ചിന്‍വാദ് പാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിന്‍വാദ് പാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 മേയ് 3, തിങ്കളാഴ്‌ച

ചിന്‍വാദ് പാലവും യുക്തിവാദികളും

ചിന്‍വാദ് പാലം എന്ന് പറഞ്ഞാല്‍ സ്വിറാത്ത് പാലം എന്നാണത്രേ. എങ്കില്‍ ഇതും യുക്തിവാദികളും തമ്മിലുള്ള ബന്ധമെന്താണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍  ദൈവം മനുഷ്യര്‍ക്കായി നല്‍കിയ ദിവ്യദര്‍ശനത്തെ നിഷേധിച്ച് തള്ളുകയും തന്നിഷ്ടപ്രകാരം നടക്കാന്‍ തീരുമാനിക്കുകയും ദൈവനിഷേധികള്‍ , പരലോക പ്രതിഫലത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തതിന്റെ ഫലമായി സ്വര്‍ഗത്തിലെത്താന്‍ കഴിയാതെ  നരകത്തില്‍ പതിക്കുക സ്വിറാത്ത് പാലത്തില്‍ വെച്ചാണ്. ഇതാണ് ആ പലവുമായി യുക്തിവാദികള്‍ക്ക്  നേര്‍ക്ക് നേരെയുള്ള ബന്ധം.

എന്നാല്‍ ചിന്‍വാദ് പാലം ഇതിനകം പരിചയപ്പെട്ടത് പോലെ ഒരു പുസ്തകത്തിന്റെ പേരാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട വിശ്വാസത്തെ പരിഹസിച്ചുകൊണ്ടും , പ്രവാചകനെക്കുറിച്ചും പ്രവാചകവചനത്തെക്ക കളിയാക്കിയും  എഴുതപ്പെട്ട (വി)കൃതി. സൈതുമുഹമ്മദെന്ന യുക്തിവാദി നേതാവ് ജന്‍മഭൂമിയിലെഴുതിയ ലേഖത്തില്‍ ആ പുസ്‌കത്തെ അനുബന്ധസംഭവങ്ങളെയും ഇങ്ങനെ പരിചയപ്പെടുത്തുന്നു:

'പത്തനംതിട്ടയിലെ റാന്നിക്കടുത്ത്‌ ചുങ്കപ്പാറ പ്രദേശത്തെ പി.കെ.ശ്യാംകുട്ടി ശാമു കോയമ്പത്തൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ പുസ്തകം ഗ്രന്ഥകര്‍ത്താവിന്റെ മരണശേഷമാണത്‌ പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്തത്‌. (2010 മാര്‍ച്ച്‌ 22) ഇതിനെത്തുടര്‍ന്നാണ്‌ ചുങ്കപ്പാറ പുന്നക്കല്‍ സജി കെ.ജേക്കബ്‌, സഹോദരന്‍ റജി കെ.ജേക്കബ്‌, പാസ്റ്റര്‍ എബ്രഹാം തോമസ്‌, ചാര്‍ളി വി.വിശ്വം, പ്രസാദ്‌ ജേക്കബ്‌ കോഴഞ്ചേരി എന്നിവരുടെ പേരില്‍ പെരുമ്പട്ടി പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അവരുടെ പക്കല്‍നിന്ന്‌ ഇന്നോവ കാറും പുസ്തകത്തിന്റെ 90 കോപ്പികളും പിടിച്ചെടുത്തത്‌. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി അവര്‍ക്ക്‌ ജാമ്യം അനുവദിച്ചപ്പോള്‍ അത്‌ റദ്ദാക്കാന്‍വേണ്ടി സര്‍ക്കാര്‍ ജില്ലാ കോടതിയില്‍ പരാതിപ്പെട്ടതനുസരിച്ച്‌ ജില്ലാ കോടതി അവരുടെ ജാമ്യം റദ്ദാക്കി. അതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുനോക്കിയെങ്കിലും ജില്ലാകോടതിയുടെ ഉത്തരവ്‌ ശരിവെക്കുകയാണുണ്ടായത്‌.'

ഈ പ്രശ്‌നത്തില്‍ യുക്തിവാദികള്‍ കൈകൊണ്ട വിചിത്രമായ ചില നിലപാടുകളെ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ്. ലേഖകന്‍ തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കുക:

'ഈ സംഭവം കേരള ഗവണ്‍മെന്റിന്റെ പുരോഗമനമുഖം പിച്ചിചീന്തിയിരിക്കുകയാണ്‌. മുസ്ലീംപ്രീണനം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ഇവര്‍ക്ക്‌ മറ്റുമതക്കാരെ മുസ്ലീങ്ങള്‍ക്ക്‌ വേണ്ടി വേട്ടയാടാനുള്ള അവസരം ഈ സംഭവത്തിലൂടെ വീണു കിട്ടുകയാണുണ്ടായത്‌. ഈ വാര്‍ത്ത ദൃശ്യ-ശ്രവ്യ-മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാവരുടേയും ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്‌. ഇതെഴുതുമ്പോഴും നിരപരാധികളായ ഈ അഞ്ചുപേര്‍ സര്‍ക്കാരിന്റെ മുസ്ലീം പ്രീണനത്തിന്റെ പേരില്‍ കുറ്റവാളികളുടേയും വന്‍ കുറ്റവാളികളുടേയും കൂടെ ജയിലില്‍ കഴിയേണ്ട അവസ്ഥയാണ്‌ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. ഈ പുസ്തകത്തില്‍ അവരുടെ വകയായി ഒരു കാര്യവും സര്‍ക്കാരും ഭീകരവാദികളും പറയുന്നതുപോലെ ഇസ്ലാം മതത്തെ അവഹേളിച്ചതായോ നിന്ദിച്ചതായോ കാണുന്നില്ല.'

ഈ പ്രശ്‌നത്തില്‍ ഇടപെട്ടകുറ്റവാളികളെ ന്യായീകരിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട മതത്തിന്റെ ഒരു വിഭാഗത്തില്‍ നിന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അവര്‍ അതിനെ തള്ളിപ്പറയുകയാണ് ചെയ്തത്. ഇവിടെ ആരുടെ നിലപാടാണ് ശരി രണ്ടും ശരിയാണെന്ന് ആര്‍ക്കും വാദമുണ്ടാകില്ല. ഗവണ്‍മെന്റും ഈ പ്രശ്‌നത്തില്‍ ഇടപെട്ട മുസ്‌ലിം-ക്രൈസ്തവ സംഘടനകളുടെ നിലപാടാണോ അതല്ല പുസ്തകം വിതരണം ചെയ്തതിനെ ന്യായീകരിച്ച യുക്തിവാദികളുടെ നിലപാടോ ശരി.   ഈ പ്രശ്‌നത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ എനിക്ക് ഈ നിലപാടുകളെ വിശകലനവിധേയമാക്കാതെ നിര്‍വാഹമില്ല.

എന്തുകൊണ്ടാണ് സമൂഹത്തില്‍ സാധാരണഗതിയില്‍ ഏറ്റവും ശക്തമായ ഒരു വിഭാഗമാകാന്‍ സാധിക്കുമായിരുന്ന യുക്തിവാദികള്‍ ന്യൂനാല്‍ന്യൂനപക്ഷമായി മാറിയത് എന്ന് ഈ നിപാടില്‍ നിന്ന് തന്നെ അറിയാന്‍ സാധിക്കും.

മതപ്രചരണം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചതും മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനവുമാണ്. ഇഷ്ടമുള്ള മതം ആചരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ പെട്ടതും. താനിഷ്ടപ്പെടുന്ന ഒരു വിശ്വാസം സ്വീകരിക്കാന്‍ കഴിയാതെ വരിക എന്നത് മനുഷ്യന് ഭീകരമായി അനുഭവപ്പെടും. താന്‍ മനസ്സിലാക്കിയ നന്മ മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശ്രമമാകട്ടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെയും ഗുണകാംക്ഷയുടെയും താല്‍പര്യമാണ്.

ഈ വികാരം അതിര് കടക്കുന്നതാണോ അന്യമതവിദ്വേഷ പ്രചരണത്തിലേക്കെത്തുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. അല്ല എന്നതാണ് സത്യം. മത പ്രചരണവുമായിട്ടല്ല അതിന് ബന്ധമുള്ളത്. മറിച്ച് സ്വമത സ്‌നേഹത്തിന്റെ അനാരോഗ്യകരമായ പ്രകടനമാണതിന് കാരണം. ഇവിടെ സ്വന്തം മതത്തെ തന്നെയാണ് തങ്ങള്‍ ബലികൊടുക്കുന്നത് അതിന്റെ വക്താക്കള്‍ അറിയുന്നില്ല. ഒരു തരം സാമുദായിക വികാരമാണിവിടെ പ്രതിഫലിക്കുന്നത്. തന്റെ മതത്തെ ആശയം കൊണ്ട് പ്രതിരോധിക്കാനാവില്ലെന്ന തോന്നലില്‍ നിന്നാണ് അതുല്‍ഭവിക്കുന്നത്. ചിലര്‍ അത് അന്യമതവിദ്വേഷലൂടെ അതിന് പരിഹാരം കാണുന്നു. മറ്റൊരു വിഭാഗം അതിന് ആശയത്തിന്റെ തലമോ ആക്ഷേപത്തിന്റെ തലമോ ഒഴിവാക്കി ഭീഷണിയുടെയും ശാരീരികമായ പ്രതിരോധത്തിന്റെയും രൂപത്തിലേക്ക് മാറുന്നു. ചിലപ്പോള്‍ ഈ രണ്ട് ഗ്രൂപ്പുകളും ഒരു താല്‍കാലികമായ ഐക്യം ഇക്കാര്യത്തില്‍ സ്വീകരിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനവും അതിന് തെരഞ്ഞെടുത്ത പത്രവും.

ലേഖകന്റെ വാദത്തിലേക്ക് കണ്ണോടിക്കാം. ഇത്തരം കാര്യത്തില്‍ ഗവണ്‍മെന്റിന് ഇതല്ലാതെ മറ്റെന്ത് രൂപമാണ് സ്വീകരിക്കാനാകുക. ജനങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടട്ടേ എന്ന് വെക്കാ ഒരു ഗവണ്മെന്റിന് സാധിക്കുമോ. ഇത്തരം പ്രശ്‌നത്തിലൊക്കെ സമാധാനപരമായ മാര്‍ഗമെ അവലംബിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ അംഗീകരിക്കുന്നതോടൊപ്പം ഏത് മതത്തിലെയും സാമാന്യജനം അങ്ങനെത്തന്നെ കരുതികൊള്ളും എന്ന് കരുതാന്‍ നിര്‍വാഹമില്ല. അതുകൊണ്ടാണ് ലോകവ്യാപകമായി ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ക്രിമിനല്‍കുറ്റമായി തന്നെകാണുന്നത്. ആ നിയമമേ ഗവണ്‍മെന്റ് ഈ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളൂ. ഇതിനെ മുസ്ലിംപ്രീണനവും മറ്റുമായി കാണുന്നത് ആ കുറ്റവാളികള്‍ ചെയ്ത അതേ മാനസിക വൈകൃതത്തിന്റെ ഫലമാണ്.

മതവിമര്‍ശനം പാടില്ല എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാനാവില്ല. യുക്തിവാദികള്‍ ആ അനുകൂല്യം ഉപയോഗപ്പെടുത്തുകയും അതിന്റെ പേരില്‍ തങ്ങളുടെ വൈരനിര്യാതന ബുദ്ധി തങ്ങള്‍ വെറുക്കുന്ന മതങ്ങള്‍ക്കെതിരെ പ്രകടിപ്പിക്കുന്നുമുണ്ട്. മതങ്ങള്‍ തമ്മിലുള്ള സംവാദം ലോകത്തെങ്ങും നടക്കുന്നുണ്ട് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍ വത്തിക്കാനിന്റെ ആശീര്‍വാദത്തോടെ ലോകമുസ്‌ലിം പിന്തുണയോടുകൂടി നടന്ന് വരുന്നു. സൈറ്റിലൂടെ നീളം അത്തരം ചര്‍ചകള്‍ കാണാം. അതില്‍ ഒരു വിഭാഗം യേശു ദൈവമോ ദൈവപുത്രനോ അല്ല എന്ന് വാദിക്കുന്നു മറുവിഭാഗം ദൈവമോ ദൈവപുത്രനോ ആണ് എന്നും വാദിക്കുന്നു. ഇതൊന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്തലായും മറുവിഭാഗം സംയമനം പാലിക്കലായും ചിത്രീകരിക്കാറില്ല. ഇവിടെ നടന്നത് അത്തരം വിമര്‍ശനമല്ല. ആ പുസ്തകത്തില്‍ നിന്ന ക്വാട്ട് ചെയ്ത വാക്കുകള്‍ക്ക് പരിഹാസത്തിന്റെ ശൈലിമാത്രമാണുള്ളത്. ഹദീസില്‍ വന്ന ചില പരാമര്‍ശങ്ങള്‍ ആ പുസ്തകത്തില്‍ വന്നതുകൊണ്ടാണ് മുസ്‌ലിംകള്‍ അതിനെതിരെ പ്രതികരിച്ചതെന്നും ഗവണ്‍മെന്റ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും പറയുന്നത് സ്വന്തം മനസാക്ഷിപോലും അംഗീകരിക്കാത്ത കളവാണ്.

ഈ ലേഖനത്തില്‍ എടുത്ത് ചേര്‍ത്ത ഹദീസ് ഖുര്‍ആന്‍ വിമര്‍ശനപഠനം എന്ന പുസ്തകത്തില്‍ 20 വര്‍ഷം മുമ്പ് യുക്തിവാദികള്‍ ചേര്‍ക്കുകയും അത് വെച്ച് പ്രവാചകനെ പറയാന്‍ പറ്റുന്നതൊക്കെ പറയുകയും ചെയ്തിരുന്നു. അതിന് മാന്യമായി മറുപടിപറയുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. 1984 ല്‍ പ്രസിദ്ധീകരിച്ച യുക്തിവാദികളും ഇസ്‌ലാമും എന്ന് പുസ്തകത്തില്‍ അതിനുള്ള മറുപടി അനസിന്റെ ഹദീസ് എന്ന തലക്കെട്ടിന് കീഴില്‍ കാണാം. അപ്പോള്‍ അതല്ല കാരണം ആ പുസ്തകത്തിന്റെ ശൈലിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരവും തന്നെ.

ലേഖകന്‍ ഉദ്ധരിച്ച ഒരു ഭാഗം നോക്കുക:  "ആലുവ പുഴയിലെ മീനിന്‌ ബഹുരുചിയാ, പക്ഷെ ഞമ്മളു കൂട്ടിയതല്ല. ഞമ്മടെ അളിയന്‍ കാക്കായുടെ അളിയന്‍കാക്ക കൂട്ടീട്ട്‌ ഞമ്മടെ അളിയന്‍കാക്കയോട്‌ പറഞ്ഞതാണ്‌."
ഹദീസ് നിവേദനം ചെയ്യപ്പെട്ട ശൈലിയെയാണ് ഇവിടെ പരിഹസിക്കുന്നത് എന്നാണ് ലേഖനത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകനില്‍നിന്ന് റിപ്പോര്‍ട്ടര്‍ വരെയുള്ള ആളുകളെ ചേര്‍ത്താണ് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവയില്‍ ആരെങ്കിലും വിശ്വസ്തരല്ലെങ്കില്‍ അത്തരം ഹദീസുകളെയാണ് ദുര്‍ബലമായി ഹദീസ് എന്ന് പറയുന്നതിന്റെ ഒരു ഇനം. പറയുന്ന കാര്യത്തിലെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ സ്വീകരിച്ച് അതുല്യമായ ഒരു സംവിധാനത്തെ പരിഹസിക്കുന്ന രൂപത്തില്‍ നിന്നുതന്നെ പുസ്തകത്തിന്റെ നിലവാരം നമ്മുക്ക് ഊഹിക്കാന്‍ കഴിയും
ഇത്തരം പ്രശ്നങ്ങളില്‍ ഒരു "ഇടതു"പക്ഷസര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെയും ചിന്‍വാദ്‌ പാലം എന്ന പുസ്തകത്തില്‍ എന്താണ്‌ എഴുതിയതെന്ന്‌ നോക്കാതെയും ഈ അഞ്ചുപേരുടെ പേരില്‍ കേസ്‌ എടുത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്‌. ക്രിസ്ത്യാനികള്‍ എല്ലാ കാലത്തും ഷണ്ഡന്മാരായിരിക്കുമെന്നും അവര്‍ പ്രതികരിക്കുകയില്ലെന്നും സര്‍ക്കാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത്‌ തെറ്റാണ്‌. 
നമ്മുടെ യുക്തിവാദി ലേഖകന്‍ ഇതുകൊണ്ടെന്താണ് ഉദ്ദേശിക്കുതെന്ന് നമ്മുക്ക് എളുപ്പം മനസ്സിലാകും എന്നാണ് തോന്നുന്നത്.  പണ്ട് മുട്ടനാടുകളെ കൂട്ടിമുട്ടിച്ച കുറുക്കന്റെ കൗശലം തന്നെയല്ലേ ഇത്. ഇതില്‍ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ കുടുങ്ങിപ്പോയി എന്ന് മാത്രമാണ് ഇതേ തുടര്‍ന്ന്, ഞങ്ങള്‍ സഹികെട്ടിട്ടാണ് ഇത്തരം ഒരു കുറ്റകൃത്യത്തിന് തയ്യാറായതെന്നും മറ്റുള്ളവരും ഇതേ കുറ്റം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ അവരെ പിടികൂടണമെന്നും പറഞ്ഞ് മുഖ്യമന്ത്രിക്കും മറ്റും ആ കൂട്ടര്‍ പരാതി അയച്ചതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review