്‍ വിശ്വസിക്കുകയാണ്. ഇസ്്‌ലാം വിശ്വാസകാര്യമായി എണ്ണിയ കാര്യങ്ങളില്‍ ഇപ്രകാരം വിശ്വസിക്കുന്നവരുണ്ടാകാം. അതിന് കേവല വിശ്വാസമെന്ന് പറയും. അതേ പ്രകാരം അപ്രകാരം വിശ്വസിക്കാനാവശ്യമായ വസ്തുതകളുടെ പിന്‍ബലത്തോടെയും വിശ്വസിക്കാം ഇത് അന്ധമായ വിശ്വാസമല്ല. കണ്ടതിലും കേട്ടതിലും അനുഭവിച്ചതിലും വിശ്വസിക്കേണ്ടതില്ല. എന്റെ മുമ്പില്‍ ഇപ്പോള്‍ കമ്പ്യൂട്ടറുണ്ട് എന്നത് ഒരു വിശ്വാസമല്ല. പാര്‍ത്ഥന്‍ എന്നത് ഒരു പുരുഷനാണെന്നത് എന്റെ ഒരു വിശ്വാസമാണ്. ഇത് അന്ധമായ വിശ്വാസമാണോ എന്ന് ചോദിച്ചാല്‍ അല്ല പാര്‍ത്ഥന്‍ എന്ന പുല്ലിംഗപദം ആണ് എനിക്ക് ഒന്നാമത്തെ കാരണം. ഒരു സ്ത്രീയുടെ എഴുത്തല്ല ഇത് എന്നതും. അത് തെറ്റാകാം. ഒരു ഫോട്ടോ നല്‍കിയാല്‍ എന്റെ വിശ്വാസത്തില്‍ അല്‍പം കൂടി ദൃഢത ലഭിക്കും. അതിലും തെറ്റ് പറ്റാം. കാരണം കാവലാന്‍ ഫോട്ടോയുടെ സ്ഥാനത്ത് പരുന്തിനെയാണ് വെച്ചത്. രാജനെ ഞാന്‍ രാജന്‍ജി എന്ന് വിളിച്ചത് മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന മതകല്‍പന ഞാന്‍ പിന്തുടരുന്നത് കൊണ്ട്. അഥവാ ഫോട്ടോയില്‍ നിന്നും എന്നെക്കാള്‍ പ്രായമുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു. അതും തെറ്റാകാം.

ഇവിടെ ഞാന്‍ സൂചിപ്പിക്കുന്നത്. നാം ചില വിശ്വാസങ്ങള്‍ രൂപീകരിക്കുന്നത് അല്ലെങ്കില്‍ എത്തിച്ചേരുന്നത് അതിന് അനുഗുണമായ അറിവിലൂടെയാണ്. ഇസ്‌ലാമിക വിശ്വാസങ്ങള്‍ ബോധ്യപ്പെടാനാവശ്യമായ അറിവുകളിലൂടെയാണ് ഒരാള്‍ വിശ്വസിക്കുന്നതെങ്കില്‍ അതിന് അന്ധമായ വിശ്വാസം എന്ന് പറയാവതല്ല. അപ്രകാരം പറയുന്നെങ്കില്‍ അന്ധമായ വിശ്വാസമല്ലാതെ ഒരു വിശ്വാസവുമില്ല. ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ദൃഢവിശ്വാസത്തിലെത്തിച്ചേരാന്‍ സാധിക്കൂ. ചോദ്യം ചെയ്യുക എന്നാല്‍ നിഷേധിക്കുക എന്നര്‍ഥം നല്‍കരുത്. ഖുര്‍ആന്‍ ദൈവികമാണോ എന്നത് വിശ്വാസം ദൃഢീകരിക്കാനോ തള്ളിക്കളയാനോ സഹായിക്കുന്ന ചോദ്യമാണ്‌. ദൈവികമല്ല എന്നവീക്ഷണത്തിലൂടെയുള്ള വിമര്‍ശനം ഉത്തരം കണ്ടെത്താനുള്ള ചോദ്യമായി കാണാന്‍ കഴിയില്ല. രണ്ടാമത്തേതാണ് യുക്തിവാദി ശൈലി. അതിനെ എതിര്‍ക്കുന്നത് വിമര്‍ശനത്തെ സഹിക്കാത്തതുകൊണ്ടല്ല.

താങ്കള്‍ പറഞ്ഞത് ചേര്‍ത്ത് പറയാനുള്ള പ്രയാസം മനസ്സിലായി കാണുമല്ലോ.

CKLatheef പറഞ്ഞു...

V.B. Rajan Said..

'ഞാന്‍ ചൂണ്ടിക്കാണിച്ച വാക്യങ്ങളില്‍ സത്യനിഷേധികളെ കാണുന്നിടത്തു വച്ച് കീഴടക്കുവാനും, തങ്കള്‍ പറഞ്ഞ വാക്യങ്ങളില്‍ അത്തരത്തിലുള്ളവരുമായി അള്ളാഹൂ മൈത്രി ഉണ്ടാക്കുവാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ഇതു വായിക്കുന്ന എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് തോന്നുക ദൈവത്തിന് വെളിവില്ലന്നാണ്. ഒരിക്കല്‍ പറഞ്ഞതിന് നേര്‍ വിപരീതമായി വേറൊരിടത്തു പറയുക. മനുഷ്യനുണ്ടാക്കിയ പുസ്തകത്തില്‍ ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ കടന്നുവരുന്നതില്‍ അത്ഭുതമില്ല. പക്ഷേ, ദൈവം നേരിട്ട് ഇറക്കിക്കൊടുത്ത കിതാബില്‍ ഇത് വരാന്‍ പാടില്ലായിരുന്നു.

പിന്നെ നമുക്ക് പിന്തുടരാന്‍ പറ്റാത്ത കാര്യങ്ങള്‍ നൂറുകണക്കിനു ഖുറാനില്‍ ഉണ്ട്. അതു മുഴുവന്‍ എഴുതാന്‍ എനിക്കു സമയമില്ല. തല്പര്യമുള്ളവര്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കാം:'

പ്രിയ രാജന്‍ താങ്കളുടെ നിസ്സാഹയത ഞാന്‍ മനസ്സിലാക്കുന്നു പക്ഷേ അതിന് താങ്കള്‍ കണ്ട പരിഹാരം തല്‍കാലം എന്റെ ബ്ലോഗില്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. സകലയുക്തിവാദിബ്ലോഗിലേക്കും സൈറ്റിലേക്കുമുള്ള ലിങ്ക് നല്‍കിയാല്‍ ചര്‍ചയാകില്ല. തല്‍കാലം താങ്കള്‍ മൂന്ന് ലിങ്ക് നല്‍കി. ഇനിവരുന്ന ഒരു യുക്തിവാദി 10 ലിങ്ക് നല്‍കിയാല്‍ അതും ഞാന്‍ അംഗീകരിക്കേണ്ടിവരും. അതിനാല്‍

അവ ഒഴിവാക്കി താങ്ങളുടെ അഭിപ്രായം പൂര്‍ണമായി പ്രസിദ്ധീകരിക്കുന്നു. അതേ ലിങ്ക് ജബ്ബാര്‍മാഷ് ഇട്ടത് അവിടെതന്നെയുണ്ട് വീണ്ടും എല്ലാപേജിലും വരുന്നവരൊക്കെ ലിങ്ക് നല്‍കുന്നത് സ്വാഗതാര്‍ഹമല്ല. അതിനാല്‍ ക്ഷമാപണത്തോടെ.

'ദൈവദത്തമായ ഖുര്‍ആനില്‍ അങ്ങനെയില്ല എന്നതാണ് എന്റെ അറിവ് താങ്കള്‍ കണ്ടെങ്കില്‍ ദയവായി കാണിച്ചു തരിക തള്ളിക്കളയണോ എന്ന് നമ്മുക്ക് പരിശോധിക്കാം.'

ഇതുഞാന്‍ ചോദിച്ചത് അത്തരം സൂക്തങ്ങള്‍ നിങ്ങളിവിടെ പേസ്റ്റ് ചെയ്താല്‍ ചര്‍ചചെയ്യാന്‍ വേണ്ടിയാണ്.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ജീ.

താങ്കള്‍ തന്ന സൂക്തങ്ങള്‍ ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇപ്രകാരം അഭിപ്രയം പറഞ്ഞ ആദ്യത്തെ ആളോ അവസാനത്തെ ആളോ അല്ല താങ്കള്‍ അതിനാല്‍ അത് ഒരു പുതിയ പോസ്റ്റായി നല്‍കിയിരിക്കുന്നു. താങ്കളുടെ ധാരണ അതുകൊണ്ടു മാറില്ലെന്നറിയാം. ആസൂക്തങ്ങള്‍ക്ക് യുക്തിവാദികളുടെ വ്യാഖ്യാനം വായിച്ച് മനസ്സ് മലിനമാക്കാത്തവര്‍ക്ക് എന്റെ വിശദീകരണം ഉപകാരപ്പെട്ടേക്കാം. എന്ന് പ്രതീക്ഷിക്കുന്നു. അതിവിടെ വായിക്കുക.

M.A Bakar പറഞ്ഞു...

പ്രിയ ലത്തീഫ്‌..

താങ്കളുടെ എല്ലാ ഉധ്യമങ്ങളെയും ഹാര്‍ദ്ധവമായി അഭിനന്ദിക്കുന്നു.. മറ്റൊരാളുടെ ഇടപെടാന്‍ ആവശ്യമില്ലാത്ത വിധം വളരെ അര്‍ഥവത്തായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ സന്തോഷവുമുണ്ട്‌..

ഇസ്ളാം അസഹിഷ്ണുതയുടെയും തീവ്രവാദത്തിണ്റ്റെയും മതമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും പണിയെടുക്കുകയും ചെയ്യുന്നവര്‍ ഇന്നധികമാണു. അവരാണു ജബ്ബാറിണ്റ്റെ പോസ്റ്റുകളില്‍ നിന്ന് സായൂജ്യമടയുന്നതു..

യുക്തിവാദികള്‍ക്ക്‌ അവരുടെ കയ്യില്‍ പകരം വെക്കാന്‍ വിദ്വേഷത്തിണ്റ്റെ യുക്തിയല്ലാതെ മറ്റൊന്നും കയ്യിലില്ല. ഇതുതന്നെ ഒരു ഭീകരതയാണു.. ചരിത്രത്തിലുടനീളം കണ്ടുകൊണ്ടിരിക്കുന്ന വെറികളുടെ മറ്റൊരു രൂപം.. അവര്‍ക്ക്‌ പകരം വെക്കാന്‍ ഒരു പ്രത്യശാസ്ത്രവുമില്ല.. പകയല്ലാതെ..

മനുഷ്യനുമായി ബന്ധപ്പെടുന്ന, അതു മുടിമുറിക്കുന്നതാവട്ടെ അല്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രമാവട്ടെ, ഏതിലും സദാചാരത്തിണ്റ്റെ കയ്യൊപ്പുവയ്ക്കുന്ന ഒരു ദര്‍ശനവും ആരുടെ മുന്നിലുമില്ല, ഇസ്ളാമല്ലാതെ...

CKLatheef പറഞ്ഞു...

പ്രിയ ബക്കര്‍

ഇത്തരം ചിന്തകളും വ്യാഖ്യാനങ്ങളും മുസ്്‌ലിംകളിലെ ചിലവ്യക്തികളുടെയും ഗ്രൂപുകളുടെയും ഒറ്റപ്പെട്ട നീരീക്ഷണങ്ങളാണ് എന്ന ഒരു പ്രചാരണം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതിനെ തിരുത്താനെങ്കിലും നിങ്ങളെപ്പോലുള്ളവര്‍ ഇടക്കൊക്കെ പ്രതികരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ചോ, മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെക്കുറിച്ചോ, ഖുര്‍ആനിന്റെ ദൈവികതയെക്കുറിച്ചോ, അല്ലാഹുവിന്റെ വിശേഷണത്തെക്കുറിച്ചോ, ഇസ്‌ലാമിലെ അഞ്ച് അടിസ്ഥാന ആരാധനകളേക്കുറിച്ചോ ഇവിടെ ഏതെങ്കിലും മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ തര്‍ക്കമുണ്ടോ. ഇതാണല്ലോ ഇസ്‌ലാം. അതിനെ യഥാവിധിമനസ്സിലാക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗിലെ ചര്‍ച. ഇതില്‍ ഏത് വിഭാഗത്തില്‍ പെട്ടവര്‍ മറുപടി പറഞ്ഞാലും എനിക്ക് തിരുത്തേണ്ടി വരി്ല്ല എന്നുറപ്പുണ്ട്. അതിനാല്‍ അഭിപ്രായം പറഞ്ഞതിന് നന്ദി. താങ്കള്‍ സൂചിപ്പിച്ച പോലെ മറ്റേത് മതരാഷ്ട്രീയ പ്രചരണവും പോലെയല്ല യുക്തിവാദ പ്രചാരണം. തീര്‍ത്തും നിഷേധാത്മകമാണ് അതിന്റെ പ്രവര്‍ത്തനം, മനുഷ്യന് സ്വീകരിക്കാവുന്ന നല്ലതൊന്നും നല്‍കാനില്ലാത്തതിന്റെ അനന്തരഫലമാണത്. ചിലര്‍ക്കത് അലങ്കാരമായി തോന്നുന്നത് മതത്തിന്റെ അന്തസത്ത മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. അത്തരം ദുഷിച്ച ചിന്താഗതികളുടെ ഉദാഹരണം ഇവിടെയുണ്ടല്ലോ. ഭൂമിയില്‍ ആണ്ടിറങ്ങി ഉയരത്തില്‍ ശിഖരങ്ങളുള്ള എക്കാലത്തും ഫലങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ഇസ്ലാം കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ഒറ്റ ചോദ്യം
താങ്കള്‍ അല്ലെങ്കില്‍ താങ്കളെ പോലുള്ള മനുഷ്യരുടെ മൂന്ന്‌ പ്രവര്‍ത്തികള്‍ ഒഴുവാക്കി.യാല്‍ ദൈവത്തിന്‌ നിലനില്‌പുണ്ടോ ?
1. ദൈവത്തിന്‌ വേണ്ടി ചിന്തിക്കുക.
2. ദൈവത്തിന്‌ വേണ്ടി വാദിക്കുക, എഴുതുക.

3. ദൈവത്തിന്‌ വേണ്ടി പള്ളി അമ്പലം കുരിശടി മുതലായവ പണിയുക. നേര്‍ച്ച മറ്റ്‌ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍
ഇത്രയും കാര്യങ്ങള്‍ ഒഴുവാക്കിയാല്‍ ദൈവത്തിന്‌ നിലനില്‌പുണ്ടോ ?

താങ്കള്‍ മന്ദ ബുദ്ധിയല്ലങ്കില്‍ ഒരുകാര്യം അറിയുക താങ്കള്‍ ഇതിന്‌ മറുപടി എഴുതുന്നെങ്കില്‍ അതും ഞാന്‍ മേല്‍പറഞ്ഞ ഒരു പ്രവൃത്തിയില്‍ വരും അതുകൊണ്ട്‌ താങ്കളുണ്ടായതുകൊണ്ടാണ്‌ താങ്കളുടെ ദൈവം നിലനില്‍ക്കുന്നത്‌.

ഒന്നുകില്‍ ഞാന്‍ പറഞ്ഞകാര്യം അംഗീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത വിധം ബുദ്ധിമാന്ദ്യം സംഭവിച്ച ആളാണ്‌ താങ്കള്‍.

CKLatheef പറഞ്ഞു...

കുഞ്ഞിപ്പെണ്ണെ ഇതുവല്ലാത്ത പുലിവാലായല്ലോ. ഞാനൊരു മന്ദബുദ്ധിയാണെന്ന് തല്‍കാലം
അംഗീകരിക്കാം. ഒരേപോലുള്ള രണ്ട് കമന്റ് വായിച്ചിട്ടും അതില്‍ ഞാന്‍ അംഗീകരിക്കേണ്ട താങ്കള്‍ പറഞ്ഞകാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരൊറ്റചോദ്യം രണ്ട് തവണചോദിച്ചത് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഉത്തരം മുട്ടിക്കാന്‍ വന്നതാണല്ലേ.:)

കൊടുങ്കാറ്റില്‍ താങ്കള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.

'ഒന്നുറപ്പാണ്‌ ഞാനീ പറയുന്നത്‌ അവന്‌ മനസ്സിലാകില്ല. പ്രത്യേകിച്ച്‌ ലത്തീഫിനെ പോലുള്ളവര്‍ക്ക്‌.
അവര്‍ക്ക്‌ എന്തിനും മറുപടി ഉണ്ടാകും , സ്വയം തിരിച്ചറിയാനുള്ള കഴിവ്‌ മാത്രം ഉണ്ടാവില്ല.
കെട്ടികിടക്കുന്ന വെള്ളം ചീത്തയാകാതെ തരമില്ല.'

ഉത്തരം പറയാന്‍ തുടങ്ങുന്നതിന് മുമ്പ് എന്നെ മന്ദബുദ്ധിയാക്കുന്ന താങ്കളുടെ ഈ കമന്റ് ഞാന്‍ നല്ലവണ്ണം അസ്വദിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്തരം കണ്ണടച്ചിരുട്ടാക്കലാണോ ദൈവനിഷേധികളുടെ തുരുപ്പുശീട്ട്, സമ്മതിച്ചിരിക്കുന്നു.
ഏതായാലും താഴെ കൊടുത്ത സൂക്തം വായിച്ച് സ്വയം തീരുമാനിക്കുക. ഞങ്ങളെക്കുടാതെ ദൈവം നിലനില്‍ക്കുമോ എന്ന്

അധ്യായം (2) അല്‍ബഖറ, സൂക്തം: 255

അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യംവാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.

O.T. ഒരു കമന്റ് രണ്ട് പ്രാവശ്യമിട്ടത് താങ്കളുടെ ബുദ്ധിശൂന്യതയല്ലെങ്കില്‍ ഒന്ന് ഡീലീറ്റ് ചെയ്യുക.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ശ്രീ ലത്തീഫ്‌,
ആദ്യം രണ്ട്‌ കമന്റിന്‌ ക്ഷമചോദിക്കുന്നു.
കമന്റ്‌ ചെയ്‌ത്‌ സേവ്‌ കാണിച്ചു. നോക്കുമ്പോള്‍ കമന്റ്‌ കാണാനില്ല. കമന്റ്‌ ബോക്‌സില്‍ നിന്ന്‌ ടൈപ്പ്‌ ചെയ്യ്‌തത്‌ പോയിട്ടുമില്ല. ഒന്നൂടി കമന്റി. പിന്നെ നോക്കിയില്ല. സദയം ക്ഷമിക്കുക, ഒന്ന്‌ ഡിലീറ്റി.

ജീവിച്ചിരിക്കുന്നിടത്തോളം സമയം ജീവിതമെന്ന തമാശ ആസ്വദിക്കുകയാണ്‌ എന്റെ ജോലി. ഞാന്‍ മന്ദബുദ്ധി എന്നൊക്കെ പറഞ്ഞാല്‍ ഒരു തമാശക്കപ്പുറം ഒന്നല്ല. ക്ഷമിക്കുക.

ഏതായാലും രണ്ട്‌ കമന്റ്‌ വായിച്ചിട്ടും എന്റെ ചോദ്യം മനസ്സിലായില്ലെങ്കില്‍ ഒന്നുകൂടി ചുരുക്കി പറയാം " മനുഷ്യനുണ്ടങ്കിലെ ദൈവത്തിന്‌ നിലനില്‍പ്പുള്ളു എന്നുമാത്രമാണ്‌ ഞാന്‍ പറഞ്ഞത്‌. താങ്കളെപ്പോലുള്ളവര്‍ ദൈവത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നത്‌ കൊണ്ട്‌ ദൈവം നിലനില്‍ ക്കുന്നു. ഈ വാദം തെറ്റാണെന്ന്‌ സമര്‍ത്ഥിക്കാന്‍ താങ്കള്‍ നടത്തുന്ന ഏത്‌ കസര്‍ത്തും എന്റെ വാദത്തെ ക്കൂടുതല്‍ ബലപ്പെടുത്താന്‍ മാത്രമെ സഹായിക്കുകയുള്ളു. പക്ഷെ സ്വയം ചിന്തിക്കാനോ സ്വയം വിലയിരുത്താനൊ താങ്കള്‍ക്ക്‌ കഴിയില്ല. കാരണം താങ്കള്‍ വളര്‍ന്നുവന്ന ചുറ്റുപാടുകളുടെ പ്രശ്‌നമാണ്‌.

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

ആത്മാര്‍ത്ഥമായി ഹൃദയത്തോട്‌ ചോദിക്കുക. സ്വയം വിലയിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ടൊ? ഉണ്ടെങ്കില്‍ ഹൃദയത്തില്‍ നിശബ്ദധത നിറയും.

ഞാന്‍ ഒരു നിരീശ്വരവാദി സംഘത്തിന്റേയും ആളല്ല. ആരുടേയും ഉത്തരം മുട്ടിക്കാന്‍ വേണ്ടി എനിക്കൊന്നും അറിയില്ല. മേല്‍പ്പറഞ്ഞ വാദങ്ങള്‍ എന്റേതു മാത്രമാണ്‌. നിങ്ങളോട്‌ ഒരു ദൈവനിഷേധിയും ഇതുവരെ ഈ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടാകില്ല. ഇതെല്ലാം എന്റെ ഈ നിമിഷത്തെ അഭിപ്രായങ്ങള്‍ മാത്രമാണ്‌. നാളെ ഇത്‌ മാറാം മാറാതിരിക്കാം.

ഞാന്‍ ലത്തീഫിന്റെ ദൈവത്തെ മാത്രമാണ്‌ നിഷേധിച്ചിരിക്കുന്നത്‌ അല്ലെങ്കില്‍ ലത്തീഫന്‍മാരുടെ, പിള്ളമാരുടെ, കൃഷ്‌ണന്‍മാരുടെ, മത്തായിമാരുടെ, യോഹന്നാന്‍മാരുടെ, ചങ്കരന്‍മാരുടെ, നാസറന്‍മാരുടെ, ചാണ്ടിമാരുടെ ദൈവത്തെയാണ്‌ ഞാന്‍ നിഷേധിച്ചിരിക്കുന്നത്‌.

താങ്കള്‍ സൂക്തം എഴുതി എന്നെ വായിപ്പിക്കുന്നതിലൂടെ ചെയ്യൂന്നത്‌ താങ്കള്‍ പ്രവര്‍ത്തിക്കുന്നതകൊണ്ട്‌ ദൈവം നിലനില്‍ക്കുന്നു എന്ന എന്റെ വാദം അംഗീകരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ദൈവമുണ്ടെങ്കില്‍ താങ്കള്‍ എഴുതിയിരിക്കുന്ന അധ്യായം (2) അല്‍ബഖറ, സൂക്തം 255 താങ്കള്‍ കഷ്ടപ്പെട്ട്‌ ബ്ലോഗിലെഴുതി എന്നെ അറിയിക്കേണ്ട കാര്യമുണ്ടോ മഠയാ.....ഇത്രയും ആലോചനാശേഷി ഇല്ലാത്ത ആളായിപ്പോയല്ലൊ താങ്കള്‍

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

താങ്കളുടെ ദൈവം അദ്ദേഹത്തെ കുറിച്ചുള്ള പ്രചരണം ഇഷ്ടപ്പെചുന്നു. അല്ലെ ? അങ്ങനെയാകുമ്പോള്‍ അത്‌ ദൈവമല്ലാതാകില്ലെ? താങ്കള്‍ മറുപടിപറായാനായി കിരുകിരുക്കുന്നു. എനിക്കറിയാം താങ്കള്‍ ഹൃദയത്തിലേക്ക്‌ മടങ്ങി പോവുക. വീണ്ടും വീണ്ടും പഠിക്കുക.

ഒരു സെന്‍ കഥ കേട്ടോളു.

ഒരാള്‍ തന്റെ മകനെ ദൈവത്തെക്കുറിച്ച്‌ പൂര്‍ണ്ണമായി അറിയുന്നതിനും നിലവിലുള്ള എല്ലാഅറിവുകളും സ്വായത്തമാക്കുവാനും ഒരു ഗുരുവിന്റെ അടുത്തെത്തിച്ചു. ഈ മകന്‍ വര്‍ഷങ്ങളോളം ഗുരുവിനൊപ്പം താമസിച്ചു. ഗുരു എല്ലാ അറിവുകളും ശിഷ്യനെ പഠിപ്പിച്ചു. ആ ദേശത്തും അന്യദേശത്തും അവനെ ജയിക്കാന്‍ ആരും ഇല്ലാതായി.

ഒരു ദിവസം അവന്‍ ഗുരുവിനോട്‌ ചോദിച്ചു " ഗുരോ എനിക്ക്‌ വീട്ടിലേക്ക്‌ മടങ്ങി പോകാമൊ?

നിനക്ക്‌ എന്തുതോന്നുന്നു? ഗുരു തിരിച്ച്‌ ചോദിച്ചു.

എന്നെ ജയിക്കാന്‍ ഭൂമിയില്‍ ആരും ഇല്ലെന്ന്‌ അങ്ങക്കറിയില്ലെ?

അങ്ങനെയെങ്കില്‍ നിനക്ക്‌ മടങ്ങിപോകാം.

വളരെ ഗര്‍വോടെ തലഉയര്‍ത്തിപ്പിടിച്ച്‌ അവന്‍ വീട്ടിലേക്ക്‌ നടന്നു.

അവന്റെ അച്ഛന്‍ തന്റെ മകന്‍ എല്ലാം പഠിച്ചുകഴിഞ്ഞതിന്റെ അഹങ്കാരവുമായി വളരെ ദൂരെനിന്നും നടന്നു വരുന്നത്‌ ജാലകത്തിലൂടെ കാണുന്നുണ്ടായിരുന്നു.
വീട്ടിലേക്ക്‌ കയറിവന്ന മകനോട്‌ അച്ഛന്‍ ചോദിച്ചു. നീ എല്ലാം അറിഞ്ഞു കഴിഞ്ഞോ?

എന്നെ ജയിക്കാന്‍ ഭൂമിയില്‍ ആരും ഇല്ലെന്ന്‌ അങ്ങക്കറിയില്ലെ?

അതെനിക്കറിയാം എന്നാലും നീ പോയി ഗുരുവിനോട്‌ ചോദിക്കുക ഇനി നീ എന്തെങ്കിലും അറിയാനുണ്ടോ എന്ന്‌?

അച്ഛന്റെ വിവരക്കേടില്‍ മനം നൊന്തിട്ടാണെങ്കിലും അയാള്‍ മടിച്ച്‌ മടിച്ച്‌ ഗുരുവിനടുത്തെത്തി. എന്നിട്ട്‌ അച്ഛന്‍ പറഞ്ഞ കാര്യം പറഞ്ഞു.

.അപ്പോഴും ഗുരു ചോദിച്ചു നിനക്ക്‌ എന്തുതോന്നുന്നു?

എന്നെ ജയിക്കാന്‍ ഭൂമിയില്‍ ആരും ഇല്ലെന്ന്‌ അങ്ങക്കറിയില്ലെ?

ഗുരു പറഞ്ഞു അത്‌ ശരി. പക്ഷെ നി്‌ന്റെ അച്ഛന്റെ ചോദ്യം അതല്ലല്ലൊ? നീ എല്ലാം അറിഞ്ഞു കഴിഞ്ഞോ? എന്നല്ലെ?

അതെ, ഞാനിനി എന്താണറിയുവാനുള്ളത്‌?

അത്‌ നിനക്കറിയണമെങ്കില്‍ ഈ ആശ്രമത്തിലുള്ള പത്ത്‌ പശുക്കളുമായി വനാന്തരത്തിലേക്ക്‌ പോവുക പത്ത്‌ പശുക്കല്‍ ആയിരം പശുക്കളാകുമ്പോള്‍ തിരികെ വരിക,

അവന്‌ ഗുരുവിന്റെ വിവരക്കേടില്‍ പുച്‌്‌ഛം തോന്നി എന്തു ചെയ്യാം ഗുരുവല്ലേ... അയാള്‍ പത്ത്‌ പശുക്കളുമായി വനാന്തരത്തിലേക്ക്‌ പോയി. പശുക്കളെ മേയാന്‍ വിട്ട്‌ ഗര്‍വ്വോടെ ഒരു പാറമേല്‍ ഇരുപ്പുറപ്പിച്ചു.

ഒന്ന്‌ രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ അവന്‌ തോന്നി ഇത്രയും ഗര്‍വിന്റെ കാര്യമില്ല, മാത്രമല്ല ഇവിടെ ആര്‌ കാണാനാണ്‌. ആകപ്പാടെ കുറെ പശുക്കളും കാട്ടു ജീവികളും അവയാണെങ്കില്‍ തന്നെ ശ്രദ്ധിക്കുന്നുമില്ല. ദിവസങ്ങളിങ്ങനെ കഴിഞ്ഞു പോയ്‌കൊണ്ടിരുന്നു. അയാള്‍ പഠിച്ച ആയിരത്തിഅഞ്ഞൂറും രണ്ടായിരവും വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാണങ്ങള്‍ ബൈബിള്‍ ഖുറാന്‍ മറ്റ്‌ മതഗ്രന്ഥങ്ങള്‍ പാര്‍ട്ടിപ്രമാണങ്ങള്‍ ഒക്കെ അയാള്‍ക്ക്‌ അസംബന്ധങ്ങളായി, വെറും ചവറുകള്‍. ഉണര്‍ന്നിരിക്കുന്ന ഈ നിമിഷം മാത്രമാണ്‌ സത്യം എന്നയാള്‍ തിരിച്ചറിഞ്ഞു. അയാളുടെ ഉള്ളില്‍ നിശബ്ദത നിറഞ്ഞു.

പിന്ന കഥ
വര്‍ഷങ്ങള്‍ കടന്നു പോയി. ആയിരം പശുക്കളായി. പശുക്കള്‍ വന്ന്‌ അയാളോടു പറഞ്ഞു. ഞങ്ങളായിരം പേരായി നമുക്ക്‌ ആശ്രമത്തിലേക്ക്‌ പോകാം. അയാള്‍ പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

എനിക്കറിയാം താങ്കള്‍ക്ക്‌ സ്വയം ചിന്തിക്കാനോ വിലയിരുത്താനോ മാറാനോ കഴിയില്ലെന്ന്‌. താങ്കള്‍ക്ക്‌ എത്ര വയസ്സുണ്ടോ അത്രയും വര്‍ഷങ്ങള്‍ കൊണ്ട്‌ ആര്‍ജിച്ച വിശ്വാസ പ്രമാണങ്ങളാല്‍ തല മരവിച്ചിരിക്കുന്നു. വിഷമിക്കേണ്ട, തുടര്‍ന്നുകൊള്ളുക. എന്നെക്കുറിച്ചോര്‍ത്ത്‌ പുച്ഛിച്ച്‌ ചിരിക്കുക. ഇതൊക്കെ എന്റെ ഈ നിമിഷത്തെ ചിന്തകള്‍ മാത്രമാണ്‌. ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒന്നിലേക്ക്‌ ഞാന്‍ ഒഴികികൊണ്ടിരിക്കുന്നു.

അപ്പൊകലിപ്തോ പറഞ്ഞു...

മറ്റൊരു സെന്‍ കഥ...

-------------------------------------
Just before Ninakawa passed away the Zen master Ikkyu visited him. "Shall I lead you on?" Ikkyu asked.

Ninakawa replied: "I came here alone and I go alone. What help could you be to me?"

Ikkyu answered: "If you think you really come and go, that is your delusion. Let me show you the path on which there is no coming and going."

With his words, Ikkyu had revealed the path so clearly that Ninakawa smiled and passed away.
-----------------------------------------

മടക്കമില്ലാത്ത ആ യാത്രയില്‍ വച്ച്‌ ദൈവം എന്ന ശക്തിയെ കണ്ടുമുട്ടുന്നുവെങ്കില്‍... അന്ന്‌ മെച്ചപ്പെട്ട ഒന്നിലേക്ക്‌ ഞാന്‍ ഒഴുകി വീണ്ടും മടങ്ങിയെത്താമെന്ന മോഹം നടക്കുമോ..

ഇപ്പോല്‍ ഒഴുകുന്നതു മെച്ചപ്പെട്ടതില്‍ തന്നെയാണെന്ന്‌ ഉറപ്പുണ്ടോ... ????

CKLatheef പറഞ്ഞു...

പ്രിയ കുഞ്ഞിപ്പെണ്ണിനും അപ്പോകലിപ്‌തോക്കും സ്വാഗതം. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

@കുഞ്ഞിപ്പെണ്ണ്

'താങ്കളെപ്പോലുള്ളവര്‍ ദൈവത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നത്‌ കൊണ്ട്‌ ദൈവം നിലനില്‍ ക്കുന്നു.'

നിലനില്‍ക്കുന്നു എന്നതിന് രണ്ട് അര്‍ഥമാകാം ഒന്ന് ദൈവത്തിന്റെ അസ്തിത്വം
തന്നെ. അതിന്റെ കാര്യമാണ് ഞാന്‍ സൂക്തങ്ങളില്‍ താങ്കള്‍ക്കായി ഉദ്ധരിച്ചത് അതിന് മനുഷ്യന്‍ ആവശ്യമില്ല. അവന്‍ ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്. മറ്റുള്ളവര്‍ക്കാകട്ടേ അവന്റെ ആശ്രയം ആവശ്യമാണ് താനും. (112:2) മറ്റൊന്ന് മനുഷ്യമനസ്സില്‍ നിലനില്‍ക്കുക എന്നതാണ്. അതിന് മനുഷ്യന്‍ പ്രവര്‍ത്തിക്കണം എന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അതിന് എന്റെ പ്രവര്‍ത്തനം സഹായകമാകുന്നുണ്ടാകാം. അങ്ങനെയാകട്ടേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

CKLatheef പറഞ്ഞു...

@Kunjipenne said..

'ആത്മാര്‍ത്ഥമായി ഹൃദയത്തോട്‌ ചോദിക്കുക. സ്വയം വിലയിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ടൊ? ഉണ്ടെങ്കില്‍ ഹൃദയത്തില്‍ നിശബ്ദധത നിറയും.'

പ്രിയപ്പെട്ടവരേ

സത്യമായിട്ടും അങ്ങനെത്തന്നെ, കഴിഞ്ഞ ജീവിതം ദൈവത്തിന് ഇഷ്ടപ്പെട്ടവിധം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് വേണ്ടവിധം നന്ദികാണിച്ചുവോ, പ്രവര്‍ത്തനത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു തരം നൊമ്പരത്താലുള്ള നിശഃബ്ദത നിറയുകയാണ്.

CKLatheef പറഞ്ഞു...

@Kunjippenne

'നിങ്ങളോട്‌ ഒരു ദൈവനിഷേധിയും ഇതുവരെ ഈ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടാകില്ല. ഇതെല്ലാം എന്റെ ഈ നിമിഷത്തെ അഭിപ്രായങ്ങള്‍ മാത്രമാണ്‌. നാളെ ഇത്‌ മാറാം മാറാതിരിക്കാം.'

ഞാന്‍ താങ്കളോട് പറയുന്നത് മനുഷ്യരാഷിയോടൊന്നിച്ചുള്ള സത്യത്തെക്കുറിച്ചാണ്. അത് ഇന്നലത്തെ സത്യം ഇന്നത്തെയും സത്യം നാളെയും അതായിരിക്കും സത്യം. ജനതതികള്‍ മാറും ഞാനും താങ്കളും മാറും ഈ സത്യം മാത്രം കാലാന്തരങ്ങളെ തരണം ചെയ്ത് മുന്നേറും. ഇതിനെ കൈനീട്ടി സ്വീകരിക്കാം. ഇതിനോട് പുറം തിരിഞ്ഞുനില്‍ക്കാം. താങ്കള്‍ക്ക് അതിന് ദൈവം കഴിവ് നല്‍കിയിരിക്കുന്നു.

CKLatheef പറഞ്ഞു...

@Kunjippenne

'താങ്കളുടെ ദൈവം അദ്ദേഹത്തെ കുറിച്ചുള്ള പ്രചരണം ഇഷ്ടപ്പെചുന്നു. അല്ലെ ?'

അതെ. അത് ദൈവത്തിന്റെ ശാസനയാണ്.

അങ്ങനെയാകുമ്പോള്‍ അത്‌ ദൈവമല്ലാതാകില്ലെ?

ഇല്ല.

'താങ്കള്‍ മറുപടിപറായാനായി കിരുകിരുക്കുന്നു. എനിക്കറിയാം താങ്കള്‍ ഹൃദയത്തിലേക്ക്‌ മടങ്ങി പോവുക. വീണ്ടും വീണ്ടും പഠിക്കുക.'

തീര്ച്ചയായും, എനിക്ക് ഇനിയും പഠനം ആവശ്യമുണ്ട്. ഒഴുകുന്ന നിര്‍ത്ധരിയില്‍ നിന്ന് കുടിക്കാന്‍ നല്‍കണമെന്നും. കെട്ടിനില്‍ക്കുന്ന വെള്ളമാകരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

CKLatheef പറഞ്ഞു...

മറുപടിപറയാനുള്ളതിന് പറഞ്ഞുകഴിഞ്ഞു ശേഷമുള്ള സെന്‍കഥയിലെ സന്ദേശം ഞാന്‍ ഉള്‍കൊള്ളുന്നു. അത് പറഞ്ഞുതന്നതിന് നന്ദി.

CKLatheef പറഞ്ഞു...

@Kunjippenne

'സ്വയം തിരിച്ചറിയാനുള്ള കഴിവ്‌ മാത്രം ഉണ്ടാവില്ല.'

ഇതിനെക്കുറിച്ച് വിശദമായി പിന്നീട്. ദൈവം അനുഗ്രഹിച്ചാല്

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

പ്രീയപ്പെട്ട ലത്തീഫ്‌
നാം നില്‍ക്കുന്നത്‌ മഹത്തായ വിവരണങ്ങള്‍ക്കതീതമായ ഒന്നിലാകാം അത്‌, ഞാന്‍ അതിനെ അത്‌ എന്ന്‌ വിളിക്കുന്നു. കാരണം അത്‌ എന്താണെന്ന്‌ എനിക്കറിയില്ല. പക്ഷെ താങ്കള്‍ക്ക്‌ അത്‌ അറിയാം ഖുറാനിലൂടെ പഠിച്ച, പുരാണങ്ങളിലൂടെ പഠിച്ച, മതഗ്രന്ഥങ്ങളിലൂടെ പഠിച്ച, ദൈവത്തെ നിങ്ങള്‍ക്കറിയാം ദൈവത്തെ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായിട്ടറിയാം. തീഷ്‌ണമായ ദാരിദ്ര്യം നിറഞ്ഞ കഷ്ടപ്പാടുകള്‍ നിറഞ്ഞ രോഗങ്ങള്‍ നിറഞ്ഞ ഈ ലോകത്തെ സൃഷ്ടിച്ച ദൈവത്തെ നിങ്ങള്‍ക്കറിയാം ഈ തീഷ്‌ണതകള്‍ ഈ ദാരിദ്ര്യങ്ങള്‍ ഈ രോഗങ്ങള്‍ ഈ നിരാലംബരാരായ മനുഷ്യര്‍ക്ക്‌ എന്തിനു നല്‍കി എന്ന്‌ നിങ്ങള്‍ മതഗ്രന്ഥങ്ങളിലൂടെ പഠിച്ചിരിക്കുന്നു. അത്‌ നിങ്ങള്‍ മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ നിശ്ചയം നിങ്ങള്‍ക്കറിയാം. അതിന്‌ സര്‍വ്വശക്തനായ അല്ലാഹുവിനെ നിങ്ങള്‍ സഹായിക്കുന്നു. തുടരുക. നിങ്ങളുടെ അറിവുകള്‍ പൂര്‍ണ്ണമാണെന്ന്‌ കരുതിന്നിടത്തോളം തുടരുക. ഒന്നു കൂടി. അറിവുകള്‍ പൂര്‍ണ്ണമല്ല എന്ന്‌ എപ്പോഴെങ്കിലും തിരിച്ചറിയുമെങ്കില്‍ (താങ്കള്‍ക്ക്‌ അത്‌ കഴിയില്ല) സത്യം പൂര്‍ണ്ണമാണ്‌. പകുതി സത്യം കള്ളമാണ്‌. വല്ലതും മനസ്സിലായോ എവടെ? കമ്മ്യൂണിസ്‌റ്റ്‌ കാരന്റെ തലപോലെ, ഞാനൊന്നും പറഞ്ഞിേേേേേേല്ല. എന്റെ ഉള്ളിലെ നിശബ്ദ്‌ധതയിലേക്ക്‌.........................നമസ്‌കാരം

അപ്പൊകലിപ്തോ പറഞ്ഞു...

ഇത്രമാത്രം...

Kunjipenne - കുഞ്ഞിപെണ്ണ് said :
['താങ്കളുടെ ദൈവം അദ്ദേഹത്തെ കുറിച്ചുള്ള പ്രചരണം ഇഷ്ടപ്പെചുന്നു. അല്ലെ ?'
]


ദൈവത്തിണ്റ്റെ സൃഷ്ടിയിലെ അവസാന സ്പീഷീസാണു മനുഷ്യന്‍... മനുഷ്യനു ശേഷം ഏതെങ്കിലും സ്പീഷീസ്‌ ഉടലെടുത്തിട്ടുണ്ട്‌ എന്ന്‌ ആരെങ്കിലും പറയുകയാണെങ്കില്‍ അതില്‍ തര്‍ക്കിക്കുന്നില്ല. മനുഷ്യനു മുന്‍പു ഒരുപാട്‌ ജന്തു സസ്യലതാതികള്‍ ഉണ്ടായിരുന്നു എന്നതാണു എണ്റ്റെ വാദം..

ഖുര്‍-ആനില്‍ നിന്നും മനസ്സിലാവുന്നതും അതാണു.. അവയെല്ലാം ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു എന്നും ഖുര്‍-ആന്‍..
മനുഷ്യന്‍ ആവശ്യമില്ലാത്തവിധം ദൈവം മഹോന്നതനെന്നര്‍ഥം....

അങ്ങനെ വരുമ്പോള്‍ ദൈവം 'നിലനില്‍ക്കാന്‍' മനുഷ്യന്‍ ആവശ്യമാണു എന്ന വസ്തുവാധിഷ്ടിത തിയറി ദൌര്‍ബല്യമേറിയ ചിന്തയാണു ...

ദൈവം മനുഷ്യനു മനസ്സിലാവുന്ന ഭാഷയിലും വികാരത്തിലും അവനോട്‌ സംസാരിക്കുന്നതു ദൈവത്തിണ്റ്റെ ദൌര്‍ബല്യവും, അവനെ കുറിച്ച്‌ പറയുന്നതു ദൈവത്തിണ്റ്റെ കമേര്‍ഷ്യല്‍ തന്ത്രവും, അതു ദൈവമല്ലാതാകുന്നില്ലെ എന്ന യുക്തിയും വൈരുധ്യമായി തോന്നുന്നു..

വൈരുധ്യചിന്തകള്‍ക്ക്‌ മാര്‍കെറ്റുണ്ടെന്നു കരുതുന്ന മൌഡ്യം എങ്ങനെയോ ബുദ്ധിയുടെമേല്‍ വന്ന് ചേരുന്നതു ഒരു കഴിവായി പലരും കാണുന്നു.. !

CKLatheef പറഞ്ഞു...

@Kunjipenne

'തീഷ്‌ണമായ ദാരിദ്ര്യം നിറഞ്ഞ കഷ്ടപ്പാടുകള്‍ നിറഞ്ഞ രോഗങ്ങള്‍ നിറഞ്ഞ ഈ ലോകത്തെ സൃഷ്ടിച്ച ദൈവത്തെ നിങ്ങള്‍ക്കറിയാം ഈ തീഷ്‌ണതകള്‍ ഈ ദാരിദ്ര്യങ്ങള്‍ ഈ രോഗങ്ങള്‍ ഈ നിരാലംബരാരായ മനുഷ്യര്‍ക്ക്‌ എന്തിനു നല്‍കി എന്ന്‌ നിങ്ങള്‍ മതഗ്രന്ഥങ്ങളിലൂടെ പഠിച്ചിരിക്കുന്നു.'

അതെ ഞങ്ങക്കതറിയാം വിശുദ്ധഖുര്‍ആനിലൂടെ. കരയിലും കടലിലും കുഴപ്പങ്ങള്‍ നാശങ്ങള്‍ ദുരിതങ്ങള്‍ മനുഷ്യരുടെ കൈകള്‍ക്ക് അവയിലുള്ള പങ്ക് താങ്കള്‍ക്ക് നിഷേധിക്കാമോ. ആര്‍ത്തി, സ്വാര്‍ത്ഥത എന്നീ മൃഗീയ ചോദനകള്‍ക്ക് അതില്‍ പങ്കില്ലേ. ഈ ഭൂമിയിലെ മനുഷ്യര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഇപ്പോഴും ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയോടൊപ്പം താനാണ് ഇവയുടെ ഉടമ എന്ന അടിസ്ഥാനത്തില്‍ അവയെ കൈകാര്യം ചെയ്ുകയും കെട്ടിപ്പൂട്ടി വെക്കുകയും കടലില്‍ തള്ളിയാലും മനുഷ്യന് ലഭിക്കരുതെന്ന് കരുതുകയും ചെയ്യുന്ന മുതലാളിത്ത മനോഭാവമല്ലേ ലോകത്തെ ദാരിദ്ര്യത്തിന് ഒരുകാരണം. തീഷ്ണമായ ദാരിദ്ര്യം നിറഞ്ഞ ലോകത്തെയല്ല ദൈവം സൃഷ്ടിച്ചത്. ദൈവം മനുഷ്യസൃഷ്ടിയിലൂടെ ലക്ഷ്യംവെച്ച ഉദ്ദേശ്യമെന്തോ അത് നിര്‍വഹിക്കാനാവശ്യമായ ശരീരവും അവന് ജീവിക്കാനാവശ്യമാ ചുറ്റുപാടും ദൈവം സജ്ജീകരിച്ചിരിക്കുന്നു. അവന് അതില്‍ ജീവിക്കാനാവശ്യമായ ചട്ടങ്ങളും അവന്‍ നല്‍കി. അവ വലിച്ചെറിഞ്ഞ് നല്‍കപ്പെട്ട ഇത്തിരിബുദ്ധിയും യുക്തിയും ഉപയോഗിച്ച്, അവ കണ്ടെത്തുന്നതിന് പകരം അവയെ നിഷേധിച്ച് -പരിഹസിക്കാനാണെങ്കിലും-നിങ്ങള്‍ക്കതൊക്കെ അറിയാം എനിക്കൊന്നുമറിയില്ല എന്ന് ഉരുവിടുന്നത് എത്രമാത്രം നന്ദികേടാണ് എന്ന് തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയുമോ.

CKLatheef പറഞ്ഞു...

@Kunjipenne

'പകുതി സത്യം കള്ളമാണ്‌. വല്ലതും മനസ്സിലായോ എവടെ?'

മനസ്സിലായി. പകുതിസത്യം കള്ളമാണ്. മനുഷ്യബുദ്ധിക്കും യുക്തിക്കും കണ്ടെത്താന്‍ കഴിയുക ഏതിലും പകുതി സത്യമാണ്. പൂര്‍ണസത്യം ദിവ്യവെളിപാടിലൂടെ മാത്രമേ ലഭിക്കൂ. അതിനാല്‍ ഞങ്ങള്‍ അവയെ അവലംബിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതിലൂടെ താങ്കളെപ്പോലുള്ളവര്‍ തപ്പിത്തടയുന്ന വിഷയത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക ഉറച്ച മറുപടി പറയാന്‍ കഴിയുന്നത്.


@അപ്പോകലിപ്തോ

നന്ദി. തുടരുക...

ചിന്തകന്‍ പറഞ്ഞു...

കരയിലും കടലിലും കുഴപ്പങ്ങള്‍ നാശങ്ങള്‍ ദുരിതങ്ങള്‍ മനുഷ്യരുടെ കൈകള്‍ക്ക് അവയിലുള്ള പങ്ക് താങ്കള്‍ക്ക് നിഷേധിക്കാമോ. ആര്‍ത്തി, സ്വാര്‍ത്ഥത എന്നീ മൃഗീയ ചോദനകള്‍ക്ക് അതില്‍ പങ്കില്ലേ. ഈ ഭൂമിയിലെ മനുഷ്യര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഇപ്പോഴും ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയോടൊപ്പം താനാണ് ഇവയുടെ ഉടമ എന്ന അടിസ്ഥാനത്തില്‍ അവയെ കൈകാര്യം ചെയ്ുകയും കെട്ടിപ്പൂട്ടി വെക്കുകയും കടലില്‍ തള്ളിയാലും മനുഷ്യന് ലഭിക്കരുതെന്ന് കരുതുകയും ചെയ്യുന്ന മുതലാളിത്ത മനോഭാവമല്ലേ ലോകത്തെ ദാരിദ്ര്യത്തിന് ഒരുകാരണം. തീഷ്ണമായ ദാരിദ്ര്യം നിറഞ്ഞ ലോകത്തെയല്ല ദൈവം സൃഷ്ടിച്ചത്. ദൈവം മനുഷ്യസൃഷ്ടിയിലൂടെ ലക്ഷ്യംവെച്ച ഉദ്ദേശ്യമെന്തോ അത് നിര്‍വഹിക്കാനാവശ്യമായ ശരീരവും അവന് ജീവിക്കാനാവശ്യമാ ചുറ്റുപാടും ദൈവം സജ്ജീകരിച്ചിരിക്കുന്നു. അവന് അതില്‍ ജീവിക്കാനാവശ്യമായ ചട്ടങ്ങളും അവന്‍ നല്‍കി.

പ്രിയ ലത്തീഫ്

വളരെ കൃത്യയതാര്‍ന്ന വാക്കുകള്‍.

മനുഷ്യന്‍ തന്നെ കുറിച്ചോ തനിക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചോ മനസ്സിലാക്കാതെ അവകാശത്തെ കുറിച്ചും അവകാശ ലംഘനങ്ങളിക്കുറുച്ചും മാത്രം സംസാരിക്കുന്നു.

താന്റെ ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവന്റെ അവകാശങ്ങളായിരുന്നു എന്ന് തിരിച്ചറിയാത്തിടത്തോളം കാലം ഇത് നേരെയാവില്ല...... എന്താണ് തന്റെ ഉത്തരവാദിത്വത്തങ്ങള്‍ എന്ന തിരിച്ചറിവിലേക്കുള്ള ചൂണ്ടു പലകകളായാണ്, ദൈവം പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും മനുഷ്യനു മുന്നില്‍ അവതരിപ്പിച്ചത്. അതിനെ അന്ധമായ മുന്‍ വിധിയോടെ നിഷേധിച്ച് തള്ളുന്നവര്‍ക്ക് ആ യഥാര്‍ത്തമായ അറിവിന്റെ ചക്രവാളം കൊട്ടിയടക്കപ്പെടുകായാണെന്ന സത്യം അവര്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍....

മനുഷ്യന്റെ ദാരിദ്രത്തിനും പട്ടിണിക്കും കാരണം മനുഷ്യന്‍ മാത്രമാണ്. ദൈവത്തെ നിഷേധിക്കാനുള്ള കാരണമന്വേഷിക്കുന്ന കുതര്‍ക്ക വാദികള്‍ക്ക് ഇതൊക്കെ ചിന്തിക്കാന്‍ സമയമെവിടെ?

പാര്‍ത്ഥന്‍ പറഞ്ഞു...

@ Latheef :
അന്ധവിശ്വാസത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞ് എന്നെ കടുംകെട്ട് കെട്ടിയതുകൊണ്ട് ഇനിയൊരു ചർച്ച വേണ്ട എന്നു കരുതിയിരുന്നതാണ്. ചർച്ച മുന്നോട്ട് പോകുന്നതു കണ്ടപ്പോൾ ഞാൻ ഉദ്ദേശിച്ച അന്ധവിശ്വാസം എന്താണെന്ന് എഴുതിവെക്കാം എന്നു കരുതി.

ഞാൻ വിശദമാക്കാതെ പോകുമ്പോൾ, യുക്തിവാദികൾ പറയുന്ന നിഷേധാത്മകമായ നിലപാടാണ് എന്റെയും എന്ന ധാരണ നിലനിൽക്കും. താങ്കൾ പറഞ്ഞപോലെ, ‘ചോദ്യം ചെയ്യുക എന്നാൽ നിഷേധിക്കുക എന്ന അർത്ഥം നൽകരുത്‘ എന്നു തന്നെയാണ് ഞാനും പറയുന്നത്. പക്ഷെ, മുണ്ട് നനച്ചു വെച്ചപോലെ ഇരിക്കാതെ, അനുഭവിച്ചറിയാനുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കണം.

ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് ഞാൻ ഒരു മറുപടി പറയുന്നില്ല. പക്ഷെ, മുഹമ്മദ്നബി ദൈവവുമായി സംഭാഷണം നടത്തി എന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ എന്തുകൊണ്ട് വേറൊരു മനുഷ്യന് അത് സാധിക്കില്ല. അവരെല്ലാം അന്ത്യദിനം വരെ കാത്തിരിക്കേണ്ടതുണ്ടോ. അല്ലാതെയുള്ള ഒരു വഴി കണ്ടെത്തുക എന്നതാണ് നല്ല ആത്മീയ ചിന്തയുടെ ഉദ്ദേശം എന്നു ഞാൻ മനസ്സിലാക്കുന്നു. ദൈവം ഒഴികെയുള്ള മറ്റു സാമൂഹിക സാമ്പത്തിക കാര്യത്തിലൊന്നും ആത്മീയതയുടെ ആവശ്യമില്ല. ഇനി മുഹമ്മദ്നബിക്കു മാത്രമെ അതിനുള്ള യോഗ്യതയുള്ളൂ എന്നാണ് പറയുന്നതെങ്കിൽ, മറ്റു പുരോഹിതന്മാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നു പറയുന്നതും ചില ആൾദൈവങ്ങൾ പറയുന്നതും തുല്യമായി കണക്കാക്കേണ്ടിവരും.

ഒരു വിഷയത്തെക്കുറിച്ച് ഒരാൾ പറയുന്ന കാര്യങ്ങൾ അവസാനത്തെ വാക്കല്ല. ഒരാൾക്കും അവസാനത്തെ വാക്ക് പറയാൻ കഴിയില്ല. ഒരാൾ പറയുന്ന കാര്യങ്ങൾ എല്ലാ സംശയങ്ങൾക്കും ഉത്തരമാകില്ല. പലതും സ്വയം കണ്ടെത്തണം.
ജീവിതത്തിൽ ആകെ ലഭിക്കുന്ന അറിവ് നാലു വഴികളിലൂടെയാണ് ലഭിക്കുന്നത്. ഗുരുവിൽ നിന്നും പഠിച്ച മുഴുവൻ ജ്ഞാനവും ജീവിതത്തിലെ 1/4 ഭാഗമെ ആകുന്നുള്ളൂ. സ്വയം വായിച്ചും അന്വേഷിച്ചും പഠിച്ചത് ജീവിതത്തിലെ 1/4 ഭാഗം ഉണ്ടാകും. മറ്റുള്ളവരുമായി ചർച്ച ചെയ്ത് അതിൽ നിന്നും മനസ്സിലാക്കുന്ന അറിവ് 1/4 ഭാഗം. ജീവിതയാത്രയിൽ ആകെ ലഭിക്കുന്ന അറിവിനെ വിശകലനം ചെയ്ത് സ്വന്തമായി എത്തിച്ചേരുന്ന നിഗമനങ്ങൾ 1/4 ഭാഗം. ഇതെല്ലാം ചേരുമ്പോഴാണ് അറിവ് പൂർണ്ണമാകുന്നത്. ഈശ്വരസങ്കല്പത്തെ ബാഹ്യമായ പരീക്ഷണംകൊണ്ട് അറിയാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ആചാരങ്ങളെയും ഗ്രന്ഥങ്ങളെയും ബാഹ്യമായ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കാം.
ഒരാൾ പറയുന്ന കാര്യം വിശ്വസിക്കണമെങ്കിൽ, അത് മനുഷ്യരാശിക്ക് കാലദേശഭാഷാവിശ്വാസങ്ങൾക്കധീതമായി എത്രകണ്ട് ഉപയോഗപ്രദമാണ് എന്ന് വിലയിരുത്തിയതിനുശേഷം വിശ്വസിക്കാം. ഗുരു പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ ഒന്നും വിശ്വസിക്കാൻ ഭാരതീയ ചിന്താധാരയിൽ നിർബ്ബന്ധിക്കുന്നില്ല.
( എന്നെ ജബ്ബാർ മാഷിന്റെ കുറ്റിയിൽ കെട്ടാതിരിക്കാൻ ഇത്രയും വേണ്ടി വന്നു. ക്ഷമിക്കുക.)

CKLatheef പറഞ്ഞു...

@Parthan

പാര്‍ത്ഥന്‍ യുക്തിവാദി എന്നറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയാണെന്നറിയാം. ചര്‍ചയില്‍ പങ്കെടുക്കുന്നതില്‍ നന്ദിയുണ്ട്. പ്രവാചകത്വത്തെ പറ്റി താങ്കളുടെ സംശയങ്ങള്‍ക്ക് കമന്റിലൂടെ മറുപടി നല്‍കുക പ്രയാസമാണ്. തീര്ചയായും ഇത്തരം സംശയങ്ങള്‍ അവഗണിക്കപ്പെടേണ്ടതല്ല. വളരെ ആത്മാര്‍ഥമായ ചോദ്യമായി തന്നെ അവയെ എനിക്കനുഭവപ്പെടുന്നു. പ്രിയ പാര്‍ത്ഥന്‍. ഒരോരുത്തരെയും ഓരോ പ്രവാചകനാക്കേണ്ടതുണ്ടോ. മനുഷ്യര്‍ക്ക് സന്ദേശമെത്തിച്ചുകൊടുക്കാന്‍ ഒരു പ്രവാചകനെ നിയോഗിക്കുക എന്നതാണ് ലോകത്തിന്നോളം ദൈവം അവലംബിച്ച മാര്‍ഗം. യോഗ്യതയുടെയം അയോഗ്യതയുടെയും പ്രശ്‌നമായി അതിനെക്കാണേണ്ടതില്ല. നാം ബോധപൂര്‍വമോ അല്ലാതെയോ ഒട്ടേറെ മനുഷ്യരെ വിശ്വസിക്കുന്നു. ചിലര്‍ ഞാന്‍ പറയുന്നത് അവിശ്വസിക്കുന്നു അതേ യുക്തിവാദികള്‍ ജബ്ബാര്‍മാഷ് പറയുന്നതിനെ അങ്ങനെത്തന്നെ വിഴുങ്ങുന്നു. വേദഗ്രന്ഥത്തിലുള്ളതിനെ അവിശ്വസിക്കുന്നവര്‍ സയന്‍സ് ജേര്‍ണലിലുള്ളതിനെ അങ്ങനെത്തന്നെ ചോദ്യം ചെയ്യാതെ വിശ്വസിക്കും. ചന്ദ്രനില്‍ ജലാംശം കണ്ടെത്തി എന്നത് ആരെങ്കിലും ഒന്ന് ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുമോ. നാം കണ്ടോ അത്. അത് വിശ്വസിക്കുന്നിന് സഹായകമായ എന്ത് തെളിവുകളാണ് മറ്റുള്ളവര്‍ക്ക് ലഭിച്ചത്. ഇത് അന്ധവിശ്വാസമല്ലെങ്കില്‍ പിന്നെ 40 വയസ്സ് വരെ സാധാരണക്കാരെ പോലെ ജീവിക്കുകയും അവിടം മുതല്‍ പ്രവാചകനാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല. അമാനുഷികമായ ഒരു വേദഗ്രന്ഥം നല്‍കുകയും ജീവിതാന്ത്യം വരെ സത്യസന്ധതയില്‍ വിരോധികള്‍ക്ക് പോലും അഭിപ്രായ വ്യത്യാസമില്ലാത്ത ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഒരു മഹാമനീഷിയുടെ വാക്കുകള്‍ അവിശ്വസിക്കണം എന്ന് പറയുന്ന യുക്തിവാദി ചിന്ത എത്രഹീനമാണ് എന്നതാണ് പ്രശ്‌നം. ഇതും ഇന്നത്തെ ആള്‍ദൈവങ്ങളെയും ഒരേ തലത്തില്‍ കാണാന്‍ നിര്‍ബന്ധിക്കുന്ന ഒരു താരതമ്യവും തുല്യതയും പ്രവാചകന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കുമിടയിലില്ല.(cont.)

അപ്പൂട്ടൻ പറഞ്ഞു...

ചിലർ ഞാൻ പറയുന്നത്‌ അവിശ്വസിക്കുന്നു അതേ യുക്തിവാദികൾ ജബ്ബാർമാഷ്‌ പറയുന്നതിനെ അങ്ങനെത്തന്നെ വിഴുങ്ങുന്നു. വേദഗ്രന്ഥത്തിലുള്ളതിനെ അവിശ്വസിക്കുന്നവർ സയൻസ്‌ ജേർണലിലുള്ളതിനെ അങ്ങനെത്തന്നെ ചോദ്യം ചെയ്യാതെ വിശ്വസിക്കും.

ലതീഫ്‌,
താങ്കളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിനോടൊപ്പം തന്നെ പറയട്ടെ, ഇപ്പറഞ്ഞത്‌ അബദ്ധമാണ്‌.

ശാസ്ത്രം പ്രസിദ്ധീകരിക്കുന്ന ഏതൊരു വസ്തുതയും ആ മേഖലയിൽ ആവശ്യത്തിനുള്ള ജ്ഞാനവും ശരിയായ ഉപകരണങ്ങളുമുണ്ടെങ്കിൽ ആർക്കും പരിശോധിക്കാവുന്നതാണ്‌. അതിന്‌ ഐൻസ്റ്റീന്റെയോ ന്യൂട്ടണിന്റേയോ ബുദ്ധിയൊന്നും ആവശ്യമില്ല, താൽപര്യം മാത്രം മതി.

ശാസ്ത്രം എന്തെങ്കിലുമൊന്ന് അംഗീകരിക്കുന്നതിന്‌ ഒരാളുടെ തിയറിയോ പുസ്തകമോ മാത്രം പോര. സമാനമേഖലയിൽ അറിവുള്ളവർ സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ശാസ്ത്രം അത്‌ അംഗീകരിക്കൂ. ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്ന് ഐഎസ്‌ആർഓ യിലെ ഒരു ശാസ്ത്രജ്ഞൻ സീറ്റിലിരുന്ന് പറഞ്ഞതല്ല, ലഭ്യമായ ഡാറ്റയുടെ വിശകലനത്തിനുശേഷമാണ്‌ അവർ ഇത്‌ പുറത്തുപറഞ്ഞത്‌. അതും ചന്ദ്രയാൻ അല്ല വെള്ളത്തിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്‌, ചന്ദ്രയാൻ നൽകിയ ഡാറ്റ മുൻപ്‌ കണ്ടെത്തിയ കാര്യങ്ങൾ ഒന്നുകൂടി സ്ഥിരീകരിച്ചു, അത്രമാത്രം. ഇതെല്ലാം അന്നന്നത്തെ അറിവിനനുസരിച്ചായിരിക്കും എന്നത്‌ ഒരു കുറവായി ശാസ്ത്രം കാണുന്നുമില്ല. കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യയോ അറിവോ ഉണ്ടെങ്കിൽ ഈ വസ്തുതകൾ തന്നെ മെച്ചപ്പെടുത്താനോ തള്ളിക്കളയാനോ സാധിക്കും.

സയൻസ്‌ ജേണലിലുള്ളതിനെ ചോദ്യം ചെയ്യണെമെങ്കിൽ ആ ശാഖയിൽ അറിവുവേണം. അതില്ലാതെ വെറുതെ ചോദ്യം ചെയ്യുന്നതിൽ കാര്യമൊന്നുമില്ലല്ലൊ. അറിവുള്ളവർ ചോദ്യം ചെയ്യുന്നുണ്ടുതാനും. ഇത്തരം ചോദ്യങ്ങൾ നേരിട്ടതിനുശേഷമാണ്‌ നിലവാരമുള്ള ജേണലുകളിൽ ലേഖനങ്ങൾ വരുന്നത്‌. എഴുതുമ്പോഴും കൃത്യമായ base data നൽകുകയും ചെയ്യും.

വേദഗ്രന്ഥങ്ങൾ ദൈവരചിതമാണെന്നതിന്‌ ഇത്തരം ഒരു വിശകലനം നടന്നിട്ടുണ്ടോ? അറിവുള്ള ആർക്കും ലഭിക്കാവുന്നതാണോ വെളിപാടുകൾ? പ്രവാചകന്മാർക്ക്‌ വെളിപാടുകൾ ലഭിച്ചതായി കണ്ടു (കാണണമെന്നില്ല, കേൾക്കുകയോ വേറെന്തെങ്കിലും തരത്തിൽ അനുഭവിക്കുകയോ ചെയ്താൽ മതി) എന്ന് ആരെങ്കിലും നിസ്സംശയം തെളിയിച്ചിട്ടുണ്ടോ? വേദഗ്രന്ഥത്തിൽ ഉൾപ്പെടുത്തുന്നത്നുമുൻപ്‌ അതിന്റെ ആധാരം എന്തെന്ന് ആരെങ്കിലും തെളിവുകളോടെ സംശയനിവാരണം നടത്തിയിട്ടുണ്ടോ?

ഇതൊന്നും സാധ്യമല്ലാത്തതിനാൽ പിന്നെ ചെയ്യാവുന്നത്‌ വെളിപാടുകൾ വിശകലനം ചെയ്യുക എന്നതു മാത്രമാണ്‌. താങ്കൾ അത്‌ വ്യാഖ്യാനിക്കുമ്പോൾ കടന്നുവരുന്ന ഒരു പ്രധാനവാദം അതിലെ ദൈവീകതയാണ്‌, അതായത്‌, നേരത്തെ പറഞ്ഞതുപോലെ നിസ്സംശയം സ്ഥിരീകരിക്കപ്പെടാത്ത അംശം. സ്ഥിരീകരിക്കാത്ത ഈ അംശം വിശ്വസിക്കാത്തവർക്ക്‌ സ്വാഭാവികമായും താങ്കളുടെ വ്യാഖ്യാനത്തിൽ ചോദ്യങ്ങൾ ഉണ്ടാവാം.

ഈ സംശയങ്ങൾ ജബ്ബാർ മാഷിനുള്ളതുപോലെ തന്നെ മറ്റുപലർക്കും ഉണ്ടാകാം. ഒരാൾ ചോദിക്കുന്നതോ പറയുന്നതോ ആയ എല്ലാം ജബ്ബാർ മാഷ്‌ പറയുന്നത്‌ കേട്ടാണ്‌ എന്നു പറയുന്നതിൽ വലിയ അർത്ഥമില്ല. സ്വതന്ത്രമായി ചിന്തിക്കാനും വായിക്കാനും ധാരാളം അവസരങ്ങൾ ഉണ്ടെന്നിരിക്കെ ജബ്ബാർ മാഷ്‌ അല്ല തുടക്കവും ഒടുക്കവും.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

വീണ്ടും ചര്‍ചയിലേക്ക് സ്വാഗതം.

ഞാന്‍ പറഞ്ഞത് മനുഷ്യരായ നാം, യുക്തിവാദിയോ മതവിശ്വാസിയോ ആകട്ടെ, എല്ലാം അനുഭവിച്ചറിഞ്ഞതല്ല പറയുന്നത് അല്ലങ്കില്‍ മനസ്സിലാക്കുന്നത് എന്നാണ്. കൂറേകാര്യങ്ങള്‍ നമ്മള്‍ വിശ്വസിക്കുകയാണ്. സയന്‍സ് ജേര്‍ണന്റെ ആധികാരികത ചോദ്യം ചെയ്യുകയായിരുന്നില്ല ഞാന്‍ എന്ന് എന്റെ കമന്റ് സൂക്ഷമായി വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവ അതേ പരീക്ഷണങ്ങള്‍ നടത്തിയാല്‍ നമ്മുക്ക് ബോധ്യമാകുമോ ഇല്ലയോ എന്നത് വേറെ വിഷയം. നാം അത് വിശ്വസിക്കുന്നത് അവര്‍ കളവ് പറയാന്‍ സാധ്യത ഇല്ലെന്ന നമ്മുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

അതേ തെളിവുകളും ബോധ്യങ്ങളും ഖുര്‍ആനിന്റെ കാര്യത്തില്‍ വിശ്വാസികളായ ഞങ്ങള്‍ക്കുമുണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു ഞാന്‍. മറുപടിയുടെ ബാക്കി ഭാഗത്ത് കൂടുതല്‍ വ്യക്തമാക്കുമായിരുന്നു. പ്രവാചകന്റെ 40 വയസ്സുവരെയുള്ള ജീവിതവും അതിന് ശേഷം മരണം വരെ വളരെ സൂക്ഷമായും സത്യസന്ധമായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എനിക്ക് വെളിപാട് ലഭിച്ചു എന്ന് അദ്ദേഹം പറയുന്ന സന്ദര്‍ഭം, എന്റെ പുതിയ പോസ്റ്റില്‍ കാണാം. പിന്നീട് അദ്ദേഹം രണ്ട് രൂപത്തില്‍ സംസാരിക്കുന്നു. ഒന്ന് അതുല്യമായ സാഹിത്യഭംഗിയോടെ ആദര്‍ശവും ചരിത്രവും നിയമവും ധാര്‍മിക സദാചാര നിയമങ്ങളും അന്യൂനമായ സന്തുലിതത്തത്തോടെ. ആസാമാന്യമായ ദീര്‍ഘവീക്ഷണത്തോടെ. അതിന് ആളുകള്‍ സാക്ഷിയാകുന്നു ചരിത്രം സാക്ഷിയാകുന്നു. നമ്മുക്ക് മുമ്പിലുള്ള ഖുര്‍ആന്‍ സാക്ഷിയാകുന്നു. അത് അദ്ദേഹം രേഖപ്പെടുത്താന്‍ കല്‍പിക്കുന്നു.

അതേ സമയം അദ്ദേഹത്തിന് മറ്റുസന്ദര്‍ഭങ്ങളില്‍ ഇങ്ങനെ പറയാനാവുന്നില്ല. അദ്ദേഹം വിചാരിക്കുമ്പോഴെല്ലാം അങ്ങനെ പറയാനാവുന്നില്ല. അദ്ദേഹം കളവ് പറയുന്നവനാണെന്ന് അന്നത്തെ നിഷേധികള്‍ക്ക് അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ താങ്കളീകൊണ്ടുവന്ന കാര്യം കളവാണ് എന്ന വിചിത്രമായ ആരോപണമാണ് അന്നത്തെ നിഷേധികള്‍ക്കുണ്ടായിരുന്നത്.

ഇത്തരം തള്ളിക്കളയാന്‍ കഴിയാത്ത യാഥാര്‍ഥ്യങ്ങളുള്ളതുകൊണ്ടാണ് വിശ്വാസികള്‍ അതംഗീകരിക്കുന്നത്. ഇപ്പോഴും പലരും പുതുതായി അംഗീകരിച്ചുകൊണ്ടിരിക്കുന്നത്.

പിന്നെ ഇവിടെ സൂചിപ്പിച്ച വ്യക്തിയുടെ കാര്യം പരമാവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പാര്‍ത്ഥന് നല്‍കിയ മറുപടിയില്‍ അവസൂചിപ്പിക്കേണ്ടിവന്നത് സാന്ദര്‍ഭികമാണ്. താങ്കള്‍ക്ക് പുറമെ കുറച്ചുകൂടി വായനയുണ്ടെന്ന് അറിയാം. എന്നാല്‍ പലരുടെയും അവസ്ഥ ഞാന്‍ പറഞ്ഞത് തന്നെയെന്നത് എന്റെ അനുഭവമാണ്.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ദൈവ നിഷേധികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌. ഒടുക്കം അവരില്‍ അധിക പേരും ദൈവം ഉണ്ടെന്ന് "കണ്ടെത്തു"കയും ദൈവ വിശ്വാസത്തിലേക്ക്‌ മടങ്ങുകയും ചെയ്തിട്ടുണ്ട്‌. താങ്കളുടെ ഉദ്യമങ്ങള്‍ തുടരുക. ഭാവുകങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review