2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

ഖുര്‍ആനിലെ അന്യമതനിന്ദ ?

കുര്‍ആനിലെ അന്യമതനിന്ദയും അസഹിഷ്ണുതയും എന്ന ഇ.എ. ജബ്ബാറിന്റെ പോസ്റ്റിനുള്ള പ്രതികരണമാണിത്.

അദ്ദേഹം തന്റെ പോസ്റ്റ് തുടങ്ങുന്നത് ഇപ്രാകരം പറഞ്ഞുകൊണ്ടാണ്:

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -

(സൂക്തങ്ങളുടെ അറബി ഇത്തരം ഒരു പോസ്റ്റില്‍ പ്രസക്തമല്ല. അറബി അറിയുന്നവരെ സംബന്ധിച്ചിടത്തോളം എന്റെ ഈ വിശദീകരണം പോലും അനാവശ്യമാണ്. കാരണം അവര്‍ക്കറിയാം. ഈ സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനവും അര്‍ഥവും എന്താണെന്ന്. അതിനാല്‍ അദ്ദേഹം നല്‍കിയ  മലയാള പരിഭാഷ ഇവിടെ നല്‍കുന്നു. ക്രമനമ്പര്‍ വിശദീകരിക്കാനുള്ള സൗകര്യര്‍ഥം ഞാന്‍ നല്‍കിയതാണ്)
 
1. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
2. നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73
3. വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29
4. ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17

5. സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23

6.അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22
7. തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6

8. സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

9. സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144

10. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28

11. സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

ഈ സൂക്തങ്ങളില്‍ ഇ.എ. ജബ്ബാര്‍ കണ്ടെത്തുന്നത്:

ഇസ്‌ലാമില്‍ വിശ്വസിക്കാത്തവരെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകുകഷ്ണങ്ങളുമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതായിട്ടാണ്. ഇതില്‍ എത്ര മാത്രം ശരിയുണ്ട്. ഖുര്‍ആനില്‍ ഇങ്ങനെകുറെ മനുഷ്യവിരുദ്ധമായ (മറ്റുവേദങ്ങളിലും ഉള്ളപോലെ) കുറെ സൂക്തങ്ങള്‍ ഉണ്ടെന്നും. എന്നാല്‍ മുസ്‌ലിംകള്‍ പോലും ഇവയെ തള്ളിപ്പറയുകയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ഇസ്‌ലാം വിമര്‍ശകര്‍തന്നെ നടത്താറുണ്ട്. സത്യത്തില്‍ ഖുര്‍ആനില്‍ ഈ സൂക്തങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണോ ഇസ്‌ലാംമത വിശ്വാസികള്‍. ഈ സൂക്തങ്ങളൊക്കെ ഒഴിവാക്കി ഖുര്‍ആന്‍ കാലത്തിനനുസരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാനും നിലവിലുള്ള ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിച്ചുകളായാനുമാണ് ജബ്ബാര്‍ മുസ്ലിം ലോകത്തോട് അഭ്യര്‍ഥിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന് ആ ദീര്‍ഘദര്‍ശി വിഭാവനം ചെയ്യുന്നുണ്ട്. അന്ന് നമ്മിലാരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഈ പോസ്റ്റും കമന്റും നമ്മുക്ക് ഓര്‍ത്ത് അദ്ദേഹത്തെ നമിക്കാം എന്ന് ചുരുക്കം.

ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം. ഇവിടെ സൂചിപ്പിച്ച മുഴുവന്‍ സൂക്തങ്ങളും ഞാന്‍ ഇതിന് മുമ്പ് ചര്‍ചവിധേയമാക്കിയിട്ടുണ്ട്. സന്ദര്‍ഭാനുസരണം അവയിലേക്ക് ലിങ്ക് നല്‍കാം. അതിന് മുമ്പ് ചില വസ്തുതകള്‍ സൂചിപ്പിക്കേണ്ടതുണ്ട്.

ഒന്ന് ഈ ശ്രമത്തെക്കുറിച്ച് തന്നെയാണ്. എന്താണ് ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന്റെ ലക്ഷ്യം എന്ന ചോദിച്ചാല്‍ അദ്ദേഹത്തിന്റതന്നെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.
 
"മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്‍ ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഈ ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്‍ പേറിക്കൊണ്ട് മതസൌഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?"

മുസ്‌ലിംകള്‍ മതസൗഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമാണ്. അവര്‍ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തെപോലെ ഖുര്‍ആനില്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒരു വെളിവുമില്ലാതെ ദുര്‍വ്യാഖ്യാനം ചെയ്ത്. മറ്റുള്ളവരെ അക്രമത്തിനും വെറുപ്പിനും യുദ്ധത്തിനും പ്രേരിപ്പിക്കുകയായിരുന്നു. മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്ക് മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നുവത്രേ!!! മുസ്‌ലിംകള്‍ക്ക് എത്ര വസ്തുതാപരമായ വീക്ഷണം.

മുകളിലെ സൂക്തങ്ങള്‍വെച്ച് ജബ്ബാര്‍ എത്തിചേര്‍ന്നത് പോലുള്ള നിഗമനങ്ങളില്‍ എത്താന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് ബുദ്ധിഭ്രമം ബാധിക്കേണ്ടിവരും. അദ്ദേഹത്തെപ്പോലെ ഇസ്‌ലാം വിരോധത്താല്‍ ഹൃദയത്തിന് അന്ധതബാധിക്കേണ്ടിവരും. തീര്‍ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത് പക്ഷെ നെഞ്ചകത്തുള്ള ഹൃദയങ്ങളെയാണ് (22:46). കാരണം യുക്തിവാദികള്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് മുഹമ്മദ് 6 ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അറബി രചിച്ച പുസ്തകത്തിലെ വരികള്‍ എന്ന നിലക്കാണ്. എന്നാല്‍ മുസ്ലിംകള്‍ അതിനെ കാണുന്നത് അങ്ങനെയല്ല. അതിനാല്‍ ഞങ്ങളെങ്ങനെ പ്രസ്തുത വരികളെ കാണുന്നു എന്ന് ചുരുക്കി പറയട്ടേ.

വിശുദ്ധഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സര്‍വലോക സ്രഷ്ടാവായ ദൈവത്തിങ്കല്‍ നിന്ന് മുഴുവന്‍ മനുഷ്യസമൂഹത്തിനുമായി അവതീര്‍ണമായ പരിശുദ്ധ ഗ്രന്ഥമാണ്. അതിലെ ഒരു വചനം പോലും പ്രവാചകന്‍ മുഹമ്മദ് നബിയുടെതല്ല. ഇസ്‌ലാമെന്നാല്‍ ഖുര്‍ആന്‍ മാത്രമല്ല. പ്രവാചകന് ഒരു ദൗത്യമുണ്ടായിരുന്നു. അതൊരു തത്വശാസ്ത്രം മെനഞ്ഞെടുക്കലായിരുന്നില്ല. തത്വം പറഞ്ഞത് ഖുര്‍ആനാണെങ്കില്‍ ആ വെറും തത്വങ്ങളെ കൈകൊണ്ട് തൊടാനും കണ്ണുകൊണ്ട് കാണാനും കഴിയുന്ന മനുഷ്യരാക്കി മാറ്റുക എന്നതായിരുന്നു പ്രവാചന്റെ ദൗത്യം. പ്രവാചകന്‍ മുസ്ഹഫ് (ഖുര്‍ആന്റെ ലിഖിതരൂപത്തിന് പറയുന്ന പേര്‍) കോപ്പിയെടുത്ത് വിതരണം ചെയ്തില്ലെങ്കിലും. ഖുര്‍ആനിന്റെ ആയിരക്കണക്കിന് കോപ്പികളെടുത്തു. ഹൃദയത്തിന്റെ ഏടുകളില്‍ ഖുര്‍ആന്റെ വചനങ്ങളുടെ പ്രകാശം കൊത്തിവെച്ചാണ് അത് സാധിച്ചത്. അതിനാല്‍ വിശുദ്ധഖുര്‍ആന്റെ ഏറ്റവും ആധികാരികമായ വ്യാഖ്യാനം പ്രവാചക ചര്യയാണ്. തുടര്‍ന്ന് സച്ചരിതരായ അനുയായികളുടെ ജീവിതവും അവര്‍ ഖുര്‍ആനെ മനസ്സിലാക്കിയത് ജബ്ബാര്‍മാഷ് മനസ്സിലാക്കിയത് പോലെയായിരുന്നില്ല. മുസ്‌ലിംകള്‍ ആരുടെ വ്യാഖ്യാനം സ്വീകരിക്കണം. ഖുര്‍ആനെ മൊത്തത്തിലെടുത്ത് പ്രവാചകനിലൂടെ ലഭ്യമായ വ്യാഖ്യാനം സ്വീകരിക്കണോ അതല്ല. തികഞ്ഞ മുന്‍ധാരണയോടെ ഇസ്‌ലാം വിമര്‍ശകരും ഓറിയന്റലിസ്റ്റുകളും പറഞ്ഞത് അല്‍പം പോലും ബുദ്ധി ഉപയോഗിക്കാതെ പകര്‍ത്തുന്ന ജബ്ബാറിന്റെ വ്യാഖ്യാനം സ്വീകരിക്കണോ. 

ഇനി അദ്ദേഹം ക്വാട്ട് ചെയ്ത സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കുക. യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സാദാസന്ദര്‍ഭങ്ങളിലേക്ക് ഫിറ്റ് ചെയ്യുമ്പോള്‍, അത്തരം സന്ദര്‍ഭത്തില്‍ നിഷേധികളോടും അവിശ്വാസികളോടും മാന്യമായും മനുഷ്യത്വപരമായും അവിടുന്നും കടന്ന് മാതാപിതാക്കളോട് ഗുണം ചെയ്യുന്ന പ്രകാരം ഗുണം ചെയ്യാനും പറയുന്ന സൂക്തങ്ങളെ (60:7,8) എവിടെ കൊണ്ടുപോയി ഫിറ്റാക്കും. യുദ്ധസന്ദര്‍ഭത്തിലേക്കോ?.

ഇവിടെ ചിലര്‍ ഞങ്ങളോട് പറയാന്‍ ശ്രമിക്കുന്ന പോലെ. അഹിംസാദര്‍ശനത്തിലുള്ളത് പോലെ കാല്‍പനികരസം നല്‍കുന്ന തത്വങ്ങള്‍ ആവിഷ്‌കരിക്കുക ദൈവത്തിന് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ അമാനുഷികവും വശ്യവുമായ വചനത്തിലൂടെ അതവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ ബുദ്ധിയെ വിസ്മയിപ്പിക്കാനും അവന് കഴിയുമായിരുന്നു. പക്ഷെ പ്രപഞ്ചനാഥന്റൈ ലക്ഷ്യം പ്രഭാഷണത്തിന്റയോ തത്വശാസ്ത്രത്തിന്റെയോ പ്രകടനമായിരുന്നില്ല. മറിച്ച്, അനുധാവനം ചെയ്യുകയും ശിരസാവഹിക്കുകയും ചെയ്തുകൊണ്ട് തങ്ങളുള്‍കൊള്ളുന്ന ദര്‍ശനവും നാടും നന്നാക്കി തീര്‍ക്കാനുതകുന്ന ഋജുവും സുവ്യക്തവുമായ ഒരു പ്രായോഗിക പദ്ധതി തന്റെ അടിയാറുകള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരാത്മാവിനോയും കൊല്ലരുത് (ലാ തഖ്തുലുന്നഫ്‌സ)എന്ന് പറഞ്ഞവസാനിപ്പിക്കാതെ ന്യായമില്ലാതെ  (ഇല്ലാ ബില്‍ ഹഖ്ഖി) എന്നവാക്കുകൂടി ചേര്‍ത്ത് അതിന് പ്രായോഗികതയുടെ മൂര്‍ത്ത രൂപം നല്‍കി. അപ്രകാരം പറഞ്ഞവസാനിപ്പിച്ച ചില വിഭാഗങ്ങളെ ചരിത്രത്തില്‍ നമ്മുക്ക് പരിചയപ്പെടാം. അവര്‍ ഒന്നുകില്‍ മര്‍ദ്ദിതരോ അല്ലെങ്കില്‍ കടുത്ത പീഢകരോ ആയി അവരുടെ തത്വശാസ്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്തില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു. അത് ദൈവത്തിങ്കള്‍ എറ്റം കോപഹേതുവാകുന്നു എന്ന പറഞ്ഞ വിശുദ്ധഖുര്‍ആന് നാവുകൊണ്ട് അഹിംസാമന്ത്രം ഉരുവിട്ടുകൊണ്ട് വാള്‍പയറ്റ് നടത്തുക എന്ന് തന്റെ വിശ്വാസികളെ ഉപദേശിക്കാനാവില്ല.

അതിനാല്‍ ജീവന്റെ ആദരണീയതയെക്കുറിച്ച അധ്യാപനത്തോടൊപ്പം, ആവശ്യമെങ്കില്‍ മനുഷ്യജീവന്റെ സുരക്ഷിതത്വവും നാടിന്റെ ഭദ്രതയും കാത്ത് സൂക്ഷിക്കാന്‍ വ്യവസ്ഥകളോടെ ആയുധമെടുക്കാനുള്ള കല്‍പനയും നിര്‍ദ്ദേശങ്ങളും നല്‍കപ്പെടുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ യുക്തിയുടെ പ്രകടനമത്രേ. ഈ സൂക്തങ്ങളുദ്ധരിച്ചാണ് ഇ.എ.ജബ്ബാര്‍ അജ്ഞരായ ഇതരമത വിശ്വാസികളെ ഇസ്‌ലാമിനും ഖുര്‍ആനുമെതിരെ ഇളക്കിവിടുന്നത്. യുക്തിവാദികളെന്ന് പറയുന്നവര്‍ ഇത്ര അധഃപതിക്കേണ്ടതുണ്ടോ എന്ന് അവരിലെ വിവേകികളാണ് ചിന്തിക്കേണ്ടത്.

അപ്പോള്‍ സത്യനിഷേധികളെയും ബഹുദൈവാരാധകരെയും അല്ലാഹു നരകത്തിലിട്ട് ശിക്ഷിക്കുമെന്ന് പറഞ്ഞതോ. അത് ശരിയല്ലേ അന്യമത നിന്ദയല്ലേ.? ഇവിടെയും ഞങ്ങള്‍ വിശ്വാസികള്‍ക്ക് പറയാനുള്ളത്. അതേതായാലും മരണശേഷം നടക്കുന്ന കാര്യമാണ്. അതില്‍ വിശ്വാസികളുമായി അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമല്ല. അതൊരു വസ്തുതാ വിവരണമാണ്. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെ സംബന്ധിച്ചിടത്തോളം അതില്‍ പ്രയാസപ്പെടേണ്ട ഒരു കാര്യവുമില്ല. പ്രയാസമുണ്ടെങ്കില്‍ അത് സത്യമായി പുലര്‍ന്നാലോ എന്ന് ഭയപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും അവര്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഖുര്‍ആന്‍ ദൈവികമല്ല എന്ന ബോധ്യപ്പെട്ട് സമാധാനം കൈകൊള്ളുകയോ. ദൈവികമാണെന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ നിഷേധത്തില്‍നിന്നും ബഹുദൈവാരാധനയില്‍ നിന്നും പിന്‍വാങ്ങുകയോ ചെയ്യുക മാത്രമാണ് കരണീയമായിട്ടുള്ളത്. അല്ലാതെ കണ്ണാടി പൊട്ടിക്കാന്‍ ശ്രമിക്കുകയല്ല.  

28 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ea jabbar said..

"ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്."

ജബ്ബാറിന്റെ പോസ്റ്റില്‍ ആദ്യത്തിലും അവസാനത്തിലും മാത്രമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിഗമനങ്ങളുമുള്ളത്. അതിനാല്‍ അവയെക്കുറിച്ച് ചര്‍ചെയ്യാം. അദ്ദേഹം നല്‍കിയ സൂക്തങ്ങള്‍ അദ്ദേഹത്തിന്റെ നിഗമനത്തെ സാധൂകരിക്കുന്നുണ്ടോ എന്നതാണ് ചര്‍ചാവിഷയം. അതിന് പുറമെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇവിടെ നിലനിര്‍ത്തേണ്ടതുണ്ടോ എന്നത് എന്റെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കും.

ബാക്കി സൂക്തങ്ങളെ അടുത്ത പോസ്റ്റില്‍ നിരൂപണം ചെയ്യും. ഇവിടെ അദ്ദേഹം സൂചിപ്പിച്ച സൂക്തങ്ങളെ ഞാനിതിന് മുമ്പ് ഇവിടെ വിശകലനം ചെയ്തിടുണ്ട്. അതില്‍ പെടാത്തത് ഇവിടെയും വിശദീകരണം നല്‍കാം.

CKLatheef പറഞ്ഞു...

ഇ.എ. ജബ്ബാര്‍ വളരെ വിചിത്രവും ബുദ്ധിശൂന്യവുമായ ചില വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആടിനെ പട്ടിയാക്കികൊണ്ടിരിക്കുന്നത്. ലോകത്ത് വന്ന പരിഷ്‌കരണ പ്രസ്താനങ്ങളും നവേദ്ധാന സംഘടനകളും പരിഷ്‌കര്‍ത്താക്കളും വേദങ്ങളുമെല്ലാം ചെയ്തത് നിലവിലുള്ള വ്യവസ്ഥയിലെ പോരായ്മകള്‍ ചൂണ്ടികാണിക്കുകയും വ്യവസ്ഥയെയും ആചാരങ്ങളെയും നിരൂപണം ചെയ്യുകയുമാണ്. അല്ലാതെ ഇവിടെ എന്തെങ്കിലും സംഭവിക്കുമോ. അത്തരം കാര്യങ്ങള്‍ പ്രവാചകനും ഖുര്‍ആനും ചെയ്തിട്ടുണ്ട്. സമാധാനാത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിരൂപമായ യേശുവരെ (മുഹമ്മദ് നബിയടക്കം എല്ലാ പ്രവചാകന്‍മാര്‍ക്കും അവകാശപ്പെട്ടതാണ് ആ വിശേഷണങ്ങള്‍) അന്നത്തെ പൗരോഹിത്യത്തെ എത്ര രൂക്ഷമായ ഭാഷയിലാണ് എതിരിട്ടത്. ഇതൊന്നും അന്യമതനിന്ദയും അക്രമവുമായും ബുദ്ധിയുള്ള ആരും ഉയര്‍ത്തിക്കാണിക്കാറില്ല. ഒരു വ്യക്തിയെ 'നായിന്റെ മോനെ' എന്ന് വിളിക്കുന്നതും. ചില സ്വഭാവങ്ങള്‍ ചൂണ്ടികാണിച്ച് അത്തരക്കാര്‍ നായയെപ്പോലെയാണ് എന്ന് പറയുന്നതിലെ വ്യത്യാസം കാണാന്‍ കഴിയാത്തത് യുക്തിവാദത്തിന്റെ മാത്രം പ്രശ്‌നമാണ്.

എന്നിട്ട് ആ സ്വഭാവം എനിക്കുണ്ട്. അതുകൊണ്ട് എന്നെ നായിന്റെ മോനെ എന്ന് വിളിച്ചു. എനിക്ക് വികാരം വ്രണപ്പെടുന്നേ എന്ന് അപഹസിക്കുന്നതില്‍ ലജ്ജ തോന്നേണ്ടതായിരുന്നു.

V.B.Rajan പറഞ്ഞു...

ലത്തീഫെ, ജബ്ബാര്‍ മാഷ് കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ സാക്ഷാല്‍ വ്യാഖ്യാനം അള്ളായ്ക്ക് മാത്രമേ അറിയുകയുള്ളു എന്നു പറഞ്ഞാല്‍ കുറച്ചുകൂടി ഖുറാനോടൊത്തു പോകുമായിരുന്നു. ചിലവചനങ്ങളുടെ അര്‍ത്ഥം അള്ളായ്ക്കു മാത്രമേ അറിയുള്ളു എന്നു 3:7 ല്‍ പറയുന്നു. അതു പിന്തുടര്‍ന്നെങ്കില്‍ ഇത്തരം നെടുങ്കന്‍ പോസ്റ്റിന്റെ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നില്ല. കണ്ണുമടച്ചങ്ങ് വിശ്വസിക്കുക. അതാണ് അള്ളായ്ക്കും ഇഷ്ടം

"( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ. - 3:7"

ചിന്തകന്‍ പറഞ്ഞു...

കണ്ണുമടച്ചങ്ങ് വിശ്വസിക്കുക. അതാണ് അള്ളായ്ക്കും ഇഷ്ടം

പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ ഒരു ദൈവം ഉണ്ടെന്നും ആ ദൈവത്തില്‍നിന്നു അവതീര്‍ണമായതാണ് ഖുര്‍ ആനെന്നും മനസ്സിലാക്കിയ ഒരാള്‍ക്ക് , ദൈവമേ ഇല്ലെന്ന് വാദിക്കുന്ന ഒരു യുക്തിവാദിയിടെ അന്ധത ഇക്കാര്യത്തില്‍ ഉണ്ടാവുകയേ ഇല്ല.

V.B.Rajan പറഞ്ഞു...

ചിന്തകാ, അത്രയും വിശ്വസിച്ചാല്‍ പോരാ, മലക്കുകള്‍, ജിന്ന്, പൂര്‍‌വ്വ പ്രവാചകന്മാര്‍ അവര്‍ക്ക് ദൈവം ഇറക്കിക്കൊടുത്ത പുസ്തകങ്ങള്‍, പ്രവാചക ചര്യകള്‍ - അങ്ങിനെ ലിസ്റ്റ് കുറച്ചുകൂടി വലിച്ചു നീട്ടാം.

ചിന്തകന്‍ പറഞ്ഞു...

ചിന്തകാ, അത്രയും വിശ്വസിച്ചാല്‍ പോരാ,

രാജന്‍
ഒരു ‘യുക്തി‘വാദി എന്നവകാശപെടുന്നയാളുടെ ‘യുക്തി‘ അവകാശവാദത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന ഒന്നാണെന്ന് എനിക്ക് താങ്കളുടെ കമന്റില്‍ നിന്നും മനസ്സിലായി :)

CKLatheef പറഞ്ഞു...

ഇസ്‌ലാമിലെ വിശ്വാസത്തെ
ക്കുറിച്ച് സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ഈ ലിങ്ക് ഉപകരിക്കുമെന്ന് കരുതുന്നു. വിഷയങ്ങള്‍ അപൂര്‍ണമാണ്. എങ്കിലും എല്ലാം ഒരുമിച്ച് ലഭിക്കും. ഇസ്‌ലാം ദര്‍ശനം

ബീമാപള്ളി / Beemapally പറഞ്ഞു...

സഹോദരന്‍ ലത്തീഫു,

ജബ്ബാര്‍ മാഷ്‌ അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അല്‍പ്പം പ്രകോപനകരമായിട്ടും സംയമനത്തോടെ താങ്കള്‍ നല്‍കിയ മറുപടി അഭിനന്ദനീയം..!

പ്രാര്‍ഥനയോടെ..

Noushad Vadakkel പറഞ്ഞു...

പ്രവാചക തിരുമേനിയുടെ ജീവിത കാലഘട്ടത്തെ കുറിച്ചും പരിശുദ്ധ ഖുറാന്‍ ഒരു ജന സമൂഹത്തെ സാംസ്കാരികമായും ആത്മീയമായും പരിവര്തിപ്പിച്ചത് ചരിത്രത്തില്‍ നിന്നും പഠിക്കാതെ ,മത പ്രമാണങ്ങള്‍ മനസ്സിലാക്കാതെ ജീവിക്കുന്ന ചില മുസ്ലിം നാമധാരികളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ധരിച്ചു ഇസ്ലാമിനെ വിമര്ഷിക്കുന്നവരോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ ...

ഇസ്ലാം നന്മയായി പഠിപ്പിച്ച എല്ലാ കാര്യങ്ങളും നന്മയാനെന്നും ,തിന്മയായി പഠിപ്പിച്ച എല്ലാ കാര്യങ്ങളും തിന്മയാണെന്നും കാലഘട്ടങ്ങളും ,ലോകം അംഗീകരിച്ച മഹാന്മാരും സാക്ഷികളാണ് .
ഒരു ചര്‍ച്ചയില്‍ സ്വന്തം ഭാര്യക്ക് മറ്റൊരാളുമായി ഇഷ്ടം തോന്നിയാല്‍ അവരെ അതിനു അനുവദിക്കുമെന്നും , അതില്‍ കുട്ടികലുണ്ടായാല്‍ സ്വന്തം കുട്ടിയായി കരുതുമെന്നും വരെ ഒരു യുക്തി വാദി സ്നേഹിതന്‍ പ്രസ്താവിച്ചു

absolute_void എന്ന ആളുടെ കമന്റുകള്‍ വായിക്കൂ
അവരുടെ ഉള്ളിലുള്ള മോഹങ്ങള്‍ ഇതൊക്കെയാണ് . അതിനു തടസ്സം ഉന്നത ധാര്‍മ്മിക മൂല്യങ്ങള്‍ പൊതുവായി പ്രഖ്യാപിക്കുന്ന മതവും .

മതത്തെ എതിര്‍ക്കുവാന്‍ എന്ത് വൈക്കോല്‍ തുരുമ്പും ഇവര്‍ ആയുധമാക്കും .

ea jabbar പറഞ്ഞു...

യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സാദാസന്ദര്‍ഭങ്ങളിലേക്ക് ഫിറ്റ് ചെയ്യുമ്പോള്‍, അത്തരം സന്ദര്‍ഭത്തില്‍ നിഷേധികളോടും അവിശ്വാസികളോടും മാന്യമായും മനുഷ്യത്വപരമായും അവിടുന്നും കടന്ന് മാതാപിതാക്കളോട് ഗുണം ചെയ്യുന്ന പ്രകാരം ഗുണം ചെയ്യാനും പറയുന്ന സൂക്തങ്ങളെ (60:7,8) എവിടെ കൊണ്ടുപോയി ഫിറ്റാക്കും. യുദ്ധസന്ദര്‍ഭത്തിലേക്കോ?.
----------------

--
പ്രപഞ്ചം സൃഷ്ടിക്കും മുമ്പേ തയ്യാറാക്കി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു കുര്‍ ആന്‍ എന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വള്ളി പുള്ളി കുത്തു കോമാ വ്യത്യാസമില്ലാതെ അനുസരിക്കാനുള്ളതാണെന്നും സിദ്ധാന്തിക്കുന്നവര്‍ തന്നെയാണിവിടെ യുദ്ധസന്ദര്‍ഭത്തിലേക്കു മാത്രം എന്ന വാദമുന്നയിക്കുന്നത്. എങ്കില്‍ അപ്രസക്തമായ കാര്യങ്ങള്‍ പ്രത്യേകിച്ച് ഞാനുദ്ധരിച്ച പോലുള്ളവ എന്തിനു കുര്‍ ആനില്‍ ഉള്‍പ്പെടുത്തി? എല്ലാ കാല‍ത്തും ജൂതന്മാരെയും ക്രിസ്ത്യാനികളെയും ശത്രുക്കളായി കാണണോ? വേണ്ട എങ്കില്‍ പിന്നെ കുര്‍ ആനില്‍ എന്തിനിതൊക്കെ എഴുതിപ്പിടിപ്പിച്ചു? മതത്തിന്റെ പേരില്‍ ശത്രുത സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം വാചകങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ? സന്ദര്‍ഭം നോക്കിയാണു കുര്‍ ആന്‍ മനസ്സിലാക്കേണ്ടതെങ്കില്‍ സന്ദര്‍ഭം കൂടി കുര്‍ ആനില്‍ തന്നെ പറയണ്ടേ? അതുണ്ടോ? പല വാക്യങ്ങളുടെയും സന്ദര്‍ഭം ലഭ്യമല്ല. വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്നു. ഇങ്ങനെയിഒക്കെയാണോ ഒരു ദൈവം വേദഗ്രന്ഥം തയ്യാറാക്കേണ്ടത്?

പള്ളിക്കുളം.. പറഞ്ഞു...

ഇതിലെ ഏറ്റവും വലിയ രസം മറ്റൊന്നാണ് ലത്തീഫ്,
‘കൊല്ലാൻ ആഹ്വാനം ചെയ്യുന്ന‘ നിരവധി സൂക്തങ്ങളുടെ പ്രയോഗ വത്കരണത്തെ സംബന്ധിച്ച് ജബ്ബാർ ഒരക്ഷരം മിണ്ടുന്നില്ല. ഈ ലോകത്തെ പലജാതി ഇസങ്ങളുടെ ചരിത്രം നമ്മൾ പഠിച്ചിട്ടുള്ളതാണ്. ക‌മ്യൂണിസം, നാസ്തികവാദം, നാസിസം, ഫാസിസം, ക്രിസ്ത്യാനിസം അങ്ങനെ പലതും. ഇത്തരം പ്രമുഖ ഇസങ്ങൾക്കുള്ളതുപോലെ ‘ഒരു വംശഹത്യാപാരമ്പര്യം’ ഇസ്ലാമിനില്ല.

11 മില്യൺ ആൾക്കാരെയാണ് പകുതി നിരീശ്വരനും പകുതി ക്രിസ്ത്യാനിയുമായ (നമ്മുടെ സികെ ബാബുവിനെപ്പോലെ) ഹിറ്റ്ലർ കൊന്നൊടുക്കിയത്. 11 മില്യൺ. 1.1 കോടി ആളുകൾ. ഹൊ.!

ദൈവമില്ലാത്ത സ്റ്റാലിൻ തൊഴിലാളികൾക്കുവേണ്ടി കൊന്നു കൂട്ടിയത് 20 മില്യൺ ജീവനുകളെയാണെന്ന് കണക്കാക്കപ്പെടുന്നു. 2 കോടി ആളുകൾ. അന്ന് കേരളത്തിലെ ജനസംഖ്യ അത്രയും ഉണ്ടാകുമായിരുന്നിരിക്കില്ല.

ഇനിയും മറ്റൊരു നിരീശ്വര വാദിയായ മുസ്സോളിനി കൊന്നത് 3 ലക്ഷം ആൾക്കാരെ..

ഇത്തരം മനം‌പുരട്ടുന്ന കൊള്ളരുതായ്മകൾ കാണിക്കുവാൻ ഒരു മുസ്ലിമിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല. നിരീശ്വര വാദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇവറ്റയൊക്കെ തലപൊക്കുമായിരിക്കും. ഇവറ്റകളെപ്പോലെയുള്ള ചെറ്റകളെ അടിച്ചിരുത്തുവാനാണ് ഇനിയും ഖുർ‌ആനിൽ ആ വാക്യങ്ങളുള്ളത് ജബ്ബാർ.. എല്ലാവിധ നുകങ്ങളിൽ നിന്നും സ്വതന്ത്രരാകുവാൻ അല്ലാഹു ഞങ്ങൾക്കേകിയ അനുഗ്രഹമാണ് ഖുർ‌ആൻ. ആ വചനങ്ങൾ ശ്രവിച്ചതു മുതൽ ഞങ്ങൾ സ്വതന്ത്രരാണ്. ഞങ്ങളാരും ഇസ്ലാമിന്റെ ഇരകളല്ല. മറ്റാരെങ്കിലും ഞങ്ങളെ ഇരകളാക്കുന്നതിൽ നിന്ന് ഖുർ‌ആനിലെ ആ വചനങ്ങൾ ഞങ്ങളെ സംരക്ഷിക്കുന്നു. ഇന്ന് ലോകത്ത് മാനവികതക്കുവേണ്ടി ഏതെങ്കിലും ഒരു തത്വശാസ്ത്രം കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നുവെങ്കിൽ അത് ഇസ്ലാം മാത്രമാണ് ജബ്ബാർ..

CKLatheef പറഞ്ഞു...

@ea Jabbar

പ്രപഞ്ചനാഥനായ ദൈവത്തിന്റെ വചനങ്ങളാണ് വിശുദ്ധഖുര്‍ആന്‍ . മുഹമ്മദ് നബിയിലൂടെ മനുഷ്യവംശത്തിന് ലഭിച്ച അതുല്യ അനുഗ്രഹം. 1400 വര്‍ഷത്തിലധികമായി താങ്കള്‍ സൂചിപ്പിച്ച പ്രകാരം വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നു. അന്ത്യദിനം വരെ അത് നിലനില്‍ക്കുകയും ചെയ്യും. താങ്കളുടെ യുക്തിക്കനുസരിച്ച് എഡിറ്റ് ചെയ്യപ്പെടും എന്നത് താങ്കളുടെ ജീവിതകാലത്ത് സംഭവിക്കും എന്ന പറയാന്‍ താങ്കള്‍ക്ക് തന്നെ കഴിയുന്നില്ല. താങ്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ ബാലിശമാണെങ്കിലും ഉത്തരം പറയുന്നത് താങ്കളെ പരിഗണിച്ചു തന്നെ. ഇത്തരം ചില നിസ്സാര ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം ലഭിക്കാത്തതുകൊണ്ടാകുമോ. മുസ്ലിംകള്‍ ഇസ്‌ലാമിന്റെ ഇരകളാണെന്നൊക്ക് പറഞ്ഞുപോകുന്നത് എന്നാര്‍ക്കറിയാം.

ഒരു ഗ്രന്ഥം ദൈവികമാണെന്ന് പറഞ്ഞാല്‍ അതിലുള്ള എല്ലാ സൂക്തങ്ങളും എല്ലാവര്‍ക്കും എല്ലാകാലത്തിനും ഒരേ പോലെ പ്രവര്‍ത്തികമാക്കാന്‍ കഴിയുക എന്നല്ല. ഇസ്‌ലാമിനെ ഭൂമിയില്‍ ഒരു സ്ഥലത്തും അധികാരം ലഭിക്കാത്ത അവസ്ഥയുണ്ടാകാം. അപ്പോഴേക്ക് അതിലെ ക്രിമിനല്‍ ശിക്ഷാവിധികളൊക്കെ തിരുത്തുക. ഇന്ത്യയിലെ വിശ്വാസികള്‍ക്ക് യുദ്ധസംബന്ധമായ സൂക്തങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലാത്തതിനാല്‍ അവര്‍ അത് വെട്ടിമാറ്റുക. ഇതൊക്കെ യാണല്ലോ താങ്കള്‍ പറയുന്നതിനര്‍ഥം. ഖുര്‍ആനില്‍ സൂചിപ്പിച്ച പോലുള്ള അവസ്ഥ ഇനിയൊരു സ്ഥലത്തും ഒരു കാലത്തും തിരിച്ചുവരില്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത്. ഇല്ലെങ്കില്‍ തന്നെ കഴിഞ്ഞുപോയ ചരിത്രം എന്ന നിലക്ക് അവ വിശുദ്ധ ഖുര്‍ആനില്‍ നിലനിന്നാല്‍ എന്താണ് കുഴപ്പം. പ്രവാചക ചരിത്രത്തിന്റെ കലര്‍പ്പില്ലാത്ത വിവരണം, മുന്‍കാല പ്രവാചകന്‍മാരുടെ പ്രബോധനം ചരിത്രം, ഇതില്‍ നിന്നൊക്കെ ധാരാളം പാഠങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്നുണ്ട്.

ജൂതന്‍മാരെയും ക്രിസ്ത്യാനികളെയുമെന്നല്ല പക്കാ നിഷേധികളെപ്പോലും ഇസ്‌ലാം ശത്രുക്കളായി കാണുന്നില്ല. എന്നാല്‍ അവരിലാരെങ്കിലും ശത്രുതയുമായി മുന്നോട്ടു നീങ്ങുമ്പോള്‍ അവരുമായുള്ള സാദാനിലപാടില്‍ ചെറിയ മാറ്റങ്ങള്‍ ആവശ്യമാണ്. അവരെ ഉള്ളുകള്ളികളറിയുന്നവിധം ബന്ധം സ്ഥാപിക്കുന്നതും മറ്റും ഖുര്‍ആനിക സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും.

ഖുര്‍ആനില്‍ ഇപ്പോള്‍ ഉള്ള ഒരറ്റ സൂക്തം പോലും വെറുതെയല്ല. അപ്രകാരം ഒരു സൂക്തം കാണിച്ചു തരാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

മതത്തിന്റെ പേരില്‍ ശത്രുത സൃഷ്ടിക്കുന്ന ഒരൊറ്റ സൂക്തവുമില്ല. നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ്. അതിനാല്‍ ഒഴിവാക്കുന്ന പ്രശ്‌നവും വരുന്നില്ല.

സന്ദര്‍ഭം ഏറെകുറെ ഖുര്‍ആനില്‍ നിന്ന് ലഭ്യമാണ്. യുദ്ധകാര്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അവരെ കണ്ടിടത്തുവെച്ച് വധിക്കുക എന്ന് പറഞ്ഞാല്‍ പിന്നെ അതിന്റെ സന്ദര്‍ഭം മനസ്സിലാക്കാന്‍ ബുദ്ധിയുള്ള ആളുകള്‍ക്ക് പ്രയാസമില്ല. പിന്നെയും ആവശ്യമെങ്കില്‍ പ്രവാചകവചനത്തില്‍ നിന്ന് ലഭ്യമാണ്. എല്ലാ സൂക്തങ്ങള്‍ക്കും സന്ദര്‍ഭം ആവശ്യമാണെന്ന് ആരും പറഞ്ഞിട്ടുമില്ല. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ഒരു പ്രയാസവും അനുഭവപ്പെടുന്നില്ല. ആര്‍ക്കെങ്കിലും പ്രയാസമുണ്ടെങ്കില്‍ അതിന് കാരണം മുന്‍ധാരണകള്‍ മാത്രമാണ്.

'അവര്‍ അല്ലാഹുവിന്റെ പ്രകാശം അവരുടെ വായകൊണ്ട് ഊതികെടുത്താന്‍ ശ്രമിക്കുന്നു എന്നാല്‍ അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുന്നവനാണ്. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമായിരുന്നാലും ശരി.' (ഖുര്‍ആന്‍ 61:8)

പള്ളിക്കുളം.. പറഞ്ഞു...

ea jabbar പറഞ്ഞു...
യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അവത.........
------------
>>>>എങ്കില്‍ അപ്രസക്തമായ കാര്യങ്ങള്‍ പ്രത്യേകിച്ച് ഞാനുദ്ധരിച്ച പോലുള്ളവ എന്തിനു കുര്‍ ആനില്‍ ഉള്‍പ്പെടുത്തി? <<<

ഹഹഹ.. സത്യത്തിൽ ചിരിപ്പിച്ചു കളഞ്ഞൂട്ടോ..
ഇത്തിരീംകൂടെ ലോജിക് ആവാം..

ഇന്ത്യാ മഹാരാജ്യത്ത് പത്തു പതിനഞ്ച് കൊല്ലത്തേക്ക് കൊലപാതകങ്ങൾ ഒന്നും നടക്കുന്നില്ല എന്നു വെക്കുക. ഇന്ത്യൻ പീനൽ കോഡിലെ കൊലക്കുറ്റ വകുപ്പുകളൊക്കെ ) എടുത്തുമാറ്റുമോ?

താങ്കൾ പറഞ്ഞപോലെ എന്നെന്നേക്കും വേണ്ടിയാണ് ഖുർ‌ആൻ. അതുകൊണ്ട് അതിലെ നിർദ്ദേശങ്ങളും എല്ലാക്കാലത്തും നിലനിൽക്കേണ്ടതുണ്ട്. ഇനിയൊരു യുദ്ധവും വരില്ലെന്ന് ആർക്കാണ് ഉറപ്പുനൽകാനാവുക.

ചില തീവ്ര വാദികൾ ചെയ്യുന്ന പോലെ യുദ്ധകാലത്തേക്കുള്ള സൂക്തങ്ങളെ ടുത്ത് സമാധാന കാലത്തേക്ക് ചാർത്താതിരുന്നാൽ മതി..

kaalidaasan പറഞ്ഞു...

പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. .

ഈ വാക്കുകള്‍ അള്ളായുടേയോ നബിയുടെയോ മറ്റാരുടെയെങ്കിലുമോ? വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്ന ആ മൂന്നാമത്തെ അള്‍ ആരാണ്?‌

CKLatheef പറഞ്ഞു...

@Kaleedasan,

അല്ലാഹുവിന്റെ വാക്കുകളാണത്. പ്രവാചകനെ വിളിച്ച് പറയുന്നു. അതില്‍ മൂന്നാമതൊരാള്‍ ഇല്ല. ആദ്യഭാഗം വായിച്ചാല്‍ അത് വ്യക്തമാകും.

'ഭൂലോകത്തിലോ ആകാശലോകത്തിലോ യാതൊന്നും അല്ലാഹുവിനു മറഞ്ഞുപോകുന്നില്ല. അവനാകുന്നു മാതാക്കളുടെ ഉദരങ്ങളില്‍ താനിഛിക്കുംപടി നിങ്ങള്‍ക്ക് രൂപംനല്‍കുന്നത് ആ അജയ്യനായ യുക്തിമാനല്ലാതെ വേറെ ദൈവമേതുമില്ല. പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ' (3:5-7-)

YUKTHI പറഞ്ഞു...

അതുകൊണ്ടുതന്നെ ഒരാത്മാവിനോയും കൊല്ലരുത് (ലാ തഖ്തുലുന്നഫ്‌സ)എന്ന് പറഞ്ഞവസാനിപ്പിക്കാതെ ന്യായമില്ലാതെ (ഇല്ലാ ബില്‍ ഹഖ്ഖി) എന്നവാക്കുകൂടി ചേര്‍ത്ത് അതിന് പ്രായോഗികതയുടെ മൂര്‍ത്ത രൂപം നല്‍കി.

കൊല്ലുന്നത്‌ തന്നെ പാപം അല്ലെങ്കില്‍ തെറ്റ്, പിന്നെ അവിടെ ന്യായത്തിന് എന്ത് പ്രസക്തി? "ന്യായമില്ലാതെ" എന്നവാക്കുകൂടി ചേര്‍ത്ത്, ഉപയോഗിക്കുന്നവര്‍ക്കൊക്കെ സ്വന്തം ഇഷ്ട്ടപ്രകാരം വ്യാഖ്യാനിക്കുവാനുള്ള അവസരം കൂടി നല്‍കി. പ്രായോഗികതയുടെ മൂര്‍ത്ത രൂപം ഇന്ന് കാണുന്നത് തീവ്രവാദികളില്‍ ആണ്.

CKLatheef പറഞ്ഞു...

ഒരാത്മാവിനെയും കൊല്ലരുതെന്ന് ശാഠ്യം പിടിക്കുന്ന ഒരു വ്യവസ്ഥയും വിജയിച്ചിട്ടില്ല. കാരണം ആജ്ഞാനിരോധനങ്ങളെല്ലാം സസന്തോഷത്തോടെ ശിരസാവഹിക്കാന്‍ മാത്രം അനുസരണശീലം മനുഷ്യപ്രകൃതി ആര്‍ജിച്ചിട്ടില്ല. അതാര്‍ജിച്ചിരുന്നെങ്കില്‍ ലോകത്ത് ഒരിക്കലും കുഴപ്പവും കലഹവും ഉണ്ടാകുമായിരുന്നില്ലല്ലോ. മനുഷ്യപ്രകൃതിയില്‍ നന്മയോടൊപ്പം തിന്‍മയുടെയും ധിക്കാരത്തിന്റെയും അംശങ്ങളുണ്ട്. അതിനാല്‍ ഒരവസ്ഥയിലും ആരെയും കൊല്ലരുതെന്ന നിയമം നാട്ടില്‍ കൊലപാതകികളും കലാപങ്ങളും വര്‍ദ്ധിക്കാനെ ഇടനല്‍കൂ. അതിനാല്‍ ലോകത്ത് ഒരു വ്യവസ്ഥയും അത്തരം ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. ചിലരാജ്യങ്ങള്‍ വധശിക്ഷ താല്‍കാലികമായി (മുമ്പ് നടത്തിയിരുന്നു ഇനിയും നിയമം മാറ്റികൂടായികയില്ല) നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും അതിന് പകരം അതിനേക്കാള്‍ ക്രൂരമായ കഠിനതടവും സമാനമായ ശിക്ഷകളും നല്‍കുന്നു. അതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ അത് അവതരിപ്പിച്ച ജീവിതവ്യവസ്ഥയില്‍ ഇപ്രകാരം നിയമം വെച്ചു. 'ഒരാത്മാവിന് പകരമോ അല്ലെങ്കില്‍ ഭൂമിയില്‍ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ വധിക്കാന്‍ പാടില്ല'.

ന്യായമില്ലാതെ എന്ന വാക്ക് സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. എന്താണ് ന്യായം എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രതിക്രിയാ നിയമം വ്യക്തികളല്ല വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. അവ ആ രാജ്യത്തെ ഭരണകൂടമാണ്. തീവ്രവാദികള്‍ താങ്കളെപ്പോലെ ഇസ്‌ലാമിനെ മനസ്സിലാകാതെ വികാരം കൊണ്ട് ചാടിപുറപ്പെട്ട അല്‍പന്‍മാര്‍ മാത്രം. അവര്‍ ആയിരങ്ങളെ കൊന്നൊടുക്കി എന്ന വെക്കുക. അവരുടെ രക്തത്തിന് എന്ത് പവിത്രതയാണ് പിന്നീടുള്ളത്. താങ്കളെപോലുള്ളവരാണ് ആ തീവ്രവാദികളും. രണ്ടുകൂട്ടര്‍ക്കും ഇല്ലാത്തത് ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള ക്ഷമ. യുക്തി എന്ന് പേര് വെച്ചത് കൊണ്ട് യുക്തിയുണ്ടാകണം എന്നില്ലല്ലോ.

CKLatheef പറഞ്ഞു...

എന്റെ ഈ പോസ്റ്റില്‍ ശ്രീ.ജബ്ബാറിന്റെ പോസ്റ്റില്‍ നിന്ന് എടുത്ത് ചേര്‍ത്ത സൂക്തങ്ങളെല്ലാം ഇന്ത്യയിലേതു പോലുള്ള ഒരു സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ് എന്ന് ഇസ്‌ലാമിനെ മനസ്സിലാക്കിയ ആരും പറയില്ല.
ചിലസൂക്തങ്ങളില്‍ തെറ്റായ വിശ്വാസാചാരങ്ങളുടെ പേരില്‍ ദൈവത്തിങ്കല്‍ ശിക്ഷിക്കപ്പെടും എന്ന പരാമര്‍ശിക്കുന്നതാണ്. 'നിരവധിയുണ്ട്' എന്ന് വരുത്താനായി ചേര്‍ത്തതായിരിക്കണം അവ. ഈ സൂക്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നിലനിന്ന സാഹചര്യം ലോകത്ത ചില സ്ഥലത്തെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകാം. എവിടെയും ഇത്തരം സാഹചര്യം ഇനിയും സംഭവിച്ചുകൂടായ്കയില്ല. അതിനാല്‍ അത്തരം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് കരുതി ആരും വെപ്രാളപ്പെടേണ്ടതില്ല. ഇസ്‌ലാം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ സംസ്ഥാപിതമാകുകയും അതിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ കോപ്പുകൂട്ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ സൗഹൃദത്തിന്റെ കാര്യത്തില്‍ ചില നിബന്ധനകള്‍ വെക്കുക ആവശ്യമായിരുന്നു. കാരണം നിഷേധികളും ശത്രുക്കളും പലരുടെയും മാതാക്കളും പിതാക്കളും സഹോദരന്‍മാരുമായിരുന്നു. ഇസ്‌ലാമിന്റെയും അവിടെയുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും സുരക്ഷിതത്വത്തെക്കാള്‍ തങ്ങളുടെ ബന്ധുമിത്രാതികള്‍ക്കുള്ള അപകടസാധ്യത ചിലരെ ചില കടുംകൈക്ക് പ്രേരിപ്പിച്ചു. (നമ്പര്‍ 6 നോക്കുക.) അപ്പോള്‍ വിലക്കിന്റെ യഥാര്‍ഥ ഉന്നം അവര്‍ ജൂതരോ ക്രിസ്ത്യാനികളോ ആയി എന്നതല്ല. കാഫിറായി എന്നതുമല്ല. അതേ നിലപാട് സ്വീകരിച്ചാല്‍ പിതാക്കളോടും പുത്രന്‍മാരോടും സഹോദരങ്ങളോടും സമാനരൂപത്തില്‍ തന്നെയാണ് പെരുമാറേണ്ടത്. ഈ സൂക്തം ഇവിടെ നല്‍കിയതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ ജബ്ബാര്‍ സൗകര്യമൊരുക്കുകയാണ് ചെയ്തത്.

ആദ്യകാലത്ത് മദ്രസയിലും സ്‌കൂളിലുമൊക്കെ ക്രൂരമായ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്നു. അന്ന് അടികിട്ടി സ്‌കൂള്‍ മുടക്കി സാമൂഹ്യദ്രോഹികളായി മാറിയവരും. മദ്രസാപഠനം വിട്ട് അവിടുത്തെ മൊല്ലാക്കയോടുള്ള വിരോധത്താല്‍ ഇസ്‌ലാമിക വിരുദ്ധരായി മാറിയവരും ബ്ലോഗിലൂടെ ഇസ്‌ലാമിന്റെയും വിജ്ഞാനത്തിന്റൈയും മഹാപ്രവാചകന്‍മാരായി അവരോധിതരായതിന്റെ കാരണത്താലാണ് ചില കാര്യങ്ങള്‍ ഇവിടെ തുറന്ന് പറയേണ്ടിവരുന്നത്. ഞാന്‍ സ്‌നേഹിക്കുന്ന ദര്‍ശനത്തോടും ഈ നാടിനോടും നാട്ടുകാരോടും ചെയ്യുന്ന വലിയ സേവനമായിരിക്കും എന്ന് മനസ്സിലാക്കിയാണ് അല്‍പം ഉറക്കും വിശ്രമവും മാറ്റിവെച്ച് ഇതിന്റെ പിന്നാലെ കൂടിയത്. പക്ഷെ ചില യുക്തിവാദികള്‍ ഞാന്‍ പോസ്റ്റും കമന്റും ഇടുന്ന സമയം കണക്കുകൂട്ടി ഇവനെന്താ ജോലി, ഇവന്‍ ഉറങ്ങുന്നില്ലേ എന്നൊക്ക ചോദിച്ച് അസ്വസ്തരാക്കുകയാണ്. എന്റെ ആദര്‍ശ സഹോദരന്‍മാര്‍ക്കില്ലാത്ത ആ സ്‌നേഹത്തില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ അവര്‍ ഉറക്കൊഴിച്ച് ഇവിടെ അസഹിഷ്ണുത മാത്രംമുള്ള കമന്റ് ഇടാന്‍ മെനക്കെടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതേ പ്രകാരം ഒന്നിലധികം ആളുണ്ട് എന്ന് തോന്നത്തകവിധം 24 മണിക്കൂറും മറുപടി പറയുന്ന ഇസ്‌ലാം വിമര്‍ശകരോട് ആരും ഇപ്രകാരം ചോദിക്കാത്തതില്‍ എന്നോടുള്ള ചോദ്യം ആത്മാര്‍ഥമാണെന്ന് കരുതാന്‍ ന്യായവും കാണുന്നില്ല.

ഇനി ഈ സൂക്തങ്ങള്‍ ഇവിടെ നല്‍കി തെറ്റായ വ്യാഖ്യാനം നല്‍കി(ഒരു മുസ്‌ലിമും ഈ വ്യാഖ്യാനം അനുസരിച്ച് തെറ്റിപ്പോകും എന്ന് ഭയപ്പെടുന്നില്ല. എന്നാല്‍ ഇനിയും ഇതേ ജബ്ബാറിന്റെ വരികള്‍ കോപ്പി ചെയ്ത് ധാരാളം ജോസഫുമാരും സാം കുട്ടികളും ഗോതമ്പുണ്ട തിന്നാനും. അവരുടെ പ്രവര്‍ത്തനത്തില്‍ പൊതുജനം പ്രകോപിതരായി വസ്തുവഹകളും ജീവനും നഷിപ്പിക്കപ്പെടാനും ഇടയാക്കും എന്ന ഒരു ഗുരതരമായ അപകടം ജബ്ബാറിന്റെ ഈ ശ്രമത്തിലുണ്ട് എന്നത് അല്‍പം ബുദ്ധിയും വിവേകവുമുള്ള ആരും സമ്മതിച്ചു പോകും) എന്ത് ലക്ഷ്യമാണ് ഇവര്‍ നേടുന്നത് എന്ന മനസ്സിലാകുന്നില്ല. ഇതിനെ മനുഷ്യസ്‌നേഹം എന്ന വിളിച്ച് ആ വാക്കിന്റെ അര്‍ഥം നഷിപ്പിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ട്.

CKLatheef പറഞ്ഞു...

പ്രവാചകന്‍ മുഹമ്മദ് നബി ലോകം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവം സാധിച വ്യക്തിത്വമാണ്. 1400 വര്‍ഷം മുമ്പ് അക്കാലത്തെ വലി സാമ്രാജ്യശക്തികളായി റോമിനേയും പേര്‍ഷ്യയെയും നിഷ്പ്രഭമാക്കാന്‍ കഴിയുന്ന ഒരു സമഗ്രദര്‍ശനത്തിന് അദ്ദേഹം അടിത്തരയിട്ടു. അവരുടെ സാമ്രാജ്യത്വ മോഹങ്ങള്‍ തങ്ങളിലേക്ക് ചുരുക്കാന്‍ നിര്‍ബന്ധിതമാക്കിയ സമൂല വിപ്ലവം സാധിച്ചു. അനാവശ്യമായി ഒരു നിരപരാധിയെപ്പോലും വധിക്കാതെയാണിത് സാധിച്ചത്. (മറിച്ച് നടന്ന ചില വിപ്ലവങ്ങളുടെ കഥ ഞാന്‍ പറഞ്ഞാല്‍ പിന്നെ താരതമ്യം ചെയ്യുന്ന രീതി ജബ്ബാറിന്റെ ബ്ലോഗില്‍ കാണാം അതിനാല്‍ അവ ഒഴിവാക്കുന്നു.) ഇതിന് പിന്തുണ ഇതേ ഖുര്‍ആനായിരുന്നു. കാരണം പ്രവാചകന്‍ വിട്ടേച്ചു പോയത് പൂരിപ്പിക്കാന്‍ അനുയായികള്‍ക്ക് സാധിച്ചത് ഈ ഖുര്‍ആനിലൂടെയും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും പകര്‍ന്ന് കിട്ടിയ ദര്‍ശനത്തിലൂടെയായിരുന്നു. ഇവിടെ ഉപദേശിക്കപ്പെട്ട പ്രകാരം തോന്നിയവര്‍ തോന്നിയ മാതിരി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ 1400 വര്‍ഷത്തിലധികമാണ് സജീവമായി നില്‍കുന്ന ഇസ്‌ലാം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല.

ചില സുഹൃത്തുക്കള്‍ ആത്മാര്‍ഥമായി വിചാരിക്കുന്നത്. മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഖുര്‍ആനില്‍ അപ്രസക്തമായ മാറ്റം ആവശ്യമായ ധാരാളം സൂക്തങ്ങളുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും. എന്നാല്‍ സൗകര്യാര്‍ഥം അവയില്‍ ചിലത് തള്ളികളഞ്ഞ് ഒരു മിനിമം പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനെ പിന്തുടരുകയും ചെയ്യുകയാണ് എന്നാണ്. എന്നാല്‍ അവരോട് ഒരു കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അപ്രാകാരം കരുതുന്നതോടുകൂടി അദ്ദേഹം ഖുര്‍ആനിന്റെ ദൈവികതയില്‍ സംശയിക്കുകയും അതിന്റെ അനുയായി എന്ന വൃത്തത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്യുന്നു. മുസ്‌ലിമായ ഒരാളും അപ്രാകരം വിശുദ്ധഖുര്‍ആനെ കാണുന്നില്ല. ഇത് വല്ലാത്ത ഒരടിമത്തമായും പിന്തിരിപ്പനായും ഖുര്‍ആനിന്റെ ദൈവികതയില്‍ വിശ്വസിക്കുന്നവര്‍ക്ക് തോന്നാം. അതംഗീകരിക്കുന്നു. പക്ഷെ വസ്തുത അവര്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ.

CKLatheef പറഞ്ഞു...

ea Jabbar said..

കുര്‍ ആന്‍ ഉണ്ടാക്കി വെച്ച വിപ്ലവം ലോകത്തു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇന്നലെ പാകിസ്താനില്‍ നൂറെണ്ണം ചത്തു. ബാഗ്ദാദില്‍ അമ്പതു പേരും. എല്ലാ വെള്ളിയാഴ്ച്ചയും പള്ളിയില്‍ തന്നെ ബോംബു പൊട്ടുന്നു. ഇസ്ലാം എവിടെയുണ്ടോ അവിടെയൊക്കെ മനുഷ്യമാംസം ചിതറിത്തെറിച്ചു കൊണ്ടേയിരിക്കുന്നു. !!!
സമാധാനത്തെന്റെ മതം !!!!


ലോകത്ത് പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നടക്കുന്ന സ്‌ഫോടന പരമ്പരകളും രക്തചൊരിച്ചിലുകളുമെല്ലാം. ഇസ്‌ലാമിന്റെ പേരില്‍ വരവ് വെച്ച് ഇതുപോലെ അഭിപ്രായം പറയാന്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള അജ്ഞത മാത്രമല്ല പ്രേരകം, ലോകത്തെ അധിനിവേശ ശക്തികളെയും അവരുടെ കുതന്ത്രത്തെയും കുറിച്ച അജ്ഞതകൂടി വേണം. അതു മാത്രവുമല്ല. ഇസ്‌ലാമിനോടുള്ള അല്‍പം ശക്തമായ വൈരവും കൂടി വേണം എന്നാണ് എന്റെ അഭിപ്രായം. ഇത്രയും പറയാന്‍ കാരണം. ഇസ്‌ലാമില്‍ ഇത്തരം ബോംബുകള്‍ പൊട്ടിച്ച് നിരപരാധികളെ വധിക്കുക ഏതവസ്ഥയിലും കലാപമായി കണക്കാക്കി വധശിക്ഷ നല്‍കപ്പെടേണ്ട തിന്മയാണ്. വിശുദ്ധ ഖുര്‍ആനിന്റെ സൂക്തങ്ങള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും അതിനൊരു പഴുതും ലഭിക്കില്ല. മറ്റുസൂക്തങ്ങളെയെല്ലാം അവഗണിച്ച് ജബ്ബാര്‍ ചെയ്യുമ്പോലെ ചില സൂക്തങ്ങള്‍ക്ക് എടുത്ത് തന്റെതായ വ്യാഖ്യാനം നല്‍കിയാല്‍ അത് സാധിക്കും. എന്ന് വെച്ചാല്‍ ആ പൊട്ടിത്തെറിക്കുന്ന തീവ്രവാദികളും ഇദ്ദേഹവും ഒരേ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് ചുരുക്കം.

CKLatheef പറഞ്ഞു...

ea jabbar said..

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -

ഈ പ്രസ്താവന സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണല്ലോ ചില സൂക്തങ്ങള്‍ കോപ്പിചെയ്തത്. അതില്‍ അദ്ദേഹ തലക്കെട്ടുനല്‍കിയ അന്യമത നിന്ദ ലഭിക്കുമോ. കുറേ സൂക്തങ്ങള്‍ യുദ്ധസന്ദര്‍ഭത്തില്‍ സ്വന്തം മാതാപിതാകളാണെങ്കിലും അവര്‍ മറുപക്ഷത്താണെങ്കില്‍ സൂക്ഷമത കാണിക്കണം എന്ന് ഉപദേശിക്കുന്നതാണ്. പരുഷമായി പെരുമാറാനും ആയുധമെടുത്തവരെ ആക്രമിക്കാനുമുള്ള (പ്രയോഗത്തില്‍ വ്യത്യാസമുണ്ടെങ്കിലും) കല്‍പനയില്‍ എന്താണിത്ര അത്ഭുതത്തിന് അവകാശമുള്ളത്. അതും ഇതുപോലുള്ള ലേഖനങ്ങളിലൂടെയും മാധ്യമ പക്ഷപാതിത്വത്തിലൂടെയും വര്‍ഗീകരിക്കപ്പെട്ട മനസ്സിനാല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപെടുന്നവരോട് സഹതപിക്കുന്നവരെ തീവ്രവാദികളാക്കുന്ന സാഹചര്യത്തില്‍ നിന്ന് കൊണ്ട് പ്രത്യേകിച്ചും. ഇനിയും ചില സൂക്തങ്ങള്‍ പ്രവാചകന്റെ കാലത്ത് നിലനിന്നിരുന്ന ചില ദര്‍ശനങ്ങളെ നിരൂപണം ചെയ്തുകൊണ്ടും അതേ തിന്‍മയില്‍ തുടര്‍ന്നാല്‍ ദൈവിക ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കുന്ന സൂക്തങ്ങളാണ്. അത്തരം സൂക്തങ്ങള്‍ ഇതിലില്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവികമാണെന്നും മുഹമ്മദ് നബി പ്രവാചകനാണെന്നും പറയുന്നതില്‍ എന്തെര്‍ഥം.

മുക്കുവന്‍ പറഞ്ഞു...

പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്... yes I would agree with kaali.. this sentence is incorrect... it should have been “പ്രവാചകാ, ഞാനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്!”

പള്ളിക്കുളം.. പറഞ്ഞു...

വായിൽ വിരലിട്ടാൽ കടിക്കാത്ത തരം മതത്തെയാണ് ജബ്ബാറും കൂടെയുള്ള ചിങ്കാരി മേളക്കാരും ഇസ്ലാമിൽ പ്രതീക്ഷിക്കുന്നത്. ഇതുവല്ലതും നടപ്പുള്ളതാണോ എന്നു ചോദിച്ചാൽ ഉത്തരമില്ല. ഏറ്റവും കുറഞ്ഞത് ജബ്ബാറിനെപ്പോലെ ഹിംസാത്മകമായ വാദങ്ങൾ കൊണ്ടു നടക്കുന്നവർ ഭൂലോകത്ത് ജീവിച്ചിരിക്കുമ്പോൾ അത് ഒട്ടും സാധ്യമല്ല. അയൽ രാജ്യങ്ങളിലേക്ക് മിസൈൽ കൂർപ്പിച്ചു നിർത്താത്ത എത്ര രാജ്യങ്ങളുണ്ട് ഭൂലോകത്ത്? സഹനസമരത്തിന്റെ വക്താവും അഹിംസയുടെ പ്രചാരകനുമായ മഹാത്മാ ഗാന്ധി ഇന്ത്യക്ക് എന്നെങ്കിലും ഒരു സൈന്യത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടോ? പറയാനാവില്ല. യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന ഒരു വിശുദ്ധാത്മാവിനും അത് പറ്റില്ല. ധർമ്മ യുദ്ധ പാഠങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്.

ഗീതയും രാമായണവും മഹാഭാരതവും ഒക്കെ ധർമ്മ സമരത്തിന്റെ കഥകളാണ്. ധർമ്മ സമരങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. ഇസ്ലാമിലെ യുദ്ധപാഠങ്ങൾ സമാധാനത്തെ മുൻ‌നിർത്തിയുള്ളതാണ്. വീട്ടിൽ നിന്ന് ആട്ടിയകറ്റപ്പെടുന്ന ഫലസ്ത്വീനിലെ പാണ്ഡവന്മാർക്ക് തണലായി മാറുന്നത് ജബ്ബാർ വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഖുർ‌ആനിക സൂക്തങ്ങളാണ്. ആ സൂക്തങ്ങൾ പ്രസരിപ്പിക്കുന്ന ഊർജ്ജം പീഡിതരുടേയും മർദ്ദിതരുടേയും സിരകളിലെ തളർച്ചയകറ്റുവാൻ എക്കാലവും പര്യാപ്തമാണ്.

ജബ്ബാർ സ്വന്തം ചിന്തകളെ എഡിറ്റ് ചെയ്യുക. തലച്ചോറിലെ വിഷം ഡ്രെയിൻ ചെയ്തു മനുഷ്യരില്ലാത്ത ഏതെങ്കിലും മറിയാനാ കിടങ്ങുകളിൽ കല്ലുകെട്ടിത്താഴ്ത്തുക. മനുഷ്യത്വമില്ലാത്ത യുക്തിവിചാരത്തിന്റെ കാലം നിലച്ചുപോട്ടെ!!

YUKTHI പറഞ്ഞു...

ഒരാത്മാവിനെയും കൊല്ലരുതെന്ന് ശാഠ്യം പിടിക്കുന്ന ഒരു വ്യവസ്ഥയും വിജയിച്ചിട്ടില്ല. ധിക്കാരത്തിന്റെയും അംശങ്ങളുണ്ട്. ....... ഇത്തരം പ്രതിക്രിയാ നിയമം വ്യക്തികളല്ല വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. അവ ആ രാജ്യത്തെ ഭരണകൂടമാണ്.

താങ്കള്‍ ഈ പറയുന്ന കാര്യം മനുഷ്യനിര്‍മ്മിതമായ ഭരണ വ്യവസ്ഥിതിയുടെതാണ്. ഞാന്‍ സൂചിപ്പിച്ചത് ദൈവം അവതരിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഖുര്‍ ആന്‍ സൂക്തത്തിലെതും. "ആത്മാവ്" എന്ന് സാധാരണഗതിയില്‍ രാജ്യങ്ങളുടെയോ സമൂഹങ്ങളുടെയോ നിയമങ്ങളിലോ / ഭരണ വ്യവസ്ഥിതിയിലോ ഉപയോഗിച്ച് കാണാറില്ല.

തീവ്രവാദികള്‍ താങ്കളെപ്പോലെ ഇസ്‌ലാമിനെ മനസ്സിലാകാതെ വികാരം കൊണ്ട് ചാടിപുറപ്പെട്ട അല്‍പന്‍മാര്‍ മാത്രം. അവര്‍ ആയിരങ്ങളെ കൊന്നൊടുക്കി എന്ന വെക്കുക. അവരുടെ രക്തത്തിന് എന്ത് പവിത്രതയാണ് പിന്നീടുള്ളത്. താങ്കളെപോലുള്ളവരാണ് ആ തീവ്രവാദികളും. രണ്ടുകൂട്ടര്‍ക്കും ഇല്ലാത്തത് ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള ക്ഷമ.

അല്‍പ്പം മുകളില്‍ ബീമാപള്ളി താങ്കളെ അഭിനന്ദിച്ചുകൊണ്ട് എഴുതിയത് " ജബ്ബാര്‍ മാഷ്‌ അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അല്‍പ്പം പ്രകോപനകരമായിട്ടും സംയമനത്തോടെ താങ്കള്‍ നല്‍കിയ മറുപടി അഭിനന്ദനീയം" എന്നാണ്. ഞാന്‍ താങ്കള്‍ക്കു / ഇസ്ലാമിന് എന്ത് പ്രകോപനം ഉണ്ടാകിയിട്ടാണ് എന്നെ അല്‍പന്‍ / തീവ്രവാദി എന്നൊക്കെ വിളിക്കുന്നത്‌? കമന്റുകള്‍ക്ക് മറുപടി എഴുതുമ്പോള്‍ ദയവായി വികാരം നിയന്ത്രിച്ചു വിവേകം പ്രകടിപ്പിക്കുക. താങ്കളും കുറച്ചുകൂടി ക്ഷമ കാണിക്കുക - ഇസ്‌ലാമിനെ മനസ്സിലാക്കി തരുവാന്‍.

യുക്തി എന്ന് പേര് വെച്ചത് കൊണ്ട് യുക്തിയുണ്ടാകണം എന്നില്ലല്ലോ

ഇന്നലെ ഒരു മലയാളം പത്രത്തില്‍, "തടിയന്ടവിട നസീര്‍" എന്ന തീവ്രവാദി, കേരളത്തില്‍ മൂന്നു പേരെ വധിക്കുവാന്‍ പദ്ധതി തയ്യറാക്കിയിരുന്നതായി അന്വേഷണ ഉദ്ദ്യോഗസ്ഥരോട് സമ്മതിച്ചതായി വാര്‍ത്ത ഉണ്ടായിരുന്നു. അതിനു അയാള്‍ പറയുന്ന കാരണം ആ മൂന്നുപേര്‍ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആയിരുന്നു എന്നാണ്. ഒരാള്‍ മത പണ്ഡിതനായ റഹിം പൂക്കടശ്ശേരി, മറ്റു രണ്ടുപേര്‍ മുസ്ലിം സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന അന്യമതസ്ഥര്‍ ആയിരുന്നു എന്നും ആ വാര്‍ത്തയില്‍ പറയുന്നു. ഇങ്ങനെ ഒരു വാര്‍ത്ത വായിച്ച ഞാന്‍ " ഖുര്‍ ആന്‍ സൂക്തം സ്വന്തം ഇഷ്ട്ടപ്രകാരം വ്യാഖ്യാനിക്കുവാനുള്ള അവസരം കൂടി നല്‍കി " എന്ന് എഴുതിയാല്‍ അതില്‍ എന്ത് യുക്തിയില്ലായ്മയാണ് ഉള്ളത് ?

വാര്‍ത്ത ഉണ്ടായിരുന്ന പത്രത്തിന്റെ ലിങ്ക് :
http://www.mathrubhumi.com/online/malayalam/news/story/245549/2010-04-06/kerala

CKLatheef പറഞ്ഞു...

ഒന്നാമതായി ഞാന്‍ ഇവിടെ സംവാദത്തിലേര്‍പ്പെടുന്നവരില്‍നിന്ന് പ്രതീക്ഷിക്കുന്നത് സ്വന്തം മേല്‍വിലാസത്തില്‍ പങ്കെടുക്കാനുള്ള സന്മനസ്സാണ്. പിന്നീട് പോസ്റ്റും കമന്റുകളും ശ്രദ്ധയോടെ വായിക്കുക എന്നതും. ഇവിടെ അല്‍പന്‍ തീവ്രവാദി എന്നൊന്നും വിളിച്ചത് താങ്കളെയോ ഇവിടെ ചര്‍ചയില്‍ പങ്കെടുത്ത ആരെയെങ്കിലോ അല്ല എന്ന് ആ വരികള്‍ ശ്രദ്ധിച്ച് വായിച്ചിരുന്നെങ്കില്‍ മനസ്സിലാകുമായിരുന്നു. കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കാതെ തടിയന്റെവിട നസീറിന്റെതെന്ന് പറഞ്ഞ് പോലീസെന്ത് പറഞ്ഞാലും അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും ചെറിയ ഒരവസരം ലഭിച്ചാല്‍ അവ കാണുന്നിടത്ത് ചര്‍ദ്ദിക്കുകയും ചെയ്യുന്ന താങ്കളെപ്പോലുള്ള യുക്തികള്‍ ആദ്യം കാണിക്കേണ്ടത് അല്‍പം യുക്തിബോധം തന്നെയാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ജബ്ബാര്‍ മാഷിന്റെ ശ്രമം വിജയിക്കുമ്പോള്‍ ഉണ്ടാകുന്നത് വംശവെറി നിറഞ്ഞ മുക്കുവന്‍മാരും പ്രവര്‍ത്തിക തലത്തില്‍ ചില നസീറുമാരുമാണ്. അത്തരം നസീറുമാരെ ഇസ്‌ലാമിന്റെ വക്താക്കളായി കാണുമ്പോഴാണ് വിചാരവും യുക്തിയും വഴിതെറ്റുന്നത്. അത്തരക്കാരോട് സഹതപിക്കാനല്ലാതെ ഇപ്പോള്‍ കഴിയില്ല.

CKLatheef പറഞ്ഞു...

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് ഇവിടെ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല.

ahmad പറഞ്ഞു...

Dear brother, plz change ur bg color,becoz i cant read.
with hope,

thanks
khan,

CKLatheef പറഞ്ഞു...

പ്രിയ സുഹൃത്തുക്കളേ,

പലരും എന്നോട് ഞാന്‍ സ്വീകരിച്ച പുതിയ ഡിസൈനില്‍ വായിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെ നേരിട്ട് വിളിച്ച് ഒരു സുഹൃത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ഇന്റെര്‍നെറ്റ് ബ്രൗസറിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് ഈ പ്രശ്‌നമെന്നാണ്. രണ്ടുകാര്യം ചെയ്യാന്‍ കഴിയും ഒന്ന് നിങ്ങളാവശ്യപ്പെടുന്നവിധം ഞാന്‍ പഴയ രൂപത്തിലേക്ക് മടങ്ങുക. മറ്റൊന്ന് അത്തരം പരാതികളുള്ളവര്‍ മോസില്ല ഫയര്‍ഫോക്‌സ്, എക്‌സ്‌പ്ലോറര്‍, ക്രോം, ഓപറ ഇവയുടെ ഏതെങ്കിലും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുക. ഇവയിലെല്ലാം ശരിയായി വര്‍ക്ക് ചെയ്യുന്നു. ഞാന്‍ മുന്‍ഗണന നല്‍കുന്നത് ഫയര്‍ഫോക്‌സിനാണ് ചിലതില്‍ ഫോണ്ട് പ്രശ്‌നം കാണുന്നു. ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review