വിവാഹമോചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിവാഹമോചനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 31, ശനിയാഴ്‌ച

കള്ളുകുടിയന്റെ മൊബൈലിലൂടെയുള്ള മൊഴിചൊല്ലല്‍

മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ നിയമനിര്‍ദ്ദേശങ്ങളുള്ള മതമാണ് ഇസ്ലാം. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് വളരെയധികം യുക്തിപരവും സര്‍വകാലികവുമായ നിയമങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ദൈവം അവതരിപ്പിച്ചിരിക്കുന്നത്. ഈ അവകാശവാദം ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. ചോദ്യം ചെയ്യുന്നത് അത് മനസ്സിലാക്കാനും ബോധ്യപ്പെടാനുമാകാം. ചിലര്‍ ചോദ്യം ചെയ്യുന്നത് ഇത് അംഗീകരിക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ്. ചോദ്യം ചെയ്യുന്നവരെ ആദ്യഘട്ടത്തില്‍ ഇപ്രകാരം വര്‍ഗീകരിക്കാനാവാത്തത് കൊണ്ട്, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിശദമായും വ്യക്തമായും മറുപടി പറയുക എന്നതാണ് ഒരു ഇസ്ലാം വിശ്വാസിക്ക് ചെയ്യാനുള്ളത്.

ഇസ്ലാമിക പണ്ഡിതരുടെ മതവിധികള്‍ സൂക്ഷമായി ശ്രദ്ധിക്കുകയും അവയെ തലനാരിഴകീറി പരിശോധിക്കുകയും ചെയ്യുക പൊതു സമൂഹത്തിന്റെ ശൈലിയായി കാണുന്നു. അതുകൊണ്ട് ഒരു മതപണ്ഡിതന്‍റെ മതവിധി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും നെറ്റ വര്‍ക്ക് കമ്മ്യണികളും നല്‍കുന്ന  സൌകര്യം അതിനെതിരെ ആളുകള്‍ കാണെ പ്രതികരിക്കാനുള്ള വിശാലമായ ഇടം കൂടി സൃഷ്ടിക്കുന്നു. ആ നിലക്ക് തന്നെ ഇസ്ലാമിക പണ്ഡിതര്‍ കാര്യങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കാനും വിധിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു. ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്മ്യൂണിറ്റികളില്‍ ഇപ്പോള്‍ ഒരു ഫത് വ സജീവമായ ചര്‍ചയായികൊണ്ടിരിക്കുന്നു. പതിവു പോലെ ഇസ്ലാമിനെ അടിക്കാനുള്ള വല്ലതും ഉണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നത് കൊണ്ടാണ് ഇത് പതിവില്‍ കവിഞ്ഞ മാധ്യമ ശ്രദ്ധനേടുന്നതും ചര്‍ചയാകുന്നതും.

അടിസ്ഥാനം ഈ വാര്‍ത്തയാണ്.
[ മദ്യലഹരിയില്‍ മൊബൈലില്‍ മൊഴിചൊല്ലിയാലും സാധു-ദാറുല്‍ ഉലൂം
Posted on: 30 Mar 2012

ലഖ്‌നൗ: മദ്യലഹരിയില്‍ മൊബൈല്‍ഫോണില്‍ മൊഴിചൊല്ലിയാലും അംഗീകരിക്കാമെന്ന് ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക സര്‍വകലാശാലയുടെ ഫത്‌വ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം ഇ
ക്കാര്യം അറിയിച്ചത്. സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണില്‍ മൊഴിചൊല്ലിയത് ചൂണ്ടിക്കാട്ടിയാണ് വ്യക്തി സംശയം ഉന്നയിച്ചത്. എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരീഭര്‍ത്താവിന് മനംമാറ്റമുണ്ടായ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നും ഇയാള്‍ സംശയമുന്നയിക്കുന്നു.

മൂന്നുവട്ടം തലാക്ക് ചൊല്ലിയ സാഹചര്യത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം അരുതെന്നും ഇദ്ദകാലയളവ് (മൊഴി ചൊല്ലിയശേഷം മുസ്‌ലിം സ്ത്രീ പരപുരുഷന്മാരെ കാണാതെ കഴിയുന്ന സമയം) കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത ശേഷമേ ആദ്യഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാവൂ എന്നുമാണ് ദാറുല്‍ ഉലൂമിന്റെ മറുപടി. രണ്ടാമത് വിവാഹം ചെയ്തയാളും മൊഴിചൊല്ലി ഇദ്ദ കാലയളവ് കഴിഞ്ഞാലേ ആദ്യഭര്‍ത്താവുമായുള്ള പുനര്‍വിവാഹം സാധ്യമാകൂ എന്നര്‍ഥം.]


ഈ ഫത് വയില്‍ പുതുതായി വല്ലതുമുണ്ടെങ്കില്‍ മൊബൈലിന്റെ സാന്നിദ്ധ്യം മാത്രമേയുള്ളൂ. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ലഹരി ബാധിതന്റെ ത്വലാഖ് എന്ന അധ്യായം കാണാവുന്നതാണ്. അവിടെ നിന്ന് നമ്മുക്ക് മനസ്സിലാകുക, ലഹരിബാധിതന്‍ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകും എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവും ഉണ്ടെങ്കിലും,   ലഹരി ബാധിതന്റെ വിവാഹമോചനത്തിന് തക്കതായ കാരണത്താല്‍ ഒരു വിലയുമില്ല എന്നുമാണ്.

ബുദ്ധിയെ ഉദ്ദേശ്യപൂര്‍വം വികലമാക്കിയവനാണ് ലഹരിബാധിതന്‍ അതിനാല്‍ അവന്‍റെ വിവാഹമോചനം പരിഗണിക്കണം. ഇതാണ് ഒരു അഭിപ്രായം.  അവന് അത് തന്നെ ഒരു ശിക്ഷയാകട്ടെ എന്നാണോ ഈ പണ്ഡിതന്‍മാര്‍ തീരുമാനിരിക്കുന്നത്  എന്ന് തോന്നും ഈ അഭിപ്രായം വായിച്ചാല്‍ .

എന്നാല്‍ പ്രമാണികരായ ഒരു കൂട്ടം പണ്ഡിതന്‍മാര്‍ ഇതിനെ ചോദ്യം ചെയ്യുന്നു. അവരുടെ വാദം ഇതാണ്. ലഹരി ബാധിതന്റെ വിവാഹമോചനം പരിഗണിക്കണം എന്ന വാദം നിരര്‍ഥകമാണ്, അത് പരിഗണിക്കരുത് എന്തുകൊണ്ടെന്നാല്‍ അയാള്‍ ഭ്രാന്തന് തുല്യമാണ്. നിര്‍ബന്ധവിധിയും ഇടപാടും ബാധകമാകുക സാമാന്യബുദ്ധിയുള്ളവരിലാണ്, ലഹരിബാധിതന് സാമാന്യബുദ്ധി നഷ്ടമായിരിക്കുന്നു. ലഹരി ബാധിതനായി നിങ്ങള്‍ നമസ്കരിക്കരുത് എന്ന് മദ്യനിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂക്തം അവര്‍ തെളിവായി സ്വീകരിക്കുന്നു. എന്താണ് പറയുന്നത് എന്ന് അയാള്‍ അറിയുന്നില്ല എന്നതാണ് ഖുര്‍ആന്‍ തന്നെ അതിന് പറഞ്ഞ കാരണം. ഇവിടെ ലഹരിബാധിതന്റെ വാക്ക് അല്ലാഹു അഗണ്യമാക്കിയിരിക്കുന്നു.

ലഹരി ബാധിതന്‍റെ ത്വലാഖ് മൂന്നാം ഖലീഫയായി ഉസ്മാന്‍ (റ) അംഗീകരിച്ചില്ലെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്വഹാബികളിലാരും തന്നെ ഉസ്മാന് എതിരായിരിരുന്നില്ലെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (ഫിഖ് ഹ സുന്ന പേജ് 657)

യഹ്യയ ബ്നു സഈദില്‍ അന്‍സാരി, ഹമീദുബ്നു അബ്ദുല്‍ റഹ്മാന്‍, റബീഅഃ, ലൈസുബ്നു സഅ്ദ് , ഇസ്ഹാഖുബ്നു
റാവൈഹി, അബൂ സൌര്‍ എന്നിര്‍ക്ക് പുറമെ ഇമാം ശാഫിയുടെ ഒരഭിപ്രായവും ഇത് തന്നെ.  ശാഫി പണ്ഡിതന്മാരില്‍ പെട്ടെ മുസ്നി മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ അഭിപ്രായത്തിന് തന്നെ. ഇമാം അഹമ്മദും ഇതേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. ശൌകാനി പറഞ്ഞു വിധികളുടെ അച്ചുതണ്ടായ ബുദ്ധിക്ക് ഭ്രംശം സംഭവിച്ചതിനാല്‍ ലഹരി ബാധിതന്‍റെ തലാഖിന് വിധിയില്ല. മദ്യപാനത്തിന് ദൈവം തന്നെ അതിന്റെതായ ശിക്ഷവിധിച്ചിട്ടുണ്ട്. അതിന് പുറമെ അവന്‍ ബോധമില്ലാത്തെ നടത്തുന്ന ത്വലാഖ് അവനുള്ള ശിക്ഷയായി ഭവിക്കുമെന്ന് പറയാനും അങ്ങനെ രണ്ട് ബാധ്യതകള്‍ ചേര്‍ത്ത് കൊടുക്കാനും നമ്മുക്ക് അവകാശമില്ല.

തീര്‍ത്തും പ്രമാണങ്ങളെയോ മനുഷ്യബുദ്ധിയെയോ ഇസ്ലാമിന്റെ തന്നെ സ്ഥാപിതമായ നിയമത്തിന് ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ വിധിയാണ് ദാറുല്‍ ഉലൂമിന്റെ ഈ മതവിധി എന്ന് പറയാതിരിക്കാനാവില്ല. ലഹരി ബാധിതനാകേണ്ടതില്‍ കോപാന്ധന്റെ ത്വലാഖ് പോലും സ്വീകാര്യമല്ല എന്ന് പ്രവാചക വചനം പോലും ഇവര്‍ പരിഗണിച്ചിട്ടില്ല. (കോപത്തില്‍ ത്വലാഖുമില്ല മോചനവുമില്ല - അബൂദാവൂദ്, അഹ്മദ്, ഇബ്നു മാജഃ) അതും ഫോണിലൂടെയാകുമ്പോള്‍ തീരെ ദുര്‍ബലമാകുന്നു. മൂന്നും ഒന്നിച്ച് നിര്‍വഹിച്ചാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കൂവെന്ന സുപ്രധാന വസ്തുതയും ഈ വിധിയില്‍ പരിഗണിച്ചിട്ടില്ല.

ചുരുക്കത്തില്‍ മതമല്ല മതത്തിലെ പറഞ്ഞതും കേട്ടതുമായ (ഖ്വാല ഖ്വീല) അക്ഷരങ്ങളെ പിടിച്ച് യുക്തിരഹിതമായി ഈ ആധുനിക യുഗത്തില്‍ വിധിപ്രസ്താവിക്കുന്ന പണ്ഡിതന്മാരാണ് ഇവിടെ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാകുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review