2019 ജൂലൈ 31, ബുധനാഴ്‌ച

ദൈവത്തിന്റെ നിലവാരം യുക്തിവാദികളുടെ വീക്ഷണത്തില്‍

യുക്തിവാദികള്‍ എന്നുതന്നെ പറഞ്ഞാല്‍ മതി ജബ്രയെന്ന് പ്രത്യേകം പറയേണ്ടതില്ല കാരണം യുക്തിവാദികള്‍ എന്നുപറഞ്ഞാല്‍ തന്നെ ഇപ്പോള്‍ ഒരു വിഭാഗമേ ഉള്ളൂ. കാരശേരി പറഞ്ഞതുപോലെ തങ്ങള്‍ക്ക് മാത്രമേ ബുദ്ധിയുള്ളൂവെന്ന തെറ്റിദ്ധരിക്കുന്ന വിഭാഗം, ഒരു പ്രസിദ്ധവ്ലോഗര്‍  പറഞ്ഞപോലെ മതങ്ങളെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗം. സകലമതങ്ങളും നശിച്ചുപോയാലെ നാട്ടില്‍ സമാധാനം പുലരൂ എന്നുകരുതി. 24 മണിക്കൂര്‍ മതത്തെയും ദൈവത്തെയും കുറിച്ചാലോചിച്ച് സമയം ചെലവഴിക്കുന്ന വിഭാഗം. ദൈവത്തിന്റെ കാര്യത്തില്‍ അവരുടെ പുതിയ നിലപാട് എന്താണ്?. അടുത്തിടെ കണ്ട അവരുടെ പോസ്റ്റുകളില്‍നിന്നും വീഡിയോകളില്‍നിന്നും കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നില്ല. പ്രധാനമായും 3 വീക്ഷണങ്ങളാണ് മാറിമാറി അവതരിപ്പിക്കുന്നത്.

1.
ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവം ഉണ്ടാകുന്നതിന് യുക്തിവാദികള്‍ എതിരല്ല. ദൈവവിശ്വാസം നന്മചെയ്യാന്‍ പ്രേരകമാകുന്നെങ്കില്‍ അത്തരം വിശ്വാസത്തോട് യോജിപ്പാണ്.

2.
ദൈവം ഉണ്ട്. പക്ഷെ അത് ഇപ്പോള്‍ ഒരു മതവിഭാഗവും പറയുന്ന ദൈവമല്ല. ദൈവമാകാനുള്ള യോഗ്യത അവയ്കൊന്നുമില്ല.

3.
ദൈവമില്ല. ഉണ്ട് എന്നുള്ള വിശ്വാസം പരമാബദ്ധമാണ്. കാരണം ഇതുവരെ ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇല്ലാത്ത ഒന്ന് തെളിയിക്കാന്‍ സാധ്യമല്ലെന്നതിനാല്‍ തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നില്ല.

ദൈവമില്ലെന്നും അതൊരു ബാലിശമായ സങ്കല്‍പമാണെന്നും സ്ഥാപിക്കാന്‍ 'ഡിങ്കദൈവം' എന്ന ഒരു ദൈവത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി കാണിക്കുകയും ചെയ്യുന്നു.

യുക്തിവാദികള്‍ കൊണ്ടുനടക്കുന്ന പല വ്യക്തികളും തങ്ങളുടെ നിരന്തരമായ മതപരിഹാസത്തിനൊപ്പിമില്ലെന്ന അറിവും തങ്ങള്‍ ദൈവനിഷേധികളല്ലെന്ന തുറന്നുപറച്ചിലും യുക്തിവാദികളെ വല്ലാതെ ഇളിഭ്യരാക്കിയിട്ടുണ്ട് എന്ന് യുക്തിവാദികളുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനാവും. ആ ജാള്യതമാറ്റാന്‍ വേണ്ടി ഇയ്യിടെയുണ്ടാക്കിയ ഒരു തിയറിയാണ് ഇതിലെ ഒന്നും രണ്ടും. ശരിക്കും അവര്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത് ദൈവമില്ലെന്ന മൂന്നാമത്തെ വിശ്വാസം തന്നെ.

പക്ഷെ ദൈവമില്ലെന്ന വിശ്വാസത്തിന് ഒരു ദൗര്‍ബല്യമുണ്ട്. ഈ പ്രപഞ്ചത്തിന്റ വൈപുല്യവും ഓരോ സൃഷ്ടിപ്പിലെയും വിശദീകരിക്കാനാവാത്ത ആസൂത്രണവും മനസ്സിലാക്കുമ്പോള്‍ മനുഷ്യബുദ്ധിതന്നെ അതിന്റെ പിന്നിലൊരു ശക്തിയുണ്ടാവും എന്ന ഒരു ചിന്തക്കടിമപ്പെടുന്നു. ദൈവമില്ലെന്ന് പറയുമ്പോഴും അതവനെ വിടാതെ പിന്തുടരുന്നു. അങ്ങനെയാണ് ദൈവനിഷേധികളെന്ന നാട്യത്തില്‍ നടന്ന പലരും വാര്‍ദ്ധക്യത്തില്‍ തികഞ്ഞ ദൈവവിശ്വാസികളാവുകയോ മിനിമം ദൈവമില്ലെന്ന പല്ലവി പാടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത്. അതിന്റെ തന്നെ ഒരു പ്രതിഫലനമാണ് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് ദൈമാകാനുള്ള യോഗ്യതയില്ലെന്നുള്ള വാദം. ചില ദൈവസങ്കല്‍പ്പങ്ങളില്‍ അത് ശരിയാണ് എന്ന് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ. ദൈവത്തിന് അയോഗ്യതയായി പറയുന്ന 90 ശതമാനം കാര്യങ്ങളും വിശുദ്ധഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അവരുടേതായ ഒരു ഭാഷ്യം ചമച്ച് അത് അയോഗ്യതയായി അവതരിപ്പിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ എന്തൊക്കെയായിരിക്കണം ദൈവത്തിന്റെ യോഗ്യത എന്നവര്‍ ഒരിടത്തും പറയുകയില്ല. അവരുടെ വാദങ്ങള്‍ ഉദ്ധരിച്ച് മറുപടി പറയുന്നതിനുമുമ്പ് പ്രധാനമായും അവരുടെ അയോഗ്യത, ദൈവം മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കുന്നതും ദൈവം ഉടനടി പ്രത്യക്ഷപ്പെട്ട് തീരുമാനങ്ങള്‍ക്ക് വിധികല്‍പിക്കാത്തതുമാണ് എന്ന് മനസ്സിലാക്കാനാവും. ബാക്കിയുള്ളവയൊക്കെ എണ്ണം തികക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. അതിന് ശേഷം പറയും ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഒരു ഗോത്രദൈവമാണ് അല്ലാഹു എന്ന്. ഖുര്‍ആനില്‍ ഒരു ദൈവത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍ അന്നത്തെ ആളുകളില്‍ ചിലര്‍ വിശ്വസിച്ചു. ചിലര്‍ അവിശ്വസിച്ചു. അന്ന് വിശ്വസിക്കാത്തവരുടെ ദൈവസങ്കല്‍പ്പം ഇപ്പോഴത്തെ യുക്തിവാദി വീക്ഷണവുമായി വളരെയേറെ യോജിപ്പുകാണുന്നു. ഖുര്‍ആന്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു.

'
നിങ്ങളുടെ അടുക്കല്‍ വന്നുകഴിഞ്ഞ സ്പഷ്ടമായ മാര്‍ഗദര്‍ശനങ്ങള്‍ ഗ്രഹിച്ചശേഷം നിങ്ങള്‍ വഴുതിപ്പോവുകയാണെങ്കില്‍, നന്നായി അറിഞ്ഞുകൊള്ളുക, അല്ലാഹു സര്‍വത്തെയും അതിജയിക്കുന്നവനും യുക്തിമാനുമത്രെ. (ഈ ഉപദേശനിര്‍ദേശങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞിട്ടും ജനം നേര്‍വഴി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ) ഇനി അല്ലാഹു തന്നെ മേഘക്കുടയും ചൂടി മലക്കുകളുടെ അകമ്പടിയോടെ കണ്‍മുമ്പില്‍ ഇറങ്ങിവരുകയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ ഇവര്‍ പ്രതീക്ഷിക്കുന്നത്? ഒടുവില്‍ സകല സംഗതികളും സമര്‍പ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെതന്നെ സമക്ഷത്തിലാണല്ലോ.'

(
വിശുദ്ധ ഖുര്‍ആന്‍ അധ്യായം : 2, സൂക്തം : 209,210)

ഈ സൂക്തം ശ്രദ്ധയോടെ ഒന്ന് വായിച്ചുനോക്കുക, ആരാണ് ദൈവസങ്കല്‍പത്തില്‍ 6ാം നൂറ്റാണ്ടിലെ അറബികളുടെ വീക്ഷണം പുലര്‍ത്തുന്നത് ഖുര്‍ആനോ അതല്ല അതിന്റെ നിഷേധികളോ.

ആദ്യം ഖുര്‍ആനിലെ ദൈവത്തെ ഒന്ന് ചുരുങ്ങിയ രൂപത്തില്‍ പരിചയപ്പെടുത്താം. ഈ പറയുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും സൂക്തങ്ങള്‍ തെളിവായി ഉദ്ധരിക്കാനാവും. പക്ഷെ സുഗമമായ വായനക്ക് അത് തടസ്സമാകുമെന്നതിനാലും ഈ പോസ്റ്റ് വല്ലാതെ ദീര്‍ഘിച്ചുപോകും എന്നതിനാലും ഒഴിവാക്കുന്നു.

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് യുക്തിമാനും സര്‍വശക്തനും സര്‍വ്വജ്ഞനുമായ ഒരു അസ്തിത്വമാകുന്നു. അറബിയില്‍ അതിനെ അല്ലാഹു എന്ന് വിളിക്കുന്നു. ആ അസ്തിത്വം ഏകാനാകുന്നു. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചവന്‍ അവനെ ഭൂമിയിലെ ഏറ്റവും ആദരണീയനായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലെ സകല വസ്തുക്കളും മനുഷ്യന്റെ സേവനത്തിനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് ശരീരവും ജീവനും നല്‍കിയ ദൈവം അവനുവേണ്ട ജീവിതരീതിയും ആദ്യം മുതലേ മനുഷ്യന് പറഞ്ഞുകൊടുക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. അതിനെയാണ് പ്രവാചകത്വം എന്ന് പറയുന്നത്. അങ്ങനെ മനുഷ്യനോട് സ്രഷ്ടാവായ ദൈവം നീതികാണിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ സാര്‍മാര്‍ഗിക നിയമത്തിന് അവനെ സൃഷ്ടിപ്പില്‍തന്നെ വിധേയമാക്കിയിട്ടില്ല. അവ തെരഞ്ഞെടുക്കാനും തള്ളിക്കളയാനുമുള്ള ഇഛാശക്തിയോടെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയിലെ സൗകര്യങ്ങള്‍ അവന് ഉപയോഗപ്പെടുത്തി ദൈവം നിശ്ചയിക്കപ്പെട്ട കാലത്തോളം ഇവിടെ കഴിയാം. കഴിയുന്ന കാലമത്രയും ദൈവികമായ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക. എങ്കില്‍ അവന് ഭൂമിയില്‍ ഭയപ്പെടേണ്ടിവരികയില്ല. പിന്നീട് ദുഃഖിക്കാന്‍ ഇടയാകുന്നതുമല്ല. മരണശേഷം മനുഷ്യന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുബോധിപ്പിക്കേണ്ടതായിവരും അവന്റെ ജീവിതം എന്തിന് ചെലവഴിച്ചുവെന്ന് ചോദിക്കപ്പെടും. അതില്‍ വിജയിച്ചാല്‍ പരലോകത്ത് വെച്ച് ശാശ്വതസ്വര്‍ഗ്ഗം ലഭിക്കും അഥവാ വിചാരണയില്‍ പരാജയപ്പെട്ടാല്‍ ശാശ്വതമായ നരകശിക്ഷയും അനുഭവിക്കേണ്ടിവരും.

ഇതാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവവീക്ഷണവും ജീവിതവീക്ഷണവും. ഇതില്‍ ചിലകാര്യങ്ങള്‍ നമുക്ക് വന്നുകഴിഞ്ഞതും ചിലത് വരാനിരിക്കുന്നതുമാണ്. വന്നുകഴിഞ്ഞത് പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളും. അത് പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് സംഭവിച്ചതായി കാണാം. മനുഷ്യരില്‍ ചിലരത് അംഗീകരിക്കുന്നില്ലെന്നത് അത് ഇല്ല എന്നതിന് തെളിവല്ല. ചിലരതു നിഷേധിക്കുന്നത് ദൈവം നിഷേധിക്കാവുന്ന വിധത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടാണ്. ഈ കാര്യത്തില്‍ ദൈവിക തീരുമാനം അങ്ങനെയാണ്. മനുഷ്യന് സ്വതന്ത്രമായ തീരുമാനാധികാരം നല്‍കുകയും അവന്‍ മനസ്സാ സ്വീകരിക്കുന്നുവെങ്കില്‍ അവന് ഇരുലോകത്തും നന്മയും തിരസ്കരിക്കുകയാണെങ്കില്‍ ഇഹലോകത്ത് ഇടുങ്ങിയ ജീവിതവും പരലോകത്ത് ശിക്ഷയും ലഭിക്കും. മനുഷ്യനെ അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കാന്‍ ദൈവം വിട്ടിരിക്കുന്നു.

വരാനിരിക്കുന്നത് പരലോകജീവിതമാണ്. ഇഹലോക ജീവിതം തന്നെയാണ് പരലോക ജീവിതത്തിന് തെളിവായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. ഇഹലോക ജീവിതം നാം അനുഭവിക്കുന്നു. ഇനി ഇതിനെ ഒന്നുകൂടി മറ്റൊരു വിധത്തില്‍ പുനസൃഷ്ടിക്കുക ഒട്ടും പ്രയാസമുള്ളതല്ല. കൂടുതല്‍ എളുപ്പമാകുന്നുവെന്നതാണ് ഖുര്‍ആന്‍ മനുഷ്യന് മനസ്സിലാക്കാന്‍ വേണ്ടി പരിചയപ്പെടുത്തുന്നത്. (ദൈവത്തിന് രണ്ടും എളുപ്പമുള്ളതാകുന്നുവെന്നതാണ് സത്യം)

വിശുദ്ധഖുര്‍ആന്‍, അധ്യായം അര്‍റൂം (30) 25 മുതല്‍ 29 വരെ സൂക്തങ്ങള്‍ വായിക്കുക.

(25-27)
വാനലോകങ്ങളും ഭൂമിയും അവന്റെ ആജ്ഞാനുസാരം നിലകൊള്ളുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.36 പിന്നീടവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു വിളിച്ചാല്‍, ആ ഒറ്റ വിളിക്കുതന്നെ നിങ്ങള്‍ ധൃതിയില്‍ പുറപ്പെട്ടുവരുന്നതാകുന്നു. ആകാശഭൂമികളിലുള്ളതെന്തും അവന്റെ അടിമകളത്രെ. എല്ലാം അവന്റെത്തന്നെ ആജ്ഞാനുവര്‍ത്തികളുമാകുന്നു. അവനാകുന്നു ആദിയില്‍ സൃഷ്ടിക്കുന്നത്. പിന്നീട് അവന്‍തന്നെ അത് പുനഃസൃഷ്ടിക്കുന്നു. ഇത് അവന്ന് അതീവ ലളിതമാകുന്നു. വാനലോകങ്ങളിലും ഭൂമിയിലും അവന്റെ ഗുണം സര്‍വോന്നതമത്രെ. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.
(28-29) 39
നിങ്ങള്‍ക്കവന്‍ നിങ്ങളില്‍ത്തന്നെ ഒരു ഉദാഹരണം കാണിച്ചുതരുന്നു. നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൗഭാഗ്യത്തിലും തുല്യ പങ്കാളിത്തമുള്ളവരും, സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ, നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം തുറന്നുവിശദീകരിച്ചുകൊടുക്കുന്നു. പക്ഷേ, ഈ അക്രമികള്‍ ജ്ഞാനവും ബോധവുമില്ലാതെ സ്വേച്ഛകളുടെ പിമ്പേ ഗമിക്കുകയാകുന്നു. അല്ലാഹു വഴിതെറ്റിച്ചവനെ ഇനി ആര്‍ക്കാണ് വഴി കാണിക്കാനാവുക? ഇങ്ങനെയുള്ളവര്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല

 

ഇവിടെ നാം കാണുന്നത് അല്ലാഹു മനുഷ്യര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ അവനോട് സംവദിക്കുന്നതാണ്. അവന് മനസ്സിലാകുന്ന ഉദാഹരണങ്ങള്‍ അവന്‍ നല്‍കുന്നു. ഇതൊക്കെ യുക്തിവാദി ഭാഷയില്‍ ദൈവത്തിന്റെ അയോഗ്യതയാണ്. അവരെന്താണ് ഉദ്ദേശിക്കുന്നത്. ദൈവം കടുകട്ടിയുള്ള തത്വം മാത്രമേ പറയാവൂ എന്നാണോ. എങ്കില്‍ അത് മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ കൂടുതല്‍ പര്യാപ്തമാവുമോ?. അതല്ല മനുഷ്യന് തന്നെ സ്വയം കണ്ടെത്താന്‍ കഴിയുന്ന പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളെയും സംബന്ധിച്ച ശാസ്ത്രം മുന്‍കൂട്ടി മനുഷ്യനോട് പറയണമെന്നോ എങ്കില്‍ ഈ സന്‍മാര്‍ഗദര്‍ശനത്തിന് അത് എങ്ങനെയാണ് കൂടുതല്‍ സഹായകമാവുക. ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും പരിമിതമായ അറിവുണ്ടായിരുന്ന ആളുകളോട് ഭൂമിയെ നാം പടച്ചത് ഗോളരൂപത്തിലാണെന്നും, ഭൂമി സൂര്യനെചുറ്റുകയാണെന്നും നാം അടുത്ത കാലത്ത് മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് വല്ല ഉപകാരവും ഉണ്ടാകുമായിരുന്നോ? അതല്ല അതൊന്നും തെളിയിക്കാന്‍ പോലും സാധ്യമല്ലാത്ത കാലത്ത് അത് കൂടുതല്‍ നിഷേധത്തിന് കാരണമാവുകയാണോ ചെയ്യുക.

അപ്പോള്‍ പിന്നെ നിങ്ങള്‍ അവകാശവാദമുന്നയിക്കുന്നതോ എന്ന് ചോദിക്കും. അവകാശവാദം ഇത്രമാത്രമാണ്. ഖുര്‍ആന്‍ മനുഷ്യന് കണ്ടുപിടിക്കാന്‍ കഴിയുന്ന ശാസ്ത്രം പറഞ്ഞുതരാന്‍ അവതരിപ്പിക്കപ്പെട്ടതല്ല. അത് മനുഷ്യന് കണ്ടെത്താം. കണ്ടെത്താതിരിക്കാം. രണ്ടായാലും ഏതൊരു മനുഷ്യനും ആവശ്യമായ സാന്‍മാര്‍ഗികനിയമനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആന്റെ മുഖ്യപ്രമേയം. അത് മനുഷ്യനെ ബോധ്യപ്പെടുത്താന്‍ അതിന് പിന്നിലെ സ്രഷ്ടാവിനെ ബോധ്യപ്പെടുത്താന്‍, ദൈവം ചില പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് സമയാസമയങ്ങളില്‍ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഇന്നുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് യോജിച്ചുവരുന്നുവെന്ന് മാത്രമാണ് ഖുര്‍ആനിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്. അത്രമാത്രമേ അവകാശപ്പെടേണ്ടതായിട്ടുള്ളൂ.

ഖുര്‍ആന്‍ ദൈവവുമായി ബന്ധപ്പെട്ടുപറയുന്ന ഒരു കാര്യവും മനുഷ്യയുക്തിയുമായി ഇടയുന്നതല്ല. അദൃശ്യനായ ദൈവവും, ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നുമുള്ള വസ്തുത ഒരു പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ സാധ്യമല്ല. അത്തരം കാര്യങ്ങളാണ് പ്രവാചകന്‍മാരിലൂടെ ദൈവം മനുഷ്യനെ അറിയിച്ചിട്ടുള്ളത്. മനുഷ്യന് സന്മാര്‍ഗദര്‍ശനത്തിന് ഈ സംവിധാനം ഫലപ്രദമായിരുന്നുവെന്നതാണ് ചരിത്രത്തില്‍നിന്ന് നമുക്ക് ലഭിക്കുന്നത്. ചിലരതിനെ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യം. അത് അങ്ങനെതന്നെയാവും സംഭവിക്കുക എന്നതും ഖുര്‍ആനില്‍ തന്നെ കാണാം എന്നിരിക്കെ അതില്‍ അത്ഭുതത്തിന് ഒരു അവകാശവുമില്ല.

ദൈവത്തിന്റെ അയോഗ്യതപറഞ്ഞുവേദഗ്രന്ഥങ്ങളെ നിഷേധിക്കുന്നത് വലിയ ബുദ്ധിയായി നിഷേധികള്‍ക്ക് തോന്നുമെങ്കിലും നൂഹ് നബിയുടെ ജനതമുതല്‍ അവതരിപ്പിച്ച അതേ അയോഗ്യത തന്നെയാണ് ഈ ആധുനിക കാലത്തും നിഷേധികളുടെ ന്യായം എന്നത് മാത്രമാണ് എനിക്ക് അത്ഭുതമായി തോന്നുന്നത്.

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍, യുക്തിവാദികള്‍ കാണുന്ന, ദൈവത്തിന്റെ അയോഗ്യതകള്‍ വായിക്കുന്നത് രസകരമായിരിക്കും.  അത് അടുത്ത പോസ്റ്റില്‍ വായിക്കാം.

2019 ജൂലൈ 13, ശനിയാഴ്‌ച

ജീവിതത്തില്‍ ഉത്തരം കണ്ടെത്തേണ്ട 10 ചോദ്യങ്ങള്‍

നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട പത്ത് ചോദ്യങ്ങള്‍ക്ക് യുക്തിവാദികള്‍ നല്‍കിയ മറുപടി മുമ്പുള്ള ഒരു പോസ്റ്റില്‍ നിങ്ങള്‍ വായിച്ചിരുന്നു. അതെ ചോദ്യങ്ങള്‍ വിശ്വാസിയോട് ചോദിച്ചാലുള്ള മറുപടിയാണ് ഈ പോസ്റ്റില്‍. വിശ്വാസിയോടുള്ള ചോദ്യം എന്ന നിലക്ക് ചെറിയമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആ പോസ്റ്റിന്റെ ഒരു തുടര്‍ചയാണിത്. വായിക്കാത്തവര്‍ ആദ്യം അത് വായിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.  ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?.

ഉത്തരം: ഈ പ്രപഞ്ചം ദൈവം  സൃഷ്ടിച്ചതാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ ദൈവം ഉദ്ദേശ്യപൂ‍‍വ്വം സൃഷ്ടിച്ചതും അവന്റെ തന്നെ മേൽനോട്ടത്തിലുമാണ്. കേവല ഊഹങ്ങളല്ല ഇവയുടെ പിൻബലം മറിച്ച് വിശുദ്ധ വേദഗ്രന്ഥമായ ഖു‍ആൻ അവ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യയുക്തിക്കും ഈ അത്ഭുതകരമായ പ്രപഞ്ചഘടനക്കും അവയിലെ അനിതസാധാരണമായ ആസൂത്രണ പ്രവ‍ത്തനങ്ങള്‍ക്കും പിന്നിൽ യുക്തിമാനായ ഒരു അസ്തിത്വം ഉണ്ടെന്ന കാര്യം എളുപ്പം ഉൾകൊള്ളാനാവുന്നു. 

2. ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?. ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?. 

ഈ ഭൂമിയിൽ ജീവിവ‍ഗ്ഗം തനിയെ ഉണ്ടായതല്ല. ദൈവത്തിന്റെ ആസൂത്രിതവും ബോധപൂ‍വവുമായ സൃഷ്ടിപ്പാണതിന് കാരണം. മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവ‍ഷമായി എന്ന ച‍ച്ചക്ക് സൃഷ്ടിവാദമനുസരിച്ച് പ്രസക്തി തോന്നുന്നില്ല. മനുഷ്യന് ഇതര സൃഷ്ടികളിൽ നിന്ന് വിഭിന്നമായ സവിശേഷതകളുണ്ട്. വിവേചന ബുദ്ധിയും യുക്തിയുമാണവയിൽ പ്രധാനം. ഇതര ജീവിജാലങ്ങൾ അവയുടെ ജന്മവാസനയനുസരിച്ച് ജീവിച്ച് മരിച്ചുപോകുമ്പോൾ മനുഷ്യൻ അവയെയൊക്കെ ബുദ്ധിപരമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന അവസ്ഥയിലാണ്. ഈ കഴിവുകൊണ്ടുതന്നെ മനുഷ്യൻ അവന്റെ പ്രവ‍ത്തനങ്ങൾക്ക് ഉത്തരവാദിയാണ്. 

3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?. അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ ?.

ഈ ഭൂമിയിൽ അതിന്റെ താളഐക്യം നഷ്ടപ്പെടുത്താതെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുക. ഇതര സൃഷ്ടിജാലങ്ങൾക്ക് അവ അര്‍ഹിക്കുന്ന പരിഗണനനൽകുക. അതിനായി ദൈവത്തിങ്കൽനിന്ന് കാലാകാലങ്ങളിൽ അവതീ‍ര്‍ണമായ സന്ദേശം പിൻപറ്റുക. ഇതാണ് മനുഷ്യൻ്റെ ജീവിത ദൌത്യം. തീ‍ച്ചയായും മനുഷ്യന് അവന്റെ സൃഷ്ടാവിനോട് കടപ്പാടുണ്ട്. അതിനാൽ അവന്റെ കൽപനകൾ അവൻ പൂര്‍ണമായി അനുസരിക്കണം. അവൻ ആരെയൊക്കെ പരിഗണിക്കമെന്ന് കൽപിച്ചുവോ അവരോടുള്ള ബാധ്യതകൾ നി‍വഹിക്കണം. ഇതൊന്നും ദൈവത്തിന് വേണ്ടിയല്ല. മനുഷ്യന്റെ അവസ്ഥകളറിയുന്ന സ്രഷ്ടാവായ ദൈവം മനുഷ്യന്റെ നന്മക്ക് കാണിച്ചുതന്ന ജീവിതമാര്‍ഗം പിന്‍പറ്റുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും നന്മവരുന്നു. 

4. മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

മനുഷ്യൻ പൊതുവെ ഈ പ്രപഞ്ച ഉണ്മക്ക് യുക്തിപരമായ ഒരു ന്യായം തേടുന്നു. അതിന്റെ ഫലമായി അതിന്റെ പിന്നിൽ ഒരു അമാനുഷിക ശക്തിയെ കണ്ടെത്തുന്നു. പക്ഷെ ദൈവികമായ സന്ദേശത്തിന്റെ അഭാവത്തിൽ പല സൃഷ്ടികളിലും ദിവ്യത്വം ദ‍ശിക്കുകയോ അവയെ ദൈവത്തിന്റെ പ്രതിരൂപമായി ആരാധിക്കുകയോ ഒക്കെ ചെയ്തുവരുന്നു. പലപ്പോഴും അത്തരം ചെയ്തികൾ യുക്തിവിചാരത്തിൽ നിന്ന് പുറത്തുകടക്കുകയും യുക്തിരഹിതമായി തീരുകയും ചെയ്യുന്നു. അങ്ങനെ ആള്‍ദൈവത്തെയും ബിംബങ്ങളെയും പ്രകൃതിശക്തികളെയും ആരാധിക്കുന്നു. എന്നാല്‍ വേദഗ്രന്ഥങ്ങളെന്ന പേരിലുള്ള ഇതരമതങ്ങളിലുള്ള പുണ്യഗ്രന്ഥങ്ങളില്‍ പോലും ഏകദൈവവിശ്വാസത്തെ അനുകൂലിക്കുകയും അത്തരത്തിലുള്ള ആരാധനകളെ തിരസ്കരിക്കുകയും ചെയ്യുന്ന വചനങ്ങള്‍ ധാരാളമായി കാണാനാവും. 

5. മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?. അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. 

മനുഷ്യന്റെ ജീവിതം അ‍ത്ഥപൂ‍ണമാവണമെങ്കില്‍ അവൻ ചില ധാ‍മികസദാചാര നിയമങ്ങൾ ബോധപൂ‍വം പിന്തുടരേണ്ടതുണ്ട്. അല്ലെങ്കിൽ മനുഷ്യജീവിതവും മൃഗങ്ങളുടെ അവസ്ഥയും തുല്യമാവുക മാത്രമല്ല അവയെക്കാൾ അധഃപതിക്കുകയും ചെയ്യും. അതിനാൽ ദൈവം പ്രവാചകൻമാരിലൂടെ നൽകിയത് ഈ ധാ‍മിക മൂല്യങ്ങളാണ്. ഒരിക്കലും മാറ്റം ആവശ്യമില്ലാത്ത മൂല്യങ്ങൾ ദൈവദത്തമാണ്. എങ്കിലും ഏത് മനുഷ്യനും അവയെ പെട്ടെന്ന തിരിച്ചറിയാൻ കഴിയും അതിനാൽ അറിയപ്പെടുന്നത് എന്നർഥമുള്ള (മഅ്റൂഫ്) വാക്കാണ് ഖു‍ആൻ അതിന് പ്രയോഗിച്ചിട്ടുള്ളത്. ഏതൊരു വിഭാഗത്തിലും സമാധാനം പുലരുന്നത് ഈ മുല്യങ്ങള്‍ പാലിക്കുമ്പോഴാണ്. കള്ളന്‍മാരും കൊള്ളക്കാരും ഒത്തൊരുമിച്ച് സമാധാനത്തോടെ പ്രവര്‍ത്തിക്കുന്നത് പോലും സത്യസന്ധത എന്ന ഗുണം അവരുടെ ഗ്യാങില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ്. 

6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?. 

ഈ ലോകത്ത് പൂർണമായ നീതി പുലരുന്നില്ല എന്നത് യാഥാര്‍ഥ്യം. കുറ്റവാളി പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു. നിരപരാധികൾ ക്രൂരമായ പീഢനത്തിനും ശിക്ഷക്കും വിധേയമാകുന്നു. അതുകൊണ്ടുതന്നെ ഇഹലോകത്തിനപ്പുറത്ത് നീതിപൂ‍വകമായ വിചാരണയും ശിക്ഷയും പ്രതിഫലവും നൽകപ്പെടുന്ന ഒരു ലോകം ഏതൊരു മനുഷ്യന്റെയും ആഗ്രവും സ്വപ്നവുമാണ്. ദൈവം അനുശാസിക്കുന്ന വിധത്തിൽ ക‍‍ർമങ്ങളനുഷ്ടിച്ചവർക്ക് ഇവിടെ കാണപ്പെടുന്ന പൂ‍ര്‍ണമായ നീതി പൂലരാത്ത അവസ്ഥയിൽ അത്ഭുതമില്ല. അവർ  നീതി പുലരുന്ന  ലോകം മുന്നിൽ കാണുന്നു. മറ്റുള്ളവർക്ക് നന്മചെയ്യാനുള്ള ശ്രമത്തിൽ മരണപ്പെടുന്നത് അതുകൊണ്ടുതന്നെ ഒരു ദുര്യോഗമോ ഏറ്റവും വലിയ ഒരു ദുർഭാഗ്യമോ ആയിക്കാണാൻ വിശ്വാസിക്ക് സാധ്യമല്ല. 

7. മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  യുക്തിവാദികളുടെ ആരോപണം. അതിനുള്ള മറുപടി എന്താണ് ? 

മനുഷ്യരൊക്കെയും ആരുടെയോ നിർദ്ദേശങ്ങളും കൻപനകളും അനുസരിക്കുന്നവ‍ർതന്നെയാണ്. ഇല്ലെങ്കിൽ സ്വന്തം അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ജീവിക്കുന്നവർ. ആ നിലക്ക് തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും സമ്പൂർണ തൃപ്തി പ്രദാനം ചെയ്യുന്ന ഒരു വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിൽ ഒട്ടും തന്നെ ഒരു വിശ്വാസി ലജ്ജിക്കുന്നില്ല. ആരോ എഴുതിയുണ്ടാക്കി എന്നതില്‍ ഒരു യുക്തിവാദിക്ക് പരാതിയുണ്ടാവേണ്ടതില്ല. അതിലുള്ള കാര്യങ്ങള്‍ മനുഷ്യനന്മക്കുതകുന്നതാണോ അതല്ല അവനെ ചൂഷണം ചെയ്യുന്നതാണോ എന്നേ യഥാര്‍ഥത്തില്‍ തന്നെ യുക്തിവാദി അന്വേഷിക്കേണ്ടതുള്ളൂ. 

8. മതജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?. മതിനിഷേധികളെക്കാള്‍ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. 

മതമുക്തമായ ജീവിതം വല്ല സന്തോഷവും അധികമായി നൽകും എന്ന് ഒരു വിശ്വാസിക്ക് തോന്നാനിടയില്ല. കാരണം താൽകാലികമായി ചില സൌകര്യങ്ങൾ അനുഭവപ്പെടാമെങ്കിലും ജീവിതത്തിലുടനീളം അവ‍ അനുഭവിക്കുന്ന ആത്മീയമായ ശൂന്യതയും ദീർകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ താൽകാലിക സുഖഭോഗങ്ങളുടെ ഫലവും മതമുക്തമായ ജീവിതം വലിയ ഒരു ദുരന്തമാണ് മനുഷ്യന് നൽകുന്നത് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മതവിശ്വാസിക്കാകട്ടെ അവന്റെ ജീവത്തിലുണ്ടാവുന്ന ഏത് കാര്യവും നന്മയായിട്ടേ അവന് അന്തിമമായി കലാശിക്കൂ എന്ന വിശ്വാസം ഉണ്ട്. അതിനാല്‍ അവന്‍ ജീവതത്തില്‍ സ്വസ്ഥനാണ്. മറിച്ച് തന്റെ ജീവിതം മുഴുവന്‍ തന്റെ യുക്തിയനുസരിച്ചാണ് നീങ്ങുന്നതെന്ന് വിശ്വസിക്കുന്നവന്‍ തകര്‍ചയ്യില്‍ പതറുകയും നിരാശയിലകപ്പെടുകയും ചെയ്യും. 

9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.

യുക്തിവാദം എന്നാല്‍  യുക്തിഅനുസരിച്ച് ജീവിതത്തെ കാണുക അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളതെങ്കിലും ദൈവത്തെ നിഷേധിക്കുന്ന ഒന്നിനെയാണ് അവര്‍ യുക്തിവാദമായി അംഗീകരിക്കുന്നത്.  അല്ലായിരുന്നെങ്കില്‍ ദൈവമുണ്ടെന്ന് പറയുന്നവന്റെ യുക്തിയെ ചോദ്യം ചെയ്താലും അത് യുക്തിയല്ല എന്ന് യുക്തിയെതന്നെ അവര്‍ നിഷേധിക്കില്ലായിരുന്നു.   യുക്തിവാദി പലകാര്യത്തിലും തികഞ്ഞ അജ്ഞത പുലർത്തുന്നവനാണ്. എല്ലാ ദൈവവിശ്വാസികളും യുക്തിപരമായ വിശ്വാസമാണ് ഉള്‍കൊള്ളുന്നതെന്ന് എനിക്ക് അഗീകരിക്കാനാവില്ലെങ്കിലും അതവരുടെ യുക്തിയാണ് എന്നംഗീകരിക്കാന്‍ എനിക്ക് പ്രയാസമില്ല. ദൈവവിശ്വാസം യുക്തിഹീനവും ദൈവനിഷേധം യുക്തിപരവുമാണ് എന്നത് യുക്തിവാദിയുടെ ഒട്ടും യുക്തിപരമല്ലാത്ത ഒരു യുക്തിയാണ് എന്ന് പറയേണ്ടിവരും. 

10. മനുഷ്യരുടെ മരണശേഷം എന്തുസംഭവിക്കുമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത് അഥവാ വിശ്വസിക്കുന്നത് ?

മനുഷ്യരൊക്കെയും മരണശേഷം അവരുടെ ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കാൻ ദൈവസമക്ഷം ഒരുമിച്ചു കൂട്ടപ്പെടുന്ന ഒരു ദിനം വരാനുണ്ട്. അന്ന് പൂർ‍ണമായ നീതി നടപ്പിലാക്കപ്പെടും ഇതാണ് ഖുർആൻ നൽകുന്ന ഇസ്ലാമികമായ കാഴ്ചപ്പാട്. ഈ വിശ്വാസം ഒട്ടേറെ ഗുണങ്ങൾ ജീവിതത്തിന് നൽകുന്നു. മനസ്സമാധാനവും സംതൃപ്തിയും പ്രാധനം ചെയ്യുന്നുവെന്നതിനാൽ ഈ കാഴചപ്പാട് ലഭിച്ചത് ഒരു വലിയ അനുഗ്രമായി വിശ്വാസി മനസ്സിലാക്കുന്നു. 

ഒരു മനുഷ്യന്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്ത് ?


യുക്തിവാദമെന്നാല്‍ ഇസ്ലാം വിമര്‍ശനം എന്ന നിലയിലേക്ക് മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. മുമ്പ് കാലത്ത് അവരുടെ തന്നെ വാദമനുസരിച്ച് ഏല്ലാ മതങ്ങളെയും വിമര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് ഇസ്ലാം വിമര്‍ശനമായി മാറിയിരിക്കുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ബ്ലോഗ് ക്രിയേറ്റ് ചെയ്യാനുണ്ടായ കാരണം തന്നെ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ചര്‍ചകളുടെ അതിപ്രസരമായിരുന്നു. ഇസ്ലാമിനെ വിമര്‍ശിക്കുന്നത് യുക്തിവാദികളാണ് ആരംഭിച്ചത് അതിനുള്ള ധൈര്യം അവര്‍ക്ക് മാത്രമാണ് ഉള്ളത് എന്ന നിലക്കുള്ള തള്ള് ഇപ്പോള്‍ പതിവായി അവര്‍ ഉയര്‍ത്താറുണ്ട്. നിരന്തരമായ യുക്തിവാദി വിമര്‍ശനം കൊണ്ട് ഇപ്പോള്‍ മുസ്ലിംകള്‍ക്ക് വിമര്‍ശനം സഹിക്കാനുള്ള സഹിഷ്ണുത വന്നുവെത്രെ. ഇതൊരു മഹത്തായ നേട്ടമായി അവര്‍ പലപ്പോഴും എടുത്ത് പറയുന്നുണ്ട്. സത്യത്തില്‍ ഇസ്ലാമിലെ അവസാന ദൈവദൂതന്‍ ആഗതനായി പ്രബോധനമാരംഭിച്ചതുമുതല്‍ അതിനോടുള്ള ശത്രുതയും എതിര്‍പ്പും വിമര്‍ശനവും ആരംഭിച്ചിട്ടുണ്ട്. ഖുര്‍ആനിലെ വലിയ ഒരളവോളം സൂക്തങ്ങള്‍ അത്തരം പരാമര്‍ശങ്ങളുള്ളതാണ്. അതിനുമപ്പുറം സായുധമായ പോരാട്ടങ്ങളും അതിനെതിരെ ഏറ്റവും ശക്തിയുണ്ടായിരുന്നത് അന്നായിരുന്നു. ലോകചരിത്രത്തില്‍ പിന്നീട് ഇന്നെവരെ അത്തരം ബഹുമുഖമായ ആക്രമണം ഇസ്ലാമിനെതിരെ നടന്നിരുന്നോ എന്നത് സംശയമാണ്. പ്രവാചകനെ അവര്‍ക്ക് അന്ന് വിളിക്കാവുന്ന ഏറ്റവും കടുത്ത പ്രയോഗങ്ങളാല്‍ തന്നെ അവര്‍ അഭിസംബോധന ചെയ്തിരുന്നു. ഭ്രാന്തന്‍, മാരണക്കാരന്‍, കവി, കള്ളപ്രവാചകന്‍, കട്ടെഴുത്തുകാരന്‍ ഇതൊക്കെ ഖുര്‍ആന്‍ സൂചിപ്പിച്ച അവരുടെ ചില പ്രയോഗങ്ങളാണ്. ഈ എതിര്‍പ്പുകളില്‍ വല്ലകാര്യവും ഉണ്ടായിരുന്നെങ്കില്‍ പ്രവാചകാധ്യാപനങ്ങള്‍ ലോകത്ത് ഇന്ന് കാണുന്ന വിധം പ്രചരിക്കകയോ ഒന്നര സഹസ്രാബ്ദമായി നിലനില്‍ക്കുകയോ ചെയ്യുമായിരുന്നില്ല. അന്നും അതിന് ശേഷവും നിലനിന്ന് സകല എതിര്‍പ്പുകളെയും അതിജീവിച്ച് അത് മുന്നോട്ട് പോകുന്നതിന് യുക്തിപരമായ ഒരൊറ്റ ന്യായമേ ഞാന്‍ കാണുന്നുള്ളു. സത്യം എതിര്‍ക്കുന്നവരുടെ പക്ഷത്തല്ല എന്നതുമാത്രം. 

ഓരോ കാലത്തും ആക്ഷേപങ്ങള്‍ സമാനസ്വാഭാവമുള്ളതാണെങ്കിലും ഒരേ തരത്തിലായിരുന്നില്ല. അക്കാലത്ത് ആക്ഷേപിക്കാന്‍ ഏറ്റവും ശക്തമായ പ്രയോഗമാണ് പ്രതിയോഗികള്‍ തേടാറുള്ളത്. നബിയുടെ കാലത്ത് ഭ്രാന്ത്, മാരണക്കാരന്‍ എന്നതൊക്കെ ആളുകളെ ഇതില്‍നിന്നകറ്റാന്‍ ആക്ഷേപമായി ഉപയോഗിച്ചുരുന്നുവെങ്കില്‍ പിന്നീടത്, ബാര്‍ബേറിയന്‍മാര്‍ എന്നായി മുസ്ലിംകളെക്കുറിക്കുന്ന പദപ്രയോഗം (ചരിത്രപരമായി അന്വേഷിക്കുമ്പോള്‍ വളരെ രസകരമായ ചില കാരണങ്ങള്‍ അതിന് പിന്നിലുണ്ട്), പീന്നീട് മതമൗലികവാദികള്‍ എന്നും അതിനു ശേഷം തീവ്രവാദികള്‍ എന്നും അതിന് ഗൗരവം പോയപ്പോള്‍ ഭീകരവാദികള്‍ എന്നും ഉപയോഗിച്ചു. അതിന് ശേഷം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഐ.എസ്സിലേക്ക് ചേര്‍ത്തുകൊണ്ടാണ്. ഇസ്ലാമിനെ സംബന്ധിച്ച് വളരെ മിതമായ ഒരു പോസ്റ്റിട്ടാല്‍ തന്നെ കമന്റില്‍ വന്ന് ചോദിക്കുക. താങ്കളെപ്പോഴാണ്  ചന്തിക്ക് വെടികൊള്ളാന്‍ (ചന്തിക്കുള്ള തെക്കന്‍ ഭാഷയാണ് ഫെയ്കുകള്‍ സാധാരണ ഉപയോഗിക്കുക അത് ഇവിടെ പറയുന്നില്ല. വടക്ക് ഭാഗത്ത് അതിന് അര്‍ഥം വേറെയാണ്) സിറിയയിലേക്ക് പോകുന്നത് എന്നായിരിക്കും.

മതനിഷേധികള്‍ പ്രചരിപ്പിക്കുന്ന ഒരു സന്ദേശം
ഇസ്ലാമിനെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും ഏതോ മഹത്തായ മനുഷ്യനന്മക്കുള്ള പ്രവര്‍ത്തനം എന്നാണ് യുക്തിവാദ ലൈന്‍. നിരന്തരമായി അത് കേള്‍ക്കേണ്ടിവന്നപ്പോഴാണ്. മനുഷ്യന്റെ ഇഹപര നന്മ മാത്രം ലക്ഷ്യം വെക്കുന്ന ഇസ്ലാം എന്ന ജീവിത ദര്‍ശനത്തിന്റെ ഒരു വ്യക്തിയിലുണ്ടാക്കുന്ന സദ്ഫലങ്ങളെക്കുറിച്ച് അവരുടെ തന്നെ ഗ്രൂപ്പില്‍ ഒരു കുറിപ്പ് ഇടേണ്ടിവന്നത്.   ആ പോസ്റ്റ് അതുകൊണ്ട് തന്നെ ഇവിടെ നല്‍കുകയാണ്. അതിലെ പത്തുപോയിന്റുകള്‍ ഓരോന്നായി വിശദീകരിക്കണമെന്നുണ്ട്. 


ഇസ്ലാമിക വിശ്വാസം എനിക്ക് നല്‍കിയതെന്തൊക്കെ എന്ന് ഇവിടെ പറയാം. ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതില്‍ ലൈക്ക് ചെയ്യുന്നവരുടെ കൂടിയാണ്. അതുമല്ല ഇസ്ലാം ഒരു വ്യക്തിക്ക് നല്‍ക്കുന്ന അനുഗ്രഹങ്ങളില്‍ ചിലത് മാത്രമണ്. 



1. ഈ ജീവിതത്തെക്കുറിച്ച വ്യക്തമായ ഒരു കാഴ്ചപ്പാടും ദിശാബോധവും അതെനിക്ക് നല്‍കി. 

2. ഞാനും മറ്റുമനുഷ്യരും തമ്മിലുള്ള ബന്ധമെന്താണെന്നും, ഞാനും ഈ പ്രകൃതിയും അതിലെ കോടാനുകോടി ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും ഞാനും തന്റെ സൃഷ്ടാവും തമ്മിലുള്ള ബന്ധമെന്താണെന്നും മനസ്സിലാക്കി. 

3. ഞാന്‍‍ എവിടെ നിന്ന് വന്നുവെന്നും, എന്താണ് എനിക്ക് നിര്‍വഹിക്കാനുള്ള ദൗത്യമെന്നും, ഞാന്‍‍ ഇനി എങ്ങോട്ട് പോകുന്നുവെന്നും മനസ്സിലാക്കി. 

4. മനുഷ്യന്‍മാരുണ്ടാക്കിയ സകല ചങ്ങലകളില്‍നിന്നും അടിമത്തത്തില്‍നിന്നും മോചിതനായി. 

5. ജീവിതത്തില്‍ നിറഞ്ഞ സന്തോഷം അനുഭവിക്കാനായി. എന്തുകൊണ്ടെന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്നും അതിനെ സുന്ദരമായി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ദൈവികമായി നല്‍കപ്പെട്ട ഗ്രന്ഥത്തിലുണ്ടെന്നതും അങ്ങനെ മറികടക്കുമ്പോള്‍ ഉണ്ടാവുന്ന സൗഖ്യവും സമാധാനവും. (മുസ്ലിംകളില്‍ പൊതുവെ ആത്മഹത്യ കുറവാണ് എന്നതിന്റെ കാരണവും ഇതുതന്നെ.) പ്രതിസന്ധികളില്‍ പ്രയാസം തോന്നാറുണ്ടെങ്കിലും നിരാശപ്പെടുകയോ തകരുകയോ ചെയ്യാറില്ല. 

6. ജീവിതത്തില്‍ നിര്‍ഭയത്വം ലഭിച്ചു. ദൈവം എനിക്ക് ഇഛിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലെന്നും. എന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നും. ഞാന്‍ ‍ മുഴുസമയവും എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു സ്രഷ്ടാവിന്റെ കണ്‍മുന്നിലാണെന്ന അടിയുറച്ച വിശ്വാസവും നല്‍കുന്ന ഒരു അനുഭൂതിയും നിര്‍ഭയത്വവുമുണ്ട്. അത് അനുഭവിച്ച് തന്നെ അറിയണം. അത് നിങ്ങളെ പറഞ്ഞുമനസ്സിലാക്കി തരാനും അനുഭവിപ്പിക്കാനും ഞാനശക്തനാണ്. ഇസ്ലാമിനെ മനസ്സിലാക്കി ആചരിച്ച ഒരാളും പിന്നീട് അത് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത് ഈ അനുഭവം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. 

7. എല്ലാറ്റിലുമുപരി, നന്മതിന്മകള്‍ക്ക് വ്യക്തമായ ഒരു നിര്‍വചനം ലഭിച്ചു. അതിലൂടെ സാധ്യമായ നന്മകള്‍ ചെയ്തു ജീവിക്കാനാവുന്നതുമൂലം ജീവിതത്തില്‍ ഒരു മനുഷ്യന് ലഭിക്കാനിടയുള്ള സകല സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കാനാകുന്നു. (അവസാനിക്കുന്നില്ല) 

8. എന്റെ ജീവിതത്തിന് മുഴുവനും വഴിക്കാട്ടിയായി മനുഷ്യരുടെ കൈകടത്തലുകളില്‍നിന്ന് മുക്തമായ ഒരു ദൈവിക ഗ്രന്ഥം എനിക്ക് ലഭിച്ചു. അതാണ് വിശുദ്ധഖുര്‍ആന്‍. 
9. ജീവിതത്തിന് മാതൃകയായി ഒരു ലോകനേതാവിനെ തന്നെ എനിക്ക് ലഭിച്ചു. ജീവിതത്തിന് മാതൃകയാക്കാവുന്ന ഒരു വ്യക്തി വേണം. ഇല്ലെങ്കില്‍ അങ്ങനെ ഒരാളെ മനുഷ്യന്‍ ഉണ്ടാക്കും. എന്നാല്‍ ഇവിടെ എനിക്ക് അങ്ങനെ ഒരു വ്യക്തിയെ തേടിപ്പിടിക്കേണ്ടി വന്നില്ല. ദൈവദൂതനായ മുഹമ്മദ് നബി (അദ്ദേഹത്തില്‍ ദൈവത്തിന്റെ സമാധനവും ശാന്തിയും വര്‍ഷിക്കുമാറാകട്ടെ) എന്റെ ജീവിതത്തിന് എനിക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ഒരു നിഴലുപോലുമാകാന്‍ എനിക്ക് സാധിച്ചിട്ടില്ലെങ്കിലും. 


10. ഒരു മനുഷ്യന് ജീവതത്തില്‍ ലഭിക്കാവുന്ന ഒരു സുഖാസ്വാദനവും ഇസ്ലാം മൂലം എനിക്ക് തടയപ്പെട്ടതായി കാണാനാവുന്നില്ല. കാരണം എന്റെ നാഥന്‍ എന്നോട് നിരോധിച്ചതല്ലാം മ്ലേഛതകളാണ്. പ്രത്യക്ഷത്തില്‍ അവയില്‍ ചിലത് ആസ്വാദനമായി യുക്തിയില്ലാത്തവര്‍ക്ക് തോന്നുമെങ്കിലും 



ഇതില്‍നിന്നൊക്കെ തടയാനായി 40 വര്‍ഷമല്ല 400 വര്‍ഷം യുക്തിവാദികളെന്ന് പറയുന്നവര്‍ അധ്വാനിച്ചാലും ഒരു കാര്യവുമില്ലന്നറിയുന്നതിനാല്‍ അവരോട് അല്‍പം സഹതാപം മാത്രം.

 ----------------

ഇതിന് മറുപടിയെന്ന നിലയില്‍ E A Jabbar എന്ന യുക്തിവാദി ഇങ്ങനെ പറഞ്ഞു. 


സ്വതന്ത്രചിന്ത എനിക്ക് നല്കിയതെന്തൊക്കെ എന്ന് ഇവിടെ പറയാം. ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതില് ലൈക്ക് ചെയ്യുന്നവരുടെ കൂടിയാണ്. അതുമല്ല യുക്തിവാദം ഒരു വ്യക്തിക്ക് നല്ക്കുന്ന അനുഗ്രഹങ്ങളില് ചിലത് മാത്രമണ്.


1. ഈ ജീവിതത്തെക്കുറിച്ച വ്യക്തമായ ഒരു കാഴ്ചപ്പാടും ദിശാബോധവും അതെനിക്ക് നല്കി.

2. ഞാനും മറ്റുമനുഷ്യരും തമ്മിലുള്ള ബന്ധമെന്താണെന്നും, ഞാനും ഈ പ്രകൃതിയും അതിലെ കോടാനുകോടി ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും മനസ്സിലാക്കി.

3. ഞാന്‍‍ എവിടെ നിന്ന് വന്നുവെന്നും, എന്താണ് എനിക്ക് നിര്വഹിക്കാനുള്ള ദൗത്യമെന്നും, ഞാന്‍‍ ഇനി എങ്ങോട്ട് പോകുന്നുവെന്നും മനസ്സിലാക്കി.

4. മനുഷ്യന്മാരുണ്ടാക്കിയ സകല കെട്ടുകഥകളിൽനിന്നും അന്ധവിശ്വാസ ചങ്ങലകളില്നിന്നും അടിമത്തത്തില്നിന്നും മോചിതനായി.

5. ജീവിതത്തില് നിറഞ്ഞ സന്തോഷം അനുഭവിക്കാനായി. എന്തുകൊണ്ടെന്നാല് ജീവിതത്തെ അതിൻ്റെ ശരിയായ അർത്ഥത്തിലും യാഥാർത്ഥ്യബോധത്തോടെയും നോക്കിക്കാണാനായി. ജീവിതത്തെ അതിഗൗരവത്തിൽ കാണാതെ നിസ്സാരമായി കാണുന്നതിനാൽ അമിതമായ ഉൽക്കണ്ഠയോ ഭയമോ ഇല്ലാതെ ഏതു പ്രതിസന്ധികളെയും നിസ്സാരമായി മറികടക്കാനായി. 

6. ജീവിതത്തില് നിര്ഭയത്വം ലഭിച്ചു. ദൈവം എല്ലാം മുൻ കൂട്ടി നിശ്ചയിച്ചു വെച്ചിട്ടുണ്ട് എന്നതുപോലുള്ള വിഡ്ഢിത്തങ്ങളിൽ വിശ്വാസമില്ലാത്തതിനാൽ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായും ശ്രദ്ധയോടെയും നിർവ്വഹിക്കാനും അതുവഴി പല അപകടസാധ്യതകളെയും ഇല്ലാതാക്കി സുരക്ഷിതമായി ജീവിക്കാനായി. . എന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കുമെന്നതിനാൽ ഇവിടെ ലഭിച്ച അസുലഭാവസരം പരമാവധി സന്തോഷമായും സമാധാനമായും സഹജീവികളോടൊപ്പം അവരുടെ കൂടി സന്തോഷം ഉറപ്പാക്കിക്കൊണ്ട് ആസ്വദിക്കാനായി. 

7. എല്ലാറ്റിലുമുപരി, നന്മതിന്മകള്ക്ക് വ്യക്തമായ ഒരു നിര്വചനം ലഭിച്ചു. പ്രാകൃത ഗോത്രമനുഷ്യൻ്റെ മാനദണ്ഡങ്ങൾ മാറ്റി ആധുനിക പരിഷ്കൃതമനുഷ്യൻ്റെ മാനദൺഡങ്ങൾക്കനുസരിച്ചു നന്മതിനമാ സങ്കല്പങ്ങളെ മാറ്റി പ്രതിഷ്ഠിക്കാനായി എന്നതാണു ഏറ്റവും പ്രധാന നേട്ടം. അതിലൂടെ സാധ്യമായ നന്മകള് ചെയ്തു ജീവിക്കാനാവുന്നതുമൂലം ജീവിതത്തില് ഒരു മനുഷ്യന് ലഭിക്കാനിടയുള്ള സകല സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കാനാകുന്നു. (അവസാനിക്കുന്നില്ല)

8. എന്റെ ജീവിതത്തിന് മുഴുവനും വഴിക്കാട്ടിയായി മനുഷ്യരുടെ അറിവും ചിന്തയും സർഗ്ഗാത്മകസൃഷ്ടികളും സർവ്വോപരി എനിക്കു കിട്ടിയ യുക്തിചിന്താശേഷിയും ഉപയോഗിക്കാനായി. ആധുനിക മാനവിക മൂല്യങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധ്യമായി. പ്രാകൃത മതമണ്ടത്തരങ്ങളെ ചവറ്റു കുട്ടയിൽ നിക്ഷേപിച്ചു ശുദ്ധവായു ശ്വസിക്കാനുമായി.

9. ജീവിതത്തിന് മാതൃകയായി ഒരു വ്യക്തിയെ കൾട് നേതാവായി മനസ്സിൽ പ്രതിഷ്ടിക്കുന്നതിനു പകരം വ്യക്തികളെയല്ല നമുക്കു ബോധ്യമായ ശരികളെയാണു നാം മാതൃകയാക്കേണ്ടത് എന്ന പാഠം പഠിച്ചു. 

10. ഒരു മനുഷ്യന് ജീവതത്തില് ലഭിക്കാവുന്ന ഒരു സുഖാസ്വാദനവും യുക്തിചിന്ത മൂലം എനിക്ക് തടയപ്പെട്ടതായി കാണാനാവുന്നില്ല.

ഇതില്നിന്നൊക്കെ തടയാനായി 40 വര്ഷമല്ല 400 വര്ഷം അന്ധവിശ്വാസികൾ അധ്വാനിച്ചാലും ഒരു കാര്യവുമില്ലന്നറിയുന്നതിനാല് അവരോട് അല്പം സഹതാപം മാത്രം.


 -------------------

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം ചെറിയ മാറ്റത്തിരുലുകളുണ്ടെങ്കിലും ഒരു വ്യക്തി ഈ ജീവിതത്തില്‍ അനുഗ്രഹമായി കാണുന്നത് ഇതൊക്കെ തന്നെയാണ്. യുക്തിവാദിയാണെങ്കിലും മറ്റേതൊരു മതവിശ്വാസിയാണെങ്കിലും. ഇങ്ങനെ വിശദമായി അതേക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഓരോ വ്യക്തിയും ഉള്ളിന്റെ ഉള്ളിലെങ്കിലും ഇതൊക്കെ ആഗ്രഹിക്കുന്നു. ചിലതെല്ലാം അവന്‍ അതിലൂടെ നേടുന്നു. അതെ നേട്ടമാണ് അവനെ /അവളെ ആ വിശ്വാസത്തിലുറപ്പിച്ച് നിര്‍ത്തുന്നത്. യുക്തിവാദം എന്നാല്‍ അത് കാര്യങ്ങളെ യുക്തിപരമായി കാണുന്ന ഒരു ജീവിതരീതിയാണ് എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും ഇപ്പോള്‍ അതിലൂടെ നടക്കുന്നത് അന്ധമായി ദൈവമില്ലെന്ന വിശ്വാസത്തില്‍ സ്വേഛയനുസരിച്ച് ജീവിക്കുന്ന ഒരു ജീവിതരീതിയാണ്. സ്വന്തം യുക്തിയനുസരിച്ച് ഒരാള്‍ നിലവിലുള്ള ഒരു ജീവിതദര്‍ശനത്തെ തെരഞ്ഞെടുത്താല്‍ അത് യുക്തിയായി അംഗീകരിക്കപ്പെടില്ല എന്നതുതന്നെയാണ്. ഇപ്പോഴത്തെ യുക്തിവാദം ഒരു വിശ്വാസമാണ് എന്ന് പറയാനുള്ള കാരണം. 

ഒരാളുടെ യുക്തിപ്രവര്‍ത്തിക്കുന്നത് അയാള്‍ക്ക് ലഭ്യമായ അറിവിന്റെകൂടി പിന്‍ബലത്തിലാണ്. അതുകൊണ്ട് തന്നെ രണ്ട് യുക്തിവാദികളുടെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും ഭിന്നമായിരിക്കും. മതത്തെക്കാള്‍ യുക്തിവാദികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാനുള്ള കാരണവും അതുതന്നെ. എന്നാല്‍ ദൈവമില്ലന്ന വിശ്വാസമാണ് അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ഈ ഗംഭീരമായ പ്രപഞ്ചസംവിധാനം തനിയെ രൂപംകൊണ്ടതാണെന്നത് യുക്തിവിരുദ്ധമായി ഒരു വിശ്വാസിക്ക് അനുഭവപ്പെടുന്നു. പിന്നീട് അതെങ്ങനെ ഉണ്ടായി എന്നതിന് ദൈവം എന്ന് മതവിശ്വാസി ഉത്തരം കൊടുക്കുമ്പോള്‍ തന്നെ പോലും വിശ്വാസിപ്പിക്കാനാവാത്ത പരിണാമസിദ്ധാന്തത്തിലും മറ്റും വിശ്വസിച്ച് യുക്തിവാദി സായൂജ്യമടയുന്നു. 

ജീവിതത്തില്‍ നേടേണ്ട അനുഗ്രഹങ്ങളെക്കുറിച്ച് ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവനും ഇല്ലെന്ന് വിശ്വസിക്കുന്നവനും ഒരേ കാഴ്ചപ്പാട് ആണ് എന്ന് തെളിഞ്ഞതിനാല്‍ യുക്തിവാദം എങ്ങനെയാണ് അതിലെ ഓരോ പോയിന്റിനും സഹായകമാകുന്നത് എന്നും ഇസ്ലാമിക വിശ്വാസം എങ്ങനയാണവ നേടിത്തരുന്നത് എന്ന ചര്‍ചക്കും വളരെ പ്രസക്തിയുണ്ട്. ആരോഗ്യകരമായ ഈ ചര്‍ചയാകട്ടെ ഇനി യുക്തിവാദിക്കും ഇസ്ലാമിനും ഇടയില്‍ നടക്കേണ്ടത്. 

ഇതിലെ ഓരോ പോയിന്റും അടുത്ത പോസ്റ്റുകളില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നു. അതിന് ദൈവം ഉതവി നല്‍കുമാറകട്ടെ.. 




2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

ഇസ്ലാമിൽനിന്ന് മാറിയവനെ വധിക്കണോ ?


'ഇസ്ലാം ഒരു എലിക്കെണി പോലെയാണ് അതിലേക്ക് പ്രവേശിക്കാം എന്നാൽ അതിൽനിന്ന് പുറത്ത് പോകാനാവില്ല.’ ഇസ്ലാം വിമർശകർ കാലങ്ങളായി ഉന്നയിക്കുന്ന ഒരു ആരോപണമാണിത്. ഇസ്ലാം ഉപേക്ഷിച്ച് മറ്റുമതങ്ങൾ സ്വീകരിക്കുന്നവരെ വധിക്കണം എന്നാണ് ഇസ്ലാമിക നിയമം എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു എന്ന നിലക്കാണ് ഇസ്ലാം വിമര്‍ശകര്‍ സ്ഥിരമായി ഈ ആരോപണം ഉയര്‍ത്താറുള്ളത്. കേരളത്തിൽ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ ധാരാളം ആളുകൾ ഹിന്ദുത്വവര്‍ഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. തിരൂരിലെ യാസിര്‍ മുതൽ അവസാനം കൊടിഞ്ഞിയിലെ ഫൈസൽ വരെ. ഇത്തരം കൊലപാതകങ്ങളുണ്ടാകുമ്പോഴാണ് യുക്തിവാദികളടക്കമുള്ളവര്‍ അതിനെ ന്യായീകരിക്കുന്ന രൂപത്തിൽ ഈ ചര്‍ച വീണ്ടും പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാറുള്ളത്. ഇസ്ലാമിൽനിന്ന് പോകുന്നവരെ വധിക്കാമെങ്കിൽ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാം. അതിനെ ആക്ഷേപിക്കാൻ ധാര്‍മികാവകാശമില്ല എന്ന് മുസ്ലികളെ ഉണര്‍ത്തുകയാണ് ഇത്തരം ചര്‍ച കൊണ്ട് ഇസ്ലാം വിമര്‍ശകര്‍ ഉദ്ദേശിക്കുന്നത്. വാദത്തിന് വേണ്ടി അങ്ങനെത്തന്നെയാണ് കാര്യം എന്ന് വെച്ചാലും തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനാവില്ലല്ലോ?.


ഇത് തീര്‍ത്തും അബദ്ധജഡിലമായ ഒരു ആരോപണമാണിത് എന്നതാണ് വസ്തുത. ഒന്ന് ഇസ്ലാം ഉപേക്ഷിക്കുന്നവരെ ഹിന്ദുത്വതീവ്രവാദികൾ ചെയ്യുന്ന പോലെ സ്വന്തം നിലക്ക് കൈകാര്യം ചെയ്യണമെന്ന് ലോകത്ത് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. മുര്‍ത്തദ്ദിനെ വധിക്കണമെന്നത് ഇസ്ലാമിക രാഷ്ട്രത്തോടുള്ള കൽപനയായിട്ടാണ് പൗരാണിക ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും വ്യാഖ്യാനഗ്രന്ഥങ്ങളിൽനിന്നും പരമാവധി മനസ്സിലാക്കാനാവുക. അതോടൊപ്പം തന്നെ ഇന്ന് നിലവിലുള്ള ഇസ്ലാമിക രാജ്യങ്ങളെന്നറിയപ്പെടുന്ന ഏതെങ്കിലും ഒരു രാജ്യം ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ടുമാത്രം ശിക്ഷവിധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. ഇസ്ലാം ഉപേക്ഷിച്ച ഒരാളെ വധിക്കാനോ ദേഹോപദ്രവം ഏൽപിക്കാനോ ഒരാൾക്കും അനുവാദമില്ല എന്ന കാര്യം ആദ്യമേ പറയട്ടേ. ഇവിടെ ചര്‍ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുപോലെ ഒരാൾ ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ട് മാത്രം ഇസ്ലാമികനീതിന്യായ വ്യവസ്ഥയനുസരിച്ച് ഒരാൾ ഭരണകൂടത്താൽ വധിക്കപ്പെടുമോ എന്ന ഒരു വിഷയമാണ്.


ഇസ്ലാമിലെ സുപ്രധമായ 4 കർമശാസ്ത്ര സരണികളിലും കേവല മുർത്തദ്ദിന് (മത പരിത്യാഗിക്ക്) വധശിക്ഷ വിധിക്കുന്നുണ്ട് എന്നാണ് പൊതുവെ ധരിക്കപ്പെടുന്നത്. മുര്‍ത്തദ്ദിനെ വധിക്കുന്നത് ഇജ്മാഅ് (പണ്ഡിതൻമാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ള വിഷയമാണ് എന്നും കണക്കാക്കപ്പെടുന്നു. ഇതൊക്കെ വെച്ച് നമ്മുടെ നാട്ടിൽ പല സംഘടനകളുടെയും മതപണ്ഡിതൻമാര്‍ ഇസ്ലാം മതം ഉപേക്ഷിച്ചവരെ കൊന്നുകളയുക എന്നതാണ് ഇസ്ലാമിക വിധി എന്ന് വിശദീകരിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു. ഇക്കൂട്ടരാകട്ടെ ഇസ്ലാമിനെ അതിന്റെ രാഷ്ട്രീയമടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായി പിന്തുടരന്നവരെ മതരാഷ്ട്രവാദികൾ എന്ന് ആക്ഷേപിക്കുന്നവരും. മതം വേറെ രാഷ്ട്രീയം വേറെ എന്ന ലൈനിൽ ചിന്തിക്കുന്നവരും ആണ്. ഇസ്ലാമിൽ നിന്ന് അതിന്റെ സുപ്രധാനമായ രാഷ്ട്രീയ വശം കയ്യൊഴിഞ്ഞാൽ സംഭവിക്കുന്ന ദുരവസ്ഥയാണിത്. അവര്‍ക്ക് ഇസ്ലാമിന്റെ ഇത്തരം നിയമങ്ങളെ യഥാവിധി വ്യാഖ്യാനിക്കാനോ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനോ ആവില്ല. അതുകൊണ്ട് ഇസ്ലാമിലെ യുദ്ധങ്ങളൊക്കെയും ഇസ്ലാം സ്വീകരിക്കാത്തതുകൊണ്ടാണ് ഉണ്ടായി തീര്‍ന്നത് എന്ന് ധരിക്കുന്ന ധാരാളം സാധുക്കളുണ്ട്.


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു കാലഘട്ടത്തിൽ എഴുതിയ കര്‍മശാസ്ത്രം എക്കാലത്തേക്കുമുള്ള ഭരണനിയമം ഉൾകൊള്ളുന്നില്ല. മാത്രമല്ല, നിയമനിര്‍മാണത്തിൽ ചോദ്യം ചെയ്യാതെ പിന്തുടരപ്പെടേണ്ടുന്ന അടിസ്ഥാന പ്രമാണവുമല്ല. ഇത്തരം ക്രിമിനൽ നിയമങ്ങൾ കാലഘട്ടകളെയും പ്രദേശങ്ങളെയും പരിഗണിച്ച് ഇസ്ലാമിന്റെ പൊതുവായ അടിസ്ഥാന നിയമങ്ങളെയും അടിസ്ഥാന പ്രമാണമായ ഖുര്‍ആനും സുന്നത്തും പരിഗണിച്ചുക്രോഡീകരിക്കുമ്പോൾ മാത്രമേ അവ ഭരണകൂടത്തിന്റെ നിയമമായി മാറുകകയുള്ളൂ. നിലവിൽ അംഗീകരിക്കപ്പെട്ട കര്‍മശാസ്ത്രഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടത് ഇസ്ലാമിക ഭരണത്തിൻ കീഴിൽ ആയിരം വർഷമെങ്കിലും മുമ്പാണ്. പിന്നീട് അവ ഒരു മാറ്റവും കൂടാതെയാണ് നിലനിൽക്കുന്നത്. ആ ഗ്രന്ഥങ്ങൾ ഭരണനിയമങ്ങളായി അങ്ങനെ തന്നെ പിന്തുടരുന്ന സാഹചര്യം ഇല്ല. ഓരോ കർമശാസ്ത്ര നിയമവും രൂപപ്പെടേണ്ടത് നിലവിലെ സാഹചര്യവും കൂടി കണക്കിലെടുത്താണ്. അതിന്റെ അടിത്തറയാകട്ടെ കണിശമായും ഖുര്‍ആനും സുന്നത്തുമായിരിക്കണം എന്നുമാത്രം. അതത് കാലത്തെ ഇസ്ലാമിക പണ്ഡിതര്‍ നേതൃത്വം നൽകിയാണ് ഇത്തരം ഒരു പ്രക്രിയ നടക്കേണ്ടത്. ഇത് കൂടുതൽ ആവശ്യമായി വരിക ആത്മീയമോ ആരാധനപരമോ അല്ലാത്ത പൌരാവകാശപ്രധാനമായ വിഷയങ്ങളിലാണ് അത്തരമൊരു വിഷയമാണ് ഇസ്ലാം ഉപേക്ഷിച്ചവരുമായി ബന്ധപ്പെട്ട നിയമങ്ങൾ. ഫിഖ്ഹ് (കര്‍മശാസ്ത്ര) ഗ്രന്ഥങ്ങളിലോ ഏതെങ്കിലും വ്യാഖ്യാനഗ്രന്ഥങ്ങളിലോ അങ്ങനെ രേഖപ്പെടുത്തിവെച്ചു എന്നതുകൊണ്ട് നിലവിലെ ഇസ്ലാമിക ഭരണകൂടം അവ അങ്ങനെത്തന്നെ പിന്തുടരാൻ ബാധ്യസ്ഥരല്ല എന്നത് ഇസ്ലാമികമായി തന്നെ അവിതര്‍ക്കിതമായ ഒരു നിലപാടാണ്.


മുർത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കുക എന്നാൽ മുസ്ലിമായ ഒരാൾ ഇതര മതവിശ്വാസം സ്വീകരിച്ചാൽ അദ്ദേഹത്തെ പിടികൂടി വധിക്കുക എന്നാണ് സാധാരണയായി അർഥമാക്കുന്നത്. ഇസ്ലാമിൽ അങ്ങനെയാണ് നിയമമെങ്കിൽ സംഘ്പരിവാര്‍ സംഘടനകൾ നടത്തുന്ന ഘര്‍വാപ്പസി കേന്ദ്രങ്ങളെ നിങ്ങൾ എങ്ങനെ എതിര്‍ക്കും എന്നും ഇസ്ലാം വിമര്‍ശനം ജോലിയാക്കി മാറ്റിയവര്‍ നിരന്തരം ചോദിക്കുന്നു. വളരെയേറെ മനുഷ്യത്വവിരുദ്ധമാണ് ഇവരുടെ സമീപനം. ഘര്‍വാപസി കേന്ദ്രങ്ങളെ ഇവര്‍ എതിര്‍ക്കുന്നതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇസ്ലാമി ഭരണകൂടം മാത്രം നടപ്പാക്കാൻ ഇടയുള്ള (അത് തന്നെ ശരിയല്ല എന്ന് തുടര്‍ചര്‍ച്ചയിൽ ബോധ്യപ്പെടും) മുര്‍ത്തദ്ദിനെ വധശിക്ഷക്ക് വിധേയമാക്കണം എന്ന നിയമത്തെ ചൂണ്ടിക്കാട്ടി, വിമര്‍ശകര്‍ ഫാസിസ്റ്റുകൾ നടത്തുന്ന കൊലകൾക്കും അക്രമങ്ങൾക്കും പിന്തുണ നൽകുക കൂടി ചെയ്യുന്നു.


ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഏതൊരു മതം ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇയ്യിടെ യു.പി. പോലുള്ള ഏതാനും സംസ്ഥാനങ്ങളാണ് നിര്‍ബന്ധിതമായ മതംമാറ്റം എന്നിങ്ങനെ പേര് വിളിച്ച് മതപ്രബോധനത്തെയും മതം മാറ്റത്തെയും വിലക്കാനുതകുന്ന തരത്തിൽ നിയമനിര്‍മാണം നടത്തിയത്. അവര്‍ക്ക് പോലും മതംമാറ്റം പൂര്‍ണമായും നിരോധിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മതംമാറുന്നവരെ അക്രമിക്കുന്നതും വധിക്കുന്നതും ഇന്ത്യൻ സാഹചര്യത്തിൽ ക്രിമിനൽകുറ്റമാണ്. അത് ആര് ചെയ്താലും. ഏതെങ്കിലും ഇസ്ലാമിക ഭരണകൂടം അപ്രകാരം ചെയ്യുന്നുണ്ടെങ്കിൽ പോലും അതേ തെറ്റ് ഇവിടെ വ്യക്തികൾക്കും സംഘങ്ങൾക്കും ആവാം എന്ന് പറയുന്നത് എന്ത് മാത്രം മനുഷ്യത്വവിരുദ്ധമാണ്.


ഇഷ്ടമുള്ള മതം ഒരാൾക്ക് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിനെ വിലക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടങ്ങൾക്കല്ലാതെ അത്തരം ഒരു നിയമം കൊണ്ടുവരാനാവില്ല. അപ്രകാരം തന്നെയാണ് നിര്‍ബന്ധിത മതംമാറ്റത്തെ അനുവദിക്കുന്നതും, അതും മനുഷ്യത്വവിരുദ്ധമാണ്. ഒരാൾക്ക് ഇഷ്ടമില്ലാത്ത മതം ആചരിക്കേണ്ടിവരുന്നത് ആയാളെ സംബന്ധിച്ചിടത്തോളം മരണതുല്യമായിരിക്കും. അത് അനുവദിക്കുന്ന പക്ഷം മതം മാറ്റനിരോധം പോലെ തന്നെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടിവരും. അതുകൊണ്ട് ഇന്ത്യൻ ഭരണകൂടം ഇവ രണ്ടിനും നിയമം മൂലം സംരക്ഷണം നൽകിയിരിക്കുന്നു. അഥവാ മതം മാറാൻ അനുവദിക്കുന്നതോടൊപ്പം, നിര്‍ബന്ധം ചെലുത്തി മതം മാറ്റുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഈ മനുഷ്യാവകാശത്തെ തടയുന്ന ഒരു പ്രമാണവും വിശുദ്ധഖുര്‍ആനിലും തിരുവചനങ്ങളിലും കണ്ടെത്താൻ കഴിയില്ല. അഥവാ മതംമാറ്റത്തെക്കുറ്റകൃത്യമായി വിശദീകരിക്കാവുന്ന വല്ലതും കാണുന്നുണ്ടെങ്കിൽ അതിന് മറ്റുകാരണങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. ഈ അടിസ്ഥാനത്തിലാണ് ഈ ലേഖനത്തിൽ അത്തരം ഖുര്‍ആനിക വചനങ്ങളും പ്രവാചക വചനങ്ങളും ചില സംഭവങ്ങളും വിശകലനവിധേയമാക്കുന്നത്.


ഇസ്ലാമിൽ ബലാൽകാരമില്ല എന്നത് വിശുദ്ധഖുര്‍ആന്റെ പ്രഖ്യാപിതനിലപാടാണ്. മതംസ്വീകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധം ചെലുത്താൻ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകൻ മുഹമ്മദ് നബിയോട് അല്ലാഹു ഖുര്‍ആനിലുടേ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഈ സന്ദേശം എത്തിച്ചുകൊടുക്കാന്‍ വേണ്ടിയാണ്. ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധം ചെലുത്തുന്നതിനെതിരെ ധാരാളം സ്ഥലത്ത് നബിയെ ഉണര്‍ത്തുകയും ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നത് പോകട്ടെ ഏതെങ്കിലും തരത്തിലുള്ള ഭൗതികസൗകര്യങ്ങളെക്കുറിച്ചുപോലും വാഗ്ദാനം ചെയ്യുന്നത് പോലും ഈ വിഷയത്തിൽ സ്വീകാര്യമായ നടപടിയായി മുസ്ലിംകൾ കണക്കാക്കുന്നില്ല. ഇത്തരം ആരോപണങ്ങളൊന്നും മുസ്ലിംകളുടെ പ്രബോധനപ്രവര്‍ത്തനങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ട്. ഇസ്ലാം വിമര്‍ശകര്‍ ഇപ്പോൾ പറയാറുള്ളത്, നിങ്ങൾ സ്വര്‍ഗ്ഗം കാണിച്ച് മറ്റുള്ളവരെ പ്രലോഭിപ്പിക്കുകയും നരകം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. എന്തുമാത്രം ബാലിശമാണ് ഈ വാദം. ഇസ്ലാമിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന പരലോകത്തിലും വിശ്വാസമുണ്ടാവുക. അല്ലാത്തവര്‍ക്ക് ഇത് കെട്ടുകഥമാത്രമായിരിക്കും. അതിനാൽ അത്തരം കാര്യങ്ങൾ പറയുന്നത് എങ്ങനെയാണ് പ്രലോഭനവും ഭീഷണിയും ആവുക.

ഇസ്ലാം മതം ഉപേക്ഷിച്ചവര്‍ക്കുള്ളത് ഇസ്ലാമിൽ വധശിക്ഷതന്നെയാണ്, എന്നാൽ ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിക പ്രചാരണം നടത്തുന്ന ചിലർ മതത്തെ കാലികമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ എതിർക്കുന്നതാണ് എന്നൊരു വാദം ഇക്കാലത്ത് ഇസ്ലാമിക വിമര്‍ശകര്‍ പറയാറുണ്ട്. അത് ശരിയല്ല, ഖുര്‍ആനിൽ ഉണ്ടെന്ന് പറയുന്നതും ഹദീസുകളിൽ വന്നതുമായ പരാമര്‍ശങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയും അത് തുറന്നുപറയുകയുമാണ് ഇസ്ലാമിക പ്രബോധകര്‍ ഇതുസംബന്ധമായി ചെയ്യുന്നത്. കര്‍മശാസ്ത്രഗ്രന്ഥങ്ങളിലുള്ളത് പ്രമാണം പോലെ പറയുന്ന വലിയൊരു വിഭാഗം മുസ്ലിംകളിലുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാൽ അവര്‍ നേരത്തെ സൂചിപ്പിച്ചപോലെ ഇസ്ലാമിക ഭരണപരമായ നിയമങ്ങളെയോ ഇസ്ലാമിന്റെ സാമൂഹികമായ നിയമവശങ്ങളെയോ ഗൗരവത്തിൽ കാണുന്നവരോ അതേക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തുന്നവരോ അല്ല. ഏതെങ്കിലും പൗരാണിക ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ സന്ദര്‍ഭമോ സാഹചര്യമോ നോക്കാതെ അടിച്ചുവിടുകമാത്രമാണ് ഈ വിഷയത്തിൽ അവര്‍ ചെയ്യുന്നത്. പ്രമാണങ്ങളെ അക്ഷരങ്ങളിൽ വായിക്കുന്നവരും ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. തങ്ങൾ പറയുന്നത് ഇസ്ലാമിന്റെ ഏതെങ്കിലും അംഗീകൃത അദ്ധ്യാപനങ്ങളോട് വിയോജിക്കുന്നുവെന്നത് അവര്‍ പരിഗണിക്കാറില്ല. എന്നാൽ ഇസ്ലാമിനെ അതിന്റെ സമഗ്രതയോടെ മനസ്സിലാക്കുന്നവര്‍ക്ക് ഇക്കാര്യത്തിൽ ഒരിക്കലും ആശയക്കുഴപ്പം ഉണ്ടാവാറില്ല എന്നതാണ് വസ്തുത.

മതം മാറിയവനെ വധിക്കണോ അത്തരം ഒരു നിയമം ഇസ്ലാമിക രാഷ്ട്രനിയമത്തിലുണ്ടോ എന്നതാണ് ഈ ചര്‍ചയുടെ കാതൽ. ഇസ്ലാം ഉപേക്ഷിച്ചവനെ ഒരു വ്യക്തിക്കോ സംഘത്തിനോ വധിക്കാൻ അവകാശമില്ല എന്ന് ഇതിന് മുമ്പ് പറഞ്ഞുകഴിഞ്ഞു. ഇനി അത്തരമൊരു ശിക്ഷ ഇസ്ലാമിക അടിത്തറയിൽ നിന്നുകൊണ്ട് ഒരു ഇസ്ലാമിക ഭരണകൂടത്തിന് നിര്‍മിക്കാനാവുമോ എന്ന കാര്യമാണ് ചര്‍ച ചെയ്യാനുള്ളത്.


ക്രിമിനൽ കുറ്റങ്ങൾക്ക് ജിനായാത്ത് എന്നാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ പറയുക. അവയുടെ ശിക്ഷകൾക്ക് ഹുദൂദ് എന്നും പറയും എന്നാൽ ഇത്തരം ഒരു ക്രിമിനൽകുറ്റമോ അതിന് ശിക്ഷയായി വധമോ കർമശാസ്ത്രഗ്രന്ഥങ്ങളിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

മറ്റുഹദീസുകളെ നാം വിശകലനം ചെയ്യുന്നത് പോലെ തന്നെ ഈ ഹദീസുകളെയും വിശുദ്ധഖുർആന്റെയും മറ്റുപ്രവാചക ചര്യയുടെയും സത്ത ഉൾകൊണ്ടുകൊണ്ട് വിശകലനം ചെയ്യാം. കേവലം മതം ഉപേക്ഷിച്ചുവെന്ന ഒരു കാര്യത്തിന്റെ പേരിൽ ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കാമോ എന്ന് പരിശോധിച്ചാൽ ഇസ്ലാമിനെതിരെ ഉയര്‍ത്തപ്പെടുന്ന ഈ ആരോപണം മറ്റു ആരോപണങ്ങളെ പോലെ അടിസ്ഥാനരഹിതമാണ് എന്ന് കണ്ടെത്താൻ കഴിയും. മുർത്തദ്ദിന് വധശിക്ഷ എന്ന പരാമര്‍ശത്തിൽ ഏതവസ്ഥയിലും ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു ആശയം സ്വീകരിക്കുന്നവരെയൊക്കെ വധശിക്ഷക്ക് വിധേയരാക്കണം എന്ന നിയമം നമുക്ക് ലഭിക്കില്ല എന്ന് ഈ വിശകലനത്തിൽനിന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.

മതം ഉപേക്ഷിച്ചവനെ സംബന്ധിച്ച് മൂന്ന് നിലപാടുകളാണ് സാധ്യമാവുക:

1. ഏതവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെടണം.

2. ഒരവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെട്ടുകൂടാ.

3. മതപരിത്യാഗി വധശിക്ഷക്ക് വിധേയമാകുന്ന സന്ദർഭവും, മതംമാറ്റം ഭൗതിക ശിക്ഷ നൽകപ്പെടേണ്ടുന്ന കുറ്റകൃത്യംപോലുമായി പരിഗണിക്കാത്ത സന്ദര്‍ഭവും ഉണ്ട്.
ഇതിൽ ഒന്നാമത്തെ സാധ്യത പരിഗണിച്ചാൽ, മതം മാറിയവരൊക്കെ ഇസ്ലാമിക ചരിത്രത്തിൽ വധിക്കപ്പെടുകയും അതിനെ സംശയലേശമന്യേ സാധൂകരിക്കുന്ന പ്രമാണങ്ങൾ കാണപ്പെടുകയും വേണം. മാത്രമല്ല മതപരിത്യാഗം വധശിക്ഷലഭിക്കുന്ന കുറ്റമായി രേഖപ്പെടുത്തപ്പെട്ടിരിക്കും. ശിക്ഷകളെക്കുറിച്ച് പറയുന്നിടത്ത് മതപരിത്യാഗിയെ എടുത്തുപറഞ്ഞിരിക്കും. എന്നാൽ ഇതൊന്നും കാണപ്പെടുന്നില്ല. പ്രവാചകന്റെ കാലത്ത് ധാരാളമാളുകൾ തന്ത്രമെന്ന നിലക്ക് തന്നെ ഇത്തരം കാര്യം ചെയ്തിരുന്നതായി ഖുര്‍ആനിൽ കാണാം. എന്നാൽ അവരെയൊക്കെ പിടികൂടി വധിച്ചതായി കാണുന്നില്ല. വിശുദ്ധഖുര്‍ആനിൽ ഈ നിയമം ഖണ്ഡിതമായി വ്യക്തമാക്കുന്ന സൂക്തങ്ങളില്ല. അങ്ങനെ ധ്വനിപ്പിക്കുന്ന ചില സൂക്തങ്ങളെ ഇവിടെ പിന്നീട് വിശകലനം ചെയ്യുന്നുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളിൽ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്നിടത്ത് മതപരിത്യാഗം എന്ന ഒരു കുറ്റം രേഖപ്പെടുത്തിയിട്ടില്ല. ശിക്ഷയെ പരാമര്‍ശിക്കുന്നിടത്ത് വധശിക്ഷ മതപരിത്യാഗിക്ക് നൽകണമെന്ന് പറഞ്ഞിട്ടുമില്ല.


രണ്ടാമത്തെ സാധ്യത പരിഗണിച്ചാൽ, വധശിക്ഷനൽകപ്പെട്ടതായി പറയുന്ന ചില ഹദീസുകളും സംഭവങ്ങളും യഥാര്‍ഥ്യമല്ലെന്ന് പറഞ്ഞു തള്ളിക്കളയേണ്ടിവരും. എന്നാൽ അങ്ങനെ തള്ളാവുന്നതും തള്ളിക്കളയാനാവാത്തതും ഈ വിഷയത്തിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരിത്യാഗിക്ക് ചിലര്‍ വധശിക്ഷ എന്ന മതവിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ കേവലം ഇസ്ലാം മതം ഉപേക്ഷിച്ചുവെന്നതല്ല അവരെ വധശിക്ഷക്കര്‍ഹരാക്കുന്നത് എന്നിടത്താണ് നാം ഈ അന്വേഷണത്തിൽ അവസാനം എത്തിച്ചേരുക. ഇസ്ലാം മതം ഉപേക്ഷിക്കുക എന്നത് ഇസ്ലാമിൽ ഒരു പാപകൃത്യമാണെങ്കിലും അത് ഇഹലോകത്ത് വെച്ച് ഹദ്ദ് (ശിക്ഷാനടപടി) ബാധകമാക്കുന്ന ഒരു കുറ്റകൃത്യമല്ല, മറിച്ച് പരലോകത്ത് ശിക്ഷാര്‍ഹമാക്കുന്ന പാപം മാത്രമാണ് എന്ന നിഗമനത്തിലാണ് നാം എത്തുക.


അങ്ങനെ പരിഗണിക്കുമ്പോൾ മൂന്നാമത്തെ സാധ്യതയാണ് നിലനിൽക്കുന്നത്. അഥവാ ഇസ്ലാം മതം ഉപേക്ഷിച്ചുവെന്നതുകൊണ്ട് മാത്രം ഒരാളും വധിക്കപ്പെടുകയില്ല. അതേ സമയം ഇസ്ലാമിക രാഷ്ട്രഘടനക്ക് ഹാനിവരുത്തുന്ന തന്ത്രപരമായ ഒരു നീക്കം എന്ന നിലക്ക് ആരെങ്കിലും അങ്ങനെ ചെയ്താൽ അതിനെ അവഗണിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അത്തരം സാധ്യതകളെ ഇല്ലാതാക്കാൻ ഏത് ഭരണകൂടത്തിനും അര്‍ഹതയുണ്ട് എന്ന നിലക്ക് ഇസ്ലാമിക ഭരണകൂടത്തിനും അത്തരക്കാര്‍ക്ക് ശിക്ഷനൽകാം. അതിൽ ആക്ഷേപാര്‍ഹമായി ഒന്നും തന്നയില്ല.


ഈ പറഞ്ഞകാര്യങ്ങളെ കുറേകൂടി വസ്തുനിഷ്ടമായി പരിശോധിക്കാം. ഏതവസ്ഥയിലും മതപരിത്യാഗി വധിക്കപ്പെടണം. എന്നത് ഇസ്ലാമിക നിയമമായിരിക്കാൻ സാധ്യമല്ല എന്ന് പറയുന്നതിന്റെ കാരണം അതിലൂടെ വ്യക്തമാകും.


ആദ്യമായി, മതം മാറിയവരെ പ്രവാചകൻ വധിച്ചുവോ എന്ന് പരിശോധിക്കാം.

'
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ടു ചെയ്യുന്നു:

ജാബിറുബ്‌നു അബ്ദില്ലയിൽനിന്ന്. ”ഒരു ഗ്രാമീണ അറബി പ്രവാചകനുമായി അനുസരണ പ്രതിജ്ഞ ചെയ്തു. അങ്ങനെ മദീനയിൽ കഴിയവെ അദ്ദേഹത്തിന് ശക്തമായ പനി ബാധിച്ചു. അപ്പോൾ അയാൾ പ്രവാചകന്റെ അടുക്കൽ വന്ന് പറഞ്ഞു: അല്ലയോ മുഹമ്മദ്! എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. പ്രവാചകൻ അതിന് വിസമ്മതിച്ചു. അയാൾ രണ്ടാമതും വന്ന് പറഞ്ഞു: എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. പക്ഷേ, പ്രവാചകൻ വിസമ്മതിച്ചു. അയാൾ വീണ്ടും വന്ന് പറഞ്ഞു: എന്റെ ബൈഅത്തിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം. അപ്പോഴും പ്രവാചകൻ വിസമ്മതിച്ചു. അപ്പോൾ അയാൾ മദീനയിൽനിന്നും പോയി. അന്നേരം പ്രവാചകൻ പറഞ്ഞു: തീർച്ചയായും മദീന ഒരു ഉല പോലെയാണ്. അതിലെ മ്ലേഛതകളെ അത് പുറം തള്ളുന്നു. അതിലെ നല്ലത് കൂടുതൽ ശുദ്ധമാവുകയും ചെയ്യുന്നു”.

ഇവിടെ ഒരു ചോദ്യം ഉയർന്നുവരുന്നു. أقلني بيعتي എന്ന് പറഞ്ഞപ്പോൾ ആ അഅ്‌റാബി എന്താണ് ഉദ്ദേശിച്ചിരുന്നത്?

ഇബ്‌നു ഹജർ പറയുന്നു: പ്രത്യക്ഷത്തിൽ മനസ്സിലാവുന്നത്, ഇസ്‌ലാമിൽനിന്നുള്ള രാജിയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് എന്നാണ്. ഖാദി ഇയാള് ഈ അഭിപ്രായക്കാരനാണ്. (ഫത്ഹുൽ ബാരി)

ഇസ്‌ലാമിൽനിന്നുള്ള രാജിക്ക് മതപരിത്യാഗം എന്നതല്ലാത്ത മറ്റൊരർഥവുമില്ല. ആ മനുഷ്യൻ ഇസ്‌ലാമിൽനിന്ന് രാജി ആവശ്യപ്പെടുകയും മദീനയിൽനിന്ന് പുറത്തുപോവുകയും ചെയ്തപ്പോൾ അവൻ ഇസ്‌ലാം ഉപേക്ഷിച്ചു എന്നാണ് അതിന്റെ അർഥം.

ഈ നിവേദനം വ്യക്തമാക്കുന്നതിതാണ്: മതപരിത്യാഗം കേവലം വ്യക്തിപരമായിരിക്കുകയും അതിന്റെ ഉദ്ദേശ്യം ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറുക എന്നത് മാത്രമായിരിക്കുകയും, ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെയുള്ള ഗൂഢ താൽപര്യങ്ങളൊന്നും അതിന് പിന്നിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇസ്‌ലാം അവനെ പിടികൂടുകയോ പ്രയാസപ്പെടുത്തുകയോ ഇല്ല. അവനെ തന്റെ വൈയക്തിക കാര്യങ്ങളിൽ സ്വാഭീഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അനുമതി നൽകുകയും ചെയ്യും.
ഇവിടെ അഅ്‌റാബി തന്റെ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) പിൻവലിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻ അത് ഇഷ്ടപ്പെട്ടില്ല. മറിച്ച്, അയാളോടുള്ള അനുകമ്പയാലും അവൻ ജീവിത വിജയം നേടണമെന്ന അദമ്യമായ ആഗ്രഹത്താലും പ്രസ്തുത ആവശ്യം നിരസിക്കുകയാണ് പ്രവാചകൻ ചെയ്തത്. എന്നാൽ, അയാൾ തന്റെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും, കരാർ ലംഘിക്കുകയും, മദീന വിട്ട് പോവുകയും ചെയ്തപ്പോൾ അയാളെ തടയാൻ ശ്രമിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല.' (ഉദ്ധരണം: IAC, Page 216)


ഇസ്ലാം ഉപേക്ഷിച്ചതുകൊണ്ടുമാത്രം ഒരാൾ ശിക്ഷാര്‍ഹനാവുകയില്ല എന്ന വാദത്തിന് ഇതിനേക്കാൾ ശക്തിമത്തായ എന്ത് തെളിവാണ് നബിചര്യയിൽനിന്ന് വേണ്ടത് എന്നാലോചിക്കുക. മതപരിത്യാഗം നടത്തിയവരെ വധിച്ചുവെന്ന് പറയുന്ന ഹദീസുകൾ പിന്നീട് വിശദീകരിക്കാം. മതപരിത്യാഗത്തിനപ്പുറം വധശിക്ഷനൽകാവുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് അവര്‍ വധിക്കപ്പെട്ടത് എന്ന് അപ്പോൾ മനസ്സിലാവും.


ഇനി ഖുര്‍ആൻ പിന്തുണക്കുന്നുവോ എന്ന് നോക്കാം:


അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിലും അവന്റെ ദൂതനിലും ദൂതന്ന് അവതരിപ്പിച്ച വേദത്തിലും അദ്ദേഹത്തിനുമുമ്പ് അവതരിപ്പിച്ചുകഴിഞ്ഞ വേദങ്ങളിലും വിശ്വസിക്കുവിന്‍. അല്ലാഹുവിനെയും അവന്റെ മലക്കുകളെയും വേദങ്ങളെയും ദൂതനെയും അന്ത്യനാളിനെയും നിഷേധിക്കുന്നവന്‍, ദുര്‍മാര്‍ഗത്തില്‍ വളരെ ദൂരം അകന്നുപോയിരിക്കുന്നു. എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ത്തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പുകൊടുക്കുകയില്ല. നേര്‍വഴി കാണിച്ചുകൊടുക്കുകയുമില്ല! (4:136,137)

ഈ സൂക്തങ്ങൾ പരിശോധിച്ചുനോക്കുക. മതം മാറിയ ഒരൊറ്റക്കാരണം കൊണ്ട് വധിക്കപ്പെടുമെങ്കിൽ എങ്ങനെയാണ് ഈ സൂക്തത്തിൽ പറഞ്ഞപോലെ ഒരാൾക്ക് പ്രവര്‍ത്തിക്കാനാവുക. വിശ്വസിക്കുകയും പിന്നീട് നിശേധിക്കുകയും ചെയ്യുന്നതോടെ വധിക്കപ്പെട്ടാൽ പിന്നീട് വീണ്ടും വിശ്വസിക്കാനും വീണ്ടും നിഷേധിക്കാനും സാധിക്കുമോ. അപ്പോൾ കാര്യം വ്യക്തമാണ് ഖുര്‍ആനിൽ ഇസ്ലാം ഉപേക്ഷിച്ചവര്‍ക്ക് വധശിക്ഷ നൽകണം എന്നാവശ്യപ്പെടുന്നില്ല.


ഇസ്ലാമിന്റെ പൊതുവായ അദ്ധ്യാപനമനുസരിച്ച് ഇത്തരമൊരു നിയമം എന്തുകൊണ്ട് സാധ്യമല്ല എന്ന് നോക്കാം:


ഇങ്ങനെ ഒരു നിയമം ഇസ്ലാമിന്റെ ചില അടിസ്ഥാന തത്വങ്ങളുമായി യോജിക്കില്ല എന്നതാണ് മൂന്നാമത്തെ കാരണം. ഇസ്ലാം സമഗ്രവും സന്തുലിതവും വ്യക്തവുമായ ഒരു ജീവിത വ്യവസ്ഥ എന്ന നിലക്ക് അതിന്റെ ഏതെങ്കിലും അധ്യാപനങ്ങൾ ഇതര മേഖലയിലെ നിയമവുമായി ഇടയുകയോ മൊത്തം അതിന്റെ അടിത്തറയുമായോ തത്ത്വങ്ങളുമായി ഭിന്നമാകുകയോ ചെയ്യില്ല എന്ന് പരക്കെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഇതനുസരിച്ച് രണ്ട് സ്വപ്രധാന തത്ത്വങ്ങൾക്ക് ഇത് എതിരാവുന്നു.

1. ഇസ്ലാം ചിന്താ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. അഥവാ വിശ്വസിക്കുകയോ നിഷേധിക്കുകയോ ചെയ്യാൻ ഒരു മനുഷ്യന് അവകാശമുണ്ട്.

2. ഒരു മനുഷ്യനെയും ഇസ്ലാം സ്വീകരിക്കാൻ അത് നിർബന്ധിക്കുന്നില്ല.

മതംവിട്ടവര്‍ക്ക് വധശിക്ഷ എന്ന നിയമം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന ചില പ്രായോഗിക പ്രശ്നങ്ങൾ:


1. ഇഷ്ടമില്ലാത്ത ഒരു വിശ്വാസവുമായി കപടനായി കഴിഞ്ഞുകൂടാൻ ഈ വിധി കാരണമാകുന്നു.

2. 99 ശതമാനവും പാരമ്പര്യ ഇസ്ലാമായതിനാൽ ബോധപൂർവം ഇസ്ലാം കൈകൊണ്ടവരല്ല ഇന്ത്യൻ മുസ്ലിംകൾ. (كَفَرَ بِرَبِّهِ بَعْدَ مَا رَأَى مَحَاسِنَ الْإِسْلَامِ وَبَعْدَ مَا هُدِيَ إلَيْهِ )

ഇസ്ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും അതിനെ നല്ലതായി കാണുകയും ചെയ്ത ശേഷം തന്റെ റബ്ബിനെ നിഷേധിച്ചവൻ. ഇതാണ് മത പരിത്യാഗം കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് ചിലര്‍ എക്സ് മുസ്ലിം എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചു മുന്നോട്ട് വരുന്നുണ്ടെങ്കിലും അവരുടെ സംസാരവും മറ്റുവാദങ്ങളും, അവര്‍ ഇസ്ലാമിനെ യഥാവിധി മനസ്സിലാക്കുകയോ അതിന്റെ മാധുര്യം ആസ്വദിക്കുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്.

3. ഇസ്ലാമിന്റെ യഥാർഥ അധ്യാപനങ്ങളും വിശ്വാസങ്ങളുടെ മഹത്വവും സത്യസന്ധതയും ഒരു വലിയ വിഭാഗം ജനതക്ക് അജ്ഞാതമായി നിലനിൽകുന്നു. എന്നിരിക്കെ അവര്‍ തങ്ങളുടെ പാരമ്പര്യ‍ ഇസ്ലാമിൽനിന്ന് പുറത്തുപോകുന്നപക്ഷം ഇസ്ലാമിന്റെ വീക്ഷണമനുസരിച്ച് മുര്‍ത്തദ്ദ് എന്ന് വിളിക്കപ്പെടാൻ പോലും അര്‍ഹതയുള്ളവരല്ല.

4. ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ ഇസ്ലാം വിട്ടുപോകുന്നത്, നിലവിലുള്ള മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് ഒരു ഹാനിയും വരുത്തുന്നില്ല. മറിച്ച് മതംവിട്ടവൻ വധിക്കപ്പെടേണ്ടവനാണ് എന്ന് വാദിക്കുന്നത്, ഇസ്ലാം സങ്കുചിതമാണെന്ന് ആക്ഷേപിക്കപ്പെടാനും ഇതേ കാരണം പറഞ്ഞ് ഇസ്ലാമിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്താനും വിമര്‍ശകര്‍ക്കും ഇസ്ലാമിനെ ശത്രുതയോടെ വീക്ഷിക്കുന്നവര്‍ക്ക് ഇസ്ലാമിൽനിന്ന് ജനങ്ങളെ തടയാനും അവസരം നൽകുകയാണ് ചെയ്യുന്നത്.

5. ഇസ്ലാമിലെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കമ്പോൾ സാഹചര്യം നന്നായി പരിഗണിക്കാറുണ്ട്. ഈ വിഷയം സാഹചര്യവുമായി ബന്ധപ്പെട്ടതും. അതുകൊണ്ടുതന്നെ അതിന്റെ കർമശാസ്ത്രം ഒരു ആരാധനകാര്യം പോലെ സ്ഥായിയായതും അല്ല. ആരാധനകൾക്ക് പോലും സാഹചര്യമനുസരിച്ച് ചെറിയ ഇളവുകളും വ്യത്യാസങ്ങളും കർമശാസ്ത്രമനുസരിച്ച് ലഭ്യമാണ്. ഈ വിഷയമാകട്ടെ സാഹചര്യം പരിഗണിക്കാതെ നടപ്പാക്കിയാൽ അതീവഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് നിമിത്തമാകും.

6. നിർണിതമായ ഒരു ശിക്ഷാവിധി (حد) എന്നതിനേക്കാൾ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി സാന്ദർഭികമായി സ്വീകരിക്കുന്ന അച്ചടക്ക നടപടി (تعزير) മാത്രമാണ് മതപരിത്യാഗിയുടെ വധശിക്ഷ എന്ന പ്രവാചക വചനങ്ങളുടെ പരാമര്‍ശങ്ങളിൽ നമുക്ക് കാണാനാവുക. അതുതന്നെയും വധിക്കപ്പെടുന്നത് ഇസ്ലാം ഉപേക്ഷിച്ചുവെന്ന ഒറ്റ കാരണത്താലല്ല. കാരണങ്ങൾ പിന്നീട് വിശദമാക്കാം.

6. ഒട്ടേറെ സ്ഥലങ്ങളിൽ മതപരിത്യാഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ടെങ്കിലും ഒന്നുരണ്ട് സൂക്തങ്ങളിൽ മാത്രമാണ് വ്യാഖ്യാനിച്ചാൽ മാത്രം ലഭിക്കുന്ന ഭൗതിക ശിക്ഷയെക്കുറിച്ചുള്ള പരാമർശമുള്ളത്. ഖുര്‍ആൻ ഇത്തരം വധശിക്ഷ വിധിച്ചിട്ടുള്ളത് ഇതുപോലെ വ്യഗ്യമായ ഭാഷയിലല്ല. ഖണ്ഡിതമായ വചനങ്ങളിലൂടെയാണ്.

7. പൗരാണികരായ പണ്ധിതരിൽ വലിയൊരു പക്ഷം മതപരിത്യാഗിക്ക് വധശിക്ഷതന്നെ എന്ന് പറയുമ്പോൾ തന്നെ അവരിൽപെട്ട ഇബ്റാഹീമുന്നഖഈ, സുഫ്‍യാനുസ്സൗരി എന്നീ പ്രമുഖരായ പണ്ഡിതര്‍ അതിനെ എതിര്‍ക്കുന്നവരുമാണ്. ആധുനികരായ പണ്ധിതൻമാരിൽ ഭൂരിപക്ഷവും മുര്‍ത്തദ്ദിന് വധശിക്ഷ എന്ന വിധി അംഗീകരിക്കുന്നില്ല. പ്രമാണങ്ങളെ വിലയിരുത്തുമ്പോൾ നമുക്ക് മനസ്സിലാകുന്നത്. കേവലം മതപരിത്യാഗത്തിന് ഇസ്ലാമിൽ ശിക്ഷയില്ല എന്നുതന്നെയാണ്.

ഒരവസ്ഥയിലും മതപരിത്യാഗി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന നിയമം ഇസ്ലാമിക നിയമമായി പരിഗണിക്കാമോ എന്നതാണ് അടുത്ത പ്രശ്നം:

നിലവിലെ അവസ്ഥയിൽ നമുക്ക് അങ്ങനെ ഒരു നിയമത്തിൽ അപാകത തോന്നുകയില്ല. എന്നാൽ ഇതൊരു ഇസ്ലാമിലെ സ്ഥായിയായ നിയമമായി കൊണ്ടുനടക്കാൻ സാധിക്കുമോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഇസ്ലാം എന്നത് കാല-ദേശഭേദങ്ങൾക്കതീതമായി മനുഷ്യനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദർശനമാണ്. അതുകൊണ്ട് തന്നെ അതിന് എല്ലാ സാഹചര്യങ്ങളെയും കണ്ടുകൊണ്ട് മാത്രമേ അതിന് നിയമനിര്‍ദ്ദേശങ്ങൾ നൽകാനാവൂ. മതപരിത്യാഗിക്ക് നൽകപ്പെട്ട ശിക്ഷയിലും അതാണ് പരിഗണിച്ചത് എന്ന് നമുക്ക് കാണാനാവും. എന്തായിരുന്നു ആ സാഹചര്യം.

ഹദീസിന്റെയും അതിലെ വിധിയുടെയും പ്രസക്തി:

പ്രവാചകന്റെ കാലത്ത് ഒരു വിഭാഗം ബോധപൂർവം ഇസ്ലാമിനെ അപകടപ്പെടുത്തുവാൻ മതപരിത്യാഗം തന്ത്രമായി സ്വീകരിച്ചിരുന്നു. അതിനെ തടയിടേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ ആവശ്യമായിരുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

1. ഇസ്ലാമിക ആദർശത്തിന്റെ സംരക്ഷണം.

ഇസ്ലാമിന്റെ ശത്രുക്കൾ ഈ കാമ്പയിൻ കൊണ്ട് അവർ ഉദ്ദേശിച്ചിരുന്നത്. ഇസ്ലാം എന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്രനല്ലതൊന്നുമല്ല ഞങ്ങൾ അതിന്റെ ഉള്ളറിഞ്ഞതാണ് എന്ന് അത് സ്വീകരിക്കാനിടയുള്ളവരെ തെറ്റിദ്ധരിപ്പിക്കുക. ഇതിലൂടെ ഇസ്ലാം സ്വീകരിക്കുന്നവരെ ആശങ്കയിലും സംശയത്തിലും അകപ്പെടുത്താൻ സാധിക്കും. മറ്റൊരു ദോഷം. ഇസ്ലാമിലേക്ക് കടന്നുവരുന്നവരെ സംശയത്തോടെ വീക്ഷിക്കാൻ അത് വിശ്വാസികളെ നിർബന്ധിക്കും. അത് അവർക്കിടയിലുള്ള സ്നേഹബന്ധത്തെയും സഹകരണത്തെയും ബാധിക്കും.

ഇത് സൂചിപ്പിക്കുന്ന ഖുര്‍ആൻ വചനം.

'വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: 'ഈ പ്രവാചകനില്‍ വിശ്വസിച്ചവര്‍ക്ക് അവതരിച്ചിട്ടുള്ളതില്‍ രാവിലെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടര്‍ അവരുടെ വിശ്വാസത്തില്‍നിന്നു മടങ്ങിയേക്കാം.' (3:72)


2. സമൂഹത്തിന്റെ സംരക്ഷണം.

നമ്മുക്കറിയാവുന്നത് പോലെ നബിയുടെ കാലഘട്ടം യുദ്ധങ്ങളുടേതായ ഒരു കാലഘട്ടവും കൂടിയായിരുന്നു. പ്രായപുർത്തിയായ മുഴുവൻ മുസ്ലിംകളും അതിലെ പട്ടാളക്കാരായിരുന്നു. ധാരാളം സൈനിക രഹസ്യങ്ങൾ അവർക്ക് സൂക്ഷിക്കാനുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്ലാമിൽ പ്രവേശിച്ചുകൊണ്ട് പരസ്യമായി തന്നെ വിട്ടുപോകാൻ അവസരം നൽകുന്ന പക്ഷം അത് ആത്മഹത്യാപരമായിരിക്കും. അക്കാലത്ത് ഇസ്ലാമിക വ്യവസ്ഥിതി തകരുക എന്നതിനർഥം ദൈവിക നീതിയനുസരിച്ച് പുലരുന്ന ഒരു ഭരണവ്യവസ്ഥയുടെ തകർച്ച എന്നതാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരു സമൂഹത്തിന് തന്നെ ദോഷം വരുത്തുന്നതാണ്.

ഇതിൽ നിന്ന് നാം സ്വാഭാവികമായും എത്തിച്ചേരുന്നത് മുർത്തദ്ദുകളുടെ വധശിക്ഷ നിരുപാധികമല്ലെന്നതാണ്. അഥവാ ഇതൊരു തന്ത്രവും ചതിയമാക്കി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുള്ളതിനാൽ, കേരളത്തിലെ യുക്തിവാദികളുടെ ആഗ്രഹത്തിനൊത്ത് അങ്ങനെയൊരു നിയമമേ ഇല്ലെന്ന് പറയാൻ ഇസ്ലാം എന്ന ആഗോള വ്യവസ്ഥിതിക്ക് സാധ്യമല്ല. എന്നാൽ ഈ സാഹചര്യം ഇല്ലാത്ത ഇന്ത്യയിലെന്നല്ല ഇസ്ലാമിക ലോകത്തും മുർത്തദ്ദായവർക്ക് വധശിക്ഷയല്ല ഒരു ശിക്ഷയും ആവശ്യമില്ല. അപ്രകാരം ശിക്ഷിക്കുന്നതിന് ഇസ്ലാമിക പ്രമാണങ്ങളുടെ പിന്തുണയും ഇല്ല.

ഈ ഒരു അടിസ്ഥാനചിന്തയിൽ നിന്ന് കൊണ്ട് പരിശോധിച്ചാൽ ഇത് സംബന്ധമായ ഹദീസുകളെയും ഖുർആൻ സൂക്തങ്ങളെയും നീതിപൂർവ്വം സമീപിക്കാനും തെറ്റായിവ്യാഖ്യാനിക്കാതെ ദൈവിക ഗ്രന്ഥത്തിന് ഇണങ്ങും വിധം വിശദീകരിക്കാനും സാധിക്കു. ആദ്യമായി ഇത് സംബന്ധമായ ഹദീസുകളെ പരിശോധിക്കാം.


മുർത്തദ്ദിന്റെ ശിക്ഷ ഹദീസുകളിൽ:

അല്ലാഹുവിന്റെ ദൂതൻ അരുളി: മൂന്ന് അവസ്ഥകളിലല്ലാതെ മുസ്ലിമായ ഒരു മനുഷ്യൻ്റെ രക്തം ചിന്തുന്നത് അനുവദനീയമല്ല. വിവാഹിതനായ വ്യഭിചാരി, ആത്മാവിന് പകരം ആത്മാവ് (ഒരാളെ കൊന്നതിന് പകരമായി നടത്തപ്പെടുന്ന പ്രതിക്രിയ), സമൂഹവുമായി ബന്ധം വിച്ഛേധിച്ച് മതപരിത്യാഗിയായവൻ (ബുഖാരി, മുസ്ലിം)

عن ابن مسعود -رضي الله عنه- قال: قال رسول الله -صلى الله عليه وسلم-: لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة .رواه البخاري ومسلم.

ഇതാണ് റയ്യാൻ ഉദ്ധരിച്ച ഹദീസിന്റെ അറബി മൂലം.

والتارك لدينه المفارق للجماعة

കേവലം മതപരിത്യാഗിയാണെങ്കിൽ വത്താരിഖു ലിദീനിഹി എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ അൽമുഫാരിഖു ലിൽ ജമാഅത്ത് എന്ന് ചേർത്ത് പറഞ്ഞിരിക്കുന്നു. വിഘനടവാദി എന്ന് ഇന്ന നാം പറയുന്ന പോലെയോ അതിൽ ശക്തമോ ആയ അർഥം അതിനുണ്ട്. രക്തം പവിത്രമല്ലാതാകുന്ന ഒന്നാമത്തെ ആൾ വെറും വ്യഭിചാരിയല്ലല്ലോ. കേവല വ്യഭിചാരിക്ക് ഖുർആനിൽ നസ്സായി തന്നെ നൂറ് അടിയാണ് ശിക്ഷ. അതുകൊണ്ട് വിവാഹിതനായ വ്യഭിചാരി എന്ന് വ്യക്തമാക്കിയരിക്കുന്നു. എന്ന പോലെ കേവല മുർത്തദ്ദല്ല. അക്കാലത്ത് അൽജമാഅത്തിൽ നിന്ന് പിരിയുക എന്നത് ഇക്കാലത്ത് ഒരു ഇന്ത്യൻ സൈനികൻ പാകിസ്ഥാൻ പട്ടാളത്തിലോ ചൈനീസ് പട്ടാളത്തിലോ ചേരുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയാണ്. ചാരപ്പണി അതിലുണ്ട്. ഇങ്ങനെയുള്ളവരുടെ രക്തത്തിന്റെ പവിത്രത നീക്കപ്പെട്ടിരിക്കുന്നുവെന്നത് ഏത് കാലത്തെ യുക്തിക്കും അംഗീകരിക്കാവുന്നതാണ്.

ഇത് സംബന്ധമായി വന്ന ഹദീസിന്റെ കഷ്ണമാണ് മറ്റൊന്ന് റയ്യാൻ അത് മുകളിൽ നൽകിയിട്ടുണ്ട്. അറബി മൂലം ഇങ്ങനെയാണ്.

{ مَنْ بَدَّلَ دِينَهُ فَاقْتُلُوهُ }

ഇവിടെ പ്രശ്നം അർഥത്തിലാണ്. ഇക്രിമത്തുബ്നു അബീജഹലിന്റെ റിപ്പോർട്ടായി മുസ്ലി(ഹദീസ് ഗ്രന്ഥം)മല്ലാത്ത സിഹാഉ സിത്തയിലെ ഹദീസു ഗ്രന്ഥങ്ങളെല്ലാം അത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ തന്നെ ഇബ്നു മാജ സുപ്രധാനമായ ഈ വാചകമില്ലാതെയാണ് റിപ്പോർട്ട് ചെയ്തത്.

روى البخاري وغيره عَنْ عِكْرِمَةَ قَالَ : { أُتِيَ أَمِيرُ الْمُؤْمِنِينَ عَلِيٌّ رَضِيَ اللَّهُ عَنْهُ بِزَنَادِقَةٍ فَأَحْرَقَهُمْ ، فَبَلَغَ ذَلِكَ ابْنَ عَبَّاسٍ ، فَقَالَ : لَوْ كُنْت أَنَا لَمْ أَحْرِقْهُمْ لِنَهْيِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تُعَذِّبُوا بِعَذَابِ اللَّهِ ، وَلَقَتَلْتهمْ لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .رَوَاهُ الْجَمَاعَةُ إلَّا مُسْلِمًا ، وَلَيْسَ لِابْنِ مَاجَهْ فِيهِ سِوَى : { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .

യുക്തിവാദികൾ പതിവായി കൊണ്ടു നടക്കുന്ന ഹദീസാണിത്. 'ഇസ്ലാമിന്റെ ക്രൂരത' കൂടി ഇതിലൂടെ പ്രകടമാകും എന്ന ഒരു ലക്ഷ്യത്തിൽ അത് പറയാതെ വായിക്കുന്നവർ മനസ്സിലാക്കട്ടെ എന്ന നിലക്ക് എല്ലായിടത്തും അവരിത് പകർത്തിവെക്കുന്നു. ഒരു 'യുക്തിവാദി ദൈവം' പതിവായി ഇത് തന്റെ പ്രസംഗത്തിലുദ്ധരിക്കാറുണ്ട്. ഹദീസ് എന്ന സാങ്കേതിക സ്ഥാനം ഇതിനുണ്ടെങ്കിലും, പ്രവാചകനുമായുള്ള ബന്ധം ഈ ഹദീസിൽ തന്നെ വ്യക്തമാക്കിയ പോലെ പ്രവാചകനുമായി നേർക്ക് നേരെ ബന്ധപ്പെട്ടതല്ല. അഥവാ അലി() ഒരാളെ തീകൊണ്ട് ശിക്ഷിച്ചു. മറ്റൊരു സഹാബിയും പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ്() ഇതറിഞ്ഞപ്പോൾ ഞാനായിരുന്നെങ്കിൽ തീകൊണ്ട് ശിക്ഷിക്കുമായിരുന്നില്ല. പ്രവാചക നിർദ്ദേശം അനുസരിച്ച് (ആരെങ്കിലും ദീൻ മാറ്റിയാൽ നിങ്ങളദ്ദേഹത്തെ കൊന്നുകളയുക) മറ്റൊരു വിധത്തിൽ വധിക്കുമായിരുന്നു എന്ന് പറഞ്ഞു. ഒരു വിധിപറയുക എന്ന ലക്ഷ്യത്തോടെയല്ല ഈ വചനങ്ങളുള്ളത് ഒരു സംഭവവിവരണം മാത്രമാണിത്. അതിനാൽ അതിൽ ചുരുക്കിപ്പറഞ്ഞെതെടുത്ത് മതപരിത്യാഗിയുടെ ശിക്ഷാവിധിയുടെ അടിസ്ഥാനമാക്കാൻ നിർവാഹമില്ല. മാത്രമല്ല.

ഹദീസിൽ സാധാരണ പ്രയോഗം (ദീൻ ഉപേക്ഷിച്ചവൻ) വിട്ട് زنديق എന്നതിന്റെ ബഹുവചനമായ زناديق എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അറബി ഭാഷ നിഘണ്ടുവിൽ നൽകപ്പെട്ട അർഥം ഏകദേശം ഇങ്ങനെയാണ്. വഴിപിഴച്ച മ്ലേച്ചസ്വഭാവമുള്ള ദൈവനിഷേധി, നിഷേധം ഒളിപ്പിച്ച് വെച്ച് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ സ്വഹാബികളുടെ ഏകാഭിപ്രായമുള്ള ഇജ്മാഇന്റെ സ്ഥാനത്ത് നിര്‍ത്തിയാലും, ഇതുവെച്ച് മതപരിത്യാഗി മാത്രമായ വ്യക്തിക്ക് വധശിക്ഷവിധിക്കുന്നതിന് ഇത് പ്രമാണമാവുകയില്ല.

    جمع : زَنادِيقُ ، زَنادِقَةٌ . [ ز ن د ق ]. :- يا لَهُ مِن زِنْديقٍ ضالٍّ :- : الْمُمارِسُ للزَّنْدَقَةِ ، الضَّالُّ الخَبيثُ ، الْمُلْحِدُ ، مَنْ يُظْهِرُ الإِيمانَ وَيُخْفِي الكُفْرَ وَيُضْمِرُهُ .

ഇങ്ങനെയുള്ളവർ ഒരു സമൂഹത്തിൽ എത്രയും ഉണ്ടാകാം. അലി()ന്റെ കാലത്ത് ഇത്തരത്തിലുള്ള ഒരാളുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാക്കുന്നത് ശരിയാവുമോ. ഇല്ലെങ്കിൽ ഇദ്ദേഹത്തെക്കൊണ്ടുള്ള എന്തോ അക്ഷന്തവ്യമായ തിന്മയുടെ ഫലമായിട്ടാണ് ഇദ്ദേഹം ക്രൂരമായി തന്നെ ശിക്ഷിക്കപ്പെട്ടത് എന്നനുമാനിക്കാവുന്നതാണ്. ഏതർഥത്തിലാണെങ്കിലും ഇസ്ലാമിൽ നിന്നുകൊണ്ട് അത്തരം ഒരുകുറ്റം ചെയ്യാനാവാത്തതുകൊണ്ടാകും ഇദ്ദേഹത്തെ ദീനിൽനിന്ന് മാറിയവൻ എന്ന് പരാമർശിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്.


ഇത്രയും പറഞ്ഞത് ഈ ഹദീസിനെ സ്വീകാര്യമായി പരിഗണിക്കുന്നെങ്കിൽ മാത്രമാണ്. അത്രതന്നെയോ അതിലേറെയോ സാധ്യത ഈ ഹദീസ് സ്വീകാര്യയോഗ്യമല്ലാതിരിക്കാൻ ചില ആധുനിക ഹദീസ് നിരൂപകര്‍ കണ്ടെത്തുന്നുണ്ട്. അവരുടെ യോഗ്യത തപ്പിപ്പോകുന്നതിന് മുമ്പ് അവര്‍ പറയുന്ന ന്യായം നമുക്ക് ശ്രദ്ധിക്കാം.


'
പ്രവാചകൻ നിരോധിച്ച ഒരു കാര്യം അലി() ചെയ്തു എന്ന് പറയുന്നത് അവിശ്വസനീയമാണ്. രണ്ടാമതായി ഇക്‌രിമ വഴിയാണ് ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇബ്‌നു അബ്ബാസിന്റെ വിമുക്ത അടിമയായ ഇക്‌രിമയെ കുറിച്ച് പണ്ഡിതലോകത്ത് നല്ല അഭിപ്രായമല്ല ഉള്ളത്. മുജാഹിദും ഇബ്‌നു സീരീനും ഇമാം മാലിക്കുമെല്ലാം ഇക്‌രിമ കള്ളം പറയുന്നവനാണെന്ന് വിധിയെഴുതിരിക്കുന്നു. (അൽ മുഗ്‌നി ഫിള്ളുഅഫാഅ്)

അതുപോലെ, അബ്ദുല്ലാഹിബ്‌നു ഉമർ() തന്റെ വിമുക്തദാസനായ നാഫിഇനോട് പറഞ്ഞു: അല്ലയോ നാഫിഅ്, ഇബ്‌നു അബ്ബാസിന്റെ പേരിൽ ഇക്‌രിമ കള്ളം പറയുന്നതുപോലെ നീ എന്റെ പേരിൽ കള്ളം പറയരുത്. (അസ്സിഖാത്/ഇബ്‌നു ഹിബ്ബാൻ)

പ്രസിദ്ധ താബിഈയും മദീനയിലെ പണ്ഡിതന്മാരുടെ നേതാവുമായ സഈദുബ്‌നുൽ മുസയ്യിബും ഇക്‌രിമ കള്ളം പറയുന്നവനാണെന്ന പക്ഷക്കാരനാണ്. തന്റെ സുഹൃത്തായ ബുർദിനോട് അദ്ദേഹം പറഞ്ഞു: അല്ലയോ ബുർദ്, ഇബ്‌നു അബ്ബാസിന്റെ പേരിൽ ഇക്‌രിമ കള്ളം പറഞ്ഞതുപോലെ നീ എന്റെ പേരിൽ കള്ളം പറയരുത്. (അത്തഅ്ദീൽ വത്തജ്‌രീഹ്)

യസീദുബ്‌നു അബീസിയാദ് പറയുന്നു: ഞാൻ അലിയ്യുബ്‌നു അബ്ദില്ലാഹിബ്‌നി അബ്ബാസിന്റെ അടുക്കൽ ചെന്നു. കക്കൂസിന്റെ വാതിൽക്കൽ ബന്ധിതനായ അവസ്ഥയിൽ ഇക്‌രിമയും അവിടെ ഉണ്ടായിരുന്നു. അപ്പോൾ, ഞാൻ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇവൻ എന്റെ പിതാവിന്റെ പേരിൽ കള്ളം പറയുന്നവനാണ്.

വിശ്രുത പണ്ഡിതന്മാരുടെ വീക്ഷണത്തിൽ ഇതാണ് ഇക്‌രിമ. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ, ഇമാം ബുഖാരി അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുത്തു എന്നത് അദ്ഭുതകരമാണ്. എന്തുതന്നെയായാലും ഇക്‌രിമ ഇക്‌രിമ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സമകാലികരുമാണ് മറ്റുള്ളവരേക്കാൾ നന്നായി അദ്ദേഹത്തെ അറിയുന്നവർ. ഇമാം ബുഖാരി അദ്ദേഹത്തിന്റെ റിപ്പോർട്ട് സ്വീകരിച്ചു എന്നത് അദ്ദേഹത്തെ മുൻപന്തിയിൽ എത്തിക്കുകയില്ല.

ഇതേ ആശയം പങ്കുവെക്കുന്ന വേറെയും റിപ്പോർട്ടുകളുണ്ട്. അവയൊന്നും ഇതിനേക്കാൾ മികച്ചവയല്ല. ചുരുക്കത്തിൽ, ആർ തന്റെ ദീനിനെ മാറ്റിയോ അവനെ നിങ്ങൾ വധിക്കുവിൻ എന്ന് പ്രവാചകൻ പറഞ്ഞതായി വന്നിട്ടുള്ള നിവേദനങ്ങളൊന്നും തന്നെ പ്രബലമോ വേണ്ടത്ര സൂക്ഷ്മമോ അല്ല. എല്ലാം അങ്ങേയറ്റം ദുർബലങ്ങളാണ്. അവയൊന്നും, ഇസ്‌ലാം ഉപേക്ഷിച്ച് ഒരാൾ പുറത്തുപോയാൽ, അയാൾക്ക് വധശിക്ഷ വിധിക്കാനുള്ള തെളിവോ പ്രമാണമോ ആവാൻ ഒരു നിലക്കും യോഗ്യമല്ല.’

(ഉദ്ധരണം: ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറൻസ് (IAC) , പ്രബന്ധ സമാഹാരം , പേജ് : 214)

ഇനി മതപരിത്യാഗത്തെക്കുറിക്കുന്ന സൂക്തങ്ങൾ പരിശോധിക്കാം:


"وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ"

നിങ്ങളിലാരെങ്കിലും സ്വമതത്തിൽനിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താൽ, അവരുടെ കർമങ്ങൾ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തിൽ നിത്യവാസികളുമത്രെ.” (അൽബഖറ: 217)

كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٨٦﴾ أُولَٰئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ﴿٨٧﴾ خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ ﴿٨٨﴾ إِلَّا الَّذِينَ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٨٩﴾ إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ ﴿٩٠﴾ إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ﴿٩١

സത്യവിശ്വാസം കൈക്കൊള്ളാനനുഗ്രഹം സിദ്ധിച്ചിട്ടും നിഷേധികളായിത്തീര്‍ന്ന ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നതെങ്ങനെ; ഈ ദൈവദൂതന്‍ സത്യവാനെന്ന് അവര്‍ സ്വയം സാക്ഷ്യം വഹിച്ചിട്ടുള്ളതും അവര്‍ക്കായി തെളിഞ്ഞ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായിരിക്കെ? അധര്‍മികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കാറില്ല. അധര്‍മത്തിനുള്ള ശരിയായ പ്രതിഫലമെന്തെന്നാല്‍, അവരില്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും സകല ജനത്തിന്റെയും ശാപം ഭവിക്കുകയത്രെ. ഈ ശപ്താവസ്ഥയില്‍ അവര്‍ ചിരകാലം വസിക്കും. അവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അവര്‍ക്ക് അവധി നല്‍കപ്പെടുന്നതുമല്ല. അതിനുശേഷം പശ്ചാത്തപിക്കുകയും കര്‍മമാര്‍ഗം സംസ്‌കരിക്കുകയും ചെയ്തവരൊഴിച്ച്. അവര്‍ രക്ഷപ്പെടുന്നതാകുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ. എന്നാല്‍, വിശ്വസിച്ചശേഷം നിഷേധിക്കുകയും എന്നിട്ട് ആ നിഷേധത്തില്‍ത്തന്നെ മുന്നേറുകയും ചെയ്തവരോ, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ തനിച്ച ദുര്‍മാര്‍ഗികള്‍തന്നെയാകുന്നു. സത്യനിഷേധികളാവുകയും നിഷേധികളായിത്തന്നെ മരിച്ചുപോവുകയും ചെയ്തവരുണ്ടല്ലോ, അവരിലാരെങ്കിലും തന്നെ നരകയാതനയില്‍നിന്നു മോചിപ്പിക്കേണ്ടതിന്, ഭൂമി നിറയെ കനകം പ്രായശ്ചിത്തമായി നല്‍കിയാലും സ്വീകരിക്കപ്പെടുന്നതല്ല. അത്തരക്കാര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത് നോവുന്ന ശിക്ഷയത്രെ. അവര്‍ക്കു സഹായകനായി ആരെയും ലഭിക്കുന്നതല്ല.

مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠٦﴾ ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿١٠٧﴾ أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْۖ وَأُولَٰئِكَ هُمُ الْغَافِلُونَ ﴿١٠٨﴾ لَا جَرَمَ أَنَّهُمْ فِي الْآخِرَةِ هُمُ الْخَاسِرُونَ ﴿١٠٩

ഒരാള്‍ വിശ്വാസം കൈക്കൊണ്ടശേഷം നിഷേധിച്ചാല്‍, (അയാളുടെ) ഹൃദയത്തില്‍ വിശ്വാസം ദൃഢമായിരിക്കെ (അതിന്) നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല). എന്നാല്‍, മനസ്സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്കൊക്കെയും ബീഭത്സമായ ശിക്ഷയുണ്ട്. അത് പരലോകത്തിലുപരി ഐഹിക ജീവിതത്തെ മോഹിച്ചതുകൊണ്ടത്രെ! തന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചവര്‍ക്ക് രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കാതിരിക്കുക അല്ലാഹുവിന്റെ നിയമമാകുന്നു. അല്ലാഹു മനസ്സുകളെയും കാതുകളെയും കണ്ണുകളെയും അടച്ചു മുദ്രവെച്ചിട്ടുള്ളവരാണിവര്‍. അവിദ്യയിലാണ്ടുപോയവരും ഇവര്‍തന്നെ. നിസ്സംശയം, ഇവര്‍തന്നെയാണ് പരലോകത്തില്‍ നഷ്ടമനുഭവിക്കുന്നവരും. (16:106-109)

ഇത്രയുമാണ് വിശ്വാസത്തിന് ശേഷം നിഷേധം കൈകൊണ്ടവരെ (ശരിക്കും മതപരിത്യാഗി-മുർത്തദ്ദ്-കളെ സംബന്ധിച്ച് എന്ന് പറയാവുന്ന ഖുർആനിൽ പരാമർശിക്കുന്ന സൂക്തങ്ങൾ. ഈ സൂക്തങ്ങളൊന്നും തന്നെ മതപരിത്യാഗിക്ക് വധശിക്ഷ നൽകണമെന്നതിന്റെ സൂചനപോലും നൽകുന്നില്ല. പാരത്രികമായ ശിക്ഷയാണിതിലൊക്കെ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെ ആദ്യ സൂക്തം വ്യാഖ്യാനിച്ച് അതിൽ മതപരിത്യാഗി വധിക്കപ്പെടണം എന്ന സൂചനയുണ്ടെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. അതേക്കുറിച്ച് പരിശോധിക്കാം...


[(2:217-218) ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൌരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൌരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്നഃ. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ മറിച്ച്, വിശ്വസിക്കുകയും, ദൈവികസരണിയില്‍ വീടും കുടുംബവും വെടിയുകയും സമരത്തിലേര്‍പ്പെടുകയും ചെയ്തിട്ടുള്ളവരോ, അവരാകുന്നു ദൈവകാരുണ്യം പ്രതീക്ഷിക്കാനര്‍ഹതയുള്ളവര്‍. അല്ലാഹു അവരുടെ പാകപ്പിഴവുകള്‍ മാപ്പാക്കുന്നവനും കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമത്രേ.']

ഇതാണ് ആ സൂക്തത്തിന്റെയും അതിലെ തൊട്ടുമുമ്പിലെയും ആയത്തിന്റെ നേർക്ക് നേരെയുള്ള അർഥം. ഇതിൽ ഭൗതിക ശിക്ഷ നമ്മുക്ക് കാണാൻ കഴിയില്ല. എന്നാൽ فَيَمُتْ وَهُوَ كَافِرٌ എന്നതിലെ ف എന്ന അക്ഷരം ഒരു കാര്യം ഉടനെ സംഭവിക്കുന്നതിനെക്കുറിക്കുന്നുവെന്നും. അതിനാൽ സ്വമതത്തിൽ നിന്ന് പിൻമാറുന്നവർ ഉടനെ മരിക്കണമെങ്കിൽ കൊല്ലേണ്ടതുണ്ടല്ലോ എന്നുമാണ് വാദം. എന്നാൽ ഫ എല്ലായിടത്തും അതേ അർഥത്തിൽ വരണമെന്ന് നിർബന്ധമില്ലെന്ന് ഇതിനെ എതിർത്തും വാദമുണ്ട്.

അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളില്‍ ചിലര്‍ നിഷേധികളാകുന്നു; ചിലര്‍ വിശ്വാസികളും. (64:2)

هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ

ഇവിടെ ف എന്നുപയോഗിച്ചെങ്കിലും സൃഷ്ടിച്ച ഉടനെ കാഫിറാകുന്ന പ്രശ്നമില്ലല്ലോ എന്നതാണ് മറു ന്യായം. ഈ വിഷയത്തിൽ ഇത് ഏറെ പ്രസക്തമാണ് താനും.

അൽപമെങ്കിലും മതപരിത്യാഗിക്ക് വധശിക്ഷ വിധിക്കാനുണ്ടെന്ന് തോന്നുന്ന ഒരു സൂക്തത്തിന്റെ അവസ്ഥ ഇതാണ്. ബാക്കി സൂക്തങ്ങളും ഇതേ പ്രകാരം തന്നെ വിസ്താര ഭയം കാരണം വിശദീകരിക്കുന്നില്ല.

അങ്ങനെ മതപരിത്യാഗിക്ക് ശിക്ഷവിധിക്കുന്നവെന്ന് പറയുന്ന ഏക സൂക്തവും അത് തെളിയിക്കുന്നില്ലെന്ന് വ്യക്തമായി.

അല്ലെങ്കിലും കേവല മതപരിത്യാഗിയെ വധിക്കണമെന്നാണ് വിധിയെങ്കിൽ.

{ لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ}

ഈ സൂക്തത്തിന് പിന്നെ എന്ത് മേന്മയാണ് അവശേഷിക്കുന്നത്. ഇസ്ലാം മനുഷ്യജീവന് വളരെയേറെ പവിത്രതയാണ് കൽപിക്കുന്നത്. വിശ്വാസകാര്യം ഇഹലോകത്ത് ശിക്ഷിക്കപ്പെടാവുന്ന ഒരു പാപമോ കുറ്റകൃത്യമോ ആയി ഇസ്ലാം കാണുന്നില്ല. ഇസ്ലാമിക വീക്ഷണത്തിൽ ഇഹലോകത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകൾക്ക് ശിക്ഷയും പ്രതിഫലവും നൽകപ്പെടുന്ന ഒരു പാരത്രിക ജീവിതം കൂടിയുണ്ട്. ഇവിടെയുള്ള ശിക്ഷ പരലോകത്തെ ശിക്ഷക്ക് പകരമല്ല. ഇഹലോക ജീവിതത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഭൗതിക ശിക്ഷയുടെ ലക്ഷ്യം. അതുകൊണ്ടാണ് വ്യഭിചാരത്തിന് പോലും നാല് സാക്ഷികളെ ഹാജറാക്കണമെന്ന പ്രത്യക്ഷത്തിൽ അപ്രായോഗികമെന്ന് തോന്നാവുന്ന ശിക്ഷ വിധിച്ചിട്ടുള്ളത്. കൊലയാളിയെ കൊല്ലുന്നതിന്റെയും പിന്നിലെ യുക്തി ഖുര്‍ആൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ നിയമം അലംഭാവം കാണിക്കുന്നതിന്റെ ദുരന്തം നമ്മുടെ നാട്ടിൽ നാം അനുഭവിക്കുന്നതാണ്. അതുകൊണ്ട് ഖുര്‍ആൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചൊപ്പിച്ചല്ല വധശിക്ഷപോലുള്ള കാര്യം ഖുര്‍ആനിൽ നിന്ന് കണ്ടത്തേണ്ടത്. മറിച്ച് ഖുര്‍ആൻ അത്തരം ശിക്ഷവിധിക്കുമ്പോൾ ഖണ്ഡിതമായ വചനങ്ങളിലൂടെ കൽപനാ സ്വരത്തിലാണ് അത് നടത്തിയിട്ടുള്ളത്. മുര്‍ത്തദ്ദിനെ വധിക്കുന്നതുമായി ബന്ധപ്പെട്ടാകുമ്പോൾ ഖുര്‍ആൻ ആ ശൈലി മാറ്റിവെക്കാൻ പ്രത്യേക കാരണമൊന്നുമില്ലല്ലോ.

അതുകൊണ്ട് ഏതെങ്കിലും ഒരാൾ പാരമ്പര്യമായി ലഭിച്ച ഒരു മതത്തിൽനിന്ന് യഥാര്‍ഥ മതത്തിലുള്ള അജ്ഞതകാരണം പുറത്തുപോയി മതനിഷേധിയാവുകയോ ഇതര മതം സ്വീകരിക്കുകയോ ചെയ്താൽ അവര്‍ ഒരിക്കലും ഇസ്ലാമിക ഭരണമാണെങ്കിൽ പോലും വധശിക്ഷാര്‍ഹനാകുന്നില്ല. ഇനി ഒരു വ്യക്തി ഇസ്ലാം സ്വീകരിക്കുകയും പിന്നീട് പീഢനങ്ങളും ശിക്ഷയും ഭയപ്പെട്ടിട്ടോ അതല്ലെങ്കിൽ ഇസ്ലാം ശരിയല്ലെന്ന് തന്നെ ബോധ്യപ്പെട്ടിട്ടോ ഇസ്ലാം വെടിഞ്ഞാലും ഇസ്ലാമിക ഭരണവ്യവസ്ഥയാണെങ്കിൽ പോലും വധശിക്ഷയർഹിക്കുന്നില്ല എന്നാണ് മുകളിലെ ചർചകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നത്.

ഇത്രയും കാര്യം വിശദീകരിച്ചുകഴിയുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യത്തിനുകൂടി മറുപടി പറയേണ്ടതുണ്ട്.


സമാന വിഷയമുള്ള ലിങ്കുകൾ..





Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review