ദൈവകണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദൈവകണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂലൈ 7, ശനിയാഴ്‌ച

'ദൈവകണം' തന്നെ കണ്ടെത്തി; എന്നാലോ ?

2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍  എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is the Answer, What is the Question എന്ന പുസ്തകമാണ് ശാസ്ത്രവൃത്തത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ പഠനത്തെ ജനങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമാക്കിമാറ്റിയത്.

ദൈവംകണം (God Particle) എന്ന് എന്തുകൊണ്ട് ഇതിന് പേര് വെക്കപ്പെട്ടു. രണ്ട് മറുപടികളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.  ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത് എന്നാണ് ഒരു മറുപടി. മറ്റൊന്ന്, ഇത് വരെ ദൈവവിശ്വാസികളായ മനുഷ്യര്‍ വിശ്വസിച്ച് പോരുന്നത് ദൈവമാണ് പ്രപഞ്ചത്തിന് ഈ ഘടന പ്രദാനം ചെയ്തതും അതിനെ നിലനിര്‍ത്തുന്നതും എന്നതാണ്. പ്രപഞ്ചത്തിന് ഒരു വ്യവസ്ഥാപിതത്വം ഉണ്ട് എന്നത് താഴെകിടയിലുള്ള യുക്തിവാദികളാല്ലാതെ ശാസ്ത്രലോകത്ത് ആരും നിഷേധിക്കുന്നില്ല. ഈ വ്യവസ്ഥാപിതത്വം എങ്ങനെയുണ്ടായി എന്നത് സ്വാഭാവികമായും ശാസ്ത്രത്തിന്റെ കൌതുകമാണ്. അതിന്റെ ഭൌതികകാരണം കണ്ടെത്താനുള്ള ശ്രമായിട്ടാണ് പീറ്റര്‍ ഹിഗ്സ് അതിന് പിന്നില്‍ ഒരു നിഗൂഢമായ മൌലിക കണത്തെ പ്രവചിച്ചത്. അത് പ്രവചിക്കുമ്പോള്‍ കേവല ഊഹത്തിനപ്പുറം അത് തെളിയിക്കാനാവശ്യമായ ഒരു സാധ്യതയെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം നല്‍കുന്നത് ദൈവത്തിന് പകരം നില്‍ക്കുന്ന കണിക എന്ന അര്‍ഥത്തിലാണ് ഭൌതികവാദികളായ ലോകം ഇതിനെ ദൈവകണം എന്ന് ഇതിനെ വിളിച്ചുവരുന്നത് .

ജനീവക്ക് സമീപം സ്വിറ്റസര്‍ലന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമിറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (L.H.C) നടന്ന കണികാ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തില്‍ പെട്ട രണ്ട് സംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. അഥവാ 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍ കാന്‍ഡെല യും 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗയാനോട്ടിയും. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ട് വെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഇപ്പോള്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത് പീറ്റര്‍ ഹിഗ്സ് പ്രവചിച്ച പദാര്‍ഥത്തിന് പിണ്ഡം നല്‍കുന്നതെന്ന് കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണിക തന്നെ ആണോ ?. പൂര്‍ണമായ ഉറപ്പില്ല. ഹിഗ്സ് ബോസോണിനോട് സാമ്യമുണ്ട് എന്നേ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളൂ. ഏത് തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അത് സ്ഥിരീകരിക്കാന്‍ ഇനിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചുള്ള പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട് എന്ന് ചുരുക്കം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.   ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.

അപ്പോള്‍ ഇതാണ് യഥാര്‍ഥ അവസ്ഥ. എന്നാല്‍ ഇത്തരശാസ്ത്രീയ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ വക്താക്കളായി ചിലര്‍ രംഗത്ത് വരാറുണ്ട് അവരുടെ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. പലപ്പോഴും നല്‍കപ്പെടുന്ന ശാസ്ത്രനിഗമനം പോലും ശരിക്ക് വെളിപ്പെടുത്താതെ, ഞങ്ങള്‍ പണ്ട് പറഞ്ഞത് (പ്രപഞ്ചം തനിയെ ഉണ്ടായതാണ് . അത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ല എന്നവാദം) ശരിയായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് മേനി പറയാറുണ്ട്.

'ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ', 'ദൈവകണം ശാസ്ത്രത്തിന്റെ പിടിയില്‍ ' തുടങ്ങിയ തലക്കെട്ടുകള്‍ പോലും യഥാര്‍ഥ വസ്തുതയെ പ്രതിഫലിപ്പിക്കുന്നില്ല. കാര്യം ഇതായിരിക്കെ 'ആദികണത്തിന്റെ കണ്ടെത്തല്‍ മതങ്ങളുടെ അടിസ്ഥാനശില തകര്‍ത്തു വെന്ന് പ്രസ്താവന (മാധ്യമം 2012 ജൂലൈ 6) ഇറക്കാന്‍ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശ്രീനി പട്ടത്താനത്തിന് എങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രഖ്യാപനം നടത്തിയ ശാസ്ത്രഞ്ഞരുടെ ആവകാശവാദത്തിനപ്പുറം യുക്തിവാദികള്‍ താഴെ പറയുന്ന നിഗമനത്തിലെത്തിയാണ് തങ്ങളുടെ മതത്തിനെതിരെയുള്ള വിതണ്ഡവാദം ഉയര്‍ത്തുന്നത്.

'99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്.'
ഇതാണ് മതങ്ങള്‍ അപ്രസക്തമായി എന്ന് പറയാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. ഇവിടെ നൂറുശതമാനമാക്കുന്നതിന് എന്താണ് തടസ്സമുള്ളത്. എങ്കില്‍ ഔപചാരികത കൂടി കഴിയാന്‍ കാത്തിരിക്കാമായിരുന്നില്ലേ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ അതിന് മുമ്പ് ഈ വാദം തള്ളിപ്പോയേക്കുമോ എന്ന ഭയമായിരിക്കാം. എനിക്ക് ചോദിക്കാനുള്ളത്. നൂറ് ശതമാനം തന്നെ കണ്ടെത്തിയത് ഹിബ്സ് ബോസോണാണെന്ന് സ്ഥിരപ്പെട്ടാല്‍ ദൈവത്തിന്റെ സ്ഥാനം പോകുമോ?. പരമാവധി അതുകൊണ്ട് വരുന്നത്. മഴപെയ്യുന്നത് നീരാവി ഘനീഭവിച്ചാണ് എന്ന ഭൌതികമായ ഉത്തരം പോലെ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതത്വത്തിന് ഒരു കാരണം കണ്ടെത്തി എന്നതല്ലേ വരുന്നുള്ളൂ. ഹിബ്സ് ബോസോണ്‍ നിലവില്‍വരാനുള്ള കാരണം വീണ്ടും കണ്ടത്തേണ്ടി വരുമല്ലോ.

സത്യത്തില്‍ മതം എന്താണെന്നോ, എന്തിന് വേണ്ടിയാണെന്നോ ദൈവനിഷേധികളായ യുക്തിവാദികള്‍ ഇനിയും മനസ്സിലാക്കിയിട്ട് വേണം. പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ ദൈവമില്ലെന്ന് സ്ഥിരീകരണം നല്‍കാന്‍ അടുത്തകാലത്തൊന്നും ശാസ്ത്രത്തിന് സാധ്യമല്ല എന്നാണ് ഈ വെളിപ്പെടുത്തല്‍ ഒരു ദൈവവിശ്വാസിക്ക് നല്‍കുന്ന അറിവ്. ഇപ്പോള്‍ കണ്ടെത്തിയത് പ്രപഞ്ചത്തിന് വ്യവസ്ഥാപിത്വം നല്‍കുന്ന ഹിഗ്സ് ബോസോണാണ് എന്ന് വന്നാല്‍ പോലും എങ്ങനെ വ്യവസ്ഥാപിതത്വം ലഭിക്കുന്നുവെന്നതിന്റെ ഭൌതിക കാരണം മാത്രമേ ആകൂ. ദൈവത്തെക്കുറിച്ച് ഇസ്ലാമിന്റെ ഒരു പ്രയോഗം കാരണങ്ങളുടെ കാരണക്കാരന്‍ (മുസബ്ബിബുല്‍ അസ്ബാബ് ) എന്നാണ്. ഈ പ്രപഞ്ചത്തിന് പിണ്ഡം കൊണ്ട് ലഭിക്കുന്ന വ്യവസ്ഥാപിതത്വം മാത്രമല്ല. പദാര്‍ഥങ്ങളില്‍ കണിശമായ ആസൂത്രണവും അതിസങ്കീര്‍ണമായ ഘടനയും സൌന്ദര്യവും ഒക്കെയുണ്ട് അതൊന്നും ഈ കണ്ടുപിടുത്തം കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. ജീവജാലങ്ങളുടെ സൃഷ്ടിപ്പും നിലനില്‍പ്പും വ്യാഖ്യാനിച്ച് എവിടെയും എത്തിയിട്ടില്ല. പരിണാവാദം ഏറെക്കുറെ ഇനിയും പിടിച്ച് നിര്‍ത്തപ്പെടുന്നത് പാഠപുസ്തകങ്ങളില്‍ മാത്രമാണ്. അത് പഠിപ്പിക്കുന്ന ഒരു ശതമാനം അധ്യാപകര്‍ക്ക് പോലും അതില്‍ വിശ്വാസമില്ല. എന്നിരിക്കെ ദൈവകണം ആണെന്ന് സംശയിക്കപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തില്‍ യുക്തിവാദികള്‍ വല്ലാതെ വഞ്ചിതരാക്കുന്നുണ്ടെങ്കില്‍ മുമ്പ് പലപ്പോഴും സംഭവിച്ച തങ്ങളുടെ അബദ്ധത്തില്‍നിന്ന് പാഠം ഉള്‍കൊള്ളുന്നില്ല എന്നേ അതു അര്‍ഥമാക്കുന്നുള്ളൂ.

ഇനി ഈ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കാരണം പറയാം. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൌതിക കാരണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമത്തോടും എനിക്ക് വിയോജിപ്പ് ഇല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിനും അപ്രകാരം ഉള്ളതായി അറിയില്ല. അതോടൊപ്പം ഇത്രയും മനുഷ്യധ്വാനവും സമ്പത്തും ചെലവഴിച്ച് നേടുന്ന നേട്ടങ്ങള്‍ ആപേക്ഷികമായി മനുഷ്യന് പ്രത്യേകിച്ച് എന്തെങ്കിലും നന്മകൊണ്ട് വരുന്നുണ്ട് എന്ന് കരുതുന്നില്ല. എല്ലാ പരീക്ഷണങ്ങളേയും അല്ല ഉദ്ദേശിച്ചത്.

ദൈവത്തെക്കുറിച്ചുള്ള വിശ്വാസം അന്ധമാണ് എന്നാണ് യുക്തിവാദികളുടെ ആരോപണം എന്നാല്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് പോകുത്തോറും ദൈമില്ല എന്നതിനെക്കാള്‍ ദൈവം ഉണ്ടാകണം എന്നതിലേക്കാണ് സൂചനകള്‍ കൂടുതല്‍ ഉള്ളത്. മതം എന്നാല്‍ ദൈവം ഉണ്ട്, ദൈവമാണ് സൃഷ്ടിച്ചത് എന്ന ഒരു വിശ്വാസത്തില്‍ ഒതുങ്ങുന്നതല്ല. ഇസ്ലാമിനെങ്കിലും ഇക്കാര്യത്തില്‍ വിശാലമായ ചില ലക്ഷ്യങ്ങളുണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്ന ഒരു അന്വേഷണത്തിന് നാം ഇതുവരെ എടുത്ത സമയവും സമ്പത്തും അധ്വാനവും ഒന്ന് വിലയിരുത്തി നോക്കൂക. സത്യത്തില്‍ മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത ഒന്നായത് കൊണ്ടാണ് ഇത്തരം അദൃശ്യകാര്യങ്ങള്‍ ദൈവം പ്രവാചകന്‍മാരിലൂടെ മനുഷ്യവംശത്തിന് നല്‍കിപ്പോന്നത്. അതിന് ചെലവഴിക്കുന്ന അധ്വാനം കുറേകൂടി സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ചെലവഴിച്ച് മനുഷ്യവംശത്തിന് സേവനം ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഏര്‍പ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ .

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്ന പ്രഖ്യാപനം ഉണ്ടായപ്പോഴും. ജീനിന്റെ ഘടന വ്യക്തമായപ്പോഴും, ചൊവ്വയിലേക്ക് പാത്ത് ഫൈന്ററിനെ അയച്ചപ്പോഴുമൊക്കെ ദൈവം മരിച്ചേ  മതം തകരുന്നേ എന്ന മുറവിളി ഉയര്‍ന്നിട്ടുണ്ട്. ഇനി കണ്ടുപിടുത്തമുണ്ടാകുമ്പോഴും ഇത്തരം യുക്തിബോധം തൊട്ടുതെറിക്കാത്ത അവകാശവാദം നമുക്ക് തമാശയോടെ കണ്ട് നില്‍ക്കാം.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review