2010, നവംബർ 27, ശനിയാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ.  ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ അതല്ല അതിനൊരു തിരുത്തോ എന്ന വിഷയമാണ് ഇവിടെ തുടര്‍ന്ന് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോപ്പിയെന്ന് പറയുന്നവര്‍ ഈ പോസ്റ്റിനോട് വിയോജിക്കുന്നവരും ദൈവികമായ തിരുത്തല്‍ എന്ന് പറയുന്നവര്‍ ഇതിനോട് യോജിക്കുന്നവരുമാണ് രണ്ട് കൂട്ടര്‍ക്കും ചര്‍ചയിലേക്ക് സ്വാഗതം.


നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്ത‍ന്‍)  എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. 

വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ ‍.

കാര്യം ഇങ്ങനെയായിരിക്കെ മുഹമ്മദ് എന്ന വ്യക്തി സ്വയം രചിച്ച് പറഞ്ഞതാണെന്നും അതിന് ബൈബിള്‍ അവലംബിച്ചുമെന്നും വിശ്വസിക്കുന്നവരാണ് ഖുര്‍ആന്റെ ദൈവികത നിഷേധിക്കുന്നതില്‍ മഹാഭൂരിപക്ഷവും. യുക്തിവാദികള്‍ പൊതുവെ ഈ വിഭാഗത്തിലാണ് എന്നാണ് അവരുടെ പോസ്റ്റുകളില്‍നിന്നും കമന്റുകളില്‍നിന്നും വ്യക്തമാകുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാമെങ്കില്‍ മുഹമ്മദ് നബിക്ക് അല്‍പം സ്ഥാനമാനങ്ങളൊക്കെ അവര്‍ നല്‍കും അതീവ പ്രതിഭാശാലി, മഹാ ബുദ്ധിമാന്‍ എന്നൊക്കെ തല്‍കാലം അംഗീകരിക്കാനും അവര്‍ക്ക് മടിയില്ല. ഖുര്‍ആന്റെയും ബൈബിളിന്റെയും ദൈവികത അവര്‍ അംഗീകരിക്കില്ലെങ്കിലും ഖുര്‍ആനോട് അവര്‍ക്ക് എന്തെന്നില്ലാത്ത വിരോധമുണ്ട്. ഖുര്‍ആന്‍ ചെലുത്തുന്ന സ്വാധീനവും ബൈബിളിന്റെ ആ കാര്യത്തിലുള്ള നിസ്സഹായതയുമായിരിക്കാം അതിന് കാരണമെന്ന് ഞാന്‍ ഊഹിക്കുന്നു.


ക്രൈസ്തവരെ സംബന്ധിച്ച് ഈ നിലപാടിനോട് യോജിക്കാനാവില്ല. ബൈബിള്‍ ദൈവപ്രോക്തമെന്ന് വാദിക്കുന്നതോടൊപ്പം ഖുര്‍ആന്‍ അതല്ലെന്ന് വരുത്തുകയും ചെയ്യേണ്ടതിനാല്‍ ബൈബിളില്‍നിന്ന് മുഹമ്മദ് പകര്‍ത്തിയെഴുതി എന്നതല്ലാതെ മറ്റൊരു സമീപനം ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്ക് സാധ്യമല്ല. അങ്ങനെ ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുമൊക്കെ അവര്‍ക്ക് അവകാശമുണ്ട്. അതേ പ്രകാരം തന്നെ വകവെച്ചുകൊണ്ടുക്കേണ്ടതാണ് അതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നന്വേഷിക്കാനുള്ള അവകാശവും. അതിനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.

മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.

മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്നത് കളകളഞ്ഞ ഏകദൈവത്വമായിരുന്നില്ലന്ന് വളരെ വ്യക്തമാണ്. ബഹുദൈവത്വവുമായി താത്വികമായി യോജിച്ചിരുന്നില്ലെങ്കിലും ബിംബാരാധനയും ത്രിത്വസങ്കല്‍പവും ഇസ്ലാം പഠിപ്പിച്ച ഏകദൈവത്വ വീക്ഷണത്തിന് നിരക്കുന്നതായിരുന്നില്ല. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

'അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ യാതൊരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, അവര്‍ക്ക് ശാശ്വതമായി വസിക്കാവുന്ന ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു; അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതിനും. അവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായ്കളില്‍നിന്നുതിരുന്നത് ഗുരുതരമായ വാക്കു തന്നെ, കേവലം കള്ളമാണവര്‍ പറയുന്നത്. '(18: 1-5).

(5:72) മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. (73-74) അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. (75) മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനുമുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ സത്യവതിയായിരുന്നു. അവരിരുവരും ആഹാരം കഴിച്ചിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു മുമ്പില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്നു നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും നോക്കുക.'

ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. "അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.` സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ. '(4:157).

ഇത് വായിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്‍ ബൈബിളിന്റെ പകര്‍പ്പാണ് എന്ന് പറയാന്‍ കഴിയുമോ. ഇങ്ങനെയാണോ ഒരു ഗ്രന്ഥത്തില്‍നിന്ന് കോപ്പിയടിക്കുക. ഇവിടെ ഒരു പുതിയ അടിത്തറയില്‍നിന്ന് പുതിയ ഗ്രന്ഥം രൂപം കൊള്ളുക തന്നെയാണ്. എന്നാല്‍ ഈ ആശയവും പ്രബോധനവും പുതിയതാണ് എന്നതിന് വാദമില്ല. മറിച്ച് ദൈവത്തിങ്കല്‍ നിന്നുള്ള ശക്തമായ ഒരു തിരുത്താണ്. അല്ലായിരുന്നെങ്കില്‍ ആ വാചകങ്ങള്‍ക്ക് അത്രയും ദൃഢത ഉണ്ടാകുമായിരുന്നില്ല.  ഖുര്‍ആന്‍ ബൈബിളിനൊരു തിരുത്താണ് എന്ന പ്രസ്താവന മാത്രമേ നമ്മുടെ സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തൂ എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.   (തുടരും)

82 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

നാല്പത് വയസ്സുവരെ ഒരാള്‍ ഒരു കള്ളം പോലും പറഞ്ഞിട്ടില്ല എന്നത് അയാള്‍ ഭാവിയില്‍ കള്ളം പറയില്ല എന്നതിന് തെളിവാവില്ല.

999 തവണ നിങ്ങള്‍ ഒരു മുട്ടനാടിന് തീറ്റ കൊടുത്തു എന്നത് അടുത്ത തവണ നിങ്ങള്‍ അതിനെ അറുത്ത് തിന്നില്ല എന്ന പ്രസ്താവനയ്ക്ക് തെളിവാ‍കാത്ത പോലെ.

Unknown പറഞ്ഞു...

ഇനി ഖുര്‍ ആന്റെ കര്‍തൃത്വം മുഹമ്മദ് നിഷേധിച്ചതിനെപ്പറ്റി.

ഖുര്‍ ആന്‍ എന്ന പുസ്തകം മഹനീയമാവുന്നത് അത് ദൈവരചനയാണ് എന്ന് അനുയായികള്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണ്.

ഇതാ ഞാന്‍ മഹത്തായ ഒരു പുസ്തകം എഴുതിയിരിക്കുന്നു എന്ന് പറഞ്ഞ് മുഹമ്മദ് ഖുര്‍ - ആനും പൊക്കിപ്പിടിച്ച് ചെന്നിരുന്നെങ്കില്‍ അറബികള്‍ ഖുര്‍ - ആന്‍ അംഗീകരിക്കും എന്ന് ലത്തീഫ് കരുതുന്നുവോ ?

പലപ്പോഴും ഇത്തരം ഒളിച്ചുവെയ്ക്കലുകള്‍ മഹത്തായ വിജയങ്ങള്‍ക്ക് കാരണമാവാറുണ്ട്.

വാന്‍ മിഗറെന്‍ എന്നൊരു ചിത്രകാരന്‍ പണ്ട് തന്റെ ചിത്രങ്ങള്‍ മഹാചിത്രകാരനായ വെര്‍മീര്‍ വരച്ചതാണ് എന്നവകാശപ്പെട്ട് വിറ്റഴിച്ച ചരിത്രമുണ്ട്.

Unknown പറഞ്ഞു...

അടുത്തത് നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുന്നതിനെപ്പറ്റി

ലത്തീഫ് പറഞ്ഞ ഒരു കാര്യം തികച്ചും ശരിയാണ്.മുഹമ്മത് അന്നത്തെ നിലയ്ക്ക് ഒരു ബുദ്ധിമാനും മികച്ച സംഘാടകനും ആയിരുന്നു എന്ന് യുക്തിവാദികള്‍ ചിലര്‍ പറയും. അതേ സമയം മുഹമ്മദ് നിരക്ഷരനായിരുന്നു എന്ന് സ്ഥാപിയ്ക്കാന്‍ മുസ്ലീങ്ങള്‍ക്കാണ് താല്പര്യം.

ഒരു വ്യക്തിയ്ക്ക് അക്ഷരം അറിയില്ല എന്നത് അയാള്‍ ഒരു മണ്ടനായിരുന്നു എന്നതിന് തെളിവാവുന്നതെങ്ങനെ ? ഈ നാട്ടില്‍ അക്ഷരം അറിയാത്ത മുഴുവന്‍ പേരും മണ്ടന്മാരാണെന്നാണോ ലത്തീഫ് പറയുന്നത് ?

ഒരു ഉദാഹരണം നോക്കാം.
ലത്തീഫിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല. അതേ സമയം സൈബര്‍ ലോകവുമായി ഒരുപാട് കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ലത്തീഫ് ആഗ്രഹിക്കുന്നു. അങ്ങനെ തന്റെ അമ്പതാം വയസ്സില്‍ ലത്തീഫ് തന്റെ മകന്റെ സഹായത്തോടെ ഒരു ബ്ലോഗ് തുടങ്ങുന്നു. ലത്തീഫിന്റെ ആശയങ്ങള്‍ മകന്‍ ടൈപ്പ് ചെയ്യുന്നു. ബ്ക്ലോഗ് പ്രസിദ്ധമാവുന്നു.

കമ്പ്യൂട്ടര്‍ എന്തെന്ന് അമ്പത് വയസ്സുവരെ അറ്യുക പോലും ചെയ്യാത്ത ഒരു സാധാരണക്കാരന്‍ അമ്പതാം വയസ്സില്‍ ഒരു പാട് ഹിറ്റ് ലഭിക്കുന്ന ഒരു ബ്ലൊഗ് തുടങ്ങിയത് അത്ഭുതമല്ലേ എന്ന് ചോദിക്കുന്നതില്‍ എത്ര യുക്തിയുണ്ട് ?

Unknown പറഞ്ഞു...

എന്തിനാണ് മുഹമ്മദിന്റെ നിരക്ഷരത്വം മതവാദികള്‍ ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത് ?
അതുകൊണ്ട് വല്ല ഗുണവുമുണ്ടോ ?
സത്യത്തില്‍ ഇങ്ങനെ പറയുന്നത് മുഹമ്മദിനെ അപമാനിക്കലല്ലേ ?

അല്ല എന്നതാണ് സത്യം. മുഹമ്മദിന് അനുയായികള്‍ കൊടുക്കുന്ന മഹത്വം മുഹമ്മദ് ഒരു പ്രവാചകനാണ് എന്ന അവരുടെ വിശ്വാസമാണ്. ഖുര്‍ ആന്‍ ദൈവീകരചനയാണ് എന്ന വിശ്വാസമാണ് ഈ മഹത്വത്തിന്റെ ആണിക്കല്ല്. മുഹമ്മദ് നിരക്ഷരനായിരുന്നു ( നിരക്ഷരന്‍ എന്ന വാക്കിന് പലരും അജ്ഞന്‍ എന്ന് അര്‍ത്ഥം പറയുന്നുവോ ? ) എന്ന് പറയുമ്പോള്‍ ഇവിടെ ഖുര്‍ ആന്‍ ദൈവവിരചിതമായിരുന്നു എന്ന് പറയുന്ന വാദത്തിന് കൂടുതല്‍ ശക്തി കിട്ടും.

അപ്പോള്‍ ചെറുപ്പം മുതല്‍ തന്നെ മുഹമ്മദ് നിരക്ഷരനെങ്കിലും ഒരു ബുദ്ധിമാനായിരുന്നു , സംഘാടകനായിരുന്നു, സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു എന്നാണ് പ്രചരിക്കപ്പെടുന്ന കഥ എങ്കിലൊ ?

അപ്പോള്‍ മുഹമ്മദിനെപ്പോലുള്ള ഒരു പണ്ഡിതന്‍ ഖുര്‍ ആന്‍ പോലുള്ള ഒരു പുസ്തകം രചിക്കുന്നതില്‍ അസംഭവ്യമായി ഒന്നുമില്ല എന്ന് പലര്‍ക്കും തോന്നും. അത് ദൈവകൃതം എന്ന വാദത്തിന് കനത്ത തിരിച്ചടിയാവും അതിനാല്‍ മുഹമ്മദ് നിരക്ഷരനായിരുന്നു എന്ന് ഊട്ടിയുറപ്പിക്കേണ്ടത് അദ്ദെഹത്തിന്റെ തന്നെ ആവശ്യമായിരുന്നു.

ശ്രീബുദ്ധന്‍ വലിയൊരു രാജ്യവും സമ്പത്തും ഉപേക്ഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വത്തിലൊന്ന്

അശോകന്‍ ഒരു രക്തച്ചൊരിച്ചിലിനു ശേഷം പെട്ടെന്ന് ( കഥയില്‍ മാത്രമാണ് പെട്ടെന്ന്. ശരിയ്ക്കും ഏഴെട്ട് കൊല്ലം കഴിഞ്ഞ് ) അഹിംസാവാദിയായി എന്നത് മറ്റൊരു കഥ.

നിങ്ങള്‍ അങ്ങേ അറ്റത്ത് നില്‍ക്കുമ്പോള്‍ മാത്രമാണ് ഇങ്ങേ അറ്റത്തേയ്ക്ക് വരുന്നത് അത്ഭുതമാവുന്നത്.

Kadavoor Church പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ അരുണ്‍ ,

വളരെ മുമ്പ് കണ്ടതാണ് ബ്ലോഗിലേക്ക് വീണ്ടും സ്വാഗതം. അഭിപ്രായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി.

saifu kcl പറഞ്ഞു...

Nalla pillamaar pinneed choriyumbo ariyum...... Insha allah...
"Pinned avar (avishwaikal) parayum
njagalum vshwasikalude group'l pettirunnengil ethra nannayene..enn.,,
gud articl...

CKLatheef പറഞ്ഞു...

@അരുണ്‍/arun

നാപ്പത് വയസുവരെ കള്ളം പറഞ്ഞില്ല എന്നതല്ല. ജീവിതത്തിലെപ്പോഴെങ്കിലും അദ്ദേഹം കള്ളം പറഞ്ഞതായി പ്രതിയോഗികള്‍ക്ക് വാദമുണ്ടായിരുന്നില്ല. പക്ഷെ നാല്‍പതാം വയസുമുതല്‍ അദ്ദേഹം പറഞ്ഞ ഖുര്‍ആന്‍ കള്ളമാണ് എന്നവര്‍ വാദിച്ചു. താങ്കള്‍ കളവ് പറയുന്നു എന്ന് ഞങ്ങള്‍ക്ക് വാദമില്ല പക്ഷെ താങ്കള്‍ കൊണ്ടുവന്നത് കള്ളമാണ് എന്നാണ് അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ എന്താണ് അവയിലെ കള്ളമെന്ന് അവര്‍ക്ക് പറയാനായതുമില്ല.

മുട്ടനാടിന് തീറ്റകൊടുക്കുന്നതും അതിനെ പിന്നീട് അറുക്കുന്നതും മേല്‍ പറഞ്ഞതും വല്ല ബന്ധവുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

CKLatheef പറഞ്ഞു...

അരുണ്‍ ,

ഖുര്‍ആന്‍ ദൈവികമല്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ അവര്‍ വിശ്വസിക്കുമായിരുന്നോ എന്ന ചോദ്യം സാങ്കല്‍പികമാണ് എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ മറുപടി പറയട്ടേ. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയാണെന്ന് വരികയും അദ്ദേഹം അത് അപ്രകാരം തന്നെ പ്രബോധനം ചെയ്യുകയുമായിരുന്നെങ്കില്‍ അവര്‍ക്ക് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല എന്നാണ് അവരുടെ മനോഭാവത്തില്‍നിന്ന് വ്യക്തമാകുന്നത്. കാരണം പ്രവാചകത്വം ലഭിച്ച ഉടനെ അദ്ദേഹം അവരെ വിളിച്ചുവരുത്തിയപ്പോള്‍ പ്രവാചകന്റെ സത്യസന്ധതയെക്കുറിച്ച അവരുടെ അഭിപ്രായം അവര്‍ തന്നെ നല്‍കിയതാണ്. ഒളിച്ചുവെക്കലുകള്‍ മഹത്തായ വിജയം നല്‍കില്ല താല്‍കാലിക വിജയം മാത്രമേ നല്‍കൂ എന്നതാണ് ചരിത്രവും അനുഭവവും നമ്മുക്ക് നല്‍കുന്ന പാഠം. ഒറ്റപ്പെട്ട തട്ടിപ്പുകള്‍ സാമാന്യവല്‍കരിക്കരുത്. താങ്കള്‍ അവസാനം പറഞ്ഞ ഉദാഹരണം നല്‍കുന്ന സന്ദേശം. ഞാന്‍ പറഞ്ഞതിനെയല്ലേ സാധൂകരിക്കുന്നത്. അഥവാ മറച്ചുവെച്ചാല്‍ എന്നെങ്കിലും അത് പുറത്തുവരും അതിലൂടെ നേടിയെടുത്ത നേട്ടം മാത്രമല്ല പിന്നെ പൊളിഞ്ഞുപോകുക... കൂറേകൂടി ചിന്തിക്കുക....

CKLatheef പറഞ്ഞു...

എനിക്ക് നാപ്പത് വയസുവരെ കമ്പ്യൂട്ടര്‍ എന്താണെന്ന് അറിയില്ല. ബ്ലോഗും ഹിറ്റും അറിയില്ല. നാപ്പതാം വയസില്‍ ആരോ ഒരാള്‍ എനിക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നല്‍കുന്നു. എന്റെ നാട്ടിലോ എനിക്കോ പരിചിതമല്ലാത്ത തെളിഞ്ഞ ഒരു ദര്‍ശനം ഞാനതിലൂടെ അവതരിപ്പിക്കുകയും അത് വായിക്കുന്നവര്‍ കാണെക്കാണെ തങ്ങളുടെ പഴയ വിശ്വാസം കയ്യൊഴിച്ച്, കടുത്ത പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ഞാന്‍ പറഞ്ഞത് സ്വീകരിക്കുന്നു. ഇതില്‍ അത്ഭുതമുണ്ടെങ്കില്‍ പ്രവാചകന്‍ പ്രവര്‍ത്തിച്ചതില്‍ അത്യത്ഭുതമുണ്ട്.

['ഇപ്രകാരം പ്രവാചകാ, നമ്മുടെ ശാസനയാല്‍ ഒരു ചൈതന്യം നാം നിന്നിലേക്കു ബോധനം ചെയ്തിരിക്കുകയാകുന്നു. വേദമെന്താണ്, സത്യവിശ്വാസമെന്താണ് എന്നൊന്നും നിനക്ക് യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. എന്നാല്‍ ആ ചൈതന്യത്തെ നാം ഒരു വെളിച്ചമാക്കിത്തന്നു. നമ്മുടെ ദാസന്മാരില്‍ നാമുദ്ദേശിക്കുന്നവര്‍ക്ക് അതുവഴി സന്മാര്‍ഗദര്‍ശനം നല്‍കുന്നു. നിശ്ചയം, നീ നയിച്ചുകൊണ്ടിരിക്കുന്നത് സന്മാര്‍ഗത്തിലേക്കുതന്നെയാകുന്നു; ആകാശ-ഭൂമികളിലുള്ള സകലതിനും ഉടയവനായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിഞ്ഞിരിക്കുവിന്‍. സകല സംഗതികളും അല്ലാഹുവിലേക്ക് മടങ്ങുന്നതാകുന്നു.' (42:52)]

ഇതുവായിച്ചിട്ട് എന്ത് തോന്നുന്നു. ഇത് മുഹമ്മദ് നബി സംസാരിക്കുന്നതോ ?!.. അതല്ല മുഹമ്മദ് നബിയോട് മറ്റാരോ സംസാരിക്കുന്നതോ.?

CKLatheef പറഞ്ഞു...

>>> കമ്പ്യൂട്ടര്‍ എന്തെന്ന് അമ്പത് വയസ്സുവരെ അറ്യുക പോലും ചെയ്യാത്ത ഒരു സാധാരണക്കാരന്‍ അമ്പതാം വയസ്സില്‍ ഒരു പാട് ഹിറ്റ് ലഭിക്കുന്ന ഒരു ബ്ലൊഗ് തുടങ്ങിയത് അത്ഭുതമല്ലേ എന്ന് ചോദിക്കുന്നതില്‍ എത്ര യുക്തിയുണ്ട് ? <<<

ഇതില്‍ ഒരു യുക്തിയുമില്ല. കാരണം ഇതൊരു അത്ഭുതമല്ല എന്ന് ആര്‍ക്കുമറിയാം. കാരണം എനിക്ക് സൈബര്‍ ലോകവുമായി ധാരാളം കാര്യങ്ങള്‍ പങ്കുവെക്കണമെന്നുണ്ടായിരുന്നു അതിനുള്ള ആശയവും എന്റെ പക്കലുണ്ടായിരുന്നു. എനിക്കറിയാത്തത് അതിനുള്ള മാധ്യമത്തെക്കുറിച്ച് മാത്രമായിരുന്നു. അതിലാകട്ടെ എന്റെ മകന്‍ എന്നെ എല്ലാനിലക്കും സഹായിക്കുകയും ചെയ്തു. സ്വാഭാവികമായും ഞാന്‍ ഇതുവരെ ആര്‍ജിച്ച ആശയങ്ങള്‍ പുതിയ മാധ്യമത്തിലൂടെ ജനങ്ങളിലെത്തിയപ്പോള്‍ സ്വീകാര്യത ലഭിച്ചു കൂടുതല്‍ ഹിറ്റും. ഇതൊന്നും അത്ഭുതമല്ല.

ഇനി മുഹമ്മദ് നബിയിലേക്ക് തിരിച്ചുപോകാം. വിശ്വാസമെന്തെന്നോ വേദമെന്തെന്നോ നാപ്പത് വയസുവരെ അറിയാത്ത ഒരാള്‍. തന്റെ പ്രഥമ ദിവ്യബോധനം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരാള്‍ അതുവരെ എഴുത്തോ വായനയോ ശീലിച്ചിട്ടില്ലാത്ത ഒരാള്‍, സാഹിത്യത്തിന്റെ ഒരു ശാഖയിലും കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരാള്‍ ഒരു ദിവസം പെട്ടെന്ന് നിലവിലെ സാഹിത്യകാരന്‍മാരെ മുഴുവന്‍ അമ്പരപ്പിക്കുന്ന സാഹിത്യത്തിലൂടെ സംസാരിച്ചു തുടങ്ങുക. അതുവരെ അവര്‍ക്കപരിചിതമായതും എന്നാല്‍ അത്യന്തം പ്രായോഗിവും മനുഷ്യനെ അടിമുടി പരിവര്‍ത്തിപ്പിക്കുന്നതുമായ ജീവിത ദര്‍ശനം മുന്നോട്ടുവെക്കുക. ഇതെല്ലാം അത്ഭുതമാണ്. മനുഷ്യയുക്തി ഈ അത്ഭുത്തിന്റെ മുമ്പില്‍ അമ്പരക്കാതിരിക്കുകയില്ല.

CKLatheef പറഞ്ഞു...

Arun said...

>>> എന്തിനാണ് മുഹമ്മദിന്റെ നിരക്ഷരത്വം മതവാദികള്‍ ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത്?
അതുകൊണ്ട് വല്ല ഗുണവുമുണ്ടോ ?
സത്യത്തില്‍ ഇങ്ങനെ പറയുന്നത് മുഹമ്മദിനെ അപമാനിക്കലല്ലേ ? <<<

മുഹമ്മദ് നബിയുടെ പ്രവാചകത്വം അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തില്‍ കെട്ടിയേല്‍പ്പിക്കുന്നതല്ല. മറിച്ച് താന്‍ ദൈവത്തിന്റെ പ്രവാചകനാണ് എന്ന മുഹമ്മദ് നബിയുടെ വാദം അദ്ദേഹം വിശ്വസ്തനാണ് എന്ന് ബോധ്യപ്പെട്ടതിനാല്‍ അംഗീകരിക്കുകയാണ് ചെയ്തത്. അതിനെ നിഷേധിക്കാന്‍ യുക്തിപരമോ ബുദ്ധിപരമോ ആയ ഒരു വസ്തുതയും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞതിലെ സത്യം ഞങ്ങളുടെ ജീവിതത്തിലൂടെ ബോധ്യപ്പെടുകയും ചെയ്തു.

നിരക്ഷരത എന്നതിന് അജ്ഞതയെന്നോ ബുദ്ധിശൂന്യത എന്നോ ആരും അര്‍ഥം നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹം നാപ്പത് വയസിന് ശേഷം പറഞ്ഞ കാര്യങ്ങളില്‍ അത് വരെ അദ്ദേഹം പൂര്‍ണമായും അജ്ഞനായിരുന്നു. അദ്ദേഹത്തിന് അക്ഷരം എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. ചരിത്രം അതിനെ സാധൂകരിക്കുന്നു. അദ്ദേഹത്തിന്റെ സംസാരം ഒന്ന് വേറെയായിരുന്നു. ഖുര്‍ആന്‍ വെറെയും അതില്‍ പ്രകടമായ അന്തരമുണ്ടായിരുന്നു. രണ്ടും ഗദ്യമായിരുന്നെങ്കിലും ആര്‍ക്കും വേര്‍ത്തിരിച്ചറിയാവുന്ന പ്രത്യേകത അതിനുണ്ടായിരുന്നു.

നാപ്പത് വയസിന് മുമ്പ് അദ്ദേഹം സാമൂഹികമായ പരിഷ്‌കാരം നിര്‍വഹിച്ചതിന് തെളിവില്ല. എങ്കിലും സമര്‍ഥനും സത്യസന്ധനും ബുദ്ധിമാനുമായിരുന്നുവെന്ന് പല സംഭവങ്ങളില്‍നിന്നും വായിച്ചെടുക്കാമെന്ന് മാത്രം. നാപ്പത് വയസിന് മുമ്പ് അദ്ദേഹം ഒരു പണ്ഡിതനായിരുന്നില്ല. ക്രൈസ്തവതയുടെയോ ജൂതമതത്തിന്റെയോ സ്വാധീനം മക്കയില്‍ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. അദ്ദേഹത്തിന് ബൈബിളിലെ സംഭവങ്ങള്‍ പകര്‍ത്താന്‍ പോലുമുള്ള അറിവില്ലാതിരിക്കെ അത് തിരുത്തി അന്നത്തെ ക്രിസ്ത്യാനികളെയും ജൂതന്‍മാരെയും (അവരിലെ പണ്ഡിതന്‍മാരെ വരെ) തന്റെ 'വികൃത-അനുകരണ'ത്തിലേക്ക് ആകര്‍ഷിച്ചുവെങ്കിലും അതില്‍ അത്ഭുതത്തിനവകാശമില്ല എന്നവാദമെത്രേ അത്ഭുതകരം.

CKLatheef പറഞ്ഞു...

പ്രിയ അരുണ്‍ ,

എന്റെ മറുപടി താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തത്തോടെ അവസാനിക്കുന്നു. താങ്കള്‍ക്ക് പറയാനുള്ളത് വളരെ മാന്യമായി പറഞ്ഞതിന് ഞാന്‍ ഹൃദയപുര്‍വം ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

[(പ്രവാചകാ) നീ ഇതിനു മുമ്പ് ഒരു ഗ്രന്ഥവും വായിച്ചിരുന്നില്ല. സ്വകരംകൊണ്ട് എഴുതിയിരുന്നുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു. വാസ്തവത്തില്‍ ജ്ഞാനം ലഭിച്ചവരുടെ ഹൃദയങ്ങളില്‍ ഇത് തെളിഞ്ഞ ദിവ്യസൂക്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ, നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്നില്ല. `ഇയാള്‍ക്ക് തന്റെ റബ്ബില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തതെന്ത്` എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പറയുക: `ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കലാകുന്നു. ഞാനോ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രം.` അവര്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദം നിനക്ക് നാം അവതരിപ്പിച്ചു എന്നത് (ദൃഷ്ടാന്തമായി) അവര്‍ക്ക് മതിയാകുന്നില്ലയോ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് അതില്‍ അനുഗ്രഹവും ഉദ്ബോധനവുമുണ്ട്. പ്രവാചകന്‍ പറയുക: `എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. വാന-ഭുവനങ്ങളിലുള്ളതൊക്കെയും അവനറിയുന്നു. മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്യുന്നവര്‍ നഷ്ടത്തിലകപ്പെട്ടവര്‍ തന്നെയാകുന്നു.` (29:48-52)]

sajan jcb പറഞ്ഞു...

'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).


`ഉസൈര്‍ ദൈവപുത്രനാകുന്നു`. എന്ന് ഏതു യഹൂദരാണ് അവകാശപ്പെട്ടത്‌ എന്ന് കൂടി വ്യക്തമാക്കുമോ? ഇന്നേ വരെ അങ്ങിനെയൊരു അവകാശ വാദം യഹൂദര്‍ നടത്തിയതായി കേട്ടിട്ടില്ല. അവരുടെ ഗ്രന്ഥങ്ങളിലും അങ്ങിനെയില്ല.

kochumon പറഞ്ഞു...

sajan,
ഉസൈര്‍ എന്ന് ഖുര്‍ആന്‍ പറയുന്നത് ബൈബിളിലെ എസ്രാ പ്രവാചകനെ കുറിച്ചാണ്. എസ്രാ പ്രവാചകനാണ് മൂസാ നബിക്ക് ശേഷം യഹൂദരെ വേദത്തിലേക്ക് നയിച്ച ഒരു മഹാനായ പ്രവാകന്‍. BC 4-5 നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹത്തെ ജൂതന്മാരെല്ലാം ദൈവപുത്രനെന്ന് വിളിച്ചു എന്നല്ല. അദ്ദേഹത്തെ ദൈവപുത്രനെന്ന് വിളിച്ചവരും ജൂതന്മാരിലുണ്ടായിരുന്നു. പ്രവാചന്റെ ജീവിതകാലത്ത് യമനില്‍ അത്തരം വിശ്വാസം വെച്ചു പുലര്‍ത്തിയവരുണ്ടായിരുന്നുവെന്ന് മാത്രമാണ് ഇക്കാര്യം എന്‍സൈക്ലോപീഡിയാ ജൂഡായിക്ക പേജ് -11/1108 ല്‍ ക്യത്യമായി പറയുന്നു.

The Islamic exegetes have mentioned that there existed a community of Jews in Yemen who considered Ezra as son of God. Hirschberg says in Encyclopaedia Judaica:
H. Z. Hirschberg proposed another assumption, based on the words of Ibn Hazm, namely, that the 'righteous who live in Yemen believed that 'Uzayr was indeed the son of Allah.'

kochumon പറഞ്ഞു...

വിശദ പഠനത്തിന് ഈ ലിങ്ക് വായിക്കുക
http://www.islamic-awareness.org/Quran/Contrad/External/ezra.html

CKLatheef പറഞ്ഞു...

സാജന്റെ ഒരു കമന്റ് ഡീലീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചര്‍ച ചെയ്യുന്ന വിഷയത്തില്‍നിന്ന് ബഹുദൂരം അകന്നുപോകും എന്നതുകൊണ്ടാണ് അത് ഡീലീറ്റ് ചെയ്തത്.

ഇന്നേ വരെ ഉസൈര്‍ ദൈവപുത്രനാണ് എന്ന് യഹൂദര്‍ ഒരു അവകാശവാദം നടത്തിയതായി കേട്ടിട്ടില്ല എന്നതിന് മറുപടിയായി കുഞ്ഞുമോന്‍ നല്‍കിയ മറുപടി മതിയായതാണ്. മുസ്ലിംകളുടെയോ ഖുര്‍ആന്റെയോ ഒരു വാദം മാത്രമല്ല അത് എന്ന് അതിലൂടെ വ്യക്തമാകും. പിന്നെ ജൂതന്‍മാര്‍ യേശുവിനെ ക്രൂശിച്ചത് ദൈവപുത്രനെന്ന് പറഞ്ഞതുകൊണ്ടാണ് എന്നൊക്കെ ഊഹിക്കുയാണ്. ഇവിടെ വിഷയം ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ എന്നാണ്. മറുപടി പറയുന്നവര്‍ ആ ചോദ്യത്തെ അഭിമുഖീകരിക്കുകയും അവിടെ നിന്ന് തുടങ്ങുകയും ചെയ്യേണ്ടതുണ്ട്.

sajan jcb പറഞ്ഞു...

ലത്തീഫ്,
വളരെ മാന്യമായി തന്നെയാണ് ഞാന്‍ ചോദിച്ചത്. അതും പുതിയ ടോപ്പിക് ഒന്നും അല്ല. താങ്കള്‍ ഇവിടെ കൊടുത്ത ഖുര്‍ആന്‍ സൂക്തം അടിസ്ഥാനമാക്കിയാണ് ഞാന്‍ ചോദിച്ചത്. ബൈബിളില്‍ യേശുവിന്റെ വിചാരണ വായിച്ചാല്‍ ദൈവദൂഷണകുറ്റം എങ്ങിനെ ചാര്‍ത്ത പെട്ടു എന്ന് കാണാം.

Matthew 26:63 യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോൾ പ്രധാന പുരോഹിതൻ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു ഞാൻ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക. 64 യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാൽ, ഞാൻ നിന്നോടു പറയുന്നു, ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും. 65 അപ്പോൾ പ്രധാന പുരോഹിതൻ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങൾ ഇപ്പോൾ കേട്ടുവല്ലോ!

താങ്കള്‍ ഡിലീറ്റ്‌ ചെയ്തത് ഈ ബ്ലോഗുമായി ബന്ധമില്ലാത്തതാണ് എന്ന് പറഞ്ഞാണ്. നാല്പതു വയസു വരെ നബി നുണ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. എന്നിട്ടും ഇതാ ഒരു വലിയ നുണ യഹൂദര്‍ മൊത്തം ജനതയുടെ തലയില്‍ വച്ചു കൊടുത്തിരിക്കുന്നു. അതിനെ പറ്റി ചോദിച്ചപ്പോള്‍ കമന്റു ഡിലീറ്റ്‌ ചെയ്യുന്നു.

sajan jcb പറഞ്ഞു...

ഈ ടോപ്പികിലെ ചോദ്യത്തിന്റെ സമാനമായ ഞാന്‍ ഒരു ബ്ലോഗ്‌ പരമ്പര തന്നെ തീര്‍ത്തിട്ടുണ്ട്. ഇതാ ബ്ലോഗ്‌
http://quran-talk.blogspot.com/search/label/contradiction-with-Testament

ബൈബിളും ഖുര്‍ആനും തമ്മിലുള്ള ഒരു താരതമ്യം. അതിവിടെ ആവര്‍ത്തിക്കേണ്ട എന്ന് കരുതി എന്നേയുള്ളൂ.

താങ്കള്‍ക്ക് ഇതും ഡിലീറ്റാം.

CKLatheef പറഞ്ഞു...

സാജന്‍ താങ്കളുടെ കമന്റുകള്‍ ഡീലീറ്റിക്കൊണ്ടിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലപ്പോഴും വെറിപൂണ്ട യുക്തിവാദികളെക്കാള്‍ മോശമായ കമന്റുകള്‍ താങ്കള്‍ മുമ്പ് നല്‍കിയിട്ടുണ്ട്. ഒരു മതവിശ്വാസിയുടെ ധാര്‍മികത അപ്രകാരം സംസാരിക്കുന്നതില്‍നിന്ന് താങ്കളെ തടഞ്ഞിട്ടില്ല. അത് ഇവിടെയും ആവര്‍ത്തിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അത്തരം ചര്‍ചക്ക് എനിക്കിവിടെ താല്‍പര്യമില്ല. പരസ്പര ബഹുമാനമില്ലാതെ ചര്‍ചചെയ്യുന്ന ഒരു ബ്ലോഗായി മാറുന്നതില്‍നിന്നും പരമാവധി ഞാന്‍ സൂക്ഷിക്കും. ഈ വിഷയത്തിലൂന്നി താങ്കള്‍ക്ക് സംസാരിക്കാനാവുമോ എന്നത് മാത്രമാണിവിടെ പ്രസക്തം.

ഉസൈന്‍ ദൈവപുത്രനാണ് എന്ന് ജൂതന്‍മാര്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞത് കളവാണ് എന്നതാണ് താങ്കളുടെ വാദം. ജൂതന്‍മാരെല്ലാം അപ്രകാരം പറയുന്നുവെന്ന് അതുകൊണ്ട് അര്‍ഥമില്ല. ജൂതന്‍മാര്‍ക്കില്ലാത്ത ഒരു ആശങ്ക അക്കാര്യത്തില്‍ താങ്കള്‍ പുലര്‍ത്തുന്നതെന്തിന്. പ്രവാചകന്റെ കാലത്തെ ജൂതന്‍മാരെങ്കിലും അങ്ങനെ വാദിച്ചിരുന്നു. കാരണം ഞങ്ങളങ്ങനെ വാദിക്കുന്നില്ലെന്ന് അന്നവര്‍ക്ക് പറയാമായിരുന്നല്ലോ. ആ വാദം അവര്‍ക്കില്ലെങ്കില്‍ ഖുര്‍ആന് അവരുടെ മേല്‍ അത്തരമൊരുവാദം കെട്ടിവെക്കേണ്ട കാര്യമെന്ത്. ഈ ഒരു പരാമര്‍ശത്തെ അടിസ്ഥാനമാക്കി പ്രവാചകനിതാ ഒരു വലിയ നുണ യഹൂദരുടെ മൊത്തം തലയില്‍ കെട്ടിവെക്കുന്നു എന്നൊക്കെ പറയുമ്പോള്‍, താങ്കള്‍ അല്‍പം അനാവശ്യമായ ആവേശം കാണിക്കുന്നുവെന്ന് എനിക്ക് തോന്നിപ്പോകുന്നു. ചര്‍ച വൈകാരികമാകാതിരിക്കുക. തീര്‍ച്ചയായും താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

അതിനാല്‍ തുറന്ന് പറയുക. ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?/മുഹമ്മദ് എന്ന് മനുഷ്യന്‍ ബൈബിള്‍ അടിസ്ഥാനമാക്കി രചിച്ചതാണ് ഖുര്‍ആന്‍ എന്ന് താങ്കള്‍ കരുതുന്നുണ്ടോ.? ഉണ്ടെങ്കില്‍ അതിനുള്ള കാരണം എന്താണ്.?

CKLatheef പറഞ്ഞു...

യേശു അഥവാ ഈസാ ഒരു പ്രവാചകനാണെന്നും അദ്ദേഹത്തിനവതീര്‍ണമായ ഗ്രന്ഥത്തിന്റെ പിന്തുടര്‍ചയാണ് ഖുര്‍ആനെന്നും മുസ്ലിംകള്‍ വാദിക്കുമ്പോള്‍ തന്നെ യേശുവിന്റെയും മുഹമ്മദിന്റെയും അധ്യാപനങ്ങളിലും ബൈബിളും ഖുര്‍ആനും തമ്മിലുമുള്ള വൈരുദ്ധ്യം എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തെ ഒരു മുസ്‌ലിം അഭിമുഖീകരിക്കുന്നു. ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ച ഒരു സൂക്തം അതിലേക്ക് സൂചന നല്‍കുന്നുണ്ട്.


'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

അഥവാ.

( മുമ്പേ മാര്‍ഗഭ്രംശം സംഭവിച്ച ഈജിപ്തുകാര്‍, ഗ്രീക്കുകാര്‍, റോമക്കാര്‍, പേര്‍ഷ്യക്കാര്‍ തുടങ്ങിയ ജനസമുദായങ്ങുടെ തത്വശാസ്ത്രങ്ങളിലും ഇതിഹാസങ്ങളിലും ഭാവനാസങ്കല്‍പങ്ങളിലും ആകൃഷ്ടരായി ഇവരും അതേപോലുള്ള അബദ്ധ വിശ്വാസങ്ങള്‍ സ്വായത്തമാക്കിയെന്നര്‍ഥം.)

ഇസ്‌ലാമിക പണ്ഡിതര്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെ വായിക്കുക....

CKLatheef പറഞ്ഞു...

['ക്രിസ്ത്യാനികള്‍ അബദ്ധവിശ്വാസങ്ങളും അസത്യമാര്‍ഗങ്ങളും സ്വീകരിച്ചത് ആരില്‍ നിന്നാണോ ആ വഴിപിഴച്ച ജനസമുദായങ്ങളിലേക്ക്, വിശിഷ്യാ യവനതത്വശാസ്ത്രകാരന്മാരിലേക്കാണ് സൂചന. അവരുടെ ചിന്താഗതികളില്‍ ആകൃഷ്ടരായിട്ടാണ് ക്രൈസ്തവനേതാക്കള്‍ ആരംഭത്തില്‍ അവര്‍ക്ക് നല്‍കപ്പെട്ട സല്‍പന്ഥാവില്‍ നിന്ന് വ്യതിചലിച്ചത്. മസീഹിന്റെ ആദ്യത്തെ അനുയായികള്‍ അംഗീകരിച്ചിരുന്ന ആദര്‍ശം ഏറെക്കുറെ തങ്ങള്‍ നേരിട്ടു കണ്ടതും നേതാക്കള്‍ അഭ്യസിപ്പിച്ചതുമായ യാഥാര്‍ഥ്യത്തിനനുസരിച്ചുള്ളതായിരുന്നു. എന്നാല്‍ അനന്തരകാലത്ത് മസീഹിനോടുള്ള ഭക്തിവിശ്വാസത്തില്‍ അവര്‍ അതിക്രമിച്ചുപോയി. മറുഭാഗത്ത് അയല്‍ സമുദായങ്ങളുടെ തത്വശാസ്ത്രപരമായ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരായി തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് അതിശയോക്തിപരങ്ങളായ വ്യാഖ്യാനങ്ങള്‍ നല്‍കിത്തുടങ്ങി. (cont..)

CKLatheef പറഞ്ഞു...

'..അവസാനം മസീഹിന്റെ സാക്ഷാല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പാടെ വിരുദ്ധമായ ഒരു പുതിയ മതം തന്നെ അവര്‍ ആവിഷ്കരിച്ചു. ഈ വിഷയകമായി ഒരു ക്രൈസ്തവ മതപണ്ഡിതനായ റവറണ്ട് ചാറള്‍സ് എണ്ടേഴ്സന്‍ സ്കോട്ടിന്റെ പ്രസ്താവന എത്രയും ശ്രദ്ധേയമാണ്. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ പതിനാലാം പതിപ്പില്‍ Jesus Christ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം സുദീര്‍ഘമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നു: ആദ്യത്തെ മൂന്നു സുവിശേഷങ്ങളില്‍ (മത്തായി, മാര്‍ക്കോസ് , ലൂക്കോസ്) അവയുടെ ലേഖകന്മാര്‍ യേശുക്രിസ്തുവിനെ ഒരു മനുഷ്യനില്‍ കവിഞ്ഞു മറ്റു വല്ലതുമായി മനസ്സിലാക്കിയിരുന്നുവെന്നൂഹിക്കാവുന്ന ഒന്നും കാണുന്നില്ല. അവരുടെ ദൃഷ്ടിയില്‍ അദ്ദേഹം ഒരു മനുഷ്യനായിരുന്നു. ദൈവത്തിന്റെ ആത്മാവിനാല്‍ അനുഗൃഹീതനായ ഒരു മനുഷ്യന്‍; ദൈവവുമായി സദാ ബന്ധമുള്ള ഒരു മനുഷ്യന്‍. തന്മൂലം അദ്ദേഹത്തെ ദൈവപുത്രന്‍ എന്നു വിളിക്കുകയാണെങ്കില്‍ അത് യുക്തമായിരിക്കും. (cont...)

CKLatheef പറഞ്ഞു...

'...മത്തായി അദ്ദേഹത്തെ ആശാരിയുടെ പുത്രനായി വിവരിച്ചിരിക്കുന്നു. ഒരിടത്ത് പത്രോസ് അദ്ദേഹത്തെ മസീഹായി അംഗീകരിച്ച ശേഷം, "അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചു തുടങ്ങി`` എന്നും പറഞ്ഞിരിക്കുന്നു. (മത്തായി 16 : 22) കുരിശു സംഭവത്തിന്റെ ശേഷം ക്രിസ്തുവിന്റെ രണ്ടു ശിഷ്യന്മാര്‍ `എമ്മുവുസ്സി`ല്‍ കടന്നു ചെന്നു അദ്ദേഹത്തെ പ്രവാചകന്‍ എന്ന് അഭിസംബോധന ചെയ്തത് ലൂക്കോസില്‍ നാം കാണുന്നു. "ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന, നസറായനായ യേശു``(ലൂക്കോസ് 24 : 19) എന്ന്. ഇവിടെ ഒരു സംഗതി പ്രത്യേകം ശ്രദ്ധേയമത്രെ: മാര്‍ക്കോസിന്റെ സുവിശേഷത്തിനു മുമ്പു തന്നെ യേശുക്രിസ്തുവിനെ പറ്റി "ലാര്‍ഡ്`` എന്ന പ്രയോഗം ക്രിസ്ത്യാനികള്‍ക്കിടയില്‍ പൊതുവെ പ്രചാരപ്പെട്ടിരുന്നു. എന്നിട്ടും മാര്‍ക്കോസിന്റെ സുവിശേഷത്തിലൊരിടത്തും ആ പേരില്‍ അദ്ദേഹത്തെ അനുസ്മരിച്ചതായി നാം കാണുന്നില്ല. (cont..)

CKLatheef പറഞ്ഞു...

'മത്തായിയുടെ സുവിശേഷത്തിലും അങ്ങനെ കാണുന്നില്ല. മറിച്ചു ആ പദം ദൈവത്തിനു പ്രയോഗിച്ചതായി പ്രസ്തുത രണ്ട് സുവിശേഷങ്ങളിലും ധാരാളം കാണാവുന്നതാണ്. യേശുക്രിസ്തുവിന്റെ പരീക്ഷണവൃത്താന്തം (കുരിശു സംഭവം) മൂന്നു സുവിശേഷങ്ങളിലും അതിന്റെ മഹത്വത്തിനു യോജിക്കുംവണ്ണം ശക്തിയുക്തം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ "ജീവനെ മറുവിലയായി കൊടുക്കുക`` (10 : 45) എന്ന മാര്‍ക്കോസിന്റെ പ്രയോഗവും അവസാന `പെസഹ`യുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞ മറ്റു ചില വാക്കുകളുമൊഴിച്ചാല്‍ ആ സംഭവത്തിനു പില്‍ക്കാലത്ത് നല്‍കപ്പെട്ടിട്ടുള്ള അര്‍ഥം മുമ്പു വല്ലപ്പോഴെങ്കിലും നല്‍കിയതായി കാണുകയില്ല. മനുഷ്യന്റെ പാപവുമായോ പാപമോചനവുമായോ അദ്ദഹത്തിന്റെ മരണത്തിനു വല്ല ബന്ധവുമുണ്ടെന്നതിലേക്ക് ഒരു എളിയ സൂചന പോലും ആ സുവിശേഷങ്ങളില്‍ കാണുന്നില്ല. അദ്ദേഹം തുടര്‍ന്നു എഴുതുന്നു: യേശുക്രിസ്തു, തന്നെ ഒരു പ്രവാചകനായിട്ടാണ് അവതരിപ്പിച്ചതെന്നുള്ള വസ്തുത സുവിശേഷങ്ങളുടെ ധാരാളം വാചകങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. ഉദാഹരണമായി, "ഇന്നും നാളെയും മറ്റന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു. യെരുശലമിനു പുറത്തുവെച്ചു ഒരു പ്രവാചകന്‍ നശിച്ചുപോവുക അസംഭവ്യമല്ലോ`` (ലൂക്കോസ് 13: 33) അദ്ദേഹം തന്നെപ്പറ്റി `മനുഷ്യപുത്രന്‍` എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്... എന്നാല്‍ `ദൈവപുത്രന്‍` എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. (cont..)

CKLatheef പറഞ്ഞു...

'...സമകാലീനര്‍ തന്നെപ്പറ്റി ആ പദം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മിക്കവാറും `ദൈവത്താല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ടവന്‍` എന്ന അര്‍ഥത്തിലാണത്. എന്നാല്‍ കേവലം `പുത്രന്‍` എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. ദൈവവുമായി തനിക്കുള്ള അഗാധബന്ധത്തെ ദ്യോതിപ്പിക്കാനായി `പിതാവ്` എന്ന പദവും അതേ ആശയത്തില്‍ അദ്ദേഹം പ്രയോഗിക്കാറുണ്ടായിരുന്നു. ഈ ബന്ധത്തെ സംബന്ധിച്ചിടത്തോളം താനതില്‍ അദ്വിതീയനോ ഏകനോ ആണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. പ്രത്യുത, ദൈവികബന്ധത്തില്‍ മറ്റുള്ളവരേയും തന്റെ പങ്കാളികളായിട്ടാണ് ആരംഭഘട്ടത്തില്‍ അദ്ദേഹം ഗണിച്ചിരുന്നത്. പിന്നീട് അവരുടെ പ്രകൃതത്തെക്കുറിച്ചുള്ള കൂലങ്കഷമായ പഠനവും അനുഭവവും തദ്വിഷയത്തില്‍ താനൊറ്റയാണെന്നു മനസ്സിലാക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. ലേഖകന്‍ പിന്നെയും എഴുതുന്നു: "പെന്തിക്കോസ്ത്`` പെരുന്നാള്‍ സന്ദര്‍ഭത്തില്‍ പത്രോസ് പറഞ്ഞു, "ദൈവത്തിങ്കല്‍ നിന്നുള്ള ഒരു മനുഷ്യന്‍`` എന്ന വാക്ക് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്, യേശുവിനെ തന്റെ സമകാലീനര്‍ ഏത് നിലക്കാണ് മനസ്സിലാക്കിയിരുന്നതെന്ന്.. യേശു ശൈശവം മുതല്‍ യൌവ്വനം വരെ തികച്ചും പ്രകൃതിയുക്തമായിട്ടാണ് തന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തരണം ചെയ്തതെന്ന് സുവിശേഷങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. "അദ്ദേഹം വിശപ്പും ദാഹവുമുള്ളവനായിരുന്നു. അദ്ദേഹത്തിനു ക്ഷീണം ബാധിച്ചിരുന്നു. ഉറക്കവും മയക്കവുമുണ്ടായിരുന്നു. പരിഭ്രമവും അന്ധാളിപ്പും പിടിപെട്ടിരുന്നു. സ്ഥിതിഗതികള്‍ അന്വേഷിച്ചറിയേണ്ടിയിരുന്നു. ദുഃഖമനുഭവിച്ചുകൊണ്ടാണ് അദ്ദേഹം മരണമടഞ്ഞത്. താന്‍ സര്‍വശ്രോതാവും സര്‍വ ദ്രഷ്ടാവുമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പ്രത്യുത, അതിനെ വ്യക്തമായും നിഷേധിക്കുകയാണുണ്ടായത്.... അദ്ദേഹം എല്ലാം കാണുന്നവനും സമീപസ്ഥനുമാണെന്ന് വാദിക്കപ്പെടുകയാണെങ്കില്‍ സുവിശേഷങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലായ വിഭാവനത്തിനു കടക വിരുദ്ധമാണീ വാദം. (cont..)

CKLatheef പറഞ്ഞു...

'... പരീക്ഷണ സന്ദര്‍ഭത്തിലും ഗിതസ്മനിയില്‍വെച്ചും കോപ്പടിയില്‍വെച്ചും ഉണ്ടായ സംഭവങ്ങളുമായി അതൊട്ടു യോജിക്കുന്നുമില്ല. അങ്ങനെ യോജിപ്പിക്കണമെങ്കില്‍ അതെല്ലാം അയഥാര്‍ഥമായി തള്ളേണ്ടി വരും. പ്രസ്തുത സ്ഥിതി വിശേഷങ്ങളെല്ലാം നടക്കുമ്പോള്‍ മാനുഷിക ജ്ഞാനത്തിന്റെ സാമാന്യ പരിമിതി അദ്ദേഹത്തോട് ഒട്ടിപ്പിടിച്ചിരുന്നു. വല്ലതും ഒഴിവാക്കാവുന്നതുണ്ടെങ്കില്‍ അത് പ്രവാചകോചിതമായ ആന്തരദൃഷ്ടിയുടെയും ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒന്നു മാത്രമാണ്. കൂടാതെ, യേശുക്രിസ്തു അജയ്യനായ ദൈവമായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള യാതൊരു പഴുതും സുവിശേഷങ്ങളില്‍ കാണുന്നില്ല. തന്റെ യാതൊരു പ്രവൃത്തിയും ദൈവമുക്തമോ സ്വതന്ത്രമോ ആയിരുന്നില്ല. എല്ലാം ദൈവാശ്രിതങ്ങളായിരുന്നു. അടിക്കടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. "പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊരു വഴിക്കും സാധിക്കാത്തതാണിത്`` എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ദ്യോതിപ്പിക്കുന്നുണ്ട്, തന്റെ സത്ത തികച്ചും ദൈവാശ്രിതമായിരുന്നവെന്ന്. സുവിശേഷങ്ങളുടെ ചരിത്രപരമായ പ്രാധാന്യതയ്ക്ക് ഒരു മുഖ്യ തെളിവാണിത്. ക്രിസ്തുസഭകള്‍ മശിഹായെ ദൈവമെന്ന് ധരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് സുവിശേഷങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും പ്രസ്തുത രേഖകളില്‍ നിന്ന് ഒരു വശത്ത് യേശുക്രിസ്തു ഒരു മനുഷ്യനായിരുന്നുവെന്നും മറുവശത്ത് താന്‍ സ്വയം ദൈവമെന്ന് ധരിച്ചിരുന്നില്ലെന്നും തെളിയുന്നു.`` അനന്തരം അദ്ദേഹം തുടരുന്നു: "ഉയര്‍ത്തപ്പെടാല്‍ സംഭവം നടക്കുമ്പോള്‍ ആ ക്രിയ മുഖേന യേശുക്രിസ്തു എല്ലാവിധ അധികാരസ്വാതന്ത്യ്രങ്ങളോടും കൂടിയ `ദൈവപുത്ര`പദവിയിലേക്കുയര്‍ന്നു എന്ന് പ്രഖ്യാപിച്ചത് സെന്റ് പോളാകുന്നു ... (cont..)

CKLatheef പറഞ്ഞു...

'...ഈ `ദൈവപുത്ര` പ്രയോഗത്തില്‍, പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് വ്യക്തമാക്കിയ പ്രകാരം `ദൈവത്തിന്റെ സ്വന്തം പുത്രന്‍` എന്ന ആശയം അന്തര്‍ഭവിച്ചിട്ടുണ്ട്. മശിഹാക്ക് `കര്‍ത്താവ്` എന്ന സ്ഥാനപ്പേര്‍ അതിന്റെ സാക്ഷാല്‍ മതവിവക്ഷയില്‍ പ്രയോഗിച്ചത് പോളോ, അതോ ആദ്യക്രിസ്ത്യാനികളോ എന്ന് തീര്‍ത്തുപറവാന്‍ വയ്യ. ഒരു പക്ഷേ, ആദ്യക്രിസ്ത്യാനികളായിരിക്കാം അത് ചെയ്തത്. പക്ഷേ, അതിനെ അതിന്റേതായ സമ്പൂര്‍ണാര്‍ഥത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങിയത് പോളാണെന്നതില്‍ സംശയമില്ല. പിന്നീട് തന്റെ വാദം ഒന്നു കൂടി വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം `കര്‍ത്താവായ യേശുക്രിസ്തു`വിനോട് പല ധാരണകളും സാങ്കേതിക സംജ്ഞകളും കൂട്ടിച്ചേര്‍ത്തു. അവയാകട്ടെ, പുരാതന ദൈവഗ്രന്ഥങ്ങളില്‍ `യഹോവ` (അല്ലാഹു)യുടെ സവിശേഷതകളായിരുന്നു. അദ്ദേഹം യേശുക്രിസ്തുവിനെ ദൈവത്തിന്റെ മഹത്വത്തോടും ജ്ഞാനത്തോടും സാമ്യപ്പെടുത്തിക്കളഞ്ഞു. അദ്ദേഹത്തെ കേവലാര്‍ഥത്തില്‍ ദൈവപുത്രനാക്കുകയും ചെയ്തു. പോള്‍ മശീഹായെ പല നിലക്കും ദൈവതുല്യനായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ `യഹോവ` യെന്നു വിളിക്കുന്നതില്‍ നിന്ന് എന്തുകൊണ്ടോ ഒഴിഞ്ഞു നിന്നിരിക്കുകയാണ്.`` (cont..)

CKLatheef പറഞ്ഞു...

'...എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍ , `ക്രിസ്ത്യാനിറ്റി`(Christianity) എന്ന തലക്കെട്ടില്‍, ക്രൈസ്തവസഭയുടെ അടിസ്ഥാന ദര്‍ശനങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് റവ: ജോര്‍ജ്ജ് വില്യം നാക്സ് എഴുതിയ ലേഖനത്തിലെ താഴെ പറയുന്ന ഭാഗം ശ്രദ്ധേയമാണ്: ത്രിയേകത്വ വിശ്വാസത്തിന്റെ വിചാരപരമായ മൂശ ഗ്രീക്ക് നിര്‍മിതമാകുന്നു. ജൂതസിദ്ധാന്തങ്ങളെ അതില്‍ വാര്‍ത്തെടുത്തിരിക്കുന്നു. ഈ വശത്തില്‍ കൂടി നോക്കിയാല്‍ ബഹുവിചിത്രമായ ഒരു ഘടനയത്രെ അത്; മതപരമായ ആശയങ്ങള്‍ ബൈബിളിന്റേതും അവ വാര്‍ത്തെടുത്ത കരു ഇതര തത്വശാസ്ത്രത്തിന്റേതും. "പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ സാങ്കേതിക സംജ്ഞകള്‍ യഹൂദികള്‍ വഴിക്കു വന്നതാണ്. പരിശുദ്ധാത്മാവ് എന്ന പദം ദുര്‍ല്ലഭമായി ചിലപ്പോഴൊക്കെ യേശുക്രിസ്തു തന്നെ പ്രയോഗിച്ചിരുന്നു. പോളും അതുപയോഗിച്ചിരുന്നു. എങ്കിലും അതിന്റെ സാരം തികച്ചും അവ്യക്തമായിരുന്നു. എന്നാല്‍ യഹൂദ സാഹിത്യങ്ങളില്‍ അത് ഒരു മൂര്‍ത്തിമല്‍ഭാവത്തോട് അടുത്തിട്ടുണ്ടായിരുന്നു. അപ്പോള്‍ ഈ വിശ്വാസത്തിന്റെ പദാര്‍ഥം യഹൂദികളുടേതും, (പ്രസ്തുത ഘടനയില്‍ ലയിക്കുന്നതിനു മുമ്പ് അത് ഗ്രീക്കിന്റെ സ്വാധീനം കൈക്കൊണ്ടിരുന്നുവെങ്കിലും) പ്രശ്നം തനി യവനവുമാണ്. പ്രസ്തുത വിശ്വാസം ഉടലെടുക്കാന്‍ ഹേതുവായ യഥാര്‍ഥ പ്രശ്നം ധാര്‍മികമോ മതപരമോ ആയ ഒന്നല്ലായിരുന്നു. തികച്ചും തത്വശാസ്ത്രപരമായിരുന്നു. (cont..)

CKLatheef പറഞ്ഞു...

'...അതായത്, പ്രസ്തുത ത്രിമൂര്‍ത്തികള്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) തമ്മിലുള്ള ബന്ധത്തിന്റെ പൊരുളെന്ത് എന്ന പ്രശ്നമായിരുന്നു. ഈ പ്രശ്നത്തിനു ക്രൈസ്തവസഭ നല്‍കിയ ഉത്തരമാണ് പ്രസ്തുത വിശ്വാസത്തിലന്തര്‍ഭൂതമായിരിക്കുന്നത്. നിക്കെയ്യാ കൌണ്‍സില്‍ അംഗീകരിച്ച പ്രസ്തുത വിശ്വാസം പരിശോധിച്ചാല്‍ തന്നെ അറിയാം, സകല സവിശേഷതകള്‍കൊണ്ടും അത് തികച്ചും ഗ്രീക്ക് ചിന്തയുടെ മാതൃകയാണെന്ന്.`` ഈ വിഷയകമായി എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍ ചര്‍ച്ച് ഹിസ്ററി (Church History) എന്ന ലേഖനത്തിലെ താഴെ കാണിക്കുന്ന ഭാഗവും ശ്രദ്ധേയമാണ്: "ക്രിസ്ത്വാബ്ദം മൂന്നാം നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പ് യേശുക്രിസ്തുവിനെ പൊതുവെ `വചനത്തിന്റെ ശാരീരികാവതാര`മായിട്ടാണ് വിശ്വസിച്ചുപോന്നിരുന്നത്. എന്നിരുന്നാലും ക്രിസ്ത്യാനികളില്‍ അധികപേരും മസീഹിന്റെ ദൈവത്വം വാദിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടില്‍ ആ പ്രശ്നത്തെപ്പറ്റി വമ്പിച്ച വിവാദം നടന്നു. തന്മൂലം ക്രൈസ്തവസഭകളുടെ അടിത്തറയിളകി. അങ്ങനെ ക്രി: 325-ല്‍ ചേര്‍ന്ന നിക്കെയ്യാ കൌണ്‍സില്‍ മസീഹിന്റെ ദൈവത്വം ക്രിസ്ത്യാനികളുടെ സാക്ഷാല്‍ വിശ്വാസങ്ങളില്‍പെട്ടതാണെന്ന് ഔപചാരികമായി പ്രഖ്യാപിച്ചു. പ്രത്യേക വാക്കുകളില്‍ അതിനെ ക്രോഡീകരിക്കുകയും ചെയ്തു. തര്‍ക്കവിതര്‍ക്കങ്ങള്‍ കുറെ കാലത്തോളം പിന്നെയും തുടര്‍ന്നു നടന്നെങ്കിലും അവസാന വിജയം നിക്കെയ്യാ കൌണ്‍സിലിന്റെ തീരുമാനത്തിനു തന്നെ സിദ്ധിച്ചു. അതാണ് സത്യക്രിസ്ത്യാനികളുടെ വിശ്വാസമെന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ ക്രിസ്തുസമുദായം ഉറപ്പിച്ചു. അങ്ങനെ പുത്രന്റെ ദൈവത്വത്തോടൊന്നിച്ചു പരിശുദ്ധാത്മാവിന്റെ ദൈവത്വവും സമ്മതിക്കപ്പെട്ടു. (cont..)

CKLatheef പറഞ്ഞു...

'...ജ്ഞാനസ്നാന മൊഴിയിലും പ്രചാരത്തിലിരുന്ന മതചിഹ്നങ്ങളിലും പിതാപുത്രന്മാരോടൊപ്പം അതും സ്ഥലം പിടിച്ചു. ഇങ്ങനെ നിക്കെയ്യാ കൌണ്‍സിലിന്റെ വിഭാവനത്തിന്‍ ഫലമായാണ് ത്രിയേകത്വം ക്രിസ്തുമതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നത്.`` "അനന്തരം, പുത്രന്റെ ദൈവത്വം യേശുക്രിസ്തുവിന്റെ സത്തയില്‍ മൂര്‍ത്തീഭവിച്ചുവെന്നുള്ള വാദത്തെച്ചൊല്ലി മറ്റൊരു പ്രശ്നമുത്ഭവിച്ചു. നാലാം ശതാബ്ദത്തിലും അതിനു ശേഷവും കുറെ കാലം ഇതു സംബന്ധിച്ചുള്ള വിവാദങ്ങളും തര്‍ക്കകോലാഹലങ്ങളും നടക്കുകയുണ്ടായി. പ്രശ്നമിതാണ്: മസീഹിന്റെ വ്യക്തിത്വത്തില്‍ ദൈവത്വവും മനുഷ്യത്വവും തമ്മിലുള്ള ബന്ധം എങ്ങനെ? 451-ല്‍ ചേര്‍ന്ന കോള്‍സിഡന്‍ കൌണ്‍സില്‍ അതു പരിഹരിച്ചത് ഇപ്രകാരമാണ്: മസീഹിന്റെ സത്തയില്‍ രണ്ടു പരിപൂര്‍ണ്ണ പ്രകൃതികള്‍ സമ്മേളിച്ചിട്ടുണ്ട്- ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും, രണ്ടും തമ്മില്‍ ഏകീഭവിച്ചശേഷം ഓരോന്നും അതതിന്റെ സവിശേഷതകള്‍ യാതൊരു മാറ്റവുമില്ലാതെ അവശേഷിപ്പിക്കുന്നു. 670-ല്‍ കോണ്‍സ്റാന്റിനോപ്പിളില്‍ കൂടിയ മൂന്നാം കൌണ്‍സില്‍ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു: `ഉഭയ പ്രകൃതികള്‍ക്കും പ്രത്യേകം പ്രത്യേകം ഇഛകളുണ്ട്.` അതായത്, വ്യത്യസ്തമായ രണ്ട് ഇഛകളുടെ ഉടമസ്ഥനാണ് യേശുക്രിസ്തു.... ഇതേ കാലത്താണ് പാശ്ചാത്യന്‍ ചര്‍ച്ചുകള്‍ പുണ്യപാപ പ്രശ്നത്തെപ്പറ്റി കൂടുതല്‍ ശ്രദ്ധ പതിച്ചത്. മോക്ഷത്തെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ പങ്കെന്ത്, ദൈവത്തിന്റെ പങ്കെന്ത് എന്ന പ്രശ്നം വളരെ കാലത്തോളം അവരുടെ ഇടയില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നു. (cont..)

CKLatheef പറഞ്ഞു...

'...അവസാനം 529-ല്‍ ചേര്‍ന്ന രണ്ടാം ഔറേഞ്ച് കൌണ്‍സില്‍.... ഒരു സിദ്ധാന്തം അംഗീകരിച്ചു: ജ്ഞാനസ്നാനത്തില്‍ നല്‍കപ്പെടുന്ന ദൈവാനുഗ്രഹത്താല്‍ പുതിയൊരു ജീവിതം സിദ്ധമാകാത്ത കാലത്തോളം എല്ലാ ഓരോ മനുഷ്യനും ആദാമിന്റെ പതനം മൂലം മോക്ഷത്തിലേക്ക് മുന്നേറാന്‍ കഴിയാത്ത ഒരവസ്ഥാവിശേഷം വന്നു ചേര്‍ന്നിട്ടുണ്ട്. പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞാല്‍ തന്നെ ദൈവാനുഗ്രഹം സദാ സഹായകമായിരിക്കാത്ത കാലത്തോളം ആ ശുഭാവസ്ഥയില്‍ സ്ഥിരത ലഭിക്കുക സാധ്യമല്ല. ദൈവാനുഗ്രഹത്തിന്റെ ഈ അനുസ്യൂത സഹായം കത്തോലിക്കന്‍ സഭവഴിക്കേ ലഭ്യമാകുകയുള്ളൂ!`` അതിരറ്റ സ്നേഹവും ഭക്തിയുമാണ് ക്രിസ്ത്യാനികളെ ആദ്യമായി വഴിതെറ്റിച്ചതെന്ന് മേലുദ്ധരിച്ച ക്രൈസ്തവപണ്ഡിതന്മാരുടെ പ്രസ്താവനകളില്‍നിന്നു തന്നെ വ്യക്തമാവുന്നുണ്ട്. യേശുക്രിസ്തുവിനെ ദൈവമാക്കാനും ദൈവപുത്രനാക്കാനും അദ്ദേഹത്തോട് ദൈവികഗുണങ്ങള്‍ അനുബന്ധിപ്പിക്കാനും പാപമോചനവിശ്വാസം കെട്ടിയുണ്ടാക്കാനും മറ്റും അവരെ പ്രേരിപ്പിച്ചത് പ്രസ്തുത അതിരുകവിച്ചിലായിരുന്നു. (cont..)

sajan jcb പറഞ്ഞു...

ലത്തീഫ്,

പത്തില്‍ കൂടുതല്‍ കമന്റുകള്‍ കണ്ടു. ഇനിയും (cont..) എന്ന് കാണുന്നു. താങ്കളുടെ കമന്റുകള്‍ കഴിഞ്ഞതിനു ശേഷം ഞാന്‍ തുടങ്ങാം എന്ന് കരുതുന്നു.

എന്നെ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്തു കണ്ടു. അങ്ങിനെയെങ്കില്‍ കൊച്ചുമോന്‍ എഴുതിയതിനു ഞാന്‍ എഴുതിയ കമന്റ് ഇവിടെ കൊടുക്കാമോ? (അത് ഈ ചര്‍ച്ചയിലെ ഓഫ് ടോപിക് അല്ല എന്ന് ബോധ്യം വന്നിട്ടുണ്ട് എങ്കില്‍ !)

CKLatheef പറഞ്ഞു...

(തുടര്ച്ച) ... ഹ: മസീഹിന്റെ അധ്യാപനങ്ങളിലാകട്ടെ, ഈ വിശ്വാസങ്ങള്‍ക്കൊന്നും യാതൊരടിസ്ഥാനവുമില്ല. പിന്നീട് ക്രൈസ്തവരെ തത്വശാസ്ത്രഭ്രമം പിടികൂടിയപ്പോള്‍ തങ്ങളുടെ ആദ്യത്തെ തെറ്റ് തിരുത്തുന്നതിനു പകരം പൂര്‍വന്മാരുടെ അബദ്ധങ്ങള്‍ക്ക് ന്യായീകരണം നല്‍കാനാണ് '..ഒരുമ്പെട്ടത്. യേശുക്രിസ്തുവിന്റെ യഥാര്‍ഥ ശിക്ഷണങ്ങളിലേക്ക് മടങ്ങാതെ, വെറും ന്യായശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സഹായത്തോടെ അവര്‍ ഒരു വിശ്വാസത്തിന്‍മേല്‍ മറ്റൊരു വിശ്വാസം സ്വയം ചമച്ചുണ്ടാക്കി. മുകളില്‍ പറഞ്ഞ വചനങ്ങളിലൂടെ വിശുദ്ധഖുര്‍ആന്‍ ക്രിസ്ത്യാനികളെ താക്കീതുചെയ്യുന്നത് അതേ വഴികേടിനെപ്പറ്റിയാണ്. (End)അവലംബം:തഫ്ഹീമുല്‍ ഖുര്‍ആന്‍
, അല്‍മാഇദ: വ്യാഖ്യാനക്കുറിപ്പ് 101]

ഇനി പറയൂ. ഖുര്‍ആന്റെ പരാമര്‍ശം എത്ര അര്‍ഥവത്താണ്.

'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

CKLatheef പറഞ്ഞു...

ഏതെങ്കിലും ഒരു കമന്റ് ഡീലീറ്റ് ചെയ്താല്‍, അതില്‍ മറുപടിപറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് പൊതുവെ ധരിക്കപ്പെടുന്നത്. ഇസ്ലാമിന്റെ സംവാദക്ഷമതയേയും ആശയ ഗാംഭീര്യത്തെയും കുറിച്ച അജ്ഞതയും, യുക്തിവാദി ബ്ലോഗുകള്‍ വായിച്ച് അതുന്നെയാണ് ഇസ്ലാം എന്ന് കരുതിയതുകൊണ്ടുമാണ് ഈ അബന്ധം സംഭവിക്കുന്നത്. അതോടെ അത് ആവര്‍ത്തിച്ചു കമന്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. വല്ലതിന്റെയും മറുപടി അവഗണിച്ചാലും സ്ഥിതി അതുതന്നെ. (ഇത് പൊതുവായി പറഞ്ഞതാണ്.)

പ്രിയ സാജന്‍, ഉസൈറിന്റെ വിഷയത്തില്‍ സാജന്റെ ഒരു കമന്റും കുഞ്ഞുമോന്റെ പ്രതികരണവും തന്നെ എമ്പാടും മതി. അതില്‍ കവിഞ്ഞ് അതിനൊരു പ്രാധാന്യമില്ല. സാജനെ സംബദ്ധിച്ചിടത്തോളം ബൈബിളില്‍ പറഞ്ഞത് ചരിത്രവും അതല്ലാത്തതൊന്നും വിശ്വസനീയവുമല്ല എന്നാണ് പ്രതികരണം സൂചിപ്പിക്കുന്നത്. അങ്ങനെ വിശ്വസിക്കാന്‍ തീര്‍ചയായും സാജന് അവകാശമുണ്ട്. പക്ഷെ അതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഖുര്‍ആനിലൂടെ കളവ് പറഞ്ഞു എന്ന് പറയുന്നതിന്റെ ന്യായമാണ് പത്തിലധികം തുടര്‍ചയായ കമന്റിലൂടെ ഞാന്‍ ചോദ്യം ചെയ്തത്.

അക്ഷേപാര്‍ഹമായ, ദൈവദൂഷണ പരമായ ഒരു ദൈവപുത്ര വാദം സ്വയം യേശുവിനുണ്ടായിരുന്നില്ല എന്ന് ആധികാരികമായി തന്നെ ഇവിടെ വ്യക്തമാക്കുകയായിരുന്നു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം യേശു ദൈവദൂതനായതിനാല്‍ ഒരിക്കലും അങ്ങനെ വാദിക്കുകയില്ല. യേശുവിന്റെ നിയോഗ ദൗത്യം തന്നെ ബനീ ഇസ്രായീല്യരായ ദൈവമാര്‍ഗത്തില്‍ നിന്ന് അകന്ന കുഞ്ഞാടുകളെ ദൈവിക ദര്‍ശനത്തിലേക്ക് പ്രബോധനം ചെയ്യുക എന്നതായിരുന്നു. സ്വാഭാവികമായും അവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ആക്രമിക്കാന്‍ ഒരുമ്പെടുകയും ചെയ്തു.

അല്ലാതെ 'ദൈവപുത്രന്‍ ' എന്ന ജൂതന്‍മാര്‍ക്ക് അസ്വീകാര്യമായ ദൈവദൂഷണം പറഞ്ഞതിന്റെ പേരിലാണ് യേശുവിനെ അവര്‍ ക്രൂശിച്ചത് എന്നത് യുക്തിപരമായോ ചരിത്രപരമായോ ഖുര്‍ആനിന്റെ അടിസ്ഥാനത്തിലോ സ്വീകാര്യമല്ല എന്ന് ഇതുവരെയുള്ള ചര്‍ചയില്‍നിന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ബൈബിളിന്റെ വെളിച്ചത്തില്‍ താങ്കള്‍ക്ക് മറിച്ചൊരു വിശ്വാസം മുണ്ടെങ്കില്‍ അത് സ്വീകരിക്കാനുള്ള താങ്കളുടെ അവകാശത്തെ ആര്‍ക്കും തടുക്കാനവകാശമില്ല.

sajan jcb പറഞ്ഞു...

താങ്കള്‍ക്കു ബോധിച്ചത് മാത്രമേ ഇവിടെ എഴുതാന്‍ പാടുകയുള്ളൂ എങ്കില്‍ ഞാന്‍ എഴുതുന്നതൊന്നും താങ്കള്‍ക്ക് ബോധ്യമുള്ളതാകാന്‍ വഴിയില്ല. അതുകൊണ്ട് എന്റെ അടുത്ത കമന്റുകള്‍ എത്ര തന്നെ മാന്യമായാലും താങ്കള്‍ അത് അനുവദിക്കുകയില്ല. പിന്നെന്തു ചര്‍ച്ച!

കൊച്ചു മോന്‍ ആണ് ബൈബിളില്‍ നിന്ന് ഒരു ബന്ധം കൊണ്ട് വന്നത് (അദ്ദേഹം തന്ന ലിങ്കില്‍ അതുണ്ട്) .അതു കൊണ്ടാണ് എനിക്ക് ബൈബിള്‍ ഉപയോഗിക്കേണ്ടി വന്നത്.

സഭ്യമായ വാക്കുകള്‍ കൊണ്ടുള്ള മറുവാദം താങ്കള്‍ എന്ത് കൊണ്ട് അനുവദിക്കുന്നില്ല എന്നത് താങ്കള്‍ ചിന്തിക്കേണ്ട കാര്യമാണ്. ആ കമന്റ് ഇവിടെ വരാതെ ഞാന്‍ ഈ ചര്‍ച്ചയില്‍ കമന്റുന്നത് കൊണ്ട് എന്തര്‍ത്ഥം. കഴിയുമെങ്കില്‍ എന്റെ വാദത്തെ താങ്കള്‍ ഖണ്ധിക്കൂ. അത് ആ കമന്റ് നിലനിറുത്തി കൊണ്ടാകണം എന്ന് മാത്രം

നൗഷാദ് അകമ്പാടം പറഞ്ഞു...

ലത്തീഫ് സാഹിബ്..
ഞാന്‍ ഇത് വായിച്ചുകൊണ്ടിരിക്കുന്നു...

കാട്ടിപ്പരുത്തി പറഞ്ഞു...

tracking

V.B.Rajan പറഞ്ഞു...

മുഹമ്മദ് 40 വയസുവരെ കള്ളം പറഞ്ഞില്ല അതുകൊണ്ട് അദ്ദേഹം ഖുറാനില്‍ കൂടി പറഞ്ഞതു മുഴുവന്‍ സത്യമാണെന്ന് താങ്കള്‍ പലപ്പോഴും വാദിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ മുഹമ്മദിന് ഈ ആയത്തുകള്‍ പറഞ്ഞുകൊടുത്ത മലക്ക് സത്യം മാത്രമേ പറയൂ എന്നതിനു വല്ല തെളിവും ഉണ്ടോ? മലക്ക് കള്ളം പറഞ്ഞുകൊടുത്താല്‍ അത് ആവര്‍ത്തിക്കാന്‍ മാത്രമല്ലേ മുഹമ്മദിനു സാധിക്കൂ?

നിരക്ഷരനായ മുഹമ്മദിന് ഇത്ര മഹത്തരമായ ഒരു ഗ്രന്ഥം രചിക്കാന്‍ സാധിക്കുമോ എന്നതാണ് മറ്റൊരു അത്ഭുതം. ഇത്തരം കഥകള്‍ രചനയുടെ ദൈവീകത കാണിക്കാന്‍ പണ്ട് പലയിടത്തും പ്രയോഗിച്ചതായി കാണാം. കാളിദാസന്‍ കാളി അനുഗ്രഹത്തിനു ശേഷം എഴുത്തു തുടങ്ങിയ കഥ, കാട്ടാളനും നിരക്ഷരനുമായ വാല്‍മീകി രാമായണം എഴുതിയ കഥ തുടങ്ങിയവ ഉദാഹരണങ്ങ‌ള്‍‌.

മനുഷ്യനു ലഭിച്ച എല്ലാ തത്വശാസ്ത്രങ്ങളും, മതഗ്രന്ഥങ്ങളും പഴയ ഒന്നിന്റെ രൂപ പരിണാമമാണ്. ഇത് ലത്തീഫ് അംഗീകരിക്കണമെന്നില്ല. ഖുറാന്‍ രചനയ്ക്ക് അന്നു നിലവിലിരുന്ന ബൈബിളും അതുപോലെയുള്ള മറ്റു മതഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്നു എന്നു കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിവൈഭവം ഒന്നും ആവശ്യമില്ല. പഴയ ഗ്രന്ഥങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയാണ് പുതിയത് ഉണ്ടാക്കിയത്. അതുകൊണ്ട് ബൈബിളിലെ കാര്യങ്ങള്‍ അതുപോലെയോ ചില മാറ്റങ്ങള്‍ വരുത്തിയോ ഖുറാനിലുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. അത് ദൈവം നേരിട്ടു നല്‍കിയതാണെന്നു വരുത്താന്‍ മുഹമ്മദ് ചില തന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കില്‍ അന്ന്‍ ജനങ്ങളുടെ ഇടയില്‍ അംഗീകാരം ലഭിക്കണമെങ്കില്‍ അത് ആവശ്യമായിരുന്നുവെന്ന് കരുതിയാല്‍ മതി.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

ഖുര്‍ആന്‍ ദൈവികമാണ് എന്ന 'തിക്ത'സത്യത്തില്‍നിന്ന് ചിന്തയോ ബുദ്ധിയോ കൂടാതെ എപ്രകാരം ഒരാള്‍ക്ക് ഒഴിഞ്ഞ് മാറാം എന്ന് മാത്രമാണ് താങ്കള്‍ പറഞ്ഞുതരുന്നത്.

പ്രവാചക ചരിത്രത്തെക്കുറിച്ച അസാമാന്യമായ അജ്ഞത വേണം താങ്കള്‍ പറഞ്ഞതുപോലെ ചിന്തിക്കാന്‍. മാത്രമല്ല ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ചും ഖുര്‍ആന്‍ ചെലുത്തിയ സ്വാധീനവും കണ്ടില്ലെന്ന് നടിക്കണം.മലക്ക് കളവ് പറഞ്ഞതായിക്കൂടെ എന്ന് പറയുമാര്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ച മലക്കെന്ന സൃഷ്ടിയക്കുറിച്ചുള്ള ധാരണക്കുറവ് അകമ്പടിയായി വേണം. എല്ലാറ്റിനും പുറമെ ദൈവമെന്നത് വെറും കെട്ടുകഥയാണെന്ന കാഴ്ചപ്പാടും.

സ്വന്തം ബുദ്ധിയേയും യുക്തിയേയും ഇതുവരെ ലഭ്യമായ അറിവിനെയും ചവിട്ടിമെതിച്ചാല്‍ കിട്ടാന്‍ പോകുന്ന സൗഭാഗ്യം അതിന് മാത്രം മഹത്തരമായിരുന്നെങ്കില്‍ ശ്രമിച്ചുനോക്കാമായിരുന്നു. പക്ഷെ തികഞ്ഞ ശൂന്യതയിലേക്കല്ലേ ഇത്തരം അന്ധന്‍മാരുടെ വഴിനടത്തല്‍ എന്ന് മനസ്സിലാക്കുമ്പോള്‍ ഈ വാദങ്ങള്‍ തെല്ലും ആകര്‍ഷണീയമല്ല.

CKLatheef പറഞ്ഞു...

@Sajan

>>> സഭ്യമായ വാക്കുകള്‍ കൊണ്ടുള്ള മറുവാദം താങ്കള്‍ എന്ത് കൊണ്ട് അനുവദിക്കുന്നില്ല എന്നത് താങ്കള്‍ ചിന്തിക്കേണ്ട കാര്യമാണ്. ആ കമന്റ് ഇവിടെ വരാതെ ഞാന്‍ ഈ ചര്‍ച്ചയില്‍ കമന്റുന്നത് കൊണ്ട് എന്തര്‍ത്ഥം. കഴിയുമെങ്കില്‍ എന്റെ വാദത്തെ താങ്കള്‍ ഖണ്ധിക്കൂ. അത് ആ കമന്റ് നിലനിറുത്തി കൊണ്ടാകണം എന്ന് മാത്രം <<<

ഇവിടെയുള്ള അടിസ്ഥാന ചര്‍ചയില്‍നിന്ന് തെന്നിമാറി യഥാര്‍ഥ വിഷയത്തില്‍നിന്നകലാന്‍ ഞാന്‍ ആഗ്രിഹിക്കുന്നില്ല എന്ന ഒരൊറ്റ ന്യായമാണ് താങ്കളുടെ അത്തരം കമന്റുകള്‍ ഡിലീറ്റിയതിന് പിന്നിലുള്ളത്. ഞാന്‍ ലളിതമായി നല്‍കിയ ചോദ്യങ്ങള്‍ക്കു പോലും നേര്‍ക്ക് നേരെ മറുപടി പറയാതെ എന്റെ വാദത്തെ ഖണ്ഡിക്കൂ എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. അതും ആവശ്യമായ ചര്‍ച നടന്ന ഒരു വിഷയത്തില്‍.

ഇത് വിഷയത്തിന്റെ ആദ്യഭാഗമാണ് രണ്ടാം ഭാഗം ഉടനെ നല്‍കും.

sajan jcb പറഞ്ഞു...

താങ്കള്‍ ഡിലീറ്റ്‌ ചെയ്തു കളഞ്ഞ എന്റെ കമന്റിന്റെ മറുപടിയാണല്ലോ താങ്കളുടെ പതിനാലു കമന്റുകള്‍ . (ഒരു ചെറിയ ചോദ്യത്തിന് മറുപടി പറയാന്‍ ഇത്രയും കമന്റുകള്‍ !! അതിലിട്ടു ഞാന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയും ഇല്ല.) എന്നിട്ട് എന്റെ ചോദ്യം തന്നെ ഡിലീറ്റ്‌ ചെയ്തു കളഞ്ഞിട്ടു താങ്കളുടെ കമന്റിനു മറുപടി പറയാന്‍ പറയുന്നത് എന്ത് മര്യാദയാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.
(താങ്കള്‍ക്ക് ഇപ്പോഴും തോന്നുന്നുവോ എന്റെ കമന്റ് ഈ വിഷയത്തിനു യോജിച്ചതല്ല എന്ന്? ചരിത്രത്തിനു തെളിയിക്കാന്‍ പറ്റാത്ത ഒരു നുണയാണ് നബി പറഞ്ഞിരിക്കുന്നത്. കൊച്ചു മോനിന്റെ കമന്റിനു മറുപടിയായി അത് വ്യക്തമായി കൊടുത്തിരുന്നു.)

Fazil പറഞ്ഞു...

Following up...

CKLatheef പറഞ്ഞു...

@Sajan

വായിക്കുന്ന സ്വഭാവം താങ്കള്‍ക്കില്ലേ. അത് വായിച്ചിരുന്നെങ്കില്‍ മനസ്സിലാകുമായിരുന്നു. താങ്കള്‍ ഞാന്‍ ഡീലീറ്റിയതിന് ശേഷം നല്‍കിയ കമന്റിന്റെ മറുപടിയാണത് എന്ന്. ഇനിയും ഇതേ രീതിയിലാണ് കമന്റുന്നതെങ്കില്‍ അതൊഴിവാക്കുകയല്ലാതെ അതിനിപ്രകാരം മറുപടി പറഞ്ഞുകൊണ്ടിരിക്കാന്‍ സമയമില്ല. താങ്കള്‍ക്ക് വിജയമാണ് ആവശ്യമെങ്കില്‍ മാത്രമേ ഇത്തരം ഉടായ്പുകള്‍ക്ക് സ്ഥാനമുള്ളൂ. ഇവിടെ അറിയാനും അറിയിക്കാനുമുള്ള ഒരു ചര്‍ചമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.

CKLatheef പറഞ്ഞു...

>>>(ഒരു ചെറിയ ചോദ്യത്തിന് മറുപടി പറയാന്‍ ഇത്രയും കമന്റുകള്‍ !! അതിലിട്ടു ഞാന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയും ഇല്ല.) <<<

അതൊന്നു മനസ്സിരുത്തി വായിക്കൂ. അപ്പോള്‍ മനസ്സിലാകും പ്രവാചക പ്രബോധനം കാലാന്തരത്തില്‍ ദൈവപുത്ര സങ്കല്‍പ്പത്തിലേക്ക് വഴിമാറിയതെങ്ങനെയെന്ന്. അതുവെച്ച് കൃത്യമായി ഗണിക്കാന്‍ കഴിയും മുഹമ്മദ് നബി പ്രബോധനം ചെയ്തതില്‍നിന്ന് ഭിന്നമായിരുന്നില്ല യേശുവിന്റെ പ്രബോധനമെന്നും. അതില്‍നിന്നൊക്കെ ശ്രദ്ധതെറ്റിക്കാനുള്ള തന്ത്രമാണ് താങ്കളുടെ ഈ തൂങ്ങലെന്ന് അറിയാന്‍ വലിയ ബുദ്ധിവേണമെന്നില്ല.

സന്തോഷ്‌ പറഞ്ഞു...

@ CKLatheef

<><> യേശു ശൈശവം മുതല്‍ യൌവ്വനം വരെ തികച്ചും പ്രകൃതിയുക്തമായിട്ടാണ് തന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തരണം ചെയ്തതെന്ന് സുവിശേഷങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. <><>

ബൈബിളിലെ ഏതു സുവിശേഷങ്ങളില്‍ ആണ് ക്രിസ്തുവിന്റെ ശൈശവം മുതല്‍ യൌവ്വനം വരെയുള്ള ജീവിതം വിവരിച്ചിട്ടുള്ളത്?

പാര്‍ത്ഥന്‍ പറഞ്ഞു...

tracking

സന്തോഷ്‌ പറഞ്ഞു...

@ കൊച്ചുമോന്‍,

H. Z. Hirschberg proposed another assumption, based on the words of Ibn Hazm, namely, that the 'righteous who live in Yemen believed that 'Uzayr was indeed the son of Allah.' According to other Muslim sources, there were some Yemenite Jews who had converted to Islam who believed that Ezra was the messiah. For Muhammad, Ezra, the apostle(!) of messiah, can be seen in the same light as the Christian saw Jesus, the messiah, the son of Allah. (Encyclopaedia Judaica, Ibid., p. 1108) - നിങ്ങള്‍ ലിങ്ക് തന്ന പേജില്‍ നിന്നും നിങ്ങള്‍ ഇവിടെ എടുത്തെഴുതിയ വരികളില്‍ ഇങ്ങനെ ആണ് എഴുതിയിരിക്കുന്നത്.


9-10 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന
Ibn Hazm എന്ന മുസ്ലിം വ്യക്തിയുടെ അഭിപ്രായം പരിഗണിച്ചു എന്നുള്ളതല്ലാതെ യഹൂദരുമായി ബന്ധപ്പെട്ട ഏതെങ്കിലും തെളിവുകളോ രേഖകളോ അടിസ്ഥാനമാക്കി അല്ല പൂര്‍ണ്ണമായും ഇസ്ലാം വിശ്വാസം അടിസ്ഥാനമാക്കി ആണ് Encyclopaedia Judaica യിലെ ആ വരികള്‍ എന്നുള്ളത് അവ വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ.

Bold ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക.

സന്തോഷ്‌ പറഞ്ഞു...

@ ലത്തീഫ്,

എസ്രായെക്കുറിച്ച് മുസ്ലിങ്ങള്‍ എന്ത് വിശ്വസിക്കുന്നു എന്ന് മാത്രമാണ് കൊച്ചുമോന്‍ സൂചിപ്പിച്ച സ്ഥലത്ത് Encyclopaedia Judaica യില്‍ എഴുതിയിരിക്കുന്നത്. അല്ലാതെ യഹൂദരെ സംബന്ധിച്ച് എസ്രാ ആരായിരുന്നു എന്നല്ല. അതുകൊണ്ട്തന്നെ മുസ്ലിം അല്ലാത്ത ഒരാള്‍ക്ക്‌ "ഇന്നേവരെ ഉസൈര്‍ ദൈവപുത്രനാണ് എന്ന് യഹൂദര്‍ ഒരു അവകാശവാദം നടത്തിയതായി കേട്ടിട്ടില്ല" എന്നതിന് മറുപടിയായി കുഞ്ഞുമോന്‍ നല്‍കിയ മറുപടി മതിയാവില്ല.

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ എന്ന ഈ ലേഖനത്തില്‍ നിങ്ങള്‍ തന്നെ എഴുതിയിട്ടുള്ള 9:30 എന്ന സൂക്തത്തിലെ യഹൂദന്മാര്‍ പറയുന്നു: ഉസൈര്‍ ദൈവപുത്രനാകുന്നു എന്ന ഭാഗവുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് നിങ്ങള്‍ എന്റെ ഈ അഭിപ്രായം ഇവിടെ നിലനിറുത്തും എന്ന് കരുതുന്നു.

CKLatheef പറഞ്ഞു...

Sajan said..

>>>(ആ ഒരു കമന്റു കിടന്നിരുന്നെങ്കില്‍ ഇത്രയും ഓഫ് ടോപിക്കുകള്‍ ഇവിടെ നിറയുകയില്ലായിരുന്നു.)<<<

ഓഫ് ടോപ്പിക്കായ കമന്റുകള്‍ നീക്കം ചെയ്ത് ശുദ്ധീകരിച്ചിട്ടുണ്ട്.

CKLatheef പറഞ്ഞു...

@Santhosh,

'Abū Muḥammad ʿAlī ibn Aḥmad ibn Saʿīd ibn Ḥazm (Arabic: أبو محمد علي بن احمد بن سعيد بن حزم‎; also sometimes known as al-Andalusī aẓ-Ẓāhirī;[3] 7 November 994–15 August 1064[1] (456 AH[2])) was an Andalusian philosopher, litterateur, psychologist, historian, jurist and theologian born in Córdoba, present-day Spain.'

ഇങ്ങനെയാണല്ലോ ഇബ്‌നു ഹസമിനെ വിക്കിപീഡിയ പരിചയപ്പെടുത്തുന്നത്. അദ്ദേഹം ഒരു ചരിത്രകാരനാണ് എന്നത് അംഗീകൃതം. അതേ മാനദണ്ഡം വെച്ചാണ് എന്‍സൈക്ലോപീഡിയ അദ്ദേഹത്തെ ഉദ്ധരിക്കുന്നതും. പിന്‍കാലത്ത് ഒരു വിഭാഗം ജൂതന്‍മാര്‍ ഉസൈറിനെ ദൈവപുത്രനായി സങ്കല്‍പിച്ചുവെങ്കില്‍ ജൂത ഗ്രന്ഥത്തില്‍നിന്ന് അതിന് തെളിവ് ലഭിക്കുകയില്ല. മറിച്ച് പ്രവാചക കാലഘട്ടത്തില്‍ മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ജൂതന്‍മാര്‍ക്ക് അത്തരമൊരു വിശ്വാസമുള്ളത് കൊണ്ടാണ് ഖുര്‍ആന്‍ അവര് കേള്‍ക്കെ അപ്രകാരം പറയുന്നത്. അത് കളവാകുന്നതെങ്ങനെ. ചരിത്രത്തിലൊരിക്കലും ഒരു ജൂതവിഭാഗത്തിനും അത്തരമൊരു വിശ്വാസമുണ്ടായിരുന്നല്ലെന്ന് പറയാന്‍ എന്ത് തെളിവാണ് ഇവിടെ സമര്‍പ്പിക്കപ്പെട്ടത്. മറിച്ചുള്ള തെളിവ് സമര്‍പ്പിക്കപ്പെടുകയും ചെയ്തു. അഥവാ എന്‍സൈക്ലോപീഡിയയെ അവലംബിച്ചു ഇബ്‌നു ഹസം എന്ന ചരിത്രകാരന്റെ അഭിപ്രായം. എന്നാല്‍ മുസ്ലിമായതിനാല്‍ സ്വീകാര്യമല്ല എന്ന വാദം അംഗീകരിച്ചാല്‍ അത് മറ്റെല്ലാ ചരിത്രഗ്രന്ഥങ്ങള്‍ക്കും തിരിച്ചും ബാധകമാക്കേണ്ടി വരുമല്ലോ.

ഇവിടെ ചര്‍ച ചെയ്യേണ്ടത് യേശുവിന്റെ ദൈവപുത്ര സങ്കല്‍പത്തെക്കുറിച്ചായിരുന്നു. അതിന് പകരം ജൂതനല്ലാത്ത സാജനും സന്തോഷും ജൂതന്‍മാര്‍ക്ക് അപ്രകാരം ഒരു അഭിപ്രായമില്ലായിരുന്നുവെന്ന് ചില ഖുര്‍ആന്‍ വിമര്‍ശക സൈറ്റില്‍നിന്ന് വായിച്ച് വാദിക്കുന്നത് യഥാര്‍ഥ വിഷയത്തിലേക്ക് അടുക്കാനുള്ള ആത്മവിശ്വാസക്കുറവുകൊണ്ടാണ് എന്നുതന്നെ ഞാന്‍ ധരിക്കുന്നു. മറിച്ചു തെളിയിക്കുന്നത് വരെ.

വേണമെങ്കില്‍ 'ചരിത്രവസ്തുതകള്‍ ഖുര്‍ആനിലും ബൈബിളിലും' എന്ന ഒരു പോസ്റ്റില്‍ ഈ ചര്‍ചയാകാം.

ഇവിടുത്തെ പ്രധാനചര്‍ച യേശുദൈവപുത്രനാണ് എന്ന് വാദം യേശുവിന്റെ അധ്യാപങ്ങളില്‍ പെട്ടതല്ല. പിന്നീട് വഴിപിഴച്ച് വിശ്വാസക്കാരുടെ വാദങ്ങളില്‍നിന്ന് കടം കൊണ്ടതാണ് എന്നതത്രേ. അതിന് ഖുര്‍ആനും ക്രൈസ്തവ ചരിത്രവും സാക്ഷ്യം വഹിക്കുന്നു.

CKLatheef പറഞ്ഞു...

ഉസൈര് ചര്‍ചക്ക് തുടക്കമിട്ടത് കൊച്ചുമോനായതിനാല്‍ അദ്ദേഹത്തിനെന്തെങ്കിലും കൂടുതല്‍ പറയാനുണ്ടെങ്കില്‍ ഈ വിഷയത്തില്‍ അദ്ദേഹത്തില്‍നിന്ന് സമാപനം പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

സന്തോഷ്‌ said...

@ CKLatheef

>>> <><> യേശു ശൈശവം മുതല്‍ യൌവ്വനം വരെ തികച്ചും പ്രകൃതിയുക്തമായിട്ടാണ് തന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തരണം ചെയ്തതെന്ന് സുവിശേഷങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. <><>

ബൈബിളിലെ ഏതു സുവിശേഷങ്ങളില്‍ ആണ് ക്രിസ്തുവിന്റെ ശൈശവം മുതല്‍ യൌവ്വനം വരെയുള്ള ജീവിതം വിവരിച്ചിട്ടുള്ളത്? <<<

ലേഖകന് പ്രസ്തുത കാര്യം മനസ്സിലാക്കാന്‍ ശൈശവം മുതല്‍ യൗവനം വരെയുള്ള മുഴുവന്‍ ജീവിതവും ആവശ്യമായി തോന്നിയിട്ടുണ്ടാവില്ല. സുവിശേഷങ്ങളില്‍നിന്ന് ആ ധാരണയിലെത്തിയത് എങ്ങനെ എന്നദ്ദേഹം തുടര്‍ന്ന് വിവരിച്ചിട്ടുമുണ്ടല്ലോ. ("അദ്ദേഹം വിശപ്പും ദാഹവുമുള്ളവനായിരുന്നു. അദ്ദേഹത്തിനു ക്ഷീണം ബാധിച്ചിരുന്നു. ഉറക്കവും മയക്കവുമുണ്ടായിരുന്നു. പരിഭ്രമവും അന്ധാളിപ്പും പിടിപെട്ടിരുന്നു. സ്ഥിതിഗതികള്‍ അന്വേഷിച്ചറിയേണ്ടിയിരുന്നു. ദുഃഖമനുഭവിച്ചുകൊണ്ടാണ് അദ്ദേഹം മരണമടഞ്ഞത്. താന്‍ സര്‍വശ്രോതാവും സര്‍വ ദ്രഷ്ടാവുമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പ്രത്യുത, അതിനെ വ്യക്തമായും നിഷേധിക്കുകയാണുണ്ടായത്.... അദ്ദേഹം എല്ലാം കാണുന്നവനും സമീപസ്ഥനുമാണെന്ന് വാദിക്കപ്പെടുകയാണെങ്കില്‍ സുവിശേഷങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലായ വിഭാവനത്തിനു കടക വിരുദ്ധമാണീ വാദം....")

താങ്കള്‍ക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ ഇവിടെ പറയുകയുമാകാം.

kochumon പറഞ്ഞു...

Several sources attribute Uzair's description as the "son of God" to the exaltation of his religious achievements coupled with a misunderstanding of certain Jews with regards to his position as Bene Elohim.എന്ന വിക്കിപ്പീഡിയയില് കാണാം. നേരത്തെ ഉദ്ദരിച്ച ഇബ്നുഹസമിന്റെ ഭാഗം ഉദ്ദരിച്ച്
H. Z. Hirschberg എത്തുന്ന നിഗമനമാണ് ഞാന് നേരത്തെ ഉദ്ദരിച്ചത്. മധ്യകാലഘട്ടത്തിലെ ചരിത്രകാരന്മാര് മുഴുവനും മുസ്ലികള് തന്നെയായിരുന്നു. പാശ്ചാത്യലോകത്തേക്ക് ചരിത്രത്തെ കുറിച്ച അറിവുകള് പകര്ന്നു കൊടുത്തതും മുസ്ലിംകളായിരുന്നു. അത് കൊണ്ട് എല്ലാ ചരിത്രരേഖകുളും ഇംഗ്സീഷ് പേരുള്ളവര് പറഞ്ഞാലേ ചരിത്രമാവൂ എന്ന് കരുതേണ്ട. ഹിജാസിലും യമനിലുമുണ്ടായിരുന്ന ജൂതന്മാര്ക്കായിരുന്ന പ്രസ്തുത വിശ്വാസമുണ്ടായിരുന്നത്. അവരെ കുറിച്ച് നന്നായരിയുന്നത് മുസ്ലിം ചരിത്രകാന്മാര്ക്ക് തന്നെയാണ്.ചുരുക്കത്തില് ഈ വിശയത്തില് മൂന്ന് കാര്യമാണെനിക്ക് പറയാനുള്ളത്.
1.ഉസൈര് ദൈവത്തിന്റെ പുത്രനായിരുന്നെന്ന് ഖുര്ആന് പറയുമ്പോള് അന്നത്തെ ജനങ്ങള്ക്കില്ലാത്ത സംശയം ഇന്നാവശ്യമില്ല. കാരണം ഖുര്ആനിലെ തെറ്റ് കണ്ടെത്താന് അന്നും ശ്രമങ്ങള് നടന്നിരുന്നു.
2.ഖുര്ആന്റെ വാദം കള്ളമായിരുന്നുവെന്ന് അന്നത്തെ ആളുകള്ക്ക് വാദമുനണ്ടായിരുന്നെങ്കില് അതിനുള്ള തെളിവാണിനി ഇവിടെ ഹാജരാക്കേണ്ടത്.
3. പിന്നെ ബൈബിളിലെ ഒട്ടു മിക്ക പ്രവാചകന്മാരെ കുറിച്ചും ദൈവത്തിന്റെ പുത്രന് എന്ന് വിളിച്ചിട്ടുണ്ട്. ആദാം, യാക്കോബ്, സോളമന്, ശലമോന്, ദാവീദ്, യേശു...അതുകൊണ്ട് ഈ വാദം മഹാഅപരാധമായി എന്ന് ധരിക്കേണ്ട.അതില് രണ്ടെണ്ണം ഖുര്ആന് പ്രത്യേകം ഉദ്ദരിച്ചുള്ളുവല്ലോ എന്ന് കരുതി സമാധാനിക്കുകയായിരിക്കും നല്ലത്.

kochumon പറഞ്ഞു...

http://www.islaam.ca/index.php?option=com_content&view=article&id=210:was-ezra-uzayr-called-the-son-of-god&catid=46:polytheism-association-with-allah&Itemid=194
ഈ ലിങ്കു കൂടെ വായിക്കുക

ACB പറഞ്ഞു...

പ്രിയ ലത്തീഫ് വിഷയത്തില്‍ നിന്ന് വ്യതി ചലിച്ചിട്ടില്ല എന്ന് കരുതി തന്നെ ചോദിക്കട്ടെ? ഇതൊക്കെ എന്റെ സംശയങ്ങളാണ്. മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ?

1.ബൈബിളിലെ ദൈവമോ അതോ ഖുറാനിലെ ദൈവമോ? ഏതാണ് യഥാര്‍ത്ഥ ദൈവം? അല്ലെങ്കില്‍ ആധികാരിക ദൈവം?
2.ബൈബിളോ ഖുറാനോ ഏതാന് ആധികാരികം?
൩.ഖുറാന്‍ ബൈബിളില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അല്ലെങ്കില്‍ ബൈബിള്‍ നിലനില്‍ക്കുമ്പോള്‍ ഖുറാന്റെ ആവശ്യകത എന്തായിരുന്നു?
3.ഖുറാനില്‍ പറയുന്ന ദൈവം നിലനില്‍ക്കുവെങ്കില്‍ എന്തുകൊണ്ടാണ് നബിക്ക് ശേഷം മറ്റാര്‍ക്കും ദൈവവിളി ഉണ്ടാകാതിരുന്നത്? സാമോഹിക അനാചാരങ്ങള്‍ ഇന്നും നില നില്‍ക്കുന്നില്ലേ?
4.ഖുറാന്‍ പരിചയപ്പെടുത്തുന്ന ദൈവം എന്താണ്?എങ്ങനെയാണ്? രൂപമെന്താണ്?
5.ഖുറാന്‍ പുനര്‍ജന്മതെയും മരണാന്തര ജീവിതത്തെയും എങ്ങനെ വിശദീകരിക്കുന്നു? അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടോ?

ഇതൊക്കെ എന്റെ സംശയങ്ങളാണ്. ഖുറാന്‍ രചിക്കപെട്ട കാലകട്ടത്തില്‍ അതിന്റെ പ്രസക്തിയെ കുറിച്ചുള്ള ചോദ്യം ഒരുപക്ഷെ അനാവശ്യമായിരിക്കാം.അന്ന് നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങളെ ഇല്ലാതാക്കാന്‍ ഖുറാന്‍ വഹിച്ച പങ്കു സംശയാതീതം തന്നെ...
ഖുറാനെ (ബൈബിളിനെയും) ഒരു സാമൂഹിക പരിവര്തന ഗ്രന്ഥമായി അന്ഗീകരിക്കുകയല്ലാതെ അത് ദൈവചനമാനന്നും തിരുത്തലുകള്‍ക്ക് അതീതമാനന്നും കരുതുന്നത് വിഡ്ഢിതമാണന്നു തോനുന്നു..
ഖുറാനും ബൈബിളും രചിക്കപെട്ട കാലത്തെ സാമൂഹിക അന്തരീക്ഷമല്ല ഇന്ന് നിലവിലുള്ളത്.മാറ്റത്തെ ഉള്‍ക്കൊള്ളാതെ നിലനില്‍ക്കുന്ന കാലത്തോളം മത ഗ്രന്ഥങ്ങള്‍ വിഡ്ഢിത്തങ്ങളുടെ എഴുന്നള്ളിപ്പായി മാറും.
ലത്തീഫിന്റെ മറുപടി പ്രതീക്ഷിക്കുന്നു . ചോദ്യവും അഭിപ്രായവും നിലവാരത്തിനൊത് ഉയര്‍ന്നിട്ടില്ലെന്കില്‍ ക്ഷമിക്കുക.

Fazil പറഞ്ഞു...

യേശു (PBUH) ദൈവം ആയിരുന്നില്ല എന്നതിന് wikipedia നല്‍കുന്ന നിരവധി ബൈബിള്‍ റെഫെറന്‍സുകളില്‍ ചിലത് താഴെ നല്‍കുന്നു. കൂടുതല്‍ ബൈബിള്‍ റഫറന്‍സുകള്‍ക്ക് ഈ ലേഖനം വായിക്കുക.

1. Jesus said, "The servant is not greater than his lord; neither he that is sent greater than he that sent him." (John 13:16) Jesus said on numerous occasions that, "the Father… hath sent me." (John 5:37,6:37) The Holy Ghost was also sent by the Father (John 14:26) and Jesus (John 16:7), thus making Jesus inferior to the Father and the Holy Ghost inferior to both the Father and Jesus.
2. "And I will pray the Father, and he shall give you another comforter, that he may abide with you forever; even the spirit of truth." (John 14:16)
3. Jesus prays to God. (John 17:1-3)
4. Jesus has faith in God. (Hebrews 2:17,18, Hebrews 3:2)
5. Jesus is a servant of God. (Acts 3:13)
6. Jesus does not know things God knows. (Mark 13:32, Revelation 1:1)
7. Jesus worships God. (John 4:22)
8. Jesus has one who is God to him. (Revelation 3:12)
9. Jesus is in subjection to God. (1 Corinthians 15:28)
11. Jesus' head is God. (1 Corinthians 11:1)
12. Jesus has reverent submission, fear, of God. (Hebrews 5:7)
13. Jesus is given lordship by God. (Acts 2:36)
14. Jesus is exalted by God.(Acts 5:31)
15. Jesus is made high priest by God. (Hebrews 5:10)
16. Jesus is given authority by God. (Philippians 2:9)
17. Jesus is given kingship by God. (Luke 1:32,33)
18. Jesus is given judgment by God. (Acts 10:42)
19. "God raised [Jesus] from the dead". (Acts 2:24, Romans 10:9, 1 Corinthians 15:15)
20. Jesus is at the right hand of God. (Mark 16:19, Luke 22:69, Acts 2:33, Romans 8:34)
21. Jesus is the one human mediator between the one God and man. (1 Timothy 2:5)
22. God put everything, except Himself, under Jesus. (1 Corinthians 15:24-28)
23. Jesus did not think being "equal with God" was graspable. (Philippians 2:6)
24. "Around the ninth hour, Jesus shouted in a loud voice, saying "Eli Eli lama sabachthani?" which is, "My God, my God, why have you forsaken me?"" (Matthew 27:46)

CKLatheef പറഞ്ഞു...

@ACB

ബ്ലോഗിലേക്ക് സ്വാഗതം. അന്വേഷണങ്ങള്‍ക്ക് നന്ദി.

ഇതുവരെ പറഞ്ഞുവെച്ച ചില കാര്യങ്ങള്‍ താങ്കള്‍ക്കുള്ള മറുപടിയായി വരുന്നതാണ് അവ വായിക്കുമല്ലോ. ശേഷം പിന്നീടാകാം.

Subair പറഞ്ഞു...

എന്റെ അറിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ടുള്ള വളരെ സംക്ഷിപ്തമായ മറുപടി താഴെ കൊടുക്കുന്നു.


1.ബൈബിളിലെ ദൈവമോ അതോ ഖുറാനിലെ ദൈവമോ? ഏതാണ് യഥാര്‍ത്ഥ ദൈവം? അല്ലെങ്കില്‍ ആധികാരിക ദൈവം?
=========


മുസ്ലിംകളും, യഹൂദരും, ക്രിസ്ത്യാനികളും ആരാധിക്കുന്നത് സൃഷ്ടികര്‍ത്താവായ ഏക ദൈവത്തെയാണ്‌. ഏക ദൈവത്തെ വിളിക്കാന്‍ അറബിയില്‍ ഉപയോഗിക്കുന്ന പദമാണ് അല്ലാഹു. അറബി സംസാരിക്കുന്ന ക്രുസ്ത്യാനികള്‍ക്കും അല്ലാഹു എന്നല്ലാതെ മറ്റൊരു പദമില്ല ദൈവത്തെ സൂചിപ്പിക്കാന്‍. നിലവിലുള്ള അല്ലാ അറബിക് ബൈബിള്‍ പതിപ്പുകളിലും ദൈവത്തെ ക്കുറിക്കാന്‍ അല്ലാഹു എന്ന് തെന്നെയാണ് ഉപയോഗിക്കുന്നത്.

ഈ ഏക ദൈവത്തെ ക്കുറിച്ചുള്ള സങ്കല്പത്തില്‍ ക്രിസ്ത്യാനികള്‍, യഹൂദ, മുസ്ലിം സങ്കല്പത്തില്‍ നിന്നും വിത്യസ്തത പുലര്‍ത്തുന്നു. ക്രിസ്ത്യാനികള്‍ ദൈവം ത്രിത്ത്വം ആണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഈ സങ്കല്‍പം കാലങ്ങളായി പ്രവാചകന്മാര്‍ പഠിപ്പിച്ചതിന് വിരുദ്ധമാണ് എന്ന് മുസ്ലിംകള്‍ കരുതുന്നു.

2.ബൈബിളോ ഖുറാനോ ഏതാന് ആധികാരികം?
൩.ഖുറാന്‍ ബൈബിളില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അല്ലെങ്കില്‍ ബൈബിള്‍ നിലനില്‍ക്കുമ്പോള്‍ ഖുറാന്റെ ആവശ്യകത എന്തായിരുന്നു?
==========


വിത്യസ്ത കാലഘട്ടങ്ങളില്‍ വിത്യസ്ത സമൂഹങ്ങളിലേക്ക് പ്രവചാകന്മാരും വേദ ഗ്രന്ഥവും നല്‍കിയിട്ടുണ്ട് എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. പൂര്‍വ വേദങ്ങള്‍, ആ കാലഘട്ടത്തിലേക്കും, ആ ജനങ്ങളിലേക്കും മാത്രം പരിമിതമായിരുന്നെന്നും, എന്നാല്‍ ഖുറാന്‍ അതവതരിച്ചത് മുതല്‍ എല്ലാ കാലത്തേക്കും, എല്ലാ ജങ്ങള്‍ക്കും ഉള്ളതാണെന്നും ആണ് മുസ്ലിംകളുടെ വിശ്വാസം.

3.ഖുറാനില്‍ പറയുന്ന ദൈവം നിലനില്‍ക്കുവെങ്കില്‍ എന്തുകൊണ്ടാണ് നബിക്ക് ശേഷം മറ്റാര്‍ക്കും ദൈവവിളി ഉണ്ടാകാതിരുന്നത്? സാമോഹിക അനാചാരങ്ങള്‍ ഇന്നും നില നില്‍ക്കുന്നില്ലേ?
==========


ഖുറാനില്‍ വിത്യസ്തമായ ഒരു ദൈവത്തെയല്ല പരിച്ചയപെടുതുന്നത് എന്ന് ഞാന്പറഞ്ഞു. എല്ലാവരെയും സൃഷിടിച്ച ഏകാദൈവത്തെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

മുഹമ്മദു നബി അന്ത്യ പ്രവാചകനാണ് എന്നതിനാലും, നബി കൊണ്ട് വന്ന സന്ദേശം ഇന്നും മാറ്റമില്ലാതെ നില്‍ക്കുന്നുവെന്നതിനാലും അത് എന്ന് പ്രായോഗികമാണ് എന്നതിനാലും, ഇനി പുതിയൊരു പ്രവാചകന്റെ ആവശ്യമില്ല.

4.ഖുറാന്‍ പരിചയപ്പെടുത്തുന്ന ദൈവം എന്താണ്?എങ്ങനെയാണ്? രൂപമെന്താണ്?

സൃഷ്ടി കര്‍ത്താവായത്തെ സൃഷികളോട് തുല്യം ചെയ്യാന്‍ ഇസ്ലോം അനുവദിക്കുന്നില്ല. ഈ പ്രപഞ്ചത്തെയും അതിലെ സര്‍വദിനെയും സൃഷിടിച്ച ദൈവം, അതിനോടോന്നിനോടും തുലനം ചെയ്യാനും കഴിയില്ല. അതുകൊണ്ട് തെന്നെ ദൈവത്തിന്റെ രൂപത്തെക്കുറിച്ച് സാങ്കല്പിക ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് കടുത്ത പാപമാണ് ഇസ്ലാമില്‍.

5.ഖുറാന്‍ പുനര്‍ജന്മതെയും മരണാന്തര ജീവിതത്തെയും എങ്ങനെ വിശദീകരിക്കുന്നു? അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടോ?
=========


ഇസ്ലാമില്‍ പുനര്‍ജന്മമുണ്ട്, എന്നാല്‍ ഹിന്ദു മത സങ്കല്പതിലെത് പോലെ, വീണ്ടും ഈ ലോകത് തെന്നെ വിത്യസ്ത ജന്മമേടുക്കുക എന്നതല്ല.

മറിച്ച് മരണത്തിന് ശേഷം എല്ലാ മനുഷ്യരെയും പുനര്ജീവിപ്പിക്കുമെന്നും, ന്യായ വിധിനാളില്‍ നമ്മുടെ കര്‍മങ്ങള്‍ വിചാരണ ചെയ്തു അതിന്റെ പ്രതിഫലം നല്‍കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. പുനര്‍ജന്മത്തിന് ശേഷമുള്ള ജീവിതം ശ്വാശ്വതമാണ്.

സന്തോഷ്‌ പറഞ്ഞു...

@ ലത്തീഫ്,

<><> ഇവിടെ ചര്‍ച ചെയ്യേണ്ടത് യേശുവിന്റെ ദൈവപുത്ര സങ്കല്‍പത്തെക്കുറിച്ചായിരുന്നു. അതിന് പകരം ജൂതനല്ലാത്ത സാജനും സന്തോഷും ജൂതന്‍മാര്‍ക്ക് അപ്രകാരം ഒരു അഭിപ്രായമില്ലായിരുന്നുവെന്ന് ചില ഖുര്‍ആന്‍ വിമര്‍ശക സൈറ്റില്‍നിന്ന് വായിച്ച് വാദിക്കുന്നത് യഥാര്‍ഥ വിഷയത്തിലേക്ക് അടുക്കാനുള്ള ആത്മവിശ്വാസക്കുറവുകൊണ്ടാണ് എന്നുതന്നെ ഞാന്‍ ധരിക്കുന്നു. മറിച്ചു തെളിയിക്കുന്നത് വരെ. വേണമെങ്കില്‍ 'ചരിത്രവസ്തുതകള്‍ ഖുര്‍ആനിലും ബൈബിളിലും' എന്ന ഒരു പോസ്റ്റില്‍ ഈ ചര്‍ചയാകാം <><>

അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അഭിപ്രായത്തിനോടാണ് പ്രതികരിക്കേണ്ടത്; അല്ലാതെ അഭിപ്രായം പറഞ്ഞ വ്യക്തിയോട് അല്ല. പക്ഷെ, പലപ്പോഴും നിങ്ങള്‍ പ്രതികരിക്കുന്നത് അഭിപ്രായങ്ങളോട് അല്ല, അവ പറയുന്ന വ്യക്തികളോട് ആണ്. ഏതെങ്കിലും ഖുര്‍ആന്‍ വിമര്‍ശക സൈറ്റില്‍നിന്ന് വായിച്ചവ അല്ല എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ എഴുതിയത്. കൊച്ചുമോന്‍ എന്ന വ്യക്തി ഇവിടെ എഴുതിയ ഒരു കമന്റിലെ ചില വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് എന്താണോ അതാണ്‌ ഞാന്‍ എഴുതിയത്. എന്റെ അഭിപ്രായങ്ങളോട് നിങ്ങള്‍ക്ക് യോജിക്കുവാന്‍ പറ്റുന്നില്ല എങ്കില്‍ നിങ്ങളുടെ വിയോജിപ്പ് കാരണങ്ങള്‍ സഹിതം എഴുതുക എന്നതാണ് കൂടുതല്‍ അഭികാമ്യം.

<><> ഇവിടുത്തെ പ്രധാനചര്‍ച യേശുദൈവപുത്രനാണ് എന്ന് വാദം യേശുവിന്റെ അധ്യാപങ്ങളില്‍ പെട്ടതല്ല. പിന്നീട് വഴിപിഴച്ച് വിശ്വാസക്കാരുടെ വാദങ്ങളില്‍നിന്ന് കടം കൊണ്ടതാണ് എന്നതത്രേ. അതിന് ഖുര്‍ആനും ക്രൈസ്തവ ചരിത്രവും സാക്ഷ്യം വഹിക്കുന്നു. <><>

ഈ ചര്‍ച്ചയുടെ അടിസ്ഥാനം ഖുര്‍ ആനിലെ ചില സൂക്തങ്ങള്‍ ആണ് എന്നാണ് നിങ്ങളുടെ ഈ ലേഖനം വായിച്ചപ്പോള്‍ എനിയ്ക്ക് മനസ്സിലായത്‌. അതില്‍തന്നെ ഉള്ള ഈ സൂക്തത്തിന്റെ ഒരു ഭാഗം ആണ് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

" 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30)."

ഉസൈര്‍ ദൈവപുത്രനാകുന്നു എന്ന ഖുര്‍ ആനിന്റെ പ്രസ്താവനയുടെ തെളിവ് എന്ന നിലയില്‍ ഇവിടെ എഴുതപ്പെട്ട ചില വാക്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കമന്റുകള്‍ എല്ലാം. യേശു ദൈവപുത്രനാണ് എന്ന് വാദം ചര്‍ച്ച ചെയ്യുവാന്‍ പാടില്ല എന്ന് ആരും ഇവിടെ നിര്‍ബന്ധം കാണിച്ചതായി ഞാന്‍ കരുതുന്നില്ല. ആ വിഷയത്തിലേക്ക് എത്തും മുന്‍പ് ക്രിസ്ത്യാനികളെക്കുറിച്ച് എന്നതുപോലെ യഹൂദരെക്കുറിച്ചും അവതരിപ്പിക്കുന്ന ഒരു പ്രസ്താവനയുടെ തെളിവുകള്‍ ആണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്നത്. ക്രിസ്തു ദൈവപുത്രനാണ് എന്ന് ക്രിസ്ത്യാനികള്‍ വിശ്വസ്സിക്കുന്നത് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ആണ്. അതുപോലെ ഇസ്രാ ദൈവപുത്രന്‍ ആണ് എന്ന് യഹൂദര്‍ വിശ്വസ്സിക്കുന്നതിന്റെ അടിസ്ഥാനമായി ചൂണ്ടി കാണിക്കാവുന്ന യഹൂദമതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കൃതികളോ വെബ്‌ സൈറ്റുകളോ നിങ്ങള്‍ക്ക് തെളിവായി നല്‍കുവാന്‍ സാധിക്കും എങ്കില്‍ അതാണ്‌ ഇവിടെ ചെയ്യേണ്ടത്.

CKLatheef പറഞ്ഞു...

@Subair,

താങ്കള്‍ വളരെ നന്നായി സംക്ഷേപിച്ച് പറഞ്ഞിരിക്കുന്നു.
@ACB

മരണാനന്തര ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് അല്‍പം കൂടി വായിക്കാം ഇതാ ഇവിടെ

ദൈവവിശ്വാസത്തെക്കുറിച്ച് ഇവിടെയുമുണ്ട്

ലിങ്ക് നല്‍കുന്നതില്‍ പ്രായാസം തോന്നരുത്. വളരെ വിശാലമായി ചര്‍ച ചെയ്യേണ്ടുന്ന ചില സംശയങ്ങളാണ് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. കൂടുതല്‍ വിശദമാക്കിയാല്‍ നാം ചര്‍ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍ന്ന് വല്ലാതെ തെറ്റി പോകും.

@Santhosh,

ഉസൈറിനെക്കുറിച്ച ചര്‍ച ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. താങ്കള്‍ പുതുതായി നല്‍കുന്ന കമന്റുകളിലും പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്.

kochumon പറഞ്ഞു...

ACB യുടെ ഒറ്റവാചകത്തിലെ ചോദ്യങ്ങള്ക്ക് ഒറ്റ വാചകത്തിലുള്ള മറുപടിയിതാ
1.ബൈബിളിന്റെയും ഖുര്ആനിനിന്റെയും ദൈവം
രണ്ടാളല്ല, ഒരു ദൈവമാണ്.
2.ബൈബിളില് ദൈവിക വാക്യങ്ങളം യേശുവിന്റെ വാക്യങ്ങളം യേശുവിന്റെ ചരിത്രത്തെകുറിച്ച് മറ്റുള്ളവര് എഴുതിയ വാക്യങ്ങളമുണ്ടെങ്കില് ഖുര്ആനില് ദൈവികവാക്യങ്ങള് മാത്രമാണുള്ളത്.
3.മുഹമ്മദ് അന്ത്യപ്രവാചകനാണ്.ലോകാവസാനം വരെയക്കുള്ള മുഴുവന് ആളുകള്ക്കുമുള്ള അടിസ്ഥാനപരമായ മാര്ഗനിര്ദ്ദേശം ഖുര്ആനില് നിന്ന് തന്നെ ലഭിക്കും.ടെക്നോളജി മാത്രമാണ് മാറിയിട്ടുള്ളത്. മനുഷ്യന് അന്നും ഇന്നും ഒന്നാണ് അവന്റെ താല്പര്യങ്ങളും.
4.ഖുര്ആന് പരിചയപ്പെടുത്തുന്ന ദൈവം ഏകനും പരാശ്രയരഹിതനും
സന്താനങ്ങളില്ലാത്തവനും ആരുടെയും സന്താനമല്ലാത്തനും
തുല്യനായി മറ്റാരും ഇല്ലാത്തവനുമാണ്.അവനു പ്രത്യേകരൂപമോ എങ്ങിനെയാണന്നോ മനുഷ്യനറിയില്ല.അഥവാ ബൈബിള് യഹോവയെന്ന് വിളിക്കുന്ന, വേദങ്ങള് സര് വേശ്വരന് എന്നുവിളിക്കുന്ന അസ്ഥിത്വം തന്നെയാണ അല്ലാഹുവും
4.മരണാനന്തരം നന്മ-തിന്മകള് വിചാരണചെയ്യപ്പെടുകയും കര്മ്മങ്ങള്ക്കനുസരിച്ച്
സ്വര്ഗനരകങ്ങള് ലഭിക്കുകയും ചെയ്യും.
5.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്: ഖുര്‍ആന്‍ ബൈബിളില്‍നിന്ന് കോപ്പിയടിച്ചതോ, അതല്ല ബൈബിളിലുള്ളതിന്റെ സത്യപ്പെടുത്തലോ (രണ്ടാം ഭാഗം)

ACB പറഞ്ഞു...

മറുപടികള്‍ക്ക് നന്ദി.....
ഖുറാന്‍ പ്രതികരിച്ചത് അറേബ്യയില്‍ അക്കാലത്തു നില നിന്നിരുന്ന സാമൂഹിക അനാചാരങ്ങളോടാണ് എന്നത് ഖുറാന്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട് (ബഹു ഭാര്യത്വതിനു നിയന്ത്രണങ്ങള്‍ വച്ചു.., നരബലി നിരോധനം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതികളോട് പ്രതികരിക്കല്‍ എന്നിവ..) വളരെ സാമോഹിക പ്രസക്തിയുള്ള ആഭ്യന്ധര കാര്യങ്ങള്‍ തന്നെ ആയിരിക്കണം അവ.. പക്ഷെ ഇന്നത്തെ സാഹചര്യങ്ങളില്‍ അവ പലതും പ്രായോഗികമല്ല എന്ന് മാത്രമല്ല അജ്ഞത കൂടിയാണ്.....

പക്ഷെ,
എന്തുകൊണ്ടാണ് സര്‍വ്വതും അറിയാമെന്നും മനസ്സിലക്കുന്നുവെന്നും പറയപ്പെടുന്ന ദൈവം അറേബ്യയില്‍ മാത്രം ഒതിങ്ങി പോയത്?

എന്തുകൊണ്ടാണ് സര്‍വ്വശക്ത്നെന്നു പറയപ്പെടുന്ന ദൈവത്തിനു അനീതികളെ ഇല്ലാതാക്കാന്‍ പ്രവാചകന്മാരെ ആവശ്യമായി വന്നത്? സര്‍വ്വ ശക്തനായ ദൈവത്തിനു എല്ലാവരെയും നീതിമാന്മാരായി ജനിപ്പിച്ചാല്‍ പോരെ?

എന്തുകൊണ്ടാണ് അള്ളാഹു ആഫ്രിക്കയില്‍ ഒരാള്‍ക്കും ദൈവവിളി നല്‍കാതിരുന്നത്? ( മനുഷ്യ രാശിയുടെ ഉല്‍ഭവം ആഫ്രിക്കയില്‍ നിന്നയിരുന്നല്ലോ? തന്നയുമല്ല ഏറ്റവും അനീതിയും അത്യചാരങ്ങളും ആഫ്രിക്കയില്‍ തന്നെ ആയിരുന്നു കൂടുതല്‍...)

എന്തുകൊണ്ടാണ് ഇസ്ലാം മത വിശ്വാസം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇപ്പോഴും സാമൂഹിക അസമത്വങ്ങളും അനീതികളും കൂടുതല്‍? മതം വ്യാഖ്യാനിക്കപെടുന്ന രീതികള്‍ വ്യത്യസപ്പെടുന്നതിനാലാണോ?

എന്തുകൊണ്ടാണ് ശാസ്ത്ര സത്യങ്ങള്‍ക്ക് അനുസരണമായി മത വചനങ്ങള്‍ക്ക് വിശദമായ വ്യഖ്യാനങ്ങല്‍ ആവശ്യമായി വരുന്നത്? (അല്ലെങ്കില്‍ വളചോടിക്കേണ്ടി വരുന്നത്)? ഖുറാനും മറ്റു മതഗ്രന്ഥങ്ങളും ദൈവ വചനങ്ങല്‍ ആണെങ്കില്‍ അവ ഏറ്റവും അറിവില്ലാത്ത മനുഷ്യനും മനസ്സിലാകുന്നതും പ്രപഞ്ച സത്യങ്ങളെ വളരെ ലളിതമായി വിശദീകരിക്കുന്നതും ആകണ്ടേ?


ഇതൊക്കെ ഖുറാനെ കുറിച്ച് തോന്നിയ സംശയങ്ങളാണ് ...
വിഷയത്തില്‍ നിന്നും വ്യതി ചലിക്കുന്നില്ലെങ്കില്‍ താഴെ പറയുന്നവക്ക് കോടി ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമെങ്കില്‍ പ്രപഞ്ച സൃഷ്ടിക്ക് മുന്‍പ്‌ എന്തായിരുന്നു ഈശ്വര ധര്‍മം? അല്ലെങ്കില്‍ അതിനും മുന്‍പ് ഈശ്വരന്‍ ഉണ്ടായിരുന്നോ?

ഈശ്വരന്‍ ഉണ്ടന്നും അതാണ്‌ പ്രപഞ്ച സൃഷ്ടി നടത്തിതിയതെന്നും ഉള്ളതിന് എന്ത് പ്രകടമായ തെളിവാനുള്ളത്? (ക്ഷമിക്കണം ഈ ചോദ്യം വളരെഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് എന്നറിയാം. പക്ഷെ ഉത്തരങ്ങളൊന്നും തൃപ്തിപ്പെടുതുന്നില്ല. ) ആലെന്കില്‍ പ്രപഞ്ച സൃഷ്ടിക്ക് ചിന്തിക്കുന്ന ഒരു ഈശ്വരന്റെ ആവശ്യമെന്താണ്... ?

സ്വര്‍ഗ്ഗവും നരകവും നിലനില്‍ക്കുന്നു എന്നതിന് എന്താണ് തെളിവ്? മരിച്ചവര്‍ ആരും തിരികെ വന്നിട്ടില്ലല്ലോ?

മതം മനുഷ്യന് ആവശ്യമോ? മതം ഇല്ലെങ്കില്‍ മനുഷ്യന് എന്ത് സംഭവിക്കും?

kochumon പറഞ്ഞു...

ACB,
താങ്ങളുടെ ഒരോ പോസ്റ്റു ഒരു വിശദീകരണമര്ഹിക്കുന്ന പ്രസക്തങ്ങളായ ചോദ്യങ്ങളാണ്. താങ്ങള്ക്ക് ബുന്ധിമുട്ടാവില്ലെങ്കില്
ഈ ലിങ്കില് ഇവിടെ ക്ലിക്ക്
ചെയ്യുമല്ലോ. താങ്ങളുടെ ഇവിടെ ഉന്നയിച്ച മുഴുവന് ചേദ്യങ്ങല്ക്കും ഇവിടെ ഉത്തരമുണ്ട്

CKLatheef പറഞ്ഞു...

@ACB

വളരെ നിഷ്‌കളങ്കമാണ് താങ്കളുടെ ചോദ്യങ്ങള്‍ അതുകൊണ്ടാണ് കൊച്ചുമോന്‍ ലിങ്ക് നല്‍കി അവസാനിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നു. അവിടെ വായിച്ചാല്‍ താങ്കളുടെ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാലും താങ്കള്‍ക്ക് മുമ്പുനല്‍കിയ മറുപടിയില്‍ നന്ദി പ്രകടിപ്പിച്ച് വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിച്ചുതുകൊണ്ട് ചെറിയ മറുപടിയിലും താങ്കള്‍ സന്തുഷ്ടനാണ് എന്ന് മനസ്സിലാക്കുന്നു.

ചോദ്യത്തിന് മുമ്പുള്ള താങ്കളുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. ചോദ്യത്തിലേക്ക് കടക്കാം.

CKLatheef പറഞ്ഞു...

എന്തുകൊണ്ടാണ് സര്‍വ്വതും അറിയാമെന്നും മനസ്സിലക്കുന്നുവെന്നും പറയപ്പെടുന്ന ദൈവം അറേബ്യയില്‍ മാത്രം ഒതിങ്ങി പോയത്?

ഉത്തരം: 600 കോടിയിലധികം ആളുകള്‍ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ചിതറപ്പെടുകയും പാശ്ചാത്യന്‍ നാടുകള്‍ ആളുകളും അര്‍ഥവും വര്‍ദ്ധിക്കുകയും ചെയ്ത 21ാം നൂറ്റാണ്ടില്‍നിന്ന് ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും തോന്നാവുന്ന ഒരു ചോദ്യം. എന്നാല്‍ പതിനാലും ഇരുപതും നൂറ്റാണ്ട് പിന്നിലേക്ക് ചിന്തിക്കുമ്പോള്‍ അന്നത്തെ ജനവാസവും മറ്റും പരിഗണിക്കുമ്പോള്‍ ഈ ചോദ്യം അത്രമാത്രം പ്രസക്തമല്ല എന്ന് മനസ്സിലാകും. എങ്കിലും മനുഷ്യരുള്ള മുഴുവന്‍ സ്ഥലത്തും ദൈവിക സന്ദേശമെത്താനുള്ള സംവിധാനം ദൈവം ചെയ്തുകൊടുത്തിരുന്നുവെന്ന് തന്നെ മനസ്സിലാക്കുന്നവരാണ് ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍. അതുകൊണ്ട് അറേഭ്യയില്‍ മാത്രമായി ദൈവം ഒതുങ്ങി പോയി എന്നത് ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള ചോദ്യമാണ്. പറയാന്‍ ഉദ്ദേശിച്ചത്. ദൈവമോ ദൈവദൂതന്‍മാരോ അറേബ്യയില്‍മാത്രം ഒതുങ്ങി പോയിട്ടില്ല.

എന്തുകൊണ്ടാണ് അള്ളാഹു ആഫ്രിക്കയില്‍ ഒരാള്‍ക്കും ദൈവവിളി നല്‍കാതിരുന്നത്? (മനുഷ്യ രാശിയുടെ ഉല്‍ഭവം ആഫ്രിക്കയില്‍ നിന്നയിരുന്നല്ലോ? തന്നയുമല്ല ഏറ്റവും അനീതിയും അത്യചാരങ്ങളും ആഫ്രിക്കയില്‍ തന്നെ ആയിരുന്നു കൂടുതല്‍...)

ഉത്തരം: ആഫ്രിക്കന്‍ വന്‍കര എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അന്നത്തെ ജനവാസ സ്ഥലമായ ഈജിപ്തും പരിസരവും പ്രവാചകന്‍മാരുടെ ജന്‍മസ്ഥലം തന്നെ പ്രവാചകനായ മുസാ നബി (മോശ) ഈജിപ്തിലായിരുന്നല്ലോ ജനിച്ചതും വളര്‍ന്നതും.

എന്തുകൊണ്ടാണ് സര്‍വ്വശക്ത്നെന്നു പറയപ്പെടുന്ന ദൈവത്തിനു അനീതികളെ ഇല്ലാതാക്കാന്‍ പ്രവാചകന്മാരെ ആവശ്യമായി വന്നത്?

ഉത്തരം: ദൈവം അശക്തനായതുകൊണ്ടല്ല എന്ന് കട്ടായം. മനുഷ്യര്‍ക്ക് ദൈവിക സന്ദേശം നല്‍കാന്‍ ദൈവം സ്വീകരിച്ച ഒരു മാര്‍ഗം. മറ്റേത് മാര്‍ഗം സ്വീകരിച്ചിരുന്നെങ്കിലും ഇതുപോലെ ചോദ്യം ചോദിക്കാമായിരുന്നു.

സര്‍വ്വ ശക്തനായ ദൈവത്തിനു എല്ലാവരെയും നീതിമാന്മാരായി ജനിപ്പിച്ചാല്‍ പോരെ?

ഉത്തരം: നീതിയും അനീതിയും സത്യവും അസത്യവും നന്മയും തിന്‍മയും തിരിച്ചറിയാവുന്ന ബുദ്ധിയോടുകൂടി മനുഷ്യനെ സൃഷ്ടിക്കുകയും എന്താണ് നീതിയെന്നും അനീതിയെന്നും സത്യവും അസത്യവുമെന്താണെന്നും നന്മയുടെയും തിന്മയുടെയും വ്യാഖ്യാനം എന്താണെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കുകയുമാണ് ദൈവം ചെയ്തത്. അഥവാ എന്തുകൊണ്ട് ദൈവം മറ്റൊരു തരത്തില്‍ സൃഷ്ടിച്ചില്ല എന്ന ചോദ്യത്തിന് ഇനി നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

CKLatheef പറഞ്ഞു...

എന്തുകൊണ്ടാണ് ശാസ്ത്ര സത്യങ്ങള്‍ക്ക് അനുസരണമായി മത വചനങ്ങള്‍ക്ക് വിശദമായ വ്യഖ്യാനങ്ങല്‍ ആവശ്യമായി വരുന്നത്? (അല്ലെങ്കില്‍ വളചോടിക്കേണ്ടി വരുന്നത്)?

ഉത്തരം:

ശാസ്ത്ര സത്യം വ്യക്തമാക്കാന്‍ വന്ന പ്രവാചകനല്ല മുഹമ്മദ് നബി. ഖുര്‍ആന്‍ അതിന് വേണ്ടി അവതരിച്ചതുമല്ല. ജനങ്ങള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അഭൗതിക കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനും ജനങ്ങളുടെ സാന്‍മാര്‍ഗിക വിധിവിലക്കുകളും നല്‍കുകയായിരുന്നു ഖുര്‍ആന്‍ വചനങ്ങളുടെ ദൗത്യം. ദൈവിക മഹത്വം വ്യക്തമാക്കുന്നതിനാല്‍ നല്‍കപ്പെട്ട ചില പ്രാപഞ്ചിക സത്യങ്ങളെ വ്യക്തമാക്കാന്‍ ചെറിയ വിശദീകരണം ആവശ്യമായി വരുന്നത് ഒരു ഗ്രന്ഥത്തിന്റെ ന്യൂനതയായി കാണുന്നത് ശരിയല്ല. ബ്രാക്കറ്റിലുള്ള ചോദ്യം തെറ്റിദ്ധാരണയില്‍നിന്ന്. അഥവാ ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്നും അതില്‍ ശാസ്ത്ര സത്യം ഉണ്ടാവാനിടയില്ലെന്നുമുള്ള ധാരണയില്‍നിന്ന്.

ഖുറാനും മറ്റു മതഗ്രന്ഥങ്ങളും ദൈവ വചനങ്ങല്‍ ആണെങ്കില്‍ അവ ഏറ്റവും അറിവില്ലാത്ത മനുഷ്യനും മനസ്സിലാകുന്നതും പ്രപഞ്ച സത്യങ്ങളെ വളരെ ലളിതമായി വിശദീകരിക്കുന്നതും ആകണ്ടേ?

ഉത്തരം:

അതെ ലളിതമാകേണ്ടതുണ്ട. ലളിതവുമാണ്. ഖുര്‍ആന്‍ തന്നെ മറുപടി പറയുന്നു.

ഈ ഖുര്‍ആനെ നാം ഉദ്ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു. ഉദ്ബോധനം സ്വീകരിക്കുന്നവരുണ്ടോ? (54:17)

CKLatheef പറഞ്ഞു...

മതം മനുഷ്യന് ആവശ്യമോ? മതം ഇല്ലെങ്കില്‍ മനുഷ്യന് എന്ത് സംഭവിക്കും?

ഉത്തരം:

മതം മനുഷ്യന് ആവശ്യമാണ്. ദൈവ വിശ്വാസവും. മനുഷ്യന്റെ അവസ്ഥ അതാവശ്യപ്പെടുന്നു. മതമില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നറിയണമെങ്കില്‍ മതമില്ലാത്തവരെ നോക്കിയാല്‍ മതി. മതമുണ്ടാവുക എന്നതിനേക്കാള്‍ പ്രസക്തി ദൈവബോധമുണ്ടാവുകയും അതിനനുസരിച്ച് ഒരു യഥാര്‍ഥ ജീവിതലക്ഷ്യവുമുണ്ടാകുക എന്നതിനാണ്. ആ ലക്ഷ്യം ഖുര്‍ആന്‍ സാധിപ്പിച്ചു തരും എന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.

ബാക്കി ചോദ്യങ്ങള്‍ക്ക് ഏതായാലും ഒറ്റവാചകത്തില്‍ ഉത്തരം പറയാനാവില്ല. കൊച്ചുമോന്‍ നല്‍കിയ ലിങ്ക് നോക്കുക.
പോരെങ്കില് ഇവിടെയും

ACB പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ACB പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

ACB പറഞ്ഞു...

>>> സ്വര്‍ഗം, നരകം, പിശാചു, ചെകുത്താന്‍, തുടങ്ങിയവ നിലനിക്കുന്നു എന്നു വിശ്വസിക്കുന്നത് മണ്ടത്തരവും ഗോത്രവര്‍ഗ മനുഷ്യന്റെ ചിന്തയോളം തരം താന്നതുമാണ്. സ്വര്ഗ-നരകങ്ങള്‍ ഗോത്ര വര്‍ഗ മനുഷ്യന്റെ സൃഷ്ടികളാണ്. പ്രകൃതി പ്രതിഭാസങ്ങള്‍ മനസ്സിലാക്കാനുള്ള അവന്റെ കഴിവില്ല്യ്മയില്‍ നിന്നുമാണ് ഈ പറഞ്ഞതൊക്കെ ഉണ്ടായത്. ശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും ഇവയിലൊക്കെ വിശ്വസിക്കുന്നത് കാടതരമാണ്. <<<

താങ്കള്‍ വിധിച്ചുകഴിഞ്ഞു. അതുകൊണ്ട് താങ്കള്‍ക്ക് യോജിച്ച സ്ഥലം ഇനി ഇതല്ല. ഇതുള്‍കൊണ്ട കമന്റടക്കം രണ്ടു കമന്റുകള്‍ ഒഴിവാക്കിയിരിക്കുന്നു. ഈ 'വിവരം കെട്ടവരെയും' 'കാടന്‍മാരെയും' വെറുതെ വിടുക. നന്ദി പൂര്‍വം.

ACB പറഞ്ഞു...

ലത്തീഫിന്റെ ബ്ലോഗില്‍ അഭിപ്രായം എഴുതാന്‍ വരുന്നവര്‍ ലത്തീഫിന് സ്വീകാര്യമായത് മാത്രമേ എഴുതാവു എന്ന് ഞാന്‍ കണ്ടില്ല. ലതീഫ്‌ എടുത്തു പറഞ്ഞ വാചകങ്ങള്‍ ഞാന്‍ എന്തുകൊണ്ട് പറഞ്ഞു എന്നത് ഞാന്‍ അതിനു മുന്പിട്ട കമന്റുകളില്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു. അതൊക്കെ ഒഴിവാക്കി എന്റെ കമന്റിന്റെ ഒരു വാക്യം മാത്രം എടുത്തു പ്രയോഗിച്ചു വിധി എഴുതുന്നത്‌ ശരിയായ നടപടിയല്ല.
അതല്ല ഏകപക്ഷീയമായ അഭിപ്രായങ്ങളാണ് ലത്തീഫിന് വേണ്ടതെങ്കില്‍ ബ്ലോഗില്‍ എവിടെയെങ്കിലും അത് സൂചിപ്പിക്കമായിരിന്നു.

kochumon പറഞ്ഞു...

ലത്തീഫ്, താങ്ങള് ആ ഭാഗം മാത്രമുദ്ധരിച്ച ചര്ച്ച Acb യോട് സലാം പറഞ്ഞത് ശരിയായില്ല. ആ ഭാഗത്തിലെ പരാമര്ശങ്ങള് ഉന്നയിക്കാനുള്ള അവകാശം അയാള്്കകുമുണ്ടല്ലോ. എന്നാല് വിശദമായ അദ്ദേഹത്തിന്റെ താങ്കളൊഴിവാക്കിയ കുറിപ്പ് വായിച്ചാല് ഉത്തരങ്ങള്ക്ക് മറുപടി പറയാതെ തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.ഇപ്പോള് ബ്ലോഗില് അവസാനമുള്ള രണ്ട് കമന്റുകല് വായിക്കുന്ന ഒരു സന്ദര്ശകന് ബ്ലോഗിനെകുറിച്ച് സഹതാപമുണ്ടാവുന്ന തരത്തിലാണുള്ളത്. ഒന്നുകില് രണ്ട് വാദങ്ങളും മുഴുവന് കൊടുത്തു ചര്ച്ച തുടരുക. വസ്തുതാന്വേഷണമോ പഠനമോ അല്ല ലക്ഷ്യമെന്നും അവരുടെ ആശയ പ്രചാരണത്തിന് താങ്ങളുടെ ബലോഗ് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന ബോധ്യമുണ്ടെങ്കില് അവസാനമുള്ള രണ്ട് പോസ്റ്റ് കൂടി ഒഴിവാക്കി ചര്ച്ച തുടരുക.

Subair പറഞ്ഞു...

കൊച്ചുമോന്‍, ABC യുടെ ഉദ്ദേശ ശുദ്ധിയാണ് സംശയാസ്പദമായിട്ടുള്ളത്. അദ്ദേഹം ഇവിടെ പ്രത്യക്ഷപ്പെട്ടത്‌ തികച്ചും നിഷ്കളങ്കം എന്ന് തോന്നാവുന്ന, വിഷയവും ആയി നേര്‍ക്ക്‌ നേരെ ബന്ധമില്ലാത്ത ചില ചോദ്യങ്ങളുമായിട്ടാണ്.

പക്ഷെ അദ്ദേഹത്തിന് നിഷ്കളങ്ക ഭാവം, മുഖം മൂടിയായിരുന്നു വെന്നും, ചോദിക്കുന്ന വിഷയങ്ങളെ ക്കുറിച്ച്, വ്യക്തമായ മുന്‍വിധിയുള്ളയാളുമാണ്മാണ് എന്നാണു തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ പ്രയോഗങ്ങള്‍ തെളിയിക്കുന്നത്.

ഇത് കാപട്യമാണ് എന്ന് സംശയം ജനിപ്പിക്കുന്നതാണ്. വിമര്‍ശിക്കാന്‍ വേണ്ടി വരുന്നവര്‍, സത്യസന്ധമായി തെന്നെ മുന്നോട്ട് വരുന്നതല്ലേ ഭംഗി.


ABC യെ ക്കുറിച്ചുള്ള എന്‍റെ ഊഹാദിഷ്ടിതമായ നിഗമനങ്ങള്‍, തെറ്റായിരിക്കാം,ഒരു പക്ഷെ അദ്ദേഹം വിഷയം പഠിക്കാന്‍ മാത്രമായിരിക്കാം ചോദ്യങ്ങള്‍ ചോദിക്കുന്നത്, പക്ഷെ അങ്ങിനെയായിരുന്നാലും, ഒരു വിഷയത്തെ ക്കുറിച്ചു ചര്‍ച്ച ചെര്‍യ്യുന്ന പോസ്റ്റില്‍, എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു കമ്മന്റുകൌടെ എണ്ണം മുന്നൂറും നാനൂറും ഒക്കെ അക്കാതിരുക്കലെല്ലേ ഭംഗി?

ABC യും ഇതംഗീകരിക്കും എന്ന് തോന്നുന്നു, കാരണം അദ്ധേഹത്തിന്റെ മിക്കവാറും അല്ലാ ചോദ്യങ്ങളുടെയും ആരംഭത്തില്‍, വിഷയത്തില്‍ നിന്നും വ്യക്തിചലിക്കുന്നതില്‍ ക്ഷാമാപണം ഉണ്ടായിരുന്നു എന്നാണു ഓര്‍മ. അപ്പൊ പിന്നെ വിഷയത്തില്‍ നിന്നും വ്യക്തിച്ചലിക്കുക എന്നത്, ഒരു അപവാദമായി തെന്നെ നിലനിര്‍ത്തുക യല്ലേ നല്ലത്. ക്ഷമാപണം കൊണ്ട് തുടങ്ങി, അതെ കാര്യം ഒരു നൂറ്റൊന്നു ആവര്‍ത്തിക്കുന്നതില്‍ എന്താണര്‍ത്ഥം?

CKLatheef പറഞ്ഞു...

പ്രിയ സുബൈര്‍,

ഇത് എന്റെ ആദ്യ അനുഭവമല്ല. വളരെ നിഷ്‌കളങ്ങങ്കമായി ചോദിച്ചുകൊണ്ട് തുടങ്ങിയ പലരും പിന്നീട് ചര്‍ചയില്‍ ഇടപെടാനും വഴിതിരിച്ചുവിടാനുമുള്ള തന്ത്രമായി സ്വീകരിച്ചിട്ടുണ്ട്. ഇതേ പ്രകാരം അനവധി ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതും പിന്നീട് ഉത്തരം നല്‍കപ്പെട്ടപ്പോള്‍ തങ്ങളുടെ ചോദ്യങ്ങള്‍ ഡിലീറ്റ് ചെയ്ത് കടന്നുകളയുകയും ചെയ്തിട്ടുണ്ട്. ഒരു സാമ്പിള്‍ ഇവിടെ. ചിലര്‍ കമന്റ് ഡീലീറ്റാനുള്ള ന്യായം പറഞ്ഞിട്ടുണ്ടെങ്കിലും ചിലര്‍ അതുപോലും ചെയ്തിട്ടില്ല. ACB ക്ക് തീരെ ക്ഷമകാണിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രം. മൂന്നാമത്തെ കമന്റില്‍ പൂച്ച പുറത്തുചാടി. ഏതായാലും അധികം മെനക്കെടുത്താതെ കാര്യങ്ങള്‍ വ്യക്തമാക്കിയതിന് നന്ദി പറയാം. അബ്ദുല്ലാഹിബ്‌നു ഉമ്മിമഖ്തൂം നമ്മുക്ക് കൂടി ഒരു പാഠമാണല്ലോ എന്നതാണ് പലപ്പോഴും സംശയത്തിന്റെ പേരില്‍ മാത്രം അവഗണിക്കാതിരിക്കാന്‍ കാരണം. അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

ACB പറഞ്ഞു...

>>> ലത്തീഫിന്റെ ബ്ലോഗില്‍ അഭിപ്രായം എഴുതാന്‍ വരുന്നവര്‍ ലത്തീഫിന് സ്വീകാര്യമായത് മാത്രമേ എഴുതാവു എന്ന് ഞാന്‍ കണ്ടില്ല..... <<<

ദൈവനിഷേധം എന്നുള്ളത് വെറുമൊരു വിശ്വാസമില്ലായ്മ മാത്രമല്ല. ഒട്ടേറെ ദുസ്വഭാവങ്ങളെയും അത് പ്രസവിക്കുന്നു എന്ന് തോന്നുന്നു.

താങ്കളുടെ കമന്റിന്റെ പ്രസക്തഭാഗമാണ് ഞാന്‍ നല്‍കിയത് അത് ഉന്നയിക്കാനുള്ള ഉബോദ്പലകമായ തെളിവൊന്നും ഒരു പത്ത് വരി കമന്റില്‍ താങ്കള്‍ക്ക് നല്‍കാനാവില്ല എന്ന് ആര്‍ക്കാണറിയാത്തത്. താങ്കള്‍ ശരികേട് പഠിപ്പിക്കുന്നതില്‍ വല്ലാത്ത വൈരുദ്ധ്യമുണ്ട്.

ഇവിടെ പരിമിതമായ അര്‍ഥത്തിലെങ്കിലും സംവാദവും അന്വേഷണവുമൊക്കെയാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാനരഹിതമായി വിധിതീര്‍പ്പിലെത്തുന്ന താങ്കളെ പോലുള്ളവര്‍ക്ക് ഇവിടെ ഒരു കാര്യവുമില്ല. താങ്കള്‍ക്ക് യോജിച്ച് യുക്തിവാദ ബ്ലോഗുകള്‍ക്ക ഒരു ക്ഷമാവുമില്ല. അവിടെ ഉഗ്രനായി നന്നായിരിക്കുന്നു എന്നൊക്കെ അഭിപ്രായം പറഞ്ഞ് കഴിഞ്ഞുകൂടുക. നന്ദി. സലാം.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ് : ഖുര്‍ആന്‍ ബൈബിളിന്‍റെ കോപ്പിയോ അതല്ല അതിലുള്ളതിനെ സത്യപ്പെടുത്തുന്ന ദൈവത്തിന്‍റെ വെളിപാടോ?

CKLatheef പറഞ്ഞു...

kochumon പറഞ്ഞു...
>>> ലത്തീഫ്, താങ്ങള് ആ ഭാഗം മാത്രമുദ്ധരിച്ച ചര്ച്ച Acb യോട് സലാം പറഞ്ഞത് ശരിയായില്ല..... <<<

ഇത്തരം ഇടപെടലുകള്‍ക്ക് വളരെയധികം നന്ദി. താങ്കള്‍ക്കറിയാവുന്നതു പോലെ ACB ഉന്നയിച്ച ചോദ്യങ്ങള്‍ ഇവിടെ നല്‍കിയ വിഷയങ്ങളുമായി നേര്‍ക്ക് നേരെ ബന്ധപ്പെടുന്നതായിരുന്നില്ല. എങ്കിലും അതിലെ ആത്മാര്‍ഥത കണക്കിലെടുത്താണ് അതിന് മറുപടി പറഞ്ഞത്. എന്നാല്‍ അവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് പകരം ഞാന്‍ ചോദിച്ചതൊന്നിനും മറുപടി ലഭിച്ചില്ല എന്ന് ആരോപിക്കുകയും മറ്റനേകം ആരോപണങ്ങള്‍ ഒന്നിച്ചുന്നയിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഒന്നുകില്‍ അതിന് മറുപടി പറഞ്ഞ് (അതും ഒരു വര്‍ഷത്തിനകം പലതവണ ചര്‍ച ചെയ്ത വിഷയങ്ങള്‍) വിഷയം അന്തമില്ലാതെ നീട്ടികൊണ്ടു പോകണം. അല്ലെങ്കില്‍ അത് ഇവിടെ അവശേഷിപ്പിക്കണം. അതുകൊണ്ട് തല്‍കാലം മാന്യമായി നല്‍കിയ ചോദ്യങ്ങളും ആരോപണങ്ങളും നിലനിര്‍ത്തി ബാക്കിയുള്ള ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

CKLatheef പറഞ്ഞു...

>>> ഒന്നുകില് രണ്ട് വാദങ്ങളും മുഴുവന് കൊടുത്തു ചര്ച്ച തുടരുക. വസ്തുതാന്വേഷണമോ പഠനമോ അല്ല ലക്ഷ്യമെന്നും അവരുടെ ആശയ പ്രചാരണത്തിന് താങ്ങളുടെ ബലോഗ് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന ബോധ്യമുണ്ടെങ്കില് അവസാനമുള്ള രണ്ട് പോസ്റ്റ് കൂടി ഒഴിവാക്കി ചര്ച്ച തുടരുക. <<<

പ്രിയ കൊച്ചുമോന്‍ ,

ചര്‍ചയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കുകയും അവരുടെ എതിര്‍പ്പുകള്‍ ഇവിടെ പ്രകടിപ്പിക്കുകയും ചെയ്യുക എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്. നാം യുക്തിവാദി ബ്ലോഗില്‍ തിരിച്ചു പങ്കെടുക്കുമ്പോഴും ഒരര്‍ഥത്തില്‍ അതുതന്നെ സംഭവിക്കുന്നു. പങ്കെടുക്കുന്നവര്‍ നമ്മുടെ ബ്ലോഗിലൂടെ അവരുടെ ആശയം പ്രചരിപ്പിക്കുന്നത് ഒരിക്കലും തെറ്റായി കാണുന്നില്ല. എന്നാല്‍ ബന്ധപ്പെട്ട വിഷയവുമായി അവര്‍ക്ക് പറയാനുള്ളതാകണം എന്നാണ് നാം ആഗ്രഹിക്കുന്നത്. അല്ലാതെ ഈ വിഷയത്തിനിടക്ക് ഈമാന്‍കാര്യം വിശദീകരിക്കുന്ന ഒരു കമന്റുകൂടി അനുവദിക്കാന്‍ നിര്‍വാഹമില്ല. യുക്തിവാദികളുടെ വാദങ്ങള്‍ വീക്ഷിച്ചാല്‍ അറിയാം അവര്‍ക്ക് കാര്യങ്ങള്‍ ആകെ കുഴമറിഞ്ഞാണ് മനസ്സിലാക്കുന്നത്. സൂക്ഷമായ ഒരറിവ് മതപരമായ ഒരു കാര്യത്തിലും വെച്ചുപുലര്‍ത്തുന്നില്ല.

ACBയുടെ കമന്റ് ചര്‍ചായോഗ്യമായി താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ അവ താങ്കളുടെ ബ്ലോഗില്‍ ചര്‍ചക്കെടുക്കുകയും ലിങ്ക് ഇവിടെ നല്‍കുകയും ചെയ്യുക.

beenjoy.blogspot.com പറഞ്ഞു...

Mr. Latheef
എന്താണ് ഇന്‍ജില്‍ ?
ഇത് ഈസാ നബിക്ക് അവതരിപ്പിക്കപെട്ടു എന്ന്‍ ക്രിസ്ത്യാനികള്‍ പറയുന്ന ബൈബിളിലെ പുതിയ നീയമം ആണോ?

CKLatheef പറഞ്ഞു...

ഇന്‍ജീല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു ഈസാനബിക്ക് അവതരിപ്പിച്ച് നല്‍കിയതെന്ന് വിശ്വസിക്കുന്ന ഗ്രന്ഥത്തെക്കുറിച്ചാണ്. ക്രിസ്ത്യാനികള്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്ന പുതിയ നിയമത്തെക്കുറിച്ചും അതുതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ഇന്‍ജീലും ഈസാനബിക്ക് നല്‍കപ്പെട്ട ഗ്രന്ഥവും പൂര്‍ണമായും ഒരു പോലെയല്ല. ആകാവതല്ല. നാല് ശിഷ്യന്‍മാര്‍ എഴുതിയ ചരിത്രമോ അനുഭവ വിരണമോ പോലെ മാത്രമേ അതിനെ കാണാന്‍ കഴിയുന്നുള്ളൂ. ക്രിസ്ത്യാനികള്‍ക്കും അതിലപ്പുറം ആ ഗ്രന്ഥങ്ങള്‍ അവര്‍ വെളിപാടിനാല്‍ എഴുതപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസം മുസ്ലിംകള്‍ക്കില്ല. യേശുവിന് നല്‍കപ്പെട്ട സന്ദേശങ്ങളില്‍ ചിലത് അതിലുണ്ട് എന്ന നിലക്കാണ് ശേഷിക്കുന്നതിനെ ഇന്‍ജീലായി പരാമര്‍ശിക്കുന്നതും. അത് കൈവശമുള്ള ക്രിസ്ത്യാനികളെ വേദക്കാര്‍ ആയി കണക്കാക്കുന്നതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review