മുഹമ്മദ് നബി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുഹമ്മദ് നബി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 മാർച്ച് 11, വെള്ളിയാഴ്‌ച

നബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത് പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം ചെയ്തത്,  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയിലൂടെയും വിമര്‍ശിക്കപ്പെടുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍  ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.  ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് (2014 ൽ) നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്, നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ ദാമ്പത്യബന്ധം ആരംഭിച്ചുവെന്നത് നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു വിശ്വാസകാര്യമല്ല എന്നാണ്.

ഇസ്ലാമിന്റ ആദ്യകാല വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ഗുരുതരമായ ഒരു വിമർശനമായി ഉന്നയിക്കാൻ തുടങ്ങുന്നത്. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനിവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്, സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ഒരു ചരിത്രം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതിലുന്നയിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് പ്രവാചകത്വം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ആയിശ(റ)ന്റെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍. ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്: അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ്: ത്വബ്`രിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. അങ്ങനെ ഈ പറഞ്ഞതൊക്കെ  ഒരു ക്ഷമാപണമനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള പിശക് ഈ വിഷയത്തിൽ കാര്യമായി നാം കണക്കിലെടുക്കാൻ ചരിത്രം മുന്നിൽ വെക്കുമ്പോൾ നിർബന്ധിതരാകുന്നു.

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖിലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യത കുറേകൂടി ഇവിടെ ഉണ്ട് എന്നത് തൽകാലം അവഗണിക്കാം. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്. (താരിഖ് സുവൈദാൻ വളരെ പ്രശസ്തനായ പണ്ഡിതനും പ്രഭാഷകനുമാണ്. ഇതേ കാര്യമാണ് അദ്ദേഹം താഴെ നൽകിയ പ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്)


1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്.എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍, ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം. (പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയെ യുദ്ധത്തിന് കൊണ്ടുപോയാൽ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിക്കാവുന്നതാണ്. അതിനാൽ ഇതൊരു വാലിഡ് പോയിന്റല്ല എന്ന് സമ്മതിക്കുന്നു. അറബികളുടെ ശരീര പ്രകൃതി നമ്മുടേത് പോലെയല്ല എന്നും നമുക്ക് പറയാം. എന്നാൽ ഈ വീഡിയോ അറബികളായി സ്ത്രീകൾ തന്നെ അതിന് മറുപടി പറയുന്നു. എങ്കിലും കൂടെയുള്ള വസ്തുതകൾ കൂടി മുന്നിൽ  വെച്ച് യുക്തിസഹമായ ഒരു നിഗമനമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.)

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും. ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ചു എന്ന പരമ്പര വിഢിത്തം നാം അംഗീകരിക്കേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റയുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു. (അന്ന് വിവാഹ പ്രായം എന്നത് ആറ് വയസ്സാണ് എന്ന് ചിലർ തട്ടിവിടുന്നു. എന്നാൽ അത്തരം എത്ര വിവാഹങ്ങൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് കഴിയും എന്നത് പരിശോധിക്കേണ്ടതല്ലേ. സത്യത്തിൽ ഈ സംഭവം വെച്ചാണ് നാം ആ ധാരണ രൂപീകരിച്ചത് എന്നതല്ലേ സത്യം).

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 9 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഹിജ്റക്ക് മുമ്പേ ആയിശ(റ) പ്രായപൂർത്തിയായിരുന്നെങ്കിൽ പിന്നെയും മൂന്ന് വർഷം ദാമ്പത്യജീവിതം തുടങ്ങാൻ താമസിച്ചതെന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതിന് നാം സ്വയം കണ്ടെത്തുന്ന മറുപടിയാണ് കുറച്ചുകൂടി പ്രയാമാകാൻ പ്രവാചകൻ കാത്തിരുന്നുവെന്നത് എന്നാൽ അത് ശരിയല്ലെന്ന് നാം അറിയുന്നത് അബൂബക്കറിന് നബി(സ) നൽകപ്പെട്ട മറുപടിയിൽനിന്നാണ്. അവിടെ നബി മറുപടിയായി പറയുന്നത് സദാഖ്(മഹ്റ് നെക്കുറിച്ചാണ്). മാത്രമല്ല ജുബൈറുബ്നു മുത്ഇമിന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമിച്ചത് മൂന്ന് വർഷം കാത്തിരിക്കണം എന്ന നിബന്ധനയോട് കൂടിയായിരുന്നോ. (താഴെ നൽകിയ വീഡിയോയിൽ നിന്ന് അക്കാര്യങ്ങൾ കൂടി കേൾക്കാം) 




ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് (ഇതുപോലും സൌകര്യത്തിന് പറയുന്നതാ ശരിക്കും 6 വയസ്സ് എന്നാണ് പറയേണ്ടത്) എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാചന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍. മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

(അടുത്തകാലത്ത് ഈ ബ്ലോഗിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്നത് ഈ പോസ്റ്റാണ്. ആരെങ്കിലും ഇതിന്റെ ലിങ്ക് ഷെയർ ചെയ്യുന്നതാകാം കാരണം. ഇതിവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഈ വിഷയം കാര്യമായി മലയാളത്തിൽ ചർച ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് പല ഇസ്ലാമിക പണ്ഡിതൻമാരും ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയുണ്ടായി. അവകൂടി കണക്കിലെടുത്ത് ചില മിനുക്കുകൾ ഈ പോസ്റ്റിൽ വരുത്തിയിട്ടുണ്ട്. ഇതിന് നൽകപ്പെട്ട മറുപടികൾ വായിച്ചപ്പോൾ നബി (സ) ആയിശയെ വിവാഹം ചെയ്തത് ആറാം വയസ്സിൽ അല്ല എന്നും അത് 17ലോ 18 ലോ ആണ് എന്ന വിശ്വാസം ഒന്നുകൂടി ശക്തിപ്പെടുക മാത്രമാണുണ്ടായത്. 29-03-2018) 

2014 ഒക്‌ടോബർ 29, ബുധനാഴ്‌ച

പുത്രഭാര്യയെ പ്രവാചകന്‍ മോഹിച്ചുവോ ?

ഇതൊരു പഴയ ബ്ലോഗ് പോസ്റ്റാണ് (03/02/2010 3:36 PM) എന്നാല്‍ ഇയ്യിടെ ഒരു ഡി.വൈ.എഫ് ഐ പ്രദേശിക നേതാവിന്റെ പ്രസംഗത്തില്‍ ഈ വിഷയം വരികയും, പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയേണ്ടിവരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത് റിപോസ്റ്റ് ചെയ്യുകയാണ്.
--------------------------

ഇതിന് നല്‍കിയ തലക്കെട്ട് അല്‍പം പ്രകോപനപരമാണ് എന്നറിയാം. എന്റെ ഇസ്‌ലാം വിശ്വാസികളായ സഹോദരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന പ്രയോഗം. പക്ഷെ ഈ ഒരു ധാരണയാണ് യുക്തിവാദി ബ്ലോഗുകളെ ഇസ്‌ലാം പഠനത്തിന് അവലംബിച്ച അന്യമതസഹോദരങ്ങളുടെ മനസ്സിലുള്ളത് എന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അത്തരമൊരാളുടെ അഭിപ്രായം കാണുക:


'നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍ നബിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു ബാക്കിയുള്ളവരുടെ കുഴപ്പമല്ല. ബഹുഭാര്യാത്ത്വം ഒരു തെറ്റായി കാണുന്നില്ല. പക്ഷേ മറ്റുള്ളവരുടെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ മോശയ്ക്ക് കൊടുത്തിട്ടൂള്ള 10 പ്രമാണങ്ങളില്‍ ഒന്നിന്റെ ലംഘനമാണ്.

എന്തുകൊണ്ട് നബിയെ ഞാന്‍ പ്രവാചകനായി അംഗീകരിക്കുന്നില്ല എന്നതിന്റെ ഒരു കാരണം ഇതാണ്. അത് ചര്‍ച്ച ചെയ്യാന്‍ ഇവിടുത്ത വിഷയമല്ല.

ഇത്രയും മനസ്സിലാകിയത് ജബ്ബാര്‍ മാഷിന്റേയോ മറ്റാരുടേയോ ബ്ലോഗിലൂടെയാണ്. നിങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ മനസ്സിലാകിയാല്‍ കൊള്ളാം എന്നുണ്ട്.ഒരു ബ്ലോഗ് എഴുതൂ... ഇതിന്റെ ന്യായാ‍ന്യായങ്ങളെ കുറിച്ച്.'

സാജന്‍  നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. പ്രവാചകന്‍ തന്റെ വളര്‍ത്തുമകന്റെ ഭാര്യയെ വിവാഹം കഴിച്ചിട്ടും മുസ്‌ലിംകള്‍ക്ക് അതില്‍ തെറ്റുകാണാന്‍ കഴിയാത്തതെന്ത്?. ദാവീദ് ചെയ്ത തെറ്റ് പോലെയല്ലേ ഇതും. അന്യന്റെ ഭാര്യയെ മോഹിക്കുക എന്ന് പറഞ്ഞാല്‍ ദൈവം മോശക്ക് നല്‍കിയിട്ടുള്ള 10 പ്രമാണങ്ങളിലൊന്നിന്റെ വ്യക്തമായ ലംഘനമാണ്. എന്നിരിക്കെ ഇതെല്ലാം ചെയ്ത ഒരാളെ എങ്ങനെ പ്രവാചകനെന്ന് പറയും. എന്നാണ് ക്രിസ്തുമത വിശ്വാസിയായി അറിയപ്പെടുന്ന സാജന്റെ സംശയങ്ങള്‍. മാത്രമല്ല അദ്ദേഹം മുഹമ്മദ് നബിയെ പ്രവാചകനായി കാണാത്തതിനുള്ള ഒരു കാരണവും പ്രസ്തുത സംഭവമാണ്. 

ഇവിടെ മുസ്‌ലിംകള്‍ക്ക് ചിലത് വേറെ പറയാനുണ്ട്. എന്റെ സഹബ്ലോഗര്‍മാരിലാരെങ്കിലും ഈ വിഷയം പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതുകൊണ്ട് മുഹമ്മദ് നബിയുടെ പ്രവാചകത്വം ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ട് ഇത് മുസ്‌ലിംകള്‍ ഒരു തെറ്റായി കാണുന്നില്ല എന്നെങ്കിലും ഏറ്റവും കുറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഈ ബ്ലോഗിലൂടെ സാധിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ്.  നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു. പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു. നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു. സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല. അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു. സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ.


പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സില്‍ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കി. സൈദ് തന്നെ ഇങ്ങോട്ട് വന്ന് പ്രവാചകനോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ ഉപദേശിച്ച് തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതല്‍ ശിഥിലമായി. വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.

പ്രവാചകന്‍മാരുടെ ദൗത്യം മനുഷ്യര്‍ക്ക് ദൈവിക സന്ദേശം പഠിപ്പിക്കുകയും അവരുടെ തെറ്റായ ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ അവിടെ നിലനിന്ന ധാരണ ശരിയായിരുന്നില്ല. ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. അവരുടെ അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും സമമല്ല. മാത്രമല്ല പ്രവാചകന്റെ കാര്യത്തില്‍ അത്തരമൊരു ചിന്താഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കും. അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മറ്റുമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹങ്ങള്‍ അനവദനീയം മാത്രമായിരുന്നുവെങ്കിലും നബിയെ സംബന്ധിച്ച് ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നു. ദൈവതീരുമാനമനുസരിക്കാന്‍ പ്രവാചകന്‍മാര്‍ ബാധ്യസ്ഥരാണ് ലോകം മുഴുവന്‍ അതിനെ എതിര്‍ത്താലും ശരി. ഇതാണ് വളര്‍ത്തു പുത്രന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം ചെയ്യാനുണ്ടായ സന്ദര്‍ഭം.

പ്രവാചകന് എതാണ് 58 വയസ് പ്രായമാകുമ്പോള്‍ സംഭവിച്ച ഇക്കാര്യത്തിലെ വസ്തുതകളാണ് നാം കണ്ടത്.  പ്രവാചകനെ കേവല മനുഷ്യനായി കാണുകയും അവിടുന്നങ്ങോട്ട് പ്രവാചകനെ കിട്ടുന്ന അവസരം മുതലെടുത്ത് അവമതിക്കാന്‍ അവസരം കാത്ത് കഴിയുകയും ചെയ്യുന്ന പ്രവാചകന്റെ ശത്രുക്കള്‍ ഈ അവസരം പ്രവാചകന്റെ കാലത്ത് തന്നെ മുതലെടുത്തിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. വളര്‍ത്തുപുത്രനായ സൈദിന്റെ ഭാര്യയെ വിവാഹമോചന ശേഷം മുഹമ്മദ് നബി വിവാഹം കഴിച്ചു എന്നത് മാത്രമാണ് ഇതിലെ വസ്തുത. ശേഷമുള്ളത് ഭാവനാ വിലാസമാണ്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം ചരിത്രവും ബുദ്ധിയും അതിനെ എത്രമാത്രം പിന്തുണക്കുമെന്നും.
'ഒരു ദിവസം ദത്തുപുത്രനായ സൈദിന്റെ വീട്ടിനടുത്തുകൂടി മുഹമ്മദ് കടന്നു പോകാനിടയായി സൈദ് വീട്ടിലുണ്ടായിരുന്നില്ല. സൈനബാണ് അദ്ദേഹത്തിന് ആഥിത്യമരുളിയത് സൈനബിന്റെ വസ്ത്രങ്ങള്‍ സുതാര്യമായിരുന്നു അവയിലൂടെ പ്രകടമായ സൗന്ദര്യം മുഹമ്മദിനെ വല്ലാതെ ആകര്‍ഷിച്ചു...' തുടങ്ങി പ്രവാചകന്റെ വിവാഹത്തിലെത്തിനില്‍ക്കുന്ന ഒന്നാതരം പൈങ്കിളി വര്‍ണന ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയതായി മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ എന്ന ഈജിപ്ഷ്യന്‍ ചരിത്രപണ്ഡിതന്‍ തന്റെ ഹയാത്തുമുഹമ്മദ് എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. ഇതിന്റെ തനിയാവര്‍ത്തനമാണ് യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരുടെ ബ്ലോഗില്‍ അലയടിക്കുന്നത്. ഇത്തരം ഭാവനാ വിലാസങ്ങള്‍ ചമക്കുമ്പോള്‍ അവര്‍ മറന്നുപോകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി.  പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.
 
ഇനി പറയൂ, ഇതും ബൈബിളില്‍ പരാമര്‍ശിച്ച ദാവീദിന്റെ സംഭവവും താരതമ്യമര്‍ഹിക്കുന്നുണ്ടോ. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണോ മോശക്ക് നല്‍കിയ 10 പ്രമാണങ്ങളില്‍ നല്‍കിയ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്‍പനയും.
ഞാനൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്; പ്രവാചകനെ ആക്ഷേപിക്കാനായി ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പോലും ഖുര്‍ആനിന്റെ ദിവ്യത്വത്തെ മനസ്സിലാക്കാനാവശ്യമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.

കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടേ, ചില പൌരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കെട്ടുകഥകള്‍ തങ്ങളുടെ വ്യഖ്യാനഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനെയാണ് ഇക്കൂട്ടര്‍ തെളിവായി എടുത്ത് കാണിക്കുന്നത്. ആരോപണം കൊഴുപ്പിക്കാന്‍ അല്‍പം കൂട്ടിചേര്‍ക്കലുകള്‍ വീണ്ടും വിമര്‍ശകര്‍ നടത്തും. പക്ഷെ സമാന്യയുക്തിക്ക് പോലും ആ കഥ വഴങ്ങില്ല എന്ന് അവ വായിച്ചാല്‍ തന്നെ ബോധ്യമാകും.

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

മുഹമ്മദ് നബി ലോക നേതാവ്

മുഹമ്മദ് നബി ലോകത്തെവിടെയും ചര്‍ചാവിഷയമാണ്, അദ്ദേഹത്തിന്റെ സ്വകാര്യജീവിതം പോലും നിരൂപണവിധേയമാണ്, അദ്ദേഹത്തിന്റെ പൊതുജിവിതം വിമര്‍ശനവിധേയവും. ഇതൊന്നും ആരും തടഞ്ഞിട്ടില്ല, തടയാവുന്നതുമല്ല. അതെ സമയം തന്നെ അദ്ദേഹം ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഏത് പ്രവാചകന്‍മാര്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മോശയോ യേശുവോ അതില്‍നിന്ന് ഒഴിവല്ല. ഒരു കൂട്ടം മനുഷ്യര്‍ ഒരാളോട് ശത്രുത കാണിക്കുകയും ദ്രോഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നത് അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റുകുറക്കുന്നില്ല.

മാത്രമല്ല, ലോകത്തെവിടെയും അദ്ദേഹത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനതയുമുണ്ട്. ലോകത്ത് അദ്ദേഹത്തെപ്പോലെ പിന്തുടരപ്പെടുന്ന ഒരു നേതാവില്ല. മറ്റേതൊരു നേതാവിനെ എടുത്ത് നോക്കിയാല്‍ അദ്ദേഹം ഒരു വിഭാഗത്തിന്റെയോ ഒരു പ്രദേശത്തിന്റെയോ ഒരു രാജ്യത്തിന്റെയോ നേതാവാണ്. ചുരുക്കത്തില്‍ മുഹമ്മദ് നബി പ്രത്യക്ഷത്തില്‍ തന്നെ ഒരു ലോകനേതാവായി അനുഭവപ്പെട്ടുന്നു. ഇത് കേവലം ഒരു തോന്നലാണോ , അതല്ല അതിന് അര്‍ഹനാക്കുന്ന എന്തെങ്കിലും ഗുണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്തൊക്കെയായിരിക്കണം ഒരു ലോകനേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സമുദായത്തിനോ ദേശത്തിനോ വംശത്തിനോ വര്‍ഗത്തിനോ വേണ്ടി മാത്രമായിരിക്കരുത്. അമേരിക്കയുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി നിലനിന്ന് ഒരു വ്യക്തിത്വം ആ രാജ്യത്തിന് മഹാനാണ്, ആ നിലക്ക് ലോകം അദ്ദേഹത്തെ കാണുകയും ചെയ്യും. പക്ഷെ അദ്ദേഹം എനിക്ക് നേതാവല്ല. ഗാന്ധിജി ഇന്ത്യക്കാരുടെ നേതാവാണ് പക്ഷെ ഒരു ചൈനക്കാരന് അദ്ദേഹം നേതാവല്ല.

2. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകജനതക്കാകമാനം മാര്‍ഗദര്‍ശകമായിരിക്കണമെന്നാണ്. മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്നതിന്റെ വിവക്ഷതന്നെ മാര്‍ഗദര്‍ശകന്‍ എന്നാണ്. നന്മയിലേക്കും ധര്‍മത്തിലേക്കും വഴികാണിക്കാനാണ് നേതാവിനെ ആവശ്യമായി വരുന്നത്. മനുഷ്യന്‍ അവന്റെ ജഢികേഛകള്‍ക്കനുസരിച്ച് ജീവിച്ചാല്‍ തന്നെ തിന്മയിലേക്ക് സ്വാഭാവികമായി ചെന്നെത്തും. അതില്‍നിന്നും ശരിയായ ദിശകാണിക്കാന്‍ അവന് ഒരു സഹായി ആവശ്യമുണ്ട്. അതാണ് നേതാവ്.

3. അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാവരുത്, മറിച്ച് എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തിനും ഗുണകരമായിരിരിക്കണം. അത് എക്കാലത്തും ശരിയും സുബദ്ധവുമായിരിക്കണം. എന്നേക്കും സ്വീകാര്യമായിരിക്കണം. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്തേക്ക് പ്രയോജനരഹിതവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന വ്യക്തി ലോകനേതാവായിരിക്കാന്‍ യോഗ്യനല്ല.

4. തത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നല്‍കി തന്റെ ദൗത്യം പൂര്‍ത്തീകരിച്ച ഒരായിരിക്കരുത്, മറിച്ച് സ്വജീവിതത്തിലൂടെ താന്‍ നല്‍കിയ തത്വങ്ങളരുടെ പ്രയോഗികത തെളിയിച്ച ഒരാളായിരിക്കണം അദ്ദേഹം. തത്വങ്ങള്‍ മാത്രം നല്‍കിയ വ്യക്തിയെ തത്വചിന്തകന്‍ എന്ന് വിളിക്കാമെങ്കിലും നേതാവ് എന്ന വിളിക്ക് യോഗ്യനല്ല. താന്‍ നല്‍കിയ സന്ദേശങ്ങളെ സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും അപ്രകാരമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുകയും ചെയ്ത വ്യക്തിയാണ് മേല്‍പറഞ്ഞ ഗുണങ്ങളോടൊപ്പം ലോകനേതാവാകുന്നത്.

ലോകനേതാവിനുണ്ടാകേണ്ട ഗുണങ്ങള്‍ ഏതെന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യബുദ്ധി എത്തിച്ചേരുന്ന നിഗമനങ്ങളാണ് മുകളില്‍ അക്കമിട്ട് നല്‍കിയ നാല് കാര്യങ്ങള്‍ . ഇനി ഇപ്രകാരം ഈ ഉപാധികള്‍ മുഹമ്മദ് നബിയില്‍ മേളിച്ചിട്ടുണ്ടോ എന്ന് പരിശോദിച്ചുനോക്കൂക.


അതില്‍ ഒന്നാമത്തെ ഗുണം നബിയില്‍ പൂര്‍ണമായി സമ്മേളിച്ചതായി കാണാം. അദ്ദേഹം ഒരു അറബിദേശീയവാദിയോ ഒരു ഗോത്രവംശീയവാദിയോ അല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വലൗകിക കാഴ്ചപ്പാടോടെയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്പ്പാടില്‍ എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. ഒരു വര്‍ഗത്തോടോ സമുദായത്തോടോ ദേശത്തോടോ ആയിരുന്നില്ല അ്‌ദ്ദേഹത്തിന്റെ താല്‍പര്യം മറിച്ച് മുഴുവന്‍ ജനതയോടുമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ എത്യോപ്യക്കാരും പേര്‍ഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെ പോലെ തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായി തീര്‍ന്നു. ഇപ്പോഴാകട്ടേ അ്‌ദ്ദേഹത്തിന്റെ അനുയായികളില്ലാത്ത ഏതെങ്കിലും രാജ്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

ലോകനേതാവിനുണ്ടാകേണ്ട രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയനുസരിച്ചും മുഹമ്മദ് നബി ലോകനേതാവിന് വേണ്ട ഗുണങ്ങള്‍ ഉള്‍കൊണ്ട വ്യക്തിയാണെന്ന്് നിശ്ശംസയം പറയാം. നബിയുടെ സന്ദേശം ഒരു ദേശത്തിലെ കുറച്ചാളുകളുടെയോ ഒരു വര്‍ഗത്തിന്റെ പ്രാദേശികവും താല്‍കാലികവുമായ പരിഹാരത്തിന് വേണ്ടിയോ ആയിരുന്നില്ല. മനുഷ്യരാശിയുടെ മൗലികവും സാര്‍വത്രികവുമായ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്. അതിലൂടെ അവന് ഉണ്ടാകുന്ന താല്‍കാലിക പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്ന സമഗ്രമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

നാലാമത്തെ ഗുണം അദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ പ്രയോഗക്ഷമതയാണല്ലോ. മുഹമ്മദ് നബി ഒരു സിദ്ധാന്ത്ം സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത് ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂര്‍ണവും ഊര്‍ജസ്വലവുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വര്‍ഷത്തിനുള്ളില്‍ പടിപടിയായി ഒരു മഹത്തായ സമൂഹത്തെ വാര്‍ത്തെടുക്കുന്ന പരിപാടിയാണ്. ആത്മപൂജയില്‍നിന്ന് അവരെ മോചിപ്പിച്ചു. താന്‍ മുന്നോട്ട് വെച്ച സിന്താത്തിനനുസരിച്ച് ചലിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അനുയായി വൃത്തത്തെ സൃഷ്ടിച്ചു. നല്‍കിയ സിദ്ധാന്തങ്ങളത്രയും സ്വയം ജീവിതത്തില്‍ പകര്‍ത്തി അവയുടെ പ്രയോഗക്ഷമത തെളിയിച്ചതിന്റെ ഫലമായിട്ടാണ് അ്‌ദ്ദേഹത്തിന് ഇത് സാധിച്ചത്. അങ്ങനെ തന്റെ സന്ദേശം പൂര്‍ണമായി പിന്‍പറ്റുന്ന ഒരു സമൂഹം എത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമായിരിക്കുമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തൂ.

ഇനി പറയൂ. മുഹമ്മദ് നബി ലോകനേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ് എന്ന് നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ. എന്തുകൊണ്ടാണ് പ്രവാചകനുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ലോകത്താകമാനം ഇത്രയധികം കോളിളക്കവും സ്വാധീനവും സൃഷ്ടിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേ. അദ്ദേഹം ലോകനേതാവാണ്. നിങ്ങളുടെയും നേതാവ്.



2012 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പ്രവാചകനിന്ദയെ പ്രതിരോധിക്കേണ്ട വിധം

734
ഇത് ആദ്യത്തെയോ, അവസാനത്തെയോ നിന്ദയല്ല. പ്രവാചക നിയോഗം മുതല്‍ ശത്രുക്കളും വിദ്വേഷികളും പലവിധത്തില്‍ അദ്ദേഹത്തെ ആക്ഷേപിക്കാനും, അവമതിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത ആരോപണങ്ങളുടെയും മുറിവേല്‍പിക്കലിന്റെയും ചില രൂപങ്ങളും തലങ്ങളും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഞാനിത് വരെ കണ്ടിട്ടില്ലാത്ത, പതിനൊന്ന് മിനുട്ടോളം വരുന്ന ആ വീഡിയോ പതിനാല് നൂറ്റാണ്ടുകളായി സമാധാനത്തിന്റെ ദൂതന് നേരെ എയ്ത് വിട്ട് കൊണ്ടിരിക്കുന്ന വിഷംപുരട്ടിയ, വൃത്തികെട്ട ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രവാചക നിന്ദയെന്ന മഹാസമുദ്രത്തിലെ കേവലം ഒരു തുള്ളി മാത്രമാണ്.

മുമ്പ് പറയപ്പെട്ടതിന്റെ കേവല ചര്‍വിതചര്‍വണം മാത്രമാണിത്. പ്രസ്തുത ആശയങ്ങളെയും ചിന്തകളെയും വാദങ്ങളെയും അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ് ഇക്കൂട്ടര്‍. അതിനാല്‍ അവയില്‍ പുതുതായൊന്നും ഞാന്‍ കാണുന്നില്ല. മാത്രമല്ല, ചില പ്രദേശങ്ങളില്‍ -പ്രത്യേകിച്ചും ഈജിപ്തില്‍- കാണുന്ന പോലെ മാരകമായ അക്രമ പ്രതിഷേധം ഈ വിഷയത്തില്‍ വേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഉത്തരവാദിത്തപ്പെട്ട എല്ലാ കേന്ദ്രങ്ങളാലും അവഗണനക്ക് വിധേയമായ, അപലപിക്കപ്പെട്ട ഒന്നാണതെന്നത് ഒരു പക്ഷെ പുതുമയുള്ള കാര്യമായിരിക്കാം. പ്രസിദ്ധമായ ചര്‍ച്ചുകളിലോ, ഇപ്പോള്‍ പ്രതിഷേധമിരമ്പിക്കൊണ്ടിരിക്കുന്ന, എംബസികള്‍ ആക്രമിക്കപ്പെടുകയും, അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കയില്‍ പോലും അപ്രകാരമാണ് അത് സ്വീകരിക്കപ്പെട്ടത്.

നാം മൗനം പാലിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. രോഷം പ്രകടിപ്പിക്കല്‍ നമ്മുടെ അവകാശം തന്നെയാണ്. പക്ഷെ അത് എപ്രകാരമായിരിക്കണമെന്നതാണ് ചോദ്യം. മാത്രമല്ല, നമ്മുടെ രോഷത്തിന്റെ സന്ദേശം ആരിലേക്കാണ് എത്തേണ്ടത്? വര്‍ഗീയ പക്ഷപാതികളും, സങ്കുചിതത്വ വീക്ഷണമുള്ളവരും, ചീത്തവര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുമായ ഏതാനും പേരുടെ കൂടെ കൂടിയാണോ നാമത് പ്രകടിപ്പിക്കേണ്ടത്? മതസമൂഹത്തില്‍ അസ്വസ്ഥതയും, സങ്കീര്‍ണതയും വ്യാപിക്കുന്നതില്‍ സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കുകയും ചെറുക്കുകയുമാണ് നാം ചെയ്യേണ്ടത്. ആ വീഡിയോ തയ്യാറാക്കിയവര്‍ അത്തരത്തിലുള്ളവരില്‍ പെട്ടവരാണ്. സമൂഹത്തില്‍ ചിദ്രതയും അനൈക്യവും പരസ്പര വിദ്വേഷവും വ്യാപിപ്പിക്കുവാനും, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ യുദ്ധത്തിന്റെ തീ കത്തിക്കുവാനും ശ്രമിക്കുന്ന ബുദ്ധിശൂന്യരാണവര്‍.
873
ഇവിടെ നമ്മുടെ ശ്രദ്ധ പതിയേണ്ട  ചില കാര്യങ്ങളുണ്ട്. സ്വേഛാധിപത്യത്തില്‍ ആര്‍മാദിച്ചിരുന്ന, സര്‍വസായുധ സജ്ജരായിരുന്ന മുബാറകിന്റെ ഭരണത്തെ താഴെയിറക്കാന്‍ സമാധാന പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അനുഭവം. പ്രസ്തുത വിജയം സമാധാനപരമായ മാറ്റത്തിന്റെ മാര്‍ഗത്തിലുള്ള പുതിയ കാല്‍വെയ്പായിരുന്നു. എന്നാല്‍ ഈ പുതിയ സമാധാന വിപ്ലവശ്രമങ്ങളുടെ മുഖത്തേറ്ര പോറലാണ് അമേരിക്കന്‍ എംബസിയോട് ഏതാനും പേര്‍ സ്വീകരിച്ച സമീപനം. അതില്‍ കടന്ന് കയറുകയും, മതിലില്‍ പിടിച്ച്കയറി പതാകയിറക്കിയതും ഈ തലത്തില്‍ നിന്നാണ് വീക്ഷിക്കേണ്ടത്. ചില അല്‍പന്‍മാര്‍ അതിന് പകരം ഹിസ്ബുത്തഹ്‌രീറിന്റെ പതാക തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചുവത്രെ. ഈജിപ്തില്‍ ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിയാണത്. അതിന്റെ അനുയായികള്‍ ഉയര്‍ത്തുന്ന ഏതാനും ചില കറുത്ത കൊടികളല്ലാതെ അതിന്റെ ഒരവശിഷ്ടവും അവിടെയില്ല. മാത്രമല്ല, ലിബിയയിലെ ബങ്കാസയില്‍ കാര്യം കുറച്ച് കൂടി വഷളാവുകയാണുണ്ടായത്. അവിടെ അമേരിക്കന്‍ അംബാസഡര്‍ പ്രക്ഷോഭത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. എന്നാല്‍ ലിബിയയില്‍ നിന്ന് എനിക്ക് ലഭിച്ച ഔദ്യോഗിക വിശദീകരണത്തില്‍ അറിയാന്‍ കഴിഞ്ഞത് എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ കാവല്‍ക്കാരന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായത് എന്നാണ്. സ്വാഭാവികമായും അവര്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ എംബസിക്ക് നേരെ എറിയുകയും അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഏകദേശം എല്ലാ അറബ് രാഷ്ട്രങ്ങളുടെയും തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍, കുറ്റകൃത്യത്തിന്റെ ഉറവിടം എന്ന നിലക്ക് അമേരിക്കന്‍ എംബസിയുടെ മുന്നില്‍ ധര്‍ണ നടത്തുകയും, തങ്ങളുടെ പ്രതിഷേധ കുറിപ്പ് അമേരിക്കന്‍ പ്രതിനിധികള്‍ക്ക് കൈമാറിയതിന് ശേഷം ശാന്തതയോടെ പിരിഞ്ഞ് പോരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അതാവുമായിരുന്നു രോഷപ്രകടനത്തിന്റെ ഉന്നതരൂപമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ത്തും ക്രിയാത്മകവും, നാഗരികവും, മാന്യവുമായ വിധത്തില്‍ സന്ദേശം അതിന്റെ വക്താക്കള്‍ക്കെത്തുമായിരുന്നു. പക്ഷെ അത് മാത്രം സംഭവിച്ചില്ല. മുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള മാധ്യമങ്ങളും പ്രവാചകന് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളേക്കാള്‍ കേന്ദ്രീകരിച്ചത് അവക്ക് മറുപടി നല്‍കുന്നതിലാണ്.

പ്രസ്തുത വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഖേദം പ്രകടിപ്പിച്ചതാണ്. സിനിമയിറക്കിയ നടപടി മോശമായെന്ന് വൈറ്റ് ഹൗസ് തന്നെ ഔദ്യോഗികമായി അറിയിച്ചതുമാണ്. എന്നിട്ടും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദി, അഥവാ കുറ്റവാളി അമേരിക്കയാണെന്ന വിധത്തിലാണ് രോഷപ്രകടനക്കാര്‍ പെരുമാറിയത്. കുറച്ച് മാധ്യമ സ്വാധീനവും, അധികാരകേന്ദ്രവും സ്വന്തമായുള്ള അല്‍പബുദ്ധികള്‍ കാണിച്ച അവിവേകമാണത്.

അറബ് ലോകത്തിനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന രാഷ്ട്രീയത്തിന് നാമെല്ലാവരും എതിരാണെന്നത് വസ്തുത തന്നെയാണ്. പക്ഷെ, ഇപ്പോള്‍ നമ്മില്‍ നിന്നും സംഭവിച്ച തിന്മയെ, കുറ്റത്തെ നാം അതിനെ നിരസിക്കുകയും, അപലപിക്കുകയുമാണ് വേണ്ടത്. കുറ്റം ആരോപിച്ചവര്‍ എന്നതിലുപരിയായി ഒരു സാക്ഷിയും മധ്യവര്‍ത്തിയുമായി ഈ സംഭവത്തെ നാം സമീപിച്ചിരുന്നുവെങ്കില്‍ അതായിരുന്നു ഉത്തമമായത്.

നമുക്ക് ആ വീഡിയോയുടെ വിശദവിവരങ്ങള്‍ അറിയില്ല. പക്ഷെ മൂന്ന് കാര്യങ്ങള്‍ നമുക്കറിയാം. ഇസ്‌ലാമിനെയും, പ്രവാചനെയും അവമതിക്കുന്ന കാര്യങ്ങള്‍ അതുള്‍ക്കൊള്ളുകയും മുസ്‌ലിംകളോട് വെറുപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ് ഒന്നാമത്തേത്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൂചിപ്പിച്ച പോലെ അത് ആവിശ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല എന്നതാണ് രണ്ടാമത്തേത്. കാരണം ആവിഷ്‌കാര സ്വാതന്ത്ര്യം ഇതര മതങ്ങളെ നിന്ദിക്കാന്‍ അനുവദിക്കുന്നില്ല. മൂന്നാമതായി അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധമറിയിച്ച ചില മുസ്‌ലിംകളുടെ നടപടി അവര്‍ മര്‍ദിതരായിരിക്കെത്തന്നെ അവര്‍ക്ക് നഷ്ടമാണ് വരുത്തിയത്.

ബുദ്ധിമാന്‍മാര്‍ പ്രവാചക മഹത്വം പ്രതിരോധിക്കണമെന്നാണ് എന്റെ ആഗ്രഹം. കേവലം ബഹളമുണ്ടാക്കി, തോന്നിയത് ചെയ്യുന്ന അല്‍പന്മാര്‍ ഈ കേസില്‍ നമ്മെ പരാജയപ്പെടുത്തുകയേ ഉള്ളൂ. അതോടൊപ്പം പ്രവാചകനെതിരായ ആരോപണങ്ങളും, അവഹേളനങ്ങളും പവിത്രമായ അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു പോറലേല്‍പിക്കാന്‍ പോലും പര്യാപ്തമല്ലെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ മുസ്‌ലിംകള്‍ സൃഷ്ടിക്കുന്ന അവഹേളനവും, മാനക്കേടുമാണ് നമുക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി.
അവലംബം : http://www.islamonlive.in/story/2012-09-16/1347781861-373762

2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

മുഹമ്മദ് നബി ദൈവദൂതനോ സാധാരണ മനുഷ്യനോ ?

മുഹമ്മദ് നബി പ്രവാചകനോ അതല്ല കവലം ഒരു ചരിത്ര പുരുഷന്‍മാത്രമോ എന്ന ചോദ്യത്തിന് നാം ഉത്തരം കാണേണ്ടതുണ്ട്. കേവല ചരിത്ര പാരായണം കൊണ്ട് അദ്ദേഹം പ്രവാചകനാണോ എന്ന് നമ്മുക്ക് ഉറപ്പിക്കാനാവുന്ന അറിവ് ലഭിക്കുകയില്ല. അതിന് പ്രത്യേകമായി നമ്മുടെ യുക്തിയും മുന്നറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രവാചകന്‍ എന്നുപയോഗിച്ചത് ദൈവദൂതന്‍ എന്ന അര്‍ഥത്തിലാണ്. അഥവാ മനുഷ്യര്‍ക്ക് ദൈവിക സന്ദേശം അറിയിച്ചു തന്നെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തി.

1400 നൂറ്റാണ് മുമ്പ് മക്കയില്‍ ജീവിച്ച ഒരു വ്യക്തിയായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ലാത്തവിധം ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല  ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യവ്യക്തിത്വം ആര് എന്ന ചോദ്യത്തിനും സത്യസന്ധമായ മറുപടി മുഹമ്മദ് എന്നാണ്.  എന്നാല്‍ എന്താണ് അദ്ദേഹം നിര്‍വഹിച്ച ദൌത്യം. എന്തായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം എന്നതിനെ മനസ്സിലാക്കുന്നതില്‍ ആളുകള്‍ രണ്ട് പക്ഷമാണ്. ഒരു വിഭാഗം അദ്ദേഹം പറഞ്ഞത് അംഗീകരിച്ച് അദ്ദേഹത്തെ വിലയിരുത്തി ഉത്തരം കണ്ടെത്തിയവരാണ്. മറ്റൊരു വിഭാഗം അദ്ദേഹം പറഞ്ഞതിനെ മുഖവിലക്കെടുക്കാതെ അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിച്ചവരാണ്. ഇത് രണ്ടും ഒരേ സമയം ശരിയായിരിക്കുകയില്ല. ഒരു കൂട്ടരുടെ നിലപാട് കൂടുതല്‍ ശരിയോട് അടുത്ത് നില്‍ക്കുന്നുണ്ട്. 

ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? വിശ്വാസകാര്യങ്ങളില്‍ മനുഷ്യബുദ്ധിക്ക് സ്ഥാനമില്ലേ. യുക്തി ഉപയോഗിച്ചാല്‍ മുഹമ്മദ് നബി പ്രവാചകനാണ് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കുമോ?. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാതിരിക്കുന്നവര്‍ എല്ലാ സാധ്യകളും പരിഗണിച്ചിട്ടുണ്ടോ? ഒന്നുകില്‍ മുഹമദ് നബി തന്നെക്കുറിച്ച് അവകാശപ്പെട്ടത് സത്യം. അല്ലെങ്കില്‍ തന്നെക്കുറിച്ച് പറഞ്ഞത് കളവ്. ഇതല്ലാത്ത മറ്റൊരു സാധ്യത ഉണ്ടോ?. അദ്ദേഹം അവകാശപ്പെട്ടത് സത്യമെങ്കില്‍ അതിനെ കളവാക്കിയവരുടെ അവസ്ഥയും വളരെ പ്രയാസകരമാവില്ലേ?.

എങ്ങനെ ഒരു പ്രവാചകനെ തിരിച്ചറിയാം എന്ന് നമ്മുക്ക് ആദ്യം പരിശോധിക്കാം..

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും.

1. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും.
അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും.

2. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും.

3.
അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ , എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല.

4. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. 


5. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല.

6. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും.


പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.'
(ഇസ്ലാം  എന്ന പുസ്തകത്തില്‍നിന്ന് )

ഈ കാര്യങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ബ്ലോഗര്‍ സുഹൃത്തിനുണ്ടായ സംശയവും അതിന് ഞാന്‍ നല്‍കിയ മറുപടികളും സംക്ഷിപ്തമായി ഇവിടെ നല്‍ക്കുന്നു.

ഈ വിശേഷണങ്ങളുള്ള വ്യക്തികള്‍ പ്രവാചകന്‍മാരാണ് എന്നാണോ പറഞ്ഞുവരുന്നത് അങ്ങനെയെങ്കില്‍ ഈ ഗുണങ്ങള്‍ ഒത്തുവരുന്ന ചില ചരിത്രപുരുഷന്‍മാര്‍ പ്രവാചകന്‍മാരാണ് എന്ന് നമ്മുക്ക് പറയാമോ? ഉദാഹരണം ഗാന്ധിജി..

ആദ്യമായി പരിഗണിക്കേണ്ടത് ഏതൊരു മഹാനും തന്നെക്കുറിച്ച് എന്ത് അവകാശപ്പെട്ടുവെന്നാണ്. പ്രവാചകത്വം എന്നത് മനുഷ്യര്‍ ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഒരു മഹാനായ മനുഷ്യന്‍റെ നന്മകളെ പിന്തുടരാന്‍ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചതിന് ശേഷമേ സാധിക്കൂ എന്നുമില്ല. ചരിത്രത്തില്‍ കഴിഞ്ഞ് പോയ പ്രവാചകന്‍മാരെല്ലാം അവരുടെ പ്രവാചകത്വം സ്വയം വാദിച്ചവരാണ്. അത് പരിശോധിച്ച് സത്യമെന്ന് ബോധ്യപ്പെട്ടവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍ . അനുയായികള്‍ വാദം അംഗീകരിക്കുന്നവരാണ്, സ്വീകരിക്കുന്നവരാണ്. അല്ലാതെ വാദം നേതാവില്‍ അടിച്ചേല്‍പിക്കുന്നവരല്ല. ഈ പോയിന്റില്‍നിന്നാണ് നാം പരിശോധന ആരംഭിക്കുന്നത്.

ചുരുക്കത്തില്‍, ഒരാള്‍ ദൈവത്തിന്റെ ദൂതനായി നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ ആദ്യപ്രഖ്യാപനത്തോടൊപ്പം ചേര്‍ക്കുന്നത്. താന്‍ ദൈവത്തിന്റെ ദൂതനാണ് എന്നായിരിക്കും.  മറ്റൊരു സാധ്യത ഒരാള്‍ താന്‍ ദൈവദൂതനാണെന്ന് തെറ്റായ അവകാശവാദമുന്നയിക്കാനുള്ളതാണ്. ഇവിടെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും യോജിച്ചുവരുന്നെങ്കില്‍ അദ്ദേഹം പ്രവാചകനാണെന്ന കാര്യത്തില്‍ പിന്നീട് സംശയിക്കേണ്ട ആവശ്യമെന്ത്?. ഇത് പൊതുവായി പ്രവാചകത്വ സ്ഥരീകരണവുമായി ബന്ധപ്പെട്ടതാണ്.

അതേ സമയം നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. മുഹമ്മദ് നബിയുടെ പ്രവാചകത്വമാണ്. അദ്ദേഹം ഈ മാനദണ്ഡമനുസരിച്ച് പ്രവാചകനാണോ അല്ലേ എന്ന് പരിശോധിക്കാന്‍ മനുഷ്യരിലോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കാരണം അദ്ദേഹം അഭിസംബോധനചെയ്തത് മുഴുവന്‍ മനുഷ്യരെയുമാണ്. ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള ദൈവത്തിന്റെ ദൂതനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മനുഷ്യര്‍ക്കാവശ്യമുള്ള ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക-നാഗരിക-ധാര്‍മികവ്യവസ്ഥകളുമായി ആഗതനായി. അദ്ദേഹത്തെ കണ്ടെത്താനും അതംഗീകരിക്കാനും കഴിഞ്ഞവര്‍ ദൈവനിയമം അനുസരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ മുസ്്‌ലിംകള്‍ എന്ന് വിളിക്കപ്പെട്ടു. ചിലര്‍ ബോധ്യമായതിന് ശേഷവും തള്ളിക്കളഞ്ഞു. ചിലരാകട്ടെ അദ്ദേഹത്തിന്റെ വിളി കണ്ടില്ലെന്ന് നടിച്ചു, ദൈവമവര്‍ക്ക് സത്യബോധനം സ്വീകരിക്കാനാവശ്യമായ ബുദ്ധിയെ അവര്‍ ഉപയോഗപ്പെടുത്തിയില്ല. വേണ്ടവിധം അദ്ദേഹം പ്രബോധനം ചെയ്യപ്പെടാത്തതിനാല്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലകപ്പെട്ടു.

ഏതായാലും നാം നമ്മുടെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാനോ നിരാകരിക്കാനോ മാത്രം നാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പഠിച്ചിട്ടുണ്ടോ?.

എന്താണ് ബനൂഖൈറൈളിയില്‍ സംഭവിച്ചത് ?

യുദ്ധം നടക്കാതെ പോയതില്‍ ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ അല്‍പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ദ്ധിക്കുയല്ലാതെ അല്‍പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്‍ഭത്തില്‍ യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില്‍ അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ. യുക്തിവാദികള്‍ ഞങ്ങളോട് പറയുന്നു പ്രവാചകന്‍ അവരുടെ വാക്കുകള്‍ കേട്ട് നളീര്‍ ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ.

'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'

ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്‍ഭത്തില്‍ അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്‍മാര്‍ ഹൃദയസ്പൃക്കായ രീതിയില്‍ അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില്‍ അവര്‍ ഉദ്ധരിച്ചിരുന്നുവെങ്കില്‍ സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്‌ലാമിനെതിരെ പൊരുതുന്നവരില്‍ നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന്‍ പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്‌നുസാബിത്തിനെ പ്രവാചകന്‍ ഏല്‍പിച്ചു.

അഹ്‌സാബ് യുദ്ധം ശത്രുക്കള്‍ ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്‌ലിംകളില്‍ രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്‌നു മസ്ഊദ്. പ്രവാചകന്‍ അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള്‍ ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്. ഇവിടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ ബിംബാരാധകരാണെന്നും അവര്‍ ചെയ്ത ആകെയുള്ള തെറ്റ് ഇസ്‌ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില്‍ വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്‌ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവാചകന്‍ യുദ്ധം നയിച്ചിട്ടുണ്ടെങ്കില്‍ അത് മതത്തില്‍ ചേര്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിന് എന്നാണ് അവര്‍ യുക്തിമാന്‍മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില്‍ കണ്ടാല്‍ മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്‍ക്ക് ദൈവികദര്‍ശനം നല്‍കാന്‍ വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന്‍ എന്നുതന്നെ അറിയാന്‍ കഴിയണം.

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

ജൂതഗോത്രങ്ങള്‍ക്കെതിരെയുള്ള നടപടി

പ്രവാചകന്‍ മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്‍മാരുമുണ്ടായിരുന്നു എന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ മതിപ്പുനേടിയെടുക്കാനും തങ്ങള്‍ കൊണ്ടുനടക്കുന്ന ചിലപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അത് സഹായകമാകുമെന്നും ജൂതന്‍മാര്‍ കണക്കുകൂട്ടി. തങ്ങളെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. പ്രവാചകന്റെ ഓരോ നീക്കവും നിപുണനായ ഒരു രാജ്യതന്ത്രജ്ഞന് യോജിച്ചവിധത്തിലായിരുന്നു. ജൂതന്‍മാരുമായി ഒരു സമാധാന കാരാരില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വിശദമായ വ്യവസ്ഥാപിതമായ ആ കരാറില്‍ മദീനയുടെ ആഭ്യന്തര ഭദ്രതയും ജൂതന്‍മാര്‍ക്കുള്ള വിശ്വസ-ആചാര സ്വാതന്ത്യ്രവും ഉറപ്പാക്കപ്പെട്ടു. ജൂതന്‍മാര്‍ ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കുന്നത് വരെ അതിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടു. മദീനയില്‍ ഈ സമാധാനാന്തരീക്ഷത്തിന്റെ പ്രയോക്താക്കള്‍ ജൂതന്‍മാര്‍കൂടിയായിരുന്നു. അവരുടെ കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെട്ടു. പക്ഷേ കാര്യങ്ങള്‍ വളരെ കാലം തുടര്‍ന്ന് പോകാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാരണത്താലായിരുന്നില്ല അത്. പ്രവാചകന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ബഹുമുഖ ലക്ഷ്യത്തോടെയാണ്. കേവലം ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി മദീനയിലെത്തിയ ശിഷ്ടകാലം കഴിച്ചുകൂട്ടുക അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായിരുന്നില്ല. പ്രവാചകന്‍ തന്റെ ദിവ്യസന്ദേശത്തിന്റെ പ്രബാധനം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു പ്രശ്നങ്ങളുമില്ലാതെ മരണം കൂടാതെ സൌഖ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. അതേ സമയം ഇസ്ലാം എന്ന സമ്പൂര്‍ണമായ ദര്‍ശനം ജീവിതത്തിന്റെ എല്ലാ രംഗത്തും ഇടപെടും. ഇത് മനസ്സിലാക്കാതെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ നല്ല സാധ്യതയുണ്ട്. പ്രവാചകന്‍ നയിച്ച യുദ്ധങ്ങള്‍ മതം അടിച്ചേല്‍പ്പിക്കാനായിരുന്നു എന്ന ലളിതമായ ഉത്തരം അത്തരക്കാരെ തൃപ്തിപ്പെടുത്തുകയും. അതല്ലാത്ത് ഉത്തരങ്ങള്‍ തങ്ങളുടെ മതയുദ്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അനുയായികളുടെ വാചകകസര്‍ത്തായി വ്യാഖ്യാനിക്കുകയും ചെയ്യും. ജീവിതത്തിന്‍ മുഴുമേഖലകള്‍ക്കും മനുഷ്യസ്രഷ്ടാവിന്റെ നിയമങ്ങള്‍ നല്‍കുകയും അവയുടെ പ്രയോഗികത സമര്‍പ്പിച്ചുകാണിക്കുകയുമാണ് പ്രവാചകന്റെ നിയോഗലക്ഷ്യം.

മനുഷ്യര്‍ ഓരോരുത്തരും സ്വന്തം നിലക്ക് വഴികള്‍ കണ്ടെത്തെട്ടെ എന്നും, അവന് ആവശ്യമുള്ള നിയമങ്ങള്‍ തന്നത്താന്‍ നിര്‍മിക്കുകയും ചെയ്യട്ടേ എന്നും അല്ലഹു വെച്ചിട്ടില്ല. അത് ദൈവത്തിന്റെ നീതിയുടെ ലംഘനമാണ് എന്നാണ് ഇസ്ലാം കരുതുന്നത്. വ്യത്യസ്ഥമായ ചിന്താഗതികള്‍ ഉണ്ടായിരിക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കല്‍ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റിരിക്കുന്നു.

പ്രവാചകന്‍ മദീനത്തിലെത്തിയ ശേഷം തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദൈവത്വത്തിന്റെ വക്താക്കളായിരുന്ന ജൂതന്‍മാര്‍ അല്‍പം ആത്മവിശ്വാസത്തിലായിരുന്നുവോ?. തങ്ങളിലാരെയും ഇസ്ലാം സ്വാധീനിക്കാന്‍ പോകുന്നില്ല എന്നവര്‍ ധരിച്ചുവോ?. അല്ലായിരുന്നെങ്കില്‍ അബ്ദുല്ലാഹിബ്നു സലാമിന്റെയും കുടുംബത്തിന്റെയും ഇസ്ലാം ആശ്ളേഷം അവരില്‍ ഇത്ര പ്രതികരണം ഉണ്ടാക്കില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നിര്‍വികാരരായി നോക്കി നില്‍ക്കാന്‍ മാത്രം സഹിഷ്ണുത മറ്റേത് മതത്തില്‍ നിന്ന് പ്രതീക്ഷിച്ചാലും ജൂതമതത്തില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. പുതിയ പ്രവാചകനെക്കുറിച്ച പ്രതീക്ഷയില്‍ മാറ്റം വന്നപ്പോള്‍ തന്നെ അവര്‍ തീരുമാനിച്ചതാണ്, തങ്ങളില്‍ ഒരാളും മുഹമ്മദിന് സഹായകമാകുന്ന രൂപത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിക്കരുതെന്ന്. അതിനുള്ള തന്ത്രങ്ങളൊക്കെ മുന്‍കൂട്ടി അവര്‍ എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ഇനിയും അവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സമൃദ്ധിയെ മാത്രം പരിഗണിച്ച് അടങ്ങിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നില്ല. നജ്റാനില്‍ നിന്ന് വന്ന ക്രൈസ്തവരെ എത്രമാന്യമായാണ് പ്രവാചകന്‍ സ്വീകരിച്ചത്. പ്രവാചകന്റെ പള്ളിയില്‍ പോലും പ്രാര്‍ഥനനടത്തുവാന്‍ അവരെ അനുവദിച്ചു. എത്രമാന്യമായാണവര്‍ പിരിഞ്ഞുപോയത്. ഇപ്രകാരം സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനില്‍ നിന്ന് തങ്ങളുടെ ശത്രുക്കളെ തോല്‍പിക്കാനുള്ള സഹായം എങ്ങനെ ലഭ്യമാകാന്‍. അവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു. മാത്രമല്ല ദിവസംതോറും മുഹമ്മദിന്റെ അനുയായികള്‍ ശക്തിപ്രാപിച്ചുവരുന്നതും അവര്‍ കണ്ടു. തങ്ങളുടെ നിലനില്‍പിന് മദീനയിലെ മുസ്ലിം സാന്നിദ്ധ്യം ഒരു വലിയ ഭീഷണിയായി അവര്‍ക്ക് തോന്നി. അതിനാല്‍ ഏത് വിധേനയും അതിനെ നഷിപ്പിക്കുക എന്നത് പൊതുജൂതമനസ്സായി രൂപപ്പെട്ടു. എന്നാല്‍ ഒറ്റയടിക്ക് പ്രവാചകനെ നേരിടാനുള്ള കെല്‍പ് അവര്‍ക്കുണ്ടായിരുന്നില്ല. മദീനയിലുള്ള കപടവിശ്വാസകളായിരുന്നു അവരുടെ ഒരു കൂട്ട്. അതിന് നല്ല ഒരാളെ തന്നെ അവര്‍ക്ക് കിട്ടി. ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ നേതാവാകാന്‍ തയ്യാറായി നിന്നിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ്. പ്രവാചകന്റെ മദീനയിലേക്കുള്ള ആഗമനമാണ് തന്റെ നേതൃസ്വപ്നത്തിന് വിഘ്നം വരുത്തിയത് എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചു.

പ്രവാചകന്റെ ഏറ്റവും വലിയ ശക്തി ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ ഇണക്കമാണ്. ആദ്യം അതില്‍ വിള്ളല്‍ വീഴ്തണം. അതിന് ഏറ്റവും നല്ലത് ബുഗാസ് യുദ്ധത്തിന്റെ ഓര്‍മ സജീവമായി നിലനിര്‍ത്തുകയാണ്. അതിനായി വിരചിതമായ കവിതകള്‍ ഉദ്ധരിച്ചും മറ്റും രണ്ടുഗോത്രങ്ങളെയും ഇളക്കിവിടാന്‍ ജൂതന്‍മാര്‍ ആവുന്നത്ര ശ്രമിച്ചു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ച് നിന്ന് കൊള്ളയിലേര്‍പ്പെട്ട ചില അറബി ഗോത്രങ്ങളെ തുരത്തിയതും മക്കക്കാരുടെ വ്യാപാര മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ട് ഖുറൈശികളെ സമ്മര്‍ദ്ധത്തിലാക്കി അവരെ അനുനയത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും വിപരീത ഫലമാണ് ഉളവാക്കിയത്. അതിനെ തുടര്‍ന്നുണ്ടായ ബദര്‍ യുദ്ധത്തിലെ മുസ്ലിംകളുടെ വിജയം ഖുറൈശികളേക്കാള്‍ ഞെട്ടിപ്പിച്ചത് ജൂതന്‍മാരെയാണ്. ഇതുവരെ തങ്ങളുടെ മതത്തില്‍നിന്ന് ഇസ്ലാമിലേക്കാകര്‍ഷിക്കുന്നവരുടെ കാര്യത്തിലായിരുന്നു ആശങ്കയെങ്കില്‍ ഇതോടെ സ്വാധീനവും ആധിപത്യത്തിന്റെ വ്യാപനവുംകൂടി അവര്‍ക്ക് പ്രതിരോധിക്കേണ്ടിവന്നു. ജൂതന്‍മാരില്‍ ദിനംപ്രതി ഇസ്ലാമിനോടുള്ള ശത്രുതയും കൂടിവന്നു.

ബനൂഖൈനുഖാഅ് ഇടയുന്നു, കരാര്‍ ലംഘിക്കപ്പെടുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍ . ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന്‍ ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്‍മാര്‍ സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി.

ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന്‍ നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്‍സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള്‍ പിന്തുടര്‍ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള്‍ ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം ലഭിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി.

തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്‍പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില്‍ നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

ബനൂനളീര്‍ കരാര്‍ ലംഘിക്കുന്നു, ശിക്ഷാനടപടി ക്ഷണിച്ചു വരുത്തുന്നു.

ഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്‍മാര്‍ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന്‍ നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്‍കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്‍പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്.

അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്‍പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി.

നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്‍ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന്‍ തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.

(തുടരും...)

2012 ജനുവരി 27, വെള്ളിയാഴ്‌ച

രാജ്യം പൌരന്‍മാരെ സംശയിക്കുമ്പോള്‍ ?

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ? എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗം.


ഒരു രാജ്യത്തിന്റെ പൌരന്‍മാരുടെ സുരക്ഷയും സമാധാനവും അതിന്റെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പരമപ്രധാന്യമുള്ളതാണ്. അത് വൈദേശികമായ ഭീഷണിയായാലും അഭ്യന്തര ഭീഷണിയായാലും ശരി. ഭരണകൂടം അതില്‍ അലംഭാവം പുലര്‍ത്തുന്നത് സമാധാനമാഗ്രഹിക്കുന്ന ഒരു പൌരനും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ലോകത്തെ ഒരു ഭരണാധികാരിയും അത്തരം ഒരു ജാഗ്രതയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ ഈ വിഷയത്തില്‍ അതിര് വിടുന്നത് ആശാവഹമല്ല. സുരക്ഷയുടെ പേരില്‍ പൌരസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുണ്ട്. അഭിപ്രായ പ്രകടനത്തിന് വിലങ്ങുകളിട്ടും, രാജ്യമൊട്ടാകെ ചാരന്‍മാരെയും അന്വേഷണ നിരീക്ഷണം ഉദ്യോഗസ്ഥരെ വിന്യസിച്ചും, ഫോണും ഇമെയിലും ചോര്‍ത്തിയും രാജ്യരക്ഷയെ മറയാക്കി വ്യക്തികളുടെ സ്വകാര്യത വരെ കവരുന്നവരില്‍ ജനാധിപത്യരാജ്യങ്ങളാണ് മുന്നിലെന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. മെയില്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത് ഗുഗിളിന്റെ 2010 ലെ സുതാര്യതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ളത് അഭിപ്രായ സ്വാതന്ത്ര്യമാണ്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചവരിലും സ്വേഛാധിപത്യ-രാജാധിപത്യരാജ്യങ്ങളെ പിന്നിലാക്കി നാം അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു.

ഇതിവിടെ സാന്ദര്‍ഭികമായി ഓര്‍ത്തുപോയതാണ്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയെ പരിചയപ്പെടുത്തുന്നവര്‍, ഇന്ത്യന്‍ ജനാധിപത്യത്തെക്കാള്‍ അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യന്‍ മതേതരത്വത്തേക്കാള്‍ മതേതരത്വവും മദീനയില്‍ പ്രവാചകനാല്‍ സ്ഥാപിതമായ ഇസ്ലാമിക ഭരണകൂടത്തിനുണ്ടായിരുന്നുവെന്ന് അവകാശപ്പെടാറുണ്ട്. അവിടെ കുറ്റവാളികളായി പിടിക്കപ്പെടുന്നത് വരെ ഒരു സമൂഹത്തെയും സംശയത്തിന്റെ പേരില്‍ വേട്ടയാടിയ ഒരൊറ്റ സംഭവം പോലും ലഭ്യമല്ല. മൂന്ന് ജൂത ഗോത്രങ്ങളില്‍ രണ്ട് ഗോത്രം കരാര്‍ ലംഘിച്ചിട്ട് പോലും മുന്നാമത്തെ ഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ യുദ്ധസന്ദര്‍ഭത്തില്‍ പോലും മുന്നോട്ട് പോയത്. എന്നാല്‍ കുറ്റവാളികളെയും രാജ്യത്ത് അക്രമം പ്രതീക്ഷിച്ച് പണിയെടുക്കുന്നവരെയും നിയന്ത്രിക്കുകയും ശിക്ഷനല്‍ക്കുകയും ചെയ്യുക എന്നത് രാജ്യത്തെ പൌരന്‍മാരോട് തന്നെയുള്ള കാരുണ്യത്തിന്റെ ഭാഗമാണ്. അത് പ്രവാചകന്‍ ചെയ്തിട്ടുമുണ്ട്. നമ്മുക്ക് ബനൂഖുറൈള സംഭവത്തിലേക്ക് ഈ കാര്യങ്ങള്‍ കൂടിമുന്നില്‍വെച്ച് ഒന്നുകൂടി കണ്ണോടിക്കാം.

['സംഭവത്തിന്റെ അവസാന ‘ഭാഗം മാത്രം അവതരിപ്പിച്ച് നബി (സ്വ)യില്‍ ക്രൂരതയും പ്രതികാരവാഞ്ചയും ആരോപിക്കുകയാണ് വിമര്‍ശകരുടെ പതിവുശൈലി. പലായനം ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടനെ നബി(സ്വ)മദീനയിലെ ബനൂ ഖൈനൂഖാഅ്, ബനൂ നദീര്‍ , ബനൂ ഖൂറൈദ എന്നീ പ്രബലരായ ജൂതഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയിരുന്നുവെന്നും പ്രസ്തുത സന്ധിയുടെ നിരന്തരമായ ലംഘനവും രാഷ്ട്രത്തിനകത്തുനിന്ന് അതിനെതിരെയുണ്ടാക്കിയ ലഹളകളുമാണ് ഈ ഗോത്രങ്ങളോടെല്ലാം നിഷ്കൃഷ്ടമായ നിലപാടെടുക്കുവാന്‍ പ്രവാചകനെ (സ്വ) പ്രേരിപ്പിച്ചെതെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മദീനയിലുള്ള ജൂതന്‍മാരെ സംരക്ഷിക്കുവാന്‍ ഇസ്ലാമിക രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ജീവനോ സ്വത്തോ ഹനിക്കപ്പെടുകയില്ലെന്നും വിശ്വാസമോ മതമോ ഉള്‍ക്കൊള്ളുന്നതിന് തടസ്സമൊന്നുമുണ്ടാകുകയില്ലെന്നും മുസ്്ലിംകളും ജൂതന്‍മാരും പരസ്പരം പോരടിക്കുകയില്ലെന്നും ജൂതന്‍മാര്‍ രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കുമെന്നും മുസ്ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ തക്കം കിട്ടിയപ്പോഴെല്ലാം ലംഘിച്ച് ഇസ്ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച് ആഭ്യന്തര ശത്രുക്കളായിത്തീര്‍ന്ന ജൂതഗോത്രങ്ങളെ പാഠം പഠിപ്പിക്കാതെ മദീനക്കു നിലനില്‍ക്കാനാകില്ലെന്ന അവസ്ഥയുണ്ടായപ്പോഴാണ് അവര്‍ക്കെതിരെ ശക്തവും നീതിയിലധിഷ്ഠിതവുമായ വിധികള്‍ നടപ്പാക്കാന്‍ പ്രവാചകന്‍ (സ്വ) സന്നദ്ധനായത്.


ഒരു മുസ്്ലിംസ്ത്രീയെ അങ്ങാടിയില്‍ വെച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവരുടെ നിലവിളി കേട്ടെത്തിയ ഒരു മുസ്ലിം അതുചെയ്ത ബനൂഖൈനൂഖാഅ് ഗോത്രത്തിലെ ജൂതനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അത് ജൂതന്റെ മരണത്തില്‍ പര്യവസാനിക്കുകയും ചെയ്തു. അതോടനുബന്ധിച്ച് ജൂതന്‍മാര്‍ സംഘടിതരായി ആ മുസ്ലിമിനെ വധിച്ചു. അതോടെ മുസ്ലിംകളും ജൂതന്‍മാരും തമ്മില്‍ സംഘട്ടനങ്ങളുണ്ടായി. നീതി നടപ്പാക്കേണ്ടത് രാഷ്ട്രമാണെന്നും ആരും നിയമം കയ്യിലെടുക്കെരുതെന്നും പരസ്പരം സംഘട്ടനത്തിലേര്‍പ്പെടരുതെന്നുമുള്ള കരാര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ച അവരോട് കൊലപാതകിയോട് പ്രതിക്രിയ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുവെങ്കിലും അവരത് നിരസിക്കുകയും പ്രവാചകനെയും ഇസ്ലാമിനെയും അപഹസിച്ചുകൊണ്ട് ആഭ്യന്തരകലാപത്തിന് ആക്കം കൂട്ടുകയും ചെയ്യുകയാണുണ്ടായത.് അങ്ങനെയാണ് ബനൂഖൈനൂഖാഅ് ഗോത്രം താമസിക്കുന്ന കോട്ട ഉപരോധിക്കുകയും അവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പതിനാലു ദിവസങ്ങള്‍ പിടിച്ചുനിന്നെങ്കിലും അവസാനം അവര്‍ കീഴടങ്ങി. രാജ്യവുമായുണ്ടാക്കിയ കരാറിനെ കാറ്റില്‍ പറത്തുകയും ആഭ്യന്തരകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഖൈനൂഖാഉകാരെ സിറിയയിലേക്കു നാടുകടത്തി, മുഹമ്മദ് നബി (സ്വ). രാജ്യദ്രോഹികളെന്ന നിലയില്‍ കടുത്ത നടപടികളെടുക്കേണ്ട കുറ്റമായിരുന്നിട്ടുപോലും തങ്ങള്‍ക്ക് കൊണ്ട് പോകാന്‍ കഴിയുന്ന മുഴുവന്‍ സമ്പത്തും സാധനങ്ങളുമായി സമാധാനപൂര്‍വ്വം നാടുവിടാന്‍ അവരെ അനുവദിക്കുകയാണ് പ്രവാചകന്‍ (സ്വ)ചെയ്തത്.


രാഷ്ട്രനേതാവായിരുന്ന മുഹമ്മദ് നബി(സ്വ)യെ വധിക്കുവാന്‍ പല തവണ ഗൂഢാലോചന നടത്തുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ബനൂ നദീര്‍ ഗോത്രക്കാരെ നാടുകടത്താന്‍ മുഹമ്മദ് നബി(സ്വ) സന്നദ്ധമായത്. ഒരിക്കലവര്‍ ക്ഷണിച്ചുവരുത്തിയത് പ്രകാരം ചെന്നപ്പോഴാണ് വലിയൊരു കല്ല് തലയിലേക്ക് മറിച്ചിട്ട് നബി(സ്വ)യെ വധിക്കാന്‍ അവര്‍ ശ്രമിച്ചത്. മൂന്ന് അനുയായികളെയും കൂട്ടിച്ചെന്ന് ഇസ്ലാമാണ് സത്യമെന്ന് സംവദിച്ച് ബോധ്യപ്പെടുത്തിയാല്‍ തങ്ങളെല്ലാം മുസ്ലിംകളാകാമെന്ന ഉറപ്പിന്‍മേല്‍ അവരുടെ വാസസ്ഥലത്തേക്ക് പുറപ്പെട്ട മുഹമ്മദ് നബി(സ്വ) യെയും മൂന്ന് പേരേയും കൊന്നുകളയുവാന്‍ അവര്‍ ഗൂഢാലോചന നടത്തി. ഈ പരിശ്രമങ്ങളിലെല്ലാം അവര്‍ പരാജയപ്പെട്ടു. രാഷ്ട്രനേത്യത്വത്തെ വധിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന് മുന്നോട്ട് പോകുവാന്‍ കഴിയുക? കാര്യങ്ങളിത്രയും വഷളായപ്പോള്‍ നദീര്‍ ഗോത്രത്തോട് സ്വയം തന്നെ മദീന വിട്ടു പോകുവാന്‍ മുഹമ്മദ് നബി(സ്വ) ആവശ്യപ്പെട്ടു. നാടിന്റെ നേതാവിനെ വധിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സമൂഹത്തെ ആ നാട്ടില്‍ നിര്‍ത്താന്‍ കഴിയുകയില്ലെന്നതിനാല്‍ പത്തു ദിവസത്തിനകം മദീന വിട്ടുപോകണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവര്‍ അതിനു സന്നദ്ധമായില്ല. പത്തു ദിവസത്തിനു ശേഷം പ്രവാചകനും അനുയായികളും അവരുടെ കോട്ട ഉപരോധിച്ചു. അവസാനം ഗത്യന്തരമില്ലാതെ അവര്‍ നാടുവിടാമെന്ന് സമ്മതിച്ചു. തങ്ങളുടെ ഒട്ടകങ്ങള്‍ക്ക് വഹിക്കാനാവുന്ന സമ്പത്ത് കൊണ്ടുപോകുവാന്‍ തങ്ങളെ അനുവദിക്കണമെന്ന നദീര്‍ ഗോത്രത്തിന്റെ അഭ്യര്‍ത്ഥന പ്രവാചകന്‍ അംഗീകരിച്ചു. തങ്ങളുടെ ഒട്ടകങ്ങളും അവയ്ക്ക് താങ്ങാനാവുന്ന സമ്പത്തുക്കളുമായി ബനൂനദീര്‍ ഗോത്രത്തിലുള്ളവര്‍ ശാമിലേക്കും ഖൈബറിലേക്കും യാത്രയായി.



ഗോത്രക്കാരോട് രണ്ട് കരാറുകളിലേര്‍പ്പെട്ടിരുന്നു, മുസ്ലിംകള്‍. മക്കയിലെത്തിയ ഉടനെ മറ്റുഗോത്രങ്ങളുമായുണ്ടാക്കിയതു പോലെയുള്ള കരാറാണ് ഒന്നാമത്തേത്. നദീര്‍ ഗോത്രവുമായി യുദ്ധമുണ്ടായപ്പോള്‍ അവരുടെ സഹോദരഗോത്രമെന്ന നിലക്ക് രണ്ടാമതൊരുകരാര്‍ കൂടെയുണ്ടാക്കി, ബനൂഖുറൈദയുമായി. ഹിജ്റ അഞ്ചാം വര്‍ഷം നടന്ന അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് ഈ രണ്ടു കരാറുകളും അവര്‍ കാറ്റില്‍ പറത്തി. മദീനക്കു ചുറ്റുമുള്ള ഇസ്ലാമിന്റെ ശത്രുക്കളെല്ലാം ഒറ്റക്കെട്ടായി മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിനു വന്ന സമയം. അവരുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്നത് ഗുണകരമാകില്ലെന്ന് മനസ്സിലാക്കി അവര്‍ മദീനയിലേക്ക് കടക്കാതിരിക്കാന്‍ മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കുകയാണ് പ്രവാചകനും അനുയായികളും ചെയ്തത്. മദീനയിലുള്ള ബനൂഖുറൈദക്കാര്‍ ചതിക്കാതിരുന്നാല്‍ പ്രസ്തുത കിടങ്ങ് ചാടിക്കടന്ന് ശത്രുക്കള്‍ക്ക് മദീനയെ ആക്രമിക്കാനാകാത്ത രൂപത്തിലായിരുന്നു കിടങ്ങിന്റെ നിര്‍മാണം. യുദ്ധം തുടങ്ങിയപ്പോള്‍ ബനൂഖുറൈദക്കാരുടെ മട്ടുമാറി. നാടുകടത്തപ്പെട്ട നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ്ബ്നു അഖ്തബിന്റെ ദുരുപദേശം കാരണം അവര്‍ കരാര്‍ ലംഘിക്കാന്‍ ധൃഷ്ടരായി. ബനൂഖുറൈദക്കാര്‍ കരാര്‍ ലംഘിക്കുകയും തങ്ങളുടെ കോട്ട തുറന്ന് കൊടുക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് നിഷ്്പ്രയാസം മദീനക്കകത്തേക്ക് കടക്കാന്‍ കഴിയും. പ്രവാചകന്‍ (സ്വ)പ്രതിനിധികളെ വിട്ട് ബനൂഖുറൈദക്കാരെ കരാറുകളെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അവര്‍ അത് പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. മുസ്്ലിംകള്‍ ഏറെ പരിഭ്രമിച്ചു പോയ ഘട്ടമായിരുന്നു അത.് മദീനയിലെ മൊത്തം സമ്പത്തിന്റെ മൂന്നില്‍ ഒന്നു നല്‍കിക്കൊണ്ടുപോലും സന്ധിചെയ്യാന്‍ നബി(സ്വ) സന്നദ്ധനായി. മുസ്്ലിംകള്‍ ദയനീയമായി തോല്‍ക്കുമെന്നും അതുവഴി മദീന തങ്ങളുടേതായിത്തീരുമെന്നും കരുതിയ ബനൂഖുറൈദക്കാര്‍ ഒരു സന്ധിനിര്‍ദേശത്തിനും വഴങ്ങിയില്ല. മുസ്്ലിംകളുടെ കണ്ണുതള്ളി. തങ്ങളും തങ്ങളുടെ രാജ്യവും പൂര്‍ണമായി നിഷ്കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്. അവരുടെ ഹൃദയം തൊണ്ടക്കുഴിയിലെത്തിയെന്നാണ് ഈ അവസ്ഥയെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. (33:9-11). എന്നാല്‍ മുസ്ലിംകളെ അല്ലാഹു സഹായിച്ചു. മദീനയില്‍ വീശിയടിച്ച കൊടുങ്കാറ്റും തണുപ്പും കാരണം ശത്രുക്കള്‍ക്ക് പിന്തിരിഞ്ഞോടേണ്ട സ്ഥിതിയുണ്ടായി.മുസ്ലിംകളുടെ യുദ്ധതന്ത്രങ്ങള്‍ ശത്രുസൈന്യത്തെ ഭിന്നിപ്പിച്ചു. ബനൂഖുറൈദക്കാരുടെ വഞ്ചന പരാജയപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂഖുറൈദക്കാരെ ശക്തമായ പാഠം പഠിപ്പിച്ചില്ലെങ്കില്‍ മുസ്ലിംകളുടെ നിലനില്‍പുതന്നെ ‘ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ്വ) അവരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ തങ്ങളുടെ സഖ്യഗോത്രത്തലവനായ സഅദ്ബ്നുമുആദിന്റെ വിധി അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ കീഴടങ്ങി. മദീനയിലെത്തിയ ഉടനെ ജൂതഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ തോറയിലെ നിയമം നടപ്പാക്കാനാണ് സഅദ്ബ്നു മുആദ് ആവശ്യപ്പെട്ടത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന തോറയുടെ കല്‍പനയിങ്ങനെയാണ്: "യുദ്ധ ത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കു മ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീക ളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവ സ്തുക്കളായി എടുത്തു കൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രു ക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചു കൊള്ളുക. ഈ ദേശ ക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാര മാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്.'(ആവര്‍ത്തനം 20:10 -16). ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാന്‍ സഅദ് വിധിച്ചു. പ്രസ്തുത വിധി നടപ്പിലാക്കിയ മുഹമ്മദ് നബി(സ്വ) ക്രൂരനാണെന്ന് വിമര്‍ശിക്കുന്നവര്‍ ഈ വിധി തോറയുടേതാണെന്ന വസ്തുതയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്യുന്നത്. ബനൂഖുറൈദക്കാര്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹക്കുറ്റത്തിന് അവരുടെ വേദഗ്രന്ഥം വിധിക്കുന്ന ശിക്ഷ നല്‍കിയത് ക്രൂരതയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. രാഷ്ട്രത്തിനെതിരെ കലാപങ്ങള്‍ നടത്തുകയും തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പാഠമാണ് ബനൂഖുറൈദാ സംഭവം നല്‍കുന്നത്.' (അവലംബം) ]

തുടരും.

2012 ജനുവരി 25, ബുധനാഴ്‌ച

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന മനുഷ്യവ്യക്തിത്വം പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ലോകചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വും അദ്ദേഹം തന്നെ എന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ട്, ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) എന്ന പുസ്തകത്തിലൂടെ നമ്മുക്ക് തെളിയിച്ചു തരികയും ചെയ്യുന്നു. അതിന്റെ സ്വാഭാവികമായ ഒരു പരിണതിമാത്രമാണ് എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും പ്രവാചകന്‍ മുഹമ്മദ് നബി തന്നെ. അദ്ദേഹത്തിന്റെ ജിവിതം മറ്റേത് നേതാവിനെക്കാളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സാമൂഹിക ജീവിതം മാത്രമല്ല, കുടുംബ ജീവിതവും. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഏടും സൂക്ഷമ വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. മതപരമായും രാഷ്ട്രീയമായും വിജയം വരിച്ച വ്യക്തിത്വം എന്നതാണ് മൈക്കല്‍ എച്ച് ഹാ‌ര്‍ട്ട് പ്രവാചകനില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. വിമര്‍ശനത്തിന്റെ മേഖലയും അതുകൊണ്ട് തന്നെ വിശാലമായിരിക്കും. പക്ഷെ വിമര്‍ശകരില്‍ പലരും അദ്ദേഹം ഒരു ഭരണാധികാരികൂടി ആയിരുന്നുവെന്ന വസ്തുത പലപ്പോഴും സൗകര്യപൂര്‍വം മറക്കാറുണ്ട്. പ്രത്യേകിച്ചും ആദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ വശം പരിചപ്പെടുത്തുമ്പോള്‍.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനെ ലോകത്തിനൊക്കെയും കാരുണ്യമായിട്ടാണ് പരാമ‌ര്‍ശിക്കുന്നത്. പക്ഷെ വിര്‍ശകരെന്ന ഇസ്ലാമിനെ ശത്രുതയോടെ കാണുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. അതിന് വേണ്ടി അവര്‍ പ്രവാചക ചരിത്രം പരതിയപ്പോള്‍ കണ്ട് കിട്ടിയതാണ് ബനൂഖുറൈള സംഭവം. കടുത്ത വഞ്ചനയും രാജ്യദ്രോഹകുറ്റവും ചെയ്തതിന്റെ പേരില്‍ ജൂതഗോത്രമായ ബനൂഖുറൈള എന്ന ജൂതഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് മുഴുവന്‍ വധശിക്ഷ നല്‍കേണ്ടി വന്നു. ഇതിനെയാണ് സാധാരണയായി നെറ്റിലെ ചര്‍ചയില്‍, 'ജൂതന്‍മാരെ വംശഹത്യനത്തിയ മുഹമ്മദിന് കാരുണ്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല' എന്ന് ഇസ്ലാം വിമര്‍ശകര്‍ പൊതുവെ പറഞ്ഞ് വരുന്നത്. അത് എത്ര പേരുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ ഭിന്നമായ അഭിപ്രായം ഉണ്ട് 600 നും 900 നും ഇടയിലാണ് എന്നാണ് ത്വബ് രി അഭിപ്രായപ്പെടുന്നത്.  ഈ സംഭവം വള്ളിപുള്ളിവിടാതെ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അത് എരുവും പുളിയും കൂട്ടി ഹൃദയസ്പൃക്കായി വിമര്‍ശകര്‍ അവതരിപ്പിക്കുകയും ചെയ്യും. സത്യത്തില്‍ എന്താണ് അവിടെ നടന്നത്. പ്രസ്തുത സംഭവത്തിന്റെ ന്യയമെന്താണ് എന്നത് എല്ലാവരും പഠിക്കേണ്ടതുണ്ട്. സത്യത്തിനോ നീതിക്കോ മനുഷ്യത്വത്തിനോ നിരക്കാത്ത ഒരു പ്രവൃത്തിയും പ്രവാചകന് ചെയ്യാവതല്ല. അപ്രകാരം ചെയ്യുന്ന പക്ഷം അദ്ദേഹത്തിന് പ്രവാചകനായിരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുകയില്ല.

എന്താണ്  സംഭവിച്ചത് എന്ന് നമ്മുക്ക് നോക്കാം. 'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

എന്തായിരുന്നു ഇത്തരം ഒരു നടപടിയിലേക്ക് നയിച്ച സന്ദര്‍ഭം എന്ന് വിശദമായി പഠിക്കുന്ന പക്ഷേ പ്രവാചകനെതിരെയുള്ള മറ്റേത് വിമര്‍ശനവും പോലെതന്നെ ഇതും ആവിയായി പോകുക മാത്രമല്ല നേരത്തെ മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റേതായി പരാമര്‍ശത്തിന് കൂടുതല്‍ തെളിവ് നല്‍കുകയും ചെയ്യുന്നു. (തുടരും)

2010 മാർച്ച് 18, വ്യാഴാഴ്‌ച

പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍

'ഈ ബൂലോകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് മുഹമ്മദിനെപ്പറ്റിയാണ്.' അരുണ്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ അവസാനം നല്‍കിയ കമന്റിന്റെ ആദ്യവരി ഇങ്ങനെയായിരുന്നു. ബൂലോഗത്ത് മാത്രല്ല ഭൂലോകത്തും അതുതന്നെയാണ് അവസ്ഥ. എങ്കിലും തല്‍കാലം ഈ ചര്‍ച ഇവിടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സാജന്‍ എന്ന ബ്ലോഗര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഒരു പോസ്റ്റുകൂടി ഇടുന്നു. കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹം നല്‍കിയ ചോദ്യങ്ങള്‍ക്ക് ഇതിനിടെ മറുപടി പലവിധത്തില്‍ നല്‍കിയതാണ്. ചോദ്യങ്ങളില്‍ ഉത്തരം നല്‍കപ്പെടേണ്ടതായി തോന്നിയ കാര്യങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം നല്‍കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ന്ന് വായിക്കുക.
നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു. പ്രവാചകപത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങളോട് വല്ല നന്മയും (ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍) ചെയ്യാമെന്നു മാത്രം. ഈ വിധി വേദപ്രമാണത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ. (33:6)
 -----------------------------------------------------------------
നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു.
(അതായത്, പ്രവാചകന് മുസ്‌ലിംകളോടുള്ള ബന്ധത്തിനും മുസ്‌ലിംകള്‍ക്ക് പ്രവാചകനോടുള്ള ബന്ധത്തിനും മറ്റെല്ലാ മാനുഷിക ബന്ധങ്ങളേക്കാളും ഉന്നതമായ ഒരവസ്ഥയാണുള്ളത്. യാതൊരു ബന്ധത്തിനും അടുപ്പത്തിനും വിശ്വാസികളും പ്രവാചകനും തമ്മിലുള്ള ബന്ധവുമായി അണുഅളവുപോലും താരതമ്യമില്ല. പ്രവാചകന് മുസ്‌ലിംകളോട് അവരുടെ മാതാപിതാക്കള്‍ക്കുള്ളതിലേറെ കനിവും കാരുണ്യവും, തന്നോടു തന്നെയുളളതിലേറെ ഗുണകാംക്ഷയുമുണ്ട്. മാതാപിതാക്കളും സഹധര്‍മിണികളും സന്താനങ്ങളും അവരെ അപകടത്തിലാക്കിക്കൂടായ്കയില്ല. അവരോട് സ്വാര്‍ഥപ്രേരിതനായി വര്‍ത്തിക്കയുമാവാം. അവരെ വഴിപിഴപ്പിക്കാം. അവരെക്കൊണ്ട് തെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. അവരെ നരകത്തിലേക്ക് തള്ളിവിടാം. എന്നാല്‍, അവര്‍ക്ക് യഥാര്‍ഥത്തിലുള്ള വിജയമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നയാളത്രെ നബി(സ). അവര്‍ സ്വയംതന്നെ തങ്ങളുടെ കാലുകളില്‍ മഴുവെറിഞ്ഞേക്കാം. വിഡ്ഢിത്തങ്ങള്‍ ചെയ്ത് സ്വകരങ്ങളാല്‍ ആപത്തുവരുത്തിയേക്കാം. എന്നാല്‍, സ്പഷ്ടമായും അവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ മാത്രമേ നബി(സ) നിര്‍ദേശിക്കൂ. വസ്തുത ഇതാണെങ്കില്‍ പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹധര്‍മിണികളെയും സന്തതികളെയും സ്വജീവനെയുംകാള്‍ പ്രിയപ്പെട്ടവനായിരിക്കുക എന്നത് അവരുടെ കടമയത്രെ. ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്വാഭിപ്രായങ്ങളെക്കാളും, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സ്വന്തം തീരുമാനങ്ങളെക്കാളും മുന്‍ഗണന നല്‍കണം. അദ്ദേഹത്തിന്റെ ഏതാജ്ഞയും അവര്‍ തലകുനിച്ച് അനുസരിക്കണം.

ഇതേ ആശയമാണ് ബുഖാരിയും  മുസ്‌ലിമും  ചെറിയ പാഠഭേദങ്ങളോടെ ഉദ്ധരിച്ചിട്ടുള്ള താഴെ പറയുന്ന ഹദീസില്‍ നബി(സ) പഠിപ്പിച്ചുതരുന്നത്: 

നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല; അവന്റെ പിതാവിനെക്കാളും സന്താനത്തെക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും അധികമായി ഞാന്‍ അവന്നു പ്രിയപ്പെട്ടവനായിത്തീരുന്നതുവരെ. )
പ്രവാചകപത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു.
(മുകളില്‍ പറഞ്ഞ സവിശേഷതക്കുപുറമെ നബി(സ)ക്ക് ഇങ്ങനെയൊരു സവിശേഷത കൂടിയുണ്ട്: മുസ്‌ലിംകള്‍ ദത്തുമാതാക്കളായി കരുതുന്നവര്‍ ഒരര്‍ഥത്തിലും അവരുടെ യഥാര്‍ഥ മാതാക്കളല്ല. എന്നാല്‍, പ്രവാചക പത്‌നിമാര്‍ അവരെ സംബന്ധിച്ചിടത്തോളം സ്വന്തം മാതാക്കള്‍ എപ്രകാരം നിഷിദ്ധമായവരാണോ അപ്രകാരം നിഷിദ്ധരായവരാണ്. ഈ പ്രത്യേക നിലപാട് പ്രവാചകനെ സംബന്ധിച്ചിടത്തോളമല്ലാതെ ലോകത്ത് മറ്റാരെ സംബന്ധിച്ചിടത്തോളവും ഇല്ല.

ഇവ്വിഷയകമായി ഇതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്: പ്രവാചകപത്‌നിമാര്‍ മുസ്‌ലിംകളുടെ മാതാക്കളാകുന്നത് മുസ്‌ലിംകള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ് എന്ന അര്‍ഥത്തില്‍ മാത്രമാകുന്നു. അവരിലാരെയും വിവാഹം ചെയ്യുന്നത് നിഷിദ്ധമാണ്. മറ്റു കാര്യങ്ങളിലൊന്നും അവര്‍ മാതാപിതാക്കളെപ്പോലെയല്ല. ഉദാഹരണമായി അവരുടെ യഥാര്‍ഥ ബന്ധുക്കളല്ലാത്ത മറ്റു മുസ്‌ലിംകളുടെയെല്ലാം മുമ്പില്‍ അവര്‍ പര്‍ദയാചരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അവരുടെ പെണ്‍മക്കള്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് മാതാവ് വഴിക്കുള്ള സഹോദരികളായിരുന്നില്ല. അതുകൊണ്ട് അവരെ വിവാഹം ചെയ്യുന്നതില്‍ വിലക്കുമില്ല. പ്രവാചകപത്‌നിമാരുടെ സഹോദരീ സഹോദരന്മാര്‍ മുസ്‌ലിംകളുടെ അമ്മാവന്‍മാരോ മാതൃസഹോദരികളോ ആയിരുന്നില്ല. അതേപ്രകാരം കുടുംബബന്ധമില്ലാത്ത ആര്‍ക്കും അവരില്‍ നിന്ന് മാതാക്കളില്‍ നിന്നെന്നപോലെ അനന്തരാവകാശം ലഭിച്ചിട്ടുമില്ല.)
എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങളോട് വല്ല നന്മയും (ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍) ചെയ്യാമെന്നു മാത്രം.
(ഈ സൂക്തം വ്യക്തമാക്കുന്നതിതാണ്: നബി(സ)യുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് അദ്ദേഹവുമായുള്ള ബന്ധത്തിന്റെ സ്വഭാവം ഒന്നുവേറെത്തന്നെയാണ്. പക്ഷേ, സാധാരണ മുസ്‌ലിംകള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത് ഈ അടിസ്ഥാനത്തിലാണ്; കുടുംബബന്ധുക്കളോടുള്ള ബാധ്യതകള്‍ മറ്റു സാധാരണ ജനങ്ങളോടുള്ളതിനെ അപേക്ഷിച്ച് മുന്‍ഗണന അര്‍ഹിക്കുന്നു. ഒരാള്‍ സ്വന്തം മാതാപിതാക്കളുടെയും ഭാര്യാസന്താനങ്ങളുടെയും സഹോദരീ സഹോദരന്മാരുടെയും അനിവാര്യമായ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാതെ അന്യര്‍ക്ക് നല്‍കുന്ന ദാനധര്‍മങ്ങളും ഔദാര്യങ്ങളും സാധുവാകുകയില്ല. ഒരുവന്‍ തന്റെ സകാത്ത് വിതരണം ചെയ്യുന്നതില്‍പോലും അവശരായ കുടുംബബന്ധുക്കള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അനന്തരം മറ്റുള്ളവരെ സഹായിക്കണം. അനന്തരാവകാശസ്വത്ത് നിര്‍ബന്ധമായും അടുത്ത ബന്ധുക്കള്‍ക്കുതന്നെ നല്‍കണം. മറ്റുള്ളവര്‍ക്ക് വല്ലതും കൊടുക്കണമെന്നുണ്ടെങ്കില്‍ അത് സംഭാവനയോ വഖ്‌ഫോ ഒസ്യത്തോ ആയി നല്‍കാവുന്നതാണ്. എന്നാല്‍, സ്വത്ത് മുഴുവന്‍ അന്യര്‍ക്ക് നല്‍കിക്കൊണ്ട് അനന്തരാവകാശികള്‍ അത് വിലക്കപ്പെട്ടവരായിത്തീര്‍ന്നുകൂടാ. ഈ ദൈവിക ശാസനയിലൂടെ ഹിജ്‌റാനന്തരം മുഹാജിറുകളും അന്‍സാറുകളുംച12 തമ്മില്‍ സ്ഥാപിച്ചുതുടങ്ങിയ ആ സവിശേഷ സാഹോദര്യബന്ധവും നിര്‍ത്തല്‍ ചെയ്യപ്പെട്ടു. ആ സാഹോദര്യ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അന്‍സാരികളും മുഹാജിറുകളും പരസ്പരം അനന്തരാവകാശികളായിരുന്നു. അല്ലാഹു പ്രഖ്യാപിച്ചു: ദായധനം കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണം; ഒരാള്‍ സംഭാവനയോ സമ്മാനമോ ഒസ്യത്തോ ആയി തന്റെ ദീനീ സഹോദരന് വല്ലതും നല്‍കാന്‍ വിചാരിക്കുകയാണെങ്കില്‍ നല്‍കാമെന്നു മാത്രം.)
ഈ വിധി വേദപ്രമാണ(ഗ്രന്ഥ)ത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ.
(ഈ നല്‍കപ്പെട്ട നിയമങ്ങളെല്ലാം പ്രവാചകന്‍ സ്വന്തം വകയായി ചമക്കുന്നതല്ല. ദൈവികമായ അരുളപ്പാടിന്റെ ഭാഗമാണ് എന്ന പ്രഖ്യാപനത്തോടെ ഈ സൂക്തം അവസാനിക്കുന്നു. ഈ വാചകത്തിന്റെ പ്രസക്തി എടുത്ത് പറയേണ്ടതില്ല ഇവിടെ ഉയരാനിടയുള്ള സംശയങ്ങളെല്ലാം ഇതിന്റെ കര്‍ത്താവ് മുഹമ്മദ് നബിയാണെന്ന ചിന്തയില്‍ നിന്ന് വരുന്നതാണ്. ഇത്രയും സമഗ്രവും സര്‍വസമ്പൂര്‍ണവുമായ നിയമങ്ങള്‍ രചിച്ച് കുറ്റമറ്റ ഒരു വ്യവസ്ഥ അവതരിപ്പിക്കാന്‍ അദ്ദേഹം ഒഴിഞ്ഞിരിക്കുകയായിരുന്നോ എന്നാലോചിക്കേണ്ടതാണ്. മക്കയില്‍ അദ്ദേഹം നേരിടേണ്ടി വന്ന അവസ്ഥ നമ്മുക്കറിയാം. മദീനയിലോ 10 വര്‍ഷമാണ് ആകെ ലഭിച്ചത്. ഈ ചരിത്രം തന്നെ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സൃഷ്ടിയല്ലെന്നും ദൈവികമാണെന്നും തെളിയിക്കുന്നതാണ്.)
മുന്‍ധാരണയില്ലാതെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശുദ്ധഖുര്‍ആന്‍ ശ്രദ്ധിച്ച് വായിച്ചു നോക്കാന്‍ സാധിച്ചാല്‍ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ വചനമല്ല എന്ന ബോധ്യപ്പെടുന്നതാണ്. ഇത്തരമൊരു മഹത്തായ വിപ്ലകരമായ ആശങ്ങളുള്‍കൊള്ളുന്ന ഗ്രന്ഥം രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്ത് പറയേണ്ട ആവശ്യം എന്തായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 40 വയസ് വരെയും പിന്നീടും അദ്ദേഹ കളവുപറഞ്ഞു എന്നോ സത്യസന്ധനല്ലെന്നോ ആര്‍ക്കും വാദമുണ്ടായിരുന്നില്ല. അത്തരമൊരാള്‍ ഇപ്രകാരം ഒരു കളവ് പറയുകയോ. എന്നിട്ട് ആ കളവ് ഇപ്രകാരം പിന്തുടരപ്പെടുകയും ചെയ്യുകയോ. താനെഴുതിയ ഗ്രന്ഥത്തില്‍ സ്വന്തത്തെ തന്നെ  അഭിസംബോധന ചെയ്യുകയോ സമാശ്വസിപ്പിക്കുകയും കല്‍പിക്കുകയും ചെയ്യുകയോ. താഴെ നല്‍കിയ സൂക്തം കാണുക.
 അല്ലയോ പ്രവാചകാ,* സാക്ഷിയായും സുവിശേഷകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിന്റെ ഹിതത്താല്‍ അവങ്കലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും നാം നിന്നെ അയച്ചിരിക്കുന്നു. (നിന്നില്‍) വിശ്വസിച്ചവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക; എന്തെന്നാല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് മഹത്തായ അനുഗ്രഹമുണ്ട്. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും അശേഷം വഴങ്ങിപ്പോകരുത്. അവരുടെ ദ്രോഹങ്ങളെ തെല്ലും സാരമാക്കയുമരുത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളുക. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ എത്രയും മതിയായവനല്ലോ അല്ലാഹു. (33:45-48)
* മുസ്‌ലിംകളെ ഉപദേശിച്ച ശേഷം അല്ലാഹു അവന്റെ പ്രവാചകനെ സംബോധന ചെയ്തുകൊണ്ട് ഏതാനും ആശ്വാസ വചനങ്ങളരുളുകയാണ്. താല്‍പര്യമിതാണ്: താങ്കള്‍ക്ക് നാം വളരെ ഉന്നതമായ ഒരു പദവിയരുളിയിട്ടുണ്ട്. പ്രതിയോഗികള്‍ക്ക് ആരോപണങ്ങളുടെയും അപവാദങ്ങളുടെയും കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് അല്‍പവും വികൃതമാക്കാന്‍ കഴിയാത്തത്ര ഉന്നതമാണ് താങ്കളുടെ വ്യക്തിത്വം. അതുകൊണ്ട് അവരുടെ തെമ്മാടിത്തങ്ങളില്‍ താങ്കള്‍ ഖിന്നനാകേണ്ട. ആ ദുഷ്പ്രചാരണങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കുകയും വേണ്ട. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുക. അവര്‍ തങ്ങള്‍ക്ക് തോന്നിയതു ചെയ്തുകൊണ്ടിരിക്കട്ടെ. അതോടൊപ്പം വിശ്വാസികളും അവിശ്വാസികളുമായ എല്ലാവരോടുമുള്ള ഒരു താക്കീതും അതുള്‍ക്കൊള്ളുന്നുണ്ട്. നിങ്ങള്‍ നേരിടുന്നത് ഒരു സാധാരണ മനുഷ്യനെയല്ല, മറിച്ച് അല്ലാഹുവിങ്കല്‍നിന്ന് ഉന്നതമായ പദവിയരുളപ്പെട്ട ഒരു മഹാ വ്യക്തിത്വത്തെയാണ് എന്നത്രെ ആ താക്കീത്.
പ്രവാചകന്റെ വിവാഹവുമായും പ്രവാചക പത്‌നിമാരുമായും ബന്ധപ്പെട്ട വിഷയത്തില്‍ അവസാന പോസ്റ്റാണിത്.

2010 മാർച്ച് 16, ചൊവ്വാഴ്ച

പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്

ഇനിയും എന്തിനാണിങ്ങനെ ഒരു പോസ്റ്റ് എന്ന് ചിലരെങ്കിലും സംശയിക്കും. എല്ലാം കെട്ടടങ്ങിയില്ലേ ഇനിയെന്തിന് അത് കുത്തിപ്പൊക്കണം എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. അത്തരം ചര്‍ചകള്‍ വീക്ഷിച്ചിട്ടും അത് അവശേഷിപ്പിച്ച വികാരം, ഇത്തരമൊരു പോസ്റ്റിനെ തേടുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്തിനങ്ങനെ ഇങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ല. കാര്യങ്ങള്‍ നടന്നുകഴിഞ്ഞു. ഇനി അത് വിശകലനം ചെയ്യാനെ നമ്മുക്ക് കഴിയൂ. ഇത്തരമൊരു വിശകലനത്തില്‍ പ്രവാചകന്‍ ആക്ഷേപാര്‍ഹമായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന് അവലംബിക്കുന്നത് ഇസ്്‌ലാം മുന്നോട്ട് വെക്കുന്ന സമഗ്രമായ ധാര്‍മികസദാചാര നിയമങ്ങളെയാണ്. ഇത്തരം കാര്യങ്ങള്‍ അനുകൂലമായി ചര്‍ചചെയ്ത ആളുകളെക്കുറിച്ച് ധാരാളമായി കേള്‍ക്കാന്‍ കഴിഞ്ഞ ഒരു ആക്ഷേപമാണ് ലജ്ജയില്ലാതെ പ്രവാചകന്റെ നെറികേടിനെ ന്യായീകരിക്കുന്നവര്‍ എന്ന്. ഇത് വെച്ച് പ്രവാചകനെ ആക്ഷേപിക്കുന്നവര്‍ക്ക് ഇല്ലാത്ത ഒരു ലജ്ജ കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്നവര്‍ക്ക് ആവശ്യമില്ല എന്ന് വിനയപൂര്‍വം ഉണര്‍ത്തി വിഷയത്തിലേക്ക് കടുക്കുന്നു.

നബിയുടെ അഞ്ചാമത്തെ വിവാഹം അദ്ദേഹത്തിന്റെ മുഖ്യശത്രുവായിരുന്ന അബൂസുഫ് യാന്റെ പുത്രി ഉമ്മുഹബീബ(റംല)യുമായിട്ടായിരുന്നു. ഭര്‍ത്താവായ അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം അബിസീനിയയിലേക്ക് പലായനം ചെയ്തതായിരുന്നു ഉമ്മുഹബീബ. പക്ഷെ അവിടെയെത്തിയ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചു. ആ മഹതിയെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. നാട്ടില്‍ പിതാവോ മറ്റുബന്ധുക്കളോ ഇസ്്‌ലാം സ്വീകരിച്ചിരുന്നില്ല. ഈ അവസരത്തിലാണ് പ്രാവാചകന്‍ അവരെ വിവാഹം കഴിച്ചത്. ഈ വിവരം അറിഞ്ഞ അബൂസുഫ് യാന്‍ രോഷാകുലനാകുന്നതിന് പകരം മുഹമ്മദ് എത്രനല്ല വരന്‍ എന്ന് പറഞ്ഞ് സന്തോഷം രേഖപ്പെടുത്തുകയായിരുന്നു.

ഉഹുദ് യുദ്ധത്തില്‍ ഭര്‍ത്താവ് രക്തസാക്ഷിയാവുക മൂലം വിധവയായിത്തീര്‍ന്ന സൈനബ ബിന്‍ത് ഖുസൈമ എന്ന മഹതിയെ പ്രവാചകന്‍ പിന്നീട് വിവാഹം കഴിക്കുകയുണ്ടായി. പാവങ്ങളുടെ മാതാവ് എന്ന വിളിപ്പേര്‍ ലഭിച്ച ഈ മഹതിയുമായുള്ള വിവാഹം ഒരു വിധവാ സംരക്ഷണത്തില്‍ കൂടുതല്‍ ഒന്നുമായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ നിര്യാതയാവുകയും ചെയ്തു.

ഏഴാമത്തെ വിവാഹത്തിലേക്ക് നയിച്ച കാരണം നാം ചര്‍ചചെയ്തതാണ്. നബിയുടെ ദത്തുപുത്രനായിരുന്ന സൈദിന്റെ വിവാഹമോചന ശേഷം നബിയുടെ അമ്മായിയുടെ പുത്രി സൈനബ ബിന്‍ത്ത് ജഹ്ശായിരുന്നു അത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ തക്കം കാത്തിരുന്നവര്‍ ധാരാളമായി ഉപയോഗപ്പെടുത്തിയ വിവാഹമായിരുന്നു ഇത്.

അബൂസലമയുടെ വിധവ ഉമ്മുസല്‍മ (ഹിന്ദ്) ആയിരുന്നു നബിയുടെ എട്ടാമത്തെ പത്‌നി. ഭര്‍ത്താവിന്റെ മരണം ഉമ്മുസല്‍മയെയും നാല് മക്കളെയും നിലാരംബരാക്കി. കുടുംബം മക്കയിലായിരുന്നു.

നബിയുടെ മാനുഷിക വീക്ഷണത്തിന്റെ ഉത്തമോദാഹരണകൂടിയായിരുന്നു അടുത്ത വിവാഹം. ബനുല്‍മുസ്ത്വലിഖ് യുദ്ധം കഴിഞ്ഞു നബി മദീനയിലേക്ക് മടങ്ങുകയായിരുന്നു. യുദ്ധത്തടവുകാരും കൂടെയുണ്ടായിരുന്നു. അവരില്‍ ഒരുവളായിരുന്നു ഹാരിസിന്റെ മകള്‍ ജുവൈരിയ. മദീനയിലെത്തിയപ്പോള്‍ പിതാവ് ഹാരിസ മോചനമൂല്യവുമായി വന്നു. നബിയെക്കണ്ട് മകളെ മോചിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നബി പ്രതിഫലമൊന്നും വാങ്ങാതെ ആ യുവതിയെ മോചിപ്പിച്ചു. സന്തുഷ്ടനായ ഹാരിസ് തന്റെ മകളെ സസന്തോഷം നബിക്ക് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. പ്രവാചകന്‍ അവരെ അടിമയാക്കി വെച്ചിരുന്നെങ്കില്‍ അന്നത് ആരും തടയുമായിരുന്നില്ല. നബിയുടെ ഈ മാതൃക പിന്‍പറ്റി നൂറോളം അനുചരന്‍മാര്‍ തങ്ങളുടെ കീഴിലുള്ളവരെ സ്വതന്ത്രരാക്കുകയുണ്ടായി. ഇതേ പറ്റി നബിയുടെ പത്‌നി ആയിശ പറഞ്ഞു സ്വന്തം സമുദായത്തിന് ജുവൈരിയയോളം അനുഗ്രഹീതയായി തീര്‍ന്ന ഒരു സ്ത്രീയും ഉണ്ടായിട്ടില്ല. അവള്‍ മുഖേന നൂറ് കുടുംബങ്ങള്‍ മോചിതരായി.

ഖൈബര്‍യുദ്ധത്തില്‍ പരാജിതരായ യഹൂദികളില്‍ നിന്ന് തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഗോത്രത്തലവനായ ഹുയയ്യുബ്‌നു അക്തബിന്റെ രണ്ട് പുത്രിമാരും ഉണ്ടായിരുന്നു. അവരില്‍ ഒരാളെ നബിയുടെ അനുചരില്‍ ഒരാള്‍ വിവാഹം ചെയ്തു. രണ്ടാമത്തെവളായ സഫിയ്യയെ നബി(സ) സ്വതന്ത്രമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അടുത്ത് കഴിഞ്ഞ യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ വിവാഹദിവസം നബിയറിയാതെ ഒരനുചരന്‍ വാളുമായി പുറത്ത് കാവല്‍ നിന്നു. ഈ വിവരം നബി അറിഞ്ഞിരുന്നില്ല. രാവിലെ പുറത്ത് വന്നപ്പോഴാണ് പ്രവാചകന്‍ അതറിയുന്നത്. ഈ സംഭവത്തെയാണ് യുക്തിവാദികള്‍ അനുചരനെ കാവല്‍ നിര്‍ത്തി ബലാല്‍കാരം ചെയ്തു എന്നെല്ലാം പ്രചരിപ്പിക്കുന്നത്.

പ്രവാചകന്‍ അവസാനമായി വിവാഹം ചെയ്തത്. അബ്ദില്‍ ഉസ്സാ എന്നയാളുടെ വിധവയായിരുന്ന മൈമൂനയെയായിരുന്നു. ഹിലാല്‍ ഗോത്രവുമായി ബന്ധം ശക്തിപ്പെടുത്താന്‍ നബിയുടെ പിതൃവ്യനായ അബ്ബാസ് മുന്‍കയ്യെടുത്ത് നടത്തിയതായിരുന്നു ഈ വിവാഹം.

ഇപ്രകാരം പതിനൊന്ന് വിവാഹമാണ് പ്രവാചകന്‍ നടത്തിയത്. ഇതില്‍ ഖദീജയും സൈനബ ബിന്‍ത് ഖുസൈമയും പ്രവാചകന്റെ ജീവിതകാലത്ത് മരണപ്പെട്ടു. ഒമ്പത് ഭാര്യമാരില്‍ കൂടുതല്‍ പ്രവാചകന്റെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ പ്രവാചകന്റെ ഭാര്യമാരെ പതിനഞ്ചും മുപ്പത്തഞ്ചും എന്നൊക്കെ പറയുന്നവര്‍ക്ക് തന്നെയറിയാം തങ്ങള്‍ പറയുന്നത് തെറ്റാണെന്ന്. ഇതിന് പുറമെ അടിമ സ്ത്രീകള്‍ എന്ന് പറയാവുന്നത് മാരിയയും. റൈഹാനയാണ് മറ്റൊരു മഹതി അവരുടെ കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അവരെ പ്രവാചകന്‍ വിവാഹം ചെയ്തിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്‍പകാലം നബിയോടൊപ്പം കഴിഞ്ഞ ശേഷം മരണപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വ്യക്തമായ ചിത്രം ലഭിക്കാതെ പോയത് എന്ന് തോന്നുന്നു.

സാമൂഹ്യമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ ഈ കാലഘട്ടത്തിലിരുന്നുകൊണ്ട് 1400 വര്‍ഷം മുമ്പുള്ള സാഹചര്യത്തെ വിലയിരുത്തുന്നതില്‍ മാത്രമല്ല നമ്മുക്ക് അബദ്ധം പിണയുന്നത് തികച്ചും വ്യത്യസ്ഥമായ ഒരു നാടിനെയും ജീവിത ചുറ്റുപാടുകളെയും നാം കാണാതിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ അഭിമാനത്തിന്‍െ ലക്ഷണമായി കരുതുന്ന ഒട്ടേറെ രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്. അവര്‍ സംസ്‌കാരശൂന്യരാണ് എന്ന് നമ്മുക്ക് അവരെക്കുറിച്ച് പറയാമെങ്കിലും അതില്‍ വലിയ കാര്യമില്ല. ഒരോ നാട്ടിലെയും ആചാരങ്ങളും സമ്പ്രദായങ്ങളുമാണ് അത്തരം ചിന്താഗതികള്‍ രൂപപ്പെടുത്തുന്നത്. സംസ്‌കാര സമ്പന്നരെന്ന് മേനി നടിക്കുന്ന ആധുനിക പാശ്ചാത്യന്‍ സങ്കല്‍പമനുസരിച്ച് നിയമവിധേയമായ ഭാര്യക്ക് പുറമെ എത്ര ലൈംഗികപങ്കാളികളും ആകുന്നത് അവരുടെ സംസ്‌കാരത്തിന് യാതൊരു ഹാനിയും വരുത്തുന്നില്ല എന്ന് മാത്രമല്ല. അതിനെ എതിര്‍ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കയ്യേറ്റമായും സംസ്‌കാരശൂന്യതയായും വിലയിരുത്തപ്പെടുന്നു. അതിനെ മഹത്തരമായി കാണുന്ന കേരളീയരായ പുരോഗമനവാദികളാണ് പ്രവാചകന്റെ വിവാഹത്തില്‍ പിടികൂടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഈ വസ്തുതകളോടൊപ്പം എന്താണ് യുക്തിവാദികളുടെ ആരോപണങ്ങളുടെ ഉന്നം എന്ന് വ്യക്തമല്ല. കാടടക്കിയുള്ള ഒരു വെടിയാണ് ശ്രദ്ധയില്‍ പെട്ടത്. എങ്കിലും ചില കാര്യങ്ങളിലെ അജ്ഞതായാണ് അരോപണങ്ങളില്‍ തെളിഞ്ഞുകാണുന്നത്. ലൈംഗിക അരാജകത്വം നടമാടുകയും സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് യാതൊരു വിലക്കുകളുമില്ലാത്ത കാലഘട്ടമായിരുന്നു പ്രവാചകന്റേത്. തന്റെ വിവാഹങ്ങള്‍ക്ക് അല്ലാഹുവിനെ മറയാക്കേണ്ടതോ, അതിന് വേണ്ടി സ്വന്തമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്ത് പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. കുലീനനും ഉന്നതമായ ഗ്രോത്രത്തില്‍ ജനിച്ച മുഹമ്മദിന് വിവാഹം കഴിക്കുക ഒട്ടും പ്രയാസകരമായിരുന്നില്ല. സാമ്പത്തിക സുസ്ഥിതിയില്ലാത്ത പാവപ്പെട്ടതുകൊണ്ടാണത്രേ ഖദീജ എന്ന ധനാഢ്യയെ വിവാഹം ചെയ്തത്. ഇതേ ഖദീജ അറബി ഗോത്രപ്രമുഖരുടെ പോലും അഭ്യര്‍ഥന തട്ടിക്കളഞ്ഞിരുന്നു എന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഇതില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകന്റെ സമ്മതം മാത്രം മതിയായിരുന്നു അറേബ്യയിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ .  അനിയന്ത്രിതമായ ബഹുഭാര്യത്വം നിലനിന്ന പരിതസ്ഥിതിയില്‍ ഒന്നിലധികം വിവാഹം കഴിക്കുക തീര്‍ത്തും സ്വാഭാവികമായിരുന്നു. യുക്തിവാദികള്‍ സൂചിപ്പിക്കുന്നത് പോലുള്ള വ്യക്തിത്വമായിരുന്നെങ്കില്‍ യുവത്വത്തിന്‍െ ചോരത്തിളപ്പുള്ള ആ കാലഘട്ടത്തില്‍ തീര്‍ത്തും പരിശുദ്ധമായ ജീവിതമാണ് പ്രവാചകന്‍ നയിച്ചത് എന്നവസ്തുതയെ നാമെങ്ങനെ വ്യാഖ്യാനിക്കും. അത്തരത്തിലുള്ള എല്ലാ അരോപണങ്ങളുടെയും നെട്ടെല്ലൊടിക്കാന്‍ പര്യാപ്തമാണത്.

ബഹുഭാര്യത്വം നിയന്ത്രിക്കപ്പെടുകയും നാലില്‍ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ധാരാളം അനുചരന്‍മാര്‍ക്ക് എട്ടും പത്തും ഭാര്യമാരുണ്ടായിരുന്നു. ഖൈലാനുസ്സഖഫി, ഹാരിസുബ്‌നു ഖൈസ് എന്നിവര്‍ അവരില്‍ ചിലരാണ്. മറ്റുള്ളവരോട് നാലില്‍ കൂടുതലുള്ള ഭാര്യമാരെ വിവാഹമോചനം ചെയ്യാന്‍ കല്‍പിക്കുകയായിരുന്നു. അനുയായികള്‍ക്ക് ബാധകമാകുന്ന കാര്യങ്ങള്‍ അതേ പ്രകാരം ആചാര്യന്‍മാര്‍ക്ക് ബാധകമാക്കണം എന്ന ഒരു നിബന്ധനയുമില്ല. ചരിത്രത്തിലൊക്കെ ഇത്തരം സംഭവങ്ങള്‍ കാണാവുന്നതാണ്. പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് മാതാക്കളാണ് എന്ന ഖുര്‍ആനിക വീക്ഷണപ്രകാരം പ്രവാചകന്‍ അവരില്‍ ചിലരെ വിവാഹമോചനം ചെയ്യുന്നതിന് തടസ്സമായി നിന്ന കാര്യങ്ങളില്‍ പെട്ടതാണ്. (എന്നാല്‍ പ്രവാചകനെ പിതാവായി കരുതാത്തതെന്താണെന്ന് യുക്തിവാദികള്‍ പരിഹസിക്കാറുണ്ട്. കുതര്‍ക്കമുന്നയിക്കുന്നവര്‍ക്കും വേണമല്ലോ ചില അവസരങ്ങള്‍ എന്ന് ദൈവം കരുതിക്കാണും).

ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി പ്രവാചകന്‍ വിവാഹം കഴിക്കുകയോ തന്റെ അധികാരവും ധാര്‍മിക ശക്തിയും ഉപയോഗിച്ച് ആരെയും വശത്താക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഒരു ഘട്ടത്തില്‍ അവര്‍ക്ക് തൃപ്തരല്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ അനുവാദം നല്‍കപ്പെട്ടതാണ്. ഐശ മമ്മദ് എന്ന പേരില്‍ ആയിശ ചമഞ്ഞ് പ്രവാചകനെതിരെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍ പ്രതികരിച്ച വര്‍ഗീയ വിഷം യുക്തിവാദത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടും നിസ്സഹായതയും വ്യക്തമാക്കിത്തരികയുണ്ടായി.

പ്രവാചകന് യാതൊരു നിയന്ത്രണവും ഇക്കാര്യത്തിലുണ്ടായിരുന്നില്ല എന്നതും അബദ്ധമാണ് അനുയായികള്‍ക്ക് നാലില്‍ പരിമിതപ്പെടുത്തപ്പെട്ടത് പോലെ പ്രവാചകന് ഒമ്പതിലും പരിമിതപ്പെടുത്തുകയുണ്ടായി.

ഇനി അവശേഷിക്കുന്ന പ്രശ്‌നം പിന്നെയും ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടതായിരിക്കും. ആവശ്യമെങ്കില്‍ അത്തരം ചര്‍ച പിന്നീടാകാം. എങ്കിലും ഒരു വാക്ക് പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കാം. ലോകത്ത് മതധാര്‍മികസംഹിതകളില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കി വ്യഭിചാരത്തെ കഠിനമായി നിരോധിക്കുകയും കടുത്ത ശിക്ഷ വിധിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്‌ലാമെന്നത് ആരും സമ്മതിക്കും. ഇതിന്റെ പേരില്‍ വേറെ ആക്ഷേപമുണ്ട് എന്നത് മറക്കുന്നില്ല. ഇത്തരം നിയന്ത്രണങ്ങളുടെ സ്വാഭാവികവും പ്രകൃതിപരവുമായ പ്രായോഗികത വിജയിക്കണമെങ്കില്‍ വിവാഹകാര്യത്തില്‍ കുറേകൂടി ഉദാരമായ സമീപനം ആവശ്യമായി വരും. സംസ്‌കാരത്തിന്റെയും പുരോഗതിയുടെയും പാരമ്യത അവകാശപ്പെടുന്ന സമൂഹം ചെയ്യുന്നത് കര്‍ശനമായ ഏകഭാര്യത്വവും കുത്തഴിഞ്ഞ ലൈംഗികതയുമാണ്. ഇസ്‌ലാമിന്റെ ധാര്‍മിക സദാചാരങ്ങളുമായി ഇത് ഒത്തുപോകുകയില്ല. അതിനാല്‍ ഇസ്‌ലാമിനെ സാകല്യത്തിലെടുക്കാതെ വാലും തലയും വെട്ടി ചര്‍ചക്ക് വെച്ച് അഭിപ്രായം പറയുന്നവര്‍ വഴികേടിന്റെ കൂടുതല്‍ അഗാധയിലേക്ക് ആണ്ടുപോകുകയേ ഉള്ളൂ.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review