ബനൂഖുറൈള എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബനൂഖുറൈള എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

എന്താണ് ബനൂഖൈറൈളിയില്‍ സംഭവിച്ചത് ?

യുദ്ധം നടക്കാതെ പോയതില്‍ ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ അല്‍പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ദ്ധിക്കുയല്ലാതെ അല്‍പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്‍ഭത്തില്‍ യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില്‍ അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ. യുക്തിവാദികള്‍ ഞങ്ങളോട് പറയുന്നു പ്രവാചകന്‍ അവരുടെ വാക്കുകള്‍ കേട്ട് നളീര്‍ ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ.

'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'

ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്‍ഭത്തില്‍ അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്‍മാര്‍ ഹൃദയസ്പൃക്കായ രീതിയില്‍ അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില്‍ അവര്‍ ഉദ്ധരിച്ചിരുന്നുവെങ്കില്‍ സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്‌ലാമിനെതിരെ പൊരുതുന്നവരില്‍ നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന്‍ പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്‌നുസാബിത്തിനെ പ്രവാചകന്‍ ഏല്‍പിച്ചു.

അഹ്‌സാബ് യുദ്ധം ശത്രുക്കള്‍ ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്‌ലിംകളില്‍ രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്‌നു മസ്ഊദ്. പ്രവാചകന്‍ അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള്‍ ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്. ഇവിടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ ബിംബാരാധകരാണെന്നും അവര്‍ ചെയ്ത ആകെയുള്ള തെറ്റ് ഇസ്‌ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില്‍ വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്‌ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവാചകന്‍ യുദ്ധം നയിച്ചിട്ടുണ്ടെങ്കില്‍ അത് മതത്തില്‍ ചേര്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിന് എന്നാണ് അവര്‍ യുക്തിമാന്‍മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില്‍ കണ്ടാല്‍ മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്‍ക്ക് ദൈവികദര്‍ശനം നല്‍കാന്‍ വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന്‍ എന്നുതന്നെ അറിയാന്‍ കഴിയണം.

ബനൂഖുറൈള സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ ..

മുസ്ലിംകളോടുള്ള ജൂതരുടെ ശത്രുത

ഈ തലക്കെട്ട് ജൂതരോടുള്ള മുസ്ലിംകളുടെ ശത്രുത എന്നായിക്കൂടെ എന്ന് ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്നതാണ്. എന്നാല്‍ ചരിത്രപരമായോ മതപരമായോ ജൂതന്‍മാരെ ശത്രുപക്ഷത്ത് നിര്‍ത്താവുന്ന പ്രേരകങ്ങളൊന്നുമുണ്ടായിരുന്നില്ല ഇസ്ലാമിന്. പ്രവാചകന്‍മാര്‍ ഏതെങ്കിലും മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്റെ സമുദായമേ.. എന്നാണ് അവരിരോരുത്തരും തങ്ങളുടെ പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രബോധിത സമൂഹം എപ്പോഴും പ്രബോധകരെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. നൂഹ്, ലൂത്ത്, മൂസാ, ഈസാ എന്നീ പ്രവാചകന്‍മാര്‍ക്കൊക്കെ തങ്ങളുടെ പ്രബോധിത സമൂഹത്തില്‍ നിന്ന് ശത്രുക്കളുണ്ടായത് അവര്‍ അതിക്രമമോ അനീതിയോ പ്രവര്‍ത്തിച്ചത് കാരണമായിരുന്നില്ല. പ്രവാചകന്‍ മക്കയില്‍ ആഗതനായപ്പോഴും തന്റെ സമൂഹത്തെ അത്യന്തം ഗുണകാംക്ഷയോടെയാണ് ദിവ്യസന്ദേശത്തിലേക്ക് ക്ഷണിച്ചത്. പതിമൂന്ന് വര്‍ഷം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തി എന്ന് ഏറ്റവും കടുത്ത ഒരു ഇസ്ലാം വിമര്‍ശകന് പോലും പറയാനാന്‍ കഴിയില്ല. പ്രവാചകന്‍ അവരോട് ചെയ്ത ‘തെറ്റ്’ ദൈവദര്‍ശനം അവര്‍ക്ക് പ്രബോധനം ചെയ്തു എന്നതായിരുന്നു. അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയോ കഅ്ബയില്‍ പ്രതിഷ്ടിച്ചിരുന്ന വിഗ്രങ്ങളിലൊന്നിനെപ്പോലും പോറലേല്‍പിക്കുകയോ ചെയ്തില്ല. സത്യസന്ദേശം സ്വീകരിച്ച വിശ്വാസികളെ അവര്‍ കഴിയാവുന്ന വിധത്തിലെല്ലാം ഉദ്രവിച്ചതും തങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവരുണ്ടാക്കിയതുകൊണ്ടല്ല. അവസാനം മദീനയിലെത്തിയപ്പോഴും പ്രവാചകന്‍ സമാധാനത്തിന്റെ മാര്‍ഗമാണ് അവലംബിച്ചത്. ഒരു ഘട്ടത്തിലും മതപ്രചരണത്തിന് ബലപ്രയോഗത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ല. മദീനയിലെ പ്രബലവിഭാഗമായിരുന്നു ജൂതന്‍മാര്‍. മുമ്പ് വിവരിച്ച് കഴിഞ്ഞ സംഭവങ്ങളോടെ ജൂതന്‍മാരുടെ പക വീണ്ടും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒരോ പുതിയ സംഭവങ്ങളും ജൂതന്‍മാരുടെ ശത്രുത വര്‍ദ്ധിപ്പിക്കുയാണുണ്ടായത്.

മുഹമ്മദ് നബിയെയും മുസ്ലിംകളെയും ഉന്‍മൂലനം ചെയ്യുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റുമാര്‍ഗമില്ല എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. തങ്ങള്‍ മാത്രം വിചാരിച്ചാല്‍ അതിന് സാധ്യമല്ലെന്നും കിട്ടാവുന്ന മുഴുവന്‍ അറബിഗോത്രങ്ങളെയും മക്കാനിവാസികളെയും സംഘടിപ്പിക്കുയും ചെയ്ത് മാത്രമേ ഇനി മുസ്ലിംകളെ തോല്‍പിക്കാനാവൂ എന്നവര്‍ കണക്കുകൂട്ടി. ഇതിന് മുന്നിട്ടിറങ്ങിയത് ബനൂനളീര്‍ തലവനായ ഹുയയ്യുബ്നു അഖ്തബാണ്. മുഹമ്മദ് നബിയുടെ ഔദാര്യത്താന്‍ കൈനിറയെ സമ്പത്തുമായി മദീനയില്‍ നിന്ന് മാറിതാമസിക്കാന്‍ അനുവാദം ലഭിച്ചുവെങ്കിലും ബനൂനളീറുകാരില്‍ പ്രതികാരത്തിന്റെ മനസ്സ് എരിയുകയായിരുന്നു. ജൂതഗോത്രങ്ങളില്‍പെട്ട മദീനക്ക് സമീപം താമസിക്കുന്ന ബനൂഖുറൈള ഇത് വരെ മുസ്ലിംകളുടെ ശത്രുപക്ഷത്ത് ചേര്‍ന്നിരുന്നില്ല. എങ്കിലും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുതകുന്ന ഒരു സംഭവം തുടര്‍ന്നുണ്ടായി. അതാണ് ഇനിപറയാന്‍ പോകുന്നത്.

ബനൂ നളീറിന്റെ 'പ്രത്യുപകാരം' അഥവാ അഹ്‌സാബ് യുദ്ധം


(മക്കയില്‍ നിന്ന് വന്ന മുശ്‌രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്‌സാബ് യുദ്ധം എന്നാണ് ലളിതമായി നാം മനസ്സിലാക്കി വരുന്നത്. ബദറും ഉഹദും അവരുടെ കാരണത്താലായിരുന്നതിനാല്‍ അഹസാബ് (ഖന്‍ദഖ്)യുദ്ധവും ആ ഗണത്തില്‍ പെടുത്താറാണ് പതിവ്. ഇതില്‍ ജൂതന്‍മാരുടെ പങ്ക് കരാര്‍ലംഘിച്ച് ശത്രുസൈന്യത്തില്‍ ചേര്‍ന്നെന്ന് നാം ചുരുക്കിപ്പറയുകയും ചെയ്യും. അല്‍പം വിശദമായി നാം ചരിത്രം വായിച്ചാല്‍ ലഭിക്കുന്നത്, ഈ യുദ്ധം സ്‌പോണ്‍സര്‍ ചെയ്തതും അതിന് മുന്‍കൈയ്യെടുത്തതും ജൂതന്‍മാരായിരുന്നു വിശിഷ്യാ ബനുനളീര്‍ എന്ന ജൂതഗോത്രം. അവര്‍ മക്കാനിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.)


ബനൂനളീര്‍ ഗോത്രതലവനായ ഹുയയ്യ്ബിന്‍ അഖതബ്, സലാം ബിന്‍ അബൂഹുഖൈഖ്, കിനാനബിന്‍ അല്‍ഹുഖൈഖ തുടങ്ങിയവര്‍ മക്കയിലെ അറബികളെ യുദ്ധസന്നദ്ധരാക്കുന്നതിന് വേണ്ടി അവിടെയെത്തി. ഇവരോടൊപ്പം ചില അറബിഗോത്രങ്ങളിലെ നേതാക്കളുമുണ്ടായിരുന്നു. മക്കക്കാര്‍ ഹുയയ്യിനോട് ജൂതന്‍മാരെ പറ്റിചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഞാന്‍ അവരെ ഖൈബറിനും മദീനക്കുമിടയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന്‍ നിങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുകയാണ്." ഖുറൈളയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. "മുഹമ്മദിനെ കെണിയില്‍ പെടുത്താന്‍ അവര്‍ മദീനയില്‍ തന്നെ നില്‍ക്കുകയാണ്. നിങ്ങള്‍ അവിടെയെത്തേണ്ട താമസം അവര്‍ നിങ്ങളോടൊപ്പം ചേരും." ഹുയ്യയിന്റെ ഈ അഭിപ്രായം ശരിവെക്കുന്ന തരത്തിലായിരുന്നു ഖുറൈളക്കാര്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ പെരുമാറിയത്.

ഹുയയ്യിന്റെ ഒരോ വാക്കും ഖുറൈശികള്‍ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു. ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ നല്ലത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി നിങ്ങളുടെ മതമാണ് എന്നായിരുന്നു. ഇതില്‍ പല അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. കാരണം ബഹുദൈവത്വം ഒരു നിലക്കും പൊറുപ്പിക്കാത്തവരാണ് ജൂതന്‍മാര്‍ മുഹമ്മദ് നബിയാകട്ടേ പ്രബോധനം ചെയ്യുന്നത് തങ്ങളുടെ അതേ ഏകദൈവത്വവും എന്നിരിക്കെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഹുയയ്യ് നടത്തിയ അഭിപ്രായ പ്രകടനം മുസ്‌ലികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അടക്കാനാവാത്ത അമര്‍ഷത്തിന്റെ ലക്ഷണമായിക്കാണാം. യുദ്ധത്തിന് ഒരു ദിവസവും നിശ്ചയിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടൊപ്പം അദ്ദേഹവും സംഘവും ഗത്ഫാന്‍, മുര്‍റ, ഫസാറ, അശ്ജഅ്, സുലൈ, സഅ്ദ് എന്നീ ഗോത്രങ്ങളുടെ സഹായം കൂടി മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഉറപ്പുവരുത്തി. അതോടെ രൂപപെട്ട സംഖ്യകക്ഷികളുടെ സൈന്യം പതിനായിരത്തോളം പേര്‍ അടങ്ങിയതായിരുന്നു. പുറത്താക്കപ്പെട്ട ബനൂനളീര്‍ ആണ്, ഇത്രവലിയ ഒരു സൈന്യത്തെ സജ്ജീകരിച്ചതിലെ മാസ്റ്റര്‍ ബ്രൈന്‍ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഈ യുദ്ധം മൂലം തങ്ങള്‍ തോല്‍പ്പിക്കപ്പെടുക മാത്രമല്ല വേരോടെ പിഴുതെറിയപ്പെടും എന്ന് വിശ്വാസികള്‍ കണക്കുകൂട്ടി. ഉഹദില്‍ തങ്ങളെ പരാജയപ്പെടുത്തിയത് ഇതിലും എത്രയോ ചെറിയ സൈന്യമായിരുന്നു എന്ന വസ്തുത അവരുടെ പരിഭ്രമം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ശക്തമായ ഒരു യുദ്ധതന്ത്രം ഉടനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പ്രവാചകന്‍ കൂടിയാലോചിച്ചു, പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ) ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുകയും പ്രവാചകന്‍ അംഗീകരിക്കുകയും ചെയ്തു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കാതിരിക്കാന്‍ കിടങ്ങ് കീറുക എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച തന്ത്രം. ഖുറൈളക്കാരുടെ താമസസ്ഥലം വരെ ഇപ്രകാരം വലിയ ഒരു കിടങ്ങ് കീറി. അതുവരെ കരാര്‍ ലംഘിക്കാതിരുന്ന ഖുറൈളക്കാരെ വിശ്വാസത്തിലെടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കേവലം ഊഹത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗവുമായി ചെയ്ത കരാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് പ്രവാചകന്‍ പ്രതിനിധാനം ചെയ്യുന്ന നീതിക്കെതിരാണ്. ആ സന്നിഗ്ദ ഘട്ടത്തില്‍പോലും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് നാം കാണുന്നു. ഈ സന്ദര്‍ഭത്തിലെങ്ങാനും ഖുറൈള കരാര്‍ ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതമാണ് മുസ്‌ലിംകള്‍ നേരിടേണ്ടിവരിക. അതോടെ മാസങ്ങള്‍ നീണ്ട് നിന്ന കിടങ്ങ് അപ്രസക്തമായി മാറുകയും ശത്രുസൈന്യത്തിന് നിഷ്പ്രയാസം ഖുറൈളക്കാരുടെ വാസസ്ഥലത്തുകൂടെ മദീനയില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും.

വര്‍ദ്ധിതആവേശത്തോടെയാണ് സഖ്യസൈന്യം മദീനയിലേക്കടുത്തത്. ഇനിയൊരിക്കലും മുസ്‌ലിംകളുമായി മറ്റൊരു യുദ്ധം വേണ്ടിവരില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഇനി ഇപ്രകാരം ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടുക സാധ്യമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കാരണം വിജയത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എമ്പാടും നല്‍കിയിട്ടാണ് അറബി ഗോത്രങ്ങളടക്കമുള്ള വിഭാഗത്തെ ഹുയയ്യ് ഒരുമിച്ച് അണിനിരത്തിയത്. മദീനയെ സമീപിച്ചപ്പോള്‍ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതമായിരുന്നില്ല. ഒരു സൈന്യാധിപന്‍ എന്ന നിലക്ക് മുഹമ്മദ് നബിയുടെ വിജയമായിരുന്നു അത്. തന്നെ ഒരു ശിഷ്യന്റെ അഭിപ്രായം സ്വീകരിക്കാനും അതില്‍ തീരുമാനമെടുത്ത് സ്വന്തം പക്ഷത്തെ അതില്‍ സഹകരിപ്പിക്കാനും സാധിച്ചു എന്നത് ഒരു വലിയ കാര്യമായിരുന്നു. ശത്രുക്കളെ അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുമാര്‍ പ്രതിരോധിക്കാന്‍ സഹായിച്ചത് ഈ ആസൂത്രണമായിരുന്നു. കിടങ്ങ് ചാടിക്കടക്കാനുള്ള അവരുടെ ശ്രമം പലരുടെയും മരണത്തിലാണ് കലാശിച്ചത്. ചാടികടന്ന് വന്നവരെ നിഷ്പ്രയാസം നേരിടാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ടുപോയി. വളരെ പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് പോകാന്‍ ഉദ്ദേശിച്ചുവന്നവര്‍, നേരിടേണ്ടിവന്നപ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതിശൈത്യം അവരുടെ ആവേശം കെടുത്തി. ഖുറൈശികള്‍ തിരിച്ചുപോകാന്‍ ആലോചിച്ചു. പക്ഷേ ഈ യുദ്ധം നടക്കേണ്ടത് ജൂതന്‍മാരുടെ ആവശ്യമായിരുന്നു. അതിനാല്‍ ഹുയ്യയ് ഈ പ്രതിസന്ധിമറികടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഖുറൈള ഗോത്രത്തെ അദ്ദേഹം മുമ്പെതന്നെ കണ്ടുവെച്ചതാണ്. അദ്ദേഹത്തിന്റെ പരിശ്രമം വിജയം കണ്ടു. ഖുറൈള ഗോത്രം പ്രവാചകനുമായുള്ള കരാര്‍ ലംഘിക്കാന്‍ തീരുമാനിച്ചു.

ഖുറൈളക്കാര്‍ കരാര്‍ ലംഘിക്കുന്നു

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു ആ വാര്‍ത്ത എന്ന് പറയേണ്ടതില്ല. സംഗതിയുടെ വിശദവിവരങ്ങള്‍ അറിയാനായി പ്രവാചകന്‍ മൂന്നംഗസംഘത്തെ ഖുറൈളയിലേക്ക് അയച്ചു. കാര്യങ്ങള്‍ വളരെ മോശമായതായി അവര്‍ക്കനുഭവപ്പെട്ടു. അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഅദുബ്‌നു മുആദിന്റെ നേതൃത്വത്തിലുള്ള സംഘം ആവുന്നത്ര ശ്രമിച്ചു. അവരുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തലവന്‍ സഅദ് പ്രവാചകനുമായുള്ള കരാര്‍ ഈ ഘട്ടത്തില്‍ ലംഘിക്കുന്ന പക്ഷം, നളീര്‍ ഗോത്രത്തിന് നേരിട്ടതിനേക്കാള്‍ ഭയാനകമായ വിപത്ത് അവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും. ഈയൊരു യുദ്ധത്തിന് ശേഷം മുസ്‌ലിംകള്‍ ബാക്കിയുണ്ടാവില്ല എന്ന അറിയുന്നത് കൊണ്ടാവും ഖുറൈള ഗോത്രത്തലവനായ കഅ്ബ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ആരാണീ ദൈവദൂതന്‍ ഞങ്ങളും മുഹമ്മദുമായി ഒരു സംഖ്യവുമില്ല." ഇതോടെ തങ്ങള്‍ ഇനിയവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കി സംഘം പ്രവാചകന്റെ അടുത്തേക്ക് മടങ്ങി. പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം, കേട്ടത് സത്യമായത് കൊണ്ട് അവര്‍ പ്രവാചകനെ മാത്രം അറിയിച്ചു.

ഖുറൈളഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ അഹ്‌സാബ് യുദ്ധതന്ത്രം രൂപപ്പെടുത്തിയത് എന്ന നാം കണ്ടുകഴിഞ്ഞു. ഖുറൈള ഗോത്രം കരാര്‍ ലംഘിച്ചത്തോടെ കിടങ്ങെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ശത്രുസൈന്യത്തിന് നിഷ്പ്രയാസം സാധിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശത്രുക്കള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. ശത്രുക്കള്‍ ആര്‍ത്തിരമ്പി വരുന്നതും തങ്ങളെ ഉന്‍മൂലനം ചെയ്യുന്നതും മുസ്‌ലിംകള്‍ ഭാവനയില്‍ കണ്ടു. വഞ്ചകരായ ഖുറൈളഗോത്രത്തിന്റെ ഭവനങ്ങളില്‍ പതിയിരിക്കുന്ന മരണം തങ്ങളിലേക്ക് നടന്നടുക്കുന്നതായി അവര്‍ക്ക് തോന്നി. നളീര്‍ ഗോത്രത്തെ കൈനിറയെ സമ്പത്തുമായി മദീനവിട്ടുപോകാന്‍ അനുവദിച്ച പ്രവാചകന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചിലരെല്ലാം ചിന്തിച്ചുപോയി. തങ്ങള്‍ വെറുതെവിട്ട ഹുയയ്യ് എന്ന മനുഷ്യന്റെ കാരണത്താല്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടവന്ന ദുര്യോഗവും അവര്‍ അറിഞ്ഞു. സര്‍വശക്തനായ രക്ഷിതാവിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ മനസ്സിലുറപ്പിച്ചു. ഈ സന്ദര്‍ഭം കപടവിശ്വാസികള്‍ നന്നായി ഉപയോഗപ്പെടുത്തി. എന്നത്തെയും പോലെ ശക്തമായ മനശാസ്ത്രയുദ്ധത്തിലാണ് അവര്‍ ഏര്‍പ്പെട്ടത്. ദുര്‍ബലവിശ്വാസികളുടെ മനസ്സിളക്കാന്‍ തക്ക കാര്യങ്ങളൊക്കെ അവര്‍ ചെയ്തു.

യുദ്ധം വീണ്ടും ആരംഭിച്ചു. ഖുറൈളക്കാര്‍ സ്വന്തം കൊട്ടയില്‍ നിന്നിറങ്ങി മുസ്‌ലിംഭവനങ്ങളില്‍ ചെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മദീനാവാസികള്‍ പരിഭ്രാന്തിയില്‍ കഴിയവെ പ്രവാചകന്‍ രക്ഷാമാര്‍ഗങ്ങളെക്കുറിച്ചോര്‍ത്തു. യുദ്ധത്തില്‍നിന്ന് പിന്തിരിയുന്ന പക്ഷം മദീനയുടെ ഉല്‍പന്നത്തിന്റെ മൂന്നിലൊന്ന് നല്‍കാമെന്ന് ഗത്ഫാന്‍ ഗോത്രത്തെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഗത്ഫാന്‍ ഗോത്രത്തിന്റെ ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില്‍ പെട്ട നഈമുബ്‌നു മസ്ഊദ് എന്ന വ്യക്തി ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ സന്നിധിയില്‍ വന്നു. അദ്ദേഹത്തിന്റെ തന്ത്രപൂര്‍വമായ ഇടപെടല്‍ യുദ്ധഗതിയെ പിന്നെയും മുസ്‌ലിംകള്‍ക്ക് അനുകൂലമാക്കി മാറ്റി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ രക്ഷക്കെത്തി ശക്തമായ ഇടിയും മിന്നലും കാറ്റും സംഖ്യസൈന്യത്തെ ചിന്നഭിന്നമാക്കി. അവര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. അഹ്‌സാബ് യുദ്ധമെന്നും ഖന്‍ദഖ് യുദ്ധമെന്നും അറിയപ്പെട്ട ആ സുപ്രധാന സംഭവം അങ്ങിനെ പര്യവസാനിച്ചു.  (തുടരും)

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

ജൂതഗോത്രങ്ങള്‍ക്കെതിരെയുള്ള നടപടി

പ്രവാചകന്‍ മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്‍മാരുമുണ്ടായിരുന്നു എന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ മതിപ്പുനേടിയെടുക്കാനും തങ്ങള്‍ കൊണ്ടുനടക്കുന്ന ചിലപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അത് സഹായകമാകുമെന്നും ജൂതന്‍മാര്‍ കണക്കുകൂട്ടി. തങ്ങളെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. പ്രവാചകന്റെ ഓരോ നീക്കവും നിപുണനായ ഒരു രാജ്യതന്ത്രജ്ഞന് യോജിച്ചവിധത്തിലായിരുന്നു. ജൂതന്‍മാരുമായി ഒരു സമാധാന കാരാരില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വിശദമായ വ്യവസ്ഥാപിതമായ ആ കരാറില്‍ മദീനയുടെ ആഭ്യന്തര ഭദ്രതയും ജൂതന്‍മാര്‍ക്കുള്ള വിശ്വസ-ആചാര സ്വാതന്ത്യ്രവും ഉറപ്പാക്കപ്പെട്ടു. ജൂതന്‍മാര്‍ ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കുന്നത് വരെ അതിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടു. മദീനയില്‍ ഈ സമാധാനാന്തരീക്ഷത്തിന്റെ പ്രയോക്താക്കള്‍ ജൂതന്‍മാര്‍കൂടിയായിരുന്നു. അവരുടെ കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെട്ടു. പക്ഷേ കാര്യങ്ങള്‍ വളരെ കാലം തുടര്‍ന്ന് പോകാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാരണത്താലായിരുന്നില്ല അത്. പ്രവാചകന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ബഹുമുഖ ലക്ഷ്യത്തോടെയാണ്. കേവലം ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി മദീനയിലെത്തിയ ശിഷ്ടകാലം കഴിച്ചുകൂട്ടുക അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായിരുന്നില്ല. പ്രവാചകന്‍ തന്റെ ദിവ്യസന്ദേശത്തിന്റെ പ്രബാധനം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു പ്രശ്നങ്ങളുമില്ലാതെ മരണം കൂടാതെ സൌഖ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. അതേ സമയം ഇസ്ലാം എന്ന സമ്പൂര്‍ണമായ ദര്‍ശനം ജീവിതത്തിന്റെ എല്ലാ രംഗത്തും ഇടപെടും. ഇത് മനസ്സിലാക്കാതെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ നല്ല സാധ്യതയുണ്ട്. പ്രവാചകന്‍ നയിച്ച യുദ്ധങ്ങള്‍ മതം അടിച്ചേല്‍പ്പിക്കാനായിരുന്നു എന്ന ലളിതമായ ഉത്തരം അത്തരക്കാരെ തൃപ്തിപ്പെടുത്തുകയും. അതല്ലാത്ത് ഉത്തരങ്ങള്‍ തങ്ങളുടെ മതയുദ്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അനുയായികളുടെ വാചകകസര്‍ത്തായി വ്യാഖ്യാനിക്കുകയും ചെയ്യും. ജീവിതത്തിന്‍ മുഴുമേഖലകള്‍ക്കും മനുഷ്യസ്രഷ്ടാവിന്റെ നിയമങ്ങള്‍ നല്‍കുകയും അവയുടെ പ്രയോഗികത സമര്‍പ്പിച്ചുകാണിക്കുകയുമാണ് പ്രവാചകന്റെ നിയോഗലക്ഷ്യം.

മനുഷ്യര്‍ ഓരോരുത്തരും സ്വന്തം നിലക്ക് വഴികള്‍ കണ്ടെത്തെട്ടെ എന്നും, അവന് ആവശ്യമുള്ള നിയമങ്ങള്‍ തന്നത്താന്‍ നിര്‍മിക്കുകയും ചെയ്യട്ടേ എന്നും അല്ലഹു വെച്ചിട്ടില്ല. അത് ദൈവത്തിന്റെ നീതിയുടെ ലംഘനമാണ് എന്നാണ് ഇസ്ലാം കരുതുന്നത്. വ്യത്യസ്ഥമായ ചിന്താഗതികള്‍ ഉണ്ടായിരിക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കല്‍ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റിരിക്കുന്നു.

പ്രവാചകന്‍ മദീനത്തിലെത്തിയ ശേഷം തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദൈവത്വത്തിന്റെ വക്താക്കളായിരുന്ന ജൂതന്‍മാര്‍ അല്‍പം ആത്മവിശ്വാസത്തിലായിരുന്നുവോ?. തങ്ങളിലാരെയും ഇസ്ലാം സ്വാധീനിക്കാന്‍ പോകുന്നില്ല എന്നവര്‍ ധരിച്ചുവോ?. അല്ലായിരുന്നെങ്കില്‍ അബ്ദുല്ലാഹിബ്നു സലാമിന്റെയും കുടുംബത്തിന്റെയും ഇസ്ലാം ആശ്ളേഷം അവരില്‍ ഇത്ര പ്രതികരണം ഉണ്ടാക്കില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നിര്‍വികാരരായി നോക്കി നില്‍ക്കാന്‍ മാത്രം സഹിഷ്ണുത മറ്റേത് മതത്തില്‍ നിന്ന് പ്രതീക്ഷിച്ചാലും ജൂതമതത്തില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. പുതിയ പ്രവാചകനെക്കുറിച്ച പ്രതീക്ഷയില്‍ മാറ്റം വന്നപ്പോള്‍ തന്നെ അവര്‍ തീരുമാനിച്ചതാണ്, തങ്ങളില്‍ ഒരാളും മുഹമ്മദിന് സഹായകമാകുന്ന രൂപത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിക്കരുതെന്ന്. അതിനുള്ള തന്ത്രങ്ങളൊക്കെ മുന്‍കൂട്ടി അവര്‍ എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ഇനിയും അവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സമൃദ്ധിയെ മാത്രം പരിഗണിച്ച് അടങ്ങിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നില്ല. നജ്റാനില്‍ നിന്ന് വന്ന ക്രൈസ്തവരെ എത്രമാന്യമായാണ് പ്രവാചകന്‍ സ്വീകരിച്ചത്. പ്രവാചകന്റെ പള്ളിയില്‍ പോലും പ്രാര്‍ഥനനടത്തുവാന്‍ അവരെ അനുവദിച്ചു. എത്രമാന്യമായാണവര്‍ പിരിഞ്ഞുപോയത്. ഇപ്രകാരം സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനില്‍ നിന്ന് തങ്ങളുടെ ശത്രുക്കളെ തോല്‍പിക്കാനുള്ള സഹായം എങ്ങനെ ലഭ്യമാകാന്‍. അവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു. മാത്രമല്ല ദിവസംതോറും മുഹമ്മദിന്റെ അനുയായികള്‍ ശക്തിപ്രാപിച്ചുവരുന്നതും അവര്‍ കണ്ടു. തങ്ങളുടെ നിലനില്‍പിന് മദീനയിലെ മുസ്ലിം സാന്നിദ്ധ്യം ഒരു വലിയ ഭീഷണിയായി അവര്‍ക്ക് തോന്നി. അതിനാല്‍ ഏത് വിധേനയും അതിനെ നഷിപ്പിക്കുക എന്നത് പൊതുജൂതമനസ്സായി രൂപപ്പെട്ടു. എന്നാല്‍ ഒറ്റയടിക്ക് പ്രവാചകനെ നേരിടാനുള്ള കെല്‍പ് അവര്‍ക്കുണ്ടായിരുന്നില്ല. മദീനയിലുള്ള കപടവിശ്വാസകളായിരുന്നു അവരുടെ ഒരു കൂട്ട്. അതിന് നല്ല ഒരാളെ തന്നെ അവര്‍ക്ക് കിട്ടി. ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ നേതാവാകാന്‍ തയ്യാറായി നിന്നിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ്. പ്രവാചകന്റെ മദീനയിലേക്കുള്ള ആഗമനമാണ് തന്റെ നേതൃസ്വപ്നത്തിന് വിഘ്നം വരുത്തിയത് എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചു.

പ്രവാചകന്റെ ഏറ്റവും വലിയ ശക്തി ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ ഇണക്കമാണ്. ആദ്യം അതില്‍ വിള്ളല്‍ വീഴ്തണം. അതിന് ഏറ്റവും നല്ലത് ബുഗാസ് യുദ്ധത്തിന്റെ ഓര്‍മ സജീവമായി നിലനിര്‍ത്തുകയാണ്. അതിനായി വിരചിതമായ കവിതകള്‍ ഉദ്ധരിച്ചും മറ്റും രണ്ടുഗോത്രങ്ങളെയും ഇളക്കിവിടാന്‍ ജൂതന്‍മാര്‍ ആവുന്നത്ര ശ്രമിച്ചു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ച് നിന്ന് കൊള്ളയിലേര്‍പ്പെട്ട ചില അറബി ഗോത്രങ്ങളെ തുരത്തിയതും മക്കക്കാരുടെ വ്യാപാര മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ട് ഖുറൈശികളെ സമ്മര്‍ദ്ധത്തിലാക്കി അവരെ അനുനയത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും വിപരീത ഫലമാണ് ഉളവാക്കിയത്. അതിനെ തുടര്‍ന്നുണ്ടായ ബദര്‍ യുദ്ധത്തിലെ മുസ്ലിംകളുടെ വിജയം ഖുറൈശികളേക്കാള്‍ ഞെട്ടിപ്പിച്ചത് ജൂതന്‍മാരെയാണ്. ഇതുവരെ തങ്ങളുടെ മതത്തില്‍നിന്ന് ഇസ്ലാമിലേക്കാകര്‍ഷിക്കുന്നവരുടെ കാര്യത്തിലായിരുന്നു ആശങ്കയെങ്കില്‍ ഇതോടെ സ്വാധീനവും ആധിപത്യത്തിന്റെ വ്യാപനവുംകൂടി അവര്‍ക്ക് പ്രതിരോധിക്കേണ്ടിവന്നു. ജൂതന്‍മാരില്‍ ദിനംപ്രതി ഇസ്ലാമിനോടുള്ള ശത്രുതയും കൂടിവന്നു.

ബനൂഖൈനുഖാഅ് ഇടയുന്നു, കരാര്‍ ലംഘിക്കപ്പെടുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍ . ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന്‍ ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്‍മാര്‍ സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി.

ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന്‍ നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്‍സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള്‍ പിന്തുടര്‍ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള്‍ ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം ലഭിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി.

തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്‍പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില്‍ നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

ബനൂനളീര്‍ കരാര്‍ ലംഘിക്കുന്നു, ശിക്ഷാനടപടി ക്ഷണിച്ചു വരുത്തുന്നു.

ഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്‍മാര്‍ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന്‍ നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്‍കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്‍പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്.

അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്‍പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി.

നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്‍ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന്‍ തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.

(തുടരും...)

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

മദീനയിലെ ജൂതരും മുസ്ലിംകളും

പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ സമാധാനപൂര്‍വകമായ ജീവിതം നയിച്ചത് ശക്തിയില്ലാത്തത് കൊണ്ടാണ് എന്നും എന്നാല്‍ മദീനയിലെത്തിയപ്പോള്‍ പ്രവചാകന്‍ മുഹമ്മദ് നബി യുദ്ധത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും. അങ്ങനെ മദീനയിലെ ജൂതരെ ഉന്‍മൂലനം ചെയ്തുവെന്നും ഇസ്ലാം വിമര്‍ശകരില്‍ ചിലര്‍ തട്ടിവിടുന്നു. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച ആളുകളുടെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം ആരോപണം ഉന്നിയക്കുന്നത്. വിവാദമായ ബനൂനളീര്‍ സംഭവത്തെ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി മറ്റൊരു ബ്ലോഗില്‍ ഞാനിട്ട പോസ്റ്റ് ഇവിടെയും നല്‍കുകയാണ്.  മദീനയില്‍ പ്രവാചകന്‍ എത്തിയത് മുതല്‍ ബനൂനളീര്‍ സംഭവം വരെയുള്ള കാര്യങ്ങള്‍ ലളിതവും ഹൃസ്വവുമായി വിശദീകരിക്കുകയാണ് ഇവിടെ.


മദീനാവാസികള്‍


ക്രിസ്ത്യാനികളായ റോമക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടി മദ്ധ്യധരണ്യാഴിതീരങ്ങളില്‍ ഓടിപ്പോന്നവരായിരുന്നു മദീനയില്‍ കുടിയേറിയ ജൂതസമൂഹം. മദീനയിലെ ഫലപൂയിഷ്ടമായ സ്ഥലങ്ങളില്‍ അവര്‍ താമസമാക്കി. ഇവര്‍ പ്രധാനമായും മൂന്ന് ഗോത്രക്കാരായിരുന്നു. ബനൂ ഖുറൈള, ബനൂ നളീര്‍, ബനൂഖൈനുഖാഅ്. കൃഷി, കച്ചവടം മുതലായ മാര്‍ഗങ്ങളിലൂടെ ഏറെകുറെ പട്ടണവാസികളുടെ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. കൃഷിസ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു. യഹൂദര്‍ക്ക് ശേഷം ക്രിസ്താബ്ദം 450 ല്‍ യമനിലുണ്ടായിരുന്ന മഅ്റബ് അണകെട്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവിടെ നിന്നും ഔസ് ഖസ്റജ് വിഭാഗവും മദീനയിലെത്തി. ഇവര്‍ക്കുപുറമേ മദീനയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ഗ്രാമീണഅറബിഗോത്രങ്ങളുമുണ്ടായിരുന്നു.

ഔസ്-ഖസ്റജുകാരും ജൂതരും

യമനിലെ അണക്കെട്ടുതകര്‍ന്നപ്പോള്‍ അവിടെ നിന്നും അംറുബ്നു ആമിര്‍ എന്നയാള്‍ തന്റെ കുടുംബവുമായി വടക്കന്‍ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. അംറിന്റെ ഒരു മകനായ ജഫനത്തിന്റെ സന്താനങ്ങള്‍ സിറിയയില്‍ പോയി താമസമാക്കി. ഇവര്‍ക്ക് ആലു ജഫനത്ത് എന്നു ഗസ്സാനികള്‍ എന്നും അറിയപ്പെടുന്നു ഇവര്‍ സ്ഥാപിച്ച രാജവംശത്തിന് ഗസാസിനത്തു രാജവംശംമെന്നും പറയപ്പെടുന്നു.

അംറിന്റെ മറ്റൊരു മകനായ ഹാരിസ് ചെങ്കടല്‍ തീരത്തിനും ഹിജാസ് പര്‍വത നിരക്കുമിടയിലുള്ള തിഹാമയില്‍ താമസമാക്കി.

അംറിന്റെ മൂന്നാമത്തെ പുത്രനായ സഅ്ലബത്തിന്റെ രണ്ടുമക്കളാണ് ഔസും ഖസ്റജും ഇവരാണ് മദീനയില്‍ താമസിച്ചത്. അന്ന് മദീനയിലുണ്ടായിരുന്ന ജൂതഗോത്രങ്ങള്‍ ഔസ് ഖസ്റജ് ഗോത്രങ്ങളെ ഫലഭൂയിഷ്ടമായ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ജീവിക്കാന്‍ അക്കാരണത്താല്‍ അവര്‍ നിര്‍ബന്ധിതതരായി. സിറിയയിലുള്ള തങ്ങളുടെ സഹോദര ഗ്രോത്രം അവിടെ ഒരു രാജവംശത്തിന് അടിത്തറയിടുകയും സൈനികമായി ശക്തിപ്രാപിക്കുകയും ചെയ്യുന്നത് വരെ ഈ അവസ്ഥ തുടര്‍ന്നു. പിന്നീട് അവര്‍ ഗസ്സാനികളോട് സഹായം തേടുകയും അവര്‍ സൈന്യസമേതം വന്ന് ബലം പ്രയോഗിച്ച് യഹൂദരെ പട്ടണത്തില്‍ നിന്ന് പുറത്താക്കി. നല്ല കൃഷിസ്ഥലങ്ങളെല്ലാം ഔസ് ഖസ്റജുകള്‍ക്ക് അധീനപ്പെടുത്തി കൊടുത്തു. എന്നാല്‍ പിന്നീട് ബനൂഖൈനുഖാഅ് കാലാന്തരത്തില്‍ ഖസ്റജികളുമായി സംഖ്യമുണ്ടാക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് താമസിക്കാന്‍ സൌകര്യം നേടിയെടുത്തു. ഇത് കണ്ടപ്പോള്‍ ബനുഖുറൈളയും ബനൂ നളീറും ഔസുമായും സഖ്യമുണ്ടാക്കി ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി. ഇതോടെ ഔസും ഖസ്റജും തങ്ങളുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പരസ്പരം യുദ്ധം ചെയ്യുന്ന വിധം ശത്രുത കഠിനമായി 250 വര്‍ഷത്തിനിടയില്‍ അവര്‍ അനേകം യുദ്ധം ചെയ്തു. അതില്‍ 11 എണ്ണം രക്തരൂക്ഷിതമായ യുദ്ധങ്ങളായിരുന്നു. അവസാന യുദ്ധം നടന്നത് പ്രവാചക നിയോഗത്തിന്റെ എട്ടാം വര്‍ഷമായിരുന്നു. ഈ യുദ്ധത്തിനായി ഔസില്‍ പെട്ട ഒരു പറ്റം യുവാക്കള്‍ സഹായം തേടി മക്കയിലെത്തി.

മദീനയില്‍


പ്രവാചകന്‍ അവരെ കാണുകയും ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവരില്‍ ഇയാസ് ബിന്‍ മുആദ് ഇസ്ലാം സ്വീകരിച്ചു. അതിനിടെ യുദ്ധം പൊട്ടിപുറപ്പെടുകയും അവരിരുവരുടെയും മിക്കവാറും നേതാക്കളെല്ലാം മരണപ്പെടുകയും ചെയ്തു. പ്രവാചകത്വത്തിന്റെ എട്ടാം വര്‍ഷത്തിലാണ് ബുആസ് യുദ്ധം എന്നറിയപ്പെടുന്ന ഈ രക്തരൂക്ഷിത യുദ്ധം നടന്നത്. ഈ ശത്രുത നിലനിന്നാല്‍ ഇരുഗോത്രവും നാമാവശേഷമാകുമെന്ന് അവരിലെ ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഖസ്റജ്നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിനെ നേതാവാക്കാന്‍ ഇരു കക്ഷികളും തീരുമാനിച്ചത്. ഇതിനിടെ ഖസ്റജിലെ ഒരു പറ്റം ആളുകള്‍ ഹജ്ജ് കാലത്ത് മക്കയിലെത്തിയിരുന്നു പ്രവാചകന്‍ അവരെയും സമീപിച്ചു. സംഭാഷണത്തില്‍ ജൂതന്‍മാര്‍ തങ്ങളോട് മുന്നറിയിപ്പ് നല്‍കിയ അതേ പ്രവാചകനാണ് ഇതെന്ന് അവര്‍ മനസ്സിലാക്കി. ബഹുദൈവാരാധകരായ ഔസു-ഖസ്റജുമായി ഭിന്നിക്കുമ്പോള്‍ അവര്‍ സാധാരണ പറയാറുണ്ടായിരുന്നു. അടുത്തുതന്നെ ഒരു പ്രവാചകന്‍ വരും. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിങ്ങളെ കീഴ്പെടുത്തും. അവര്‍ പ്രതീക്ഷിച്ചിരുന്നത് അവരുടെ കൂട്ടത്തില്‍ നിന്നായിരിക്കും ആ പ്രവാചകന്‍ വരിക എന്നായിരുന്നു. ജൂതന്‍മാരുടെ ഭീഷണി ഓര്‍ത്തുകൊണ്ട് ജൂതന്‍മാര്‍ക്ക് മുമ്പ് പ്രവാചകനെ അംഗീകരിക്കാന്‍ അവര്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ജൂതന്‍മാര്‍ തങ്ങളുടെ ധാരണതെറ്റിയപ്പോള്‍ പ്രവാചകനെ പിന്‍പറ്റാന്‍ തയ്യാറായില്ല. അസൂയയും താന്‍പോരിമയും ജൂതന്‍മാരെ ഇസ്ലാമിക സന്ദേശം സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തി. അവര്‍ക്കാകട്ടേ ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തങ്ങളുടെ മക്കളെ അറിയുന്ന പോലെ പ്രവാചകനെ അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് അറിയുകയും ചെയ്തിരുന്നു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ മദീനയില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് എത്തിയവര്‍ പ്രവാചകനുമായി നടത്തിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. നിര്‍ബന്ധിതരായാണ് മുഹമ്മദ് നബിയും അനുചരന്‍മാരും പലായനം ചെയ്തത്. തങ്ങളുടെ സമ്പത്തും സാമഗ്രികളും വ്യാപാരവും മക്കയിലാണ്. മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ജ•ഭൂമിയോടുള്ള സ്നേഹം. തങ്ങള്‍ പെറ്റുവീണ, പിച്ചവെച്ചുവളര്‍ന്ന ഭൂമി ആരുടെയും ഹൃദയവികാരമാണ്. പ്രവാചകന്റെ തുടര്‍ന്നുള്ള നടപടികളുടെ യുക്തി യഥാവിധി ഗ്രഹിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം.

മദീനയിലെത്തിയ പ്രവാചകനെ സ്വീകരിക്കാന്‍ വിശ്വാസികളോടൊപ്പം ജൂതന്‍മാരും ഉണ്ടായിരുന്നു. പ്രവാചകന്‍ അങ്ങേഅറ്റത്തെ നയതന്ത്രജ്ഞതയോടെയാണ് പ്രവര്‍ത്തിച്ചത്. ജൂതന്‍മാരുമായി അദ്ദേഹം കരാറിലെത്തി. മദീനയെ ബാഹ്യശക്തികളില്‍ നിന്ന് രക്ഷിക്കുക. മദീനയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം. ആവശ്യഘട്ടങ്ങളില്‍ മുസ്ലിംകളെ സഹായിക്കുമെന്നും, മറ്റേതെങ്കിലും വിഭാഗവുമായി ചേര്‍ന്ന് അവരെ ആക്രമിക്കുയില്ലെന്നും, ജൂതന്‍മാര്‍ക്ക് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും നിലനിര്‍ത്താനുള്ള അവകാശവുമുണ്ടെന്നും കരാര്‍ ഉറപ്പാക്കി. ഈ കരാറില്‍ ഏര്‍പ്പെടുന്നതിന് ജൂതന്‍മാര്‍ക്ക് ഇതിനപ്പുറം താല്‍പര്യങ്ങളുണ്ടായിരുന്നു. തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് തങ്ങളെ പുറംതള്ളിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പ്രവാചകനുമായി കരാറിലെത്തിയെങ്കിലും അവര്‍ ഒട്ടും സമാധാനചിത്തരായിരുന്നില്ല. ഇസ്ലാമിന്റെ പ്രചാരം അവരുടെ ഉറക്കം കെടുത്തി. അതിനാല്‍ അവര്‍ നിരന്തരം പ്രവാചകനെ പലവിധത്തിലും ശല്യം ചെയ്തുകൊണ്ടിരുന്നു. പ്രവാചകന്‍ അവരോട് വളരെ മാന്യമായാണ് പെരുമാറിയിരുന്നത്.

പക്ഷേ ദിനംപ്രതി മുസ്ലിംകളോടുള്ള ശത്രുത കടുത്തുവന്നു. യഹൂദര്‍ അങ്ങേഅറ്റം ആദരിക്കുന്ന അവരുടെ പണ്ഡിതന്‍ അബ്ദുല്ലാഹിബ്നു സലാം കുടുംബസഹിതം ഇസ്ലാം സ്വീകരിച്ചത് അവരുടെ ശത്രുത വര്‍ദ്ധിക്കാനിടയാക്കി. ഈ സാഹചര്യത്തിലാണ് അവരുടെ പൂര്‍വകാല ചരിത്രം ദിവ്യബോധനത്തിലൂടെ അല്ലാഹു പ്രവാചകനെ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് ആ സൂക്തങ്ങള്‍ മൊത്തത്തില്‍ നല്‍കുന്നത്. അതോടൊപ്പം അവരുടെ പൂര്‍വികര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നു. എപ്പോള്‍ മുതലാണ് അവര്‍ നിന്ദ്യരായതെന്നും. നിഷേധത്തിന് ദൈവത്തിന്റെ ശിക്ഷയെങ്ങനെയാണ് വന്നുപതിക്കുക എന്നൊക്കെ അതില്‍ വിശദീകരിക്കുന്നു.

ഔസ്-ഖസ്റജ് വിഭാഗങ്ങളില്‍ നിന്ന് ഭൂരിഭാഗം പേര്‍ ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും അവര്‍ നേതാവാക്കാന്‍ തീരുമാനിച്ചിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അദ്ദേഹത്തിന്റെ കൂടെ ഒരു സംഘവും ബാഹ്യമായി ഇസ്ലാം സ്വീകരിക്കുകയും കപടന്‍മാരായി നിലകൊള്ളുകയും ചെയ്തു. ഇവര്‍ കാര്യമായി പരിശ്രമിച്ചത് ഇസ്ലാമിനെ ഉള്ളില്‍ നിന്ന് തുരങ്കം വെക്കുവാനാണ്. പുറമെ അവര്‍ അതിനായി ജൂതന്‍മാരെയും കൂട്ടുപിടിച്ചു. അതിനിടെ മക്കക്കാര്‍ മദീനയിലുള്ള ഇസ്ലാമിക ഭരണകൂടത്തെ നശിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഇസ്ലാം മദീനയില്‍ ശക്തിപ്രാപിക്കുന്നത് തങ്ങളുടെ കച്ചവടതാല്‍പര്യങ്ങളെ ബാധിക്കുമെന്നവര്‍ കണക്കുകൂട്ടി. പ്രവാചകന്‍ സ്വീകരിച്ച ചില തന്ത്രപരമായ നടപടികള്‍ അവരുടെ ഈ ധാരണയെ ശക്തിപ്പെടുത്തി. അവരുടെ വ്യാപാരമാര്‍ഗങ്ങളിലേക്ക് ചെറിയ സംഘങ്ങളെ അയച്ച് നാശനഷ്ടങ്ങളേല്‍പിച്ചു. കൊള്ളയോ യുദ്ധമോ ആയിരുന്നില്ല ഈ സംഘങ്ങളുടെ ആദ്യന്തിക ലക്ഷ്യം. മുസ്ലിംകളുമായി ഒരു ധാരണക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു. ഖുറൈശികള്‍ പക്ഷേ ഇവയെ ഒരു യുദ്ധ പ്രഖ്യാപനമായി കാണുകയും മുസ്ലികളെ നശിപ്പിക്കാന്‍ ഒരുങ്ങിപുറപ്പെടുകയും ചെയ്തു. ഇവരോടൊപ്പം ഒളിഞ്ഞുംതെളിഞ്ഞും മദീനയിലെ ജൂതന്‍മാരും പങ്കാളികളായി. കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു അത്. ഒരു വിഭാഗത്തില്‍ നിന്ന് വിശ്വാസവഞ്ചന (കരാര്‍ ലംഘനം) ഭയപ്പെട്ടാല്‍ അവരുടെ കരാര്‍ അവരിലേക്കിട്ടുകൊടുക്കുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (അന്‍ഫാല്‍ 58) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ജൂതന്‍മാരും കപടവിശ്വാസികളും ഇസ്ലാമിനെതിരില്‍ അവരവരുടേതായ പങ്ക് വഹിച്ചു.

(തുടരും... )

2012 ജനുവരി 27, വെള്ളിയാഴ്‌ച

രാജ്യം പൌരന്‍മാരെ സംശയിക്കുമ്പോള്‍ ?

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ? എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗം.


ഒരു രാജ്യത്തിന്റെ പൌരന്‍മാരുടെ സുരക്ഷയും സമാധാനവും അതിന്റെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പരമപ്രധാന്യമുള്ളതാണ്. അത് വൈദേശികമായ ഭീഷണിയായാലും അഭ്യന്തര ഭീഷണിയായാലും ശരി. ഭരണകൂടം അതില്‍ അലംഭാവം പുലര്‍ത്തുന്നത് സമാധാനമാഗ്രഹിക്കുന്ന ഒരു പൌരനും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ലോകത്തെ ഒരു ഭരണാധികാരിയും അത്തരം ഒരു ജാഗ്രതയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ ഈ വിഷയത്തില്‍ അതിര് വിടുന്നത് ആശാവഹമല്ല. സുരക്ഷയുടെ പേരില്‍ പൌരസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുണ്ട്. അഭിപ്രായ പ്രകടനത്തിന് വിലങ്ങുകളിട്ടും, രാജ്യമൊട്ടാകെ ചാരന്‍മാരെയും അന്വേഷണ നിരീക്ഷണം ഉദ്യോഗസ്ഥരെ വിന്യസിച്ചും, ഫോണും ഇമെയിലും ചോര്‍ത്തിയും രാജ്യരക്ഷയെ മറയാക്കി വ്യക്തികളുടെ സ്വകാര്യത വരെ കവരുന്നവരില്‍ ജനാധിപത്യരാജ്യങ്ങളാണ് മുന്നിലെന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. മെയില്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത് ഗുഗിളിന്റെ 2010 ലെ സുതാര്യതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ളത് അഭിപ്രായ സ്വാതന്ത്ര്യമാണ്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചവരിലും സ്വേഛാധിപത്യ-രാജാധിപത്യരാജ്യങ്ങളെ പിന്നിലാക്കി നാം അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു.

ഇതിവിടെ സാന്ദര്‍ഭികമായി ഓര്‍ത്തുപോയതാണ്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയെ പരിചയപ്പെടുത്തുന്നവര്‍, ഇന്ത്യന്‍ ജനാധിപത്യത്തെക്കാള്‍ അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യന്‍ മതേതരത്വത്തേക്കാള്‍ മതേതരത്വവും മദീനയില്‍ പ്രവാചകനാല്‍ സ്ഥാപിതമായ ഇസ്ലാമിക ഭരണകൂടത്തിനുണ്ടായിരുന്നുവെന്ന് അവകാശപ്പെടാറുണ്ട്. അവിടെ കുറ്റവാളികളായി പിടിക്കപ്പെടുന്നത് വരെ ഒരു സമൂഹത്തെയും സംശയത്തിന്റെ പേരില്‍ വേട്ടയാടിയ ഒരൊറ്റ സംഭവം പോലും ലഭ്യമല്ല. മൂന്ന് ജൂത ഗോത്രങ്ങളില്‍ രണ്ട് ഗോത്രം കരാര്‍ ലംഘിച്ചിട്ട് പോലും മുന്നാമത്തെ ഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ യുദ്ധസന്ദര്‍ഭത്തില്‍ പോലും മുന്നോട്ട് പോയത്. എന്നാല്‍ കുറ്റവാളികളെയും രാജ്യത്ത് അക്രമം പ്രതീക്ഷിച്ച് പണിയെടുക്കുന്നവരെയും നിയന്ത്രിക്കുകയും ശിക്ഷനല്‍ക്കുകയും ചെയ്യുക എന്നത് രാജ്യത്തെ പൌരന്‍മാരോട് തന്നെയുള്ള കാരുണ്യത്തിന്റെ ഭാഗമാണ്. അത് പ്രവാചകന്‍ ചെയ്തിട്ടുമുണ്ട്. നമ്മുക്ക് ബനൂഖുറൈള സംഭവത്തിലേക്ക് ഈ കാര്യങ്ങള്‍ കൂടിമുന്നില്‍വെച്ച് ഒന്നുകൂടി കണ്ണോടിക്കാം.

['സംഭവത്തിന്റെ അവസാന ‘ഭാഗം മാത്രം അവതരിപ്പിച്ച് നബി (സ്വ)യില്‍ ക്രൂരതയും പ്രതികാരവാഞ്ചയും ആരോപിക്കുകയാണ് വിമര്‍ശകരുടെ പതിവുശൈലി. പലായനം ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടനെ നബി(സ്വ)മദീനയിലെ ബനൂ ഖൈനൂഖാഅ്, ബനൂ നദീര്‍ , ബനൂ ഖൂറൈദ എന്നീ പ്രബലരായ ജൂതഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയിരുന്നുവെന്നും പ്രസ്തുത സന്ധിയുടെ നിരന്തരമായ ലംഘനവും രാഷ്ട്രത്തിനകത്തുനിന്ന് അതിനെതിരെയുണ്ടാക്കിയ ലഹളകളുമാണ് ഈ ഗോത്രങ്ങളോടെല്ലാം നിഷ്കൃഷ്ടമായ നിലപാടെടുക്കുവാന്‍ പ്രവാചകനെ (സ്വ) പ്രേരിപ്പിച്ചെതെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മദീനയിലുള്ള ജൂതന്‍മാരെ സംരക്ഷിക്കുവാന്‍ ഇസ്ലാമിക രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ജീവനോ സ്വത്തോ ഹനിക്കപ്പെടുകയില്ലെന്നും വിശ്വാസമോ മതമോ ഉള്‍ക്കൊള്ളുന്നതിന് തടസ്സമൊന്നുമുണ്ടാകുകയില്ലെന്നും മുസ്്ലിംകളും ജൂതന്‍മാരും പരസ്പരം പോരടിക്കുകയില്ലെന്നും ജൂതന്‍മാര്‍ രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കുമെന്നും മുസ്ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ തക്കം കിട്ടിയപ്പോഴെല്ലാം ലംഘിച്ച് ഇസ്ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച് ആഭ്യന്തര ശത്രുക്കളായിത്തീര്‍ന്ന ജൂതഗോത്രങ്ങളെ പാഠം പഠിപ്പിക്കാതെ മദീനക്കു നിലനില്‍ക്കാനാകില്ലെന്ന അവസ്ഥയുണ്ടായപ്പോഴാണ് അവര്‍ക്കെതിരെ ശക്തവും നീതിയിലധിഷ്ഠിതവുമായ വിധികള്‍ നടപ്പാക്കാന്‍ പ്രവാചകന്‍ (സ്വ) സന്നദ്ധനായത്.


ഒരു മുസ്്ലിംസ്ത്രീയെ അങ്ങാടിയില്‍ വെച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവരുടെ നിലവിളി കേട്ടെത്തിയ ഒരു മുസ്ലിം അതുചെയ്ത ബനൂഖൈനൂഖാഅ് ഗോത്രത്തിലെ ജൂതനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അത് ജൂതന്റെ മരണത്തില്‍ പര്യവസാനിക്കുകയും ചെയ്തു. അതോടനുബന്ധിച്ച് ജൂതന്‍മാര്‍ സംഘടിതരായി ആ മുസ്ലിമിനെ വധിച്ചു. അതോടെ മുസ്ലിംകളും ജൂതന്‍മാരും തമ്മില്‍ സംഘട്ടനങ്ങളുണ്ടായി. നീതി നടപ്പാക്കേണ്ടത് രാഷ്ട്രമാണെന്നും ആരും നിയമം കയ്യിലെടുക്കെരുതെന്നും പരസ്പരം സംഘട്ടനത്തിലേര്‍പ്പെടരുതെന്നുമുള്ള കരാര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ച അവരോട് കൊലപാതകിയോട് പ്രതിക്രിയ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുവെങ്കിലും അവരത് നിരസിക്കുകയും പ്രവാചകനെയും ഇസ്ലാമിനെയും അപഹസിച്ചുകൊണ്ട് ആഭ്യന്തരകലാപത്തിന് ആക്കം കൂട്ടുകയും ചെയ്യുകയാണുണ്ടായത.് അങ്ങനെയാണ് ബനൂഖൈനൂഖാഅ് ഗോത്രം താമസിക്കുന്ന കോട്ട ഉപരോധിക്കുകയും അവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പതിനാലു ദിവസങ്ങള്‍ പിടിച്ചുനിന്നെങ്കിലും അവസാനം അവര്‍ കീഴടങ്ങി. രാജ്യവുമായുണ്ടാക്കിയ കരാറിനെ കാറ്റില്‍ പറത്തുകയും ആഭ്യന്തരകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഖൈനൂഖാഉകാരെ സിറിയയിലേക്കു നാടുകടത്തി, മുഹമ്മദ് നബി (സ്വ). രാജ്യദ്രോഹികളെന്ന നിലയില്‍ കടുത്ത നടപടികളെടുക്കേണ്ട കുറ്റമായിരുന്നിട്ടുപോലും തങ്ങള്‍ക്ക് കൊണ്ട് പോകാന്‍ കഴിയുന്ന മുഴുവന്‍ സമ്പത്തും സാധനങ്ങളുമായി സമാധാനപൂര്‍വ്വം നാടുവിടാന്‍ അവരെ അനുവദിക്കുകയാണ് പ്രവാചകന്‍ (സ്വ)ചെയ്തത്.


രാഷ്ട്രനേതാവായിരുന്ന മുഹമ്മദ് നബി(സ്വ)യെ വധിക്കുവാന്‍ പല തവണ ഗൂഢാലോചന നടത്തുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ബനൂ നദീര്‍ ഗോത്രക്കാരെ നാടുകടത്താന്‍ മുഹമ്മദ് നബി(സ്വ) സന്നദ്ധമായത്. ഒരിക്കലവര്‍ ക്ഷണിച്ചുവരുത്തിയത് പ്രകാരം ചെന്നപ്പോഴാണ് വലിയൊരു കല്ല് തലയിലേക്ക് മറിച്ചിട്ട് നബി(സ്വ)യെ വധിക്കാന്‍ അവര്‍ ശ്രമിച്ചത്. മൂന്ന് അനുയായികളെയും കൂട്ടിച്ചെന്ന് ഇസ്ലാമാണ് സത്യമെന്ന് സംവദിച്ച് ബോധ്യപ്പെടുത്തിയാല്‍ തങ്ങളെല്ലാം മുസ്ലിംകളാകാമെന്ന ഉറപ്പിന്‍മേല്‍ അവരുടെ വാസസ്ഥലത്തേക്ക് പുറപ്പെട്ട മുഹമ്മദ് നബി(സ്വ) യെയും മൂന്ന് പേരേയും കൊന്നുകളയുവാന്‍ അവര്‍ ഗൂഢാലോചന നടത്തി. ഈ പരിശ്രമങ്ങളിലെല്ലാം അവര്‍ പരാജയപ്പെട്ടു. രാഷ്ട്രനേത്യത്വത്തെ വധിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന് മുന്നോട്ട് പോകുവാന്‍ കഴിയുക? കാര്യങ്ങളിത്രയും വഷളായപ്പോള്‍ നദീര്‍ ഗോത്രത്തോട് സ്വയം തന്നെ മദീന വിട്ടു പോകുവാന്‍ മുഹമ്മദ് നബി(സ്വ) ആവശ്യപ്പെട്ടു. നാടിന്റെ നേതാവിനെ വധിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സമൂഹത്തെ ആ നാട്ടില്‍ നിര്‍ത്താന്‍ കഴിയുകയില്ലെന്നതിനാല്‍ പത്തു ദിവസത്തിനകം മദീന വിട്ടുപോകണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവര്‍ അതിനു സന്നദ്ധമായില്ല. പത്തു ദിവസത്തിനു ശേഷം പ്രവാചകനും അനുയായികളും അവരുടെ കോട്ട ഉപരോധിച്ചു. അവസാനം ഗത്യന്തരമില്ലാതെ അവര്‍ നാടുവിടാമെന്ന് സമ്മതിച്ചു. തങ്ങളുടെ ഒട്ടകങ്ങള്‍ക്ക് വഹിക്കാനാവുന്ന സമ്പത്ത് കൊണ്ടുപോകുവാന്‍ തങ്ങളെ അനുവദിക്കണമെന്ന നദീര്‍ ഗോത്രത്തിന്റെ അഭ്യര്‍ത്ഥന പ്രവാചകന്‍ അംഗീകരിച്ചു. തങ്ങളുടെ ഒട്ടകങ്ങളും അവയ്ക്ക് താങ്ങാനാവുന്ന സമ്പത്തുക്കളുമായി ബനൂനദീര്‍ ഗോത്രത്തിലുള്ളവര്‍ ശാമിലേക്കും ഖൈബറിലേക്കും യാത്രയായി.



ഗോത്രക്കാരോട് രണ്ട് കരാറുകളിലേര്‍പ്പെട്ടിരുന്നു, മുസ്ലിംകള്‍. മക്കയിലെത്തിയ ഉടനെ മറ്റുഗോത്രങ്ങളുമായുണ്ടാക്കിയതു പോലെയുള്ള കരാറാണ് ഒന്നാമത്തേത്. നദീര്‍ ഗോത്രവുമായി യുദ്ധമുണ്ടായപ്പോള്‍ അവരുടെ സഹോദരഗോത്രമെന്ന നിലക്ക് രണ്ടാമതൊരുകരാര്‍ കൂടെയുണ്ടാക്കി, ബനൂഖുറൈദയുമായി. ഹിജ്റ അഞ്ചാം വര്‍ഷം നടന്ന അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് ഈ രണ്ടു കരാറുകളും അവര്‍ കാറ്റില്‍ പറത്തി. മദീനക്കു ചുറ്റുമുള്ള ഇസ്ലാമിന്റെ ശത്രുക്കളെല്ലാം ഒറ്റക്കെട്ടായി മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിനു വന്ന സമയം. അവരുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്നത് ഗുണകരമാകില്ലെന്ന് മനസ്സിലാക്കി അവര്‍ മദീനയിലേക്ക് കടക്കാതിരിക്കാന്‍ മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കുകയാണ് പ്രവാചകനും അനുയായികളും ചെയ്തത്. മദീനയിലുള്ള ബനൂഖുറൈദക്കാര്‍ ചതിക്കാതിരുന്നാല്‍ പ്രസ്തുത കിടങ്ങ് ചാടിക്കടന്ന് ശത്രുക്കള്‍ക്ക് മദീനയെ ആക്രമിക്കാനാകാത്ത രൂപത്തിലായിരുന്നു കിടങ്ങിന്റെ നിര്‍മാണം. യുദ്ധം തുടങ്ങിയപ്പോള്‍ ബനൂഖുറൈദക്കാരുടെ മട്ടുമാറി. നാടുകടത്തപ്പെട്ട നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ്ബ്നു അഖ്തബിന്റെ ദുരുപദേശം കാരണം അവര്‍ കരാര്‍ ലംഘിക്കാന്‍ ധൃഷ്ടരായി. ബനൂഖുറൈദക്കാര്‍ കരാര്‍ ലംഘിക്കുകയും തങ്ങളുടെ കോട്ട തുറന്ന് കൊടുക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് നിഷ്്പ്രയാസം മദീനക്കകത്തേക്ക് കടക്കാന്‍ കഴിയും. പ്രവാചകന്‍ (സ്വ)പ്രതിനിധികളെ വിട്ട് ബനൂഖുറൈദക്കാരെ കരാറുകളെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അവര്‍ അത് പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. മുസ്്ലിംകള്‍ ഏറെ പരിഭ്രമിച്ചു പോയ ഘട്ടമായിരുന്നു അത.് മദീനയിലെ മൊത്തം സമ്പത്തിന്റെ മൂന്നില്‍ ഒന്നു നല്‍കിക്കൊണ്ടുപോലും സന്ധിചെയ്യാന്‍ നബി(സ്വ) സന്നദ്ധനായി. മുസ്്ലിംകള്‍ ദയനീയമായി തോല്‍ക്കുമെന്നും അതുവഴി മദീന തങ്ങളുടേതായിത്തീരുമെന്നും കരുതിയ ബനൂഖുറൈദക്കാര്‍ ഒരു സന്ധിനിര്‍ദേശത്തിനും വഴങ്ങിയില്ല. മുസ്്ലിംകളുടെ കണ്ണുതള്ളി. തങ്ങളും തങ്ങളുടെ രാജ്യവും പൂര്‍ണമായി നിഷ്കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്. അവരുടെ ഹൃദയം തൊണ്ടക്കുഴിയിലെത്തിയെന്നാണ് ഈ അവസ്ഥയെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. (33:9-11). എന്നാല്‍ മുസ്ലിംകളെ അല്ലാഹു സഹായിച്ചു. മദീനയില്‍ വീശിയടിച്ച കൊടുങ്കാറ്റും തണുപ്പും കാരണം ശത്രുക്കള്‍ക്ക് പിന്തിരിഞ്ഞോടേണ്ട സ്ഥിതിയുണ്ടായി.മുസ്ലിംകളുടെ യുദ്ധതന്ത്രങ്ങള്‍ ശത്രുസൈന്യത്തെ ഭിന്നിപ്പിച്ചു. ബനൂഖുറൈദക്കാരുടെ വഞ്ചന പരാജയപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂഖുറൈദക്കാരെ ശക്തമായ പാഠം പഠിപ്പിച്ചില്ലെങ്കില്‍ മുസ്ലിംകളുടെ നിലനില്‍പുതന്നെ ‘ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ്വ) അവരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ തങ്ങളുടെ സഖ്യഗോത്രത്തലവനായ സഅദ്ബ്നുമുആദിന്റെ വിധി അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ കീഴടങ്ങി. മദീനയിലെത്തിയ ഉടനെ ജൂതഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ തോറയിലെ നിയമം നടപ്പാക്കാനാണ് സഅദ്ബ്നു മുആദ് ആവശ്യപ്പെട്ടത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന തോറയുടെ കല്‍പനയിങ്ങനെയാണ്: "യുദ്ധ ത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കു മ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീക ളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവ സ്തുക്കളായി എടുത്തു കൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രു ക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചു കൊള്ളുക. ഈ ദേശ ക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാര മാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്.'(ആവര്‍ത്തനം 20:10 -16). ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാന്‍ സഅദ് വിധിച്ചു. പ്രസ്തുത വിധി നടപ്പിലാക്കിയ മുഹമ്മദ് നബി(സ്വ) ക്രൂരനാണെന്ന് വിമര്‍ശിക്കുന്നവര്‍ ഈ വിധി തോറയുടേതാണെന്ന വസ്തുതയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്യുന്നത്. ബനൂഖുറൈദക്കാര്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹക്കുറ്റത്തിന് അവരുടെ വേദഗ്രന്ഥം വിധിക്കുന്ന ശിക്ഷ നല്‍കിയത് ക്രൂരതയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. രാഷ്ട്രത്തിനെതിരെ കലാപങ്ങള്‍ നടത്തുകയും തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പാഠമാണ് ബനൂഖുറൈദാ സംഭവം നല്‍കുന്നത്.' (അവലംബം) ]

തുടരും.

2012 ജനുവരി 25, ബുധനാഴ്‌ച

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന മനുഷ്യവ്യക്തിത്വം പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ലോകചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വും അദ്ദേഹം തന്നെ എന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ട്, ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) എന്ന പുസ്തകത്തിലൂടെ നമ്മുക്ക് തെളിയിച്ചു തരികയും ചെയ്യുന്നു. അതിന്റെ സ്വാഭാവികമായ ഒരു പരിണതിമാത്രമാണ് എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും പ്രവാചകന്‍ മുഹമ്മദ് നബി തന്നെ. അദ്ദേഹത്തിന്റെ ജിവിതം മറ്റേത് നേതാവിനെക്കാളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സാമൂഹിക ജീവിതം മാത്രമല്ല, കുടുംബ ജീവിതവും. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഏടും സൂക്ഷമ വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. മതപരമായും രാഷ്ട്രീയമായും വിജയം വരിച്ച വ്യക്തിത്വം എന്നതാണ് മൈക്കല്‍ എച്ച് ഹാ‌ര്‍ട്ട് പ്രവാചകനില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. വിമര്‍ശനത്തിന്റെ മേഖലയും അതുകൊണ്ട് തന്നെ വിശാലമായിരിക്കും. പക്ഷെ വിമര്‍ശകരില്‍ പലരും അദ്ദേഹം ഒരു ഭരണാധികാരികൂടി ആയിരുന്നുവെന്ന വസ്തുത പലപ്പോഴും സൗകര്യപൂര്‍വം മറക്കാറുണ്ട്. പ്രത്യേകിച്ചും ആദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ വശം പരിചപ്പെടുത്തുമ്പോള്‍.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനെ ലോകത്തിനൊക്കെയും കാരുണ്യമായിട്ടാണ് പരാമ‌ര്‍ശിക്കുന്നത്. പക്ഷെ വിര്‍ശകരെന്ന ഇസ്ലാമിനെ ശത്രുതയോടെ കാണുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. അതിന് വേണ്ടി അവര്‍ പ്രവാചക ചരിത്രം പരതിയപ്പോള്‍ കണ്ട് കിട്ടിയതാണ് ബനൂഖുറൈള സംഭവം. കടുത്ത വഞ്ചനയും രാജ്യദ്രോഹകുറ്റവും ചെയ്തതിന്റെ പേരില്‍ ജൂതഗോത്രമായ ബനൂഖുറൈള എന്ന ജൂതഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് മുഴുവന്‍ വധശിക്ഷ നല്‍കേണ്ടി വന്നു. ഇതിനെയാണ് സാധാരണയായി നെറ്റിലെ ചര്‍ചയില്‍, 'ജൂതന്‍മാരെ വംശഹത്യനത്തിയ മുഹമ്മദിന് കാരുണ്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല' എന്ന് ഇസ്ലാം വിമര്‍ശകര്‍ പൊതുവെ പറഞ്ഞ് വരുന്നത്. അത് എത്ര പേരുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ ഭിന്നമായ അഭിപ്രായം ഉണ്ട് 600 നും 900 നും ഇടയിലാണ് എന്നാണ് ത്വബ് രി അഭിപ്രായപ്പെടുന്നത്.  ഈ സംഭവം വള്ളിപുള്ളിവിടാതെ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അത് എരുവും പുളിയും കൂട്ടി ഹൃദയസ്പൃക്കായി വിമര്‍ശകര്‍ അവതരിപ്പിക്കുകയും ചെയ്യും. സത്യത്തില്‍ എന്താണ് അവിടെ നടന്നത്. പ്രസ്തുത സംഭവത്തിന്റെ ന്യയമെന്താണ് എന്നത് എല്ലാവരും പഠിക്കേണ്ടതുണ്ട്. സത്യത്തിനോ നീതിക്കോ മനുഷ്യത്വത്തിനോ നിരക്കാത്ത ഒരു പ്രവൃത്തിയും പ്രവാചകന് ചെയ്യാവതല്ല. അപ്രകാരം ചെയ്യുന്ന പക്ഷം അദ്ദേഹത്തിന് പ്രവാചകനായിരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുകയില്ല.

എന്താണ്  സംഭവിച്ചത് എന്ന് നമ്മുക്ക് നോക്കാം. 'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

എന്തായിരുന്നു ഇത്തരം ഒരു നടപടിയിലേക്ക് നയിച്ച സന്ദര്‍ഭം എന്ന് വിശദമായി പഠിക്കുന്ന പക്ഷേ പ്രവാചകനെതിരെയുള്ള മറ്റേത് വിമര്‍ശനവും പോലെതന്നെ ഇതും ആവിയായി പോകുക മാത്രമല്ല നേരത്തെ മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റേതായി പരാമര്‍ശത്തിന് കൂടുതല്‍ തെളിവ് നല്‍കുകയും ചെയ്യുന്നു. (തുടരും)

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുസ്‌ലിംകളില്‍ ചിലരെ ദൈവനിഷേധികളാക്കുന്നത്

വളരെ വ്യക്തവും ശക്തവും ലളിതവുമായ ദൈവിക വിശ്വാസമുള്ള ദര്‍ശനമാണ് ഇസ്‌ലാം. യുക്തിവാദത്തിന്റെയും ദൈവനിഷേധപ്രസ്ഥാനത്തിന്റെയും അമരത്തെത്തുന്നവരില്‍ ഒരു വലിയ വിഭാഗം മുസ്‌ലിം നാമം ഉള്ളവരാണ്. അതിനാല്‍ മുസ്‌ലികള്‍ക്കും മുസ്‌ലിംകളെല്ലാത്തവര്‍ക്കും പൊതുവായുള്ള സംശയമാണ്. ഇവര്‍ എന്തുകൊണ്ട് യുക്തിവാദികളായി? എങ്ങനെ ഇസ്‌ലാമില്‍ നിന്ന് അകന്നു? (മറുചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ നില്‍കുന്നില്ല. ഇവര്‍ എന്നെങ്കിലും യഥാര്‍ത്ഥമുസ്‌ലിംകളായിരുന്നോ? എന്നിട്ടല്ലേ അകല്‍ചയും മാറ്റവും). നാം അവരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുകയുമാണ്. കേരളത്തിലെ പ്രമുഖരായ രണ്ട് മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ ഒന്നിച്ചവകാശപ്പെടുന്നത് ഖുര്‍ആനിലെ 33ാം അധ്യായമാണ് തങ്ങളെ യുക്തിവാദികളാക്കിയത് എന്നാണ്. അതിലേക്ക് കടക്കുന്നതിന് മുമ്പ്. അല്‍പം കൂടി കൃത്യമായി പറഞ്ഞ ഒരു സംഭവമാണ് ബനുഖുറൈള സംഭവം അത് ജബ്ബാര്‍ മാഷിന്റെ വാക്കുകളില്‍ വായിക്കുക. എന്നെ ഇസ്‌ലാമില്‍ നിന്നകറിയത് എന്ന പോസ്റ്റില്‍ നിന്നും ആദ്യത്തെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കി പൂര്‍ണമായി നല്‍കുകയാണ്.



'[ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-

“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.

യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‍, “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.

[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]

യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.

1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാ‍ത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.

2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.

3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.

ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.


യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെ‍ന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.

പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.

ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.

ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “‍നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”

ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി!]'

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review