2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഖുര്‍ആന്‍ നിങ്ങളുടെ മാര്‍ഗദര്‍ശി.

വിശുദ്ധറമാളാന്‍ വിടപറയുകയാണ്. ഈ മാസത്തന്റെ പ്രത്യേകതക്ക് കാരണം, ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ദൈവം മാര്‍ഗദര്‍ശകമായി നല്‍കിയ ഖുര്‍ആന്‍റെ അവതരണം സംഭവിച്ചത് ഈ മാസത്തിലാണ് എന്നതാണ്. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അപ്പപ്പോഴായി ഇറങ്ങിയ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ . ഈ കാലയളവില്‍ മുഹമ്മദ് നബി കടന്നുപോയ അതിദുസ്സഹമായ കാലഘടത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് മുഹമ്മദ് നബിയുടെ രചനയല്ലെന്ന്. ഇരുപത്തിമൂന്ന കൊല്ലത്തിനിടയിലാണ് അവതരണം പൂര്‍ത്തിയായതെങ്കിലും അതിന്റെ ഒരു അടയാളം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല. ആദ്യവസാനം നിലനില്‍ക്കുന്ന വൈകാരികമായ സന്തുലിതത്വവും എത് തലത്തിലുള്ള മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന അതിന്റെ ഘടനയും ഖുര്‍ആന്‍ മനുഷ്യമനസ്സ് അറിയുന്ന ദൈവത്തിന്റെ വചനമാണ് എന്നതിന് ഏറ്റവും ശക്തമായ തെളിവാണ്.

മുസ്ലിംകളുടെ ഒരു വേദഗ്രന്ഥം എന്നതാണ് വലിയ ഒരു വിഭാഗം ജനങ്ങളുടെയും ഇപ്പോഴത്തേയും ധാരണ. പക്ഷെ അതിന്റെ ഒന്നാമത്തെ പ്രത്യേകത അത് മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള ഗ്രന്ഥമാണ് എന്നതാണ്. അതിനെ മാര്‍ഗദര്‍ശനമായി ഉള്‍കൊണ്ടവര്‍ക്ക്, അത് കൂടുതല്‍ പ്രയോജനപ്പെടുന്നുവെന്നത് മാത്രമാണ് സത്യം.

ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തമായ ധാരണ നല്‍കുന്ന സൂക്തങ്ങളാണ് അധ്യായം (17) അല്‍ ഇസ്റാഇലെ 9 മുതല്‍ തുടങ്ങുന്ന ഏതാനും സൂക്തങ്ങള്‍ . അതില്‍ ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും, ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യജീവിതത്തിന്റെ ഒരു നല്ല നിര്‍വചനവും അടങ്ങിയിരിക്കുന്നു. പ്രസ്തുത സൂക്തങ്ങള്‍ വായിക്കുക. ചിന്തിക്കുക.

(9-10) യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍ , ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

(11) നന്മയെ തേടേണ്ടതുപോലെ മനുഷ്യന്‍ തിന്മയെത്തേടുന്നു. അവന്‍ വലിയ ധൃതിക്കാരനാകുന്നു.

(12) നോക്കുക, നാം രാവിനെയും പകലിനെയും രണ്ടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ പ്രകാശരഹിതമാക്കി. പകലെന്ന ദൃഷ്ടാന്തത്തെ പ്രകാശമാനവുമാക്കി. അതു നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണ്ടതിനത്രെ. ഇവ്വിധം, സകല സംഗതികളെയും നാം വെവ്വേറെ വേര്‍തിരിച്ചുവെച്ചിരിക്കുന്നു.

 
(13-14) ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണ്ട്. പുനരുത്ഥാനനാളില്‍ നാം അവനുവേണ്ടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും-വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി.

(15) വല്ലവനും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിന് വേണ്ടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവനു തന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല. (സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണ്ടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.


ഈ ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം എന്താണെന്ന് ഈ സൂക്തങ്ങള്‍ കൃത്യമായി വിവരിക്കുന്നു. മനുഷ്യന് വേണ്ട ഏറ്റവും ചൊവായ പാതയിലൂടെയാണ് ഈ ഖുര്‍ആന്‍ വഴിനടത്തുന്നത്. ആ മാര്‍ഗം പിന്‍പറ്റുന്നതിനും തള്ളിക്കളയുന്നതിനും ഒരേ ഫലമല്ല ദൈവം വാഗ്ദാനം ചെയ്യുന്നത്. പിന്‍പറ്റിയാല്‍ സ്വര്‍ഗം. തള്ളിക്കളയുന്നവര്‍ക്ക് പരലോകത്ത് നരകം. എന്നാല്‍ ഇതിനെ നിഷേധികള്‍ പരിഹസിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ശിക്ഷ എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിച്ചു. അതിലുള്ള ഖുര്‍ആന്‍റെ പ്രതിരകണമാണ് പതിനൊന്നാം സൂക്തം.

മനുഷ്യന്‍ സന്‍മാര്‍ഗം സ്വീകരിക്കണമെന്നത് ദൈവത്തിന്റെ ആവശ്യമല്ല അത് മനുഷ്യന്റെ മാത്രം ആവശ്യമാണ്. ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കേണ്ടതില്ല. അതേ പ്രകാരം ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ മാര്‍ഗഭ്രംശത്തില്‍ അകപ്പെട്ടതിന് ദൈവം ശിക്ഷിക്കാറുമില്ല.

ചിന്തിക്കുക. ഖുര്‍ആനെക്കുറിച്ച് ഇങ്ങനെ തന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് .. ?.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ചിന്തിക്കുക. ഖുര്‍ആനെക്കുറിച്ച് ഇങ്ങനെ തന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് .. ?.

CKLatheef പറഞ്ഞു...

പന്ത്രണ്ടാം സൂക്തത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ നല്‍കിയ വ്യാഖ്യാനം.

(((ഭിന്നതകളില്‍ പരിഭ്രാന്തരായി ഐകരൂപ്യവും ഏകവര്‍ണവുമായി കിട്ടുന്നതിനുവേണ്ടി അക്ഷമരാകേണ്ടതില്ലെന്നു സാരം. ഈ ലോകമാകുന്ന വലിയ യന്ത്രശാലയില്‍ വൈവിധ്യത്തിന്റെയും വൈജാത്യത്തിന്റെയും ആധിപത്യമാണ് നടക്കുന്നത്. ഉദാഹരണമായി, ദിനേന നിങ്ങളുടെ മേല്‍ വന്നുകൊണ്ടിരിക്കുന്ന രാപ്പകലുകളാകുന്ന വമ്പിച്ച ദൃഷ്ടാന്തങ്ങള്‍തന്നെ എടുത്തുനോക്കുക. അവയുടെ ഭിന്നതയില്‍ എന്തുമാത്രം ഗുണങ്ങളാണ് ഉള്ളത്! അഥവാ എപ്പോഴും നിങ്ങള്‍ക്ക് ഒരവസ്ഥ (രാത്രിയോ പകലോ) മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഈ സൃഷ്ടികളെല്ലാം ഇങ്ങനെ ജീവിക്കുമായിരുന്നോ? ഇങ്ങനെ, പ്രകൃതിയില്‍ മുഴുവന്‍ വൈവിധ്യവും ഭിന്നതയും വൈജാത്യവുമുള്ളതോടൊപ്പം ഒട്ടുവളരെ ഗുണങ്ങളുള്ളതായി കാണുന്നുണ്ടെങ്കില്‍ , അതേപോലെ മനുഷ്യരുടെ അഭിരുചികളിലും ചിന്താഗതികളിലും പരിഗണനകളിലും കാണപ്പെടുന്ന വൈവിധ്യത്തിലും വൈജാത്യത്തിലും വളരെ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാതീത മാര്‍ഗത്തിലൂടെ അല്ലാഹു ഇടപെട്ടുകൊണ്ട് ഈ ഭിന്നതകളത്രയും ഇല്ലാതാക്കുകയും നിര്‍ബന്ധപൂര്‍വം മുഴുവന്‍ മനുഷ്യരേയും നല്ലവരും വിശ്വാസികളുമാക്കുകയും ചെയ്യുകയോ, അല്ലെങ്കില്‍ ദുര്‍മാര്‍ഗികളും നിഷേധികളുമായ എല്ലാ മനുഷ്യരെയും നശിപ്പിച്ചുകൊണ്ട് അനുസരണമുള്ള വിശ്വാസികളെ മാത്രം ഭൂമിയില്‍ അവശേഷിപ്പിക്കയോ ചെയ്യുന്നതിലല്ല ഗുണമുള്ളത്. അങ്ങനെയാവണമെന്ന് ആഗ്രഹിക്കുന്നത് അബദ്ധമാണ്; പകല്‍ തന്നെ മതി രാത്രിയുടെ അന്ധകാരം ഒരിക്കലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് അബദ്ധമായതുപോലെ. വാസ്തവത്തില്‍ ഗുണമുള്ളത് നേര്‍മാര്‍ഗത്തിന്റെ പ്രകാശം കൈയ്യിലുള്ളവര്‍ ആരാണോ അവര്‍ അതുമായി ദുര്‍മാര്‍ഗത്തിന്റെ അന്ധകാരത്തെ നീക്കിക്കളയാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിലാണ്. രാത്രിയെപ്പോലുള്ള അന്ധകാരഘട്ടം വരുമ്പോള്‍ അവര്‍ സൂര്യനെപ്പോലെ അതിനെ പിന്നിലാക്കണം-പകലിന്റെ പ്രകാശഘട്ടം തെളിഞ്ഞുവരുന്നത് വരെ.)))

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review