2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും കത്തിക്കലും

ഉസ്മാന്‍(റ)  കോപ്പികള്‍ കത്തിച്ചതെന്തിന്?..

ആരെന്തൊക്കെ പറഞ്ഞാലും  നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വിഭാഗം യുക്തവാദി സൈറ്റുകളില്‍നിന്നാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങള്‍ കരസ്തമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ എക്കാലത്തും വിമര്‍ശകരുടെ മുഖ്യ ഉന്നമാണ്. അതിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം എന്ന തത്വസംഹിതയുടെ നിലനില്‍പ്പിന് ആധാരം. ഖുര്‍ആന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്‌ലാം വിമര്‍ശകരുടെ എല്ലാ ആരോപണവും അതില്‍ തട്ടിത്തകരും.

ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നതോടൊപ്പം, ഖുര്‍ആന്‍ അപൂര്‍ണവും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവുമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ എകത്വം ഈ ആരോപണത്തിന് വലിയ ഒരു തടസ്സമാണ്. അതിന് കണ്ടെത്തിയ മാര്‍ഗം അതിന്റെ ക്രോഡീകരണം സൂക്ഷമായിരുന്നില്ല എന്ന് വരുത്തുകയാണ്. എന്നാല്‍ അതും വിലപോകില്ല എന്ന് വിമര്‍ശകര്‍ക്ക് നന്നായി അറിയാം. എങ്കിലും ചില പാവങ്ങളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അതായി. ഇന് അത്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുടെ അഭിപ്രായം കാണുക.

"അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം ."  സാജന്‍ എന്ന ക്രൈസ്തവ സുഹൃത്തിന്റെതാണ് ഈ കമന്റ്.

ഇന്ന് നിലവിലുള്ള ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് സൂചിപ്പിക്കുകയാണ് സുഹൃത്തിന്റെ ഉദ്ദേശ്യം. കുറച്ച് ആടുതിന്നു പോയി ബാക്കിയുള്ളത് കത്തിച്ചു. ഇനി എന്തു ചെയ്യും. എന്നാണ് ചോദ്യം. കഴിഞ്ഞ പോസ്റ്റില്‍ ഖുര്‍ആന്‍ മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കാന്‍ അവലംബിച്ച കാര്യങ്ങളെക്കുറിച്ച് ചര്‍ച ചെയ്തു. യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസത്തിനും ഇടനല്‍കാത്തവിധം അത്യന്തം സൂക്ഷമായി നിര്‍വഹിക്കപ്പെട്ട ഒരു കര്‍മമായിരുന്നു. ഖുര്‍ആന്റെ ക്രോഡീകരണം. മൂന്ന് ഘട്ടം എന്ന് അതിന് പറയാം. ഒന്ന് ഖുര്‍ആന്റെ ക്രോഡീകരണം. അത് ചെയ്തത് അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മുഹമ്മദ് നബി തന്നെയാണ്. രണ്ടാമത്തേത് അതിന്റെ ലിഖിതരൂപങ്ങള്‍ രണ്ട് ചട്ടകള്‍ക്കിടയില്‍ ഒരുമിച്ചു ചേര്‍ത്ത പ്രക്രിയയാണ്. അതാണ് അബൂബക്കറിന്റെ കാലത്ത് നടന്നത്. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത് പാരായണ രൂപം കൂടി ഏകീകരിച്ച് കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുകയും പലരായി പലപ്പോഴായി എഴുതിയെടുത്ത ഏടുകള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. അവയെല്ലാം പ്രവാചക ശിഷ്യന്‍മാര്‍ എഴുതിയവ തന്നെയായിരുന്നു. അവ കത്തിച്ചു കളഞ്ഞതിലൂടെ യഥാര്‍ഥ ഖുര്‍ആനില്‍ വല്ലതും കൂടാനോ കുറയാനോ ഉള്ള സാധ്യത എന്നന്നേക്കുമായി അടച്ചു കളഞ്ഞു.

അതോടൊപ്പം ഇന്ന് കാണുന്ന ഖുര്‍ആന്‍ മുതവാത്തിറായി ലഭ്യമായതാണ്. കുറ്റമറ്റ വിധത്തില്‍ 10 ലധികം വ്യത്യസ്ഥ പരമ്പരകളിലൂടെ ലഭ്യമായതിനേയാണ് മുതവാത്തിര്‍ എന്ന് പറയുന്നത്. വളരെക്കുറച്ച് നബിവചനങ്ങളേ അപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്ന് വെച്ചാല്‍ അവയൊക്കെ സ്വയം കല്‍പിതം എന്നതല്ല. സത്യസന്ധരായ ഒരുകൂട്ടം നിവേദക പരമ്പരയിലൂടെ ലഭ്യമായ ഹദീസുകളും സ്വീകാര്യം തന്നെയാണ്. എങ്കിലും മുതവാത്തിറായി ലഭ്യമായ വിശുദ്ധഖുര്‍ആന്റെ ഉന്നതനിലവാരത്തില്‍ അവയൊന്നും എത്തുകയില്ല. ഇതിവിടെ സൂചിപ്പിച്ചത്. ഒറ്റപ്പെട്ട ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനില്‍ ചില സൂക്തങ്ങള്‍ ഞങ്ങള്‍ പരായണം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അവ അതില്‍ ചേര്‍ത്തിട്ടില്ലെന്നുമൊക്കെ പറയുന്ന ഹദീസുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഖുര്‍ആനില്‍ സംശയം ജനിപ്പിക്കാനുള്ള ശ്രമത്തിലെ വ്യര്‍ഥത മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.  

ഇത്രയും കാര്യം യഥാവിധി മനസ്സിലാക്കിയാല്‍ പിന്നീട് അപ്രസക്തമാണെങ്കിലും രണ്ടു ചോദ്യം ക്രൈസ്തവ സുഹൃത്തുക്കളുടേതായി വീണ്ടും വരാറുണ്ട്.  ഖുര്‍ആനും ബൈബിളും ശിഷ്യരാല്‍ എഴുതപ്പെടുകയും പിന്നീട് ക്രോഡീകരിക്കുകയും ചെയ്തു. സ്വീകാര്യയോഗ്യമായവ നിലനിര്‍ത്തിയതിന് ശേഷം ബാക്കിയുള്ളവ കത്തിച്ചു കളഞ്ഞു. ബൈബിള്‍ ആധികാരികമല്ലെങ്കില്‍ ഖുര്‍ആനുമതേ. അതുമല്ലെങ്കില്‍ ബൈബിളിനെ തല്‍കാലം മാറ്റിനിര്‍ത്തി മേല്‍ കമന്റില്‍ ചോദിച്ചതുപോലെ ചില ചോദ്യങ്ങള്‍ അത്രയേ ചോദിക്കുന്നവര്‍ക്ക് ഉദ്ദേശ്യമുള്ളുവെങ്കിലും അത് വിശദീകരിക്കാതെ വിടുന്നത് ശരിയല്ല എന്ന് മനസ്സിലാക്കുന്നു. 

ആദ്യത്തെ ചോദ്യം ഇതാണ്. 

യേശുവിന് ശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി സൂക്ഷിച്ച പോലെയല്ലേ ഖുര്‍ആനും പിന്‍കാലത്ത് എഴുതപ്പെട്ടത്?. ഖുര്‍ആന് മാത്രമായി എന്താണിത്ര ആധികാരികത അവകാശപ്പെടാന് ‍?.

ഖുര്‍ആന്‍ ക്രോഡീകരണവും സുവിശേഷമെഴുത്തും താരതമ്യം ചെയ്താല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കാണാം. ഏതാണ് കൂടുതല്‍ ആധികാരികം എന്ന വിധിതീര്‍പ്പിന് ഞാന്‍ ശ്രമിക്കുന്നില്ല.

1. യേശുവിന്റെ കാലത്ത് സുവിശേഷം എഴുതപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ പ്രവാചക നിര്‍ദ്ദേശ പ്രകാരം എഴുതിവെക്കാന്‍ മുഹമ്മദ് നബി തന്നെ ആളുകളെ നിശ്ചയിച്ചിരുന്നു.

2. യേശു പ്രസംഗിച്ച സുവിശേഷം അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും മനപ്പാഠമാക്കി വെച്ചിരുന്നില്ല. പക്ഷെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ നൂറുകണക്കിനാളുകള്‍ പ്രവാചകന്റെ കാലത്ത് തന്നെയുണ്ടായിരുന്നു.

3. നാല് സുവിശേഷകര്‍ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്.  ക്രിസ്തു സംസാരിച്ചത് അരമായിക് ഭാഷയിലായിരുന്നു; എന്നാല്‍ സുവിശേഷ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത് ഗ്രീക്ക് ഭാഷയിലാണ്‌. മുഹമ്മദ് നബിയുടെ അനുചരന്‍മാര്‍ എഴുതിവെച്ചത് പ്രവാചകന്റെ വാക്കുകള്‍ പോലുമല്ല. പ്രവാചകന്‍ ,  ഖുര്‍ആനാണ് എന്ന് പ്രത്യേകമായി പരിചയപ്പെടുത്തി നല്‍കിയ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പ്രവാചകന്‍ സംസാരിച്ച അറബിയില്‍ തന്നെ രേഖപ്പെടുത്തി.

4. സമൂഹത്തിന്റെ പ്രതിനിധിയും ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കറാണ് അത് ഗ്രന്ഥരൂപത്തില്‍ സമാഹരിച്ചത്. പ്രവാചകന്റെ എഴുത്തുകാരില്‍ ഒരാളായ സൈദുബ്‌നു ഥാബിത്തിനെയാണ് ചുമതലപ്പെടുത്തിയത്. വളരെ സൂക്ഷമതയോടെയാണ് അവ നിര്‍വഹിക്കപ്പെട്ടത്. എന്നാല്‍ സുവിശേഷങ്ങള്‍ ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവയുടെ ലക്ഷ്യമാകട്ടേ. തങ്ങളുടെ മുന്നിലുള്ള സമുഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക എന്നതും.

5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ച മുറക്ക് എഴുതിവെക്കുകയും, അനേകര്‍ ക്രമത്തില്‍ മനപ്പാഠമാക്കുകയും മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ രണ്ടാം വര്‍ഷം തന്നെ അത് ഒറ്റപുസ്തകമായി ഒരുമിച്ചുകൂട്ടുകയും ചെയ്തു.

6. സുവിശേഷം എഴുതിയത് യേശുവിന്റെ ശിഷ്യന്‍മാരായിരുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ എഴുതിയതാകട്ടെ മുഹമ്മദ് നബിയുടെ ശിഷ്യന്‍മാരും.

7. ഖുര്‍ആന്റെ ആദ്യപതിപ്പിനുള്ള അംഗീകാരം നല്‍കിയത് പ്രവാചകന്റെ പ്രതിനിധിയും ഭരണാധികാരിയുമായ അബൂബക്കറാണ്. അന്നത്തെ മുസ്‌ലിം സമൂഹം അത് ഐക്യഖണ്ഡേന സമ്മതിച്ചു. എന്നാല്‍ യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നാല്‍പതിലധികം . ഗ്രന്ഥങ്ങളാണ് നിഖിയാ സുനഹദോസ് കത്തിച്ചു കളഞ്ഞത്. അതിന് നേതൃത്വം നല്‍കിയ നിഖിയാ സുനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായിരുന്നു.

കത്തിച്ചുകളഞ്ഞതിലൂടെ ഖുര്‍ആനിന്റെ ആധികാരികത സംശയാസ്പദമായില്ലേ?.

എന്താണ് കത്തിച്ചുകളഞ്ഞതെന്നും എന്തിനാണ് കത്തിച്ച് കളഞ്ഞതെന്നും മനസ്സിലാക്കിയാല്‍ ആ പ്രവര്‍ത്തിയിലുടെ ഖുര്‍ആന്റെ ആധികാരികത ഉറപ്പുവരുത്തുകായാണ് ചെയ്തത് എന്ന് മനസ്സിലാകും.

ഖലീഫമാര്‍ സമാഹരിച്ച ശേഷം അവശേഷിച്ച കോപ്പികള്‍ കത്തിച്ചു കളഞ്ഞു എന്ന പരാമര്‍ശം വളരെ ആകര്‍ഷകമായും സന്തോഷത്തോടെയും സ്വീകരിക്കുന്നത് സാധാരണ നിലയില്‍ ക്രൈസ്തവ സുഹൃത്തുക്കളാണ്. അതിന് ഒരു പ്രത്യേക കാരണമുണ്ട്. സമാനമായ ഒരു സംഭവമാണ് തങ്ങളുടെ ബൈബിളിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് അവര്‍ കരുതുന്നു. അവിടെയെന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാം. അതേ പോലെയാണ് ഖുര്‍ആനുമെന്ന ധാരണയാണ് ഈ കരിക്കല്‍ സംഭവത്തില്‍ പിടികൂടാന്‍ ക്രൈസ്തവ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു.

എന്താണ് ബൈബിളിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്ന് ആദ്യം പരിശോധിക്കാം: യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ടവയായിരുന്നു സുവിശേഷങ്ങള്‍ ക്രി. 325 ല്‍നടന്ന നിഖിയ്യാ സുനഹദോസിന്റെ അധ്യക്ഷനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് കത്തിച്ചു കളഞ്ഞത് 40 ലധികം ഗ്രന്ഥങ്ങളാണ് (അന്ന് 70 ലധികം സുവിശേഷഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്) . കരിച്ചു കളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചു കളഞ്ഞതോടുകൂടി വിസ്മൃതമായി. അവ കത്തിച്ചു കളയാനുള്ള കാരണം നിഖിയാ കൗണ്‍സില്‍ തെരഞ്ഞെടുത്ത നാലുസുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാട് പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് നിരക്കാത്തതായതിനാലാണ്.  പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അഥവാ 1540 ഏപ്രില്‍ 8 ന് തെന്ത്രോസ് സുനഹദോസ് നാലാം സമ്മേളനം കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച് എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45ഉം പുതിയനിയമത്തില്‍ 27 ഉം പുസ്തകങ്ങളാണുള്ളത് എന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സഭയുടെ അവസാന വാക്ക്.  ഈ സംഭവ പരമ്പരകളോട് എന്തെങ്കലും സാദൃശ്യം ഖുര്‍ആന്റെ കാര്യത്തിലുണ്ടെങ്കില്‍ കത്തിച്ചു കളയുക എന്ന ഒരൊറ്റ കാര്യത്തില്‍ മാത്രമാണ്. രണ്ടിലേക്കും നയിച്ച കാരണങ്ങളും അതിന്റെ പ്രത്യാഗാധവും വ്യത്യസ്തമാണ്.

അതിസൂക്ഷമമവും കണിഷവുമായ പരിശോധനക്കൊടുവില്‍ വളരെ ആധികാരികമെന്ന് ഉറപ്പുവരുത്തി. പ്രവാചകന്റെ എഴുത്തുകാരിലൂടെയും അനവധി മനഃപാഠമുള്ള അനുയായികളിലൂടെയും സ്ഥിരപ്പെട്ട ഗ്രന്ഥത്തെ ഉത്തരവാദപ്പെട്ട വ്യക്തി ക്രോഡീകരിച്ചു കഴിഞ്ഞ ശേഷം അതിന്റെ പരിധിയില്‍ വരാത്ത, ക്രോഡീകരണത്തോടെ അപ്രസക്തമായ ഖുര്‍ആന്റെ തോലിലും എല്ലിലും ഓലയിലും രേഖപ്പെടുത്ത പ്പെട്ടവ കത്തിച്ചു കളഞ്ഞു മേലില്‍ ഒറിജിനല്‍ കോപ്പിയില്‍ കലര്‍പ്പുകടന്നു കൂടാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് വിശ്വസ്തനായ അനുയായിയും, കറകളഞ്ഞ ഭക്തനും, പ്രവാചകന്റെ ജാമാതാവുമായ ഉസ്മാന്‍ (റ) ചെയ്തത്.

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും



വിശുദ്ധഖുര്‍ആന്റെ സുരക്ഷിതത്വം അതിന്റെ അവതാരകനായ ദൈവത്തിന്റെ വാഗ്ദാനമാണ്. അതിന്റെ അവതരണം മുതല്‍ ഇന്നേ വരെ മനുഷ്യന്റെ കൈകടത്തലുകളില്‍നിന്ന് മുക്തമായി അത് നിലനില്‍ക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകള്‍ പോലും അതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. പ്രാവാചക വചനങ്ങളെ ഹദീസുകളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ സുക്ഷ സാധ്യമാക്കിയത് എന്ന് പഠനവിധേയമാക്കാവുന്നതാണ്.

സെമിറ്റിക് ഭാഷകളില്‍ ഖുര്‍ആന്റെ അവതരണം കൊണ്ട് ഏറെ പ്രചാരം നേടിയ ഭാഷയാണ് അറബി. ആ ഭാഷയുടെ പ്രത്യേകത തീര്‍ത്തും ഒരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണത്തിന് അനുയോജ്യമായിരുന്നു.  കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള അതിന്റെ കഴിവും ഇന്നും മറ്റുഭാഷകള്‍ക്കില്ല. അതേസമയം പദസമ്പുഷ്ടവും. പൂര്‍ണമായ വര്‍ച്ച പ്രാപിച്ച നിലയിലായിരുന്നു അന്ന് അറബി ഭാഷ. ഇതു മനസ്സിലാകണമെങ്കില്‍ നാം സംസാരിക്കുന്ന മലയാള ഭാഷയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. നൂറ് വര്‍ഷം മുമ്പുള്ള ഒരു മലയാള കൃതി വായിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടും. എന്നാല്‍ 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആന്‍ അറബി ഭാഷയറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്നവിധത്തിലാണ്. ഏതൊരു ഭാഷക്കും പ്രദേശികമായ ഉള്‍പിരിവുകളും വ്യത്യസ്ഥമായ ശൈലീപ്രയോഗങ്ങളുമൊക്കെയുണ്ടാകും. അവയില്‍ ഏറ്റവും ശുദ്ധമായ ശൈലി ഖുറൈശികളുടെതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അന്ന് നിലവിലുള്ള ഏറ്റവും സുവ്യക്തമായ അറബിയിലാണ് അവതരിച്ചത്.

ജിബ് രീല്‍ എന്ന മലക്കിലൂടെ 23 വര്‍ഷത്തിനിടയില്‍ സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് അവതീര്‍ണമാവുകയും പിന്നീട് അവയെ രണ്ട് ചട്ടകള്‍ക്കിടയില്‍ ക്രമീകരിക്കുകയും ചെയ്തതിനെയാണ് ഖുര്‍ആന്റെ ക്രോഡീകരണം എന്ന് സാധാരണയായി ഉദ്ദേശിക്കുന്നത്.  'അതിന്റെ ഒരുമിച്ചുകൂട്ടലും പാരായണം ചെയ്തു തരേണ്ടതും നമ്മുടെ ചുമതലയാകുന്നു' (75:17) യഥാര്‍ഥ ക്രോഡീകരണം ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവാചകന്‍ തന്നെയാണ് നിര്‍വഹിച്ചത്. അഥവാ പലപ്പോഴായി അവതരിച്ച സൂക്തങ്ങള്‍ ഇന്ന സൂക്തത്തിന് ശേഷം ഇന്ന സൂക്തമെന്നും അതേ പ്രകാരം ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായമെന്നുമൊക്കെ തരം തിരിച്ച് കൃത്യമായി എഴുതിവെക്കാന്‍ പ്രവാചകന്‍ എഴുത്തുകാരെ ചുമതലപ്പെടുത്തിയിരുന്നു. ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍ (കുത്താബുല്‍ വഹ് യ്)എന്നാണ് ഇവര്‍ അറിയപ്പെട്ടത്.

ഇവരുടെ പേരുകള്‍ ഇങ്ങനെയാണ്: അബൂബക്കര്‍, ഉമറുബ്‌നു ഖത്താബ്, ഉഥ്മാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു ഥാബിത്, മുആദുബ്‌നു ജബല്‍, അര്‍ഖമുബ്‌നു അബീ അര്‍ഖം (യഥാര്‍ഥ പേര്) അബ്ദുമനാഫ്, ഥാബിതുബ്‌നു ഖൈസ്, ഹന്‍ദല ബ്‌നു റബീഅ്, മുആവിയ ബ്‌നു അബീ സുഫ് യാന്‍, അബ്ദുല്ലാഹിബ്‌നു സൈദ്, സുബൈറുബ്‌നു അവ്വാം, മുഗീറത്തുബ്‌നു ശുഅ്ബ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പെട്ടിരുന്നു. എന്നുവെച്ചാല്‍ ആരെങ്കിലും എന്തെങ്കിലും കേട്ട് എഴുതിവെക്കുന്ന സമ്പ്രദായമായിരുന്നില്ലെന്ന് ചുരുക്കം. ഇവരില്‍ പലരും ഇസ്്‌ലാമിലേക്ക് വന്നത് ഒരേ സമയത്തല്ല. എന്നാല്‍ എഴുതാന്‍ പ്രാപ്തിയും കഴിവുമുള്ളവരെ അതിന് തെരഞ്ഞെടുത്തിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇരുപതിനും ഇരുപത്തിമൂന്നിനും ഇടക്ക് ആളുകള്‍ അതിനായി നിയമിക്കപ്പെട്ടു. ഒരാളെ മാത്രം ആശ്രയിക്കുന്നത് അതിന്റെ സത്യസന്ധതക്കും പൂര്‍ണതക്കും വിഘാതമാകുമെന്ന കണക്കുകൂട്ടലിലാണ് പലരെ നിയമിച്ചത്. അവരില്‍ ചിലരുടെയൊന്നും മരണം ഖുര്‍ആനെ ബാധിക്കരുതെന്ന ശ്രദ്ധയും അതിന് പിന്നിലുണ്ടാകാം. യുദ്ധം നടന്നുകൊണ്ടിരിക്കെ അതിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു അത് നടത്തിയിരുന്നത്.

അത് മാത്രമായിരുന്നില്ല ഖുര്‍ആന്റെ സുരക്ഷിതത്വത്തിന് അവലംബിച്ചത്. അവതരിക്കുന്ന മുറക്ക് വിശ്വാസികള്‍ അത് മനപ്പാഠമാക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തു. ധാരാളം അനുചരന്‍മാര്‍ അത്തരത്തില്‍ മനപ്പാഠമാക്കി. നമസ്‌കാരത്തില്‍ അഞ്ചുസമയവും പാരായണം ചെയ്തു. പ്രവാചകനാകട്ടെ ഒരോ വര്‍ഷവും റമളാനില്‍ അതുവരെ അവതരിച്ച് കഴിഞ്ഞ സൂക്തങ്ങള്‍ ദിവ്യബോധനം നല്‍കിയ ജിബ്`രീല്‍ എന്ന മലക്കിന് പാരായണം ചെയ്ത് പാഠം നോക്കി. മദീനയിലെത്തിയപ്പോള്‍ പ്രവാചകന്‍ തന്നെയായിരുന്ന നമസ്‌കാരത്തിന് ഇമാമായി നിന്നിരുന്നത്. അദ്ദേഹം നമസ്‌കാരത്തില്‍ ചെറുതും വലുതുമായ സൂക്തങ്ങള്‍ പാരായണം ചെയ്തു. ചില അധ്യായങ്ങള്‍ പൂര്‍ണമായി വെള്ളിയാഴ്ച മിമ്പറിന്‍ പാരയണം ചെയ്തു. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം ഏതെങ്കിലും ഒരാള്‍ക്കോ ഒരു സംഘത്തിനോ പ്രവാചകന്റെ കാലത്ത് വിശുദ്ധഖുര്‍ആനില്‍ അതിലില്ലാത്ത ഒരു വാക്കും കൂട്ടിചേര്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ അതുവരെ അവതരിച്ച ഖുര്‍ആന്‍ രണ്ടു ചട്ടകള്‍ക്കുള്ളില്‍ ക്രമീകരിച്ച് മുസ്ഹഫാക്കി രൂപപ്പെടുത്തിയിരുന്നില്ല. അതിന്റെ കാരണം വ്യക്തമാണ്. പ്രവാചകന്റെ മരണം വരെ അതിന്റെ അവതരണം നടന്നുകൊണ്ടിരുന്നു അത്തരമൊരു ശ്രമം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രവാചകന്റെ അനുചരന്‍മാര്‍ സത്യസന്ധരും വിശ്വസ്തരുമായിരുന്നു. വളരെയേറെ ഭയപ്പാടോടുകൂടിയാണ് അവര്‍ പ്രവാചക വചനങ്ങളെ പോലും ഉദ്ധരിച്ചിരുന്നത്.

പ്രവാചകന്റെ മരണ ശേഷം അബൂബക്കര്‍ സിദ്ദീഖ് ഖിലാഫത്ത് അധികാരം ഏറ്റെടുത്തു. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയും പഠിക്കുകയും ചെയ്യുന്ന അറബി ശൈലി മാത്രമായി വിശുദ്ധഖുര്‍ആന്റെ കാര്യത്തില്‍ പിന്തുടരാവുന്നതല്ല എന്ന ബോധ്യപ്പെടുമാര്‍ നടന്ന സംഭവമാണ് യമാമ യുദ്ധം. ഇസ്‌ലാമിക രാഷ്ട്രത്തിനും നേതൃത്വത്തിനുമെതിരെ കലാപകൊടി ഉയര്‍ത്തി സായുധരായി വന്ന മുസൈലിമ എന്ന കള്ള പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത യുദ്ധത്തില്‍  ഒട്ടേറെ സഹാബിമാര്‍ വധിക്കപ്പെട്ടു. അന്നുവരെ പ്രധാനമായും ഖുര്‍ആനെ അവലംബിച്ചിരുന്നത് എഴുതപ്പെട്ട ഏടുകളേക്കാള്‍ അതിന്റെ അനുയായികളുടെ മനഃപാഠത്തെയായിരുന്നു. അറബികളില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ പരിമിതമായിരുന്നു. അതുകൊണ്ടു തന്നെ മനഃപാഠമാക്കാനുള്ള അവരുടെ കഴിവും പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു പുതിയ ചിന്തക്ക് തുടക്കമിട്ടു. ഉമര്‍ ആണ് ഇതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്.  അദ്ദേഹം അന്നത്തെ ഭരണാധികാരിയായ അബൂബക്കറിനെ ഇക്കാര്യം ഉണര്‍ത്തി. സൈദുബ്‌നുഥാബിതിനെ നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെ. ആ സംഭവം പിന്നീട് സൈദ് തന്നെ വിശദീകരിച്ചിട്ടുണ്ട്. വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തമാണ് അദ്ദേഹം ഏല്‍പിക്കപ്പെടുന്നത് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ 'പര്‍വതം അതിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി' അദ്ദേഹം ആദ്യമതിനെ കണ്ടു. പക്ഷെ പിന്നീട് അദ്ദേഹത്തിന് അത് പ്രയാസരഹിതമായി സാധിച്ചു. അങ്ങനെ എല്ലിലും തോലിലുമായി എഴുതപ്പെട്ട മുഴുവന്‍ രേഖകളും ഹാജറാക്കി. മനപ്പാഠമാക്കിയവരുടെ സഹായത്തോടെ ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മനഃപാഠത്തെയോ എഴുത്തിനെയോ മാത്രം അവലംബിച്ച് ഒന്നും അതില്‍ ചേരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ മനപാഠമുണ്ടെങ്കിലും രേഖ ലഭിക്കുന്നത് വരെ അത് തടഞ്ഞുവെച്ചു. ഒരൊറ്റ സൂക്തം പോലും എഴുതപ്പെട്ട രേഖയില്ലാതെ അതില്‍ ചേര്‍ത്തില്ല. അപ്രകാരം തടഞ്ഞുവെച്ച സൂക്തമാണ് 128:9 അബൂഹുസൈമത്തുല്‍ അന്‍സാരിയി(ഹുസൈമത്തുബ്‌നു ഥാബിത്) ല്‍നിന്ന്  അത് ലഭിച്ച ശേഷമാണ് അത് ചേര്‍ത്തത്. ഒരോ ലിഖിതവും രണ്ട് സാക്ഷികളെ ലഭിച്ചതിന് ശേഷമല്ലാതെ ചേര്‍ത്തിരുന്നില്ല. അതിന് സാക്ഷ്യം വഹിച്ചത് ഉമര്‍ (റ) തന്നെയായിരുന്നു.

ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന് എന്ത് പേര് വെക്കണം. പലരും സുവിശേഷം എന്നും മറ്റുമുള്ള പേര് നിര്‍ദ്ദേശിച്ചെങ്കിലും നിലവിലുള്ള ബൈബിളുമായി സാമ്യമുള്ളതിനാല്‍ ആ പേര്‍ ഒഴിവാക്കുകയും അബ്ദുള്ളാഹിബ്‌നു മസ്ഊദിന്റെ അഭിപ്രായ പ്രകാരം എത്യോപ്യയില്‍ ഉപയോഗിക്കുന്ന മുസ്ഹഫ് എന്ന് പേര്‍ വെക്കുകയും ചെയ്തു.   ആ മുസ്ഹഫ് ആദ്യം അബൂബക്കറിന്റെ പക്കലും പിന്നീട് ഉമറിന്റെ പക്കലും സൂക്ഷിച്ചു മരണ സമയത്ത് അത് തന്റെ മകളായ ഹഫ്സയെ ഏല്‍പിച്ചു. അല്ലാഹു അവതരിപ്പിച്ചത് ഖുര്‍ആനായിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും പാരായണവും എല്ലാം ദൈവികമാണ്. അതുകൊണ്ടാണ് നാം ഖുര്‍ആന്‍ എന്ന് പേര് തന്നെ ഉപയോഗിക്കുന്നത്. അതിന്റെ ലിഖിത രൂപത്തിന് നാം സൗകര്യാര്‍ഥം മുസ്ഹഫ് എന്ന് ഉപയോഗിക്കുന്നുവെന്ന് മാത്രം. ലിഖിതരൂപത്തിന് മാത്രം അമിതപ്രാധാന്യമില്ല എന്ന് സൂചിപ്പിക്കുയായിരുന്നു.

അതുകൊണ്ടുതന്നെ അതിന്റെ അക്ഷരങ്ങള്‍ മാത്രമല്ല. പാരായണ ശൈലിയും സുരക്ഷിതമാക്കപ്പെട്ടു. പാരായണ വിദഗ്ദരില്‍ അഗ്രഗണ്യരും പ്രശസ്തരും പ്രവാചകന്റെ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചവരുമായ ഉബയ്യുബ്‌നു കഅ്ബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സാലീം മൗലാ അബീ ഹദൈഫ, മുആദ് ബ്‌നു ജബല്‍ ഇവരെല്ലാം സൈദ് ക്രോഡീകരിക്കുമ്പോള്‍ ജീവിച്ചരുന്നവരും അതില്‍ സഹകരിച്ചവരുമായിരുന്നു. അതോടൊപ്പം പ്രദേശിക ശൈലിയനുസരിച്ച് പാരായണം ചെയ്യുന്നത് തടയപ്പെട്ടിരുന്നില്ല. ചിലവാക്കുകളിലും ഉച്ചാരണങ്ങളിലുമാണ് അത് പ്രതിഫലിക്കുക. (ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകും. ഈജിപ്ത്യന്‍ അറബികള്‍ ജമാല്‍ എന്നതിന് ഗമാല്‍ എന്നാണ് ഉച്ചരിക്കുക, അതേ പ്രകരാം ചില വാക്കുകളും സൗകര്യാര്‍ഥം ആളുകള്‍ മാറ്റി ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം). എന്നാല്‍ ഖുര്‍ആന് തനതായ ഒരു ശൈലിയുണ്ടായിരുന്നു. അത് ഖുറൈശികളുടെ പാരായണ രൂപമാണ്. ഉസ്മാന്റെ കാലത്ത് ഇത്തരം ചില തര്‍ക്കങ്ങള്‍ നടന്നതിനാല്‍ പാരായണ രൂപം ഏകീകരിക്കുകയും ഹഫ്സയുടെ പക്കലുള്ള മുസ്ഹഫിന്റെ കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

അതോടെ ലിഖിതവും പാരായണ രൂപവും ഏകീകരിക്കപ്പെട്ടു. അതൊടൊപ്പം അവിടെവിയെയായി വ്യക്തികള്‍ രേഖപ്പെടുത്തുകയും പാരായണം ചെയ്തു പോരുകയും ചെയ്ത ഏടുകളും ലിഖിതങ്ങളും അപ്രസക്തമായി. അവ ഇനി നിലനിര്‍ത്തുന്നത് ദോശമല്ലാതെ നന്മവരുത്തില്ല എന്നത് വ്യക്തമാണ് അങ്ങനെയാണ് ഔദ്യോഗിക രൂപമല്ലാത്തവയെല്ലാം കരിച്ചു കളയാന്‍ ഉത്തരവിട്ടത്. അബൂബക്കറോ ഉമറോ അത് ചെയ്തിരുന്നില്ല. ഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന നിലക്കുള്ള ഒരു ഭരണ നടപടിയായിട്ടാണ് അത് കാണേണ്ടത്. പാരായണം ഏകീകരിച്ചതിനും അതേ ന്യായമാണുള്ളത്. കാരണം ഏഴുരൂപത്തിലുള്ള പാരായണം പ്രവാചകന്‍ തന്നെ അംഗീകരിച്ചതായിരുന്നു.

ഉസ്മാന്‍ (റ) പ്രസ്തുത കര്‍മം നിര്‍വഹിച്ചതും അതീവ സൂക്ഷമതയോടെയാണ്. ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന കോപ്പികൊണ്ടുവരികയും അതിന്റെ ശരിയായ ഉച്ചാരണ രീതിയായ ഖുറൈശി ശൈലി പ്രകാരം തയ്യാറാക്കുന്നതിനാല്‍ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിച്ച അതേ സൈദുബ്‌നുസാബിതിന്റെ നേതൃത്വത്തിലുള്ള നാലംഗത്തെ ചുമതലപ്പെടുത്തി. അബ്ദുല്ലാഹിബ്‌നു സുബൈര്‍, സൈദുബ്‌നുല്‍ ആസ്വ്, അബ്ദുറ്ഹ്മാനുബ്‌നു ഹിഷാം തുടങ്ങിയാവരായിരുന്നു മറ്റുമൂന്ന് പേര്‍. ഇങ്ങനെ തയ്യാറാക്കിയ കോപികള്‍ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തു. ഇവയുടെ പതിപ്പുകളാണ് ഇന്നും പ്രചാരത്തിലുള്ളത്.

ഇത്രയും കാര്യങ്ങളാണ് ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ചുരുക്കി പറയാന്‍ കഴിയുന്നത്. ഇതെല്ലാവര്‍ക്കും അറിയാം.  പക്ഷെ ഇവിടെ നടക്കുന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാനിത് തയ്യാറാക്കിയത്. പെട്ടെന്ന് തയ്യാറാക്കിയതിനാല്‍. സംഭവിക്കാനിടയുള്ള അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പോസ്റ്റില്‍ തന്നെ തിരുത്തുന്നതാണ്. ഒരു ഗ്രന്ഥത്തിന്റെ സുരക്ഷക്ക് ആവശ്യമുള്ള എല്ലാവിധമുള്ള മുന്നൊരുക്കവും മനുഷ്യരിലൂടെ തന്നെ നടത്തപ്പെട്ടു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ദൈവം സംരക്ഷിക്കും എന്ന വാഗ്ദാനം ദൈവത്തിന്റെ നല്ലവരായ ദാസന്‍മാരിലൂടെ തന്നെയാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

അങ്ങനെ വിശുദ്ധഖുര്‍ആന്‍ ലോകത്ത് മറ്റൊരു വേദഗ്രന്ഥത്തിനും അവകാശപ്പെടാന്‍ സാധ്യമല്ലാത്തവിധം സുരക്ഷിതമായി നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ ദൈവികതക്ക് മറ്റൊരു ദൃഷ്ടാന്തമായി.

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്.

തെറ്റുകളില്‍നിന്നും  മുക്തം.

തെറ്റുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും മുക്തമായ ഗ്രന്ഥം എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്. ലോകത്ത് കോടാനുകോടി പുസ്തകങ്ങളുണ്ട്. രചിക്കുന്നത് വ്യക്തികളാണെങ്കിലും ഒട്ടേറെ പരിശോധനക്ക് ശേഷമാണ് അത് പുറത്തിറക്കുന്നത്. ഒരു വ്യക്തി തന്നെ രചിക്കുകയും തിരുത്തുകള്‍ വരുത്തുകയും ചെയ്ത് പുറത്തിറക്കുന്ന ഗ്രന്ഥങ്ങള്‍ തീരെയില്ലെന്നല്ല. അതേ പ്രകാരം ഒരു പാടുപേര്‍ ഒരുമിച്ച് ചേര്‍ന്ന് പുറത്തിറക്കുന്ന വിജ്ഞാനകോശങ്ങളുണ്ട്. അവയൊന്നും തെറ്റില്‍നിന്ന് മുക്തമാണ് എന്ന് അവയൊന്നും അവകാശപ്പെടാറില്ല. നോവലിനും കഥക്കും ഇത്തരം കാര്യങ്ങള്‍ ബാധകമല്ല. നേരെ മറിച്ച് ചരിത്രവും, നിയമവും, ഭൗതിക പ്രതിഭാസങ്ങളുടെ പരാമര്‍ങ്ങളും, കാര്‍മശാസ്ത്രവുമടക്കം അനേകം വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന  ഉള്‍കൊള്ളുന്ന അതിസങ്കീര്‍ണ്ണമായ ഒരു ഗ്രന്ഥം തെറ്റില്‍നിന്ന് മുക്തമാണ് എന്ന് സ്വയം അവകാശപ്പെടാന്‍ മാനുഷികമായ ഗ്രന്ഥത്തിന് സാധ്യമല്ലെന്ന് നമ്മുടെ സാമാന്യബുദ്ധി സമ്മതിക്കും. അതിന്റെ ഏറ്റവും വലിയ തെളിവ് ഖുര്‍ആനില്‍ അബദ്ധങ്ങളും തെറ്റുകളും കണ്ടെത്താനുള്ള ശ്രമം തന്നെ. ഗംഭീര ശ്രമമാണ് അതിന് വേണ്ടി നടത്തിയിട്ടുള്ളത്. അതിന് വേണ്ടി ഖുര്‍ആനില്‍ ഒന്നും രണ്ടുമല്ല ആയിരം തെറ്റുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു!!!. എങ്ങനെയാണ് ആയിരം എന്ന സംഖ്യഇത്ര കൃത്യമായി ലഭിച്ചതെന്നറിയില്ല.  അതിന്റെ തുടക്കത്തില്‍ നല്‍കിയ ഒരു വാചകം ശ്രദ്ധേയമാണ്. അതിങ്ങനെ:

NB: If you find any mistakes anywhere, please inform us.

പുസ്തകങ്ങളുടെ അവസാനം ശുദ്ധിപത്രം എന്ന ഒരു പേജ് സാധാരണ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളില്‍ സാധാരണമാണ്. എല്ലാ പരിശോധനക്കും ശേഷം പുസ്തകം അടിച്ചതിന് ശേഷം വരുന്ന തെറ്റുകളാണ് പലപ്പോഴും ഒരു പേജാക്കി തിരുത്താന്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച കഥ നോവല്‍ എന്നിങ്ങനെയുള്ള കലാസാഹിത്യ സൃഷ്ടികളൊഴികെയുള്ളവ പത്തുപതിപ്പുകള്‍ പുറത്തിറങ്ങിയാല്‍ പത്തിലും എന്തെങ്കിലും തിരുത്തുകള്‍ സാധാരമമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷത്തിനകം ലക്ഷക്കണക്കിന് പതിപ്പുകള്‍ പുറത്തിറങ്ങി. അതില്‍ ഏതെങ്കിലും പരാമര്‍ശം മാറ്റി എഴുതണമെന്ന് ആര്‍ക്കും തോന്നിയില്ല. അറബി ഭാഷ ലോകമെങ്ങും പ്രചാരമുള്ളതും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നും, 20-ല്‍പരം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 40-ലധികം രാജ്യങ്ങളിലെ സംസാര ഭാഷയുമാണ്. ഭാഷാപരമായ ഒരബദ്ധമുള്ളതായി ഉത്തരവാദപ്പെട്ട ഭാഗത്ത് നിന്ന് വരികപോലും ചെയ്തിട്ടില്ല.

യുക്തിവാദികളും മതനിഷേധികളുമായ ആളുകള്‍ ഭാഷാപരമായ ന്യൂനത എന്ന് പറഞ്ഞ് ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ടെങ്കിലും അതിനെതിരെയുള്ള ഭാഷാവിധഗ്ദരുടെ മറുപടി പ്രസക്തമായതിനാല്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഹാസംഭവങ്ങളായി ആര്ക്കും അനുഭവപ്പെടാറില്ല. മക്കയിലെ പ്രതിയോഗികള്‍ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നെങ്കിലും ഖുര്‍ആനില്‍ തെറ്റുണ്ട് എന്ന ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.  വിശുദ്ധ ഖുര്‍ആനില്‍ അബദ്ധങ്ങളില്ല എന്നത് ഖുര്‍ആന്‍ അനുയായികളുടെ ഒരു അവകാശവാദമല്ല. ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ കാര്യമാണ് എന്നതാണ് ഏറെ അത്ഭുതകരം. ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ, അവര്‍ നമ്മില്‍നിന്ന് മറഞ്ഞുപോകുന്നൊന്നുമില്ല. സ്വയം ചിന്തിച്ചുനോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുവിന്‍. ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഉദ്ബോധന സന്ദേശം വന്നുകിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ജനമത്രെ ഇത്. നിശ്ചയം, ഇതൊരു പ്രൌഢഗംഭീരമായ വേദമാകുന്നു. മുന്നിലൂടെയും പിന്നിലൂടെയും അതില്‍ അസത്യം വരാവതല്ല. അഭിജ്ഞനും സ്തുത്യനുമായ ഒരുവനില്‍നിന്ന് അവതരിച്ചതത്രെ ഇത്. (41: 40-42)

ഇവിടെ ബാത്വില്‍ എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ അര്‍ഥമുള്‍കൊള്ളുന്ന പദമാണത്. അവാസ്തവം, അസത്യം, മിഥ്യ, തെറ്റ്, അബദ്ധം എന്നിവയൊക്കെ അതിന്റെ അര്‍ഥമായി വരുന്നതാണ്. മുഹമ്മദ് നബി രചിക്കുകയും അത് ദൈവത്തിന്റെ പേരില്‍ കെട്ടിപ്പറയുകയുമാണ് ചെയ്തിരുന്നതെങ്കില്‍ അത് ബാത്വിലിന് ഏറ്റവും വലിയ ഉദാഹണമാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക.

'ഇദ്ദേഹം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഈ ജനം പറയുന്നത്? അല്ലാഹുവിന് ,വേണമെങ്കില്‍ നിന്റെ ഹൃദയത്തിനും മുദ്രവെക്കാമായിരുന്നു. എന്നാല്‍ അവന്‍ മിഥ്യയെ തുടച്ചുമാറ്റുകയും തന്റെ ശാസനകളാല്‍ സത്യത്തെ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയുമാകുന്നു.' (42:24)

'മുന്നിലൂടെയും പിന്നിലൂടെയും അതില്‍ (ഖുര്‍ആനില്‍) അസത്യം വരാവതല്ല.' എന്ന് സൂക്തഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇപ്രകാരം പറഞ്ഞു:
    
 'മുന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ താല്‍പര്യമിതാണ്: ഒരാള്‍ ഖുര്‍ആനിനെ നേരിട്ടാക്രമിച്ച് അതിലെ ഏതെങ്കിലും ആശയം തെറ്റാണെന്നോ അധ്യാപനം അസത്യമോ അസാധുവോ ആണെന്നോ സ്ഥാപിക്കാന്‍ ഒരുമ്പെട്ടാല്‍ വിജയിക്കുവാന്‍ പോകുന്നില്ല. പിന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ വിവക്ഷ ഇപ്രകാരമാകുന്നു: ഖുര്‍ആന്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി ഒരു സത്യമോ വസ്തുതയോ ഒരിക്കലും വെളിപ്പെടുകയില്ല. ഖുര്‍ആന്‍ വിവരിച്ച ജ്ഞാനത്തെ നിഷേധിക്കുന്ന യാതൊരു ശാസ്ത്രവും യഥാര്‍ഥ ശാസ്ത്രമായി വരിക സാധ്യമല്ല. ആദര്‍ശം, ധര്‍മം, നിയമം, സംസ്കാരം, നാഗരികത, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനങ്ങളില്‍ ഏതെങ്കിലുമൊന്ന് തെറ്റാണെന്ന് തെളിയിക്കുന്ന യാതൊരനുഭവവും സാക്ഷ്യവും ഉണ്ടാവുക വയ്യ. ഈ ഗ്രന്ഥം ഏതൊന്നിനെ സത്യമെന്ന് വിളിച്ചിട്ടുണ്ടോ, അത് മിഥ്യയാണെന്ന് തെളിയുക ഒരിക്കലും സാധ്യമല്ല. അത് ഏതൊന്നിനെ മിഥ്യയെന്ന് വിളിച്ചിട്ടുണ്ടോ അത് സത്യമെന്ന് തെളിയിക്കപ്പെടുകയും ഒരിക്കലും സാധ്യമല്ല. കൂടാതെ, മിഥ്യ നേരിട്ടാക്രമിച്ചാലും ശരി, പിന്നില്‍ മറഞ്ഞുനിന്നാക്രമിച്ചാലും ശരി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സന്ദേശത്തെ പരാജയപ്പെടുത്താന്‍ ഒരു നിലക്കും അതിന് സാധിക്കുകയില്ല എന്ന ആശയവും കൂടി ഈ വാക്യം ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ എതിര്‍പ്പുകളും, എതിരാളികള്‍ രഹസ്യവും പരസ്യവുമായ സകല തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും, ഈ സന്ദേശം പ്രചരിച്ചുകൊണ്ടേയിരിക്കും. ആര്‍ക്കും അതിനെ പരാജയപ്പെടുത്താനാവില്ല.'

ഞാന്‍ പറയുന്നതിത്രമാത്രം വിശുദ്ധഖുര്‍ആനില്‍ അസത്യമോ മിഥ്യയോ തെറ്റോ സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല എന്നത് ഖുര്‍ആന്റെ അവകാശവാദമാണ്. പഠിച്ചിടത്തോളം അത് വസ്തുതയാണെന്ന് വിശ്വാസികളായ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അതിന് ശ്രമിക്കാം. ഖുര്‍ആന്‍ ദൈവികമോ അതല്ല മാനുഷികമോ എന്നല്ലാമുള്ള വിധി അതിന് ശേഷമാക്കുന്നതല്ലേ മനുഷ്യ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന നിലപാട്?. നിങ്ങള്‍ അവലംബമാക്കുന്നത് എന്താകട്ടേ അത് ഇതിനേക്കാള്‍ യുക്തി ഭദ്രമാണെങ്കില്‍ പരിചയപ്പെടുത്തുക നമ്മുക്ക് ഒന്നായി സത്യാന്വേഷണത്തില്‍ പങ്കാളികളാകാം.  

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്.

 പുലരുന്ന പ്രവചനങ്ങള്‍:

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്, അത് നടത്തിയ പ്രവചനങ്ങള്‍ സത്യമായി പുലര്‍ന്നുവെന്നതാണ്. ഖുര്‍ആന്‍ അതിന്റെ ദൗത്യവിജയം പ്രവചിക്കുമ്പോള്‍ അതു പുലരുന്നതിനുള്ള ഉപാധികളും സാഹചര്യങ്ങളും എങ്ങും ദൃശ്യമായിരുന്നില്ല. എന്നിട്ടും അവയിലോരോന്നും പുലര്‍ന്നതായി ലോകം കാണുകയുണ്ടായി. ഒറ്റ പ്രവചനം പോലും തെറ്റിയതായി തെളിഞ്ഞില്ല. ഉദാഹരണത്തിന്:

പലായനത്തിന്റെ ആറാം വര്‍ഷത്തില്‍ ഹുദൈബിയാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെ സന്തോഷവാര്‍ത്ത അറിയിച്ചു.

'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.

********************

'നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു -അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു. അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു.' (24:55)

സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.

*****************
അത്യധികം കലങ്ങിമറിഞ്ഞതും യുദ്ധത്തിന്റെ അപകടങ്ങള്‍ നിറഞ്ഞതുമായ മദീനയിലെ ആപത്കരമായ അന്തരീക്ഷത്തില്‍ ഖുര്‍ആന്‍ അതിന്റെ പ്രവാചകനം സംബന്ധിച്ചു പ്രഖ്യാപിച്ചു.

'ജനങ്ങളില്‍നിന്നെല്ലാം അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്.' (5:67)

അപ്രകാരം മക്കയിലെ, ഭീതിയുടെയും മര്‍ദനത്തിന്റെയും നിസ്സഹായതയുടെയും ഘട്ടത്തിലും ഖുര്‍ആന്‍ ഇങ്ങനെ സാന്ത്വനപ്പെടുത്തുകയുണ്ടായി

'നിന്റെ നാഥന്റെ കല്‍പനയാല്‍ നീ ഉറച്ചുനില്‍ക്കുക. എന്തുകൊണ്ടെന്നാല്‍ നീ നമ്മുടെ കണ്‍മുമ്പിലാണ് നിലകൊള്ളുന്നത്.' (52:48)

മക്കയിലെ മേലാളന്‍മാരായ നിഷേധികളായ ശത്രുക്കളില്‍നിന്നും മദീനയിലെ കപടവിശ്വാസികളില്‍നിന്നും ശത്രുത കാണിച്ച ജൂതന്‍മാരില്‍നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചുവെന്നത് ചരിത്രത്തില്‍ നാം കാണുന്നു.

**********************

വിശുദ്ധഖുര്‍ആനെ സംബന്ധിച്ച് ദൈവം പ്രഖ്യാപിക്കുന്നതായി ഇങ്ങനെ കാണാം.

'ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു' (15:9)

നോക്കുക, ഈ പ്രവചനം ഇന്നേവരെ ഒരു യാഥാര്‍ഥ്യവും വസ്തുതയുമായി എത്ര ഭംഗിയില്‍ പുലര്‍ന്നു വന്നിരിക്കുന്നു. തെല്ലെങ്കിലും സത്യസന്ധതയുള്ള ഒരു ഖുര്‍ആന്‍ വിമര്‍ശകനും അത് നിഷേധിക്കുക സാധ്യമല്ല. പ്രവാചകനിലൂടെ എപ്രകാരം അവതരിപ്പിക്കപ്പെട്ടുവോ അതേ വാക്കുകളില്‍ അതേ രൂപത്തില്‍ ഇന്നുവരെ പരിപൂര്‍ണമായി സുരക്ഷിതമായി അത് നിലകൊള്ളുന്നു. അതേ അവസരത്തില്‍ ഖുര്‍ആന് മുമ്പുള്ള വേദങ്ങളിലൊന്നും അതേ പ്രകാരം സുരക്ഷിതമാണ് എന്ന് അതിന്റെ അനുയായികള്‍ക്ക് പോലും അവകാശവാദമില്ല. അവ സ്വയം വാദിക്കുന്നില്ല എന്നത് വേറെ കാര്യം. പക്ഷെ വിശുദ്ധഖുര്‍ആന്‍ സ്വയം അവകാശപ്പെട്ട പോലെ ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നു. ലോകം അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

**********************

ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)

ഈ സൂക്തങ്ങളിലടങ്ങിയ പ്രവചനം എങ്ങനെ പുലര്‍ന്നുവെന്നറിയാന്‍ മൗലാന മൗദൂദി നല്‍കിയ ചരിത്രാഖ്യാനം നോക്കുക:

[[.....'റോമക്കാര്‍ പരാജിതരായി. എന്നാല്‍ ഈ പരാജയത്തിനുശേഷം ഏതാനും കൊല്ലങ്ങള്‍ക്കകം അവര്‍ ജേതാക്കളായിത്തീരും. അന്ന് അല്ലാഹു നല്‍കിയ വിജയത്താല്‍ സത്യവിശ്വാസികളും സന്തുഷ്ടരായിരിക്കും. ഇതില്‍ രണ്ട് പ്രവചനങ്ങളുണ്ട്: ഒന്ന്, റോമക്കാര്‍ക്ക് പില്‍ക്കാലത്ത് വിജയം കൈവരും. രണ്ട്, ആ കാലത്ത് മുസ്ലിംകള്‍ക്കും വിജയമുണ്ടാകും. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതില്‍ ഒരു പ്രവചനമെങ്കിലും പുലരുമെന്നതിന് അന്ന് പ്രത്യക്ഷത്തില്‍ വിദൂരമായ ലക്ഷണങ്ങള്‍പോലും കാണപ്പെട്ടിരുന്നില്ല. ഒരുവശത്ത് മക്കയില്‍ മര്‍ദിതരും നിസ്സഹായരുമായി കഴിയുന്ന ഒരുപിടി മുസ്ലിംകളാണുണ്ടായിരുന്നത്. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപ്പോളിക്കടുത്തെത്തി , തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് , ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ , (Chalcedon ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി. സീസര്‍, ഖുസ്രുവിന്റെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. എന്തു വിലകൊടുത്തും സന്ധിയുണ്ടാക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം താഴ്മയോടെ അപേക്ഷിച്ചു. പക്ഷേ, ഖുസ്രു പര്‍വേസിന്റെ മറുപടി ഇപ്രകാരമായിരുന്നു: `സീസര്‍ എന്റെ സന്നിധിയില്‍ വന്ന് സ്വന്തം ഖഡ്ഗം അടിയറവെക്കുകയും അവരുടെ ക്രൂശിതദൈവത്തെ വെടിഞ്ഞ് അഗ്നിമഹാദേവന്റെ അടിമത്തം സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ അയാള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതല്ല.` ഒടുവില്‍ കോണ്‍സ്റാന്റിനോപ്പിള്‍ വെടിഞ്ഞ് കാര്‍ത്തേജിലേക്ക് (ഇന്നത്തെ തുനീഷ്യ) പലായനം ചെയ്യാനുദ്ദേശിക്കുന്നിടത്തോളം സീസറുടെ സ്ഥിതി വഷളായിത്തീര്‍ന്നു. ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബന്റെ അഭിപ്രായത്തില്‍*(1.Gibbon, Decline and fall of the Roman Empire, Vol. II. P. 788, Modern Library Newyork)* ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഖുര്‍ആന്റെ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്നുഖലഫ്  ഹദ്റത്ത് അബൂബക്കറുമായി വാതുവെച്ചു: `മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്കറിനു താന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം തനിക്ക് പത്തൊട്ടകം തരണം.` നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.` ഇതനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി. ഇവിടെ, ക്രിസ്ത്വബ്ദം 622-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ , വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഡവും സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്റെ വിധിയുടെ പ്രവര്‍ത്തനം നോക്കൂ. ഇതേവര്‍ഷം തന്നെയാണ് മുസ്ലിംകള്‍ക്കു ബദ്റില്‍ വച്ച് മുശ്രിക്കുകളുടെ മേല്‍ നിര്‍ണായകമായ വിജയം ലഭിച്ചതും. ഈവിധം സൂറ അര്‍റൂം നല്‍കിയ പ്രവചനങ്ങള്‍ രണ്ടും പത്തുവര്‍ഷം തികയുംമുമ്പ് ഒരേ അവസരത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു.' (Thafheemul Quran, ആമുഖം അധ്യായം:30)]

 എന്തുകൊണ്ട് വിശുദ്ധഖുര്‍ആന്‍ നല്‍കിയ പ്രഖ്യാപനമൊക്കെ കടുകിടതെറ്റാതെ  പുലര്‍ന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ശരിയും മനുഷ്യയുക്തിക്ക് സ്വീകാര്യവും ആകൂ.  മനുഷ്യനായ ഒരാളുടെ വചനമല്ല; മറിച്ച് ഭൂതവും ഭാവിയും ഒരേ പോലെ അറിയുന്ന അസ്തിത്വത്തില്‍നിന്ന് അവതരിച്ചതാണ് ഖുര്‍ആന്‍ എന്നതാണ് ആ ഉത്തരം.

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവ്.

വൈരുദ്ധ്യമില്ലാത്ത വേദഗ്രന്ഥം:

ഖുര്‍ആന്റെ ദൈവികതക്കുള്ള ഒമ്പതാമത്തെ തെളിവ്, അതില്‍ യാതൊരു വിധ ഭിന്നതയോ വൈരുദ്ധ്യമോ കാണപ്പെടുന്നില്ല എന്നതാണ്. ഖുര്‍ആനില്‍ ഭിന്നതയോ വൈരുദ്ധ്യമോ ഇല്ല എന്നത് അതിന്റെ ദൈവികതയെക്കുറിച്ച അവകാശവാദം പോലെ ഖുര്‍ആനിന്റെ തന്നെ അവകാശവാദമാണ്. ദൈവികതക്കുള്ളതെളിവായി അതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആനില്‍ 4:82  സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍നിന്നുള്ളതായിരുന്നെങ്കില്‍ അവര്‍ അതില്‍ ധാരാളം ഭിന്നതകള്‍ കാണുമായിരുന്നു.'

സുദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ ഭിന്ന വിരുദ്ധമായ പരിതഃസ്ഥിതികള്‍ക്കിടയിലാണ് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണത പ്രാപിച്ചത്. അതിന്റെ രചയിതാവ് ഒരു മനുഷ്യനായിരുന്നെങ്കില്‍ അതില്‍ പ്രതിപാദ്യങ്ങളും സിദ്ധാന്തങ്ങളും അധ്യാപനങ്ങളും ആദ്യന്തം വൈരുദ്ധ്യത്തില്‍നിന്നും ഭിന്നതകളില്‍നിന്നും പരിശുദ്ധമായിരിക്കുക തികച്ചും അസംഭവ്യമായിരുന്നു. മാത്രമല്ല ഒരേ പരിതസ്ഥിതിയില്‍ അല്‍പം ചില മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ചയായി എഴുതിയതായിരുന്നാല്‍ പോലും അത്തരം വൈകല്യങ്ങളില്‍നിന്ന് പൊതുവെ രക്ഷപ്പെടാറില്ല. എന്നിരിക്കെ ശതകണക്കിന് മാസങ്ങളും സഹസ്രക്കണക്കിന് ദിവസങ്ങളും പിന്നിട്ട ശേഷം പൂര്‍ണത പ്രാപിക്കുകയും പരിതസ്ഥിതികളുടെ അസാധാരണ കയറ്റിറങ്ങളെ അഭിമുഖീകരിക്കുക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തില്‍ എങ്ങനെ വൈരുദ്ധ്യവും ഭിന്നതയും ഇല്ലാതിരിക്കും. സാധാരണ ഗതിയില്‍ അതെങ്ങനെ സംഭവ്യമാകും.

എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ഈ 'അസംഭവ്യം' ഒരു യാഥാര്‍ഥ്യമായി തീര്‍ന്നത് നാം കാണുന്നു. അതിലെ പരന്നു കിടക്കുന്ന പ്രതിപാദ്യങ്ങളിലും വിശദമായ നിയമനിര്‍ദ്ദേശങ്ങളിലും അങ്ങേ അറ്റത്തെ രഞ്ജിപ്പ് കാണപ്പെടുന്നു. അതിനാല്‍ ഖുര്‍ആന്റെ കര്‍ത്താവ് ഒരു മനുഷ്യനല്ല പ്രത്യുത സര്‍വജ്ഞനും സൂക്ഷ്മജ്ഞനും സര്‍വശക്തനുമായ ഒരസ്ഥിത്വമാകുന്നു. അവന്റെ ജ്ഞാനത്തില്‍ യാതൊരു ഭേദഗതിക്കും പഴുതില്ല. ദീര്‍ഘമായ കാലയളവിന് പോലും അവന്റെ അരുളപ്പാടില്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യമല്ല.

ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന അതിന്റെ അവകാശവാദം അംഗീകരിക്കാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ തയ്യാറാവില്ല. അതിനാല്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.   ആ വിമര്‍ശകര്‍ നല്‍കുന്ന സൂക്തങ്ങള്‍ മുന്‍ധാരണയില്ലാതെ പഠനവിധേയമാക്കുന്ന ആര്‍ക്കും അവ പരസ്പരം വിശദീകരിക്കുകയോ ഒരേ കാര്യത്തിന്റെ വിവിധഭാഗങ്ങള്‍ വിശദീകരിക്കുകയോ ചെയ്യുകയാണെന്ന് മനസ്സിലാകും.   പലതിലും ഇതിലെവിടെയാണ് വൈരുദ്ധ്യം എന്ന് അവരോട് തിരിച്ചു ചോദിക്കേണ്ടി വരുന്നു.

ചരിത്രവും, നിയമവും, ധാര്‍മിക സദാചാരനിയമങ്ങളും, ഭൗതിക പ്രതിഭാസങ്ങളുടെ വിവരണവുമൊക്കെ ഉള്‍ചേര്‍ന്ന ഒരു ഗ്രന്ഥം. അവയെല്ലാം പരസ്പരം ബന്ധപ്പെട്ട് മാലയില്‍ കോര്‍ത്ത മുത്തുമണികളെന്നോണം സമഗ്രമായ സ്വഭാവത്തില്‍ കാണപ്പെടുന്നു.    അത് രചിച്ചുവെന്നും പകര്‍ത്തിയെഴുതിയെന്നും പറയുന്ന 'മുഹമ്മദ് എന്ന മനുഷ്യന്‍ ' തന്റെ പ്രബോധനം ആരംഭിച്ച് മരിക്കുന്നത് വരെ സ്വസ്ഥമായി പള്ളിയില്‍ ചിന്താനിമഗ്നനായി രചനയില്‍ ചെലവഴിക്കുകയായിരുന്നില്ല. മറിച്ച് ആരംഭം മുതല്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ നിരക്ഷരനായ അദ്ദേഹം മനുഷ്യാരംഭം മുതല്‍ അന്ന് വരെ ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിയ മുഴുവന്‍ പ്രധാന സംഭവങ്ങളെയും വിവരിക്കുന്നു ഒരു ദൃക്‌സാക്ഷിയെപ്പോലെ, ഒരു മുഴുസമയ അധ്യാപകനും പടയാളിയും പരിഷ്‌കര്‍ത്താവും ഭരണാധികാരിയും ആയി മരണം വരെ തുടരുന്നു. 1400 വര്‍ഷത്തിന് ശേഷവും അതുല്യമായി തുടരുന്ന ഒരു ജീവിത വ്യവസ്ഥ രൂപീകരിക്കുകയും ചെയ്യുന്നു.  ഒരു മനുഷ്യന് നാം എത്രമാത്രം കഴിവ് സങ്കല്‍പിച്ചാലും ഇത് അതില്‍നിന്ന് പുറത്ത് കടക്കുന്നില്ലേ. ഒരു നിമിഷം ചിന്തിക്കുക.

തോമസ് കാര്‍ലൈന് മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞവാക്കുകള്‍ വിശുദ്ധഖുര്‍ആന്റെ കാര്യത്തിലും ഞാന്‍ ആവര്‍ത്തിക്കട്ടേ. 'വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്‌താല്‍ മാനവതയെക്കുറിച്ച്‌ എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും'.

2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്.

ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ :

വിശുദ്ധഖുര്‍ആന്റെ ദൈവികതക്കുള്ള എട്ടാമത്തെ തെളിവ്; അതില്‍ ഒട്ടേറെ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ വിവരിക്കപ്പെട്ടതായി കാണാം, എന്നാല്‍ അവയെല്ലാം തന്നെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളുമായി ഒത്തുപോകുന്നു എന്നതാണ്. ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് പൊതുവെയും അറബികള്‍ക്ക് പ്രത്യേകിച്ചും ആ യാഥാര്‍ഥ്യങ്ങള്‍ അജ്ഞാതമായിരുന്നു. മാത്രമല്ല അന്നത്തെ സമുന്നത ശാസ്ത്രജ്ഞന്മാരിലോ തത്വശാസ്ത്ര പണ്ഡിതന്‍മാരിലോ അവയെ സംബന്ധിച്ചറിയുന്ന ഒരു വ്യക്തിപോലുമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളിലൂടെ വൈജ്ഞാനികവും ശാസ്ത്രീയവുമായ നിരീക്ഷണ-പരീക്ഷണങ്ങള്‍ അവയുടെ പുരോഗമന മാര്‍ഗത്തിലേക്കുള്ള നിരവധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് അവയ്ക് പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.  അതേസമയം വസ്തുക്കളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളില്‍ ഒരിക്കല്‍ പോലും അബദ്ധം സംഭവിച്ചില്ല എന്നത് ഖുര്‍ആന്‍ സര്‍വജ്ഞനായ ദൈവത്തില്‍നിന്നാണെന്നതിനുള്ള തെളിവാണ്.

ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവയെയൊക്കെ എടുത്ത് ചിലര്‍ പരിഹസിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞ ഇന്ന കാര്യം തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കാതെ. ഏതൊരു സമാന്യയുക്തിക്കും മനസ്സിലാകുന്ന വിധം പറഞ്ഞ ചില അലങ്കാരങ്ങളെയും ഉപമകളെയും എടുത്ത് ഇതൊന്നും തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് യോജിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ വിമര്‍ശകര്‍ സാധാരണയായി ചെയ്യാറുള്ളത്. ഭൂമിയ തൊട്ടിലാക്കി, വിശാലമാക്കി എന്നൊക്കെ ദൈവം മനുഷ്യന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളായി എടുത്ത് പറയുന്ന സൂക്തങ്ങളെ ഖുര്‍ആനില്‍ ഭൂമി പരന്നിട്ടാണെന്നും. അക്കാലത്തെ മനുഷ്യന് ശാസ്ത്രീയമായി  സംഭവിച്ച അബദ്ധങ്ങളൊക്കെ ഖുര്‍ആനിലുമുണ്ട് എന്ന് വാദിക്കുകയാണ് അവര്‍ .

ഇതൊടൊപ്പം വിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ അവതരിക്കപ്പെട്ടതല്ല അത്. പദാര്‍ഥത്തെയും പ്രപഞ്ചിക യാഥാര്‍ഥ്യങ്ങളെയും പരീക്ഷണ നീരിക്ഷണങ്ങളിലൂടെ കണ്ടെത്താനാവശ്യമായ യുക്തിയും ബുദ്ധിയും അതിനുള്ള സാഹചര്യവും നല്‍കിയാണ് ദൈവം നിയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന്‍ നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. മറിച്ച് ഒരു വേദഗ്രന്ഥം, എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും പറഞ്ഞുതരേണ്ടതുണ്ട്. മനുഷ്യന്‍ അവന്റെ ഭൗതിക ജീവിതം സുകകരമാക്കാന്‍ എന്തെന്ത് മൂല്യങ്ങളും സാദാചാരവും നിയമനിര്‍ദ്ദേശവും പാലിക്കണമെന്നും അത് പറഞ്ഞു തരേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഖുര്‍ആന്‍ നിര്‍വഹിക്കുന്നു. കേവലം ചില മാര്‍ഗരേഖ നല്‍കുന്നതില്‍ അതിന്റെ ദൗത്യം അവസാനിപ്പിച്ചിട്ടില്ല. മനുഷ്യന്റെ മാനസികാവസ്ഥയും അവന്റെ ഇഛയും അവന് നല്‍കപ്പെട്ട വിവേചനാധികാരവും  പരിഗണിച്ച് ഈ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കത്തക്കവിധം ഒരു മാനസികനില കൈവരിക്കാന്‍ ചില വിശ്വാസങ്ങള്‍ അവനില്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമവും ഖുര്‍ആന്‍ നടത്തിയിരിക്കുന്നു. അതിന് വേണ്ടിയാണ്, ദൈവത്തെക്കുറിച്ചും മലക്കുകളെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും വേദഗ്രന്ഥത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ അടിസ്ഥാനമായി നിശ്ചയിച്ചത്. അവ മനുഷ്യനെ നന്മയില്‍ ബോധമുള്ളവനാക്കാനും അതിനെ അറിയാനും അതിന് വേണ്ടി പ്രേരിപ്പിക്കാനും ഇടയാക്കുന്നു. ഈ വിശ്വാസങ്ങളുടെ അഭാവത്തില്‍ നിയമം എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി അനുസരിക്കണം എന്ന് മനുഷ്യന്‍ ചിന്തിക്കാതിരിക്കില്ല. അവന് ലഭിക്കുന്ന വ്യത്യസ്ഥമായ അറിവിനനുസരിച്ച് അവന്‍ നിയമം പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്‌തേക്കാം. ഇസ്‌ലാമിലെ വിശ്വാസത്തിന്റെ പ്രസക്തി അവിടെയാണ്. ഈ വിശ്വാസകാര്യങ്ങള്‍ ഭൗതിക വസ്തുകളുടെ പഠനത്തിലൂടെ മാത്രം കണ്ടെത്തുക സാധ്യമല്ല. ആ കുറവ് പരിഹരിക്കുന്നത് ദിവ്യവെളിപാടിലൂടെയാണ്.

വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. ആ വിശ്വാസം രൂഢമൂലമാകുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളിലും ചുറ്റുമുള്ള വസ്തുക്കളിലും കാണുന്ന അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചും ഗ്രഹിച്ചുമാണ്. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നീട് ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. വിശുദ്ധഖുര്‍ആനിലെ പാദാര്‍ഥ സംബന്ധിയായ പരാമര്‍ശങ്ങള്‍ ഈ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ അത് എക്കാലത്തെയും ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തിലല്ലെങ്കില്‍ ചരിത്രത്തിലെ നീണ്ട കാലയളവില്‍ അതുകൊണ്ടുദ്ദേശിക്കപ്പെട്ട ലക്ഷ്യം സാധിക്കാതെ പോകും. അതുകൊണ്ട് ഏക്കാലത്തെയും മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ശാസ്ത്രമേ ഖുര്‍ആനിലുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഇക്കാലത്തെ ഭൗതികവാദികളെ അമ്പരപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പരമാമര്‍ശമല്ല അവയൊന്നും. സൂര്യന്റെ ചലനം സംബന്ധിച്ച പരാമര്‍ശം അത്തരത്തിലുള്ളതാണ്. എന്നാല്‍ ചിലതെല്ലാം ഒരു വിവരം എന്ന നിലക്ക് കാലഘട്ടം സ്വീകരിച്ചു പോന്നിരിക്കാം. അതിലൊന്നാണ്. പ്രപഞ്ചം വാതകാവസ്ഥയിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന സൂക്തവും, ആകാശഗോളങ്ങള്‍ പരസ്പരം ഒട്ടിചേര്‍ന്ന അവസ്ഥയിലായിരുന്നു പിന്നീട് നാം അവയെ വേര്‍പ്പെടുത്തി എന്ന് പരാമര്‍ശിക്കുന്ന സൂക്തവും.

ഖുര്‍ആന്‍ ദൈവികമാണെങ്കിലും ഇക്കാര്യമൊക്കെ എങ്ങനെ പറഞ്ഞാലും പിന്നീട് കണ്ടെത്തുന്ന പക്ഷം അതില്‍ അബദ്ധം സംഭവിക്കുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവികമല്ല  എന്ന് ധൈര്യപൂര്‍വം പറയാന്‍ അത് മതിയായിരുന്നു.  പക്ഷെ അതിന് ഇടനല്‍കാത്തവിധം ശാസ്ത്രീയമാണ് അതിലെ പരാമര്‍ശങ്ങള്‍ എന്നത് ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നവര്‍ പ്രത്യേകം പരിഗണിക്കേണ്ടത് തന്നെയാണ്. ഇത് മാത്രമായി ഖുര്‍ആന്റെ ദൈവികതക്ക് തെളിവായി ചുണ്ടിക്കാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത് മറിച്ച് ഇതുകൂടി ചേരുമ്പോഴെ ഖുര്‍ആന്‍ ദൈവികമാണെന്ന അവകാശവാദം ശരിയാകൂ എന്ന് സ്ഥാപിക്കുകയാണ്.

ഇത്രയും സുക്ഷമായ  ഒരു ഗ്രന്ഥം ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ വന്നുവെന്ന് നാം ബുദ്ധിയുടെ ഏത് തലത്തില്‍നിന്നുകൊണ്ടാണ് പറയുക. അതിനാല്‍ പ്രപഞ്ചയാഥാര്‍ഥ്യങ്ങള്‍ക്ക് ജന്മം നല്‍കിയ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന യാഥാര്‍ഥ്യം വെളിവാക്കുന്ന ഒരു തെളിവായി ഇത് മാറുന്നു.

2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഇ.എ.ജബ്ബാറിനോട് കെ.കെ. ആലിക്കോയക്ക് പറയാനുള്ളത്.

 ഇ.എ. ജബ്ബാര്‍ ബൂലോകത്ത് അപരിചിതനല്ല. അദ്ദേഹംത്തിന്റെ ഇസ്‌ലാം വിരുദ്ധ പോസ്റ്റുകള്‍ വായിക്കാത്തവര്‍ അപൂര്‍വമായിരിക്കും. അദ്ദേഹം തന്നെ പറയുന്നത് പോലെ ഇസ്‌ലാമിലെ നന്മ പറയാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരിക്കെ അതിലെ തിന്‍മകള്‍ ചൂണ്ടിക്കാണിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹ തല്‍പരതയില്‍ എന്നെ പോലുള്ളവര്‍ക്ക് സംശയമുണ്ടെങ്കിലും അതപ്രകാരം തന്നയായിരിക്കും എന്ന് തീര്‍ത്ത് പറയാനാവില്ല. ഇസ്ലാമിന്റെ തനിസ്വരൂപം എന്നാല്‍ തനിക്ക് ചുറ്റും കാണുന്ന അന്ധവിശ്വാസജഡിലമായ ആചാരരൂപമാണെന്നും. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതില്‍ ജബ്ബാര്‍ മാഷ് മുന്നില്‍ നില്‍ക്കുന്നു. അത് സത്യമല്ല എന്നുറപ്പുള്ളതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കാതിരിക്കുന്നത്. ഞങ്ങളുയര്‍ത്തുന്ന യുക്തിപരമായ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയുവോളം ജബ്ബാര്‍ മാഷിന്റെ സ്വസമുദായ സ്‌നേഹം കാപട്യമായി അവശേഷിക്കാനാണ് സാധ്യത. അതിനദ്ദേഹം തയ്യാറാകുമെന്ന് കരുതുന്നു.

അദ്ദേഹം ഖുര്‍ആനിലെ അബദ്ധങ്ങളും അരുതായ്മകളുമായി കാണുന്ന പരാമര്‍ശത്തിലെ സത്യാവസ്ഥ വ്യക്തമാക്കാന്‍ പലശ്രമങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. നാജ്, ചിന്തകന്‍, ശെബു, അസീസ്, സലാഹുദ്ദീന്‍, സുബൈര്‍ തുടങ്ങിയവരും അദ്ദേഹത്തിന്റെ മുസ്‌ലിംകളെ ഭീകരന്‍മാരും അപരിഷ്‌കൃതരും ആക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എം.എ ബക്കര്‍, കുരുത്തം കെട്ടവന്‍, വേണു ഗോപാല്‍ എന്നിവരും മറുപടി നല്‍കി. നല്‍കപ്പെട്ട മറുപടികള്‍ നിലനിര്‍ത്തി അതിനോട് മാന്യമായിത്തന്നെ പ്രതികരിച്ചു (അദ്ദേഹത്തിന്റെ ശൈലിയനുസരിച്ച്). ഇപ്പോള്‍ അദ്ദേഹത്തോട് കാര്യമായി സംവദിച്ചുകൊണ്ടിരിക്കുന്നത് കെ.കെ. ആലിക്കോയ എന്ന നവാഗത ബ്ലോഗറാണ്. അദ്ദേഹത്തിന്റെ ഒരു മെയില്‍ ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

ജബ്ബാര്‍ മാഷ് ഖുര്‍ആനിലെ സ്വര്‍ഗത്തെയും അതിലെ സൗകര്യങ്ങളെയും പരിഹസിച്ചത് വായിച്ചവര്‍ക്ക് അതിനെതിരെയുള്ള പ്രതികരണവും ലഭിക്കാതെ പോകരുത് എന്നുള്ളതിനാല്‍ അദ്ദേഹത്തിന്റെ മെയില്‍ വായനക്കും ചര്‍ചക്കുമായി ഇവിടെ നല്‍കുകയാണ്.  അതേ പ്രകാരം ജബ്ബാര്‍ മാഷിന്റെ ഒരു വാദമാണ് ഇസ്‌ലാം പ്രചരിച്ചത് സമാധാനമാര്‍ഗത്തിലൂടെയല്ല അക്രമത്തിലൂടെയാണ് എന്നത്. ഇതിനും ചരിത്രപരമായ സാക്ഷ്യം ലഭിക്കുകയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ സമാധാനത്തെക്കുറിക്കുന്ന സൂക്തങ്ങളെല്ലാം മക്കയിലവതരിച്ചതാണെന്നും മദീനയില്‍ ചെന്നപ്പോള്‍  അതെല്ലാം മാറ്റിവെച്ച് അക്രമത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തുവെന്നുമാണ് ജബ്ബാര്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. സത്യത്തെ കഴുത്ത് ഞെരിച്ചു കൊണ്ടെ ഈ വാദം സ്ഥാപിക്കാന്‍ കഴിയൂ. പതിവുപോലെ വിഷയത്തില്‍നിന്ന് തെന്നിയിട്ടുണ്ടെങ്കിലും. ആ വാദം എത്രമാത്രം അസംബന്ധമാണ് എന്ന് വ്യക്തമാക്കാന്‍ ഈ ചര്‍ച ഉപകരിക്കും. ആലിക്കോയ എഴുതിയത് വായിക്കുക:
 
[[[ ജബ്ബാര്‍ എഴുതി: "സ്വര്‍ഗ്ഗവും നരകവുമൊക്കെ ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. "

മക്കയിലെ മുശ്‌രിക്കുകളുടെ സംവാദ പരാജയവും ഇങ്ങനെത്തന്നെ ആയിരുന്നു. ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു. "ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്."(ഖുര്‍ആന്‍ 41: 26-28)

ഈ സൂക്തം മൌദൂദി വ്യാഖ്യാനിക്കുനു:

 'നബി(സ)യുടെ പ്രബോധനം പരാജയപ്പെടുത്താന്‍ നിശ്ചയിച്ച മക്കയിലെ അവിശ്വാസികള്‍ അവലംബിച്ച പരിപാടികളിലൊന്നായിരുന്നു ഇത്. ഖുര്‍ആന്‍ ജനഹൃദയങ്ങളിലുളവാക്കുന്ന പ്രതികരണത്തെക്കുറിച്ചും അത് കേള്‍പ്പിക്കുന്ന ആളുടെ അവസ്ഥയെയും അത്തരം ഒരു വ്യക്തിത്വം അത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പ്രതിഫലനശക്തിയെയും കുറിച്ചും അവര്‍ക്ക് നന്നായറിയാമായിരുന്നു. ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക, കൂക്കും ചൂളവുമിടുക, സന്ദേഹങ്ങളും വിമര്‍ശനങ്ങളും തുരുതുരാ ഉന്നയിക്കുക, അങ്ങനെ അദ്ദേഹത്തിന്റെ ശബ്ദം ആര്‍ക്കും കേള്‍ക്കാനാവാത്തവണ്ണം രംഗം ശബ്ദമുഖരിതമാക്കുക, ഇത്തരം സൂത്രങ്ങളിലൂടെ അല്ലാഹുവിന്റെ പ്രവാചകനെ തോല്‍പിച്ചുകളയാമെന്നായിരുന്നു അവരുടെ വിചാരം.'

നബിയുടെ പ്രബോധനം പരാജയമായിരുന്നുവെങ്കില്‍  എന്തിനായിരുന്നു ഈ കുരവയിടല്‍?

ഇസ്‌ലാമിന്‍റെ പ്രബോധന വിജയത്തിന്ന് ത്ടയിടാന്‍  വേണ്ടി മക്കയിലെ അവിശ്വാസികള്‍ പ്രയോഗിച്ച മറ്റൊരു തന്ത്രം ഖുര്‍ആന്‍ വിവരിക്കുന്നു:

"വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. (31:6,7)

ഈ സൂക്തത്തിന്‌ മൌദൂദിയുടെ വ്യാഖ്യാനം:

"ഇബ്നു ഹിശാം മുഹമ്മദുബ്നു ഇസ്ഹാഖിനെ ഉദ്ധരിക്കുന്നു: മക്കയില്‍ നിഷേധികളുടെ സകലവിധ പ്രതിലോമ പ്രവര്‍ത്തനങ്ങളെയും അതിജയിച്ചുകൊണ്ട് നബി(സ)യുടെ സന്ദേശം പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ നള്റുബ്നു ഹാരിസ് ഖുറൈശികളോടു പറഞ്ഞു: `നിങ്ങള്‍ ഇയാള്‍ക്കെതിരില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ടൊന്നും ഫലമില്ല. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയവനാണ് ഇയാള്‍. ഇന്നേവരെ ഇയാള്‍ സ്വഭാവചര്യകളില്‍ സര്‍വോല്‍കൃഷ്ടനായിരുന്നു. വിശ്വസ്തതയില്‍ എല്ലാവരുടെയും മുമ്പിലായിരുന്നു. ഇന്നിതാ നിങ്ങള്‍ പറയുന്നു; അയാള്‍ ജ്യോത്സ്യനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ. ഇതൊക്കെ ആരാണ് വിശ്വസിക്കുക?! മാന്ത്രികന്മാര്‍ ഏതുതരം സൂത്രങ്ങളാണവലംബിക്കുകയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നോ? ഒരു ജ്യോത്സ്യന്‍ ഏതുതരം വര്‍ത്തമാനങ്ങളാണ് പറയുകയെന്ന് ജനങ്ങള്‍ക്കറിയില്ലേ? കവിതയെയും കവികളെയും കുറിച്ച് ആളുകള്‍ തീരേ അജ്ഞരാണോ? ഭ്രാന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണോ? ഈ ആരോപണങ്ങളില്‍ ഏതാണ് മുഹമ്മദി(സ)ന്ന് യോജിക്കുക; അത് വിശ്വസിപ്പിച്ച് ജനങ്ങളെ അയാളില്‍നിന്നകറ്റുവാന്‍? നില്‍ക്കട്ടെ, ഞാനിതിനൊരു വിദ്യകണ്ടിട്ടുണ്ട്.` അനന്തരം അയാള്‍ ഇറാഖിലേക്കു പോയി. അവിടെനിന്ന് അനറബി രാജാക്കന്മരുടെ ചരിതങ്ങളും റുസ്തം കഥകളും ശേഖരിച്ചുകൊണ്ടുവന്ന് മക്കയില്‍ കഥാസദസ്സുകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ ജനശ്രദ്ധ ഖുര്‍ആനില്‍നിന്നകന്ന് കഥകളില്‍ മുഴുകിക്കൊള്ളുമല്ലോ. (സീറത്തു ഇബ്നിഹിശാം വാള്യം 1, പേജ് 320-321) ഇതേ നിവേദനം `അസ്ബാബുന്നുസൂലി`ല്‍ വാഹിദി , കല്‍ബിയില്‍ നിന്നും മുഖാതിലില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ഇപ്രകാരംകൂടി പ്രസ്താവിച്ചിരിക്കുന്നു: നള്ര്‍ ഈ ഉദ്ദേശ്യാര്‍ഥം ഗായികകളായ ദാസികളെക്കൂടി വാങ്ങിക്കൊണ്ടുവന്നിരുന്നു. ആരെങ്കിലും പ്രവാചകന്റെ പ്രബോധനത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടാല്‍ അയാള്‍ക്ക് ഒരു ദാസിയെ ഏല്‍പിച്ചുകൊടുക്കും. അവളോട് പറയും: `നന്നായി ആടിപ്പാടി ഇദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി മറ്റേ ഭാഗത്തു നിന്നകറ്റണം.` മഹാ ധിക്കാരികള്‍ എക്കാലത്തും തുടര്‍ന്നുവന്നിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. സാധാരണക്കാരെ കളിതമാശകളുടെയും കഥകളുടെയും സംസ്കാരത്തില്‍ മുക്കിക്കളയാന്‍ ശ്രമിക്കുക. അങ്ങനെ അവരെ ഗൌരവമുള്ള ജീവിത പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ മഹാനാശത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചും ഒട്ടും ബോധമില്ലാത്തവരാക്കിത്തീര്‍ക്കുക. `ലഹ്വുല്‍ ഹദീസി`ന്റെ ഈ വ്യാഖ്യാനം നിരവധി സഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്."

(ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു ഹിഷാം, വാഹിദി, ഇബ്‌നു അബ്ബാസ് എന്നിവരെയാണ്‌ മൌദൂദി അവലംബിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.)

ഇസ്‌ലാമിക പ്രബോധനം പരാജയമായിരുന്നുവെങ്കില്‍, സംവാദത്തില്‍ മുശ്‌രിക്കുകള്‍ വിജയിച്ചു നില്‍ക്കുകയായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇത്തരം 'ശ്രദ്ധ തിരിക്കല്‍' പരിപാടികള്‍ അവര്‍ നടത്തിയിരുന്നത്? മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രമുള്ള ആളുകളെ യുദ്ധം തുടങ്ങുന്നതിന്ന് വളരെ മുമ്പ് തന്നെ പ്രവാചകന്ന് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് ആര്‍ക്കാണറിയാത്തത്? Read: thafheem.net

........
Alikoya: ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

-----
Jabbar: ‘ഖുര്‍ ആന്‍ സംവാദം‘ എന്ന എന്റെ ബ്ലോഗില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മുസ്ലിം സുഹൃത്തുക്കളും തുടക്കം മുതലേ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

Alikoya:

അപ്പോള്‍ നിങ്ങള്‍ തുല്യ ദുഖിതര്‍! ആ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. അതോടൊപ്പം ചില കാര്യങ്ങള്‍ ചോദിക്കട്ടെ:

1. അവിശ്വാസികള്‍ ആളുകളെ ഖുര്‍ആനില്‍ നിന്നകറ്റാന്‍ ശ്രമിച്ചത് എന്തിനായിരുന്നു?

2. ഖുര്‍ആന്‍ നടത്തിയ പ്രബോധനം വിജയമായിരുന്നുവെന്നും അത് ആളുകളെ ആകര്‍ഷിച്ചിരുന്നു എന്നുമല്ലേ അതിന്നര്‍ത്ഥം?

3. അത് ആളുകളെ ആകര്‍ഷിച്ചിരുന്നില്ലെങ്കില്‍ പിന്നെ അകറ്റാന്‍ ശ്രമിച്ചതെന്തിനായിരുന്നു?

4. സംവാദത്തില്‍ ഖുര്‍ആന്‍ പരാചയപ്പെടുകയാണ്‌ ചെയ്തിരുന്നതെങ്കില്‍, അത് അങ്ങനെ പരാചയപ്പെടട്ടെ എന്ന് കരുതി വെറുതെ വിട്ടാല്‍ പോരായിരുന്നോ?

5. മറ്റു രീതിയില്‍ ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍ ഒന്ന് മനസ്സിലാക്കി നോക്കണമെന്ന് ആളുകള്‍ക്ക് തോന്നുമായിരുന്നില്ലേ? അങ്ങനെ തോന്നിയതായി ചരിത്രത്തിലുണ്ടോ?

6. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുകയും എന്നിട്ട് ഖുര്‍ആന്‍ കേള്‍ക്കാനോ വായിക്കാനോ ശ്രമിക്കുകയും അങ്ങനെ അയാള്‍ ഇസ്‌ലാമിന്‍റെ കടുത്ത വിരോധിയായി മാറുകയും ചെയ്തതിന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമോ?

7. ഇബ്‌നു ഹിഷാം, ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു അബ്ബാസ്, വാഹിദി എന്നിവര്‍ ഇതിനെക്കുറിച്ച് വല്ലതും എഴുതിയത് താങ്കള്‍ കണ്ടിട്ടുണ്ടോ?
.....
താങ്കള്‍ നേരത്തെ എഴുതിയിരുന്നു: "അങ്ങനെയൊന്നുമല്ല സുഹൃത്തേ ഈ നിഗമനത്തിലെത്തിയത്. ചരിത്രമൊക്കെ നന്നായി മനസ്സിലാക്കിത്തന്നെയാണ്."
............

ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............

1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?

2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?

3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?

4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/സുമാര്‍ എത്ര പേരുണ്ടായിരുന്നു?

5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?

6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?

8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു? ]]]

ആലിക്കോയയും മെയില്‍ ഇവിടെ അവസാനിക്കുന്നു. ചര്‍ച വീക്ഷിക്കാന്‍ ബന്ധപ്പെട്ട ലിങ്കുകള്‍ സന്ദര്‍ശിക്കുക.

2010 സെപ്റ്റംബർ 11, ശനിയാഴ്‌ച

യുക്തിവാദം യുക്തിവാദികളാല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍..

ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ വാദങ്ങളില്‍, എന്റെ യുക്തിക്കും അറിവിനും യോജിക്കാത്ത പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് കുറച്ച് നാളുകള്‍ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു കാര്യം സ്വയം ബോധ്യപ്പെടുക എന്നത് ഒരു സ്വകാര്യ സന്തോഷം തന്നെയാണ്. യുക്തിവാദത്തെയും യുക്തിവാദികളെയും നേര്‍ക്ക് നേരെ അറിയുക എന്നത് ഒരു ആവശ്യമാണ്. യുക്തിവാദികളും ഇസ്‌ലാമും എന്ന ജ. ഒ. അബ്ദുറഹ്മാന്റെ പുസ്തകവും അതിന് കാരണമായ ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം എന്ന ശ്രീ. ഇടമറുകിന്റെ പുസ്തകവും അനുബന്ധ പുസ്തകങ്ങളും വായിച്ച അറിവേ ഈ കാര്യത്തില്‍ ഉണ്ടായിരുന്നുള്ളൂ. യുക്തിവാദികളുമായി സംവദിക്കാന്‍ ഒരു സൗകര്യമുണ്ട്. കാരണം അവരുടെത് ഇസ്‌ലാമിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരിഹാസവും മാത്രമാണ്. ഇസ്ലാമിനെ കുറിച്ച് ധാരണയും അറിവും ഉള്ളവര്‍ക്ക് അവരോട് മറുപടി പറയാം. യുക്തിവാദത്തെക്കുറിച്ച് പഠിക്കാന്‍ ഒന്നുമില്ല. എല്ലാറ്റിനും മനുഷ്യയുക്തിയും ബുദ്ധിയും മതി എന്ന് പറയുന്ന അവര്‍ക്ക് തങ്ങളുടെ ആ വാദത്തോട് തന്നെ നീതി പുലര്‍ത്താനാവില്ല. കാരണം ഒരു വിശ്വാസിയുടെ ബുദ്ധിയും യുക്തിയും ഒരു മതദര്‍ശനത്തില്‍ സമാധാനം കണ്ടെത്തിയാല്‍ ആ മനുഷ്യയുക്തിയെ അവര്‍ക്ക് അംഗീകരിക്കാനാവുകയില്ല. ആകെയുള്ള ഒരു തത്വം ഇത്രമേല്‍ ദുര്‍ബലവും അപ്രായോഗികവുമായി അവരുതന്നെ സമ്മതിക്കുന്നു എന്നാണ് ഇത് അര്‍ഥമാക്കുന്നത്.

ഞാന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്ന കാലത്ത് ജബ്ബാര്‍മാഷിന്റ ബ്ലോഗില്‍ സംവാദം നടത്തുന്നതിന്റെ ഫലശൂന്യത ചൂണ്ടിക്കാണിച്ചവരോട് എനിക്ക് അനിഷ്ടം തോന്നിയിരുന്നു. അതിനുകാരണം സ്വയം ബോധ്യമാകാനുള്ള എന്റെ ശ്രമത്തെ ന്യായം പറയാതെ നിരുത്സാഹപ്പെടുത്തിയത് കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റൊരു കാരണം വാദിക്കുന്ന യുക്തിവാദിയെക്കാളേറെ ഒരു വിശ്വാസി ലക്ഷ്യം വെക്കുന്നത് അത് വായിച്ച് തെറ്റിദ്ധരിക്കാനിടയുള്ള ഒരു വായനക്കാരനെയാണ്. ഇന്നും സംവദിക്കുന്നവരുടെ പ്രധാന ന്യായം അതുതന്നെയായിരിക്കും. അതിലും ഒരു പ്രശ്‌നമുണ്ട്.
വിശാസികളെ പ്രകോപിപിച്ച് സംവാദം ചൂടുള്ളതാക്കുക അങ്ങനെ വായനക്കാരെ ആകര്‍ശിക്കുക എന്ന ഒരു തന്ത്രം അദ്ദേഹത്തിനുള്ളതായി എനിക്ക് ബോധ്യപ്പെട്ടു. അതില്‍ മനപ്പൂര്‍വം വീഴാന്‍ താല്‍പര്യമില്ലാത്തതിനാല്‍ നേരിട്ടുള്ള ചര്‍ച ഒഴിവാക്കുകയും അവര്‍ ചര്‍ചചെയ്യുന്ന വിഷയത്തിന്റെ മര്‍മം കണ്ടെത്തി അതിന് ഇസ്‌ലാമികമായ ന്യായം നല്‍കാനുമാണ് ഞാന്‍ എന്റെ ബ്ലോഗില്‍ ശ്രമിച്ചത്. നേരിട്ട് ബോധ്യപ്പെടാന്‍ ആഗ്രഹിക്കുന്നവരെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല. മറിച്ച് ഞാന്‍ താഴെ കാണിച്ചതിന്ന് വിരുദ്ധമായി വല്ലതും അത്തരക്കാര്‍ക്ക് ശ്രദ്ധയില്‍ പെടുന്ന പക്ഷം അവര്‍ ഇവിടെ കമന്റ് ബോക്‌സില്‍ നല്‍കി സഹകരിക്കണമെന്ന് മാത്രം അഭ്യര്‍ഥിക്കുന്നു.

എന്റെ  യുക്തിവാദികളുമായുള്ള സംവാദ കാലയളവില്‍ മനസ്സിലാക്കിയത്. ഇവിടെ യക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനത്തിന് ഒരു പ്രതീകം എന്ന നിലക്കാണ് ജബ്ബാര്‍ മാഷെ പരാമര്‍ശിക്കുന്നത്. കാരണം മറ്റുള്ള യുക്തിവാദികളും കാളിദാസനെപോലുള്ള ക്രിസ്തീയ വിമര്‍ശകരും ജബ്ബാര്‍ മാഷിനെ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്. ചിലര്‍ മറ്റു ചില യുക്തിവാദ സൈറ്റുകളും അവലംബിക്കുന്നുണ്ടാകാം. ജബ്ബാര്‍ മാഷ് തന്നെ ഉന്നയിക്കുന്ന മുഖ്യാരോപണങ്ങള്‍  മുക്കാല്‍ നൂറ്റാണ്ടിലേറെയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാദങ്ങളുടെ പതിപ്പുകള്‍ മാത്രമാണ്. 

1. ഒരു യുക്തിവാദി ഇസ്‌ലാമിനെക്കുറിച്ച് ചിലതൊക്കെ തെറ്റായി ധരിച്ചിരിക്കുന്നുവെന്നതല്ല പ്രശ്‌നം; മറിച്ച് ഇസ്‌ലാം എന്ന മതം തന്നെ ലോകത്താകമാനം കുഴപ്പങ്ങളുണ്ടാക്കുന്നു, മാന്യരും സംസ്‌കാരസമ്പന്നരുമായ ഖുറൈശികള്‍ക്കിടയില്‍ ജനിച്ച് അപരിഷ്‌കൃതനും ക്രൂരനുമായ നേതാവായി രംഗത്ത് വരികയും അക്രമത്തിലധിഷ്ഠിതമായ ഒരു മതം കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തിയായി പ്രവാചകനെ തെറ്റായി മനസ്സിലാക്കുന്നു, അതാണ് ഭൂലോക സത്യം എന്ന നിലയില്‍ സമൂഹത്തില്‍ അതിന്റെ നിഷേധാത്മക പ്രതികരണം ഒട്ടും പരിഗണിക്കാതെ മുപ്പത് വര്‍ഷമായി പ്രബോധനം നടത്തിക്കൊണ്ടരിക്കുന്നു.

2. ഇത്തരം കാര്യങ്ങള്‍ ഇവ്വിധം ചര്‍ചചെയ്യുന്നത് ഒരു ഹോബിയായി കാണുന്നു, അതില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്നു. തന്നെ ചീത്തപറയുന്നതും വിമര്‍ശിക്കുന്നതും മുതലെടുത്ത് അത് നേരെ പ്രവാചകന് നേരെ തിരിച്ചുവിടുന്നു. അത്തരം കമന്റുകള്‍ നിലനിര്‍ത്തി മുസ്ലികളുടെ അസഹിഷ്ണുതക്കും മറ്റും തെളിവായി അവതരിപ്പിക്കുകയും വായനക്കാരുടെ സഹതാപം പിടിച്ചു പറ്റുകയും ചെയ്യുന്നു. അതുകൊണ്ടാണ് കെ.പി.എസ് പുതിയ പോസ്റ്റില്‍ പോലും ജബ്ബാര്‍ മാഷ് മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് സ്‌നേഹ്കുന്നു എന്നൊക്കെ മാഷെ പുകഴ്തിയത്.

3. മുസ്‌ലിംകളില്‍ വളരെ ചെറിയ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകളും അവിവേകങ്ങളും ഇസ്‌ലാമിന്റെ മുഴുവന്‍ ചുമലില്‍ ചാര്‍ത്തി. യഥാര്‍ഥ ഇസ്‌ലാമെന്നാല്‍ ക്രൂരതയും ഭീകരതയുമാണെന്ന് വരുത്തിതീര്‍ക്കുന്നു. 

ഇതിലെ സാമൂഹ്യവിരുദ്ധവും നിഷേധാത്മകവുമായ വശം ഏതാണെന്ന് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാകും. കുറ്റം ചെയ്തവരെയും അതിനെ മതത്തിന്റെ ബാനറിന് കീഴില്‍നിന്ന് തന്നെ എതിര്‍ക്കുന്ന ഭൂരിപക്ഷത്തെയും ഒരേ പോലെ കുറ്റപ്പെടുത്തുന്നതിനാല്‍ മുസ്ലിംകള്‍ക്ക് യുക്തിവാദികളുമായി യോജിച്ച് കുറ്റവാളികളെ ഒറ്റപ്പെടുത്താനും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷക്ക് പ്രേരിപ്പിക്കാനും സാധിക്കാതെ വരും എന്നതാണ്.  മറ്റൊന്ന് യഥാര്‍ഥ മതം ക്രൂരമാണ് എന്ന തെറ്റായ ധാരണയിലൂടെ മുഴുവന്‍ വിശ്വാസികളെയും സംശയിക്കാനുള്ള മാനസിക നില വളര്‍ത്തപ്പെടുന്നു. ഇത് സമൂഹ്യമായ അകല്‍ചക്കും കുഴപ്പത്തിനും വഴിവെക്കുന്നു. എന്നാല്‍ മനുഷ്യസ്‌നേഹത്തെക്കുറിച്ച വാചാലരാകുന്നവര്‍ക്ക് മനുഷ്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ തലം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു.

4. സ്വന്തമായി ഒന്നിനും മറുപടിപറയേണ്ടതില്ലാത്തതിനാല്‍ ആക്ഷേപങ്ങളും പരിഹാസവും മാത്രമായി അദ്ദേഹത്തിന് കഴിഞ്ഞുകൂടാനാകുന്നു. 

സ്വന്തമായി ഒരു നിലപാടുതറയില്ലെന്നതാണ് യുക്തിവാദികള്‍ നേരിടുന്ന ഒരു ദുരന്തം. ഈ ദുരന്തമനുഭവിക്കുന്നത് അവര്‍ മാത്രമായിരുന്നെങ്കില്‍ ഈ പട്ടിണിയില്‍ തന്നെ അവരെ നഷിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു. പക്ഷെ ഈ ഇല്ലായ്മ പരിഹരിക്കുന്നതിനും അവരുടെ ശബ്ദം കേള്‍പ്പിക്കുന്നതിനും അവര്‍ കണ്ട മാര്‍ഗം ഇസ്‌ലാമിക വിമര്‍ശനമാണ്.  ബുദ്ധിയും വിവേകവുമുള്ള മുഴുവന്‍ ജനതയും അംഗീകരിക്കുന്നതുമാണ്, ആ ചോദ്യം തയ്യാറാക്കിയതില്‍ ഒരു അധ്യാപകനെന്ന നിലക്കുള്ള സാമൂഹികവബോധം ജോസഫ് മാഷ് പ്രകടിപ്പിച്ചില്ല എന്നത്. ഇക്കാര്യം അദ്ദേഹത്തിനുതന്നെ ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ യുക്തിവാദികള്‍ അദ്ദേഹത്തെ തന്റെ തെറ്റിനെ ന്യായീകരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകായിരുന്നു ഇതു വരെ. ആ വാദം അദ്ദേഹം സ്വയം ഏറ്റെടുത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം മാനേജ്‌മെന്റിന് മതിയാകാതെ പോയത് എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍.

5. ഈ മതം യുക്തിവാദി പറയുന്നത് പോലെയാണ് എന്ന് വാദത്തിന് സമ്മതിച്ചുകൊടുക്കുക പകരം എന്താണെന്ന് ഒരിക്കലും അവ പറയില്ല. മനുഷ്യന് അവന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ ധാര്‍മികയും മൂല്യവും കണ്ടെത്താം എന്ന് മാത്രമാണ് അദ്ദേഹത്തിന് ആകെ പറയാനുള്ളത്. പിന്നെ ആദരവ് കൊടുത്ത് ആദരവ് വാങ്ങണമെന്നും സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണമെന്നും. (എന്നാല്‍ ഇത് രണ്ടും യുക്തിവാദികളില്‍ പലരും ഇതുവരെ ബ്ലോഗില്‍ പ്രയോഗിച്ച് കണ്ടിട്ടില്ല- നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവാം).

6. സംഭവങ്ങളെയും വസ്തുതകളെയും അല്‍പം വളച്ചൊടിച്ചാല്‍ ആക്ഷേപത്തിനുള്ള ഒരു വകയാകുമെങ്കില്‍ അതേ പ്രകാരം ചെയ്യും.  ഉന്നയിച്ച് പ്രശ്‌നത്തിന് മറുപടി വരുന്നു എന്ന് കാണുമ്പോള്‍ മറ്റൊരു ആരോപണം ഉന്നയിക്കും. 

അങ്ങനെയാണ് 'മുഹമ്മദ് നബി രണ്ടാം ക്ലാസുകാരിയെ അടിച്ചു കൊന്നു' എന്ന പോസ്റ്റ് പിറക്കുന്നത്. സംഭവം മാധ്യമം പത്രത്തില്‍ നബി മുഹമ്മദ് എന്ന് അധ്യാപകന്റെ അടിയില്‍ ഒരു രണ്ടാം ക്ലാസുകാരി മരണപ്പെട്ട വാര്‍ത്തയുണ്ട്. ഈ വാര്‍ത്തയിലേക്ക് ഒരു ലിങ്കും കമന്റ് ബോക്‌സില്‍,
'മാധ്യമം റിപ്പോര്‍ട്ടറുടെ കയ്യും കാലും വെട്ടി കണ്ണു കുത്തിപ്പൊട്ടിച്ച് വെയിലത്തിട്ടു കൊല്ലണ്ടേ?'
'ഈ വാര്‍ത്ത വായിച്ച് ഒരു കഥയെഴുതണം എന്നാര്‍ക്കെങ്കിലും തോന്നിയാലത്തെ കഥ ഒന്നോര്‍ത്തു നോക്കൂ !!'
എന്ന രണ്ട് അസംബന്ധവും എഴുതിചേര്‍ത്താല്‍ ചിത്രകാരനടക്കം എല്ലാ യുക്തിവാദികളും അവിടെ മേളിച്ച് ജയജയ പാടും. ഒരു വലിയ വാദപ്രതിവാദം. ഇതിലും അദ്ദേഹത്തിന് ഇസ്‌ലാമിനെയും പ്രവാചകനെയും പരിഹസിക്കാനുള്ള എല്ലാം ലഭിക്കും.

ഇനി നോക്കുക. ജോസഫ് മാഷ് ഏതെങ്കിലും കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര്‍ നല്‍കിയതാണോ ആ സംഭവത്തിലെ ആകെ തുക. പത്രത്തിലെ ചരമ പേജില്‍നിന്ന് മുഹമ്മദ് എന്ന പേരുള്ളവരുടെ സര്‍വേ തയ്യാറാക്കുന്നതില്‍നിന്ന് ആരെന്ത് മനസ്സിലാക്കിയാലും വേണ്ടതില്ല. ഞാന്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്ക് ക്രിയാത്മകമായി ഒന്നും സമൂഹത്തിന് സമര്‍പ്പിക്കാനില്ലെന്നും. ഇത്തരം ആക്ഷേപങ്ങള്‍ ഒരു സമയം കളയാനുള്ള/ആസ്വാദനത്തിനുള്ള മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നുവെന്നുമാണ്. ദൈവവിശ്വാസം നല്‍കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥാനത്ത് ഇങ്ങനെ ഒരാസ്വാദനം നാം അവര്‍ക്ക് വകവെച്ചുനല്‍കി അവരെ അവഗണിക്കുന്നതിനെക്കുറിച്ചും വിശ്വാസികള്‍ക്ക് ആലോചിക്കാവുന്നതാണ്.  ജോസഫ് മാഷ് ചെയ്തതിലെ സംസ്‌കാരം യുക്തിവാദികള്‍ക്ക് വ്യക്തമാകാന്‍ യുക്തിവാദിയായ ഇടമറുക് തന്റെ മോനെ പരലോകത്ത് നിന്ന് വിളിച്ച് പറയുന്നതായി സങ്കല്‍പിച്ചാല്‍ മതിയല്ലോ. ഞാനതിന്റെ ചിത്രീകരണം ഇവിടെ നല്‍കാത്തത് ബോധപൂര്‍വമാണ്. അതിനുപോലും യുക്തിവാദികള്‍ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക ബോധം എന്നെ അനുവദിക്കുന്നില്ല. അല്ലെങ്കില്‍ ജോസഫിനെയും സനലിനെയും കഥാപാത്രമാക്കി ആ സംഭാഷണം ഇവിടെ നല്‍കുമായിരുന്നു. മാത്രമല്ല അതുകേട്ട് സഹിക്കാനുള്ള സഹിഷ്ണുത ഇക്കാലത്തിനിടക്ക് യുക്തിവാദികള്‍ തെളിയിച്ചിട്ടുമില്ല.

7. ആക്ഷേപാര്‍ഹമായി അദ്ദേഹം കാണുന്ന ഒരു വിഷയം മാത്രമെടുത്ത് ഒരിക്കലും സംവാദത്തിന് സന്നദ്ധമാകില്ല. ഒരു പോസ്റ്റില്‍ പരമാവധി വിഷയം എടുത്ത് ചേര്‍ക്കും. മുഖ്യമായി നല്‍കപ്പെട്ട വിഷയമുണ്ടെങ്കില്‍ എല്ലാ പോസ്റ്റിലും കമന്റിലും അദ്ദേഹം മുപ്പത് വര്‍ഷമായി ആരോപിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും കടന്ന് വരും. പുതിയ പല ആക്ഷേപങ്ങളും ഉന്നയിക്കുന്നതില്‍ മറ്റൊരു  യുക്തിയും കൂടിയുണ്ട്. തന്റെ പഴയ പോസ്റ്റുകളിലേക്ക് ഒരു ലിങ്ക് അതിനൊരു കാരണം. അതിനൊക്കെ അവസരം നല്‍കണോ. അതല്ല ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആക്ഷേപ പ്രത്യാരോപണങ്ങളിലൂടെയല്ലാതെ അതിനെ വായിക്കാനാവില്ലേ. സത്യാന്വേഷികള്‍ ജബ്ബാര്‍ മാഷിന്റെയും സമാന മനസ്‌കരുടെയും ബ്ലോഗില്‍നിന്ന് ലഭിച്ച സംശയങ്ങള്‍ക്ക് തങ്ങളുടെ ബ്ലോഗിലൂടെ സംശയനിവൃത്തി വരുത്തിയാല്‍ പോരെ.

 ഇപ്രകാരം ചിന്തക്ക് പ്രേരകമായത് ഇയ്യിടെ പ്രവാചകനെക്കുറിച്ചുള്ള വിദ്വേഷം അതിന്റെ പരമകാഷ്ഠ പ്രാപിച്ചതിനാല്‍ ഒരുത്തന്‍ പ്രവാചകനെ സചിത്രസഹിതം അവഹേളിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ അതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിയിരുന്ന ചില വിശ്വാസികള്‍ അവിടെയും സംവാദത്തിനൊരുങ്ങി. മറ്റൊന്ന് ഇയ്യിടെയായി ചില യുക്തിവാദികള്‍ അല്‍പം യുക്തിയോടെ തന്നെ ഇക്കാര്യങ്ങളെ സമീപിക്കാന്‍ തുടങ്ങി അവര്‍ക്ക് പോലും മനസ്സിലായ കാര്യങ്ങള്‍ മുസ്‌ലിം പക്ഷത്ത് നിന്ന് സംവദിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നതിലെ പ്രയാസവും. 

യുക്തിവാദികളില്‍ ചിലര്‍തന്നെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍നിന്ന് പ്രചോദമുള്‍കൊണ് തങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു എന്ന് കാണിക്കാന്‍ പോസ്റ്റുകളിടുന്നുണ്ട്. അവര്‍ കുറെയൊക്കെ മാന്യമായി സംവദിക്കാന്‍ താല്‍പര്യപ്പെടുന്നവരും സത്യത്തോട് പൂര്‍ണമായി മുഖംതിരിഞ്ഞ് നില്‍ക്കാത്തവരുമാണ്. എന്നാല്‍ ചിലര്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെയുള്ളവരും ഈ പ്രശ്‌നത്തിലും ഖുര്‍ആനികമായി പരിഹാരം വിശ്വാസികള്‍ക്ക് സാധ്യമാണ് എന്ന് പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുന്നു. അത് തിരിച്ച് അവരെ ആക്ഷേപിക്കലോ അവിടെ മറുപടി പറയാന്‍ സമയം ചെലവഴിക്കലോ അല്ല. പ്രവാചകന്റെ കാലത്ത് ബ്ലോഗില്ലെങ്കിലും വിശുദ്ധഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കാനും പ്രവാചകനെ ഭത്സിക്കാനും സംവാദം സദസുകള്‍ സംഘടിപ്പിക്കപ്പെടുമായിരുന്നു. അവരുടെ സംവാദം അത് മാത്രമാകുമ്പോള്‍ അവിടെ ഇരിക്കരുതെന്നും അവര്‍ മറ്റുവിഷത്തിലേര്‍പ്പെടുന്നത് വരെ അതിലേക്ക് തിരിച്ചു പോകരുതെന്നും വിശ്വാസികളെ ഉണര്‍ത്തി. തിരിച്ച് പോയാല്‍ നിങ്ങളും അവരെ പോലെ ആകും. ശരിയല്ലേ പ്രവാചകനെ കൂടുതല്‍ അവമതിക്കാന്‍ കൂട്ടുനില്‍ക്കുന്നതിലൂടെ തത്വത്തില്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒരേ പ്രവര്‍ത്തനമാകുകയാണ്. അവരെ നോക്കേണ്ട ചുമതല നാം ഏറ്റെടുക്കേണ്ടതില്ല. അവരര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കും. ഏത് കാര്യത്തിലും വിശ്വാസികളെ വഴികാണിക്കുന്ന ഖുര്‍ആന്‍ ഈ പ്രശ്‌നത്തിലും വിധി പറയട്ടേ. കേള്‍ക്കുക:

പ്രവാചകാ, ജനങ്ങള്‍ നമ്മുടെ സൂക്തങ്ങളെ വിമര്‍ശിച്ചു സംസാരിക്കുന്നതു കണ്ടാല്‍, അവര്‍ ആ സംസാരമുപേക്ഷിച്ചു മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നീ അവരില്‍നിന്ന് അകന്നുപോവുക. വല്ലപ്പോഴും ചെകുത്താന്‍ നിന്നെ വിസ്മൃതിയില്‍ പെടുത്തിയെന്നാല്‍, എപ്പോള്‍ ആ അബദ്ധം ബോധ്യമാകുന്നുവോ, അതുമുതല്‍ ഇത്തരം ധിക്കാരികളോടൊപ്പം ഇരിക്കാന്‍ പാടുള്ളതല്ല. അവരുടെ കണക്കിലുള്ള ഒരു സംഗതിയുടെയും ഉത്തരവാദിത്വം ഭക്തജനങ്ങള്‍ക്കില്ല. പക്ഷേ, ഉദ്ബോധിപ്പിക്കേണ്ട കടമയുണ്ടെന്നുമാത്രം- അവര്‍ ദുര്‍മാര്‍ഗത്തില്‍നിന്നു മോചിതരായെങ്കിലോ. സ്വന്തം മതത്തെ വിനോദവും ഹാസ്യവുമായെടുക്കുകയും ഭൌതികജീവിതത്തിന്റെ മോഹവലയത്തില്‍ കുടുങ്ങുകയും ചെയ്തവരെ വിട്ടുകളയുക. എങ്കിലും ഈ ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊണ്ട് ഉപദേശിക്കുകയും ഉദ്ബുദ്ധരാക്കുകയും ചെയ്തുകൊണ്ടിരിക്കണം; ആരും സ്വന്തം ദുരാചാരങ്ങളുടെ ദുഷ്പരിണതിയാല്‍ പിടികൂടപ്പെടാതിരിക്കാന്‍ . (6:68-70)

ഇത് പറഞ്ഞിട്ടും ബോധ്യപ്പെടാത്തവരോട് ഖുര്‍ആന്‍ വീണ്ടും പറയുന്നു.
'ദൈവികസൂക്തങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും കേട്ടാല്‍ അവര്‍ മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്ന് അല്ലാഹു ഈ വേദത്തിലൂടെ നേരത്തെ നിങ്ങളോട് വിധിച്ചിട്ടുള്ളതാണല്ലോ. അവ്വിധം ചെയ്യുകയാണെങ്കില്‍ നിങ്ങളും അവരുടെ മാതിരിയാകുന്നു. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും നരകത്തില്‍ സമ്മേളിപ്പിക്കുന്നവനാണെന്ന് ഉറപ്പിച്ചുകൊള്ളുക.' (4:140)
ദൈവിക വചനത്തെത്തന്നെ പരിഹസിക്കുന്നവര്‍ക്ക് ഇതിലും എന്തെല്ലാം അനര്‍ഥങ്ങള്‍ കണ്ടെത്താം!!. ഇസ്‌ലാം വിമര്‍ശനത്തെ വെറുക്കുന്നു, സംവാദത്തിന് ധൈര്യമില്ല എന്നൊക്കെ ഈ പോസ്റ്റ് വെച്ചു ആക്ഷേപിക്കാം. കമന്റ് ബോക്‌സ് എല്ലാവര്‍ക്കുമായി തുറന്നിട്ടുകൊണ്ട് നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഈ ജീവിതം പരമാവധി ആസ്വദിക്കുക,

 ബ്ലോഗര്‍ യരലവ എനിക്ക് നല്‍കിയ ഉപദേശവും അതിനുള്ള മറുപടിയാണ് താഴെ. ഉപദേശത്തിന് ശരിയായ മറുപടി പ്രവൃത്തിപദത്തില്‍ അത് കൊണ്ടുവരിക എന്നതാണ്. പക്ഷെ ഇവിടെ ആ ഉപദേശം എനിക്ക് സ്വീകാര്യയോഗ്യമായി തോന്നാത്തതിനാല്‍ വാക്കുകളിലൂടെ മറുപടി ആവശ്യമായി വന്നു. ഇസ്‌ലാമിന്റെ ജീവിത വീക്ഷണം വ്യത്യസ്ഥമായ ഒരു കോണില്‍നിന്ന് നോക്കിക്കാണുന്ന ഈ കമന്റ് എന്റെ ബ്ലോഗിലെ വായനക്കാരുമായി പങ്കുവെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി.

ഉപദേശം: 'തനിക്കും, താന്‍ ജീവിക്കുന്ന സമൂഹത്തിനും, തന്റെ ജന്മം ഒരു ബാധ്യതയായിത്തീര്‍ക്കുന്ന ഒരു സുന്ദരമായ പ്രഹസന കലയാണ് ഇസ്ലാമിക ദൈവ വിശ്വാസം. അമ്പത് വയസ്സ് കഴിഞ്ഞ് മക്കയും സ്വപ്നം കണ്ട് കഴിയുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ ചെയ്ത് നോക്കിയാല്‍ അറിയാം, പരലോക ശാശ്വതവിജയം സ്വപ്നം കണ്ട് ആരാധനയും ഭജനയുമായി മാത്രം കഴിഞ്ഞ് ജീവിതം പാഴാക്കുന്നതിന്റെ ക്രൂരമായ നിസ്സാഹായത. ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്.

മനുഷ്യജന്മം ഒരത്ഭുതമാണ്. അത് ആസ്വദിക്കണമെങ്കില്‍ മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം. അടിമത്വം ഭാരമാണ്. നുകങ്ങള്‍ ഇറക്കിവെച്ചു ഒന്നു തനിയെ നടക്കാന്‍ ശ്രമിക്കൂ.'

 എന്റെ പ്രതികരണം:

പ്രിയ യരലവ,

മതത്തെ താങ്കള്‍ മനസ്സിലാക്കിയ പോലെയല്ല എല്ലാവരും മനസ്സിലാക്കുന്നത് എന്നെങ്കിലും ആദ്യമായി അംഗീകരിക്കൂ. നിങ്ങള്‍ മനസ്സിലാക്കിയ പോലെത്തന്നെയാണ് മതം എന്ന് വിശ്വസിക്കാനുള്ള അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതല്ല എന്ന് പറയാനുള്ള എന്റെ അവകാശം ഞാനിവിടെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

മൊത്തം മതത്തെ എനിക്ക് പ്രതിനിധീകരിക്കാനാവില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ അന്തസത്തയായി ഞാന്‍ മനസ്സിലാക്കിയത്, ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ഊര്‍ജ്വസ്വലനായിരിക്കണം എന്നാണ്. അവന്‍ ലോകത്തിന് അനുഗ്രഹമാകണം. വിശ്വാസം അവന് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ടീയജീവിതത്തിലും സമാധാനവും ശാന്തിയും നേടികൊടുക്കണം. അതി സൂചിപ്പിക്കുന്നതിന് കൂടിയാണ് ഇസ്‌ലാം (സമാധാനം) എന്ന് പേര്‍ വെക്കപ്പെട്ടിരിക്കുന്നത്.

(O.T. ഇത് പറയുമ്പോള്‍ യുക്തിവാദികള്‍ എല്ലാവരും കൂടി ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ബോംബ് സ്‌ഫോടനവും മറ്റും പറയും എന്നറിയാം.)

മനുഷ്യാരംഭം മുതല്‍ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും പാകിസ്ഥാനില്ലെന്ന് ചുരുക്കം.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ഒരു അനുഗൃഹീത/ആദരണീയ സൃഷ്ടിയാണ്. അവന്റെ ലക്ഷ്യം അവന് നല്‍കപ്പെട്ട ഭൗതിക സൗകര്യങ്ങളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ച് ഈ ലോകത്ത് സമാധാനപൂര്‍ണമായ ജീവിതം നയിച്ച് ഭൂമിയിലെ അവന് ആസ്വദിക്കാവുന്ന സൗകര്യങ്ങള്‍ പൂര്‍ണമായി തന്നെ ആസ്വദിച്ച് ജീവിക്കുക എന്നതാണ്.

ഒരു യഥാര്‍ഥ വിശ്വാസി ദൈവം മനുഷ്യന് നല്‍കിയ സൗകര്യങ്ങള്‍ നന്നായി അനുഭവിക്കുന്നവനാണ്. അതിനുതകുന്ന കല്‍പനകളും നിരോധനങ്ങളുമാണ് ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളത്. മറിച്ചുള്ള ഒരു ഉദാഹരണം കാണാന്‍ കഴിയില്ല. അതോടൊപ്പം അപ്രകാരം ജീവിക്കുന്ന മനുഷ്യന് പരലോകത്ത് സ്വര്‍ഗം നല്‍കണമെന്നും അവന്‍ കരുതുന്നു. എത്ര ഉദാത്തമായ സങ്കല്‍പം.

പക്ഷെ ഒരു യുക്തിവാദി വഴിതെറ്റുന്നത് ഇവിടെയാണ്. അവന്‍ ചോദിക്കുന്നത് എല്ലാമനുഷ്യരെയും തെറ്റ് ചെയ്യാന്‍ കഴിയാത്തവരായി അതേ സമയം ഭൂമിയില്‍ പരമാവധി ആസ്വദിക്കാന്‍ സൗകര്യം ചെയ്യുന്ന വിധം പടക്കുകയും പരലോകത്ത് എല്ലാവര്‍ക്കും സ്വര്‍ഗം നല്‍കുകയും ചെയ്താല്‍ പോരായിരുന്നോ എന്നാണ്?.

ദൈവം നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് അല്‍പം ബുദ്ധിമുട്ടുന്നവന് മാത്രമേ ഈ സൗകര്യങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്ന ദൈവം തീരുമാനിച്ചെങ്കില്‍ അതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൈവിക കോടതിയില്‍ ന്യായം പറഞ്ഞ് നോക്കുകയാമാകാം. പക്ഷേ ദൈവമേ തെളിവ് പോരായിരുന്നു (God! Not enough evidence!!) എന്ന് മാത്രം പറയരുത്.

ദൈവം ചില നിയന്ത്രണങ്ങള്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്. ഉദാഹരണം വ്യഭിചരിക്കരുത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മനുഷ്യനല്ലേ. കുത്തഴിഞ്ഞ ലൈംഗികതക്ക് വേണ്ടിവാദിക്കുന്നവരും സ്വന്തം ഭാര്യവ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല. സ്വന്തം പുത്രിയെ വ്യഭിചാരത്തിന് നല്‍കില്ല. അപ്പോള്‍ വെളിപ്പെടുന്ന കാപട്യം മറച്ചുപിടിക്കാന്‍ ആര്‍ക്ക് കഴിയും. മാത്രമല്ല കുത്തഴിഞ്ഞ ലൈംഗികത നടമാടുന്ന രാജ്യങ്ങളില്‍ സമാധാനപൂര്‍ണമായ ദാമ്പത്യവും കുടുംബബന്ധങ്ങളും സാധ്യമാണോ. മറ്റു വിധിവിലക്കുകളേയും പരിശോധിക്കാം.

ആരാധനകളടക്കമുള്ള ഇസ്‌ലാമിന്റെ കല്‍പനകളും മനുഷ്യനന്മ ഉദ്ദേശിച്ചാണ്. മനുഷ്യബന്ധങ്ങളെ പരിഗണിക്കാത്ത ആരാധന ദൈവത്തിന് ആവശ്യമില്ല. ഒരാളെ ചീത്തപറഞ്ഞാല്‍ എന്റെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെട്ടു. ദൈവാരാധനയില്‍ മനുഷ്യബന്ധത്തെ ഇത്രമാത്രം പരിഗണിച്ച ഒരു മതം വേറെയുണ്ടോ.

ശരിയാണ് ഇഹലോകം വിശ്വാസിയുടെ ജയിലാണ്. എന്ന് വെച്ചാല്‍ സ്വാതന്ത്ര്യന് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അന്യരുടെ അവകാശം ഹനിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. വ്യഭിചാരത്തെ നിരോധിച്ചപ്പോള്‍ വിവാഹത്തെ പുണ്യകരമായി കണ്ടു. നല്ല ഭക്ഷണം അനുവദിച്ചു, ചീത്ത ഭക്ഷണം വിലക്കി.

താങ്കള്‍ താങ്കളുടെ പുത്രനെ സ്‌നേഹിക്കുന്നുവെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അവന് ഏര്‍പ്പെടുത്തും. ആ അടിമത്വമേ ദൈവവും ആവശ്യപ്പെടുന്നുള്ളൂ. എന്നെ സൃഷ്ടിച്ച എന്റെ ആവശ്യങ്ങളെല്ലാം മാന്യമായി അംഗീകരിച്ച ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിന് പറയുന്ന പേരാണ് ഇസ്‌ലാമിലെ അടിമത്തം. (ഇബാദത്ത് എന്ന് അറബിയിലും പറയും). സുഹൃത്തേ ഈ അടിമത്തം ഒരു ഭാരമല്ല. ഒരാശ്വാസമാണ്. ഒരാവശ്യമാണ്. ഒരു അനിര്‍വചനീയമായ ആസ്വാദനമാണ്.

ഇവയെല്ലാം ഉപേക്ഷിക്കുന്നതിലൂടെ മറിച്ച് നിങ്ങള്‍ക്കോ?... ദൈവനിഷേധത്തിലൂടെ നിങ്ങള്‍ നേടുന്ന അമിത ആസ്വാദനമെന്ത്?... അമിത ലാഭമെന്ത്?... നിങ്ങള്‍ ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നതെന്ത്?.. . മനുഷ്യകുലത്തിന് നിങ്ങളെക്കൊണ്ടുള്ള നേട്ടമെന്ത്?.... നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

അങ്ങനെ ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു ചാപ്പവീഴും ഇപ്പോള്‍ കെ.പി.എസിന് വീണ അതേ ചാപ്പ. എന്നാല്‍ അത് താല്‍കാലികവുമായിരിക്കും. പക്ഷെ സത്യത്തിന് വേണ്ടി നിലനില്‍ക്കാനുള്ള യോഗ്യത പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും.  ഈ തിരിച്ചറിവ് ആര്‍ക്കും സാധ്യമാണ്.

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഏഴാമത്തെ തെളിവ്.

 വിശുദ്ധഖുര്‍ആന്‍ സാധിച്ച വിപ്ലവം

വിശുദ്ധ ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനുള്ള അനിഷേധ്യമായ മറ്റൊരു തെളിവ് അത് സാധിച്ച വിപ്ലവമാണ്. പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ഈസാനബി പഠിപ്പിച്ച അടയാളം 'അവരുടെ ഫലങ്ങള്‍മുഖേന നിങ്ങള്‍ക്കവരെ തിരിച്ചറിയാം' എന്നതായിരുന്നു. ആ നിലക്ക് നോക്കിയാല്‍. വിശുദ്ധ ഖുര്‍ആന്‍ മുഖേന നടപ്പില്‍വന്ന വിപ്ലവത്തെക്കാള്‍ മഹത്തും ബൃഹത്തും പ്രയോജനപ്രദവുമായ ഒരു വിപ്ലവത്തിന്റെ ഉദാഹരണം ലോകചരിത്രത്തില്‍ കാണുകയില്ല.

പന്ത്രണ്ടുലക്ഷം ചതുരശ്രമൈല്‍ വിസ്തൃതിയുള്ള വിശാലമായ പ്രദേശങ്ങളില്‍ അങ്ങുമിങ്ങും ചിന്നിചിതറിക്കിടന്നിരുന്ന, യുദ്ധക്കൊതിയന്‍മാരും, കലഹപ്രിയരും, അജ്ഞരും, അസംഘടിതരുമായ അറബികളെ ലോകത്തുവെച്ചേറ്റവും വലിയ മനുഷ്യസ്‌നേഹികളും സംഘടിതരും സൗമ്യശീലരും നന്മേഛുക്കളുമായ ഒരു ജനതയാക്കി മാറ്റാന്‍ ആ ഗ്രന്ഥത്തിന് സാധിച്ചു. ആ ഗ്രന്ഥത്തിന്റെ ശിക്ഷണങ്ങളാല്‍ മനുഷ്യമഹത്വത്തിന്റെ മൂര്‍ത്തീമദ്ഭാവങ്ങളായ വ്യക്തികള്‍ ജന്മമെടുത്തു. നന്മയുടെയും നീതിയുടെയും പര്യായമായ ഒരു സമൂഹം മാത്രമല്ല, സുസംഘിടതവും വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു രാഷ്ട്രം തന്നെ സ്ഥാപിതമായി.

തിന്മയുടെ വള്ളിയില്‍ നന്മയുടെയും, അസത്യത്തിന്റെ കൊമ്പില്‍ സത്യത്തിന്റെയും സുന്ദര കുസുമങ്ങള്‍ ഇന്നേവരെ വിടര്‍ന്നിട്ടുണ്ടോ?. ഇല്ല എന്നിരിക്കെ അടിസ്ഥാനം തന്നെ വ്യാജവും വഞ്ചനയുമായ ഒരു ഗ്രന്ഥത്തില്‍നിന്നും അതിന്റെ പ്രബോധനത്തില്‍നിന്നും സദാചാരത്തിന്റെയും സത്യനിഷ്ഠയുടെയും അതിമനോഹരമായ പൂന്തോപ്പുകള്‍ ലോകത്ത് ദൃശ്യമാകാന്‍ എങ്ങനെ സാധിക്കും.

ഇത് ആരിലൂടെ സാധിച്ചു എന്നറിയുമ്പോഴെ വിശുദ്ധഖുര്‍ആന്റെ ദൈവികത നമ്മുക്ക് കൂടുതല്‍ ബോധ്യമാകൂ. ലോകത്ത് മഹത്തായ പല വിപ്ലവങ്ങളും നടന്നിട്ടുണ്ട്. പക്ഷെ ആ മാറ്റങ്ങള്‍ പലതും അടിസ്ഥാനപരമോ സ്ഥിരസ്വഭാവത്തിലുള്ളതോ ആയിരുന്നില്ല. പലതും മാറ്റങ്ങളുടെ പിന്തുടര്‍ചയായിരുന്നു. ഇത്രയും പൗരാണികമായ ഒരു കാലത്ത് ഇത്രയും അടിസ്ഥാനപരമായ ഒരു വഴിത്തിരിവ് ചരിത്രത്തില്‍ അതിന് മുമ്പ് സംഭവിച്ചിരുന്നില്ല. ആരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്ന് നോക്കുക.

അത്യധികം അധഃസ്ഥിതമായിരുന്ന അറേബ്യന്‍ പ്രദേശത്ത്  ജനിച്ച ഒരു വ്യക്തി. കുട്ടിക്കാലം മുഴുന്‍ അനാഥനായും കൗമാരം ആട്ടിടയനായും കഴിച്ചുകൂട്ടി.  അദ്ദേഹം നിരക്ഷരനായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാറ്റുപോലും അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നില്ല. കാലവിജ്ഞാനങ്ങളുടെ നാമംപോലും അദ്ദേഹത്തിനജ്ഞാതമായിരുന്നു. ശാന്തനിശ്ശബ്ദ ജീവിതം നയിക്കുന്ന സല്‍സ്വഭാവിയും സമാധാനപ്രിയനും മാന്യനുമാനും സദ് വൃത്തനുമായ വ്യക്തിയെന്ന നിലയില്‍ ആളുകള്‍ക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നെങ്കിലും സുദീര്‍ഘമായ നാല്‍പതു കൊല്ലത്തിനിടക്ക് ഒരിക്കലെങ്കിലും വിജ്ഞാനപരവും തത്വജ്ഞാനപരവുമായ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചതായി ആരും കേട്ടിട്ടില്ല. അവിചാരിതമായി ഒരിക്കല്‍ ഖുറൈശികള്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചുവെങ്കിലും അതിന് ശേഷം നാല്‍പത് വയസുവരെ നേതൃപരമായ ഒരു പങ്കും അദ്ദേഹം വഹിച്ചതായി അറിയില്ല. അധ്യാത്മികം, ധാര്‍മിക തത്ത്വശാസ്ത്രം ജീവിതത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍, നിയമകാര്യങ്ങള്‍, രാഷ്ട്രീയ വിഷയങ്ങള്‍ എന്നിവയെപ്പറ്റി ഒരു ദിവസമെങ്കിലും അദ്ദേഹം ചര്‍ച ചെയ്യുന്നത് ഒരൊറ്റമനുഷ്യനും കണ്ടിട്ടില്ല. ദൈവാസ്തിക്യം, ഏകാരാധ്യ സിദ്ധാന്തം, ദിവ്യസന്ദേശം, പ്രവാചകത്വം, പരലോകം, രക്ഷാശിക്ഷകള്‍, നരകം, സ്വര്‍ഗം ദിവ്യഗ്രന്ഥങ്ങള്‍, പൂര്‍വിക പ്രവാചകന്‍മാര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഒറ്റവാക്കുപോലും അദ്ദേഹം പറഞ്ഞതായി ആരും കേള്‍ക്കുയുണ്ടായില്ല.

എന്നാല്‍ സാധാരണവും കേവലം നിഷ്പ്രഭവുമായ നാല്‍പത് വര്‍ഷത്തെ ജീവിതത്തിന് ശേഷം പെട്ടെന്നൊരു ദിവസം മുതല്‍ അദ്ദേഹം നിസ്തുലമായ പരിവര്‍ത്തന സാധ്യമായ വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങുന്നു. അവിടുന്നങ്ങോട്ട് മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു സമൂഹം കാണെക്കാണെ അടിമുടി പരിവര്‍ത്തിതമായി, നാം നേരത്തെ സൂചിപ്പിചതുപോലുള്ള സമൂഹം മാറ്റത്തിനായി അദ്ദേഹത്തന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്തു. മദ്യപാനത്തില്‍ ആറാടിയ സമൂഹം ഏതാനും വചനങ്ങളാല്‍ പൂര്‍ണമായി അതില്‍നിന്ന് മുക്തരായി; ഒരു തുള്ളി രുചിച്ചുനോക്കാത്തവരായി. ഒരു ചിട്ടയുമില്ലാതെ തോന്നിയത് പോലെ ജീവിച്ച ഒരു സമൂഹമൊന്നടങ്കം  കൃത്യസമയത്ത്  ദിവസം അഞ്ച് നേരം ഉഛനീചത്വങ്ങളില്‍നിന്ന് മുക്തരായി തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഏകാനായ ദൈവത്തിന്റെ മുന്നില്‍നമിച്ചു.  വര്‍ഷത്തില്‍ ഒരു മാസം പകല്‍ അന്നപാനീയങ്ങളില്‍നിന്നും ലൈംഗിക ഭോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ കെല്‍പുള്ളവരാക്കി. ഭോഗങ്ങള്‍ക്ക് പിന്നാലെ ഓടുന്ന മനുഷ്യപ്രകൃതിയെ നിയന്ത്രിച്ചു. മറ്റുള്ളവരെ കൊള്ളയടിക്കാന്‍ വഴിയില്‍ പതുങ്ങിയിരുന്നവരെ അപരന്റെ പ്രയാസമകറ്റാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് വരെ ചെലവഴിക്കുന്നവരാക്കി മാറ്റി. ഈ മാറ്റങ്ങളൊന്നും താല്‍കാലികമായിരുന്നില്ല. ഇന്നും കണിഷതയോടെ കോടികണക്കിനാളുകള്‍ പിന്തുടരുന്നു.

ഇവയ്‌കൊക്കെ കാരണം വിശുദ്ധഖുര്‍ആനെന്ന അത്ഭുത പ്രതിഭാസമായിരുന്നു. ഈ ശിക്ഷണങ്ങള്‍ മുഹമ്മദെന്ന ഒരു സാധാരണ അറബിയില്‍നിന്നുണ്ടായതല്ല. അത് സാധ്യമാണെന്ന് നമ്മുടെ ബുദ്ധി അംഗീകരിച്ചു തരികയുമില്ല. ആയിരുന്നെങ്കില്‍ ചരിത്രത്തില്‍ അതിന് ശേഷം മഹാബുദ്ധിമാന്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍  സ്വയം അവകാശപ്പെട്ടപോലെ അദ്ദേഹം ദൈവിക പ്രവാചകനും അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥം ദൈവികഗ്രന്ഥവുമാണെന്ന് നിഷ്പക്ഷമായ ഏതൊരു ബുദ്ധിയും വിധികല്‍പ്പിക്കാന്‍ നിര്‍ബന്ധിതമാണ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review