2010, ജൂലൈ 17, ശനിയാഴ്‌ച

കൈവെട്ടിലെയും രക്തദാനത്തിലെയും ഇസ്ലാമികത

തൊടുപുഴ അധ്യാപകന്റെ കൈവെട്ടിയ ദിവസം തന്നെ ഒരു വിഭാഗം  ആ അധ്യാപകന്റെ ശസ്ത്രക്രിയക്ക് വേണ്ടി 9 കുപ്പി രക്തം നല്‍കുകയുണ്ടായി . ഇസ്‌ലാമിനെയും പ്രവാചകനെയും താറടിപ്പിക്കുന്ന വിധം ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമുണ്ടായപ്പോള്‍ അതിനെതിരെ പ്രാവര്‍ത്തികമായി യഥാര്‍ഥ ഇസ്‌ലാമിന്റെ വശം കാണിച്ചുകൊടുക്കുകയായിരുന്നു അതുകൊണ്ട് അവര്‍ ലക്ഷ്യം വെച്ചത്. അപ്പോള്‍ അത് ചെയ്യാതെ വാക്കുകൊണ്ട് കൈവെട്ടു സംഭവത്തെ അപലപിക്കുന്നതില്‍ മാത്രം പരിമിതപ്പെടുത്തിയാല്‍ അതിന് പ്രത്യേകിച്ച് വിലയൊന്നുമില്ല. കാരണം കുറ്റാരോപിതമായ സംഘടനതന്നെ പരസ്യമായി അതിനെ ന്യായീകരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. പ്രധാന കാരണം ഇസ്‌ലാമികമായി അത് ന്യായീകരിക്കത്തക്കതല്ല അതെന്ന് അവര്‍ക്ക് തന്നെ ഉറപ്പുണ്ട്. എങ്കിലും ഒളിഞ്ഞു തെളിഞ്ഞും അതില്‍ കുറ്റാരോപിതമായ സംഘടനയില്‍ പെട്ടവര്‍ രക്തം നല്‍കിയതിനെതിരെ പ്രതികരിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയല്ല ഇവിടെ ചില കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് പറയാനുദ്ദേശിക്കുന്നത്. മറിച്ച് കൈവെട്ടിയത് ഇസ്‌ലാമികമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്തിവാദികള്‍ മാത്രമമാണ്. രക്തം നല്‍കിയത് പ്രശസ്തിക്ക് വേണ്ടിയും അവര്‍ ജല്‍പിക്കുന്നു. എന്നാല്‍ രക്തം നല്‍കിയത് ഇസ്‌ലാമികവും കൈവെട്ടിയത് അനിസ്ലാമികവും ജനശ്രദ്ധ ആകര്‍ഷിക്കാനും എന്ന നിലപാട് പങ്കുവെക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനുള്ളത്. ഇത്തരുണത്തില്‍ ഈ രണ്ട് സംഭവങ്ങളും ഇസ്‌ലാമിക വെളിച്ചത്തില്‍ പരിശോധിക്കുന്ന ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ നല്‍കുകയാണ്. 2010 ജൂലൈ 17 ലെ പ്രബോധനത്തിലാണ് പ്രസ്തുത ലേഖനമുള്ളത്. തുടര്‍ന്ന് വായിക്കുക:

{{{ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്‌റ അഞ്ചാംവര്‍ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര്‍ പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. ആഹാര സാധനങ്ങള്‍ കിട്ടാതായി. അപ്പോള്‍ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില്‍ ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്‍, സാമൂഹിക ബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്‍, നാട്ടില്‍നിന്ന് ആട്ടിയോടിച്ചവര്‍, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്‍-ഉഹുദ്-അഹ്‌സാബ്....... യുദ്ധങ്ങള്‍ നടത്തിയവര്‍, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്‍, അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഉള്‍പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്‍. എന്നിട്ടും മക്കയിലെ എതിരാളികള്‍ ദാരിദ്ര്യത്താല്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന്‍ കല്‍പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്‌നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാനാണ്. അബൂസുഫ്‌യാന്‍ അത് വാങ്ങി വിതരണം ചെയ്തു. 

പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം നബി(സ)യുടെ പരിരക്ഷണം ഏറ്റെടുത്തിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പ്രിയപത്‌നി ഖദീജയും മരണമടഞ്ഞു. അതോടെ മക്കയില്‍ ജീവിതം ദുസ്സഹമായി. അതിനാല്‍ മക്കയുടെ അടുത്ത പ്രദേശമായ ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചു. അദ്ദേഹം സൈദുബ്‌നു ഹാരിസിനോടൊപ്പം അവിടെയെത്തി. എന്നാല്‍ അന്നാട്ടുകാര്‍ പ്രവാചകന് അഭയം നല്‍കിയില്ലെന്നു മാത്രമല്ല, രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തു. അന്ന് പ്രവാചകന്റെ നേരെ വന്ന കല്ലുകള്‍ സൈദുബ്‌നു ഹാരിസ് സ്വന്തം കൈകള്‍കൊണ്ട് തടുക്കുകയായിരുന്നു. അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്ന വിവരം മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് നബി(സ) അവരോടാവശ്യപ്പെട്ടു. അതും അവരംഗീകരിച്ചില്ല. ഉടനെ അവര്‍ മക്കാനിവാസികളെ വിവരമറിയിച്ചു. അതോടൊപ്പം കുട്ടികളെ വിട്ട് തെറിവിളിപ്പിക്കുകയും ചെയ്തു. മുറിവേറ്റ ശരീരവും മനസ്സുമായി ത്വാഇഫിനോട് വിട പറഞ്ഞ പ്രവാചകനോട് അവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് അനുവാദം ചോദിച്ചപ്പോള്‍ അതനുവദിച്ചില്ല. അതോടൊപ്പം അവര്‍ക്കായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: ''അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ, അവര്‍ക്ക് നീ മാപ്പേകണമേ; അവര്‍ അറിവില്ലാത്ത ജനമാണ്.'' ഇവ്വിധം ദ്രോഹിച്ചവര്‍ക്ക് മാപ്പ് നല്‍കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍ ഉറങ്ങിക്കിടന്നിരുന്ന തന്നെ തന്റെ വാളെടുത്ത് കൊല്ലാനൊരുങ്ങിയ ഗൗറസ് ബ്‌നു ഹാരിസിന് മാപ്പുകൊടുത്ത സംഭവം സുവിദിതമാണ്. അതുസംബന്ധിച്ച വള്ളത്തോളിന്റെ വിഖ്യാതമായ കവിത മലയാളികള്‍ക്ക് സുപരിചതവുമാണ്.

മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്‌യാന്‍. മക്കയില്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ നടന്ന അക്രമമര്‍ദനങ്ങളില്‍ മിക്കതിനും നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്‌യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്‌നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്‌യാനില്‍നിന്ന് ഞാന്‍ വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്‌നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്‍ക്കും മാപ്പുനല്‍കി.

മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ സുമാമതു ബ്‌നു ആഥാല്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാ നിവാസികള്‍ക്ക് ഒരു മണിധാന്യവും നല്‍കരുതെന്ന് നാട്ടുകാരോട് നിര്‍ദേശിച്ചു. അതോടെ പ്രയാസത്തിലകപ്പെട്ട മക്കക്കാര്‍ സുമാമയുടെ നിലപാട് മാറ്റാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും വിജയിച്ചില്ല. മുഹമ്മദ് നബി(സ) ആവശ്യപ്പെട്ടാലല്ലാതെ അദ്ദേഹം വഴങ്ങുകയില്ലെന്ന് ബോധ്യമായ മക്കക്കാര്‍ പ്രവാചകന് കത്തെഴുതി: ''ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചു കൊണ്ട് യമാമക്കാരോട് സുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാനാവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണം.'' കത്ത് വായിച്ച നബി(സ) സുമാമക്ക് അയച്ച കത്തിലിങ്ങനെ കുറിച്ചിട്ടു: ''ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്കുചേര്‍ക്കുന്നവരോടും കരുണകാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണ്ടത് അതാണ്. അതിനാല്‍ മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.''

മദീനയിലെ ജൂതനേതാവായിരുന്ന സലാമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബ് പ്രവാചകന് വിഷം കലര്‍ത്തിയ മാംസം നല്‍കി. പ്രവാചകന് ഈ ഹീന വൃത്തി മനസ്സിലായിട്ടും അവര്‍ക്ക് മാപ്പ് നല്‍കുകയാണുണ്ടായത്.

സ്വഫ്‌വാനുബ്‌നു ഉമയ്യ, ഉമൈറുബ്‌നു വഹബ് തുടങ്ങി ഇരുപതു വര്‍ഷത്തോളം തന്നെ ദ്രോഹിച്ച കൊടിയ ശത്രുക്കള്‍ക്കു പോലും മാപ്പു നല്‍കിയ പ്രവാചകന്‍ മക്കാ വിജയവേളയില്‍ സ്വീകരിച്ച ഉദാരമായ സമീപനത്തിന് ചരിത്രത്തില്‍ തുല്യതയില്ല. പ്രവാചകത്വ ലബ്ധി മുതല്‍ അന്നോളം തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന തീരെ സൈ്വരം തരാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന, മുഴുവന്‍ എതിരാളികളെയും അദ്ദേഹത്തിന്റെ മുമ്പില്‍ ബന്ദികളാക്കി കൊണ്ടുവന്നു. വിവരണാതീതമായ അതിക്രമങ്ങളും കൊലകളും യുദ്ധങ്ങളും നടത്തിയവരായിരുന്നു അവര്‍. എന്നിട്ടും നബി(സ) അവര്‍ക്ക് മാപ്പേകി. പ്രവാചകന്‍ പ്രഖ്യാപിച്ചു: ''ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങളെല്ലാം സ്വതന്ത്രരാണ്.''

ജീവിതത്തിലുടനീളം വിട്ടുവീഴ്ചയുടെയും മാപ്പിന്റെയും മാര്‍ഗമവലംബിച്ച പ്രവാചകന്‍ കഅ്ബ്ബുനു അശ്‌റഫിനെ കൊല്ലാന്‍ കല്‍പിച്ച കാര്യം എടുത്തുകാണിച്ചാണ് ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിനെ ഇ-മെയിലിലൂടെയും ടെലഫോണ്‍ സന്ദേശങ്ങളിലൂടെയും ചിലര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ കഅ്ബുബ്‌നു അശ്‌റഫിന്റെ സംഭവം തീര്‍ത്തും വ്യത്യസ്തമാണ്. മദീനയിലെ ഒരു യഹൂദ പണ്ഡിതനായിരുന്നു കഅ്ബ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിജയവും വളര്‍ച്ചയും അയാളെ അത്യധികം അസൂയാലുവും അസ്വസ്ഥനുമാക്കി. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചതോടെ അയാളുടെ ശത്രുത പതിന്മടങ്ങ് വര്‍ധിച്ചു. അതിനാല്‍ മക്കയില്‍ പോയി ഇസ്‌ലാമിന്റെ ശത്രുക്കളെ കണ്ട് പ്രവാചകന്നും മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെ യുദ്ധം ചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബദ്‌റില്‍ വധിക്കപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് പാട്ടുപാടി പ്രവാചകനെതിരെ അവരില്‍ പ്രതികാരവാഞ്ഛ ഉണര്‍ത്തി. തുടര്‍ന്ന് മദീനയിലേക്ക് മടങ്ങി മുസ്‌ലിംകള്‍ക്കും നബിതിരുമേനിക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തി. കുലീനകളായ സ്ത്രീകളുടെ പേരില്‍ ശൃംഗാര കവിതകള്‍ ചൊല്ലി അവരെ അപമാനിച്ചു. ഇങ്ങനെ വ്യക്തമായ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കഅ്ബുബ്‌നു അശ്‌റഫ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കും ഭദ്രതക്കും സമാധാനത്തിനും ഭീഷണിയായി. അപ്പോള്‍ ഭരണാധികാരിയെന്ന നിലയില്‍ നബി(സ) അയാളെ കുഴപ്പക്കാരനായി പ്രഖ്യാപിച്ചു. തന്ത്രപൂര്‍വം അയാളുടെ കഥകഴിച്ച് സമൂഹത്തെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന മുഹമ്മദ്ബ്‌നു മസ്‌ലമക്കും കൂട്ടുകാര്‍ക്കും നബി(സ) അതിനനുമതി നല്‍കുകയാണുണ്ടായത്.

എന്നാല്‍ ഇവിടെ കൈവെട്ടാന്‍ ഒരു ഭരണാധികാരിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ടി.ജെ ജോസഫും അദ്ദേഹത്തിന്റെ മതമേലധ്യക്ഷന്മാരും സംഭവത്തില്‍ മാപ്പു ചോദിച്ചിട്ടുണ്ട്. ന്യൂമാന്‍ കോളേജ് അധികൃതര്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.  ന്യൂമാന്‍ കോളേജ് സംഭവത്തില്‍ രാജ്യത്തെ പത്രമാധ്യമങ്ങളും പൊതു സമൂഹവും മുസ്‌ലിംകളോടൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫിന്റെ കൈകൊത്തിയ ക്രൂരകൃത്യം പ്രവാചക മാതൃകക്കും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും എതിരാണെന്നതുപോലെ തന്നെ, മുസ്‌ലിം സമുദായത്തിന് ചീത്തപ്പേരും ഏറെ ദോഷവും വരുത്തിവെച്ച പൈശാചിക വൃത്തിയുമാണ്. അത് പ്രവാചക സ്‌നേഹത്തിന്റെ പ്രകടനമോ ഇസ്‌ലാമികമോ അല്ല. ഇസ്‌ലാമിക വിരുദ്ധമായ ഹീനകൃത്യമാണ്. അതിനാലാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്മാരും അതിനെ ശക്തമായി വിമര്‍ശിച്ചതും അധിക്ഷേപിച്ചതും.
 
പ്രതികാരത്തേക്കാള്‍ മാപ്പിനു ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍ പറയുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെ ആയിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35).}}}

ഈ ലേഖനത്തില്‍നിന്നും പ്രവാചകാധ്യാപനങ്ങളില്‍നിന്ന് മുസ്‌ലിം സമൂഹം എന്താണ് മനസ്സിലാക്കുന്നത് എന്ന് വ്യക്തമായി അറിയാന്‍ കഴിയും. ആരെയെങ്കിലും ഭയപ്പെട്ടത് കൊണ്ടല്ല കൈവെട്ടിയത് ഇസ്‌ലാമികമല്ല എന്ന് പറയാന്‍ കാരണം. മറിച്ച് അതിന് മാതൃക ഇല്ലാത്തതുകൊണ്ടുതന്നെയാണ്.

18 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

കാര്യങ്ങളിപ്രകാരമാണെങ്കിലും ഊഹങ്ങളെയും മറ്റും അവലംബിച്ച് പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ചാണ് ഈ ശിക്ഷ, എന്ന് വരുത്താന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ രോഗം മാത്രമാണ് പുറത്ത് കാണിക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകമാകട്ടേ എന്ന് കരുതിയാണ് ഇതിവിടെ ചേര്‍ക്കുന്നത്.

Rajin Kumar പറഞ്ഞു...

Very good post, informative

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഒരു അവിവേകിയുടെ ചെയ്തിയെ മറ്റൊരു കൂട്ടം അവിവേകികള്‍ ചെയ്തുകൂട്ടിയ അക്രമത്തിണ്റ്റെ ഫലമായി (ഇ എ ജബ്ബാറിനെ പോലുള്ളവര്‍ക്ക്‌ വളരെ ഗുണകരമായിട്ടുള്ള ഒരു സംഗതിയാണിവര്‍ കാണിച്ചുകൂട്ടിയത്‌) ഇന്ന് പഴി കേള്‍ക്കുന്നത്‌ ഇസ്‌ലാമും ഇസ്‌ലാമിക സംഘടനകളുമാണു. അതിനാല്‍ തന്നെ ഇനി മുസ്ളീംഗള്‍ എന്തൊക്കെ ചെയ്താലും ഈ ഒരൊറ്റ കാരണവും പറഞ്ഞ്‌ മറ്റെല്ലാത്തിനും പുറം തിരിഞ്ഞ്‌ നില്‍ക്കുമിവര്‍. അതിണ്റ്റെ ഭാഗമായിട്ടാണു സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റിണ്റ്റെ പ്രവര്‍ത്തകര്‍ അക്രമത്തിനിരയായ പ്രവാചനിന്ദ കേസില്‍ പെട്ട ജോസഫിനു രക്തദാനം ചെയ്തപ്പോള്‍ അതിനെ കളിയാക്കാനും കൂകിവിളിക്കാനും 'സത്യസന്ധതയുടെ' മാലാഖമാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ മുന്നില്‍ തന്നെ നിന്നത്‌. മുസ്ളീങ്ങളെ കുറിച്ച്‌ മോശമായി വാചാലരാകുന്ന 'ചിലര്‍' മുസ്ളീങ്ങള്‍ തന്നെ ചെയ്ത്‌ ഈ മഹദ്‌-സംഭവത്തെ ആരും അറിയാതിരിക്കാന്‍ വേണ്ടി പരാമര്‍ശിക്കാതിരിക്കുകയും ലഘൂകരിക്കുകയും ചെയ്തു. ഇത്‌ കണ്ടറിഞ്ഞവരാണു സോളിഡാരിറ്റി രക്തദാനം ചെയ്ത വാര്‍ത്ത ലിങ്ക്‌ രുപത്തില്‍ പലരുടെയും ശ്രദ്ദയില്‍ പെടുത്തിയത്‌. അപ്പോഴതാ വരുന്നു 'കുറുക്കന്‍മാര്‍' 'കള്ളന്‍മാര്‍' വിളികളും അവര്‍ പബ്ളിസിറ്റിക്ക്‌ വേണ്ടി രക്തം കൊടുത്തത്‌ 'വിളിച്ചു പറയുന്നേ' എന്ന നിലവിളീയും!! എങ്ങിനെയുണ്ട്‌. ഇതില്‍ നിന്നും ബുദ്ദി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ക്കൊക്കെ മനസ്സിലാകും ആരാണു യദാര്‍ത്ഥ കുറുക്കന്‍! ആരാണു കള്ളന്‍. 'പബ്ളിസിറ്റിയുടെ' കാര്യം പറയേ വേണ്ട താന്‍ എന്ത്‌ ചെയ്താലും അത്‌ 'മനുഷ്യരെ' നന്നാക്കാന്‍ ചെയ്തതാണെന്നും പറഞ്ഞ്‌ നാലും പോസ്റ്റുകള്‍ കാച്ചിയിട്ടെ ബാക്കിയുള്ളൂ. എന്തായാലും സത്യസന്ധതയോടെ, ക്രിയാതമകമായി വിമര്‍ശിക്കാത്ത ഈ സ്വയം 'മനുഷ്യ' സ്നേഹികളേ ഇനിയെങ്കിലു സാധാരണ ജനങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രത്യാശിക്കാം.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഒരു അവിവേകിയുടെ ചെയ്തിയെ മറ്റൊരു കൂട്ടം അവിവേകികള്‍ ചെയ്തുകൂട്ടിയ അക്രമത്തിണ്റ്റെ ഫലമായി (ഇ എ ജബ്ബാറിനെ പോലുള്ളവര്‍ക്ക്‌ വളരെ ഗുണകരമായിട്ടുള്ള ഒരു സംഗതിയാണിവര്‍ കാണിച്ചുകൂട്ടിയത്‌) ഇന്ന് പഴി കേള്‍ക്കുന്നത്‌ ഇസ്‌ലാമും ഇസ്‌ലാമിക സംഘടനകളുമാണു. അതിനാല്‍ തന്നെ ഇനി മുസ്ളീംഗള്‍ എന്തൊക്കെ ചെയ്താലും ഈ ഒരൊറ്റ കാരണവും പറഞ്ഞ്‌ മറ്റെല്ലാത്തിനും പുറം തിരിഞ്ഞ്‌ നില്‍ക്കുമിവര്‍. അതിണ്റ്റെ ഭാഗമായിട്ടാണു സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റിണ്റ്റെ പ്രവര്‍ത്തകര്‍ അക്രമത്തിനിരയായ പ്രവാചനിന്ദ കേസില്‍ പെട്ട ജോസഫിനു രക്തദാനം ചെയ്തപ്പോള്‍ അതിനെ കളിയാക്കാനും കൂകിവിളിക്കാനും 'സത്യസന്ധതയുടെ' മാലാഖമാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ മുന്നില്‍ തന്നെ നിന്നത്‌. മുസ്ളീങ്ങളെ കുറിച്ച്‌ മോശമായി വാചാലരാകുന്ന 'ചിലര്‍' മുസ്ളീങ്ങള്‍ തന്നെ ചെയ്ത്‌ ഈ മഹദ്‌-സംഭവത്തെ ആരും അറിയാതിരിക്കാന്‍ വേണ്ടി പരാമര്‍ശിക്കാതിരിക്കുകയും ലഘൂകരിക്കുകയും ചെയ്തു. ഇത്‌ കണ്ടറിഞ്ഞവരാണു സോളിഡാരിറ്റി രക്തദാനം ചെയ്ത വാര്‍ത്ത ലിങ്ക്‌ രുപത്തില്‍ പലരുടെയും ശ്രദ്ദയില്‍ പെടുത്തിയത്‌. അപ്പോഴതാ വരുന്നു 'കുറുക്കന്‍മാര്‍' 'കള്ളന്‍മാര്‍' വിളികളും അവര്‍ പബ്ളിസിറ്റിക്ക്‌ വേണ്ടി രക്തം കൊടുത്തത്‌ 'വിളിച്ചു പറയുന്നേ' എന്ന നിലവിളീയും!! എങ്ങിനെയുണ്ട്‌. ഇതില്‍ നിന്നും ബുദ്ദി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ക്കൊക്കെ മനസ്സിലാകും ആരാണു യദാര്‍ത്ഥ കുറുക്കന്‍! ആരാണു കള്ളന്‍. 'പബ്ളിസിറ്റിയുടെ' കാര്യം പറയേ വേണ്ട താന്‍ എന്ത്‌ ചെയ്താലും അത്‌ 'മനുഷ്യരെ' നന്നാക്കാന്‍ ചെയ്തതാണെന്നും പറഞ്ഞ്‌ നാലും പോസ്റ്റുകള്‍ കാച്ചിയിട്ടെ ബാക്കിയുള്ളൂ. എന്തായാലും സത്യസന്ധതയോടെ, ക്രിയാതമകമായി വിമര്‍ശിക്കാത്ത ഈ സ്വയം 'മനുഷ്യ' സ്നേഹികളേ ഇനിയെങ്കിലു സാധാരണ ജനങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രത്യാശിക്കാം.

shahir chennamangallur പറഞ്ഞു...

good to see this here.

സന്ദേഹി-cinic പറഞ്ഞു...

പോപുലർ ഫ്രണ്ടുകാർ അക്രമം നടത്തിയിട്ട് നുണപറയുന്നത് തഖിയയുടെ പിൻബലത്തിലാണോ? എന്റെ ബ്ലോഗ് വായിക്കു.
പോപ്പുലർ ഫ്രണ്ടിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ?
http://svathvam.blogspot.com

സന്തോഷ്‌ പറഞ്ഞു...

>> ആരെയെങ്കിലും ഭയപ്പെട്ടത് കൊണ്ടല്ല കൈവെട്ടിയത് ഇസ്‌ലാമികമല്ല എന്ന് പറയാന്‍ കാരണം <<

ആരെങ്കിലും താങ്കളെ ഭയപ്പെടുത്തുവാന്‍ ശ്രമിച്ചുവോ...?

kochi kazhchakal പറഞ്ഞു...

മുസ്ലീങ്ങള്‍ക്കിടയിലെ നാലുകെട്ടും മൊഴിചൊല്ലലും പ്രവാചകന്റെപെണ്ണ്കെട്ടലും ഒക്കെ ആയിരുന്നു കുറേക്കാലം മുന്‍പ്നിരീശ്വരവാദികള്‍ക്ക് വിഷയം അന്ന് ഞാനും ഇവരുടെ ശ്ര്റില്‍ പെട്ടുപോയ് മുസ്ലിം കുടുംബത്തില്‍ ജെനിച്ചുഎങ്കിലും ദീനുമായിട്ടു സംബര്‍ക്കമില്ലതിരുന്നതാണ് നിരീശ്വരവാദികളുടെ കുടുക്കില്‍പെട്ടത് അങ്ങിനെ വിമര്‍ശന ബുദ്ധിയോടെ ഇസ്ലാമിനെ കുറിച്ചും പ്രവാചകനെ കുറിച്ചും പഠിച്ചുതുടങ്ങിയ ഞാന്‍ സത്യം മനസ്സിലാക്കി ഇസ്ലാംക്രൂരതകളുടെയും വൈകൃതങ്ങളുടെയും മതമാണ്‌ എന്നും മുഹമ്മദ്‌ പ്രാകൃത വികാരങ്ങളുടെ ആള്‍ രൂപമാണെന്നും ഒക്കെയാണ് ഞാന്‍ പഠിപ്പിക്കപെട്ടിരുന്നത്
ഞാന്‍ കണ്ടെത്തിയതോ അതില്‍ നിന്നൊക്കെ എത്രയോ വിത്തിയാസം -------------------------------------------------------------'കര്‍മം വിശ്വാസത്തിന്റെ ഭാഗമാണ് എന്നദ്ദേഹം ജനങ്ങളോട് പറയാന്‍ തുടങ്ങി . കാരണം ദൈവം മനുഷ്യെന്റെ വിശ്വാസം മാത്രമല്ല കര്‍മങ്ങളും ശ്രദ്ധിക്കുന്നുണ്ട് പ്രത്യേകിച്ച് അത്തരം കര്‍മങ്ങള്‍ മറ്റുള്ളവരെ കൂടി ബാധിക്കുന്നതാകുമ്പോള്‍ ദൈവം മുഹമ്മദിന്റെ വരുതിയില്‍ നിര്‍ത്തിയ പ്രദീപ്തപ്രതീകങ്ങളിലൂടെ ബലവാന്‍ ദുര്‍ബലനെതിരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ അദ്ദേഹം ഉദ്ബോധനം നടത്തി സ്ത്രീയും പുരുഷനും ദൈവത്തിന്റെ മുമ്പില്‍ തുല്ലിയരാനെന്നും എല്ലാ മതകര്‍മങ്ങളും പ്രതിയാശകളും അവര്‍ക്ക് ഒപ്പമാന്നെന്നും ഉള്ള ആശ്രുതപൂര്‍വമായ സിദ്ധാന്‍ന്തം അദ്ദേഹം പ്രഖിയാപിച്ചു സ്ത്രീ സ്വയം തന്നെ വ്യക്തിയാണ് ,ഈ വെക്തിതതിനാധാരം മാതാവ്, സഹോദരി,ഭാര്യ ,മകള്‍ തുടങ്ങിയ നിലകളില്‍ അവള്‍ക്കു പുരുഷനുമായുള്ള ബന്ധമല്ല എന്ന് മക്കയിലെ നേര്ബുധികളായ അവിശ്വാസികള്‍ക്ക്‌ പേടിതൊന്നുമാര് പ്രെകിയാപിക്കാന്‍അദ്ദേഹം മടിച്ചില്ല. അതുകൊണ്ട് സ്വന്തം നിലയില്‍ സ്വത്തിനു അവകാശിയാകുവാനുംകച്ചവടം നടത്തുവാനും ആവശിയം വന്നാല്‍ സ്വന്തം പുരുഷനെ വേണ്ടാന്ന് വെക്കുവാനും അവള്‍ക്കു അര്‍ഹതയുണ്ട്. ഭാഗ്യം പരീക്ഷിക്കുന്ന എല്ലാതരം കളികളേയും എല്ലാരൂപതിലുള്ള ലഹരിവസ്തുക്കളെയും അദ്ദേഹം നിന്ദിച്ചു ഖുര്‍ആന്റെ വാക്കുകളില്‍ ലഹരിപാനിയത്തില്‍ 'അല്പ്പമാത്രമായ ഗുണവും വളരെ കൂടുതല്‍ ദോഷവും ഉണ്ട് പക്ഷെ ദോഷം ഗുണത്തേക്കാള്‍ കൂടിയതത്രേ'' ഇതിനെല്ലാം പുറമേ മനുഷിയന്‍ മനുഷിയന്നെതിരെ നടത്തി പോരുന്ന പാരമ്പരിയചൂഷണത്തി ന്നെതിരെ അദ്ദേഹം നിലയുറപ്പിച്ചു നിരക്ക് എന്തായിരുന്നാലും പലിശയില്‍ നിന്നുള്ള ആദായത്തിന്നെതിരെ, സ്വകാരിയ കുത്തകകള്‍ക്കും ,ഹുണ്ടിക്കാര്‍ക്കും എതിരെ, ഗോത്ര പക്ഷ പാതത്തിന്റെ കണ്ണടയിലൂടെ തെറ്റും ശെരിയും വിധിക്കുന്നതിലൂടെ (ആധുനിക ഭാഷയില്‍ ഇതു ദേശീയത എന്നറിയപ്പെടുന്നു ) ഗോത്ര വികാരത്തിനും പരിഗണന യ്കും അദ്ദേഹം യാതൊരു ധാര്‍മികതയും കല്പിച്ചില്ല യദ്ര്ശ്ചികമായ ജനനമല്ല, മറിച്ച്‌ ജനങ്ങള്‍ സ്വതന്ത്രമായും ബോധാപൂര്‍വമായും സ്വീകരിക്കുന്ന പൊതുവായ ജീവിത വീക്ഷണവും സദാചാര മാനധണ്ടങ്ങളുമാണ് സാമൂഹിയമായ തരംതിരിവിനുള്ള ഒരേഒരു ധാര്‍മിക പ്രചോധനമായ് അദ്ദേഹം കണ്ടത് (അവലംബം :മുഹമ്മദ്‌ അസദിന്റെ മക്കയിലാക്കുള്ള പാത എന്ന ഗ്രന്ഥത്തില്‍ നിന്നു പേജു 363)

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ

വായാടി മലയാളി,

കുരുത്തംകെട്ടവന്‍ ,

ശാഹിര്‍ ചേന്ദമംഗല്ലൂര്‍ ,

സന്തോഷ് ,

അന്‍വര്‍ കൊച്ചി

എല്ലാവര്‍ക്കും നന്ദി.

V.B.Rajan പറഞ്ഞു...

ഇസ്ലാമിക സുഹൃത്തുക്കള്‍ അവരുടെ തന്നെ സഹോദരങ്ങളാല്‍ ആക്രമിക്കപ്പെട്ട ജോസഫ് മാസ്റ്റര്‍ക്ക് രക്തം നല്‍കിയതിന്റെ മഹത്വം വാഴ്ത്താനുള്ള ശ്രമമാണല്ലോ ഇവിടെ. ആ രക്തം സ്വീകരിക്കാന്‍ തയാറായ ജോസഫ് മാഷിനേയും സഹോദരിയേയും ആണ് നാം ആദരിക്കേണ്ടത്. അക്രമികളോട് ക്ഷമിക്കാനും, മതവിദ്വേഷം ആളിക്കത്തിക്കാതെ സം‌യമനം പാലിക്കുകയും ചെയ്ത അവര്‍ കേരളത്തിനു മാത്രകയാണ്. അല്ലാതെ ഒരാളുടെ കൈവെട്ടിയെടുത്തതിനു ശേഷം പുറകെ രക്തം കൊടുത്ത് തങ്ങള്‍ മഹാന്മാരെന്ന് വരുത്താന്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. ഹിന്ദു വര്‍ഗീയ വാദികള്‍ വളരെ മുന്‍പെ പയറ്റിയ അടവാണിത്.

CKLatheef പറഞ്ഞു...

@V.B.Rajan

യുക്തിവാദം ഒരു മഞ്ഞക്കണ്ണടയാണ്. അതിനിനിയും കൂടുതല്‍ എഴുതിതെളിവ് നല്‍കേണ്ടതില്ല. ഏതെങ്കിലും ഒരു കാര്യം മുന്‍വിധിയില്ലാതെ സമീപിച്ച ചരിത്രമുണ്ടോ യുക്തിവാദികള്‍ക്ക്. കടുത്ത മതവിദ്വേഷം നിങ്ങളെക്കൊണ്ട് ആടിനെ പട്ടിയാക്കിക്കും. കൈവെട്ടിയവരും രക്തം നല്‍കിയവരും യുക്തിവാദിയും വിശ്വാസിയും തമ്മിലുള്ള അന്തരമുണ്ട്. അവര്‍ക്ക് നിങ്ങളോടാണ് സാമ്യം. കാരണം രക്തദാനത്തിന്റെ പേരില്‍ എതിര്‍ക്കുന്നവര്‍ അവരും നിങ്ങളുമാണ്. ഹിന്ദുവാദികള്‍ ഇപ്രകാരം ചെയ്തതായി ഇതുവരെ കേട്ടിട്ടില്ല. അവര്‍ സേവനം ചെയ്യുന്നത് പോലും വര്‍ഗീയമായിട്ടാണ് എന്നാണ് അറിവ്. നന്മയെ അംഗീകരിക്കാതിരിക്കുക. തിന്‍മയെ ഏറ്റുപാടി പ്രചരിപ്പിക്കുക. നിങ്ങളാണോ മനുഷ്യനെ സ്‌നേഹിക്കുന്നവര്‍. കഷ്ടം. :(

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

വെട്ടു കൊണ്ട ആള്‍ക്കു രക്തം നല്‍കിയതാണോ കുറ്റം?
ഒരു തത്വത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്നവര്‍ വെറും വാചക കസര്‍ത്തുകള്‍ മാത്രം നടത്താതെ അതു പ്രവര്‍ത്തിയില്‍ കാണിച്ചതാണു രക്ത ദാനം. അതിനെയും വിമര്‍ശന ബുദ്ധിയോടെ കാണുന്നവരുടെ മനസ്സിലിരിപ്പു പകല്‍ പോലെ വ്യക്തമാണു.രക്തം കൊടുക്കരുതെന്നാണോ അവരുടെ അഭിപ്രായം. അതോ നിങ്ങളുടെ മതത്തില്‍ പെട്ടവരുടെ രക്തം വേണ്ടാ എന്നാണോ?രണ്ടു രക്തത്തിന്റെയും നിറം ചുകപ്പു തന്നെയാണു..
ആരു അപ്രകാരം ചെയ്താലും ആ പ്രവര്‍ത്തിയെ ശ്ലാഘിച്ചില്ലെങ്കിലും ആക്ഷേപിക്കരുതു.
ഏതെങ്കിലും തല തിരിഞ്ഞവന്‍ എന്തെങ്കിലും നീച പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു ഒരു സമുദായം മുഴുവന്‍ കുറ്റ സ്ഥാനത്തു നില്‍ക്കേണ്ട ഗതികേടു അപാരം തന്നെ.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

അതേ അതേ, രാജനും ജബ്ബാറിനുമൊക്കെ പ്രവാചക നിന്ദ കേസില്‍ പെട്ട്‌ അധ്യാപകണ്റ്റെ കൈവെട്ടിയത്‌ ജമാഅത്തെ ഇസ്‌ലാമിക്കാരനാകണം. അല്ലെങ്കില്‍ ആക്കിതീര്‍ക്കും ഇവര്‍. അതിനാല്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അക്രമത്തിനിരയായ അധ്യാപകനു രക്തം നല്‍കിയത്‌ തീരെ പിടിച്ചിട്ടില്ല. (ഈ സദ്പ്രവര്‍ത്തി തീരെ പിടിക്കാത്തവര്‍ രണ്ടുകൂട്ടര്‍ മാത്രമാണൂ, ലത്തീഫ്‌ തന്നെ സൂചിപ്പിച്ച പോലെ ഒന്ന്: കൈവെട്ടിയവര്‍ രണ്ട്‌: യുക്തിവാദികള്‍ എന്ന പേരിലറിയപ്പെടുന്ന ചെല്ലകിളീകള്‍!). ഈ പറഞ്ഞ വ്യക്തികള്‍ അവരുടെ ബ്ളോഗുകളിലും പോസ്റ്റുകളിലും എഴുതിപിടിപ്പിക്കുന്നതല്ല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിച്ച്‌ കാണിക്കുന്നത്‌. ഇത്‌ അവര്‍ക്ക്‌ അസഹനീയമായിരിക്കയാണിപ്പോള്‍. ഇനി ഇത്തരം ഒരു മാത്രക സമൂഹത്തിനു മുന്‍പാരെങ്കിലും കാണിച്ചിട്ടുണ്ടോ? പരിശോധിക്കുന്നത്‌ രസാവഹമായിരിക്കും. രാജന്‍ സൂചിപ്പിച്ച ആര്‍ എസ്‌ എസുകാര്‍ ഒറിസയില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത്‌ അതിനെ ന്യായീകരിക്കുകയായിരുന്നു അല്ലാതെ ആശ്വസിപ്പികുകയായിരുന്നില്ല. ഇനി ഈ കേരളത്തില്‍ തന്നെ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകന്‍ കൂടിയായ്‌ അധ്യാപ്കനെ വെട്ടിയിട്ട്‌ സി പി എമ്മുകാര്‍ എന്താണു ചെയ്തത്‌. എം എന്‍ വിജയനെ ഉപയോഗിച്ച്‌ വ്യത്തികെട്ട രീതിയില്‍ അതിനെ ന്യായീകരിച്ചു. അല്ലാതെ അവരെ ആശ്വസിപ്പിക്കുകയോ രക്തം നല്‍കുകയോ ചെയ്യുകയായിരുന്നില്ല. യുക്തിവാദികളില്‍ അല്‍പമെങ്കിലും 'മനുഷ്വത്വം' അവശേഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇതിനെ വിമര്‍ശിക്കില്ലായിരുന്നു എന്ന് മാത്രമല്ല ഈ സദ്കര്‍മത്തെ പുകഴ്ത്തുകയും ചെയ്യുമായിരുന്നു. നിങ്ങളൂടെ മുഖം മൂടിയെ കുറിച്ചോര്‍ത്ത്‌ സഹതപ്പിക്കുകയേ നിവ്രത്തിയുള്ളൂ.

V.B.Rajan പറഞ്ഞു...

കണ്ണടവച്ചവര്‍ യുക്തിവാദികളല്ല സുഹൃത്തേ അത് മതത്തിന്റെ കണ്ണടയില്‍ക്കൂടി വസ്തുതകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. മതം, ജാതി തുടങ്ങിയ മനുഷ്യ നിര്‍മ്മിത വേലിക്കെട്ടുകള്‍ തകര്‍ത്തെറിയേണ്ടതു തന്നെയാണെന്നാണ് യുക്തിവാദികളുടെ അഭിപ്രായം. കൂട്ടത്തില്‍ കാടന്‍ ദൈവങ്ങളും. ഇവിടെ രക്തദാനത്തെ ആരോ എതിര്‍ത്തു എന്നാണ് താങ്കള്‍ പറയുന്നത്. രക്തദാനത്തെ എന്തോ മഹാകാര്യമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമത്തെയാണ് ഞാന്‍ പരിഹാസ്യമാണെന്ന് പറഞ്ഞത്. ചെയ്ത പാപത്തിനു ഒരു ചെറിയ പ്രായശ്ചിത്തം മാത്രമാണ് അത്. ആ പ്രായശ്ചിത്തം അംഗീകരിച്ച് പാപികള്‍ക്ക് മാപ്പ് കൊടുത്ത മനസ്സുകളെ അഭിനന്ദിക്കുക.

CKLatheef പറഞ്ഞു...

@രാജന്‍ ,

മറ്റുള്ളവര്‍ താങ്കളെയും യുക്തിവാദികളെയും വിലയിരുത്തുന്നത്. താങ്കള്‍ പറയുന്നത് മാത്രം വായിച്ചല്ല. ഏത് സമാന്യബുദ്ധിയുള്ളവര്‍ക്കും മനസ്സിലാകുന്നത്ര ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനവും കടുത്ത മുസ്‌ലിം വിരോധവുമാണ് യുക്തിവാദികളുടെ കൈമുതല്‍. നിങ്ങളുടെ ഓരോ വാക്കിലും അത് നിറഞ്ഞ് നില്‍ക്കുന്നു. രക്തദാനത്തെ മഹാകാര്യമായി എടുത്ത് പറയുന്നതിന് വേണ്ടിയല്ല ഈ പോസ്റ്റ് നല്‍കിയത്. കൈ വെട്ടിയവര്‍ തങ്ങളുടെ കൃത്യത്തെ മഹദ് വല്‍കരിച്ചും രക്തദാനത്തെ ചോദ്യം ചെയ്തും നെറ്റില്‍ നിറഞ്ഞാടുകയാണ്. അതിനെതിരെ ഒരു പ്രതികരണം എന്ന നിലക്കാണ് ഈ വിഷയത്തിലെ ഇസ്‌ലാമിക മാനം വ്യക്തമാക്കുന്ന ഈ ലേഖനം നല്‍കിയത്. ഇതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ യുക്തിവാദികള്‍ക്കോ കൈവെട്ടിയവര്‍ക്കോ ആവുന്നില്ല എന്നത് തന്നെയാണ് രക്തദാനത്തിലാണ് ഇസ്‌ലാമുള്ളത് കൈവെട്ടിലല്ല എന്നതിന് തെളിവ്. ഇത്തരം സന്ദര്‍ഭത്തില്‍ നിങ്ങളുടെ രക്തം വേണ്ടെന്ന് പറയാന്‍ മാത്രം നിങ്ങളെപ്പോലെ വര്‍ഗീയാന്ധത ആ സഹോദരിക്കില്ല എന്നത് നല്ല ലക്ഷണമായി കാണുന്നു. മാത്രമല്ല കൈവെട്ടിയതും രക്തം നല്‍കിയതും രണ്ട് മാനസികാവസ്ഥയുടെയും രണ്ട് ദര്‍ശനത്തിന്റെയും വ്യതിരിക്തതയാണെന്ന് തിരിച്ചറിയാനും അവര്‍ക്ക് സാധിച്ചു.

ആളുകളെ വിഢികളാക്കാതെ രാജന്‍. അല്ലെങ്കില്‍ കാര്‍ക്കരയുടെ വിധവ മോഡിയുടെ കോടി രൂപയുടെ ഓഫര്‍ തള്ളിയ പോലെ ഈ രക്തദാനത്തെയും അധ്യാപകന്റെ സഹോദരി നിരസിക്കുമായിരുന്നു. സോളിഡാരിറ്റിയുടെ രക്തദാനം അവര് സ്വീകരിച്ചത് കൈവെട്ടിയവര്‍ക്കുള്ള മാപ്പായി കാണുന്നത് യുക്തിവാദികളുടെ ചിന്താശൂന്യതയെയും കുടിലതയും മാത്രമാണ് അനാവരണം ചെയ്യുന്നത്. നിങ്ങള്‍ ഒരു മനുഷ്യന് ആകാന്‍ കഴിയുന്ന ഏറ്റവും നിന്ദ്യമായ ഒരു ജീവിതരീതിയാണ് പിന്തുടരുന്നത് എന്ന് ഞങ്ങള്‍ പറയുന്നതിന് ഇങ്ങനെയൊക്കെയല്ലേ തെളിവ് നല്‍കാന്‍ കഴിയൂ.

CKLatheef പറഞ്ഞു...

@sherriff kottarakara

രക്തം നല്‍കിയത് കേരളസമൂഹത്തില്‍ എതിര്‍ക്കുന്നത്/പരിഹസിക്കുന്നത് രണ്ടു വിഭാഗമാണ്. എതിര്‍ക്കുന്നത്. കൈവെട്ടിയവരുടെ മാനസികാവസ്ഥ പങ്കുവെക്കുന്ന മുസ്‌ലിംകളിലെ അവിവേകികളായ ഒരു കൂട്ടം യുവാക്കള്‍. പരിഹസിക്കുന്നത് യുക്തിവാദികളും. അതുകൊണ്ടുതന്നെ ഒളിഞ്ഞു തെളിഞ്ഞും അതിനെതിരെ എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരിക്കും. അതിനെ പരിഹസിക്കുന്ന യുക്തിവാദികള്‍ തങ്ങള്‍ക്ക് സമാധാനത്തോട് ഒട്ടും താല്‍പര്യമില്ലെന്നും കലാപത്തോടാണ് ആഭിമുഖ്യമെന്നുമുള്ള മാനസികാവസ്ഥ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. പറയുന്നത് മനുഷ്യസ്‌നേഹം എന്നാണെങ്കിലും.

താങ്കളുടെ അഭിപ്രായം നല്‍കിയതിന് നന്ദി.

CKLatheef പറഞ്ഞു...

@കുരുത്തം കെട്ടവന്

ഞാന്‍ മനസ്സിലാക്കിയിടത്തോളം യുക്തിവാദികള്‍ എന്നറിയപ്പെടുന്ന മതനിഷേധികള്‍ക്ക് വര്‍ഗീയതയോട് വിരോധമൊന്നുമില്ല. ഹൈന്ദവ വര്‍ഗീയതക്കെതിരെ അവര്‍ ഒരക്ഷരം ഉരിയാടാറില്ല എന്ന് മാത്രമല്ല അതിനെ താലോലിക്കുകയും ചെയ്യുന്നു. (ഒറ്റപ്പെട്ട അപവാദങ്ങള്‍ എല്ലാറ്റിലുമുണ്ടാകും) കൈവെട്ടിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് വ്യക്തമായിട്ടും അത് ന്യായീകരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും അവര്‍ക്ക് എതിര്‍ക്കാനുള്ള അണ്ടിയുറപ്പില്ല. അവരുടെ വിരോധം ഇസ്‌ലാമിനോടാണ്. ഇസ്്‌ലാമിനെ പുര്‍ണമായും പ്രതിനിധീകരിക്കുന്നവരെന്ന നിലയില്‍ ഇപ്പോള്‍ കുന്തമുന ജമാഅത്തിന് നേരെയും. എന്നാല്‍ യുക്തിവാദികളുടെ യഥാര്‍ഥ ശത്രുത ആരോടാണ് എന്ന് ഇതിനിടയില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ചിലര്‍ ഇത്തരം നിലപാടുകളില്‍ യുക്തിവാദികളെ പിന്തുണക്കുന്നത് അവരുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിലുള്ള പാളിച്ച കൊണ്ടാണ്.

Unknown പറഞ്ഞു...

സൂപ്പർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review