2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ദിവ്യബോധനം ഇരുട്ടിന്റെ മറവിലോ ?

യുക്തിവാദിയുടെ 14 മുതല്‍ 18 വരെ ചോദ്യങ്ങളെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ചോദ്യങ്ങളില്‍ ആവര്‍ത്തനം വരുന്നുവെന്നതിനാല്‍ നേരത്തെ നല്‍കിയ പോസ്റ്റുകള്‍ കൂടി വായിക്കുന്നത് നന്നായിരിക്കും.
ചോദ്യം.


(14) മനുഷ്യര്‍ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?

(15) മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട് ?.

ഉത്തരം.

ഈ രണ്ട് ചോദ്യങ്ങളില്‍ ഒരു വൈരുദ്ധ്യം കാണുന്നുണ്ട്. ആദ്യ ചോദ്യത്തില്‍ മനുഷ്യന്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യം ദൈവത്തിന് ഉണ്ട് എന്ന് സൂചിപ്പിക്കുമ്പോള്‍ അടുത്ത ചോദ്യത്തില്‍ മനുഷ്യന് ബുദ്ധിനല്‍കാതെ ദൈവം ബോധവല്‍ക്കരിക്കുന്നു എന്നതാണ് പ്രശ്നമായി കാണുന്നത്.

എന്താണ് ചോദ്യകര്‍ത്താവിന്റെ യഥാര്‍ഥ ആരോപണം. മനുഷ്യനെ അല്ലാഹു മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല എന്നതാണോ അതല്ല ആവശ്യമായ ബുദ്ധിയോടെ സൃഷ്ടിച്ചില്ല എന്നതോ?.

സത്യത്തില്‍ മനുഷ്യന് ബുദ്ധിയില്ല എന്ന് ഒരു യുക്തിവാദി അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ദൈവം നല്‍കിയതോ അല്ലയോ എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാകാനിടയുള്ളൂ. അതേ പ്രകാരം സത്യം മനസ്സിലാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല എന്ന കാര്യത്തില്‍ പരാതിയുണ്ടാകാനും തരമില്ല. കാരണം അപ്രകാരം ദൈവം ചെയ്തിട്ടുണ്ട് എന്നാണല്ലോ പ്രവാചകത്വവാദികള്‍ വിശദീകരിക്കുന്നത്. പ്രവാചകത്വത്തെ നിഷേധിച്ച്, ദൈവം എന്തുകൊണ്ട് മനുഷ്യന് മനസ്സിലാകരുത് എന്ന ശാഠ്യം പുലര്‍ത്തുന്നുവെന്ന് വാദിക്കുക എത്രമാത്രം അസംബന്ധമാണ്.

സത്യത്തില്‍ മനുഷ്യന് സത്യസന്ദേശം മനസ്സിലാക്കാന്‍ കഴിയുന്ന ബുദ്ധിയോടുകൂടി തന്നെയാണ് സൃഷ്ടിക്കപെട്ടിരിക്കുന്നത്. ആര്‍ക്കെങ്കില്‍ അതില്‍ കുറവ് സംഭവിച്ചത് നിമിത്തം ദൈവിക സന്ദേശത്തെ കണ്ടെത്താന്‍ കഴിയാത്ത പക്ഷം അവരെ പിടികൂടി ശിക്ഷിക്കുകയുമില്ല, എന്ന് പ്രവാചകനിലൂടെ തന്നെ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.

പ്രവാചകനിലൂടെ മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനവും നല്‍കിയിരിക്കുന്നു. അംഗീകരിക്കാനും നിഷേധിക്കാനും കഴിവ് നല്‍കപ്പെട്ടതിനാല്‍ ചിലര്‍ അംഗീകരിക്കാതിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യം.

ചുരുക്കത്തില്‍ ഈ രണ്ട് ചോദ്യവും ഇസ്ലാമിനെ സംബന്ധിച്ച് പ്രസക്തമല്ല എന്ന് ഇത്രയും പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.


ചോദ്യം.

(16) സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്? (17) അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?.

ഉത്തരം

മനുഷ്യര്‍ക്ക് സന്ദേശവാഹകനായി മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ വര്‍ത്തിക്കുന്നത് ജിബ് രീല്‍ എന്ന മലക്കാണ് എന്നാണ് ഇസ്ലാമിക വിശ്വാസം. മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്ന തരം സൃഷ്ടപ്പല്ല മലക്കിന്റേത്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ മനുഷ്യരൂപത്തിലും സന്ദേശവാഹകന്‍ വന്നിട്ടുണ്ട്. ആ സമയം മനുഷ്യര്‍ക്ക് അദ്ദേഹത്തെ കാണാനും കഴിഞ്ഞിട്ടുണ്ട്. സ്ഥൂലരൂപമുള്ള പദാര്‍ത്ഥത്താല്‍ സൃഷ്ടിക്കപ്പെട്ടതിനെ മാത്രമേ മനുഷ്യര്‍ക്ക് കാണാന്‍ കഴിയൂ ഇത് മനുഷ്യന്റെ ഒരു പരിമിതിയാണ്.

പാതിരാത്രി മാത്രമേ ജിബ്-രീല്‍ പ്രത്യക്ഷപ്പെടാറുള്ളൂവെന്ന തെറ്റിദ്ധാരണയില്‍നിന്നാകും ഈ ചോദ്യം. സത്യത്തില്‍ അങ്ങനെ ഒരു പാതിരാത്രിയുടെ കണക്കൊന്നുമില്ല. എപ്പോള്‍ ദിവ്യസന്ദേശത്താലുള്ള മറുപടിയും നിര്‍ദ്ദേശങ്ങളും ആവശ്യമാകുന്നുവോ അപ്പോഴൊക്കെ അവതരിക്കുകയായിരുന്നു പതിവ്. അതില്‍ മലക്ക് യഥാര്‍ഥ രൂപത്തിലും (അത് രണ്ട് പ്രവശ്യമേ ഉണ്ടായിട്ടുള്ളൂ) മനുഷ്യരൂപത്തിലും (വിശ്വാസകാര്യങ്ങളും കര്‍മങ്ങലും പഠിപ്പിക്കാന്‍ ഇപ്രകാരമാണ് വന്നത്) അശരീരിയായും ദിവ്യബോധനം ലഭിച്ചിട്ടുണ്ട്.


(18) ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?.

ലോകത്ത് എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തന്നെയാണ് ദൈവത്തിന്റെ സന്ദേശങ്ങള്‍ നല്‍കപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലും ഈ സന്ദേശം പ്രചരിച്ചത്.  ലോകത്ത് എല്ലാവര്‍ക്കും മനസ്സിലാക്കുന്ന ഒരു ഭാഷ അക്കാലത്ത് ഉണ്ടായിരുന്നെങ്കില്‍ ആ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ അവതരിക്കുമായിരുന്നുവെന്ന് നമുക്ക് പ്രതീക്ഷിക്കാമായിരുന്നു. പക്ഷെ അങ്ങനെ ഒന്ന് ഇന്ന് വരെ നിലവില്‍ വന്നിട്ടില്ലല്ലോ ?.

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...


(16) സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്? (17) അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?.

ഇ.എ. ജബ്ബാറിന്റെ ചോദ്യത്തിന് ഉത്തരം...

ചാർവാകം പറഞ്ഞു...

ചോദ്യം:-1 മനുഷ്യർ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിൻ?

വിവക്ഷ: ദൈവത്തെ ഒരിക്കലും മനസ്സിലാക്കാനോ കണ്ടെത്താനോ കഴിയുകയില്ല തുടങ്ങിയ നിബന്ധനകൾ.



ചോദ്യം:-2 മനുഷ്യർക്ക്‌ ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നൽകാതെ അവർക്കു പ്രത്യേക സന്ദേശങ്ങൾ ഇറക്കിക്കൊടുത്ത്‌ ബോധവല്ക്കരിക്കുന്നതെന്തു കൊണ്ട്‌ ?..

വിവക്ഷ: ദൈവം സ്വയം വെളിവാകില്ല എങ്കിൽ (സൂര്യൻ ഉദിക്കുമ്പോലെ. സൂര്യനെ കാണാൻ കണ്ണ്‌ മാത്രം മതി) അത് മനസ്സിലാക്കാനുള്ള ഉപാധി എന്ത് കൊണ്ട് നല്കിയില്ല. ദൈവം നന്നാക്കൻ ശ്രമിക്കുകയും സംസാരിക്കുകയും ചെയ്യുന്ന തന്റെ അടിമകൾക്ക് ഒരു വിധേനയും അത് തെളിവായി വെളിവാകുന്നില്ല. എന്ത് കൊണ്ട്?

ഇതു രണ്ടും കൂടി ചേർത്ത്‌ ലതീഫ്‌ മനസ്സിലാക്കിയത്‌ : മനുഷ്യനെ അല്ലാഹു മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയില്ല എന്നതാണോ അതല്ല ആവശ്യമായ ബുദ്ധിയോടെ സൃഷ്ടിച്ചില്ല എന്നതോ?
എന്നതാണോ അതല്ല ബുദ്ധിയോടെ സൃഷ്ടിച്ചില്ല എന്നതാണോ എന്നത്‌ വൈരുദ്ധ്യമാണെന്ന്‌ വാദം. എന്ത്‌ വൈരുദ്ധ്യം? ആദ്യത്തെ ചോദ്യം ദൈവം എന്ന ‘കാര്യത്തെ’ സംബന്ധിച്ചതും രണ്ടാമത്തേത്‌ തിരിച്ചറിയാനുള്ള ‘ഉപാധിയെ’ സംബന്ധിച്ചുമാണ്‌. ഒന്നുകിൽ കാര്യം വെളിവാകുക അല്ലെങ്കിൽ വെളിവാക്കാനുള്ള ഉപാധി ഉണ്ടാകുക്കുക. ഇത്‌ രണ്ടുമില്ലാതെ എന്തിനാണ്‌ ദൈവം ഒളിഞ്ഞിരിക്കുന്നത്‌ എന്നാണ്‌ ചോദ്യം. ലത്തീഫ്‌ കരുതുമ്പോലെ ഇതിൽ ഒരു വൈരുദ്ധ്യവുമില്ല.

അതിനടിയിൽ പ്രവാചകനാണ്‌ ദൈവത്തിന്റെ തെളിവ്‌ എന്ന്‌ പറയുന്നു ലത്തീഫ്‌.
(സത്യത്തിൽ മനുഷ്യന്‌ ബുദ്ധിയില്ല എന്ന്‌ ഒരു യുക്തിവാദി അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല, ദൈവം നൽകിയതോ അല്ലയോ എന്ന കാര്യത്തിലേ തർക്കമുണ്ടാകാനിടയുള്ളൂ. അതേ പ്രകാരം സത്യം മനസ്സിലാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയില്ല എന്ന കാര്യത്തിൽ പരാതിയുണ്ടാകാനും തരമില്ല. കാരണം അപ്രകാരം ദൈവം ചെയ്തിട്ടുണ്ട്‌ എന്നാണല്ലോ പ്രവാചകത്വവാദികൾ വിശദീകരിക്കുന്നത്‌. പ്രവാചകത്വത്തെ നിഷേധിച്ച്‌, ദൈവം എന്തുകൊണ്ട്‌ മനുഷ്യന്‌ മനസ്സിലാകരുത്‌ എന്ന ശാഠ്യം പുലർത്തുന്നുവെന്ന്‌ വാദിക്കുക എത്രമാത്രം അസംബന്ധമാണ്‌.)

പ്രവാചനെ അംഗീകരിക്കാതെ ദൈവത്തെ എങ്ങനെ മനസ്സിലാകും എന്ന്‌?

പ്രവാചകനെ അംഗീകരിക്കണമെങ്കിൽ പ്രവാചകൻ പറയുന്ന ദൈവത്തിന്റെ തെളിവുകൾ അന്വേഷിക്കേണ്ട എന്നതിൽ ഒരു അസംബന്ധവും പുള്ളി കാണുന്നില്ല. ഇപ്പറയുന്നവർ തന്നെയാണ്‌ ദൈവത്തെ അരൂപിയും മനുഷ്യന്‌ മനസ്സിലാകാത്തവനും ഒക്കെയായി അവതരിപ്പിക്കുന്നതും.
ലത്തീഫ് സംസാരിക്കുന്നത് വിശ്വാസികളില്പെട്ട സംശയാലുക്കളോടാണ്‌, ചോദ്യം ദൈവവിശ്വാസം ഇല്ലാത്ത ഒരു യുക്തിവാദിയുടേതാണ്‌. യുക്തി ഭദ്രമല്ലാത്ത ഉത്തരങ്ങൾ അയാളിൽ ഒരു ചലനവും ഉണ്ടാക്കില്ല.
എല്ലാ ചോദ്യത്തിനും ഇങ്ങനെയുള്ള ഉത്തരങ്ങളാണ്‌ ലത്തീഫിന്റേത്. അദ്ദേഹത്തിന്‌ അതിനേ കഴിയൂ. ഇതാണ്‌ ഞാൻ നേരത്തെ പറഞ്ഞത് 10 മാർക്കിന്റെ ചോദ്യത്തിന്‌ 3 മാർക്കിന്റെ ഉത്തരം എന്ന്

CKLatheef പറഞ്ഞു...

ലത്തീഫ് സംസാരിക്കുന്നത് വിശ്വാസികളില്പെട്ട സംശയാലുക്കളോടാണ്‌, ചോദ്യം ദൈവവിശ്വാസം ഇല്ലാത്ത ഒരു യുക്തിവാദിയുടേതാണ്‌. യുക്തി ഭദ്രമല്ലാത്ത ഉത്തരങ്ങൾ അയാളിൽ ഒരു ചലനവും ഉണ്ടാക്കില്ല.
-------------------

ഞാന്‍ ഈ മറുപടികള്‍ പറയുന്നത് ദൈവത്തെതന്നെ നിഷേധിക്കുന്ന ചാര്‍വാകനോടല്ല. മറിച്ച് ഇപ്രകാരം (((ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.)) പറഞ്ഞ ഇ.എ. ജബ്ബാറിനും അദ്ദേഹത്തെ പോലെ തന്നെ ദൈവത്തിന്റെ സാന്നിദ്ധ്യം അംഗീകരിച്ചവരോടുമാണ്. ദൈവമില്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവമില്ല എന്നാണ് അദ്ദേഹം ഇയ്യിടെയായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

ജബ്ബാറിന്റെ ചോദ്യങ്ങളില്‍ തന്നെ വൈരുദ്ധ്യങ്ങള്‍ വരുന്നു. അതേ ചോദ്യങ്ങള്‍ക്ക് ചാര്‍വാകന്‍ പ്രത്യേകമായ വിവക്ഷ നല്‍കിയിട്ടും അതിലെ അവ്യക്ത വര്‍ദ്ധിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

CKLatheef പറഞ്ഞു...

ചോദ്യം:-1 മനുഷ്യർ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിൻ?

വിവക്ഷ: ദൈവത്തെ ഒരിക്കലും മനസ്സിലാക്കാനോ കണ്ടെത്താനോ കഴിയുകയില്ല തുടങ്ങിയ നിബന്ധനകൾ.

----------------------

ദൈവത്തെ ഒരിക്കലും മനസ്സിലാക്കാനോ കണ്ടെത്താനോ കഴിയില്ല എന്നത് യുക്തിവാദികളുടെ ആരോപണവും അവരുടെ തെറ്റിദ്ധാരണയുമാണ്. സൂര്യനെ പോലെ കാണാനോ പരീക്ഷണശാലയില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ദര്‍ശിക്കാനോ ആണ് ശ്രമമെങ്കില്‍ അതിന് മിനക്കെടരുത്. കാരണം അത്തരം ഒരു ദൈവത്തെ ഇസ്ലാം പരിചയപ്പെടുത്തിയിട്ടില്ല. മറ്റേതെങ്കിലും മതവിശ്വാസികളുടെ ദൈവവീക്ഷണത്തെക്കുറിച്ച് പറയാന്‍ ഞാനാളുമല്ല.

ദൈവസാന്നിദ്ധ്യം നിഷേധിക്കാന്‍ യുക്തിവാദികള്‍ക്ക് പോലും കഴിയുന്നില്ല. മനുഷ്യരിലെ മഹാഭൂരിപക്ഷവും ദൈവത്തിന്റെ സാന്നിദ്ധ്യം അംഗീകരിക്കുന്നവരും വിശ്വസിക്കുന്നവരും തന്നെയാണ്. വളരെ ചെറിയ ന്യൂനാല്‍ ന്യൂനപക്ഷമായ ദൈവനിഷേധികളെ പ്രവാചകന്‍മാര്‍ പോലും കാര്യമായി മൈന്റ് ചെയ്തിട്ടില്ല. പ്രവാചകന്‍മാര്‍ ശ്രമിച്ചത് കാര്യമായി മനഷ്യര്‍ ദൈവത്തില്‍ വെച്ചുകെട്ടിയ ദൈവത്തിന് യോജിക്കാത്ത വിശേഷണങ്ങളില്‍നിന്ന് ശുദ്ധമായ ഏകദൈവത്വവും ദൈവിക വിശേഷണങ്ങളും അവരെ പരിചയപ്പെടുത്തുക എന്നതാണ്.

CKLatheef പറഞ്ഞു...

പ്രവാചകന്‍മാരെ പരാമര്‍ശിക്കുന്നതില്‍ അസ്വസ്തത വേണ്ട. ഇക്കാര്യത്തില്‍ മനുഷ്യബുദ്ധികൊണ്ട് ചിന്തിച്ച് ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങളിലുപരിയായത് വിശ്വസ്തരായ പ്രവാചകന്‍മാരാണ്. ശാസ്ത്രവാദികളും ഒരര്‍ഥത്തില്‍ നല്ല ഒരളവില്‍ വിശ്വാസികളാണ്. പ്രപഞ്ചത്തെ പറ്റിയുള്ള അറിവുകളും സൌരയൂഥത്തിലെ ഇതര ഗ്രഹങ്ങളെക്കുറിച്ച അറിവുകളും ഓരോ മനുഷ്യനും കണ്ടെത്തുന്നതല്ല കണ്ടെത്തിയ മനുഷ്യന്‍ പറയുന്നത് വിശ്വസിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്. അക്കാര്യത്തില്‍ അവരെ വിശ്വാസിക്കാവുന്നതാണ് എന്ന ബോധ്യമാണ് നാം ആദ്യം നേടുന്നത്. പ്രവാചകന്‍മാരെയും ഇപ്രകാരം ബോധ്യം വരുന്ന പക്ഷം, മനുഷ്യന് നേരിട്ട് ലഭിക്കാന്‍ സാധ്യമല്ലാത്ത അറിവുകള്‍ക്ക് വിശ്വാസികള്‍ വിശ്വസ്തരായ പ്രവാചകന്‍മാരെ അവലംബിക്കുന്നു.

CKLatheef പറഞ്ഞു...

ചര്‍ചയിലൂടെ ഈ പ്രശ്നം സങ്കീര്‍ണമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സംഗതി വളരെ ലളിതമാണ്. ദൈവം സൂര്യനെപ്പോലെ മനുഷ്യന് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ദൈവിക സാന്നിദ്ധ്യം എല്ലാവര്‍ക്കും കണ്ടെത്താവുന്നതാണ്. ദൈവത്തെക്കുറിച്ച് അതിസൂക്ഷമ വിവരങ്ങള്‍ പ്രവാചകന്‍മാരലൂടെ അറിയിച്ചുകൊടുക്കുക എന്ന സംവിധാനമാണ് ദൈവം ഏര്‍പ്പെടുത്തിയത്. ആ അറിവുകള്‍ ആവശ്യമുള്ളവര്‍ക്ക് സ്വീകരിക്കാം എന്ന് വെച്ചിട്ടുണ്ട്. പക്ഷെ സ്വീകരിക്കുന്നതിന്റെയും സ്വീകരിക്കാതിരിക്കുന്നതിന്റെയും പര്യവസാനം ഒന്ന് തന്നെയാണ് എന്ന് ആ അനുവാദത്തില്‍നിന്ന് മനസ്സിലാക്കുകയും ചെയ്യരുത്.

മനുഷ്യന് കാര്യങ്ങള്‍ മനസ്സിലാക്കാനാവശ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. പക്ഷെ ചിലര്‍ അത് വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്ന് മാത്രം. ഒരു കാര്യത്തെ നിഷേധിക്കാന്‍ അത്രമാത്രം ബുദ്ധി ആവശ്യമില്ല. കണ്ടെത്താനാണ് ബുദ്ധിവേണ്ടത്.

CKLatheef പറഞ്ഞു...

പ്രവാചകന് ദിവ്യസന്ദേശം നല്‍കുന്ന മാലാഖ ജനങ്ങളുടെ സാന്നദ്ധ്യത്തിലാണ് ദിവ്യബോധനം നല്‍കിയിരുന്നതെങ്കില്‍ ആ കാലക്കാര്‍ക്ക് മാത്രമല്ലേ അത് പ്രയോജനം ചെയ്യൂ. ശേഷം വരുന്ന ജനതക്ക് വീണ്ടും വിശ്വാസങ്ങളെ തന്നെ അഭയം തേടേണ്ടിവരും. മാത്രമല്ല മാലാഖയെ മനുഷ്യര്‍ക്ക് ദര്‍ശിക്കണമെങ്കില്‍ അവര്‍ക്ക് മനുഷ്യരൂപം വേണം. അതുകൊണ്ട് പ്രത്യേകം കാര്യം ഇല്ല. കൂടുതല്‍ ആശയക്കുഴപ്പമല്ലാതെ. ഏതോ ഒരു മനുഷ്യന്‍ വന്ന് അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. അത് പറയുകമാത്രമാണ് മുഹമ്മദ് ചെയ്തതെന്ന് പറയാനാണ് അതിലൂടെ പിന്നീട് വിമര്‍ശകര്‍ക്ക് സാധിക്കുക. ഇപ്പോള്‍ അങ്ങനെ ഒരു ആരോപണം പറഞ്ഞാല്‍ അത് തെളിയിക്കാന്‍ സാധ്യമല്ല.

CKLatheef പറഞ്ഞു...

ഈ കാര്യം മറ്റൊരു രൂപത്തില്‍ ഖുര്‍ആന്‍ വിവരിച്ചു.

(6:7-9) പ്രവാചകാ, നാം നിനക്കു കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരികയും, ജനം സ്വകരങ്ങള്‍കൊണ്ട് അതു തൊട്ടുനോക്കുകയും ചെയ്താല്‍പോലും `ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രമാണ്` എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറഞ്ഞുകൊണ്ടിരിക്കുക. അവര്‍ ചോദിക്കുന്നു: `ഈ പ്രവാചകന് ഒരു മലക്ക് ഇറക്കപ്പെടാത്തതെന്ത്?!` മലക്കിനെ നാം ഇറക്കിയിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞേനേ. പിന്നീട് അവര്‍ക്ക് ഒരവസരവും ലഭിക്കുമായിരുന്നില്ല. നാം മലക്കിനെ ഇറക്കുകയാണെങ്കില്‍ അതും മനുഷ്യരൂപത്തില്‍ തന്നെയാണിറക്കുക. അങ്ങനെ ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള സന്ദേഹത്തില്‍തന്നെ അപ്പോഴും അവരെ നാം അകപ്പെടുത്തുമായിരുന്നു.7

CKLatheef പറഞ്ഞു...

യുക്തിവാദികള്‍ക്ക് അല്‍പം യുക്തിയുണ്ടെങ്കില്‍ ഒരൊറ്റകാര്യത്തെക്കുറിച്ച് ആലോചിച്ചാല്‍ തന്നെ സത്യത്തിലേക്ക് അടുക്കാന്‍ സാധിക്കും. നിരക്ഷരനായ ഒരു മനുഷ്യന്‍ തന്റെ 23 വര്‍ഷത്തെ പ്രശ്നസങ്കീര്‍ണമായ കാലയളവില്‍ സുഭദ്രമായ വിധികളും സമഗ്രമായ നിയമങ്ങളുമടങ്ങുന്ന മനുഷ്യന് അപ്രാപ്യമായ വിധം ഒരു സാഹിത്യം ലോകത്തിന് സംഭാവന നല്‍കുക സാധ്യമാണോ?. 1400 വര്‍ഷത്തിലേറെയായി ലോകത്തെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ പിന്തുടരപ്പെടുകയും ചെയ്യുന്ന ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ എങ്ങനെ മുഹമ്മദ് എന്ന മനുഷ്യന് സാധിച്ചു.

ഒരു വരി ടൈപ്പ് ചെയ്താല്‍ അതില്‍ നാല് അബദ്ധങ്ങള്‍ ഉള്‍പ്പെടുത്തുന്ന യുക്തിവാദികള്‍ക്ക് ഇക്കാര്യം ചിന്തിച്ചുനോക്കിക്കൂടെ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review