എന്തുചെയ്യാം എന്ത് ചര്‍ചചെയ്യാന്‍ ആരംഭിച്ചാലും ഖുര്‍ആനിലെ 'കഴുത്തറുപ്പന്‍' സൂക്തങ്ങളാണ് പലര്‍ക്കും തികട്ടിവരുന്നത്. അതുകൊണ്ട് ഇസ്‌ലാമിലെ ദൈവവീക്ഷണമെന്ന പോസ്റ്റില്‍ ഒരുമാന്യന്‍ മൂന്ന് സൂക്തങ്ങള്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു.
'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.
ഈ നിഗമനത്തിലെത്താന്‍ പ്രസ്തുത സുഹൃത്തിന് പ്രചോദനം നല്‍കിയ സൂക്തങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടാകാം തുടര്‍ ചര്‍ച എന്നുകരുതി. സൂക്തങ്ങളും അവയോട് എനിക്കുള്ള പ്രതികരണവും വായിക്കുക.
വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ. (9:29)
ഖുര്‍ആന്‍ ആവശ്യപ്പെട്ട പ്രകാരം ന്യായമായ കാരണങ്ങളാല്‍ യുദ്ധം ആരംഭിക്കേണ്ടിവരികയാണെങ്കില്‍ ഏത് വരെ യുദ്ധം തുടരണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു സൂക്തമാണിത്. ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചപോലെ മറ്റെല്ലാകാര്യത്തിലുമെന്ന പോലെ യുദ്ധവിഷയത്തിലും ഖുര്‍ആനില്‍ വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുണ്ട്. തുടങ്ങാനുള്ള കാരണം, ആരോട് എങ്ങനെ യുദ്ധം ചെയ്യണം എപ്പോള്‍ അവസാനിപ്പിക്കണം, യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണം എന്നല്ലാം അത് വിശദമാക്കിയിരിക്കുന്നു. പക്ഷെ നമ്മുടെ യുക്തിവാദി സുഹൃത്തുകളുടെ സാധാരണ പതിവ് ഇവയെ സന്ദര്‍ഭം നോക്കാതെ വ്യാഖ്യാനിക്കുക എന്നതാണ്. യുദ്ധസംബന്ധിയായ സൂക്തങ്ങളെല്ലാം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തുപോലും മുസ്്ലികള്‍ അമുസ്ളിംകളായവരോട് പെരുമാറാന്‍ കല്‍പിക്കുന്നതാണ് എന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനടിപ്പെട്ട ഈ സുഹൃത്തിനെപ്പോലുള്ളവര്‍ വിരളമല്ല.
സന്ധിക്ക് സന്നദ്ധമാകുന്ന ശത്രുവിനോട് അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കണമെന്നും പ്രസ്തുത സന്ധിക്ക് വഴങ്ങണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു. കാരണം ശത്രുവിനെ ഉന്‍മൂലനം ചെയ്യുകയോ അവന്റെ കൈവശമുള്ള എന്തിലെങ്കിലും പങ്ക് പറ്റുകയോ തട്ടിപ്പറിക്കുകയോ അല്ല ഇസ്ലാമിലെ യുദ്ധത്തിന്റെ ലക്ഷ്യം. (സൂക്തം 2:193 ല്‍ അക്കാര്യമാണ് പറയുന്നത്. അതിനെകുറിച്ച ചര്‍ചശേഷം വരുന്നു.) ഇപ്രകാരം കീഴടങ്ങുന്നതിന് പക്ഷേ ഒരു വ്യവസ്ഥ ഖുര്‍ആന്‍ നിശ്ചയ്ിച്ചിരിക്കുന്നു. വിനയത്തോടെ ഗവണ്‍മെന്റിന് ജിസ് യ നല്‍കണം എന്നതാണത്. അതോടൊപ്പം വ്യക്തമായ ഒരു ലിഖിത കരാര്‍ ഇസ്ളാമിക ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. മുസ്്ലിംകളോട് സന്ധിചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം കരാറുകള്‍ എഴുതിയിരുന്നു. മുസ്്ലിംപൌരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതായി പ്രവാചകന്‍ നജ്റാനിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ കരാറിലും കാണാന്‍ കഴിയും.
ആ കരാറിന്റെ തുടക്കം ഇപ്രകാരമായിരുന്നു:
'നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമുള്ള അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദ് നബിയുടെ സംരക്ഷണ പത്രമാണ് ഇത് അവരുടെ മൃഗങ്ങള്‍, അവരുടെ മതം, അവരുടെ ഭൂമി, അവരുടെ ധനം, അവരിലെ നാട്ടിലുള്ളവനും നാട്ടിലില്ലാത്തവനും, അവരുടെ ഒട്ടകങ്ങള്‍, അവരുടെ മതചിഹ്നങ്ങള്‍, എല്ലാറ്റിനുമുള്ള സംരക്ഷണ പത്രം. ഏതവസ്ഥയിലാണോ അവയുള്ളത് അതേ അവസ്ഥയില്‍ അവതുടരുന്നതാണ്. അവരുടെ ഏതെങ്കിലും അവകാശമോ ഏതെങ്കിലും ചിഹ്നമോ മാറ്റുകയില്ല..... '
യുദ്ധം ചെയ്യാനുള്ള കല്‍പന വ്യക്തികളോടല്ല. രാഷ്ട്രത്തോടാണ് എന്നത് യുക്തിവാദികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇനി ഒരു പ്രവാചകനും അവതരിക്കുകയില്ല. വന്നാലും അതുകൊണ്ട് പ്രയോജനവുമില്ല. കാരണം നിഷേധിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍. സ്വയം ഹൃദയങ്ങള്‍ക്ക് സീല്‍വെച്ച നിഷേധികള്‍ ഇസ്ളാമിനോടൊപ്പം എക്കാലവുമുണ്ടാകും.
ഓ വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്ത്, നിങ്ങളെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുവിന്‍. അവര്‍ നിങ്ങളില്‍ ശൂരത കാണട്ടെ. അല്ലാഹു ഭക്തന്‍മാരുടെ കൂടെയാണെന്നറിഞ്ഞിരിക്കുവിന്‍.(9:123)
സത്യവിശ്വാസികളോട് തന്റെ അവിശ്വാസിയായ അയല്‍വാസിയോട് എങ്ങനെ പെരുമാറണം എന്നാവശ്യപ്പെടുന്ന സൂക്തമല്ല ഇത്. ഇതിന് രണ്ട് അര്‍ഥം നല്‍കിയിട്ടുണ്ട്. ഒന്ന് സന്ദര്‍ഭം പരിഗണിക്കാതെയുള്ള പൊതുവായ അര്‍ഥം. അതനുസരിച്ച് ഒരു ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അയല്‍ രാഷ്ട്രം യുദ്ധത്തിന് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത പ്രസ്തുത ഇസ്ലാമിക രാഷ്ട്രത്തിലെ വിശ്വാസികളുടെ ബാധ്യതയാണ് എന്നതാണ്. ഇനി പശ്ചാതലം വെച്ച് ചിന്തിച്ചാല്‍. അതിന് ലഭിക്കുന്ന അര്‍ഥം ഇപ്രകാരമാണ്. സത്യനിഷേധികള്‍ (കുഫാര്‍) എന്നതുകൊണ്ട് ഇവിട ഉദ്ദേശിക്കുന്നത് നിഷേധം വ്യക്തമായി പ്രകടിപ്പിച്ച സത്യവിശ്വാസികളായി അതുവരെ അഭിനയിച്ചു നടന്ന കപടവിശ്വാസികളെയാണ്. ഉഹദ് യുദ്ധത്തിലും അഹ്സാബ് യുദ്ധത്തിലുമൊക്കെ അവര്‍ സ്വീകരിച്ച ഇസ്്ലാമിനോടുള്ള ശത്രുതാപരമായ നിലപാട് മുമ്പ് മറ്റൊരു ബ്ളോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുറമെ മുസ്ലിംകളെന്ന് നടിക്കുന്നവരോട് യുദ്ധം ചെയ്യുന്നതിനെപ്പറ്റി സ്വാഭാവികമായും മുസ്ലിംകള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. യുദ്ധസന്ദര്‍ഭത്തില്‍ അവര്‍ ആനിലക്ക് ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയാണിവിടെ. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടേ. എന്ന വാചകവും അതിന് വേണ്ടിയാണ്. എന്നാല്‍ ഈ കാര്‍ക്കശ്യം പരിധിവിടരുത് എന്നോര്‍മിപ്പിക്കുന്നു തുടര്‍വാക്ക്യം. അഥവാ അവരോടുള്ള പെരുമാറ്റത്തില്‍ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും അതിരുകള്‍ ലംഘിക്കരുതെന്നും, എല്ലാ നടപടികളിലും അല്ലാഹുവിന്റെ നിയനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഈ സൂക്തം ഉദ്ധരിച്ച് ഓരോമുസ്്ലിമിനോടും അവിശ്വാസിയായ തന്റെ അയല്‍വാസിയെ വധിക്കാനാണ് ഖുര്‍ആന്‍ അവശ്യപ്പെടുന്നത് എന്ന് പച്ചകള്ളം തട്ടിവിട്ട ചിലപേജുകള്‍ എടുത്ത് ചേര്‍ത്ത് തന്റെ അനുയായികളെ ബോധവല്‍ക്കരിച്ചിരിക്കുന്നു സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥ പ്രകാശം എന്നതന്റെ പുസ്തകത്തിലൂടെ. ഇപ്രകാരം തെറ്റിദ്ധരിച്ചതുകൊണ്ടാണ് മി. രാജന്‍ ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് മറ്റുവിശ്വാസികളോട് സൌഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല പറഞ്ഞ്ത്.
ചരിത്രത്തില്‍ നിന്ന്: ഒരു ജൂതന്‍ തന്റെ വീട് വില്‍പന നടത്തിയപ്പോള്‍ നാട്ടിലുള്ളതിന്റെ ഇരട്ടി വിലപറഞ്ഞു. കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞത് എന്റെ അയല്‍വാസി ഒരു മുസ്ലിമാണ് എന്നായിരുന്നു.
ഫിത്നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)
സ്വയം കീഴടങ്ങാന്‍ സന്നദ്ധരാകാതെ യുദ്ധം തുടരുന്ന നിഷേധികളോടുള്ള സമീപനം എന്തായിരിക്കണം, എപ്പോള്‍ നിര്‍ത്തണം, അവസാനത്തെ പടയാളിയും മരിച്ചുതീരുന്നത് വരെയോ അതോ അതിന് മുമ്പ് അവസാനിപ്പിക്കാവുന്ന വല്ല ഘട്ടവുമുണ്ടോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്ന സൂക്തമാണിത്. ഇസ്ലാം എന്തിനാണ് യുദ്ധം ചെയ്യുന്നതെന്ന ഉത്തരവും ഈ കൊച്ചു സൂക്തത്തിലുണ്ട്. ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് ആയിതീരുകയും ചെയ്യുക എന്നതാണ് ഇസ്്ലാമിന്റെ യുദ്ധലക്ഷ്യം. ഇതില്‍ ദീനെന്നാല്‍ ഇസ്ലാം മതവും ഫിത്നയെന്നാല്‍ മറ്റുമതങ്ങളാണെന്നും ധരിക്കുന്നത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയതലവുമായും ഇസ്ലാമിക ചരിത്രവുമായും യോജിക്കുകയില്ല. ഈ സൂക്തത്തിന്റെ ആശയം വ്യക്തമാകാന്‍ ഈ രണ്ട് പദങ്ങളുടെ ശരിയായ വിവക്ഷ അറിഞ്ഞിരിക്കണം. കുഴപ്പം, പീഢനം, പരീക്ഷണം എന്നോക്കെ മലയാളത്തില്‍ വാക്കര്‍ഥം പറയാമെങ്കിലും ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ഈ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട വ്യഖ്യാനം ഇങ്ങനെയാണ്:
1. ഫിത്ന എന്ന വാക്ക്, ഇംഗ്ളീഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക.
2. സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് ഫിത്ന.
ഇത് മൌദൂദിയുടെ വ്യാഖ്യാനമാണ്. ഈ രണ്ട് വ്യാഖ്യാനങ്ങളോട് യോജിച്ച് വരുന്ന ഇതരവ്യാഖ്യാനങ്ങളുമാകാം ഇതില്‍ രണ്ടും ആശയത്തില്‍ വലിയ വ്യത്യാസമില്ല. ഇസ്ലാമിനെതിരെ രംഗത്തുവന്ന സംഘങ്ങളായാലും രാജ്യങ്ങളായാലും (അറബി പ്രദേശങ്ങളില്‍ അന്യായമായി കടന്നാക്രമിച്ച് മര്‍ദ്ദകഭരണം നടത്തിയ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍) അവര്‍ ഈ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു എന്ന് കാണാം. ഇത്തരം ഏകാധിപത്യസ്വേഛാധിപത്യമര്‍ദ്ദക സംഗങ്ങളുമായി യുദ്ധം അവസാനിപ്പിക്കേണ്ടത് അവരുടെ ഇത്തരം മനോഭാവം നിലനില്‍ക്കുന്ന അവസ്ഥമാറി (ഫിത്നയുടെ സ്ഥാനത്ത്) ഇക്കാര്യത്തില്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുമ്പോഴാണ്. എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്‍മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല. ദീന്‍ എന്നതിന് നിയമം/വ്യവസ്ഥ എന്ന വ്യാഖ്യാനമാണ് ഇവിടെ ശരിയാവുക. മൌദൂദി ദീനിന് നല്‍കുന്ന പൂര്‍ണമായ അര്‍ഥം മനസ്സിലാക്കത്തവര്‍ക്ക് അദ്ദേഹം പറയുന്നതിന്റെ ശരിയായ വിവക്ഷ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിടും.
'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും(നിഷേധത്തില്‍ നിന്നും) ശിര്‍ക്കില്‍നിന്നും (ബഹുദൈവത്വത്തില്‍നിന്നും) വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'
"അവര്‍ വിരമിക്കുന്നുവെങ്കിലോ, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം ഹിതകരമല്ല'' എന്നു പറഞ്ഞതില്‍ ഒരു സൂചനയുണ്ട്: അസത്യവ്യവസ്ഥയുടെ സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിതമായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കപ്പെടുന്നതാണ്. പക്ഷേ, സത്യമാര്‍ഗം തടയാനായി തങ്ങളുടെ അധികാര കാലത്ത് അതിര്‍കവിഞ്ഞ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാവുന്നതാണ്. സത്യവിശ്വാസികള്‍ക്ക് തികച്ചും അതിന്നവകാശമുണ്ട്. എന്നാല്‍, കൂടുതല്‍ അനുയോജ്യമായത് മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമവലംബിക്കുകയും വിജയത്തിന്നു ശേഷം അക്രമികളോട് പ്രതികാരം കാണിക്കാതിരിക്കുകയും തന്നെയാണ്. പക്ഷേ, ആരുടെ കുറ്റങ്ങളുടെ പട്ടിക വളരെയധികം കറുത്തിരുണ്ടതാണോ അവര്‍ക്കു ശിക്ഷ നല്‍കുന്നതു തികച്ചും അനുവദനീയം തന്നെ. ഈ അനുവാദത്തെ നബി(സ) തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്-തിരുമേനിയേക്കാള്‍ കൂടുതല്‍ മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം അവലംബിക്കുന്നവര്‍ ആരാണ് - ബദ്ര്‍യുദ്ധത്തടവുകാരില്‍ ഉഖ്ബത്തുബ്നു അബീമുഐത്ത്, നസ്റുബ്നു ഹാരിസ് എന്നിവരെ വധിച്ചതും, മക്കാവിജയത്തിനു ശേഷം പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിന്നൊഴിവാക്കിയ പതിനേഴു പേരില്‍ നാലുപേര്‍ക്ക് മരണശിക്ഷ നല്‍കിയതും ഇതേ അനുവാദം ഉപയോഗിച്ചായിരുന്നു.'
ഇതൊക്കെ മതം അടിച്ചേല്‍പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും