2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഖുര്‍ആനില്‍ വിദ്വേഷം വമിപ്പിക്കുന്ന സൂക്തങ്ങളോ ?

ഖുര്‍ആനിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഏതാനും സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിമര്‍ശകരെ സംബന്ധിച്ചിടത്തോളം ഇത്തരം സൂക്തങ്ങളുടെ യഥാര്‍ഥ വിവക്ഷയെന്തെന്ന് അന്വേഷിച്ച് കണ്ടെത്തുന്നതില്‍ ഒരു താല്‍പര്യവും ഉണ്ടാവണം എന്നില്ല. എങ്കിലും സത്യം സത്യമായി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഈ സൂക്തങ്ങള്‍ എങ്ങനെയാണ് ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍  മനസ്സിലാക്കിവെക്കുന്നത് നല്ലതായിരിക്കും. ഒന്നുമില്ലെങ്കിലും ഒരുവിഭാഗത്തെ അകാരണമായി ഭയന്നുകഴിയാതിരിക്കാനെങ്കിലും അത് സഹായിക്കും. ആദ്യ സൂക്തം അഞ്ചാം അധ്യായത്തിലെ 33 ാമത്തെ സൂക്തം. അതിന്റെ അപ്പുറവും ഇപ്പുറവുമുള്ള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അധികം വിശദീകരിക്കാതെ കാര്യം മനസ്സിലാകും. 
കൊലപാതകവും ഭൂമിയില്‍ നാശം വിതക്കുന്നതും ഇസ്ലാം വളരെ ഗൗരവത്തിലാണ് കാണുന്നത്. സമാധാനത്തിന് ഭംഗം വരുത്തുന്നുവെന്നതിനാല്‍ എല്ലാ തരും കൊലപാതകങ്ങളും കഠിനമായി വിലക്കിയിരിക്കുന്നു. എന്നാല്‍ ആദ്യം നടന്ന കൊലപാതകം ആദമിന്റെ മക്കള്‍ തമ്മിലായിരുന്നു. ഇതേ കഥ പറഞ്ഞശേഷം. അക്രമിയായ ആദംപുത്രന്‍ പ്രകടിപ്പിച്ച അതേ ദുര്‍ഗുണങ്ങളുടെ ലക്ഷണം ഇസ്രാഈല്‍ പുത്രന്മാരിലും കണ്ടതിനാല്‍ കൊലപാതകത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെന്ന് അല്ലാഹു അവരെ കഠിനമായി താക്കീതുചെയ്യുകയും തന്റെ ഉത്തരവുകളില്‍ പ്രകൃതവാക്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. )
 
(32) ഇക്കാരണത്താല്‍, ഇസ്രാഈല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: 'ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍തന്നെയാകുന്നു എന്നതത്രെ വാസ്തവം.
(33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന് .

ഇതിന്റെ അവതരണപശ്ചാതലമോ ഇറങ്ങാനുള്ള കാരണമോ പഠനവിധേയമാക്കിയില്ലെങ്കില്‍പോലും ഈ സൂക്തങ്ങള്‍ ആക്ഷേപാര്‍ഹമായി യഥാര്‍ഥത്തില്‍ തോന്നേണ്ടതില്ല. കാരണം യുദ്ധസന്നദ്ധരായി വരുന്നവരെ എങ്ങനെ വധിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഇവിടെ പറയുന്ന ശിക്ഷ അല്‍പം കടുത്തതാണ് എന്നത് ശരിയാണ്. അതിനുള്ള കാരണമന്വേഷിക്കുമ്പോള്‍ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകാണുന്നുണ്ട്. എല്ലാറ്റിലും പൊതുവായി ഉള്ളത്. നബിയുമായി സമാധാനസന്ധിയിലായിരുന്നവര്‍ മുസ്ലിം യാത്രാസംഘത്തെ ക്രൂരമായി കൊല്ലുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ്.  രാജ്യത്തുനിന്ന് ചില അക്രമങ്ങളെ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാനടപടികളിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് നാട്ടിലൂടെ നിര്‍ഭയമായി ആര്‍ക്കും  സഞ്ചരിക്കാനുള്ള അവസ്ഥ കൊണ്ടുവരുന്നതിനാണ് പ്രവാചകനും ഭരണാധികാരിയുമായ മുഹമ്മദ് നബിയോട് ഈ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആവശ്യപ്പെടുന്നത്.

രാജ്യത്തോട് യുദ്ധം ചെയ്യേണ്ടതില്ല. ചെയ്യാനിടയുണ്ടെന്ന് തോന്നുന്നവരെ പോലും ക്രൂരമായ പീഢനത്തിന് വിധേയമാക്കുന്ന  ലോക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തികഞ്ഞ അക്രമവും കുഴപ്പവും അനുവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള ഒരു നടപടിയെ ഇസ്ലാമിക വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇസ്ലാമിക രാഷ്ട്രത്തില്‍ ഏത് കുറ്റം ചെയ്താലും ഇതൊക്കെയും ഒരു വ്യക്തിയില്‍ പ്രയോഗിക്കണമെന്ന് ഈ സൂക്തത്തിന് ആരും അര്‍ഥം നല്‍കിയിട്ടില്ല. കുറ്റത്തിന്റെയും നാശത്തിന്റെയും ഗൗരവം പരിഗണിച്ച് ഇതില്‍ യുക്തം പോലെ നടപടികള്‍ കൈകൊള്ളാമെന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ഇതെഴുതുന്ന ദിവസം പോലും വളരെ നിസ്സാരമായി ഒരു ചെയ്തിക്ക് രണ്ട്പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ലോകത്ത് മറ്റെവിടെനിന്നും കേള്‍ക്കാത്തവിധം ഇത് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം ഒരു കേസിന് ആദ്യഘട്ടത്തില്‍ തന്നെ കര്‍ക്കശമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പിന്നീട് ഇങ്ങനെ ഒരു കൊലപാതകം നടക്കുമായിരുന്നില്ല. അക്രമികളെ ശിക്ഷിക്കുമ്പോള്‍ ഒരു കേടാണ് നാട്ടില്‍നിന്ന് നീങ്ങിപ്പോകുന്നത്. എന്നാല്‍ അവരെ സംരക്ഷിക്കുമ്പോള്‍ അനേകം നിരപരാധികളാണ് പിന്നീട് അവരാല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ കുറ്റകൃത്യം ചെയ്താല്‍പോലും പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാതപിച്ചാല്‍ പിന്നീട് ഇവിടെ പറഞ്ഞതുപോലെ ക്രൂരമായ ശിക്ഷ അവരുടെ കാര്യത്തില്‍ നടപ്പാക്കരുത് എന്ന സൂചനയാണ് പ്രസ്തുത സൂക്തത്തിന് തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് ഇസ്ലാമിന്റെ കാരുണ്യം നാം കാണുന്നത്. ഒരു പക്ഷെ ലോകത്ത് ഒരു വ്യവസ്ഥയും ഇത്തരമൊരു ഇളവ് പശ്ചാതപിക്കുന്നവരോട് പുലര്‍ത്തും എന്ന് തോന്നുന്നില്ല.

അടുത്ത സൂക്തം അതേ അധ്യായം(5) സൂക്തം 51

(51) അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം മിത്രങ്ങളാകുന്നു. ഇനി നിങ്ങളിലൊരുവന്‍ അവരെ മിത്രമാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവനായിത്തന്നെ കണക്കാക്കപ്പെടും. നിശ്ചയം, അക്രമികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നിഷേധിക്കുന്നു.

(52-53) കാപട്യത്തിന്റെ ദീനംപിടിച്ച മനസ്സുള്ളവര്‍ തങ്ങളില്‍ത്തന്നെ വെപ്രാളപ്പെടുന്നതായി നിനക്കു കാണാം. അവര്‍ പറയുന്നു: 'നമ്മെ വല്ല വിപത്തും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു.' എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കുകയോ മറ്റുവല്ല നടപടിയും സ്വീകരിക്കുകയോ ചെയ്‌തെന്നുവരാം. അപ്പോള്‍ തങ്ങള്‍ മനസ്സില്‍ മറച്ചുവെച്ചിരുന്ന കാപട്യത്തെച്ചൊല്ലി ഇവര്‍ ദുഃഖിതരാകും. അന്നേരം വിശ്വാസികള്‍ പറയും: 'ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തുപറഞ്ഞ ആ ആളുകള്‍തന്നെയോ ഇവര്‍?! ഇവരുടെ കര്‍മങ്ങളൊക്കെയും പാഴിലായിപ്പോയി. അങ്ങനെ ഇവര്‍ വിഷണ്ണരും പരാജിതരുമായിത്തീര്‍ന്നു  .

(54) അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു.
 (55-56) അല്ലാഹുവും അവന്റെ ദൂതനുമാകുന്നു യഥാര്‍ഥത്തില്‍ നിങ്ങളുടെ മിത്രം; പിന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും അല്ലാഹുവിന്റെ മുമ്പില്‍ നമിക്കുകയും ചെയ്യുന്ന വിശ്വാസികളും. അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവര്‍ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയിക്കുന്നവര്‍ എന്ന്.

(57-60) അല്ലയോ സത്യവിശ്വാസികളേ, നേരത്തേ വേദം ലഭിച്ചവരില്‍ നിങ്ങളുടെ മതത്തെ കളിയും തമാശയുമാക്കിയവരെയും മറ്റു നിഷേധികളെയും സഖാക്കളും സുഹൃത്തുക്കളുമായി വരിക്കാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ നമസ്‌കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു. അവരോടു ചോദിക്കുക: 'ഓ വേദക്കാരേ, അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിച്ചുകിട്ടിയതും ഞങ്ങള്‍ക്കുമുമ്പ് അവതരിച്ചതുമായ മതപ്രമാണങ്ങളിലും വിശ്വസിക്കുന്നുവെന്നതും നിങ്ങളിലധികമാളുകളും ധിക്കാരികളാണ് എന്നതുമല്ലാതെ, നിങ്ങള്‍ക്ക് ഞങ്ങളോട് വിരോധത്തിന് മറ്റുവല്ല കാരണവുമുണ്ടോ?' വീണ്ടും ചോദിക്കുക: 'നിങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നവരെക്കാള്‍, അല്ലാഹുവിങ്കല്‍ ദുഷിച്ച കര്‍മഫലത്തിനിരയാകുന്നവരാരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ?' ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ .



വിമര്‍ശകര്‍ ഇടക്ക് നിന്ന് എടുത്ത് വെറുപ്പ് പരത്താന്‍ ഉദ്ദേശിക്കുന്ന സൂക്തത്തിന് ശേഷം വരുന്ന ഏതാനും സൂക്തങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ തന്നെ ഏതാളുകളോടാണ് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാകും. കേവലം ജൂതനോ കൃസ്ത്യാനിയോ ആയി എന്നതുകൊണ്ടാണ് മുസ്ലിംകള്‍ക്ക് അവരോടുള്ള അടുപ്പവും ചങ്ങാത്തവും വിലക്കിയത് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ് ഇസ്ലാം വിമര്‍ശകരുടെ ഉദ്ദേശ്യം. എന്നാല്‍ അത്തരക്കാരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് എന്ന് സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകും. വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെ വ്യാഖ്യാനിക്കേണ്ടത് സാധ്യമെങ്കില്‍ കുര്‍ആന്‍ സുക്തങ്ങള്‍ വെച്ചുകൊണ്ടുതന്നെയാണ് ആ നിലക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയ ജൂത-ക്രൈസ്തവര്‍ 57 മുതല്‍ 60 വരെ പരാമര്‍ശിക്കപ്പെട്ടവരാണ് എന്ന് വ്യക്തമാകും. അല്ലാത്തവരോട് മാന്യമായി പെരുമാറണം എന്ന് മാത്രമല്ല. അവര്‍ക്ക് പുണ്യം ചെയ്തുകൊടുക്കണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത് അക്കാര്യം ഈ ബ്ലോഗില്‍ തന്നെ വിശദമായി പറഞ്ഞതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. 

സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

(തുടരും)


2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ടോ ?

'ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടേടത്ത് വെച്ച് കൊന്നുകളയുക.' എന്നൊരു കല്‍പന മുസ്ലിംകളോടായി ഖുര്‍ആനിലുണ്ടോ ?. ഉണ്ടെങ്കില്‍ ഈ കല്‍പന നടപ്പാക്കുന്നതില്‍ എന്തുകൊണ്ടാണ് മുസ്ലിം ഭരണാധികാരികളും മുസ്ലിം ബഹുജനങ്ങളും വിമുഖത കാണിക്കുന്നത് ? അവര്‍ ദൈവത്തെയല്ലാതെ ആരെയങ്കിലും ഭയപ്പെടുന്നതുകൊണ്ടാണോ ?. ഇങ്ങനെ ആളുകളെ ഭയന്നു ഖുര്‍ആനിന്റെ കല്‍പനകളില്‍നിന്ന് മാറിനില്‍ക്കുന്നവരാണോ മുസ്ലിംകള്‍ ?. കുറച്ചുപേര്‍ അങ്ങനെയൊക്കെ ഉണ്ടാകാമെങ്കിലും മുഴുവനാളുകളും അത്തരക്കാരാവുമോ?. ദൈവത്തെ മാത്രം ഭയപ്പെടുന്നുവെന്നത് ഒരു മഹത്വമായി പറയുന്നവര്‍ ഇങ്ങനെ ചില കല്‍പനങ്ങള്‍ അനുസരിക്കുകയും ചിലത് പാടെ അവഗണിക്കുകയും ചെയ്യുന്നുവെന്നത് വൈരുദ്ധ്യമല്ലേ ?.

യുക്തിവാദികളെന്ന് പറയുന്നവരും, അവരുടെ ഗ്രൂപ്പുകളില്‍ ചേകേറിയ ഫാസിസ്റ്റ് ചിന്താഗതിക്കാരും ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു സൂക്തമാണ് അത് എന്നകാര്യത്തില്‍ സംശയമില്ല. എത്ര വ്യാപകമായി പ്രചരിപ്പിച്ചാലും അതോടൊപ്പം മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാത്തിടത്തോളം മറ്റൊരു വിശദീകരണവും ഇല്ലാതെ തന്നെ ഈ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ് എന്ന് അത് സ്വയം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ സൂക്തം മുസ്ലികളോടുള്ള പൊതുവായ അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതിനര്‍ഥം. 99.99 ശതമാനം മുസ്ലിംകളും ഖുര്‍ആനില്‍ നിര്‍ബന്ധപൂര്‍വ്വം അവരോട് കല്‍പിച്ചതുപോലും അവര്‍ നിര്‍വഹിക്കുന്നില്ല എന്നാണ്. എങ്കില്‍ ഖുര്‍ആനിലെ ഇത്തരം സൂക്തം പറഞ്ഞുകൊണ്ട് ഇതരമതസ്ഥരുടെ ഇടയില്‍ ഭീതിവിതക്കുന്നതിലും യാതൊരു കാര്യവുമില്ല. ഭഗവത്ഗീതയിലുള്ളതോ മറ്റു വേദങ്ങളിലുള്ളതോ ആയ കല്‍പനകളും സൂക്തങ്ങളും വെച്ച് ആരും ആരെയും പേടിപ്പിക്കാത്തതുപോലെ ഇക്കാര്യവും അവഗണിക്കാവുന്നതേയുള്ളൂ.

എന്നാല്‍ മുസ്ലിംകള്‍ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്തവരാണ് എന്നത് വാദത്തിന് വേണ്ടിപോലും ആരും സ്വീകരിക്കുകയില്ല. അതിന്റെ കടുത്ത ശത്രുക്കള്‍ക്ക് പോലും വാദമുള്ളത്. അവര്‍ പഴയ പുത്തകത്തിലുള്ളത് അതുപോലെ ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. അപ്പോള്‍ പിന്നെ ഈ കല്‍പന. അതെ അതേക്കുറിച്ച് തന്നെയാണ് പറയാനുദ്ദേശിക്കുന്നത്. അതിന് മുമ്പ് ആരാണ് മുസ്ലിം എന്നതിന് നല്‍കപ്പെടുന്ന മറുപടി എന്തെന്ന് നോക്കാം. വിശുദ്ധഖുര്‍ആനും അതിന്റെ വിശദീകരണമായി വന്ന പ്രവാചക ചര്യയും മനസ്സാവാചാകര്‍മണാ അംഗീകരിക്കുന്നവനെയാണ് മുസ്ലിം എന്ന് പറയുക. മനസുകൊണ്ട് അംഗീകരിച്ച് വാക്കിലോ കര്‍മത്തിലോ അത് കൊണ്ടുവരാത്തവന്‍ ഇസ്ലാമിന്റെ ഭാഷയില്‍ കുറ്റവാളിയാണ്. ഇനി മനസുകൊണ്ടംഗീകരിക്കാതെ വാക്കിലോ പ്രവര്‍ത്തനത്തിലോ അത് ചെയ്യുന്നുവെങ്കില്‍ അവന്‍ കപടനാണ്.

അതുകൊണ്ട് മുസ്ലികളെല്ലാരും കപടന്മാരാണ് എന്ന് അംഗീകരിക്കുന്നിനേക്കാള്‍ യുക്തിസഹമായിട്ടുള്ളത്. അങ്ങനെ ഒരു കല്‍പന അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടില്ല എന്ന് അംഗീകരിക്കലാണ്. അപ്പോള്‍ പിന്നെ ആരോടാണ് എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കേണ്ടിവരും. എപ്പോള്‍ ആരോട് പറഞ്ഞാലും അത് അക്രമമല്ലേ എന്ന് ചോദിക്കുകയും ചെയ്യാം. ഈ ചോദ്യം പ്രസക്തമായി തോന്നുന്നതുകൊണ്ടു മാത്രമാണ് ഇനിനോട് മറുപടി പറയാന്‍ നില്‍ക്കുന്നത്. ഖുര്‍ആനിലെ ഏതൊരു സൂക്തവും പരിഗണിക്കപ്പെടുന്നത് അതിന്റെ സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ചുതന്നെയാണ്. അത് ഈ വിഷയത്തില്‍ മാത്രമല്ല. അതുകൊണ്ട് ഈ സൂക്തം എവിടെയാണ് ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചത് എന്നും എങ്ങനെയാണ് അത് മുസ്ലിം ലോകം മനസ്സിലാക്കുന്നത് എന്നും ഗ്രഹിച്ചിരിക്കുന്നത്, പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും. ഒരു ഭീമാബദ്ധം മനസ്സില്‍ കൊണ്ടുനടന്ന് ഭീതിയോടെ ഒരു സമൂഹത്തെ സമീപിച്ച് സ്വയം ചെറുതാകാനും മാനസിക പ്രയാസത്തിലകപ്പെടാതിരിക്കാനും അതാവശ്യമാണ്.

ഈ സൂക്തങ്ങള്‍ അവതരിക്കുന്നത് നബിയും അനുചരന്‍മാരും മദീനയിലേക്ക് പാലായനം ചെയ്തതിന്റെ ഒമ്പതാം വര്‍ഷത്തിലാണ്. നബിയുടെ ജീവിതത്തിലെ അവസാനത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ തൊട്ടുമുമ്പ്. അതുവരെ മദീനക്കാരുമായും മറ്റും ഉണ്ടായിരുന്ന കരാര്‍ പല സന്ദര്‍ഭങ്ങളിലായി കരാറിലേര്‍പ്പെട്ട കക്ഷികള്‍ തന്നെ ലംഘിച്ചപ്പോള്‍ സ്വാഭാവികമായും അവര്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ യുദ്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എറെക്കുറെ എല്ലാവരും കരാറുകള്‍ രഹസ്യമായി ലംഘിക്കുകയും ഇസ്ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ഗൂഢാലോചനയിലേര്‍പ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ്. ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇതിലൂടെ ഗൂഢാലോചന നടത്തിയവരുടെ തന്ത്രം പാഴായി. ഒരു വിഭാഗവുമായി കരാര്‍ നിലനില്‍ക്കുമ്പോള്‍ അതിനെതിരെ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദമില്ല. അതുകൊണ്ട് ആദ്യം ചെയ്യുന്നത്. ഇനി നമുക്കിടയില്‍ കറാറില്ലെന്ന് പ്രഖ്യാപനമാണ്. എന്നാല്‍ അത് പ്രഖ്യാപിച്ച ഉടനെ അവരെ കടന്നാക്രമിച്ച് ഇല്ലായ്മ ചെയ്യുക എന്നതും ഇസ്ലാമിന്റെ നീതിക്ക് നിരക്കുന്നതല്ല. അവര്‍ക്ക് യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ നല്‍കുകയും അതിന് വേണ്ടത്ര സമയം നല്‍കുകയും ചെയ്യും. ഇതൊന്നും മുസ്ലിംകളുടെ ഏതാനും സംഗങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കുന്ന കല്‍പനയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥിതിയോടുള്ള കല്‍പനയാണ്. ആ നിലക്ക് തന്നെയാണ് ഇതില്‍ പറഞ്ഞപോലെ ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഒരുങ്ങി ഒരു മുസ്ലിമും പുറപ്പെടാത്തത്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥിതി വന്നാല്‍ അങ്ങനെ ചെയ്യില്ലേ എന്ന ചോദ്യത്തിനും കാര്യമില്ല. ഇസ്ലാമിക വ്യവസ്ഥിതി ഇതര മതവിശ്വാസികളെ അവരുടെ ആരാധനാസ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കും എന്നതിന്റെ തെളിവാണ് അവര്‍ക്ക് ഇടയില്‍ 9 വര്‍ഷം നിലനിന്ന് യുദ്ധമില്ലാകരാര്‍. ഒരു ഭരണം ഇസ്ലാമിക ഭരണമാകണമെങ്കില്‍ അവിടെ മുസ്ലിമല്ലാത്ത ഒരാളും ഉണ്ടാവരുതെന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയായാല്‍ ഈ സൂക്തത്തില്‍ കാണുന്നത് പോലെ ബഹുദൈവാരാധകരെ വധിക്കും എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ ഇല്ല എന്നതിന് ഈ സൂക്തം തന്നെ തെളിവ്. മറിച്ച് ആ ഭരണത്തിനെതിരെ സായുധാക്രമണം നടക്കുമ്പോള്‍ മാത്രമാണ് അവരോട് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഖുര്‍ആനില്‍ പ്രസ്തുത  ഭാഗം  ഉള്‍കൊള്ളുന്ന സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ വിമര്‍ശകരുടെ വാദം കെട്ടിച്ചമച്ചതാണ് എന്ന് മനസ്സിലാകും.

(1-2)  നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടായിരുന്ന ബഹുദൈവവിശ്വാസികളോട്, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വമൊഴിഞ്ഞുകൊണ്ടുള്ള വിളംബരമാണിത്. ഇനി നിങ്ങള്‍ രാജ്യത്ത് നാലുമാസം ഇഷ്ടാനുസാരം സഞ്ചരിച്ചുകൊള്ളുക. അറിഞ്ഞുകൊള്ളുക: നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു.

(3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ള പൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്  .

(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ (ഹറമിലോ പുറത്തോ) എവിടെക്കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന്ന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈവിധം പ്രവര്‍ത്തിക്കേണ്ടത്‍.

(7-12) (കരാര്‍ ലംഘകരായ) ഈ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? --മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ചെയ്തവരോടൊഴിച്ച്. അവര്‍ നിങ്ങളോട് നേരാംവണ്ണം വര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അവരോടും നേരാംവണ്ണം വര്‍ത്തിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അല്ലാഹു സൂക്ഷ്മതയുള്ളവരെ സ്‌നേഹിക്കുന്നു. എന്നാല്‍, അവരല്ലാത്ത മറ്റു ബഹുദൈവവിശ്വാസികളോട് വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെയാണ്; നിങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ കരാറുകളുടെ ഉത്തരവാദിത്വമോ ഒന്നുംതന്നെ അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ? അധരങ്ങള്‍കൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അവരുടെ ഹൃദയങ്ങള്‍ വിസമ്മതിക്കുകയാണ്. അവരിലധിക ജനവും അധര്‍മകാരികളാകുന്നു. അവര്‍ തുച്ഛവില വാങ്ങി ദൈവികസൂക്തങ്ങള്‍ വിറ്റിരിക്കുന്നു. എന്നിട്ട് ദൈവികസരണിയില്‍ മാര്‍ഗതടസ്സമായി നിലകൊണ്ടു. എന്തുമാത്രം ദുഷ്ടമായ പ്രവൃത്തിയാണവര്‍ ചെയ്തുകൊണ്ടിരുന്നത്! വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഈ ജനം പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ദീനീസഹോദരങ്ങളാകുന്നു. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി നാം നമ്മുടെ വിധികള്‍ വിവരിച്ചുകൊടുക്കുന്നു. അവര്‍ സന്ധിചെയ്ത ശേഷം സ്വന്തം പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതിലേര്‍പ്പെടുകയും തന്നെയാണെങ്കില്‍, സത്യനിഷേധത്തിന്റെ ആ മൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല. (യുദ്ധനടപടികൊണ്ടെങ്കിലും) അവര്‍ വിരമിച്ചെങ്കിലോ .
(13-16) പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍. അവരോട് യുദ്ധം ചെയ്യുവിന്‍. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുന്നതും നിന്ദിതരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു തുണയേകുന്നതും വിശ്വാസികളായ സമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നതും അവരുടെ ഹൃദയങ്ങളിലെ രോഷം ശമിപ്പിക്കുന്നതുമാകുന്നു. അതോടൊപ്പം അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്കു പശ്ചാത്തപിക്കാന്‍ ഉതവി നല്‍കുക കൂടി ചെയ്യുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.നിങ്ങള്‍ വെറുതെ വിട്ടയക്കപ്പെടുമെന്നു ധരിച്ചുവെച്ചിരിക്കുകയാണോ, ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയുമല്ലാതെ മറ്റാരെയും ആത്മമിത്രമായി സ്വീകരിക്കാത്തവരും ആരെന്ന് അല്ലാഹു ഇനിയും കണ്ടറിഞ്ഞിട്ടില്ലെന്നിരിക്കെ? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുര്‍ആന്‍, അധ്യായം : 9 തൗബ)

ഈ സൂക്തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഇത് മുഹമ്മദ് നബി അദ്ദേഹത്തിന് തന്നെ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് എന്നാണോ മനസ്സിലാക്കാനാവുക. അതല്ല അദ്ദേഹം അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളില്‍നിന്ന് സ്വീകരിക്കുന്ന നിര്‍ദ്ദേശങ്ങളായിട്ടാണോ മനസ്സിലാവുക എന്ന് ചിന്തിക്കുക.

ഈ സൂക്തങ്ങള്‍ യാതൊരു വിശദീകരണവും ഇല്ലാതെ വായിച്ചാല്‍ തന്നെ ഇത് ഇവിടെ പ്രചരിപ്പിക്കുന്നത് പോലെ മുസ്ലിം വ്യക്തികളോടോ സമൂഹത്തോടെ ഇസ്ലാമിക ഭരണാധികാരികളോടോ ഉള്ള കല്‍പനയല്ല എന്ന് വ്യക്തമാകും. പ്രവാചക ജീവിതത്തിലെ ഒരു പ്രത്യേക ദശാസന്ധിയില്‍ നല്‍കപ്പെട്ട ഒരു കാലിക നിര്‍ദ്ദേശം മാത്രമാണിത്. ഒരു ചരിത്രത്തിന്റെ സ്ഥാനമാണ് അതിന് പൊതുവായി ഉള്ളത്. അതോടൊപ്പം അതില്‍നിന്ന് ചില ധാര്‍മിക, രാജ്യരക്ഷാപ്രധാനമായ വിധികളും ഉരുത്തിരിയുന്നുണ്ട്. പക്ഷെ അത് തങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നവരെയെല്ലാം വധിക്കണം എന്നതല്ല. അതു മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്. മുസ്ലിംകളോ മുസ്ലിം ഭരണാധികാരികളോ ആ സൂക്തത്തില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തത്. അല്ലാതെ ഏതെങ്കിലും യുക്തിവാദിയോ മറ്റോ വിമര്‍ശിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടല്ല, എന്ന് വിനയപൂര്‍വ്വം ഇവിടെ അറിയിക്കട്ടെ.


2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ഇസ്ലാം വെറുപ്പിന്റെ മതമോ ?

വെറുപ്പിന്റെ മതമേതാണ് എന്ന് ചോദിച്ചാല്‍ യുക്തിവാദികളുടെ സോഷ്യല്‍മീഡിയ ഗ്രൂപുകളെ സ്ഥിരമായി പിന്തുടരുന്ന ചിലരെങ്കിലും ഉറപ്പിച്ച് പറയും അത് ഇസ്ലാമാണെന്ന്. അതിനുള്ള തെളിവ്, മുസ്ലിംകളുടെ ജീവിത രീതിയോ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പൊതുവായ സ്വഭാവമോ ഒന്നും അല്ല. മറിച്ച് ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളാണ്. ജീവിച്ചിരിക്കുന്ന മുസ്ലിംകളെ സംബന്ധിച്ച് അത്തരമൊരു ആരോപണം പറയാന്‍ ഇല്ലെന്ന് മാത്രമല്ല തിരിച്ചുള്ള അനുഭവമാണ് ഉള്ളത്.  അതിനാല്‍ യുക്തിവാദികള്‍ ഇതിനായി ഉദ്ധരിക്കുന്ന സൂക്തങ്ങള്‍ മുസ്ലിംകള്‍ അത് മനസ്സിലാക്കുന്ന വിധത്തിലല്ല യുക്തിവാദികള്‍ വ്യാഖ്യാനിക്കുന്നത് എന്ന് നിഃസംശയം ആര്‍ക്കും മനസ്സിലാക്കാം.

മുഹമ്മദ് നബിയെ ഒരു മതത്തിന്റെ നേതാവായും ഖുര്‍ആനെ മുഹമ്മദ് നബിയുടെ വാക്കുകളായും കാണുന്നതുകൊണ്ടാണ് അതിലെ വചനങ്ങള്‍ വെറുപ്പുവളര്‍ത്തുന്നതായി വ്യഖ്യാനിക്കാന്‍ കഴിയുന്നതും അത് കേള്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ പറയാമോ എന്ന് വായിക്കുന്നവര്‍ക്ക് തോന്നുന്നതും. എന്നാല്‍ ഖുര്‍ആന്‍ എന്നത് പ്രവാചകന് പോലും ഒട്ടും സ്വധീനം ചെലുത്താനോ മാറ്റിമറിക്കാനോ കഴിയാത്ത ദൈവിക വചനങ്ങളാണ് എന്നും മുഹമ്മദ് നബി അത് സ്വജീവിതത്തിലൂടെയും വാക്കുകളിലൂടെയും ജനങ്ങള്‍ക്ക് എത്തിക്കുക എന്ന പ്രവൃത്തിമാത്രമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാനായാല്‍ മുസ്ലിംകള്‍ പ്രസ്തുത സൂക്തങ്ങളെ ഉള്‍കൊള്ളുന്നവിധം എങ്ങനെയെന്ന് മനസ്സിലാക്കാനാവൂ. 

മുഹമ്മദ് നബി തന്റെ കാലത്തുള്ള ജനവിഭാഗങ്ങളെ മുഴുവന്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. അതില്‍ ബഹുദൈവാരാധകരും ജൂതരും കൃസ്ത്യാനികളും ഉണ്ട്. ദൈവത്തിന് മനുഷ്യമനസ്സിലുള്ള ഒന്നാമത്തെ സ്ഥാനം ആരാധനയുടേതാണ്. അതിനാല്‍ പ്രവാചകന്‍മാര്‍ ആദ്യമായി മനുഷ്യരെ ക്ഷണിക്കാറുള്ളത് ആരാധനയിലേക്കാണ്. ജനങ്ങള്‍ ദൈവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമായും വ്യതിചലിക്കുന്നതും ആരാധനയിലാണ്. ആരാധനയില്‍ അതിരുകവിയുമ്പോഴാണ് ഈ വ്യതിചലനം ഉണ്ടാവുന്നത് എന്ന ഒരു വൈരുദ്ധ്യം കൂടി ഇതിലുണ്ട്. ഇത് ശരിയാക്കാന്‍ വേദഗ്രന്ഥങ്ങള്‍ മുഖേന വിവിധ രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടതായിക്കാണാം. ദൈവം എന്നത് മനുഷ്യരടക്കമുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ച ഏകനായ അസ്തിത്വമാണ് എന്നതാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. (മിക്ക വേദങ്ങളും അങ്ങനെതന്നെയാണ് അടിസ്ഥാനപരമായി ദൈവത്തെ വിശദീകരിക്കുന്നത്). ബഹുദൈവത്വവും ആള്‍ദൈവത്വവും അവതാരസങ്കല്‍പ്പവുമൊക്കെ യഥാര്‍ഥ ദൈവവിശ്വാസങ്ങളില്‍നിന്നുള്ള വ്യതിചലനമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. അതിനാല്‍ അത്തരം വിശ്വാസം കൈകൊള്ളുന്നവരെ യാഥാര്‍ഥ മാര്‍ഗത്തില്‍നിന്ന് തെറ്റിയവരായിട്ടാണ് ഇസ്ലാം കാണുന്നത്. വഴിപിഴച്ചവര്‍ എന്ന് ഖുര്‍ആന്‍ പ്രയോഗിക്കുന്നത് ഈ വിഷയത്തിലുള്ള വഴികേടിനെയാണ്. നിഷേധികള്‍ എന്ന് പറയുമ്പോള്‍ ഖുര്‍ആനിന്റെ ഈ സന്ദേശത്തെ നിഷേധിക്കുന്നവരെയാണ്. അക്രമികള്‍ എന്ന് പറയുമ്പോള്‍ സ്രഷ്ടാവായ ദൈവത്തെ അനുസരിച്ചാരാധിക്കുന്നതിന് പകരം ഇതര ദൈവങ്ങളെയും ശക്തികളെയും യഥാര്‍ഥമായി സങ്കല്‍പിച്ച് ക്രമത്തിന് വരുദ്ധമായി അക്രമം ചെയ്തവരെന്ന നിലയാലാണ്. അല്ലാതെ അവര്‍ ആരെയോ അക്രമിച്ചവരായതുകൊണ്ടല്ല.

കലര്‍പ്പില്ലാത്ത ഏകദൈവത്വവും അതേ ദൈവത്തോടുള്ള നിരുപാധികമായ അനുസരണവും പ്രഖ്യാപിക്കാനാണ് ഇസ്ലാം മനുഷ്യനോടാവശ്യപ്പെടുന്നത്. ഇതിലൂടെ മാത്രമേ മനുഷ്യന്‍ മറ്റെല്ലാ അടിമത്തങ്ങളില്‍നിന്നും ചുഷണങ്ങളില്‍നിന്നും രക്ഷപ്പെടൂ എന്നതാണ് ഇതിന്റെ മനുഷ്യോപകാരപ്രദമായ വശം. ദൈവത്തെ മാത്രം ആരാധിക്കുന്നതിലൂടെ അവനെ മാത്രം അനുസരിക്കുന്ന ഒരു മാനസിക തലത്തിലേക്ക് അവനെ ഉയര്‍ത്തുക എന്നതാണ് സംഭവിക്കുന്നത്. മനുഷ്യനോട് കല്‍പിക്കാനുള്ള യഥാര്‍ഥ അധികാരം സ്രഷ്ടവായ ദൈവത്തിന് മാത്രമാണ്. മറ്റാരെയും നിരുപാധികം മനുഷ്യന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനല്ല. ഇത് മറ്റെല്ലാ അടിമത്തങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു. ഈ മോചനമാണ് ഇസ്ലാം ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇതിനായി ദൈവം സ്വീകരിച്ച മാര്‍ഗ്ഗം പ്രവാചകന്‍മാരിലൂടെ അവരെ ഉദ്ബോധിപ്പിക്കുക എന്നതാണ്. മുഹമ്മദ് നബിക്കു മുമ്പുവന്ന പ്രവാചകന്‍മാരും അവര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. വേണമെങ്കില്‍ മനുഷ്യനെ സൃഷ്ടിപ്പിലൂടെ തന്നെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറ്റാമായിരുന്നു. അങ്ങനെ ഒരു സൃഷ്ടി ദൈവത്തിന് വേറെതന്നെയുണ്ട്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മലക്കുകള്‍ എന്നാണ് അവരെ പേര് വിളിക്കുന്നത്. എന്നാല്‍ സ്വതന്ത്രമായ ഇഛ നല്‍കിയതിന് ശേഷം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കി.  അതോടൊപ്പം യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം വ്യക്തമായി വേദത്തിലൂടെ നന്മതിന്മകള്‍ വിശദീകരിച്ചു. മനുഷ്യനെ ബോധ്യപ്പെടുത്തുന്നവിധം ഉദാഹരണങ്ങളും ഉപമകളും നല്‍കി. ഒരു പിതാവിന് പുത്രനോടെന്ന പോലെ കൃപയോടെയും കാരുണ്യത്തോടെയും മനുഷ്യനുമായി സംവദിച്ചു. വേണമെങ്കില്‍ ഒരാള്‍ക്ക് ചോദിക്കാം എന്തിന് ദൈവം ഇത്ര കഷ്ടപ്പെടുന്നുവെന്ന്. ഒരു മനുഷ്യനെ ദൈവവിശ്വാസിയാക്കാനും അവനെ അനുസരിപ്പിക്കാനും ബൃഹത്തായ ഈ പ്രപഞ്ചസ്രഷ്ടാവ് ഇത്രയധികം പ്രയാസപ്പെടണോ എന്നൊക്കെ ചോദ്യം നീട്ടുകയുമാവാം. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസമാണെന്നോ ബുദ്ധിമുട്ടാണെന്നോ ഒക്കെയുള്ള ധാരണകള്‍ക്കുത്തരവാദി നാം മാത്രമാണ്. അത്തരത്തിലൊരു പരാമര്‍ശവും വേദഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നില്ല. മറിച്ച് ദൈവകാരുണ്യത്തിന്റെ ഒരു പൂര്‍ണതയായിട്ട് മാത്രമാണ് ഈ സന്ദേശദാനത്തെ ദൈവം കാണുന്നത്. വക്രമായ മാര്‍ഗങ്ങളുണ്ടായരിക്കെ ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കുക എന്നത് തന്റെ ഒരു ഉത്തരവാദിത്തമായി ദൈവം ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്. അതിനായി മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. 

ഇസ്ലാം എന്നത് മുഹമ്മദ് നബിയോടുകൂടി ആരംഭിച്ച ഒന്നല്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാരുടെ മുഴുവന്‍ ദര്‍ശനം ദൈവത്തിനുള്ള സമര്‍പ്പണം എന്നര്‍ത്ഥമുള്ള ഇസ്ലാം ആയിരുന്നു. അതേ അറബി നാമത്തിലായി അവര്‍ അറിയപ്പെട്ടുകൊള്ളണം എന്നില്ല. മനുഷ്യരെ ദൈവം സൃഷ്ടിച്ചു, അവര്‍ക്ക് ജീവിക്കാനാവശ്യമായ ജീവിത രീതി പ്രവാചകന്‍മാരിലൂടെ ദൈവം മനുഷ്യര്‍ക്ക് നിര്‍ദ്ദേശിച്ചു നല്‍കി. ഒന്നുകില്‍ അതനുസരിച്ച് ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലത്തിന് ഇഹത്തിലും പരത്തിലും അര്‍ഹമാകാം. അതല്ലെങ്കില്‍ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങാം. ഇത്രമാത്രമാണ് ഇസ്ലാമിന്റെ ജീവിത വീക്ഷണം.

ഇസ്ലാം അനുസരിച്ച് ജീവിക്കുന്നവനെ മുസ്ലിം അഥവാ ദൈവത്തിന് സ്വയം സമര്‍പ്പിതമായവന്‍ എന്ന് വിളിക്കും. അത് ജന്മം കൊണ്ട് ലഭിക്കുന്നതല്ല. കര്‍മമാണ് ജീവിതവിജയത്തിന്റെയും നഷ്ടത്തിന്റെയും മാനദണ്ഡം. ഇത്രയും കാര്യങ്ങള്‍ അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വെറുപ്പിന്റെ മതത്തിന് ഉദാഹരണമായി ഇ.എ.ജബ്ബാര്‍ എടുത്ത സൂക്തങ്ങള്‍ അങ്ങനെ അനുഭവപ്പെടുകയില്ല. ഇനി അദ്ദേഹം എടുത്ത് ചേര്‍ത്ത സൂക്തങ്ങളെ മുസ്ലിംകള്‍ എങ്ങനെ കാണുന്നവെന്ന് ചുരുങ്ങിയ വാക്കുകളില്‍ പറയാം. പച്ച നിറത്തില്‍ കൊടുത്തിട്ടുള്ളത് അദ്ദേഹം ഉദ്ധരിച്ച സൂക്തങ്ങളാണ്. കറുത്ത നിറത്തിലുള്ളത് എന്റെ ചെറിയ കുറിപ്പുകളും.
******************** ഇ.എ. ജബ്ബാര്‍ പറയുന്നു...
['വെറുപ്പിൻ്റെ മതം !
ഇസ്ലാമിൽ അവിശ്വസിക്കുന്നവരെ കുറിച്ച് കുർ ആൻ സംസാരിക്കുന്ന ഭാഷ വെറുപ്പിൻ്റെ വിദ്വേഷത്തിൻ്റെ പകയുടെ പ്രതികാരത്തിൻ്റെ ഭീഷണിയുടെ അധിക്ഷേപത്തിൻ്റെ കുറ്റപ്പെടുത്തലിൻ്റെ നിന്ദയുടെ നികൃഷ്ടതയുടെ ഭാഷ മാത്രമാണു.
സ്നേഹവും വാൽസല്യവും ആർദ്രതയും കരുണയും നിഴലിക്കുന്ന യാതൊന്നും ഈ പുസ്തകത്തിൽനിന്നും കണ്ടെടുക്കാനില്ല.
വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം എന്ന് ഇസ്ലാമിനെ വിശേഷിപ്പിക്കുന്നതിൽ യാതൊരു അസാംഗത്യവും ഇല്ല തന്നെ !
കുർ ആനിൽ നിന്നും വെറുതെ തപ്പിയെടുത്ത ഏതാനും സാമ്പിൾ "വെളിപാടുകൾ" ഇവിടെ കൊടുക്കാം .
അതു മാത്രമല്ല കുർ ആൻ ഉടനീളം ഇതിൻ്റെ ആവർത്തനം തന്നെയാണു കാണുക.']

മനുഷ്യരെ സൃഷ്ടിച്ച ദൈവം അവന്റെ പ്രവാചകനിലൂടെ സംസാരിക്കുമ്പോള്‍ വ്യക്തമായ നിര്‍ദ്ദേങ്ങള്‍ നല്‍കേണ്ടതുണ്ട്. അവിടെ എന്തെങ്കിലും തരത്തിലുള്ള ഊഹമോ സംശയമോ കാണപ്പെടുകയില്ല. യഥാര്‍ഥ വഴി സ്വീകരിച്ചവരെ അങ്ങനെ തന്നെ വിളിക്കുകയും, സ്വീകരിക്കാത്തവരെ നിഷേധികളെന്ന് വിളിക്കാനും ദൈവത്തിന് സ്വാതന്ത്ര്യമുണ്ട്. മനുഷ്യരുടെ പ്രകൃതിയനുസരിച്ച് പ്രലോഭനവും താകീതും സന്തോഷവാര്‍ത്തയും ഭീഷണിയും ഭീതിപ്പെടുത്തലുമൊക്കെ ഉണ്ടാകും. ഇതൊക്കെ കെട്ടുകഥകളും മനുഷ്യസൃഷ്ടിമാണ് എന്ന് ധരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതിലുള്ള താകീതോ ഭീഷണിയോ വകവെക്കേണ്ടതുമില്ല. ഇതില്‍ ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും ഇത്തരത്തിലാണ് എന്നത് പച്ചക്കളവ് മാത്രമാണ്. ജബ്ബാര്‍ ചെയ്തിട്ടുള്ളത് പലയിടത്തായി ചിതറിക്കിടക്കുന്ന താക്കീതുകളെയും ഭീഷണികളെയും ക്രോഡീകരിച്ചു ചേര്‍ക്കുകയാണ്. അതിന് മുമ്പ് ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്.  അവ നമുക്ക് ഒന്നുകൂടി ഒരു വിശ്വാസിയുടെ കാഴ്ചപ്പാടില്‍ കേട്ടുനോക്കാം. ഈ സൂക്തങ്ങളൊക്കെ ഇത്ര പ്രയാസപ്പെട്ട് ജബ്ബാര്‍ ഇങ്ങനെ ക്രോഡീകരിച്ച് തന്റെ അവിശ്വാസികളോ ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്തവരോ ആയ ആളുകളെ കൊണ്ട് വായിപ്പിക്കുന്നതെന്തിനാണ് എന്ന് ഒരു വേള വിശ്വാസികല്‍ സംശയിച്ചേക്കാം. അദ്ദേഹം പ്രധാനമായും ഇതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഖുര്‍ആന്‍ എന്നത് മുഹമ്മദ് നബിയുടെ വാക്കുകളാണ് എന്നാണ്. കാരണം ശപിക്കുക, ആക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക. താക്കീത് ചെയ്യുക, കോപിക്കുക, തൃപ്തിപ്പെടുക തുടങ്ങിയവയൊന്നും ദൈവത്തില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ദൈവം മനുഷ്യവികാരമുള്ളവനാണ് എന്ന് പറയുമ്പോള്‍ അത് ദൈവത്തെ കൊച്ചാക്കലാണ്. അതിനാല്‍ ഇത് ദൈവവചനമല്ല. മുഹമ്മദിന്റെ വചനമാണ്. അദ്ദേഹമാണ് ഇത് ഇതരമതങ്ങളെയും തന്നില്‍ വിശ്വസിക്കാത്തവരെയും കുറിച്ച് പറയുന്നതെങ്കില്‍ അത് ആക്ഷേപവും ശകാരവും ചീത്തവിളിയുമാണ്. അങ്ങനെയുള്ള ഒരു മതം സമാധാനത്തിന്റെ മതമാകില്ല. വെറുപ്പിന്റെ മതമാകാനെ തരമുള്ളൂ. ഇതാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ആദ്യം വലിയൊരു അബദ്ധത്തില്‍ പെടുകയും അതേ അബദ്ധത്തിന്റെ വീക്ഷണകോണിലൂടെ നോക്കുകയും ചെയ്തപ്പോഴാണിത് സംഭവിച്ചത്. മറിച്ച് ദൈവം മനുഷ്യനോട് അവനറിയുന്ന ഭാഷയില്‍ സംസാരിക്കുന്നുവെന്ന് മനസ്സിലാക്കി വായിക്കുന്ന പക്ഷം ഇതില്‍ വെറുപ്പിന്റെതല്ല. തികഞ്ഞ ഗുണകാംക്ഷയുടെയും താക്കീതിന്റെയും ഉണര്‍ത്തലിന്റെയും സ്വരം മാത്രമേ അനുഭവപ്പെടൂ. അങ്ങനെയാണ് വിശ്വാസികള്‍ ഈ സൂക്തങ്ങളെ വായിക്കുന്നത്. അതുകൊണ്ട് നിഷേധികളായവരെ സംബന്ധിച്ച് പറയുന്ന സൂക്തങ്ങള്‍ വായിക്കുമ്പോള്‍ അവരുടെ യഥാര്‍ഥ അവസ്ഥയിതാണ് എന്ന ബോധ്യം ഉണ്ടാവുകയും വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ അതവരെ പര്യാപ്തമാക്കുകയും ചെയ്യുന്നു.

അവിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാട് ഈ ബ്ലോഗില്‍ വിശദമാക്കിയിട്ടുള്ളതിനാലാണ് അതിവിടെ വീണ്ടും പറയാത്തത്.
[ചുരുക്കത്തില്‍ അധ്യായം 60 മുംതഹിന നോക്കുക. അതിലിങ്ങനെ കാണാം.


(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.]

മുകളില്‍ നല്‍കിയ വീക്ഷണകോണിലൂടെ ഈ സൂക്തങ്ങള്‍ ഒന്നുകൂടി വായിക്കുക.

------

1. തൌറാത്ത്‌ സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട്‌ അത്‌ ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ( യഹൂദരുടെ ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത്‌ പോലെയാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. 62-5

2. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. 74-50

3. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. 7-176

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര് കന്നുകാലി‍ കളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍. 7-179

അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. 25-44
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത്‌ പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവര്‍ക്കുള്ള വാസസ്ഥലം. 47-12

നാം ഈ ഗ്രന്ഥം നല്‍കിയത്‌ ആര്‍ക്കാണോ അവരത്‌ പാരായണത്തിന്‍റെമുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍. 2-121

ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. 3-85

നഖമുള്ള എല്ലാ ജീവികളെയും ജൂതന്‍മാര്‍ക്ക്‌ നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട്‌ എന്നീ വര്‍ഗങ്ങളില്‍ നിന്ന്‌ അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക്‌ നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക്‌ മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന്‌ നാമവര്‍ക്ക്‌ നല്‍കിയ പ്രതിഫലമത്രെ അത്‌. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു. 6-146

അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. 7-166

ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയും, ഗര്‍വ്വ്‌ നടിച്ചിരുന്നതിന്‍റെയും ഫലമത്രെ അത്‌.40-75 

നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. 40-76

അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. 67-21

അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട്‌ നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്കുന്നവനോ?67-22

അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.39-22

വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.57-16

സത്യനിഷേധികളെ ഉപമിക്കാവുന്നത്‌ വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട്‌ ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്ചിന്തിച്ചു ഗ്രഹിക്കുകയില്ല.2-171

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.6-39

അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക്‌ അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത്‌ കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത്‌ അണഞ്ഞ്‌ പോകുമ്പോഴെല്ലാം നാം അവര്‍ക്ക്‌ ജ്വാല കൂട്ടികൊടുക്കുന്നതാണ്‌.17-97

എന്നാല്‍ മരിച്ചവരെ നിനക്ക്‌ കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ്‌ പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.30-52

അന്ധത ബാധിച്ചവരെ അവരുടെ വഴികേടില്‍ നിന്ന്‌ നേര്‍വഴിയിലേക്ക്‌ നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല.30-53

ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന്‌ അവര്‍ കണക്ക്‌ കൂട്ടുകയും, അങ്ങനെ അവര്‍ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട്‌ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില്‍ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.5-71

നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.6-111

പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട്‌ കല്‍പിക്കുന്നത്‌? 39-64

പിശുക്ക്‌ കാണിക്കുകയും, പിശുക്ക്‌ കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക്‌ അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട്‌ നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിരിക്കുന്നത്‌.4-37

നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.3-120

അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64

ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.5-78

ഇതില്‍ ( ഖുര്‍ആനില്‍ ) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത്‌ പോലെത്തന്നെ ( ഇപ്പോഴും ) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.6-110

ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്‌ 7-186

ജനങ്ങള്‍ നേട്ടത്തിന്‌ ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക്‌ ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം വിടുകയാകുന്നു. 10-11

പിന്നെ അദ്ദേഹത്തിനു ശേഷം പല ദൂതന്‍മാരെയും അവരുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചു. അങ്ങനെ അവരുടെ അടുത്ത്‌ തെളിവുകളും കൊണ്ട്‌ അവര്‍ ചെന്നു. എന്നാല്‍ മുമ്പ്‌ ഏതൊന്ന്‌ അവര്‍ നിഷേധിച്ചു തള്ളിയോ അതില്‍ അവര്‍ വിശ്വസിക്കുവാന്‍ തയ്യാറുണ്ടായിരുന്നില്ല. അതിക്രമകാരികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം നാം മുദ്രവെക്കുന്നു. 10-74

അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64

അതില്‍ ( ഖുര്‍ആനില്‍ ) വിശ്വസിക്കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. അതില്‍ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. നിന്‍റെ രക്ഷിതാവ്‌ കുഴപ്പമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. 10-40

സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന ( മേലിലും ) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക്‌ നീ മാപ്പുനല്‍കുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും. 5-13

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38

ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌? 9-30

അല്ലാഹു തന്‍റെദാസന്‍മാരില്‍ നിന്ന്‌ താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്‍റെഅനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌. 2-90

‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ്‌ .എന്നാല്‍ ‍ അല്ലാഹു അവന്അല്ലാഹു അവന്റെകല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ. 2-109

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ ( മതപരമായ ) അറിവ്‌ വന്നുകിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക്‌ ചോദിക്കുന്നവനാകുന്നു.3-19

എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന്‌ അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്ന കാരണത്താലാണ്‌ അവരങ്ങനെയായത്‌. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.3-24

എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു. 38-2

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38

അവിശ്വസിച്ചവരാരോ അവര്‍ക്കാണ്‌ നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും അവര്‍ക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.35-36
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.98-6 

ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്‍റെമലക്കുകളോടും അവന്‍റെദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. 2-98

വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന്‌ നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക്‌ എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല. 8-58
അതത്രെ അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്കുള്ള പ്രതിഫലമായ നരകം. അവര്‍ക്ക്‌ അവിടെയാണ്‌ സ്ഥിരവാസത്തിന്നുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച്‌ കളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌. 41-28

ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ ( നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു. 60-1

അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന്‌ അവര്‍ ആഗ്രഹിക്കുകയും ചെയ്യും. 60-2

ഓ, റസൂലേ; സത്യനിഷേധത്തിലേക്ക്‌ കുതിച്ചുചെല്ലുന്നവര്‍ ( അവരുടെ പ്രവൃത്തി ) നിനക്ക്‌ ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്ന്‌ വായകൊണ്ട്‌ പറയുന്നവരില്‍ പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത്‌ കേള്‍ക്കുന്നവരും, നിന്‍റെ അടുത്ത്‌ വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: ഇതേ വിധി തന്നെയാണ്‌ നിങ്ങള്‍ക്ക്‌ നല്‍കപ്പെടുന്നതെങ്കില്‍ അത്‌ സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക; വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന്‌ യാതൊന്നും നേടിയെടുക്കാന്‍ നിനക്ക്‌ സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക്‌ ഇഹലോകത്ത്‌ അപമാനമാണുള്ളത്‌. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. 5-41

നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. 3-120

തീര്‍ച്ചയായും സത്യനിഷേധികളോട്‌ ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍ വിശ്വാസത്തിലേക്ക്‌ ക്ഷണിക്കപ്പെടുകയും, എന്നിട്ട്‌ നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‌ ( നിങ്ങളോടുള്ള ) അമര്‍ഷം നിങ്ങള്‍ തമ്മിലുള്ള അമര്‍ഷത്തെക്കാള്‍ വലുതാകുന്നു. 40-10

പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. 3-32

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ തന്‍റെ അനുഗ്രഹത്താല്‍ അല്ലാഹു പ്രതിഫലം നല്‍കുന്നതിന്‌ വേണ്ടിയത്രെ അത്‌. സത്യനിഷേധികളെ അവന്‍ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. 30-45

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്‌ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു. 17-58

ഇവരുടെ മുമ്പ്‌ നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ ? 21-6

അതിനാല്‍ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച്‌ കൊള്ളുക. നിങ്ങള്‍ക്ക്‌ അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക. 9-2

പിന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ അവര്‍ക്ക്‌ അപമാനം വരുത്തുന്നതാണ്‌. എനിക്ക്‌ പങ്കുകാരുണ്ടെന്ന്‌ വാദിച്ച്‌ കൊണ്ടായിരുന്നല്ലോ നിങ്ങള്‍ ചേരി പിരിഞ്ഞ്‌ നിന്നിരുന്നത്‌ അവര്‍ എവിടെ? എന്ന്‌ അവന്‍ ചോദിക്കുകയും ചെയ്യും. അറിവ്‌ നല്‍കപ്പെട്ടവര്‍ പറയും: ഇന്ന്‌ അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നു; തീര്‍ച്ച.16-27 

ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. 6-125

യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌. 10-100

തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. 4-56

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. 18-29

അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട്‌ അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. 40-71,72

തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത്‌ അവര്‍ മറന്നുകളഞ്ഞത്‌ പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത്‌ പോലെ ഇന്ന്‌ അവരെ നാം മറന്നുകളയുന്നു. 7-51

സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട്‌ അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! 3-151

നിങ്ങളില്‍ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക. 2-65

പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും. 5-60

അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. 7-166

പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും. 
5-60 

അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട്‌ നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക്‌ നാശം! 23-41

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല. 18-105

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review