2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഇ.എ.ജബ്ബാറിനോട് കെ.കെ. ആലിക്കോയക്ക് പറയാനുള്ളത്.

 ഇ.എ. ജബ്ബാര്‍ ബൂലോകത്ത് അപരിചിതനല്ല. അദ്ദേഹംത്തിന്റെ ഇസ്‌ലാം വിരുദ്ധ പോസ്റ്റുകള്‍ വായിക്കാത്തവര്‍ അപൂര്‍വമായിരിക്കും. അദ്ദേഹം തന്നെ പറയുന്നത് പോലെ ഇസ്‌ലാമിലെ നന്മ പറയാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരിക്കെ അതിലെ തിന്‍മകള്‍ ചൂണ്ടിക്കാണിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹ തല്‍പരതയില്‍ എന്നെ പോലുള്ളവര്‍ക്ക് സംശയമുണ്ടെങ്കിലും അതപ്രകാരം തന്നയായിരിക്കും എന്ന് തീര്‍ത്ത് പറയാനാവില്ല. ഇസ്ലാമിന്റെ തനിസ്വരൂപം എന്നാല്‍ തനിക്ക് ചുറ്റും കാണുന്ന അന്ധവിശ്വാസജഡിലമായ ആചാരരൂപമാണെന്നും. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതില്‍ ജബ്ബാര്‍ മാഷ് മുന്നില്‍ നില്‍ക്കുന്നു. അത് സത്യമല്ല എന്നുറപ്പുള്ളതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കാതിരിക്കുന്നത്. ഞങ്ങളുയര്‍ത്തുന്ന യുക്തിപരമായ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയുവോളം ജബ്ബാര്‍ മാഷിന്റെ സ്വസമുദായ സ്‌നേഹം കാപട്യമായി അവശേഷിക്കാനാണ് സാധ്യത. അതിനദ്ദേഹം തയ്യാറാകുമെന്ന് കരുതുന്നു.

അദ്ദേഹം ഖുര്‍ആനിലെ അബദ്ധങ്ങളും അരുതായ്മകളുമായി കാണുന്ന പരാമര്‍ശത്തിലെ സത്യാവസ്ഥ വ്യക്തമാക്കാന്‍ പലശ്രമങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. നാജ്, ചിന്തകന്‍, ശെബു, അസീസ്, സലാഹുദ്ദീന്‍, സുബൈര്‍ തുടങ്ങിയവരും അദ്ദേഹത്തിന്റെ മുസ്‌ലിംകളെ ഭീകരന്‍മാരും അപരിഷ്‌കൃതരും ആക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എം.എ ബക്കര്‍, കുരുത്തം കെട്ടവന്‍, വേണു ഗോപാല്‍ എന്നിവരും മറുപടി നല്‍കി. നല്‍കപ്പെട്ട മറുപടികള്‍ നിലനിര്‍ത്തി അതിനോട് മാന്യമായിത്തന്നെ പ്രതികരിച്ചു (അദ്ദേഹത്തിന്റെ ശൈലിയനുസരിച്ച്). ഇപ്പോള്‍ അദ്ദേഹത്തോട് കാര്യമായി സംവദിച്ചുകൊണ്ടിരിക്കുന്നത് കെ.കെ. ആലിക്കോയ എന്ന നവാഗത ബ്ലോഗറാണ്. അദ്ദേഹത്തിന്റെ ഒരു മെയില്‍ ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

ജബ്ബാര്‍ മാഷ് ഖുര്‍ആനിലെ സ്വര്‍ഗത്തെയും അതിലെ സൗകര്യങ്ങളെയും പരിഹസിച്ചത് വായിച്ചവര്‍ക്ക് അതിനെതിരെയുള്ള പ്രതികരണവും ലഭിക്കാതെ പോകരുത് എന്നുള്ളതിനാല്‍ അദ്ദേഹത്തിന്റെ മെയില്‍ വായനക്കും ചര്‍ചക്കുമായി ഇവിടെ നല്‍കുകയാണ്.  അതേ പ്രകാരം ജബ്ബാര്‍ മാഷിന്റെ ഒരു വാദമാണ് ഇസ്‌ലാം പ്രചരിച്ചത് സമാധാനമാര്‍ഗത്തിലൂടെയല്ല അക്രമത്തിലൂടെയാണ് എന്നത്. ഇതിനും ചരിത്രപരമായ സാക്ഷ്യം ലഭിക്കുകയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ സമാധാനത്തെക്കുറിക്കുന്ന സൂക്തങ്ങളെല്ലാം മക്കയിലവതരിച്ചതാണെന്നും മദീനയില്‍ ചെന്നപ്പോള്‍  അതെല്ലാം മാറ്റിവെച്ച് അക്രമത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തുവെന്നുമാണ് ജബ്ബാര്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. സത്യത്തെ കഴുത്ത് ഞെരിച്ചു കൊണ്ടെ ഈ വാദം സ്ഥാപിക്കാന്‍ കഴിയൂ. പതിവുപോലെ വിഷയത്തില്‍നിന്ന് തെന്നിയിട്ടുണ്ടെങ്കിലും. ആ വാദം എത്രമാത്രം അസംബന്ധമാണ് എന്ന് വ്യക്തമാക്കാന്‍ ഈ ചര്‍ച ഉപകരിക്കും. ആലിക്കോയ എഴുതിയത് വായിക്കുക:
 
[[[ ജബ്ബാര്‍ എഴുതി: "സ്വര്‍ഗ്ഗവും നരകവുമൊക്കെ ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. "

മക്കയിലെ മുശ്‌രിക്കുകളുടെ സംവാദ പരാജയവും ഇങ്ങനെത്തന്നെ ആയിരുന്നു. ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു. "ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്."(ഖുര്‍ആന്‍ 41: 26-28)

ഈ സൂക്തം മൌദൂദി വ്യാഖ്യാനിക്കുനു:

 'നബി(സ)യുടെ പ്രബോധനം പരാജയപ്പെടുത്താന്‍ നിശ്ചയിച്ച മക്കയിലെ അവിശ്വാസികള്‍ അവലംബിച്ച പരിപാടികളിലൊന്നായിരുന്നു ഇത്. ഖുര്‍ആന്‍ ജനഹൃദയങ്ങളിലുളവാക്കുന്ന പ്രതികരണത്തെക്കുറിച്ചും അത് കേള്‍പ്പിക്കുന്ന ആളുടെ അവസ്ഥയെയും അത്തരം ഒരു വ്യക്തിത്വം അത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പ്രതിഫലനശക്തിയെയും കുറിച്ചും അവര്‍ക്ക് നന്നായറിയാമായിരുന്നു. ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക, കൂക്കും ചൂളവുമിടുക, സന്ദേഹങ്ങളും വിമര്‍ശനങ്ങളും തുരുതുരാ ഉന്നയിക്കുക, അങ്ങനെ അദ്ദേഹത്തിന്റെ ശബ്ദം ആര്‍ക്കും കേള്‍ക്കാനാവാത്തവണ്ണം രംഗം ശബ്ദമുഖരിതമാക്കുക, ഇത്തരം സൂത്രങ്ങളിലൂടെ അല്ലാഹുവിന്റെ പ്രവാചകനെ തോല്‍പിച്ചുകളയാമെന്നായിരുന്നു അവരുടെ വിചാരം.'

നബിയുടെ പ്രബോധനം പരാജയമായിരുന്നുവെങ്കില്‍  എന്തിനായിരുന്നു ഈ കുരവയിടല്‍?

ഇസ്‌ലാമിന്‍റെ പ്രബോധന വിജയത്തിന്ന് ത്ടയിടാന്‍  വേണ്ടി മക്കയിലെ അവിശ്വാസികള്‍ പ്രയോഗിച്ച മറ്റൊരു തന്ത്രം ഖുര്‍ആന്‍ വിവരിക്കുന്നു:

"വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. (31:6,7)

ഈ സൂക്തത്തിന്‌ മൌദൂദിയുടെ വ്യാഖ്യാനം:

"ഇബ്നു ഹിശാം മുഹമ്മദുബ്നു ഇസ്ഹാഖിനെ ഉദ്ധരിക്കുന്നു: മക്കയില്‍ നിഷേധികളുടെ സകലവിധ പ്രതിലോമ പ്രവര്‍ത്തനങ്ങളെയും അതിജയിച്ചുകൊണ്ട് നബി(സ)യുടെ സന്ദേശം പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ നള്റുബ്നു ഹാരിസ് ഖുറൈശികളോടു പറഞ്ഞു: `നിങ്ങള്‍ ഇയാള്‍ക്കെതിരില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ടൊന്നും ഫലമില്ല. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയവനാണ് ഇയാള്‍. ഇന്നേവരെ ഇയാള്‍ സ്വഭാവചര്യകളില്‍ സര്‍വോല്‍കൃഷ്ടനായിരുന്നു. വിശ്വസ്തതയില്‍ എല്ലാവരുടെയും മുമ്പിലായിരുന്നു. ഇന്നിതാ നിങ്ങള്‍ പറയുന്നു; അയാള്‍ ജ്യോത്സ്യനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ. ഇതൊക്കെ ആരാണ് വിശ്വസിക്കുക?! മാന്ത്രികന്മാര്‍ ഏതുതരം സൂത്രങ്ങളാണവലംബിക്കുകയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നോ? ഒരു ജ്യോത്സ്യന്‍ ഏതുതരം വര്‍ത്തമാനങ്ങളാണ് പറയുകയെന്ന് ജനങ്ങള്‍ക്കറിയില്ലേ? കവിതയെയും കവികളെയും കുറിച്ച് ആളുകള്‍ തീരേ അജ്ഞരാണോ? ഭ്രാന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണോ? ഈ ആരോപണങ്ങളില്‍ ഏതാണ് മുഹമ്മദി(സ)ന്ന് യോജിക്കുക; അത് വിശ്വസിപ്പിച്ച് ജനങ്ങളെ അയാളില്‍നിന്നകറ്റുവാന്‍? നില്‍ക്കട്ടെ, ഞാനിതിനൊരു വിദ്യകണ്ടിട്ടുണ്ട്.` അനന്തരം അയാള്‍ ഇറാഖിലേക്കു പോയി. അവിടെനിന്ന് അനറബി രാജാക്കന്മരുടെ ചരിതങ്ങളും റുസ്തം കഥകളും ശേഖരിച്ചുകൊണ്ടുവന്ന് മക്കയില്‍ കഥാസദസ്സുകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ ജനശ്രദ്ധ ഖുര്‍ആനില്‍നിന്നകന്ന് കഥകളില്‍ മുഴുകിക്കൊള്ളുമല്ലോ. (സീറത്തു ഇബ്നിഹിശാം വാള്യം 1, പേജ് 320-321) ഇതേ നിവേദനം `അസ്ബാബുന്നുസൂലി`ല്‍ വാഹിദി , കല്‍ബിയില്‍ നിന്നും മുഖാതിലില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ഇപ്രകാരംകൂടി പ്രസ്താവിച്ചിരിക്കുന്നു: നള്ര്‍ ഈ ഉദ്ദേശ്യാര്‍ഥം ഗായികകളായ ദാസികളെക്കൂടി വാങ്ങിക്കൊണ്ടുവന്നിരുന്നു. ആരെങ്കിലും പ്രവാചകന്റെ പ്രബോധനത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടാല്‍ അയാള്‍ക്ക് ഒരു ദാസിയെ ഏല്‍പിച്ചുകൊടുക്കും. അവളോട് പറയും: `നന്നായി ആടിപ്പാടി ഇദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി മറ്റേ ഭാഗത്തു നിന്നകറ്റണം.` മഹാ ധിക്കാരികള്‍ എക്കാലത്തും തുടര്‍ന്നുവന്നിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. സാധാരണക്കാരെ കളിതമാശകളുടെയും കഥകളുടെയും സംസ്കാരത്തില്‍ മുക്കിക്കളയാന്‍ ശ്രമിക്കുക. അങ്ങനെ അവരെ ഗൌരവമുള്ള ജീവിത പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ മഹാനാശത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചും ഒട്ടും ബോധമില്ലാത്തവരാക്കിത്തീര്‍ക്കുക. `ലഹ്വുല്‍ ഹദീസി`ന്റെ ഈ വ്യാഖ്യാനം നിരവധി സഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്."

(ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു ഹിഷാം, വാഹിദി, ഇബ്‌നു അബ്ബാസ് എന്നിവരെയാണ്‌ മൌദൂദി അവലംബിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.)

ഇസ്‌ലാമിക പ്രബോധനം പരാജയമായിരുന്നുവെങ്കില്‍, സംവാദത്തില്‍ മുശ്‌രിക്കുകള്‍ വിജയിച്ചു നില്‍ക്കുകയായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇത്തരം 'ശ്രദ്ധ തിരിക്കല്‍' പരിപാടികള്‍ അവര്‍ നടത്തിയിരുന്നത്? മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രമുള്ള ആളുകളെ യുദ്ധം തുടങ്ങുന്നതിന്ന് വളരെ മുമ്പ് തന്നെ പ്രവാചകന്ന് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് ആര്‍ക്കാണറിയാത്തത്? Read: thafheem.net

........
Alikoya: ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

-----
Jabbar: ‘ഖുര്‍ ആന്‍ സംവാദം‘ എന്ന എന്റെ ബ്ലോഗില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മുസ്ലിം സുഹൃത്തുക്കളും തുടക്കം മുതലേ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

Alikoya:

അപ്പോള്‍ നിങ്ങള്‍ തുല്യ ദുഖിതര്‍! ആ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. അതോടൊപ്പം ചില കാര്യങ്ങള്‍ ചോദിക്കട്ടെ:

1. അവിശ്വാസികള്‍ ആളുകളെ ഖുര്‍ആനില്‍ നിന്നകറ്റാന്‍ ശ്രമിച്ചത് എന്തിനായിരുന്നു?

2. ഖുര്‍ആന്‍ നടത്തിയ പ്രബോധനം വിജയമായിരുന്നുവെന്നും അത് ആളുകളെ ആകര്‍ഷിച്ചിരുന്നു എന്നുമല്ലേ അതിന്നര്‍ത്ഥം?

3. അത് ആളുകളെ ആകര്‍ഷിച്ചിരുന്നില്ലെങ്കില്‍ പിന്നെ അകറ്റാന്‍ ശ്രമിച്ചതെന്തിനായിരുന്നു?

4. സംവാദത്തില്‍ ഖുര്‍ആന്‍ പരാചയപ്പെടുകയാണ്‌ ചെയ്തിരുന്നതെങ്കില്‍, അത് അങ്ങനെ പരാചയപ്പെടട്ടെ എന്ന് കരുതി വെറുതെ വിട്ടാല്‍ പോരായിരുന്നോ?

5. മറ്റു രീതിയില്‍ ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍ ഒന്ന് മനസ്സിലാക്കി നോക്കണമെന്ന് ആളുകള്‍ക്ക് തോന്നുമായിരുന്നില്ലേ? അങ്ങനെ തോന്നിയതായി ചരിത്രത്തിലുണ്ടോ?

6. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുകയും എന്നിട്ട് ഖുര്‍ആന്‍ കേള്‍ക്കാനോ വായിക്കാനോ ശ്രമിക്കുകയും അങ്ങനെ അയാള്‍ ഇസ്‌ലാമിന്‍റെ കടുത്ത വിരോധിയായി മാറുകയും ചെയ്തതിന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമോ?

7. ഇബ്‌നു ഹിഷാം, ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു അബ്ബാസ്, വാഹിദി എന്നിവര്‍ ഇതിനെക്കുറിച്ച് വല്ലതും എഴുതിയത് താങ്കള്‍ കണ്ടിട്ടുണ്ടോ?
.....
താങ്കള്‍ നേരത്തെ എഴുതിയിരുന്നു: "അങ്ങനെയൊന്നുമല്ല സുഹൃത്തേ ഈ നിഗമനത്തിലെത്തിയത്. ചരിത്രമൊക്കെ നന്നായി മനസ്സിലാക്കിത്തന്നെയാണ്."
............

ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............

1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?

2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?

3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?

4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/സുമാര്‍ എത്ര പേരുണ്ടായിരുന്നു?

5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?

6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?

8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു? ]]]

ആലിക്കോയയും മെയില്‍ ഇവിടെ അവസാനിക്കുന്നു. ചര്‍ച വീക്ഷിക്കാന്‍ ബന്ധപ്പെട്ട ലിങ്കുകള്‍ സന്ദര്‍ശിക്കുക.

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഖുര്‍ആനിലെ സ്വാര്‍ഗമോ നരകമോ പരാമര്‍ശിച്ചു പോയാല്‍ ജബ്ബാര്‍ മാഷ് ഉടന്‍ വന്ന് തന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് നല്‍കി പോകൂം. അതേ പ്രകാരം ഇസ്‌ലാം സമാധാനത്തിന്റെ ദര്‍ശനമാണെന്ന് സൂചിപ്പിച്ചു പോയാല്‍ ഇസ്ലാമിനെ ക്രൂരതയായി വ്യാഖ്യാനിക്കുന്ന തന്റെ ഏതെങ്കിലും ഒരു പോസ്റ്റിലേക്ക് അദ്ദേഹം ഒരു ലിങ്കും നല്‍കും. പലപ്പോഴും ഇത്തരം നല്‍കപ്പെട്ട ലിങ്കുകള്‍ ഞാന്‍ ഡിലീറ്റു ചെയ്യുകയാണ് പതിവ്. ആവശ്യമായ ബ്ലോഗിലേക്ക് ഞാന്‍ തന്നെ ലിങ്ക് നല്‍കാറുണ്ട്. ഇവിടെയും അത് ആവര്ത്തിക്കുന്നു.

ഇവിടെയാണ് ഖുര്‍ആനിലെ സ്വര്‍ഗത്തെ വിചാരണ ചെയ്യുന്നത്.

ഇവിടെ സമാധാനം പാലിക്കാന്‍ കല്‍പിക്കുന്ന സൂക്തങ്ങളെയും.

CKLatheef പറഞ്ഞു...

ജബ്ബാര്‍ മാഷോട് ഇസ്്‌ലാമിന്റെ പക്ഷത്ത് നിന്ന് സംവദിച്ച ധാരാളം ആളുകളുണ്ട് അവരെ മനഃപൂര്‍വം വിട്ടുകളഞ്ഞതല്ല. എന്റെ മനസ്സില്‍ പെട്ടെന്ന് വന്ന ചില പേരുകല്‍ പറഞ്ഞതാണ്. പലരും ഞാന്‍ ബ്ലോഗില്‍ സജീവമാകുന്നതിന് മുമ്പായിരുന്നു. ജബ്ബാര്‍ മാഷിന്റെ ഈ ബ്ലോഗുകളും സംവാദങ്ങളുമൊക്കെ അദ്ദേഹം ചെയ്യുന്നത് ഇസ്്‌ലാമെന്ന മതത്തില്‍നിന്ന് മുസ്്‌ലിംകളെ രക്ഷപ്പെടുത്താനാണെന്നാണ് വാദം. എന്നാല്‍ ഇവിടെ വരുന്ന അല്‍പം മതത്തെക്കുറിച്ചറിയുന്ന മതവിശ്വാസം കൊണ്ടുനടക്കുന്ന മുഴുവന്‍ പേരും ഒന്നിച്ച് പറയുന്നു. "ഞങ്ങളുടെ മതം ഞങ്ങള്‍ക്ക് ബന്ധനമല്ല. അത് ഞങ്ങള്‍ക്ക് പല ചങ്ങലകളില്‍നിന്നും മോചനം നല്‍കി. ലോകര്‍ക്കും അത് അതേ വിധം സഹായകമാകും താങ്കളുടെ ശ്രമം ഇസ്‌ലാമിനെയും ഖുര്‍ആനെയും ഇല്ലാതാക്കാനാണെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല."

കാലം അത് തെളിയിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

CKLatheef പറഞ്ഞു...

പ്രവാചകന്‍ മുഹമ്മദ് നബി നിര്‍വഹിച്ച മുഖ്യദൗത്യമെന്ത്. ഖുര്‍ആന്‍ അത് ഇങ്ങനെ പറയുന്നു:

['അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.'] വ്യാഖ്യാനം ഇവിടെ

ഇവിടെ അവര്‍ എന്ന് പറയുന്നത് മുസ്ലിംകള്‍ എന്ന അര്‍ഥത്തിലല്ല. അക്കാലത്തെ മനുഷ്യരായിരുന്നു. അവരെ അവരെ അടിമകളാക്കി അടക്കി ഭരിച്ചിരുന്ന അക്രമികളായ റോമന്‍ പേര്‍ഷ്യന്‍ ഭരണാധികാരികളില്‍ നിന്നുള്ള മോചനവും അതില്‍ പെടും. തദ്ദേശീയരുടെ സഹായത്തോടെ അവര്‍ക്കെതിരെ നടത്തപ്പെട്ട യുദ്ധങ്ങളെയൊക്കെ മറ്റുമതസമൂഹങ്ങള്‍ക്കെതിരെയുള്ള യുദ്ധമായി വ്യാഖ്യാനിച്ചാണ് ജബ്ബാറിനെ പോലുള്ളവര്‍ താന്‍ പറയുന്നതില്‍ കുറെയൊക്കെ സത്യമുണ്ടെന്ന് വരുത്തിതീര്‍ക്കുന്നത്. ഇസ്ലാമിക ചരിത്രത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതമാത്രമാണ് അവരുടെ കൈമുതല്‍.

എന്നിരിക്കെ ഈ വിമോചന ദര്‍ശനം ഞങ്ങളില്‍നിന്ന് തട്ടിത്തെറിപ്പിച്ച ശേഷം യുക്തിവാദികള്‍ ഞങ്ങള്‍ക്ക് എന്താണ് പകരം നല്‍കുന്നത് എന്നും ചിന്തിക്കേണ്ടതില്ലേ. മറ്റാര്‍ക്കും അതിന്റെ ആവശ്യമില്ലെങ്കിലും മുസ്ലിംകള്‍ക്കെങ്കിലും അങ്ങനെ ചിന്തിക്കാതിരിക്കാനാവില്ലല്ലോ.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ജബ്ബാര്‍ മാഷുമായി സംവദിക്കുമ്പോഴുള്ള പ്രധാന പ്രശ്നം ഇവിടെ ചൂണ്ടിക്കാട്ടിയത് പോലെ, അദ്ദേഹം ഇസ്ലാമിനുമേല്‍ വെച്ച് കെട്ടുന്ന വാദങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കണം എന്ന അദ്ദേഹത്തിന്റെ വാശിയാണ്. അങ്ങിനെയല്ല ഇസ്ലാമിന്റെ നിലപാട് എന്ന് ചൂണ്ടിക്കാട്ടിയാല്‍ പോലും അദ്ദേഹം പറയും, വരികള്‍ക്കിടയില്‍ വായിക്കണം എന്ന്. ഏതായാലും കെ കെ ആലിക്കോയക്ക് ഭാവുകങ്ങള്‍.

ചിന്തകന്‍ പറഞ്ഞു...

ജബ്ബാർ മാഷ് കുതറിച്ചാടി വിഷയാം മാറ്റാൻ പതിനെട്ടാമത്തെ അടവും പയറ്റുന്നുണ്ട്. എന്നാൽ ആലിക്കോയ മാഷ് വിഷയാധിഷ്ഠിതമായി തന്നെ ചർച്ച മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നത് കൊണ്ട് ജബ്ബാർ മാഷിന്റെ പഴയ നമ്പറുകളൊന്നും അത്രക്കങ്ങോട്ട് ഫലിക്കുന്നില്ല.

ഏതായാലും ആ ചർച്ചയെകുറിച്ചുള്ള ഈ വിലയിരുത്തൽ ഉചിതമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review