2013 നവംബർ 27, ബുധനാഴ്‌ച

യാഥാര്‍ഥ്യം പറയുന്നത് കാന്തപുരം മാത്രമോ ?.

ഇസ്ലാമിനെ യഥാവിധി കൃത്യമായി മറയില്ലാതെ ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് എന്നാണ് നെറ്റ് ലോകത്തെ യുക്തിവാദികള്‍ പൊതുവെയും കാന്തപുരം ഭക്തര്‍ മൊത്തമായും വാദിച്ചുവരുന്നത്. 9 പേജ് വരുന്ന മാതൃഭൂമി ആഴ്ചപതിപ്പിലെ അഭിമുഖത്തോടെ അതിന് ഒന്നുകൂടി ശക്തി പകര്‍ന്നിരിക്കുന്നു. ബാക്കി സംഘടനകള്‍ പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമി മുജാഹിദ് പോലുള്ള പുത്തന്‍ പ്രസ്ഥാനക്കാര്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്നത് വെള്ളം ചേര്‍ത്താണ് എന്നും മതേതരര്‍ക്ക് പൊതുവെ ഒരു വാദമുണ്ട്. ജമാഅത്താകട്ടേ സര്‍ക്കര പുരട്ടിയാണ് ഇസ്ലാമിനെ അവതരിപ്പിക്കുന്നത് എന്ന ആക്ഷേപം യുക്തിവാദി ഉസ്താദുമാര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

അഭിമുഖത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗങ്ങളെ വിശകലനം ചെയ്യാന്‍ രണ്ടോ മൂന്നോ പോസ്ററ് പോരാ. അത്രയധികം അബദ്ധങ്ങള്‍ അവയില്‍ ഉണ്ട്. മാതൃഭൂമി കാന്തപുരത്തില്‍നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചതൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.  യുക്തിവാദികളുടെയും കമ്യൂണിസ്റ്റ് കാരുടെയും വീക്ഷണം കാന്തപുരത്തെപ്പറ്റി അതാണെങ്കില്‍ ഇസ്ലാമിനെ വളരെ ഒഴുക്കന്‍ മട്ടില്‍ തീര്‍ത്തും അശ്രദ്ധമായി അവതരിപ്പിക്കുന്നതായിട്ടാണ് പലപ്പോഴും തോന്നാറുള്ളത്. ഇത് ബോധ്യപ്പെടാന്‍ എല്ലാവര്‍ക്കും പരിചിതമായ മുടിവിവാദത്തെ എങ്ങനെയാണ് ഇപ്പോള്‍ അദ്ദേഹം മറികടക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കിയാല്‍ മതി. പുതിയ അഭിമുഖത്തില്‍ നേരത്തെ നാം നേരിട്ട് കണ്ടതൊക്കെ മായയായിരുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. അന്ന് സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റിയോ ആവോ. പക്ഷെ നൂറ് കണക്കിന് സ്ഥലത്ത് 'ശഅ്റെ മുബാറക്ക് മസ്ജിദ്' (അനുഗൃഹീത മുടിപ്പള്ളി) നിര്‍മിക്കുന്നതില്‍ പങ്കാളികളാകാന്‍ അഭ്യര്‍ഥിക്കുകയും നാടുകളില്‍നിന്നൊക്കെ 1000 രൂപ ഷെയര്‍ പിരിക്കുകയും ചെയ്ത വിവരവും മിക്കവര്‍ക്കും അനുഭവമാണ്. എന്നിട്ടിപ്പോള്‍ പറയുന്നത് മുടിവെക്കാന്‍ പള്ളി നിര്‍മിക്കും എന്ന് പറഞ്ഞിട്ടില്ല എന്നാണ്. 2000 പള്ളി തങ്ങള്‍ക്ക് ഉണ്ടെന്ന ഒരു വീരവാദവും ഉണ്ട്. (9000 ത്തിലധികം മദ്രസയുടെ കണക്കും പറയാറുണ്ട്. ഇ.കെ വിഭാഗത്തിലെ ആളുകള്‍ പറയുന്നത് അത് വലിയ ബഢായി ആണെന്നാണ്. സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലാണ് മിക്ക മദ്രസകളും ഉള്ളത്. പക്ഷെ അവിടെ അധ്യാപകരായി ഉള്ളത് മിക്കാവാറും കാന്തപുരം മൈന്റുള്ളവരാണ് എന്നതും അവര്‍ അംഗീകരിക്കും. എന്ന് വെച്ചാല്‍ പുത്തന്‍വാദികള്‍ എന്നറിയപ്പെടുന്ന മുസ്ലിം സംഘടനകളോട് വലിയ അകല്‍ചയും അസഹിഷ്ണുതയും കാത്ത് സൂക്ഷിക്കുകയും ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുകയും ചെയ്യുന്നതാണ് കാന്തപുരത്തിന്റെ ആളുകളാണ് എന്നതിന്റെ ഏക തെളിവ്. മറ്റു ചിഹ്നങ്ങളൊന്നും ഇല്ല. അതിനാല്‍ ഇ.കെ വിഭാഗം മദ്രസയില്‍ അവര്‍ സഹകരിച്ച് പോകുന്നു. അതന്തെങ്കിലും ആകട്ടേ.) കേരളത്തിലെ സുന്നികളില്‍ ഒരു വലിയ വിഭാഗമാണ് എന്ന തെറ്റിദ്ധാരണ അവരെക്കുറിച്ച് വേണ്ട എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്. മര്‍ക്കസിലെ സമ്മേളനത്തിലും മുട്ടിപ്പടിയിലെ സലാത്ത് നഗറിലും തടിച്ചുകൂടുന്നവരെ നോക്കി സംഘടനയുടെ വലിപ്പം തീരുമാനിക്കാനാവില്ല. പിണറായിയെ പോലുള്ളവര്‍ കാന്തപുരത്തിന്റെ കൂടെനടന്നിട്ട് വലിയ കാര്യമൊന്നുമില്ല. അവര്‍ക്ക് കിട്ടേണ്ട വോട്ട് എങ്ങനെയായാലും കിട്ടും. കാരണം കാന്തപുരം ലീഗിന് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ പോലും ലീഗിന് വോട്ട് ചെയ്യാന്‍ സന്നദ്ധമാകുന്നവര്‍ അവരില്‍ വളരെ ചെറിയ ന്യൂനപക്ഷം ആയിരിക്കും. 'എ.പി വിഭാഗം _ ഇടതുപക്ഷം = ഏതാനും മുതഅല്ലിമീങ്ങള്‍' എന്നതാണ് സമവാക്യം.

അഭിമുഖത്തിലെ പരാമര്‍ശങ്ങളെ  മൊത്തത്തില്‍ വിശകലനം ചെയ്യാന്‍ ഉദ്ദേശ്യമില്ലെങ്കിലും. കാന്തപുരത്തിന്റെ ഒരു വാദം പരാമര്‍ശിക്കാതിരിക്കാനാവില്ല. കാരണം മാതൃഭൂമി അഭിമുഖത്തിലെ എല്ലാ പേജിലും നല്‍കിയ ക്യപ്ഷന്‍'പുരുഷന് സ്ത്രീയുടെ മേല്‍ ആധിപത്യമുണ്ട്' എന്ന കാന്തപുരം പരാമര്‍ശമാണ്. എവിടുന്നാണ് കാന്തപുരത്തിന് അത് ലഭിച്ചത്. ഖുര്‍ആനില്‍നിന്നാണോ. ഖുര്‍ആനില്‍ പറഞ്ഞതെന്താണ്?. അതാണ് ഇവിടെ ഒരു സാമ്പിള്‍ എന്ന നിലക്ക് ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സൂറത്ത് നിസാഇലെ 34 ാം സൂക്തതിലെ  'പുരുഷന്മാര്‍ സ്ത്രീകളുടെ സംസ്ഥാപകരാകുന്നു.' എന്ന പദമാണ് മുസ്ലിം പണ്ഡിതന്മാരില്‍ ചിലര്‍ ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് ആധിപത്യമുണ്ട് എന്ന് തെറ്റായി അര്‍ഥം നല്‍കി വരുന്നത്.

ഖുര്‍ആന്‍ പ്രയോഗിച്ച വാക്ക് ഖവ്വാമൂന എന്നാണ്. ഇതിന് പുറമെ മറ്റു രണ്ട് സ്ഥലത്താണ് സമാനമായ പദം ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരിടത്ത് അര്‍ഥം അല്ലാഹുവിന് വേണ്ടി നിലകൊളളുക എന്നും മറ്റൊരിടത്ത് നീതിക്ക് വേണ്ടി നിലകൊള്ളുക എന്നുമാണ് അര്‍ഥം.  ഖ വ മ എന്നീ 3 അടിസ്ഥാന അക്ഷരങ്ങളില്‍നിന്ന് നിന്ന് ഉണ്ടാക്കുന്ന 90 ലധികം പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതിലൊന്നും ആധിപത്യം എന്ന അര്‍ഥം വരുന്നില്ല. ഭരണാധികാരി എന്ന ഒരു അര്‍ഥം മലയാള നിഘണ്ടുവില്‍ പറയുന്നുണ്ടെങ്കിലും അത് രാജ്യത്തെ നിലനിര്‍ത്തുന്നവന്‍/സംരക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തിലാണ്. മൂലപദത്തില്‍നിന്ന് ഉണ്ടാകുന്ന വാക്കുകളുടെ പദാനുപദ അര്‍ഥങ്ങള്‍ വരുന്നത്: നില്‍ക്കുക, നിലകൊള്ളുക, സംസ്ഥാപിക്കുക, മുറപ്രകാരം നിര്‍വഹിക്കുക.. എന്നിങ്ങനെയൊക്കെയാണ്. ആ നിലക്ക് ഖവ്വാം എന്ന പദത്തിന്റെ അര്‍ഥങ്ങളായി നല്‍കിയിട്ടുള്ളത്, കൈകാര്യകര്‍ത്താവ്, കാര്യസ്ഥന്‍, പരിപാലകന്‍, രക്ഷാകര്‍ത്താവ്, രക്ഷിതാവ്, സൂപ്രണ്ട്, മാനേജര്‍, ഭരണാധികാരിഎന്നിങ്ങനെയാണ്. എന്നാല്‍ അവസാനം പറഞ്ഞ ഭരണാധികാരി എന്ന അര്‍ത്ഥത്തില്‍ അത്യപൂര്‍വമായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടാവാം എന്നല്ലാതെ പൊതുവെ ഉപയോഗിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. അതിന് സുല്‍ത്വാന്‍ എന്നോ മലിക് എന്നോ ഹാകിം എന്നൊക്കെയാണ് ഉപയോഗിക്കാറ്. ആധുനിക കുടുംബ മനശാസ്ത്രഗ്രന്ഥങ്ങളിലെ ഒരു പ്രയോഗമാണ് പുരുഷന്‍മാര്‍ സ്ത്രീകളുടെ സംസ്ഥാപകരാക്കുന്നുവെന്നത്. അത് വായിച്ചപ്പോള്‍ അതുതന്നെയല്ലേ ഖുര്‍ആനിലെ ഭാഷാ പ്രയോഗവും എന്ന് തോന്നി. മലയാള പരിഭാഷയില്‍ പുരുഷന്‍മാര്‍ സ്ത്രീകളുടെ നാഥന്‍മാരാകുന്നു (തഫ്ഹീമുല്‍ ഖുര്‍ആന്‍), പുരുഷന്‍മാര്‍ സ്ത്രീകളുടെ പരിപാലകരാകുന്നു(ഖുര്‍ആന്‍ ബോധനം) ഈ അര്‍ഥം ഏറെക്കുറെ ഖവ്വാമൂന എന്നതിന്റെ ശരിയായ വിവക്ഷ നല്‍കുന്നു. എന്നാല്‍ അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്നെഴുതിയ പരിഭാഷയില്‍,പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു എന്നാണ് കാണുന്നത്. കാന്തപുരം പരിഭാഷ എഴുതുകയാണെങ്കില്‍ 'പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ മേല്‍ ആധ്യപത്യം ഉള്ളവരാകുന്നു' വെന്നായിരിക്കും പരിഭാഷപ്പെടുത്തുക എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ആധിപത്യം എന്ന മലയാള വാക്ക് ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ അല്ലാഹുവിന്റെ അധികാരത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. കാരണം ഒരു വ്യക്തിയും മറ്റൊരു വ്യക്തിയുടെ മേല്‍ ആധിപത്യം ഉള്ളവനല്ല.  ഭരണാധികാരിക്ക് പോലും. സ്വതന്ത്രമായ അധികാരം മറ്റൊരാളില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ മാത്രമേ ആധിപത്യം ചെലുത്തുക എന്ന് പറയാന്‍ കഴിയു. ഇസ്ലാമിലാകട്ടേ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശത്തിന് വിധേയമായിട്ടല്ലാതെ ഒരു നിയമവും ആര്‍ക്കും നിര്‍മിക്കാന്‍ പോലും അധികാരമില്ല. ഒരു പുരുഷന്‍ സ്ത്രീയുടെ മേല്‍ എന്ത് നിയന്ത്രണാധികാരമാണ് ഉള്ളത്. ഒരു കുടുംബത്തെ നിലനില്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുക എന്നതല്ലാതെ. അതിന് പറയുന്ന യഥാര്‍ഥ പേരാണ് സംസ്ഥാപിക്കുക എന്നത്, കൈകാര്യകര്‍ത്താവാകുക എന്നൊക്കെ. അതിനപ്പുറം ഒരധികാരവും ആധിപത്യവും സ്ത്രീയുടെ മേല്‍ പുരുഷന് ഇല്ല. എന്നാല്‍ കൈകാര്യകര്‍ത്താവ്, സംസ്ഥാപകന്‍ എന്ന് പറഞ്ഞാലും പുരുഷന് അല്‍പം മേല്‍കൈ ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അതിന് ഖുര്‍ആന്‍ കാരണവും പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയാത്ത സ്ത്രീമനസ്സുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മനശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അവരതിനെ സ്ത്രീ മനസ്സില്‍ അന്തര്‍ലീനമായ (ശൈശവം മുതല്‍ മരണം വരെ സ്ത്രീയെ പിന്തുടരുന്ന) നാര്‍സിസിസം (Narcissism) എന്ന് വിളിക്കുന്നു. പുരുഷനില്‍നിന്ന് വ്യത്യസ്ഥമായി ഒരു സ്ത്രീയില്‍ കാണപ്പെടുന്ന എല്ലാ പ്രത്യേകതക്കും കാരണം ഈ നാര്‍സിസിസമാണ് എന്ന് അവര്‍ പറയുന്നു. എന്ത് പേര്‍ പറ‍ഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ട് എന്നത് വ്യക്തം. അതിനെ അവഗണിക്കാന്‍ ഒരു പുരഷനും സാധ്യമല്ല. ഇതിന്റെ പ്രതിഫലനമാണ് അവര്‍ മാനസികമായി ഒരു പുരുഷന് വിധേയമാകുന്നതില്‍ സന്തോഷം കണ്ടെത്തുന്നത്. ഇത് സ്ത്രീക്ക് ലഭിക്കാന്‍ പുരുഷന്‍ കാണിക്കുന്ന അധികാരം സ്ത്രീ മനസ്സിനെ സന്തോഷിപ്പിക്കുന്നു. പുരുഷത്വമുള്ള പുരുഷനെയാണ് സ്ത്രീത്വമുള്ള സ്ത്രീ ഇഷ്ടപ്പെടുന്നത്  എന്ന് ചുരുക്കം. 
പറഞ്ഞുവരുന്നത് ഇതെല്ലാം സമഞ്ചസമായി സമ്മേളിക്കുന്ന ഒരു പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളഖവ്വാമൂന എന്ന അറബി പദം. അതിന് നിയന്ത്രണാധികാരം എന്നോ ആധിപത്യം എന്നോ മലയാളപരിഭാഷ നല്‍കുന്നവര്‍ ഇസ്ലാമിനെ ബോധപൂര്‍മല്ലാതെ തെറ്റദ്ധിരിപ്പിക്കുകയാണ്. ഇനി പറയൂ. ആരാണ് യഥാര്‍ഥ ഖുര്‍ആനിലുള്ളത് വെട്ടിത്തുറന്ന് ഉള്ളത് പോലെ പറയുന്നത്. കാന്തപുരമോ അതല്ല ഇവര്‍ പുത്തന്‍വാദികള്‍ എന്ന് പറയുന്ന പ്രസ്ഥാനങ്ങളോ ?


അതോടൊപ്പം ഈ സംസാരത്തിന്റെ പ്രതികരണമോ നാട്ടില്‍ ഇസ്ലാം വിമര്‍ശകര്‍ നടത്തുന്ന ചര്‍ചയോ കാന്തപുരത്തെപോലുള്ളവര്‍ മനസ്സിലാക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണം പോലും പുരുഷന്‍ സ്ത്രീയില്‍ ചെലുത്തുന്ന ആധ്യപത്യമായിട്ടാണ് ഇവിടെ വിമര്‍ശകര്‍ തെറ്റിദ്ധരിപ്പിക്കാറ്. അവര്‍ക്ക് നല്‍കുന്ന വടി മാത്രമാണ് ഇത്തരം അശ്രദ്ധമായി നടത്തുന്ന അഭിമുഖങ്ങള്‍. മാതൃഭൂമിക്ക് വേണ്ടതെന്തോ അതാണ് അവര്‍ അതിന് നല്‍കിയ തലക്കെട്ട്. യഥാര്‍ഥ മതമല്ല പൌരോഹിത്യം നല്‍കുന്ന മതമാണ് ഇസ്ലാമിക വിമര്‍ശകരുടെ തുരുപ്പ് ശീട്ട് എന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമാവുന്നു. 

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആയിശ (റ)ടെ വിവാഹപ്രായം വീണ്ടും.


ആയിശ (റ)യെ നബി (സ) ആറാം വയസ്സില്‍ വിവാഹം ചെയ്തു ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടി എന്ന ധാരണ ചരിത്രപരമായും ബുദ്ധിപരമായും ന്യായീകരിക്കത്തക്കതല്ല എന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ ബ്ലോഗില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. അത് കണ്ട മുസ്ലിംകള്‍ക്ക് പരിഗണനീയമായ അഭിപ്രായം എന്ന നിലക്ക് വിട്ടപ്പോള്‍,  നിലവിലെ ധാരണ ശരിയാണ് എന്ന് സ്ഥാപിക്കാന്‍ കാര്യമായി ശ്രമിച്ചത് ബൂലോകത്ത് അറിയപ്പെടുന്ന യുക്തിവാദികളാണ്. ഇപ്പോള്‍ ഇസ്ലാമിലെ വിവാഹ പ്രായം ചര്‍ചയാകുമ്പോള്‍ വീണ്ടും ആയിശയുടെ വിവാഹപ്രായവും ഇടക്കിടെ പൊങ്ങി വരുന്നു. അതേ സമയം അക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും നിലവിലെ ധാരണ ശരിയല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരും കൂടിവരുന്നതായിട്ടാണ് അനുഭവം. താഴെ നല്‍കിയ ഡോ. കെ.ടി ജലീലിന്റെ അഭിപ്രായവും , ആദില്‍ സലാഹിയുടെ ലേഖനവും ഇതോടൊപ്പം ചേര്‍ത്ത്  വായിക്കുക. 


ഡോ. കെ.ടി ജലീല്‍ തന്റെ ഫെയ്സ് ബുക്കില്‍ എഴുതി..

ആയിഷ(റ)യെ മുഹമ്മദ് നബി വിവാഹം കഴിക്കുമ്പോഴുള്ള പ്രായം 19 ആണെന്ന കാര്യത്തില്‍ ചില സുഹൃത്തുക്കള്‍ തെളിവ് ചോദിച്ചത് കണ്ടു . പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്ക്കാത്തില്‍ റസൂല്‍ ആയിഷാ ബീവിയെ വിവാഹം കഴിക്കുമ്പോളുള്ള വയസ്സിനെക്കുറിച്ച് പറയുന്നത് , 19 എന്നതിന്റെ അറബി വാക്കായ 'തിസ്അത്തു അഷറി'ല്‍ നിന്ന് പത്ത് എന്ന പദത്തെ പ്രതിനിധാനം ചെയ്യുന്ന 'അഷര്‍' വിട്ടുപോയതാവാമെന്നാണ് . ഇക്കാര്യം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ പ്രൊഫ.സുബൈര്‍ ഈയടുത്ത് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട് . തന്നെയുമല്ല , ആയിഷാബീവിയും ജ്യേഷ്ഠസഹോദരി അസ്മാബീവിയും തമ്മിലുള്ള പ്രായവ്യത്യാസം പത്താണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല . ആയിഷാബീവിയുടെ വിവാഹം നടക്കുന്ന സമയത്ത് അസ്മാബീവിക്ക് 29 വയസ്സായിരുന്നുവെന്നാണ് പ്രമാണങ്ങളില്‍ കാണുന്നത് . അപ്പോഴും ആയിഷാബീവിയുടെ വിവാഹസമയത്തെ വയസ്സ് 19 ആണെന്ന് കാണാം . മിടുക്കിയും ബുദ്ധിമതിയുമായ തന്റെ മകള്‍ ആയിഷയെ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമറിനോ ഉസ്മാനോ അലിക്കോ വിവാഹം ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു . എന്നാലിവര്‍ മൂന്നുപേരും ഇങ്ങനെയൊരു ആലോചന ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുഹമ്മദ് നബിയുടെ ഭാര്യയാകേണ്ടവളാണ് ബുദ്ധിമതിയായ ആയിഷയെന്ന് മറുപടി പറഞ്ഞതായും ചരിത്രരേഖകളിലുണ്ട് . കേവലം 9 വയസ്സുള്ള തന്റെ മകളെ ഉമറിനോ ഉസ്മാനോ അലിക്കോ അബൂബക്കര്‍ സിദ്ദീഖ്(റ) വിവാഹാലോചന നടത്തുമെന്ന് കരുതാനാകുമോ? മുഹമ്മദ് നബിയുടെ മറ്റു ഭാര്യമാരുടെ വയസ്സ് പരിഗണിക്കുമ്പോഴും ആയിഷാബീവിക്ക് റസൂല്‍ വിവാഹം കഴിക്കുമ്പോള്‍ 9 വയസ്സാണെന്ന് കരുതാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല . പ്രവാചകസ്നേഹമല്ല 9 വയസ്സ് വാദക്കാരെ നയിക്കുന്നതെന്ന് വ്യക്തം . പ്രവാചകനിന്ദ ലക്ഷ്യമിട്ട് ഇസ്ലാമിന്റെ തത്പര കക്ഷികള്‍ പ്രചരിപ്പിച്ച കള്ളക്കഥ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ ഏറ്റുപാടുകയാണ് . ഇവരുടെ വീറും വാശിയും കാണുമ്പോള്‍ ആയിഷാബീവി വിവാഹിതയാകുന്ന സമയത്ത് അവരുടെ പ്രായം 9 വയസ്സാണെന്ന് വിശ്വസിക്കല്‍ ഇസ്ലാംകാര്യത്തിലും ഈമാന്‍ കാര്യത്തിലും പെട്ടതാണെന്നാണ് തോന്നുക . അങ്ങനെ കരുതാത്തവര്‍ക്ക് നരകം ഉറപ്പെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു . അതിലൊട്ടും ഭയപ്പാടില്ലാത്ത ഞങ്ങളെപ്പോലുള്ളവരെ വെറുതെവിട്ടേക്കക . ഏതെങ്കിലും സംഘടനാനേതാക്കളുടെ കക്ഷത്താണ് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ താക്കോലെന്ന് ആര്‍ക്കെങ്കിലും വിശ്വസിച്ചേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവരങ്ങനെ കരുതിക്കൊള്ളട്ടെ . അതിന്റെ പേരില്‍ വാലുചുരുട്ടി മാളത്തിലൊളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല .

**************************




ആദില്‍ സലാഹി എഴുതിയ ലേഖനം (ഫെയ്സ് ബുക്കില്‍നിന്ന് ലഭിച്ചത്)  



ആയിശ (റ) പ്രവാചകന്‍ (സ) വിവാഹം ചെയ്യുമ്പോള്‍ ഒമ്പതു വയസ്സുകാരിയായിരുന്നുവെന്നാണ് പൊതുവായി അറിയപ്പെടുന്ന നിവേദനങ്ങളില്‍ ഉള്ളത്. എന്നാല്‍ ഈ റിപോര്‍ട്ട് സംശയാസ്പദമാണ്. പല രീതിയിലും ഇതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആയിശ (റ) അവരുടെ 18നും 22 നും ഇടയിലുള്ള വയസ്സിലാണ് നബിയെ വിവാഹം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

അങ്ങനെ പറയാനുള്ള കാരണം ഇവയാണ്:

ഒന്നാമതായി ആയിശയെ പ്രവാചകന് വിവാഹം ആലോചിക്കുന്നതിനു മുമ്പ് തന്നെ ജൂബൈറു ബ്‌നു മുതിമ്മിന് വിവാഹം ആലോചിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം അവിശാസിയായിരുന്നു. അവിശ്വാസികളെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക വിധി അന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

മുഹമ്മദ് നബിയുടെ തന്ന മൂത്ത പുത്രിയായ സൈനബും ഇതു പോലെ അവരുടെ അവിശ്വാസിയായ ഭര്‍ത്താവ് അബൂ അല്‍ ആസിനോടൊപ്പം കുറെ കാലം ജീവിച്ചിരുന്നു. ആയിശയെ വിവാഹമാലോചിച്ചു പ്രവാചകന്‍ അബൂബകറിന്റെ അടുക്കല്‍ ആളെ അയച്ചപ്പോള്‍ ആയിശയുടെ പിതാവായ അബൂബക്കര്‍ (റ) പറഞ്ഞു. ജൂബൈറിന്റെ ആള്‍ക്കാര്‍ അവളെ വിവാഹം ആലോചിച്ചിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. അവരില്‍ നിന്ന് ഞാന്‍ അവളെ വിടുതല്‍ വാങ്ങാം.

മറ്റൊരാളുമായി വിവാഹം ആലോചിച്ചുവെച്ചിട്ടുള്ള ആയിശയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കണമെങ്കില്‍ അബൂബക്‌റിന് ആദ്യ കൂട്ടരെ തന്ത്രപരമായി ഒഴിവാക്കണമായിരുന്നു. പ്രവാചകന് ആയിശയെ വിവാഹമാലോചിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഒമ്പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആയിശയെ തിരുമേനി ആറാം വയസ്സില്‍ തന്നെ വിവാഹം ആലോചിച്ചുവെന്നു വരും. എന്നു മാത്രമല്ല, ആ വയസ്സില്‍ പോലും മറ്റൊരാള്‍ക്ക് വേണ്ടി ആ പെണ്‍കുട്ടിയ ആലോചിച്ചു വെച്ചിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ടാമത്തെ കാര്യം ആയിശയെ വിവാഹം ചെയ്യാന്‍ പ്രവാചകനോടു നിര്‍ദേശിക്കുന്നത് അനുചരന്‍മാരില്‍ ഒരാളാണ്. ഖദീജ മരണപ്പെട്ട ശേഷം ഖദീജയെപോലെ പ്രവാചകനെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന നല്ല ഒരു പത്‌നിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് ഖൗല ബിന്‍ത് ഹകീമാണ്. ഖൗലയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോയെന്ന പ്രവാചകന്റെ ചോദ്യത്തിന് അവര്‍ മറിച്ചു ചോദിച്ചു. കന്യകയെയാണോ അതല്ല പക്വതയെത്തിയ സ്ത്രീയെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? രണ്ടു പേരുടെയും പേരുകള്‍ പറയാന്‍ തിരുമേനി അവരോടു ആവശ്യപ്പെട്ടു. പക്വതയെത്തിയ സ്ത്രീയായി അവര്‍ പറഞ്ഞത് സൗദയെയും കന്യകയായി അവര്‍ പറഞ്ഞത് ആയിശയെയുമാണ്. അപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. നിങ്ങള്‍ രണ്ടുപേരെയും ആലോചിച്ചുകൊള്ളൂ. അങ്ങനെ രണ്ടു ആലോചനകളും സ്വീകരിക്കപ്പെട്ടു.

അധിക കാലം കഴിയുന്നതിനു മുമ്പുതന്നെ തിരുമേനി സൗദയെ വിവാഹം ചെയ്തു. എന്നാല്‍ ആയിശയുമായുള്ള വിവാഹം തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുവോളം പിന്തിച്ചു. അഥവാ വിവാഹാലോചന നടന്ന് മൂന്നുവര്‍ഷത്തിനു ശേഷമാണ് തിരുമേനി മദീനയിലേക്കു ഹിജ്‌റ പോകുന്നത്. അവിടെവെച്ചാണ് തിരുമേനി ആയിശയെ വിവാഹം ചെയ്യുന്നത്.

പ്രവാചക തിരുമേനി വിവാഹാലോചന നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാല് പെണ്‍മക്കളുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വിവാഹിതകളായിരുന്നു അപ്പോള്‍. മറ്റു രണ്ടു പേര്‍ നബിയോടൊപ്പമുണ്ട്. ഏറ്റവും ഇളയ പുത്രി ഫാത്തിമബീവിക്ക് അന്ന് 13 നോടടുത്തായിരുന്നുപ്രായം. അതിനാല്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

പ്രവാചകന് ഒരു ഇണയുടെ കൂട്ടുവേണമെന്ന് മനസ്സിലാക്കിയ ഖൗല തിരുമേനിക്കു ഒരു വധുവിനെ വേണമെന്ന് പറയുമ്പോള്‍ അതു വഴി ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ മകളേക്കാള്‍ വളരെ പ്രായംകുറഞ്ഞ ഒരു ബാലികയെയായിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ടോ? അദ്ദേഹത്തെ പരിചരിക്കാനും സ്‌നേഹിക്കാനും ഒരു കുട്ടിയെ വേണമെന്നാണോ അവര്‍ ഉദ്ദേശിച്ചത്? അത് തീര്‍ത്തും യുക്തിവിരുദ്ധമായ ഒരു കാര്യമാണ്.

മൂന്നാമതായി, പ്രവാചകചരിത്രത്തിലെ ഏറ്റവും പഴയതും ആധികാരികവുമായ ഇബ്‌നു ഇസ്ഹാഖിന്റെ ഗ്രന്ഥത്തില്‍ ആദ്യമായി ഇസ് ലാം സ്വീകരിച്ച ആളുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക അധ്യായമുണ്ട്. സ്ത്രീകളും കുട്ടികളുമായി 51 പേര്‍ ആ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ആരും കുട്ടികളില്ല. പ്രവാചക തിരുമേനിയുടെ ആദ്യ നാല് അഞ്ച് വര്‍ഷത്തിനിടയിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇതില്‍ ആയിശയുടെ പേരുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോല്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും അതില്‍ പറയുന്നു. അവര്‍ ചെറുപ്പമായിരുന്നു. എന്നാല്‍ തന്റെ വിശ്വാസം തെരഞ്ഞെടുക്കാനും അതു പ്രഖ്യാപിക്കാനും മാത്രമുള്ള പക്വത അവര്‍ക്കുണ്ടായിരുന്നു.

അവര്‍ക്കന്ന് പത്ത് വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍ അവര്‍ ഇസ് ലാം സ്വീകരിക്കുമ്പോള്‍ അഞ്ച് വയസ്സായിരുന്നു. അപ്രകാരം ആയിശ വിവാഹിതയായിട്ടുണ്ടാവുക 19 ാമത്തെ വയസ്സിലാണ്. കാരണം പ്രവാചകന്‍ വിവാഹം ആലോചിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മദീനയിലേക്കു ഹിജ്‌റ പോയി. അവിടെ ചെന്ന് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമാണ് തിരുമേനി അവരെ വിവാഹം ചെയ്യുന്നത്.

ആയിശ വിവാഹിതയാകുമ്പോള്‍ ഒരു പൂര്‍ണ്ണ സ്ത്രീയായിട്ടുണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്.

2013 ജൂൺ 28, വെള്ളിയാഴ്‌ച

ഇസ്ലാമിലെ വിവാഹപ്രായവും വിവാദങ്ങളും.


മുസ്ലിംവിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എപ്രില്‍ 6 ന് പുറപ്പെടുവിച്ച 66549/R.C./3/2012 സര്‍ക്കുലര്‍ വിവാദമാവുകയുണ്ടയല്ലോ. മുസ്ലിംവിവാഹം, പ്രായമെത്തും മുമ്പ് (പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവുക) നടന്നതാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാമോ എന്ന് ചോദിച്ച് 'കില' ഡയറക്ടര്‍ അയച്ച കത്തിനുള്ള മറുപടിയില്‍ 21 വയസിന് താഴെയുള്ള പുരുഷന്‍റെയും 18 വയസിന് താഴെയുള്ള (16 വയസ്സിന് മുകളിലുള്ളത്) വിവാഹം  മതാധികാരമുള്ള സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നു. ഇതിനെയാണ് മുസ്ലിം വിവാഹപ്രായം 16 ആക്കിയെന്ന് പറഞ്ഞ് നെറ്റ് ലോകത്തും ചാനലിലും വലിയ സംവാദങ്ങള്‍ നടന്നത്. മതേതര ഇന്ത്യയില്‍ ഒരു വിഭാഗത്തിന് മാത്രം ഇത്തരമൊരു ഇളവ് നല്‍കിയത് മതേതര ഇന്ത്യക്ക് വലിയ കളങ്കമാണ് ഭീമാബദ്ധമാണ് . ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരാന്‍ ഇനി അധിക കാലം വേണ്ട എന്നൊക്കെയുള്ള വൈകാരികമായ ചര്‍ചകളാണ് മിതത്വം പാലിക്കുന്ന ബ്ലോഗര്‍മാരും ഫെയ്സ് ബുക്ക് ആക്ടിവിസ്റ്റുകളും വരെ നടത്തിയത്. ഇനി നേരത്തെ തന്നെ അങ്ങനെ ഒരു ഇളവ് ഉണ്ടെന്ന് വെക്കുക, അത് മതേതരത്വത്തിന് ഭീഷണിയാകുമോ ?. മതേതരത്വം എന്നാല്‍ ഏകസിവില്‍ കോഡാണോ?. ഏത് മതങ്ങളുടെയും വ്യക്തിനിയമങ്ങള്‍ക്ക് പ്രാബല്യമുള്ളതാണ് നമ്മുടെ മതേതരത്വം. സ്വതന്ത്ര ഇന്ത്യരൂപപ്പെട്ടത് മുതല്‍ സ്വത്തിന്റെ ഓഹരിവെക്കലും, വിവാഹവുമൊക്കെ അതാത് മതങ്ങളുടെ പ്രമാണമനുസരിച്ചാണ് നടന്നുവരുന്നത്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മിക്കപ്പോഴും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിവാഹമുക്തയുടെ ജീവനാംശവുമായി ബന്ധപ്പെട്ട ഉണ്ടായ കൂതൂഹലം ഓര്‍ക്കുക. ഈ സൌകര്യം മുസ്ലിംകള്‍ മാത്രമല്ല. ഇന്ത്യയിലെ ഹിന്ദുക്കളും കൃസ്ത്യാനികളുമൊക്കെ കൂടിയോ കുറഞ്ഞോ അളവില്‍ അനുഭവിക്കുന്നുണ്ട്. അതിനാല്‍ ഇസ്ലാമിക വിവാഹ നിയമമനുസരിച്ച് അക്കാര്യത്തില്‍ ഇളവ് നല്‍കിയാല്‍ പോലും അത് ഏതെങ്കിലും അര്‍ഥത്തില്‍ മതേതരത്വത്തെ ബാധിക്കുന്നില്ല. ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസത്തെയും പുരോഗതിയെയും അത് പ്രതികൂലമായി ബാധിക്കുമെന്നും അതിലൂടെ ഉണ്ടാകുന്ന നഷ്ടം രാജ്യത്തിന് പൊതുവായതിനാല്‍ അക്കാര്യത്തില്‍ ഭരണകൂടം ചില നിയന്ത്രണങ്ങള്‍ വരുത്തുന്നതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

ഇത്രയും പറഞ്ഞത് മേല്‍പറയപ്പെട്ട സര്‍ക്കുലര്‍ മുഖവിലക്കെടുത്തുകൊണ്ടാണ്. എന്നാല്‍  എന്താണ് സത്യം. മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹത്തിന്റെ വയസ്സ് സംബന്ധമായ പരാമര്‍ശമേയില്ല. യുവതികളുടെ വിവാഹപ്രായം പതിനെട്ടും യുവാക്കളുടേത് 21 മായി നിജപ്പെടുത്തി കൊണ്ട് 2006 വിവാഹ രജിസ്ട്രേഷന്‍ നിയമത്തില്‍ ഒരു സമുദായത്തിനും ഇളവ് നല്‍കിയിട്ടില്ല. പുതിയ സര്‍ക്കുലറില്‍ മുസ്ലിംകള്‍ക്ക് പ്രത്യേകമാണ് എന്ന് സൂചിപ്പിക്കുന്ന പരാമര്‍ശത്തില്‍ പിടിച്ചാണ് വിവാദമെങ്കില്‍ പോലും അതില്‍ കാര്യമില്ല. ഏതായാലും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ അബദ്ധം നീക്കം ചെയ്തുകൊണ്ട് പുതിയ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരിക്കുന്നു. 

മുസ്ലിംകള്‍ പ്രത്യേകമായി ചില ഇളവ് അനുഭവിക്കുന്നതിലെ പ്രയാസമാണ് വിവാദത്തിന് കാരണമെങ്കില്‍  ലോകത്തെ ഒട്ടനേകം രാജ്യങ്ങളിലേത് പോലെ എല്ലാവര്‍ക്കും അതിന്റെ സൌകര്യം ലഭിക്കുമാര്‍ മൊത്തത്തില്‍ വിവാഹപ്രായം കുറക്കണം എന്നാവശ്യപ്പെടുകയാണ് വേണ്ടത്. പ്രായപൂര്‍ത്തിയായി പതിനഞ്ചോ പതിനാറോ ആയിക്കഴിഞ്ഞ ഒരു പുരുഷന്‍റെയും സ്ത്രീയുടെയും വിവാഹകാര്യത്തില്‍ ഇത്രയധികം കടും പിടുത്തം ആവശ്യമില്ല എന്നാണ് മിക്കാവാറും ലോകരാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. അത് ഒരു നിലക്ക് മനുഷ്യന്റെ മൌലികമായ അവകാശങ്ങളിലുള്ള കൈവെക്കലാണ്. അതിനാല്‍ തന്നെ ഏതാനും രാജ്യങ്ങളിലെ സ്ത്രീകളുടെ വിവാഹപ്രായം നോക്കൂക. 


Austria :16
Denmark: 15 
Germany: 16
Italy: 16 (with Court consent)
Netherlands: 16
Spain: 16
Turkey: 16
UK: 16
Canada: 16 or 15
USA: 16 (In some states only)
Mexico: 15
Columbia: 15
Brazil: 16
Iran: 16
Japan: 16
Taiwan: 16
Russia: 16 (In some regions only)
(അവലംബം)


ഇവിടെ നല്‍കിയ രാജ്യങ്ങളൊന്നും മുസ്ലിം ഭരണമുള്ളതോ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോ അല്ല. പലപ്പോഴും നാം ഇന്ത്യക്കാര്‍ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളാണിവ. അതിനാല്‍ ഇക്കാര്യത്തില്‍ ബഹളം വെക്കുന്നവര്‍ തങ്ങളുടെ ആവശ്യം എന്താണ് എന്ന് തുറന്ന് പറയണം. കാരണം മുസ്ലിംകള്‍ക്ക് വല്ല ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ മാത്രമാണ് ഈ ചാനല്‍വീരന്മാരുടെയും ഫെയ്സ് ബുക്ക് സഹജീവികളും വല്ലാതെ ചാടിപ്പുറപ്പെടാറുള്ളത്. അല്ലാതെ അവര്‍ അങ്ങേ അറ്റത്തെ അനീതിക്കിരയാവുമ്പോഴോ അവകാശ ലംഘനങ്ങള്‍ക്ക് വിധേയമാവുമ്പോഴോ അല്ല. 

ഇനി മറ്റൊന്നുകൂടി ശ്രദ്ധിക്കുക. പെണ്‍കുട്ടികളുടെ 18 ന് താഴെയുള്ള വിവാഹം ശൈശവ വിവാഹം എന്ന നിലക്ക് ഇന്ത്യയില്‍ മുസ്ലിംകളില്‍ മാത്രമാണോ അത് നടക്കുന്നത്.  ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും ഇത്തരം ശൈശവ വിവാഹങ്ങളാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഠനവും ജോലിയും പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു നിയന്ത്രണത്തിന്റെ ആവശ്യം വരുന്നുള്ളൂ. അല്ലെങ്കില്‍ പതിനാറും പതിനേഴും വയസ്സായി കഴിഞ്ഞിട്ടും നിയമം പതിനെട്ടാണ് എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണല്ലോ അതിനര്‍ഥം. 

വിവാഹപ്രായം പതിനാറ് ആക്കിയില്‍ തന്നെ പതിനാറ് എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും വിവാഹം കഴിച്ചയക്കണം എന്നില്ല. പതിനെട്ട് ആയി നിലനിന്നിട്ടും മിക്കവാറും പെണ്‍കുട്ടികള്‍ ഇന്ന് വിവാഹിതരാവുന്നത് ഇരുപതിന് ശേഷമാണ്. ആണ്‍കുട്ടികള്‍ 21 ല്‍ വിവാഹിതരാവുന്നത് അത്യപൂര്‍വമായി മലപ്പുറം ജില്ലയിലൊക്കെ കണ്ട് വരുന്ന പ്രതിഭാസമാണ്. 21 ല്‍ വിവാഹിതനാകുന്ന ആണ്‍കുട്ടികള്‍ പരിഹസിക്കപ്പെടുന്ന അവസ്ഥയാണിന്നുള്ളത്. മലപ്പുറം ജില്ലയില്‍ പോലും ആണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 25 കടന്നിരിക്കുന്നു. 

മലപ്പുറം ജില്ലയില്‍ ഈ പറയുന്ന (പതിനാറ് വയസിന് മുകളില്‍ പതിനെട്ട് വയസ്സാക്കുന്നതിന് മുമ്പ് നടക്കുന്ന) ശൈശവവിവാഹത്തില്‍ ഗണ്യമായ കുറവ് വന്നിരിക്കുന്നുവെന്നാണ് 'ഇന്‍റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വിസ്' 2012 ലെ വാര്‍ഷിക സര്‍വേയില്‍ പറയുന്നത്. ഈ പുതിയ കണക്കനുസരിച്ച്. അത്തരം ശൈശവ വിവാഹം 2001 ല്‍ കാല്‍ലക്ഷമായിരുന്നെങ്കില്‍ 2012 ല്‍ അത് വെറും 2356 ആണ്.  2007-2009 ല്‍ അത് വര്‍ഷത്തില്‍ 5829 ആയിക്കുറഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ അതേ കാലയളവില്‍ 144 പേര്‍ പട്ടികജാതിയില്‍ പെട്ടവരും, 14 പേര്‍ പട്ടികവിഭാഗത്തില്‍ പെട്ടവരും 166 ആര്‍ മറ്റുമതസ്ഥരില്‍പെട്ടവരുമാണ്. അപ്പോള്‍ ഇത് മുസ്ലിംകളുടെ മാത്രം ഒരു പ്രശ്നമല്ല എന്ന് ചുരുക്കം. 16 വയസ്സിന് താഴെയുള്ള വിവാഹത്തിന്റെ കൂറേകൂടി വ്യക്തമായ കണക്കുകളുദ്ധരിച്ചാല്‍ (ഇതില്‍ പതിനാല് വയസ്സില്‍ വിവാഹിതരായവരും പെടും) 11 നും 18 നും പ്രായമുള്ള പെണ്‍കുട്ടികളുടെ എണ്ണം 2,78,610 ഇതില്‍ മുസ്ലിം പെണ്‍കുട്ടികള്‍ 2,04,771 അതില്‍ കഴിഞ്ഞ വര്‍ഷം വിവാഹിതരായവര്‍ 2374 . പട്ടിക ജാതി വിഭാഗത്തില്‍ 20,259 പെണ്‍കുട്ടികളില്‍നിന്നും 243 പേര്‍ വിവാഹിതരായി മറ്റുവിഭാഗങ്ങളില്‍നിന്ന് 52,467 പേരില്‍നിന്ന് 166 പേരും വിവാഹിതരായി. 

എന്തായിരിക്കാം കുത്തനെയുള്ള ഈ കുറവിന് കാരണം എന്നന്വേഷിച്ചാല്‍, മുമ്പോക്കെ മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിജയ ശതമാനം ശരാശരി 40 ശതമാനത്തില്‍ താഴെയായിരുന്നു. മിക്കയിടത്തും അത് 20-30നും മധ്യേ. ആ നിലക്ക് പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം അസാധ്യമായിരുന്നു. അവരെ പതിനെട്ട് വരെ വീട്ടില്‍ അടച്ചിടുക, അല്ലെങ്കില്‍ വിവാഹം ചെയ്തയക്കുക എന്ന രണ്ട് തെരഞ്ഞെടുപ്പില്‍ രക്ഷിതാക്കളില്‍ മിക്കവരും രണ്ടാമത്തെത് ചെയ്തു. ഇപ്പോള്‍ പത്താം ക്ലാസ് തോല്‍കുന്നവര്‍ കുറവാണ് രണ്ട് വര്‍ഷംകൂടി അവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് പുതിയ മാറ്റത്തിന്റെ ഒന്നാമത്തം കാരണം. ഇപ്പോള്‍ ഒരു ശതമാനം മാത്രമാണ് (1.15%) ഈ 'ശൈശവ വിവാഹം' ഈ വസ്തുത നിലനില്‍ക്കെയാണ് മലപ്പുറം ജില്ലയില്‍ 10 ശതമാനം പെണ്‍കുട്ടികളും പത്താംക്ലാസ് പാസാക്കുന്നതോടെ വിവാഹം കഴിച്ചയക്കപ്പെടുന്നുവെന്ന് ഇന്ത്യവിഷന്‍ റിപ്പോര്‍ട്ടര്‍ തട്ടിവിട്ട് വെട്ടിലായത്. നൂറ് പെണ്‍കുട്ടികളില്‍ ഒന്നോ രണ്ടോ പേര്‍ പതിനാറ് വയസ്സിന് ശേഷം വിവാഹിതരാക്കുന്നത് അത്ര വലിയ സാമൂഹിക പ്രശ്നമൊന്നുമല്ല.

ഇവിടെയും കുളംകലക്കാനിറങ്ങുന്നവര്‍ ഇസ്ലാം വിമര്‍ശനത്തിലേക്ക് തിരിയാറുണ്ട്. ഇസ്ലാം കേവലം ഒരു സമുദായത്തിന്റെ മതമല്ല. ലോകത്ത് മാനവരാഷിക്ക് വേണ്ടി ദൈവനിയുക്തനായ പ്രവാചകനാല്‍ നല്‍കപ്പെട്ട ദൈവിക ദര്‍ശനമാണ്. സമഗ്രനിയമങ്ങളുള്ള ഇസ്ലാമില്‍ വിവാഹവുമായി ബന്ധപ്പെട്ടും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലിയിലും നല്‍കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു പ്രദേശത്തേക്കോ ദേശത്തേക്കോ ഉള്ളതല്ലാത്തതിനാല്‍ മനുഷ്യദ്രോഹമല്ലാത്ത ഒരു മിനിമം നിയമമാണ് ഇത്തരം കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയെത്തിയാല്‍ സ്ത്രീക്കും പുരുഷനും വിവാഹപ്രായമായി. അതിന് ശേഷം എപ്പോള്‍ വിവാഹം കഴിക്കണമെന്ന് അവരുടെ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അവര്‍ക്ക് തീരുമാനിക്കാം. വിവാഹത്തിന് സാധ്യമല്ലെങ്കില്‍ വിവാഹം കഴിക്കാതെയും ഇരിക്കാം. വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന സ്ത്രീക്ക് തന്റെ വിദ്യാഭ്യാസം തുടര്‍ന്ന് പോകാം. 

വിവാഹകാര്യത്തില്‍ നിര്‍ദ്ദേശങ്ങളുള്ളത് യുവാവിനോടും പെണ്‍കുട്ടിയുടെ പിതാവിനോടുമാണ്. യുവാക്കളെ വിളിച്ചുകൊണ്ട് പ്രവാചകന്‍ കല്‍പിച്ചു 'ആര്‍ക്കെങ്കിലും ബാഅത് സാധ്യമായാല്‍ അവര്‍ വിവാഹം കഴിക്കട്ടേ'.  എന്താണ് ബാഅത് എന്ന് പണ്ഡ‍ിതന്മ‍ാര്‍ വിശദീകരിച്ചിട്ടുണ്ട്. വിവാഹത്തിനും ഇണക്കും ന്യായമായി നല്‍കാവുന്ന ചെലവ് വഹിച്ചുകൊണ്ട് ലൈംഗിക സുഖം ആര്‍ജിക്കുക എന്ന് അതിനെ ചുരുക്കി പറയാം. കേവലം ചെലവ് എന്നോ ലൈംഗിബന്ധം എന്നോ ചുരുക്കിമനസ്സിലാക്കുന്നത് ശരിയല്ല. കാരണം അതാണ് ഉദ്ദേശ്യമെങ്കില്‍ ചെലവിന് മുഅ്നത് എന്നും ഭാര്യാസംസര്‍ഗത്തിന് ജിമാഅ് എന്നും രണ്ട് വ്യക്തമായ വാക്കുകള്‍ വേറെ തന്നെയുണ്ട്. അതിനാല്‍ പണ്ഡിതന്‍മാരില്‍ ഭുരിപക്ഷവും മേലെ നല്‍കിയത് പോലുള്ള വിശദീകരമമാണ് നല്‍കിയിരിക്കുന്നത്. ശേഷം പറയുന്ന ഭാഗവുമായും യുക്തിപരമായും ഈ അര്‍ഥമാണ് ശരിയാവുക. 

യുവത്വത്തിന്റെ ആരംഭത്തില്‍ വൈകല്യമില്ലാത്ത ഒരു മനുഷ്യന് ഉണ്ടായിതീരുന്ന ഒരു അഭിനിവേശം ഉണ്ട്. ശക്തമായ ഒരു ജൈവിക പ്രേരണ. അതാണ് ലൈംഗിക മോഹം.  മനുഷ്യന്റെ കുടുംബ ജീവിത്തതിന് വേണ്ട ത്യാഗം സഹിക്കുവാനും വംശവര്‍ദ്ധനവെന്ന തനിക്ക് ശരീരികമായി ആവശ്യമില്ലാത്ത പ്രകൃതിപരമായ ഒരാവശ്യത്തിന് മനുഷ്യനെ പ്രേരിപ്പിക്കാനും ആ വികാരം അതിശക്തമായിരിക്കണം. അത് അങ്ങനെ തന്നെയാണ് താനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് പറഞ്ഞത് കല്യാണം കഴിച്ചിട്ട് മരിച്ചാലും വേണ്ടില്ല എന്നാണ്. ഇത് പൊതുവെ യുവാക്കളുടെ വികാരമാണ്. ഈ വികാരത്തെ ഗുണകരമായി നിയന്ത്രിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഒരു പ്രകൃതിമതത്തിന് ചെയ്യാനുള്ളത്. ഇസ്ലാം പ്രകൃതിമതമാണ്. അതിനാല്‍ വിവാഹ ബാഹ്യമായ എല്ലാ ബന്ധങ്ങളെയും അത് നിയന്ത്രിക്കുകയും വിവാഹത്തിന് പ്രോത്സാഹനവും പ്രേരണയും നല്‍കുകയും ചെയ്തു. മുഹമ്മദ് നബി പറഞ്ഞു ആരെങ്കിലും വിവാഹം കഴിച്ചാല്‍ അവന്‍ വിശ്വാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കി. ബാക്കി ഒരു ഭാഗം അവന്‍ ഇതരനിയമങ്ങളില്‍ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സൂക്ഷിച്ച്  പാലിച്ചുകൊണ്ട് വിശ്വാസം പൂര്‍ണമാക്കട്ടേ . ക്രൈസ്തവമതാധ്യാപനങ്ങളെ പോലെ വിവാഹം ദൈവത്തില്‍നിന്ന് അകറ്റുന്നതായിട്ടല്ല അടുപ്പിക്കുന്നതായിട്ടാണ് ഇസ്ലാമിക അധ്യാപനങ്ങളിലുള്ളത്. 

പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പ്രവാചകന്‍ മുഹമ്മദ് നബി ഇങ്ങനെ പറഞ്ഞു. ആദര്‍ശത്തോട് (ദീനിനോട്) ഇഷ്ടം പുലര്‍ത്തുകയും നല്ല സ്വഭാവത്തിന് ഉടമയുമായ ആരെങ്കിലും നിങ്ങളുടെ മകള്‍ക്ക് വിവാഹാലോചന നടത്തിയാല്‍ നിങ്ങളത് നിര്‍വഹിച്ച് കൊടുക്കണം. ഇല്ലെങ്കില്‍ നാട്ടില്‍ അരാചകത്വം വ്യാപിക്കും. വലിയ കുഴപ്പങ്ങള്‍ക്കത് കാരണമാവുകയും ചെയ്യും. 

എന്തുകൊണ്ട് ഇസ്ലാം വൈവാഹിക ജീവിതത്തിലേക്ക് യുവാക്കളെയും പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ചില ഉത്തരങ്ങള്‍ ഉണ്ട്. 

വിവാഹത്തിന്റെ ലക്ഷ്യം 

സുന്ദരമായ വൈവാഹിക-കുടുംബജീവിതത്തിലൂടെയാണ് ഈ സമൂഹം ഇന്നീകാണുന്നത് പോലെ നിലനിന്ന് പോകുന്നത്. വിവാഹത്തെ കേവലം ലൈംഗികതക്ക് മാത്രമായി കാണുന്നത് ലക്ഷ്യബോധമുള്ള ഒരു സമൂഹത്തിന് യോജിച്ചതല്ല. ലക്ഷ്യം ഭൌതിക സുഖങ്ങള്‍ മാത്രമല്ല. സമൂഹത്തിന്റെ സംരക്ഷണമാണ് വൈവാഹിക ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം . വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചാല്‍ ഈ സമൂഹത്തിന് സമാധാനപൂര്‍ണമായ നിലനില്‍പ്പ് ഉണ്ടാവില്ല. ഒരു വിഭാഗം അത് തകര്‍ക്കാന്‍ ശ്രമിച്ചാലും മറ്റൊരുവിഭാഗം അതിനെ പ്രതിരോധിച്ച് നില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്റെ ഭൌതികമായ സുഖം പോലും കുത്തഴിഞ്ഞ ലൈംഗികതയെക്കാള്‍ സുന്ദരമായ കുടുംബജീവിത്തിലൂടെയാണ് സാധ്യമാകുന്നത് എന്ന് മനുഷ്യന്‍ എളുപ്പം തിരിച്ചറിയും. 

ഇതിനുള്ള ഒട്ടനേകം പ്രേരണ ഇസ്ലാമിലുണ്ട് എന്നതാണ് ഇതര വിഭാഗങ്ങളില്‍നിന്നും അതിനെ വ്യത്യസ്ഥമാകുന്നത്. 

1. പ്രവാചകന്‍മാരെ പിന്തുടരല്‍

പ്രവാചകന്‍മാര്‍ ദൈവത്തിന്റെ വിനീതരായ ദാസന്‍മാരും സച്ചരിതരും ആണ്. അവയുടെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു : ' നിനക്കു മുമ്പും നാം നിരവധി ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരെയും നാം ഭാര്യമാരും സന്തതികളുമുള്ളവരാക്കിയിരുന്നു' (13:38) .  നബി തിരുമേനി പറഞ്ഞു :"നാല് കാര്യങ്ങള്‍ പ്രവാചകന്മ‍ാരുടെ ചര്യയില്‍ പെട്ടതാണ്. വിവാഹം , സുഗന്ധം ഉപയോഗിക്കല്‍, ദന്തശുദ്ധീകരണം, പരിഛേദന." ഒരിക്കല്‍ മൂന്ന് പേര്‍ നബിയുടെ ആരാധനാ കര്‍മങ്ങള്‍ ഭാര്യ ആയിശ(റ) നിന്ന് മനസ്സിലാക്കി, അവരില്‍ ഒരാള്‍ ഇങ്ങനെ ഒരു പ്രതിജ്ഞയെടുത്തു, താന്‍ വിവാഹം കഴിക്കുകയില്ല. സ്വസ്ഥമായി ആരാധനകളില്‍ മുഴുകാന്‍ ഇതറിഞ്ഞ നബി തിരുമേനി അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും താകീത് നല്‍കുകയും ചെയ്തു. കടുത്ത ഭാഷയിലാണ് നബി ആ മൂന്പ്രന്തി പേരോട് പ്രതികരിച്ചത്. 'ഞാന്‍ നിങ്ങളേക്കാള്‍ ദൈവത്തെ സൂക്ഷിക്കുന്നവനാണ് നിങ്ങളേക്കാള്‍ ദൈവത്തെ ഭയപ്പെടുന്നവനും. ഞാന്‍ വ്രതം അനുഷ്ഠിക്കുകയും അത് ഒഴിവാക്കുകയും ചെയ്യുന്നു. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. ആരെങ്കിലും എന്റെ ചര്യയെ വെറുക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍ പെട്ടവനല്ല.'



2. മനുഷ്യപ്രകൃതിയെ മാനിക്കല്‍

മനുഷ്യന്‍ പ്രകൃതിപരമായി ഒരു ഇണയെ ആഗ്രഹിക്കുന്നു. അത് ആരും അവനെ പഠിപ്പിക്കുകയോ ക്ലാസെടുത്തിട്ടോ ഉണ്ടാകുന്നതല്ല. ആ പ്രകൃതിയെ വേണ്ടവിധം പരിഗണിക്കുകയും അതിന്റെ നന്മകളെ മുന്നില്‍കണ്ടുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്നത് ഒരു പ്രകൃതിമതത്തിന് അനിവാര്യമാണ്. അതിനെ പൂര്‍ണമായും അടക്കിവെക്കാന്‍ പ്രേരിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വവിരുദ്ധമാണ്. അതുകൊണ്ടാണ് ഇസ്ലാം ബ്രഹ്മചര്യം സ്വീകരിക്കാന്‍ തീരുമാനിച്ച അനുചരനെ തിരുത്തിയത്. ഇക്കാര്യത്തില്‍ മനുഷ്യപ്രകൃതിയെയും വികാരത്തെയും സന്തുലിതമായി സമീപിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

3. സന്താനോദ്പാദനം.

ന്യായമായ സന്തോനോത്പാദനം ഈ ലോകത്തിന്റെ തുടര്‍ചക്ക് കാരണമാണ്. മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ ആവശ്യമായ ജീവിത വിഭവങ്ങള്‍ ഭൂമിയിലുണ്ട്. പലപ്പോഴും ദുരമൂത്ത മനുഷ്യന്‍റെ ചിന്താഗതിയും തെറ്റായ ജീവിതരീതിയുമാണ് പട്ടിണി ഉണ്ടാക്കുന്നത്. സഹജീവി സ്നേഹത്തോടെ പങ്കുവെക്കുകയാണെങ്കില്‍ ഭക്ഷണ-വസ്ത്ര-പാര്‍പ്പിട ദൌര്‍ലഭ്യത അനുഭവപ്പെടില്ല. നല്ല ദൈവബോധമുള്ള അവന്‍റെ വിധിവിലക്കുകളംഗീകരിക്കുന്ന ജനത എത്രയുണ്ടായാലും ആര്‍ക്കും ഒരു പ്രയാസവും ഇവിടെ ഉണ്ടാവില്ല. അതിനാല്‍ ഇസ്ലാം സന്താനോത്പാദനത്തെ ശാപമായിട്ടല്ല അനുഗ്രഹമായിട്ടാണ് കാണുന്നത്. അതിന്റെ വര്‍ദ്ധനവ് പോലും സമ്പത്തിന്റെ വര്‍ദ്ധനവ് പോലെ ദൈവികാനുഗ്രഹമായി അത് വിവക്ഷിക്കുന്നു.

4. ദൈവികമായ പ്രീതി സമ്പാദിക്കല്‍

ഈ ലോകത്തെ ജീവിതം ഒരു മനുഷ്യന് അനുഗ്രഹമോ ശാപമോ? അനുഗ്രഹമാണ് എന്ന് ഇസ്ലാം.  അനുഗ്രഹവും നന്മയും നേടാന്‍ കഴിയുന്ന വിധമാണ് ജീവിതമുള്ളത്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുക എന്നതാണ് ദൈവിക തീരുമാനം. അതിനായി ദൈവം ഓരോ മനുഷ്യനെയും സ്വതന്ത്രമായി പടക്കുകകയല്ല ചെയ്യുന്നത്. മനുഷ്യനെ വിവാഹജീവിത്തിനും കുടുംബജീവിതത്തിനും പ്രേരിപ്പിച്ചുകൊണ്ട് ഒരു പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത്. സ്വന്തം ഇഹലോക ജീവിതത്തിനും പരലോകത്തില്‍ അതുമുഖേന അനന്തവും നിത്യവുമായ സ്വര്‍ഗലോക ജീവിതത്തിനും അവസരം ഒരുങ്ങുന്നു. ഞാനീ ഭൂമിയില്‍ ജനിക്കാന്‍ കാരണക്കാരായ എന്റെ മാതാപിതാക്കളോട് എനിക്കുള്ള കടപ്പാട് പറഞ്ഞറിയിക്കുക സാധ്യമല്ല.

ഇസ്ലാമിലെ നിയമങ്ങള്‍ എക്കാലത്തേക്കും എല്ലാ ദേശത്തേക്കും ഉള്ളതിനാല്‍ പരമാവധി മനുഷ്യന് ആശ്വാസം നല്‍കുന്ന വിധത്തിലാണ് അവ സംവിധാനിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ക്ക് താല്‍കാലികമായ അനുവാദം ഉണ്ടായിരിക്കും. ഇത്തരമൊരു അവസ്ഥയിലാണ്, വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിര്‍ണിതമായ ഒരു വയസ്സ് ഇസ്ലാം നിശ്ചയിക്കാതിരുന്നത്. ഇസ്ലാം വിമര്‍ശകര്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തതയില്ല. ചിലപ്പോള്‍ ഇസ്ലാം നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെയും ചിലപ്പോള്‍ ഏര്‍പ്പെടുത്താത്തതുമാണ് അവര്‍ വിമര്‍ശിക്കാന്‍ എടുത്ത് പറയുന്നത്. 


2013 ജൂൺ 7, വെള്ളിയാഴ്‌ച

ലീലാമേനോനും കമലാസുരയ്യയും തമ്മിലെന്ത് ?.

മാധവിക്കുട്ടി എന്ന കമലാ ദാസ് ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയ അന്നുതന്നെ ചില തല്‍പരകക്ഷികള്‍ അവരുടെ ജോലി ആരംഭിച്ചിരുന്നു എന്നാണ് ഇയ്യിടെയായി ജന്മഭുമിയുടെ പത്രാധിപയായ ലീലാമേനോന്റെ പുതിയ ലേഖനത്തില്‍നിന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് വരെ എല്ലാവരെയും പോലെ മാത്രം മാധവിക്കുട്ടിയുമായി പരിചയമുള്ള ലീലാമേനോന്‍ അന്നുമുതല്‍ അവരെ തേടിയിറങ്ങി. എന്തിനുവേണ്ടി എന്ന് പ്രസ്തുത ലേഖനവും ഇതുവരെയുള്ള സംഭവങ്ങളും വീക്ഷിച്ചാല്‍ അറിയാം. ലേഖനത്തില്‍ ലീലാമേനോനെ പരിചയപ്പെടുത്തുന്നത് പോലെ മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. പിന്നെ എങ്ങനെയാണവര്‍ ലീലാമേനോനെ പോലുള്ളവരെ കണ്ടത് അത് ഈ പോസ്റ്റിന്റെ അവസാനം കാണാം. അതിനുമുമ്പ്. ലീലാമേനോന്‍ പറയുന്നത് കാണുക.

"കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌."" """(("

കമലാദാസ് മതം മാറുന്ന വിവരമല്ലാതെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ആരാണ് പ്രഖ്യാപിച്ചത്. ഇത് കേട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്രേ. എന്തിന് ?. മതം മാറുന്നത് കേരളത്തില്‍ ഇത്രമാത്രം അപൂര്‍വമായ സംഭവമാണോ. പ്രശസ്തി കാരണമാണെങ്കില്‍ ലോകത്ത് പ്രശസ്തരില്‍ ഇസ്ലാം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണോ മാധിവിക്കുട്ടി. സത്യത്തില്‍ എന്താണ് സംഭവിച്ചത്. കമലാദാസ് ഇസ്ലാം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഹിന്ദുത്വവാദികള്‍ക്ക് മാത്രമാണ് പ്രസ്തുത സംഭവം ഞെട്ടാന്‍ മാത്രമുള്ള ഭീകരതയായി അനുഭവപ്പെട്ടത്. അന്ന് മുതല്‍ അവര്‍ വളരെ ആസൂത്രിതമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കമലാ സുരയ്യ അന്ന് എഴുതിയ കുറിപ്പുകളിലും ലേഖനങ്ങളിലും ആ ശ്രമങ്ങള്‍ തെളിഞ്ഞുകാണാം. 

കമലാ സുരയ്യ പറയുന്നത് കാണുക. " ഞാന്‍ ഇസ്ലാം മതതീവ്രവാദികളുടെ മോഹവലയത്തില്‍പ്പെട്ടുപോവുമെന്ന് അവരെല്ലാം ശങ്കിക്കുന്നു. ക്രൂരതയുടെ സ്പര്‍ശമേല്‍ക്കാത്ത ഒരു മതത്തില്‍ ഉറച്ചുവിശ്വസിച്ചു തുടങ്ങിയ ഞാന്‍ സുരക്ഷിതത്വം തേടി അഭയാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കുന്നവരോട് ഏതുവിധത്തിലാണ് പ്രതികരിക്കേണ്ടത് ?

എനിക്ക് അഭയം ഇസ്ലാമിലാണ്. അത് തുറന്ന് പറഞ്ഞാലും ആ വാചകത്തിന്റെ പൊരുള്‍ അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാലും മനസ്സിലാക്കിയെന്ന് സമ്മതിക്കുന്നില്ല. " (ജീവിതം കൊണ്ട് ഇത്രമാത്രം - മാധവിക്കുട്ടി പേജ്. 9 . ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത് , ആറാമത്തെ പതിപ്പ്)

ലീലാ മേനോന്‍ കമലാദാസിന്റെ പ്രിയ സുഹൃത്തായിരുന്നുവത്രേ. എന്ന് മുതല്‍? അവര്‍ തന്നെ പറയുന്നത് ഞാന്‍ കമലാ സുരയ്യയെ ബന്ധപ്പെടുന്നത് ഇസ്ലാം സ്വീകരിച്ചതറിഞ്ഞതിന് ശേഷമാണ് എന്ന്. അവരുടെ ഇസ്ലാം സ്വീകരണം കേവലം ഒരു വിവാഹം മോഹിച്ചാണ് എന്നും അല്ലാതെ ഇസ്ലാം മതത്തിന്റെ മേന്മകൊണ്ടല്ലെന്നും വരുത്തിതീര്‍ക്കാനാണ് അന്ന് മുതല്‍ ലീലാമേനോല്‍ ശ്രമിച്ചത്. പക്ഷെ മരിക്കുന്നതിന് മുമ്പ് ഇത്ര കടുത്ത വാദങ്ങള്‍ ഉയര്‍ത്തിയാല്‍ കമലാ സുരയ്യ അതിനെതിരെ രംഗത്ത് വരുമെന്നതിനാല്‍ അവര്‍ മരിക്കുന്നത് വരെ കാത്തിരുന്നു. അതിന് മുമ്പ് വ്യഖ്യമായി പലതും പറഞ്ഞ് വെച്ചു. അന്ന് അവര്‍ ഒളിഞ്ഞു തെളിഞ്ഞു പ്രചരിപ്പിച്ച കിംവദന്തി ഇന്ന് പുറത്ത് വളരെ മോശമായ വിധത്തില്‍ പച്ചയായി പറയുമ്പോള്‍  കെആര്‍ ബാസ്കറിനെ പോലുള്ള ആക്ടിവിസ്റ്റുകള്‍ പോലും അത് വിശ്വസിച്ച് പോകാനുള്ള കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു കിംവദന്തി ഗള്‍ഫിലായിരിക്കെ ഇയ്യുള്ളവനും കേട്ടിരുന്നു. പക്ഷെ അതിന് ഒരു അടിസ്ഥാനവും അന്നുണ്ടായിരുന്നില്ല.

ലീലാ മേനോന്‍ ജന്മഭൂമി എന്ന ഹിന്ദുത്വവാദികളുടെ പത്രത്തിന്റെ പത്രാധിപയാണ്. വര്‍ഗീയതയെ താലോലിക്കുന്നവര്‍ മാത്രം വായിക്കുന്ന ആ പത്രത്തില്‍ പുതിയ വെളിപ്പെടുത്തലെന്ന നിലക്ക് ചില ചാനലുകള്‍ അത് ആഘോഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഏതോ കാരണത്തില്‍ പെട്ടെന്ന് അവസാനിപ്പിച്ചു.കാരണം എന്താവട്ടേ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പ്രചാരം അവസാനിപ്പിക്കാന്‍ ചാനല്‍ മുതലാളിമാര്‍ വിചാരിച്ചാല്‍ നടക്കുകയില്ല. അവിടെ അത് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ഇതിനെതിരെ ബ്ലോഗ് പോസ്റ്റിലൂടെയും യൂറ്റൂബ് വിഡിയോയിലൂടെയും പ്രതികരിക്കേണ്ടി വരുന്നത്.

ലീലാമേനോന്‍ നടത്തുന്നത് തീര്‍ത്തും വര്‍ഗീയമായ ഒരു പ്രചാരമണമാണ്. തികഞ്ഞ വ്യക്തിഹത്യയും കമലാ സുരയ്യ, മുമ്പ് പ്രചരിപ്പിക്കപ്പെട്ടത് പോലെ, ഒരു ലൌജിഹാദിന്റെ ഇരയാണ് എന്നും വിവാഹ വാഗ്ദാനം ചെയ്യക മാത്രമല്ല ലൈംഗികമായി ഉപയോഗപ്പെടുത്തിയ ഒരു ഇസ്ലാമിക പണ്ഡിതന്‍ അതില്‍ വാഗ്ദാനലംഘനം നടത്തിയെന്നും. ഇത്രയായിട്ടും അവര്‍ പഴയ മതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് ഇസ്ലാം മതതീവ്രവാദികള്‍ കൊല്ലുമെന്നതിനാലാണ് അഥവാ അവരുടെ മകന്‍ അവരെ അങ്ങനെ ഭയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ്. എന്നൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ആരാണ് അവരെ ഫോണിലും മറ്റു വിളിച്ച് അക്കാലത്ത് അസഭ്യം പറഞ്ഞത് എന്ന് കമലാ സുരയ്യ തന്നെ വിവരിക്കുന്നു.

"മാതൃഭൂമിയിലെ പംക്തി വായിച്ചതിനുശേഷം എന്നെ ഉച്ചനേരത്ത് ഫോണ്‍ ചെയ്ത അപരിചിതന്‍ തന്റെ പേര് രാജീവ് നായരാണെന്ന് പറഞ്ഞു. ലൈംഗിക സംതൃപ്തി നേടുവാനുള്ള ഒരു ഉപായത്തെപ്പറ്റി ആ കഷ്മലന്‍ പ്രസ്താവിച്ചു. സ്വന്തം അമ്മയോട് ഇതുപറായമായിരുന്നു എന്ന് പറഞ്ഞ്, ഫോണ്‍ താഴെ വെച്ചു." (അതേ പുസ്തകം, പേജ്. 26)

എത്ര ലളിതമായിട്ടാണ് ലീലാമേനോന്‍ തന്റെ 'പ്രിയ സുഹൃത്തി'നെക്കുറിച്ച് ലൈംഗികാപവാദം പറയുന്നത് എന്ന് കാണുക.

[കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌. മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.] 

ഏത് മാധ്യമങ്ങളാണ് അന്നവരോട് അങ്ങനെ ചോദിച്ചത്. ഏത് പത്രത്തിലാണ്/ചാനലിലാണ് അത് പുറത്ത് വന്നത് എന്ന് അവര്‍ വ്യക്തമാക്കേണ്ടിയിരുന്നു. മിനിമം ലീലാമേനോനെങ്കിലും ഇത് പ്രസിദ്ധീകരിക്കാമായിരുന്നില്ലേ. സമദാനിക്ക് നിലവില്‍ മൂന്ന് ഭാര്യമാരുണ്ടോ. ഇസ്ലാമില്‍ നാല് ഭാര്യമാര്‍ക്ക് ഇതേ പോലെ നാല്‍ വ്യത്യസ്ഥ ‍ഡ്യൂട്ടിയാണോ ഉള്ളത്.

[സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച്‌ സന്തോഷത്തോടെ പറഞ്ഞത്‌ “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ്‌ ധരിക്കുന്നത്‌, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്‌” എന്നാണ്‌. പക്ഷേ രണ്ട്‌ ദിവസം കഴിഞ്ഞ്‌ കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന്‌ എന്നെ ധരിപ്പിച്ചു” എന്ന്‌.  ]]പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത്‌ ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട്‌ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടിച്ചു. ഞങ്ങളോട്‌ ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന്‌ മുമ്പ്‌ പരിചാരിക അമ്മുവിനോട്‌ “നാരായണ നാരായണ” എന്ന്‌ ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന്‌ ദിവസത്തിന്‌ ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.]

ലീലാമേനോന്‍ ഇപ്രകാരം പറയുമ്പോള്‍, അതേ കാലത്ത് എഴുതിയ ലേഖനങ്ങളില്‍ കമലാ സുരയ്യ പറയുന്നത് കാണുക. 

['ഇസ്ലാമെന്ന ഖനിയില്‍ ഞാന്‍ സ്വര്‍ണമായി വിളയുന്നു. പശ്ചാതപിച്ച് കാണുമെന്ന് ആഗ്രഹിച്ച് വിരുന്നുവന്നവര്‍ നൈരാശ്യത്തോടെ എന്റെ വീട്ടില്‍നിന്നു മടങ്ങുന്നു. ഞാന്‍ എന്റെ സകല മുറികളിലും പൂനിലാവ് കാണുന്നു. ഇത് പുണ്യഭൂമിയായി മാറ്റുന്നതും അല്ലാഹു മാത്രമാണ് എന്ന് ഞാന്‍ അറിയുന്നു. എന്റെ പൂമുഖത്ത് അറേബിയയുടെ മണല്‍ ഉയര്‍ത്തുന്ന കാറ്റുകള്‍ വീശുന്നത് നിങ്ങള്‍ കാണുന്നില്ലേ?. മുകളില്‍ ഒരു ചെരിഞ്ഞ ചന്ദ്രക്കല കാണുന്നില്ലേ? കാലം ഇവിടെ ചരിക്കുന്നില്ല. ഭക്തിയെന്ന വികാരത്തെ അനുഭവിച്ചറിഞ്ഞ മനുഷ്യസ്ത്രീയാണ് ഞാന്‍. ഒരിക്കല്‍ ശരീരമാണ് ജീവിതത്തിന്റെ കാതല്‍ എന്ന് വിശ്വസിച്ചിരുന്നവള്‍. പരലോകത്തിന്റെ കരയ്കെത്തിക്കുവാന്‍ ശരീരമെന്ന കടത്തുവഞ്ചി മാത്രമേ ഉപകരിക്കൂ എന്ന് വിശ്വസിച്ചിരുന്നവള്‍ . ഏകാകിനിയാവുമ്പോള്‍ ആത്മാവിന് മാത്രം ്റിയാവുന്ന ഭാഷയില്‍ താന്‍ സംവാദം നടത്തുന്നു. ആ ഭാഷ എന്റെ തമ്പുരാന് മനസ്സിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ തമ്പുരാന്‍ എന്ന് അല്ലാഹുവിനെ ഞാന്‍ അഭിസംബോധന ചെയ്യുമ്പോള്‍ അവന്റെ വിലയിടിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'] (അതേ പുസ്തകം, പേജ് 17)

ഇസ്ലാം സ്വീകരിച്ചതിന് ശേഷം അവരെത്രയോ കഥയും കവിതയും ലേഖനങ്ങളുമെഴുതി അവയിലൊന്നും ശ്രീകൃഷ്ണനേയും ഗുരുവായൂരപ്പനേയും നാം കാണുന്നില്ല. അതും മുസ്ലിംകളെ പേടിച്ചിട്ടായിരുന്നോ. ഒ.കെ ഒരു സാധ്യത നാം നല്‍കുക. എന്നാല്‍ വെള്ളിടി വെട്ടുന്ന അവരുടെ വാക്കുകളില്‍ അവര്‍ അല്ലാഹുവിനോടുള്ള പ്രേമം ഇത്ര ഹൃദ്യമായി പകര്‍ത്തിവെക്കാന്‍ എന്തായിരുന്നു കാരണം എന്നതിന് കൂടി നാം ഉത്തരം കണ്ടെത്തേണ്ടി വരും.

['യാ അല്ലാഹ് 
ഞാന്‍ സ്വര്‍ഗരാജ്യം കാംക്ഷിക്കുന്നില്ല. 
ചെയ്തുപോയ തെറ്റുകള്‍ ഒളിപ്പിക്കുവാന്‍ ഞാന്‍ ഇഛിക്കുന്നുമില്ല. 
ഒടുവില്‍ , കാല്‍വഴുതി ഞാന്‍ 
നരകത്തീയില്‍ 
കുഴഞ്ഞുവീഴുമ്പോള്‍ 
നിലവിട്ടു നിലവിളിക്കുവാന്‍ 
എന്നെ അനുവദിക്കരുത്. 


ഇന്ന് നീ മാത്രമാണ് 
എന്റെ പ്രേമഭാജനം,
എന്റെ ഒരേയൊരു രക്ഷകന്‍;
നിന്റെ ശിക്ഷക്കര്‍ഹയാണ് ഞാന്‍ 
സ്നേഹത്തിന്റെ ലഹരിയും
സ്നേഹാന്ത്യത്തിന്റെ വ്യഥയും
ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു. 
സ്നേഹത്തിന്റെ ചൂടും 
കൊടും ക്രൌര്യവും
അനുഭവിച്ച പ്രേമിക
നരകാഗ്നിയെ 
എന്തിന് ഭയപ്പെടണം.'] പേജ് 74


ഈ പറയുന്നതിന്റെ നിഗൂഢമായ അര്‍ഥം പൂര്‍ണമായി മനസ്സിലാകണമെങ്കില്‍ വായിക്കുന്നവര്‍ക്കും അല്‍പസ്വല്‍പം പ്രതിഭാവിലാസം വേണ്ടിവരും. അതുകൊണ്ട് തന്നെ പല മുസ്ലിം സംഘടനാ വക്താക്കളും അവരുടെ കാര്യത്തില്‍ സംശയാലുക്കളായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. എങ്കിലും അല്ലാഹുവിന് പുറമെ മറ്റൊരു ദൈവം അവരുടെ മനസ്സിലുണ്ടായിരുന്നില്ല എന്ന് അസന്നിഗ്ദമായി ഈ കവിതയില്‍ പറയുന്നു. 

ലീലാ മേനോല്‍ പറയുന്ന മറ്റൊരു കാര്യം നോക്കൂ.. 

['ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌..']

അതേ സമയം കമലാ സുരയ്യ എഴുതുന്നത് നോക്കൂ.. 

['ഏതുനിമിഷവും മരിക്കുവാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. താജുദ്ധീന്റെ പുതിയ കടയില്‍നിന്ന് വാങ്ങിയ വെളുത്ത സുല്‍ത്താന ശിരോവസ്ത്രം ഞാന്‍ അലക്കി വെച്ചിരിക്കുന്നു. മുത്തിന്റെ വെണ്‍മ ആ വേഷവിധാനത്തിന് ഞാന്‍ കാണുന്നു. ഞാന്‍ മരിച്ചാല്‍ എന്നെ അത്തരം വേഷഭൂഷകള്‍ ധരിപ്പിക്കണമെന്ന് ഞാന്‍ പരിചാരികയോട് നിര്‍ദ്ദേശിച്ച് കഴിഞ്ഞു.' (അതേ പുസ്തുകം, പേജ് 12,13)]

നാം ആരെ വിശ്വസിക്കണം കമലയെയും അവരുടെ പ്രിയ പുത്രനെയും വിശ്വസിക്കണോ അതല്ല. തന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കളെ പോലെ ചിലരുണ്ട് അവര്‍ ഞാന്‍ ഉച്ചരിക്കുന്ന ഓരോ വചനവും വികലമാക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന് ആരെ പറ്റിപ്പറഞ്ഞോ അവരെ വിശ്വസിക്കണോ ?. 

ലീലാ മേനോന്‍ അവരുടെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ.. 

['മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌.']

കമലാ സുരയ്യ തന്റെ ജീവിതകാലത്ത് ഇത്തരക്കാരെ ഉദ്ദേശിച്ച് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. 

['ഉച്ചരിക്കപ്പെടുന്ന ഓരോ വചനവും വികലമാക്കുവാന്‍ ശ്രമം നടത്തുന്നവര്‍ എന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കള്‍ കണക്കെ പുളയുന്നത് ഞാന്‍ കാണുന്നു. ഈ പുളച്ചില്‍ അവര്‍ക്ക് വിനോദം മാത്രമാണ്. ഒടുവില്‍ ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ ഇവര്‍ ഓരോരുത്തരും കടം വാങ്ങി പുഷ്പചക്രങ്ങള്‍ താങ്ങിക്കൊണ്ട് വരുമെന്ന് എനിക്ക് അറിയാം. അവര്‍ കണ്ണുനീരോടെ എന്നെ വാഴ്തി സംസാരിക്കുമെന്നും എനിക്കറിയാം. അവരുടെ കുടുംബങ്ങള്‍ക്ക് അപഖ്യാതി വരുത്തരുതെന്ന ബോധത്തോടെ ഞാന്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. എന്നും കാണുന്നവരെ ദ്രോഹികളെന്ന് വിളിക്കുവാന്‍ നാക്ക് ഉയരുന്നില്ല. ഞാന്‍ വാസ്തവത്തില്‍ ശത്രുപാളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. അതാണ് ഞാന്‍ അല്ലാഹുവിനോടുള്ള സ്നേഹം എന്റെ കവചമാക്കി ധരിക്കുന്നത്. ഈ കവചം മാത്രമാണ് എന്റെ ഒരേയൊരു വസ്ത്രം. (അതേ പുസ്തകം, പേജ് 28)‍‍]

ഇതൊക്കെ വായിക്കുമ്പോള്‍ മതം മാറിയത് കേവലം സമദാനിയെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും. അദ്ദേഹം വാക്ക് മാറിയപ്പോള്‍ ആദ്യമതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് മുസ്ലിംകള്‍ മക്കളെയടക്കം കൊല്ലുമെന്ന് പേടിച്ചിട്ടായിരുന്നുവെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. അതല്ല കമലാ സുരയ്യ അവസാനം പറഞ്ഞ കൂട്ടത്തില്‍ പോലും പെടാത്ത അവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തത്ര വിഷവുമായി നടന്ന മറ്റൊരു വിഭാഗത്തിന്റെ പ്രതിനിധിയുടെ ജല്‍പനങ്ങളാണ് എന്ന് തോന്നുന്നുവോ?. 

എന്തിന് ഈ ലേഖനത്തില്‍ അവരുടെ മൂത്ത മകന്‍ മോനു നാലപ്പാടിനെ ഒരു പ്രതിയാക്കി അവതരിപ്പിച്ചുവെന്ന് ചിലര്‍ക്ക് സംശയം തോന്നാം. ഈ വീഡിയോ അതിനുള്ള മറുപടി നല്‍കും. 



2012 ഡിസംബർ 18, ചൊവ്വാഴ്ച

ഇസ്ലാമിക വിശ്വാസം ; കെ.പി.എസിനുള്ള മറുപടി .

കെ.പി. സുകുമാരന്‍റെ ഒരു കമന്റും അതിനുള്ള പ്രതികരണവും.

K.P. Sukumaran
said...
['പ്രിയ ലത്തീഫ്, ഞാന്‍ കൂടുതലായി എന്ത് അഭിപ്രായം പറയാനാണ്? ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല. മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല. ആദ്യം തന്നെ ആ വാദം മുസ്ലീം അല്ലാത്ത ഒരാള്‍ തള്ളിക്കളയും. ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന ഒരു ഇസ്ലാം വിശ്വാസിയോട് അമുസ്ലീം ആയ ഒരാള്‍ക്ക് എന്താണ് പറയാനുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.

അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.

മനുഷ്യജീവിതം എന്നത് കൂട്ടായി മാത്രം നടക്കുന്ന ഒരു സാമൂഹ്യപ്രതിഭാസം ആയത്കൊണ്ടാണ് ഇമ്മാതിരി സാമുഹ്യസംഘടനകളും നിയമങ്ങളും ഒക്കെ വേണ്ടി വന്നത്. സര്‍ക്കാര്‍ എന്നതും മനുഷ്യന്‍ ഉണ്ടാക്കുന്ന സംഘടനകളില്‍ ഏറ്റവും ഉയര്‍ന്ന ഒരു രൂപം ആണെന്നാണ് ഞാന്‍ കരുതുന്നത്.

സര്‍ക്കാര്‍ എന്ന ഭരണകൂടവും നിയമങ്ങളും ഒന്നും അനിവാര്യമല്ലെന്നും അതൊന്നും ഇല്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ നിലവില്‍ വരുമെന്നും കരുതുന്ന ഒരു പ്രത്യയശാസ്ത്രവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികളും ഉണ്ടെന്ന് ലത്തീഫിന് അറിയാമോ? അതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും. അങ്ങനെ ഭരണകൂടവും പട്ടാളവും എല്ലാം കൊഴിഞ്ഞുപോയി മനുഷ്യന്‍ തന്റെ ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ട് സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാ‍തെ ജീവിക്കുന്ന ഒരു കാലം വരുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വിശ്വസിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ദൈവം നല്‍കിയ സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ അനുസരിച്ച് എല്ലാ മനുഷ്യരും ജീവിക്കുന്ന ഒരു കാലം വരും എന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെയുള്ള ഒരു വിശ്വാസമാണ് അതും. ഈ രണ്ട് വിശ്വാസങ്ങളും ഒരിക്കലും ലോകത്ത് സമ്പൂര്‍ണ്ണമായി, സാര്‍വ്വത്രികമായി പ്രയോഗത്തില്‍ വരില്ല എന്ന് കരുതുന്ന ജനാധിപത്യവാദിയാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഏത് ജനാധിപത്യവിശ്വാസിയും കരുതുന്നതും ലോകം മുഴുവനും ഇസ്ലാമികവ്യവസ്ഥയോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയോ ഒരിക്കലും വരില്ല എന്നാണ്. അത്കൊണ്ടാണ് ജനാധിപത്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് ശുദ്ധ ഇസ്ലാമിസ്റ്റുകളായ ജമാ‌അത്തെ ഇസ്ലാമിക്കാരും കമ്മ്യൂണിസ്റ്റുകളും എന്ന് എന്നെ പോലെയുള്ളവര്‍ കരുതുന്നത്. ജനാധിപത്യത്തെ കുറിച്ച് നമ്മള്‍ സംസാരിക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം നല്‍കിയ നിയമം എന്ന സങ്കല്പം ലത്തീഫും , തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം കമ്മ്യൂണിസ്റ്റുകാരും ഒഴിവാക്കണം. അത് സാധിക്കില്ലാലോ. അപ്പോള്‍ പിന്നെ കൂടുതല്‍ തര്‍ക്കിച്ചിട്ട് എന്ത് കാര്യം :) ']
December 16, 2012 10:58 AM
------------------------------

ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കെ.പി.എസിന്റെ മേല്‍ കമന്റ് എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ചയില്‍ ഐഡി വെളിപ്പെടുത്തിയ വ്യക്തിത്വം എന്ന നിലക്ക് അദ്ദേഹത്തോട് മാത്രമായി  എന്റെ പ്രതികരണം പരിമിതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം വായിക്കുമ്പോള്‍ ഒരു പാട് വിയോജിപ്പുകള്‍ എനിക്ക് അവയില്‍ അനുഭവപ്പെടുന്നു. അത് പറയാതിരിക്കുന്നതെങ്ങനെ?. അത് കെ.പി.എസ് അംഗീകരിക്കുന്നോ ഇല്ലയോ എന്നത് എന്റെ ഇപ്പോഴത്തെ വിഷയമല്ല.

['ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല.']

ഏതൊരു മതവും ദൈവവുമായി ബന്ധപ്പെടുത്തി തന്നെയാണ് അതിന്റെ വിശ്വാസം ഉള്‍കൊള്ളുന്നത്. ഇനി ദൈവവിശ്വാസമില്ലാത്ത മതങ്ങളും ഉണ്ട് എന്നതിന് വിക്കി ഉദ്ധരിക്കേണ്ടതില്ല. ഈ ബ്ലോഗിന്റെ വായനക്കാരില്‍ പെട്ടുന്ന ക്രൈസ്തവമതവും ഹിന്ദുമതവും മാത്രമേ പ്രധാനമായും ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ദൈവം മനുഷ്യനാവശ്യമായ നിയമം നല്‍കിയിരിക്കുന്നുവെന്നത് ഇസ്ലാമിന്റെ മാത്രം അവകാശവാദമല്ല. ബൈബിളിലെ വചനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക്  അവരുടെ വാദവും ഇതില്‍നിന്ന് വല്ലാതെയൊന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. മുസ്ലിംകളെപ്പോലെ ക്രൈസ്തവരും ഈ വിഷത്തില്‍ അത്ര ശക്തമായ വാദം ഉന്നയിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് മാത്രമാണ്. ഹൈന്ദവ മതവും തഥൈവ. ഹിന്ദുമതം പൂര്‍ണമായും മനുഷ്യനിര്‍മിതമാണ് എന്ന് വിശ്വസിക്കുന്ന എത്ര ഹൈന്ദവ വിശ്വാസികളുണ്ടാകും. അവരങ്ങനെ പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഉണ്ടെങ്കിലും തങ്ങളുടെ ദര്‍ശനം ദൈവദത്തമാണ് എന്ന് കരുതുന്നവര്‍ക്ക് അത് പറയാനുള്ള അവകാശം നഷ്ടപ്പെടുന്നില്ലോ.

ദൈവം നേരിട്ട് നല്‍കിയ മതമാണ് ഇസ്ലാം (ദൈവം എന്നത് തെറ്റിയതായിരിക്കാം) എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലിമല്ലാത്ത ആരും തന്നെ കരുതുന്നില്ല എന്ന് പറയുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ?. ഇക്കാര്യം ഞാന്‍ നേരത്തെ ഉണര്‍ത്തിയതാണ്. മുഹമ്മദ് നബി മക്കയില്‍ ഭൂജാതനായി താന്‍ ദൈവത്തിന്റെ ദൂതനാണ് എന്ന് പറയുമ്പോള്‍ അന്നവിടെ ആരും മുസ്ലിംകളായി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വാദം സത്യസന്ധമാണ് എന്ന് മനസ്സിലാക്കിയവര്‍ അദ്ദേഹത്തിന്റെ അനുചരന്‍മാരാവുകയാണ് ഉണ്ടായത്. അവര്‍ ദൈവത്തിന് സമര്‍പ്പിതര്‍ എന്ന അര്‍ഥത്തില്‍ മുസ്ലിംകള്‍ എന്നറിയപ്പെട്ടു. ഇക്കാലത്തും ഈ വാദം അംഗീകരിക്കുന്നവര്‍ ഏത് മതത്തില്‍നിന്നായാലും അവര്‍ മുസ്ലിംകള്‍ എന്നറിയപ്പെടും. അതുകൊണ്ട് ഇസ്ലാം മനുഷ്യവംശത്തിന് ദൈവത്താല്‍ അവതീര്‍ണമായ ദൈവിക വ്യവസ്ഥയാണെന്ന് മുസ്ലിംകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന് പറയുന്നത് സത്യമാണെങ്കിലും അപ്രകാരം ഒരു പരാമര്‍ശം കൊണ്ട് കെ.പി.എസ് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. ശേഷം പറയുന്നതില്‍നിന്ന് ഉദ്ദേശ്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ധാരാളം അബന്ധങ്ങളും ഉണ്ട്.

['മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല.']

കെ.പി.എസിന്റെ ഈ ലോജിക്ക് എനിക്ക് തീരെ മനസ്സിലാകുന്നില്ല. മുസ്ലിംകള്‍ അവരുടെ ഒരു വാദം മുന്നോട്ട് വെക്കുന്നു. അതിന് അവരുടെതായ തെളിവുകളും ന്യായങ്ങളും പറയുന്നു. ഇന്നും പതിനായിരങ്ങള്‍ അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു. എന്നിരിക്കെ ഇത് സംവാദക്ഷമമല്ല എന്ന് പറയുന്നതിലെ യുക്തിരാഹിത്യം കെ.പി.എസ്സിന് ശാന്തമായി ആലോചിച്ചാല്‍ തന്നെ മനസ്സിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. (( എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ ')) അവിടെ സത്യത്തില്‍ സംവാദം തുടങ്ങുകയാണ്.

['നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.']

മറ്റൊരു അര്‍ഥരഹിതമായ വാദമാണിത്. ശാഠ്യം എന്ന് പറയുന്നത് ഇസ്ലാമിന്റെ സ്വന്തം നിലപാടുതറയില്‍നിന്നുള്ള ഉറച്ച വിശ്വാസത്തെയാണ്. അതിനപ്പുറം ഒരു ശാഠ്യത്തിന് വാദത്തില്‍ പ്രസക്തിയില്ലല്ലോ?. ഈ വാദത്തിന്റെ ശ്രോതാക്കള്‍ കേട്ടമാത്രയില്‍ അത് അംഗീകരിക്കണമെന്ന ഒരു ചിന്തയും ഒരു മുസ്ലിമിനും ഇല്ല. വാദങ്ങള്‍ തെളിവുകള്‍ വെച്ച് ബുദ്ധിപരമായി ബോധ്യപ്പെട്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നാണ് അത് പ്രതിയോഗികളോട് ആവശ്യപ്പെടുന്നത്. ഒരു പക്ഷെ കെ.പി.എസിന് കേള്‍ക്കുന്ന മാത്രയില്‍ തള്ളിക്കളയാന്‍ തോന്നുന്നുണ്ടാവാം. എന്നാല്‍ ആയിരക്കണക്കിന് അമുസ്ലിംകള്‍ അത് ശ്രവിക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും അവരില്‍ പലരും അത് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഒരു അമുസ്ലിം അപ്പോള്‍ തന്നെ അത് തള്ളിക്കളയും എന്ന് പറയുന്നതില്‍ എന്തര്‍ഥം.

['അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.']
സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. ആരെങ്കിലും അത് കുറ്റമറ്റതാണ് അതിനപ്പുറം ഒരു നന്മയോ വ്യവസ്ഥയോ ഇല്ലെന്ന് നിഷേധിക്കുന്നവെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വതന്ത്ര്യം. എനിക്ക് സംസാരിക്കാനുള്ളത് ഇസ്ലാമിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുമാണ്. ഇന്ത്യയില്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച പ്രസക്തമാക്കുന്നത് സമഗ്രമായ ഇസ്ലാമിന്റെ പ്രബോധനം എന്ന നിലക്ക് മാത്രമാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നത്തെ അവസ്ഥവെച്ച് മതത്തിന്റെ പേരോടുകൂടി അതിന്റെതായ രാഷ്ട്രീയ വീക്ഷണം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇസ്ലാമിന്റെതായ രാഷ്ട്രീയ കാഴ്പ്പാട് ഉണ്ട്. പക്ഷെ അതിലെ അപകടം വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ വെറുതെ ഒരു ഫോബിയ വളര്‍ത്താമെന്നല്ലാതെ പ്രത്യേകിച്ച് അത് അപകടം ഭീകരം എന്ന് ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു വ്യവസ്ഥ സ്വയം പരിചയപ്പെടുത്തി പിന്തുണ തേടുന്നത് അപകടം എന്ന് പറയുന്നതില്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയുണ്ട്. കാരണം ജനാധിപത്യവ്യവസ്ഥിതില്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതാണല്ലോ അധികാരത്തില്‍ വരിക. അത്ര അപകടകരമായത് ജനങ്ങളുടെ ഭൂരപക്ഷം നേടുക അസംഭവ്യമാണ് എന്നതാണല്ലോ ജനാധിപത്യത്തിന്റെ സുരക്ഷിതത്വം.

ശേഷമുള്ള ഭാഗത്ത് കമ്മ്യൂണിസത്തെയും ഇസ്ലാമിനെയും സമീകരിക്കാനുള്ള ശ്രമം കെ.പി.എസ് നടത്തുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. അത് അവര്‍ പറയുന്നത് പോലെ സംഭവിക്കാനുള്ള സാധ്യതയും ഇല്ലാതിരിക്കാം. എങ്കിലും അവര്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. അവര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണം എന്താണോ അത് പ്രചരിപ്പിക്കട്ടേ. ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതും. എന്നിട്ടും ബഹുഭൂരിപക്ഷത്തിന് അത് സ്വീകാര്യമായി തോന്നുന്നെങ്കില്‍ അത് വരട്ടേ. എന്നല്ലേ ജനാധിപത്യത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാം അതിന്റെ വിശാലമായ ജനാധിപത്യവും മതസ്വതന്ത്ര്യവും ചരിത്രത്തില്‍ കാണിച്ചുകൊടുത്താണ്. നിലവിലെ മുസ്ലിം ഭൂരപക്ഷ രാജ്യങ്ങളില്‍ പാശ്ചാത്യരുടെ കോളനവല്‍ക്കരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ തന്നെ ഇഛ പ്രകാരം കുറേ ശൈഖുമാരെയും രാജാക്കളെയും വാഴിച്ചാണ് പോയത്. പിന്നീട് ജനഹിതത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. ഇയ്യിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍നിന്നും. ഇവിടെ പലരും ആവര്‍ത്തിച്ചുരുവിടുന്ന അപകടം കേവലം മിഥ്യയാണെന്നാണ് അത് കാണിക്കുന്നത്. അതോടൊപ്പം കാലത്തെ അതിജയിക്കാനുള്ള ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ യോഗ്യതയും.

2012 ഡിസംബർ 14, വെള്ളിയാഴ്‌ച

മുഹമ്മദ് നബി ഥിയോക്രാറ്റ് ആയിരുന്നില്ല.

റാം എന്ന പേരിലൊരു സുഹൃത്ത് നല്‍കിയ രണ്ട് കമന്റുകളെയാണ് കഴിഞ്ഞ ബ്ലോഗ് പോസ്റ്റില്‍ വിശകലനം ചെയ്തത്.  തുടര്‍ന്ന് നല്‍കിയ കമന്റില്‍ അദ്ദേഹം മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അറിവ് പങ്കുവെക്കുന്നു.

ram said...
മുഹമ്മദ് നബി ഒരിക്കലും ഒരു theocrat ആയിരുന്നില്ല. സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് അദ്ദേഹം എപ്പൊഴും ശ്രമിച്ചത്. ഒഴിവാക്കാനാവാഞ്ഞ സംഘര്‍ഷങ്ങളില്‍ വിജയിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് അധികാരം ലഭിച്ചു. പക്ഷെ രാഷ്ട്രീയാധികാരം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. He was a reluctant warrior and a reluctant ruler as well. ഖലീഫ എന്ന title പോലും അദ്ദേഹം സ്വീകരിച്ചില്ല. ദൈവത്തിന്റെ നിയമം എല്ലായിടത്തും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായോ അതിനു ശ്രമിച്ചതായോ ഞാന്‍ വായിച്ചിട്ടില്ല. മുസ്ലിം സാമ്രാജ്യം വികസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അതൊക്കെ ചെയ്തത് പിന്നാലെ വന്നവരാണ്. ഇസ്ലാമിക് സാമ്രാജ്യത്വം ആരംഭിച്ചത് മുഹമ്മദ്‌ നബിയുടെ മരണശേഷം ആണ്. വളരെ പെട്ടെന്ന് അതൊരു വന്‍ സാമ്രാജ്യമായി മാറി. ഏതാനും നൂറ്റാണ്ടുകള്‍ക്കപ്പുറം യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ ഇസ്ലാമിക്‌ സാമ്രാജ്യത്വം ക്ഷയിക്കാന്‍ തുടങ്ങി. ഏറ്റവും പ്രത്യക്ഷമായി ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യവും പിന്നെ മധ്യേഷ്യയിലെ ഓട്ടോമന്‍ സാമ്രാജ്യവും യൂറോപ്യന്‍ സാമ്രാജ്യത്വത്തോട് പരാജയപ്പെട്ടു. യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ... ഈ പാത പിന്തുടര്‍ന്നാല്‍ നഷ്ടം മുസ്ലിങ്ങള്‍ക്ക്‌ തന്നെ, പ്രത്യേകിച്ചും ഇന്ത്യയില്‍ ... കാളിദാസന്‍ മുന്‍പ് പറഞ്ഞത് പോലെ, മതേതരമായി ചിന്തിച്ചിരുന്ന ഹിന്ദുക്കള്‍ ഇന്ന് മതപരമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നൊക്കെ പറഞ്ഞു മുന്നോട്ടു പോയാല്‍ എന്ത് സംഭവിക്കും എന്ന് സ്വയം ആലോചിച്ചു നോക്കിയാല്‍ മതി. ലത്തീഫിനെ പോലുള്ളവര്‍ ഇതൊന്നും ഒരുകാലത്തും മനസ്സിലാക്കും എന്നെനിക്ക്‌ ഒരു പ്രതീക്ഷയും ഇല്ല. പക്ഷെ സുകുമാരന്‍ മാഷെ പോലുള്ള് ശുദ്ധാത്മാക്കള്‍ ഇവരില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി എന്നത് വളരെ നല്ല കാര്യം തന്നെ.

I cant believe the amount of time I wasted on this! ഇതില്‍ക്കൂടുതലൊന്നും ലത്തീഫിനോട് പറയാനുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ്‌ നബിയല്ല മൌദൂദി എന്ന തിരിച്ചറിവുണ്ടാകാനെങ്കിലും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

മുഹമ്മദ് നബി ആരായിരുന്നു?. ഇസ്ലാം മതവിശ്വാസികള്‍ക്ക് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണ്. അവരുടെ മാതൃകാ പുരുഷനാണ്. ഇത് മറ്റുള്ളവര്‍ക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. മുഹമ്മദ് നബി ഥിയോക്രാറ്റോ അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും ക്രാറ്റോ ആയിരുന്നില്ല. പക്ഷെ ഒരു രാഷ്ട്രസംസ്ഥാപനത്തിന് വേണ്ട അടിസ്ഥാന നിയമങ്ങള്‍ (അത്രയേ അതില്‍ സാധ്യമാകൂ) കൂടി പ്രബോധനം ചെയ്യുകയും അത് ഭംഗിയായി പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്ത പ്രവാചകനാണ് മുഹമ്മദ് നബി. ഇന്നും ആ അടിസ്ഥാനങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്ന മറ്റേത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും പ്രയോഗക്ഷമതയുള്ളതും പ്രസക്തവും ആണ്. ഒരു പരിഷ്കര്‍ത്താവും പ്രവാചകനും സംഘര്‍ഷങ്ങളെ ആഗ്രഹിക്കുകയില്ല. അതേ പ്രകാരം ആരെങ്കിലും കുഴപ്പത്തിന് ശ്രമിക്കുമ്പോള്‍ അത് നിയന്ത്രിക്കാതെ മാറിനില്‍ക്കുകയുമില്ല. ആ കുഴപ്പം അവസാനിപ്പിക്കാനാവശ്യമായത്രയും ബലം പ്രയോഗിക്കുക സ്വാഭാവികവും നീതിപൂര്‍വകവുമാണ്. അല്ലാത്ത പക്ഷം താന്‍ പ്രബോധനം ചെയ്ത സത്യസന്ദേശം പുല്‍കിയവരെ കൊലക്ക് നല്‍കുന്നതിന് തുല്യമായിരിക്കും.

മുഹമ്മദ് നബി ഇസ്ലാമിക രാഷ്ട്രത്തിന് അടിത്തറപാകിയത് രൂപം നല്‍കിയതും ഒഴിവാക്കാനാവാത്ത സംഘര്‍ഷങ്ങളില്‍ വിയജിച്ചാണ് എന്നത് അല്‍പം തെറ്റിദ്ധാരണക്കിട നല്‍ക്കുന്ന പ്രയോഗമാണ്. നബി മദീനയില്‍ ഇസ്ലാമിക തത്വങ്ങളുടെ അടിത്തറയില്‍ ഒരു രാഷ്ട്രഘടനക്ക് രൂപം നല്‍കിയ ശേഷമാണ് , അനിവാര്യമായ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അവയില്‍ ഇസ്ലാമിക രാഷ്ട്രവും അതിലെ ഭരണാധികാരിയും വിജയിക്കുകയും ചെയ്തു. മദീനയിലെത്തിയ മുഹമ്മദ് നബി അവിടെയുള്ള ജൂതഗോത്രങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരുമായി സന്ധിയുണ്ടാകുകയുമാണ് ആദ്യം ചെയ്തത്. അവരില്‍ ഓരോരുത്തരായി സന്ധിവ്യവസ്ഥകള്‍ ലംഘിച്ചപ്പോഴാണ് മദീനയില്‍നിന്ന് അവരെ പുറത്താക്കിയത്. അവരില്‍ ചിലര്‍ കടുത്ത വിശ്വാസ വഞ്ചനയും യുദ്ധക്കുറ്റവും ചെയ്തപ്പോള്‍ ബനൂ ഖുറൈള ഗോത്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി, മനുഷ്യജീവിതത്തിന്റെ ഏത് വശത്താണ് ദൈവികനിയമമല്ലാത്ത ഒന്ന് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞുതരാന്‍ താങ്കള്‍ക്ക് കഴിയുമോ?. ഇല്ലെങ്കില്‍ അതിന് അര്‍ഥം ദൈവത്തിന്റെ നിയമം ജീവിതത്തിന്റെ ഏല്ലാ രംഗത്തും പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ്. സാമ്രാജ്യത്വം എന്ന പ്രയോഗം ഇസ്ലാമുമായി ചേര്‍ത്ത് പറയുന്നത് സൂക്ഷമതക്കുറവാണ്. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ അവസാനിപ്പിച്ച് ഇസ്ലാമിക ഖിലാഫത്ത് നിലവില്‍വന്നപ്പോള്‍ പകരം ഇസ്ലാമിക സാമ്രാജ്യം എന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചതാണ്. സാമ്രാജ്യത്വം എന്താണെന്ന് ചുരുക്കി എന്റെ വാക്കുകളിലൂടെ പറഞ്ഞാല്‍ വിക്കിപീഡിയ പേസ്റ്റ് ചെയ്ത് ഇതാണ് അത് എന്ന് പറയുന്ന ഒരു സമീപനം ചിലര്‍ സ്വീകരിച്ചുകാണുന്നു. അതിനാല്‍ നേരിട്ട് വിക്കിയില്‍നിന്ന് തന്നെ ഉദ്ധരിക്കാം.

(('ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ രാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഈ നയം അന്താരാഷ്ട്ര ബന്ധങ്ങളിൽ ആശാസ്യമല്ലാത്ത ഒന്നായി കരുതപ്പെടുന്നു.'))


ഖിലാഫത്ത് എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ല എന്ന് പറയേണ്ടിവരും. നാലാം ഖലീഫ അലിക്ക് ശേഷം വന്ന ഭരണാധികാരികള്‍ രാജാക്കളുടെ മാര്‍ഗം ജീവിത ചര്യയില്‍ പിന്തുടര്‍ന്നെങ്കിലും അവര്‍ ഖിലാഫത്തിനെ സാമ്രാജ്യത്വം ആക്കിയിട്ടില്ല എന്നാണ് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുക. ഒരു ഏകീകൃത നേതൃത്വത്തിന് കീഴില്‍ വിവിധ രാജ്യങ്ങളില്‍ അവിടങ്ങളിലെ ആളുകള്‍ക്ക് വേണ്ടി തന്നെയാണ് ഖലീഫക്ക് കീഴിലെ ഗവര്‍ണര്‍മാര്‍ ഭരണം നടത്തിയത്. ഇന്നത്തെ പോലെ കൃത്യമായ രാജ്യാതിര്‍ഥികളും വ്യവസ്ഥകളും വരുന്നതിന് മുമ്പ് പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്പദായമായിരുന്നു അത്. അത് മനസ്സിലാകണമെങ്കില്‍ ഇസ്ലാമിക ഖിലാഫത്ത് ദുര്‍ബലമായപ്പോള്‍ സംഭവിച്ച സാമ്രാജ്യത്വാധിനിവേശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മതി. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകും. ഖിലാഫത്തില്‍ റോഡും തോടും നിര്‍മിച്ചത് ഒരോ നാട്ടിലെയും ജനങ്ങളുടെ സഞ്ചാര സൌകര്യത്തിനായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന സാമ്രജ്യശക്തികള്‍ നാടുകളെ കോളനികളാക്കുകയും ഇവിടെ നിന്നുള്ള സമ്പത്ത് കടത്തികൊണ്ടുപോകുന്നതിനാണ് റോഡുകളും റെയില്‍വേ പാളങ്ങളും തുറമുഖങ്ങളും നിര്‍മിച്ചത്. ഇവിടെ അവര്‍ പട്ടാളത്തെ വ്യന്യസിച്ചത് അതിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. അവര്‍ക്ക് പോരാടേണ്ടിവന്നത് ഓരോ നാട്ടിലെയും സ്വാതന്ത്ര്യപോരാളികളോടാണ്.

ഇസ്ലാമിക ഖിലാഫത്ത് ക്ഷയിച്ചത്  റാം പറഞ്ഞ പോലെ 'യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ' അല്ല. മറിച്ച് ഇസ്ലാമിക ഖിലാഫത്ത് അതിന്റെ അടിത്തറകളില്‍നിന്ന് നീങ്ങിയതോടെയാണ്. ആ ദുര്‍ബലമായ ഖിലാഫത്തിന്റെ സ്ഥാനത്ത് സാമ്രാജ്യത്വത്തിന് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ സാധിച്ചുവെന്ന് മാത്രം.

'യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍ . ' റാം പറഞ്ഞ ഈ പ്രസ്താവനയോട് പൂര്‍ണമായി യോജിക്കുന്നു. അതിക്രമിച്ച് കയറിയ നാടുകളെ അടിമകളാക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുന്ന സമീപനം തുടരുകയും ചെയ്തതാണ് സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ പിറവിക്കും സാമ്രാജ്യത്വത്തിന്റെ കെട്ടുകെട്ടലിനും ഇടയാക്കിയത്. സാമ്രാജ്യത്വം ജനവിരുദ്ധമായ ആശയമാണ്. അന്നും ഇന്നും. ഇന്ന് നിലനില്‍ക്കുന നവസാമ്രാജ്യത്വം നാട് ഭരിക്കുന്ന ഭരണാധികാരികളെ തങ്ങള്‍ക്ക് വിധേയമാക്കി തങ്ങളുടെ സാമ്രാജ്യത്വ ഇംഗിതം സ്ഥാപിക്കുന്നതാണ്. സാമ്രാജ്യത്വം അന്നും ഇന്നും ഏറ്റവും കടുത്ത ചെറുത്ത് നില്‍പ്പ് നേരിടേണ്ടിവന്നതും വരുന്നതും ഇസ്ലാം വിശ്വാസികളില്‍നിന്നാണ്. അക്കാരണത്താല്‍ അവരുണ്ടാക്കുന്ന ഇസ്ലാമിനെതിരെയുള്ള തെറ്റായ പ്രോപഗണ്ടയുടെ ഇരകളാണ് ഇന്നിവിടെ കാണുന്ന മിക്ക ഇസ്ലാം വിമര്‍ശകരും.

അവര്‍ ഏറെ ഭയപ്പെടുന്നത് സമഗ്രഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെയാണ്. അതാണ് അവരുടെ സാമ്രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന് മനസ്സിലാക്കി അവരുണ്ടാക്കിയ അശ്ലീല പദമാണ്  political islam. സത്യത്തില്‍ അങ്ങനെ ഒന്നില്ല. ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു വശം മാത്രമാണ് രാഷ്ട്രീയം. അമേരിക്കന്‍ നവസാമ്രാജ്യത്വത്തിന്റെ പ്രോപഗണ്ടയുടെ അരിക് പറ്റിയുള്ള ആരോപണം മാത്രമാണ് റാം ഇവിടെ ഉന്നിയിച്ചത് (((നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ))). ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഊന്നിപറയുന്നവര്‍ മുഗിള ഭരണമോ സൌദി ഭരണമോ അഫ്ഘാനിലെ താലിബാന്‍ ഭരണോ, പാകിസ്ഥാനിലെ സാമ്രാജ്യത്വവിധേയ ഭരണമോ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമസാമ്രാജ്യത്വത്തോടൊപ്പം ഇത്തരം കിംങ്ഡമുകളും ശൈഖ് ഡമുകളും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കാണാന്‍ അമേരിക്കയും ഇതര സാമ്രാജ്യശക്തികളും ഓതിത്തരുന്നതില്‍നിന്ന് മാറി കാര്യങ്ങളെ വിശകലനം ചെയ്യാനും ചിന്തിക്കാനുമുള്ള പ്രാപ്തി നേടണം.

ഇന്ത്യയില്‍ എന്ത് എങ്ങനെ പ്രബോധനം ചെയ്യണം എന്ന് നല്ല വ്യക്തതയുള്ള ഒരു വ്യക്തിയാണ് ഞാന്‍ അതുകൊണ്ട് തന്നെ താങ്കള്‍ ഇവിടെ എടുത്ത് ചേര്‍ത്ത മുദ്രാവാക്യം മുഴക്കുന്ന സംഘടനയുമായി ഒരു ബന്ധവും എനിക്കില്ല ഉണ്ടായിട്ടുമില്ല. ഇനി സുകുമാരന്‍ സാറിന്റെ കാര്യം. അദ്ദേഹം ഇസ്ലാമികപ്രസ്ഥാനത്തെ അനുകൂലിക്കുകയോ അനുകൂലിച്ചപ്പോള്‍ നിശബ്ദത പാലിക്കുകയോ ചെയ്തത്, സൂക്ഷമമായി കാര്യങ്ങളെ വിശകലനം ചെയ്തിട്ടല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹം അന്നും ഇന്നും ശത്രുവായി കാണുന്ന കമ്മ്യൂണിസത്തിന് എതിരായപ്പോള്‍ തല്‍കാലം മിത്രമാക്കിയതാണ്. റാം പറഞ്ഞ മേല്‍വിവരിച്ച കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം നല്‍കിയ കമന്റ് ഈ വിഷയത്തില്‍ അദ്ദേഹം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി തരികയും ചെയ്യുന്നു.
((("K.P. Sukumaran said... Well said ram , വളരെ നന്നായി പറഞ്ഞു. ഇതിലപ്പുറം ക്ലിയറായി വിശദീകരിക്കാന്‍ ആര്‍ക്കും കഴിയില്ല."  )))

ram ഇസ്ലാമിനെയും ചരിത്രത്തെയും വിശകലനം ചെയ്തത് എത്രമാത്രം അബദ്ധങ്ങളോടുകൂടിയാണ് എന്ന് നാം കണ്ടുകഴിഞ്ഞു. റാമിനെയോ കെ.പി.എസിനെയോ കുറ്റപ്പെടുത്തുകയല്ല. ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന നിഷേധാത്മക സമീപനം ഏതായാലും പുലര്‍ത്തുന്നുമില്ല. മുന്‍ധാരണയുടെ പുകപടലങ്ങള്‍ നീങ്ങി കാര്യം വ്യക്തമായാല്‍ അത് സ്വീകരിക്കാനുള്ള സന്മനസ്സുള്ളവര്‍ തന്നെയാണ് കെ.പി.എസും റാമും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഇവ്വിധം വിശദീകരിക്കാന്‍ ആവശ്യമായ സാഹചര്യവുമൊരുക്കുകയും അന്വേഷണം നടത്തുകയും ചെയ്ത റാമിനും കെ.പി.എസിനും ഹൃദയത്തില്‍നിന്നുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review