നബിയുടെ വിവാഹങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നബിയുടെ വിവാഹങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 മാർച്ച് 11, വെള്ളിയാഴ്‌ച

നബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത് പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം ചെയ്തത്,  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയിലൂടെയും വിമര്‍ശിക്കപ്പെടുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍  ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.  ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് (2014 ൽ) നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്, നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ ദാമ്പത്യബന്ധം ആരംഭിച്ചുവെന്നത് നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു വിശ്വാസകാര്യമല്ല എന്നാണ്.

ഇസ്ലാമിന്റ ആദ്യകാല വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ഗുരുതരമായ ഒരു വിമർശനമായി ഉന്നയിക്കാൻ തുടങ്ങുന്നത്. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനിവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്, സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ഒരു ചരിത്രം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതിലുന്നയിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് പ്രവാചകത്വം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ആയിശ(റ)ന്റെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍. ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്: അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ്: ത്വബ്`രിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. അങ്ങനെ ഈ പറഞ്ഞതൊക്കെ  ഒരു ക്ഷമാപണമനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള പിശക് ഈ വിഷയത്തിൽ കാര്യമായി നാം കണക്കിലെടുക്കാൻ ചരിത്രം മുന്നിൽ വെക്കുമ്പോൾ നിർബന്ധിതരാകുന്നു.

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖിലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യത കുറേകൂടി ഇവിടെ ഉണ്ട് എന്നത് തൽകാലം അവഗണിക്കാം. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്. (താരിഖ് സുവൈദാൻ വളരെ പ്രശസ്തനായ പണ്ഡിതനും പ്രഭാഷകനുമാണ്. ഇതേ കാര്യമാണ് അദ്ദേഹം താഴെ നൽകിയ പ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്)


1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്.എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍, ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം. (പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയെ യുദ്ധത്തിന് കൊണ്ടുപോയാൽ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിക്കാവുന്നതാണ്. അതിനാൽ ഇതൊരു വാലിഡ് പോയിന്റല്ല എന്ന് സമ്മതിക്കുന്നു. അറബികളുടെ ശരീര പ്രകൃതി നമ്മുടേത് പോലെയല്ല എന്നും നമുക്ക് പറയാം. എന്നാൽ ഈ വീഡിയോ അറബികളായി സ്ത്രീകൾ തന്നെ അതിന് മറുപടി പറയുന്നു. എങ്കിലും കൂടെയുള്ള വസ്തുതകൾ കൂടി മുന്നിൽ  വെച്ച് യുക്തിസഹമായ ഒരു നിഗമനമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.)

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും. ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ചു എന്ന പരമ്പര വിഢിത്തം നാം അംഗീകരിക്കേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റയുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു. (അന്ന് വിവാഹ പ്രായം എന്നത് ആറ് വയസ്സാണ് എന്ന് ചിലർ തട്ടിവിടുന്നു. എന്നാൽ അത്തരം എത്ര വിവാഹങ്ങൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് കഴിയും എന്നത് പരിശോധിക്കേണ്ടതല്ലേ. സത്യത്തിൽ ഈ സംഭവം വെച്ചാണ് നാം ആ ധാരണ രൂപീകരിച്ചത് എന്നതല്ലേ സത്യം).

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 9 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഹിജ്റക്ക് മുമ്പേ ആയിശ(റ) പ്രായപൂർത്തിയായിരുന്നെങ്കിൽ പിന്നെയും മൂന്ന് വർഷം ദാമ്പത്യജീവിതം തുടങ്ങാൻ താമസിച്ചതെന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതിന് നാം സ്വയം കണ്ടെത്തുന്ന മറുപടിയാണ് കുറച്ചുകൂടി പ്രയാമാകാൻ പ്രവാചകൻ കാത്തിരുന്നുവെന്നത് എന്നാൽ അത് ശരിയല്ലെന്ന് നാം അറിയുന്നത് അബൂബക്കറിന് നബി(സ) നൽകപ്പെട്ട മറുപടിയിൽനിന്നാണ്. അവിടെ നബി മറുപടിയായി പറയുന്നത് സദാഖ്(മഹ്റ് നെക്കുറിച്ചാണ്). മാത്രമല്ല ജുബൈറുബ്നു മുത്ഇമിന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമിച്ചത് മൂന്ന് വർഷം കാത്തിരിക്കണം എന്ന നിബന്ധനയോട് കൂടിയായിരുന്നോ. (താഴെ നൽകിയ വീഡിയോയിൽ നിന്ന് അക്കാര്യങ്ങൾ കൂടി കേൾക്കാം) 




ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് (ഇതുപോലും സൌകര്യത്തിന് പറയുന്നതാ ശരിക്കും 6 വയസ്സ് എന്നാണ് പറയേണ്ടത്) എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാചന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍. മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

(അടുത്തകാലത്ത് ഈ ബ്ലോഗിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്നത് ഈ പോസ്റ്റാണ്. ആരെങ്കിലും ഇതിന്റെ ലിങ്ക് ഷെയർ ചെയ്യുന്നതാകാം കാരണം. ഇതിവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഈ വിഷയം കാര്യമായി മലയാളത്തിൽ ചർച ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് പല ഇസ്ലാമിക പണ്ഡിതൻമാരും ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയുണ്ടായി. അവകൂടി കണക്കിലെടുത്ത് ചില മിനുക്കുകൾ ഈ പോസ്റ്റിൽ വരുത്തിയിട്ടുണ്ട്. ഇതിന് നൽകപ്പെട്ട മറുപടികൾ വായിച്ചപ്പോൾ നബി (സ) ആയിശയെ വിവാഹം ചെയ്തത് ആറാം വയസ്സിൽ അല്ല എന്നും അത് 17ലോ 18 ലോ ആണ് എന്ന വിശ്വാസം ഒന്നുകൂടി ശക്തിപ്പെടുക മാത്രമാണുണ്ടായത്. 29-03-2018) 

2014 ഒക്‌ടോബർ 29, ബുധനാഴ്‌ച

പുത്രഭാര്യയെ പ്രവാചകന്‍ മോഹിച്ചുവോ ?

ഇതൊരു പഴയ ബ്ലോഗ് പോസ്റ്റാണ് (03/02/2010 3:36 PM) എന്നാല്‍ ഇയ്യിടെ ഒരു ഡി.വൈ.എഫ് ഐ പ്രദേശിക നേതാവിന്റെ പ്രസംഗത്തില്‍ ഈ വിഷയം വരികയും, പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയേണ്ടിവരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത് റിപോസ്റ്റ് ചെയ്യുകയാണ്.
--------------------------

ഇതിന് നല്‍കിയ തലക്കെട്ട് അല്‍പം പ്രകോപനപരമാണ് എന്നറിയാം. എന്റെ ഇസ്‌ലാം വിശ്വാസികളായ സഹോദരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന പ്രയോഗം. പക്ഷെ ഈ ഒരു ധാരണയാണ് യുക്തിവാദി ബ്ലോഗുകളെ ഇസ്‌ലാം പഠനത്തിന് അവലംബിച്ച അന്യമതസഹോദരങ്ങളുടെ മനസ്സിലുള്ളത് എന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അത്തരമൊരാളുടെ അഭിപ്രായം കാണുക:


'നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍ നബിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു ബാക്കിയുള്ളവരുടെ കുഴപ്പമല്ല. ബഹുഭാര്യാത്ത്വം ഒരു തെറ്റായി കാണുന്നില്ല. പക്ഷേ മറ്റുള്ളവരുടെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ മോശയ്ക്ക് കൊടുത്തിട്ടൂള്ള 10 പ്രമാണങ്ങളില്‍ ഒന്നിന്റെ ലംഘനമാണ്.

എന്തുകൊണ്ട് നബിയെ ഞാന്‍ പ്രവാചകനായി അംഗീകരിക്കുന്നില്ല എന്നതിന്റെ ഒരു കാരണം ഇതാണ്. അത് ചര്‍ച്ച ചെയ്യാന്‍ ഇവിടുത്ത വിഷയമല്ല.

ഇത്രയും മനസ്സിലാകിയത് ജബ്ബാര്‍ മാഷിന്റേയോ മറ്റാരുടേയോ ബ്ലോഗിലൂടെയാണ്. നിങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ മനസ്സിലാകിയാല്‍ കൊള്ളാം എന്നുണ്ട്.ഒരു ബ്ലോഗ് എഴുതൂ... ഇതിന്റെ ന്യായാ‍ന്യായങ്ങളെ കുറിച്ച്.'

സാജന്‍  നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. പ്രവാചകന്‍ തന്റെ വളര്‍ത്തുമകന്റെ ഭാര്യയെ വിവാഹം കഴിച്ചിട്ടും മുസ്‌ലിംകള്‍ക്ക് അതില്‍ തെറ്റുകാണാന്‍ കഴിയാത്തതെന്ത്?. ദാവീദ് ചെയ്ത തെറ്റ് പോലെയല്ലേ ഇതും. അന്യന്റെ ഭാര്യയെ മോഹിക്കുക എന്ന് പറഞ്ഞാല്‍ ദൈവം മോശക്ക് നല്‍കിയിട്ടുള്ള 10 പ്രമാണങ്ങളിലൊന്നിന്റെ വ്യക്തമായ ലംഘനമാണ്. എന്നിരിക്കെ ഇതെല്ലാം ചെയ്ത ഒരാളെ എങ്ങനെ പ്രവാചകനെന്ന് പറയും. എന്നാണ് ക്രിസ്തുമത വിശ്വാസിയായി അറിയപ്പെടുന്ന സാജന്റെ സംശയങ്ങള്‍. മാത്രമല്ല അദ്ദേഹം മുഹമ്മദ് നബിയെ പ്രവാചകനായി കാണാത്തതിനുള്ള ഒരു കാരണവും പ്രസ്തുത സംഭവമാണ്. 

ഇവിടെ മുസ്‌ലിംകള്‍ക്ക് ചിലത് വേറെ പറയാനുണ്ട്. എന്റെ സഹബ്ലോഗര്‍മാരിലാരെങ്കിലും ഈ വിഷയം പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതുകൊണ്ട് മുഹമ്മദ് നബിയുടെ പ്രവാചകത്വം ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ട് ഇത് മുസ്‌ലിംകള്‍ ഒരു തെറ്റായി കാണുന്നില്ല എന്നെങ്കിലും ഏറ്റവും കുറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഈ ബ്ലോഗിലൂടെ സാധിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ്.  നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു. പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു. നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു. സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല. അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു. സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ.


പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സില്‍ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കി. സൈദ് തന്നെ ഇങ്ങോട്ട് വന്ന് പ്രവാചകനോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ ഉപദേശിച്ച് തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതല്‍ ശിഥിലമായി. വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.

പ്രവാചകന്‍മാരുടെ ദൗത്യം മനുഷ്യര്‍ക്ക് ദൈവിക സന്ദേശം പഠിപ്പിക്കുകയും അവരുടെ തെറ്റായ ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ അവിടെ നിലനിന്ന ധാരണ ശരിയായിരുന്നില്ല. ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. അവരുടെ അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും സമമല്ല. മാത്രമല്ല പ്രവാചകന്റെ കാര്യത്തില്‍ അത്തരമൊരു ചിന്താഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കും. അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മറ്റുമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹങ്ങള്‍ അനവദനീയം മാത്രമായിരുന്നുവെങ്കിലും നബിയെ സംബന്ധിച്ച് ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നു. ദൈവതീരുമാനമനുസരിക്കാന്‍ പ്രവാചകന്‍മാര്‍ ബാധ്യസ്ഥരാണ് ലോകം മുഴുവന്‍ അതിനെ എതിര്‍ത്താലും ശരി. ഇതാണ് വളര്‍ത്തു പുത്രന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം ചെയ്യാനുണ്ടായ സന്ദര്‍ഭം.

പ്രവാചകന് എതാണ് 58 വയസ് പ്രായമാകുമ്പോള്‍ സംഭവിച്ച ഇക്കാര്യത്തിലെ വസ്തുതകളാണ് നാം കണ്ടത്.  പ്രവാചകനെ കേവല മനുഷ്യനായി കാണുകയും അവിടുന്നങ്ങോട്ട് പ്രവാചകനെ കിട്ടുന്ന അവസരം മുതലെടുത്ത് അവമതിക്കാന്‍ അവസരം കാത്ത് കഴിയുകയും ചെയ്യുന്ന പ്രവാചകന്റെ ശത്രുക്കള്‍ ഈ അവസരം പ്രവാചകന്റെ കാലത്ത് തന്നെ മുതലെടുത്തിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. വളര്‍ത്തുപുത്രനായ സൈദിന്റെ ഭാര്യയെ വിവാഹമോചന ശേഷം മുഹമ്മദ് നബി വിവാഹം കഴിച്ചു എന്നത് മാത്രമാണ് ഇതിലെ വസ്തുത. ശേഷമുള്ളത് ഭാവനാ വിലാസമാണ്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം ചരിത്രവും ബുദ്ധിയും അതിനെ എത്രമാത്രം പിന്തുണക്കുമെന്നും.
'ഒരു ദിവസം ദത്തുപുത്രനായ സൈദിന്റെ വീട്ടിനടുത്തുകൂടി മുഹമ്മദ് കടന്നു പോകാനിടയായി സൈദ് വീട്ടിലുണ്ടായിരുന്നില്ല. സൈനബാണ് അദ്ദേഹത്തിന് ആഥിത്യമരുളിയത് സൈനബിന്റെ വസ്ത്രങ്ങള്‍ സുതാര്യമായിരുന്നു അവയിലൂടെ പ്രകടമായ സൗന്ദര്യം മുഹമ്മദിനെ വല്ലാതെ ആകര്‍ഷിച്ചു...' തുടങ്ങി പ്രവാചകന്റെ വിവാഹത്തിലെത്തിനില്‍ക്കുന്ന ഒന്നാതരം പൈങ്കിളി വര്‍ണന ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയതായി മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ എന്ന ഈജിപ്ഷ്യന്‍ ചരിത്രപണ്ഡിതന്‍ തന്റെ ഹയാത്തുമുഹമ്മദ് എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. ഇതിന്റെ തനിയാവര്‍ത്തനമാണ് യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരുടെ ബ്ലോഗില്‍ അലയടിക്കുന്നത്. ഇത്തരം ഭാവനാ വിലാസങ്ങള്‍ ചമക്കുമ്പോള്‍ അവര്‍ മറന്നുപോകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി.  പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.
 
ഇനി പറയൂ, ഇതും ബൈബിളില്‍ പരാമര്‍ശിച്ച ദാവീദിന്റെ സംഭവവും താരതമ്യമര്‍ഹിക്കുന്നുണ്ടോ. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണോ മോശക്ക് നല്‍കിയ 10 പ്രമാണങ്ങളില്‍ നല്‍കിയ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്‍പനയും.
ഞാനൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്; പ്രവാചകനെ ആക്ഷേപിക്കാനായി ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പോലും ഖുര്‍ആനിന്റെ ദിവ്യത്വത്തെ മനസ്സിലാക്കാനാവശ്യമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.

കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടേ, ചില പൌരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കെട്ടുകഥകള്‍ തങ്ങളുടെ വ്യഖ്യാനഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനെയാണ് ഇക്കൂട്ടര്‍ തെളിവായി എടുത്ത് കാണിക്കുന്നത്. ആരോപണം കൊഴുപ്പിക്കാന്‍ അല്‍പം കൂട്ടിചേര്‍ക്കലുകള്‍ വീണ്ടും വിമര്‍ശകര്‍ നടത്തും. പക്ഷെ സമാന്യയുക്തിക്ക് പോലും ആ കഥ വഴങ്ങില്ല എന്ന് അവ വായിച്ചാല്‍ തന്നെ ബോധ്യമാകും.

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആയിശ (റ)ടെ വിവാഹപ്രായം വീണ്ടും.


ആയിശ (റ)യെ നബി (സ) ആറാം വയസ്സില്‍ വിവാഹം ചെയ്തു ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടി എന്ന ധാരണ ചരിത്രപരമായും ബുദ്ധിപരമായും ന്യായീകരിക്കത്തക്കതല്ല എന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ ബ്ലോഗില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. അത് കണ്ട മുസ്ലിംകള്‍ക്ക് പരിഗണനീയമായ അഭിപ്രായം എന്ന നിലക്ക് വിട്ടപ്പോള്‍,  നിലവിലെ ധാരണ ശരിയാണ് എന്ന് സ്ഥാപിക്കാന്‍ കാര്യമായി ശ്രമിച്ചത് ബൂലോകത്ത് അറിയപ്പെടുന്ന യുക്തിവാദികളാണ്. ഇപ്പോള്‍ ഇസ്ലാമിലെ വിവാഹ പ്രായം ചര്‍ചയാകുമ്പോള്‍ വീണ്ടും ആയിശയുടെ വിവാഹപ്രായവും ഇടക്കിടെ പൊങ്ങി വരുന്നു. അതേ സമയം അക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും നിലവിലെ ധാരണ ശരിയല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരും കൂടിവരുന്നതായിട്ടാണ് അനുഭവം. താഴെ നല്‍കിയ ഡോ. കെ.ടി ജലീലിന്റെ അഭിപ്രായവും , ആദില്‍ സലാഹിയുടെ ലേഖനവും ഇതോടൊപ്പം ചേര്‍ത്ത്  വായിക്കുക. 


ഡോ. കെ.ടി ജലീല്‍ തന്റെ ഫെയ്സ് ബുക്കില്‍ എഴുതി..

ആയിഷ(റ)യെ മുഹമ്മദ് നബി വിവാഹം കഴിക്കുമ്പോഴുള്ള പ്രായം 19 ആണെന്ന കാര്യത്തില്‍ ചില സുഹൃത്തുക്കള്‍ തെളിവ് ചോദിച്ചത് കണ്ടു . പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്ക്കാത്തില്‍ റസൂല്‍ ആയിഷാ ബീവിയെ വിവാഹം കഴിക്കുമ്പോളുള്ള വയസ്സിനെക്കുറിച്ച് പറയുന്നത് , 19 എന്നതിന്റെ അറബി വാക്കായ 'തിസ്അത്തു അഷറി'ല്‍ നിന്ന് പത്ത് എന്ന പദത്തെ പ്രതിനിധാനം ചെയ്യുന്ന 'അഷര്‍' വിട്ടുപോയതാവാമെന്നാണ് . ഇക്കാര്യം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ പ്രൊഫ.സുബൈര്‍ ഈയടുത്ത് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . തന്നെയുമല്ല , ആയിഷാബീവിയും ജ്യേഷ്ഠസഹോദരി അസ്മാബീവിയും തമ്മിലുള്ള പ്രായവ്യത്യാസം പത്താണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല . ആയിഷാബീവിയുടെ വിവാഹം നടക്കുന്ന സമയത്ത് അസ്മാബീവിക്ക് 29 വയസ്സായിരുന്നുവെന്നാണ് പ്രമാണങ്ങളില്‍ കാണുന്നത് . അപ്പോഴും ആയിഷാബീവിയുടെ വിവാഹസമയത്തെ വയസ്സ് 19 ആണെന്ന് കാണാം . മിടുക്കിയും ബുദ്ധിമതിയുമായ തന്റെ മകള്‍ ആയിഷയെ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമറിനോ ഉസ്മാനോ അലിക്കോ വിവാഹം ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു . എന്നാലിവര്‍ മൂന്നുപേരും ഇങ്ങനെയൊരു ആലോചന ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുഹമ്മദ് നബിയുടെ ഭാര്യയാകേണ്ടവളാണ് ബുദ്ധിമതിയായ ആയിഷയെന്ന് മറുപടി പറഞ്ഞതായും ചരിത്രരേഖകളിലുണ്ട് . കേവലം 9 വയസ്സുള്ള തന്റെ മകളെ ഉമറിനോ ഉസ്മാനോ അലിക്കോ അബൂബക്കര്‍ സിദ്ദീഖ്(റ) വിവാഹാലോചന നടത്തുമെന്ന് കരുതാനാകുമോ? മുഹമ്മദ് നബിയുടെ മറ്റു ഭാര്യമാരുടെ വയസ്സ് പരിഗണിക്കുമ്പോഴും ആയിഷാബീവിക്ക് റസൂല്‍ വിവാഹം കഴിക്കുമ്പോള്‍ 9 വയസ്സാണെന്ന് കരുതാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല . പ്രവാചകസ്നേഹമല്ല 9 വയസ്സ് വാദക്കാരെ നയിക്കുന്നതെന്ന് വ്യക്തം . പ്രവാചകനിന്ദ ലക്ഷ്യമിട്ട് ഇസ്ലാമിന്റെ തത്പര കക്ഷികള്‍ പ്രചരിപ്പിച്ച കള്ളക്കഥ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ ഏറ്റുപാടുകയാണ് . ഇവരുടെ വീറും വാശിയും കാണുമ്പോള്‍ ആയിഷാബീവി വിവാഹിതയാകുന്ന സമയത്ത് അവരുടെ പ്രായം 9 വയസ്സാണെന്ന് വിശ്വസിക്കല്‍ ഇസ്ലാംകാര്യത്തിലും ഈമാന്‍ കാര്യത്തിലും പെട്ടതാണെന്നാണ് തോന്നുക . അങ്ങനെ കരുതാത്തവര്‍ക്ക് നരകം ഉറപ്പെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു . അതിലൊട്ടും ഭയപ്പാടില്ലാത്ത ഞങ്ങളെപ്പോലുള്ളവരെ വെറുതെവിട്ടേക്കക . ഏതെങ്കിലും സംഘടനാനേതാക്കളുടെ കക്ഷത്താണ് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ താക്കോലെന്ന് ആര്‍ക്കെങ്കിലും വിശ്വസിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവരങ്ങനെ കരുതിക്കൊള്ളട്ടെ . അതിന്റെ പേരില്‍ വാലുചുരുട്ടി മാളത്തിലൊളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല .

**************************




ആദില്‍ സലാഹി എഴുതിയ ലേഖനം (ഫെയ്സ് ബുക്കില്‍നിന്ന് ലഭിച്ചത്)  



ആയിശ (റ) പ്രവാചകന്‍ (സ) വിവാഹം ചെയ്യുമ്പോള്‍ ഒമ്പതു വയസ്സുകാരിയായിരുന്നുവെന്നാണ് പൊതുവായി അറിയപ്പെടുന്ന നിവേദനങ്ങളില്‍ ഉള്ളത്. എന്നാല്‍ ഈ റിപോര്‍ട്ട് സംശയാസ്പദമാണ്. പല രീതിയിലും ഇതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആയിശ (റ) അവരുടെ 18നും 22 നും ഇടയിലുള്ള വയസ്സിലാണ് നബിയെ വിവാഹം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

അങ്ങനെ പറയാനുള്ള കാരണം ഇവയാണ്:

ഒന്നാമതായി ആയിശയെ പ്രവാചകന് വിവാഹം ആലോചിക്കുന്നതിനു മുമ്പ് തന്നെ ജൂബൈറു ബ്‌നു മുതിമ്മിന് വിവാഹം ആലോചിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം അവിശാസിയായിരുന്നു. അവിശ്വാസികളെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക വിധി അന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

മുഹമ്മദ് നബിയുടെ തന്ന മൂത്ത പുത്രിയായ സൈനബും ഇതു പോലെ അവരുടെ അവിശ്വാസിയായ ഭര്‍ത്താവ് അബൂ അല്‍ ആസിനോടൊപ്പം കുറെ കാലം ജീവിച്ചിരുന്നു. ആയിശയെ വിവാഹമാലോചിച്ചു പ്രവാചകന്‍ അബൂബകറിന്റെ അടുക്കല്‍ ആളെ അയച്ചപ്പോള്‍ ആയിശയുടെ പിതാവായ അബൂബക്കര്‍ (റ) പറഞ്ഞു. ജൂബൈറിന്റെ ആള്‍ക്കാര്‍ അവളെ വിവാഹം ആലോചിച്ചിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. അവരില്‍ നിന്ന് ഞാന്‍ അവളെ വിടുതല്‍ വാങ്ങാം.

മറ്റൊരാളുമായി വിവാഹം ആലോചിച്ചുവെച്ചിട്ടുള്ള ആയിശയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കണമെങ്കില്‍ അബൂബക്‌റിന് ആദ്യ കൂട്ടരെ തന്ത്രപരമായി ഒഴിവാക്കണമായിരുന്നു. പ്രവാചകന് ആയിശയെ വിവാഹമാലോചിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഒമ്പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആയിശയെ തിരുമേനി ആറാം വയസ്സില്‍ തന്നെ വിവാഹം ആലോചിച്ചുവെന്നു വരും. എന്നു മാത്രമല്ല, ആ വയസ്സില്‍ പോലും മറ്റൊരാള്‍ക്ക് വേണ്ടി ആ പെണ്‍കുട്ടിയ ആലോചിച്ചു വെച്ചിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ടാമത്തെ കാര്യം ആയിശയെ വിവാഹം ചെയ്യാന്‍ പ്രവാചകനോടു നിര്‍ദേശിക്കുന്നത് അനുചരന്‍മാരില്‍ ഒരാളാണ്. ഖദീജ മരണപ്പെട്ട ശേഷം ഖദീജയെപോലെ പ്രവാചകനെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന നല്ല ഒരു പത്‌നിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് ഖൗല ബിന്‍ത് ഹകീമാണ്. ഖൗലയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോയെന്ന പ്രവാചകന്റെ ചോദ്യത്തിന് അവര്‍ മറിച്ചു ചോദിച്ചു. കന്യകയെയാണോ അതല്ല പക്വതയെത്തിയ സ്ത്രീയെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? രണ്ടു പേരുടെയും പേരുകള്‍ പറയാന്‍ തിരുമേനി അവരോടു ആവശ്യപ്പെട്ടു. പക്വതയെത്തിയ സ്ത്രീയായി അവര്‍ പറഞ്ഞത് സൗദയെയും കന്യകയായി അവര്‍ പറഞ്ഞത് ആയിശയെയുമാണ്. അപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. നിങ്ങള്‍ രണ്ടുപേരെയും ആലോചിച്ചുകൊള്ളൂ. അങ്ങനെ രണ്ടു ആലോചനകളും സ്വീകരിക്കപ്പെട്ടു.

അധിക കാലം കഴിയുന്നതിനു മുമ്പുതന്നെ തിരുമേനി സൗദയെ വിവാഹം ചെയ്തു. എന്നാല്‍ ആയിശയുമായുള്ള വിവാഹം തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുവോളം പിന്തിച്ചു. അഥവാ വിവാഹാലോചന നടന്ന് മൂന്നുവര്‍ഷത്തിനു ശേഷമാണ് തിരുമേനി മദീനയിലേക്കു ഹിജ്‌റ പോകുന്നത്. അവിടെവെച്ചാണ് തിരുമേനി ആയിശയെ വിവാഹം ചെയ്യുന്നത്.

പ്രവാചക തിരുമേനി വിവാഹാലോചന നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാല് പെണ്‍മക്കളുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വിവാഹിതകളായിരുന്നു അപ്പോള്‍. മറ്റു രണ്ടു പേര്‍ നബിയോടൊപ്പമുണ്ട്. ഏറ്റവും ഇളയ പുത്രി ഫാത്തിമബീവിക്ക് അന്ന് 13 നോടടുത്തായിരുന്നുപ്രായം. അതിനാല്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

പ്രവാചകന് ഒരു ഇണയുടെ കൂട്ടുവേണമെന്ന് മനസ്സിലാക്കിയ ഖൗല തിരുമേനിക്കു ഒരു വധുവിനെ വേണമെന്ന് പറയുമ്പോള്‍ അതു വഴി ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ മകളേക്കാള്‍ വളരെ പ്രായംകുറഞ്ഞ ഒരു ബാലികയെയായിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ടോ? അദ്ദേഹത്തെ പരിചരിക്കാനും സ്‌നേഹിക്കാനും ഒരു കുട്ടിയെ വേണമെന്നാണോ അവര്‍ ഉദ്ദേശിച്ചത്? അത് തീര്‍ത്തും യുക്തിവിരുദ്ധമായ ഒരു കാര്യമാണ്.

മൂന്നാമതായി, പ്രവാചകചരിത്രത്തിലെ ഏറ്റവും പഴയതും ആധികാരികവുമായ ഇബ്‌നു ഇസ്ഹാഖിന്റെ ഗ്രന്ഥത്തില്‍ ആദ്യമായി ഇസ് ലാം സ്വീകരിച്ച ആളുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക അധ്യായമുണ്ട്. സ്ത്രീകളും കുട്ടികളുമായി 51 പേര്‍ ആ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ആരും കുട്ടികളില്ല. പ്രവാചക തിരുമേനിയുടെ ആദ്യ നാല് അഞ്ച് വര്‍ഷത്തിനിടയിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇതില്‍ ആയിശയുടെ പേരുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോല്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും അതില്‍ പറയുന്നു. അവര്‍ ചെറുപ്പമായിരുന്നു. എന്നാല്‍ തന്റെ വിശ്വാസം തെരഞ്ഞെടുക്കാനും അതു പ്രഖ്യാപിക്കാനും മാത്രമുള്ള പക്വത അവര്‍ക്കുണ്ടായിരുന്നു.

അവര്‍ക്കന്ന് പത്ത് വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍ അവര്‍ ഇസ് ലാം സ്വീകരിക്കുമ്പോള്‍ അഞ്ച് വയസ്സായിരുന്നു. അപ്രകാരം ആയിശ വിവാഹിതയായിട്ടുണ്ടാവുക 19 ാമത്തെ വയസ്സിലാണ്. കാരണം പ്രവാചകന്‍ വിവാഹം ആലോചിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മദീനയിലേക്കു ഹിജ്‌റ പോയി. അവിടെ ചെന്ന് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമാണ് തിരുമേനി അവരെ വിവാഹം ചെയ്യുന്നത്.

ആയിശ വിവാഹിതയാകുമ്പോള്‍ ഒരു പൂര്‍ണ്ണ സ്ത്രീയായിട്ടുണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review