യുദ്ധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യുദ്ധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഖുര്‍ആനില്‍ വിദ്വേഷം വമിപ്പിക്കുന്ന സൂക്തങ്ങളോ ?

ഖുര്‍ആനിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഏതാനും സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിമര്‍ശകരെ സംബന്ധിച്ചിടത്തോളം ഇത്തരം സൂക്തങ്ങളുടെ യഥാര്‍ഥ വിവക്ഷയെന്തെന്ന് അന്വേഷിച്ച് കണ്ടെത്തുന്നതില്‍ ഒരു താല്‍പര്യവും ഉണ്ടാവണം എന്നില്ല. എങ്കിലും സത്യം സത്യമായി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഈ സൂക്തങ്ങള്‍ എങ്ങനെയാണ് ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍  മനസ്സിലാക്കിവെക്കുന്നത് നല്ലതായിരിക്കും. ഒന്നുമില്ലെങ്കിലും ഒരുവിഭാഗത്തെ അകാരണമായി ഭയന്നുകഴിയാതിരിക്കാനെങ്കിലും അത് സഹായിക്കും. ആദ്യ സൂക്തം അഞ്ചാം അധ്യായത്തിലെ 33 ാമത്തെ സൂക്തം. അതിന്റെ അപ്പുറവും ഇപ്പുറവുമുള്ള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അധികം വിശദീകരിക്കാതെ കാര്യം മനസ്സിലാകും. 
കൊലപാതകവും ഭൂമിയില്‍ നാശം വിതക്കുന്നതും ഇസ്ലാം വളരെ ഗൗരവത്തിലാണ് കാണുന്നത്. സമാധാനത്തിന് ഭംഗം വരുത്തുന്നുവെന്നതിനാല്‍ എല്ലാ തരും കൊലപാതകങ്ങളും കഠിനമായി വിലക്കിയിരിക്കുന്നു. എന്നാല്‍ ആദ്യം നടന്ന കൊലപാതകം ആദമിന്റെ മക്കള്‍ തമ്മിലായിരുന്നു. ഇതേ കഥ പറഞ്ഞശേഷം. അക്രമിയായ ആദംപുത്രന്‍ പ്രകടിപ്പിച്ച അതേ ദുര്‍ഗുണങ്ങളുടെ ലക്ഷണം ഇസ്രാഈല്‍ പുത്രന്മാരിലും കണ്ടതിനാല്‍ കൊലപാതകത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെന്ന് അല്ലാഹു അവരെ കഠിനമായി താക്കീതുചെയ്യുകയും തന്റെ ഉത്തരവുകളില്‍ പ്രകൃതവാക്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. )
 
(32) ഇക്കാരണത്താല്‍, ഇസ്രാഈല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: 'ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍തന്നെയാകുന്നു എന്നതത്രെ വാസ്തവം.
(33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന് .

ഇതിന്റെ അവതരണപശ്ചാതലമോ ഇറങ്ങാനുള്ള കാരണമോ പഠനവിധേയമാക്കിയില്ലെങ്കില്‍പോലും ഈ സൂക്തങ്ങള്‍ ആക്ഷേപാര്‍ഹമായി യഥാര്‍ഥത്തില്‍ തോന്നേണ്ടതില്ല. കാരണം യുദ്ധസന്നദ്ധരായി വരുന്നവരെ എങ്ങനെ വധിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഇവിടെ പറയുന്ന ശിക്ഷ അല്‍പം കടുത്തതാണ് എന്നത് ശരിയാണ്. അതിനുള്ള കാരണമന്വേഷിക്കുമ്പോള്‍ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകാണുന്നുണ്ട്. എല്ലാറ്റിലും പൊതുവായി ഉള്ളത്. നബിയുമായി സമാധാനസന്ധിയിലായിരുന്നവര്‍ മുസ്ലിം യാത്രാസംഘത്തെ ക്രൂരമായി കൊല്ലുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ്.  രാജ്യത്തുനിന്ന് ചില അക്രമങ്ങളെ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാനടപടികളിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് നാട്ടിലൂടെ നിര്‍ഭയമായി ആര്‍ക്കും  സഞ്ചരിക്കാനുള്ള അവസ്ഥ കൊണ്ടുവരുന്നതിനാണ് പ്രവാചകനും ഭരണാധികാരിയുമായ മുഹമ്മദ് നബിയോട് ഈ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആവശ്യപ്പെടുന്നത്.

രാജ്യത്തോട് യുദ്ധം ചെയ്യേണ്ടതില്ല. ചെയ്യാനിടയുണ്ടെന്ന് തോന്നുന്നവരെ പോലും ക്രൂരമായ പീഢനത്തിന് വിധേയമാക്കുന്ന  ലോക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തികഞ്ഞ അക്രമവും കുഴപ്പവും അനുവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള ഒരു നടപടിയെ ഇസ്ലാമിക വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇസ്ലാമിക രാഷ്ട്രത്തില്‍ ഏത് കുറ്റം ചെയ്താലും ഇതൊക്കെയും ഒരു വ്യക്തിയില്‍ പ്രയോഗിക്കണമെന്ന് ഈ സൂക്തത്തിന് ആരും അര്‍ഥം നല്‍കിയിട്ടില്ല. കുറ്റത്തിന്റെയും നാശത്തിന്റെയും ഗൗരവം പരിഗണിച്ച് ഇതില്‍ യുക്തം പോലെ നടപടികള്‍ കൈകൊള്ളാമെന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ഇതെഴുതുന്ന ദിവസം പോലും വളരെ നിസ്സാരമായി ഒരു ചെയ്തിക്ക് രണ്ട്പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ലോകത്ത് മറ്റെവിടെനിന്നും കേള്‍ക്കാത്തവിധം ഇത് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം ഒരു കേസിന് ആദ്യഘട്ടത്തില്‍ തന്നെ കര്‍ക്കശമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പിന്നീട് ഇങ്ങനെ ഒരു കൊലപാതകം നടക്കുമായിരുന്നില്ല. അക്രമികളെ ശിക്ഷിക്കുമ്പോള്‍ ഒരു കേടാണ് നാട്ടില്‍നിന്ന് നീങ്ങിപ്പോകുന്നത്. എന്നാല്‍ അവരെ സംരക്ഷിക്കുമ്പോള്‍ അനേകം നിരപരാധികളാണ് പിന്നീട് അവരാല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ കുറ്റകൃത്യം ചെയ്താല്‍പോലും പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാതപിച്ചാല്‍ പിന്നീട് ഇവിടെ പറഞ്ഞതുപോലെ ക്രൂരമായ ശിക്ഷ അവരുടെ കാര്യത്തില്‍ നടപ്പാക്കരുത് എന്ന സൂചനയാണ് പ്രസ്തുത സൂക്തത്തിന് തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് ഇസ്ലാമിന്റെ കാരുണ്യം നാം കാണുന്നത്. ഒരു പക്ഷെ ലോകത്ത് ഒരു വ്യവസ്ഥയും ഇത്തരമൊരു ഇളവ് പശ്ചാതപിക്കുന്നവരോട് പുലര്‍ത്തും എന്ന് തോന്നുന്നില്ല.

അടുത്ത സൂക്തം അതേ അധ്യായം(5) സൂക്തം 51

(51) അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം മിത്രങ്ങളാകുന്നു. ഇനി നിങ്ങളിലൊരുവന്‍ അവരെ മിത്രമാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവനായിത്തന്നെ കണക്കാക്കപ്പെടും. നിശ്ചയം, അക്രമികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നിഷേധിക്കുന്നു.

(52-53) കാപട്യത്തിന്റെ ദീനംപിടിച്ച മനസ്സുള്ളവര്‍ തങ്ങളില്‍ത്തന്നെ വെപ്രാളപ്പെടുന്നതായി നിനക്കു കാണാം. അവര്‍ പറയുന്നു: 'നമ്മെ വല്ല വിപത്തും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു.' എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കുകയോ മറ്റുവല്ല നടപടിയും സ്വീകരിക്കുകയോ ചെയ്‌തെന്നുവരാം. അപ്പോള്‍ തങ്ങള്‍ മനസ്സില്‍ മറച്ചുവെച്ചിരുന്ന കാപട്യത്തെച്ചൊല്ലി ഇവര്‍ ദുഃഖിതരാകും. അന്നേരം വിശ്വാസികള്‍ പറയും: 'ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തുപറഞ്ഞ ആ ആളുകള്‍തന്നെയോ ഇവര്‍?! ഇവരുടെ കര്‍മങ്ങളൊക്കെയും പാഴിലായിപ്പോയി. അങ്ങനെ ഇവര്‍ വിഷണ്ണരും പരാജിതരുമായിത്തീര്‍ന്നു  .

(54) അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു.
 (55-56) അല്ലാഹുവും അവന്റെ ദൂതനുമാകുന്നു യഥാര്‍ഥത്തില്‍ നിങ്ങളുടെ മിത്രം; പിന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും അല്ലാഹുവിന്റെ മുമ്പില്‍ നമിക്കുകയും ചെയ്യുന്ന വിശ്വാസികളും. അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവര്‍ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയിക്കുന്നവര്‍ എന്ന്.

(57-60) അല്ലയോ സത്യവിശ്വാസികളേ, നേരത്തേ വേദം ലഭിച്ചവരില്‍ നിങ്ങളുടെ മതത്തെ കളിയും തമാശയുമാക്കിയവരെയും മറ്റു നിഷേധികളെയും സഖാക്കളും സുഹൃത്തുക്കളുമായി വരിക്കാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ നമസ്‌കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു. അവരോടു ചോദിക്കുക: 'ഓ വേദക്കാരേ, അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിച്ചുകിട്ടിയതും ഞങ്ങള്‍ക്കുമുമ്പ് അവതരിച്ചതുമായ മതപ്രമാണങ്ങളിലും വിശ്വസിക്കുന്നുവെന്നതും നിങ്ങളിലധികമാളുകളും ധിക്കാരികളാണ് എന്നതുമല്ലാതെ, നിങ്ങള്‍ക്ക് ഞങ്ങളോട് വിരോധത്തിന് മറ്റുവല്ല കാരണവുമുണ്ടോ?' വീണ്ടും ചോദിക്കുക: 'നിങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നവരെക്കാള്‍, അല്ലാഹുവിങ്കല്‍ ദുഷിച്ച കര്‍മഫലത്തിനിരയാകുന്നവരാരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ?' ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ .



വിമര്‍ശകര്‍ ഇടക്ക് നിന്ന് എടുത്ത് വെറുപ്പ് പരത്താന്‍ ഉദ്ദേശിക്കുന്ന സൂക്തത്തിന് ശേഷം വരുന്ന ഏതാനും സൂക്തങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ തന്നെ ഏതാളുകളോടാണ് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാകും. കേവലം ജൂതനോ കൃസ്ത്യാനിയോ ആയി എന്നതുകൊണ്ടാണ് മുസ്ലിംകള്‍ക്ക് അവരോടുള്ള അടുപ്പവും ചങ്ങാത്തവും വിലക്കിയത് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ് ഇസ്ലാം വിമര്‍ശകരുടെ ഉദ്ദേശ്യം. എന്നാല്‍ അത്തരക്കാരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് എന്ന് സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകും. വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെ വ്യാഖ്യാനിക്കേണ്ടത് സാധ്യമെങ്കില്‍ കുര്‍ആന്‍ സുക്തങ്ങള്‍ വെച്ചുകൊണ്ടുതന്നെയാണ് ആ നിലക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയ ജൂത-ക്രൈസ്തവര്‍ 57 മുതല്‍ 60 വരെ പരാമര്‍ശിക്കപ്പെട്ടവരാണ് എന്ന് വ്യക്തമാകും. അല്ലാത്തവരോട് മാന്യമായി പെരുമാറണം എന്ന് മാത്രമല്ല. അവര്‍ക്ക് പുണ്യം ചെയ്തുകൊടുക്കണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത് അക്കാര്യം ഈ ബ്ലോഗില്‍ തന്നെ വിശദമായി പറഞ്ഞതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. 

സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

(തുടരും)


2019 സെപ്റ്റംബർ 21, ശനിയാഴ്‌ച

ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ടോ ?

'ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടേടത്ത് വെച്ച് കൊന്നുകളയുക.' എന്നൊരു കല്‍പന മുസ്ലിംകളോടായി ഖുര്‍ആനിലുണ്ടോ ?. ഉണ്ടെങ്കില്‍ ഈ കല്‍പന നടപ്പാക്കുന്നതില്‍ എന്തുകൊണ്ടാണ് മുസ്ലിം ഭരണാധികാരികളും മുസ്ലിം ബഹുജനങ്ങളും വിമുഖത കാണിക്കുന്നത് ? അവര്‍ ദൈവത്തെയല്ലാതെ ആരെയങ്കിലും ഭയപ്പെടുന്നതുകൊണ്ടാണോ ?. ഇങ്ങനെ ആളുകളെ ഭയന്നു ഖുര്‍ആനിന്റെ കല്‍പനകളില്‍നിന്ന് മാറിനില്‍ക്കുന്നവരാണോ മുസ്ലിംകള്‍ ?. കുറച്ചുപേര്‍ അങ്ങനെയൊക്കെ ഉണ്ടാകാമെങ്കിലും മുഴുവനാളുകളും അത്തരക്കാരാവുമോ?. ദൈവത്തെ മാത്രം ഭയപ്പെടുന്നുവെന്നത് ഒരു മഹത്വമായി പറയുന്നവര്‍ ഇങ്ങനെ ചില കല്‍പനങ്ങള്‍ അനുസരിക്കുകയും ചിലത് പാടെ അവഗണിക്കുകയും ചെയ്യുന്നുവെന്നത് വൈരുദ്ധ്യമല്ലേ ?.

യുക്തിവാദികളെന്ന് പറയുന്നവരും, അവരുടെ ഗ്രൂപ്പുകളില്‍ ചേകേറിയ ഫാസിസ്റ്റ് ചിന്താഗതിക്കാരും ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു സൂക്തമാണ് അത് എന്നകാര്യത്തില്‍ സംശയമില്ല. എത്ര വ്യാപകമായി പ്രചരിപ്പിച്ചാലും അതോടൊപ്പം മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാത്തിടത്തോളം മറ്റൊരു വിശദീകരണവും ഇല്ലാതെ തന്നെ ഈ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ് എന്ന് അത് സ്വയം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ സൂക്തം മുസ്ലികളോടുള്ള പൊതുവായ അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതിനര്‍ഥം. 99.99 ശതമാനം മുസ്ലിംകളും ഖുര്‍ആനില്‍ നിര്‍ബന്ധപൂര്‍വ്വം അവരോട് കല്‍പിച്ചതുപോലും അവര്‍ നിര്‍വഹിക്കുന്നില്ല എന്നാണ്. എങ്കില്‍ ഖുര്‍ആനിലെ ഇത്തരം സൂക്തം പറഞ്ഞുകൊണ്ട് ഇതരമതസ്ഥരുടെ ഇടയില്‍ ഭീതിവിതക്കുന്നതിലും യാതൊരു കാര്യവുമില്ല. ഭഗവത്ഗീതയിലുള്ളതോ മറ്റു വേദങ്ങളിലുള്ളതോ ആയ കല്‍പനകളും സൂക്തങ്ങളും വെച്ച് ആരും ആരെയും പേടിപ്പിക്കാത്തതുപോലെ ഇക്കാര്യവും അവഗണിക്കാവുന്നതേയുള്ളൂ.

എന്നാല്‍ മുസ്ലിംകള്‍ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്തവരാണ് എന്നത് വാദത്തിന് വേണ്ടിപോലും ആരും സ്വീകരിക്കുകയില്ല. അതിന്റെ കടുത്ത ശത്രുക്കള്‍ക്ക് പോലും വാദമുള്ളത്. അവര്‍ പഴയ പുത്തകത്തിലുള്ളത് അതുപോലെ ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. അപ്പോള്‍ പിന്നെ ഈ കല്‍പന. അതെ അതേക്കുറിച്ച് തന്നെയാണ് പറയാനുദ്ദേശിക്കുന്നത്. അതിന് മുമ്പ് ആരാണ് മുസ്ലിം എന്നതിന് നല്‍കപ്പെടുന്ന മറുപടി എന്തെന്ന് നോക്കാം. വിശുദ്ധഖുര്‍ആനും അതിന്റെ വിശദീകരണമായി വന്ന പ്രവാചക ചര്യയും മനസ്സാവാചാകര്‍മണാ അംഗീകരിക്കുന്നവനെയാണ് മുസ്ലിം എന്ന് പറയുക. മനസുകൊണ്ട് അംഗീകരിച്ച് വാക്കിലോ കര്‍മത്തിലോ അത് കൊണ്ടുവരാത്തവന്‍ ഇസ്ലാമിന്റെ ഭാഷയില്‍ കുറ്റവാളിയാണ്. ഇനി മനസുകൊണ്ടംഗീകരിക്കാതെ വാക്കിലോ പ്രവര്‍ത്തനത്തിലോ അത് ചെയ്യുന്നുവെങ്കില്‍ അവന്‍ കപടനാണ്.

അതുകൊണ്ട് മുസ്ലികളെല്ലാരും കപടന്മാരാണ് എന്ന് അംഗീകരിക്കുന്നിനേക്കാള്‍ യുക്തിസഹമായിട്ടുള്ളത്. അങ്ങനെ ഒരു കല്‍പന അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടില്ല എന്ന് അംഗീകരിക്കലാണ്. അപ്പോള്‍ പിന്നെ ആരോടാണ് എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കേണ്ടിവരും. എപ്പോള്‍ ആരോട് പറഞ്ഞാലും അത് അക്രമമല്ലേ എന്ന് ചോദിക്കുകയും ചെയ്യാം. ഈ ചോദ്യം പ്രസക്തമായി തോന്നുന്നതുകൊണ്ടു മാത്രമാണ് ഇനിനോട് മറുപടി പറയാന്‍ നില്‍ക്കുന്നത്. ഖുര്‍ആനിലെ ഏതൊരു സൂക്തവും പരിഗണിക്കപ്പെടുന്നത് അതിന്റെ സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ചുതന്നെയാണ്. അത് ഈ വിഷയത്തില്‍ മാത്രമല്ല. അതുകൊണ്ട് ഈ സൂക്തം എവിടെയാണ് ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചത് എന്നും എങ്ങനെയാണ് അത് മുസ്ലിം ലോകം മനസ്സിലാക്കുന്നത് എന്നും ഗ്രഹിച്ചിരിക്കുന്നത്, പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും. ഒരു ഭീമാബദ്ധം മനസ്സില്‍ കൊണ്ടുനടന്ന് ഭീതിയോടെ ഒരു സമൂഹത്തെ സമീപിച്ച് സ്വയം ചെറുതാകാനും മാനസിക പ്രയാസത്തിലകപ്പെടാതിരിക്കാനും അതാവശ്യമാണ്.

ഈ സൂക്തങ്ങള്‍ അവതരിക്കുന്നത് നബിയും അനുചരന്‍മാരും മദീനയിലേക്ക് പാലായനം ചെയ്തതിന്റെ ഒമ്പതാം വര്‍ഷത്തിലാണ്. നബിയുടെ ജീവിതത്തിലെ അവസാനത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ തൊട്ടുമുമ്പ്. അതുവരെ മദീനക്കാരുമായും മറ്റും ഉണ്ടായിരുന്ന കരാര്‍ പല സന്ദര്‍ഭങ്ങളിലായി കരാറിലേര്‍പ്പെട്ട കക്ഷികള്‍ തന്നെ ലംഘിച്ചപ്പോള്‍ സ്വാഭാവികമായും അവര്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ യുദ്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എറെക്കുറെ എല്ലാവരും കരാറുകള്‍ രഹസ്യമായി ലംഘിക്കുകയും ഇസ്ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ഗൂഢാലോചനയിലേര്‍പ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ്. ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇതിലൂടെ ഗൂഢാലോചന നടത്തിയവരുടെ തന്ത്രം പാഴായി. ഒരു വിഭാഗവുമായി കരാര്‍ നിലനില്‍ക്കുമ്പോള്‍ അതിനെതിരെ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദമില്ല. അതുകൊണ്ട് ആദ്യം ചെയ്യുന്നത്. ഇനി നമുക്കിടയില്‍ കറാറില്ലെന്ന് പ്രഖ്യാപനമാണ്. എന്നാല്‍ അത് പ്രഖ്യാപിച്ച ഉടനെ അവരെ കടന്നാക്രമിച്ച് ഇല്ലായ്മ ചെയ്യുക എന്നതും ഇസ്ലാമിന്റെ നീതിക്ക് നിരക്കുന്നതല്ല. അവര്‍ക്ക് യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ നല്‍കുകയും അതിന് വേണ്ടത്ര സമയം നല്‍കുകയും ചെയ്യും. ഇതൊന്നും മുസ്ലിംകളുടെ ഏതാനും സംഗങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കുന്ന കല്‍പനയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥിതിയോടുള്ള കല്‍പനയാണ്. ആ നിലക്ക് തന്നെയാണ് ഇതില്‍ പറഞ്ഞപോലെ ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഒരുങ്ങി ഒരു മുസ്ലിമും പുറപ്പെടാത്തത്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥിതി വന്നാല്‍ അങ്ങനെ ചെയ്യില്ലേ എന്ന ചോദ്യത്തിനും കാര്യമില്ല. ഇസ്ലാമിക വ്യവസ്ഥിതി ഇതര മതവിശ്വാസികളെ അവരുടെ ആരാധനാസ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കും എന്നതിന്റെ തെളിവാണ് അവര്‍ക്ക് ഇടയില്‍ 9 വര്‍ഷം നിലനിന്ന് യുദ്ധമില്ലാകരാര്‍. ഒരു ഭരണം ഇസ്ലാമിക ഭരണമാകണമെങ്കില്‍ അവിടെ മുസ്ലിമല്ലാത്ത ഒരാളും ഉണ്ടാവരുതെന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയായാല്‍ ഈ സൂക്തത്തില്‍ കാണുന്നത് പോലെ ബഹുദൈവാരാധകരെ വധിക്കും എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ ഇല്ല എന്നതിന് ഈ സൂക്തം തന്നെ തെളിവ്. മറിച്ച് ആ ഭരണത്തിനെതിരെ സായുധാക്രമണം നടക്കുമ്പോള്‍ മാത്രമാണ് അവരോട് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഖുര്‍ആനില്‍ പ്രസ്തുത  ഭാഗം  ഉള്‍കൊള്ളുന്ന സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ വിമര്‍ശകരുടെ വാദം കെട്ടിച്ചമച്ചതാണ് എന്ന് മനസ്സിലാകും.

(1-2)  നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടായിരുന്ന ബഹുദൈവവിശ്വാസികളോട്, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വമൊഴിഞ്ഞുകൊണ്ടുള്ള വിളംബരമാണിത്. ഇനി നിങ്ങള്‍ രാജ്യത്ത് നാലുമാസം ഇഷ്ടാനുസാരം സഞ്ചരിച്ചുകൊള്ളുക. അറിഞ്ഞുകൊള്ളുക: നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു.

(3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ള പൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്  .

(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ (ഹറമിലോ പുറത്തോ) എവിടെക്കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന്ന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈവിധം പ്രവര്‍ത്തിക്കേണ്ടത്‍.

(7-12) (കരാര്‍ ലംഘകരായ) ഈ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? --മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ചെയ്തവരോടൊഴിച്ച്. അവര്‍ നിങ്ങളോട് നേരാംവണ്ണം വര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അവരോടും നേരാംവണ്ണം വര്‍ത്തിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അല്ലാഹു സൂക്ഷ്മതയുള്ളവരെ സ്‌നേഹിക്കുന്നു. എന്നാല്‍, അവരല്ലാത്ത മറ്റു ബഹുദൈവവിശ്വാസികളോട് വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെയാണ്; നിങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ കരാറുകളുടെ ഉത്തരവാദിത്വമോ ഒന്നുംതന്നെ അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ? അധരങ്ങള്‍കൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അവരുടെ ഹൃദയങ്ങള്‍ വിസമ്മതിക്കുകയാണ്. അവരിലധിക ജനവും അധര്‍മകാരികളാകുന്നു. അവര്‍ തുച്ഛവില വാങ്ങി ദൈവികസൂക്തങ്ങള്‍ വിറ്റിരിക്കുന്നു. എന്നിട്ട് ദൈവികസരണിയില്‍ മാര്‍ഗതടസ്സമായി നിലകൊണ്ടു. എന്തുമാത്രം ദുഷ്ടമായ പ്രവൃത്തിയാണവര്‍ ചെയ്തുകൊണ്ടിരുന്നത്! വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഈ ജനം പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ദീനീസഹോദരങ്ങളാകുന്നു. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി നാം നമ്മുടെ വിധികള്‍ വിവരിച്ചുകൊടുക്കുന്നു. അവര്‍ സന്ധിചെയ്ത ശേഷം സ്വന്തം പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതിലേര്‍പ്പെടുകയും തന്നെയാണെങ്കില്‍, സത്യനിഷേധത്തിന്റെ ആ മൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല. (യുദ്ധനടപടികൊണ്ടെങ്കിലും) അവര്‍ വിരമിച്ചെങ്കിലോ .
(13-16) പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍. അവരോട് യുദ്ധം ചെയ്യുവിന്‍. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുന്നതും നിന്ദിതരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു തുണയേകുന്നതും വിശ്വാസികളായ സമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നതും അവരുടെ ഹൃദയങ്ങളിലെ രോഷം ശമിപ്പിക്കുന്നതുമാകുന്നു. അതോടൊപ്പം അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്കു പശ്ചാത്തപിക്കാന്‍ ഉതവി നല്‍കുക കൂടി ചെയ്യുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.നിങ്ങള്‍ വെറുതെ വിട്ടയക്കപ്പെടുമെന്നു ധരിച്ചുവെച്ചിരിക്കുകയാണോ, ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയുമല്ലാതെ മറ്റാരെയും ആത്മമിത്രമായി സ്വീകരിക്കാത്തവരും ആരെന്ന് അല്ലാഹു ഇനിയും കണ്ടറിഞ്ഞിട്ടില്ലെന്നിരിക്കെ? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുര്‍ആന്‍, അധ്യായം : 9 തൗബ)

ഈ സൂക്തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഇത് മുഹമ്മദ് നബി അദ്ദേഹത്തിന് തന്നെ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് എന്നാണോ മനസ്സിലാക്കാനാവുക. അതല്ല അദ്ദേഹം അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളില്‍നിന്ന് സ്വീകരിക്കുന്ന നിര്‍ദ്ദേശങ്ങളായിട്ടാണോ മനസ്സിലാവുക എന്ന് ചിന്തിക്കുക.

ഈ സൂക്തങ്ങള്‍ യാതൊരു വിശദീകരണവും ഇല്ലാതെ വായിച്ചാല്‍ തന്നെ ഇത് ഇവിടെ പ്രചരിപ്പിക്കുന്നത് പോലെ മുസ്ലിം വ്യക്തികളോടോ സമൂഹത്തോടെ ഇസ്ലാമിക ഭരണാധികാരികളോടോ ഉള്ള കല്‍പനയല്ല എന്ന് വ്യക്തമാകും. പ്രവാചക ജീവിതത്തിലെ ഒരു പ്രത്യേക ദശാസന്ധിയില്‍ നല്‍കപ്പെട്ട ഒരു കാലിക നിര്‍ദ്ദേശം മാത്രമാണിത്. ഒരു ചരിത്രത്തിന്റെ സ്ഥാനമാണ് അതിന് പൊതുവായി ഉള്ളത്. അതോടൊപ്പം അതില്‍നിന്ന് ചില ധാര്‍മിക, രാജ്യരക്ഷാപ്രധാനമായ വിധികളും ഉരുത്തിരിയുന്നുണ്ട്. പക്ഷെ അത് തങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നവരെയെല്ലാം വധിക്കണം എന്നതല്ല. അതു മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്. മുസ്ലിംകളോ മുസ്ലിം ഭരണാധികാരികളോ ആ സൂക്തത്തില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തത്. അല്ലാതെ ഏതെങ്കിലും യുക്തിവാദിയോ മറ്റോ വിമര്‍ശിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടല്ല, എന്ന് വിനയപൂര്‍വ്വം ഇവിടെ അറിയിക്കട്ടെ.


2012 ജനുവരി 25, ബുധനാഴ്‌ച

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന മനുഷ്യവ്യക്തിത്വം പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ലോകചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വും അദ്ദേഹം തന്നെ എന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ട്, ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) എന്ന പുസ്തകത്തിലൂടെ നമ്മുക്ക് തെളിയിച്ചു തരികയും ചെയ്യുന്നു. അതിന്റെ സ്വാഭാവികമായ ഒരു പരിണതിമാത്രമാണ് എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും പ്രവാചകന്‍ മുഹമ്മദ് നബി തന്നെ. അദ്ദേഹത്തിന്റെ ജിവിതം മറ്റേത് നേതാവിനെക്കാളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സാമൂഹിക ജീവിതം മാത്രമല്ല, കുടുംബ ജീവിതവും. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഏടും സൂക്ഷമ വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. മതപരമായും രാഷ്ട്രീയമായും വിജയം വരിച്ച വ്യക്തിത്വം എന്നതാണ് മൈക്കല്‍ എച്ച് ഹാ‌ര്‍ട്ട് പ്രവാചകനില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. വിമര്‍ശനത്തിന്റെ മേഖലയും അതുകൊണ്ട് തന്നെ വിശാലമായിരിക്കും. പക്ഷെ വിമര്‍ശകരില്‍ പലരും അദ്ദേഹം ഒരു ഭരണാധികാരികൂടി ആയിരുന്നുവെന്ന വസ്തുത പലപ്പോഴും സൗകര്യപൂര്‍വം മറക്കാറുണ്ട്. പ്രത്യേകിച്ചും ആദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ വശം പരിചപ്പെടുത്തുമ്പോള്‍.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനെ ലോകത്തിനൊക്കെയും കാരുണ്യമായിട്ടാണ് പരാമ‌ര്‍ശിക്കുന്നത്. പക്ഷെ വിര്‍ശകരെന്ന ഇസ്ലാമിനെ ശത്രുതയോടെ കാണുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. അതിന് വേണ്ടി അവര്‍ പ്രവാചക ചരിത്രം പരതിയപ്പോള്‍ കണ്ട് കിട്ടിയതാണ് ബനൂഖുറൈള സംഭവം. കടുത്ത വഞ്ചനയും രാജ്യദ്രോഹകുറ്റവും ചെയ്തതിന്റെ പേരില്‍ ജൂതഗോത്രമായ ബനൂഖുറൈള എന്ന ജൂതഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് മുഴുവന്‍ വധശിക്ഷ നല്‍കേണ്ടി വന്നു. ഇതിനെയാണ് സാധാരണയായി നെറ്റിലെ ചര്‍ചയില്‍, 'ജൂതന്‍മാരെ വംശഹത്യനത്തിയ മുഹമ്മദിന് കാരുണ്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല' എന്ന് ഇസ്ലാം വിമര്‍ശകര്‍ പൊതുവെ പറഞ്ഞ് വരുന്നത്. അത് എത്ര പേരുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ ഭിന്നമായ അഭിപ്രായം ഉണ്ട് 600 നും 900 നും ഇടയിലാണ് എന്നാണ് ത്വബ് രി അഭിപ്രായപ്പെടുന്നത്.  ഈ സംഭവം വള്ളിപുള്ളിവിടാതെ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അത് എരുവും പുളിയും കൂട്ടി ഹൃദയസ്പൃക്കായി വിമര്‍ശകര്‍ അവതരിപ്പിക്കുകയും ചെയ്യും. സത്യത്തില്‍ എന്താണ് അവിടെ നടന്നത്. പ്രസ്തുത സംഭവത്തിന്റെ ന്യയമെന്താണ് എന്നത് എല്ലാവരും പഠിക്കേണ്ടതുണ്ട്. സത്യത്തിനോ നീതിക്കോ മനുഷ്യത്വത്തിനോ നിരക്കാത്ത ഒരു പ്രവൃത്തിയും പ്രവാചകന് ചെയ്യാവതല്ല. അപ്രകാരം ചെയ്യുന്ന പക്ഷം അദ്ദേഹത്തിന് പ്രവാചകനായിരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുകയില്ല.

എന്താണ്  സംഭവിച്ചത് എന്ന് നമ്മുക്ക് നോക്കാം. 'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

എന്തായിരുന്നു ഇത്തരം ഒരു നടപടിയിലേക്ക് നയിച്ച സന്ദര്‍ഭം എന്ന് വിശദമായി പഠിക്കുന്ന പക്ഷേ പ്രവാചകനെതിരെയുള്ള മറ്റേത് വിമര്‍ശനവും പോലെതന്നെ ഇതും ആവിയായി പോകുക മാത്രമല്ല നേരത്തെ മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റേതായി പരാമര്‍ശത്തിന് കൂടുതല്‍ തെളിവ് നല്‍കുകയും ചെയ്യുന്നു. (തുടരും)

2010 ജൂലൈ 21, ബുധനാഴ്‌ച

ജിസ്യ എന്ന മതനികുതി ?

"നമുക്ക് കാത്തിരിക്കാം ഫിലിപ്പിന്‍സില്‍ ഒക്കെ നടക്കും പോലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടക്കുന്ന കാലം. സ്കൂള്‍ കുട്ടികളും വീട്ടമ്മമാരും ഷോപിംഗ് മാളില്‍ ചിതറി വീഴുന്ന കാലം...

കേരളക്കരയിലെ മുഴുവന്‍ പേരും പരിച്ചെദം ചെയ്യുന്നത് വരെ നമുക്ക് ഇത് തുടരാം, എന്നിട്ടും ഹിന്ദുവായും ക്രിസ്ത്യാനി ആയും ജീവിക്കുന്നവന്റെ ഒക്കെ തലയില്‍ കനത്ത ജിസ്യ നമുക്ക് ചുമത്താം.

അങ്ങിനെ ഉണ്ടാകുന്ന ആ ലോക ക്രമം ഉണ്ടല്ലോ, അതാണ്‌ വിമോചനം!"
ഇ.എ.ജബ്ബാറിന്റെ ബ്ലോഗില്‍ ഒരാള്‍ നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. ഇത്തരം അസഹിഷ്ണുത നിറഞ്ഞ കമന്റുകളും പോസ്റ്റുകളുമാണിപ്പോള്‍ ബൂലോകത്ത് അരങ്ങുവാഴുന്നത്. പലതിലും ഉള്ള ആശങ്കള്‍ അസ്ഥാനത്തല്ല. എന്നാല്‍ അതിന് പരിഹാരം ഇത്തരം കമന്റുകളാണോ? ഈ അവസരം വളരെ നിഷേധാത്മകമായി ഉപയോഗിക്കുന്നത് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചപോലെ നിര്‍ഭാഗ്യവശാല്‍ ഒരു മതത്തോടും പ്രത്യേക താല്‍പര്യമില്ലെന്ന് പറയുന്ന യുക്തിവാദികള്‍ തന്നെ. വര്‍ഗീയവാദികള്‍ പ്രത്യേകം പോസ്റ്റ് ഇടേണ്ട കാര്യമില്ല. പല പേരുകളില്‍ അവര്‍ തങ്ങളുടെ മനസ്സിലെ വര്‍ഗീയത മുഴുവന്‍ പുറത്തെടുക്കുന്നു. മേല്‍ പറയപ്പെട്ട കമന്റ് പോലെ. അതില്‍ പ്രകോപനവും തങ്ങളുടെ അജ്ഞതയും മാത്രമല്ല. പരമാവധി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കൈവെട്ട് ഇസ്‌ലാമിക ഭരണത്തിന് വെമ്പല്‍കൊള്ളുന്നവരുടെ ശൈലി എന്നാണ് അഭ്യന്തരമന്തി തന്നെ കേരള ജനതക്ക് നല്‍കുന്ന സന്ദേശം. മുഴുവന്‍ ഇസ്‌ലാമിക സംഘടനകളും ഇസ്‌ലാമുമായി അതിന് ബന്ധമില്ല എന്ന് പറഞ്ഞിട്ടും. അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറല്ല. അദ്ദേഹത്തിന് മറ്റു മതനിഷേധികളെപ്പോലെത്തന്നെ  ഇത് പറയുമ്പോള്‍ അദ്ദേഹത്തെ ഭരിക്കുന്നത് വിവേകമോ വിജ്ഞാനമോ അല്ല താല്‍കാലികതാല്‍പര്യങ്ങളുടെ പേരിലുള്ള അവിവേകമാണ്. കൈവെട്ടിയവരോ അതിന്റെ പേരില്‍ പിടിക്കപ്പെട്ടവരോ ഇസ്‌ലാമിക ഭരണവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നവരോ അത് തങ്ങങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഉന്നമായോ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരമൊരു സംസാരം നടത്തുന്ന സംഘടന രക്തദാനം നല്‍കിയാണ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത് എന്നിരിക്കെ അഭ്യന്തരമന്തിയുടെ പ്രസ്താവനയിലെ വൈരുദ്ധ്യം പ്രകടമാണ്.

യുക്തിവാദികള്‍ ഇവിടെ ഒരു സമാധാനദുതന്റെ കുപ്പായമണിയുകയാണ്. അതിന് വേണ്ടി എല്ലായ്‌പോഴും ആക്രമണം ഇസ്‌ലാമിനെതിരെയാണെങ്കില്‍ അതിനെ നിസ്സാരവല്‍കരിച്ചും. നിഷേധിച്ചുമാണ് പ്രസ്താവന ഇറക്കാറുള്ളത്. മതത്തെ വിമര്‍ശിക്കാനുള്ള കുത്തക തങ്ങളുടെതാണ് എന്നാണ് നാട്യം. മാന്യമായ വിമര്‍ശനത്തെയും നിരൂപണത്തെയും ചൂണ്ടി ഇതര മതസ്ഥരെ പ്രകോപിക്കുന്ന ധാരാളം പോസ്റ്റുകളും കമന്റുകളും നല്‍കി കൊണ്ടിരിക്കുന്നു. ഇവിടെ അധ്യാപകന് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് വരുത്തിതീര്‍ക്കുന്നത് സമാധാനപ്രിയരായതുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇവരുടെ കാഴ്ചപ്പാടില്‍ അക്ബര്‍ മഹാകുറ്റവാളിയാണ്. അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ അക്ബര്‍ മാന്യമായ സംവാദമാണ് എന്നത് പ്രശ്‌നമല്ല. ഇവിടെ അക്ബറിന്റെ സംവാദ ശൈലിയോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ. അദ്ദേഹം ആരുടെയെങ്കിലും ബഹുമാനിക്കപ്പെടുന്നവരെ അവമതിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. വസ്തുതകളെ വസ്തുതകളായി കണ്ടാണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്. കണ്ണടച്ചാല്‍ ഇരുട്ടാവില്ല എന്ന് യുക്തിവാദികള്‍ മനസ്സിലാക്കണം. അത് പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതുമല്ല. പ്രകോപനം ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ എല്ലാഴ്‌പോഴും കുറ്റവാളികള്‍ ഒരു മതവിഭാഗത്തില്‍നിന്ന് തന്നെ എന്ന മുന്‍ധാരണയും അതനുസരിച്ചുള്ള പ്രതികരണങ്ങളും സമാധാന പാലനത്തിന് സഹായകമായ പ്രവര്‍ത്തനമല്ല.

മുകളില്‍ നല്‍കപ്പെട്ട കമന്റിലേക്ക് തിരിച്ചു പോകാം. അതിലെ മറ്റു പരാമര്‍ശങ്ങളെ അവഗണിച്ച് ആ സഹോദരന്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചതല്ല എന്ന ഗുണകാംക്ഷപരമായ മനോഭാവം നിലനിര്‍ത്തി പ്രസ്തുത കമന്റിലെ ഒരു വിഷയത്തെക്കുറിച്ച് ഇവിടെ ഒരു വിശദീകരണം നല്‍കുകയാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ശക്തി അതിലാണ്. ആര്‍ എന്തൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതിനെ ഗൗരവപൂര്‍വം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലമത്രയും അത്യത്ഭുതകരമായ അതിന്റെ നിയമനിര്‍ദ്ദേശങ്ങശ്ക്ക് മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദങ്ങളിലൊന്നാണ് ജിസ്യ. ഇസ്‌ലാമിക ഭരണകൂടം നിലവില്‍ വന്നുകഴിഞ്ഞാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തുന്ന മതനികുതി എന്നാണ് അതിന് നിര്‍വചനമായി മുസ്‌ലികളല്ലാത്തവര്‍ മനസ്സിലാക്കിയിട്ടുള്ളത്.

എന്നാല്‍ എന്താണ ജിസ് യ യുടെ യഥാര്‍ഥ വ്യാഖ്യാനം.

ഇസ്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെടുന്നവരില്‍ അവസാനനിമിഷം വരെ അതില്‍ തുടരുകയും അതിജയിക്കപ്പെടുകയുമാണെങ്കില്‍ ലോകത്തുള്ള മറ്റേത് വ്യവസ്ഥയെയും പോലെ അവരിലെ ആയുധമെടുത്ത എല്ലാ പുരുഷന്‍മാരെയും വധിക്കാന്‍ ഇസ്‌ലാമിക സൈന്യത്തിനും അവകാശമുണ്ട്. എന്നാല്‍ ഇസ്‌ലാം മുന്‍ഗണനനല്‍കുന്നത്. അവരെ സുരക്ഷിത പ്രജകളാക്കുകയും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ അവരെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതിനാണ്. എന്നാല്‍ പ്രവാചകന്റെ കാലത്തെ പൊതുസമ്പ്രദായം ഇതിനെതിരായിരുന്നു. കീഴടങ്ങുന്നവരെ ഉന്‍മൂലനം ചെയ്യുന്നതിലായിരുന്നു അന്നത്തെ പൊതുമനസ്സുണ്ടായിരുന്നത്. ഈ പൊതുമാനസികാവസ്ഥയെ പെട്ടെന്ന് മാറ്റുക പ്രയാസമാണ്. കാലത്തിന്റെ ചൈതന്യത്തോട് യുദ്ധം ചെയ്യുന്നത് അതിന്റെ സംസ്‌കരണ രീതിക്ക് എതിരാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ അതിനെ നിലനിര്‍ത്തുകയും ആ അനുവാദത്തെ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തവിധം പ്രവാചകന്റെയും അവിടുത്തെ അനുചരന്‍മാരുടെയും മാര്‍ഗദര്‍ശനത്തിലുടെ മുസ്‌ലിംകളില്‍ ഹൃദയവിശാലതയും ഉദാരതയുടെയും ചൈതന്യം സന്നിവേശിപ്പിക്കപ്പെട്ടു. അതിലൂടെ പഴയ ഉന്‍മൂലന സമ്പ്രദായത്തെ പ്രയോഗത്തില്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരൊറ്റ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇതിനപവാദമായി ഉള്ളത്. ബാക്കിസന്ദര്‍ഭത്തിലെല്ലാം അവരെ സംരക്ഷിതപ്രജകളായി (ദിമ്മികളായി) നിലനിര്‍ത്തി. ചരിത്രത്തിലെ ഗതിവിഗതി മാറ്റിയ മനുഷ്യത്വപരമായ പരിഷ്‌കാരമായിരുന്നു. ഉന്‍മൂലനത്തിനിരയാക്കേണ്ടുന്ന ഒരു വിഭാഗത്തെ നേരിയ ഒരു പ്രതിഫലത്തിന് പകരം ഇസ്‌ലാമിക ഭരണകൂടം സര്‍വ സുരക്ഷയും നല്‍കി ജീവിക്കാന്‍ വിട്ടുക എന്ന തത്വം ഉള്‍കൊള്ളുന്ന സംരക്ഷിത പ്രജയാക്കല്‍. അഥവാ ദിമ്മിയാക്കല്‍. അവര്‍ നല്‍കേണ്ടുന്ന നാമമാത്ര നികുതിയാണ് ജിസ് യ.

ഇനി ഇത്തരത്തില്‍ സംരക്ഷിത പ്രജകളുടെ ഭരണഘനാപരമായ പദവി ചുരുക്കി വിവരിക്കാം:


1. ഭരണാധികാരി അവരില്‍നിന്നും ജിസ്യ സ്വീകരിക്കുന്നതോടെ ഏക്കാലത്തേക്കുമായി സംരക്ഷണകരാര്‍ നിലവില്‍വരും. അവരുടെ ധനവും ജീവനും സംരക്ഷിക്കാന്‍ മുസ്്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ടെന്നാല്‍ ജിസ്യ സ്വീകരിക്കുന്നതോടെ ജീവന്റെയും ധനത്തിന്റെയും പവിത്രതയാണ് സ്ഥിരപ്പെടുന്നത്. അതിനുശേഷ അവരുടെ സമ്പത്തിനുമേല്‍ കൈവെക്കാനോ അവരെ അടിമകളാക്കാനോ മുസ്ലിംകള്‍ക്ക് ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവരില്‍നിന്ന് ജിസ്യ സ്വീകരിച്ചാല്‍ പിന്നെ അവരില്‍നിന്ന് ഒന്നും നിനക്കില്ല എന്ന് അബൂ ഉബൈദക്ക് ഉമര്‍ സ്പഷ്ടമായി എഴുതുകയുണ്ടായി.

2. ഉടമ്പടി നിലവില്‍വരുന്നതോടെ ഭൂമിയുടെ ഉടമാവകാശം അവര്‍ക്ക് തന്നെയായിരിക്കും. അതില്‍ കച്ചവടം, ദാനം, കടം, പണയം തുടങ്ങി എല്ലാ ക്രയവിക്രയങ്ങള്‍ക്കും അവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഭരണകൂടത്തിന് അതില്‍ ഇടപെടാന്‍ ഒരവകാശവുമില്ല.

3. ജിസ്യയുടെ തോത് ഓരോരുത്തരുടെയും സാമ്പത്തികനില അനുസരിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്. സമ്പന്നരില്‍നിന്ന് കൂടുതലും ശരാശരിക്കാരില്‍നിന്ന് കുറച്ചും ദരിദ്രരില്‍നിന്ന് അല്‍പമാത്രവും ഇടാക്കും. യാതൊരു വരുമാനവും ഇല്ലാതിരിക്കുകയും നിത്യവൃത്തിക്കുതന്നെ മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്യുന്ന പരമദരിദ്രരെ ജിസ്യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ജിസ്യയായി നിര്‍ണിതമായ ഒരു സംഖ്യയും നിശ്ചയിച്ചിട്ടില്ല. പക്ഷെ അടക്കാന്‍ എളുപ്പമായത് മാത്രമേ നിശ്ചയിക്കാവൂ. രണ്ടാം ഖലീഫ ഉമര്‍ പണക്കാര്‍ക്ക് പ്രതിമാസം ഒരു ദിര്‍ഹമും ശരാശരിക്കാര്‍ക്ക് എട്ട് അണയും അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ക്ക് നാലണയും ജിസ്യ നിശ്ചയിച്ചു.

4. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ശേഷിയുള്ളവരുടെ മേല്‍ മാത്രമേ ജിസ്യ ചുമത്താന്‍ അനുവാദമുള്ളൂ. കുട്ടികള്‍ സ്ത്രീകള്‍, ഭ്രാന്തന്‍, അന്ധര്‍ അരാധനാലയങ്ങളിലെ സേവകര്‍, വൃദ്ധര്‍, സാധുക്കള്‍ , സന്യാസികള്‍ , അവശനിലയില്‍ കഴിയുന്ന രോഗികള്‍ , തുടങ്ങി യുദ്ധത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരും ജിസ്യയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.

5. അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കല്ലാതെ അവകാശമുണ്ടായിരിക്കുന്നതല്ല. പൗരാണിക ആരാധനാലയങ്ങളും സ്മരകങ്ങളും തകര്‍ക്കുന്നത് ആരുടേതായാലും ഒരു നിലക്കും അനുവദനീയമല്ല.

6. അവരുടെ രക്തം പവിത്രമാണ്. കൊലപാതകത്തിന്റെയോ പ്രതിക്രിയയുടെയോ കാര്യത്തില്‍ ഒരു വിവേചനവും പാടില്ല.

7. പൗരനിയമവും മുസ്‌ലിമിനും ദിമ്മിക്കും തുല്യമാണ്. ചീത്ത പറയുകയോ പരദൂഷണം പറയുകയോ ചെയ്യാവതല്ല.

8. ഉടമ്പടി വന്നതിന് ശേഷം മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യമില്ലെങ്കിലും അത് ദുര്‍ബലപ്പെടുത്താന്‍ സംരക്ഷിത പ്രജകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

9. അവര്‍ എത്രകടുത്ത കുറ്റം ചെയ്താലും അവരുടെ സംരക്ഷിത പ്രജ എന്ന നിലക്കുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയില്ല.

10. പുതിയ ആരാധനാലയങ്ങള്‍ പണിയാന്‍ അവര്‍ക്കനുവാദമുണ്ടായിരിക്കും.

11. അടക്കാതെ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍നിന്നോ അവരുടെ അനന്തരാവകാശികളുടെ സ്വത്തില്‍നിന്നോ ഇടാക്കാവതല്ല.

12. സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതിനാല്‍ അവരുടെ സംരക്ഷണം കൂടി മുസ്‌ലിം പടയാളികളുടെ ചുമതലയാണ്.

എന്നാലും സ്വന്തം രാജ്യത്തിലെ പ്രജകളെ രണ്ടായികാണുന്ന ശൈലി ക്രൂരമാണ് എന്ന് പറയുന്നവര്‍ വീണ്ടും മറവിക്കടിമപ്പെട്ടവരോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. കാരണം ആധുനികമായ കാലത്ത് കാണപ്പെടുന്നത് പോലുള്ള ഒരു രാജ്യത്തിലെ വിവിധ മതവിഭാഗങ്ങളില്‍ ചുമത്തുന്ന മതനികുതിയല്ല ജിസ്യ. മറിച്ച് ഇസ്്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെട്ടവര്‍ക്ക് അവരെ ഉന്‍മൂലനം ചെയ്യുന്നതിന് പകരമായി ഇസ്‌ലാം വെച്ച നീതിയിലധിഷ്ഠിതമായ പുരോഗമനപരമായ ഒരു നിയമത്തിന്റെ ഭാഗമാണ് അത്. ഇക്കാലത്ത് അവ പരാമര്‍ശവിഷയം പോലുമല്ല. എങ്കിലും അത് എന്താണ് എന്നറിയാതെ മേല്‍പറഞ്ഞത് പോലെ മനസ്സിലാക്കി വിദ്വേഷം വമിപ്പിക്കാതിരിക്കാന്‍ ഈ അറിവ് സഹായകമായെങ്കില്‍ എന്ന് വിചാരിച്ചാണ് ഇതിവിടെ നല്‍കിയത്.

(ഹദീസ് ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖറാജ്, ഫുതൂഹുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ ഇവ കൂടുതല്‍ വിശദമായി വായിക്കാവുന്നതാണ്. മൗലാനാ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്‌ലാമില്‍
പരിഷ്‌കൃത യുദ്ധനിയമം എന്ന അദ്ധ്യായത്തില്‍ 46 പേജുകളിലായി ഈ വിഷയം വ്യക്തമാക്കിയിട്ടുണ്ട്.)

2010 ഏപ്രിൽ 8, വ്യാഴാഴ്‌ച

വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?

എന്തിനാണ് വിശുദ്ധഖുര്‍ആനിലൂടെ വിശ്വാസികളോട് ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത് ?. എന്തധികാരം നിലനിര്‍ത്താനാണ് അല്ലെങ്കില്‍ എന്ത് വെറുപ്പിന്റെ കാരണത്താലാണ് യുദ്ധം നിയമമാക്കപ്പെട്ടത്?. ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ നേടിക്കൊടുക്കാന്‍ വേണ്ടിയാണോ അത്?. തന്നെ വണങ്ങാത്തവരെ വെറുക്കണമെന്നും അവര്‍ വധിക്കപ്പെടണമെന്നതും ദൈവത്തിന്റെ ആവശ്യമാണോ?. 

ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ചക്കിടെ ഒരു സുഹൃത്ത് ഉയര്‍ത്തിയ ചിലചോദ്യങ്ങളില്‍ ആത്മാര്‍ഥതയുടെ ഒരു കണികയുണ്ടോ എന്ന് സംശയിച്ചുപോയി അതിന് പ്രതികരണമെഴുതാന്‍ തുനിഞ്ഞപ്പോള്‍ അതൊരു പോസ്റ്റായി മാറി. മാത്രമല്ല ഇതേ ചോദ്യം ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടാകാനുള്ള നല്ല സാധ്യതയും ഉണ്ട്. കൂടുതല്‍ ചര്‍ചക്കായി ഈ ദീര്‍ഘിച്ച കമന്റ് ഇവിടെ പോസ്റ്റുന്നു.

ശരിയായ നാഗരികവ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിടുന്ന പ്രായോഗിക നൈതിക ക്രമമാണ് ഇസ്‌ലാം. അവയില്‍ കാല്‍പനികാസ്വാദനം പകരുന്ന ഉപാധികള്‍ അന്വേഷിക്കുന്നത് അര്‍ഥ ശൂന്യമായിരിക്കും. മരുന്ന് കൈപ്പായാലും മധുരമായാലും ആസ്വാദനം പകരലല്ല വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് ശരീരത്തിന്റെ സംസ്‌കരണമാണ്. അതിന്റെ ആരോഗ്യമാണ്. അതുപൊലെ ഒരു നൈതികക്രമത്തിന്റെ ലക്ഷ്യം കാല്‍പനിക രസം നല്‍കുകയോ കാഴ്ചപ്പണ്ടങ്ങളാവുകയോ അല്ല. മറിച്ച് കടുപ്പമാണെങ്കിലും മാര്‍ദവമാണെങ്കിലും സമൂഹത്തിന്റെ സംസ്‌കരണമാണ്. അതിനാല്‍ ഒരു സാമൂഹ്യപരിഷ്‌കരണം ലക്ഷ്യം വെക്കുന്ന ഒരു വ്യവസ്ഥക്ക് വാളോ പേനയോ ഏതെങ്കിലും ഒന്നുമാത്രമേ തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ എന്ന് തീരുമാനിക്കാനാവില്ല. അതിന്റെ ദൗത്യനിര്‍വഹണത്തില്‍ രണ്ടും ഒരു പോലെ ആവശ്യമായ സന്ദര്‍ഭങ്ങളുണ്ടാകും. ധിക്കാരികളെയും താന്തോന്നികളെയും ധാര്‍മികതയുടെയും മാനവികതയുടെയും പരിധിയില്‍ തളച്ചിടാന്‍ ഉദ്‌ബോധനം കൊണ്ടും ഉപദേശം കൊണ്ടും നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരാനാവാത്തവിധം ദുഷ്‌കൃത്യങ്ങളിലും നൃശംസതകളിലും ഒരു സംഘം പരിധിവിടുകയും അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ ആത്മീയ-ഭൗതിക-ധാര്‍മികജീവിതത്തെ കടന്നാക്രമിക്കുന്നതില്‍നിന്നും അവരെ തടയാന്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ, നന്മയോട് ആഭിമുഖ്യവും ഗുണകാംക്ഷയുമുള്ള മനുഷ്യരുടെ ഒന്നാമത്തെ ബാധ്യത അവര്‍ക്കെതിരില്‍ വാളെടുക്കുകയും ദൈവദാസന്‍മാരില്‍നിന്ന തട്ടിയെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകിട്ടുന്നതുവരെ അവിശ്രമം പൊരുതുകയും ചെയ്യുക എന്നതാണ്.

യുദ്ധത്തിന്റെ താല്‍പര്യം ?

'അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു' (22:40) യുദ്ധത്തിന്റെ താല്‍പര്യവും നാഗരികജീവിതത്തില്‍ അത് അനിവാര്യമായി തീരുന്ന സാഹചര്യവുമാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ഇവിടെ മുസ്‌ലിം പള്ളികളെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്ന ശ്രദ്ധേയമാണ്. നീതിബോധമുള്ള മനുഷ്യരിലൂടെ അക്രമികളെ പ്രതിരോധിച്ചില്ലെങ്കില്‍ ആരാധനാലയങ്ങള്‍ക്ക് പോലും രക്ഷയില്ലാത്തവിധം ലോകം കലാപകലുഷിതമാകും എന്ന വസ്തുത ഇവിടെ അനാവരണം ചെയ്യുന്നു. വല്ലവിഭാഗങ്ങളും ആരാധനാലയങ്ങള്‍ തകര്‍ക്കുക പോലുള്ള നീചകൃത്യങ്ങള്‍ക്ക് ഇറങ്ങിപുറപ്പെട്ടാല്‍ അവരുടെ അത്തരം ദുഷ്‌ചെയ്തികള്‍ മനുഷ്യരിലൂടെത്തന്നെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടത് ആരോഗ്യപൂര്‍ണമായ നാഗരീകജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. മനുഷ്യരിലൂടെ നടത്തപ്പെടുന്ന ഈ പ്രതിരോധം ദൈവികനീതിയുടെ ഫലമാണ്. 'ഇപ്രകാരം അല്ലാഹു ഓരോ ജനക്കൂട്ടങ്ങളെ മറ്റു ജനക്കൂട്ടങ്ങളാല്‍ പ്രതിരോധിക്കുന്നില്ലെങ്കില്‍ ഭൂലോകം അമ്പേ താറുമാറായിപ്പോകുമായിരുന്നു. എന്നാല്‍ അല്ലാഹു ലോകത്തോട് ഏറെ കാരുണ്യമുറ്റവനാണ്' (2:251) ഭൂമിയില്‍ സമാധാനം പുലരണമെന്നാണ്. ജനസമൂഹങ്ങളുടെ പരസ്പര ശത്രുത പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറഞ്ഞു. 'അവര്‍ യുദ്ധത്തിന്റെ അഗ്നി ജ്വലിപ്പിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ നാശം പരത്തുവാന്‍ യത്‌നിക്കുകയായിരുന്നു. അല്ലാഹുവോ നാശമുണ്ടാക്കുന്നവരെ ആശേഷം ഇഷ്ടപ്പെടുന്നില്ല.' (5:64)

യുദ്ധം എന്തിന് ?

ശത്രുതയും പകയും പക്ഷപാതിത്വവും പരമതവിദ്വേഷവും ആളിക്കത്തിക്കുന്ന ഇത്തരം യുദ്ധത്തിന്റെ അഗ്നിയെ കെടുത്തിക്കളയാനാണ് അല്ലാഹു തന്നെ ദാസന്‍മാരോട് വാളെടുക്കാന്‍ ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു. 'ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ അവര്‍ക്കനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ.' (22:39).

യുദ്ധവുമായി അവതരിച്ച ഖുര്‍ആനിലെ ആദ്യസൂക്തമാണിത്. ആര്‍ക്കെതിരെയാണോ യുദ്ധം അനുവദിക്കപ്പെട്ടത് അവരുടെ കുറ്റമായി ഖുര്‍ആന്‍ ഇവിടെ എടുത്തുപറഞ്ഞത് അവരുടെ കൈവശം സമ്പത്സമൃദമായ രാജ്യമുണ്ടെന്നോ അവര്‍ മറ്റൊരു മതത്തിന്റെ അനുയായികളാണെന്നോ അല്ല. മറിച്ച് അവര്‍ അക്രമം പ്രവര്‍ത്തിക്കുകയും അന്യായമായി ജനങ്ങളെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കുകയും അല്ലാഹുമാത്രമാണ് ദൈവം എന്ന് പറയുന്നതില്‍ ജനങ്ങള്‍ക്ക് തടസ്സവും പ്രയാസവും സൃഷ്ടിക്കുകയും ചെയ്തവരാണ് എന്നാകുന്നു. ഇത്തരം അക്രമിക്കള്‍ക്കെതിരെ തങ്ങളുടെ ആത്മരക്ഷക്കുവേണ്ടി യുദ്ധംചെയ്യണമെന്നു മാത്രമല്ല അല്ലാഹു വിധിച്ചത്. പ്രത്യുത മറ്റുമര്‍ദിതതരയും പീഡിതരെയും കൂടി ഈ അക്രമികളില്‍നിന്ന് മോചിപ്പിക്കണമെന്നുകൂടി അല്ലാഹു ഊന്നിപറയുന്നു.

'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: 'നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!' (4:75)

ഇസ്‌ലാം എന്തിനാണ് വാളെടുത്തതെന്ന് മുകളിലെ വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലത്ത് നടന്ന സൈനിക നീക്കങ്ങളില്‍ ഇതേ ലക്ഷ്യം മാത്രമേ കാണാന്‍ സാധിക്കൂ. ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും. പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.  അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്.

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് മുകളില്‍ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല. (മേല്‍ സൂചിപ്പിക്കപ്പെട്ടവര്‍ ദുരൂഹതകളില്‍നിന്ന മുക്തരല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല). അവരുടെ പ്രഖ്യാപിത ലക്ഷ്യവും ഇവിടെ പറഞ്ഞതല്ല. ഇവരെപ്പോലുള്ളവരല്ല അത്തരം ധര്‍മയുദ്ധം നയിക്കേണ്ടത്. ഇസ്ലാമിന്റെ ഭരണനേതൃത്വമാണ്. ഇസ്്‌ലാമിക ഭരണഘടനയനുസരിച്ച മേല്‍സൂചിപ്പിക്കപ്പെട്ടവര്‍ ചെയ്യുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. പക്ഷെ യുക്തിവാദികളുടെയും ഇസ്ലാം വിമര്‍ശകരുടെയും നിരന്തര ശ്രമത്തിലൂടെ മാധ്യമങ്ങളുടെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഉന്‍മാദത്തിലൂടെയും ഇവര്‍ പോരാടുന്നത് ഇസ്‌ലാമിന് വേണ്ടിയാണെന്ന ധാരണ, ഇസ്്‌ലാമിനെ തെറ്റിദ്ധരിച്ച കൂറച്ച് സാധുകളിലെങ്കിലും പകരാന്‍ ഇടയായിട്ടുണ്ട്. ഇവരാണ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരെന്നും മറ്റുള്ളവര്‍ ഭയംകൊണ്ട് മിതനിലപാട് സ്വീകരിക്കുകയാണ് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.  ഇസ്‌ലാമിന്റെ ബാലപാഠം പോലും അറിയാതെ ഇത്തരം അബദ്ധങ്ങള്‍ തട്ടിവിടുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും നിസ്സാരമല്ല.
 

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

ഖുര്‍ആനിലെ അന്യമതനിന്ദ ?

കുര്‍ആനിലെ അന്യമതനിന്ദയും അസഹിഷ്ണുതയും എന്ന ഇ.എ. ജബ്ബാറിന്റെ പോസ്റ്റിനുള്ള പ്രതികരണമാണിത്.

അദ്ദേഹം തന്റെ പോസ്റ്റ് തുടങ്ങുന്നത് ഇപ്രാകരം പറഞ്ഞുകൊണ്ടാണ്:

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -

(സൂക്തങ്ങളുടെ അറബി ഇത്തരം ഒരു പോസ്റ്റില്‍ പ്രസക്തമല്ല. അറബി അറിയുന്നവരെ സംബന്ധിച്ചിടത്തോളം എന്റെ ഈ വിശദീകരണം പോലും അനാവശ്യമാണ്. കാരണം അവര്‍ക്കറിയാം. ഈ സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനവും അര്‍ഥവും എന്താണെന്ന്. അതിനാല്‍ അദ്ദേഹം നല്‍കിയ  മലയാള പരിഭാഷ ഇവിടെ നല്‍കുന്നു. ക്രമനമ്പര്‍ വിശദീകരിക്കാനുള്ള സൗകര്യര്‍ഥം ഞാന്‍ നല്‍കിയതാണ്)
 
1. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
2. നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73
3. വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29
4. ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17

5. സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23

6.അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22
7. തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6

8. സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

9. സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144

10. സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28

11. സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

ഈ സൂക്തങ്ങളില്‍ ഇ.എ. ജബ്ബാര്‍ കണ്ടെത്തുന്നത്:

ഇസ്‌ലാമില്‍ വിശ്വസിക്കാത്തവരെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകുകഷ്ണങ്ങളുമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതായിട്ടാണ്. ഇതില്‍ എത്ര മാത്രം ശരിയുണ്ട്. ഖുര്‍ആനില്‍ ഇങ്ങനെകുറെ മനുഷ്യവിരുദ്ധമായ (മറ്റുവേദങ്ങളിലും ഉള്ളപോലെ) കുറെ സൂക്തങ്ങള്‍ ഉണ്ടെന്നും. എന്നാല്‍ മുസ്‌ലിംകള്‍ പോലും ഇവയെ തള്ളിപ്പറയുകയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ഇസ്‌ലാം വിമര്‍ശകര്‍തന്നെ നടത്താറുണ്ട്. സത്യത്തില്‍ ഖുര്‍ആനില്‍ ഈ സൂക്തങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണോ ഇസ്‌ലാംമത വിശ്വാസികള്‍. ഈ സൂക്തങ്ങളൊക്കെ ഒഴിവാക്കി ഖുര്‍ആന്‍ കാലത്തിനനുസരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാനും നിലവിലുള്ള ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിച്ചുകളായാനുമാണ് ജബ്ബാര്‍ മുസ്ലിം ലോകത്തോട് അഭ്യര്‍ഥിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന് ആ ദീര്‍ഘദര്‍ശി വിഭാവനം ചെയ്യുന്നുണ്ട്. അന്ന് നമ്മിലാരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഈ പോസ്റ്റും കമന്റും നമ്മുക്ക് ഓര്‍ത്ത് അദ്ദേഹത്തെ നമിക്കാം എന്ന് ചുരുക്കം.

ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം. ഇവിടെ സൂചിപ്പിച്ച മുഴുവന്‍ സൂക്തങ്ങളും ഞാന്‍ ഇതിന് മുമ്പ് ചര്‍ചവിധേയമാക്കിയിട്ടുണ്ട്. സന്ദര്‍ഭാനുസരണം അവയിലേക്ക് ലിങ്ക് നല്‍കാം. അതിന് മുമ്പ് ചില വസ്തുതകള്‍ സൂചിപ്പിക്കേണ്ടതുണ്ട്.

ഒന്ന് ഈ ശ്രമത്തെക്കുറിച്ച് തന്നെയാണ്. എന്താണ് ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന്റെ ലക്ഷ്യം എന്ന ചോദിച്ചാല്‍ അദ്ദേഹത്തിന്റതന്നെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.
 
"മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്‍ ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഈ ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്‍ പേറിക്കൊണ്ട് മതസൌഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?"

മുസ്‌ലിംകള്‍ മതസൗഹാര്‍ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമാണ്. അവര്‍ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തെപോലെ ഖുര്‍ആനില്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒരു വെളിവുമില്ലാതെ ദുര്‍വ്യാഖ്യാനം ചെയ്ത്. മറ്റുള്ളവരെ അക്രമത്തിനും വെറുപ്പിനും യുദ്ധത്തിനും പ്രേരിപ്പിക്കുകയായിരുന്നു. മുഹമ്മദ് എന്നോ അള്ളാ എന്നോ കേള്‍ക്കുമ്പോഴേക്ക് മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നുവത്രേ!!! മുസ്‌ലിംകള്‍ക്ക് എത്ര വസ്തുതാപരമായ വീക്ഷണം.

മുകളിലെ സൂക്തങ്ങള്‍വെച്ച് ജബ്ബാര്‍ എത്തിചേര്‍ന്നത് പോലുള്ള നിഗമനങ്ങളില്‍ എത്താന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് ബുദ്ധിഭ്രമം ബാധിക്കേണ്ടിവരും. അദ്ദേഹത്തെപ്പോലെ ഇസ്‌ലാം വിരോധത്താല്‍ ഹൃദയത്തിന് അന്ധതബാധിക്കേണ്ടിവരും. തീര്‍ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത് പക്ഷെ നെഞ്ചകത്തുള്ള ഹൃദയങ്ങളെയാണ് (22:46). കാരണം യുക്തിവാദികള്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് മുഹമ്മദ് 6 ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അറബി രചിച്ച പുസ്തകത്തിലെ വരികള്‍ എന്ന നിലക്കാണ്. എന്നാല്‍ മുസ്ലിംകള്‍ അതിനെ കാണുന്നത് അങ്ങനെയല്ല. അതിനാല്‍ ഞങ്ങളെങ്ങനെ പ്രസ്തുത വരികളെ കാണുന്നു എന്ന് ചുരുക്കി പറയട്ടേ.

വിശുദ്ധഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സര്‍വലോക സ്രഷ്ടാവായ ദൈവത്തിങ്കല്‍ നിന്ന് മുഴുവന്‍ മനുഷ്യസമൂഹത്തിനുമായി അവതീര്‍ണമായ പരിശുദ്ധ ഗ്രന്ഥമാണ്. അതിലെ ഒരു വചനം പോലും പ്രവാചകന്‍ മുഹമ്മദ് നബിയുടെതല്ല. ഇസ്‌ലാമെന്നാല്‍ ഖുര്‍ആന്‍ മാത്രമല്ല. പ്രവാചകന് ഒരു ദൗത്യമുണ്ടായിരുന്നു. അതൊരു തത്വശാസ്ത്രം മെനഞ്ഞെടുക്കലായിരുന്നില്ല. തത്വം പറഞ്ഞത് ഖുര്‍ആനാണെങ്കില്‍ ആ വെറും തത്വങ്ങളെ കൈകൊണ്ട് തൊടാനും കണ്ണുകൊണ്ട് കാണാനും കഴിയുന്ന മനുഷ്യരാക്കി മാറ്റുക എന്നതായിരുന്നു പ്രവാചന്റെ ദൗത്യം. പ്രവാചകന്‍ മുസ്ഹഫ് (ഖുര്‍ആന്റെ ലിഖിതരൂപത്തിന് പറയുന്ന പേര്‍) കോപ്പിയെടുത്ത് വിതരണം ചെയ്തില്ലെങ്കിലും. ഖുര്‍ആനിന്റെ ആയിരക്കണക്കിന് കോപ്പികളെടുത്തു. ഹൃദയത്തിന്റെ ഏടുകളില്‍ ഖുര്‍ആന്റെ വചനങ്ങളുടെ പ്രകാശം കൊത്തിവെച്ചാണ് അത് സാധിച്ചത്. അതിനാല്‍ വിശുദ്ധഖുര്‍ആന്റെ ഏറ്റവും ആധികാരികമായ വ്യാഖ്യാനം പ്രവാചക ചര്യയാണ്. തുടര്‍ന്ന് സച്ചരിതരായ അനുയായികളുടെ ജീവിതവും അവര്‍ ഖുര്‍ആനെ മനസ്സിലാക്കിയത് ജബ്ബാര്‍മാഷ് മനസ്സിലാക്കിയത് പോലെയായിരുന്നില്ല. മുസ്‌ലിംകള്‍ ആരുടെ വ്യാഖ്യാനം സ്വീകരിക്കണം. ഖുര്‍ആനെ മൊത്തത്തിലെടുത്ത് പ്രവാചകനിലൂടെ ലഭ്യമായ വ്യാഖ്യാനം സ്വീകരിക്കണോ അതല്ല. തികഞ്ഞ മുന്‍ധാരണയോടെ ഇസ്‌ലാം വിമര്‍ശകരും ഓറിയന്റലിസ്റ്റുകളും പറഞ്ഞത് അല്‍പം പോലും ബുദ്ധി ഉപയോഗിക്കാതെ പകര്‍ത്തുന്ന ജബ്ബാറിന്റെ വ്യാഖ്യാനം സ്വീകരിക്കണോ. 

ഇനി അദ്ദേഹം ക്വാട്ട് ചെയ്ത സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കുക. യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സാദാസന്ദര്‍ഭങ്ങളിലേക്ക് ഫിറ്റ് ചെയ്യുമ്പോള്‍, അത്തരം സന്ദര്‍ഭത്തില്‍ നിഷേധികളോടും അവിശ്വാസികളോടും മാന്യമായും മനുഷ്യത്വപരമായും അവിടുന്നും കടന്ന് മാതാപിതാക്കളോട് ഗുണം ചെയ്യുന്ന പ്രകാരം ഗുണം ചെയ്യാനും പറയുന്ന സൂക്തങ്ങളെ (60:7,8) എവിടെ കൊണ്ടുപോയി ഫിറ്റാക്കും. യുദ്ധസന്ദര്‍ഭത്തിലേക്കോ?.

ഇവിടെ ചിലര്‍ ഞങ്ങളോട് പറയാന്‍ ശ്രമിക്കുന്ന പോലെ. അഹിംസാദര്‍ശനത്തിലുള്ളത് പോലെ കാല്‍പനികരസം നല്‍കുന്ന തത്വങ്ങള്‍ ആവിഷ്‌കരിക്കുക ദൈവത്തിന് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ അമാനുഷികവും വശ്യവുമായ വചനത്തിലൂടെ അതവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ ബുദ്ധിയെ വിസ്മയിപ്പിക്കാനും അവന് കഴിയുമായിരുന്നു. പക്ഷെ പ്രപഞ്ചനാഥന്റൈ ലക്ഷ്യം പ്രഭാഷണത്തിന്റയോ തത്വശാസ്ത്രത്തിന്റെയോ പ്രകടനമായിരുന്നില്ല. മറിച്ച്, അനുധാവനം ചെയ്യുകയും ശിരസാവഹിക്കുകയും ചെയ്തുകൊണ്ട് തങ്ങളുള്‍കൊള്ളുന്ന ദര്‍ശനവും നാടും നന്നാക്കി തീര്‍ക്കാനുതകുന്ന ഋജുവും സുവ്യക്തവുമായ ഒരു പ്രായോഗിക പദ്ധതി തന്റെ അടിയാറുകള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരാത്മാവിനോയും കൊല്ലരുത് (ലാ തഖ്തുലുന്നഫ്‌സ)എന്ന് പറഞ്ഞവസാനിപ്പിക്കാതെ ന്യായമില്ലാതെ  (ഇല്ലാ ബില്‍ ഹഖ്ഖി) എന്നവാക്കുകൂടി ചേര്‍ത്ത് അതിന് പ്രായോഗികതയുടെ മൂര്‍ത്ത രൂപം നല്‍കി. അപ്രകാരം പറഞ്ഞവസാനിപ്പിച്ച ചില വിഭാഗങ്ങളെ ചരിത്രത്തില്‍ നമ്മുക്ക് പരിചയപ്പെടാം. അവര്‍ ഒന്നുകില്‍ മര്‍ദ്ദിതരോ അല്ലെങ്കില്‍ കടുത്ത പീഢകരോ ആയി അവരുടെ തത്വശാസ്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്തില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു. അത് ദൈവത്തിങ്കള്‍ എറ്റം കോപഹേതുവാകുന്നു എന്ന പറഞ്ഞ വിശുദ്ധഖുര്‍ആന് നാവുകൊണ്ട് അഹിംസാമന്ത്രം ഉരുവിട്ടുകൊണ്ട് വാള്‍പയറ്റ് നടത്തുക എന്ന് തന്റെ വിശ്വാസികളെ ഉപദേശിക്കാനാവില്ല.

അതിനാല്‍ ജീവന്റെ ആദരണീയതയെക്കുറിച്ച അധ്യാപനത്തോടൊപ്പം, ആവശ്യമെങ്കില്‍ മനുഷ്യജീവന്റെ സുരക്ഷിതത്വവും നാടിന്റെ ഭദ്രതയും കാത്ത് സൂക്ഷിക്കാന്‍ വ്യവസ്ഥകളോടെ ആയുധമെടുക്കാനുള്ള കല്‍പനയും നിര്‍ദ്ദേശങ്ങളും നല്‍കപ്പെടുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ യുക്തിയുടെ പ്രകടനമത്രേ. ഈ സൂക്തങ്ങളുദ്ധരിച്ചാണ് ഇ.എ.ജബ്ബാര്‍ അജ്ഞരായ ഇതരമത വിശ്വാസികളെ ഇസ്‌ലാമിനും ഖുര്‍ആനുമെതിരെ ഇളക്കിവിടുന്നത്. യുക്തിവാദികളെന്ന് പറയുന്നവര്‍ ഇത്ര അധഃപതിക്കേണ്ടതുണ്ടോ എന്ന് അവരിലെ വിവേകികളാണ് ചിന്തിക്കേണ്ടത്.

അപ്പോള്‍ സത്യനിഷേധികളെയും ബഹുദൈവാരാധകരെയും അല്ലാഹു നരകത്തിലിട്ട് ശിക്ഷിക്കുമെന്ന് പറഞ്ഞതോ. അത് ശരിയല്ലേ അന്യമത നിന്ദയല്ലേ.? ഇവിടെയും ഞങ്ങള്‍ വിശ്വാസികള്‍ക്ക് പറയാനുള്ളത്. അതേതായാലും മരണശേഷം നടക്കുന്ന കാര്യമാണ്. അതില്‍ വിശ്വാസികളുമായി അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമല്ല. അതൊരു വസ്തുതാ വിവരണമാണ്. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെ സംബന്ധിച്ചിടത്തോളം അതില്‍ പ്രയാസപ്പെടേണ്ട ഒരു കാര്യവുമില്ല. പ്രയാസമുണ്ടെങ്കില്‍ അത് സത്യമായി പുലര്‍ന്നാലോ എന്ന് ഭയപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും അവര്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഖുര്‍ആന്‍ ദൈവികമല്ല എന്ന ബോധ്യപ്പെട്ട് സമാധാനം കൈകൊള്ളുകയോ. ദൈവികമാണെന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ നിഷേധത്തില്‍നിന്നും ബഹുദൈവാരാധനയില്‍ നിന്നും പിന്‍വാങ്ങുകയോ ചെയ്യുക മാത്രമാണ് കരണീയമായിട്ടുള്ളത്. അല്ലാതെ കണ്ണാടി പൊട്ടിക്കാന്‍ ശ്രമിക്കുകയല്ല.  

2009 ഡിസംബർ 31, വ്യാഴാഴ്‌ച

കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?

എന്തുചെയ്യാം എന്ത് ചര്‍ചചെയ്യാന്‍ ആരംഭിച്ചാലും ഖുര്‍ആനിലെ 'കഴുത്തറുപ്പന്‍' സൂക്തങ്ങളാണ് പലര്‍ക്കും തികട്ടിവരുന്നത്. അതുകൊണ്ട് ഇസ്‌ലാമിലെ ദൈവവീക്ഷണമെന്ന പോസ്റ്റില്‍ ഒരുമാന്യന്‍ മൂന്ന് സൂക്തങ്ങള്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു.

'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.

ഈ നിഗമനത്തിലെത്താന്‍ പ്രസ്തുത സുഹൃത്തിന് പ്രചോദനം നല്‍കിയ സൂക്തങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടാകാം തുടര്‍ ചര്‍ച എന്നുകരുതി. സൂക്തങ്ങളും അവയോട് എനിക്കുള്ള പ്രതികരണവും വായിക്കുക.

വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ. (9:29)

ഖുര്‍ആന്‍ ആവശ്യപ്പെട്ട പ്രകാരം ന്യായമായ കാരണങ്ങളാല്‍ യുദ്ധം ആരംഭിക്കേണ്ടിവരികയാണെങ്കില്‍ ഏത് വരെ യുദ്ധം തുടരണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു സൂക്തമാണിത്. ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചപോലെ മറ്റെല്ലാകാര്യത്തിലുമെന്ന പോലെ യുദ്ധവിഷയത്തിലും ഖുര്‍ആനില്‍ വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുണ്ട്. തുടങ്ങാനുള്ള കാരണം, ആരോട് എങ്ങനെ യുദ്ധം ചെയ്യണം എപ്പോള്‍ അവസാനിപ്പിക്കണം, യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണം എന്നല്ലാം അത് വിശദമാക്കിയിരിക്കുന്നു. പക്ഷെ നമ്മുടെ യുക്തിവാദി സുഹൃത്തുകളുടെ സാധാരണ പതിവ് ഇവയെ സന്ദര്‍ഭം നോക്കാതെ വ്യാഖ്യാനിക്കുക എന്നതാണ്. യുദ്ധസംബന്ധിയായ സൂക്തങ്ങളെല്ലാം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തുപോലും മുസ്്ലികള്‍ അമുസ്ളിംകളായവരോട് പെരുമാറാന്‍ കല്‍പിക്കുന്നതാണ് എന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനടിപ്പെട്ട ഈ സുഹൃത്തിനെപ്പോലുള്ളവര്‍ വിരളമല്ല.

സന്ധിക്ക് സന്നദ്ധമാകുന്ന ശത്രുവിനോട് അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കണമെന്നും പ്രസ്തുത സന്ധിക്ക് വഴങ്ങണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു. കാരണം ശത്രുവിനെ ഉന്‍മൂലനം ചെയ്യുകയോ അവന്റെ കൈവശമുള്ള എന്തിലെങ്കിലും പങ്ക് പറ്റുകയോ തട്ടിപ്പറിക്കുകയോ അല്ല ഇസ്ലാമിലെ യുദ്ധത്തിന്റെ ലക്ഷ്യം. (സൂക്തം 2:193 ല്‍ അക്കാര്യമാണ് പറയുന്നത്. അതിനെകുറിച്ച ചര്‍ചശേഷം വരുന്നു.) ഇപ്രകാരം കീഴടങ്ങുന്നതിന് പക്ഷേ ഒരു വ്യവസ്ഥ ഖുര്‍ആന്‍ നിശ്ചയ്ിച്ചിരിക്കുന്നു. വിനയത്തോടെ ഗവണ്‍മെന്റിന് ജിസ് യ നല്‍കണം എന്നതാണത്. അതോടൊപ്പം വ്യക്തമായ ഒരു ലിഖിത കരാര്‍ ഇസ്ളാമിക ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. മുസ്്ലിംകളോട് സന്ധിചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം കരാറുകള്‍ എഴുതിയിരുന്നു. മുസ്്ലിംപൌരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതായി പ്രവാചകന്‍ നജ്റാനിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ കരാറിലും കാണാന്‍ കഴിയും.

ആ കരാറിന്റെ തുടക്കം ഇപ്രകാരമായിരുന്നു:

'നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമുള്ള അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദ് നബിയുടെ സംരക്ഷണ പത്രമാണ് ഇത് അവരുടെ മൃഗങ്ങള്‍, അവരുടെ മതം, അവരുടെ ഭൂമി, അവരുടെ ധനം, അവരിലെ നാട്ടിലുള്ളവനും നാട്ടിലില്ലാത്തവനും, അവരുടെ ഒട്ടകങ്ങള്‍, അവരുടെ മതചിഹ്നങ്ങള്‍, എല്ലാറ്റിനുമുള്ള സംരക്ഷണ പത്രം. ഏതവസ്ഥയിലാണോ അവയുള്ളത് അതേ അവസ്ഥയില്‍ അവതുടരുന്നതാണ്. അവരുടെ ഏതെങ്കിലും അവകാശമോ ഏതെങ്കിലും ചിഹ്നമോ മാറ്റുകയില്ല..... '

യുദ്ധം ചെയ്യാനുള്ള കല്‍പന വ്യക്തികളോടല്ല. രാഷ്ട്രത്തോടാണ് എന്നത് യുക്തിവാദികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇനി ഒരു പ്രവാചകനും അവതരിക്കുകയില്ല. വന്നാലും അതുകൊണ്ട് പ്രയോജനവുമില്ല. കാരണം നിഷേധിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍. സ്വയം ഹൃദയങ്ങള്‍ക്ക് സീല്‍വെച്ച നിഷേധികള്‍ ഇസ്ളാമിനോടൊപ്പം എക്കാലവുമുണ്ടാകും.


ഓ വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്ത്, നിങ്ങളെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുവിന്‍. അവര്‍ നിങ്ങളില്‍ ശൂരത കാണട്ടെ. അല്ലാഹു ഭക്തന്‍മാരുടെ കൂടെയാണെന്നറിഞ്ഞിരിക്കുവിന്‍.(9:123)

സത്യവിശ്വാസികളോട് തന്റെ അവിശ്വാസിയായ അയല്‍വാസിയോട് എങ്ങനെ പെരുമാറണം എന്നാവശ്യപ്പെടുന്ന സൂക്തമല്ല ഇത്. ഇതിന് രണ്ട് അര്‍ഥം നല്‍കിയിട്ടുണ്ട്. ഒന്ന് സന്ദര്‍ഭം പരിഗണിക്കാതെയുള്ള പൊതുവായ അര്‍ഥം. അതനുസരിച്ച് ഒരു ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അയല്‍ രാഷ്ട്രം യുദ്ധത്തിന് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത പ്രസ്തുത ഇസ്ലാമിക രാഷ്ട്രത്തിലെ വിശ്വാസികളുടെ ബാധ്യതയാണ് എന്നതാണ്. ഇനി പശ്ചാതലം വെച്ച് ചിന്തിച്ചാല്‍. അതിന് ലഭിക്കുന്ന അര്‍ഥം ഇപ്രകാരമാണ്. സത്യനിഷേധികള്‍ (കുഫാര്‍) എന്നതുകൊണ്ട് ഇവിട ഉദ്ദേശിക്കുന്നത് നിഷേധം വ്യക്തമായി പ്രകടിപ്പിച്ച സത്യവിശ്വാസികളായി അതുവരെ അഭിനയിച്ചു നടന്ന കപടവിശ്വാസികളെയാണ്. ഉഹദ് യുദ്ധത്തിലും അഹ്സാബ് യുദ്ധത്തിലുമൊക്കെ അവര്‍ സ്വീകരിച്ച ഇസ്്ലാമിനോടുള്ള ശത്രുതാപരമായ നിലപാട് മുമ്പ് മറ്റൊരു ബ്ളോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുറമെ മുസ്ലിംകളെന്ന് നടിക്കുന്നവരോട് യുദ്ധം ചെയ്യുന്നതിനെപ്പറ്റി സ്വാഭാവികമായും മുസ്ലിംകള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. യുദ്ധസന്ദര്‍ഭത്തില്‍ അവര്‍ ആനിലക്ക് ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയാണിവിടെ. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടേ. എന്ന വാചകവും അതിന് വേണ്ടിയാണ്. എന്നാല്‍ ഈ കാര്‍ക്കശ്യം പരിധിവിടരുത് എന്നോര്‍മിപ്പിക്കുന്നു തുടര്‍വാക്ക്യം. അഥവാ അവരോടുള്ള പെരുമാറ്റത്തില്‍ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും അതിരുകള്‍ ലംഘിക്കരുതെന്നും, എല്ലാ നടപടികളിലും അല്ലാഹുവിന്റെ നിയനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സൂക്തം ഉദ്ധരിച്ച് ഓരോമുസ്്ലിമിനോടും അവിശ്വാസിയായ തന്റെ അയല്‍വാസിയെ വധിക്കാനാണ് ഖുര്‍ആന്‍ അവശ്യപ്പെടുന്നത് എന്ന് പച്ചകള്ളം തട്ടിവിട്ട ചിലപേജുകള്‍ എടുത്ത് ചേര്‍ത്ത് തന്റെ അനുയായികളെ ബോധവല്‍ക്കരിച്ചിരിക്കുന്നു സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥ പ്രകാശം എന്നതന്റെ പുസ്തകത്തിലൂടെ. ഇപ്രകാരം തെറ്റിദ്ധരിച്ചതുകൊണ്ടാണ് മി. രാജന്‍ ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് മറ്റുവിശ്വാസികളോട് സൌഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല പറഞ്ഞ്ത്.

ചരിത്രത്തില്‍ നിന്ന്: ഒരു ജൂതന്‍ തന്റെ വീട് വില്‍പന നടത്തിയപ്പോള്‍ നാട്ടിലുള്ളതിന്റെ ഇരട്ടി വിലപറഞ്ഞു. കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞത് എന്റെ അയല്‍വാസി ഒരു മുസ്ലിമാണ് എന്നായിരുന്നു.

ഫിത്നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)

സ്വയം കീഴടങ്ങാന്‍ സന്നദ്ധരാകാതെ യുദ്ധം തുടരുന്ന നിഷേധികളോടുള്ള സമീപനം എന്തായിരിക്കണം, എപ്പോള്‍ നിര്‍ത്തണം, അവസാനത്തെ പടയാളിയും മരിച്ചുതീരുന്നത് വരെയോ അതോ അതിന് മുമ്പ് അവസാനിപ്പിക്കാവുന്ന വല്ല ഘട്ടവുമുണ്ടോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്ന സൂക്തമാണിത്. ഇസ്ലാം എന്തിനാണ് യുദ്ധം ചെയ്യുന്നതെന്ന ഉത്തരവും ഈ കൊച്ചു സൂക്തത്തിലുണ്ട്. ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് ആയിതീരുകയും ചെയ്യുക എന്നതാണ് ഇസ്്ലാമിന്റെ യുദ്ധലക്ഷ്യം. ഇതില്‍ ദീനെന്നാല്‍ ഇസ്ലാം മതവും ഫിത്നയെന്നാല്‍ മറ്റുമതങ്ങളാണെന്നും ധരിക്കുന്നത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയതലവുമായും ഇസ്ലാമിക ചരിത്രവുമായും യോജിക്കുകയില്ല. ഈ സൂക്തത്തിന്റെ ആശയം വ്യക്തമാകാന്‍ ഈ രണ്ട് പദങ്ങളുടെ ശരിയായ വിവക്ഷ അറിഞ്ഞിരിക്കണം. കുഴപ്പം, പീഢനം, പരീക്ഷണം എന്നോക്കെ മലയാളത്തില്‍ വാക്കര്‍ഥം പറയാമെങ്കിലും ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ഈ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട വ്യഖ്യാനം ഇങ്ങനെയാണ്:

1. ഫിത്ന എന്ന വാക്ക്, ഇംഗ്ളീഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക.

2. സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് ഫിത്ന.

ഇത് മൌദൂദിയുടെ വ്യാഖ്യാനമാണ്. ഈ രണ്ട് വ്യാഖ്യാനങ്ങളോട് യോജിച്ച് വരുന്ന ഇതരവ്യാഖ്യാനങ്ങളുമാകാം ഇതില്‍ രണ്ടും ആശയത്തില്‍ വലിയ വ്യത്യാസമില്ല. ഇസ്ലാമിനെതിരെ രംഗത്തുവന്ന സംഘങ്ങളായാലും രാജ്യങ്ങളായാലും (അറബി പ്രദേശങ്ങളില്‍ അന്യായമായി കടന്നാക്രമിച്ച്‌ മര്‍ദ്ദകഭരണം നടത്തിയ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍) അവര്‍ ഈ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു എന്ന് കാണാം. ഇത്തരം ഏകാധിപത്യസ്വേഛാധിപത്യമര്‍ദ്ദക സംഗങ്ങളുമായി യുദ്ധം അവസാനിപ്പിക്കേണ്ടത് അവരുടെ ഇത്തരം മനോഭാവം നിലനില്‍ക്കുന്ന അവസ്ഥമാറി (ഫിത്നയുടെ സ്ഥാനത്ത്) ഇക്കാര്യത്തില്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുമ്പോഴാണ്. എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്‍മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല. ദീന്‍ എന്നതിന് നിയമം/വ്യവസ്ഥ എന്ന വ്യാഖ്യാനമാണ് ഇവിടെ ശരിയാവുക. മൌദൂദി ദീനിന് നല്‍കുന്ന പൂര്‍ണമായ അര്‍ഥം മനസ്സിലാക്കത്തവര്‍ക്ക് അദ്ദേഹം പറയുന്നതിന്റെ ശരിയായ വിവക്ഷ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിടും. 

തുടര്‍ന്നുള്ള ഭാഗത്തിന് അദ്ദേഹത്തിന്റെ വിശദീകരണം നോക്കുക:

'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും(നിഷേധത്തില്‍ നിന്നും) ശിര്‍ക്കില്‍നിന്നും (ബഹുദൈവത്വത്തില്‍നിന്നും) വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'

"അവര്‍ വിരമിക്കുന്നുവെങ്കിലോ, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം ഹിതകരമല്ല'' എന്നു പറഞ്ഞതില്‍ ഒരു സൂചനയുണ്ട്: അസത്യവ്യവസ്ഥയുടെ സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിതമായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കപ്പെടുന്നതാണ്. പക്ഷേ, സത്യമാര്‍ഗം തടയാനായി തങ്ങളുടെ അധികാര കാലത്ത് അതിര്‍കവിഞ്ഞ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാവുന്നതാണ്. സത്യവിശ്വാസികള്‍ക്ക് തികച്ചും അതിന്നവകാശമുണ്ട്. എന്നാല്‍, കൂടുതല്‍ അനുയോജ്യമായത് മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമവലംബിക്കുകയും വിജയത്തിന്നു ശേഷം അക്രമികളോട് പ്രതികാരം കാണിക്കാതിരിക്കുകയും തന്നെയാണ്. പക്ഷേ, ആരുടെ കുറ്റങ്ങളുടെ പട്ടിക വളരെയധികം കറുത്തിരുണ്ടതാണോ അവര്‍ക്കു ശിക്ഷ നല്‍കുന്നതു തികച്ചും അനുവദനീയം തന്നെ. ഈ അനുവാദത്തെ നബി(സ) തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്-തിരുമേനിയേക്കാള്‍ കൂടുതല്‍ മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം അവലംബിക്കുന്നവര്‍ ആരാണ് - ബദ്ര്‍യുദ്ധത്തടവുകാരില്‍ ഉഖ്ബത്തുബ്നു അബീമുഐത്ത്, നസ്റുബ്നു ഹാരിസ് എന്നിവരെ വധിച്ചതും, മക്കാവിജയത്തിനു ശേഷം പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിന്നൊഴിവാക്കിയ പതിനേഴു പേരില്‍ നാലുപേര്‍ക്ക് മരണശിക്ഷ നല്‍കിയതും ഇതേ അനുവാദം ഉപയോഗിച്ചായിരുന്നു.'

ഇതൊക്കെ മതം അടിച്ചേല്‍പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും

2009 ഡിസംബർ 19, ശനിയാഴ്‌ച

'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ? (മൂന്നാം ഭാഗം)

അധ്യായം 9 അത്തൌബ
(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.


യുദ്ധസന്ദര്‍ഭത്തില്‍ അവതരിച്ച ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുന്ന ആശയം വ്യക്തമാണ്. സത്യവിശ്വാസികളോടുള്ള കരാര്‍ ലംഘിച്ച് ശത്രുകളോടൊപ്പം ചേര്‍ന്ന് യുദ്ധത്തിന് വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ് അവയിലൂടെ. ഹിജ്റ 9ാം വര്‍ഷം അബൂബക്കര്‍ (റ)നെ തിരുമേനി ഹജ്ജിന് നിയോഗിച്ച സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങളുടെ പൂര്‍ണരൂപം ഇപ്രകാരമാണ്:

അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്. (9:5-6)

സത്യവിശ്വാസികളോട് കരാര്‍ചെയ്യുകയും എന്നാല്‍ തക്കം കിട്ടുമ്പോഴെല്ലാം അത് ലംഘിക്കുകയും മുസ്ലിംകളുടെ മേല്‍ ചാടിവീഴുകയും ചെയ്യുന്ന ഒരു പ്രത്യേക തന്ത്രം ചില ഗോത്രങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. അവരിലധിക ജനവും അധര്‍മകാരികളാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുയായിരുന്നു മുസ്്ലിംകള്‍. ഇവരില്‍ നിന്ന് ഏതാനും ഗോത്രങ്ങളെ (ബനൂകിനാന ബനൂ ഖുസാഅ ബനൂസംറ) ഒഴിവാക്കുകയുണ്ടായി കാരണം ഇവര്‍ നേരത്തെ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായിരുന്നില്ല.

മേല്‍ പറയപ്പെട്ട ഒരു പ്രതിസന്ധിയില്‍ അത്തരക്കാരോടുള്ള കാരാറിനോട് സ്വീകരിക്കേണ്ട നിലപാട് തുറന്ന് പ്രഖ്യാപിക്കുയാണ് പ്രസ്തസൂക്തങ്ങളുടെയും തുടര്‍ന്നു സൂക്തങ്ങളുടെയും ഉദ്ദേശ്യം. കരാര്‍ മുന്നില്‍ വെച്ച് തക്കം കിട്ടുമ്പോള്‍ അതില്‍ നിന്ന് പിന്‍മാറുന്നത് കടുത്ത വഞ്ചനയാണ് അത് ഇസ്ലാം അനുവദിക്കുന്നില്ല. യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആ വിഭാഗത്തില്‍ നിന്ന് ആരെങ്കിലും ഇസ്ളാം മനസിലാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ വധിക്കാവതല്ല. അയാള്‍ക്കഭയം നല്‍കുകയും തങ്ങളുടെ അടുത്ത് വന്ന് ഇസ്്ലാം മനസ്സിലാക്കികൊടുക്കയും വേണം. എന്നിട്ടയാള്‍ ഇസ്ളലാം സ്വീകരിക്കുന്നില്ലെങ്കില്‍ സുരക്ഷിതമായി തന്റെ സങ്കേതത്തില്‍ എത്തിച്ചുകൊടുക്കണം. ദൈവം ഏകനാണ് എന്ന ഒരൊറ്റ പ്രഖ്യാപനത്തിന്റെ പേരില്‍ പോരിനും കൊലക്കും വന്നവര്‍ക്ക് ഇത്രയൊക്കെ ആനുകൂല്യം നല്‍കാനല്ലേ കഴിയൂ. ഇതിനേക്കാള്‍ ആനുകൂല്യം നല്‍കിയപ്പോള്‍ കുഴപ്പവും ശല്യവും അധികരിപ്പിക്കുകയാണ് അവര്‍ ചെയ്തത് എന്ന് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.

ഇസ്ലാമിലെ യുദ്ധത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍മാത്രം തെരഞ്ഞ് പിടിച്ച് വായിച്ച് ഇസ്ലാമിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ തെറ്റിദ്ധാരണ സംഭവിക്കും. വധിക്കാനും കഴുത്ത് വെട്ടാനും പതിയിരിക്കാനും ബന്ധിക്കാനും ഉപരോധിക്കാനുമെല്ലാം ഖുര്‍ആന്‍ കല്‍പിക്കുമ്പോള്‍ വല്ലാത്ത അസ്വസ്തത തോന്നുക സ്വാഭാവികമാണ്. ഖുര്‍ആന്‍ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങള്‍ക്കും ഇത്തരം സൂക്ഷമായ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പലപ്പോഴും അവര്‍ മനസ്സിലാക്കുന്നില്ല. വളരെ നിസ്സാരമെന്ന് തോന്നുന്ന കടം നല്‍കുക എന്ന സല്‍കര്‍മത്തിലെ നിയമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി ഒരു പേജുള്ള ഏറ്റവും വലിയ സൂക്തം ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നു എന്നവര്‍ക്കറിയില്ല. മനുഷ്യനുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട വിഷയത്തില്‍ സൂക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിര്ികുന്ന പക്ഷം ജനങ്ങളുടെ അവകാശങ്ങല്‍ ഹനിക്കപ്പെടാനും അനീതി സംഭവിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. ഇത്തരം നിയമങ്ങളില്ലാത്ത മതങ്ങള്‍ക്ക് (ഉദാഹരണം ക്രിസ്തുമതത്തിന്) സംഭവിച്ച ദുരന്തം അതുകൊണ്ടുതന്നെ ഇസ്ളാമിന് സംഭവിച്ചില്ല. ക്രിസ്തുമതം ചരിത്രത്തിലിന്നോളം ഈ വിഷയത്തില്‍ രണ്ടാലൊരു അവസ്ഥക്ക് സാക്ഷിയായി എന്ന് മൌദൂദി നിരീക്ഷിക്കുന്നു. ഒന്നുകില്‍ മറ്റുള്ളവരുടെ ക്രൂരതക്കിരയായി നശിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവര്‍ കടുത്ത പീഢകരായി മറ്റുള്ളവരെ നശിപ്പിച്ചു. യുദ്ധം തുടങ്ങേണ്ട സമയം ഇസ്ലാമിന് അറിയാം, യുദ്ധത്തിലെടുക്കേണ്ട നിലപാടുകളും അത് അവസാനിപ്പിക്കേണ്ട സമയവുമറിയാം. ചരിത്രത്തില്‍ മുസ്ളിംകള്‍ അത് കാണിച്ചുകൊടുത്തു. ഖുര്‍ആനിന്റെ ഈ അനുശാസനം പാലിക്കാന്‍ അതിന്റെ അനുയായികള്‍ തയ്യാറാകാത്ത ചുരുക്കം ചില സന്ദര്‍ഭങ്ങളില്ലാതെ മുസ്ളിംകളെ പീഢിപ്പിക്കാന്‍ അതിന്റെ ശത്രുക്കള്‍ക്ക് സാധിച്ചില്ല. അതേ പ്രകാരം ഏതെങ്കിലും വിഭാഗത്തെ പീഡിപ്പിച്ച് സംഭവവും അതിന്റെ ചരിത്രത്തിലില്ല.

യുദ്ധസന്ദര്‍ഭത്തിലാണെങ്കിലും പതിയിരുന്നാക്രമിക്കുന്നത് വഞ്ചനയായിട്ടാണ് ഇസ്ലാമിക ധാര്‍മികമൂല്യങ്ങളെക്കുറിച്ചറിവുള്ള ഒരാള്‍ മനസ്സിലാക്കുക. എന്നാല്‍ അതില്‍ തെറ്റില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനും വിശ്വാസികള്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പിക്കാനും കഴിയും എന്നത് വ്യക്തമാണല്ലോ. യുദ്ധത്തെക്കുറിച്ചുള്ള ഇത്തരം സൂക്ഷമായ കല്‍പനകള്‍ ഇസ്ളാമിന്റെ സമഗ്രസ്വാഭാത്തിനുള്ള ഒന്നാതരം തെളിവായിട്ടാണ് സത്യവിശ്വാസികള്‍ കരുതുന്നത്. ഇസ്ലാമിലെ യുദ്ധനിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ യുക്തിപരവും പ്രയോഗികവുമായ ബദല്‍ അവര്‍ സമര്‍പ്പിക്കട്ടേ. നമ്മുക്ക് പരിശോധിക്കാം.

2009 ഡിസംബർ 12, ശനിയാഴ്‌ച

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?

യുക്തിവാദികളടക്കമുള്ള ഇസ്ലാം വിമര്‍ശകരുടെ സ്ഥിരം പല്ലവികളില്‍ പെട്ടതാണ്, മതങ്ങളാണ് സകലകുഴപ്പങ്ങള്‍ക്കും കാരണമെന്നത്. അതില്‍ തന്നെ ഇസ്ലാം മറ്റുമതങ്ങളെ തീരെ പൊറുപ്പിക്കുകയില്ലെന്നും ഖുര്‍ആനിലെ ഒട്ടേറെ സൂക്തങ്ങള്‍ അതിന് അവരെ അനുവദിക്കുന്നില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനിന്റെ ശൈലിയെക്കുറിച്ചറിയാത്തവരെയും പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തില്‍ വെച്ച് ഇസ്ലാമിനെ മനസ്സിലാക്കാന്‍ സാധിക്കുകാത്തവരെയും സംശയത്തിലകപ്പെടുത്താന്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ സാധിക്കുന്നുമുണ്ട്. തീര്‍ചയായും ഈ വാദം പരിശോധനയും കൂടുതല്‍ വ്യക്തതയും ആവശ്യപ്പെടുന്നതാണ്. ഇതിനെതിരാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. മുസ്ലിംകളല്ലാത്തവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും. അവരെ കണ്ടിടത്ത് വെച്ച് വധിക്കണമെന്നുമാണ് ഖുര്‍ആന്‍ മുസ്ലിംകളോടാവശ്യപ്പെടുന്നത് എന്ന നിലക്കാണ് പ്രചരണം നടക്കുന്നത്. അവര്‍ അതിനനുസൃതമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ഈ സൂക്തങ്ങളെ എങ്ങനെ കാണുന്നു. അവര്‍ക്കതിനുള്ള ന്യാമെന്താണ്. എന്തുകൊണ്ടാണ് ഇത്ര വ്യക്തമായ സൂക്തങ്ങളെ വിശ്വാസികള്‍ മുഖവിലക്കെടുത്ത് ആരോപണങ്ങളെ അംഗീകരിക്കാത്തത്?. അപ്രകാരം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ അത് വിശദീകരിക്കുകയാണ്. മുന്‍ധാരണയാല്‍ മനസ്സ് അടച്ചുകളഞ്ഞവര്‍ക്ക് ഇവ പ്രയോജനം ചെയ്യുകയില്ല. എങ്കിലും നെറ്റിനെ ഗൌരവത്തില്‍ കാണുകയും ബ്ളോഗുകളിലെ ചര്‍ചകളില്‍ ഇടപെടുകയും ചെയ്യുന്നവരില്‍ ധാരാളം നിഷ്പക്ഷ അന്വേഷകരെ കാണാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ ഈ പോസറ്റില്‍ കാര്യമാത്ര പ്രസക്തമായ ചര്‍ച പ്രതീക്ഷിക്കുകയാണ്. എന്തൊക്കെപ്പറഞ്ഞാലും ഖുര്‍ആന്‍ തിരുത്തി മാറ്റിയെഴുതുക ലോകത്തുള്ള ആരോക്കെ വിചാരിച്ചാലും സാധിക്കുകയില്ല. കാരണം ഖുര്‍ആന്റെ സംരക്ഷണം അത് അവതരിപ്പിച്ച ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. ഇതുവരെ അത് അപ്രകാരം നിലനിന്നിട്ടുണ്ടെങ്കില്‍ ഇനിയും അങ്ങനെത്തന്നെ നിലനില്‍ക്കാനാണ് സാധ്യത. അതിനാല്‍ ഖുര്‍ആനിലെ സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ തിരുത്തണം എന്ന് മുറവിളികൂട്ടുന്നതിനേക്കാള്‍ പ്രായോഗികമായിട്ടുള്ളത്.

ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സാന്ദര്‍ഭികമായി അവതരിപ്പിക്കപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ നിര്‍മിക്കുകയും അല്ലാഹുവിലേക്ക് ചേര്‍ത്തുപറയുകയുമായിരുന്നു എന്ന് വിവിധസന്ദര്‍ഭങ്ങളില്‍ അവതരിച്ച സൂക്തങ്ങള്‍ ഉദാഹരിച്ച് യുക്തിവാദികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആരോപണത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ അതിന് കാരണമായ വസ്തുത വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട നിലയില്ല ഖുര്‍ആന്‍ എന്നത് മാത്രമാണ്‌. അതിനാല്‍ ഒരു സൂക്തത്തെ സമാനവിഷയം പരാമര്‍ശിച്ച മറ്റുസൂക്തങ്ങള്‍കൂടി മുന്നില്‍ വെച്ച് വിശദീകരിക്കേണ്ടതുണ്ട്. ആ നിലക്ക് തന്നെ മുസ്ലികളല്ലാത്തവരുമായുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള സൂക്തങ്ങളും കണക്കിലെടുക്കണം. കാളിദാസന്‍ തന്നെ കമന്റില്‍ സൂചിപ്പിച്ച ആദ്യത്തെ സൂക്തത്തെ വിശകലനം ചെയ്തുകൊണ്ട് നമ്മുക്ക് തുടങ്ങാം.

അധ്യായം 3 (ആലുഇംമ്രാന്‍) 28ാം സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

'വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. പക്ഷേ, ആ നിലപാട് അവരുടെ അക്രമത്തില്‍നിന്നു രക്ഷ നേടുന്നതിനുവേണ്ടി താല്‍ക്കാലികമായി കൈക്കൊണ്ടതാണെങ്കില്‍ മാപ്പാക്കപ്പെടുന്നതാകുന്നു.'

ഇവിടെ വിശ്വാസികളും നിഷേധികളും സ്വാഭാവികമായ അവസ്ഥയിലായിരുന്നില്ല എന്ന് വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ബാഹ്യമായി പ്രസ്തുത നിലപാട് സ്വീകരിക്കാമെന്ന് ഇളവ് നല്‍കിയതിലൂടെ യുദ്ധത്തിന്റെ പ്രത്യേക പശ്ചാതലത്തില്‍ പാലിക്കേണ്ട നിയമാണിതെന്ന് വിശദീകരണം ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്നതാണ്. കൂടുതല്‍ വിശദീകരണം ശേഷം നല്‍കുന്നതാണ്. പക്ഷേ വിമര്‍ശകര്‍ക്ക് ഇത് മുസ്ളിംകള്‍ സദാസമയവും പാലിക്കാന്‍ ബാധ്യതപ്പെട്ട ഖുര്‍ആനിന്റെ സൂക്തമാണ് എന്ന് വിശദീകരിക്കണം എന്നാലെ ഖുര്‍ആനെതിരെ ആക്രോശിക്കാന്‍ കഴിയൂ. വിശ്വാസികള്‍ താഴെ പറയുന്ന സൂക്തങ്ങളെയാണ് വിശ്വാസികളല്ലാത്തവരോട് എങ്ങനെ പെരുമാറണം എന്നതിന് തെളിവായി സ്വീകരിക്കുന്നത്്. സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ അതിങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

ഖുര്‍ആനില്‍ ഇപ്രകാരം ഏതാനും സൂക്തങ്ങളുള്ള വിവരം പലരും അറിയുന്നില്ല. കാരണം ഇതുപറഞ്ഞാല്‍ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെ വരും. ഇതായിരുന്നില്ലേ മനുഷ്യരോട് സ്നേഹമുള്ളവര്‍ പ്രചരിപ്പിക്കേണ്ടിയിരുന്നത്. മതങ്ങളും വിശ്വാസങ്ങളും യാഥാര്‍ഥ്യമായി അംഗീകരിച്ച് അവരിലെ നന്‍മകള്‍ പുറത്തുകൊണ്ടുവരുന്നതിന് പകരം ആളുകളെ തമ്മിലടിപ്പിക്കാന്‍ സഹായിക്കുന്നവിധം വേദഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നവര്‍ക്ക് ഏത് വിശേഷണം ചേര്‍ന്നാലും മനുഷ്യസ്നേഹികള്‍ എന്ന വിശേഷണം ചേരില്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇനി സൂക്തത്തില്‍ പരാമര്‍ശിച്ച് വിഷയത്തിലേക്ക് പോകാം.

ഇതരവിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്നവരെ ശത്രുക്കളായി കാണുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അവരോട് മൈത്രിബന്ധം സ്ഥാപിക്കുന്നത് വലിയ തിന്‍മയായി ആളുകള്‍ കണ്ടിരുന്നു. ഇസ്ലാമിന്റെ പ്രചാരം ആരംഭിച്ചതുമുതല്‍ വിശ്വാസികളെ നിഷേധികള്‍ കണ്ടതും പെരുമാറിയതും ഇപ്രകാരമാണ്. ശത്രുത പുലര്‍ത്തുന്നവര്‍ പോലും ഒരിക്കല്‍ മൈത്രീബന്ധം സ്ഥാപിക്കാന്‍ ഇടയുണ്ടെന്ന പ്രതീക്ഷ നല്‍കിയതിന് ശേഷം. നിലവിലുള്ള ഒരു ധാരണ തിരുത്തുകയാണിവിടെ. അതുകൊണ്ടാണ് വിരോധമില്ല എന്ന നെഗറ്റീവ് ശൈലി ഉപയോഗിക്കുന്നത്. ഖുര്‍ആനിന്റെ ശൈലിയനുസരിച്ച് അവിശ്വാസികളോട് നന്‍മയിലും നീതിയിലും വര്‍ത്തിക്കാനുള്ള ശക്തമായ പ്രേരണയാണിത്. ഇന്ത്യയിലുള്ള മുസ്ളിംകളല്ലാത്ത ആളുകളോട് ഇവ്വിധമാണ് പെരുമാറേണ്ടത് എന്ന് ഒരോ മുസ്ളിമും കരുതുന്നു. അപവാദങ്ങള്‍ ഇവിടെ പരിഗണനീയമല്ല. ഖുര്‍ആന്‍ അവര്‍ക്കെതിരാണ്. നമ്മുക്ക് ഖുര്‍ആന്‍ സൂക്തങ്ങളെ കുറേകൂടി അടുത്ത് നിന്ന് വീക്ഷിക്കാം.

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതരില്‍ ഒരാളായ യൂസുഫുല്‍ ഖര്‍ദാവിയെ ഇങ്ങനെ എഴുതുന്നു. മുസ്ളിംകളോട് സമരം നടത്താതിരിക്കുകയും അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് ബഹിഷ്കരിക്കാതിരിക്കുകയും ചെയ്യുന്ന, അഥവാ യുദ്ധത്തിലും ശത്രുതയിലുമല്ലാത്ത അമുസ്ളിംകളോട് നീതിയും ന്യായവും കാണിക്കണമെന്ന് മാത്രമല്ല ഖുര്‍ആന്‍ വാക്യമിവിടെ ആവശ്യപ്പെട്ടിട്ടുള്ളത്. മറിച്ച് അതവര്‍ക്ക് നന്‍മയും ഗുണവും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ വിശുദ്ധഖുര്‍ആന്‍ പ്രയോഗിച്ച് പദം ബിര്‍റ് എന്നാണ്. ഉദാരമായ ഗുണം ചെയ്യുന്നതിനെക്കുറിക്കുന്ന സമഗ്രമായ പദമാണിത്. നീതിയെക്കാള്‍ എത്രയോ ഉപരിയാണത്. മനുഷ്യരുടെ മേലുള്ള ഏറ്റം വലിയ ബാധ്യത വിവരിക്കാന്‍ മുസ്ലിംകളുപയോഗിക്കുന്ന പദവും ഇതുതന്നെയാണ്. മാതാപിതാക്കള്‍ക്ക് നന്‍മ (ബിര്‍റ്)ചെയ്യലാണത്. (വിധിവിലക്കുകള്‍ - അമുസ്ലിംകളുമായുള്ള ബന്ധം എന്ന അധ്യായത്തില്‍ നിന്ന്)

ഇവിടെ ഞാന്‍ യുസുഫുല്‍ ഖര്‍ദാവിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. എന്റെ വാദങ്ങളെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന ഒരു പ്രചരണം ഉണ്ട്. ഈ വിഷയകമായി ഇവിടെ ഇങ്ങനെ പറയുന്നത് ഇന്ത്യയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമായത് കൊണ്ടാണെന്നും വാദിക്കാം. എന്നാല്‍ മുസ്ലിംകളുടെ ഭരണമുള്ള ഒരു നാട്ടില്‍ വെച്ചാണ് ഈ വിശദീകരണം എന്നതും ലോകം ആദരിക്കുന്ന നിലവിലെ ഇസ്ലാമിക പണ്ഡിതനാണ് എന്നതും ഇത്തരം ആരോപണങ്ങള്‍ക്കുള്ള എന്റെ മറുപടിയാണ്.

2009 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ദൈവത്തെരക്ഷിക്കാന്‍ വാളെടുക്കുന്നവര്‍ !!

ഇബ്റാഹീം നബിയുടെ ജനതപറഞ്ഞതായി ഖുര്‍ആനിലുണ്ട്: 'ചുട്ടുകളയിന്‍ അവനെ(ഇബ്റാഹിമിനെ). സഹായിക്കിന്‍ നിങ്ങളുടെ ദൈവങ്ങളെ-നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍.' (21:98). സൃഷ്ടിച്ചുണ്ടാക്കുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അത്തരം മതവിശ്വാസികള്‍ക്കുണ്ടാകാം. ഇസ്ലാം വിശ്വാസികളെ അത്തരം ബാധ്യത അല്ലാഹു ഏല്‍പ്പിച്ചിട്ടില്ല. അല്ലാഹു മനുഷ്യരുടെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി തെരഞ്ഞെടുത്ത തന്റെ പ്രവാചകനോട് കൂടെക്കൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത് നിനക്ക് അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ബാധ്യതമാത്രമേയുള്ളൂ എന്നാണ്. ഖുര്‍ആനിലെ ഒരു സന്ദര്‍ഭം കാണുക:

‘അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: 'ഞാനും എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.' എന്നിട്ട് വേദക്കാരോടും വേദക്കാരല്ലാത്തവരോടും ചോദിക്കുക: 'നിങ്ങളും അവനോട് അനുസരണവും അടിമത്തവും സ്വീകരിച്ചുവോ?' സ്വീകരിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു. പുറംതിരിഞ്ഞുകളയുന്നുവെങ്കിലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുപ്പാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ (3:20).

ചില ആളുകള്‍ക്ക് ഒരു സംശയം ന്യായമായും ഉണ്ടാകാം. അപ്പോള്‍ പ്രവാചകന്‍ യുദ്ധം ചെയ്തതോ?. അതെന്തിന് വേണ്ടിയായിരുന്നു?. 13 വര്‍ഷം നിരന്തരം ഉപദേശിച്ചതിന് പകരമായി കഠിന പീഢനങ്ങള്‍ നല്‍കുകയും സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ശത്രുക്കള്‍, അഭയം തേടിയ രാജ്യത്ത് പോലും അവരെ നില്‍ക്കാനനുവദിക്കുകയില്ല എന്ന് തീരുമാനിച്ച് യുദ്ധത്തിന് വരുമ്പോള്‍ അതിനെതിരെ തതുല്യഅളവില്‍ തിരിച്ചടിക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ വെച്ച് അനുവാദം നല്‍കി. അതുപോലും ചെയ്യാതിരിക്കുന്നതാണ് സമാധാനത്തിന്റെ മാര്‍ഗം എന്ന് ആര്‍ക്കെങ്കിലുമൊക്കെ അഭിപ്രായമുണ്ടാകാം എന്നാല്‍ മനുഷ്യനെ സൃഷ്ടിച്ച നാഥന്റെ തീരുമാനം അവര്‍ക്കെതിരെ വാളെടുക്കാനായിരുന്നു.  ഇതാണോ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു മതത്തിന്റെ ശൈലി. അതല്ല പേരിനെ അന്വര്‍ഥമാക്കുന്ന സമാധാനത്തിന്റെ ദര്‍ശനത്തിന്റെ ശൈലിയോ. വായിക്കുക...

'പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്‍മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊളളുക. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍, ക്ഷമിക്കുന്നവര്‍ക്ക് അതു തന്നെയാണ് ശ്രേഷ്ഠം. പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളേണം-നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു-അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനഃക്ളേശം വേണ്ട. നിശ്ചയം, ഭക്തി കൈക്കൊളളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരുടെ കൂടെ അല്ലാഹുവുണ്ട്. (16:125-128)

20 ാം നൂറ്റാണ്ടിലെ തത്വചിന്തകനും പരിഷ്കര്‍ത്താവുമായ മൌലാനാ മൌദൂദി ഈ സൂക്തത്തിന്‍ നല്‍കിയ വ്യാഖ്യാനം കൂടി വായിക്കുക.

['ഇതിന്റെ രൂപം കേവലമായ വാദപ്രതിവാദങ്ങളോ ബുദ്ധിപരമായ കിടമല്‍സരങ്ങളോ അനാവശ്യമായ വാദകോലാഹലങ്ങളോ അപകീപര്‍ത്തിപ്പെടുത്തലോ ആക്ഷേപമോ പരിഹാസമോ അല്ല. വാചാലതകൊണ്ട് പ്രതിയോഗിയെ ഉത്തരം മുട്ടിച്ച് മികവ് പ്രദര്‍ശിപ്പിക്കുകയുമല്ല ഉദ്ദേശ്യം. മറിച്ച്, മധുരമായ വാക്ക് പറയുക, അങ്ങേയറ്റം മാന്യമായ സ്വഭാവം പുലര്‍ത്തുക, ചിന്തോദ്ദീപകവും മനസ്സില്‍ കൊള്ളുന്നതുമായ തെളിവുകള്‍ സമര്‍പ്പിക്കുക, അനുവാചകഹൃദയത്തില്‍ എതിര്‍പ്പും വിദ്വേഷവും ഉണ്ടാക്കാതിരിക്കുക, കാര്യങ്ങള്‍ നേരെ ചൊവ്വെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുക, അവര്‍ കുതര്‍ക്കങ്ങളിലേക്ക് തിരിയുകയാണെന്നു കണ്ടാല്‍ മാര്‍ഗഭ്രംശത്തില്‍ കൂടുതല്‍ ആണ്ടുപോകാതിരിക്കേണ്ടതിന് തല്‍ക്കാലം അവരെ വിട്ടുപിരിയുക-ഇതൊക്കെയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.]

[അതായത്, അല്ലാഹുവെ ഭയപ്പെട്ട് എല്ലാതരത്തിലുമുള്ള ദുര്‍മാര്‍ഗത്തില്‍നിന്ന് അകന്ന് നില്‍ക്കുകയും എപ്പോഴും ശരിയായ മാര്‍ഗത്തില്‍ മാത്രം നിലയുറപ്പിക്കുകയും ചെയ്യുന്നവര്‍. മറ്റുള്ളവര്‍ അവരോട് എത്രതന്നെ തിന്‍മപ്രവര്‍ത്തിക്കട്ടെ, അതിനു മറുപടി തിന്‍മയിലൂടെയല്ല, നന്‍മയിലൂടെ മാത്രമായിരിക്കും നല്‍കുക.]

അല്‍പമൊന്ന് ആലോചിക്കുക. യുക്തിവാദികളുടെ ആരോപണങ്ങളില്‍ എന്തോ ചിലത് നഷ്ടപ്പെടുന്നില്ലേ. ചേര്‍ത്ത് വായിക്കാന്‍: ഒരു യുക്തവാദി സ്വയം പരിചയപ്പെടുത്തുന്നു. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review