2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ഇസ്ലാമിൽനിന്ന് മാറിയവനെ വധിക്കണോ ?


'ഇസ്ലാം ഒരു എലിക്കെണി പോലെയാണ് അതിലേക്ക് പ്രവേശിക്കാം എന്നാൽ അതിൽനിന്ന് പുറത്ത് പോകാനാവില്ല.’ ഇസ്ലാം വിമർശകർ കാലങ്ങളായി ഉന്നയിക്കുന്ന ഒരു ആരോപണമാണിത്. ഇസ്ലാം ഉപേക്ഷിച്ച് മറ്റുമതങ്ങൾ സ്വീകരിക്കുന്നവരെ വധിക്കണം എന്നാണ് ഇസ്ലാമിക നിയമം എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു എന്ന നിലക്കാണ് ഇസ്ലാം വിമര്‍ശകര്‍ സ്ഥിരമായി ഈ ആരോപണം ഉയര്‍ത്താറുള്ളത്. കേരളത്തിൽ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ ധാരാളം ആളുകൾ ഹിന്ദുത്വവര്‍ഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. തിരൂരിലെ യാസിര്‍ മുതൽ അവസാനം കൊടിഞ്ഞിയിലെ ഫൈസൽ വരെ. ഇത്തരം കൊലപാതകങ്ങളുണ്ടാകുമ്പോഴാണ് യുക്തിവാദികളടക്കമുള്ളവര്‍ അതിനെ ന്യായീകരിക്കുന്ന രൂപത്തിൽ ഈ ചര്‍ച വീണ്ടും പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാറുള്ളത്. ഇസ്ലാമിൽനിന്ന് പോകുന്നവരെ വധിക്കാമെങ്കിൽ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാം. അതിനെ ആക്ഷേപിക്കാൻ ധാര്‍മികാവകാശമില്ല എന്ന് മുസ്ലികളെ ഉണര്‍ത്തുകയാണ് ഇത്തരം ചര്‍ച കൊണ്ട് ഇസ്ലാം വിമര്‍ശകര്‍ ഉദ്ദേശിക്കുന്നത്. വാദത്തിന് വേണ്ടി അങ്ങനെത്തന്നെയാണ് കാര്യം എന്ന് വെച്ചാലും തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനാവില്ലല്ലോ?.


ഇത് തീര്‍ത്തും അബദ്ധജഡിലമായ ഒരു ആരോപണമാണിത് എന്നതാണ് വസ്തുത. ഒന്ന് ഇസ്ലാം ഉപേക്ഷിക്കുന്നവരെ ഹിന്ദുത്വതീവ്രവാദികൾ ചെയ്യുന്ന പോലെ സ്വന്തം നിലക്ക് കൈകാര്യം ചെയ്യണമെന്ന് ലോകത്ത് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. മുര്‍ത്തദ്ദിനെ വധിക്കണമെന്നത് ഇസ്ലാമിക രാഷ്ട്രത്തോടുള്ള കൽപനയായിട്ടാണ് പൗരാണിക ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും വ്യാഖ്യാനഗ്രന്ഥങ്ങളിൽനിന്നും പരമാവധി മനസ്സിലാക്കാനാവുക. അതോടൊപ്പം തന്നെ ഇന്ന് നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളെന്നറിയപ്പെടുന്ന ഏതെങ്കിലും ഒരു രാജ്യം ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ടുമാത്രം ശിക്ഷവിധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. ഇസ്ലാം ഉപേക്ഷിച്ച ഒരാളെ വധിക്കാനോ ദേഹോപദ്രവം ഏൽപിക്കാനോ ഒരാൾക്കും അനുവാദമില്ല എന്ന കാര്യം ആദ്യമേ പറയട്ടേ. ഇവിടെ ചര്‍ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുപോലെ ഒരാൾ ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ട് മാത്രം ഇസ്ലാമികനീതിന്യായ വ്യവസ്ഥയനുസരിച്ച് ഒരാൾ ഭരണകൂടത്താൽ വധിക്കപ്പെടുമോ എന്ന ഒരു വിഷയമാണ്.


ഇസ്ലാമിലെ സുപ്രധമായ 4 കർമശാസ്ത്ര സരണികളിലും കേവല മുർത്തദ്ദിന് (മത പരിത്യാഗിക്ക്) വധശിക്ഷ വിധിക്കുന്നുണ്ട് എന്നാണ് പൊതുവെ ധരിക്കപ്പെടുന്നത്. മുര്‍ത്തദ്ദിനെ വധിക്കുന്നത് ഇജ്മാഅ് (പണ്ഡിതൻമാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ള വിഷയമാണ് എന്നും കണക്കാക്കപ്പെടുന്നു. ഇതൊക്കെ വെച്ച് നമ്മുടെ നാട്ടിൽ പല സംഘടനകളുടെയും മതപണ്ഡിതൻമാര്‍ ഇസ്ലാം മതം ഉപേക്ഷിച്ചവരെ കൊന്നുകളയുക എന്നതാണ് ഇസ്ലാമിക വിധി എന്ന് വിശദീകരിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു. ഇക്കൂട്ടരാകട്ടെ ഇസ്ലാമിനെ അതിന്റെ രാഷ്ട്രീയമടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായി പിന്തുടരന്നവരെ മതരാഷ്ട്രവാദികൾ എന്ന് ആക്ഷേപിക്കുന്നവരും. മതം വേറെ രാഷ്ട്രീയം വേറെ എന്ന ലൈനിൽ ചിന്തിക്കുന്നവരും ആണ്. ഇസ്ലാമിൽ നിന്ന് അതിന്റെ സുപ്രധാനമായ രാഷ്ട്രീയ വശം കയ്യൊഴിഞ്ഞാൽ സംഭവിക്കുന്ന ദുരവസ്ഥയാണിത്. അവര്‍ക്ക് ഇസ്ലാമിന്റെ ഇത്തരം നിയമങ്ങളെ യഥാവിധി വ്യാഖ്യാനിക്കാനോ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനോ ആവില്ല. അതുകൊണ്ട് ഇസ്ലാമിലെ യുദ്ധങ്ങളൊക്കെയും ഇസ്ലാം സ്വീകരിക്കാത്തതുകൊണ്ടാണ് ഉണ്ടായി തീര്‍ന്നത് എന്ന് ധരിക്കുന്ന ധാരാളം സാധുക്കളുണ്ട്.


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു കാലഘട്ടത്തിൽ എഴുതിയ കര്‍മശാസ്ത്രം എക്കാലത്തേക്കുമുള്ള ഭരണനിയമം ഉൾകൊള്ളുന്നില്ല. മാത്രമല്ല, നിയമനിര്‍മാണത്തിൽ ചോദ്യം ചെയ്യാതെ പിന്തുടരപ്പെടേണ്ടുന്ന അടിസ്ഥാന പ്രമാണവുമല്ല. ഇത്തരം ക്രിമിനൽ നിയമങ്ങൾ കാലഘട്ടകളെയും പ്രദേശങ്ങളെയും പരിഗണിച്ച് ഇസ്ലാമിന്റെ പൊതുവായ അടിസ്ഥാന നിയമങ്ങളെയും അടിസ്ഥാന പ്രമാണമായ ഖുര്‍ആനും സുന്നത്തും പരിഗണിച്ചുക്രോഡീകരിക്കുമ്പോൾ മാത്രമേ അവ ഭരണകൂടത്തിന്റെ നിയമമായി മാറുകകയുള്ളൂ. നിലവിൽ അംഗീകരിക്കപ്പെട്ട കര്‍മശാസ്ത്രഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടത് ഇസ്ലാമിക ഭരണത്തിൻ കീഴിൽ ആയിരം വർഷമെങ്കിലും മുമ്പാണ്. പിന്നീട് അവ ഒരു മാറ്റവും കൂടാതെയാണ് നിലനിൽക്കുന്നത്. ആ ഗ്രന്ഥങ്ങൾ ഭരണനിയമങ്ങളായി അങ്ങനെ തന്നെ പിന്തുടരുന്ന സാഹചര്യം ഇല്ല. ഓരോ കർമശാസ്ത്ര നിയമവും രൂപപ്പെടേണ്ടത് നിലവിലെ സാഹചര്യവും കൂടി കണക്കിലെടുത്താണ്. അതിന്റെ അടിത്തറയാകട്ടെ കണിശമായും ഖുര്‍ആനും സുന്നത്തുമായിരിക്കണം എന്നുമാത്രം. അതത് കാലത്തെ ഇസ്ലാമിക പണ്ഡിതര്‍ നേതൃത്വം നൽകിയാണ് ഇത്തരം ഒരു പ്രക്രിയ നടക്കേണ്ടത്. ഇത് കൂടുതൽ ആവശ്യമായി വരിക ആത്മീയമോ ആരാധനപരമോ അല്ലാത്ത പൌരാവകാശപ്രധാനമായ വിഷയങ്ങളിലാണ് അത്തരമൊരു വിഷയമാണ് ഇസ്ലാം ഉപേക്ഷിച്ചവരുമായി ബന്ധപ്പെട്ട നിയമങ്ങൾ. ഫിഖ്ഹ് (കര്‍മശാസ്ത്ര) ഗ്രന്ഥങ്ങളിലോ ഏതെങ്കിലും വ്യാഖ്യാനഗ്രന്ഥങ്ങളിലോ അങ്ങനെ രേഖപ്പെടുത്തിവെച്ചു എന്നതുകൊണ്ട് നിലവിലെ ഇസ്ലാമിക ഭരണകൂടം അവ അങ്ങനെത്തന്നെ പിന്തുടരാൻ ബാധ്യസ്ഥരല്ല എന്നത് ഇസ്ലാമികമായി തന്നെ അവിതര്‍ക്കിതമായ ഒരു നിലപാടാണ്.


മുർത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കുക എന്നാൽ മുസ്ലിമായ ഒരാൾ ഇതര മതവിശ്വാസം സ്വീകരിച്ചാൽ അദ്ദേഹത്തെ പിടികൂടി വധിക്കുക എന്നാണ് സാധാരണയായി അർഥമാക്കുന്നത്. ഇസ്ലാമിൽ അങ്ങനെയാണ് നിയമമെങ്കിൽ സംഘ്പരിവാര്‍ സംഘടനകൾ നടത്തുന്ന ഘര്‍വാപ്പസി കേന്ദ്രങ്ങളെ നിങ്ങൾ എങ്ങനെ എതിര്‍ക്കും എന്നും ഇസ്ലാം വിമര്‍ശനം ജോലിയാക്കി മാറ്റിയവര്‍ നിരന്തരം ചോദിക്കുന്നു. വളരെയേറെ മനുഷ്യത്വവിരുദ്ധമാണ് ഇവരുടെ സമീപനം. ഘര്‍വാപസി കേന്ദ്രങ്ങളെ ഇവര്‍ എതിര്‍ക്കുന്നതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇസ്ലാമി ഭരണകൂടം മാത്രം നടപ്പാക്കാൻ ഇടയുള്ള (അത് തന്നെ ശരിയല്ല എന്ന് തുടര്‍ചര്‍ച്ചയിൽ ബോധ്യപ്പെടും) മുര്‍ത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കണം എന്ന നിയമത്തെ ചൂണ്ടിക്കാട്ടി, വിമര്‍ശകര്‍ ഫാസിസ്റ്റുകൾ നടത്തുന്ന കൊലകൾക്കും അക്രമങ്ങൾക്കും പിന്തുണ നൽകുക കൂടി ചെയ്യുന്നു.


ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഏതൊരു മതം ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇയ്യിടെ യു.പി. പോലുള്ള ഏതാനും സംസ്ഥാനങ്ങളാണ് നിര്‍ബന്ധിതമായ മതംമാറ്റം എന്നിങ്ങനെ പേര് വിളിച്ച് മതപ്രബോധനത്തെയും മതം മാറ്റത്തെയും വിലക്കാനുതകുന്ന തരത്തിൽ നിയമനിര്‍മാണം നടത്തിയത്. അവര്‍ക്ക് പോലും മതംമാറ്റം പൂര്‍ണമായും നിരോധിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മതംമാറുന്നവരെ അക്രമിക്കുന്നതും വധിക്കുന്നതും ഇന്ത്യൻ സാഹചര്യത്തിൽ ക്രിമിനൽകുറ്റമാണ്. അത് ആര് ചെയ്താലും. ഏതെങ്കിലും ഇസ്ലാമിക ഭരണകൂടം അപ്രകാരം ചെയ്യുന്നുണ്ടെങ്കിൽ പോലും അതേ തെറ്റ് ഇവിടെ വ്യക്തികൾക്കും സംഘങ്ങൾക്കും ആവാം എന്ന് പറയുന്നത് എന്ത് മാത്രം മനുഷ്യത്വവിരുദ്ധമാണ്.


ഇഷ്ടമുള്ള മതം ഒരാൾക്ക് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിനെ വിലക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടങ്ങൾക്കല്ലാതെ അത്തരം ഒരു നിയമം കൊണ്ടുവരാനാവില്ല. അപ്രകാരം തന്നെയാണ് നിര്‍ബന്ധിത മതംമാറ്റത്തെ അനുവദിക്കുന്നതും, അതും മനുഷ്യത്വവിരുദ്ധമാണ്. ഒരാൾക്ക് ഇഷ്ടമില്ലാത്ത മതം ആചരിക്കേണ്ടിവരുന്നത് ആയാളെ സംബന്ധിച്ചിടത്തോളം മരണതുല്യമായിരിക്കും. അത് അനുവദിക്കുന്ന പക്ഷം മതം മാറ്റനിരോധം പോലെ തന്നെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടിവരും. അതുകൊണ്ട് ഇന്ത്യൻ ഭരണകൂടം ഇവ രണ്ടിനും നിയമം മൂലം സംരക്ഷണം നൽകിയിരിക്കുന്നു. അഥവാ മതം മാറാൻ അനുവദിക്കുന്നതോടൊപ്പം, നിര്‍ബന്ധം ചെലുത്തി മതം മാറ്റുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഈ മനുഷ്യാവകാശത്തെ തടയുന്ന ഒരു പ്രമാണവും വിശുദ്ധഖുര്‍ആനിലും തിരുവചനങ്ങളിലും കണ്ടെത്താൻ കഴിയില്ല. അഥവാ മതംമാറ്റത്തെക്കുറ്റകൃത്യമായി വിശദീകരിക്കാവുന്ന വല്ലതും കാണുന്നുണ്ടെങ്കിൽ അതിന് മറ്റുകാരണങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. ഈ അടിസ്ഥാനത്തിലാണ് ഈ ലേഖനത്തിൽ അത്തരം ഖുര്‍ആനിക വചനങ്ങളും പ്രവാചക വചനങ്ങളും ചില സംഭവങ്ങളും വിശകലനവിധേയമാക്കുന്നത്.


ഇസ്ലാമിൽ ബലാൽകാരമില്ല എന്നത് വിശുദ്ധഖുര്‍ആന്റെ പ്രഖ്യാപിതനിലപാടാണ്. മതംസ്വീകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധം ചെലുത്താൻ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകൻ മുഹമ്മദ് നബിയോട് അല്ലാഹു ഖുര്‍ആനിലുടേ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഈ സന്ദേശം എത്തിച്ചുകൊടുക്കാന്‍ വേണ്ടിയാണ്. ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധം ചെലുത്തുന്നതിനെതിരെ ധാരാളം സ്ഥലത്ത് നബിയെ ഉണര്‍ത്തുകയും ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നത് പോകട്ടെ ഏതെങ്കിലും തരത്തിലുള്ള ഭൗതികസൗകര്യങ്ങളെക്കുറിച്ചുപോലും വാഗ്ദാനം ചെയ്യുന്നത് പോലും ഈ വിഷയത്തിൽ സ്വീകാര്യമായ നടപടിയായി മുസ്ലിംകൾ കണക്കാക്കുന്നില്ല. ഇത്തരം ആരോപണങ്ങളൊന്നും മുസ്ലിംകളുടെ പ്രബോധനപ്രവര്‍ത്തനങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ട്. ഇസ്ലാം വിമര്‍ശകര്‍ ഇപ്പോൾ പറയാറുള്ളത്, നിങ്ങൾ സ്വര്‍ഗ്ഗം കാണിച്ച് മറ്റുള്ളവരെ പ്രലോഭിപ്പിക്കുകയും നരകം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. എന്തുമാത്രം ബാലിശമാണ് ഈ വാദം. ഇസ്ലാമിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന പരലോകത്തിലും വിശ്വാസമുണ്ടാവുക. അല്ലാത്തവര്‍ക്ക് ഇത് കെട്ടുകഥമാത്രമായിരിക്കും. അതിനാൽ അത്തരം കാര്യങ്ങൾ പറയുന്നത് എങ്ങനെയാണ് പ്രലോഭനവും ഭീഷണിയും ആവുക.

ഇസ്ലാം മതം ഉപേക്ഷിച്ചവര്‍ക്കുള്ളത് ഇസ്ലാമിൽ വധശിക്ഷതന്നെയാണ്, എന്നാൽ ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിക പ്രചാരണം നടത്തുന്ന ചിലർ മതത്തെ കാലികമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ എതിർക്കുന്നതാണ് എന്നൊരു വാദം ഇക്കാലത്ത് ഇസ്ലാമിക വിമര്‍ശകര്‍ പറയാറുണ്ട്. അത് ശരിയല്ല, ഖുര്‍ആനിൽ ഉണ്ടെന്ന് പറയുന്നതും ഹദീസുകളിൽ വന്നതുമായ പരാമര്‍ശങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയും അത് തുറന്നുപറയുകയുമാണ് ഇസ്ലാമിക പ്രബോധകര്‍ ഇതുസംബന്ധമായി ചെയ്യുന്നത്. കര്‍മശാസ്ത്രഗ്രന്ഥങ്ങളിലുള്ളത് പ്രമാണം പോലെ പറയുന്ന വലിയൊരു വിഭാഗം മുസ്ലിംകളിലുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാൽ അവര്‍ നേരത്തെ സൂചിപ്പിച്ചപോലെ ഇസ്ലാമിക ഭരണപരമായ നിയമങ്ങളെയോ ഇസ്ലാമിന്റെ സാമൂഹികമായ നിയമവശങ്ങളെയോ ഗൗരവത്തിൽ കാണുന്നവരോ അതേക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തുന്നവരോ അല്ല. ഏതെങ്കിലും പൗരാണിക ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ സന്ദര്‍ഭമോ സാഹചര്യമോ നോക്കാതെ അടിച്ചുവിടുകമാത്രമാണ് ഈ വിഷയത്തിൽ അവര്‍ ചെയ്യുന്നത്. പ്രമാണങ്ങളെ അക്ഷരങ്ങളിൽ വായിക്കുന്നവരും ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. തങ്ങൾ പറയുന്നത് ഇസ്ലാമിന്റെ ഏതെങ്കിലും അംഗീകൃത അദ്ധ്യാപനങ്ങളോട് വിയോജിക്കുന്നുവെന്നത് അവര്‍ പരിഗണിക്കാറില്ല. എന്നാൽ ഇസ്ലാമിനെ അതിന്റെ സമഗ്രതയോടെ മനസ്സിലാക്കുന്നവര്‍ക്ക് ഇക്കാര്യത്തിൽ ഒരിക്കലും ആശയക്കുഴപ്പം ഉണ്ടാവാറില്ല എന്നതാണ് വസ്തുത.

മതം മാറിയവനെ വധിക്കണോ അത്തരം ഒരു നിയമം ഇസ്ലാമിക രാഷ്ട്രനിയമത്തിലുണ്ടോ എന്നതാണ് ഈ ചര്‍ചയുടെ കാതൽ. ഇസ്ലാം ഉപേക്ഷിച്ചവനെ ഒരു വ്യക്തിക്കോ സംഘത്തിനോ വധിക്കാൻ അവകാശമില്ല എന്ന് ഇതിന് മുമ്പ് പറഞ്ഞുകഴിഞ്ഞു. ഇനി അത്തരമൊരു ശിക്ഷ ഇസ്ലാമിക അടിത്തറയിൽ നിന്നുകൊണ്ട് ഒരു ഇസ്ലാമിക ഭരണകൂടത്തിന് നിര്‍മിക്കാനാവുമോ എന്ന കാര്യമാണ് ചര്‍ച ചെയ്യാനുള്ളത്.


ക്രിമിനൽ കുറ്റങ്ങൾക്ക് ജിനായാത്ത് എന്നാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ പറയുക. അവയുടെ ശിക്ഷകൾക്ക് ഹുദൂദ് എന്നും പറയും എന്നാൽ ഇത്തരം ഒരു ക്രിമിനൽകുറ്റമോ അതിന് ശിക്ഷയായി വധമോ കർമശാസ്ത്രഗ്രന്ഥങ്ങളിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

മറ്റുഹദീസുകളെ നാം വിശകലനം ചെയ്യുന്നത് പോലെ തന്നെ ഈ ഹദീസുകളെയും വിശുദ്ധഖുർആന്റെയും മറ്റുപ്രവാചക ചര്യയുടെയും സത്ത ഉൾകൊണ്ടുകൊണ്ട് വിശകലനം ചെയ്യാം. കേവലം മതം ഉപേക്ഷിച്ചുവെന്ന ഒരു കാര്യത്തിന്റെ പേരിൽ ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കാമോ എന്ന് പരിശോധിച്ചാൽ ഇസ്ലാമിനെതിരെ ഉയര്‍ത്തപ്പെടുന്ന ഈ ആരോപണം മറ്റു ആരോപണങ്ങളെ പോലെ അടിസ്ഥാനരഹിതമാണ് എന്ന് കണ്ടെത്താൻ കഴിയും. മുർത്തദ്ദിന് വധശിക്ഷ എന്ന പരാമര്‍ശത്തിൽ ഏതവസ്ഥയിലും ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു ആശയം സ്വീകരിക്കുന്നവരെയൊക്കെ വധശിക്ഷക്ക് വിധേയരാക്കണം എന്ന നിയമം നമുക്ക് ലഭിക്കില്ല എന്ന് ഈ വിശകലനത്തിൽനിന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.

മതം ഉപേക്ഷിച്ചവനെ സംബന്ധിച്ച് മൂന്ന് നിലപാടുകളാണ് സാധ്യമാവുക:

1. ഏതവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെടണം.

2. ഒരവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെട്ടുകൂടാ.

3. മതപരിത്യാഗി വധശിക്ഷക്ക് വിധേയമാകുന്ന സന്ദർഭവും, മതംമാറ്റം ഭൗതിക ശിക്ഷ നൽകപ്പെടേണ്ടുന്ന കുറ്റകൃത്യംപോലുമായി പരിഗണിക്കാത്ത സന്ദര്‍ഭവും ഉണ്ട്.
ഇതിൽ ഒന്നാമത്തെ സാധ്യത പരിഗണിച്ചാൽ, മതം മാറിയവരൊക്കെ ഇസ്ലാമിക ചരിത്രത്തിൽ വധിക്കപ്പെടുകയും അതിനെ സംശയലേശമന്യേ സാധൂകരിക്കുന്ന പ്രമാണങ്ങൾ കാണപ്പെടുകയും വേണം. മാത്രമല്ല മതപരിത്യാഗം വധശിക്ഷലഭിക്കുന്ന കുറ്റമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. ശിക്ഷകളെക്കുറിച്ച് പറയുന്നിടത്ത് മതപരിത്യാഗിയെ എടുത്തുപറഞ്ഞിരിക്കും. എന്നാൽ ഇതൊന്നും കാണപ്പെടുന്നില്ല. പ്രവാചകന്റെ കാലത്ത് ധാരാളമാളുകൾ തന്ത്രമെന്ന നിലക്ക് തന്നെ ഇത്തരം കാര്യം ചെയ്തിരുന്നതായി ഖുര്‍ആനിൽ കാണാം. എന്നാൽ അവരെയൊക്കെ പിടികൂടി വധിച്ചതായി കാണുന്നില്ല. വിശുദ്ധഖുര്‍ആനിൽ ഈ നിയമം ഖണ്ഡിതമായി വ്യക്തമാക്കുന്ന സൂക്തങ്ങളില്ല. അങ്ങനെ ധ്വനിപ്പിക്കുന്ന ചില സൂക്തങ്ങളെ ഇവിടെ പിന്നീട് വിശകലനം ചെയ്യുന്നുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളിൽ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്നിടത്ത് മതപരിത്യാഗം എന്ന ഒരു കുറ്റം രേഖപ്പെടുത്തിയിട്ടില്ല. ശിക്ഷയെ പരാമര്‍ശിക്കുന്നിടത്ത് വധശിക്ഷ മതപരിത്യാഗിക്ക് നൽകണമെന്ന് പറഞ്ഞിട്ടുമില്ല.


രണ്ടാമത്തെ സാധ്യത പരിഗണിച്ചാൽ, വധശിക്ഷനൽകപ്പെട്ടതായി പറയുന്ന ചില ഹദീസുകളും സംഭവങ്ങളും യഥാര്‍ഥ്യമല്ലെന്ന് പറഞ്ഞു തള്ളിക്കളയേണ്ടിവരും. എന്നാൽ അങ്ങനെ തള്ളാവുന്നതും തള്ളിക്കളയാനാവാത്തതും ഈ വിഷയത്തിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരിത്യാഗിക്ക് ചിലര്‍ വധശിക്ഷ എന്ന മതവിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ കേവലം ഇസ്ലാം മതം ഉപേക്ഷിച്ചുവെന്നതല്ല അവരെ വധശിക്ഷക്കര്‍ഹരാക്കുന്നത് എന്നിടത്താണ് നാം ഈ അന്വേഷണത്തിൽ അവസാനം എത്തിച്ചേരുക. ഇസ്ലാം മതം ഉപേക്ഷിക്കുക എന്നത് ഇസ്ലാമിൽ ഒരു പാപകൃത്യമാണെങ്കിലും അത് ഇഹലോകത്ത് വെച്ച് ഹദ്ദ് (ശിക്ഷാനടപടി) ബാധകമാക്കുന്ന ഒരു കുറ്റകൃത്യമല്ല, മറിച്ച് പരലോകത്ത് ശിക്ഷാര്‍ഹമാക്കുന്ന പാപം മാത്രമാണ് എന്ന നിഗമനത്തിലാണ് നാം എത്തുക.


അങ്ങനെ പരിഗണിക്കുമ്പോൾ മൂന്നാമത്തെ സാധ്യതയാണ് നിലനിൽക്കുന്നത്. അഥവാ ഇസ്ലാം മതം ഉപേക്ഷിച്ചുവെന്നതുകൊണ്ട് മാത്രം ഒരാളും വധിക്കപ്പെടുകയില്ല. അതേ സമയം ഇസ്ലാമിക രാഷ്ട്രഘടനക്ക് ഹാനിവരുത്തുന്ന തന്ത്രപരമായ ഒരു നീക്കം എന്ന നിലക്ക് ആരെങ്കിലും അങ്ങനെ ചെയ്താൽ അതിനെ അവഗണിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അത്തരം സാധ്യതകളെ ഇല്ലാതാക്കാൻ ഏത് ഭരണകൂടത്തിനും അര്‍ഹതയുണ്ട് എന്ന നിലക്ക് ഇസ്ലാമിക ഭരണകൂടത്തിനും അത്തരക്കാര്‍ക്ക് ശിക്ഷനൽകാം. അതിൽ ആക്ഷേപാര്‍ഹമായി ഒന്നും തന്നയില്ല.


ഈ പറഞ്ഞകാര്യങ്ങളെ കുറേകൂടി വസ്തുനിഷ്ടമായി പരിശോധിക്കാം. ഏതവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെടണം. എന്നത് ഇസ്ലാമിക നിയമമായിരിക്കാൻ സാധ്യമല്ല എന്ന് പറയുന്നതിന്റെ കാരണം അതിലൂടെ വ്യക്തമാകും.


ആദ്യമായി, മതം മാറിയവരെ പ്രവാചകൻ വധിച്ചുവോ എന്ന് പരിശോധിക്കാം.

'
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ടു ചെയ്യുന്നു:

ജാബിറുബ്‌നു അബ്ദില്ലയിൽനിന്ന്. ”ഒരു ഗ്രാമീണ അറബി പ്രവാചകനുമായി അനുസരണ പ്രതിജ്ഞ ചെയ്തു. അങ്ങനെ മദീനയിൽ കഴിയവെ അദ്ദേഹത്തിന് ശക്തമായ പനി ബാധിച്ചു. അപ്പോൾ അയാൾ പ്രവാചകന്റെ അടുക്കൽ വന്ന് പറഞ്ഞു: അല്ലയോ മുഹമ്മദ്! എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. പ്രവാചകൻ അതിന് വിസമ്മതിച്ചു. അയാൾ രണ്ടാമതും വന്ന് പറഞ്ഞു: എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. പക്ഷേ, പ്രവാചകൻ വിസമ്മതിച്ചു. അയാൾ വീണ്ടും വന്ന് പറഞ്ഞു: എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. അപ്പോഴും പ്രവാചകൻ വിസമ്മതിച്ചു. അപ്പോൾ അയാൾ മദീനയിൽനിന്നും പോയി. അന്നേരം പ്രവാചകൻ പറഞ്ഞു: തീർച്ചയായും മദീന ഒരു ഉല പോലെയാണ്. അതിലെ മ്ലേഛതകളെ അത് പുറം തള്ളുന്നു. അതിലെ നല്ലത് കൂടുതൽ ശുദ്ധമാവുകയും ചെയ്യുന്നു”.

ഇവിടെ ഒരു ചോദ്യം ഉയർന്നുവരുന്നു. أقلني بيعتي എന്ന് പറഞ്ഞപ്പോൾ ആ അഅ്‌റാബി എന്താണ് ഉദ്ദേശിച്ചിരുന്നത്?

ഇബ്‌നു ഹജർ പറയുന്നു: പ്രത്യക്ഷത്തിൽ മനസ്സിലാവുന്നത്, ഇസ്‌ലാമിൽനിന്നുള്ള രാജിയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് എന്നാണ്. ഖാദി ഇയാള് ഈ അഭിപ്രായക്കാരനാണ്. (ഫത്ഹുൽ ബാരി)

ഇസ്‌ലാമിൽനിന്നുള്ള രാജിക്ക് മതപരിത്യാഗം എന്നതല്ലാത്ത മറ്റൊരർഥവുമില്ല. ആ മനുഷ്യൻ ഇസ്‌ലാമിൽനിന്ന് രാജി ആവശ്യപ്പെടുകയും മദീനയിൽനിന്ന് പുറത്തുപോവുകയും ചെയ്തപ്പോൾ അവൻ ഇസ്‌ലാം ഉപേക്ഷിച്ചു എന്നാണ് അതിന്റെ അർഥം.

ഈ നിവേദനം വ്യക്തമാക്കുന്നതിതാണ്: മതപരിത്യാഗം കേവലം വ്യക്തിപരമായിരിക്കുകയും അതിന്റെ ഉദ്ദേശ്യം ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറുക എന്നത് മാത്രമായിരിക്കുകയും, ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെയുള്ള ഗൂഢ താൽപര്യങ്ങളൊന്നും അതിന് പിന്നിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇസ്‌ലാം അവനെ പിടികൂടുകയോ പ്രയാസപ്പെടുത്തുകയോ ഇല്ല. അവനെ തന്റെ വൈയക്തിക കാര്യങ്ങളിൽ സ്വാഭീഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അനുമതി നൽകുകയും ചെയ്യും.
ഇവിടെ അഅ്‌റാബി തന്റെ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) പിൻവലിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻ അത് ഇഷ്ടപ്പെട്ടില്ല. മറിച്ച്, അയാളോടുള്ള അനുകമ്പയാലും അവൻ ജീവിത വിജയം നേടണമെന്ന അദമ്യമായ ആഗ്രഹത്താലും പ്രസ്തുത ആവശ്യം നിരസിക്കുകയാണ് പ്രവാചകൻ ചെയ്തത്. എന്നാൽ, അയാൾ തന്റെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും, കരാർ ലംഘിക്കുകയും, മദീന വിട്ട് പോവുകയും ചെയ്തപ്പോൾ അയാളെ തടയാൻ ശ്രമിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല.' (ഉദ്ധരണം: IAC, Page 216)


ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ടുമാത്രം ഒരാൾ ശിക്ഷാര്‍ഹനാവുകയില്ല എന്ന വാദത്തിന് ഇതിനേക്കാൾ ശക്തിമത്തായ എന്ത് തെളിവാണ് നബിചര്യയിൽനിന്ന് വേണ്ടത് എന്നാലോചിക്കുക. മതപരിത്യാഗം നടത്തിയവരെ വധിച്ചുവെന്ന് പറയുന്ന ഹദീസുകൾ പിന്നീട് വിശദീകരിക്കാം. മതപരിത്യാഗത്തിനപ്പുറം വധശിക്ഷനൽകാവുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് അവര്‍ വധിക്കപ്പെട്ടത് എന്ന് അപ്പോൾ മനസ്സിലാവും.


ഇനി ഖുര്‍ആൻ പിന്തുണക്കുന്നുവോ എന്ന് നോക്കാം:


അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിലും അവന്റെ ദൂതനിലും ദൂതന്ന് അവതരിപ്പിച്ച വേദത്തിലും അദ്ദേഹത്തിനുമുമ്പ് അവതരിപ്പിച്ചുകഴിഞ്ഞ വേദങ്ങളിലും വിശ്വസിക്കുവിന്‍. അല്ലാഹുവിനെയും അവന്റെ മലക്കുകളെയും വേദങ്ങളെയും ദൂതനെയും അന്ത്യനാളിനെയും നിഷേധിക്കുന്നവന്‍, ദുര്‍മാര്‍ഗത്തില്‍ വളരെ ദൂരം അകന്നുപോയിരിക്കുന്നു. എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ത്തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പുകൊടുക്കുകയില്ല. നേര്‍വഴി കാണിച്ചുകൊടുക്കുകയുമില്ല! (4:136,137)

ഈ സൂക്തങ്ങൾ പരിശോധിച്ചുനോക്കുക. മതം മാറിയ ഒരൊറ്റക്കാരണം കൊണ്ട് വധിക്കപ്പെടുമെങ്കിൽ എങ്ങനെയാണ് ഈ സൂക്തത്തിൽ പറഞ്ഞപോലെ ഒരാൾക്ക് പ്രവര്‍ത്തിക്കാനാവുക. വിശ്വസിക്കുകയും പിന്നീട് നിശേധിക്കുകയും ചെയ്യുന്നതോടെ വധിക്കപ്പെട്ടാൽ പിന്നീട് വീണ്ടും വിശ്വസിക്കാനും വീണ്ടും നിഷേധിക്കാനും സാധിക്കുമോ. അപ്പോൾ കാര്യം വ്യക്തമാണ് ഖുര്‍ആനിൽ ഇസ്ലാം ഉപേക്ഷിച്ചവര്‍ക്ക് വധശിക്ഷ നൽകണം എന്നാവശ്യപ്പെടുന്നില്ല.


ഇസ്ലാമിന്റെ പൊതുവായ അദ്ധ്യാപനമനുസരിച്ച് ഇത്തരമൊരു നിയമം എന്തുകൊണ്ട് സാധ്യമല്ല എന്ന് നോക്കാം:


ഇങ്ങനെ ഒരു നിയമം ഇസ്ലാമിന്റെ ചില അടിസ്ഥാന തത്വങ്ങളുമായി യോജിക്കില്ല എന്നതാണ് മൂന്നാമത്തെ കാരണം. ഇസ്ലാം സമഗ്രവും സന്തുലിതവും വ്യക്തവുമായ ഒരു ജീവിത വ്യവസ്ഥ എന്ന നിലക്ക് അതിന്റെ ഏതെങ്കിലും അധ്യാപനങ്ങൾ ഇതര മേഖലയിലെ നിയമവുമായി ഇടയുകയോ മൊത്തം അതിന്റെ അടിത്തറയുമായോ തത്ത്വങ്ങളുമായി ഭിന്നമാകുകയോ ചെയ്യില്ല എന്ന് പരക്കെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഇതനുസരിച്ച് രണ്ട് സ്വപ്രധാന തത്ത്വങ്ങൾക്ക് ഇത് എതിരാവുന്നു.

1. ഇസ്ലാം ചിന്താ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. അഥവാ വിശ്വസിക്കുകയോ നിഷേധിക്കുകയോ ചെയ്യാൻ ഒരു മനുഷ്യന് അവകാശമുണ്ട്.

2. ഒരു മനുഷ്യനെയും ഇസ്ലാം സ്വീകരിക്കാൻ അത് നിർബന്ധിക്കുന്നില്ല.

മതംവിട്ടവര്‍ക്ക് വധശിക്ഷ എന്ന നിയമം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന ചില പ്രായോഗിക പ്രശ്നങ്ങൾ:


1. ഇഷ്ടമില്ലാത്ത ഒരു വിശ്വാസവുമായി കപടനായി കഴിഞ്ഞുകൂടാൻ ഈ വിധി കാരണമാകുന്നു.

2. 99 ശതമാനവും പാരമ്പര്യ ഇസ്ലാമായതിനാൽ ബോധപൂർവം ഇസ്ലാം കൈകൊണ്ടവരല്ല ഇന്ത്യൻ മുസ്ലിംകൾ. (كَفَرَ بِرَبِّهِ بَعْدَ مَا رَأَى مَحَاسِنَ الْإِسْلَامِ وَبَعْدَ مَا هُدِيَ إلَيْهِ )

ഇസ്ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും അതിനെ നല്ലതായി കാണുകയും ചെയ്ത ശേഷം തന്റെ റബ്ബിനെ നിഷേധിച്ചവൻ. ഇതാണ് മത പരിത്യാഗം കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് ചിലര്‍ എക്സ് മുസ്ലിം എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചു മുന്നോട്ട് വരുന്നുണ്ടെങ്കിലും അവരുടെ സംസാരവും മറ്റുവാദങ്ങളും, അവര്‍ ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കുകയോ അതിന്റെ മാധുര്യം ആസ്വദിക്കുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്.

3. ഇസ്ലാമിന്റെ യഥാർഥ അധ്യാപനങ്ങളും വിശ്വാസങ്ങളുടെ മഹത്വവും സത്യസന്ധതയും ഒരു വലിയ വിഭാഗം ജനതക്ക് അജ്ഞാതമായി നിലനിൽകുന്നു. എന്നിരിക്കെ അവര്‍ തങ്ങളുടെ പാരമ്പര്യ‍ ഇസ്ലാമിൽനിന്ന് പുറത്തുപോകുന്നപക്ഷം ഇസ്ലാമിന്റെ വീക്ഷണമനുസരിച്ച് മുര്‍ത്തദ്ദ് എന്ന് വിളിക്കപ്പെടാൻ പോലും അര്‍ഹതയുള്ളവരല്ല.

4. ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ ഇസ്ലാം വിട്ടുപോകുന്നത്, നിലവിലുള്ള മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് ഒരു ഹാനിയും വരുത്തുന്നില്ല. മറിച്ച് മതംവിട്ടവൻ വധിക്കപ്പെടേണ്ടവനാണ് എന്ന് വാദിക്കുന്നത്, ഇസ്ലാം സങ്കുചിതമാണെന്ന് ആക്ഷേപിക്കപ്പെടാനും ഇതേ കാരണം പറഞ്ഞ് ഇസ്ലാമിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്താനും വിമര്‍ശകര്‍ക്കും ഇസ്ലാമിനെ ശത്രുതയോടെ വീക്ഷിക്കുന്നവര്‍ക്ക് ഇസ്ലാമിൽനിന്ന് ജനങ്ങളെ തടയാനും അവസരം നൽകുകയാണ് ചെയ്യുന്നത്.

5. ഇസ്ലാമിലെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കമ്പോൾ സാഹചര്യം നന്നായി പരിഗണിക്കാറുണ്ട്. ഈ വിഷയം സാഹചര്യവുമായി ബന്ധപ്പെട്ടതും. അതുകൊണ്ടുതന്നെ അതിന്റെ കർമശാസ്ത്രം ഒരു ആരാധനകാര്യം പോലെ സ്ഥായിയായതും അല്ല. ആരാധനകൾക്ക് പോലും സാഹചര്യമനുസരിച്ച് ചെറിയ ഇളവുകളും വ്യത്യാസങ്ങളും കർമശാസ്ത്രമനുസരിച്ച് ലഭ്യമാണ്. ഈ വിഷയമാകട്ടെ സാഹചര്യം പരിഗണിക്കാതെ നടപ്പാക്കിയാൽ അതീവഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് നിമിത്തമാകും.

6. നിർണിതമായ ഒരു ശിക്ഷാവിധി (حد) എന്നതിനേക്കാൾ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി സാന്ദർഭികമായി സ്വീകരിക്കുന്ന അച്ചടക്ക നടപടി (تعزير) മാത്രമാണ് മതപരിത്യാഗിയുടെ വധശിക്ഷ എന്ന പ്രവാചക വചനങ്ങളുടെ പരാമര്‍ശങ്ങളിൽ നമുക്ക് കാണാനാവുക. അതുതന്നെയും വധിക്കപ്പെടുന്നത് ഇസ്ലാം ഉപേക്ഷിച്ചുവെന്ന ഒറ്റ കാരണത്താലല്ല. കാരണങ്ങൾ പിന്നീട് വിശദമാക്കാം.

6. ഒട്ടേറെ സ്ഥലങ്ങളിൽ മതപരിത്യാഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ടെങ്കിലും ഒന്നുരണ്ട് സൂക്തങ്ങളിൽ മാത്രമാണ് വ്യാഖ്യാനിച്ചാൽ മാത്രം ലഭിക്കുന്ന ഭൗതിക ശിക്ഷയെക്കുറിച്ചുള്ള പരാമർശമുള്ളത്. ഖുര്‍ആൻ ഇത്തരം വധശിക്ഷ വിധിച്ചിട്ടുള്ളത് ഇതുപോലെ വ്യഗ്യമായ ഭാഷയിലല്ല. ഖണ്ഡിതമായ വചനങ്ങളിലൂടെയാണ്.

7. പൗരാണികരായ പണ്ധിതരിൽ വലിയൊരു പക്ഷം മതപരിത്യാഗിക്ക് വധശിക്ഷതന്നെ എന്ന് പറയുമ്പോൾ തന്നെ അവരിൽപെട്ട ഇബ്റാഹീമുന്നഖഈ, സുഫ്‍യാനുസ്സൗരി എന്നീ പ്രമുഖരായ പണ്ഡിതര്‍ അതിനെ എതിര്‍ക്കുന്നവരുമാണ്. ആധുനികരായ പണ്ധിതൻമാരിൽ ഭൂരിപക്ഷവും മുര്‍ത്തദ്ദിന് വധശിക്ഷ എന്ന വിധി അംഗീകരിക്കുന്നില്ല. പ്രമാണങ്ങളെ വിലയിരുത്തുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. കേവലം മതപരിത്യാഗത്തിന് ഇസ്ലാമിൽ ശിക്ഷയില്ല എന്നുതന്നെയാണ്.

ഒരവസ്ഥയിലും മതപരിത്യാഗി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന നിയമം ഇസ്ലാമിക നിയമമായി പരിഗണിക്കാമോ എന്നതാണ് അടുത്ത പ്രശ്നം:

നിലവിലെ അവസ്ഥയിൽ നമുക്ക് അങ്ങനെ ഒരു നിയമത്തിൽ അപാകത തോന്നുകയില്ല. എന്നാൽ ഇതൊരു ഇസ്ലാമിലെ സ്ഥായിയായ നിയമമായി കൊണ്ടുനടക്കാൻ സാധിക്കുമോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഇസ്ലാം എന്നത് കാല-ദേശഭേദങ്ങൾക്കതീതമായി മനുഷ്യനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദർശനമാണ്. അതുകൊണ്ട് തന്നെ അതിന് എല്ലാ സാഹചര്യങ്ങളെയും കണ്ടുകൊണ്ട് മാത്രമേ അതിന് നിയമനിര്‍ദ്ദേശങ്ങൾ നൽകാനാവൂ. മതപരിത്യാഗിക്ക് നൽകപ്പെട്ട ശിക്ഷയിലും അതാണ് പരിഗണിച്ചത് എന്ന് നമുക്ക് കാണാനാവും. എന്തായിരുന്നു ആ സാഹചര്യം.

ഹദീസിന്റെയും അതിലെ വിധിയുടെയും പ്രസക്തി:

പ്രവാചകന്റെ കാലത്ത് ഒരു വിഭാഗം ബോധപൂർവം ഇസ്ലാമിനെ അപകടപ്പെടുത്തുവാൻ മതപരിത്യാഗം തന്ത്രമായി സ്വീകരിച്ചിരുന്നു. അതിനെ തടയിടേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ ആവശ്യമായിരുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

1. ഇസ്ലാമിക ആദർശത്തിന്റെ സംരക്ഷണം.

ഇസ്ലാമിന്റെ ശത്രുക്കൾ ഈ കാമ്പയിൻ കൊണ്ട് അവർ ഉദ്ദേശിച്ചിരുന്നത്. ഇസ്ലാം എന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്രനല്ലതൊന്നുമല്ല ഞങ്ങൾ അതിന്റെ ഉള്ളറിഞ്ഞതാണ് എന്ന് അത് സ്വീകരിക്കാനിടയുള്ളവരെ തെറ്റിദ്ധരിപ്പിക്കുക. ഇതിലൂടെ ഇസ്ലാം സ്വീകരിക്കുന്നവരെ ആശങ്കയിലും സംശയത്തിലും അകപ്പെടുത്താൻ സാധിക്കും. മറ്റൊരു ദോഷം. ഇസ്ലാമിലേക്ക് കടന്നുവരുന്നവരെ സംശയത്തോടെ വീക്ഷിക്കാൻ അത് വിശ്വാസികളെ നിർബന്ധിക്കും. അത് അവർക്കിടയിലുള്ള സ്നേഹബന്ധത്തെയും സഹകരണത്തെയും ബാധിക്കും.

ഇത് സൂചിപ്പിക്കുന്ന ഖുര്‍ആൻ വചനം.

'വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: 'ഈ പ്രവാചകനില്‍ വിശ്വസിച്ചവര്‍ക്ക് അവതരിച്ചിട്ടുള്ളതില്‍ രാവിലെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടര്‍ അവരുടെ വിശ്വാസത്തില്‍നിന്നു മടങ്ങിയേക്കാം.' (3:72)


2. സമൂഹത്തിന്റെ സംരക്ഷണം.

നമ്മുക്കറിയാവുന്നത് പോലെ നബിയുടെ കാലഘട്ടം യുദ്ധങ്ങളുടേതായ ഒരു കാലഘട്ടവും കൂടിയായിരുന്നു. പ്രായപുർത്തിയായ മുഴുവൻ മുസ്ലിംകളും അതിലെ പട്ടാളക്കാരായിരുന്നു. ധാരാളം സൈനിക രഹസ്യങ്ങൾ അവർക്ക് സൂക്ഷിക്കാനുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്ലാമിൽ പ്രവേശിച്ചുകൊണ്ട് പരസ്യമായി തന്നെ വിട്ടുപോകാൻ അവസരം നൽകുന്ന പക്ഷം അത് ആത്മഹത്യാപരമായിരിക്കും. അക്കാലത്ത് ഇസ്ലാമിക വ്യവസ്ഥിതി തകരുക എന്നതിനർഥം ദൈവിക നീതിയനുസരിച്ച് പുലരുന്ന ഒരു ഭരണവ്യവസ്ഥയുടെ തകർച്ച എന്നതാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരു സമൂഹത്തിന് തന്നെ ദോഷം വരുത്തുന്നതാണ്.

ഇതിൽ നിന്ന് നാം സ്വാഭാവികമായും എത്തിച്ചേരുന്നത് മുർത്തദ്ദുകളുടെ വധശിക്ഷ നിരുപാധികമല്ലെന്നതാണ്. അഥവാ ഇതൊരു തന്ത്രവും ചതിയമാക്കി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുള്ളതിനാൽ, കേരളത്തിലെ യുക്തിവാദികളുടെ ആഗ്രഹത്തിനൊത്ത് അങ്ങനെയൊരു നിയമമേ ഇല്ലെന്ന് പറയാൻ ഇസ്ലാം എന്ന ആഗോള വ്യവസ്ഥിതിക്ക് സാധ്യമല്ല. എന്നാൽ ഈ സാഹചര്യം ഇല്ലാത്ത ഇന്ത്യയിലെന്നല്ല ഇസ്ലാമിക ലോകത്തും മുർത്തദ്ദായവർക്ക് വധശിക്ഷയല്ല ഒരു ശിക്ഷയും ആവശ്യമില്ല. അപ്രകാരം ശിക്ഷിക്കുന്നതിന് ഇസ്ലാമിക പ്രമാണങ്ങളുടെ പിന്തുണയും ഇല്ല.

ഈ ഒരു അടിസ്ഥാനചിന്തയിൽ നിന്ന് കൊണ്ട് പരിശോധിച്ചാൽ ഇത് സംബന്ധമായ ഹദീസുകളെയും ഖുർആൻ സൂക്തങ്ങളെയും നീതിപൂർവ്വം സമീപിക്കാനും തെറ്റായിവ്യാഖ്യാനിക്കാതെ ദൈവിക ഗ്രന്ഥത്തിന് ഇണങ്ങും വിധം വിശദീകരിക്കാനും സാധിക്കു. ആദ്യമായി ഇത് സംബന്ധമായ ഹദീസുകളെ പരിശോധിക്കാം.


മുർത്തദ്ദിന്റെ ശിക്ഷ ഹദീസുകളിൽ:

അല്ലാഹുവിന്റെ ദൂതൻ അരുളി: മൂന്ന് അവസ്ഥകളിലല്ലാതെ മുസ്ലിമായ ഒരു മനുഷ്യൻ്റെ രക്തം ചിന്തുന്നത് അനുവദനീയമല്ല. വിവാഹിതനായ വ്യഭിചാരി, ആത്മാവിന് പകരം ആത്മാവ് (ഒരാളെ കൊന്നതിന് പകരമായി നടത്തപ്പെടുന്ന പ്രതിക്രിയ), സമൂഹവുമായി ബന്ധം വിച്ഛേധിച്ച് മതപരിത്യാഗിയായവൻ (ബുഖാരി, മുസ്ലിം)

عن ابن مسعود -رضي الله عنه- قال: قال رسول الله -صلى الله عليه وسلم-: لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة .رواه البخاري ومسلم.

ഇതാണ് റയ്യാൻ ഉദ്ധരിച്ച ഹദീസിന്റെ അറബി മൂലം.

والتارك لدينه المفارق للجماعة

കേവലം മതപരിത്യാഗിയാണെങ്കിൽ വത്താരിഖു ലിദീനിഹി എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ അൽമുഫാരിഖു ലിൽ ജമാഅത്ത് എന്ന് ചേർത്ത് പറഞ്ഞിരിക്കുന്നു. വിഘനടവാദി എന്ന് ഇന്ന നാം പറയുന്ന പോലെയോ അതിൽ ശക്തമോ ആയ അർഥം അതിനുണ്ട്. രക്തം പവിത്രമല്ലാതാകുന്ന ഒന്നാമത്തെ ആൾ വെറും വ്യഭിചാരിയല്ലല്ലോ. കേവല വ്യഭിചാരിക്ക് ഖുർആനിൽ നസ്സായി തന്നെ നൂറ് അടിയാണ് ശിക്ഷ. അതുകൊണ്ട് വിവാഹിതനായ വ്യഭിചാരി എന്ന് വ്യക്തമാക്കിയരിക്കുന്നു. എന്ന പോലെ കേവല മുർത്തദ്ദല്ല. അക്കാലത്ത് അൽജമാഅത്തിൽ നിന്ന് പിരിയുക എന്നത് ഇക്കാലത്ത് ഒരു ഇന്ത്യൻ സൈനികൻ പാകിസ്ഥാൻ പട്ടാളത്തിലോ ചൈനീസ് പട്ടാളത്തിലോ ചേരുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയാണ്. ചാരപ്പണി അതിലുണ്ട്. ഇങ്ങനെയുള്ളവരുടെ രക്തത്തിന്റെ പവിത്രത നീക്കപ്പെട്ടിരിക്കുന്നുവെന്നത് ഏത് കാലത്തെ യുക്തിക്കും അംഗീകരിക്കാവുന്നതാണ്.

ഇത് സംബന്ധമായി വന്ന ഹദീസിന്റെ കഷ്ണമാണ് മറ്റൊന്ന് റയ്യാൻ അത് മുകളിൽ നൽകിയിട്ടുണ്ട്. അറബി മൂലം ഇങ്ങനെയാണ്.

{ مَنْ بَدَّلَ دِينَهُ فَاقْتُلُوهُ }

ഇവിടെ പ്രശ്നം അർഥത്തിലാണ്. ഇക്രിമത്തുബ്നു അബീജഹലിന്റെ റിപ്പോർട്ടായി മുസ്ലി(ഹദീസ് ഗ്രന്ഥം)മല്ലാത്ത സിഹാഉ സിത്തയിലെ ഹദീസു ഗ്രന്ഥങ്ങളെല്ലാം അത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ തന്നെ ഇബ്നു മാജ സുപ്രധാനമായ ഈ വാചകമില്ലാതെയാണ് റിപ്പോർട്ട് ചെയ്തത്.

روى البخاري وغيره عَنْ عِكْرِمَةَ قَالَ : { أُتِيَ أَمِيرُ الْمُؤْمِنِينَ عَلِيٌّ رَضِيَ اللَّهُ عَنْهُ بِزَنَادِقَةٍ فَأَحْرَقَهُمْ ، فَبَلَغَ ذَلِكَ ابْنَ عَبَّاسٍ ، فَقَالَ : لَوْ كُنْت أَنَا لَمْ أَحْرِقْهُمْ لِنَهْيِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تُعَذِّبُوا بِعَذَابِ اللَّهِ ، وَلَقَتَلْتهمْ لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .رَوَاهُ الْجَمَاعَةُ إلَّا مُسْلِمًا ، وَلَيْسَ لِابْنِ مَاجَهْ فِيهِ سِوَى : { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .

യുക്തിവാദികൾ പതിവായി കൊണ്ടു നടക്കുന്ന ഹദീസാണിത്. 'ഇസ്ലാമിന്റെ ക്രൂരത' കൂടി ഇതിലൂടെ പ്രകടമാകും എന്ന ഒരു ലക്ഷ്യത്തിൽ അത് പറയാതെ വായിക്കുന്നവർ മനസ്സിലാക്കട്ടെ എന്ന നിലക്ക് എല്ലായിടത്തും അവരിത് പകർത്തിവെക്കുന്നു. ഒരു 'യുക്തിവാദി ദൈവം' പതിവായി ഇത് തന്റെ പ്രസംഗത്തിലുദ്ധരിക്കാറുണ്ട്. ഹദീസ് എന്ന സാങ്കേതിക സ്ഥാനം ഇതിനുണ്ടെങ്കിലും, പ്രവാചകനുമായുള്ള ബന്ധം ഈ ഹദീസിൽ തന്നെ വ്യക്തമാക്കിയ പോലെ പ്രവാചകനുമായി നേർക്ക് നേരെ ബന്ധപ്പെട്ടതല്ല. അഥവാ അലി() ഒരാളെ തീകൊണ്ട് ശിക്ഷിച്ചു. മറ്റൊരു സഹാബിയും പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്() ഇതറിഞ്ഞപ്പോൾ ഞാനായിരുന്നെങ്കിൽ തീകൊണ്ട് ശിക്ഷിക്കുമായിരുന്നില്ല. പ്രവാചക നിർദ്ദേശം അനുസരിച്ച് (ആരെങ്കിലും ദീൻ മാറ്റിയാൽ നിങ്ങളദ്ദേഹത്തെ കൊന്നുകളയുക) മറ്റൊരു വിധത്തിൽ വധിക്കുമായിരുന്നു എന്ന് പറഞ്ഞു. ഒരു വിധിപറയുക എന്ന ലക്ഷ്യത്തോടെയല്ല ഈ വചനങ്ങളുള്ളത് ഒരു സംഭവവിവരണം മാത്രമാണിത്. അതിനാൽ അതിൽ ചുരുക്കിപ്പറഞ്ഞെതെടുത്ത് മതപരിത്യാഗിയുടെ ശിക്ഷാവിധിയുടെ അടിസ്ഥാനമാക്കാൻ നിർവാഹമില്ല. മാത്രമല്ല.

ഹദീസിൽ സാധാരണ പ്രയോഗം (ദീൻ ഉപേക്ഷിച്ചവൻ) വിട്ട് زنديق എന്നതിന്റെ ബഹുവചനമായ زناديق എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അറബി ഭാഷ നിഘണ്ടുവിൽ നൽകപ്പെട്ട അർഥം ഏകദേശം ഇങ്ങനെയാണ്. വഴിപിഴച്ച മ്ലേച്ചസ്വഭാവമുള്ള ദൈവനിഷേധി, നിഷേധം ഒളിപ്പിച്ച് വെച്ച് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ സ്വഹാബികളുടെ ഏകാഭിപ്രായമുള്ള ഇജ്മാഇന്റെ സ്ഥാനത്ത് നിര്‍ത്തിയാലും, ഇതുവെച്ച് മതപരിത്യാഗി മാത്രമായ വ്യക്തിക്ക് വധശിക്ഷവിധിക്കുന്നതിന് ഇത് പ്രമാണമാവുകയില്ല.

    جمع : زَنادِيقُ ، زَنادِقَةٌ . [ ز ن د ق ]. :- يا لَهُ مِن زِنْديقٍ ضالٍّ :- : الْمُمارِسُ للزَّنْدَقَةِ ، الضَّالُّ الخَبيثُ ، الْمُلْحِدُ ، مَنْ يُظْهِرُ الإِيمانَ وَيُخْفِي الكُفْرَ وَيُضْمِرُهُ .

ഇങ്ങനെയുള്ളവർ ഒരു സമൂഹത്തിൽ എത്രയും ഉണ്ടാകാം. അലി()ന്റെ കാലത്ത് ഇത്തരത്തിലുള്ള ഒരാളുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാക്കുന്നത് ശരിയാവുമോ. ഇല്ലെങ്കിൽ ഇദ്ദേഹത്തെക്കൊണ്ടുള്ള എന്തോ അക്ഷന്തവ്യമായ തിന്മയുടെ ഫലമായിട്ടാണ് ഇദ്ദേഹം ക്രൂരമായി തന്നെ ശിക്ഷിക്കപ്പെട്ടത് എന്നനുമാനിക്കാവുന്നതാണ്. ഏതർഥത്തിലാണെങ്കിലും ഇസ്ലാമിൽ നിന്നുകൊണ്ട് അത്തരം ഒരുകുറ്റം ചെയ്യാനാവാത്തതുകൊണ്ടാകും ഇദ്ദേഹത്തെ ദീനിൽനിന്ന് മാറിയവൻ എന്ന് പരാമർശിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്.


ഇത്രയും പറഞ്ഞത് ഈ ഹദീസിനെ സ്വീകാര്യമായി പരിഗണിക്കുന്നെങ്കിൽ മാത്രമാണ്. അത്രതന്നെയോ അതിലേറെയോ സാധ്യത ഈ ഹദീസ് സ്വീകാര്യയോഗ്യമല്ലാതിരിക്കാൻ ചില ആധുനിക ഹദീസ് നിരൂപകര്‍ കണ്ടെത്തുന്നുണ്ട്. അവരുടെ യോഗ്യത തപ്പിപ്പോകുന്നതിന് മുമ്പ് അവര്‍ പറയുന്ന ന്യായം നമുക്ക് ശ്രദ്ധിക്കാം.


'
പ്രവാചകൻ നിരോധിച്ച ഒരു കാര്യം അലി() ചെയ്തു എന്ന് പറയുന്നത് അവിശ്വസനീയമാണ്. രണ്ടാമതായി ഇക്‌രിമ വഴിയാണ് ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇബ്‌നു അബ്ബാസിന്റെ വിമുക്ത അടിമയായ ഇക്‌രിമയെ കുറിച്ച് പണ്ഡിതലോകത്ത് നല്ല അഭിപ്രായമല്ല ഉള്ളത്. മുജാഹിദും ഇബ്‌നു സീരീനും ഇമാം മാലിക്കുമെല്ലാം ഇക്‌രിമ കള്ളം പറയുന്നവനാണെന്ന് വിധിയെഴുതിരിക്കുന്നു. (അൽ മുഗ്‌നി ഫിള്ളുഅഫാഅ്)

അതുപോലെ, അബ്ദുല്ലാഹിബ്‌നു ഉമർ() തന്റെ വിമുക്തദാസനായ നാഫിഇനോട് പറഞ്ഞു: അല്ലയോ നാഫിഅ്, ഇബ്‌നു അബ്ബാസിന്റെ പേരിൽ ഇക്‌രിമ കള്ളം പറയുന്നതുപോലെ നീ എന്റെ പേരിൽ കള്ളം പറയരുത്. (അസ്സിഖാത്/ഇബ്‌നു ഹിബ്ബാൻ)

പ്രസിദ്ധ താബിഈയും മദീനയിലെ പണ്ഡിതന്മാരുടെ നേതാവുമായ സഈദുബ്‌നുൽ മുസയ്യിബും ഇക്‌രിമ കള്ളം പറയുന്നവനാണെന്ന പക്ഷക്കാരനാണ്. തന്റെ സുഹൃത്തായ ബുർദിനോട് അദ്ദേഹം പറഞ്ഞു: അല്ലയോ ബുർദ്, ഇബ്‌നു അബ്ബാസിന്റെ പേരിൽ ഇക്‌രിമ കള്ളം പറഞ്ഞതുപോലെ നീ എന്റെ പേരിൽ കള്ളം പറയരുത്. (അത്തഅ്ദീൽ വത്തജ്‌രീഹ്)

യസീദുബ്‌നു അബീസിയാദ് പറയുന്നു: ഞാൻ അലിയ്യുബ്‌നു അബ്ദില്ലാഹിബ്‌നി അബ്ബാസിന്റെ അടുക്കൽ ചെന്നു. കക്കൂസിന്റെ വാതിൽക്കൽ ബന്ധിതനായ അവസ്ഥയിൽ ഇക്‌രിമയും അവിടെ ഉണ്ടായിരുന്നു. അപ്പോൾ, ഞാൻ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇവൻ എന്റെ പിതാവിന്റെ പേരിൽ കള്ളം പറയുന്നവനാണ്.

വിശ്രുത പണ്ഡിതന്മാരുടെ വീക്ഷണത്തിൽ ഇതാണ് ഇക്‌രിമ. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ, ഇമാം ബുഖാരി അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുത്തു എന്നത് അദ്ഭുതകരമാണ്. എന്തുതന്നെയായാലും ഇക്‌രിമ ഇക്‌രിമ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സമകാലികരുമാണ് മറ്റുള്ളവരേക്കാൾ നന്നായി അദ്ദേഹത്തെ അറിയുന്നവർ. ഇമാം ബുഖാരി അദ്ദേഹത്തിന്റെ റിപ്പോർട്ട് സ്വീകരിച്ചു എന്നത് അദ്ദേഹത്തെ മുൻപന്തിയിൽ എത്തിക്കുകയില്ല.

ഇതേ ആശയം പങ്കുവെക്കുന്ന വേറെയും റിപ്പോർട്ടുകളുണ്ട്. അവയൊന്നും ഇതിനേക്കാൾ മികച്ചവയല്ല. ചുരുക്കത്തിൽ, ആർ തന്റെ ദീനിനെ മാറ്റിയോ അവനെ നിങ്ങൾ വധിക്കുവിൻ എന്ന് പ്രവാചകൻ പറഞ്ഞതായി വന്നിട്ടുള്ള നിവേദനങ്ങളൊന്നും തന്നെ പ്രബലമോ വേണ്ടത്ര സൂക്ഷ്മമോ അല്ല. എല്ലാം അങ്ങേയറ്റം ദുർബലങ്ങളാണ്. അവയൊന്നും, ഇസ്‌ലാം ഉപേക്ഷിച്ച് ഒരാൾ പുറത്തുപോയാൽ, അയാൾക്ക് വധശിക്ഷ വിധിക്കാനുള്ള തെളിവോ പ്രമാണമോ ആവാൻ ഒരു നിലക്കും യോഗ്യമല്ല.’

(ഉദ്ധരണം: ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറൻസ് (IAC) , പ്രബന്ധ സമാഹാരം , പേജ് : 214)

ഇനി മതപരിത്യാഗത്തെക്കുറിക്കുന്ന സൂക്തങ്ങൾ പരിശോധിക്കാം:


"وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ"

നിങ്ങളിലാരെങ്കിലും സ്വമതത്തിൽനിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താൽ, അവരുടെ കർമങ്ങൾ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തിൽ നിത്യവാസികളുമത്രെ.” (അൽബഖറ: 217)

كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٨٦﴾ أُولَٰئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ﴿٨٧﴾ خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ ﴿٨٨﴾ إِلَّا الَّذِينَ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٨٩﴾ إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ ﴿٩٠﴾ إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ﴿٩١

സത്യവിശ്വാസം കൈക്കൊള്ളാനനുഗ്രഹം സിദ്ധിച്ചിട്ടും നിഷേധികളായിത്തീര്‍ന്ന ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നതെങ്ങനെ; ഈ ദൈവദൂതന്‍ സത്യവാനെന്ന് അവര്‍ സ്വയം സാക്ഷ്യം വഹിച്ചിട്ടുള്ളതും അവര്‍ക്കായി തെളിഞ്ഞ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായിരിക്കെ? അധര്‍മികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കാറില്ല. അധര്‍മത്തിനുള്ള ശരിയായ പ്രതിഫലമെന്തെന്നാല്‍, അവരില്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും സകല ജനത്തിന്റെയും ശാപം ഭവിക്കുകയത്രെ. ഈ ശപ്താവസ്ഥയില്‍ അവര്‍ ചിരകാലം വസിക്കും. അവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അവര്‍ക്ക് അവധി നല്‍കപ്പെടുന്നതുമല്ല. അതിനുശേഷം പശ്ചാത്തപിക്കുകയും കര്‍മമാര്‍ഗം സംസ്‌കരിക്കുകയും ചെയ്തവരൊഴിച്ച്. അവര്‍ രക്ഷപ്പെടുന്നതാകുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ. എന്നാല്‍, വിശ്വസിച്ചശേഷം നിഷേധിക്കുകയും എന്നിട്ട് ആ നിഷേധത്തില്‍ത്തന്നെ മുന്നേറുകയും ചെയ്തവരോ, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ തനിച്ച ദുര്‍മാര്‍ഗികള്‍തന്നെയാകുന്നു. സത്യനിഷേധികളാവുകയും നിഷേധികളായിത്തന്നെ മരിച്ചുപോവുകയും ചെയ്തവരുണ്ടല്ലോ, അവരിലാരെങ്കിലും തന്നെ നരകയാതനയില്‍നിന്നു മോചിപ്പിക്കേണ്ടതിന്, ഭൂമി നിറയെ കനകം പ്രായശ്ചിത്തമായി നല്‍കിയാലും സ്വീകരിക്കപ്പെടുന്നതല്ല. അത്തരക്കാര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത് നോവുന്ന ശിക്ഷയത്രെ. അവര്‍ക്കു സഹായകനായി ആരെയും ലഭിക്കുന്നതല്ല.

مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠٦﴾ ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿١٠٧﴾ أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْۖ وَأُولَٰئِكَ هُمُ الْغَافِلُونَ ﴿١٠٨﴾ لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْخَاسِرُونَ ﴿١٠٩

ഒരാള്‍ വിശ്വാസം കൈക്കൊണ്ടശേഷം നിഷേധിച്ചാല്‍, (അയാളുടെ) ഹൃദയത്തില്‍ വിശ്വാസം ദൃഢമായിരിക്കെ (അതിന്) നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല). എന്നാല്‍, മനസ്സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്കൊക്കെയും ബീഭത്സമായ ശിക്ഷയുണ്ട്. അത് പരലോകത്തിലുപരി ഐഹിക ജീവിതത്തെ മോഹിച്ചതുകൊണ്ടത്രെ! തന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചവര്‍ക്ക് രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കാതിരിക്കുക അല്ലാഹുവിന്റെ നിയമമാകുന്നു. അല്ലാഹു മനസ്സുകളെയും കാതുകളെയും കണ്ണുകളെയും അടച്ചു മുദ്രവെച്ചിട്ടുള്ളവരാണിവര്‍. അവിദ്യയിലാണ്ടുപോയവരും ഇവര്‍തന്നെ. നിസ്സംശയം, ഇവര്‍തന്നെയാണ് പരലോകത്തില്‍ നഷ്ടമനുഭവിക്കുന്നവരും. (16:106-109)

ഇത്രയുമാണ് വിശ്വാസത്തിന് ശേഷം നിഷേധം കൈകൊണ്ടവരെ (ശരിക്കും മതപരിത്യാഗി-മുർത്തദ്ദ്-കളെ സംബന്ധിച്ച് എന്ന് പറയാവുന്ന ഖുർആനിൽ പരാമർശിക്കുന്ന സൂക്തങ്ങൾ. ഈ സൂക്തങ്ങളൊന്നും തന്നെ മതപരിത്യാഗിക്ക് വധശിക്ഷ നൽകണമെന്നതിന്റെ സൂചനപോലും നൽകുന്നില്ല. പാരത്രികമായ ശിക്ഷയാണിതിലൊക്കെ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെ ആദ്യ സൂക്തം വ്യാഖ്യാനിച്ച് അതിൽ മതപരിത്യാഗി വധിക്കപ്പെടണം എന്ന സൂചനയുണ്ടെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. അതേക്കുറിച്ച് പരിശോധിക്കാം...


[(2:217-218) ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൌരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൌരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്നഃ. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ മറിച്ച്, വിശ്വസിക്കുകയും, ദൈവികസരണിയില്‍ വീടും കുടുംബവും വെടിയുകയും സമരത്തിലേര്‍പ്പെടുകയും ചെയ്തിട്ടുള്ളവരോ, അവരാകുന്നു ദൈവകാരുണ്യം പ്രതീക്ഷിക്കാനര്‍ഹതയുള്ളവര്‍. അല്ലാഹു അവരുടെ പാകപ്പിഴവുകള്‍ മാപ്പാക്കുന്നവനും കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമത്രേ.']

ഇതാണ് ആ സൂക്തത്തിന്റെയും അതിലെ തൊട്ടുമുമ്പിലെയും ആയത്തിന്റെ നേർക്ക് നേരെയുള്ള അർഥം. ഇതിൽ ഭൗതിക ശിക്ഷ നമ്മുക്ക് കാണാൻ കഴിയില്ല. എന്നാൽ فَيَمُتْ وَهُوَ كَافِرٌ എന്നതിലെ ف എന്ന അക്ഷരം ഒരു കാര്യം ഉടനെ സംഭവിക്കുന്നതിനെക്കുറിക്കുന്നുവെന്നും. അതിനാൽ സ്വമതത്തിൽ നിന്ന് പിൻമാറുന്നവർ ഉടനെ മരിക്കണമെങ്കിൽ കൊല്ലേണ്ടതുണ്ടല്ലോ എന്നുമാണ് വാദം. എന്നാൽ ഫ എല്ലായിടത്തും അതേ അർഥത്തിൽ വരണമെന്ന് നിർബന്ധമില്ലെന്ന് ഇതിനെ എതിർത്തും വാദമുണ്ട്.

അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളില്‍ ചിലര്‍ നിഷേധികളാകുന്നു; ചിലര്‍ വിശ്വാസികളും. (64:2)

هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ

ഇവിടെ ف എന്നുപയോഗിച്ചെങ്കിലും സൃഷ്ടിച്ച ഉടനെ കാഫിറാകുന്ന പ്രശ്നമില്ലല്ലോ എന്നതാണ് മറു ന്യായം. ഈ വിഷയത്തിൽ ഇത് ഏറെ പ്രസക്തമാണ് താനും.

അൽപമെങ്കിലും മതപരിത്യാഗിക്ക് വധശിക്ഷ വിധിക്കാനുണ്ടെന്ന് തോന്നുന്ന ഒരു സൂക്തത്തിന്റെ അവസ്ഥ ഇതാണ്. ബാക്കി സൂക്തങ്ങളും ഇതേ പ്രകാരം തന്നെ വിസ്താര ഭയം കാരണം വിശദീകരിക്കുന്നില്ല.

അങ്ങനെ മതപരിത്യാഗിക്ക് ശിക്ഷവിധിക്കുന്നവെന്ന് പറയുന്ന ഏക സൂക്തവും അത് തെളിയിക്കുന്നില്ലെന്ന് വ്യക്തമായി.

അല്ലെങ്കിലും കേവല മതപരിത്യാഗിയെ വധിക്കണമെന്നാണ് വിധിയെങ്കിൽ.

{ لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ}

ഈ സൂക്തത്തിന് പിന്നെ എന്ത് മേന്മയാണ് അവശേഷിക്കുന്നത്. ഇസ്ലാം മനുഷ്യജീവന് വളരെയേറെ പവിത്രതയാണ് കൽപിക്കുന്നത്. വിശ്വാസകാര്യം ഇഹലോകത്ത് ശിക്ഷിക്കപ്പെടാവുന്ന ഒരു പാപമോ കുറ്റകൃത്യമോ ആയി ഇസ്ലാം കാണുന്നില്ല. ഇസ്ലാമിക വീക്ഷണത്തിൽ ഇഹലോകത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകൾക്ക് ശിക്ഷയും പ്രതിഫലവും നൽകപ്പെടുന്ന ഒരു പാരത്രിക ജീവിതം കൂടിയുണ്ട്. ഇവിടെയുള്ള ശിക്ഷ പരലോകത്തെ ശിക്ഷക്ക് പകരമല്ല. ഇഹലോക ജീവിതത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഭൗതിക ശിക്ഷയുടെ ലക്ഷ്യം. അതുകൊണ്ടാണ് വ്യഭിചാരത്തിന് പോലും നാല് സാക്ഷികളെ ഹാജറാക്കണമെന്ന പ്രത്യക്ഷത്തിൽ അപ്രായോഗികമെന്ന് തോന്നാവുന്ന ശിക്ഷ വിധിച്ചിട്ടുള്ളത്. കൊലയാളിയെ കൊല്ലുന്നതിന്റെയും പിന്നിലെ യുക്തി ഖുര്‍ആൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ നിയമം അലംഭാവം കാണിക്കുന്നതിന്റെ ദുരന്തം നമ്മുടെ നാട്ടിൽ നാം അനുഭവിക്കുന്നതാണ്. അതുകൊണ്ട് ഖുര്‍ആൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചൊപ്പിച്ചല്ല വധശിക്ഷപോലുള്ള കാര്യം ഖുര്‍ആനിൽ നിന്ന് കണ്ടത്തേണ്ടത്. മറിച്ച് ഖുര്‍ആൻ അത്തരം ശിക്ഷവിധിക്കുമ്പോൾ ഖണ്ഡിതമായ വചനങ്ങളിലൂടെ കൽപനാ സ്വരത്തിലാണ് അത് നടത്തിയിട്ടുള്ളത്. മുര്‍ത്തദ്ദിനെ വധിക്കുന്നതുമായി ബന്ധപ്പെട്ടാകുമ്പോൾ ഖുര്‍ആൻ ആ ശൈലി മാറ്റിവെക്കാൻ പ്രത്യേക കാരണമൊന്നുമില്ലല്ലോ.

അതുകൊണ്ട് ഏതെങ്കിലും ഒരാൾ പാരമ്പര്യമായി ലഭിച്ച ഒരു മതത്തിൽനിന്ന് യഥാര്‍ഥ മതത്തിലുള്ള അജ്ഞതകാരണം പുറത്തുപോയി മതനിഷേധിയാവുകയോ ഇതര മതം സ്വീകരിക്കുകയോ ചെയ്താൽ അവര്‍ ഒരിക്കലും ഇസ്ലാമിക ഭരണമാണെങ്കിൽ പോലും വധശിക്ഷാര്‍ഹനാകുന്നില്ല. ഇനി ഒരു വ്യക്തി ഇസ്ലാം സ്വീകരിക്കുകയും പിന്നീട് പീഢനങ്ങളും ശിക്ഷയും ഭയപ്പെട്ടിട്ടോ അതല്ലെങ്കിൽ ഇസ്ലാം ശരിയല്ലെന്ന് തന്നെ ബോധ്യപ്പെട്ടിട്ടോ ഇസ്ലാം വെടിഞ്ഞാലും ഇസ്ലാമിക ഭരണവ്യവസ്ഥയാണെങ്കിൽ പോലും വധശിക്ഷയർഹിക്കുന്നില്ല എന്നാണ് മുകളിലെ ചർചകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നത്.

ഇത്രയും കാര്യം വിശദീകരിച്ചുകഴിയുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യത്തിനുകൂടി മറുപടി പറയേണ്ടതുണ്ട്.


സമാന വിഷയമുള്ള ലിങ്കുകൾ..





2017, ജൂലൈ 9, ഞായറാഴ്‌ച

ശ്രീ. സെൻകുമാറിനോട് പറയാനുള്ളത്.

ശ്രീ സെൻകുമാറിന് അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുക എന്നത് തന്നെ ഒരു ഭ്രാന്താണ് എന്നാണ് എന്റെ പല സുഹൃത്തുക്കളുടെയും അഭിപ്രായം. ശരിയായിരിക്കാം. അദ്ദേഹം ഇത്രയും അജ്ഞനാണ് എന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമുണ്ട്. എന്നാൽ നിത്യജീവിതത്തിൽ പലയിടത്ത് നിന്നായി സമാനമായ പല ആരോപണങ്ങളും ഉയർന്ന് കേട്ടിട്ടുണ്ട്. മതപ്രബോധനം എന്നതിന് ഇപ്പോൾ ഒരൊറ്റ വ്യാഖ്യാനമേ ഉള്ളൂ മതം മാറ്റൽ, അത് മുസ്ലിം സംഖ്യകൂട്ടാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ്. അങ്ങനെ കൂടിയാലോ മുസ്ലികളല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ല. ഒന്നുകിൽ പലായനം ചെയ്യേണ്ടിവരും അല്ലെങ്കിൽ കൂട്ടകൊലക്ക് ഇരയാകും. സൌദിയിലൊന്നും മുസ്ലികളല്ലാത്ത ആരും ഇല്ലാത്തത് അതുകൊണ്ടല്ലേ. ഈ പൊതുബോധം ഭരണകൂടത്തെയാകെ ഗ്രസിച്ചതുകൊണ്ടാണ്. എം.എം അക്ബറും സാക്കിർനായിക്കുമൊക്കെ ഭീകരൻമാരാകുന്നത്. ഇത് ഇവിടെ പരാമർശിക്കപ്പെട്ട വ്യക്തി അറിയുമോ വായിക്കുമോ എന്നൊന്നും പ്രശ്നമല്ല. എനിക്കിപ്പോൾ ഈ വിഷയത്തിൽ ചെയ്യാനാവുന്നത് ഇത്രമാത്രം. അത് ഞാൻ ചെയ്യുന്നു.  ഇത്തരം കാര്യങ്ങൾ പറയാൻ വേണ്ടി തന്നെയാണ് ഒരു കാലത്ത് ഈ ബ്ലോഗ് ഇവിടെ നിർമിച്ചത്. പക്ഷെ അന്ന് സൈബർ മേഖലയിലെ ചില യുക്തിവാദികൾ മാത്രമായിരുന്നു ഉന്നം. അവരെ വായിക്കുന്നവരും. എന്നാൽ ഇന്ന് അവരുടെ അതേ ചിന്താഗതി വച്ച് പുലർത്തുന്നവർ വർദ്ധിച്ച സാഹചര്യത്തിൽ ഇവിടെ കാലങ്ങൾക്ക് ശേഷം ഒരു പോസറ്റ് ഇടുകയാണ്. വിയോജിപ്പ് അറിയിക്കാനുള്ള അവസരം കമന്റ് ബോക്സിൽ ഉപയോഗപ്പെടുത്താം .....

*************************

മുൻ ഡി.ഐ.ജി. ടി.പി സെൻകുമാറിന്റെ അഭിമുഖത്തിലെ വാക്കുളിൽ ഒരു സാധാരണ മുസ്ലിമിന് തോന്നുന്ന പ്രതികരണവും ആശങ്കയും അൽപം മറുചോദ്യവും. ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ.. 

((മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം.))
----------------------------


 (മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. )

തീർച്ചയായും മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ കേരളത്തിലെ സംഘ്പരിവാർ ശക്തികൾ കേരളത്തിൽ നടത്തികൊണ്ടിക്കുന്ന അക്രമവും കൊലയും ഏത് ഘണത്തിലാണ് താങ്കൾ പെടുത്തിയിട്ടുള്ളത് എന്നറിയാൻ താൽപര്യമുണ്ട്. ഒരു പാട് വികല ധാരണകൾ വെച്ചുപുലർത്തുന്ന താങ്കളുടെ പരിഹാര നടപടികളെ സംബന്ധിച്ച് അത് ഏകപക്ഷീയമായിപ്പോകുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ട്. തീവ്രവാദവും ഭീകരവാദവും വളരുന്നത് ഒന്നിച്ചാണ്. ഒറ്റക്കല്ല. സഘ്പരിവാരം നടത്തുന്ന ഭീകരതയെ ഭീകരതയായി കാണുന്നില്ലെങ്കിൽ നിങ്ങൾ പറയുന്ന ഭീകരവാദങ്ങളെ നേരിടാൻ ഗവ. വല്ലാത്ത സാഹസം കാണിക്കേണ്ടിവരും. 


 ((മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്..))


ശരിയാണ് താങ്കൾ പറയുന്നത് ആരോപണവിധേയമാകുന്ന സമുദായത്തിന്റെ പിന്തുണ വേണം. എന്നാൽ കേവല പിന്തുണയല്ല പൂർണ പിന്തുണതന്നെ മുസ്ലിം സമൂഹം നൽകികൊണ്ടിരിക്കുന്നുണ്ട്. കേരളത്തിൽ നടന്നത് പോലെ മുസ്ലിം തീവ്രവാദത്തിനെതിരെ നിലവിലെ മുസ്ലിം സംഘടനകളിൽ നിന്നൊക്കെ പൂർണ്ണമായി പിന്തുണ ലഭിക്കുന്ന സ്ഥലം വേറെയുണ്ടാവില്ല. ഇതുവരെ ഭീകരമായ ആക്രമണങ്ങളോ കൊലപാതകങ്ങളോ ഒന്നും അവരുടെ പക്കൽ നിന്ന് സംഭവിച്ചിട്ടില്ലെങ്കിലും വഴിപാടെന്ന പോലെ ആറ് മാസത്തിലൊരിക്കൽ എന്ന നിലക്ക് ഭീകരവാദ സംഘടനാ ക്യാമ്പയിനും യാത്രയും നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അറിയപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങൾ തൊടുപുഴ അധ്യാപകന്റെ കൈവെട്ടലും, ഇരുപതോ അൽപം അധികമോ ആളുകളുടെ എങ്ങോട്ടെന്നില്ലാത്ത തിരോധാനവും ആണല്ലോ. 



പിന്നെ ഈ ഡീറാഡിക്കലൈസേഷൻ എന്നതുകൊണ്ട് താങ്കളെന്താണ് ഉദ്ദേശിച്ചതെന്ന് മുസ്ലിം സംഘടനാ നേതാക്കൾക്ക് വിശദീകരിച്ചുകൊടുക്കണം. താങ്കളെ ഈ വിഷയത്തിൽ സഹായിക്കാനാവുമോ എന്നവർ ചർച ചെയ്യട്ടെ. ഹമീദ് ചേന്ദമംഗല്ലൂരും എം.എൻ. കാരശേരിയും മുന്നിൽനിന്ന് ചെയ്യേണ്ട പ്രവർത്തനമാണ് താങ്കളതുകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ അക്കാര്യത്തിൽ മുസ്ലിം സമുദായം നിസ്സഹയരായിക്കുമെന്ന് അറിയിക്കാൻ ആരോടും ചോദിക്കേണ്ടതില്ല. മുസ്ലിം സമുദായത്തിലെ നല്ല ആളുകൾ എന്ന് ഇവരെയാണോ താങ്കളുദ്ദേശിക്കുന്നത്. ഏത് നിലക്കാണ് അവർ നല്ലവരായി തീരുന്നത് എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.  


((ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം))


തീവ്രവാദത്തെ കേരളത്തിൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് താങ്കളീ പറഞ്ഞ നല്ല ആളുകളെ വെച്ചല്ല എന്ന് താങ്കൾ മനസ്സിലാക്കണം. മുസ്ലിം സമൂഹത്തിൽ നിന്ന് പത്താളുകളുടെ പോലും പിന്തുണയില്ലാത്ത ഇവരുടെ വാചോടാപത്തിന് പുല്ലുവില മുസ്ലിംകളിലാരും കൽപിക്കുന്നില്ല. ചില ചാനലുകളും പത്രങ്ങളുമൊക്കെ മുസ്ലിം പ്രതിനിധാനമായി അവരെ അവതരിപ്പിക്കുന്നത് ചില അജണ്ടകൾ കണ്ടുകൊണ്ടാണ് എന്ന് മുസ്ലിംകൾ മനസ്സിലാക്കിയിട്ടുണ്ട്. ചില വർഗീയ ഫാസിസ്റ്റുകളുടെ വാക്കുകൾ മുസ്ലിം പേരിൽനിന്നുകൂടി കേൾപ്പിക്കുക എന്നതിനപ്പുറം ഒരു ധർമവും അവർ കേരളീയ സമൂഹത്തിൽ നിർവഹിക്കുന്നില്ല. 



ഐ.എസ്സും, ആർ.എസ്.എസും യാതൊരു താരതമ്യവുമില്ല എന്നവാദം മുസ്ലിംകൾക്കും അംഗീകരിക്കാൻ പ്രയാസമുണ്ടാവില്ല. ചെയ്യുന്ന ക്രൂരതയുടെ കാര്യത്തിൽ ഒരു പടിയല്ല പല പടി ആർ.എസ്സ്.എസ് മുന്നിലാണ്. അതിനാൽ അതിലും താരതമ്യം സാധ്യമല്ല. ഐ.എസ് എന്നത് പെട്ടെന്ന് പൊട്ടിമുളച്ച താൽക്കാലിക പ്രതിഭാസമാണ്. അതിനെ നിർമിച്ചുവിട്ടവരുടെ ലക്ഷ്യം ദുരൂഹമാണ്. അത് സ്വയം ഇല്ലാതാവുകയോ തകർക്കപ്പെടുകയോ ചെയ്യും. ലോകവ്യാപകമായി ചിലപ്പോൾ അവരിലെ ആളുകൾക്ക് ഭീകരത കാണിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ലോകവ്യാപകമായി അവർക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ കഴിയും എന്ന് അനുഭവത്തിൽനിന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. അവരെല്ലാത്ത മുസ്ലിം സംഘടനകളും മുസ്ലിം രാജ്യങ്ങളുമെല്ലാം ഇസ്ലാമിനും മുസ്ലിംകൾക്കും വളരെയേറെ പ്രയാസവമുണ്ടാക്കുന്ന ഭീകര സംഘമായിട്ടാണ് അവരെ കാണുന്നത്. എന്നാൽ ഏതെങ്കിലും ഹിന്ദു സംഘടന ആർ.എസ്.എസിനെ ഒരു ഭീകരവാദ സംഘമായി എണ്ണുകയോ പരിഗണിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പക്ഷെ ഹിന്ദു സംഘടനകൾ എന്നത് സംഘ് പരിവാർ സൌകര്യത്തിന് ഉപയോഗപ്പെടുത്തുന്ന ഒരു കൂട്ടമാകാം. അതേ സമയം മതേതര രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുസഹോദരൻമാരും ആർ.എസ്.എസിനെയും സംഘ് പരിവാറിനെയും നന്നായി പ്രതിരോധിക്കുന്നു. ഇതിലാണ് മുസ്ലിംകൾ ആശ്വസിക്കുന്നതും. ആ നല്ല ഹിന്ദുക്കളിലാരും താങ്കളെ പോലെ സംസാരിക്കുന്നത് ഞങ്ങളാരും കേട്ടിട്ടില്ല. 


മുസ്ലിംകളിലും നല്ല മുസ്ലിംകളുണ്ടെന്ന താങ്കളുടെ സർട്ടിഫിക്കറ്റ്, ആരെ ഉദ്ദേശിച്ചാണ് എന്ന് താങ്കളുടെ വാക്കുകളിൽ തന്നെ സൂചനയുള്ളതിനാൽ ആ സർട്ടിഫിക്കറ്റ് തൽകാലം ഏറ്റുവാങ്ങാൻ മുസ്ലിം സമൂഹം സന്നദ്ധരായിരിക്കില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. നല്ല മുസ്ലിം ആരാണ് എന്ന് പറഞ്ഞു തരുന്നത് ഖുർആൻ തന്നെയാണ്. അതനുസരിച്ച് കാരശേരിയും ഹമീദും അതിൽ പെടാനുള്ള സാധ്യത വിരളമാണ്. 
കേരളത്തിൽ മുസ്ലിംകൾ സമാധാനത്തോടെ ജീവിക്കുന്നു. പക്ഷെ അതിന്റെ ക്രഡിറ്റ് വർഗീയവിഷം തീണ്ടാത്ത ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലിംകൾക്കുമാണ് എന്ന കാര്യം തങ്കളും മറന്നുപോകരുത്. ഈ സമാധാനാന്തരീക്ഷം വല്ലാത്ത അസ്വസ്തതയോടെയാണ് സംഘ്പരിവാർ നോക്കിക്കാണുന്നത് എന്നും തോന്നിയിട്ടുണ്ട്. 


 ((ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളു. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്.))



മുസ്ലിംകളുടെ നിത്യജീവിത്തിന്റെ ഭാഗമായ ഒരു പദത്തെ ഇത്രഭീകരമായിട്ടാണല്ലോ താങ്കൾ മനസ്സിലാക്കിയിട്ടുള്ളത് എന്നറിയുമ്പോൾ വല്ലാത്ത ഭീതി തോന്നുന്നു. താങ്കൾ ജിഹാദിന് നൽകിയ നിർവചനം മുസ്ലിംകൾ നൽകുന്നതല്ല. ഇസ്ലാമിനെ ശത്രുതയോടെ വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ബോധപൂർവ്വം നൽകുന്ന വിശദീകരണമാണ്. താങ്കളെപോലെ ഉന്നത സ്ഥാനത്തിരുന്ന ഇരിക്കാൻ ഇനിയും ആഗ്രഹിക്കുന്ന ഒരാൾക്ക് ഇത്ര വലിയ തെറ്റിദ്ധാരണ ഉണ്ടാവരുതായിരുന്നു. ഐ.എ.എസ്സിന്റെയും ഐപിഎസ്സിന്റെയും സിലബസിൽ മതവിശ്വാസങ്ങളെക്കുറിച്ച നല്ല ഒരു പഠനം കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ട് എന്നാണിത് മനസ്സിലാക്കുന്നത്. കുട്ടികളെ അറിയാത്തവർ അധ്യാപകരാകാൻ യോഗ്യരല്ല എന്ന് പറയുന്നത് പോലെ, വിവിധ മതങ്ങളുൾക്കൊള്ളുന്ന ജനങ്ങൾക്ക് സേവകരായി നിയമിക്കപ്പെടുന്നവർ ഒരു വിഭാഗത്തെക്കുറിച്ച് ഇത്ര തെറ്റായ ധാരണ വെച്ചുപുലർത്തിയാലോ. 


ജിഹാദ് എന്നാൽ ഒരു മുസ്ലിം തന്റെ ജീവിതത്തിൽ തന്റെ ഭക്ഷണവും വെള്ളവും പോലെ ദൈനം ദിനം നിർവഹിക്കേണ്ട കർമമാണ്. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നത് പോലും ഒരു ജിഹാദ് തന്നെയാണ് എന്ന് പഠിപ്പിക്കുന്നത് മുഹമ്മദ് നബിയാണ്. അധ്വാന പരിശ്രമം എന്നാണ് മലയാളത്തിൽ അതിന് പറയാവുന്ന അർഥം. ശത്രുക്കൾ സായുധമായി രംഗത്ത് വരുമ്പോൾ ഇസ്ലാമിക ഭരണകൂടം അതിനെ സായുധമായി ചെറുക്കുന്നതും ജിഹാദ് എന്ന ഗണത്തിലാണ് വരിക. തന്റെ ധനമോ ജീവനോ അപകടകരമാകുമ്പോൾ അതിനെതിരെ ചെറുത്ത് നിൽപ്പുനടത്തുന്നതും ജിഹാദാണ്. ഈ പോസ്റ്റ് ഞാനെഴുതുന്നതും ജിഹാദിന്റെഭാഗമായിട്ടാണ്. ജിഹാദിനെ ഒരു അമുസ്ലിമും ഒട്ടും പേടിക്കേണ്ടതില്ല. ബഹുമാന്യനായ സെൻകുമാർ പറഞ്ഞ ഒരു വ്യാഖ്യാനം മുസ്ലിം സമൂഹത്തിലെ ഒരു സംഘവും നൽകുന്നില്ല. ഉണ്ടെങ്കിൽ കാണിച്ചു തരൂ. 


ഒരു മുസ്ലിമിന് സ്വർഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്നതിന് അടിവരയിടുന്നു. എന്നാൽ ആ ജിഹാദ് താങ്കൾ പറഞ്ഞതല്ല എന്നാണ് ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം. ഒരു കാര്യം ഉണർത്തട്ടെ, പ്രവാചകന് പോലും ആളുകളെ മുസ്ലിമാക്കാനുള്ള ചുമതലയില്ല. ഇതര മുസ്ലിംകൾക്ക് ഒട്ടുമില്ല. പക്ഷെ ഇസ്ലാമിനെ സമാധാനപരമായി പ്രബോധനം ചെയ്യാൻ ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നു. അത് ബോധ്യമാകുന്നവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം. ഇത് ഇന്ത്യൻ ഭരണഘടനയും ഞങ്ങൾക്ക് അനുവദിക്കുന്ന മൌലികാവകാശമാണ്. മുസ്ലിമാകത്തവരെ കൊന്നുകളയുന്നത് തികഞ്ഞ ഇസ്ലാമിക വിരുദ്ധതയാണ്. മതത്തിൽ ബലാൽക്കാരമില്ല എന്ന ഖുർആനിക തത്വത്തിന് എതിരാണത്. മുസ്ലിംകൾ വ്യാപകമായി മതം മാറ്റുന്നതോ മാറാത്തവരെ വധിക്കുന്നതോ ആയ ഒരു സംഭവം കേരള ചരിത്രത്തിൽ നിന്ന് താങ്കൾക്ക് ഉദ്ധരിക്കാനാവുമോ. അതിന് നൂറുകണക്കിന് മുസ്ലിം സംഘടനകളിൽ ഏതെങ്കിലും ഒന്ന് നേതൃത്വം നൽകിയതായിട്ട്. ഇല്ലെങ്കിൽ താങ്കളുടെ തന്നെ വാക്കുകളിൽ സ്വർഗത്തിൽ പോകാനുള്ള പ്രവർത്തനം അവർ ചെയ്യുന്നില്ലന്നല്ലേ അതിനർഥം. നാല് ഒണക്ക പോലീസുകാരെ പേടിച്ചാണോ അവർ സ്വർഗത്തിൽ പോകാനുള്ള അവസരം വേണ്ടെന്ന് വെക്കുന്നത്. എങ്കിൽ പിന്നെ അവർ 42 ശതമാനമല്ല 70 ശതമാനം തന്നെയായാലും നിങ്ങൾ ഭയപ്പെടേണ്ടതില്ലല്ലോ. 



അതുകൊണ്ട് നിങ്ങൾ വിചാരിക്കുന്ന പ്രശ്നമൊന്നും ഇവിടെയില്ല. നിങ്ങളെ പോലുള്ള ചില പോലീസുകാരുടെ വികലധാരണകൾ മാത്രമാണ് പ്രശ്നം. അത് നിങ്ങൾ തന്നെ പരിഹരിക്കുക.

ജിഹാദിനെ എങ്ങനെയാണ് മുസ്ലികൾ പഠിപ്പിക്കുന്നത് എന്നറിയാൻ ഇവിടെ ക്ലിക്ക് നോക്കൂ. ഇങ്ങനെ പഠിപ്പിക്കരുത് എന്നാണോ താങ്കൾ പറയുന്നത്. 



((എനിക്ക് വാട്ട്‌സാപ്പില്‍ കിട്ടിയ ഒരു ദൃശ്യമുണ്ട്. ഇസ്രയേലിനെതിരേ ഐക്യരാഷ്ട്രസഭയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇറാന്‍, സിറിയ, ഈജിപ്റ്റ്, ലബനോന്‍, പാക്കിസ്ഥാന്‍ എന്നിവരൊക്കെയുണ്ട്. ഇസ്രയേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രയേലിന്റെ മറുപടി എന്താണെന്നോ. 'ഇസ്രയേലില്‍ ഒന്നര ദശലക്ഷം മുസ്‌ലിംകളുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, സമുഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാകുന്നു. പക്ഷേ, ലിബിയലില്‍ എത്ര ജൂതന്മാരുണ്ട്? മുമ്പ് ഇത്രയുണ്ടായിരുന്നു, ഇപ്പോഴെത്ര. സൗദിയില്‍, ഈജിപ്്റ്റില്‍.. നേരത്തേ എത്ര ജൂതന്മാരുണ്ടായിരുന്നു, ഇപ്പോഴെത്രയുണ്ട്.' ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജിഹാദ് അങ്ങനെയല്ലെന്നും എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്നും മനസിലാക്കിക്കൊടുക്കണം. ))



ഫലസ്തീൻ എന്ന ഒരു രാജ്യത്ത് വളരെ അന്യായമായി സ്ഥാപിതമായതാണ് ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം. അവിടെ ഇനിയും കുറച്ച് മുസ്ലിംകൾ ബാക്കിയുണ്ട്. അവർ ഇസ്രായേൽ ഭരണകൂടം തീർത്ത വലിയ ഒരു തുറന്ന ജയിലിലാണ്. കുറേ മുസ്ലിംകൾ ഇസ്രായേലിലും ഉണ്ടാവാം. അതിന് കാരണം സയണിസം ബാധിക്കാത്ത ജൂത സഹോദരങ്ങളാണ്. ജൂത ജനസംഖ്യ വളരെ തുച്ചമാണ്. ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കിടക്കുന്ന ജൂതൻമാർ ഏറ്റവും സമാധാനപൂർവ്വമായ ജീവിതം നയിച്ചിരുന്നത് ഉസ്മാനിയാ ഖിലാഫത്ത് നിലനിന്നിരുന്ന മുസ്ലിം രാജ്യങ്ങളിലായിരുന്നു. അവരുടെ ശല്യം ഒഴിവാക്കാനാണ് പാശ്ചാത്യസാമ്രാജ്യ ശക്തികൾ അവരെ ഫലസ്തീനിൽ കുടിയിരുത്തിയത്. പിന്നീട് ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്ന് ജൂതൻമാരെ അവിടെ കൊണ്ടുപോയി പാർപ്പിച്ചു. അങ്ങനെ മുസ്ലിം രാജ്യങ്ങളിലെന്നല്ല ഒരു വിധം രാജ്യങ്ങളിലൊക്കെ ജൂതർ ഇല്ല എന്ന് തന്നെ പറയാം. അതവർ തങ്ങളുടെ വാഗദ്ത്ത ഭൂമി തേടി പോയതിന്റെ ഫലമാണ്. എല്ലാതെ സംഘിമോഡൽ ഉന്മൂലനം നടത്തിയല്ല. അതിനാൽ ഒരു വാട്സപ്പ് വീഡിയോ മാത്രം കണ്ട് ഇത്ര വലിയ തെറ്റിദ്ധാരണ താങ്കൾ പുലർത്തരുത് എന്നാണാവശ്യമപ്പെടാനുള്ളത്. 



നിങ്ങൾ ഏറെ ഭയപ്പെടുന്നത് ഇസ്ലാമിക രാഷ്ട്രമാണല്ലോ. ആ ഭീതിയാണല്ലോ താങ്കളുടെ അഭിമുഖം നിറയെ എന്നാൽ ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയനുസരിച്ചും ഏതൊരു പൌരനും അവന്റെ മതമേതാകട്ടെ ധനം, ജീവിതം, അഭിമാനം എന്നീ അടിസ്ഥാനാവശ്യങ്ങളെ ഹനിക്കുന്ന ഒരു നിയമനിർമാണവും അനുവദിക്കുന്നതല്ല. പക്ഷെ സവർണഫാസിസം വളർന്ന് വരുന്ന ഈ നാട്ടിൽ അത്തരമൊരു നിയമം ഉണ്ടെങ്കിലും അത് പ്രയോഗതലത്തിൽ നടപ്പിൽ വരുത്താൻ ചുമതലപ്പെട്ടവർ അത് ചെയ്യുന്നില്ല എന്നത് ഒരു വസ്തുതയല്ലേ. 



((ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്‌ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളു. മദ്രസയിലോ പള്ളിയിലോ പോയി പൊലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ. അതുകൊണ്ട് മുസ്‌ലിം പുരോഹിതരും സമുദായത്തില്‍ സ്വാധീനമുള്ളവരും മനസിലാക്കിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം. ))



ഇവിടെ മുഴുവൻ ആളുകളും മനസ്സിലാക്കേണ്ട പ്രത്യേകിച്ച് ഭരണാധികാരികൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. എല്ലാവരും കൂടി ഒരു മതമാണ് ശരിയെന്ന് ഒരിക്കലും പ്രചരിപ്പിക്കുകയില്ല. എന്നാൽ ഓരോ മതക്കാരും മതമില്ലാത്തവരുമൊക്കെ അവരാണ് ശരി, മറ്റുള്ളവർ ശരിയായ പാതയിലല്ല എന്ന് ചിന്തിക്കുന്നവരാണ്. ആർക്കെങ്കിലും തങ്ങളുടെ ശരിയെക്കുറിച്ച് സംശയമുണ്ടെങ്കിൽ അത് വേറെ കാര്യമാണ്. അവർക്ക് ആ ശരിയെ മറ്റുള്ളവരെ അറിയിക്കാനുള്ള ചുമതലയുണ്ട്. താങ്കൾക്ക് ശരിയെന്ന കാര്യമാണല്ലോ താങ്കൾ അഭിമുഖത്തിൽ ജനങ്ങളുടെ മുന്നിൽ വെച്ചത്. താങ്കൾക്ക് അത് പറയാനും എനിക്ക് അതിന് മറുപടി പറയാനും തുല്യാവസരം ഉണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ അത് ജനാധിപത്യവിരുദ്ധവും തികഞ്ഞ ഫാസിസവുമാണ്. അതിനാൽ തങ്ങളുടെ മതം ശരിയെന്ന് തോന്നുന്നവർ സമാധാന പൂർവ്വം അത് പ്രബോധനം ചെയ്യട്ടെ. അതിൽ ബലപ്രയോഗവും പ്രകോപനമോ സാമ്പത്തിക പ്രലോഭനമോ ഉണ്ടെങ്കിൽ മാത്രം ഭരണകൂടം ഇടപെട്ടാൽ മതിയാകും. ഇല്ലെങ്കിൽ ജനങ്ങളുടെ വിശ്വാസാചാരം മാന്യമായി കൊണ്ടുനടക്കാൻ അവരെ അനുവദിക്കുക. 



പോലീസിന് പള്ളിയിൽ വരാം, ജില്ലാ കളക്ടർ വരെ വന്ന് പള്ളിയിൽ പ്രസംഗിച്ചിരുന്ന സ്ഥലമാണ് മുസ്ലിംകൾ ഭൂരിപക്ഷമായ മലപ്പുറം. എന്നിരിക്കെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രധാന വിഷയത്തിൽ അവരുമായി സംവദിക്കാൻ പള്ളി സൌകര്യപ്പെടുത്തുക എന്നത് അത്ര അസംഭവ്യമായ കാര്യമല്ല. പക്ഷെ വരുമ്പോൾ ഒരു സമാന്യവിവരം തങ്ങളുടെ ശ്രോതാക്കളെക്കുറിച്ച് ഉണ്ടാവുന്നത് നല്ലതാണ്. 



പശുവിന്റെ പേരിൽ ഇന്ത്യയിൽ ആളെകൊല്ലുന്നില്ലേ. ഉണ്ടെന്ന് തന്നെയാണല്ലോ പ്രധാനമന്ത്രിതന്നെ അംഗീകരിച്ചത്. ഇനി അക്കാര്യം പള്ളിയിൽ പറഞ്ഞാൽ എന്താണ് കുഴപ്പം. പള്ളിയിൽ മിക്കവാറും അവ പരാമർശിച്ചിരിക്കുക. ഇന്ത്യയുടെ ഭയാനകമായ അവസ്ഥ സൂചിപ്പിക്കാനും അതിനെതിരെ വിശ്വാസപരമായ ശക്തിനേടുന്നതിനുമായിരിക്കും. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാക്കി മുസ്ലിംകളെ കാക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പോകട്ടെ അതിന്റെ പേരിൽ ഒന്ന് കരയാനെങ്കിലും അവരെ അനുവദിച്ചുകൂടെ. പശുവിന്റെ പേരിൽ കൊല നടത്തുന്നത് എന്തുകൊണ്ടാണ് ഒരു പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമായി താങ്കൾക്ക് തോന്നാത്തത്. ലോകത്ത് സ്വയം പൊട്ടിത്തെറിക്കുന്ന ഭീകരരുണ്ടാകുന്നത്, ഒരുപാട്കാലം ഇവ്വിധം അനുവർത്തിക്കപ്പെട്ട ക്രൂരതയുടെ ഫലമാണ് എന്ന് പഠിച്ചാൽ ബോധ്യപ്പെടും. അതില്ലാതാക്കാൻ ഇന്ത്യയുടെ സമാധാനാന്തരീക്ഷം നിലനിർത്താൻ വേണ്ടത് ഭരണഘടനാപരമായി പൌരൻമാരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ്. 


((എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.))


ഇത്തരം ചെറിയ കാര്യങ്ങൾ കൂടി ഇത്ര അബദ്ധം കലർത്തി താങ്കൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 



ഒരു അർഥത്തിൽ ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുമുസ്ലിം കലാപമല്ല. മഹാഭൂരിപക്ഷവും സംഘ് പരിവാർ ആസൂത്രിതമായി നടത്തപ്പെടുന്ന വർഗീയ ഉന്മൂലന ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്ന അക്രമ പ്രവർത്തനങ്ങളാണ്. വർഗീയ കലാപം എന്ന് പോലും അതിനെ പറയാനാവില്ല. നല്ല ഹിന്ദുക്കൾ ഇതിൽ മുസ്ലിം പക്ഷത്താണ്. അതേ പോലെ നല്ല ഹിന്ദുക്കൾ കൃസ്ത്യൻ പക്ഷത്തുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഉദ്ദേശിക്കപ്പെടുന്നത് പോലും മുസ്ലിം ഉൻമൂലനം നടക്കാത്തത്. ഇതേ സംഘർഷം ഒറിസ പോലുള്ള സ്ഥലങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെയും സംഭവിച്ചിട്ടുണ്ട്. തൽകാലം ഫാസിസം ഒരു ശത്രുവിനെ മാത്രം ടാർജറ്റ് ചെയ്തതും അതിനൊരു കാരണമാകാം. ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ, ജില്ലയിലോ മുസ്ലിം സമൂഹം അധികമായിപ്പോയതുകൊണ്ട് ഒരു കുഴപ്പവും വരാനില്ല. ചിലപ്പോൾ അവരെ ഒന്നാകെ അപഹസിച്ചും അടിച്ചമർത്തിയും പൌരസ്വതന്ത്ര്യം നൽകാതെയും ഭരിക്കാൻ സ്വാഭാവികമായി കുറച്ച് പ്രയാസം വന്നെങ്കിലായി. ഇതാണ് നമ്മുടെ അനുഭവം. അതിനാൽ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് ഒരു ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആശങ്കപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. താങ്കളെ പോലുള്ളവർ പറഞ്ഞു ഭയപ്പെടുത്താതിരുന്നാൽ മാത്രംമതി.



((ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്. അവര്‍ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും പകര്‍ത്തുകയാണ്. ഓം നമശിവായ പോലെ ഓം ക്രിസ്തുവായ നമ വരെയുണ്ട്. അതു ശരിയല്ല. ഓരോ മതത്തിനും സ്വന്തം വ്യക്തിത്വമുണ്ടാകണം. പക്ഷേ, എന്തുകൊണ്ടാണ് അത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ്. രണ്ടും ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കാനാണ്. അതാണ് ഞാന്‍ നേരത്തേ പറഞ്ഞത്, കുറേ സത്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്നോട്ടു പോകണം. എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളില്‍ തൈലം പുരട്ടിയിട്ടു കാര്യമില്ല.))



ക്രിസ്ത്യാനികൾ ലൌ ജിഹാദ് നടത്തുന്നില്ല. അതിനാൽ അവർ മതപരിവർത്തനം നടത്തിയിട്ടുപോലും സംഘർഷം ഉണ്ടാകുന്നില്ല. ഇതാണല്ലോ താങ്കൾ പങ്കുവെക്കാനുദ്ദേശിക്കുന്നത്. കോടതി പോലും തള്ളിക്കളഞ്ഞ ലൌ ജിഹാദ് എന്തുകൊണ്ടാണ് താങ്കളുടെ മനസ്സിൽ നിന്ന് പോകാത്തത് എന്നതിന് ഉത്തരം കിട്ടണം. ഒരു കാര്യം സത്യം ആധുനിക യുഗത്തിൽ പ്രേമത്തിന്റെ പേരിൽ ഒരു പാട് ഒളിച്ചോട്ടം നടക്കുന്നുണ്ട്. യുവതി യുവാക്കൾ വായിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ട് അവർക്കിഷ്ടപ്പെട്ട ഒരു മതം തെരഞ്ഞെടുക്കുന്നുണ്ട്. ലോകത്തിലെങ്ങും കാണപ്പെടുന്ന പോലെ ഇസ്ലാമിലേക്ക് അതൽപം കൂടുതലുണ്ടാകാം. അതിന് കാരണം വേറെ തെരയേണ്ടതില്ല. ഇസ്ലാമിന്റെ വിശ്വസ-ആചാര ലാളിത്യവും യുക്തിഭദ്രതയും അതിനെ സ്വീകരിക്കാൻ ലോകത്തെ എന്നും പ്രേരിപ്പിച്ചിട്ടുണ്ട്. ഇനിയും പ്രേരിപ്പിക്കും. ഒരർഥത്തിൽ ലൌജിഹാദിനെ താങ്കൾ സത്യവൽക്കരിക്കുകയും കേരളത്തിൽ നടക്കുന്ന സംഘർഷങ്ങൾക്ക് ന്യായം ചമക്കുകയും ചെയ്യുന്നതായിട്ടാണ് ഈ വാക്കുകളിലൂടെ താങ്കൾ വിനിമയം ചെയ്യുന്നത്. 



((ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാം. അവരെ നേരിടാന്‍ പോകുമ്പോള്‍ ഇങ്ങോട്ട് വെടിവച്ചാല്‍ വെടിവയ്‌പൊക്കെ ഉണ്ടാകും. പക്ഷേ, അവര്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒരു സോഷ്യല്‍ ഓഡിറ്റോടുകൂടി പദ്ധതികള്‍ നടപ്പാക്കണം. അവര്‍ക്ക് വീടും ഭക്ഷണവും വിദ്യാഭ്യാസവും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാം ലഭ്യമാക്കണം. അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ടീം വേണം. അവരുടെ ജീവിതം കഷ്ടത്തിലാണ്. അത് മെച്ചപ്പെടുത്തിയാല്‍ അവര്‍ ആരുടെയും പിന്നാലെ പോകില്ല. പിന്നെ, കുറച്ചാളുകള്‍ യാഥാര്‍ഥ്യബോധമില്ലാതെ അവരുടെ കൂടെപ്പോകുന്നുണ്ട്, മറ്റു പേരുകളില്‍ പരസ്യപ്രവര്‍ത്തനം നടത്തുന്ന അവരുടെതന്നെ മുന്നണി സംഘടനകളുമുണ്ട്. അവയെ നിയന്ത്രിക്കണം. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്തെന്ന് ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തു. റ്റി ബ്രാഞ്ചില്‍ നിന്നാണ് അതൊക്കെ വരുന്നത്. എല്ലാം ഞാന്‍ തിരിച്ചുകൊടുത്ത് വേറെ തയ്യാറാക്കി. തച്ചങ്കരിക്കൊന്നും ഇതിന്റെ എ ബി സി ഡി അറിയില്ല. മുഖ്യമന്ത്രിക്ക് വിജയകുമാര്‍ സാറുമായി (ഏറ്റുമുട്ടല്‍ വിദഗ്ധനായി അറിയപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍) ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തുകൊടുത്തതായും സെന്‍കുമാര്‍ പറഞ്ഞു.))



ഇങ്ങോട്ട് വെടിവെക്കുമ്പോൾ അങ്ങോട്ട് വെടിവെച്ചോളൂ.. മാത്രമല്ല ഇങ്ങോട്ട് വെടിവെക്കും എന്ന് തോന്നുമ്പോഴും അങ്ങനെ ചെയ്തോളൂ. ആരും കുറ്റം പറയില്ല. എന്നാൽ അത്തരം സംഭവമുണ്ടാകുമ്പോൾ അതിനെ സുതാര്യമായി അവതരിപ്പിക്കാനും നിഗൂഡതകളില്ലാതാക്കാനും കഴിയണം. സോഷ്യൽ ഓഡിറ്റിംഗ് ഒക്കെ വേണം. അത് നടക്കട്ടെ. അവർക്ക് അവകാശപ്പെട്ടത് വകവെച്ചുകൊടുക്കട്ടെ എന്നാൽ ആരും അവരുടെ തീവ്രവാദികളുടെ കൂടെ പോകില്ല. സത്യത്തിൽ ഇതുതന്നെയാണ് മുസ്ലിംകളിലെ തീവ്രവാദികളെ ശരിക്കും ഭയപ്പെടുന്നുണ്ടെങ്കിൽ അവരെ നിയന്ത്രിക്കാനും ഭരണകൂടത്തിന് ചെയ്യാനാവുന്നത്. ഒരൊറ്റ നികുതി പോലെ ഒരൊറ്റ നീതി നടപ്പാക്കുക. തങ്ങൾ ആരാലും വേട്ടയാടപ്പെടുന്നില്ലെന്ന് അവർക്ക് ഉറപ്പിക്കാൻ കഴിയുക. നീതി പാലകരിലും നീതിപീഢങ്ങളിലും അവരുടെ വിശ്വാസം തകർക്കുമാറുള്ള പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക. അതാണ് തീവ്രവാദം വളർത്തുന്ന യഥാർഥ രോഗം അതിന് പുറമെ തൈലം തേച്ച് ശമനം തേടാതിരിക്കുക. 



താങ്കളീ പറഞ്ഞ കാര്യങ്ങൾ തങ്കച്ചരിക്ക് അറിയില്ല എന്നത് വളരെ ആശ്വാസം നൽകുന്ന ഒരു വാക്കാണ്. ഇടതുപക്ഷ തീവ്രവാദം ഒഴിവാക്കാൻ താങ്കൾ നിർദ്ദേശിച്ച പ്രവർത്തനം തന്നെയാണ് ഏത് തീവ്രവാദവും തടയാൻ സ്വീകരിക്കാവുന്ന ശൈലി. കാരണം തീവ്രവാദം എന്നത് ഒരൊറ്റമതമാണ്. പരസ്പരം ഇതര തീവ്രവാദക്കാരെ ചൂണ്ടിയാണ് അവ സ്വയം വളരുന്നത്. അതിനുള്ള സാഹചര്യം ഇല്ലാതാക്കാൻ ഭരണാധികാരികൾക്കേ കഴിയൂ. മുസ്ലിംകളുടെ പക്ഷത്ത് നിന്ന് കേരളത്തിൽ തീവ്രവാദാരോപണത്തിന്റെ പേരിൽ പോലും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഖ്യ എടുത്താൽ അത് ഇന്ന് കേരളത്തിലുള്ള മുസ്ലിം സമുദായത്തിന്റെ എത്ര ശതമാനം വരും എന്ന് കൂടി കണക്ക് പുറത്ത് വിട്ടാൽ നന്നായിരിക്കും. അത് ഒരിക്കലും 0.0001 ശതമാനത്തിൽ അധികം വരില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 



ഇങ്ങനെയൊക്കെ തന്നെയാണോ മുസ്ലിംകൾ എന്ന് ചിന്തിക്കുന്നത് എന്നറിയാൻ അവരുടെ നേതാക്കളുമായി താങ്കൾ അൽപം സമയം ചെലവഴിക്കുക. താങ്കൾ പറഞ്ഞ തരത്തിൽ അവരിൽനിന്ന് തീവ്രവാദത്തിനെതിരെയുള്ള പിന്തുണ ഉറപ്പാക്കാനും അത് സഹായിക്കും. 



2016, ജൂലൈ 17, ഞായറാഴ്‌ച

ഐ.എസ്.ഐ.എസ് നു പിന്നിൽ ആര് ?


കേരളത്തിലെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാതലത്തിൽ ഐ.എസ്.ഐ.സ് വീണ്ടും മലയാളികളുടെ സജീവശ്രദ്ധയിൽ വന്നിരിക്കുകയാണ്. ഇവിടെ നിന്ന് അപ്രത്യക്ഷമായവർ പോയിട്ടുണ്ടാവുക എവിടേക്കായിരിക്കും എന്ന് മുസ്ലികളിലുണ്ടായ (കൃത്യമായി പറഞ്ഞാൽ മുജാഹിദുകളിലുണ്ടായ) വിഭജനത്തെസംബന്ധിച്ച് ധാരണയുള്ളവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് ഒന്ന് ശ്രീലങ്കയും അവിടുന്നും പോയാൽ യമനുമായിരിക്കും എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു അവർ. അവർ ഐ.സിൽ ചേരാനുള്ള സാധ്യതയില്ല എന്നും ചിന്തിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവില്ലാതെ ഇതൊന്നും ഉറപ്പിച്ച് പറയാനാവില്ല. പിന്നീട് നടന്ന ഗവൺമെന്റ് തല അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വെളിപ്പെട്ടത്. എങ്കിലും ഐ.എസ് എന്ന ഭീകരഗ്രൂപ്പ് ഒരു യാഥാർഥ്യം തന്നെയാണ്. അതിന്റെ പ്രചോദനവും ലക്ഷ്യവും എന്ത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായം ലോകത്തിനുണ്ട്. ഇസ്ലാമുമായി അതിന് ഒരു ബന്ധവുമില്ലെന്ന് മുസ്ലിം സമൂഹം പറയുമ്പോൾ.. അതിനെ മുസ്ലികളായി തന്നെ കാണാനും ഖുർആനാണ് അവരുടെ പ്രചോദനം എന്ന് സ്ഥാപിക്കാനുമാണ് ഇസ്ലാമിക വിമർശകർ സമയം കണ്ടെത്തുന്നത്. നിങ്ങൾക്ക് അനിഷ്ടകരമാകുന്ന പ്രവർത്തനങ്ങൾ മുസ്ലിംകൾ ചെയ്താൽ അതിന് പിന്നിൽ പാശ്ചാത്യസാമ്രാജ്യത്വ ശക്തികളാണെന്നും ഇസ്രായീലാണെന്നും നിങ്ങൾ ആരോപിക്കും എന്നും അവർ പറഞ്ഞുവെക്കുന്നു. തെളിവായി ഐ.എസിനോടുള്ള സമീപനത്തെയും അവർ ഉദാഹരിക്കുന്നു. 

ബഗ്ദാദിയുടെ ഖിലാഫത്ത് എന്തുകൊണ്ട് ഇസ്ലാമികമല്ല എന്ന് ബഗ്ദാദി പ്രത്യക്ഷപ്പെട്ട കാലത്ത് തന്നെ (2014 ആഗസ്തിൽ എഴുതിയ പോസ്റ്റഇലൂടെ) ഈ ബ്ലോഗിൽ വിശദമായി ചർച ചെയ്തിട്ടുണ്ട്. അന്ന് അതെഴുതാനുള്ള കാരണം. അബൂബക്കർ ബഗ്ദാദി ഖിലാഫത്ത് വാദവുമായി രംഗത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചില മുസ്ലിം സുഹൃത്തുക്കൾ അതിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സന്ദർഭത്തിൽ എഴുതേണ്ടിവന്നതാണ്. ഇന്ന് അത്തരം പിന്തുണ ആരും പരസ്യമായി നൽകുന്നില്ല. എഴുതുന്നവർ തന്നെ ഫൈയ്ക് ഐഡിയിൽ മറഞ്ഞിരുന്നാണ് അൽപമെങ്കിലും അത് ചെയ്യുന്നത്. വൈകാരികമായി മാത്രം കാര്യങ്ങളെ സമീപിച്ച അവർ ഖലീഫയെ എതിർക്കുന്നവർക്ക് ഒരു പേരും നൽകി കുലാവികൾ..  അന്ന് ഞങ്ങൾ കുറച്ചുപേർ ആ സംവാദത്തിൽ ഒറ്റപ്പെട്ടെങ്കിലും ഇന്ന് എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ച് ഐ.എസ് നെതിരിൽ രംഗത്തുണ്ട്. ഇന്നലെ പുറത്ത് വെച്ച് ഒന്നു രണ്ടു പേർ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചു. ഈ പശ്ചാതലത്തിൽ സുഹൃത്ത് വി അമീൻ ചൂനൂർ എഴുതിയ  (മലയാളം ന്യൂസ് പത്രത്തിൽ) ലേഖനം ഈ ബ്ലോഗിന്റെ വായനക്കാർക്കായി ഇവിടെ ചേർക്കുകയാണ്. 

ഐ.എസിനെ സംബന്ധിച്ച് അന്തിമമായ ഒരു വിധിതീർപ്പ് എന്ന നിലക്കല്ല ഈ പോസ്റ്റ് ഇവിടെ നൽകിയത്.. ഒരു പക്ഷെ വർഷങ്ങളോളം അത് മറഞ്ഞുതന്നെ കിടക്കും. എന്നാൽ ചരിത്രഘട്ടങ്ങളിൽ എപ്പോഴെങ്കിലും അതിനെ ഉൽപാദിച്ചവർ തന്നെ അക്കാര്യം തുറന്നു പറയും അന്നൊരു പക്ഷെ ആ സംഘം ഇല്ലാതായിപ്പോയിട്ടുണ്ടാകും. അതിന്റെ സൃഷ്ടിച്ചവർ അന്നേക്ക് അതിന്റെ ലക്ഷ്യം നേടുകയും ചെയ്തിട്ടുണ്ടാവും. 

********************************************************************************************

## ഐ.എസ് ഇസ്രായില്‍ സൃഷ്ടി തന്നെ ##

-------വി. അമീന്‍ ചൂനൂര്‍-----

ഐ.എസ് അല്ലെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, കൂണുപോലെ പെട്ടെന്ന് ഒരു ഇടിമുഴക്കത്തിലുണ്ടായതല്ല. രാഷ്ട്രം പോലുമല്ലാത്ത ഒരു വിഭാഗത്തിന് തന്ത്രവും ബുദ്ധികേന്ദ്രവും വിഭവ ആസൂത്രണവും ഇല്ലാതെ വെറുതെ രംഗപ്രവേശം ചെയ്ത് അധികാരം പിടിച്ചടക്കാന്‍ കഴിയുമെന്ന് കരുതുന്നതും വിവിധ രാജ്യങ്ങളില്‍ അവിടെയുള്ള സൈന്യത്തെ തോല്‍പിച്ച് മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന് ചിന്തിക്കുന്നതും വങ്കത്തമാണ്. 

ഭാവിയെ കുറിച്ച് ഗവേഷണവും തിരക്കഥയും പരിശീലനവും വന്‍ ശക്തി രാഷ്ട്രങ്ങളില്‍ ആരുടെയോ പിന്തുണയും ഉള്ള വിഭാഗം തന്നെയായിരിക്കണം ഐ.എസ്. അങ്ങനെ നോക്കുമ്പോള്‍ ഐ.എസ് അതിന്റെ പേരില്‍ സൂചിപ്പിച്ച ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാതിരിക്കുന്നതിനും അതിന്റെ രണ്ടക്ഷരത്തില്‍ തന്നെ തുടങ്ങുന്ന ഇസ്രായിലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്നതിനും ചില ന്യായങ്ങള്‍ ഉണ്ട്. 

1. ഐ.എസിന്റെ പ്രവര്‍ത്തന മേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പോയന്റ് ഉണ്ട്. 'ഗ്രേറ്റര്‍ ഇസ്രായില്‍' എന്ന് അവര്‍ തന്നെ വിളിക്കുന്ന വന്‍ പദ്ധതിയുടെ മേഖലകളിലൂടെ തന്നെയാണ് ഇന്ന് ഐ.എസ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന വലിയ യാഥാര്‍ത്ഥ്യമാണത്. ഇറാഖും സിറിയയും ലിബിയയുമെല്ലാം അതില്‍ വരും. 

സിയോണിസത്തിന്റെ സ്ഥാപകന്‍ തിയോഡര്‍ പറയുന്നത് പ്രകാരം 'ഗ്രേറ്റര്‍ ഇസ്രായില്‍' നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീണ്ടുകിടക്കുന്ന ഒന്നാണ്. ഇറാഖിനെ അതിനു വേണ്ടി ആദ്യം ഉഴുതു മറിച്ച് ദുര്‍ബലമാക്കുന്ന നിലപാട് അമേരിക്കയിലൂടെ അവര്‍ നടപ്പിലാക്കി. ഇപ്പോള്‍ സിറിയയിലും ഐ.എസിലൂടെ അതിനു വേണ്ടിയുള്ള ശ്രമം നടക്കുന്നു. ഈജിപ്തിലും അവര്‍ക്ക് വേണ്ട മാറ്റങ്ങള്‍ നേടിയെടുക്കാന്‍ കഴിയും വിധം അധികാര മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി തന്ത്രപരമായി ഇസ്രായില്‍ രൂപീകരിച്ച പദ്ധതിയാണ് യിനാന്‍ പദ്ധതി. ചുറ്റുവട്ടത്തുള്ള അറബ് രാഷ്ട്രങ്ങളെ ദുര്‍ബലമായ ചെറിയ പ്രദേശങ്ങളാക്കി പുനഃക്രമീകരിക്കുക എന്നത് അവരുടെ യിനാന്‍ പദ്ധതിയുടെ ഭാഗമാണ്. യിനാന്‍ രൂപീകരിച്ച വലിയ ഇസ്രായിലി സ്ട്രാറ്റജിസ്റ്റുകളുടെ അഭിപ്രായ പ്രകാരം ഇറാനാണ് ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇറാഖിനെ അവര്‍ ഈ ബാല്‍ക്കനൈസേഷന്‍ പരിപാടിയുടെ കേന്ദ്രമായി നിശ്ചയിച്ചു. 

ഐ.എസ് സൗദി, കുവൈത്ത് മേഖലയില്‍ പോലും ചിലയിടങ്ങളില്‍ അക്രമ മാര്‍ഗങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മേഖലയില്‍ ഈയിടെ നടന്ന വിവിധ ആക്രമണങ്ങള്‍ ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ചില ദുസ്സൂചനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അല്‍ ഹസയില്‍ നിന്നും ഐ.എസ് അനുകൂലികളെ പിടികൂടുകയും ചെയ്തിരുന്നു. ശിയാക്കളുടെ മേഖലയില്‍ ആക്രമണം നടത്തുക വഴി ഐ.എസ് ഉദ്ദേശിക്കുന്നത് ഭിന്നത രൂപപ്പെടുത്തുകയും ദുര്‍ബലതയിലേക്ക് നയിക്കുകയുമാണ്. 

2. ഐ.എസിനു ഇസ്രായിലി പ്രതിരോധ സേനയുമായുള്ള ബന്ധമാണ് മറ്റൊരു സംഗതി. യു.എന്‍ അടുത്ത് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. മെയ് 2013 മുതല്‍ ഐ.ഡി.എഫുമായി 'ഐ.എസ്' നിരന്തരമായ ബന്ധം പുലര്‍ത്തുന്നു എന്നാണ് യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എസ് പോരാളികള്‍ക്കുള്ള ചികിത്സ വരെ ഉള്‍പ്പെടുന്ന തരത്തിലുള്ള ബന്ധങ്ങള്‍ അതിലുണ്ട്. സാധന സാമഗ്രികളുടെ കൈമാറ്റം പോലും നടന്നതായി യു.എന്‍ നിരീക്ഷണത്തില്‍ വ്യക്തമായതാണ്. വിവിധ ഇസ്രായില്‍ ഗവണ്മെന്റ് വെബ്‌സൈറ്റുകളിലേക്ക് ചൈനയില്‍ നിന്നുള്ള ചില ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസ് അയച്ചതായി അവരുടെ ന്യൂസ് ഏജന്‍സി വ്യക്തമാക്കുകയുണ്ടായി. അവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിലും ശക്തമായ ഇസ്രായില്‍-ഐ.എസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3. ഐ.എസിനെ തകര്‍ക്കാനുള്ള ഓപറേഷന് അമേരിക്ക തുടക്കം കുറിച്ച സമയത്ത് ഇസ്രായിലിന്റെ ഭാഗത്ത് നിന്നും ഒരു വിധത്തിലുള്ള പിന്തുണയും അതിനുണ്ടായില്ല. ബ്രിട്ടനും ഓസ്‌ട്രേലിയയും പിന്തുണച്ച അമേരിക്കയുടെ നീക്കത്തെ ഇസ്രായിലി ഹൈക്കമാന്‍ഡ് തെറ്റായ ഒരു തീരുമാനമായാണ് വിലയിരുത്തിയത്. 

4. അമേരിക്കയും മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളൂം ഐ.എസിനെതിരായി സൈനികമായി രംഗത്തിറങ്ങിയിട്ടും ബ്രിട്ടനും ഓസ്‌ട്രേലിയയുമടങ്ങിയ വന്‍ രാഷ്ട്രങ്ങള്‍ അതിനെ പിന്തുണച്ചിട്ടും മുന്നേറാന്‍ ഐ.എസിന് സാധിക്കുന്നുവെങ്കില്‍ അവരുടെ സൈനിക-ആയുധ-വിഭവ ശേഷിയാണ് അത് തെളിയിക്കുന്നത്. 
അത്ര വലിയ കരുത്ത് ഇന്ന് മുസ്ലിം സമൂഹത്തിന് ഒരു വിധത്തിലും നല്‍കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്രായിലിനു അതിനുള്ള ശേഷിയുണ്ടുതാനും. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ കീഴടക്കാനുള്ള ആയുധ-സൈനിക ശേഖരം അവരുടെ കയ്യില്‍ ഉണ്ടായതുകൊണ്ടാണല്ലോ അവര്‍ക്ക് മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്നത്.

5. ഇസ്ലാമിന്റെ പക്ഷത്ത് നിന്നും ദാര്‍ശനികമായ യാതൊരു പിന്തുണയും നല്‍കാന്‍ കഴിയാത്ത ഒന്നാണ് നിരപരാധികളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചിട്ടുള്ള വിഭാഗം ഇസ്രായില്‍ തന്നെയാണ്. 

അത് നമുക്ക് ഫലസ്തീന്‍ അക്രമങ്ങളിലും മറ്റും കാണാന്‍ കഴിയും. ലോകത്ത് അവര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ധിക്കാരത്തിന്റേയും അക്രമത്തിന്റേയും പരിസരത്ത് നിന്ന് മാത്രമേ ഐ.എസ് പോലുള്ള കാടന്‍ സംഘത്തിന് ജന്മം കൊടുക്കാന്‍ കഴിയൂ. ഇസ്രായിലിന്റെ ചരിത്രത്തിലുള്ള മുന്നേറ്റങ്ങള്‍ക്കൊക്കെ ഈ ശൈലി ഉള്ളതായി കാണാന്‍ കഴിയും. എന്നാല്‍ ഇസ്ലാം ചരിത്രത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളത് ഈ ശൈലിയിലൂടെയല്ല. 

6. 'അമേരിക്കന്‍ ഫ്രീ പ്രസ്' വ്യക്തമാക്കിയത് പോലെ, ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസ്സാദിന്റെ സൃഷ്ടിയാണ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നും സ്‌നോഡന്‍ വഴി പുറത്തായ 1.7 മില്യണ്‍ പേജുള്ള രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത് അതാണ്. 

7. ഐ.എസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രായലില്‍ നിര്‍മ്മിച്ചവയാണ് എന്ന് കണ്ടെത്തിയതാണ്. ഇറാഖ് പ്രവിശ്യയില്‍ ഐ.എസ് പിടിച്ചടക്കിയ മേഖലകളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ വഴിയാണ് ഇത് ലോകത്തിനു മുന്നില്‍ വ്യക്തമാവുന്നത്.

8. വലിയ ആസൂത്രണമുള്ള ഒരു വിഭാഗമായതുകൊണ്ട് തന്നെയാണ് അവര്‍ വിജയിച്ചു മുന്നേറുന്നത്. എന്നാല്‍ അവരിലൂടെ നടപ്പിലാക്കപ്പെടുന്നത് സയണിസവും സാമ്രാജ്യത്വവും ആഗ്രഹിക്കുന്ന അജണ്ടകളാണ്. അത് ഇസ്ലാമോഫോബിയയാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും മുന്നേറ്റങ്ങളേയും മലീമസമാക്കലാണ്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് രണ്ടും ലോകത്തിന് സമ്മാനിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇസ്ലാമിന്റെ ഒരു മൂല്യവും അവരിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല. 

ഒരു ക്വട്ടേഷന്‍ സംഘം ആക്രമത്തിന് വരുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സ്വന്തം വേഷത്തില്‍ പ്രത്യക്ഷപ്പെടുകയല്ല. ആരെ മലീമസപ്പെടുത്തണോ അവരുടെ വേഷവും രൂപവും സ്വീകരിക്കുന്നു. അവരെക്കുറിച്ച് ലോകത്തെ ഭീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു ചരിത്രത്തില്‍ നിരവധി സമാനതകള്‍ ഉണ്ട്. പ്രവാചകനു ശേഷം പ്രത്യക്ഷപ്പെട്ട കള്ള പ്രവാചകന്‍ മുതല്‍ ഖാദിയാനിസവും അല്‍ ഖാഇദയും ഇന്ത്യന്‍ മുജാഹിദീനും ഒരേ ശൈലിയില്‍ പ്രത്യക്ഷപ്പെട്ടതാണ്. 

ലൈംഗിക അക്രമങ്ങള്‍, വധം, അക്രമങ്ങള്‍, ചരിത്രങ്ങളുടെ സര്‍വ്വനാശം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയ പോലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ വളര്‍ത്തുക. ആളുകള്‍ ഇസ്ലാമില്‍ നിന്ന് അകലുന്നതിനും ഇസ്ലാമിനെത്തന്നെ പിഴുതെറിയുവാനും വേണ്ടിയായിരുന്നു അവര്‍ ഇസ്ലാമോഫോബിയക്ക് തുടക്കം കുറിച്ചത്. 

എന്നാല്‍ അത് ഇസ്ലാമിനു വലിയ വളര്‍ച്ച നേടിക്കൊടുക്കുകയാണുണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ഫോബിയാ കാലത്ത് 'ഇസ്ലാം' കൂടുതല്‍ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല, പലയിടങ്ങളിലും തികച്ചും സമാധാന വിപ്ലവങ്ങളിലൂടെ ഇസ്ലാമിന്റെ അടിത്തറയിലുള്ള രാജ്യങ്ങള്‍ രൂപപ്പെടുവാനുള്ള സാധ്യതകളും കാണാന്‍ തുടങ്ങി. ഇത് അവരിലുണ്ടാക്കിയ വിറളിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ എന്ന അജണ്ടയും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കാരണം.ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ഒരു സംഘമാണ് ഐ.എസ് എങ്കില്‍ അതിന്റെ ആദ്യ പോരാട്ടം ഇസ്രായിലിനെതിരെയായിരിക്കണം. 2012-2015 ഘട്ടത്തില്‍ ഇസ്ലാമിക ലോകം ഏറെ ആശങ്കയോടും നിരാശയോടും വീക്ഷിച്ചത് ഇസ്രായിലിന്റെ ഫലസ്തീന്‍ നരവേട്ടയായിരുന്നു. ഐ.എസ് യഥാര്‍ഥ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നെങ്കില്‍ മുസ്ലിം ലോകത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുവാനായിരുന്നില്ല; മറിച്ച് ഇസ്രായിലിനു ഭീഷണി സൃഷ്ടിച്ചുകൊണ്ടായിരിക്കും അവര്‍ രംഗപ്രവേശം ചെയ്യുക. 

9. ഇസ്രായിലിനെതിരെ പ്രതികരിക്കുവാനും ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഇസ്ലാമിക പണ്ഡിതന്മാര്‍ ചെറുതല്ലാത്ത രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക ലോകത്ത് നിന്നും ഒരു പണ്ഡിതന്‍ പോലും ഐ.എസ് ചെയ്തികളെ ന്യായീകരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ശക്തമായി എതിര്‍ത്ത് അതിന്റെ എതിര്‍ ദിശയില്‍ നിലകൊള്ളുവാനാണ് പണ്ഡിത സമൂഹം ആഹ്വാനം ചെയ്തത്. ഇസ്രായിലിനെതിരെ പ്രതികരിക്കുന്ന അതേ ശൗര്യത്തോടെ ഐ.എസ് ചെയ്തികളേയും വിമര്‍ശിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. 

ഇത് കേവലമായ ഒരു കൊള്ളക്കൂട്ടത്തിന്റെ എടുത്തുചാട്ടമല്ല. ആസൂത്രണമില്ലാത്ത, അയഞ്ഞ ഒരു സായുധ സംഘത്തിന്റെ വേട്ടയുമല്ല. സയണിസ്റ്റ്- സാമ്രാജ്യത്വ ശക്തികള്‍ക്ക് മിഡില്‍ ഈസ്റ്റിലുള്ള പുതിയ താല്‍പര്യങ്ങളുടെ പിടിച്ചടക്കലാണ്. പാശ്ചാത്യര്‍ പണ്ട് വിവിധ രാജ്യങ്ങളുടെ ഭരണം നേടിയെടുത്തതിന്റെ മറ്റൊരു ശൈലി. അന്യായങ്ങളെ കുറിച്ച് ലോകത്തില്‍ ആര്‍ക്കും ചോദിക്കാന്‍ തോന്നാത്ത വിധത്തില്‍ മുസ്ലിംകള്‍ക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ക്ക് കഴിയും വിധം ആദ്യം രംഗങ്ങള്‍ സൃഷ്ടിച്ചു. അവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് അതിനു വേണ്ടിയാണ്. ഒപ്പം അതേ ഫോബിയ ഉപയോഗപ്പെടുത്തി മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും സയണിസ്റ്റ്-സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചു. അതാണ് ഐ.എസ്. 

ഐ.എസ് പേരിലും വസ്ത്രധാരണത്തിലും ചുണ്ടനക്കങ്ങളിലും ഇസ്ലാമിനെ സാദൃശ്യപ്പെടുത്തി ഇസ്ലാമിന്റെ സമാധാന ദാര്‍ശനികതയെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന്റെ ഹൃദയവും തലച്ചോറും ഓരോ ഘട്ടത്തിലും ഐ.എസിന്റെ ആശയ പരിസരം വ്യക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്ത് ഇസ്ലാമോഫോബിയ വളര്‍ത്തപ്പെട്ടെങ്കിലും അതിന്റെ സ്രഷ്ടാക്കളുടെ നാട്ടില്‍ ഇസ്ലാമിന് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കിയ കാലമായിത്തീര്‍ന്നു അത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയയാണ് അടുത്തതെങ്കില്‍ പുതിയ ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ രൂപപ്പെടുന്നത് യൂറോപ്പിലായിരിക്കും. തീര്‍ച്ച.

------------------------

2016, മേയ് 1, ഞായറാഴ്‌ച

ഒരു ബ്ലോഹാദിയുടെ ജിഹാദും യുക്തിവാദികളുടെ നുണപ്രചാരണവും


യുക്തിവാദവും ബ്ലോഗും ഇസ്ലാമുമെല്ലാം ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നു. അവിടെ നിന്നും വിട്ട് ദിനപത്രങ്ങളിലും അതിൻെറ അലയൊലികളുണ്ട്. ഇതിന്റെ പ്രധാന കാരണം ഇയ്യിടെ പ്രത്യക്ഷപ്പെട്ട ഫെയ്ക് ഐഡിയിൽനിന്നുള്ള ഒരു ബ്ലോഗാണ്. വളരെ അപകടകരമായ സന്ദേശങ്ങളുള്ള പ്രസ്തുത ബ്ലോഗ്  സാമൂഹികവിരുദ്ധവും രാജ്യവിരുദ്ധവും അതുകൊണ്ടുതന്നെ നിയമപരമായ നടപടി നേരിടേണ്ടിവരുന്നതും ആണ് എന്ന് എല്ലാവരെക്കാളും മുമ്പേ അതിന്റെ കർത്താവ്/കർത്താക്കൾ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഫെയ്ക് ഐഡിയിൽനിന്ന് അത് കൈകാര്യം ചെയ്യുന്നത്. അതിന്റെ പിന്നിൽ ഒരാളാണോ ഒരു സംഘമാണോ എന്നതൊക്കെ ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ. എന്നാൽ ഇതേ ആശയങ്ങൾ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളെ കണ്ടു. ഇത്രത്തോളം പച്ചയായിട്ടല്ലെങ്കിലും സമാനമായി സംസാരിക്കുന്ന ഒറിജിനൽ ഐഡികളെയും ഫെയ്സ് ബുക്ക് ച‍ർചയിൽ കാണാവുന്നതാണ്. അത്തരക്കാർ ഉന്നയിക്കുന്ന വാദങ്ങളും പലപദപ്രയോഗങ്ങളും ഈ ബ്ലോഗും ഉൾകൊള്ളുന്നുണ്ട്. അതിനാൽ തന്നെ ഒറിജിനലായി ചിലരെ യുക്തിവാദികൾ സംശയിക്കുന്നതിൽ കുറ്റപ്പെടുത്താനാവില്ല. 

ഹദീസ് സമാഹാരങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാത്ത വ്യജമെന്ന് പ്രസിദ്ധമായ ഒരു ഹദീസ് വെച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത് തന്നെ. കള്ളനോട്ടും ഒരു നോട്ടാണ് എന്ന് പറയുന്നതുപോലെ ഒരു അസംബന്ധം പറഞ്ഞാണീ ച‍ർച ആരംഭിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പോസ്റ്റിനെ വിശകലനം ചെയ്യുന്നത് വൃഥാവേലയാണ്. ഈ ബ്ലോഗ് തുടർന്നു പറയുന്ന കാര്യങ്ങളിലും തികഞ്ഞ അറിവില്ലായ്മയും യുക്തിശൂന്യതയും നിഴലിക്കുന്നു. 

(((മോഡേൻ മുഹദ്ദിസുകൾ ഈ ഹദീസ് തള്ളിക്കളയുന്നവർ ആണ്. ഈ ഹദീസിന്റെ സനദിൽ   പ്രശ്നം ഉണ്ട്.  ഈ ഹദീസിനു മൂന്നു വേർഷനുകൾ ഉണ്ട്. രണ്ടെണ്ണം ദയീഫും ഒരെണ്ണം മുർസ്സലുമാണ്. ഒതെന്റിക് അല്ല എങ്കിലും ഇത് കെട്ടിച്ചമച്ചതോ വ്യാജമോ ആയ ഹദീസ് അല്ല. സനാദിലെ വ്യക്തിക്ക് അബദ്ധങ്ങൾ പറ്റും എന്ന കാരണത്താൽ ദയീഫ് /മുർസ്സൽ വിഭാഗാത്തിൽപ്പെടുത്തി എന്നെ ഉള്ളൂ. അതിനാൽ റസൂൽ തിരുമേനി ഇങ്ങനെ പറഞ്ഞിരിക്കാനുള്ള സാധ്യത ഉണ്ട്. സുബുഹാനല്ലാ ഇക്കാലത്ത് ജിഹാദ് പ്രായോഗികം അല്ലാ എന്ന് പറയുന്ന നിരവധി പണ്ഡിതരെ കാണുബോൾ ഈ ഹദീസ് ഓർക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് ജിഹാദ് പാടില്ല എന്ന് പറയുന്നവരാണ് ഇവിടെയുള്ള ഏതാണ്ട് എല്ലാ പണ്ഡിതരും. ഇന്ത്യയില ജിഹാദിന്റെ സാധ്യതകൾ അന്വേഷിക്കുന്ന ചെറിയ ഒരു ശ്രമമാണ് തുടർന്നുള്ളത്.)))

ഈ ഹദീസ് ദു‍ർബലമാണ് എന്ന് പറയുന്നത് ചില മോഡേൺ മുഹദ്ദിസുകളാണ് എന്നത് അസത്യമാണ്. യഥാർത്ഥത്തിൽ ഇത് കെട്ടിച്ചമച്ച ഹദീസുകളുടെ കൂട്ടത്തിലാണ് പണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമാണികമോ അല്ലാത്തതോ ആയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇബ്നു അസാക്കിർ തന്റെ ചരിത്രഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇതിലെ നിവേദകരാകട്ടെ ദുർബലരാണ്. അതോടൊപ്പം മറ്റു ന്യൂനതകളും ഇതിനുണ്ട്. ജിഹാദ് എന്നത് സായുധ പോരാട്ടം എന്ന അ‍ർത്ഥത്തിലെടുത്തുകൊണ്ടുള്ള ഒരു വ്യജഹദീസാണിത് എന്ന് ഇതിന്റെ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ജിഹാദ് എന്നാൽ ഇസ്ലാമിൽ ചെറുതും വലുതുമായ ദൈവികമാ‍ർഗത്തിലുള്ള സകല പരിശ്രമവും ഉൾകൊള്ളുന്നതാണ്. എന്നാൽ സായുധ പോരാട്ടം എന്ന അ‍ർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിന് സ്ഥലവും കാലവുമൊക്കെ ബാധകമാണ് എന്നതാണ് മുസ്ലിം ലോകം അംഗീകരിക്കുന്നത്. ഏതെങ്കിലും തീവ്രവാദികൾ അല്ല എന്ന് പറയുന്നുണ്ടാവും. പക്ഷെ ഈ ബ്ലോഗിന് പിന്നിലുള്ളവ‍‍ർക്ക് ലോക മുസ്ലിം ജനസമൂഹം ഒന്നടങ്കം വഴിതെറ്റിയവരും മുനാഫിഖുകളും (കപടവിശ്വാസികൾ) ആണ്. ലോകത്ത് കപടവിശ്വാസിയല്ലാത്ത ഒരാൾ ഈ ബ്ലോഗർ മാത്രമാണ് എന്ന് തോന്നും സംസാരം കേട്ടാൽ.  

ബ്ലോഗിലെ അടുത്ത ഖണ്ഡിക നോക്കൂ... 

(((ഇന്ത്യക്ക് പുറത്തുള്ള ജിഹാദി ശൈഖുകൾ എല്ലാം ഇന്ത്യാ ദാറുൽ ഹർബും ഇന്ത്യയിൽ ജിഹാദ് നിർബന്ധവുമാണെന്ന അഭിപ്രായക്കാരുമാണ്. പക്ഷെ അതൊടോപ്പമുള്ള വസ്തുതയാണ് ഇവരെല്ലാവരും തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തിയത് കാശ്മീർ എന്ന ഒറ്റ പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് എന്നത്. കാശ്മീർ അല്ലാത്ത ഇന്ത്യയുടെ ഇതര ഭാഗത്തെ കുറിച്ചോ ജനതയെ കുറിച്ചോ ഇവർക്കൊന്നുമ ഒരു ധാരണയുമില്ല എന്നതും വസ്തുതയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാശ്മീർ ഒഴിച്ചുള്ള ഇന്ത്യയുടെ ഫിഖ്‌ഹുൽ വാഖിയയിൽ ഇവർ അജ്ഞരാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ. ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഇന്ത്യക്ക് പുറത്തുള്ള മുസ്ലീം സമൂഹത്തെ അറിയിക്കാനുള്ള ഒരു താല്പര്യവും നാളിതു വരെ ഇന്ത്യൻ മുസ്ലീങ്ങൾ കാണിചിട്ടില്ല.)))

ആരാണ് ഈ ജിഹാദി ശൈഖുകൾ.. അവരു പോലും കാഷ്മീറുമായി ബന്ധപ്പെടുത്തിമാത്രമാണ് ഇന്ത്യയെ ദാറുൽ ഹ‍ർബായി ചിത്രീകരിക്കുന്നത് എന്നതിൽ പ്രയാസപ്പെടുകയാണ് ബ്ലോഗർ. ലോകത്തുള്ള ജിഹാദി ശൈഖുകൾക്കും കാര്യം അറിയില്ല എന്ന് സ്വയം സമാധാനിക്കുന്നു. തങ്ങൾക്കറിയാവുന്നത് ആ ജിഹാദി ശൈഖുകൾക്ക് അറിയാമായിരുന്നെങ്കിൽ അവർ അഭിപ്രായം മാറ്റുമെന്നാണ്  ഈ ഫെയ്ക് ഐഡികൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നവൻ ആശ്വസിക്കുന്നത്. 

വളരെ രസകരമായ കാര്യം, എന്നാൽ ഇക്കൂട്ടർക്ക് ഇതൊക്കെ ലോകത്തെ ഇതര ശൈഖുമാരെ അറിയിച്ചുകൂടെ എന്നൊരു ചോദ്യത്തിന് ഉത്തരം ഇല്ല എന്നതാണ്. മാത്രമല്ല ബ്ലോഗിൽ സംവദിക്കുന്ന ചില യുക്തിവാദി സുഹൃത്തുക്കളുണ്ട്. എന്റെ ഈ ബ്ലോഗിൽ മാന്യമായി മാത്രം സംവദിച്ചിട്ടുള്ള സുശീലടക്കമുള്ള ഒരു നീണ്ട ലിസ്റ്റ് നൽകിയിട്ട് ചോദിക്കുന്നത് ഇങ്ങനെയാണ്. 

(((വിമർശനം എന്ന പേരിൽ, തരം കിട്ടിയ അവസരത്തിൽ ഇസ്ലാമിനേയും അല്ലഹുവിന്റെ റസൂലിനേയും, ഉമ്മുൽ മുഅ’മിനിനുകളേയും പച്ചതെറിയും, അവഹേളനവും, ഇല്ലാകഥകളും പ്രചരിപ്പിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ഉമ്മത്തിനെ പിഴപ്പിക്കുന്ന കുറച്ച് കുഫാറുകളും, മുർത്തദുകളുമാണ് മുകളിലേ ചിത്രത്തിൽ ഉള്ളത്. ഇവരോക്കെ മുസ്ലിം സമൂഹത്തിൽ നെഞ്ചും വിരിച്ച് നടക്കുന്നത് ആ സമൂഹത്തിന്റെ പോരായ്മ തന്നെയാണ്. ഇന്ത്യൻ മുസ്ലിങ്ങൾ അത്രക്ക് മുനാഫിഖുകൾ ആയി മാറിയോ? ഇല്ലാ എന്ന് പ്രതീക്ഷിക്കുന്നു.)))

ബ്ലോഗെഴുതിയ മുപ്പ‍ർക്ക് അദ്ദേഹം പറയുന്നതൊന്നും ചെയ്യാൻ വയ്യ. അദ്ദേഹം മറ്റുള്ളവരെ പ്രതീക്ഷിക്കുകയാണ്. പക്ഷെ നിരാശയാണ് ഫലം. കാരണം ഇദ്ദേഹം മനസ്സിലാക്കുന്ന തരത്തിലല്ല ഇന്ത്യയിലെ മുസ്ലിംകളായാലും ലോക മുസ്ലിംകളായാലും ഇസ്ലാമിനെയും ഇന്ത്യയിലെ മുസ്ലികളല്ലാത്തവരെയും കാണുന്നത് എന്നതുകൊണ്ടുതന്നെ. ചിലരെങ്കിലും ഈ ആഹ്വാനം കേട്ട് തൊടുപുഴയിൽ ജോസ്ഫിന്റെ കൈവെട്ടിയ പോലെ വെട്ടുമെന്ന പ്രതീക്ഷയാവും ബ്ലോഗർക്ക്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫലത്തിൽ ഈ ബ്ലോഗിന് പിന്നിൽ ഒരു വ്യക്തിയായാലും ഒരു സംഘമായാലും തനിബഡായി ബഡുക്കൂസുകൾ മാത്രമാണ് എന്ന് ഇതിലെ ഓരോ വരിയും വ്യക്തമാക്കുന്നു. മറ്റൊരു ആവശ്യം നോക്കൂ.

(((ജബ്ര അല്ലാഹുവിന്റെ  ദൂതരെ തെറി വിളിച്ചിട്ടും നെഞ്ചും വിരിച്ചു നടക്കുന്നുണ്ടെങ്കിൽ അതിനർഥം ആ സമൂഹത്തെ അല്ലാഹു കൈവിട്ടു എന്നതാണ്. അല്ലാഹുവിന്റെ ദൂതരെ നിന്ധിക്കുന്നവൻ വധിക്കപ്പെടണം. എന്നതിൽ ഉലാമാക്കൾക്കിടയിൽ ഇജ്മാ ഉണ്ട്. അത് നടപ്പാക്കാൻ ഒരു മുസ്ലിമിന് ആരുടേയും അനുമതി വേണ്ടാ. അല്ലാഹുവിന്റെ ദൂതരെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അല്ലാഹുവിന്റെ വിധി ജബ്രയിൽ നടപ്പാക്കൂ. )))

ഭീരുവായ ഒരു ബഡായി വീരനാണ് ഈ ബ്ലോഗിന് പിന്നിലെന്ന സുചനയാണിത് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. അല്ലാഹുവിന്റെ ദൂതരെ നിന്ദിക്കുന്നവർ വധിക്കപ്പെടണം എന്നതിൽ ഉലമാക്കൾക്കിടയിൽ ഇജ്മാഅ് ഉണ്ട് പോലും. അങ്ങനെ സംഭവിച്ചാൽ ആ ശിക്ഷ നടപ്പാക്കാൻ ആരുടെയും അനുവാദം പോലും വേണ്ടത്രെ. അതുകൊണ്ട് ആരെങ്കിലും ഇത് നടപ്പാക്കിത്തരൂ എന്നാണ് ബ്ലോഗറുടെ ആവശ്യം. എങ്ങനെയുണ്ട് ബ്ലോഗ‍ർ, അല്ലെങ്കിൽ ബ്ലോഗിന് പിന്നിലുള്ളവരുടെ ഇസ്ലാമും ഈമാനും മനോദാർഢ്യവുമൊക്കെ എന്ന് അൽപസ്വൽപം ബോധമുള്ളവ‍ർക്കൊക്കെ മനസ്സിലാകും. 

ഇത് മനസ്സിലാകാത്തവരിൽ ഒരു വിഭാഗം (അല്ലെങ്കിൽ മനസ്സിലായില്ല എന്ന് നടിക്കുന്നവർ) ഈ ഫെയ്ക് ബ്ലോഗിലൂടെ ജിഹാദ് നടത്തുന്നവരുടെ (ബ്ലോഹാദി എന്നാണ് ഒരു യുക്തിവാദിയായ നാസർക്കുന്നുംപുറത്തിന്റെ  തന്നെ പ്രയോഗം) ഭീഷണിക്കിരയായ സാക്ഷാൽ യുക്തിവാദികൾ തന്നെയാണ്. ആ യുക്തിവാദികളിൽ ആർക്കും ഇവർ പറയുന്നതാണ് യഥാർഥ ഇസ്ലാം എന്ന കാര്യത്തിൽ സംശയമില്ല. ആ നിലക്ക് ഇസ്ലാമിനെതിരായും ഇസ്ലാമിക പ്രസ്ഥാനത്തിനെതിരായും കടുത്ത ആക്രമണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇസ്ലാം ഭീകരമാണ് പ്രവാചകൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാം തന്നെ ഒരു മനോരോഗമാണ് കണ്ടില്ലേ തെളിവ് എന്നാണ് യുക്തിവാദികൾ ആവേശം കൊള്ളുന്നത്. സത്യത്തിൽ ഈ ബ്ലോഗിലും അതേ പ്രകാരം സോഷ്യൽ മീഡിയയിലും മുസ്ലിം സുഹൃത്തുക്കളിൽ മഹാഭൂരിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ ബ്ലോഹാദികളുടെ ആരോപണങ്ങളെ പ്രതിരോധിച്ചതുകൊണ്ടാണ് ജമകുലാവികൾ, കോക്കനട്ട് അപ്പോളജിസ്റ്റുകൾ തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞങ്ങൾക്ക് ഈ ബ്ലോഹാദികളിൽ നിന്ന് ചാ‍ർത്തിക്കിട്ടിയത്. 

ഈ അവസം മുതലെടുത്തുകൊണ്ട് സി. രവിചന്ദ്രനടക്കമുള്ളവ‍ർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തന്നെയാണ്. സത്യത്തിൽ ഇത്തരം ഗുരുതരമായ അസുഖങ്ങളെ കൈകാര്യം ചെയ്യുന്നത് ഇസ്ലാമിന്റെ തന്നെ ബാനറിൽ നിന്നാണ് അക്കൂട്ടർക്ക് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നതും ഇസ്ലാമിനെ സമഗ്രമായി ഉൾകൊള്ളുന്നവരിൽനിന്നു തന്നെ. അതിനാൽ മുസ്ലികൾ അവരുടെ തീവ്രചിന്താഗതി പുലർത്താത്തതിന് കാരണം ഭീരുത്വമാണ് എന്നവർ പ്രചരിപ്പിച്ചുവരുന്നു. അവരെ സത്യപ്പെടുത്തുകയാണ് യുക്തിവാദികൾ ചെയ്യുന്നത്. അതേ ഇസ്ലാം ഭീകരമാണ് ഈ ബ്ലോഹാദി (ബ്ലോഗ് + ജിഹാദ്) പറയുന്നതാണ് ശരി എന്ന് ഇക്കൂട്ടർ അംഗീകരിച്ചു കൊടുക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ആയിരങ്ങളും ലക്ഷങ്ങളും കോടികളുമൊക്കെ വരുന്ന മുസ്ലിം സമൂഹം ഭീരുക്കളോ അല്ലെങ്കിൽ രവിചന്ദ്രൻ പറയുന്നതുപോലെ തന്ത്രക്കാരോ ആയതുകൊണ്ടാണ് എന്ന് യുക്തിവാദികൾ സത്യപ്പെടുത്തുന്നു. ഇതിനെക്കാൾ യുക്തിശൂന്യമായ ഒരു നിലപാട് ഉണ്ടോ. 

നാസർ കുന്നും പുറം ഈ അവസരം മുതലെടുത്ത് ചില ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ വഹ്ദത്തെ ഇസ്ലാമിയാണെന്നും, അതിലേക്ക് ജമാഅത്തിൽ നിന്ന് കുത്തൊഴുക്കാണെന്നുമൊക്കെയാണ് അത്. ഈ പ്രസ്താവനയിൽ ആദ്യ ഭാഗം സാധ്യതയുള്ള ഊഹം മാത്രമാണ്. രണ്ടാമത്തെതോ ഒട്ടും വസ്തുതാപരമല്ല എന്ന് പറയാൻ ജമാഅത്ത് പ്രവ‍ർത്തകർക്ക് കഴിയും. 

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇസ്ലാം മനുഷ്യനുമായി ബന്ധപ്പെട്ട സകലമേഖലകളെയും ഉൾകൊള്ളുന്ന ഒരു സമഗ്രദ‍ർശനമാണ്. എന്നാൽ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള കഴിവും അവസരവും മനുഷ്യർക്ക് നൽകിയിരിക്കുന്നു. മതത്തിൽ ബലാൽകാരമില്ല എന്നത് ഖു‍ർആനിന്റെ തന്നെ അടിസ്ഥാന തത്വമാണ്. ഈ മതം പ്രചരിപ്പിക്കാൻ മനുഷ്യന്റെ ബുദ്ധിയും യുക്തിയും തന്നെയാണ് അവലംബിക്കുന്നത്. ഖു‍ർആൻ പരിശോധിച്ചാലും ആ കാര്യം വ്യക്തമാകും. ഖുർആനിലെ പകുതിയോളം ഭാഗവും ഇസ്ലാമിനെ യുക്തിപൂർവ്വം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. മുഹമ്മദ് നബി ഒരു മനുഷ്യനായിരുന്നു. പ്രവാചകനായിരുന്നു. പ്രബോധകനായിരുന്നു. അതോടൊപ്പം മദീനയിൽ അദ്ദേഹം ഒരു ഭരണാധികാരികൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭരണകൂടത്തിന് ആവശ്യമായ നിയമനി‍ർദ്ദേശങ്ങൾ ഇസ്ലാമിലുണ്ട്. യുദ്ധം ആരോട് എപ്പോൾ എന്നതൊക്കെ സംശയരഹിതമായി പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യപോലൊരു രാജ്യത്ത് സായുധ ജിഹാദാകാം എന്ന് പറയുന്ന പണ്ഡിതന്മാർ ആരെങ്കിലുമുണ്ടെങ്കിൽ അവ‍ർ വല്ല തീവ്രവാദ സംഘങ്ങളിലും പെട്ടവരാകും. അവര് തന്നെയും കാശ്മീർ ഉദ്ദേശിച്ചാണ് അപ്രകാരം പറയുന്നത് എന്നാണ് ഈ ബ്ലോഹിദി തന്നെ വ്യക്തമാക്കുന്നത് എന്നിരിക്കെ ഇന്ത്യൻ മുസ്ലികളെയൊക്കെ അപരവൽക്കരിക്കാനും അവ‍രെയൊക്കെ സംശയിക്കണം എന്ന നിലപാടിലേക്കെത്താനും യുക്തിവാദികൾ എന്ന് പറയുന്നവ‍ർക്ക് എങ്ങനെ സാധിക്കുന്നു. യുക്തിയുടെ ലാഞ്ചന പോലും നിങ്ങളുടെ വാദങ്ങളിൽ കാണപ്പെടുന്നില്ല എന്ന് പറയുന്നത് ഒരു സത്യം മാത്രമാണ്. 

അതോടൊപ്പം ഇത്തരം ബ്ലോഗിന് പിന്നിൽ ആരായാലും അവർ ഇസ്ലാമിനും സമൂഹത്തിനും ചെയ്യുന്ന ഉപദ്രവം ചെറുതല്ല. അത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും നിയന്ത്രിക്കേണ്ടതും ഒരു സാമുഹികാവശ്യമാണ് .

(((കോക്കനട്ട് അപൊളജറ്റിക്കുകൾ മുസ്ലീം സമുദായത്തെ പഠിപ്പിക്കുന്നില്ല എങ്കിലും ദീനിലെ അടിസ്ഥാന നിയമം ആണ് ഒരു മുസ്ലീമും അമുസ്ലീമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധത്തിന്റെതാണ്. അഥവാ ജിഹാദിന്റെതാണ്. )))
ഈ പോസ്റ്റ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ പ്രസ്താവനക്ക് കൂടി പ്രതികരണം നൽകണമെന്ന് തോന്നുന്നു. ഒരു മുസ്ലിമും ഒരു അമുസ്ലിമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധമല്ല. അവർ രണ്ടുപേരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്നതാണ് അതിനാൽ സഹോദരങ്ങളാണ്. അതിലും ഉപരിയായി അവർ രണ്ടുപേരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് എന്നതാണ്. ഇനി മറ്റൊരു രൂപത്തിൽ നോക്കുയാണെങ്കിൽ ഒരാൾക്ക് ദൈവിക സന്ദേശം ലഭിച്ചു മറ്റെ ആൾക്ക് അത് ലഭിച്ചില്ല എന്ന വ്യത്യാസമാണ്. ഇതാകട്ടെ അവരോട് തെറ്റായ നയം അനുവർത്തിക്കാനുള്ള കാരണമേ അല്ല.

അതിനാൽ മനസ്സിലാക്കേണ്ടത്. ഇത്തരം അവിവേകികളെ യഥാർഥ ഇസ്ലാമിലൂടെ മാത്രമേ ചികിത്സിക്കാനാവൂ എന്നതാണ്.  



2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

ദൈവമെന്താണെന്ന് പറയൂ.. അതൊരു സങ്കൽപമല്ലേ ?



Vb Rajan said.. ദൈവം എന്താണെന്ന് ആരും വിശദീകരിക്കുന്നില്ലല്ലോ? ദൈവം മാനുഷ്യന്റെ സങ്കല്പം മാത്രമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അല്ലങ്കിൽ പിന്നെ എന്തെന്ന് പറയു.
****************************************************************


ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടാകണം എന്ന് മനുഷ്യപ്രകൃതി അവനോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ പൊതുവെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നത്. വളരെ കുറച്ചാളുകൾ വളരെ പണിപ്പെട്ടാണ് തങ്ങളുടെ ദൈവനിഷേധം കൊണ്ടുനടക്കുന്നത്. നിരീശ്വരർ സ്വയം ചില അബദ്ധധാരണകൾ അരക്കിട്ടുറപ്പിച്ച് വിശ്വസിച്ചാണ് ദൈവത്തെ ഹൃദയത്തിൽനിന്ന് പുറത്താക്കുന്നത്. പരിണാമവാദമാണ് അവരുടെ ഒരു പ്രധാന തുരുപ്പ് ശീട്ട്. 

മനുഷ്യൻ ദൈവവിശ്വാസിയാവുക എന്നതിൽ വലിയ കാര്യമില്ല. ഇവയൊന്നും തനിയെ ഉണ്ടായതാവാൻ സാധ്യതയില്ല എന്ന വിചാരമുൾക്കൊള്ളുന്ന തന്റെ യുക്തിയെ തൃപ്തിപ്പെടുത്താനും, തന്റെ പ്രയാസങ്ങൾ നീക്കാനുമുള്ള ഒരു അത്താണി മാത്രമായതിനെ കൊണ്ടുപോകുന്നു പലരും. വലിയ ഒരു വിഭാഗം മനുഷ്യരെ സംബന്ധിച്ച് ദൈവം ഒരു സങ്കൽപം മാത്രമാണ്. ദൈവസങ്കൽപം എന്ന പ്രയോഗം തന്നെ അതാണ് സൂചിപ്പിക്കുന്നത്. 

എന്നാൽ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം കേവലം ഒരു സങ്കൽപത്തിനപ്പുറത്തേക്ക് ദൈവവിശ്വാസം കടക്കുന്നു. കൃസ്ത്യാനികളും ജൂതരും മുസ്ലികളുമൊക്കെ അങ്ങനെയാണ്. ഇവരോട് നിങ്ങളുടെ ദൈവം വെറുമൊരു സങ്കൽപമല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെ അവർ മറുപടിപറയും. അവരുട മനസ്സിലെ ദൈവരൂപം അവർ സ്വയം ഉണ്ടാക്കിയതല്ല വേദഗ്രന്ഥം അവർക്ക് നൽകിയതാണ്. ആ ചിത്രം തങ്ങളുടെ യുക്തിക്ക് നിരക്കുന്നതാകട്ടെ അല്ലാതിരിക്കട്ടെ അവരതിൽ വിശ്വസിക്കുന്നു. കാരണം വേദം സത്യമാണ് എന്ന് അവർ വിശ്വസിക്കുനു. 

മൂന്നാമത്തെ തലത്തിലാണ് ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം. അത് ഒരു സ്രഷ്ടാവ് മാത്രമല്ല, നിയന്താവും, പരിപാലകനും കൂടിയാണ്. മനുഷ്യർക്ക് ആവശ്യമായ നിയമം നൽകിയവനും, മനുഷ്യന്റെ അന്നദാതാവും സംരക്ഷകനും ആണ്. എല്ലാറ്റിലുമുപരി തങ്ങളെ നിരന്തരം വീക്ഷിച്ചിരിക്കുന്നവനും മരണശേഷം തങ്ങളുടെ ഇവിടുത്തെ പ്രവർത്തനങ്ങളുടെ പേരിൽ പരലോകത്ത് രക്ഷാശിക്ഷകൾ നൽകുന്നവനുമാണ്. 

മുസ്ലിംകളെ സംബന്ധിച്ച് ഇത് കേവലം ഒരു സങ്കൽപമല്ല. കേവലം വിശ്വാസം പോലുമല്ല. ദൃഢബോധ്യമാണ്. ഈ വിശ്വാസം അവർക്ക് നൽകുന്ന മനസ്സമാധാനവും ശക്തിയും ഒന്ന് വേറെത്തന്നെയാണ്. 

പ്രിയ സുഹൃത്ത്  വി.ബി. രാജന് എനിക്ക് നൽകാവുന്ന ചുരുങ്ങിയ മറുപടി ഇതാണ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review