2010, ഫെബ്രുവരി 17, ബുധനാഴ്‌ച

മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?

ഇതിന് മുമ്പ് നല്‍കിയ രണ്ടുലേഖനങ്ങളുടെ ഒരു സംഗ്രഹം ഇങ്ങനെയുമാവെമെന്ന് തോന്നുന്നു. വായിക്കുകയും വിലയിരുത്തുകയും ചെയ്യുക. മോശ പ്രവചിച്ച പ്രവാചകന്‍ യേശുവും യേശുവരാനിരിക്കുന്നുവെന്ന് പറഞ്ഞ സത്യത്തിന്റെ ആത്മാവ് അപ്പോസ്ത പ്രവര്‍ത്തികളില്‍ പറയപ്പെട്ട പരിശുദ്ധാത്മാവാണെന്നും വിശ്വ സിച്ച് കഴിഞ്ഞവര്‍ വായിക്കാതിരിക്കുകയായിരിക്കും നല്ലത്. കാരണം അപ്രകാരം വിശ്വസിക്കുന്നവരുടെ നിരന്തര അപേക്ഷ വല്ലാതെ അസ്വസ്തപ്പെടുത്തുന്നു. എങ്കിലും എല്ലാമതത്തിലും അത്തരം ആളുകളും ചിന്തിക്കുന്ന ആളുകളുമുണ്ടാകും എന്നത് ഒരു വസ്തുതയാണല്ലോ. അങ്ങനെയുള്ളവര്‍ ഇതില്‍ അബദ്ധമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക.

പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവച്ചിട്ടുണ്ട് (അപ്പോ.പ്രവൃ: 3.22, 7:37).എന്നാല്‍ ഈ പ്രവചനം മുഹമ്മദ്നബിയെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍(46:10) സൂചിപ്പിക്കുന്നത്. മോശെയുടെ പ്രവചനത്തിലെ സൂചന യേശുവിനെപ്പറ്റിയാണെന്ന് പത്രോസും സ്റീഫനും വിലയിരുത്തിയ കാലത്ത് മുഹമ്മദ് ജനിച്ചിരുന്നില്ല. അന്നുവരെയുള്ള നിലക്ക് ആ പ്രവചനം യേശുവിന് യോജിക്കുന്നതായി കണ്ടതായിരിക്കണം അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ കാരണം. എന്നാല്‍, അത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുന്നതെന്ന് തെളിയിക്കാനായി മുസ്ലിം പണ്ഡിതന്മാര്‍ പല വാദങ്ങളും ഉന്നയിക്കുന്നു. അതില്‍ പ്രധാനമായവ പരിശോധിച്ചു നോക്കാം.

‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്നു മോശെ പറയുമ്പോള്‍ അത് പലവിധത്തിലും അദ്ദേഹത്തെപ്പോലെ തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു. എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. അവിശ്വാസികളായ എതിരാളികളുടെ എതിര്‍പ്പ് സഹിക്കവയ്യാതായപ്പോള്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് രക്ഷപ്പെടുകയും പിന്നീട് ശക്തി സംഭരിച്ച് വിശ്വാസികള്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. എതിര്‍ സൈന്യത്തോടു കിടപിടിക്കത്തക്ക സംഖ്യാബലമോ വിഭവശേഷിയോ നബിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ലെങ്കിലും മഹത്തായ നേതൃത്വത്തില്‍ ഉറച്ചുനിന്ന് ആത്മാര്‍ത്ഥമായി പൊരുതിയാണ് അവര്‍ വിജയംകണ്ടത്. കഠിനമായി പരിക്കു പറ്റിയിട്ടും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവര്‍ ഉറച്ചുനിന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവര്‍ നിരവധി. യേശുവിന്റെ കാലത്ത് റോമന്‍ ആധിപത്യത്തിലായിരുന്നു ഇസ്രയേല്‍ക്കാര്‍. റോമക്കാരില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള രക്ഷകനാണ് യേശുവെന്ന് തെറ്റായിട്ടാണെങ്കിലും പലരും പ്രതീക്ഷിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്യ്രം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമൊന്നും യേശുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തില്‍ നിന്ന് അത് ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല.

മോശെക്കോ മുഹമ്മദിനോ ഉണ്ടായിരുന്നതുപോലെ എന്തിനും സന്നദ്ധരായ അനുയായികള്‍ യേശുവിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മിക്ക ശിഷ്യന്മാരുടേയും അനുയായികളുടേയും ആത്മാര്‍ത്ഥതയും വിശ്വസ്തതയും സംശയാസ്പദമായിരുന്നു എന്നു വേണം വിചാരിക്കാന്‍. ഒരു പ്രമുഖ ശിഷ്യനായിരുന്ന സൈമണ്‍പത്രോസ് യേശുവിനെ അറിയുകയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ആപല്‍ഘട്ടത്തില്‍ മൂന്ന് പ്രാവശ്യം ദൈവനാമത്തില്‍ കള്ളസത്യം ചെയ്തു. (മത്തായി 26:69-74). ചെറുപ്പക്കാരനായ മറ്റൊരു ശിഷ്യന്‍ ഉരിഞ്ഞുവീണ ഉടുതുണി എടുത്തുടുക്കാന്‍ പോലും നില്‍ക്കാതെ നഗ്നനായാണ് ഓടിയൊളിച്ചത്. (മാര്‍ക്കോസ് 14:51-52). മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥ കുപ്രസിദ്ധമാണല്ലോ (മത്തായി 26:15, 48-49).അല്ലെങ്കിലും അവനൊരു കള്ളനായിരുന്നു. യേശുവിന്റെ പണസഞ്ചി സൂക്ഷിപ്പുകാരനായ അവന്‍ അതില്‍ നിന്നു പലപ്പോഴും മോഷ്ടിച്ചിരുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു. (യോഹ 12:6). പുരോഹിത നേതൃത്വം യേശുവിനെ അറസ്റു ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മാര്‍ക്കോസ് 14:50).

മോശെ വഴി ലഭിച്ച നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തെ എല്ലാ കാലത്തേക്കും പ്രസിദ്ധനാക്കി. അവയില്‍ പലതും ഇന്നും പ്രാബല്യത്തിലിരിക്കുന്നു.പല രാജ്യങ്ങളുടേയും നിയമ നിര്‍മാണത്തില്‍ അത് വമ്പിച്ച സ്വാധീനം ചെലുത്തി. അക്കാര്യത്തില്‍ മുഹമ്മദ്നബിക്ക് മോശെയുമായി ഏറെ സാമ്യമുണ്ട്. ജീവിതത്തിന്റെ മിക്ക മേഖലകളേയും ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളേയും സ്പര്‍ശിക്കുന്ന ബൃഹത്തായ ഒരു നിയമസംഹിത ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമായി. വരാനുള്ള പ്രവാചകന്‍ ദൈവനാമത്തില്‍ സംസാരിക്കുമെന്നാണ് മോശെ പറഞ്ഞത്. യേശു ദൈവത്തെപ്പറ്റി ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി അതേപടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. ദൈവനാമത്തിലല്ല സുവിശേഷങ്ങളുടെ ആരംഭം. സത്യസന്ധമായ ഒരു വിവരണം എഴുതാനാണ് ഉദ്ദേശ്യമെന്ന് ലൂക്കായുടെ ഗ്രന്ഥാരംഭത്തില്‍ കാണാം. ചില കാര്യങ്ങളെ മാത്രം ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്തുള്ള സത്യപ്രസ്താവന. ദൈവനാമത്തിലുള്ള കൃതികളല്ലാത്തതുകൊണ്ട് ഉള്ളടക്കം മുഴുവന്‍ കളവാണെന്നല്ല വിവക്ഷ. രണ്ടു ഗ്രന്ഥങ്ങള്‍ തമ്മിലുള്ള ശൈലീ വ്യത്യാസം എടുത്തു പറഞ്ഞെന്നേയുള്ളൂ. മുഹമ്മദ് നിരക്ഷരനായിരുന്നെന്നും ഖുര്‍ആനില്‍ മുഹമ്മദിന്റെ വകയായി യാതൊന്നുമില്ലെന്നും എല്ലാം ദൈവത്തില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ വഴി നേരിട്ടു ലഭിച്ചതാണെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവനാമത്തിലാണ് എല്ലാ അധ്യായങ്ങളുടെയും ആരംഭം. ദൈവം പ്രവാചകനായ മുഹമ്മദിനെ സംബോധന ചെയ്തു സംസാരിക്കുന്നതും നിര്‍ദേശിക്കുന്നതുമാണ് ഖുര്‍ആനിലെ ആദ്യന്തമുള്ള ശൈലി. അത്തരം ഒരു ശൈലി മറ്റേതെങ്കിലും ഗ്രന്ഥം സ്വീകരിച്ചതായി കേട്ടിട്ടില്ല. അനവധി ഗ്രന്ഥകാരന്മാര്‍ അനേകം കൊല്ലംകൊണ്ട് എഴുതിത്തീര്‍ത്തതാണ് ബൈബിള്‍. അതുകൊണ്ട് തന്നെ ചില പാകപ്പിഴകളും അതില്‍ കാണാം. ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം. മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ (ആവര്‍ത്തനം. 34:5-8). പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളുടെ കാര്യത്തിലുമില്ല പൂര്‍ണമായ ഐകരൂപ്യം. ചില ഗ്രന്ഥങ്ങളില്‍ ഏതാനും വാക്യങ്ങള്‍ കൂടുതലും വേറെ ചിലതില്‍ ഏതാനും വാക്യങ്ങള്‍ കുറവും കാണുന്നു. മാര്‍ക്കോസിന്റെ പുസ്തകം 16-ാം അധ്യായം ഒമ്പതു മുതല്‍ ഇരുപതു വരെ വാക്യങ്ങളില്‍ ആ വ്യത്യാസം കാണാം. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെ വാക്യങ്ങളിലുമുണ്ട് അത്തരം വ്യത്യാസം. ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചെന്നു മാത്രം.

എന്നാല്‍ ഖുര്‍ആനില്‍ അത്തരം വ്യത്യാസം കാണുകയില്ല. നബിയുടെ ജീവിതകാലത്തുതന്നെ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ആ ഗ്രന്ഥം മുഴുവന്‍. ‘നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രവാചകന്‍’ എന്ന വിശേഷണം മോശെക്കും മുഹമ്മദിനും ഒരുപോലെ യോജിക്കുന്നു. അബ്രഹാമിന്റെ മക്കളാണ് ഇസ്മായേലും ഇസ്ഹാഖും.ഇസ്ഹാഖിന്റെ വംശ പരമ്പരയില്‍ മോശെയും യേശുവുമുണ്ടായി; ഇസ്മായേലിന്റെ താവഴിയില്‍ മുഹമ്മദും. രണ്ടുപേരുടെയും പൂര്‍വപിതാവ് അബ്രഹാം തന്നെ. വേറെയും പല കാര്യങ്ങളിലുമുണ്ട് മോശെയും നബിയും തമ്മില്‍ സാദൃശ്യം. യേശുവില്‍ നിന്നു വ്യത്യസ്തമായി സാധാരണ മാതാപിതാക്കളില്‍ നിന്നുള്ള സാധാരണ ജനനമായിരുന്നു രണ്ടുപേര്‍ക്കും. രണ്ടുപേരും വിവാഹം ചെയ്തു;മക്കളുണ്ടായി. കുടുംബജീവിതം നയിച്ചു. വാര്‍ധക്യത്തില്‍ മരിച്ചു. ഇതൊന്നും യേശുവിനെ സംബന്ധിച്ച് ബാധകമല്ല. യേശു വിവാഹിതനായിരുന്നില്ല. വെറും മുപ്പത്തിമൂന്നു കൊല്ലമായിരുന്നു ജീവിതകാലം. പ്രബോധനപ്രവര്‍ത്തനമാവട്ടെ മൂന്നു കൊല്ലവും. ശൈശവത്തില്‍ യേശുവിനെ കൊല്ലാന്‍ ഹേറോദ് രാജാവും മോശെയെ കൊല്ലാന്‍ ഫറവോനും ശ്രമിച്ചു എന്ന സാദൃശ്യം അവര്‍ തമ്മിലുണ്ട്. അദ്ഭുത സിദ്ധി കളുടെ കാര്യത്തിലുമുണ്ട് അവര്‍ തമ്മില്‍ സാമ്യം. എന്നാല്‍ മുഹമ്മദ് നബി വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ ഒരു മഹാ അദ്ഭുതമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തുമ്പോള്‍ ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്ന് മോശെ പറഞ്ഞത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുക എന്നു മനസ്സിലാക്കാം. മോശെ പറഞ്ഞ പ്രവാചകന്‍ യേശുവല്ല മുഹമ്മദാണ് എന്നംഗീകരിക്കുന്നതുകൊണ്ട് യേശുവിന്റെ പ്രാധാന്യത്തിന് കുറവൊന്നും സംഭവിക്കുന്നുമില്ല.

യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക. ഒരേ മതത്തിലെ പ്രവാചക പരമ്പരയിലെ അതിപ്രധാന കണ്ണികളാണ് അവര്‍ രണ്ടുപേരും. രണ്ടുപേരുടെയും സന്ദേശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഏ.ഡി.571-ല്‍ ജനിച്ച മുഹമ്മദിനെ ക്രിസ്തുവിനു ശേഷമുള്ള പ്രവാചകനായി അംഗീകരിക്കുമ്പോള്‍ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രവചനം യാഥാര്‍ത്ഥ്യമായി സംഭവിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനല്ല മുഹമ്മദെങ്കില്‍ ക്രിസ്തുവിനു ശേഷം രണ്ടായിരത്തോളം കൊല്ലങ്ങളായിട്ടും ആ പ്രവചനം വാസ്തവമായിത്തീര്‍ന്നിട്ടില്ലെന്നു വേണം വിചാരിക്കാന്‍. അതു യേശുവിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: “പ്രവാചകന്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി സംഭവിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് ദൈവത്തിന്റെ സന്ദേശമല്ല. ആ പ്രവാചകന്‍ അത് സ്വന്തം നില്ക്ക് പറഞ്ഞതാണ്; അയാളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.” (ആവര്‍ത്തനം 18:22) തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം. (തുടരും)

10 അഭിപ്രായ(ങ്ങള്‍):

Nasiyansan പറഞ്ഞു...

ഈ പോസ്റ്റിനു വേണ്ടിയായിരുന്നെങ്കില്‍ അത് ആദ്യം തന്നെ ആകാമായിരുന്നല്ലോ ലതീഫെ ..മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും എന്താണ് ഒരു Question mark(?)...

ഖുര്‍ആന്‍:61:5-6 അനുസരിച്ച് തൗറാത്തിലും ഇഞ്ചീലിലും ‍ (പിന്നെന്തെങ്കിലുമുണ്ടെങ്കില്‍ അതും) സത്യപ്പെടുത്തുന്ന പ്രവാചകനെ അന്വേഷിച്ചു നടന്നു തപ്പിയെടുത്തതാനല്ലോ ആവര്‍ത്തനം 18 :18 ഉം യോഹന്നാന്റെ സുവിശേഷവും ..അതെ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന ("പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു " -യോഹ 1 :44) "മോശയുടെ പ്രവചനത്തിലുള്ള" ഈ പ്രവാചകന്‍ ആരാണെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്വം കൂടി നിങ്ങള്‍ക്കില്ലേ ......മുഹമ്മദും യേശുവും നിങ്ങള്ക്ക് പ്രവാചകരാണല്ലോ ..മുഹമ്മദിന് വേണ്ടി മാത്രം തപ്പിക്കൊണ്ടിരിക്കുന്നത് തിരിച്ചു വ്യത്യസമല്ലേ .....

യോഹന്നാന്റെ സുവിശേഷം:1:19-21 ,14:16-17 ,15:26 തുടങ്ങിയ ഭാഗങ്ങള്‍ സത്യമാണെന്ന കാര്യത്തില്‍ നിങ്ങള്ക്ക് സംശയമില്ല (പോസ്റ്റ്‌ ഇവിടെ) ...അങ്ങനെ നോക്കുമ്പോള്‍ യോഹന്നാന്റെ സുവിശേഷം 1 :44 മാത്രം തെറ്റാകാന്‍ വഴിയില്ല ..അങ്ങനെയെങ്കില്‍ മുഹമ്മദിന് വേണ്ടി തപ്പി നടന്നതുപോലെ യോഹ 1 :44 ല്‍ സത്യപ്പെടുതുന്ന പ്രവാചകന്‍ ആരാണെന്ന് കണ്ടു പിടിക്കാനുള്ള ഒരു തപ്പല്‍ കൂടി നടത്താം ...അങ്ങനെ തപ്പുമ്പോള്‍ തീര്‍ച്ചയായും മോശയുടെ പുസ്തകത്തില്‍ എവിടെയെങ്കിലും ആ പ്രവാചകനെക്കുറിച്ചുള്ള പ്രവചനം ഉണ്ടായിരിക്കണം ..അല്ലെങ്കില്‍ യോഹന്നാന്റെ സുവിശേഷം തെറ്റാണ് എന്ന് പറയേണ്ടി വരും ...അഥവാ യോഹന്നാന്റെ സുവിശേഷം സത്യമാണെങ്കില്‍ മോശയുടെ പുസ്തകത്തില്‍ എവിടെയാണ് യേശുവിനെക്കുറിച്ചുള്ള ആ പ്രവചനം ..

CKLatheef പറഞ്ഞു...

പ്രിയ Nasiyansan

എനിക്കോ താങ്കള്‍ക്കോ ദിവ്യവെളിപാടുകള്‍ ലഭിച്ചിട്ടില്ല. നാം ഇപ്പോഴുള്ള വിശ്വാസം കൈകൊള്ളാന്‍ കാരണം ഒന്നുകില്‍ നാം ആ മതത്തില്‍ ജനിച്ചത് കൊണ്ടോ അതല്ലെങ്കില്‍ നാം മനസ്സിനിണങ്ങിയ ബോധ്യപ്പെട്ട ഒരു മതം ബോധപൂര്‍വം തെരഞ്ഞെടുത്തതോ ആയിരിക്കും. മുസ്‌ലിമായ ഒരുത്തന്‍ താന്‍ ജനിച്ച് വളര്‍ന്ന മതമാണ് ശരി എന്ന തീരുമാനിച്ച് മുന്നോട്ട് പോകുന്നെങ്കില്‍ അത് അന്ധവിശ്വാസമാണ്. അതേ പ്രകാരം തന്നെ ക്രിസ്തുമത വിശ്വാസിയും. ഇനി രണ്ട് പേരും തങ്ങളുടെ മതത്തെ വിശകലനം ചെയ്ത് ആവശ്യമെങ്കില്‍ താരതമ്യം ചെയ്ത് അംഗീകരിക്കാന്‍ സാധിച്ചാല്‍ ആ വിശ്വാസത്തിന്റെ ശക്തി ഒന്നുവേറെത്തന്നെയായിരിക്കും. സാജനും സജിയും അത്തരത്തിലായിരുന്നെങ്കില്‍ അവരില്‍ നിന്ന് ഇപ്പോഴുള്ള നിലപാട് ഉണ്ടാകുമായിരുന്നില്ല. താങ്കളില്‍ നിന്നും. ഇത് ഞാന്‍ അനുഭവത്തില്‍ നിന്ന് പറയുകയാണ്. സ്വന്തം മതത്തെ വിമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ സമനില നഷ്ടപ്പെടുന്നവര്‍ അന്ധവിശ്വാസികളാണ്. അത് സത്യത്തിന്റെ മാര്‍ഗത്തില്‍ പ്രയോജനം ചെയ്യില്ല. തല്‍കാലം മരിക്കുന്നത് വരെ മനശാന്തിക്ക് അതുമതിയാകും എന്ന് മാത്രം. അതിനാല്‍ ഇക്കാര്യത്തില്‍ ഒരന്വേഷകന്റെ സ്ഥാനത്താണ് ഞാനെന്നത് ഒട്ടും കളവല്ല. (കളവ് വലിയ പാപമാണ് ഇസ്‌ലാമില്‍) ഇവിടെ എന്റെ അന്വേഷണം മുഹമ്മദ് നബിയുടെതായി സൂചന നല്‍കപ്പെടുന്നു എന്ന് പറയുന്ന ബൈബിള്‍ വചനങ്ങള്‍ക്ക് എത്രത്തോളം സാധുത നല്‍കാനാവും എന്നതാണ്. അല്ലാതെ മുഹമ്മദ് പ്രവാചകനാണോ യേശു ദൈവപുത്രനാണോ എന്നതല്ല.

ഖുര്‍ആനില്‍ ഞങ്ങള്‍ ഇങ്ങനെകാണുന്നു 'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷര ജ്ഞാനമില്ലാത്ത പ്രവാചകനായ ദൂതനെ പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.)' (7:157)

ഇവിടെ പറഞ്ഞകാര്യം മുഹമ്മദ് നബിയുടെ കാലത്തുള്ളതാണ്. അഥവാ അന്നത്തെ ജൂതരും ക്രൈസ്തവരും ഒരു പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരുന്നു. ജൂതര്‍ പ്രത്യേകിച്ച്, കാരണം നാം നേരത്തെ ചര്‍ചചെയ്ത ആ വചനമായിരിക്കാം അവരുടെ തെളിവ് എന്ന് ഞങ്ങള്‍ മനസ്സിലാക്കുകയാണ്. ക്രിസ്തുമതവിശ്വാസികളും അപ്രകാരം തന്നെ യേശുപറഞ്ഞതായി അവര്‍ മനസ്സിലാക്കിയതായിരിക്കാം അവരുടെ തെളിവ്. പക്ഷെ സൂക്തങ്ങള്‍ ഏതാണ് എന്നുറപ്പില്ല. അത് ഈ ചര്‍ചയിലൂടെ കണ്ടെത്താം എന്ന് ഞാന്‍ കരുതുന്നു. ഇതാണ് അന്വേഷണം. ഞാനിത് ഇന്നലെ തുടങ്ങിയതുമല്ല. 22 വര്‍ഷം മുമ്പ് ഞാനിതിന്റെ പിന്നാലെ കൂടിയിരുന്നു. അതിനിടക്ക് പ്രവാചകനെ കുറിച്ച് ഉദ്ധരിച്ചിരുന്ന ചില വചനങ്ങള്‍ അദ്ദേഹത്തിന് യോജിക്കുന്നില്ല എന്നും എനിക്ക് മനസ്സിലായി. പക്ഷെ ഇത് കൂടുതല്‍ ഫലപ്രദമായ അന്വേഷണമാണ് കാരണം ഞാന്‍ പറയുന്നതില്‍ അബദ്ധമുണ്ടെങ്കില്‍ ആര്‍ക്കും തിരുത്താം. അതിനാല്‍ ഇത് കൂടുതല്‍ സത്യസന്ധമാണ്.

CKLatheef പറഞ്ഞു...

മോശയോട് വാഗ്ദാനം ചെയത മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവാണെന്ന് ജൂതന്‍മാര്‍ മനസ്സിലാക്കിയിരുന്നോ?. ഇല്ല എന്ന മറുപടിയാണ് ചരിത്രം പരിശോധിച്ചാല്‍ ലഭിക്കുക. യേശുവിനെ പ്രവാചകനായി ജൂതന്‍മാര്‍ അംഗീകരിച്ചില്ല എന്നതാണ് വസ്തുത. അത് പ്രവാചകനല്ലാത്തതുകൊണ്ടായിരുന്നില്ല. മോശയോട് വാഗ്ദാനം ചെയ്ത ലക്ഷണങ്ങള്‍ യേശുവില്‍ കാണാന്‍ കഴിഞ്ഞില്ല എന്നതായിരിക്കണം ഒരു കാരണം. സ്വാഭാവികമായും മറ്റുകാരണങ്ങളുമുണ്ടാകാം. പൗരോഹിത്യം മതം കയ്യടക്കിയതിന്റെയും അതിനാല്‍ പുതിയ പ്രവാചകനെ അംഗീകരിച്ചാല്‍ നഷ്ടപ്പെടുന്ന അധികാരവും സമ്പത്തുമൊക്കെ യേശുവിനെ മാറ്റിനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ടാകും. പക്ഷെ അതുപോലുള്ള ഒരു പ്രവാചകന്റെ കാത്തിരിപ്പ് ജൂതന്‍മാര്‍ തുടരുക തന്നെ ചെയ്തു. യേശുവന്നുപോയി 5 നൂറ്റാണ്ടിന് ശേഷവും അവര്‍ കാത്തിരുന്നു. അവര്‍ മദീനയിലെ തങ്ങളുടെ ശത്രുക്കളായ അറബി ഗോത്രങ്ങളോട് അതേ കുറിച്ച് പറയുകയും ചെയ്തിരുന്നു എന്ന ചരിത്രത്തില്‍ നിന്ന് ലഭിക്കുന്നു. പക്ഷെ പ്രവാചകന്റെ ലക്ഷണങ്ങള്‍ക്കപ്പുറം ആരുടെ ഇടയില്‍ നിന്ന് എന്നത് അവര്‍ വേണ്ടത്ര ഗണിച്ചിരുന്നില്ല എന്ന് മനസ്സിലാകുന്നു. അവരില്‍ നിന്ന് ലക്ഷണങ്ങള്‍ മനസ്സിലാക്കിയ ഔസ് ഖസ്‌റജ് അറബി ഗോത്രങ്ങളില്‍ നിന്നുള്ളവര്‍ മക്കയില്‍ വരികയും പ്രവാചകനെ നേരില്‍ കാണുകയും ചെയ്തപ്പോള്‍ പ്രവാചകനില്‍ ജൂതന്‍മാര്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒത്തിരിക്കുന്നതായി അവര്‍ക്ക് ബോധ്യമായി. അങ്ങനെ അവരില്‍ ചിലര്‍ ഇസ്‌ലാം സ്വീകരിക്കുകയും. അവര്‍ മദീനയില്‍ ചെന്ന് അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് പ്രവാചകന്റെ മദീനാപലായനത്തിലേക്ക് നയിച്ചത്. മദീനയിലെ ജൂതഗോത്രങ്ങള്‍ എന്തുകൊണ്ടു പിന്തിനിന്നു എന്നതിന്റെ കാരണം ലോകാനുഗ്രഹി എന്ന എന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വസ്തുത മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവല്ല മുഹമ്മദ് നബിയാണ് എന്നതിന്റെ ചരിത്രപരമായ സാക്ഷ്യമാണ്.

ഇനി ക്രിസ്ത്യാനികള്‍ക്ക് മോശയെപ്പോലെയുള്ള പ്രവാചകനാണ് യേശു എന്ന് ഒരിക്കലും പറയാനാവില്ല. ഈ ചര്‍ചയില്‍ ഒരു ക്രിസ്തു സഹോദരന്‍ ചൂണ്ടിക്കാണിച്ച പോലെ. യേശുവിന്റെ പ്രവാചകത്വത്തിന് മുഖ്യപരിഗണനനല്‍കാന്‍ അവര്‍ക്കാവില്ല. ദൈവം മനുഷ്യരൂപം ധരിച്ച് ഭൂമിയില്‍ അവതരിച്ചു എന്നാണ് വിശ്വാസം (വിവിധ വിശ്വാസങ്ങളില്‍ ഒന്ന്. പ്രവാചകന്‍ എന്നംഗീകരിക്കുന്നവരില്ല) ആ മനുഷ്യന്‍ ദൈവം പ്രവചനം കൂടി നടത്തിയതിനാല്‍ പ്രവാചകന്‍ എന്ന് വിളിക്കാം എന്ന് മാത്രം. ഇതുപോലെയായിരുന്നോ മോശ. പിന്നെ ഈ സഹതാര്‍പമായ താരതമ്യതക്ക് എന്തര്‍ഥം. മോശയെപ്പോലെ എന്ന് വരുത്താന്‍ മാത്രമായി യേശുവിന്റെ പ്രവാചകത്വം അംഗീകരിക്കേണ്ടിവരുന്ന ഒരു ഗതികേടായി മുസ്ലിംകള്‍ അതിനെ കാണുന്നു. അതിനാല്‍ മുസ്‌ലിംകള്‍ പറയുന്ന പോലെ യേശുവിനെ സാധാരണ പ്രവാചകന്‍മാരില്‍ ഒരാളായി അംഗീകരിച്ചാല്‍ മാത്രമേ അവരുടെ ഈ വാദം ചര്‍ചപോലും അര്‍ഹിക്കുന്നുള്ളൂ.

CKLatheef പറഞ്ഞു...

യേശു (ഈസ) പ്രവാചകനായിരുന്നു എന്നകാര്യത്തില്‍ മുസ്‌ലിംകള്‍ക്കൊരു സംശയവുമില്ല. (എന്നാല്‍ പിന്നെ മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവാണെന്ന് അംഗീകരിക്കാന്‍ എന്താണ് മുസ്‌ലിംകള്‍ക്ക് പ്രയാസം എന്ന് ചോദിക്കാവുന്നതാണ്.) ബൈബിളനുസരിച്ചുപോലും യേശു അയക്കപ്പെട്ടവന്‍ (റസൂല്‍ അതിനെയാണ് മലയാളത്തില്‍ പ്രവാചകന്‍ എന്നര്‍ഥം പറയുന്നത് അയക്കപ്പെട്ടവന്‍ എന്ന് തന്നെയാണ് ആ പദത്തിന്റെ ഭാഷാപരമായ അര്‍ഥം) ആണ് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. യോഹന്നാന്‍ സുവിശേഷത്തിലെ ചില വചനങ്ങള്‍ കാണുക.

12:44 യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.

12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

12:46 എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.

12:47 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.

12:48 എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

12:49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

12:50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.


ഈ ചര്‍ചയില്‍ ആരെങ്കിലും ഇത് ഇവിടെ പേസ്റ്റ് ചെയ്യും എന്ന് ഞാന്‍ വിചാരിച്ചിരുന്നു. കാരണം. ഇതിന് മറുപടി പറയാന്‍ കഴിയുന്ന ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇവിടെ വരാത്തത് കൊണ്ടോ. ഇത് ഇവിടെ ഉദ്ധരിച്ചാല്‍ തങ്ങളുടെ ത്രിയേകത്വത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന വചനമായത് കൊണ്ടോ എന്നറിയില്ല. ഇവിടെ ആവര്‍ത്തന പുസ്തകത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രവാചകന്‍മാരെ സംബന്ധിച്ചെല്ലാം പറയാം എന്നതാണ് മറ്റൊരു സത്യം. യേശു അയക്കപ്പെട്ടവനാണ് അഥവാ റസൂല്‍ (പ്രവാചകനാണ്) എന്നും അയച്ച ഒരു കര്‍ത്താവ് (പ്രപഞ്ചനാഥന്‍) വേറെയുണ്ടെന്നും അതേ നാഥനോടാണ് യേശു പലപ്പോഴും വിളിച്ച് ആവലാതി പ്പെടുന്നതെന്നുമൊക്കെയാണ് നേര്‍ക്ക് നേരെ മനസ്സിലാകുന്ന കാര്യം. എന്നിട്ടും എന്ത് കൊണ്ട് മുസ്ലിംകള്‍ മോശയെപ്പോലുള്ള പ്രവാചകന്‍ എന്നത് മുഹമ്മദ് നബിയിലൊതുക്കാന്‍ ശ്രമിക്കുന്നു. (തുടരും)

CKLatheef പറഞ്ഞു...

അതിന് ഞാന്‍ കാണുന്ന ചില കാരണങ്ങളുണ്ട്. ആവര്‍ത്തന പുസ്തകത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും സംശയലേശമന്യേ പുലരുന്നത് പ്രവാചകന്‍ മുഹമ്മദ് നബിയിലാണ്. ഇത് വരെ അക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവര്‍ എങ്ങനെ മുഹമ്മദ് മോശയുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നാകും എന്നാകും എന്ന ഒരൊറ്റ കാര്യമാണ് ഉന്നയിച്ചത്. നിന്റെ സഹോദരന്‍ എന്നല്ല അവിടെ പ്രയോഗിച്ചിത് അവരുടെ എന്നാണ് എന്ന് ഞാന്‍ സൂചിപ്പിച്ചു. ഇബ്‌റാഹീമിന്റെ വംശപരമ്പരയിലാണ് മോശയും മുഹമ്മദും എന്നത് ശ്രദ്ധിച്ചില്ല എന്നതാണ് ആ ചോദ്യത്തിന്റെ പ്രേരകം. അപ്പോള്‍ പിന്നെ വേലക്കാരിയില്‍ ജനിച്ചവനെങ്ങനെ പുത്രനാകും ഇശ്മായേല്‍ പരമ്പരയില്‍ പ്രവാചകന്‍മാരില്ലാത്തതിനാല്‍ യഹൂദരുടെ പ്രവാചകന്‍മാരെ മുഴുവന്‍ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു തുടങ്ങിയ വാദങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെട്ടത്. ഇവിടെ പ്രവാചകത്വം വേദം എന്നൊക്കെ പറയുന്നത് ചില വംശത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ കുത്തകയാല്‍ അവര്‍ നേടിയെടുക്കുന്നതാണ് എന്ന ധാരണയില്‍ ഉന്നയിക്കുന്ന കേവല ജല്‍പനങ്ങളാണ്.

മറ്റൊരു കാരണം. ഒരു അന്ത്യപ്രവാചകനെക്കുറിച്ച് മാത്രമെ ഇത്തരം ഒരു മുന്‍കൂട്ടിയുള്ള അറിയിപ്പില്‍ പ്രസക്തിയുള്ളു. അത്തരമോരു മുന്നറിയിപ്പ് നല്‍കേണ്ടുന്ന ഒരു പ്രത്യേകതയും യേശുവിനില്ല. ഇസ്രായേല്‍ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട ധാരാളം പ്രവാചകന്‍മാരില്‍ ഒരാള്‍ മാത്രം. അതുകൊണ്ടാണ് മുഹമ്മദ് നബിയെ പറ്റിമറ്റുവേദങ്ങളിലും ഉണ്ടായിരിക്കെ യേശുവിനെപ്പറ്റി പറയാത്തതെന്ത് എന്ന ചോദിക്കേണ്ടി വരുന്നത്.

ഇതേ പ്രാവാചകനെ പറ്റി യേശുവും മുന്നറിവ് നല്‍കി. പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. യേശു ശേഷം വരാന്‍ പോകുന്ന കാര്യസ്ഥന്റെ വിശേഷണങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കാതെ പരിശുദ്ധാത്മാവ് എന്ന അമൂര്‍ത്തമായ ഒരു ശക്തിയില്‍ അതിനെ ചുരുക്കിക്കെട്ടി. ലോകത്തിലെ മഹാഭൂരിപക്ഷം വരുന്ന അതിന്റെ അനുയായികള്‍ക്ക് പിന്നീട് വന്ന പ്രവാചകനെ മനസ്സിലാക്കാനും ഉള്‍കൊള്ളാനുമുള്ള സാധ്യത കെടുത്തിക്കളഞ്ഞു എന്നതാണ് അതിന്റെ ഏറ്റവും ദുരന്തപൂര്‍ണമായ പരിണിതഫലമെന്ന് മുസ്ലിംകള്‍ കരുതുന്നു.

ഇത്തരം വാദമുന്നയിക്കുന്നതില്‍ ആവര്‍ത്തിച്ചുന്നയിക്കപ്പെട്ട ഒരു പരാതി. ബൈബിളില്‍ നിങ്ങള്‍ക്കാവശ്യമുള്ളത് മാത്രം സ്വീകരിക്കുകയും അതേ അദ്ധ്യായത്തില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ നിങ്ങള്‍ തള്ളിക്കളയുകയും ചെയ്യുന്നു എന്നതാണ്. ഇതിന്റെ ന്യായം. ക്രിസ്ത്യാനികളോ ബൈബിളോ സ്വയം അവകാശപ്പെടാത്ത ഒരു കാര്യം മുസ്‌ലിംകള്‍ അംഗീകരിക്കുന്നതില്‍ അര്‍ഥമില്ല. പുര്‍ണമായ ദൈവികതയില്ലാത്തതിനാല്‍ പുര്‍ണദൈവിക ഗ്രന്ഥമായ ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് യോജിച്ച് വരുന്നത് സ്വീകരിക്കുയും അതിന് വിരുദ്ധമാകുന്നത് തള്ളിക്കളയുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

'നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.' ( യോഹന്നാന്റെ സുവിശേഷം:1:19-21)

ഈ ബൈബിള്‍ വചനമനുസരിച്ച് യഹൂദ പുരോഹിതന്‍മാരും ലേവ്യരും യേശുവിന് പുറമെയാണ് നീ ആ പ്രവാചകനോ എന്ന് സ്‌നാപക യോഹന്നാനോട് ചോദിക്കുന്നത്. ഇതിലെ ആ പ്രവാചകന്‍ ആവര്‍ത്തനപുസ്തകത്തില്‍ സൂചിപ്പിച്ച മോശയെപ്പോലുള്ള പ്രവാചകനാണ് എന്നത് ആരും നിഷേധിക്കുന്നില്ല. എന്നിരിക്കെ അത് യേശുവാകാവതല്ല. ഇതാണ് മോശയെപ്പോലെയുള്ള പ്രവാചകന്‍ എന്നത് മുഹമ്മദിലേക്ക് കൊണ്ടുവരാനുള്ള മറ്റൊരു കാരണം. അതുകൊണ്ടായിരിക്കും ക്രിസ്തുസമൂഹം മുഴുവന്‍ യേശുവിന് ശേഷം വീണ്ടും ഒരു പ്രവാചകനെ പ്രതീക്ഷിച്ചു. മുഹമ്മദ് നബി ആഗതനായപ്പോള്‍ പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. വേദ പണ്ഡിതനായ വറഖത്തുബ്‌നു നൗഫലായിരുന്നു അതിലൊരാള്. പ്രവാചകത്വം ലഭിച്ച മുഹമ്മദും അദ്ദേഹത്തിന്റെ പ്രിയ പത്‌നിക്കും മനസ്സിലാക്കുന്നതിന് മുമ്പ് അദ്ദേഹം പ്രവാചകനെ അറിഞ്ഞു.

Nasiyansan പറഞ്ഞു...

'നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.' ( യോഹന്നാന്റെ സുവിശേഷം:1:19-21)

എന്റെ ആദ്യത്തെ comment അനാതമായി ഇപ്പോഴും അവിടെ കിടക്കുന്നു ...

ലത്തീഫ് വീണ്ടും യോഹന്നാന്റെ സുവിശേഷവുമായി വന്ന സ്ഥിതിക്ക് യോഹന്നാന്റെ സുവിശേഷം തിരുത്തിയിട്ടില്ല എന്ന് വിശ്വസിക്കാമല്ലോ ..കുറഞ്ഞത്‌ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായമെങ്കിലും ...

മുകളില്‍ ലത്തീഫ് കൊടുത്തിരിക്കുന്ന ബൈബിള്‍ ഭാഗത്തിന്റെ തുടര്‍ന്ന് വരുന്ന ഭാഗം ഇതാണ് ..

"അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍. ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്."(യോഹ 1 :22 -23 )

ഏശയ്യ(40:3) ,മലാക്കി(3 :1) എന്നീ രണ്ടു പ്രവാചകന്മാര്‍ നടത്തിയിരുന്ന പ്രവചനങ്ങളുടെ പൂര്തീകരണമായിരുന്നു യോഹന്നാന്റെ വരവ് ...തുടര്‍ന്ന് വരുന്ന ഭാഗം ചുവടെ..

" അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(യോഹ 1 :29 -34)

Nasiyansan പറഞ്ഞു...

ഏറ്റവും മുകളില്‍ ( യോഹന്നാന്റെ സുവിശേഷം:1:19-21) വരെയുള്ള ഭാഗം തെറ്റില്ല ..അതനുസരിച്ച് യോഹന്നാന്‍ "ആ" പ്രവാചകനല്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു .....അതായത് യോഹന്നാന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് വിശ്വാസമാണ് ...അങ്ങനെയെങ്കില്‍ തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ യോഹന്നാന്‍ പറയുന്ന കാര്യങ്ങളും സത്യമായിരിക്കണം ..അല്ലെങ്കില്‍ യോഹന്നാന്‍ നുണയനാണെന്നു പറയേണ്ടി വരും ..യോഹന്നാന്റെ ഒരു അദ്ധ്യായത്തിലെ തുടര്‍ച്ചയായ വാക്കുകളില്‍ കുറച്ചു ശരിയും കുറച്ചു തെറ്റുമാകില്ലല്ലോ ......യോഹന്നാന്‍റെ വാക്കുകളനുസരിച്ചു തുടര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് ...

1 ."ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍ " എന്ന് യോഹന്നാന്‍ പറയുന്നിടത്ത് ഇവിടെ അദേഹം പരാമര്‍ശിക്കുന്ന "കര്‍ത്താവ്" ആരാണ് ...
2 .അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍(യോഹന്നാന്‍) പറഞ്ഞു: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്."(വാക്യം 29) ...യോഹന്നാന്റെ ഈ വാക്കുകളനുസരിച്ചു യേശുവിനു ലോകത്തിന്റെ പാപം നീക്കാന്‍ കഴിവുണ്ടോ ...
3 ."എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു."(വാക്യം 30)..യേശു യോഹന്നാനു മുന്‍പേ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ എന്താണ് മനസ്സിലാക്കേണ്ടത് ...യോഹന്നാന്റെ ജനനത്തിനു ശേഷമായിരുന്നല്ലോ യേശുവിന്റെ ജനനം ...
4 . "ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു" ഇതും യോഹന്നാന്‍ പറയുന്നതാണ് ...വാക്യം 34 ...യോഹന്നാന്റെ അഭിപ്രായത്തില്‍ യേശു ദൈവപുത്രനാണ്‌ ..അതിനെക്കുറിച്ച് എന്താണ് അഭിപ്രായം ..അല്ലെങ്കില്‍ അതില്‍നിന്നും എന്ത് മനസ്സിലാക്കുന്നു ...

ഇതെല്ലാം കഴിയുമ്പോള്‍ വീണ്ടും പഴയ സ്ഥലത്ത് ..എന്റെ ആദ്യത്തെ comment

"പിറ്റേദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കïപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായില്‍നിന്നുള്ളവനായിരുന്നു. പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു.നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.(യോഹ 1 :43 -49)

സന്തോഷ്‌ പറഞ്ഞു...

* തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു.എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. -

തിരുത്ത് : മോശ ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു കര്‍ത്താവ് അവര്‍ക്കായി ഒരുക്കിയ വാഗ്ദത്തഭൂമിയിലേക്ക്, കാനാന്‍ദേശത്തേക്ക്, അവരെ നയിച്ചു. എന്നാല്‍ വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പേ മോശ മരിച്ചു. ജോഷ്വയാണ് യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കി വാഗ്ദത്തഭൂമി കീഴടക്കി ഇസ്രയേല്‍ ജനത്തിന് നല്‍കിയത്.

* മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ -

തിരുത്ത് : മോശയുടെ പേരില്‍ ബൈബിളില്‍ ഒരു ഗ്രന്ഥവും ഇല്ല. താങ്കള്‍ ഉദ്ദേശിക്കുന്ന 5 ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ്‌?

* യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക.

തിരുത്ത് : ഇങ്ങനെ ഒരു പ്രവാചകന്റെ ആഗമനം താങ്കള്‍ എവിടെയാണ് വായിച്ചിട്ടുള്ളത്?

* ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം.

തിരുത്ത് : കത്തോലിക്കാ വിശ്വാസം അനുസരിച്ച് ഇസ്രയേല്‍ ജനത്തിന് ദൈവം തന്റെ വക്താക്കളായി നല്‍കിയവരാണ് പ്രവാചകന്മാര്‍. പ്രവാചകന്മാര്‍ എല്ലാവരും മനുഷ്യര്‍ ആയിരുന്നു. അവര്‍ പ്രവചിച്ച രക്ഷകനാണ്‌ യേശു അല്ലാതെ അവരിലില്‍ ഒരുവന്‍ അല്ല.

* ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം.

തിരുത്ത് : ആദിമ കാലത്ത് കത്തോലിക്കാ സഭ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നിട് അതില്‍നിന്നും വേറിട്ട്‌ പോയവയാണ് മറ്റു സഭകള്‍. ഈ വേര്‍പെടലിനു വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ കാരണങ്ങള്‍ ഇതര സഭകളുടെ വിശ്വാസഗ്രന്ധങ്ങളുടെ രചയെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കത്തോലിക്കസഭയുടെയും ഇത്തരസഭാകളുടെയും ബൈബിലുകള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉള്ളത്.

CKLatheef പറഞ്ഞു...

വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിച്ചത് ആരുടെ നേതൃത്വത്തില്‍ എന്നത് ഇവിടെ ചര്‍ചാവിഷയമല്ല. മോശ നയിച്ച യുദ്ധങ്ങള്‍ അതിന് സഹായിച്ചിട്ടുണ്ടാകും എന്ന കാര്യത്തിലും തര്‍കമില്ലല്ലോ. എന്നിരിക്കെ പ്രസ്തുത സംഭവം മൊത്തത്തിലെടുത്താല്‍ സമാനമായ ഒരു സംഭവം യേശുവിന്റെ കാര്യത്തിലുണ്ടായിട്ടില്ല.

പഴയനിയമത്തിലെ ആദ്യത്തെ അഞ്ചുപുസ്തങ്ങളെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അഥവാ ഉല്‍പത്തി മുതല്‍ ആവര്‍ത്തനപുസ്തകം വരെ. 'മോശയുടെ പേരില്‍' എന്ന പരാമര്‍ശമാകാം ആശയക്കുഴമുണ്ടാക്കിയത്.

യേശു തനിക്ക് ശേഷം വരുമെന്ന് പ്രവചിച്ച (പലവിധത്തില്‍ പരാമര്‍ശിക്കപ്പെട്ട) ഒരു വ്യക്തി മറ്റുപലതുമായി ക്രിസ്ത്യാനികള്‍ ധരിക്കുന്നതിനാല്‍ എവിടെ എന്ന താങ്കളുടെ ചോദ്യത്തിന് എനിക്ക് മറുപടി തരാനാവില്ല. എന്റെ ഈ പോസ്റ്റുകളില്‍ ഞാനവ വിശദീകരിച്ചിട്ടുണ്ട്.

ബൈബിളില്‍ വ്യത്യാസം വരാനുള്ള താങ്കള്‍ കണ്ടെത്തിയ കാരണം ഞാന്‍ അംഗീകരിക്കുന്നു. വ്യത്യാസമുണ്ട് എന്ന വസ്തുതയെ ഒന്നുകൂടി ബലപ്പെടുത്തുന്നു താങ്കള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review