ധാര്‍മികത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ധാര്‍മികത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 16, ഞായറാഴ്‌ച

തമിഴാ.. തമിഴാ.. കടവുള്‍ ഇല്ലൈ !?

['നാസ്തികത-ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു.']

['തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.']

2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന ലോകനാസ്തിക സമ്മേളനത്തിന്റെ വാര്‍ത്തയില്‍നിന്നാണ് മേല്‍ വരികള്‍ നല്‍കിയിട്ടുള്ളത്. താഴെപറയുന്ന വിഷയത്തില്‍ മൂന്ന് സെഷനുകളും സമ്മേളനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു. 

["നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.]

അതോടൊപ്പം മലപ്പുറത്ത് മതേതര കുടുംബോല്‍സവം എന്ന നാമത്തില്‍ നടന്നുകഴിഞ്ഞ യുക്തിവാദി കുടുംബ സംഗമത്തിലെ 'മാനവികതക്ക് മതമില്ലാത്ത ജീവന്‍ , മതമില്ലാത്ത സമൂഹം' എന്ന മുദ്രാവാക്യവും ശ്രദ്ധേയമാണ്. ലോകത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആശയങ്ങള്‍ തുറന്ന് പറയാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട് എന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ മാനവികതക്ക് വേണ്ടി മതമില്ലാത്ത ജീവനും സമൂഹവുമാണ് വേണ്ടത് എന്ന ഒരു വിഭാഗത്തിന്റെ വാദം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍ 'മനുഷ്യന്‍ സൃഷ്ടിച്ചതില്‍ വെച്ച് ഏറ്റവും നശീകരണ ശക്തിയുള്ള ആയുധമാണ് മതം' എന്ന് വലിയ ബാനര്‍ വെച്ച് ഭീകരതയുടെയും ഫാസിസത്തിന്റെയും പേര് പറഞ്ഞ് മതങ്ങളെ മതമൂല്യങ്ങളെ കടന്നാക്രമിക്കുമ്പോള്‍, എന്താണ് ഇവര്‍ കൊട്ടിഘോഷിച്ച് വീണ്ടും രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്ന നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത് എന്ന് ചര്‍ചചെയ്യപ്പെടേണ്ടതുണ്ട്

'നിര്‍മതയുഗം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ലോകചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ഈ കാലഘട്ടത്തെ അങ്ങനെ പറയാനാകില്ല. മുമ്പ് മതരഹിതമായ രാജ്യങ്ങള്‍ അല്‍പം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മതങ്ങളെയും ദൈത്തെയും സ്വീകരിച്ച കാഴ്ചയാണ് നാം റഷ്യയുടെ തകര്‍ച്ചയോടെ കണ്ടുകഴിഞ്ഞത്. ആ കാലഘട്ടത്തിന്റെ അവസാനം (1970 കളില്‍) പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായ നഈം സിദ്ദീഖി എഴുതുന്നു:

'മനുഷ്യന്‍ മുമ്പും സത്യത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട് ദൈവിക സന്‍മാര്‍ഗത്തില്‍നിന്ന വ്യതിചലിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശീയവും അന്തര്‍ദേശീയവുമായ ജീവിതതുറകളിലോരോന്നിനെയും ദൈവനിഷേധത്തിന്റെയും മതനിഷേധത്തിന്റെയും സദാചാരനിഷേധത്തിന്റെയും അടിത്തറകളില്‍ പണിതുയര്‍ത്താന്‍ മാത്രം ആസൂത്രിതമായും ശാസ്ത്രീയവുമായ തയ്യാറെടുപ്പുകളോടുകൂടിയും മനുഷ്യന്‍ വഴിതെറ്റിയത് ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരുന്നു. അതും ഒരു നഗരത്തിലോ രാജ്യത്തോ വന്‍കരയിലോ മാത്രമല്ല, ലോകത്തുടനീളം നിര്‍മതത്വ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ വ്യാപിച്ചതും ഇതാദ്യമായിരുന്നു. ഇന്ന് നിര്‍മതത്വം ഒരു യുഗസംസ്‌കാരത്തിന്റെ പ്രഭാവത്തോടെ നമ്മുടെ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്നു. അതെ നാമീ യുഗത്തെ നിര്‍മതയുഗം എന്ന് വിളിക്കുന്നു.' (ഉദ്ധരണം: ഇസ്‌ലാമും ഇതര പ്രസ്ഥാനങ്ങളും പേജ് 10,11)

ഈ യുഗപ്രഭാവം പിന്നീട് അതികം നീണ്ടുനിന്നില്ല. ലോകത്തെ മുഴുവന്‍ കയ്യിലെടുത്ത നിര്‍മതത്വം അതിന്റെ ആന്തരികബലഹീനതയും മാനവവിരുദ്ധമായ സിദ്ധാന്തവും മനുഷ്യമനസ്സിന് യോജിക്കാത്ത തത്വശാസ്ത്രവും കാരണമായി കാലയവനികക്ക് പിന്നിലേക്ക് പെട്ടെന്ന് വലിഞ്ഞു. അതിനെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതേതര കുടുമ്പോത്സവം എന്നക്കെയുള്ള ആകര്‍ഷണീയമായ പേരുകളില്‍ പുനരവതരിക്കപ്പെടുന്നത്. മതേതരത്വം എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഒരു മതത്തോടും പ്രത്യേക മമതയില്ലാതെ, എല്ലാമതങ്ങളെയും തുല്യമായി പരിഗണിക്കുന്ന വിഭാവനയാണ്. ഈ മനസികാവസ്ഥമുതലെടുത്താണ് ഇഷ്ടമില്ലാത്ത ചില വിഭാഗങ്ങളെ മതേതരവിരുദ്ധര്‍ എന്ന് പറയുന്നത്. എന്നാല്‍ നാസ്തികരുടെ മതേതരത്വം മതവിരുദ്ധത തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. മതവിരുദ്ധതക്കും നിര്‍മതത്വത്തിനും മനുഷ്യമനസ്സില്‍ സ്വീകാര്യത ലഭിക്കാന്‍ ഇത്തരം ചില മുഖം മൂടി ആവശ്യമാണ് എന്നത് ശ്രദ്ധേയമാണ്. 

മതത്തിന്റെ പ്രചാരത്തിനും പ്രചരണത്തിനും കാരണം ദൈവവിശ്വാസികള്‍ മനുഷ്യരില്‍ കുട്ടികളായിരിക്കെ അടിച്ചേല്‍പിച്ച ദൈവത്തോടുള്ള വിധേയത്വമാണ് എന്ന് യുക്തിവാദികള്‍ കൂടെകൂടെ പറയാറുണ്ട്. എന്നാല്‍ യുക്തിവാദികളുടെ സന്താനങ്ങളല്ലാം യുക്തിവാദികളായി വളരാത്തതെന്തേ എന്ന ചോദ്യത്തിന് ഞങ്ങള്‍ അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ വിടുന്നുവെന്നതാണ് ഉത്തരം ലഭിക്കാറുള്ളത്. സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല. ഇവിടെ ഒരു സെഷനിലെ ചര്‍ചാവിഷയം നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്നതാണ്. ചുരുക്കത്തില്‍ കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടരുതെന്നും മതവിരുദ്ധത കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ രക്ഷയില്ല എന്നും നാസ്തികര്‍ തിരിച്ചറിഞ്ഞുവോ?. അപ്പോള്‍ പിന്നെ മതത്തിന്റെ ഏറ്റവും വലിയ ദൂഷ്യമായി കാണുന്ന സ്വന്ത്രചിന്തക്കുള്ള കൂച്ചുവിലങ്ങ് സ്വയം സ്വീകരിക്കുകയാണോ?.

ഈ പശ്ചാതലത്തില്‍ 'നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത്' എന്ന വിഷയത്തില്‍ ഏതാനും ലേഖനങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ വായിക്കുക.

2010 ജൂൺ 9, ബുധനാഴ്‌ച

യുക്തിവാദികളുടെ ലൈംഗികസദാചാരം.

കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ ഇസ്‌ലാമും യുക്തിവാദവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് നാം ചര്‍ചചെയ്തത്. മതത്തിന്റെ ധാര്‍മിക സദാചാരത്തെക്കുറിച്ച് വിശദമായിത്തനെ നാം മന്സ്സിലാക്കി. അവസാന പോസ്റ്റില്‍ , കല്‍പിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു ദൈവം യുക്തിവാദികള്‍ക്കുംമുണ്ടെന്നാണ് ഞാന്‍ പറഞ്ഞുവെച്ചത്. എന്നാല്‍ യുക്തിവാദികള്‍ക്കെല്ലാം ഒരേ മതമല്ല. അതുകൊണ്ടുതന്നെ ഒരാളെ സംബന്ധിച്ചിടത്തോളം ശരിയായത് മറ്റൊരാള്‍ അംഗീകരിക്കണമെന്നുമില്ല. കേരള യുക്തിവാദി സംഘം തന്നെ രൂക്ഷമായ ഭിന്നിപ്പുകള്‍ നിലനില്‍ക്കുന്നു. ഓരോരുത്തര്‍ക്കും തോന്നിയത് പറയുന്നു. കുറച്ചാളുകള്‍ അതംഗീകരിക്കുന്നു. എങ്ങനെ നോക്കിയാലും തങ്ങള്‍ക്ക് അപ്പപ്പോള്‍ തോന്നുന്ന ധാര്‍മികതയിലാണ് പൊതുവെ യുക്തിവാദികള്‍ വിശ്വസിക്കുന്നത്. പലകാരണങ്ങളാല്‍ ഹൈന്ദവ ക്രൈസ്തവ മതവിഭാഗങ്ങില്‍ ജനിച്ചവരും മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചതിനാല്‍ പലപ്പോഴും തെറ്റായ സ്വാധീനത്താല്‍ ദൈവനിഷേധ പരമായ വിശ്വാസം സ്വീകരിച്ചവരും. യുക്തിവാദികളുമായി ബന്ധപ്പെടുത്തി വല്ലതും പറയുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും കേള്‍ക്കാതെ രോഷം കൊള്ളാറുണ്ട്.

'യുക്തിരേഖ' എന്ന യുക്തിവാദികളുടെ മാഗസിന്‍ നല്‍കുന്ന ഒരു സംസ്‌കാരമുണ്ട്. മതത്തിന്റെ ധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായി ആ സംസ്‌കാരത്തിലൂടെ കേരള ജനത ചലിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നോര്‍ത്തുനോക്കുന്നത് കൗതുകകരമായിരിക്കും. എന്നാല്‍ സമൂഹം അവരുടെ കാഴ്ചപ്പാടനുസരിച്ച് മാറാന്‍ പോകുന്നില്ല എന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും നല്ല ബോധ്യമുള്ളത് കൊണ്ട്  കാര്യമായി ആരും അത് വിഷയമാക്കാറില്ല. എന്നാല്‍ അതേ യുക്തിവാദികള്‍ പ്രവചാകന്റെ നിയമപ്രകാരമുള്ള ബഹുഭാര്യത്വത്തെയും ഇസ്‌ലാം അതിന്റെ അനുയായികള്‍ക്ക് നിബന്ധനകളോടെ നല്‍കിയ ബഹുഭാര്യത്വമെന്ന ഇളവും പരിഷ്‌കൃത ജനതയോടുള്ള വെല്ലുവിളിയായി വലിയവായില്‍ വിളിച്ചുകൂവുമ്പോള്‍ ചിലരെങ്കിലും താല്‍കാലികമായി വളരെ ഉന്നതമായ മനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ വാദിക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍ കുടുങ്ങാറുണ്ട്. അതേ തുടര്‍ന്ന് ചിലര്‍ തുടര്‍ന്ന് അത്തരം ചര്‍ചകളില്‍ പങ്കെടുക്കുകയും വാദിക്കുകയും ചെയ്യുന്നു. അവര്‍ ഭയപ്പെടുന്നത്, ബഹുഭാര്യത്വം അനുവദിക്കുന്നതിലൂടെ സപത്‌നിക്ക് നേരിടേണ്ടിവരുന്ന മാനസിക പ്രയാസമാണങ്കില്‍. ആ ചര്‍ചക്ക് തുടക്കമിടുന്നവര്‍ ഉദ്ദേശിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗികതക്ക് ഇസ്‌ലാം ഏര്‍പ്പെടുത്തുന്ന വിലക്കുകളെ തകര്‍ക്കുക എന്നത് മാത്രമാണ്.

സ്ഥിരമായി യുക്തിരേഖ വായിക്കുന്ന കൂട്ടത്തിലല്ല ഞാന്‍ ,  കാണുമ്പോള്‍ മറിച്ചുനോക്കാറുണ്ട് എന്ന് മാത്രം. മറിച്ചുനോക്കുമ്പോള്‍ വാങ്ങിവായിക്കണം എന്ന് തോന്നാറില്ലാത്തതിനാല്‍ വാങ്ങാറില്ല. ഇയ്യിടെ ആലിക്കോയ എന്ന സുഹൃത്ത് അയച്ചുതന്ന മെയിലില്‍ നേരത്തെ ഞാന്‍ പറഞ്ഞുവെച്ച പല കാര്യളുടെയും ഉദാഹരണങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ അവ എന്റെ വായനക്കാരുമായി പങ്കുവെക്കണം എന്ന് തോന്നി. ഇതുകൊണ്ട് കാര്യമായി ഞാന്‍ ഉദ്ദേശിക്കുന്നത്. യുക്തിവാദമെന്നാല്‍ യുക്തിപൂര്‍വം കാര്യങ്ങളെ മുഴുവന്‍ വിലയിരുത്തുന്നതിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ചവരെയാണ്. കേരളയുക്തിവാദി സംഘം അവതരിപ്പിക്കുന്ന യുക്തിവാദം ഒരു മതം തന്നെയാണ്. അതിന് ചില വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അത് ചില സംസ്‌കാരം നമ്മെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവനിഷേധവും മതങ്ങളിലുള്ള ചില ആചാരാനുഷ്ഠാനങ്ങളിലെ തരികിടകളിലെ ചില തുറന്ന് കാണിക്കലും മാറ്റിനിര്‍ത്തിയാല്‍ മറ്റുമതങ്ങളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. ദൈവത്തെ ആക്ഷേപിച്ചാല്‍ അവരുടെ വികാരം വ്രണപ്പെടില്ല എങ്കിലും ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച താനെന്ന ദൈവത്തെ പരിഹസിക്കുന്നു എന്ന് തോന്നിയാല്‍ മതി. അവരുടെ വികാരം വ്രണപ്പെടുക മാത്രമല്ല. അക്രമാസക്തരായി ചാടിപുറപ്പെടുക തന്നെ ചെയ്യും. മതങ്ങളാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം എന്ന് പറയുന്നവര്‍ തന്നെ മതമില്ലാത്തവര്‍ നടത്തുന്ന കിരാതമായ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. സഞ്ചാരി എന്ന ബോഗര്‍ തന്റെ ബ്ലോഗിലേക്കുള്ള ഒരു ലിങ്ക് നല്‍കുകയുണ്ടായി. വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ പ്രസ്തുത കമന്റ് ബോക്‌സില്‍നിന്ന് ഞാനത് നീക്കം ചെയ്തുവെങ്കിലും. ആ വ്യക്തിയുടെ അത് പറയാനുള്ള അവകാശത്തെ മാനിക്കുക മാത്രമല്ല. ആ വിഷയം ഇന്ത്യനേരിടുന്ന ഒരു പ്രശ്നമയിപോലും വേണ്ടവിധം പരിഗണിക്കാത്ത പുലി ബ്ലോഗരമാരുടെ നിസ്സങ്കതയി അത്ഭുതവും തോന്നുന്നു. മാവോയിസ്റ്റുകളുടെ ആക്രമണത്തെ യുക്തിവാദി ദൈവനിഷേധികളുടെ പ്രവര്‍ത്തനമായിട്ടാണതില്‍ വിലയിരുത്തിയിട്ടുള്ളത്. സാങ്കേതികമായി യുക്തിവാദികള്‍ക്കതിനോട് വിയോജിക്കാമെങ്കിലും. മതമില്ലാത്തവരും ഭീകരതയില്‍ മതവിശ്വാസികളെന്ന് പറയുന്നവരെക്കാള്‍ നൂറിരട്ടി മുന്നിലാണ് എന്ന ചരിത്രവസ്തുതക്ക് അടിവരയിടുന്നതാണ് അത്. എവിടെ സ്‌ഫോടനം നടന്നും മുസ്‌ലിംകള്‍ അപലപിക്കണം എന്ന് വാശിപിടിക്കുന്നവരും അതിനെതിരെ കാര്യമായി പ്രതികരിച്ചുകണ്ടില്ല. ആരുടെയും ദേശസ്‌നേഹം ഇളകിയില്ല. അത്രയും സൈനികര്‍ കൂട്ടത്തോടെ മരണപ്പെട്ട വല്ല സംഭവവും സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തുടര്‍ച്ചയായുണ്ടായ ആക്രമണം കാര്യമായ ചര്‍ചയില്ലാതെ ബ്ലോഗിലെങ്കിലും കെട്ടടങ്ങുന്നത് ആരുടെ താല്‍പര്യമാണ്.

വിഷയത്തിലേക്ക് തിരിച്ചുവരാം. യുക്തിരേഖ 99 സെപ്റ്റംബര്‍ ലക്കത്തിലെ (ഒന്ന്  രണ്ട്) പരാമര്‍ശമാണ് പോസ്റ്റിനാധാരം. ഇസ്‌ലാമിന്റെ ധാര്‍മികതയും സദാചാരവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച നടന്ന സ്ഥിതിക്ക് ഇനി യുക്തിവാദം മുന്നോട്ട് വെക്കുന്ന ധാര്‍മിക സദാചാരത്തിന്റെ മാതൃകകൂടി പരിശോധിച്ചില്ലെങ്കില്‍ എന്റെ ബ്ലോഗിന്റെ ടൈറ്റിലിനോടുള്ള നീതിയാകില്ല.

യുക്തിവാദികളുടെ ലൈംഗിക സദാചാരം:

ഇസ്‌ലാം മനുഷ്യനെ വ്യക്തമായി നിര്‍വചിക്കുകയും അവന്റെ ചുമതലകളും അവന്റെ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്തുകയും ചെയ്യുന്നു. അവന്റെ അവകാശങ്ങളും ബാധ്യതകളും പഠിപ്പിക്കുകയും, ധാര്‍മിക സദാചാരത്തിന് വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നാം കഴിഞ്ഞ പോസ്റ്റിലൂടെ മനസ്സിലാക്കി. എന്നാല്‍ ഇന്നോളം യുക്തിവാദം മനുഷ്യന് അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയതായി കാണുന്നില്ല. തങ്ങളുടെ ജഡികേഛകള്‍ക്കനുസരിച്ച് കാര്യങ്ങളെ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു പ്രവണത മാത്രമാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. കൂടെ അധാര്‍മകതയിലേക്ക് നയിക്കുന്ന ഇത്തരം ചില വിലയിരുത്തലുകളും. നിലവിലെ ധാര്‍മികതയെ എങ്ങനെയെങ്കിലും തകര്‍ക്കാനുള്ള ഉല്‍ബോധനങ്ങളും കഴിഞ്ഞാല്‍ ഒരു ദര്‍ശനമെന്ന നിലയിലോ ജീവിതരീതി എന്ന നിലയിലോ യുക്തിവാദത്തിന് ഒരു പ്രസക്തിയുമില്ല.

വിവാഹ പുര്‍വസംഭോഗവും ഗര്‍ഭഛിദ്രവും അനുവദനീയമാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. അതിനെതിരെ ശക്തമായി മതധര്‍മങ്ങളുടെ വിലക്കുകള്‍ ഉള്ളത് കാരണമാകാം നേരിട്ട് പറയാതെ ഒരന്വേഷണ രൂപത്തിലാണ് പ്രസ്തുത കാര്യങ്ങളെ ന്യായീകരിച്ചു തുടങ്ങുന്നത്. ആ ന്യായീകരണം മനുഷ്യനെ ഒരു മൃഗതലത്തില്‍ കാണുന്നവര്‍ക്ക് മാത്രമേ ആകര്‍ഷകമാകൂ എന്നത് വേറെ കാര്യം. സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് അവള്‍ വിവാഹിതയല്ലെങ്കിലും കന്യകയായും സന്താനമില്ലാതെയും തുടരണമെന്ന വാദം എന്നാണ് യുക്തിവാദിയുടെ നിരീക്ഷണം. ഒരോരുത്തര്‍ക്കും സ്വന്തം ശരീരത്തിന്‍മേല്‍ പരമാധികാരമുണ്ടെന്ന കാഴ്ചപ്പാടിലെ പിഴവാണ് ഇവിടെ യഥാര്‍ഥ വില്ലന്‍. അതേ പ്രകാരം ഗര്‍ഭഛിദ്രത്തിനും ന്യയീകരണം അതുതന്നെയാണ്. പ്രസവം വരെ ഗര്‍ഭസ്ഥശിശു ഗര്‍ഭിണിയുടെ ശരീരത്തിന്റെ ഭാഗം മാത്രമാണ് അതുകൊണ്ട് ഗര്‍ഭഛിദ്രം ഗുരുതരമായ ശിശുഹത്യയല്ല. തന്റെ ഉദരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും താന്‍ ഗര്‍ഭം ചുമക്കുന്നതുമായ ഗര്‍ഭം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും ഒരു സ്ത്രീക്ക് മാത്രമാണുള്ളത്. ഇത്രയും പറഞ്ഞിട്ട് ഒരു പ്രതിരോധമാണ്. അതിങ്ങനെ: 'ഏതൊരു സ്ത്രീക്കുമുള്ള ഈ മൗലികാവകാശം നിഷേധിക്കാന്‍ യാഥാസ്ഥിതിക സമൂഹം എപ്പോഴും ചാടിവീഴാറുണ്ട്.' മതവിശ്വാസികള്‍ തങ്ങളുടെ മതത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ള ബ്ലോഗില്‍ അഭിപ്രായം പറയുന്നത് ചാടിവീഴലായിട്ടാണല്ലോ ഇവിടെ വലിയ യുക്തിവാദി ബ്ലോഗര്‍മാര്‍ വരെ ലജ്ജയുമില്ലാതെ ജല്‍പിക്കുന്നത് ഓര്‍ത്തുപോകുന്നു.

യുക്തിരേഖ തുടരുന്നു: 'വിവാഹപുര്‍വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ഒരിക്കലും പാപമല്ല. അത് വ്യക്തികളുടെ ഒരു സ്വകാര്യ പ്രശ്‌നം മാത്രമാണ. സ്വകാര്യവും സുരക്ഷിതവുമായ ലൈംഗിക ബന്ധങ്ങില്‍ യാതൊരു കുറ്റബോധവും തോന്നേണ്ടതില്ല. യാഥാസ്ഥിതിക സദാചാര നിയമങ്ങളുടെ ഇരുമ്പുലക്കയുമെടുത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളെ സാമൂഹ്യ പ്രശ്‌നത്തിന്റെ തലത്തിലേക്ക് വളര്‍ത്തുന്ന മനോഭാവം ആരോഗ്യകരമല്ല. ആധുനിക സമൂഹത്തിന് നിരക്കുന്നതുമല്ല.'

എങ്ങനെയുണ്ട് യുക്തിവാദം?. വിവാഹപൂര്‍വ ലൈംഗികത പാപമല്ലെങ്കില്‍ പിന്നെ സ്വാകാര്യമാകണം എന്ന് പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല. ചില സമൂഹങ്ങളെങ്കിലും പരസ്യമായ ലൈംഗികതയുടെ തലത്തിലെത്തി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പണ്ട് ലൂത്തിന്റെ സമൂഹം ചെയ്തത് പോലെ. അപ്പോള്‍ പിന്നെ ഈ സ്വകാര്യത യഥാസ്ഥിതികതയുടെ ഇരുമ്പുലക്കയെ പേടിച്ചിട്ടാണോ എന്ന് ചോദിക്കാന്‍ തോന്നുന്നു. 'എന്തു ചെയ്യാം? ലൈംഗികകുറ്റ കൃത്യങ്ങള്‍ക്കൊരു പങ്കാളിവേണം' എന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്  അത്രയെങ്കിലും സാമൂഹികത അതിലുണ്ട് എന്നെങ്കിലും ഇവര്‍ അംഗീകരിക്കേണ്ടെ. ലൈംഗികത തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യമാണ് എന്ന കാഴ്ചപ്പാട് ഏത് യുക്തിക്കാണ് അംഗീകരിക്കാനാകുക. കുടുംബം തകര്‍ക്കുന്ന, വളര്‍ന്ന് വരുന്ന തലമുറകളെ വഴിയാധാരമാക്കുന്ന, മാതാപിതാ ബന്ധങ്ങളെ തകര്‍ക്കുന്ന, വൃദസദനങ്ങള്‍ പെരുകുകയും. നിലാരംബരായ ആളുകള്‍ ആത്മഹത്യയിലഭയം തേടേണ്ടിവരികയും ചെയ്യുന്ന, സംരക്ഷണം നഷ്ടപ്പെട്ട കുട്ടികള്‍ സാമൂഹ്യദ്രോഹികളായിമാറുന്ന, കുത്തഴിഞ്ഞ ലൈംഗികതയെ സാമൂഹ്യതലത്തിലേക്ക് ഉയര്‍ത്തുന്നത് ഗുരുതരമായ തെറ്റാണത്രെ.

വിവാഹപുര്‍വ ലൈംഗികതയെ മാത്രമല്ല യുക്തിവാദികള്‍ ന്യായീകരിക്കുന്നത്. അവിവാഹിതരായ അമ്മമാരെയും പരിഗണിക്കണം പോലും. അവരുടെ ഗര്‍ഭധാരണത്തെ അന്തസ്സുകെട്ട പ്രവര്‍ത്തിയായികാണുന്ന യാഥാസ്ഥിതിക സമൂഹ്യബോധവും മാറണമെത്ര. അപ്പോള്‍ മുകളില്‍ പറഞ്ഞ സുരക്ഷിതമായ എന്ന് പറഞ്ഞ നിബന്ധനയും ആവശ്യമില്ല എന്നര്‍ത്ഥം. ഇതിനാണ് പരിണാമം എന്ന് പറയുന്നത്. കാരണം ഇതെല്ലാം മനുഷ്യന്റെ മൗലികാവകാശമാണ് യുക്തിവാദി വീക്ഷണത്തില്‍. 'അതുകൊണ്ട് ഒരു സ്ത്രീക്ക് അവിവാഹിതയായി ജീവിക്കാനും അതേ സമയം തനിക്ക് ഇഷ്ടമുള്ള ഒരു പുരുഷനില്‍നിന്നും നേരിട്ടോ കൃത്രിമമാര്‍ഗത്താലോ ഗര്‍ഭം ധരിച്ച് തനിക്കൊപ്പം വളര്‍ത്താനുള്ള അവകാശമുണ്ട്.' (ആ സ്ത്രീക്ക് ആ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് കാരണം തനിച്ച് ജീവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍മേല്‍ ആര്‍ക്കാണ് കൈവെക്കാന്‍ അവകാശമുള്ളത് എന്ന് മറ്റൊരു യുക്തിവാദിക്ക് ചോദിക്കാമല്ലോ?). 'ഒരു പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച് അയാള്‍ക്ക് കീഴ്‌പെട്ട് അയാളുടെ ആജീവനാന്ത അടിമയായി ജീവിതം തുലക്കാന്‍ ഇഷ്ടപ്പെടാത്ത് സ്ത്രീകള്‍ക്ക് അവിവാഹിതയായ അമ്മയാകാന്‍ സ്വയം തീരുമാനം എടുക്കാവുന്നതാണ്.' (ബ്രാക്കറ്റിനകത്തുള്ളത് എന്റെ നിരീക്ഷണം)

'പഴയ സോവിയറ്റ് യുണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാര്‍ ഉണ്ടായിരുന്നു. പാശ്ചാത്യനാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹികമായ അംഗീകാരം നേടിയിട്ടുണ്ട്'. അതുകൊണ്ട് എത്രയും പെട്ടെന്ന് നമ്മുക്കും അവിടെയെത്തണമെന്ന് ചുരുക്കം. ലേഖനത്തിന്റെ അവസാനത്തില്‍ ഇങ്ങനെ പറയുന്നു: വിവാഹപൂര്‍വമായിട്ടുള്ളതും വിവാഹബാഹ്യമായിട്ടുള്ളതുമൊക്കയായി ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുലംഘിച്ചുതുടങ്ങിയാല്‍ ഗുരുതരമായ സമൂഹ്യപ്രശ്‌നമായി തീരുമെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ ഈ സ്വകാര്യതയുടെ അതിര് ലംഘിക്കാതെ നോക്കണം. അതങ്ങനെ എന്ന് പറയാത്തതിനാല്‍ നമ്മുക്കൂഹിക്കുകയേ നിവൃത്തിയുള്ളൂ. എന്നാലും നമ്മുടെ (ഇതെഴുതുന്നയാളുടെയും വായിക്കുന്നവരുടെയും കാര്യങ്ങള്‍ ഒത്തുപോകുന്നത് വരെ സ്വകാര്യത നഷ്ടപ്പെടില്ല എന്നായിരിക്കും ഉദ്ദേശിച്ചത്) അതെന്തായാലും നാം മുന്നോട്ട് പോകണം എന്നാണ് ലേഖകന്‍ സൂചിപ്പിക്കുന്നത്. ഇതിനുള്ള ഏക തടസ്സം യുക്തിവാദി കാണുന്നത്. അദ്ദേഹം തന്നെ പറയട്ടേ.

'മതയാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ തേര്‍വാഴ്ചനടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂ.' യുക്തിവാദി സൃഷ്ടിക്കാനുദ്ദേശിക്കുന്ന ആധുനികസമൂഹത്തിന്റെ പ്രത്യേകതകള്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാണല്ലോ. ഈ പോരാട്ടത്തിലാണ് ബൂലോകത്തും ചില യുക്തിവാദികള്‍ രാവുംപകലും അധ്വോനിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളാകട്ടെ ഇത്തരമൊരു ആധുനിക സമൂഹം നിലവില്‍ വരുമ്പോഴുള്ള പ്രത്യാഘാതമോര്‍ത്തും. തങ്ങളുടെ മൃഗീയവാസനകളെ പരമാവധി സംതൃപ്തമാക്കാനുള്ള പരമാവധി മാര്‍ഗതടസ്സം നീക്കുന്നതിനാണ് യുക്തിവാദികള്‍ തങ്ങളുടെ ഉറക്കൊഴിക്കുന്നതെങ്കില്‍, മനുഷ്യസമൂഹത്തെ അധാര്‍മികതയുടെ അര്‍ബുദം ഗ്രസിക്കരുതെന്ന് കരുതി ഞങ്ങളും ഉറക്കമൊഴിക്കുന്നു. അരാണ് മനുഷ്യപക്ഷത്തെന്നും ആരാണ് സ്വദേഹത്തിന്റെ സങ്കുചിത പൈശാചികതയുടെ പക്ഷത്തെന്നും തിരിച്ചറിയാന്‍ യുക്തിയുള്ളവര്‍ക്ക് യാതൊരു പ്രയാസവും മില്ല.
(ഇന്നേക്ക് ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെ അഭിപ്രായവും നിര്‍ദ്ദേശവും നല്‍കി സഹകരിച്ച എല്ലാവര്‍ക്കും നന്ദി. ഈ പോസ്റ്റ് എന്റെ വാര്‍ഷിക ഉപഹാരമായി സമര്‍പ്പിക്കുന്നു.)

2010 മേയ് 31, തിങ്കളാഴ്‌ച

യുക്തിവാദികളുടെ ദൈവം ആര് ?

ഇവിടെ പറയാന്‍ പോകുന്നത് ദൈവമില്ല എന്ന് വാദിക്കുന്ന ദൈവനിഷേധികളോട് അല്ല നിങ്ങള്‍ക്ക് ദൈവമുണ്ട് എന്ന് സമര്‍ഥിച്ച് അവരുമായി തര്‍ക്കിക്കാനല്ല. മറിച്ച് ഇസ്‌ലാമിക വീക്ഷണ പ്രകാരം ദൈവനിഷേധികള്‍ എന്ന വിഭാഗത്തില്‍ ഒരു ദൈവം കുടികൊള്ളുന്നുണ്ട് എന്ന് പറയാനാണ്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാവസ്തുവല്ല. മനുഷ്യനെ സൃഷ്ടിക്കുകയും അവന് വഴികാണിക്കുകയും ചെയ്ത ഒരു ദൈവമാണ്. മനുഷ്യന്‍ നിരുപാധികമായി അനുസരിക്കുന്നതാരെയാണോ അവരെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കുന്നതിന് തുല്ല്യമാണ്. കാരണം ഉപാദിയേതുമില്ലാത്ത അനുസരണവും കീഴ്‌പ്പെടലും അല്ലാഹുവിന്റെ നിയമത്തിന് മുന്നിലായിരിക്കണം. നാസ്തികരെ സംബന്ധിച്ച് പൂജിക്കപ്പെടുന്ന ഒരു ദൈവത്തെ മാത്രമേ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയൂ. എന്നാല്‍ അനുസരിക്കപ്പെടുന്ന ഒരു ദൈവം ഉണ്ടാവുക തന്നെ ചെയ്യും അതിനെ അയാല്‍ ദൈവമെന്ന് വിളിച്ചാലും ഇല്ലെങ്കിലും. നിയമനിര്‍മാണത്തിനുള്ള പരമാധികാരം യഥാര്‍ഥ പ്രപഞ്ചസൃഷ്ടാവല്ലാത്ത ദൈവത്തിന് കല്‍പ്പിച്ചരുളുന്നവര്‍ ബഹുദൈവത്വപരമായി ദൈവസങ്കല്‍പത്തിന് അറിയാതെ അടിപ്പെടുകയാണ്.

വിശുദ്ധഖുര്‍ആനിലെ രണ്ട് സൂക്തങ്ങളാണ് ഇതിന് തെളിവ്. ദേഹേഛയെ ഇലാഹാക്കിയവനെ നീ കണ്ടുവോ എന്ന ചോദ്യം ഇതിന് ഉദാഹരണമാണ്. സ്വന്തം ഇഛിക്കുന്നതാണ് അയാളുടെ ദൈവം. അല്ലങ്കില്‍ അയാള്‍ക്ക് തോന്നുന്നതാണ് അനുസരിക്കപ്പെടേണ്ട നിയമമായി അദ്ദേഹം സ്വീകരിക്കുന്നത്. തനിക്ക് നിയമം നിര്‍മിക്കാന്‍ മറ്റൊരു ദൈവമില്ലെന്നും എനിക്ക് ഞാന്‍ തോന്നിയതാണ് എന്റെ യുക്തി ആവശ്യപ്പെടുന്നതാണ് നിയമം എന്ന് പറയുന്നതിലൂടെ അദ്ദേഹം തന്റെ ഇഛയെ ദൈവമാക്കുന്നു.
( സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. - ഖുര്‍ആന്‍ 25:43-44) വിശുദ്ധഖുര്‍ആന്‍ ഇവരെ കാലികളോടുപമിക്കുന്നതില്‍ ഒരു തത്വമുണ്ട്.  കാലികള്‍ അവയ്ക് നല്‍കപ്പെട്ട ജഡികമായ ഇഛകള്‍ക്കനുസരിച്ചാണ് ജീവിക്കുന്നത് വിശക്കുമ്പോള്‍ ഭക്ഷിക്കണമെന്നും, ആവശ്യം നേരിടുമ്പോള്‍ ലൈംഗികതയിലേര്‍പ്പടണമെന്നുമേ അതിനറിയൂ. അവയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ധാര്‍മികതയുമില്ല. ഈ നിലവാരത്തിലേക്ക് മനുഷ്യന്‍ അധഃപതിക്കുകയാകും ഈ ചിന്താഗതി പുലര്‍ത്തുന്നവന്‍ ചെയ്യുന്നത്. സമൂഹത്തിലെ മാന്യത നിലനിര്‍ത്താന്‍ നിലനില്‍ക്കുന്ന മൂല്യങ്ങളെ പിന്തുടരുന്നവരും അതേ പ്രകാരം നാം മുമ്പ് വിവരിച്ച വിധം മനസ്സിലെ ദൈവദത്തമായ ധാര്‍മികബോധത്തെ കെടുത്തിക്കളയാത്തവരില്‍ നിലനില്‍ക്കുന്ന മാനുഷിക ഗുണങ്ങളും ഇല്ലാത്തവരിലൊഴികെ. ഇക്കാര്യത്തില്‍ ദൈവത്തെ കേവല പൂജക്കുള്ള ഉപാധിയാക്കുന്നവരും പെടും. അവര്‍ പൂജിക്കാനൊരു ദൈവത്തെ സ്വീകരിക്കുമ്പോള്‍. ജീവിതത്തിന്റെ വിവിധമേഖലയില്‍ അനുസരിക്കപ്പെടുന്ന ദൈവങ്ങളെ വേറെ നിര്‍മിക്കുന്നുണ്ട്. അവയ്ക് ദൈവം എന്ന പേര്‍ വിളിക്കുന്നുണ്ടോ ഇല്ലേ എന്നത് പ്രശ്‌നമല്ല.

ചിലര്‍
പണ്ഡിതന്മാരെയും പുരോഹിതരെയും  ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. (അവര്‍ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതുള്ള ദൈവങ്ങളായി വരിച്ചു. - ഖുര്‍ആന്‍ 9:31) മുമ്പു ക്രിസത്യാനിയായിരുന്ന അദിയ്യുബ്‌നു ഹാത്തിം എന്ന പ്രവാചക ശിഷ്യന് ഇത് പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല അദ്ദേഹം അതേകുറിച്ച് സംശയം ചോദിച്ചു. പ്രവാചകന്‍ വിശദീകരിച്ചു. അവരുടെ കൂട്ടത്തിലെ പണ്ഡിതന്‍മാരും പുരോഹിതന്‍മാരും ഒരു കാര്യം അനുവദനീയമാണെന്ന് പറഞ്ഞാല്‍ അത് അനുവദനീയമായും ഒരുകാര്യം നിഷിദ്ധമാണെന്ന് പറഞ്ഞാല്‍ അതു നിഷിദ്ധമായും നിങ്ങള്‍ അംഗീകരിക്കാറില്ലേ. അതുതന്നെയാണ് അവരെ ദൈവമാക്കലും അവര്‍ക്കുള്ള വഴിപ്പെടലും. ചുരുക്കത്തില്‍ പറഞ്ഞുവരുന്നത് നാസ്തികരിലും ഇസ്‌ലാമിക ദൃഷ്ട്യാ ഒരു ദൈവം കുടികൊള്ളുന്നുണ്ട്. അത് സ്വന്തത്തെ സത്യാസത്യത്തിനുള്ള മാനദണ്ഡമാക്കുക വഴി ഉണ്ടായിത്തീരുന്ന ദൈവമാണ്. അത് പൂജിക്കപ്പെടുന്നില്ല പക്ഷെ അതിന് വഴിപ്പെടുകയും വിധേയനാകുകയും ചെയ്യുന്നു.

ഒന്നുകൂടി വിശദമാക്കാം. ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്‍മാര്‍ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍ എനിക്കെന്റെ ബുദ്ധി മതി എന്ന് പറയുന്നതോടുകൂടി ദൈവത്തിന് സന്മാര്‍ഗ വിധികര്‍ത്താവ് എന്ന നിലയില്‍ നിഷേധിക്കുകയും സ്വന്തത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ദൈവം പൂര്‍ണമായോ ഭാഗികമായോ താന്‍തന്നെ എന്ന വിശ്വാസം. പൂര്‍ണമായി ദൈവം ചമയുന്നവര്‍ സാക്ഷാല്‍ ദൈവത്തെയും ഉപദൈവങ്ങളെയും നിഷേധിക്കുന്നു. തങ്ങളെത്തന്നെയോ തങ്ങളെപ്പോലുള്ള മറ്റുമനുഷ്യരെയോ ഭൗതിക ലോകത്ത് തങ്ങളുടെ വിധാതാക്കളായി ധരിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ വിശ്വാസം സമര്‍പ്പിക്കുന്നതാരിലായാലും അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുകയില്ല. നാസ്തികര്‍, യുക്തിവാദികള്‍ എന്നൊക്കെയാണവര്‍ സ്വയം വിളിക്കുക.

യുക്തിവാദികള്‍ എന്ന് പറയുന്ന നാസ്തികരില്‍ ചിലര്‍ ദൈവമുണ്ടെങ്കില്‍ ഉണ്ടായിക്കോട്ടെ പക്ഷെ മനുഷ്യനുമായി ആ ദൈവത്തിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന് കരുതുന്നവരാണ്. ചിലര്‍ സൃഷ്ടിപ്പ് ദൈവത്തിന് നല്‍കുന്നവരാണെങ്കിലും പ്രപഞ്ചത്തെ പരിപാലിക്കുകയോ ഭരിക്കുകയോ ഒന്നും ചെയ്യാത്ത ദൈവത്തെയാണ് സങ്കല്‍പിക്കുന്നത്. ഇവരിലാരും വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യന് എന്തെങ്കിലും പ്രത്യേകം നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി എന്ന് വിശ്വസിക്കാത്തതിനാല്‍ പ്രവാചകന്‍മാരെയോ അവരിലൂടെ ലഭ്യമായ മറ്റ് അദൃശ്യവിജ്ഞാനത്തിലോ വിശ്വസിക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ വിശ്വാസമര്‍പിച്ച വ്യക്തികളെ-സംഘങ്ങളെ-അവരുടെ സിദ്ധാന്തങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും ആത്യന്തിക ധര്‍മശാസനാധികാരം സൃഷ്ടികളില്‍ ആരോപിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ ബഹുദൈവവാദികളുടെ സ്ഥാനത്തെത്തുന്നത്. ചുരുക്കത്തില്‍ നിരീശ്വരവാദികള്‍  സൃഷ്ടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. ദേഹേഛയെ അവര്‍ സാന്‍മാര്‍ഗിക വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിര്‍ത്തി അതിനെ അനുസരിക്കുന്നു. അങ്ങനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നു. യുക്തിവാദികളുടെ ദൈവം  അവരുടെ ഇഛതന്നെ.

2010 മേയ് 13, വ്യാഴാഴ്‌ച

ഒളിക്യാമറയും സദാചാരവും


ഇസ്‌ലാമില്‍ നന്മതിന്‍മകള്‍ക്ക് വ്യക്തമായ മാനദണ്ഡമുള്ളത് പോലെ സദാചാരദുരാചാരങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡമുണ്ട്. ഏതെങ്കിലും വിശ്വാസികള്‍കള്‍ക്ക് നല്ലെതെന്ന് തോന്നുന്നത് നല്ല ആചാരമായി മാറുകയോ ഏതെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ദുരാചാരമായി തോന്നത് ദുരാചാരമായി അംഗീകരിക്കുകയോ അല്ല ഇസ്‌ലാം ചെയ്യുന്നത്. ചില കര്‍മങ്ങളില്‍  അത് സദാചാരമോ ദുരാചാരമോ എന്ന അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ പോലും അതിന് സ്വീകരിക്കുന്ന മാനദണ്ഡത്തിന്റെ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാറില്ല. അഥവാ ഉണ്ടെന്ന് വാദിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമുണ്ടായിരിക്കുന്നതുമല്ല.

ഈ പോസ്റ്റില്‍ ഞാന്‍ സദാചാരം എന്ന് പ്രയോഗിക്കുന്നത് നല്ല ആചാരം, സല്‍കര്‍മം എന്ന അര്‍ഥത്തിലാണ്. ആചാരങ്ങള്‍, മനുഷ്യന്റെ സകല കര്‍മങ്ങളെയും വിവക്ഷിക്കുന്നു. അതിന്റെ നല്ലതും ചീത്തയുമായ രണ്ട് വിഭാഗത്തെ യഥാക്രമം സദാചാരമെന്നും ദുരാചാരമെന്നും ഇവിടെ തരം തിരിക്കുന്നു. ഇസ്‌ലാമില്‍ എങ്ങനെയാണ് ഈ വിഭജനം സാധ്യമാകുന്നത് എന്നും സദാചാര പാലനത്തിന് അത് അവലംബിച്ച മാര്ഗങ്ങളുമാണ് ഈ പോസ്റ്റില്‍ ഞാന്‍ ചുരുക്കി വിവരിക്കാന്‍ ആഗ്രഹിക്കുന്നത്. എല്ലാ സദാചാരവും എല്ലാ ദുരാചാരവും ഒരേ നിലവാരത്തിലുള്ളതല്ല. അവ നിര്‍വഹിക്കുന്നതിലൂടെയുണ്ടാകുന്ന ഭൗതികവും പാരത്രികവുമായ പ്രതിഫലനങ്ങളാണ് അവയുടെ പദവി നിര്‍ണയിക്കുന്നത്. പാരത്രിക പ്രതികരണം മുഖ്യമായും അതിന്റെ ഭൗതികമായ പ്രതിഫലനത്തെ ആശ്രയിച്ചിരിക്കുന്നു. അതോടൊപ്പം അത് ചെയ്യുന്ന ആളുടെ ആ സമയത്തുള്ള ഉദ്ദേശ്യവും അതിന്റെ പാരത്രിക പ്രതിഫലനത്തെ ബാധിക്കുന്നു. പാരത്രിക പ്രതിഫലനം ദൈവികമായി സല്‍കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും ദുഷ്‌കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയുമാണ് ഉദ്ദേശിക്കുന്നത്. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം കര്‍മങ്ങളുടെ പാരത്രിക പ്രതഫലനം എന്ന ഭാഗത്തിന് പ്രസക്തിയില്ല. എങ്കിലും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ ഭാഗം അവഗണിക്കാന്‍ സാധ്യമല്ല.

മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അവന്‍ സല്‍കര്‍മം ചെയ്തുകൊണ്ട് സമാധാനപൂര്‍ണമായ ജീവിതം നയിക്കുക എന്നതാണ്. മറ്റുജീവികള്‍ക്കില്ലാത്ത ഒരു പ്രത്യേക അനുഗ്രഹം മനുഷ്യന്  ദൈവം നല്‍കിയിരിക്കുന്നു. മനുഷ്യനിലുള്ള ധാര്‍മിക(ദൈവിക)ബോധം (തഖ് വ). ആ ധാര്‍മികത വ്യക്തമാക്കുന്ന ദിവ്യവെളിപാട്. അവയെ വിശദീകരിച്ചു തരാന്‍ പ്രവാചകന്റെ നിയോഗം. എന്നിവയാണത്. ധര്‍മവും അധര്‍മവും വ്യവഛേദിച്ചറിയാനുള്ള കഴിവിലൂടെ അവന്‍ ശരിയായ ധര്‍മത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും അങ്ങനെ ഇഹത്തിലെ സല്‍കര്‍മങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും അതിന്റെ സദ്ഫലങ്ങള്‍ അവന് ലഭ്യമാകണമെന്നും ദൈവം താല്‍പര്യപ്പെടുന്നു. അതോടൊപ്പം അവന് തിന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാനും സാധിക്കും ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുതെന്നും അപ്രകാരം ചെയ്താല്‍ ആപത്തില്‍ പതിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇനി എങ്ങനെയാണ് ഇസ്‌ലാമില്‍ ഒരു കര്‍മം നല്ലതാകുന്നതും ചീത്തയാകുന്നതും എന്ന് നോക്കാം. ഒരു പ്രവര്‍ത്തിയില്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെയാണ് ഒരു കര്‍മം സല്‍കര്‍മമാകുന്നത്. അതിനെത്തന്നെയാണ് ഖുര്‍ആനിന്റെ സാങ്കേതിക ഭാഷയില്‍ ഇബാദത്ത് എന്നും പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് ഇപ്രകാരം ഇബാദത്ത് ചെയ്യാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. കര്‍മങ്ങളില്‍ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നതാണ് ഒരു കര്‍മത്തെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ നല്ല ആചാരമായി മാറ്റുന്നത്. ആരാധന എന്ന വാക്ക് പരിമിതമായ അര്‍ഥത്തില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതിനാല്‍ വഴിപ്പെടുക  എന്ന പ്രയോഗമാണ് ഇബാദത്ത് ചെയ്യുക എന്നതിന് കൂടുതല്‍ നല്ലത് എന്ന കാഴ്ചപ്പാടിനോടാണ് എനിക്ക് ആഭിമുഖ്യമുള്ളത്. ഒരു കര്‍മത്തില്‍ പ്രാര്‍ഥയുണ്ടാകുമ്പോഴാണ് പ്രസ്തുത കര്‍മം ആരാധനയായി മാറുന്നത് എന്ന വീക്ഷണം സൂക്ഷമല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരാള്‍ നിര്‍ദ്ദേശിക്കപ്പെടാത്ത ഒരു നമസ്‌കാരം പുതുതായി ഉണ്ടാക്കി അത് ഒരു ആരാധനയായി പരിഗണിക്കപ്പെടുമോ ഇല്ല. എന്തുകൊണ്ട്?. പ്രര്‍ഥനക്ക് അതില്‍ കുറവൊന്നുമില്ല. പക്ഷെ നമസ്‌കാരകാര്യത്തില്‍ ദൈവത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇനി ദൈവത്തിന് ഇബാദത്ത് ചെയ്യുക എന്നതിന് ദൈവത്തെ അനുസരിക്കുക എന്നര്‍ഥം നല്‍കിയാലും ദൈവത്തെ അരാധിക്കുക എന്നര്‍ഥം നല്‍കിയാലും ജീവിതത്തെ മുഴുവന്‍ സല്‍കര്‍മങ്ങളും അതില്‍ വരുന്നു എന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ ഒരു ആചാരം സദാചാരമാകുന്നത്, ആ കര്‍മം  ദൈവ ദൈവനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവന്റെ തൃപ്തിമാത്രം ആഗ്രഹിച്ച് നിര്‍വഹിക്കുമ്പോഴാണ്. മുസ്ലിംകളല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ദൈവനിഷേധികളെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്ത പരിഹാസ്യമായി തോന്നാം. കാരണം ജീവിതത്തില്‍ മനുഷ്യന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നു, അതിലൊക്കെ എന്ത് ദൈവനിര്‍ദ്ദേശം?. ദൈവമുണ്ടെന്ന് പറയുന്നവര്‍ പോലും സൃഷ്ടിക്കകയോ കല്‍പിക്കുകയോ ചെയ്യാത്ത ഒരു ദൈവമാണ് ഏറ്റവും സ്റ്റ്‌റാന്‍ഡേര്‍ഡ് കൂടിയ ദൈവം എന്ന് ധരിക്കുന്നവരാണ്. എന്നാല്‍ ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം സൃഷ്ടിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവമാണ്. ഓരോ കാര്യത്തിലും സത്യവും അസത്യവും നന്മയും തിന്മയും വേര്‍ത്തിരിച്ച് മനസ്സിലാക്കാന്‍ സഹായകമായ സത്യാസത്യവിവേചക(ഫുര്‍ഖാന്‍) ആയ വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ദൈവമാണ്.

മനുഷ്യന്‍ സദാചാരവും ദുരാചാരവും ചെയ്യാന്‍ കഴിയും മനുഷ്യന്റെ ഇഛ അവനെ ദുരാചാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ മനുഷ്യന് നല്‍കപ്പെട്ട തഖ് വ എന്ന ഗുണം അവന് നന്മയേതെന്ന് പെട്ടെന്ന് കണ്ടെത്താനുള്ള സൗകര്യം നല്‍കുന്നു. പക്ഷെ അത് മഹത്വത്തിന്റെ കര്‍മം എന്ന നിലക്ക് അല്‍പം പ്രയാസം ആവശ്യമായി വരും. തന്നെ തന്റെ സൃഷ്ടാവ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം അവനില്‍ നട്ടുപിടിപ്പിക്കേണ്ടതായി വരും. അങ്ങനെയായാല്‍ മനുഷ്യന്‍ കൂടുതല്‍ നല്ലകാര്യങ്ങള്‍ ചെയ്യും എന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരിക്കുന്നുവത്രേ. ബ്രൈറ്റ് തന്റെ നന്മയുടെ മനഃശാസ്ത്രം എന്ന പോസ്റ്റില്‍ ചില പരീക്ഷണങ്ങള്‍ എടുത്ത് പറയുന്നു അത് ഞാനിവിടെയും ക്വാട്ട് ചെയ്യാം.

'ഈ പരീക്ഷണം നോക്കൂ..പരീക്ഷണം നടത്തിയത് Melissa Bateson and colleagues (Newcastle University, UK.)സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കോഫി റൂമിലാണ് പരീക്ഷണം.ആളുകള്‍ കാപ്പി കുടിച്ചു പൈസ ഒരു honesty box ൽ നിക്ഷേപിക്കുകയാണ് പതിവ്.കാഷ്യറൊന്നും ഇല്ല .(വേണമെങ്കിൽ കാശു കൊടുക്കാതെ മുങ്ങാനും സാധിക്കും എന്നര്‍ത്ഥം.)എല്ലാ ആഴ്ചയും പുതിയ പ്രൈസ് ലിസ്റ്റ് പ്രദർശിപ്പിക്കും.സാധനങ്ങങ്ങളുടെ വിലയൊക്കെ ഒന്നുതന്നെ.ഒരു വ്യത്യാസം മാത്രം. ചില ആഴ്ചകളില്‍ ലിസ്റിന്റെ മുകളില്‍ ചില പുഷ്പങ്ങളുടെ ചിത്രമുണ്ടായിരിക്കും.ചില ആഴ്ചകളില്‍ ഒരു മനുഷ്യന്റെ കണ്ണുകളുടെ ചിത്രവും.ഫലം...കണ്ണുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം വര്‍ധിച്ചു.!! മേല്‍നോട്ടത്തിന് ഒരാള്‍ ,അതും ഒരു കണ്ണിന്റെ ചിത്രം മാത്രമാണെങ്കിൽ പോലും ആളുകള്‍ കൂടുതല്‍ സത്യസന്ധത കാണിക്കുന്നു എന്ന് അനുമാനിക്കാം.(മറ്റെന്തെങ്കിലുംവിശദീകരണം ആരെങ്കിലും കണ്ടുപിടിക്കുന്നതുവരെ,any way.) താടിയുള്ള അപ്പനെ മാത്രമല്ല അപ്പന്റെ ചിത്രത്തേപ്പോലും ആളുകള്‍ പേടിക്കും എന്ന് ഗുണപാഠം. :-) വേണമെങ്കില്‍ ഇതിനെ 'scare crow effect' എന്നു വിളിക്കാം.

തന്നെ ആരും കാണുന്നില്ലെന്ന വിചാരം കള്ളത്തരം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ രസകരമായ വേറൊരു പരീക്ഷണവുമുണ്ട്.ലിങ്ക് നോക്കുക.. 'Darkness 'encourages lying and crime'.അല്പം വെളിച്ചക്കുറവുള്ള മുറിയോ,കറുത്ത സൺ ഗ്ളാസ്സുകൾ ഉപയോഗിക്കുന്നതു പോലുമോ ആളുകളെ കള്ളം കാണിക്കാന്‍ പ്രേരിപ്പിക്കുമത്രേ!! ലിങ്കില്‍ നിന്ന്.... Researchers found that darkness makes people think we can get away with doing the wrong thing. They found that even wearing sunglasses made people feel they could get away with more because they assume others are unaware of what they are doing.പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് ഇതുകൊണ്ടയിരിക്കുമോ?:-)

പരീക്ഷണം വായിച്ചുവല്ലോ. ഒരു മുസ്ലിമിന് ഇതില്‍ പറഞ്ഞ പരീക്ഷണ റിസല്‍ട്ടിനോട് പുര്‍ണ യോജിപ്പായിരിക്കും. ഒരു കോഫി റൂമാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. സാധനങ്ങള്‍ ഉപയോഗിക്കാം കാശ് ഒരു പെട്ടിയില്‍ നിക്ഷേപിച്ചാല്‍മതി. ഏതാനും ആഴ്ചകളില്‍ ഇത് തുടര്‍ന്നു. പ്രൈസ് ലിസ്റ്റിന്റെ മുകളില്‍ ചില ആഴ്ചകളില്‍ ഒരു പൂവിന്റെ ചിത്രമാണങ്കില്‍ ചില ആഴ്ചകളില്‍ ഒരു കണ്ണിന്റെ ചിത്രമായിരിക്കും. വ്യത്യാസം പരിശോധിച്ചപ്പോള്‍ കണ്ണിന്റെ ചിത്രം വെച്ച ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം കൂടി. മനുഷ്യന്റെ ഈ പ്രത്യേകത ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്നു.  'കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവനും അഭിജ്ഞനുമല്ലോ.'(6:103).

ഇനി മറ്റൊരു പരീക്ഷണം നോക്കുക. പരീക്ഷണം നടക്കുന്നത് നമ്മുടെയൊക്കെ നാട്ടില്‍. വലിയ ഷോപ്പിംഗ് മാളുകളില്‍ ക്യാമറകള്‍ സ്ഥപിച്ചത് കണ്ടിരിക്കുമല്ലോ. ഇപ്പോള്‍ ചെറിയ തുണിക്കടകളിലും ജോലിക്കാരുടെയും ഉപഭോക്താക്കളുടെയും ചലനങ്ങള്‍ കൗണ്ടറിലിരുന്ന് നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥപിച്ചിട്ടുണ്ട്. അവയുടെ ഫലം അത്ഭുതാവഹമാണ് എന്ന് അവരോട് ചോദിച്ചാല്‍ മനസ്സിലാകും. തങ്ങളെ ബോസ് കണ്ടുകൊണ്ടിരിക്കുന്നു എന്ന ധാരണയില്‍ ജോലിക്കാര്‍ നന്നായി ജോലിചെയ്യുന്നു. അതൊടൊപ്പം മറ്റു മെച്ചങ്ങളും. പുറത്ത് ബാര്‍കോഡ് റീഡ് ചെയ്യുന്ന സെന്‍സര്‍ അലാറം ഉണ്ടെങ്കില്‍ മുഴുവന്‍ സാധനങ്ങള്‍ക്കു പണമടക്കാതെ ചെയ്യാതെ പുറത്ത് പോകാന്‍ ഉപഭോക്താക്കള്‍ ഭയപ്പെടും. ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നത്. ഇപ്രകാരം മനുഷ്യന്റെ പ്രത്യേകത മനസ്സിലാക്കി ദൈവം ചില നിര്‍ദ്ദേശങ്ങള്‍ വെച്ചുവെങ്കില്‍ അതിനെ പരിഹസിക്കുന്നതെന്തിന്. ഇനി അവിടെ മാന്യമായി ഇടപെട്ടുന്ന ആളുടെ പ്രവര്‍ത്തനങ്ങള്‍ നോട്ട് ചെയ്യുകയും അവര്‍ക്ക് പിന്നീട് തങ്ങളുടെ പെരുമാറ്റത്തിന്റെ മാന്യതയനുസരിച്ച് പിന്നീട് വമ്പിച്ച ഒരു പ്രതിഫലവും വാഗ്ദാനം ചെയ്തു എന്ന് വെക്കുക അതിനെ ആക്ഷേപിക്കേണ്ടതുണ്ടോ. അത്രയേ ഉള്ളൂ ദൈവം നല്‍കാമെന്നേറ്റ സ്വര്‍ഗത്തിന്റെ കാര്യത്തിലുമുള്ളത്. മനുഷ്യന്‍ തിന്മചെയ്യുന്നതിലൂടെ അവന്‍ സ്വന്തത്തിനും സമൂഹത്തിനും ധാരാളം മോശമായ പ്രത്യാഗാതമുണ്ടാകുന്നു. അതില്‍ നിന്നും അവനെ തടയാന്‍ ഇത്തരം ചില ബോധം അവന് നല്‍കുന്നു. അതാണ് ഇസ്‌ലാം ചെയ്യുന്നത് അതിനെയാണ് ദൈവനിഷേധികള്‍ പരിഹസിക്കുന്നത്. അതുകൊണ്ട് അടിക്കടി വിശുദ്ധഖുര്‍ആനില്‍ ദൈവം എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് എന്നും. സല്‍പ്രവര്‍ത്തനത്തിന് പ്രതിഫലം നല്‍കുന്നതിനെക്കുറിച്ചും ദുഷ് പ്രവര്‍ത്തനത്തിന് ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും ആവര്‍ത്തിക്കുന്നു. ഇഹലോകത്ത് ഇതിന് നല്ല ഒരു പ്രതികരണമുണ്ടെങ്കില്‍ അതംഗീകരിക്കുന്നതിന് ദൈവനിഷേധികള്‍ അസ്വസ്തമാകുന്നതെന്തിന്. അതേ പരീക്ഷണങ്ങള്‍ നല്‍കി അവയുടെ വില വ്യക്തമായ ബ്രൈറ്റിന്റെ വാക്കുകളില്‍ പരിഹാസമല്ലേ ഉള്ളത് അദ്ദേഹം പറയുന്നു:

'ആകാശത്തുള്ള ഒരു പോലീസുകാരന്‍ ഇല്ലാതെ നമുക്ക് മാന്യമായി പെരുമാറാന്‍ സാധിക്കില്ല എന്നുണ്ടോ?H.L.mencken പറഞ്ഞതുപോലെ ''People say we need religion,when what they really mean is we need police.''ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ?അങ്ങിനെയാണല്ലോ അവര്‍ തന്നെ സൂചിപ്പിക്കുന്നത്.'

അല്ല സുഹൃത്തേ, മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യപ്രകൃതിക്കിണങ്ങുന്ന ഒരു നിലപാട് സ്വീകരിച്ചതാണിവിടെ കാണുന്നത്. ആകാശത്ത് നമ്മെ വീക്ഷിക്കുകയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ റികോര്‍ഡ് ചെയ്ത് നമ്മെ പിന്നെ പിടികൂടുകയും ചെയ്യുന്ന ഒരു പോലീസുണ്ടെന്ന ബോധം നമ്മെ (മനുഷ്യനെ) നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന പരീക്ഷണത്തിന്റെ മുന്നോടിയായിട്ടല്ലേ താങ്കളിത് പറഞ്ഞത്. ആരും കാണില്ല എന്നുറപ്പുണ്ടെങ്കില്‍ ഞങ്ങള്‍ ആഭാസന്‍മാരാകുമോ എന്നതല്ല വിഷയം മനുഷ്യന്‍ അല്‍പം ആഭാസം കൂടുതല്‍ കാണിക്കും എന്നല്ലേ താങ്കള്‍ പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത്. 

ബ്രൈറ്റിന്റെ ലേഖനം വായിക്കാത്തവര്‍ക്ക് ഇവിടെ അല്‍പം കണ്‍ഫ്യൂഷന്‍ വരാം. അദ്ദേഹം ഇരിക്കുന്ന കൊമ്പ് മുറിക്കുകയല്ലേ എന്നും തോന്നാം. അതുകൊണ്ട് ഇവിടെ പറഞ്ഞ് അവസാനിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വാദത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാകും.അടുത്ത പരീക്ഷണമായ ബ്രൈറ്റിന്റെ തുരുപ്പുശീട്ട്. അദ്ദേഹം ആദ്യം പറയട്ടേ:

വേറൊരു രസകരമായ പഠനം കൂടി...പരീക്ഷണാര്‍ത്ഥിയോട് ചില ചോദ്യങ്ങക്ക് ഉത്തരം എഴുതാന്‍ ആവശ്യപ്പെടും.ശരിയുത്തരങ്ങള്‍ക്ക് ഓരോന്നിനും അല്‍പ്പം കാശും കൊടുക്കും.ഇതാണ് സെറ്റപ്പ്.ആളുകളെ മൂന്നു ഗ്രൂപ്പായി തിരിക്കും.ആദ്യത്തെ കൂട്ടര്‍ ഉത്തരകടലാസ് പരീക്ഷകനെ ഏല്‍പ്പിച്ച് അദേഹം കണക്ക് കൂട്ടുന്ന ശരിയുത്തരത്തിനുള്ള കാശും വാങ്ങി പോകും.ഇവരാണ് കണ്ട്രോള്‍ ഗ്രൂപ്പ്‌.രണ്ടാമത്തെ കൂട്ടര്‍ക്കു അവരുടെ ഉത്തരകടലാസ് പരീക്ഷകനെ കാണിക്കേണ്ട.ഉത്തരകടലസ്സു അവര്‍ക്ക് കൊണ്ട് പോകാം. സെല്‍ഫ്‌ റിപ്പോര്‍ട്ടിങ്ങ് ആണ് അവര്‍ക്ക്.എത്ര ഉത്തരം ശരിയായി എന്ന് സ്വയം കണക്കി കാശും വാങ്ങിപോകാം.വഞ്ചിക്കാന്‍ സാഹചര്യമുള്ള ഈ ഗ്രൂപ്പ്‌ ചെറിയ തോതില്‍ പറ്റിക്കും എന്ന് വേറെ പരീക്ഷണങ്ങള്‍ വഴി നേരത്തെ ചില പഠനങ്ങളുണ്ട്.so nothing new there. ഇവിടെ വ്യത്യാസം ഇവരോട് പരീക്ഷക്ക്‌ മുന്‍പ് അവര്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍ വായിച്ച പത്തു പുസ്തകങ്ങളുടെ പേരെഴുതാന്‍ പറയും.തുടര്‍ന്നു പരീക്ഷ നടത്തി സ്വയം മാര്‍ക്കിട്ടു കാശും വാങ്ങി പോകാം.മൂന്നാമത്തെ ഗ്രൂപ്പിന് പരീക്ഷക്ക്‌ മുന്‍പ് ബൈബിളിലെ പത്തു കല്പനകള്‍ അവര്‍ക്ക് ഓര്‍മ്മയുള്ള പോലെ എഴുതണം.അതിനുശേഷം പരീക്ഷ ,സ്വയം മാര്‍ക്കിടല്‍ ,കാശു വാങ്ങല്‍ ‍.2,3 ഗ്രൂപ്പുകള്‍ക്ക് വേണമെങ്കില്‍ കള്ളത്തരം കാട്ടാനുള്ള അവസരമുണ്ട് എന്ന് ശ്രദ്ധിക്കുക.ഇനി ഇതിന്റെ റിസള്‍ട്ട്‌ എന്തായിരിക്കും?

കണ്‍ട്രോള്‍ ഗ്രൂപ്പിന്റെ സ്ക്കോര്‍ 3.1.പറ്റിക്കാന്‍ സാഹചര്യമുള്ള,പരീക്ഷക്ക്‌ മുന്‍പ് പത്തു പുസ്തകങ്ങളുടെ പേരെഴുതിയ ഗ്രൂപ്പ്‌ 4.1.(about 33% more than the controlled group,which is actually expected.)അപ്പോള്‍ പത്തു കല്പനകള്‍ എഴുതിയ ഗ്രൂപ്പിന് ‍?The ten commandment group did not cheat at all.They scored 3.പരിശുദ്ധ ബൈബിളിനെ കുറിച്ചുള്ള ഓര്‍മ്മ പോലും ആളുകളെ സത്യസന്ധരാക്കുന്നു.അല്ലെ?perfect !!! ദൈവത്തിനും മതത്തിനും നൂറു മാര്‍ക്ക്‌!!പക്ഷേ ആണോ?Obviously it evoked the idea of honesty among them,but is that the whole story?

പത്തു കല്പനകള്‍ എഴുതാന്‍ ശ്രമിച്ചവര്‍ ആര്‍ക്കും തന്നെ പത്തെണ്ണവും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്കൊക്കെ ഒന്നോ രണ്ടോ മാത്രമെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ അവരുടെ സ്കോറും കൂടുതല്‍ എണ്ണം ഓര്‍മ്മിച്ചവരുടെ സ്കോറും തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിഞ്ഞില്ല.അപ്പോള്‍ മതബോധമായിരിക്കില്ല അവരെ കൂടുതല്‍ സത്യസന്ധരാക്കിയത്. അപ്പോള്‍ പിന്നെ എന്ത്?Probably a contemplation of a moral bench mark of some kind?
പരീക്ഷണം തീര്‍ന്നിട്ടില്ല.ഈ പരീക്ഷണവും പഴയതുപോലെ തന്നെ.പക്ഷേ പത്തു കല്പനകള്‍ക്ക് പകരം, ''I understand that this study falls under MIT honor system.''എന്ന വാചകം എഴുതി ഒപ്പിടുകയാണ് വേണ്ടത്.(പഠനം നടന്നത് MITയിലാണ്.) ഇത്തവണയും പരീക്ഷണ ഫലങ്ങള്‍ നേരത്തേതുപോലെ തന്നെയായിരുന്നു.മൂന്നാം ഗ്രൂപ്പുക്കാര്‍ കള്ളം കാണിച്ചില്ല.എന്തായിരിക്കും കാരണം?

''MIT honor system'' എന്നൊരു നിയമാവലിയൊന്നും ഇല്ലാത്തതുകൊണ്ട് ഇവര്‍ അതനുസരിച്ചാണ് പെരുമാറിയത് എന്ന് കരുതാനാവില്ല.So it seems that people cheat when they have a chance to do so.But once they begin thinking about honesty—whether by recalling the Ten Commandments or by signing a simple statement—they stop cheating completely.In other words,when we are removed from any benchmarks of ethical thought, we tend to stray into dishonesty. But if we are reminded of morality at the moment we are tempted, then we are much more likely to be honest.അതായത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണ്ട,ദൃഢപ്രതിജ്ഞയായാലും മതി എന്നര്‍ത്ഥം.(....if we are reminded of morality at the moment we are tempted....എന്നത് ശ്രദ്ധിക്കുക.നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്.)'

അപ്പോള്‍ അതാണ് കാര്യം. ആദ്യം നമ്മള്‍ ബൈബിളില്‍ നിന്നുള്ള 10 കല്‍പനകള്‍ എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആളുകള്‍ കൂടുതല്‍ സത്യസന്ധരായി കാണപ്പെട്ടത് ദൈവിക സ്വാധീനമായിരുന്നില്ല എന്ന് തെളിയിക്കുകയായിരുന്നു ബ്രൈറ്റ്. പിന്നെയോ അതേ റിസല്‍ട്ട് തന്നെയാണ് ഒരു ദൃഢപ്രതിജ്ഞയിലും പ്രതിഫലിച്ചത്. എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. എന്തൊക്കെയായാലും ആളുകള്‍ കൂടുതല്‍ സത്യസന്ധതകാണിച്ചു എന്നത് സത്യം. അപ്പോള്‍ ദൈവവിശ്വാസത്തോടൊപ്പം ഒരു ദൃഢപ്രതിജ്ഞയുമായാലോ. ഫലം കൂടുതല്‍ സമൂഹത്തിന് അനുകൂലമായിരിക്കും. ഇസ്‌ലാം ഇക്കാര്യത്തില്‍ ചെയ്യുന്നത് അതാണ്. പ്രവാചകന്‍ പറഞ്ഞു: കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യുക (ഇഹ്‌സാന്‍) എന്നാല്‍. നീദൈവത്തെ കണ്ടുകൊണ്ടിരിക്കുന്നു എന്ന വിധം കര്‍മങ്ങള്‍ ചെയ്യലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുവല്ലോ.

അതുകൊണ്ട് എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും. വിശുദ്ധഖുര്‍ആനില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10  മുസ്ലിംകളെ ഒരു പരീക്ഷണത്തിന് വിധേയമാക്കട്ടേ. ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് സാധനങ്ങളെടുത്ത് പ്രൈസ് ലിസ്റ്റില്‍ നോക്കി ആളില്ലാത്ത കൗണ്ടറില്‍ ഒരു തുറന്ന പെട്ടിയില്‍ കാശ് നിക്ഷേപിക്കണം എന്ന് വെക്കുക. അതില്‍ അവസാനത്തെ ആള്‍ കടന്ന് പോകമ്പോഴേക്ക് അവിടുന്നെടുത്ത് സാധനത്തിന്റെ മുഴുവന്‍ സംഖ്യയും ആ തുറന്ന പെട്ടിയില്‍ ഉണ്ടാകും. ഇത്തരമൊരു സമൂഹത്തിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. മുസ്‌ലിമായ ഒരാളും എന്റെ ഈ അവകാശവാദം അതിശയോക്തിപരമാണ് എന്ന് പറഞ്ഞ് തള്ളില്ലെന്നറിയാം. (അവസാനിക്കുന്നില്ല)

2010 മേയ് 7, വെള്ളിയാഴ്‌ച

തിന്മയുടെ മനഃശാസ്ത്രം.

(തിന്മയുടെ മനഃശാസ്ത്രമെന്ന പോസ്റ്റ് ധാര്‍മികതയുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ നാലാം ഭാഗമാണ്.)

മനുഷ്യനില്‍ ധാര്‍മികബോധമുണ്ടെന്നും അതിലൂടെ മനുഷ്യന് ധാര്‍മികനാകാന്‍ കഴിയുമെന്നും മനസ്സിലാക്കി. ആ ധാര്‍മികബോധമുള്ള മനുഷ്യന്‍ തന്നെയാണ് അധാര്‍മികനാകുന്നതും അതിന് കാരണമെന്തായിരിക്കും?. മനുഷ്യന്‍ ധാര്‍മികനാകാന്‍ ദൈവവിശ്വാസം വേണ്ട എന്നതാണ് നാസ്തികരുടെ വാദം. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അവന്‍ ധാര്‍മികനായിക്കൊള്ളും. പുറമെനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവന് ആവശ്യമില്ല. പിന്നെ ചിലരൊക്കെ അധാര്‍മികളാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് അവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും മനസ്സിലാകാന്‍ സാധിക്കുന്നത് ഇപ്രകാരമാണ്; മതവിശ്വാസികളായവര്‍ 1400 ഉം 2000 വും 4000 വും വര്‍ഷം മുമ്പുള്ള ധാര്‍മികത അംഗീകരിക്കുന്നവരാണ്. ആ ധാര്‍മികത അന്ന് മനുഷ്യന് യോജിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ അതെല്ലാം പഴഞ്ചനായി മാറുകയും പുതിയ ധാര്‍മികത രൂപം കൊള്ളുകയും ചെയ്തു. ഇപ്പോള്‍ ധാര്‍മികതയുള്ളവര്‍ ദൈവനിഷേധികളാണ്. മതവിശ്വാസികള്‍ പഴയ ധാര്‍മികത കൈകൊള്ളുന്നതിനാല്‍ അധാര്‍മികരാണ്. അപ്പോള്‍ നിരീശ്വരവാദികളില്‍ അധാര്‍മികരുണ്ടാകില്ലേ?. ഹേയ് ഇല്ലേ ഇല്ല. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പ്രചരിപ്പിക്കാനുമുള്ള നാസ്തികര്‍ക്കുള്ള ധാര്‍മികാവകാശം അംഗീകരിക്കുന്നു. എങ്കിലും ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ധാര്‍മികബോധം നല്‍കപ്പെട്ട മനുഷ്യരില്‍ അധികവും അധാര്‍മികരാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. കാരണം നേരത്തെ പറഞ്ഞവര്‍ സമൂഹത്തില്‍ മനോരോഗികളുടെ എണ്ണം കുറവാണെന്ന പോലെ ന്യൂനപക്ഷമാണ്. ഈ ന്യൂനാല്‍ ന്യൂനപക്ഷത്തെ വെച്ച് മനുഷ്യസമൂഹത്തെ അളക്കുക എന്നതിനേക്കാള്‍ വലിയ അന്തക്കേട് വെറെയില്ല.

മനുഷ്യന്‍ അധാര്‍മികനായി മാറാന്‍ , അല്ലെങ്കില്‍ തിന്മചെയ്യാന്‍  പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്. അവയില്‍ പലതും മാനസികമാണ്. അതുകൊണ്ട് ഞാനീ പോസ്റ്റിന് തിന്മയുടെ മനഃശാസ്ത്രം എന്ന പേരിടുന്നു. മെച്ചപ്പെട്ടത് ഉപേക്ഷിച്ച് മോശപ്പെട്ടത്  തിരഞ്ഞെടുക്കുന്നതിന് നാല് കാരണങ്ങളാണ് പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതനും  ചിന്തകനുമായ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി കാണുന്നത്.

1. സമയത്തിന്റെ വിലയറിയായ്ക

സമയമാണ് മനുഷ്യന്റെ യഥാര്‍ഥ സമ്പത്ത്. സമയം പാഴാക്കിയവന് സകലതും നഷ്ടപ്പെടും. ഓരോ നിമിഷത്തിലും ഓരോ കര്‍ത്തവ്യം ദൈവം നിശ്ചയിച്ചുതന്നിട്ടുണ്ട്. അത് സമയത്ത് നിര്‍വഹിക്കാതിരുന്നാല്‍ പിന്നീടൊരിക്കലും അത് നിര്‍വഹിക്കാന്‍ സാധ്യമല്ല. പിന്നീട് സാധ്യമാകുന്ന കര്‍മമാണെങ്കില്‍ തന്നെ തത്തുല്യമോ അതിനേക്കാള്‍ പ്രധാനപ്പെട്ടതോ ആയ മറ്റൊരു കര്‍ത്തവ്യം അവ നിര്‍വഹിക്കാന്‍ മാറ്റിവെക്കപ്പെടേണ്ടിവരുന്നു. ഇരുതല മൂര്‍ചയുള്ള ഒരു വാള് പോലെയാണ് സമയം അതിനെ ശരിയായ വിധം ഉപയോഗിച്ചില്ലെങ്കില്‍ ആ സമയം മനുഷ്യന് ശാപമായി മാറുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം സമയത്തെ എങ്ങനെ കൊല്ലണം എന്ന് ചിന്തിക്കുന്നത് സമയത്തിന്റെ മൂല്യം അറിയാത്തത് കൊണ്ടാണ്.

ഒരു യാത്രികന്റെ കയ്യില്‍ ഒരു കപ്പ് വെള്ളമാണുള്ളതെങ്കില്‍ അയാള്‍ അതിലെ ഓരോ തുള്ളിയും സൂക്ഷിച്ചേ ഉപയോഗിക്കൂ. നമ്മുക്ക് ലഭിച്ചിട്ടുള്ളത് ഒരൊറ്റജീവിതം മാത്രമാണ്. ഈ ജീവിതം കൊണ്ട് ഒന്നുകില്‍ ശാശ്വത വിജയം അല്ലെങ്കില്‍ പരാജയം ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വിജയം നേടാന്‍ അധ്വോനം ആവശ്യമാണ്. മനുഷ്യരിലധികവും നിസ്സാര ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജീവിതം തുലക്കുന്നു.

2. സ്വന്തം സ്ഥാനത്തെക്കുറിച്ച അജ്ഞത


ദൈവം തനിക്ക് നല്‍കിയ സ്ഥാനവും പദവിയും മനുഷ്യന്‍ മനസ്സിലാക്കുന്നതിലുള്ള വീഴ്ച ഏറ്റവും മോശമായത് തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണമാണ്. ഈ പ്രപഞ്ചമാസകലം പടച്ചത് മനുഷ്യന് വേണ്ടിയാണ്. അവനാകട്ടെ ഈ വസ്തുക്കള്‍ക്ക് ഒന്നിന് വേണ്ടിയും സൃഷ്ടിക്കപ്പെട്ടതല്ല. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന് അധീനമാക്കപ്പെട്ടിരിക്കുന്നു. അവനെ യാതൊന്നും അധീനപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ കഴിവുകളും യോഗ്യതകളും സങ്കല്‍പാതീതമാണ്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് അവനുള്ള സ്ഥാനം. പ്രതിനിധി സാക്ഷാല്‍ ഉടമസ്ഥനോ സ്വന്തം അധികാരം ഇഷ്ടം പോലെ വിനിയോഗിക്കുന്നവനോ അല്ല. ആരുടെ പ്രാധിനിധ്യം വഹിക്കുന്നുവോ അവന്റെ ഇഷ്ടാനിഷ്ടങ്ങളും അധികാരപരിധിയും പാലിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്. ഈ പദവിയെക്കുറിച്ച ബോധവും അതിന്റെ ഉന്നതിയിലേക്കുയരാനുള്ള കഴിവും യോഗ്യതകളും ദൈവം നല്‍കിയിരിക്കുന്നു. പ്രസ്തുത ബോധത്തെ അവന് സജീവമാക്കി നിലനിര്‍ത്തുകയോ നിര്‍ത്താതിരിക്കുകയോ ചെയ്യാം. അതവന്റെ വിവേചനാധികാരം നല്‍കപ്പെട്ട മേഖലയാണ്. തന്റെ പാത താന്‍ തന്നെ തിരഞ്ഞെടുക്കുക മനുഷ്യന് മാത്രം ദൈവം നല്‍കിയ ബഹുമതിയാണത്. ഈ ഉന്നത പദവിയെക്കുറിച്ച ബോധം നഷ്ടപ്പെടുകയും മനുഷ്യന്‍ കേവല ജീവികളിലൊന്നാണെന്ന് കരുതുകയും ജൈവികമായ ലക്ഷ്യം കേവല ശാരീരിക ഭോഗങ്ങളില്‍ ഒതുക്കുകയും ചെയ്യുന്നതിലൂടെ. അവന്‍ ഭൂമിയിലേക്ക് അമരുകയാണ്. പിന്നീട് അവന്റെ അവസ്ഥ ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു:

നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണ്ടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക.1 ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും.2 ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. (7:175-176)

3. അലസതയും അക്ഷമയും

ധര്‍മം വിട്ട് അധര്‍മം സ്വീകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പികുന്ന മറ്റൊരു കാരണം. അവനിലുള്ള അലസതയാണ്. ധര്‍മം അഥവാ നന്മ ഉയര്‍ന്നതും മഹത്വമാര്‍ന്നതുമാണ്. കഠിനാധ്വോനത്തിലൂടെ മഹത്വം നേടാന്‍ കഴിയൂ എന്നത് മഹത്വത്തിന്റെ ഒരു പ്രത്യേകതയാണ്. അധമകര്‍മങ്ങള്‍ എളുപ്പമായിരിക്കും. അവമുഖേന ശരീരത്തിന്റെ ചോദനകള്‍ക്ക് പെട്ടെന്ന് ശാന്തി ലഭിക്കും. അവയ്ക് വേണ്ടി കയറ്റം കേറെണ്ട. ഇറക്കം ഇറങ്ങുന്നത് പോലെ അയാസരഹിതം. അതിനാല്‍ ജനങ്ങളിലധികവും ധര്‍മം നന്മയാണെന്ന് ബോധമുള്ളതോടൊപ്പം അധര്‍മമാകുന്ന തിന്മ ചെയ്തുകൊണ്ടിരിക്കുന്നു. ഉന്നത ലക്ഷ്യങ്ങള്‍ക്ക് അധ്വോനം വേണ്ടിവരും ചില ഉദാഹരണങ്ങള്‍ പഠനത്തേക്കാള്‍ എളുപ്പം ആ സമയം ഉറങ്ങലാണ്. ആത്മനിയന്ത്രണത്തെക്കാള്‍ എളുപ്പം സേഛയെ അഴിച്ചുവിടലാണ്. ഒഴുക്കിനെതിരെ നീന്തുന്നതിനേക്കാള്‍ എളുപ്പം ഒഴുക്കിന് വിധേയമാകലാണ്.

മഹത്കര്‍മങ്ങളെ അപേക്ഷിച്ച് നീചകര്‍മങ്ങള്‍ക്ക് മനുഷ്യമനസ്സിനെ എളുപ്പം ആകര്‍ഷിക്കാന്‍ കഴിയും. അലസതയും അക്ഷമയും ഉള്ളവര്‍ തിന്‍മക്ക് എളുപ്പം വശംവദരാകുന്നു. നന്‍മ ചെയ്യാന്‍ അല്‍പം പ്രയാസമുണ്ട്. തിന്മചെയ്യാന്‍ മനുഷ്യന്റെ വികാരങ്ങള്‍ക്കൊത്ത് ശരീരത്തെ മേയാന്‍ അനവദിച്ചാല്‍ മാത്രം മതി. അതുകൊണ്ട് പ്രവാചകന്‍ പറഞ്ഞു. 'സ്വര്‍ഗം വെറുക്കപ്പെടുന്ന കാര്യങ്ങളാല്‍ വലയം ചെയ്തിരിക്കുന്നു. നരകമാകട്ടെ വികാരങ്ങള്‍ കൊണ്ടും.' സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ എണ്ണമറ്റ പ്രയാസങ്ങളോടും ദുരിതങ്ങളോടും ഏറ്റുമുട്ടി ജയിക്കേണ്ടതുണ്ട്. നരകത്തിലേക്കുള്ള മാര്‍ഗം വളരെ എളുപ്പമാണ് യാതൊരധ്വോനവും അയാള്‍ക്കാവശ്യമില്ല. ഇക്കാരണത്താലും മനുഷ്യനില്‍ അധികപേരും അധര്‍മികളായി മാറുന്നു.

4. അധമ പൂജകരുടെ ആധിക്യം.

മനുഷ്യന്‍ തിന്മ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം ലോകത്ത് അധമ പൂജകരുടെ ആധിക്യമാണ്. സഞ്ചാരികള്‍ നിറഞ്ഞ പാതയിലൂടെ യാത്രചെയ്യാന്‍ ആളുകള്‍ പോതുവെ ഇഷ്ടപ്പെടും. കൂടുതല്‍ പേര്‍ ചെയ്യുന്ന പ്രവര്‍ത്തികളോട് മനസ്സിന് താല്‍പര്യം കൂടും. കൂടുതല്‍ പേര്‍ ചെയ്യുന്നുവെന്നത് അത് ഉന്നതവും ഉത്കൃഷ്ടകരവുമാണെന്ന് വിധിക്കാനുള്ള തെളിവായി തീരുകയും ചെയ്യുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രബലമായി നിലനിന്ന തിന്‍മകള്‍ പകര്‍ചവ്യാധിപോലെ ആ കാലഘട്ടത്തിലെ മനുഷ്യരെ സ്വാധീനിക്കാന്‍ അതാണ് കാരണം. ആധുനിക കാലഘട്ടത്തില്‍ ചില ധാര്‍മികതകള്‍ അധാര്‍മികമാകുന്നതിനും മനുഷ്യചരിത്രം ഇന്നോളം കണ്ട അധാര്‍മിക വൃത്തികള്‍ ധാര്‍മികമായി തീരുന്നതിന്റെയും മനഃശാസ്ത്രം ഇതിലാണുള്ളത്. വിവാഹിതനായ ഒരാള്‍ തന്റെ ജീവതത്തില്‍ വിവാഹത്തിലൂടെ ഒരു സ്ത്രീയെക്കൂടി സ്വീകരിക്കുന്ന ബഹുഭാര്യത്വം അധാര്‍മികവും എന്നാല്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ ഭാര്യക്ക് പുറമെ എത്ര ലൈംഗിക പങ്കാളികളെ തേടുന്നത് ധാര്‍മികതക്ക് ഒരു കോട്ടവും വരുത്താത്ത കര്‍മമായി മാറുകയും ചെയ്യുന്നത് ഈ ഭൂരിപക്ഷ നിലപാടിലൂടെയാണ്. ഇതിന് മുമ്പിലത്തെ പോസ്റ്റില്‍ ബഹുഭാര്യത്വം അധര്‍മമായി ചൂണ്ടിക്കാണിച്ചവര്‍ പ്രധാനമായും തെളിവായി പറഞ്ഞത് എല്ലാ മതങ്ങളില്‍ പെട്ടവരും ഇപ്പോള്‍ അവ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ്.

ഇവിടെ മനുഷ്യന്‍ ധാര്‍മികബോധമെന്ന ദിവ്യാനുഗ്രഹവും ധാര്‍മികതയെക്കുറിച്ച ദൈവികമായ  വിശദീകരണവും ലഭിച്ചതിന് ശേഷം മതവിശ്വാസം ഉണ്ടെന്ന് പറയുന്നവരിലും ദൈവമില്ലെന്ന് വിശ്വസിക്കുന്നവരിലും പെട്ട ഭൂരിഭാഗം എന്തുകൊണ്ട്  തിന്മ ചെയ്യുന്നു എന്നതിന്റെ ഇസ്‌ലാമികമായ മറുപടിയാണ് പറഞ്ഞുകഴിഞ്ഞത്. (അവസാനിക്കുന്നില്ല).

2010 ഏപ്രിൽ 24, ശനിയാഴ്‌ച

പ്രവാചകനും ധാര്‍മികതയും

ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെയും എന്താണ് ധാര്‍മികത ?എന്ന പോസ്റ്റിന്റെയും തുടര്‍ചയാണിത്. കഴിഞ്ഞ പോസ്റ്റുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. അതിനാല്‍ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറയാന്‍ ദയവായി ആരും ശ്രമിക്കരുതെന്ന് ഉണര്‍ത്തുന്നു.  
മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിന്റെ ചര്‍ചയില്‍ ബ്ലോഗര്‍ രവി എന്റെ ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റ് വായിച്ച് നല്‍കിയ അഭിപ്രായം ഇവിടെ നല്‍കുന്നു. ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്ന് ധാര്‍മികതയും സദാചാരവും നാം വിശദീരിച്ചുകഴിഞ്ഞു, മറ്റു ജീവിതവീക്ഷണങ്ങള്‍ക്ക് ഈ കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അന്വേഷണമാണ് ഇതില്‍. അതോടൊപ്പം. അവര്‍ പ്രവാചകനിലും മുസ്‌ലിംകളിലും കാണുന്ന (ആരോപിക്കുന്ന) അധാര്‍മികതാവാദത്തിന്റെ അടിസ്ഥാനമെന്താണെന്നും ഈ പോസ്റ്റിലൂടെ നാം ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ നല്‍കിയ ഈ വിഷയങ്ങള്‍ മിക്കവരും വായനയിലൊതുക്കുന്നതാണ് കണ്ടത്. ചര്‍ചയില്‍ പങ്കെടുത്തവരാകട്ടെ, നല്‍കപ്പെട്ട വിഷയത്തില്‍ നിന്ന് വിട്ടകന്ന് അവരുടെ ഇനിയും തീരേണ്ട സംശയങ്ങളെ ആരോപണ രൂപത്തില്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് വിഷയത്തിന്റെ അടുത്തേക്ക് എത്തിനോക്കുക പോലും ചെയ്തത്.

ഇതില്‍ നിന്നൊക്കെ എനിക്ക് മനസ്സിലായത്. ദൈവനിഷേധികള്‍ എന്നറിയപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ സന്ദേഹത്തിലാണ്. എന്താണ് ധാര്‍മികതയെന്നോ അധാര്‍മികതയെന്നോ നിര്‍വചിക്കാന്‍ അവരുടെ പക്കല്‍ തെളിവൊന്നുമില്ല. ധാര്‍മികതയും സദാചാരത്തെയും ആചാരത്തെയും അനാചാരവുമൊക്കെ കൂട്ടിക്കുഴച്ച് വേര്‍ത്തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. രവിയുടെ കമന്റ് ഈ കാര്യം നിങ്ങളെയും ബോധ്യപ്പെടുത്തും. അദ്ദേഹത്തിന്റെ പ്രവാചകനെതിരെയുള്ള ആരോപണവും ഈ സംശയത്തില്‍ നിന്ന രൂപപ്പെട്ടതാണ്.    


[['ലതീഫിന്റെത് വ്യാഖ്യാനങ്ങളാണ്. മതക്കാര്‍ പറയുക മതവിശ്വാസികള്‍ക്കെ ധാര്മികതയുണ്ടാവൂ എന്നാണു. ധാര്‍മികതയുടെ മൊത്തക്കച്ചവടക്കാര്‍ മതക്കാരനല്ലോ? എന്താണ് ധാര്‍മികതയുടെ അര്‍ഥം? നല്ല കാര്യങ്ങള്‍ ചെയ്യല്‍ എന്ന് പറയാമെന്നു തോന്നുന്നു. മതക്കാര്‍ പറയും ധാര്‍മികമായ കാര്യങ്ങള്‍ ചെയ്‌താല്‍ സ്വര്‍ഗത്തില്‍ പോവും, അല്ലെങ്കില്‍ നരകത്തില്‍ യാതന അനുഭവിക്കേണ്ടി വരും. എന്താണ് നല്ല കാര്യങ്ങള്‍? എല്ലാ കാലത്തേക്കുമായി ഒരു ധാര്‍മികത ഉണ്ടോ? നബി ഒമ്പത് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തു എന്ന് പറയുന്നു അക്കാലത്ത് അത് അധാര്‍മികമായി എന്ന് ആരും പറഞ്ഞതായി അറിയില്ല. പക്ഷെ, ഇന്നാണെങ്കിലോ (നമ്മുടെ നാട്ടില്‍) ? ഉണ്ട തിന്നേണ്ടി വരില്ലേ? (നബിയെ പറ്റിയല്ല കേട്ടോ..കച്ചറ ആവേണ്ട) കണ്ണിനു കണ്ണ് കൈക്ക് കൈ എന്ന ശിക്ഷാരീതി ഇപ്പോഴും അറേബിയയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അത് അവിടെ ധാര്‍മികത ആണ്. എന്നാല്‍ ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ ഇത് നടക്കുമോ? അവര്‍ അത് അധാര്‍മികമായിട്ടാണ് കാണുന്നത്. കാലദേശങ്ങള്‍ക്കനുസരിച്ച് ധാര്‍മികതയുടെ അര്‍ഥം മാറും. ലത്തീഫ് എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും, ദൈവഭയം വേണം എങ്കിലേ ധാര്‍മികത നിലനില്ക്കു എന്നാണു മതക്കാരുടെ വാദം. നേരത്തെ റിച്ചാഡ് ഡോകിന്സിനെ ഉദ്ധരിച്ചു പറഞ്ഞത് പോലെ, ധാര്‍മികത ജനിതകമായി പരിണമിച്ചുണ്ടായതാണ് എന്നതാണ് ശരി. നിരീശ്വരവാദികള്‍ ധാര്‍മികമായി അധപ്പതിച്ചവരാന് എന്ന് പറയാമോ? ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ അള്ളാഹു മാത്രമേ ദൈവമായി ഉള്ളു എന്ന് വിശ്വസിക്കുന്നവരും ഹിന്ദുക്കളെപ്പോലുള്ളവരും തമ്മിലുള്ള വ്യത്യാസം കാണാതിരിക്കരുത്. ഹിന്ദുക്കള്‍ക്ക് ഒരു പാട് ദൈവങ്ങളുണ്ട്‌. അവരില്‍ പലരും ഇന്നത്തെ രീതിയില്‍ ചിന്തിച്ചാല്‍ അധാര്‍മികന്മാര്‍ ആണ്. ആ അധാര്മികന്മാര്‍ക്കെങ്ങിനെ മനുഷ്യരില്‍ ധാര്‍മികത ഉണ്ടാക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ ലത്തീഫ് എന്നോട് യോജിക്കുമെന്നു തോന്നുന്നു. അല്ലെങ്കില്‍ അന്യമത നിന്ദ ചെയ്യുന്നത് 'ധാര്‍മിക'മല്ല എന്ന് കരുതി മിണ്ടാതിരിക്കും അല്ലെ?']]

ധാര്‍മികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ഓരോ ദര്‍ശനത്തിനും, മതത്തിനും, മതവും ദര്‍ശനവുമില്ലാത്തവര്‍ക്കും അവരുടേതായ വ്യത്യസ്ഥ കാഴ്ചപ്പാടുകളും ഉണ്ടായിരിക്കും. ഇസ്‌ലാമിലെ ധാര്‍മികത എന്നാല്‍ എന്താണെന്ന് ഞാന്‍ വ്യക്തമാക്കുകയുണ്ടായി. അത് പ്രവാചകനിലൂടെ ദൈവം നല്‍കിയതാണ്. ഇവ മുന്നില്‍ വെച്ചാണ് ഇസ്‌ലാമില്‍  ഒരു പ്രവൃത്തി ധാര്‍മികതയാണോ അധാര്‍മികതയാണോ എന്ന് തീരുമാനിക്കുന്നത്. പ്രവാചകന്‍ ഈ പറയപ്പെട്ട ചട്ടക്കൂടില്‍ നിന്നാണ് ജീവിച്ചത്. ഖുര്‍ആന്‍ അന്ത്യദിനം വരെയുള്ള മാനവ സമൂഹത്തിന് തൃപ്തിപ്പെട്ട് നല്‍കിയ ധാര്‍മികസദാചാരമൂല്യങ്ങളും ഇതുതന്നെ. എങ്കിലും ഇതിന് പുറമെ മറ്റ് ധാര്‍മികമൂല്യങ്ങളെക്കുറിച്ച കാഴ്ചപ്പാട് ആര്‍ക്കുമുണ്ടാകാന്‍ പാടില്ലെന്നോ. അപ്രകാരം ഉണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പിച്ചുകൂടെന്നോ അതിനര്‍ഥമില്ല. പക്ഷെ ഏത് മതസമൂഹത്തെ എടുത്ത് പരിശോധിച്ചാലും, ഇവിടെ ധാര്‍മികതയായി പറഞ്ഞത് അത് അങ്ങനെയല്ലെന്ന് പറയാനോ ഇവിടെ അധാര്‍മികതയായി ചൂണ്ടിക്കാണിച്ചത് ഞങ്ങളുടെ കണക്കില്‍ അത് അധാര്മികതയാണെന്ന്  പറയാനോ (ഏതെങ്കിലും വ്യക്തികള്‍ തയ്യാറായാലും) സന്നദ്ധമാകുകയില്ല. കാരണം ധാര്‍മികത എന്നാല്‍ എല്ലാ മനുഷ്യനും അത് നല്ലതാണ് എന്ന് അംഗീരിക്കുന്ന കാര്യങ്ങളായിരിക്കും. മനുഷ്യന് നല്‍കപ്പെട്ട ധാര്‍മികബോധം അത് കണ്ടെത്തുക തന്നെ ചെയ്യും. എന്നാല്‍ അവ നിലനിര്‍ത്താനായി നിശ്ചയിക്കപ്പെട്ട സദാചാര നിയമങ്ങളില്‍ മാത്രമേ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയുള്ളൂ. 

വിവാഹത്തിലൂടെ ലൈംഗിക സദാചാരം പാലിക്കുക എന്ന തത്വം ഏതാണ്ടെല്ലാവരും അംഗീകരിക്കുമെങ്കിലും, ആ വിവാഹം ഒന്നില്‍ പരിമിതപ്പെടുത്തണോ അതല്ല ബഹുഭാര്യത്വമാകാമോ? ഇത്തരം ചോദ്യങ്ങള്‍ക്ക്  ധാര്‍മികതയുമായിട്ടല്ല ബന്ധം; മറിച്ച് സദാചാരത്തിന്റെ ആചരണവുമായിട്ടാണ്. വിവാഹ പ്രായം എത്രവേണം? അതിന് പരിധി നിശ്ചയിക്കേണ്ടതുണ്ടോ? ഇത്തരം കാര്യങ്ങളൊക്കെ സ്വന്തം വകയില്‍ അധാര്‍മികതയായി വ്യാഖ്യാനിച്ചാല്‍ അതംഗീകരിക്കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരല്ല. ഇസ്‌ലാമിന്റെ കണിഷമായ ധാര്‍മികവ്യവസ്ഥയനുസരിച്ച് ഒരു ദൈവനിഷേധി ചരിക്കണം എന്ന് വാശിപിടിക്കുന്നതിനേക്കാളെറെ അസാഗത്യമുണ്ട്, ഒരു ദൈവനിഷേധി തനിക്ക് തോന്നുന്നത് മുന്നില്‍ വെച്ച് പ്രവാചകനെയും ഇസ്‌ലാമിക നിയമങ്ങളെയും വിലയിരുത്താനും ആക്ഷേപിക്കാനും തുനിയുന്നതില്‍.

ഇവിടെ മറ്റേത് മതസ്ഥരേക്കാളും യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ദൈവനിഷേധികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ ഏര്‍പ്പെടുന്നത് ഈ വസ്തുത ഒട്ടും പരിഗണിക്കാതെയാണ്. അവര്‍ പറയുന്നത് മൊത്തത്തിലെടുത്താല്‍ തങ്ങളുടെ യുക്തിയില്‍ ഉള്‍കൊള്ളുന്ന ഒരു 'ഠ' വട്ടത്തിലായിരുന്നു പ്രവാചകന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് മാത്രമാണ്. തങ്ങളുടെ മനസ്സിലുള്ള ധാര്‍മികതയനുസരിച്ച് പ്രവര്‍ത്തികാത്തതിനാല്‍ അവര്‍ ക്രുദ്ധരാവുകയും അതിന്റെ പേരില്‍ കഠിനമായി ഭത്സിക്കുയും ചെയ്യുന്നു. മതത്തിന്റെ ധാര്‍മികമൂല്യമനസരിച്ച് പ്രവര്‍ത്തികാത്തവരെ താലിബാനികള്‍ കൈകാര്യം ചെയ്തിരുന്നു എന്ന പോലെ (അവര്‍ക്ക് അതിന് അധികാരം ഇസ്‌ലാമികമായി ഇല്ല) യുള്ള പ്രവര്‍ത്തനമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വിമര്‍ശനത്തിലും ഉള്ളത്.

പ്രവാചകന്‍ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന് ഏത് തത്വശാസ്ത്രത്തിന്‍രെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ പറയുന്ന ധാര്‍മികമൂല്യങ്ങള്‍ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്. നിങ്ങള്‍ കരുതുന്ന ഏത് ധാര്‍മികമൂല്യത്തിനാണ് അതിലൂടെ ക്ഷതം പറ്റിയത്. നിങ്ങള്‍ക്കങ്ങനെ ഒരു ധാര്‍മികമൂല്യമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനും അതിന് സന്നദ്ധമാകാത്തവരെ അക്ഷേപിക്കാനും നിങ്ങള്‍ക്കെന്ത് അവകാശം. പ്രവാചകന്‍ ജീവിചകാലഘട്ടത്തിലെ നിലവിലെ ധാര്‍മികസങ്കല്‍പമനുസരിച്ചോ ഇസ്‌ലാമിക ധാര്‍മികമൂല്യത്തിനോ ഒരു സ്ത്രീയെ അവള്‍ ഋതുമതിയായ ശേഷം ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് കുഴപ്പം സംഭവിക്കില്ല എന്ന് വരുകില്‍ മറ്റുള്ളവര്‍ക്ക് അതില്‍ ഇത്ര ഭത്സിക്കാന്‍മാത്രമുള്ള കാര്യമെന്തുണ്ട്.

ചിലര്‍ ഈ ചര്‍ചയില്‍ അടിമത്വമോചനം എന്തുകൊണ്ട പ്രവാചകന്‍ പൂര്‍ണമായി നടപ്പിലാക്കിയില്ല എന്ന് ചോദിക്കുകയുണ്ടായി വിശദമായി മറുപടി നല്‍കപ്പെട്ട വിഷയമാണെങ്കിലും മറ്റൊന്നുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അടിമയാക്കുമ്പോള്‍ ധാരാളം ധാര്‍മികമൂല്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നു എന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇസ്‌ലാം ഈ പ്രശ്‌നത്തോട് ഇടപെട്ടത്. ആ പ്രശ്‌നത്തില്‍ ഇസ്്‌ലാം എത്രയാണോ പ്രായോഗികമായി ചെയ്യാവുന്നത് അത്രയും ചെയ്തു.

ഒരുപാട് ദൈവങ്ങളെ ആരെങ്കിലും ആരാധിക്കുന്നത് ഒരു ധാര്‍മിക പ്രശ്‌നമായിട്ടല്ല ഇസ്‌ലാം കാണുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ഗവണ്‍മെന്റ് ആ നിലക്ക് അത് കൈകാര്യം ചെയ്യുകയുമില്ല. ബഹുദൈവത്വവും ത്രിത്വവും നിരീശ്വരത്വവും ആചരിക്കാന്‍ ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ ആചരിക്കാന്‍ അംഗീകാരമുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്കെതിരെ പ്രബോധനവും ബോധവല്‍കരണവും നടത്താനും വിശ്വാസിസമുഹത്തിന് ബാധ്യതയുണ്ട്. എന്നാല്‍ അതുപോലെയല്ല വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവ. അവയെല്ലാം അധാര്‍മികതയുടെ പരിധിയില്‍ വരുന്നതാണ്. അവയൊക്കെ കഴിഞ്ഞ പോസ്റ്റില്‍ പറയപ്പെട്ടപോലെ വ്യക്തിതലം മുതല്‍ ഭരണകൂടമടക്കം കല്‍പിക്കാനും വിലക്കാനും കടപ്പെട്ടിരിക്കുന്നു. വ്യക്തികള്‍ക്ക് ബോധനതലത്തിലെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമം മൂലവും ബലപ്രയോഗത്തിലൂടെ തടയേണ്ടതും ഭരണകൂടത്തിന്റെ ചുമതലയാണ്.

2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

എന്താണ് ധാര്‍മികത ?

(ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെ രണ്ടാഭാഗം.)

വിശുദ്ധഖുര്‍ആനില്‍ ധര്‍മം, അധര്‍മം എന്നതിന് സമാനമായ വാക്കുകള്‍ മഅ്‌റൂഫ്, മുന്‍കര്‍ എന്നീ പദങ്ങളാണ്. ഖുര്‍ആനിലെ പല പദങ്ങള്‍ക്കും തുല്യമായ മലയാള പദങ്ങളില്ലാത്തതുപോലെ മഅ്‌റൂഫ്, മുന്‍കര്‍ എന്നിവക്കും സമാനമായ പദങ്ങളില്ല. അതുകൊണ്ട് സന്ദര്‍ഭമനുസരിച്ച് മഅ്‌റൂഫ് എന്നതിന് നന്മ, ന്യായം, ധര്‍മം, നല്ലത് എന്നും. മുന്‍കര്‍ എന്നതിന് തിന്മ, അധര്‍മം, തിയ്യത് എന്നും മലയാള പരിഭാഷയില്‍ അര്‍ഥം നല്‍കിയിരിക്കുന്നു. മഅ്‌റൂഫ് എന്ന പദത്തിന്റെ വാക്കര്‍ഥം അറിയപ്പെട്ടത് എന്നാണ് 'നാട്ടുനടപ്പ്'നും ആ പദം തന്നെ പ്രയോഗിക്കുന്നു. എല്ലാമനുഷ്യരും അറിയുന്നതും മനുഷ്യപ്രകൃതി എല്ലാകാലത്തും നന്നായി കരുതുന്നതുമാണ് മഅ്‌റൂഫ് എന്നാല്‍ മുന്‍കര്‍ എന്നാല്‍ മറിച്ചും. അഥവാ എക്കാലത്തെയും ശുദ്ധമനുഷ്യപ്രകൃതി വെറുക്കുന്നവയാണവ.

ഇസ്‌ലാമില്‍ ഈ ധര്‍മത്തിന്റെ ശാസനക്കും അധര്‍മത്തിന്റെ വിലക്കിനും വമ്പിച്ചു പ്രധാന്യമുണ്ട്. പ്രവാചകന്റെ ചുമതലയില്‍ പെട്ടതായിരുന്നു അത്. വിശ്വാസികളെന്നനിലയിലും അവരില്‍ അര്‍പിതമായ ചുമത അതുതന്നെ. അവര്‍ക്ക് ഭരണാധികാരം ലഭിച്ചാല്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും അതാണ്. ഇനി വ്യക്തിയെന്ന നിലയിലും അതേ കര്‍മം നിര്‍വഹിക്കാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ പ്രസ്തുത സന്ദര്‍ഭങ്ങള്‍ കാണുക.

നബിയെന്ന നിലയില്‍:

'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.' (7:157)

സത്യവിശ്വാസികളെന്ന നിലയില്‍:
'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു.'  (9:71)

ഭരണകൂടങ്ങളെന്ന നിലയില്‍:
'നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നല്ലതു കല്‍പിക്കുകയും തിയ്യതു വിരോധിക്കുകയും ചെയ്യുന്ന വരത്രെ അവര്‍. സകല സംഗതികളുടെയും അന്തിമ പരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' (22:41)

വ്യക്തികളെന്ന നിലയില്‍ (ലുഖ്മാന്‍ പുത്രനെ ഉപദേശിക്കുന്നു.):
'മകനേ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.(31:17)

ഇതില്‍ നിന്നും വിശ്വാസികളുടെ ചുമതലയില്‍ പെട്ടതാണ് മഅ്‌റൂഫ് കല്‍പിക്കാലും മുന്‍കര്‍ വിലക്കലും എന്ന് മനസ്സിലാക്കാം. എന്താണ് മഅ്‌റൂഫ് എന്നതിനുള്ള മറുപടിയാണ് നമ്മുക്കിന് ആവശ്യം. ധര്‍മാധര്‍മ ബോധനം നല്‍കപ്പെട്ടവനാണ് മനുഷ്യന്‍ അതിനാല്‍ തന്നെ പൊതുവെ മനുഷ്യപ്രകൃതി നന്നായികാണുന്നതിനെ നമ്മുക്ക് മഅ്‌റൂഫ് എന്നതില്‍ ഉള്‍പ്പെടുത്താം. അവയേതൊക്കെയാണെന്ന് നോക്കാം:

സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.

ഇവയുടെ മറുവശമാണ് മുന്‍കര്‍ അഥവാ. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കം ഇതില്‍ എല്ലാധര്‍മവും എല്ലാ അധര്‍മവും ഒരേ നിലവാരത്തിലുള്ളതായിരിക്കുകയില്ല. അക്രമവും മടിയും അധര്‍മത്തില്‍ ഉള്‍പ്പെടുന്നു. ഇവ അവയുണ്ടാക്കുന്ന ദൂഷ്യങ്ങളില്‍ വലിയ അന്തരമുണ്ടായിരിക്കുമല്ലോ. അതേ പ്രകാരം തന്നെ ധര്‍മത്തിന്റെ കാര്യവും. ഇതുവരെ പറഞ്ഞത് ചില നാമങ്ങള്‍ മാത്രമാണ്. ഇവ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇവ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടണം. ഇതില്‍ ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ നമ്മുക്ക് സദാചാരം എന്ന് വിളിക്കാം. ഇവിടെ പറയപ്പെട്ട അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നും വിളിക്കാം.

ചുരുക്കത്തില്‍ സദാചാരം എന്നത് മുകളില്‍ പറയപ്പെട്ട ധര്‍മങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സല്‍പ്രവര്‍ത്തിയാണ്. അത് ധാനധര്‍മമാകാം, സഹായമാകാം, വിവാഹമാകാം, നല്ല അഭിവാദനമാകാം, ക്ഷമപാലിക്കുന്നതിലൂടെയാകാം, പുഞ്ചിരിവരെ ആകാം, ('
നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കല്‍ നിനക്ക് ധര്‍മമാണ്.'-മുഹമ്മദ് നബി) മതഗ്രന്ഥങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനവും പ്രേരണയും നല്‍കുന്നു. ആ പ്രേരണയുടെ ഭാഗമാണ്, അവ അനുഷ്ഠിക്കുന്നവര്‍ക്ക് പാരത്രികമായ പ്രതിഫലമുണ്ടെന്നുള്ള സന്തോഷവാര്‍ത്ത. അപ്രകാരം തന്നെ ദുരാചാരവും അധര്‍മവും അവ അധര്‍മമായിതീരുന്നത് മുകളില്‍ സൂചിപ്പിക്കപ്പെട്ട മുന്‍കര്‍ ആ പ്രവര്‍ത്തനത്തിലൂടെ ഉളവാകുന്നത് കൊണ്ടാണ്. കൊല, കളവ് നടത്തല്‍, വ്യഭിചാരം, ക്രൂരത എന്നീ പ്രവര്‍ത്തനങ്ങളിലൂടെ സംഭവിക്കുന്നു. കളവ് പറയുന്നതിലൂടെ ചിലപ്പോള്‍ അനീതിയും ചിലപ്പോള്‍ വഞ്ചനയും സംഭവിക്കാം. ഇങ്ങനെ ഒരു പ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ അധര്‍മങ്ങള്‍ സംഭവിക്കാം. മദ്യപാനം സ്വന്തം നിലയില്‍ ചിന്തിക്കുമ്പോള്‍ ഒരു അധര്‍മമായി തോന്നില്ലെങ്കിലും നാം മേല്‍ സൂചിപ്പിച്ച ഒട്ടേറെ അധര്‍മത്തിന് അത് കാരണമാകുന്നു. അതേ പ്രകാരം ധാര്‍മികമൂല്യങ്ങളില്‍ പലതിന്റെയും ലംഘനത്തിനും. വ്യഭിചാരവും അപ്രകാരം തന്നെ. അതില്‍ അക്രമവും സ്വാര്‍ഥതയും കുടിലതയും മൊക്കെ വരാം ആ നിലക്ക് അത് അധര്‍മവും. വിശ്വസ്തത, നീതി, വാഗദത്തപാലനം തുടങ്ങിയ ധാര്‍മികമൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ വിവാഹമെന്ന സദാചാരത്തിന്റെ ലംഘനം കൂടി അതിലുണ്ട്. അതിനാല്‍ ഇസ്‌ലാം ഒരു കൊടിയ പാപമായി കാണുന്നു. 

എന്താണ് പുണ്യം ചെയ്യാനും പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് മതങ്ങള്‍ ഉല്‍ബോധിപ്പിക്കുന്നത് എന്നറിയാമല്ലോ. എന്താണ് പുണ്യ (ബിര്‍റ്) പ്രവാചകന്‍ ഇങ്ങനെ ചുരുക്കി പറഞ്ഞു. പുണ്യമെന്നാല്‍ സല്‍സ്വഭാവമാണ്. പാപമെന്നാല്‍ നിനക്ക് മനസാക്ഷിക്കുത്തനുഭവപ്പെടുന്നതും ആളുകള്‍ അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്ന കാര്യമാണ്. എത്ര സംക്ഷിപ്തവും സൂക്ഷമവുമായ നിര്‍വചനം. നാം മനസ്സിലാക്കിയ ധാര്‍മികമൂല്യങ്ങളും അധാര്‍മികതയും വെച്ച് ഇവ നോക്കുക. ധാര്‍മികതയായി നാം എണ്ണിയതൊക്കെ സല്‍സ്വഭാവത്തില്‍ പെടുന്നതായി നമ്മുക്ക് കാണാം. അവ ചെയ്യുന്നതിലൂടെ മനസ്സിന് സന്തോഷം തോന്നുന്നു. അതേ സമയം പാപം ചെയ്യുമ്പോള്‍ നമ്മുടെ ധര്‍മബോധം ആദ്യമായി അതിനെതിരില്‍ പടവാളുയര്‍ത്തുന്നു. ആളുകളറിയുന്നതിന് അതിന്റെ കര്‍ത്താവ് വെറുക്കുന്നു. വലിയ ക്രൂരതചെയ്യുന്നവര്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കില്ല. അത്തരം ആളുകള്‍ പലപ്പോഴും ആത്മഹത്യയിലൂടെയാണ് ജീവിതം അവസാനിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ധാര്‍മികതയുടെ പ്രവര്‍ത്തനം ചെയ്തവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും വലിയ സന്തോഷം അനുഭവിക്കുന്നു. അവര്‍ ദൈവത്തെ മനസ്സിലാക്കുകയും ദൈവികമായ പ്രതിഫലം മരണശേഷം ആഗ്രഹിക്കുകയും ചെയ്തവരല്ലെങ്കില്‍ പോലും ഭൗതിക ലോകത്ത് വെച്ച് ലഭിക്കുന്ന സംതൃപ്തി അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.

നന്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും തിന്മചെയ്യാനുള്ള വിലക്കുകളും നല്‍കേണ്ടത് പുരോഹിതരോ, രാജ്യഭരണം നടത്തുന്നവരോ നേതാകളായി ചമയുന്നവരോ ആകരുതെന്നും സകലമനുഷ്യരെയും സൃഷ്ടിച്ച ദൈവമായിരിക്കണമെന്നും ഇസ്്‌ലാം നിഷ്‌കര്‍ശിക്കുന്നു. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമാക്കാനുള്ള പദ്ധതി ദൈവം സ്വീകരിച്ചിട്ടുണ്ട്. അതാണ് പ്രവാചകന്‍മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും. അവയിലൂടെ നല്‍കപ്പെട്ട തൗറാത്തും ഇന്‍ജീലുമടക്കം ധര്‍മാചരണങ്ങളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കാലാകാലങ്ങളില്‍ ഇവയില്‍ ക്ഷയം സംഭവിക്കുകയും അധര്‍മങ്ങളില്‍ ചിലത് ധര്‍മമായും തിരിച്ചും സംഭവിക്കാറുണ്ട്. ധര്‍മസംസ്ഥാപനാര്‍ഥം നിശ്ചയിക്കപ്പെട്ട പല ആചാരങ്ങളും വഴിതെറ്റുകയും അനാചാരമായി മാറുകയും ചെയ്യുമ്പോള്‍ ദൈവം പുതിയ പ്രവാചകനെയും പുതിയ വേദഗ്രന്ഥത്തെയും അയക്കുന്നു. അവയെ നിരാകരിക്കുന്നവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധര്‍മത്തില്‍ തൃപ്തരാകുകയും ചെയ്യുന്നു. പൂര്‍ണമായി ധാര്‍മികതയില്‍ നിന്ന് മുക്തമായ ഒരു സമൂഹം നിലനില്‍ക്കുകയില്ല. എന്നാല്‍ സമൂഹങ്ങള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ദൈവികനിയമമനുസരിക്കുമ്പോള്‍ സംഭവിക്കുന്നത് പുര്‍ണമായ അര്‍ഥത്തില്‍ ധാര്‍മിക പുലരുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുക എന്നതാണ്.

മുകളില്‍ ആചാരത്തെയും അനാചാരത്തെയും പരാമര്‍ശിക്കുകയുണ്ടായല്ലോ. എന്താണ് അവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം. ഒന്നാമതായി ധാര്‍മികമൂല്യങ്ങള്‍ തന്നെയാണ് അവയുടെ മാനദണ്ഡം. എന്നാല്‍ കൃത്യമായി അവമനസ്സിലാക്കിയെടുക്കുക മനുഷ്യനെ പ്രയാസമായതിനാല്‍ ദൈവം അവ നിര്‍ദ്ദേശിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് ദൈവനിര്‍ദ്ദേശമനുസരിച്ചുള്ള കര്‍മങ്ങളെ ആചാരമെന്നും. സ്വയം നിര്‍മിതമായ കാര്യങ്ങളെ അനാചാരമെന്നും പറയാം. മുസ്‌ലിംകള്‍ മറ്റുള്ളവരുടെ ആചാരങ്ങളെ അനാചാരമായി കരുതുന്നത് ഇപ്രകാരമാണ്. അതിനാല്‍ അവര്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് അത് ആചരിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കാന്‍ മുസ്ലിംകള്‍ പ്രതിജ്ഞാബദ്ധരാണ്. ആചാരങ്ങള്‍ മുഖ്യമായും ആരാധനകളുമായി ബന്ധപ്പെട്ടതാണ് എന്നുകൂടി ഓര്‍മിക്കുക. വ്യഭിചാരത്തെ അനാചാരമായിട്ടല്ല ആധാര്‍മകതയും സദാചാരലംഘനവുമായിട്ടുതന്നെ പരിഗണിക്കപ്പെടും.

മുകളില്‍ സൂചിപ്പിക്കപ്പെട്ട അധാര്‍മിക പ്രവര്‍ത്തികളില്‍ അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ബാധിക്കുന്നവയും സമൂഹത്തെ ബാധിക്കുന്നവയുമുണ്ട്. സമൂഹത്തെ ബാധിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും സ്വമേധയാ ധാര്‍മികനിയമങ്ങള്‍ക്ക് വിധേയമാകുമെന്നും ഒരു നാട്ടിലെ മനുഷ്യരെല്ലാം അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടെ പുര്‍ണമായും ധാര്‍മിക വിശുദ്ധികൈവരിക്കുമെന്ന സങ്കല്‍പം ഇസ്‌ലാമിനില്ല. അതിനാല്‍ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷിതത്വവും സമാധാനവും പരിഗണിച്ച് ശിക്ഷവിധിക്കും. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതും പ്രസംഗിക്കുന്നതും ശിക്ഷാര്‍ഹമാകുന്നത് അങ്ങനെയാണ്. ഒരു കരടിക്കോ നായക്കോ പാവയാകട്ടേ വളര്‍ത്തുമൃഗമാകട്ടേ മുഹമ്മദ് എന്ന പേരിടാന്‍ പാടില്ല എന്ന നിയമം ഇസ്‌ലാമിലില്ല. ഏതെങ്കിലും ഒരു കോളേജില്‍ ചോദ്യപ്പേപ്പറില്‍ നായിന്റെ മോനെ എന്ന് ആരെ വിളിച്ചാലും അവരെ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാമില്‍ വകുപ്പില്ല. പക്ഷെ ഈ നാട്ടിലെ നിയമം അത്തരം പ്രകോപനങ്ങളെ നിയന്ത്രിക്കാനുള്ള അതേ അധികാരം ഇസ്‌ലാമിക ഭരണകൂടത്തിനും വേണ്ടെന്ന് വെക്കാന്‍ കഴിയില്ല. അത്തരം നിയമങ്ങള്‍ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ചില പാശ്ചാത്യരാജ്യങ്ങളില്‍ ചിലമതങ്ങളെ അതില്‍ ഉള്‍പ്പെടുത്തുകയും ചില മതങ്ങളെ പുറത്ത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രം ഇക്കാര്യത്തില്‍ വിവേചനം കാണിക്കുകയില്ല.

ഇസ്‌ലാമിക രാജ്യം എന്ന കേള്‍ക്കുമ്പോള്‍ നിലവിലുള്ള സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മനസ്സിലേക്ക് വരിക. അപ്രകാരം കരുതുന്നവരെ കുറ്റം പറയുന്നില്ല. പക്ഷെ അവിടങ്ങളിലുള്ളത് രാജാധിപത്യഭരണമാണ്. ഏകാധിപത്യസ്വഭാവമുള്ള അത്തരം ഭരണകൂടങ്ങളുടെ ചെയ്തികളൊക്കെ ഇസ്‌ലാമിലേക്ക് വരവ് വെക്കുന്നത് ശരിയാവുകയില്ല. ഇസ്‌ലാമിക ഭരണം എന്ന് എന്നെ പോലുള്ളവര്‍ പറയുമ്പോള്‍ പ്രവാചകനും അനുചരന്‍മാരും കാണിച്ച് തന്ന ഒരു ഭരണസങ്കല്‍പമാണുള്ളത് എന്ന കൂട്ടത്തില്‍ ഓര്‍മിപ്പിക്കട്ടെ.

എന്താണ് ധാര്‍മികത എന്ന പോസ്റ്റ് ഇവിട അവസാനിപ്പിക്കുന്നതിന് മുമ്പ്, ഇക്കാര്യം വേ
ര്‍ത്തിരിച്ച് മനസ്സിലാക്കുന്നതില്‍ മുസ്‌ലിംകള്‍ പോലും ആശയക്കുഴപ്പത്തില്‍ പെടാറുണ്ട്. മഅ്‌റൂഫ് പറഞ്ഞ സൂക്തങ്ങളില്‍ തന്നെ നമസ്കാരവും സക്കാത്തും വേറെ പറഞ്ഞത് ശ്രദ്ധിക്കുക. അരാധനാകര്‍മങ്ങള്‍ വേറെത്തന്നെയാണ് എന്ന് ചുരുക്കം. ആ ആരാധനകള്‍ ധാര്‍മികതക്ക് സഹായമാകും എന്നകാര്യത്തില്‍ സംശയമില്ല. അതേ പ്രകാരം അധാര്‍മിക എന്നതിന് വിഗ്രഹപൂജ എന്നും അര്‍ഥമില്ല. അതുകൊണ്ട് ഇസ്‌ലാമിക ഭരണകൂടത്തോട് വിലക്കാനാവശ്യപ്പെട്ട അധര്‍മത്തില്‍ വിഗ്രഹപൂജയോ അവിശ്വാസമോ പെടുകയില്ല. ഇസ്്‌ലമിക ഭരണത്തിന്‍ കീഴിലും അവസുരക്ഷിതമായിരിക്കും. അവ നിരൂപണം ചെയ്യുന്നതും അതിലെ വസ്തുതകള്‍ തുറന്ന് കാണിക്കുന്നതും. ആളുകളെ ദൈവിക ദര്‍ശനത്തിലേക്ക് പ്രബോധനം ചെയ്യുന്നതുമെല്ലാം വെറെ വിഷയങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. 

ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ധാര്‍മികതയെ വ്യക്തമാക്കുകയായിരുന്നു ഇതുവരെ. സ്വാഭാവികമായും ദൈവനിഷേധികള്‍ ഇപ്പോഴും തിരുനക്കരെത്തന്നെയായിരിക്കും. അവര്‍ക്കിതില്‍ പറഞ്ഞ ഭൂരിഭാഗവും ഉള്‍കൊള്ളാന്‍ പ്രയാസം നേരിടും. അതുതന്നെയാണല്ലോ. ദൈവനിഷേധത്തിന്റെ ഏറ്റവും വലിയ കുഴപ്പവും. ദൈവികമാര്‍ഗദര്‍ശനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ജീവിതാന്ത്യം വരെ നട്ടം തിരിയാന്‍ വിധിക്കപ്പെട്ടവരാണവര്‍. ശാസ്ത്രത്തെ അവര്‍ മതത്തിന് പകരം വെക്കാന്‍ തന്ത്രപ്പെടുന്നു. അതിന്റെ ഭാഗമായിട്ട് വേണം ധാര്‍മികതക്ക് മതം വേണ്ട എന്ന അവരുടെ പ്രഖ്യാപനത്തെ കാണാ
ന്‍ ‍.

2010 ഏപ്രിൽ 18, ഞായറാഴ്‌ച

ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.

അതെ, ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട!!.  അത് വ്യക്തമാക്കുന്നതിന് മുമ്പ് ചില കാര്യങ്ങല്‍ ആമുഖമായി മനസ്സിലാക്കേണ്ടതുണ്ട്.  2010 ഫെബ്രുവരിയില്‍ ബ്രൈറ്റ് എന്ന പ്രദര്‍ശനനാമമുള്ള നാസ്തികനായ ബ്ലോഗര്‍  ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ? എന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു. ശ്രദ്ധേയമായ ഒരു ബ്ലോഗായിരുന്നു ഇത്. വിഷയത്തിന്റെ ഗാംഭീര്യം കൊണ്ടോ ചര്‍ചയില്‍ പങ്കെടുത്തവരുടെ ആധിക്യം കൊണ്ടോ അല്ല ശ്രദ്ധേയം എന്ന് പറഞ്ഞത്. മറിച്ച് മിക്ക യുക്തിവാദി ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗില്‍ സ്ഥിരമായ ഒരു ലിങ്ക് ആ പോസ്റ്റിലേക്ക് നല്‍കിയതായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്. മാത്രമല്ല തുടര്‍ന്ന് നടന്ന പല ചര്‍ചകളിലും പ്രസ്തുത പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ആവര്‍ത്തികുന്നതായി കണ്ടു. മനുഷ്യനിലെ ധാര്‍മികതക്ക് ദൈവവിശ്വാസം ആവശ്യമില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാല്‍ ഇനി മതത്തിന് അത്തരമൊരു പ്രസക്തിയില്ല എന്ന വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാം എന്നതാണ് ഈ പോസ്റ്റ് ദൈവനിഷേധികളായ യുക്തിവാദികള്‍ക്ക് നല്‍കിയ ആത്മവിശ്വാസം എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. പോസ്റ്റ് ഇട്ട ഉടനെ അത് വായിച്ചിരുന്നുവെങ്കിലും  പ്രത്യേകിച്ച് പുതുമയൊന്നും തോന്നാത്തതിനാല്‍ ഇടപെട്ടില്ല. പലസ്ഥലത്തും ദൈവവിശ്വാസികളുടെ അഭിപ്രായം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധാര്‍മികതയുള്ള മനുഷ്യനാകാന്‍ ദൈവവിശ്വാസം ആവശ്യമില്ല. എന്ന കാഴ്ചപ്പാടിനോട് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാരും പോസ്റ്റിട്ട് പ്രതികരിച്ചതായി കണ്ടില്ല. ഇപ്പോഴും എന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ചയിലടക്കം പ്രസ്തുത വാദം പലവിധത്തില്‍ അലയടിക്കുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് എന്റെ അഭിപ്രായം പറയേണ്ടതുണ്ടെന്ന് തോന്നി. അതില്‍നിന്നാണ് ഈ പോസ്റ്റ് പിറക്കുന്നത്.

നമ്മുക്ക് ബ്രൈറ്റിന്റെ വാദം പരിശോധിക്കാം:
 Marc Hauser അദ്ദേഹത്തിന്റെ Moral Minds:How nature designed our universal sense of right and wrong  എന്ന  പുസ്തകത്തില്‍ പരാമര്‍ശിച്ച ഒരു ഏതാനും ചിന്താ പരീക്ഷണങ്ങള്‍ (Thought experiments)നല്‍കി കൊണ്ടാണ് അദ്ദേഹം തന്നെ വാദം ആരംഭിക്കുന്നത്. പരീക്ഷണം ഇതാണ്.
നിങ്ങള്‍ ഒരു റെയില്‍വേ ട്രാക്കിന് മുകളിലുള്ള ഒരു പാലത്തില്‍ നിൽക്കുന്നു.ട്രാക്കിലൂടെ ഒരു ട്രോളി നിയന്ത്രണം വിട്ടു ഓടി വരുന്നുണ്ട്.അല്പം ദൂരെ അഞ്ചുപേര്‍ ട്രാക്കില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ ട്രോളി കാണുന്നില്ല.അഞ്ചുപേരും ട്രോളിയിടിച്ച് തീര്‍ച്ചയായും മരണപ്പെടും. നിങ്ങൾക്ക് വേണമെങ്കില്‍ ഒരു സ്വിച്ച് ഉപയോഗിച്ച് ട്രോളിയെ മറ്റൊരു സൈഡ് ട്രാക്കിലേക്ക് തിരിച്ചു വിടാം. പക്ഷേ ആ ട്രാക്കില്‍ ഒരാള്‍ പണി ചെയ്യുന്നുണ്ട്. അയാള്‍ തീര്‍ച്ചയായും മരിക്കും. നിങ്ങൾക്ക് ഒന്നുകില്‍ സ്വിച്ച് ഉപയോഗിക്കാതിരിക്കാം, അപ്പോള്‍ അഞ്ചുപേര്‍ മരിക്കും. അല്ലെങ്കില്‍ സ്വിച്ച് ഉപയോഗിക്കാം അപ്പോള്‍ ഒരാള്‍ മരിക്കും. നിങ്ങള്‍ എന്തു ചെയ്യും? സ്വിച്ചുപയോഗിച്ചു ഒരാളെ കൊലക്ക് കൊടുത്തു അഞ്ചുപേരെ രക്ഷിക്കുമോ? അതോ സ്വിച്ച് ഉപയോഗിക്കാതിരിക്കുമോ? തീരുമാനം എന്തായാലും എന്തായിരിക്കും ന്യായീകരണം?
ഇനി വേറൊരു ചിന്താപരീക്ഷണം. മുൻപത്തേപ്പോലെ നിങ്ങള്‍ ട്രാക്കിനു മുകളിലുള്ള പാലത്തില്‍ നില്‍ക്കുന്നു. ട്രോളി വരുന്നു. ഇത്തവണ ട്രോളി നിര്‍ത്താന്‍ സ്വിച്ചൊന്നുമില്ല. പക്ഷേ ട്രാക്കിലേക്ക് ഒരു ഭാരമുള്ള വസ്തു ഇട്ടാല്‍ ട്രോളി തടഞ്ഞു നിര്‍ത്താം. ആകെയുള്ള ഭാരമുള്ള വസ്തു പാലത്തിൽ നിന്ന് അസ്തമയം ആസ്വദിക്കുന്ന ഒരു തടിയനാണ്. അയാളെ ട്രാക്കിലേക്ക് തള്ളിയിട്ടാല്‍ കാര്യം നടക്കും.നിങ്ങള്‍ അത് ചെയ്യുമോ? എന്തായിരിക്കും ന്യായീകരണം?
നൂറോളം രാജ്യങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഒരു ഇന്റര്‍നെറ്റ്‌ സർവ്വേ ഫലം ഇതായിരുന്നു:
എല്ലാ ഭൂഖണ്ഡങ്ങളിലേയും ആണുങ്ങളും,പെണ്ണുങ്ങളും, കറുത്തവരും, വെളുത്തവരും, കുട്ടികളും, വയസ്സന്മാരും, നിരീശ്വരവാദികളും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലിംകളും, ജൂതന്മാരും, നിരക്ഷരും, വിദ്യാസമ്പന്നരും എല്ലാം ഒരേ അഭിപ്രയമാണ് പറഞ്ഞത്. ഏകദേശം തൊണ്ണൂറു ശതമാനം പേരും ആദ്യത്തെ സംഭവത്തില്‍ ട്രോളി വഴിതിരിച്ചു വിടുന്നത് നിർബന്ധമല്ലെങ്കിൽ പോലും അനുവദനീയമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. രണ്ടാമത്തെ സംഭവത്തില്‍ ഏതാണ്ട് ആരും തന്നെ തടിയനെ ഉപയോഗിച്ച് ട്രോളി നിര്‍ത്തുന്നതിനെ അനുകൂലിച്ചില്ല. രണ്ടു സംഭവങ്ങളിലും ഒരാളുടെ ജീവന്‍ കൊടുത്തു അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. യുക്തിപൂർവ്വം ആലോചിച്ചാല്‍ രണ്ടു സംഭവവും തുല്യമാണ്. Life of one v/s five. പിന്നെന്തുകൊണ്ട് ആളുകളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം വ്യത്യാസം? വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാർമ്മിക ബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ തീര്‍ച്ചയായും ദൈവമായിരിക്കില്ല ധാർമ്മികതയുടെ ഉറവിടം. (ധാർമ്മികതയുടെ മൊത്തക്കച്ചവടക്കരായി വിശ്വാസികള്‍ അവതരിക്കുമ്പോള്‍ ഈ പഠനം അവര്‍ക്കുനേരെ ഉപയോഗിക്കാം.)
ഇത്രയുമാണ് ബ്രൈറ്റിന്റെ പോസ്റ്റിലെ പ്രധാന ഭാഗം തുടര്‍ന്നങ്ങോട്ട് ഇത് വെച്ചുകൊണ്ട് ധാര്‍മികതക്ക് ദൈവവിശ്വാസം ആവശ്യമില്ല എന്ന് സ്ഥാപിക്കുകയാണ്.
ബ്രൈറ്റ് തുടരുന്നു.. 'ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ധാർമ്മികജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന ധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. സ്നേഹം, ദയ, കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതാണെന്നും, വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. എന്താണ് ധാർമ്മികത? ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ? അങ്ങിനെയെങ്കില്‍ ട്രോളി പ്രശ്നം പോലുള്ളവയില്‍ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ സ്കോർ ചെയ്യുന്നതെന്തുകൊണ്ട്‌?'
ചില സാങ്കല്‍പിക ചോദ്യങ്ങള്‍ (പരീക്ഷണങ്ങള്‍) സ്വന്തം വകയായും നല്‍കിയിട്ടുണ്ട് അതില്‍ വസ്തുതകളെക്കാളേറെ മതവിശ്വാസികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മുന്‍ധാരണകളാണ് പ്രവര്‍ത്തികുന്നത്. ഉദാ:-
'ഇനി ഇതൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. അഞ്ചു പേര്‍ ഒരാശുപത്രിയില്‍ മരിക്കാന്‍ കിടക്കുന്നു. അഞ്ചുപേരുടെയും വ്യത്യസ്ത ശരീരഭാഗങ്ങള്‍ മാറ്റിവച്ചാല്‍ അവരെ രക്ഷപ്പെടുത്താം. ഡോക്ടര്‍ ആശുപത്രിയിലെ വെയ്റ്റിങ്ങ് റൂമില്‍ ഒരു ആരോഗ്യവാനായ മനുഷ്യനെ കാണുന്നു. ഇയാളുടെ ശരീരഭാഗങ്ങള്‍ നേരത്തെ കണ്ട അഞ്ചു രോഗികള്‍ക്കും യോജിക്കും. ഡോക്ടര്‍ക്ക് ഇയാളെ ഉപയോഗിച്ച് അഞ്ചു രോഗികളെ രക്ഷിക്കാമോ? ഏതാണ്ട് ആരും തന്നെ ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. And now you know the answer...A rational being should never be used as a merely an unconsenting means to an end..period...end of discussion. നിരീശ്വരവാദിക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദൈവത്തിന്റേയും സഹായം ആവശ്യമില്ല. ഒരു വേദഗ്രന്ഥവും നോക്കണ്ട.'
തുടര്‍ന്ന് അദ്ദേഹത്തിന്റ സന്ദേഹം/നിഗമനം ഇങ്ങനെ :
(വേദഗ്രന്ഥം അക്ഷരം പ്രതി അനുസരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ മറിച്ചു ചിന്തിക്കാൻ സാധിക്കും. അഞ്ചു രോഗികള്‍ നിങ്ങളുടെ മതത്തിന്റെ വിശ്വാസികളാണെന്നു സങ്കൽപ്പിക്കുക. നമ്മുടെ അവയവ ദാതാവ് ഒരു കടുത്ത നിരീശ്വരവാദിയും. നിങ്ങളെന്തു ചെയ്യും? വിശ്വാസികളും അവിശ്വാസികളും തുല്യരല്ല എന്ന് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ. എതെങ്കിലും വിശ്വാസിയുടെ അഭിപ്രായം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.)
മുസ്‌ലിംകള്‍ക്ക് വേണ്ടി ആദ്യത്തെ പരീക്ഷണത്തെ അല്‍പം വ്യത്യാസം വരുത്തി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു. അഞ്ച് പേര്‍ വധിക്കപ്പെടാനിടയാകാതെ ട്രോളി തിരിച്ചുവിടാനുള്ള സ്വിച്ച് അമര്‍ത്തിയാല്‍ വിശ്വാസികള്‍ ബഹുമാനിക്കുന്ന ചിലരെക്കുറിച്ച് ആപവാദങ്ങള്‍ പ്രക്ഷേപണം ചെയ്യും മുസ്‌ലിം എന്ത് ചെയ്യും. (അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടെങ്കിലും മൈക്കിലൂടെയുള്ള പ്രവാചകനെയോ മറ്റോ ഉള്ള അപവാദ പ്രക്ഷേപണത്തെ തടഞ്ഞുനിര്‍ത്തുമോ).

കുറ്റം മാത്രം പറയരുതല്ലോ സംഭവലോകത്തുനിന്നുള്ള ഒരു ഉദാഹരണവും ഉണ്ട്. ഒരു സ്‌കൂള്‍ ടീചര്‍ വളര്‍ത്തു കരടിക്ക് നാമമായി പ്രവാചകന്‍ മുഹമ്മദിന്റെ പേരിട്ടതിനാല്‍ മതനിന്ദ പ്രകാരം സുഡാനിലെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തുതമായി ബന്ധപ്പെട്ടതാണ് അത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു താത്വിക ചര്‍ചയില്‍ ചില ഭരണകൂടങ്ങള്‍ അവിടുത്തെ നാടിന്റെ സമാധാനപാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്നതിനാല്‍ അത് വിടുന്നു. മതേതര ഭരണകൂടങ്ങളും അപ്രകാരം ചെയ്യാറുണ്ടല്ലോ. തൊടുപുഴ സംഭവവും തുടര്‍ന്നുള്ള അറസ്റ്റും ക്മ്മ്യൂണിസത്തിന്റെ താത്വികമാനവുമായി ബന്ധപ്പെട്ടതല്ല. പോസ്റ്റിനെ മുഴുവനായി പരാമര്‍ശിക്കാതിരുന്നാല്‍ മറുപടി പറയാന്‍ കഴിയാത്തതുകൊണ്ട് അവഗണിച്ചു എന്ന് പറയാതിരിക്കാന്‍ ഈ സംഭവവും സൂചിപ്പിച്ചു എന്ന് മാത്രം.

ബ്രൈറ്റ്, ഇതിന് വിശ്വാസികള്‍ക്ക് മറുപടി പറയാനാകില്ല എന്ന് പ്രതീക്ഷിച്ചിരുന്നുവത്രേ അദ്ദേഹം തന്റെ ലേഖനത്തിന്റെ രണ്ടാഭാഗത്തില്‍ (അത് കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നതാണ് പിന്നീടാകാം) ഇങ്ങനെ പറഞ്ഞു:
മുസ്ലിമിനാണെങ്കില്‍ ബാക്കി ചപ്പടാച്ചികളെല്ലാം മാറ്റി നിർത്തിയാല്‍ പ്രവാചകനെ സ്വന്തം കുടുംബത്തേക്കാള്‍,സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുക എന്നതാണ്. ബ്ലോഗില്‍ അങ്ങിനെ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു യഥാര്‍ത്ഥ വിശ്വാസികളായിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ എന്ന പോസ്റ്റില്‍ 'ടെഡ്ഡി ബെയർ മുഹമ്മദ്' പ്രശ്നത്തിൽ അവരുടെ അഭിപ്രായം ഞാന്‍ ചോദിച്ചത്. ബ്ലോഗുകൾ തോറും ഓടിനടന്നു വിശ്വാസം പ്രചരിപ്പിക്കുന്നവരെയൊന്നും ആ വഴി കണ്ടില്ല. (അത് ഏറെക്കുറെ പ്രതീക്ഷിച്ചതാണ്,കാരണം സത്യസന്ധമായി ഉത്തരം പറഞ്ഞാന്‍ അവരുടെ ധാർമ്മികതയുടെ പാപ്പരത്തം വെളിവാകും.)
ഇവിടെ ദൈവനിഷേധികളായ യുക്തിവാദികള്‍ പയറ്റുന്ന ഒരു കുതന്ത്രം പറയാതിരിക്കാനാവില്ല. തങ്ങളുടെ വാദത്തിന് വിരുദ്ധമായ അഭിപ്രായം വന്നു കഴിഞ്ഞാല്‍ പോസ്റ്റുമായി ഒരു ബന്ധമില്ലെങ്കിലും ഒന്നായി നിന്ന് പ്രവാചകനെ ഭത്സിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ മോശമായ രൂപത്തില്‍ പരിഹാസം ചൊരിയും അല്‍പം പോലും സഹിഷ്ണുതയോടെ യുക്തിവാദികള്‍ സംവാദത്തിന് വിസമ്മതിക്കുകയും ചെയ്യുന്നു. പലപ്പോഴും എന്തെങ്കിലും പറയാനുണ്ടെങ്കിലും വഴിമാറിപോകുന്നത് അതുകൊണ്ടാണ്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പോലെ അതുമൊരു ആയുധമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ രണ്ട് പോസ്റ്റിലും അദ്ദേഹം സൂചിപ്പിച്ച പോലെ ആരും അഭിപ്രായം രേഖപ്പെടുത്താതിരിക്കാനുള്ള കാരണം അതാണ് എന്ന് ഞാന്‍ എന്റെ അനുഭവം വെച്ച് മനസ്സിലാക്കുന്നു. ആദ്യത്തെ പോസ്റ്റിനോട് എനിക്ക് പറയാനുള്ളത് ഇവിടെ പറയാം. യോജിപ്പുള്ള  സുഹൃത്തുക്കള്‍ക്കും വിയോജിപ്പുള്ളവര്‍ക്കും വിഷയത്തില്‍ നിന്ന് മാറാതെ ചര്‍ചയില്‍ പങ്കെടുക്കാം. പോസ്റ്റില്‍ നല്‍കുന്നത് അടിസ്ഥാനപരമായ ചില വീക്ഷണങ്ങളാണ് ചര്‍ചകളില്‍ അത് വിശദമായി അവതരിപ്പിക്കാം എന്ന് കരുതുന്നു.
ഏതൊരു മനുഷ്യനിലും ധാര്‍മിക ബോധം അങ്കുരിക്കുന്നതിന് ദൈവവിശ്വാസം ആവശ്യമാണ് എന്ന് മതവിശ്വാസികള്‍ പ്രത്യേകിച്ചും ഇസ്ലാംമതവിശ്വാസികള്‍ കരുതുന്നു എന്ന നിലക്കാണ് ബ്രൈറ്റ് തന്റെ വിഷയം കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധാര്‍മികതക്ക് ദൈവവിശ്വാസം വേണ്ട. പരിണാമം മനുഷ്യന് ധാര്‍മിക കൂടി നല്‍കിയിരിക്കുന്നു. മറ്റൊരു തലത്തില്‍ ഈ അഭിപ്രായം ഇങ്ങനെയും പറയാം. അദ്ദേഹം ഉദ്ധരിക്കുന്നു:
'Joshua Greene (Harvard University)അഭിപ്രായപ്പെടുന്നത് മറ്റൊരു മനുഷ്യ ജീവനെ ഉപദ്രവിക്കുന്നത് അറപ്പുളവാക്കുന്ന ഒരു പ്രവർത്തിയായാണ് പരിണാമം നന്നെ വാർത്തെടുതിരിക്കുന്നത് എന്നാണ്.

ഇക്കാര്യത്തില്‍ എന്താണ് ഖുര്‍ആന്റെ കാഴ്ചപ്പാട് എന്ന് നോക്കാം. (ഞങ്ങള്‍ ഒരു കാര്യം ശാസ്ത്രിയമായി തെളിയിക്കുമ്പോള്‍ അത് ഞങ്ങളുടെ പുത്തകത്തിലുണ്ടെന്ന് പറയുന്ന സ്വഭാവം നിങ്ങള്‍ക്ക് പണ്ടേയുള്ളതാണ് എന്ന മുന്‍ധാരണയിലെത്തേണ്ടതില്ല.) ഇവിടെ വിശ്വാസികള്‍ പണ്ടേ മനസ്സിലാക്കുന്നതാണ് ധാര്‍മിക ബോധം മനുഷ്യമനസ്സില്‍ അന്തലീനമാണ് എന്നത്. അതേ പ്രകാരം മനുഷ്യമനസ്സിന് അവന്റെ ദേഹേഛയുമായി ബന്ധപ്പെട്ട പ്രേരണകളുമുണ്ട്. ധാര്‍മിക ബോധത്താല്‍ ദേഹേഛയുടെ പ്രേരണകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുക എന്നതാണ് ഒരു മനുഷ്യനില്‍നിന്ന് ദൈവവിശ്വാസം ആവശ്യപ്പെടുന്നത്. ധാര്‍മികബോധം ഒരാളുടെ ദേഹേഛകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ അയാള്‍ അധാര്‍മികനായി മാറും. നേരെ മറിച്ച് ഒരാളുടെ ധാര്‍മിക ബോധത്തിന് അയാളുടെ ദേഹേഛകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചാല്‍ അദ്ദേഹം ധാര്‍മികത പുലര്‍ത്തുന്നവന്‍ എന്ന് നമ്മുക്ക് വിളിക്കാവുന്ന വ്യക്തിത്വമായി രൂപാന്തരപ്പെടും. ധാര്‍മികബോധത്തിന് തഖ് വ എന്ന പദവും അധര്‍മത്തിത്തിന് ഫുജൂറ് (91:8)എന്നും ദേഹേഛക്ക് ഹവ എന്നും ദേഹേഛക്ക് പ്രേരിപ്പിക്കുന്ന മനസ്സിന് നഫ്‌സുല്‍ അമ്മാറ (12:53)എന്നും പറയപ്പെടുന്നു. ധാര്‍മിക ബോധത്താല്‍ പ്രവര്‍ത്തികുന്ന (അക്ഷേപിക്കുന്ന മനസ്സ്) നഫ്‌സുല്‍ ലവ്വാമ (75:2)എന്നും പറയുന്നു.   

ആത്മാവാണ, അതിനെ സന്തുലിതമാക്കിയവനാണ, എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ,  നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു. (91:8-10) 
വിശുദ്ധ ഖുര്‍ആനിലെ ഈ സുക്തങ്ങളില്‍ നിന്നാണ് ധര്‍മാധര്‍മങ്ങള്‍ മനുഷ്യമനസ്സില്‍ അവന്റെ പ്രകൃതിയോടൊപ്പമുള്ളതാണ് എന്ന കാഴ്ചപ്പാടിലേക്ക് ഇസ്‌ലാം മതവിശ്വാസികളെ എത്തിക്കുന്നത്. യാതൊരു വിധതെറ്റിദ്ധാരണക്കും ഇടയില്ലാത്ത വിധം ഖുര്‍ആന്റെ പ്രഖ്യാപനമാണത്. മനുഷ്യമനസ്സിനെത്തന്നെയാണ് ഇവിടെ ആത്മാവ് എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ആത്മാവ് എന്നതിന് റൂഹ് എന്നാണ് പ്രയോഗിക്കാറുള്ളത്. ഇവിടെ നല്‍കിയത് നഫ്‌സ് എന്ന പദമാണ്. സാധാരണയായി ഞാന്‍ അവലംബിക്കുന്ന പരിഭാഷതന്നെ എടുത്ത് ചേര്‍ത്തു എന്ന് മാത്രം. ഈ സൂക്തങ്ങള്‍ നല്‍കുന്ന സന്ദേശം മനസ്സിലാകാന്‍ ആത്മാവെന്നോ മനസ്സെന്നോ ഉപയോഗിക്കാം.
രണ്ടും മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണെങ്കില്‍ പിന്നെ പ്രവാചകന്‍മാരുടെ ആവശ്യമെന്ത് എന്ന ഒരാള്‍ക്ക് ന്യായമായും സംശയിക്കാവുന്നതാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. തഖ് വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്. അതേ സമയം ഫുജൂറ് എന്ന അധര്‍മം (ദുഷ്ടത) ദേഹവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനില്‍ ഒരു മൃഗവും ഉണ്ടെന്ന് സാരം. ആത്മാവില്ലാത്ത ജീവിയാണല്ലോ മൃഗം. (ദൈവനിഷേധികള്‍ ആത്മവിന്റെ നിഷേധികള്‍കുടിയാണ് എന്നത് മറുക്കുന്നില്ല). ധാര്‍മികതയുടെ  അഭാവത്തില്‍ മനുഷ്യന്‍ മൃഗങ്ങളുടെത് പോലുള്ള ഒരു ജീവിയായി അധഃപതിക്കും. അതിനേക്കാള്‍ മോശമായി കാരണം മൃഗങ്ങളുടെ ദുഷ്ടത അവയുടെ ജന്മവാസനകളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ട് അവരെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:
സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. (25:43-44)


ദേഹേഛക്ക് (സ്വേഛക്ക്) മനുഷ്യശരീരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അവന്റെ ഇഛയെ കയറൂരിവിട്ടാല്‍ മാത്രം മതി അവന്‍ തികഞ്ഞ ആധാര്‍മികനാവാന്‍ ‍. അവന്റെ ഇഛകളുടെ പൂരണത്തിന് നിയന്ത്രണം വരുത്തുന്നതിനെ ദേഹേഛ പ്രതിരോധിക്കും. ധാര്‍മികതയുടെ പ്രചാരകര്‍ക്ക് എക്കാലത്തും ഏല്‍ക്കേണ്ടിവന്ന കടുത്ത എതിര്‍പ്പുകള്‍ അതിന്റെ ഫലമാണ്.   മനുഷ്യസ്‌നേഹത്തിന്റെയും പരിഷ്‌കാരത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ എതിര്‍പ്പെന്ന് നിരന്തരം പെരുമ്പറയടിച്ചാലും,  ദേഹേഛയുടെ സ്വതന്ത്രമായ പൂരണത്തിന് തടസ്സം നില്‍ക്കുന്നു എന്നതാണ് ഈ എതിര്‍പ്പിന്റെ മുഖ്യകാരണം. ചെറിയ ഒരു ന്യൂനപക്ഷം തെറ്റിദ്ധരിച്ചതുമുണ്ടാകാം എന്ന് മാത്രം.

ദേഹേഛപൂരണത്തിന്റെ പാത വശ്യമാണ് , ആകര്‍ഷകമാണ്, മനുഷ്യമനസ്സ് അതില്‍ ഉടക്കിപ്പോകും, കെണിയലകപ്പെടുത്തുന്ന സൗന്ദര്യം, വിഷയ സുഖം, ധനം എങ്ങനെയും സമ്പാദിക്കാം, എല്ലാ വിലക്കുകളുംലംഘിച്ച് തോന്നിയ പോലെ പ്രവര്‍ത്തിക്കാം, വിലക്കുകളെ വെറുക്കുകയും സൈ്വരവിഹാരം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇഛയെ അയച്ചുവിട്ടാല്‍ അധാര്‍മികത തകര്‍ത്താടും.  

എന്നാല്‍ ധര്‍മത്തിന്റെ പാതയില്‍ പ്രവേശിക്കുന്നവന് നേരിടാനുള്ളത് പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള പ്രയാസങ്ങളാണ്. വിലക്കുകളും നിയന്ത്രണങ്ങളുമുണ്ടവിടെ. ഹൃദയത്തിന്റെ തിന്‍മക്ക് വേണ്ടിയുള്ള പ്രേരകങ്ങളെ /കല്‍പനകളെ തടഞ്ഞു നിര്‍ത്തേണ്ടിവരും. ചെറുതായൊന്ന് കണ്ണ് ചിമ്മി ഒരൊപ്പിട്ടാല്‍ ലക്ഷങ്ങള്‍ കയ്യില്‍ വരും സത്യത്തിന്റെ പക്ഷത്ത് നിന്നാലോ സ്ഥലമാറ്റമടക്കമുള്ള പൊല്ലാപ്പുകള്‍. സുഹൃത്തുക്കളോടൊത്ത് ഒരു കമ്പനി, ലൈംഗിക ദാഹത്തിന്റെ പൂര്‍ത്തീകരണം ശരീരം ആവശ്യപ്പെടുന്നു. മറുവശത്ത് മനസാക്ഷിയുടെ ഒരു ചോദ്യം (ധാര്‍മികതയുടെ തിരുത്തല്‍) നിന്നെമാത്രം സ്‌നേഹിക്കുന്ന നിന്റെ പാതിയെ നീ മറക്കുകയോ? .  ഏതിന് മുന്‍ഗണന നല്‍കും?. 

ഇവിടെയാണ് പ്രവാചകന്‍മാരും മതവും വേദഗ്രന്ഥവും ധാര്‍മികമൂല്യങ്ങളുടെ പിന്തുണക്കായ് രംഗത്ത് വരുന്നത്. മുകളില്‍ സൂചിപ്പിച്ച മനസ്സിലെ ഈ വിരുദ്ധ പോരാട്ടങ്ങളില്‍ ദേഹേഛയുടെ പക്ഷത്ത് നില്‍ക്കാന്‍ കുറേ പേരുണ്ട്. അവക്ക് ഒന്നാകെ പറയുന്ന പേരാണ് പിശാചുക്കള്‍. ഇസ്‌ലാമി
ല്‍ പിശാച് ഒരു പ്രത്യേക സൃഷ്ടിയല്ല. മനുഷ്യരിലും ജിന്ന് എന്ന സൃഷ്ടികളിലുമുള്ള അധര്‍മത്തിന് പ്രേരണനല്‍കുന്ന മുഴുവന്‍ ശക്തികള്‍ക്കും പറയുന്ന വര്‍ഗനാമമാണത്. ഇവയുടെ സ്വാധീനം എക്കാലത്തും നിലനില്‍ക്കുന്നു. അതിനെതിരെ മനുഷ്യന്റെ ധാര്‍മികതയുടെ പക്ഷത്തെ ശക്തിപ്പെടുത്താനുള്ള ദൈവികമായ സഹായമാണ് വിശ്വാസം. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത് കേവല വിശ്വാസത്തിന് ഈ രംഗത്ത് കാര്യമായി റോളൊന്നുമില്ല എന്നതാണ്. ദൃഢവിശ്വാസത്തിന് മാത്രമേ ധാര്‍മികത പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിക്കാനാവൂ. ഏത് മതമായാലും ശരി. സുഭദ്രമായ കോട്ടപോലെ അവ ധാര്‍മികതക്ക് പിന്തുണ നല്‍കും. അവയിലൂടെ ഇന്നും കോടിക്കണക്കിനാളുകള്‍ അധാര്‍മികതയിലേക്ക് എത്തിനോക്കുക പോലും ചെയ്യാതെ സുരക്ഷിതരാകുന്നു. അതേ ധാര്‍മികതയാണ് താന്‍ സമ്പാദിച്ചുണ്ടാക്കിയവയില്‍ നിന്ന്  കഷ്ടപ്പെടുന്ന, പേരോ ഊരോ അറിയാത്ത സഹജീവിക്ക് വേണ്ടി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ മനുഷ്യനിലെ സഹജമായ ധാര്‍മികബോധം കാരണമായി ദൈവത്തെ നിഷേധിക്കുന്നവര്‍ വരെ ചെയ്തു എന്ന് വരും. എന്നാല്‍ ധര്‍മം അനുഷ്ഠിക്കുന്നത് വളരെയേറെ പ്രയാസകരമാകുന്ന സന്ദര്‍ഭത്തില്‍ ഒരു ആജ്ഞേയവാദി അടിതെറ്റുകതന്നെ ചെയ്യും.
 

പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്. ധാര്‍മികബോധം ഓരോ മനുഷ്യനിലും സൃഷ്ടിപ്പിലേ ഉള്ളതാണ്. അതിലൂടെയാണ് അവന്‍ നന്മതിന്മകള്‍ തിരിച്ചറിയുന്നത്. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ധാര്‍മികമൂല്യങ്ങള്‍ മുഴുവന്‍ ദൈവപ്രോക്തമായി അറിയിക്കപ്പെട്ടതാണ്, ഇന്ന് നാം സര്‍വസാധാരണമായി വിശ്വാസമുള്ളവനും ഇല്ലാത്തവനും അവയുടെ പ്രയോക്താക്കളാകുന്നുവെങ്കിലും. കാരണം ഇസ്‌ലാമിക കാഴ്ചപാടില്‍ ആദിമ മനുഷ്യന്‍ മുതല്‍ ഈ അറിവ് ലഭിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യനിലെ ഈ ധാര്‍മികബോധത്തിന് മാത്രം ധാര്‍മികതയെ വളര്‍ത്തുന്നതിനോ അവയെ നിലനിര്‍ത്തുന്നതിലോ വലിയ പങ്ക് വഹിക്കാനാവില്ല. അവയ്ക്ക് അതി ശക്തമായ മറ്റുചില പ്രേരകങ്ങള്‍ വേണം. അവ കളങ്കമറ്റ മതദര്‍ശനത്തിന്റെ സഹായത്താലല്ലാതെ ലഭിക്കുകയില്ല.   

ബ്രൈറ്റ് സൂചിപ്പിച്ച പരീക്ഷണം അദ്ദേഹം വാദിക്കുന്നവിധം ഒരു വിധിതീര്‍പ്പിനുപകരിക്കണമെങ്കില്‍ കൃത്യമായ എണ്ണം വിശ്വാസികളിലും നാസ്തികരിലും പരീക്ഷണം ആവര്‍ത്തിക്കണം. അത് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. വിശ്വാസികളല്ലാത്തവരുടെ ശതമാനം വളരെ കുറവാണ് എന്നതിനാല്‍ ഇത്തരമൊരു പരീക്ഷണം മുന്നില്‍ വെച്ച്  അഥവാ ധാര്‍മികതക്ക് മതവിശ്വാസം വേണ്ട എന്ന നിഗമനത്തിലെത്താനാവില്ല. എങ്കിലും ഞാന്‍ പറയട്ടേ. ഈ പരീക്ഷണത്തില്‍ അപ്രകാരം ചെയ്താലും വിശ്വാസികളുടെയും അവിശ്വാസികളുടെയും ഉത്തരങ്ങള്‍ ഒരേ പോലെയായിരിക്കും. ഭൂരിപക്ഷത്തിന്റെ മറുപടിയും അവരുടെ ജന്മസിദ്ധമായ ധാര്‍മികബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ചുരുക്കം. (തുടരും)


അടുത്ത പോസ്റ്റ് : എന്താണ് ധാര്‍മികത?

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review