ഖുര്‍ആന് ‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഖുര്‍ആന് ‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)
-------------------------------------------------------------
ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല.

ഈ കഥാപാത്രങ്ങളിലുള്ള സാമ്യതയല്ലാതെ മറ്റൊരു തെളിവും ബൈബിള്‍ ഖുര്‍ആന്‍ കോപ്പിപേസ്റ്റ് ബന്ധം ആരോപിക്കുന്നവര്‍ക്കില്ല എന്ന് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേയും ചര്‍ച സൂചിപ്പിക്കുന്നു. ഈ വിഷയം ഈ പോസ്‌റ്റോടെ അവസാനിപ്പിക്കുയാണ്.

ഖുര്‍ആനും ബൈബിളും ഉദ്ധരിച്ച ഏതാനും ഭാഗങ്ങള്‍കൂടി പരിശോധിക്കാം. ഇത് ബൈബിളിനെ ആക്ഷേപിക്കാനല്ല. ബൈബിളിന്റെ പകര്‍ത്തിയെഴുത്തെന്ന ആരോപണത്തിന് മറുപടി പറയാന്‍ ഇതല്ലാതെ മാര്‍ഗമില്ല എന്നതുകൊണ്ടാണ്.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: ['30. അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു' (ഉല്‍പത്തി 19).

ലൂത്ത് നബിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനിന്റെ ധാര്‍മിക സദാചാരമനുസരിച്ച് തികച്ചും അധര്‍മികള്‍ക്ക് മാത്രം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തനമാണിവിടെ മക്കള്‍ ചെയ്തത്. ഒരു പ്രവാചകനെ അതിന് കരുവാക്കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ ലൂത്ത് തികഞ്ഞ സാത്വികനും പരിശുദ്ധനുമാണ്. പകര്‍ത്തിയെഴുത്തായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ പേരില്‍ ഖുര്‍ആനിലും കടന്നുകൂടുമായിരുന്നു.
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11:1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
എന്തുകൊണ്ട് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട ചരിത്രപുരുഷന്‍മാര്‍ തമ്മിലുള്ള പ്രകടമായ ഈ അന്തരം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. ബൈബില്‍ അവലംബിച്ച് രചിച്ച ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നിടത്താണ്. മറിച്ച്  ഖുര്‍ആനില്‍നിന്ന് ഭിന്നമായി ബൈബിള്‍ പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു എന്നതിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടിയും ബുദ്ധിപരമായ സാധ്യതയും ഇതാണ്.

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കടന്നുകൂടുകയുമായിരുന്നു എന്നതാണ്. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍ . അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു നാമം അല്‍ഫുര്‍ഖാന്‍ സത്യാസത്യവിവേചകം എന്നാണ്. അതേ പ്രകാരം പൂര്‍വിക ഗ്രന്ഥങ്ങളിലുള്ളതിനെ സത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.

നിഷ്പക്ഷനായ ഒരാള്‍ക്ക് ബൈബിള്‍ അവലംബിച്ചാണ് ഖുര്‍ആന്‍ രചിക്കപ്പെട്ടത് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം പോലെ കേവലം ഒരു വിശ്വാസമായി ഇതിനെ കാണുകയോ ഈ രണ്ട് വാദങ്ങളെയും പരിശോധിക്കുകയോ ചെയ്യാം. ചിന്തിക്കുക: ഒരു പകര്‍ത്തി എഴുത്തിന്റെ ശൈലിയാണോ ഖുര്‍ആനുള്ളത്, അതല്ല നിര്‍ഭയം ഒരു അധികാര കേന്ദ്രത്തില്‍ നിന്നുള്ള പ്രഖ്യാപനമോ എന്ന്.

'അല്ലയോ വേദക്കാരേ (ജൂതക്രൈസ്തവരേ), നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (5:15-16) 

'ഓ മുഹമ്മദ്, പറഞ്ഞുകൊടുക്കുക: `അല്ലയോ മനുഷ്യരേ, നിങ്ങളുടെ അടുക്കല്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുളള സത്യം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ നേട്ടം അയാള്‍ക്കു തന്നെയാകുന്നു. ആരെങ്കിലും വഴി മാറിപ്പോവുകയാണെങ്കില്‍ ആ മാര്‍ഗഭ്രംശത്തിന്റെ നാശവും അയാള്‍ക്കുതന്നെയാകുന്നു. ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.' (10:108-109) 
(അവസാനിച്ചു) 

2010 നവംബർ 30, ചൊവ്വാഴ്ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (2)


ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് വസ്തുതാപരമായിരിക്കാന്‍ സാധ്യതയില്ലാത്ത അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. സാധ്യതയില്ലാത്ത എന്ന് പ്രയോഗിച്ചത് അതിനെതിരായി ഖുര്‍ആനില്‍ വന്നു എന്നത് കൊണ്ടല്ല. ജനത്തിന് മാതൃകയാകേണ്ട അനുകരണീയ പ്രവാചകന്‍മാരുടെ വ്യക്തിത്വത്തിന് അവ തീരെ യോജിക്കുന്നില്ല, അതേ പ്രകാരം ദൈവം അവ്വിധത്തിലാണെങ്കില്‍ ഒരു സ്രഷ്ടാവും സര്‍വശക്തനുമെന്ന ദൈവിക ഗുണത്തെ അത് ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ബൈബിളാണ് ഖുര്‍ആന് അവലംബിച്ചിരുന്നെതെങ്കില്‍ അതേ അബദ്ധങ്ങള്‍ ഖുര്‍ആനിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ദൈവിക ഗാംഭീര്യത്തിന് നിരക്കാത്തവും പ്രവാചകന്‍മാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ വന്നില്ല. എന്നത് ബൈബിളിനെ അവലംബിച്ചല്ല ഖുര്‍ആന്‍ ഉണ്ടായതെന്നതിന്റെ പ്രകടവും ബുദ്ധിപരവുമായ തെളിവാണ്.  കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം ഖുര്‍ആന്‍ നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
[' 8. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.12 അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. (ഉല്‍പത്തി: 3)] 

['21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.' (ഉല്‍പത്തി 3:).]

['നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹമതു മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല. നാം മലക്കുകളോട്, ആദമിനു പ്രണാമം ചെയ്യുവിന്‍ എന്നാജ്ഞാപിച്ചത് ഓര്‍ക്കുക: അവരൊക്കെയും പ്രണാമം ചെയ്തു; ഇബ് ലീസ് ഒഴിച്ച്. അവന്‍ വിസമ്മതിച്ചുകളഞ്ഞു. അപ്പോള്‍ നാം ആദമിനോടു പറഞ്ഞു: `ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണിവന്‍. ഇവന്‍ നിങ്ങളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ നിനക്ക് വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൌകര്യമുണ്ട്. നിന്നെ ദാഹവും താപവും പീഡിപ്പിക്കയുമില്ല.` എന്നാല്‍ ചെകുത്താന്‍ ആദമിനെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: `ഓ, ആദം! താങ്കള്‍ക്കു നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?` അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ കനി തിന്നു. തദ്ഫലമായി ഉടനെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് അതു മറയ്ക്കാന്‍ തുടങ്ങി. ആദം റബ്ബിനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്നു വ്യതിചലിച്ചുപോയി. (20:115-121)]



ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം മോശക്കാരായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: [ '20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.'(ഉല്‍പത്തി 9: )].

മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനാണ്.

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ['12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.'(ഉല്‍പത്തി 12 ).]

സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.  എത്ര ആദരണീയരായിട്ടാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതെന്ന് നോക്കുക:

[(19:54-55) ഇസ്മാഈലിനെയും ഈ വേദത്തില്‍ അനുസ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നതില്‍ സത്യസന്ധനായിരുന്നു. നബിയായ റസൂലുമായിരുന്നു. അദ്ദേഹം സ്വകുടുംബത്തോടു നമസ്കാരവും സകാത്തും കല്‍പിച്ചിരുന്നു. റബ്ബിങ്കല്‍ അദ്ദേഹം പ്രീതിപ്പെട്ട ദാസന്‍ തന്നെയായിരുന്നു. (56-57) ഈ വേദത്തില്‍ ഇദ്രീസിനെ അനുസ്മരിക്കുക. അദ്ദേഹം സത്യസന്ധനായ വ്യക്തിയും പ്രവാചകനുമായിരുന്നു. നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.  (58) ഇവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരത്രെ-ആദമിന്റെ സന്തതികളിലും, നാം നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരിലും, ഇബ്റാഹീമിന്റെയും ഇസ്റാഈലിന്റെയും വംശത്തിലും നാം സന്മാര്‍ഗം നല്‍കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരത്രെ ഇവരൊക്കെയും. കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ ഇവരെല്ലാം കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴുമായിരുന്നു.']   


ഖുര്‍ആന്‍ ബൈബിള്‍ അവലംബിച്ച് എഴുതിയുണ്ടാക്കിയതാണ് എന്ന് പൊതുവായി വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു താരതമ്യം പ്രസക്തമാകുന്നത്. മുകളിലെ ഉദ്ധരണികളില്‍ നിന്നും ഖുര്‍ആനും ബൈബിളും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ് എന്ന് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. ആരോപണം കേട്ടാല്‍ തോന്നുക. എഴുത്തും വായനയും  അറിയാവുന്ന മുഹമ്മദ് നാല്‍പതാം വയസുമുതല്‍ ബൈബിളും മുന്നില്‍ വെച്ച് ഗ്രന്ഥരചന നടത്തുകയായിരുന്നു എന്നാണ്. എന്ന് പ്രവാചകത്വത്തിന് ശേഷമുള്ള പ്രവാചക ചരിത്രമൊന്ന് വായിക്കുക. പ്രബോധനം, ശത്രുക്കളുടെ പീഢനങ്ങള്‍,  പലായനം, യുദ്ധങ്ങള്‍ അതിസങ്കീര്‍ണമായ ചുറ്റുപാടില്‍ ഒരു വ്യക്തിക്ക് ഇത്രയും ഗംഭീരമായ ഒരു ഗ്രന്ഥം രചിക്കാനും അതിനനുസൃതമായി ഒരു സമൂഹത്തെ അടിമുടി പരിവര്‍ത്തിപ്പിച്ചെടുക്കാനും സാധിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുമോ. (തുടരും)


Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review