2014, ജൂലൈ 5, ശനിയാഴ്‌ച

എന്തിനാണ് ദൈവത്തിന് ആരാധന ?


അതെ, ദൈവം നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്; ഞെരുക്കം ഉദ്ദേശിക്കുന്നില്ല. 

നോമ്പുമായി ബന്ധപ്പെട്ട് വന്ന വിശുദ്ധഖുര്‍ആനിലെ ഒരു സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉദ്ദേശിക്കുന്നില്ല.' നോമ്പ് എന്ന അല്‍പം ത്യാഗം ആവശ്യമുള്ള ഒരു കര്‍മം, ഖുര്‍ആനിന്റെ സന്ദേശം സ്വീകരിച്ച വിശ്വാസി സമൂഹത്തിന് നിര്‍ബന്ധമാക്കിയ ശേഷം, റമളാനില്‍ നിങ്ങള്‍ രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ അതേ മാസം തന്നെ നോമ്പ് അനുഷ്ഠിക്കണമെന്നില്ല, പിന്നീട് മറ്റു മാസങ്ങളില്‍ നോമ്പനുഷ്ഠിച്ച് എണ്ണം തികച്ചാല്‍ മതി എന്ന് പറഞ്ഞതിന് ശേഷമാണ് അല്ലാഹു വളരെ അടിസ്ഥാനപരമായ ഈ പ്രസ്താവന നടത്തുന്നത്. പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നതിന് വിരുദ്ധമാണിത് എന്ന് തോന്നിയതിനാല്‍ ഇതേക്കുറിച്ച് അല്‍പം ചിന്തിച്ചു. നല്ലൊരു വിഭാഗം വിശ്വാസികളും അല്ലാത്തവരും ദൈവികമായ നിയമങ്ങളെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. ഒരാള്‍ ഖുര്‍ആനിന്റെ അനുയായി ആകുന്നതോടെ ഒട്ടനേകം നിര്‍ബന്ധകര്‍മങ്ങളും വിധിവിലക്കുകളും അദ്ദേഹത്തിന് ബാധകമാവുകയാണ്... ജീവിതത്തിലെ സ്വതന്ത്ര്യം നഷ്ടപ്പെടുകയാണ്.... ജീവിതത്തിന്റെ ആസ്വാദനം തന്നെ ഇല്ലാതാവുകയാണ് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. ഇത് കുറച്ചൊക്കെ ശരിയുമാണ്.  മതമില്ലെന്ന് പറയുന്നവരുടെ മുദ്രാവാക്യം തന്നെ ജീവിതം ആസ്വദിക്കൂ എന്നാകുന്നത് ഇതേ ധാരണയില്‍നിന്നാണ്. മനുഷ്യന് ദൈവം എന്ത് ഇഛിക്കുന്നവെന്ന് പറയുന്ന ഖുര്‍ആനിലെ ഭാഗം അതുകൊണ്ടുതന്നെ വളരെ അടിസ്ഥാനപരവും ദൈവത്തിന്റെ ഇതര കല്‍പനകളെ വിശദീകരിക്കാന്‍ പര്യാപ്തവുമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് മനുഷ്യന്റെ വിശ്വാസജീവിത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റില്‍.

എന്തിന് നാം ദൈവത്തെ ആരാധിക്കണം ? 


നാം മനുഷ്യരാണ്. നമ്മില്‍ മഹാഭൂരിപക്ഷവും ഒരു സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍ എന്ന് വിശ്വസിക്കുന്നു. ആ സൃഷ്ടാവിനെക്കുറിച്ച് പലതരം വിഭാവനകളും പേരുകളും ഉണ്ടാവമാമെങ്കിലും സമൂഹത്തിലെ ഒരു ന്യൂനാല്‍ ന്യൂനപക്ഷമൊഴികെ ദൈവ വിശ്വാസികളാണ്. മനുഷ്യന്‍ തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷത്തെ ഈ ചര്‍ചയില്‍ തല്‍കാലം അവഗണിക്കുന്നു. ദൈവ വിശ്വാസികള്‍ ചിന്തിക്കട്ടെ, സൃഷ്ടിച്ച ദൈവം തങ്ങളില്‍നിന്ന് വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ. തങ്ങളുമായി ദൈവത്തിന് സൃഷ്ടിപ്പിന് പുറമെ വല്ല ബന്ധവുമുണ്ടോ?. ഉണ്ടെങ്കില്‍ അത് ഏത് തരം ബന്ധമാണ്. ദൈവ വിശ്വാസം കൊണ്ട് തങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ ?. ദൈവത്തെ അരാധിക്കണമെന്നത് ആരുടെ ആവശ്യമാണ്?. അത് തങ്ങളുടെ ആവശ്യമോ ദൈവത്തിന്റെ ആവശ്യമോ?. ഒരു വിശ്വാസി നിര്‍ബന്ധമായും തന്നോട് ചോദിച്ചിരിക്കേണ്ട ഈ ചോദ്യങ്ങള്‍ക്ക് വിശുദ്ധഖുര്‍ആന്റെ അടിസ്ഥാനത്തില്‍ എനിക്ക് ലഭിച്ച മറുപടിയാണ് താഴെ നല്‍കുന്നത്.

ദൈവം നമുക്ക് വേണ്ടതെല്ലാം സൃഷ്ടിച്ചു. 


ഏകനായ ദൈവം ബോധപൂര്‍വം സൃഷ്ടിച്ച ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ ഈ ലോകത്ത് ജീവിക്കാനാവശ്യമായ ഏറ്റവും നല്ല ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു. ചില കഴിവുകള്‍ ഇതര ജീവികള്‍ക്ക് മനുഷ്യനേക്കാള്‍ കൂടുതലായി കാണാമെങ്കിലും അവയെയൊക്കെ നിയന്ത്രിക്കാനും ഉപയോഗപ്പെടുത്താനും ഭൂമിയിലെ കാണപ്പെടുന്നതും അല്ലാത്തതുമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാവശ്യമായ ബുദ്ധിപരമായ കഴിവുകളോടെയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു കാലത്ത് അന്തരീക്ഷത്തിലൂടെ ശബ്ദവീചികളെ റേഡിയോ തരംഗങ്ങളാക്കി ലോകം മുഴുവന്‍ എത്തിക്കാന്‍ സാധിച്ചപ്പോള്‍ അന്നവന് അറിയാമായിരുന്നില്ല. അതേ അന്തരീക്ഷത്തിലൂടെ ചിത്രങ്ങളും വീഡിയോയും വരെ അപ്രകാരം ലോകം മുഴുവന്‍ എത്തിക്കാനാവുമെന്ന്. ദിനേനയെന്നോണം മനുഷ്യന്‍ ഈ ഭൌതിക സൌകര്യങ്ങളെ കൂടുതലായി കണ്ടെത്തികൊണ്ടിരിക്കുകയാണ്. ഇവയൊന്നും മനുഷ്യന്‍ സജ്ജീകരിച്ചതായിരുന്നില്ല. മനുഷ്യന്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യനിന്നോളം ഒരു അണുവിനെ പോലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്ന് നാം അടിവരയിടുക. അതിനാല്‍ സൃഷ്ടിപ്പില്‍ ദൈവത്തിനല്ലാതെ പങ്കാളിത്തമില്ലെന്ന് ഖുര്‍ആന്‍ അണയിട്ട് പറയുന്നു.

ഏറ്റവും വലിയ അനുഗ്രഹം, വഴികാണിച്ചുതന്നുവെന്നത്.


തങ്ങളെ സൃഷ്ടിച്ചുവെന്നത് മനുഷ്യന് ദൈവം നല്‍കിയ വലിയ അനുഗ്രമാണ്. എന്നാല്‍ വിവേചന ശക്തിയും തെരഞ്ഞെടുപ്പ് അധികാരവും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ച് അവനിഷ്ടപ്പെടുന്ന വിധത്തില്‍ ജീവിക്കാന്‍ വിടുന്ന പക്ഷം അത് മനുഷ്യനോട് ചെയ്യുന്ന അക്രമവും അനീതിയുമാകും. മനുഷ്യനോടുള്ള ദൈവത്തിന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും പൂര്‍ത്തീകരണമായി മനുഷ്യസൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ ഇഹലോകത്ത് സമാധാനത്തോടെയും ശാന്തിയോടെയും ക്ഷേമത്തോടെയും ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങളും നല്‍കി എന്നാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. അതിനായി ദൈവം ഏര്‍പ്പെടുത്തിയ സംവിധാനമാണ് മനുഷ്യരില്‍നിന്ന് തന്നെ ചിലരെ തെരഞ്ഞെടുത്ത്, തന്റെ ദിവ്യസന്ദേശങ്ങള്‍ അവരിലൂടെ മനുഷ്യര്‍ക്കെത്തിക്കുക എന്നത്.

എന്താണ് നന്മ? എന്താണ് തിന്മ ?


മനുഷ്യന് ഈ ലോകത്ത് തന്റെ സഹജീവികളില്‍പെട്ട മനുഷ്യരോട് അക്രമവും ഉപദ്രവവും ചെയ്യാനും അവര്‍ക്ക് നന്മയും സഹായവും ചെയ്യാനും സാധിക്കും. അഥവാ നല്ലതും തിയ്യതും ചെയ്യാനാവും. ഈ അവസ്ഥയില്‍ അവനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തിന്മയെ വിലക്കുകയും ചെയ്യേണ്ടത് ദൈവത്തിന്റെ നീതിയുടെയും മനുഷ്യരോടുള്ള കാരുണ്യത്തിന്റെയും താല്‍പര്യമാണ്. അതുകൊണ്ടുതന്നെയാണ് തന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ഭക്തിയുടെ മാര്‍ഗം കൈകൊള്ളുന്നവര്‍ക്ക് പ്രോത്സാഹനമായി സ്വര്‍ഗവും അവ ലംഘിച്ചുകൊണ്ട് സമസൃഷ്ടികള്‍ക്കും മനുഷ്യവംശത്തിന് പൊതുവിലും ഉപദ്രവമുണ്ടാക്കുന്നവര്‍ക്ക് നരകശിക്ഷയും മരണാനന്തരം ഉണ്ടെന്ന കാര്യം അല്ലാഹു പ്രവാചകന്മാരിലൂടെ പഠിപ്പിച്ചത്.

ആരാധനകള്‍ മനുഷ്യന് വേണ്ടി.


ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ നല്ല മനുഷ്യന്‍ എന്നത് കൂടുതല്‍ ആരാധനകള്‍ മാത്രമായി ചെയ്യുന്ന ആളല്ല. മറിച്ച് ജനങ്ങളോട് നന്നായി വര്‍ത്തിക്കുന്നവരാണ്. ആരാധനകള്‍ പോലും ദൈവത്തിന് വേണ്ടിയുള്ളതല്ല മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് അവര്‍ നല്ലവരാകാന്‍ വേണ്ടിയുള്ളതാണ്. ദൈവ കല്‍പനകളൊക്കെയും സഹജീവികളോട് നന്മ ചെയ്യാനും അവര്‍ക്ക് തിന്മയും ഉപദ്രവവും സംഭവിക്കുന്നത് വിലക്കാനുമുള്ളതാണ്. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് തന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി അവനെ അനുസരിച്ച് ജീവിക്കലാണ് എന്ന് പറയുന്നുണ്ടെങ്കിലും അവ പാലിച്ചാല്‍ സംഭവിക്കുന്നത് മനുഷ്യന് ആശ്വാസമുണ്ടാവുക എന്നതാണ്. 


ഇസ്ലാമിലെ സുപ്രധാന ആരാധനാകര്‍മങ്ങളെ ഓരോന്നായി പരിശോധിച്ചാല്‍ ഈ കാര്യം കുറേകൂടി വ്യക്തമാകും. ആദ്യമായി വേണ്ടത്, സത്യസാക്ഷ്യപ്രഖ്യാപനമാണ്. ദൈവത്തിന് ഞാന്‍ വിധേയമായിരിക്കുന്നു. മുഹമ്മദ് നബിയെ പ്രവാചകനായി ഞാനിതാ സാക്ഷ്യം വഹിക്കുന്നുവെന്ന പ്രഖ്യാപനമാണ് ശഹാദത്ത് എന്ന പേരിലറിയപ്പെടുന്ന ആദ്യത്തെ കര്‍മം. തുടര്‍ന്ന് വരുന്ന അഞ്ചുസമയത്തെ നമസ്കാരം. അതിന് ദൈവം ഒരു ലക്ഷ്യം നിര്‍ണയിച്ചിട്ടുണ്ട്. ദൈവത്തെ സ്മരിക്കാന്‍ എന്നതാണത്. ദൈവത്തെ സ്മരിക്കുന്നതിലൂടെ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള നല്ലൊരു ഉപാധികൈവരും എന്നതാണ് അതിന്റെ ഫലം. പ്രയോഗിക തലത്തില്‍ നമസ്കാരം മനുഷ്യനെ മ്ലേഛതയില്‍നിന്നും അധര്‍മത്തില്‍നിന്നും തടയും എന്നതും. എന്താണ് മ്ലേഛതയും അധര്‍മവുമായി കണക്കാക്കുന്നത് എന്ന് മുമ്പ് ബ്ലോഗില്‍ വിശദമാക്കിയതിനാല്‍ വീണ്ടും വിശദീകരിക്കുന്നില്ല. മൂന്നാമത്തെ ആരാധനാകര്‍മം സകാത്ത് ആണ്. ആരാധനാകര്‍മത്തില്‍ തന്നെ നേരിട്ട് മനുഷ്യക്ഷേമം ഉള്ളടക്കം ചെയ്ത സകാത്തിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. നാലാമത്തേത്, വൃതാനുഷ്ഠാനം. നോമ്പ് സ്വയം ഒരു ലക്ഷ്യമല്ല. ദൈവത്തെ ഓര്‍ക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുന്ന മനോവികാരം വളര്‍ത്തിയെടുക്കുക. അതിലൂടെ കല്‍പനകള്‍ പ്രവൃത്തിപദത്തില്‍ കൊണ്ടുവരുവാനും നിരോധനങ്ങള്‍ വര്‍ജ്ജിക്കാനുമുള്ള മനശക്തിനേടുക എന്നതാണ് ലക്ഷ്യം. തഖ് വ എന്നതാണ് ഇതിന്റെ ഖുര്‍ആനിക പദം. ഇവ നേടിയെടുക്കാത്ത നോമ്പ് ദൈവത്തിന് ആവശ്യമില്ലെന്ന് പ്രവാചകനിലൂടെ അല്ലാഹു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. 


ഒരു മനുഷ്യനായി ഇവിടെ ജനിക്കാന്‍ കഴിഞ്ഞുവെന്നതിനേക്കാള്‍ മഹത്തരമാണ്. അതേ സൃഷ്ടാവായ ദൈവത്തിന്റെ സന്ദേശം തിരിച്ചറിഞ്ഞ് ജീവിക്കാനാകുന്നുവെന്നത്. അതിനേക്കാള്‍ മഹത്തായ ഒരു അനുഗ്രഹം വേറെയില്ല. ഖുര്‍ആനിലൂടെയാണ് ദൈവിക സന്ദേശങ്ങള്‍ ലഭിച്ചത്. അതിനാല്‍ ഒരു സത്യവിശ്വാസി അളവറ്റ കൃതജ്ഞതയുള്ളവനായിരിക്കും. അത് പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് നോമ്പ് കാലം. 


ആരാധാകര്‍മങ്ങളില്‍ വിശദീകരിക്കാനുള്ളത്, ഹജ്ജും അതിനോടനുബന്ധിച്ച ചടങ്ങുകളുമാണ്. എല്ലാറ്റിലും മുന്തിനില്‍ക്കുന്നത്, മനുഷ്യനോടുള്ള ദൈവത്തിന്റെ അറ്റമില്ലാത്ത അനുഗ്രഹവും കാരുണ്യവും. ഹജ്ജിനെ സംബന്ധിച്ച് പിന്നീടാവാം. നോമ്പുമായി ബന്ധപ്പെട്ട് വന്ന സൂക്തങ്ങള്‍ പാരായണം ചെയ്തുനോക്കുക. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവയില്‍ വ്യക്തമായികാണാം. 

[' മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്. (2:185)]


ചിന്തിക്കുക, നിങ്ങള്‍ ആരാണ് ?. എവിടെയാണ് ?. 

നോക്കുക എത്ര ലളിതവും യുക്തിഭദ്രവും മനുഷ്യപറ്റുള്ളതും മനുഷ്യോപകാരവുമായ ദര്‍ശനമാണ് ഇസ്ലാം മനുഷ്യന് മുന്നില്‍ വെക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഏത് വിശ്വാസമനുസരിച്ച് ജീവിക്കുന്നവനാകട്ടെ. ഖുര്‍ആന് പറയാനുള്ളത് ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണ് എന്നാണ്. കാരണം ഖുര്‍ആന്റെ അവകാശി മനുഷ്യനാണ്. അത് മുസ്ലിമിനെ നന്നാക്കാനുള്ള മതഗ്രന്ഥമാണ് എന്ന ധാരണ തിരുത്തുക. ആര്‍ ഈ ലളിതമായ സത്യം അംഗീകരിക്കുന്നുവോ അവന് കുറേകൂടി അധികാര സ്വരത്തില്‍ കല്‍പനകള്‍ നല്‍കുന്നുവെന്നത് നേര് തന്നെ എന്ന് വെച്ച് ഇതിനെ മുസ്ലികളുടെ ഗ്രന്ഥമായി കണക്കാക്കുന്നത് ഖുര്‍ആന്റെ തന്നെ നിലപാടിന് നിരക്കുന്നതല്ല. നിങ്ങളുടെ ഈ ഗ്രന്ഥത്തെ തിരിച്ചറിയുക. തെറ്റിദ്ധാരണകള്‍ തിരുത്തുക.

അതെ, ഖുര്‍ആന്‍ നിങ്ങളുടെ ജീവിതത്തെ സുന്ദരമാക്കാനുള്ളതാണ്. പ്രയാസപ്പെടുത്താന്‍ ഉള്ളതല്ല. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review