2013, ജൂൺ 28, വെള്ളിയാഴ്‌ച

ഇസ്ലാമിലെ വിവാഹപ്രായവും വിവാദങ്ങളും.


മുസ്ലിംവിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എപ്രില്‍ 6 ന് പുറപ്പെടുവിച്ച 66549/R.C./3/2012 സര്‍ക്കുലര്‍ വിവാദമാവുകയുണ്ടയല്ലോ. മുസ്ലിംവിവാഹം, പ്രായമെത്തും മുമ്പ് (പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവുക) നടന്നതാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാമോ എന്ന് ചോദിച്ച് 'കില' ഡയറക്ടര്‍ അയച്ച കത്തിനുള്ള മറുപടിയില്‍ 21 വയസിന് താഴെയുള്ള പുരുഷന്‍റെയും 18 വയസിന് താഴെയുള്ള (16 വയസ്സിന് മുകളിലുള്ളത്) വിവാഹം  മതാധികാരമുള്ള സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നു. ഇതിനെയാണ് മുസ്ലിം വിവാഹപ്രായം 16 ആക്കിയെന്ന് പറഞ്ഞ് നെറ്റ് ലോകത്തും ചാനലിലും വലിയ സംവാദങ്ങള്‍ നടന്നത്. മതേതര ഇന്ത്യയില്‍ ഒരു വിഭാഗത്തിന് മാത്രം ഇത്തരമൊരു ഇളവ് നല്‍കിയത് മതേതര ഇന്ത്യക്ക് വലിയ കളങ്കമാണ് ഭീമാബദ്ധമാണ് . ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരാന്‍ ഇനി അധിക കാലം വേണ്ട എന്നൊക്കെയുള്ള വൈകാരികമായ ചര്‍ചകളാണ് മിതത്വം പാലിക്കുന്ന ബ്ലോഗര്‍മാരും ഫെയ്സ് ബുക്ക് ആക്ടിവിസ്റ്റുകളും വരെ നടത്തിയത്. ഇനി നേരത്തെ തന്നെ അങ്ങനെ ഒരു ഇളവ് ഉണ്ടെന്ന് വെക്കുക, അത് മതേതരത്വത്തിന് ഭീഷണിയാകുമോ ?. മതേതരത്വം എന്നാല്‍ ഏകസിവില്‍ കോഡാണോ?. ഏത് മതങ്ങളുടെയും വ്യക്തിനിയമങ്ങള്‍ക്ക് പ്രാബല്യമുള്ളതാണ് നമ്മുടെ മതേതരത്വം. സ്വതന്ത്ര ഇന്ത്യരൂപപ്പെട്ടത് മുതല്‍ സ്വത്തിന്റെ ഓഹരിവെക്കലും, വിവാഹവുമൊക്കെ അതാത് മതങ്ങളുടെ പ്രമാണമനുസരിച്ചാണ് നടന്നുവരുന്നത്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മിക്കപ്പോഴും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിവാഹമുക്തയുടെ ജീവനാംശവുമായി ബന്ധപ്പെട്ട ഉണ്ടായ കൂതൂഹലം ഓര്‍ക്കുക. ഈ സൌകര്യം മുസ്ലിംകള്‍ മാത്രമല്ല. ഇന്ത്യയിലെ ഹിന്ദുക്കളും കൃസ്ത്യാനികളുമൊക്കെ കൂടിയോ കുറഞ്ഞോ അളവില്‍ അനുഭവിക്കുന്നുണ്ട്. അതിനാല്‍ ഇസ്ലാമിക വിവാഹ നിയമമനുസരിച്ച് അക്കാര്യത്തില്‍ ഇളവ് നല്‍കിയാല്‍ പോലും അത് ഏതെങ്കിലും അര്‍ഥത്തില്‍ മതേതരത്വത്തെ ബാധിക്കുന്നില്ല. ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസത്തെയും പുരോഗതിയെയും അത് പ്രതികൂലമായി ബാധിക്കുമെന്നും അതിലൂടെ ഉണ്ടാകുന്ന നഷ്ടം രാജ്യത്തിന് പൊതുവായതിനാല്‍ അക്കാര്യത്തില്‍ ഭരണകൂടം ചില നിയന്ത്രണങ്ങള്‍ വരുത്തുന്നതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

ഇത്രയും പറഞ്ഞത് മേല്‍പറയപ്പെട്ട സര്‍ക്കുലര്‍ മുഖവിലക്കെടുത്തുകൊണ്ടാണ്. എന്നാല്‍  എന്താണ് സത്യം. മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹത്തിന്റെ വയസ്സ് സംബന്ധമായ പരാമര്‍ശമേയില്ല. യുവതികളുടെ വിവാഹപ്രായം പതിനെട്ടും യുവാക്കളുടേത് 21 മായി നിജപ്പെടുത്തി കൊണ്ട് 2006 വിവാഹ രജിസ്ട്രേഷന്‍ നിയമത്തില്‍ ഒരു സമുദായത്തിനും ഇളവ് നല്‍കിയിട്ടില്ല. പുതിയ സര്‍ക്കുലറില്‍ മുസ്ലിംകള്‍ക്ക് പ്രത്യേകമാണ് എന്ന് സൂചിപ്പിക്കുന്ന പരാമര്‍ശത്തില്‍ പിടിച്ചാണ് വിവാദമെങ്കില്‍ പോലും അതില്‍ കാര്യമില്ല. ഏതായാലും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ അബദ്ധം നീക്കം ചെയ്തുകൊണ്ട് പുതിയ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരിക്കുന്നു. 

മുസ്ലിംകള്‍ പ്രത്യേകമായി ചില ഇളവ് അനുഭവിക്കുന്നതിലെ പ്രയാസമാണ് വിവാദത്തിന് കാരണമെങ്കില്‍  ലോകത്തെ ഒട്ടനേകം രാജ്യങ്ങളിലേത് പോലെ എല്ലാവര്‍ക്കും അതിന്റെ സൌകര്യം ലഭിക്കുമാര്‍ മൊത്തത്തില്‍ വിവാഹപ്രായം കുറക്കണം എന്നാവശ്യപ്പെടുകയാണ് വേണ്ടത്. പ്രായപൂര്‍ത്തിയായി പതിനഞ്ചോ പതിനാറോ ആയിക്കഴിഞ്ഞ ഒരു പുരുഷന്‍റെയും സ്ത്രീയുടെയും വിവാഹകാര്യത്തില്‍ ഇത്രയധികം കടും പിടുത്തം ആവശ്യമില്ല എന്നാണ് മിക്കാവാറും ലോകരാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. അത് ഒരു നിലക്ക് മനുഷ്യന്റെ മൌലികമായ അവകാശങ്ങളിലുള്ള കൈവെക്കലാണ്. അതിനാല്‍ തന്നെ ഏതാനും രാജ്യങ്ങളിലെ സ്ത്രീകളുടെ വിവാഹപ്രായം നോക്കൂക. 


Austria :16
Denmark: 15 
Germany: 16
Italy: 16 (with Court consent)
Netherlands: 16
Spain: 16
Turkey: 16
UK: 16
Canada: 16 or 15
USA: 16 (In some states only)
Mexico: 15
Columbia: 15
Brazil: 16
Iran: 16
Japan: 16
Taiwan: 16
Russia: 16 (In some regions only)
(അവലംബം)


ഇവിടെ നല്‍കിയ രാജ്യങ്ങളൊന്നും മുസ്ലിം ഭരണമുള്ളതോ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോ അല്ല. പലപ്പോഴും നാം ഇന്ത്യക്കാര്‍ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളാണിവ. അതിനാല്‍ ഇക്കാര്യത്തില്‍ ബഹളം വെക്കുന്നവര്‍ തങ്ങളുടെ ആവശ്യം എന്താണ് എന്ന് തുറന്ന് പറയണം. കാരണം മുസ്ലിംകള്‍ക്ക് വല്ല ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ മാത്രമാണ് ഈ ചാനല്‍വീരന്മാരുടെയും ഫെയ്സ് ബുക്ക് സഹജീവികളും വല്ലാതെ ചാടിപ്പുറപ്പെടാറുള്ളത്. അല്ലാതെ അവര്‍ അങ്ങേ അറ്റത്തെ അനീതിക്കിരയാവുമ്പോഴോ അവകാശ ലംഘനങ്ങള്‍ക്ക് വിധേയമാവുമ്പോഴോ അല്ല. 

ഇനി മറ്റൊന്നുകൂടി ശ്രദ്ധിക്കുക. പെണ്‍കുട്ടികളുടെ 18 ന് താഴെയുള്ള വിവാഹം ശൈശവ വിവാഹം എന്ന നിലക്ക് ഇന്ത്യയില്‍ മുസ്ലിംകളില്‍ മാത്രമാണോ അത് നടക്കുന്നത്.  ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും ഇത്തരം ശൈശവ വിവാഹങ്ങളാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഠനവും ജോലിയും പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു നിയന്ത്രണത്തിന്റെ ആവശ്യം വരുന്നുള്ളൂ. അല്ലെങ്കില്‍ പതിനാറും പതിനേഴും വയസ്സായി കഴിഞ്ഞിട്ടും നിയമം പതിനെട്ടാണ് എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണല്ലോ അതിനര്‍ഥം. 

വിവാഹപ്രായം പതിനാറ് ആക്കിയില്‍ തന്നെ പതിനാറ് എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും വിവാഹം കഴിച്ചയക്കണം എന്നില്ല. പതിനെട്ട് ആയി നിലനിന്നിട്ടും മിക്കവാറും പെണ്‍കുട്ടികള്‍ ഇന്ന് വിവാഹിതരാവുന്നത് ഇരുപതിന് ശേഷമാണ്. ആണ്‍കുട്ടികള്‍ 21 ല്‍ വിവാഹിതരാവുന്നത് അത്യപൂര്‍വമായി മലപ്പുറം ജില്ലയിലൊക്കെ കണ്ട് വരുന്ന പ്രതിഭാസമാണ്. 21 ല്‍ വിവാഹിതനാകുന്ന ആണ്‍കുട്ടികള്‍ പരിഹസിക്കപ്പെടുന്ന അവസ്ഥയാണിന്നുള്ളത്. മലപ്പുറം ജില്ലയില്‍ പോലും ആണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 25 കടന്നിരിക്കുന്നു. 

മലപ്പുറം ജില്ലയില്‍ ഈ പറയുന്ന (പതിനാറ് വയസിന് മുകളില്‍ പതിനെട്ട് വയസ്സാക്കുന്നതിന് മുമ്പ് നടക്കുന്ന) ശൈശവവിവാഹത്തില്‍ ഗണ്യമായ കുറവ് വന്നിരിക്കുന്നുവെന്നാണ് 'ഇന്‍റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വിസ്' 2012 ലെ വാര്‍ഷിക സര്‍വേയില്‍ പറയുന്നത്. ഈ പുതിയ കണക്കനുസരിച്ച്. അത്തരം ശൈശവ വിവാഹം 2001 ല്‍ കാല്‍ലക്ഷമായിരുന്നെങ്കില്‍ 2012 ല്‍ അത് വെറും 2356 ആണ്.  2007-2009 ല്‍ അത് വര്‍ഷത്തില്‍ 5829 ആയിക്കുറഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ അതേ കാലയളവില്‍ 144 പേര്‍ പട്ടികജാതിയില്‍ പെട്ടവരും, 14 പേര്‍ പട്ടികവിഭാഗത്തില്‍ പെട്ടവരും 166 ആര്‍ മറ്റുമതസ്ഥരില്‍പെട്ടവരുമാണ്. അപ്പോള്‍ ഇത് മുസ്ലിംകളുടെ മാത്രം ഒരു പ്രശ്നമല്ല എന്ന് ചുരുക്കം. 16 വയസ്സിന് താഴെയുള്ള വിവാഹത്തിന്റെ കൂറേകൂടി വ്യക്തമായ കണക്കുകളുദ്ധരിച്ചാല്‍ (ഇതില്‍ പതിനാല് വയസ്സില്‍ വിവാഹിതരായവരും പെടും) 11 നും 18 നും പ്രായമുള്ള പെണ്‍കുട്ടികളുടെ എണ്ണം 2,78,610 ഇതില്‍ മുസ്ലിം പെണ്‍കുട്ടികള്‍ 2,04,771 അതില്‍ കഴിഞ്ഞ വര്‍ഷം വിവാഹിതരായവര്‍ 2374 . പട്ടിക ജാതി വിഭാഗത്തില്‍ 20,259 പെണ്‍കുട്ടികളില്‍നിന്നും 243 പേര്‍ വിവാഹിതരായി മറ്റുവിഭാഗങ്ങളില്‍നിന്ന് 52,467 പേരില്‍നിന്ന് 166 പേരും വിവാഹിതരായി. 

എന്തായിരിക്കാം കുത്തനെയുള്ള ഈ കുറവിന് കാരണം എന്നന്വേഷിച്ചാല്‍, മുമ്പോക്കെ മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിജയ ശതമാനം ശരാശരി 40 ശതമാനത്തില്‍ താഴെയായിരുന്നു. മിക്കയിടത്തും അത് 20-30നും മധ്യേ. ആ നിലക്ക് പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം അസാധ്യമായിരുന്നു. അവരെ പതിനെട്ട് വരെ വീട്ടില്‍ അടച്ചിടുക, അല്ലെങ്കില്‍ വിവാഹം ചെയ്തയക്കുക എന്ന രണ്ട് തെരഞ്ഞെടുപ്പില്‍ രക്ഷിതാക്കളില്‍ മിക്കവരും രണ്ടാമത്തെത് ചെയ്തു. ഇപ്പോള്‍ പത്താം ക്ലാസ് തോല്‍കുന്നവര്‍ കുറവാണ് രണ്ട് വര്‍ഷംകൂടി അവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് പുതിയ മാറ്റത്തിന്റെ ഒന്നാമത്തം കാരണം. ഇപ്പോള്‍ ഒരു ശതമാനം മാത്രമാണ് (1.15%) ഈ 'ശൈശവ വിവാഹം' ഈ വസ്തുത നിലനില്‍ക്കെയാണ് മലപ്പുറം ജില്ലയില്‍ 10 ശതമാനം പെണ്‍കുട്ടികളും പത്താംക്ലാസ് പാസാക്കുന്നതോടെ വിവാഹം കഴിച്ചയക്കപ്പെടുന്നുവെന്ന് ഇന്ത്യവിഷന്‍ റിപ്പോര്‍ട്ടര്‍ തട്ടിവിട്ട് വെട്ടിലായത്. നൂറ് പെണ്‍കുട്ടികളില്‍ ഒന്നോ രണ്ടോ പേര്‍ പതിനാറ് വയസ്സിന് ശേഷം വിവാഹിതരാക്കുന്നത് അത്ര വലിയ സാമൂഹിക പ്രശ്നമൊന്നുമല്ല.

ഇവിടെയും കുളംകലക്കാനിറങ്ങുന്നവര്‍ ഇസ്ലാം വിമര്‍ശനത്തിലേക്ക് തിരിയാറുണ്ട്. ഇസ്ലാം കേവലം ഒരു സമുദായത്തിന്റെ മതമല്ല. ലോകത്ത് മാനവരാഷിക്ക് വേണ്ടി ദൈവനിയുക്തനായ പ്രവാചകനാല്‍ നല്‍കപ്പെട്ട ദൈവിക ദര്‍ശനമാണ്. സമഗ്രനിയമങ്ങളുള്ള ഇസ്ലാമില്‍ വിവാഹവുമായി ബന്ധപ്പെട്ടും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലിയിലും നല്‍കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു പ്രദേശത്തേക്കോ ദേശത്തേക്കോ ഉള്ളതല്ലാത്തതിനാല്‍ മനുഷ്യദ്രോഹമല്ലാത്ത ഒരു മിനിമം നിയമമാണ് ഇത്തരം കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയെത്തിയാല്‍ സ്ത്രീക്കും പുരുഷനും വിവാഹപ്രായമായി. അതിന് ശേഷം എപ്പോള്‍ വിവാഹം കഴിക്കണമെന്ന് അവരുടെ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അവര്‍ക്ക് തീരുമാനിക്കാം. വിവാഹത്തിന് സാധ്യമല്ലെങ്കില്‍ വിവാഹം കഴിക്കാതെയും ഇരിക്കാം. വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന സ്ത്രീക്ക് തന്റെ വിദ്യാഭ്യാസം തുടര്‍ന്ന് പോകാം. 

വിവാഹകാര്യത്തില്‍ നിര്‍ദ്ദേശങ്ങളുള്ളത് യുവാവിനോടും പെണ്‍കുട്ടിയുടെ പിതാവിനോടുമാണ്. യുവാക്കളെ വിളിച്ചുകൊണ്ട് പ്രവാചകന്‍ കല്‍പിച്ചു 'ആര്‍ക്കെങ്കിലും ബാഅത് സാധ്യമായാല്‍ അവര്‍ വിവാഹം കഴിക്കട്ടേ'.  എന്താണ് ബാഅത് എന്ന് പണ്ഡ‍ിതന്മ‍ാര്‍ വിശദീകരിച്ചിട്ടുണ്ട്. വിവാഹത്തിനും ഇണക്കും ന്യായമായി നല്‍കാവുന്ന ചെലവ് വഹിച്ചുകൊണ്ട് ലൈംഗിക സുഖം ആര്‍ജിക്കുക എന്ന് അതിനെ ചുരുക്കി പറയാം. കേവലം ചെലവ് എന്നോ ലൈംഗിബന്ധം എന്നോ ചുരുക്കിമനസ്സിലാക്കുന്നത് ശരിയല്ല. കാരണം അതാണ് ഉദ്ദേശ്യമെങ്കില്‍ ചെലവിന് മുഅ്നത് എന്നും ഭാര്യാസംസര്‍ഗത്തിന് ജിമാഅ് എന്നും രണ്ട് വ്യക്തമായ വാക്കുകള്‍ വേറെ തന്നെയുണ്ട്. അതിനാല്‍ പണ്ഡിതന്‍മാരില്‍ ഭുരിപക്ഷവും മേലെ നല്‍കിയത് പോലുള്ള വിശദീകരമമാണ് നല്‍കിയിരിക്കുന്നത്. ശേഷം പറയുന്ന ഭാഗവുമായും യുക്തിപരമായും ഈ അര്‍ഥമാണ് ശരിയാവുക. 

യുവത്വത്തിന്റെ ആരംഭത്തില്‍ വൈകല്യമില്ലാത്ത ഒരു മനുഷ്യന് ഉണ്ടായിതീരുന്ന ഒരു അഭിനിവേശം ഉണ്ട്. ശക്തമായ ഒരു ജൈവിക പ്രേരണ. അതാണ് ലൈംഗിക മോഹം.  മനുഷ്യന്റെ കുടുംബ ജീവിത്തതിന് വേണ്ട ത്യാഗം സഹിക്കുവാനും വംശവര്‍ദ്ധനവെന്ന തനിക്ക് ശരീരികമായി ആവശ്യമില്ലാത്ത പ്രകൃതിപരമായ ഒരാവശ്യത്തിന് മനുഷ്യനെ പ്രേരിപ്പിക്കാനും ആ വികാരം അതിശക്തമായിരിക്കണം. അത് അങ്ങനെ തന്നെയാണ് താനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് പറഞ്ഞത് കല്യാണം കഴിച്ചിട്ട് മരിച്ചാലും വേണ്ടില്ല എന്നാണ്. ഇത് പൊതുവെ യുവാക്കളുടെ വികാരമാണ്. ഈ വികാരത്തെ ഗുണകരമായി നിയന്ത്രിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഒരു പ്രകൃതിമതത്തിന് ചെയ്യാനുള്ളത്. ഇസ്ലാം പ്രകൃതിമതമാണ്. അതിനാല്‍ വിവാഹ ബാഹ്യമായ എല്ലാ ബന്ധങ്ങളെയും അത് നിയന്ത്രിക്കുകയും വിവാഹത്തിന് പ്രോത്സാഹനവും പ്രേരണയും നല്‍കുകയും ചെയ്തു. മുഹമ്മദ് നബി പറഞ്ഞു ആരെങ്കിലും വിവാഹം കഴിച്ചാല്‍ അവന്‍ വിശ്വാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കി. ബാക്കി ഒരു ഭാഗം അവന്‍ ഇതരനിയമങ്ങളില്‍ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സൂക്ഷിച്ച്  പാലിച്ചുകൊണ്ട് വിശ്വാസം പൂര്‍ണമാക്കട്ടേ . ക്രൈസ്തവമതാധ്യാപനങ്ങളെ പോലെ വിവാഹം ദൈവത്തില്‍നിന്ന് അകറ്റുന്നതായിട്ടല്ല അടുപ്പിക്കുന്നതായിട്ടാണ് ഇസ്ലാമിക അധ്യാപനങ്ങളിലുള്ളത്. 

പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പ്രവാചകന്‍ മുഹമ്മദ് നബി ഇങ്ങനെ പറഞ്ഞു. ആദര്‍ശത്തോട് (ദീനിനോട്) ഇഷ്ടം പുലര്‍ത്തുകയും നല്ല സ്വഭാവത്തിന് ഉടമയുമായ ആരെങ്കിലും നിങ്ങളുടെ മകള്‍ക്ക് വിവാഹാലോചന നടത്തിയാല്‍ നിങ്ങളത് നിര്‍വഹിച്ച് കൊടുക്കണം. ഇല്ലെങ്കില്‍ നാട്ടില്‍ അരാചകത്വം വ്യാപിക്കും. വലിയ കുഴപ്പങ്ങള്‍ക്കത് കാരണമാവുകയും ചെയ്യും. 

എന്തുകൊണ്ട് ഇസ്ലാം വൈവാഹിക ജീവിതത്തിലേക്ക് യുവാക്കളെയും പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ചില ഉത്തരങ്ങള്‍ ഉണ്ട്. 

വിവാഹത്തിന്റെ ലക്ഷ്യം 

സുന്ദരമായ വൈവാഹിക-കുടുംബജീവിതത്തിലൂടെയാണ് ഈ സമൂഹം ഇന്നീകാണുന്നത് പോലെ നിലനിന്ന് പോകുന്നത്. വിവാഹത്തെ കേവലം ലൈംഗികതക്ക് മാത്രമായി കാണുന്നത് ലക്ഷ്യബോധമുള്ള ഒരു സമൂഹത്തിന് യോജിച്ചതല്ല. ലക്ഷ്യം ഭൌതിക സുഖങ്ങള്‍ മാത്രമല്ല. സമൂഹത്തിന്റെ സംരക്ഷണമാണ് വൈവാഹിക ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം . വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചാല്‍ ഈ സമൂഹത്തിന് സമാധാനപൂര്‍ണമായ നിലനില്‍പ്പ് ഉണ്ടാവില്ല. ഒരു വിഭാഗം അത് തകര്‍ക്കാന്‍ ശ്രമിച്ചാലും മറ്റൊരുവിഭാഗം അതിനെ പ്രതിരോധിച്ച് നില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്റെ ഭൌതികമായ സുഖം പോലും കുത്തഴിഞ്ഞ ലൈംഗികതയെക്കാള്‍ സുന്ദരമായ കുടുംബജീവിത്തിലൂടെയാണ് സാധ്യമാകുന്നത് എന്ന് മനുഷ്യന്‍ എളുപ്പം തിരിച്ചറിയും. 

ഇതിനുള്ള ഒട്ടനേകം പ്രേരണ ഇസ്ലാമിലുണ്ട് എന്നതാണ് ഇതര വിഭാഗങ്ങളില്‍നിന്നും അതിനെ വ്യത്യസ്ഥമാകുന്നത്. 

1. പ്രവാചകന്‍മാരെ പിന്തുടരല്‍

പ്രവാചകന്‍മാര്‍ ദൈവത്തിന്റെ വിനീതരായ ദാസന്‍മാരും സച്ചരിതരും ആണ്. അവയുടെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു : ' നിനക്കു മുമ്പും നാം നിരവധി ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരെയും നാം ഭാര്യമാരും സന്തതികളുമുള്ളവരാക്കിയിരുന്നു' (13:38) .  നബി തിരുമേനി പറഞ്ഞു :"നാല് കാര്യങ്ങള്‍ പ്രവാചകന്മ‍ാരുടെ ചര്യയില്‍ പെട്ടതാണ്. വിവാഹം , സുഗന്ധം ഉപയോഗിക്കല്‍, ദന്തശുദ്ധീകരണം, പരിഛേദന." ഒരിക്കല്‍ മൂന്ന് പേര്‍ നബിയുടെ ആരാധനാ കര്‍മങ്ങള്‍ ഭാര്യ ആയിശ(റ) നിന്ന് മനസ്സിലാക്കി, അവരില്‍ ഒരാള്‍ ഇങ്ങനെ ഒരു പ്രതിജ്ഞയെടുത്തു, താന്‍ വിവാഹം കഴിക്കുകയില്ല. സ്വസ്ഥമായി ആരാധനകളില്‍ മുഴുകാന്‍ ഇതറിഞ്ഞ നബി തിരുമേനി അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും താകീത് നല്‍കുകയും ചെയ്തു. കടുത്ത ഭാഷയിലാണ് നബി ആ മൂന്പ്രന്തി പേരോട് പ്രതികരിച്ചത്. 'ഞാന്‍ നിങ്ങളേക്കാള്‍ ദൈവത്തെ സൂക്ഷിക്കുന്നവനാണ് നിങ്ങളേക്കാള്‍ ദൈവത്തെ ഭയപ്പെടുന്നവനും. ഞാന്‍ വ്രതം അനുഷ്ഠിക്കുകയും അത് ഒഴിവാക്കുകയും ചെയ്യുന്നു. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. ആരെങ്കിലും എന്റെ ചര്യയെ വെറുക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍ പെട്ടവനല്ല.'



2. മനുഷ്യപ്രകൃതിയെ മാനിക്കല്‍

മനുഷ്യന്‍ പ്രകൃതിപരമായി ഒരു ഇണയെ ആഗ്രഹിക്കുന്നു. അത് ആരും അവനെ പഠിപ്പിക്കുകയോ ക്ലാസെടുത്തിട്ടോ ഉണ്ടാകുന്നതല്ല. ആ പ്രകൃതിയെ വേണ്ടവിധം പരിഗണിക്കുകയും അതിന്റെ നന്മകളെ മുന്നില്‍കണ്ടുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്നത് ഒരു പ്രകൃതിമതത്തിന് അനിവാര്യമാണ്. അതിനെ പൂര്‍ണമായും അടക്കിവെക്കാന്‍ പ്രേരിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വവിരുദ്ധമാണ്. അതുകൊണ്ടാണ് ഇസ്ലാം ബ്രഹ്മചര്യം സ്വീകരിക്കാന്‍ തീരുമാനിച്ച അനുചരനെ തിരുത്തിയത്. ഇക്കാര്യത്തില്‍ മനുഷ്യപ്രകൃതിയെയും വികാരത്തെയും സന്തുലിതമായി സമീപിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

3. സന്താനോദ്പാദനം.

ന്യായമായ സന്തോനോത്പാദനം ഈ ലോകത്തിന്റെ തുടര്‍ചക്ക് കാരണമാണ്. മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ ആവശ്യമായ ജീവിത വിഭവങ്ങള്‍ ഭൂമിയിലുണ്ട്. പലപ്പോഴും ദുരമൂത്ത മനുഷ്യന്‍റെ ചിന്താഗതിയും തെറ്റായ ജീവിതരീതിയുമാണ് പട്ടിണി ഉണ്ടാക്കുന്നത്. സഹജീവി സ്നേഹത്തോടെ പങ്കുവെക്കുകയാണെങ്കില്‍ ഭക്ഷണ-വസ്ത്ര-പാര്‍പ്പിട ദൌര്‍ലഭ്യത അനുഭവപ്പെടില്ല. നല്ല ദൈവബോധമുള്ള അവന്‍റെ വിധിവിലക്കുകളംഗീകരിക്കുന്ന ജനത എത്രയുണ്ടായാലും ആര്‍ക്കും ഒരു പ്രയാസവും ഇവിടെ ഉണ്ടാവില്ല. അതിനാല്‍ ഇസ്ലാം സന്താനോത്പാദനത്തെ ശാപമായിട്ടല്ല അനുഗ്രഹമായിട്ടാണ് കാണുന്നത്. അതിന്റെ വര്‍ദ്ധനവ് പോലും സമ്പത്തിന്റെ വര്‍ദ്ധനവ് പോലെ ദൈവികാനുഗ്രഹമായി അത് വിവക്ഷിക്കുന്നു.

4. ദൈവികമായ പ്രീതി സമ്പാദിക്കല്‍

ഈ ലോകത്തെ ജീവിതം ഒരു മനുഷ്യന് അനുഗ്രഹമോ ശാപമോ? അനുഗ്രഹമാണ് എന്ന് ഇസ്ലാം.  അനുഗ്രഹവും നന്മയും നേടാന്‍ കഴിയുന്ന വിധമാണ് ജീവിതമുള്ളത്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുക എന്നതാണ് ദൈവിക തീരുമാനം. അതിനായി ദൈവം ഓരോ മനുഷ്യനെയും സ്വതന്ത്രമായി പടക്കുകകയല്ല ചെയ്യുന്നത്. മനുഷ്യനെ വിവാഹജീവിത്തിനും കുടുംബജീവിതത്തിനും പ്രേരിപ്പിച്ചുകൊണ്ട് ഒരു പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത്. സ്വന്തം ഇഹലോക ജീവിതത്തിനും പരലോകത്തില്‍ അതുമുഖേന അനന്തവും നിത്യവുമായ സ്വര്‍ഗലോക ജീവിതത്തിനും അവസരം ഒരുങ്ങുന്നു. ഞാനീ ഭൂമിയില്‍ ജനിക്കാന്‍ കാരണക്കാരായ എന്റെ മാതാപിതാക്കളോട് എനിക്കുള്ള കടപ്പാട് പറഞ്ഞറിയിക്കുക സാധ്യമല്ല.

ഇസ്ലാമിലെ നിയമങ്ങള്‍ എക്കാലത്തേക്കും എല്ലാ ദേശത്തേക്കും ഉള്ളതിനാല്‍ പരമാവധി മനുഷ്യന് ആശ്വാസം നല്‍കുന്ന വിധത്തിലാണ് അവ സംവിധാനിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ക്ക് താല്‍കാലികമായ അനുവാദം ഉണ്ടായിരിക്കും. ഇത്തരമൊരു അവസ്ഥയിലാണ്, വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിര്‍ണിതമായ ഒരു വയസ്സ് ഇസ്ലാം നിശ്ചയിക്കാതിരുന്നത്. ഇസ്ലാം വിമര്‍ശകര്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തതയില്ല. ചിലപ്പോള്‍ ഇസ്ലാം നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെയും ചിലപ്പോള്‍ ഏര്‍പ്പെടുത്താത്തതുമാണ് അവര്‍ വിമര്‍ശിക്കാന്‍ എടുത്ത് പറയുന്നത്. 


3 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

more informative

CKLatheef പറഞ്ഞു...

ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് മുസ്ലിം പെണ്‍കുട്ടികളെയെല്ലാം പ്രായപൂര്‍ത്തിയായ ഉടനെ കെട്ടിച്ചുവിടണമെന്നോ പതിനാറ് വയസ്സ്മുതല്‍ അതിന് രക്ഷിതാക്കള്‍ തയ്യാറാകണമെന്നോ അല്ല. എന്തുകൊണ്ടും പതിനെട്ട് വയസ് വരെയെങ്കിലും വിദ്യാഭ്യാസം നല്‍കുകയും അതിന് ശേഷം വിവാഹം ചെയ്തയക്കുകയുമാണ് വൈവാഹിക ജീവിതത്തിനും പുതിയ കാലത്തെ ശരിയായ വിധം അഭിമുഖീകരിക്കാന്‍ പ്രാപ്തിനല്‍കുന്നതിനും നല്ലത്.

അല്‍പം പഠിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വയസ്സേറിപ്പോയി എന്ന് പറഞ്ഞ് വിവാഹാന്വേഷണങ്ങള്‍ മുടങ്ങുന്ന പതിവ് മലപ്പുറത്ത് സാധാരണമാണ്. എന്തുകൊണ്ടാണ് 26 ഉം മുപ്പതും കഴിഞ്ഞവര്‍ പോലും 20 വയസിന് താഴെയുള്ളവരെ മാത്രം അന്വേഷിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. ഇക്കാരണത്താല്‍ അല്‍പം പഠിച്ചവര്‍ക്ക് അവിവാഹിതരായി കുറേ കാലം കഴിച്ച് കൂട്ടേണ്ടിവരുന്നു. പിന്നീട് അവരുടെ പ്രതീക്ഷ മലപ്പുറം ജില്ലക്ക് പുറത്തുള്ള വരന്‍മാരെയാണ്.

CKLatheef പറഞ്ഞു...

ഫെയ്സ് ബുക്ക് ഗ്രൂപില്‍ ഒരു ബ്ലോഗറും എഴുത്തുകാരനുമായ വ്യക്തി പ്രതികരിച്ചതു കാണുക.

Mohammed Ali Mohammed Kutty
പെണ്‍കുട്ടികള്‍ വഴി പിഴച്ചു പോകാതിരിക്കാന്‍ അവരെ പതിനാറാം വയസില്‍ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണു കാന്തപുരം മൊല്ലാക്ക പറഞ്ഞത്‌. ഇത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയാണെന്ന് ഡി. വൈ. എഫ്. ഐ. യുവജന സംഘടന പറഞ്ഞത് തികച്ചും ശരിയാണ്. എന്തുകൊണ്ട് കാന്തപുരം അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാക്കിയാലേ ഇതിനെതിരായ ബോധവത്കരണം നടക്കുകയുള്ളൂ. കാന്തപുരം മൊല്ലാക്ക ഒരു ജീര്‍ണ്ണസംസ്കാരം ഉള്‍ക്കൊണ്ട വ്യക്തിയാണ്. ഈ ജീര്‍ണ്ണ സംസ്കാരത്തിന്‍റെ ഉദ്ഭവസ്ഥാനം ഏഴാം നൂറ്റാണ്ടിലെ അറബ് ഗോത്രസംസ്കാരമാണ്.

--------------------

ഇവിടെ ജീര്‍ണ സംസ്കാരം എന്ന് വിശേഷിപ്പിച്ച ഇസ്ലാമിന്റെ വിവാഹ സങ്കല്‍പത്തെയും വിവാഹ പ്രായത്തെയും സംബന്ധിച്ച് ചെറിയ ചില സൂചനകളാണ് ഈ ബ്ലോഗില്‍ നല്‍കിയത്. എന്നാല്‍ എന്താണ് പുരോഗമന സംസ്കാരം എന്ന് മുഹമ്മദാലി സാര്‍ വിശദീകരിക്കേണ്ടതുണ്ട്. പതിനാറില്‍ വിവാഹം തടഞ്ഞാലും അവളെ വെച്ച് സുഖം അനുഭവിക്കുന്നതിന് അത് തടസ്സമാകരുതെന്ന് കരുതിയല്ലേ. ആ സംസ്കാരം വിവാഹത്തിന് പുറത്തുള്ള ബന്ധത്തിന് പതിനാറ് വയസ്സാക്കി പ്രായം നിജപ്പെടുത്താന്‍ പോകുന്നത് ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review