അടിമമോചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അടിമമോചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഇസ്‌ലാമും അടിമത്തവും

സാമൂഹ്യഘടനയുടെ ഭാഗം:

ക്രിസ്താബ്ദം 6 ാം നൂറ്റാണ്ടില്‍ അഥവാ പ്രവാചകന് മുഹമ്മദ് നബിയുടെ നിയോഗകാലത്ത് അടിമത്ത സമ്പ്രദായം ലോകത്തിന്റെ ഇതര പ്രദേശങ്ങളിലെന്ന പോലെ അറേബ്യയിലും നിലനിന്നിരുന്നു. സാമൂഹ്യഘടനയുടെ അവിഭാജ്യഭാഗമായിരുന്നു അന്ന് അടിമവ്യവസ്ഥ. മനുഷ്യരെ മുഴുവന്‍ ദൈവത്തിന്റെ ദാസന്‍മാരെന്ന നിലക്ക് തുല്യന്‍മാരാണെന്നവകാശപ്പെടുന്ന ഇസ്‌ലാം എന്തുകൊണ്ട് അടിമത്തമെന്ന കാടന്‍ സമ്പ്രദായം നിരോധിച്ചില്ല, എന്ന ചോദ്യം വളരെ പ്രസക്തവും മറുപടിയര്‍ഹിക്കുന്നതുമാണ്. അന്ന് നിലനിന്നിരുന്ന മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, പലിശ തുടങ്ങിയ തിന്‍മകളെ നിഷിദ്ധമാക്കുകയും അവയ്‌കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്ത ഇസ്‌ലാമിന് എങ്ങനെ അടിമത്തത്തോട് രാജിയാവാന്‍ കഴിയും. ഇസ്‌ലാമിനെ നിഷ്പക്ഷമായി പഠിക്കാനാഗ്രഹിക്കുന്നയാളെപോലും ശങ്കയിലാക്കാന്‍ ഈ ചോദ്യത്തിന് കഴിയും.

നിരോധിക്കാതിരിക്കാനുള്ള ന്യായം:

ലോകത്ത് എവിടെയും സാങ്കേതികമായി അടിമത്തം നിലനില്‍ക്കുന്നില്ല. എബ്രഹാം ലിങ്കന്‍ ആധുനിക അമേരിക്കയില്‍ അടിമത്തം നിയമപരമായി നിരോധിക്കുന്നതുവരെ അടിമത്തം മഹാപാതകമായി ലോകം കണ്ടിരുന്നില്ല. വ്യഭിചാരം പോലെ ഒരു ഭരണാധികാരിക്ക് ഒറ്റയടിക്ക് നിരോധിച്ച് പരിഹരിക്കാവുന്നതായിരുന്നില്ല പ്രവാചകന്റെ കാലത്തെ അടിമവ്യവസ്ഥ. കാരണം നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹികവ്യവസ്ഥയുടെ ഭാഗമായി അതുനിലനില്‍കുകയായിരുന്നു. ഗോത്രങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും യുദ്ധം നിലനിന്നിരുന്ന അക്കാലത്ത് യുദ്ധത്തില്‍ പിടികൂടപ്പെടുന്നവര്‍ അടിമകളാക്കപ്പെടുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. പിടികൂടുന്നവരെ പാര്‍പ്പിക്കാന്‍ അന്ന് ജയിലുണ്ടായിരുന്നില്ല. യുദ്ധസന്ധികളില്‍ തടവുകാരെ പരസ്പരം കൈമാറുക പതിവായിരുന്നു. പ്രവാചക നിയോഗത്തിന് ശേഷം മുഹമ്മദ് നബിയെ പിന്തുടര്‍ന്നവരും സ്വാഭാവികമായും യുദ്ധത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഈ സാഹചര്യം പ്രവാചകന്റെ മരണശേഷവും ഖലീഫമാരുടെ കാലത്തും മാറ്റമില്ലാതെ നിലനിന്നു. ഇസ്‌ലാം ഈ സമ്പ്രദായത്തെ നിരോധിക്കുകയും മുസ്‌ലിംകള്‍ പ്രസ്തുത കല്‍പന പാലിക്കുകയും ചെയ്യുന്ന പക്ഷം മുസ്‌ലിം പക്ഷത്തുള്ളവര്‍ യുദ്ധത്തില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ അടിമകളാക്കപ്പെടുകയും മറുപക്ഷത്തുള്ളവരെ വെറുതെ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടാകും. തടവുകാരെ കൈമാറാനുള്ള അവസരവും ഇതോടെ നഷ്ടപ്പെടുന്നു. അതേ പ്രകാരം തന്നെയാണ് യുദ്ധസന്ദര്‍ഭത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളുടെയും അവസ്ഥയും. ഇത്തരം സ്ത്രീകളെ സേനാനായകന്‍ യുദ്ധത്തില്‍ ഏര്‍പെട്ട പട്ടാളക്കാര്‍ക്ക് അനുവദിച്ച് കൊടുക്കുന്നതുവരെ അവരെ സ്വന്തമാക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ഇത്തരം ചില സാഹചര്യങ്ങളില്‍ ചില സ്ത്രീകളെ പ്രവാചകന്റെ കീഴില്‍ നിര്‍ത്തുകയും ചിലരെ യുദ്ധത്തില്‍ പങ്കാളികളായ അനുചരന്‍മാര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ഈ സാമൂഹിക സാഹചര്യം അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ വിഷയത്തില്‍ സംശയം തീരില്ല. കാര്യങ്ങളെ ഇന്നത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ ഇസ്‌ലാം അടിമത്തം നിയമം മൂലം നിരോധിക്കാതിരുന്നത് ഒരു വലിയ അപരാധമായി തോന്നാവുന്നതാണ്. അടിമവ്യവസ്ഥയെ ഇസ്‌ലാം ഇല്ലായ്മ ചെയ്തിട്ടില്ല എന്നത് ശരിയാണെങ്കിലും, ഇസ്‌ലാം അടിമത്തത്തിന്റെ കാഠിന്യം കുറക്കുകയും ക്രമാനുഗതമായി അതിനെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

ഇസ്‌ലാമിന്റെ അടിമകളോടുള്ള സമീപനം:

അടിമകളോടുള്ള ക്രൂരത അറിയപ്പെട്ടതാണ്. മൃഗതുല്യം പരിഗണനയേ അവര്‍ ഏത് സമൂഹത്തിലും അനുഭവിച്ചിട്ടുള്ളൂ. ഇസ്‌ലാം അവരിലെ ആത്മാവിനെ അംഗീകരിക്കുകയും അവര്‍ തങ്ങളുടെ സഹോദരങ്ങളാണെന്ന വീക്ഷണം വിശ്വാസികളില്‍ വളര്‍ത്തുകയും ചെയ്തു, അതിനായി പ്രവാചകന്‍ അരുളി: 'നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള സഹോദരന് താന്‍ ഭക്ഷിക്കുന്നത് പോലുള്ള ആഹാരവും ധരിക്കുന്നത് പോലുള്ള വസ്ത്രവും നല്‍കേണ്ടതാണ്. അവര്‍ക്ക് അസാധ്യമായ കാര്യം അവരെ ഏല്‍പ്പിക്കരുത്. അഥവാ പ്രയാസകരമായ വല്ല ജോലിയും അവരെ ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങളും അവരെ സഹായിക്കുക' (ബുഖാരി). എന്റെ ദാസാ, ദാസീ എന്ന് വിളിക്കുന്നത് പോലും വിലക്കി. മറിച്ച് എന്റെ ജോലിക്കാരാ അല്ലെങ്കില്‍ ജോലിക്കാരീ എന്ന് വിളിക്കണമെന്നനുശാസിച്ചു. പ്രവാചകന്റെ വാക്കുകള്‍ അക്ഷരം പ്രതിയനുസരിക്കുന്ന ഒരു വിഭാഗമായിരുന്നു പ്രവാചകന്റെ അനുയായികള്‍ എന്നറിയണം.

വാഹനത്തിന്റെ പിറകില്‍ അടിമയെ നടത്തി വാഹനത്തില്‍ യാത്രചെയ്യുന്ന ഒരാളോട് പ്രവാചകന്റെ അനുയായിയാരുന്ന അബൂഹുറൈറ(റ) പറഞ്ഞു: 'നിന്റെ പിറകില്‍ അവനേയും കയറ്റൂ. നിന്റെ സഹോദരനാണവന്‍. നിന്റേത് പോലുള്ള ആത്മാവ് അവനുമുണ്ട്.' ഈ അടിമത്തത്തെയാണ് ഇസ്ലാം നിയമം മൂലം നിരോധിക്കാതിരുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്.

ഇല്ലായ്മ ചെയ്യാന്‍ കൈകൊണ്ട നടപടികള്‍:

1. അടിമ മോചനത്തിന് വമ്പിച്ച പ്രധാന്യം നല്‍കുകയും പുണ്യകരമായ ഒരു പ്രവര്‍ത്തിയായി നിശ്ചയിക്കുകയും ചെയ്തു.
2. സക്കാത്തിന്റെ ഒരോഹരി അടിമ മോചനത്തിനായി നീക്കിവെച്ചു.
3. പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി അടിമ മോചനം നിയമമാക്കി.
4. 10 പേര്‍ക്ക് എഴുതും വായനയും പഠിപ്പിക്കുന്ന അടിമകളെ മോചിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു.
5. മോചനപത്രമെഴുതി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏത് അടിമക്കും മോചിതനാകാനുള്ള അവസരമൊരുക്കി. അടിമ സന്നദ്ധമായാല്‍ യജമാനന് അംഗീകരിക്കാതിരിക്കാനാവില്ല. അന്ന് മുതല്‍ അവന്റെ യജമാനുള്ള ജോലി ഒരു കൂലിക്കാരന്റെതിന് തുല്യമായിരിക്കും കരാര്‍ പത്രത്തിനനുസരിച്ച് സംഖ്യ ആയികഴിഞ്ഞാല്‍ അവന്‍ പൂര്‍ണസ്വതന്ത്രനായി. യൂറോപ്പില്‍ ഈ വ്യവസ്ഥ നിലവില്‍ വന്നത് 14ാം നൂറ്റാണ്ടിലാണെന്ന് അറിയുമ്പോഴെ ഇസ്‌ലാം ഇക്കാര്യത്തില്‍ എത്രമാത്രം വിപ്ലവകരമായ മാര്‍ഗമാണ് കൈകൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
6. അടിമസ്ത്രീയില്‍ യജമാനന് ഉണ്ടാകുന്ന കൂട്ടികള്‍ സ്വതന്ത്രരായിരിക്കും. യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും.
7. യുദ്ധത്തിലൂടെയല്ലാതെ അടിമകളാക്കുന്ന സമ്പ്രദായം കര്‍ശനമായി വിലക്കി.

ആരോപണത്തിന്റെ ഉന്നം:

അടിമത്തം നിലനിന്ന കാലത്ത് ഇസ്‌ലാമിനെതിരെ ഇത്തരമൊരാരൊപണം ഉന്നയിക്കപ്പെട്ടതായി അറിയപ്പെട്ടിട്ടില്ല. അടിമത്തം ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട സാമൂഹികാവസ്ഥ സംജാതമായതിന് ശേഷം ഇസ്‌ലാമിനെതിരെ ഈ ആരോപണം നടത്തുന്നതിനുള്ള കാരണമന്വേഷിച്ചാല്‍ പ്രസ്തുത ആരോപണത്തിന്റെ ശൈലിയില്‍ നിന്നുതന്നെ ഉത്തരവും ലഭിക്കുന്നതാണ്. ഇസ്‌ലാം അപരിഷ്‌കൃതവും ആറാം നൂറ്റാണ്ടിന് മാത്രം യോജിച്ച തത്വസംഹിതയാണെന്നും വരുത്തിതീര്‍ക്കുന്നതിന്റെ ഭാഗമാണീ ആരോപണം. അതുകൊണ്ട് തന്നെ ഇസ്‌ലാമിന് അക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമായിരുന്നു, ചെയ്തതെന്ത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. ഇസ്‌ലാം അടിമത്തം നിരോധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയുക, ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക. ഇതാണ് ഈ വിഷയകമായി വിമര്‍ശകര്‍ സ്വീകരിക്കുന്ന രീതി. പക്ഷേ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ മനുഷ്യസ്‌നേഹത്തിനും സമത്വത്തിനും യോജിച്ചവിധം പ്രായോഗികവും തത്വാധിഷ്ഠിതവുമായ നിലപാടാണ് എല്ലാകാര്യത്തിലുമെന്ന പോലെ അടിമത്തവ്യവസ്ഥയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review