പ്രവാചകനിലെ മാതൃക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രവാചകനിലെ മാതൃക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂലൈ 5, വ്യാഴാഴ്‌ച

മുഹമ്മദ് നബിയെ പിന്‍പറ്റാമായിരുന്നു പക്ഷേ ?.

മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം എനിക്ക് പിന്തുടരാന്‍ പറ്റുന്ന മാതൃകയാണോ പ്രവാചകന്‍ . സ്വന്തം അനുയായികളെ വിട്ട് കളവ് പറയിപ്പിച്ച് ഒരാളെ കൊല്ലുന്നു. ഞാനെങ്ങനെ മുഹമ്മദ് നബിയെ പിന്‍പറ്റും ? . അനില്‍കുമാര്‍ എന്ന സുഹൃത്ത് ഫെയ്സ് ബുക്കില്‍ നല്‍കിയ പോസ്റ്റില്‍നിന്ന് എനിക്ക് ലഭിച്ചത് ഇങ്ങനെ ഒരു സംശയമാണ് അദ്ദേഹത്തെ കുഴക്കുന്നത് എന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്.
----------------------------------

Anil Kumar Said...

ഇവിടെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തു തരും എന്നും സ്വര്‍ഗ്ഗം നിശ്ചയം എന്നും. മുഹമ്മദിനെ പിന്‍പറ്റാന്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുഹമ്മദിനെപ്പറ്റി എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് ഖുര്‍ആനില്‍ അല്ല, ഹദീസില്‍ ആണെ"ന്ന്. ശരി, ഹദീസെങ്കില്‍ ഹദീസ്‌. അദ്ദേഹത്തെ പിന്‍പറ്റിക്കളയാം എന്ന് വിചാരിച്ചു ഹദീസ്‌ തുറന്നപ്പോള്‍ കണ്ടത് ഇതാണ്. വായനക്കാരുടെയും അറിവിലേക്കായി ഞാനത് താഴെ കൊടുക്കുന്നു. വായിച്ചിട്ട് നിങ്ങള്‍ തീരുമാനിക്കുക, ഇതില്‍ ഏതു ഭാഗമാണ് പിന്‍പറ്റേണ്ടത് എന്ന്:

"ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്‌?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ്‌ ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു:'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില്‍ ഒരാളുടെ പുത്രന്‍ ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ്‌ ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്‌, അബു അബ്സ്‌ ബ്നു ജബ്ര്‍, അബ്ബാദ് ബ്നു ബിശ്ര്‍ എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: 'അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക്ഇറങ്ങിച്ചെന്നു. (ഹദീസ്‌ റിപ്പോര്‍ട്ടര്‍മാരിലെ സുഫ്‌യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ്‌ അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്‍റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ്‌ ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ്‌ ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ്‌ ബ്നു മസലമ പറയുകയാണ്‌: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ്‌ നമ്പര്‍.119 (1801).

പാപമോചനം ലഭിക്കാന്‍ മുഹമ്മദ്‌ നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ്‌ ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില്‍ എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്? എനിക്ക് കിട്ടിയത് രണ്ടു മാതൃകകളാണ്:

1) ശത്രുവിനെ എനിക്ക് കൊല്ലാന്‍ നുണ പറയാം!

2) ഒരു മനുഷ്യനോട് എനിക്ക് വിശ്വാസ വഞ്ചന കാണിക്കാം!!

2) നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍ എനിക്ക് ചതിച്ചു കൊല്ലാം!!!

പറയൂ, മുഹമ്മദ്‌ കാണിച്ചു തന്ന ഈ മാതൃകകളില്‍ എനിക്ക് പാപമോചനം ലഭിക്കാന്‍ ഞാന്‍ ഏതാണ് അനുഷ്ഠിക്കേണ്ടത് ???
---------------------------------------------

ഈ പോസ്റ്റിന് എനിക്ക് പറയാനുള്ള മറുപടി.. (അതിന് മുമ്പ് ഫെയ്സ ബുക്ക് ചര്‍ചയില്‍ ആരാണ് കഅ്ബ്നു അഷ്റഫ് എന്നും എന്തായിരുന്നു അദ്ദേഹത്തിന് വധശിക്ഷ നല്‍കാനുള്ള കാരണമെന്നും മറ്റൊരു സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അത് അവസാനം നല്‍കാം).
മനുഷ്യന്റെ ഇഹപരനന്മക്ക് ദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകനെ പിന്‍പറ്റണം എന്നാണ് മുസ്ലിംകള്‍ അവരെ ഏല്‍പിക്കപ്പെട്ട ദൌത്യം എന്ന നിലക്ക് ആവശ്യപ്പെടുന്നത്. ഇത് അനിലിനോട് മാത്രമല്ല ഈ ലോകത്തിലെ സത്യന്വേഷികളായ മുഴുവന്‍ ജനതയോടുമാണ്.മുഹമ്മദ് നബി (സ) മുസ്ലിംകളുടെ ഒരു പ്രവാചകന്‍ എന്ന നിലക്ക് നോക്കുമ്പോള്‍ സ്വാഭാവികമായും അല്‍പം പ്രയാസം തോന്നും. ക്രൈസ്തവരുടെ ഒരു നേതാവിനെ പിന്‍പറ്റാന്‍ ഒരു മുസ്ലിമിനോട് ആവശ്യപ്പെടുമ്പോഴുള്ള അതേ പ്രയാസം. അത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മുഹമ്മദ് നബി സ്വയം പരിചയപ്പെടുത്തുന്നത് ലോകരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ എന്നതാണ്.

ഈ ആവശ്യത്തോട് പലവിധത്തില്‍ ലോകത്തിലെ ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അവയില്‍ അല്‍പം വിചിത്രമായ ഒരു പ്രതികരണമായിട്ടാണ് അനിലിന്റെ പ്രതികരണം ഞാന്‍ കാണുന്നത്.

ഈ പ്രതികരണത്തിലെ ധ്വനി ഇതാണ്. അത് മുഹമ്മദ് നബിയെ പിന്‍പറ്റാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അദ്ദേഹത്തിന്റെ സ്വാഭാവമായി ഞാന്‍ കണ്ടത് എനിക്ക് പിന്തുടരാന്‍ കഴിയുന്ന കാര്യമല്ല. അതിനാല്‍ എനിക്ക് അതിന് കഴിയില്ല.
ഒരു രാജ്യത്തെ ഭരണകൂടത്തിന് അതിലെ കുറ്റവാളികളെ രാജ്യസുരക്ഷയും സമാധാനവും മുന്‍നിര്‍ത്തി ശിക്ഷിക്കേണ്ടിവരും. അങ്ങനെ ഒരു തീരുമാനം കൈകൊണ്ടാല്‍ അതിന്റെ പേരില്‍ ആരും ആക്ഷേപിക്കപ്പെടാറില്ല. പക്ഷെ നബി ചരിത്രത്തിലെ അത്തരം ഒരു സംഭവം ചൂണ്ടിക്കാട്ടി. അതില്‍നിന്നും തികച്ചും അനുചിതമല്ലാത്ത നിഗമനത്തിലും വിധിതീര്‍പ്പിലും എത്തിച്ചേരുകയാണ് അനില്‍ കൂമാര്‍ .
ഇന്നയിന്ന കുറ്റം കാരണം കഅ്ബ് ബ്നു അഷ്റഫിന് പ്രവാചകന്‍ വധശിക്ഷ വിധിച്ചു എന്ന് പറയുന്നതിന് പകരം, കണ്ടതപ്പടി പകര്‍ത്തുന്ന ഹദീസ് ശൈലി അനുസരിച്ച് ആ സംഭവം വിവരിക്കുകയാണ് ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നത്. അപ്പോള്‍ അവിടെ നടക്കുന്ന സംസാരവും സംഭാഷണവും അത് ആര്‍ക്കെതിരെ ആരുടെ സഹാനുഭൂതി ഇള്ളക്കിവിടും എന്നൊന്നും റിപ്പോര്‍ട്ടര്‍മാരെ അലോസരപ്പെടുത്താറില്ല.

കുറ്റവാളിയെ പിടിക്കാന്‍ പല തന്ത്രങ്ങള്‍ ഉപയോഗിച്ചേക്കാം. പൊതുവെ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്ത ഒരു ശൈലി അതില്‍ സ്വീകരിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്ന ആളെ പോലീസ് പിടിക്കാറുള്ളത് അതേ സ്ത്രീയെ ഉപയോഗിച്ച് ഇന്ന സ്ഥലത്ത് ഹാജറാകാന്‍ ആവശ്യപ്പെട്ടാണ്. ഇതിനെ പോലീസിന്റെ വഞ്ചന എന്ന ബുദ്ധിയുള്ള ആളുകള്‍ പറയാറില്ല. ഇതേ പോലിസിന് തന്നെ മറ്റൊരു ശൈലിയും സ്വീകരിക്കാം. രാത്രി അദ്ദേഹം ഉറങ്ങുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയും കുട്ടികളെയുമൊക്കെ പ്രയാസപ്പെടുത്തി മല്‍പിടുത്തം നടത്തി കീഴടക്കാം. (രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ചിലപ്പോള്‍ അത്തരം പരിപാടിയും നമ്മുടെ പോലീസ് നടത്താറുണ്ട്) നീതിബോധമുള്ള ഒരാളും ഇത് ന്യായീകരിക്കുകയില്ല. ഒരു അര്‍ഥത്തില്‍ നേരത്തെ പറഞ്ഞ വഞ്ചന ഇവിടെ ഇല്ലെങ്കില്‍ പോലും.

സത്യത്തില്‍ ഇത്രമാത്രമല്ലേ ഈ സംഭവത്തിലും നടന്നിട്ടുള്ളൂ. പ്രവാചകത്വത്തിന് ശേഷം നീതിയുടെയും സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും അതുല്യമായ ജീവിതം നയിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരാള്‍ക്ക് ആകെ ലഭിച്ചത് ഈ ഹദീസാണ് എന്ന് വെക്കുക,  അത് ഇപ്രകാരം വക്രീകരിച്ച് മനസ്സിലാക്കാന്‍ മാത്രമേ ദൈവം അദ്ദേഹത്തിന് കഴിവ് നല്‍കിയിട്ടുള്ളുവെങ്കില്‍ പ്രവാചകനെ പിന്തുടരുന്നതിന് അദ്ദേഹത്തിന് ഒഴികഴിവ് പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.


ദൈവം അദ്ദേഹത്തിന് കാര്യം മനസ്സിലാക്കാനുള്ള ഉതവി നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കാനെ ഈ ഘട്ടത്തില്‍ നമുക്ക് കഴിയൂ..

ഇനി അനില്‍കുമാറിന്റെ ചോദ്യത്തിന് ഉത്തരം പറയാം. അതിന് മുമ്പ് കഅ്ബ് ബ്നു അഷ്റഫിനെ വധശിക്ഷാര്‍ഹനാക്കുന്നതിലേക്ക് നയിച്ച കാരണങ്ങളില്‍ ചിലത് പരിശോധിക്കാം. ഫെയ്സ് ബുക്കിലെ ചര്‍ചയില്‍നിന്ന് തുടരുന്നു.
--------------

Ramees Mohamed Odakkal പറഞ്ഞു.

‎Anil Kumar,,, ആദ്യം ആയി കഹ്ബ്‌ ബിന്‍ അഷ്‌റഫ്‌ ആരാണെന്ന് മനസ്സിലാക്കുക. മുസ്ലിമ്കല്‍ക്കെതിരില്‍ ശത്രുക്കലെ യുദ്ധത്തിനു പ്രേരിപ്പിക്കുകയും മുസ്ലിം സ്ത്രീകളെ പറ്റി മോശം ആയി കവിത എഴുതി പ്രചരിപ്പിക്കുകയും ചെയ്ത ആള്‍ .....ഇദ്ദേഹം മദീനയില്‍ ഉള്ള ആള്‍ ആണ്. പ്രവാചകന്‍ അന്ന് മദീനയിലെ ഭരണാധികാരിയും ആണ്. കഹ്ബിന്റെ ഗോത്രം പ്രവാചകനും ആയി സന്ധിയില്‍ ഏര്‍പ്പെട്ടിരുന്ന ജൂത ഗോത്രം ആയിരുന്നു. ബദ്റില്‍ ക്വുറൈശികളുടെ പരാജയവും നേതാക്കള്‍ വധിക്കപ്പെട്ടതും കേട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്: 'ഈ കേള്‍ക്കുന്നത് സത്യമാണോ? ഇവര്‍ അറബികളുടെ നേതാക്കളും രാജാക്കളുമാണല്ലോ. അല്ലാഹുവാണെ! മുഹമ്മദ് ഇത് സാധിച്ചെങ്കില്‍ ഇനി ഭൂമിയുടെ അകമാണ് പുറത്തേക്കാള്‍ ഉത്തമം.''

ബദ്റിലെ സംഭവം ശരിയാണെന്ന് ബോധ്യമായപ്പോള്‍ ഇദ്ദേഹം ശത്രുക്കളെ നബി(സ)ക്കെതിരില്‍ പ്രേരിപ്പിച്ചു. ഇതുകൊണ്ട് തൃപ്തിവരാതെ അദ്ദേഹം മക്കയിലേക്ക് കുതിച്ചു. അവിടെ, ബദ്റില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് അനുശോചനകാവ്യങ്ങളാലപിച്ചുകൊണ്ട് ക്വുറൈശികളെ ഇസ്ലാമിന്നെതിരില്‍ പ്രകോപിതരാക്കിക്കൊണ്ടുവന്നു. ഒരിക്കല്‍ അബൂസുഫ്യാന്‍ ചോദിച്ചു. "ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ ഏതാണ് നിനക്കിഷ്ടം? ഇതില്‍ ഏതാണ് ശരിയായ മാര്‍ഗത്തിലുള്ളത്? "നിങ്ങളത്രെ അവരേക്കാള്‍ സന്മാര്‍ഗികളും ഏറെ ശ്രേഷ്ഠരും'' അവന്‍ പറഞ്ഞു. ഇതിനെക്കുറിച്ചാണ് അല്ലാഹു അവതരിപ്പിച്ചത്.

"വേദത്തില്‍നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ് നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്.'' (4:51)

പിന്നീട് മദീനയിലേക്കുതന്നെ തിരിച്ച കഅബ് തന്റെ മൂര്‍ച്ചയേറിയ നാവുകൊണ്ട് മുസ്ലിംകളെ ഉപദ്രവിക്കാന്‍ തുടങ്ങി. അവരുടെ ഭാര്യമാരെക്കുറിച്ച് ശൃംഗാര കാവ്യങ്ങള്‍ ആലപിച്ചു. ഇതിനു ശേഷം ആണ് നിങ്ങള്‍ പറഞ്ഞ ഹദീസിലെ സംഭവങ്ങള്‍ നടക്കുന്നത്. അതിവിടെ വീണ്ടും വിശദീകരിക്കുന്നില്ല.(ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇബ്നു ഹിശാം 2:51 ,57 ബുഖാരി 1:341 , 425 2:577 അബൂദാവൂദ് 2:42 ,43 സാദുല്‍ മആദ്‌ 2:91 എന്നിവയില്‍ നിന്നെടുത്തതാണ്.)
-----------------

കേവലം ഒരു വധത്തേക്കാള്‍ എത്രയോ ഇരട്ടി കുറ്റകരമായ കാര്യമാണ് കഅ് ബ് ഇവിടെ ചെയ്തത്. ഒരു വ്യവസ്ഥക്കെതിരെ യുദ്ധം ചെയ്യാന്‍ ശത്രുക്കളെ ഇളക്കി വിടുക. ലോകത്ത് ഒരു രാജ്യവ്യവസ്ഥയും ശത്രുക്കളെ അതിന് അനുവദിക്കുകയില്ല. അഥവാ അപ്രകാരം നിരുപാധികം ഇത്തരം കുറ്റങ്ങള്‍ അവഗണിച്ചാല്‍ താമസിയാതെ ഏതൊരു വ്യവസ്ഥയും നാമാവശേഷമാകും. ഏതാനും അധാര്‍മിക വൃത്തിചെയ്യുന്നവര്‍ക്ക് നശിപ്പിക്കാന്‍ നിന്നുകൊടുക്കുക എന്നത് ഒരു വ്യവസ്ഥയുടെ അങ്ങേ അറ്റത്തെ കഴിവില്ലായ്മയാണ്. ഇസ്ലാം ഭദ്രമായതും നീതിയുക്തമായതും യുക്തിപൂര്‍ണവുമായ ധാരണകളിലും തത്വങ്ങളിലുമാണ് അതിന്റെ ഭരണ വ്യവസ്ഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇനി ഇതേ ഹദീസ് മാത്രം മുന്നില്‍ വെച്ച് കഅ്ബ് ബ്നു അഷ്റഫിനെ മനസ്സിലാക്കാന്‍ ശ്രമിക്കുക. തന്റെ കൂട്ടുകാരന്‍ കടം ചോദിച്ചപ്പോള്‍ പണയമായി ആവശ്യപ്പെടുന്നത് സുഹൃത്തിന്റെ ഭാര്യയെ തന്നെയാണ്. ഇല്ലെങ്കില്‍ ആണ്‍മക്കളെ.....!! വധിക്കാന്‍ ചെല്ലുമ്പോള്‍ വ്യഭിചാരത്തിലാണ് പ്രസ്തുത വ്യക്തി. അക്കാലത്ത് ഏതൊരു വ്യക്തിയും ഒരു യോധാവ് കൂടിയായിരിക്കും. വധശിക്ഷ നടപ്പാക്കാന്‍ നിന്നുകൊടുക്കുകയില്ല അത്തരം ആളുകള്‍ . പരമാവധി ആളെക്കൂട്ടി പ്രതിരോധിച്ചുവെന്നും വരാം. അപ്പോള്‍ സംഭവിക്കുക ഒരു കുറ്റവാളിക്ക് പകരം അനേകം പേര്‍ കൊലചെയ്യപ്പെടുക എന്നതായിരിക്കും. ഇതൊക്കെ ഒഴിവാക്കാനാണ് വളരെ തന്ത്രപരമായ ചില നീക്കള്‍ക്കും സംസാരത്തിനും നബി അനുവാദം നല്‍കിയത്. ദ്വയാര്‍ഥമുള്ള പദങ്ങളാണ് അവിടെ പ്രയോഗിക്കുന്നത്. അതുപോലും നബിയോട് അനുവാദം ചോദിച്ചതിന് ശേഷം.

ഇതും ഈ അത്യാധുനിക യുഗത്തില്‍ പലരാജ്യങ്ങളും ക്രിസ്ത്യാനിറ്റിയുടെ നാമത്തില്‍ പോലും തുല്യതയില്ലാത്ത ഭീകര കൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉസാമ ബിന്‍ ലാദനെ പിടിക്കാന്‍ അഫ്ഗാനിസ്ഥാനിലെ എത്ര ലക്ഷം ആളുകളെ കൊല്ലേണ്ടി വന്നുവെന്നും, സദ്ദാം ഹുസൈനെ പിടിക്കാന്‍ എത്ര ഇറാഖികള്‍ക്ക് രക്തം നല്‍കേണ്ടി വന്നുവെന്നും ഓര്‍ക്കുക. ഇതൊക്കെ മുന്നിലിരിക്കെയാണ്. കുറ്റവാളിയെ മാത്രം പിടികൂടി വധശിക്ഷ നടപ്പാക്കിയ ഒരു സംഭവത്തില്‍ അനില്‍കുമാര്‍ എന്ന വ്യക്തിക്ക് മാതൃക ലഭിക്കാതെ പോകുന്നത്. 


പാപമോചനം ലഭിക്കാന്‍ മുഹമ്മദ്‌ നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ്‌ ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില്‍ എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്?



ഇതില്‍ മാതൃക വ്യക്തികള്‍ക്കല്ല ഭരണാധികാരികള്‍ക്കാണ് ഉള്ളത്. ഭരണാധികാരിഎന്ന നിലക്കുള്ള അവരുടെ ചെയ്തികള്‍ വ്യക്തികള്‍ മാതൃകയാക്കാന്‍ ശ്രമിക്കരുത്. ഭരണാധികാരിക്ക് ലഭിക്കുന്ന മാതൃക: വധ ശിക്ഷാര്‍ഹനാകുന്ന വ്യക്തിയെ ശിക്ഷിക്കേണ്ടി വരുമ്പോള്‍ ശിക്ഷ പരമാവധി അദ്ദേഹത്തില്‍മാത്രം പരിമിതമാകുന്ന തന്ത്രങ്ങള്‍ സ്വീകരിക്കണം. അത് വഞ്ചനയായി പരിഗണിക്കുകയില്ല.



വാസ്തവത്തില്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ വിശിഷ്ടമായ മാതൃകയുണ്ടായിരുന്നു; അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ പുലര്‍ത്തുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് (ഖുര്‍ആന്‍ 33:21)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review